18.3.24

ചിതലുകൾ ഈയാംപാറ്റകളാണ്



1


ഇന്ത്യന്‍ പീനൽ കോഡ് 306 ആം 

വകുപ്പു പ്രകാരം ഞാൻ എന്നെ ശിക്ഷിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ പതിനഞ്ചു വർഷമാകുന്നു. എവിടെയെങ്കിലും വെങ്കിടേഷ്,  ശ്രുതിക, മലർക്കൊടി എന്നീ പേരുകൾ കേൾക്കുമ്പോൾ ഞാൻ അസ്വസ്ഥയാകും. ഒരു രാത്രി മുഴുവനും ഉറക്കമറ്റു കേട്ട നിർത്താതുള്ള വലിയ നിലവിളി ചെവിയിൽ വന്നലയ്ക്കും. പിന്നീടുള്ള ദിവസങ്ങൾ കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തും. വീടിനുള്ളിൽ മൗനം മാറാല കെട്ടും.ഉള്ളിൽ കുറ്റബോധത്തിന്റെ ചിതൽപ്പുറ്റുകൾ വാഴ്ച്ച നടത്തും. അതോടെ സാങ്കല്പിക ശാരീരിക അസ്വസ്ഥതകൾ എനിക്ക് കൂട്ടായെത്തും. അവയെ താലോലിച്ച് സ്‌കൂളിൽ നിന്ന ലീവെടുത്ത് മുറിയിൽ ചുരുണ്ടു കൂടും. ഇത്രയുമാകുമ്പോൾ 'എന്തു പറ്റി' എന്നൊരു ചോദ്യം പോലുമില്ലാതെ സിനിമ, ഷോപ്പിംങ്ങ് എന്നൊക്കെ  പറഞ്ഞു രഞ്ജൻ എന്നെ വീട്ടിൽ നിന്നിറക്കി, കറക്കമെല്ലാം കഴിഞ്ഞു നേരത്തെ ബുക്ക് ചെയ്തതിൻ പ്രകാരം ഡോ. സലിലയുടെ ക്ലിനിക്കിൽ പോയി  കൗൺസിലിങ്ങും  പുതിയ മരുന്നുകളുമായി പഴയ എന്നെ തിരിച്ചു പിടിക്കാൻ ശ്രമിക്കും.


  കൊല്ലങ്ങളായി ഡോ. സലിലക്ക് എന്നെ അറിയാം. അത് കൊണ്ട് കാണുമ്പോഴേ  "ഇപ്പോൾ എന്താ പുതുതായി ഉണ്ടായത്..?" എന്ന് സ്നേഹത്തോടെ ചോദിച്ച് എന്റെ കൈ എടുത്തു കൈയ്യിലേക്ക് ചേർത്തു പിടിച്ച് വിരലുകൾ കോർക്കും. 


"ഉറങ്ങാൻ പറ്റുന്നില്ല, ചെല്ലക്കായുടെ കരച്ചിൽ കേൾക്കുന്നു."

എന്ന എന്റെ ആവലാതി ഡോക്ടർ അലിവോടെ കേൾക്കും. ഏറെ നേരമെടുത്ത് ഡോ സലില എന്നോട് സംസാരിക്കും. പുതിയ ഉദാഹരണങ്ങളുമായി ചെയ്യാത്ത കുറ്റത്തിന് സ്വയം ശിക്ഷിക്കുന്ന എന്റെ വിഡ്ഢിത്തം പതിവ് പോലെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. പതിനഞ്ചു വർഷമെന്നത് വലിയൊരു കാലയളവാണെന്നും സന്തോഷങ്ങൾക്ക് തടസ്സം നിൽക്കുന്ന ഏത് ചിന്തയെയും സാഹചര്യങ്ങളെയും നിഷ്കരുണം ദൂരെ എറിഞ്ഞു കളയേണ്ട ഉത്തരവാദിത്വം എനിക്ക്‌ തന്നെയാണെന്നും ഓർമ്മിപ്പിക്കും. മനസ്സിന് തെല്ലെങ്കിലും ശാന്തതയില്ലാതെ ഒരിക്കലും ഞാൻ സലിലയുടെ മുറിയിൽ നിന്നിറങ്ങി വന്നിട്ടില്ല.


2

മലർക്കൊടി അക്കായെ ചെല്ലക്കായാക്കിയത് സെന്റ് ആൻസ് സ്‌കൂൾ തെരുവിലെ കുട്ടികളാണ്. 

"എൻ ചെല്ലം…." എന്ന് പറഞ്ഞു കുട്ടികളുടെ കവിളിൽ നുള്ളി ചെല്ലാക്കാ സ്വന്തം ചുണ്ടിലേക്ക് എടുത്തു വെക്കുന്ന മുത്തങ്ങളെ ആസ്വദിച്ച  കുട്ടികളെല്ലാം വളർന്ന് ഉദ്യോഗസ്ഥരായെങ്കിലും നഴ്‌സറി കുട്ടികളടക്കമുള്ള രണ്ടാം തലമുറയ്ക്ക് മലർക്കൊടി ആന്റി ചെല്ലാന്റിയാണ്. ഞങ്ങൾക്ക് ചെല്ലക്കായും. ഏറ്റവും രസമെന്തെന്നു വെച്ചാൽ വെങ്കടേഷിനും കാശിനാഥിനും അമ്മ ചെല്ലമ്മയാണെന്നുള്ളതാണ്. മലർക്കൊടി എന്ന പേര് ഉപയോഗിക്കുന്നത് ആ തെരുവിൽ ഒരേ ഒരാൾ മാത്രം. ആ ഒരാളാണ്  ചെല്ലാക്കാവുടെ പുരുഷൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആദികേശവൻ. 


രഞ്ജന് അങ്ങോട്ട് സ്ഥലം മാറിയെത്തി ഞങ്ങളുടെ ഗസ്റ്റ് ഹൗസിലെ താൽക്കാലിക താമസം തീരാറായ  സമയം.


"ഇനി കാണുന്ന ആദ്യത്തെ വീട്. മതിയായി. ഇതെത്ര ദിവസമായി നമ്മളിങ്ങനെ ബ്രോക്കറുമാരുടെ പിന്നാലെനടക്കാൻ തുടങ്ങിയിട്ട്. അവരുടെ  താളത്തിന് തുള്ളി ഒരു വഴിക്കായി"


രഞ്ജന്റെ വീടന്വേഷണത്തിനായി വെച്ചിരിക്കുന്ന ക്ഷമയുടെ സ്റ്റോക്ക് തീർന്നു തുടങ്ങി


"അതേ, ഞാനും മടുത്തു. ഇനി ഒരു സൗകര്യവും നോക്കുന്നില്ല. കിട്ടുന്നതിന് അഡ്വാൻസ്."


അങ്ങനെ ഞങ്ങൾ രണ്ടു പേരും വിഷണ്ണരായ ദിവസമാണ്  സെന്റ് ആൻസ് റോഡിലെ ചെല്ലാക്കായുടെ വീടിന്റെ തൊട്ടടുത്ത വീട് ഞങ്ങൾക്ക് തരപ്പെട്ടത്. രഞ്ജന് ഇടക്കിടെ വരുന്ന സ്ഥലം മാറ്റത്തെ അതിജീവിക്കാൻ പറ്റുന്ന ഒരേയൊരു പ്രതിവിധി ചെല്ലുന്നിടത്തെ ഏതെങ്കിലും  സ്‌കൂളിൽ കിട്ടുന്ന ശമ്പളത്തിന് അദ്ധ്യാപികയാവുക എന്ന  എന്റെ പോളിസിയും ഇവിടെ ഏറ്റവും പ്രയോജനപ്പെട്ടു. സെന്റ് ആൻസ് സ്‌കൂളിൽ നിന്ന് അഞ്ചു മിനിറ്റ് നടന്നാൽ മതി, ഉച്ചക്കുണ്ണാൻ വീട്ടിൽ വരാം. 


എല്ലാ വീടുകൾക്കും പൊതുവായി ഒരു

പ്രത്യേകതയുണ്ട്. അതിന് കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടില്ലെങ്കിൽ പെട്ടെന്ന് ബോറടിക്കും. ആ തെരുവിലെ വീടുകളുടെയും പകലുകൾ ബോറടിയുടെ മയക്കത്തിലെങ്കിലും വൈകിട്ട് കുഞ്ഞുങ്ങൾ സ്‌കൂൾ വിട്ടു വരുമ്പോൾ ഉഷാറാകും. എന്റെ വീടൊഴികെ. അതു കൊണ്ട് ഈ പുതിയ വീടിനേയും ബോറടിപ്പിക്കാതെ ഞങ്ങൾ ശ്രദ്ധിച്ചു. ഞാനും രഞ്ജനും ഇവിടെയും ഒരിക്കലും വളരാത്ത കുഞ്ഞുങ്ങളായി. 


എന്നും വൈകുന്നേരം സ്‌കൂൾ വിട്ടു വന്ന് ഡ്രെസ്സ് മാറേണ്ട താമസം ചെല്ലാക്കായുടെ കിടക്ക മുറി ജനാലയിൽ നിന്നും എന്റെ വീട്ടിലേക്ക് നീട്ടിയുള്ള വിളി വരും. 


മിസ്സ്‌…വങ്കോ…കോഫി റെഡിയായാച്ച്. മുറുക്ക് നല്ല മൊരു മുരാ.."


അതാണ് ചെല്ലാക്കാ. സന്ധ്യക്ക് രഞ്ജനെത്തുന്നത് വരെ ഞാൻ ചെല്ലാക്കാക്കും അക്കായുടെ പ്രിയ പൂച്ച സിൽക്കിക്കുമൊപ്പമാണ്. 

 ചൂട് ഫിൽറ്റർ കാപ്പിക്കൊപ്പം

അപ്പോഴുണ്ടാക്കിയ മുറുക്കോ മിക്ച്ചറോ പക്കോഡയോ കൊറിച്ച്, സിൽക്കിയോടുള്ള അക്കാവുടെ പേച്ച് കേട്ട്…കൂടാതെ, സന്ധ്യവരെ സെന്റ് ആൻസ് സ്‌കൂൾ തെരുവ് ഫുട് ബോൾ ഗ്രൗണ്ടോ ക്രിക്കറ്റ് ഗ്രൗണ്ടോ ആകുന്നത്  കൊണ്ട് ആ നേരവും ചെല്ലാക്കാക്ക് തിരക്ക് തന്നെ. ഇടക്ക് റോഡിലേക്ക് ഓടിച്ചെന്ന് അമ്പയറോ റഫറിയോ ആകേണ്ടതുണ്ട്. അവരുടെ വാക്കേറ്റങ്ങളെ തണുപ്പിക്കാൻ ഫ്രിഡ്ജിൽ നിന്നും ചോക്ലേറ്റുകളുമായി പോകേണ്ടതുണ്ട്.


നാലഞ്ചു മാസം എത്ര നന്നായാണ് പോയത്. ഇത് വരെ പാർത്ത ഏതൊരിടത്തേക്കാളും ഈ നഗരത്തെ ഞാൻ സ്നേഹിച്ചു തുടങ്ങി.  ചെല്ലാക്കാ, ആഴ്ചാവസാനം വീട്ടിൽ വരുന്ന വെല്ലൂർ മെഡിക്കൽ കോളജിൽ പഠിക്കുന്ന മൂത്ത മകൻ കാശിനാഥ്‌, പ്ലസ് ടൂവിന് പഠിക്കുന്ന വെങ്കിടേഷ്, അധികം  മിണ്ടാട്ടമില്ലാതെ എന്നെ നോക്കി ഹൃദ്യമായി ചിരിക്കുന്ന അവരുടെ അപ്പാ, സിൽക്കി  ഇവരെല്ലാം ചേർന്ന് എന്റെ ജീവിത വിടവിനെ പൂരിപ്പിച്ചു.


"രഞ്ജൻ,നമുക്കൊരു കാലത്തും ഇവിടെ നിന്നും സ്ഥലം മാറ്റം വരല്ലേ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്ഥന. ഈ സെന്റ് ആൻസും ചെല്ലാക്കായുടെ വീടും സൃഷ്ടിക്കപ്പെട്ടതേ ഏതെങ്കിലും കാലത്ത് ഇവിടെ താമസിക്കാൻ വരുന്ന നമുക്ക്‌ വേണ്ടിത്തന്നെയാണ്."


"എങ്കിൽ നമുക്കിവിടെ സ്ഥിര താമസമാക്കാം. സ്ഥലം മാറ്റത്തോട് പോയി പണി നോക്കാൻ പറയാം. എന്തേ…"


രഞ്ജനിലെ കുട്ടി ഉണർന്നു.


എന്നുമുള്ള കോഫീ നേരം സ്‌കൂൾ വിശേഷങ്ങൾ പറയുമ്പഴേ ചെല്ലാക്കാ ചോദിച്ചു തുടങ്ങും. 


"നമ്മ വെങ്കി സ്‌കൂളിൽ എപ്പടി…?"


ഞാൻ ഹൈസ്‌കൂൾ കുട്ടികളേയേ പഠിപ്പിക്കുന്നുന്നുള്ളൂ എന്നും പ്ലസ് വൺ വേറെ സെക്ഷൻ എന്നെത്ര മനസ്സിലാക്കിയാലും ചെല്ലാക്കാ ഇടക്കിടെ ചോദ്യം ആവർത്തിക്കും. വെങ്കിടേഷ്  കേട്ടാൽ ഉടനെ അവന്റെ ശാസന എത്തും.


"എന്ന ചെല്ലമ്മാ ഇത്…എന്നും ഒരേ കേൾവി….? മിസ്സ്‌,  നീങ്ക റിപ്ലൈ സൊല്ല വേണ്ട, ചെല്ലമ്മാവുക്ക് എപ്പോതും ടെൻഷൻ. എനക്ക്  അണ്ണൻ മാതിരി മെഡിക്കൽ കിടയ്ക്കുമോ  എന്ന ഒരേ കവല…."


"പോടെയ്..ഉനക്കു മെഡിക്കലോ കിഡിക്കലോ കിടച്ചാൽ എനക്ക് എന്നാ…"



വരാന്തയിൽ  അവനൊപ്പം കമ്പയിൽ സ്റ്റഡിക്ക് വന്നിരിക്കുന്ന ശ്രുതിക ഇത് കേൾക്കുമ്പോഴേ ചിരി തുടങ്ങും.

അവൾ മിക്കവാറും വൈകുന്നേരങ്ങളിൽ അവിടെക്കാണും. വെങ്കിയും ശ്രുതിയും കുഞ്ഞുങ്ങളായിരുന്നപ്പോൾ ഞങ്ങൾ താമസിക്കുന്ന വീടായിരുന്നത്രെ അവളുടെ വീട്. അവർ അഞ്ചാം ക്ലാസ്സിലെത്തിയ കാലം തൊട്ടടുത്ത തെരുവിൽ പുതിയ പുതിയ വീട് കെട്ടി മാറാൻ തുടങ്ങിയപ്പോൾ. "ഞാൻ ചെല്ലാന്റി വീട്ടിൽ ഇരിക്കാലാം.." എന്നു പറഞ്ഞവളാ ഇവൾ എന്ന് ചെല്ലാക്കാ കൂടെക്കൂടെ അവളെ കളിയാക്കും. "ശ്രുതി ഏൻ വെങ്കിയുടെ ഇരട്ട തങ്കച്ചി" എന്ന്  പറഞ്ഞുള്ള  ചെല്ലാക്കായുടെ കവിളിൽ നുള്ള് മുത്തം വളർന്നിട്ടും അവൾക്കെപ്പോഴും കിട്ടി.  


അക്കൊല്ലം തൊട്ടാണ്  ക്രിസ്തുമസ് കാലത്തെ എനിക്കിഷ്ടമില്ലാതായത്. അന്ന് സന്ധ്യയ്ക്ക് ഇരുട്ടിൽ അണച്ചുപേക്ഷിച്ചു കളഞ്ഞ നക്ഷത്രവും ക്രിസ്തുമസ് ട്രീയും പിന്നെ ഒരിക്കലും ഞാൻ തെളിച്ചിട്ടില്ല. 


ഉച്ചവരെയുള്ള ക്രിസ്തുമസ്പരീക്ഷ ഡ്യുട്ടി കഴിഞ്ഞു, ഒരു ചെറുമയക്ക ശേഷം  ചെല്ലക്കായുടെ വീട്ടിൽ ചെന്നതായിരുന്നു ഞാൻ. രണ്ട് പ്രാവശ്യം കോളിംഗ് ബെല്ലടിച്ചിട്ടും ഉള്ളിൽ അനക്കമൊന്നുമില്ല. ഉച്ചയുറക്കം പതിവില്ലാത്ത ചെല്ലാക്കാ ഇതെന്ത് ചെയ്യുന്നു…? രാവിലെ പരീക്ഷ കഴിഞ്ഞു വന്ന വെങ്കിടേഷും ഉറങ്ങിപ്പോയോ എന്ന് വിചാരിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ഒരു കുട്ടിക്ക് ഒളിപ്പിക്കാനാവാത്ത പരിഭ്രമ ഭാവങ്ങളുമായി വെങ്കിടേഷ് വാതിൽ തുറന്നത്.


"അമ്മാ ഇങ്കെ ഇല്ലെയ്…"


അവനിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ഭാവമാറ്റം എനിക്കത്ഭുതമായി. എന്നിട്ടും അതിനെ ലഘൂകരിക്കാനെന്നവണ്ണം ഞാൻ ചോദിച്ചു.


"എന്ത് പറ്റി വെങ്കിടേഷ്..? പരീക്ഷ നന്നായ് എഴുതിയോ..?"


അതിന് മറുപടി കിട്ടുന്നതിന് മുമ്പേ അവന് പിന്നിൽ അതിലേറെ പരിഭ്രമിച്ച  ശ്രുതികയും പ്രത്യക്ഷപ്പെട്ടു. 


എന്റെ മുഖത്തു നിന്നും ഞാനറിയാതെ  പറന്ന ചോദ്യചിഹ്നങ്ങളിൽ തട്ടി രണ്ടു പേരും നിശ്ശബ്ദരായി തല കുനിച്ചു നിന്നു. ഈ നേരം കൊണ്ട് ശ്രുതിക കരച്ചിലെത്തിക്കഴിഞ്ഞു. ഒടുവിൽ

"മിസ്സ്‌, യാരിട്ടും സൊല്ലാതിങ്കേ ..പ്ലീസ്…" എന്ന് പറഞ്ഞു എന്നെ മറികടന്ന അവൾ ധൃതിയിൽ പുറത്തേക്ക് പോയി.


സ്തബ്ധത കെട്ടിയിട്ട നാവുമായി തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്ന എന്റെ മുന്നിലേക്ക്  നാല് മണി വെയിലിൽ ഷോപ്പിംഗ് ബാഗുമായി ദൂരെനിന്നും ചെല്ലാക്കാ നടന്നു  വരുന്നുണ്ടായിരുന്നു.


അന്ന് സന്ധ്യയ്ക്ക് രഞ്ജനെത്തി ചായയുണ്ടാക്കുന്ന നേരമാണ് ചെല്ലാക്കായുടെ വീട്ടിൽ നിന്നും വലിയൊരു കരച്ചിൽ കേട്ടത്. സ്റ്റൗ ഓഫ് ചെയ്ത് ഓടിയ എന്നെ മറികടന്ന് രഞ്ജൻ അവിടെ ആദ്യമെത്തിയിരുന്നു. ഹാളിൽ നിലത്തു കമിഴ്ന്നു കിടക്കുന്നു ഉറക്കെ നിലവിളിക്കുന്ന ചെല്ലാക്കായുടെ കൂടെ മിണ്ടാതെ, വിഷണ്ണയായിരിപ്പുണ്ട് സിൽക്കി.  ക്രിസ്തുമസ് അവധിക്ക് വീട്ടിൽ വന്നു കയറിയ കാശിനാഥാണ് വെങ്കിടേഷിന്റെ മുറി ചവുട്ടിത്തുറന്ന് കഴുത്തിലെ കുരുക്കഴിച്ചത്. മുറിയിൽ നിന്നും രഞ്ജനും കാശിയും ചേർന്ന് അവനെ കുലുക്കി ഉണർത്താൻ ശ്രമിക്കുന്ന ബഹളം. വളരെ കുറഞ്ഞ നേരം കൊണ്ട് സെന്റ് ആൻസ് തെരുവ് ചെല്ലാക്കായുടെ മുറ്റമായി. കാശിക്കൊപ്പം രഞ്ജൻ വെങ്കിടേഷിനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞ നേരം ആൾക്കൂട്ടത്തിനു നടുവിൽ ചെല്ലാക്കായെ ഉപേക്ഷിച്ച ഞാൻ സന്ധ്യയുടെ ഇരുട്ടിലൂടെ തൊട്ടടുത്ത തെരുവിലെ ശ്രുതികയുടെ വീട്ടിലേക്കോടി. ശ്രുതികക്ക് കൂട്ടിന് എന്നെ കണ്ട ആശ്വാസത്തിൽ അവളുടെ അമ്മ ചെല്ലാക്കായുടെ വീട്ടിലേക്കും.


"ഇല്ല, പേടിക്കാതെ. ഞാൻ ആരോടും പറഞ്ഞിട്ടില്ല, പറയുകയുമില്ല."

അവളുടെ ചെവിയിൽ ഒരേ വാചകം ഞാൻ നിർത്താതെ ആവർത്തിച്ചു. പ്രാണൻ പിടിച്ചു നിറുത്താണെന്ന വണ്ണം അവളുടെ വിറക്കുന്ന ശരീരം എന്നെ ബലമായി അള്ളിപ്പിടിച്ചു.


എന്റെ ജീവിതം രണ്ടായി പകുക്കപ്പെട്ട നാളായിരുന്നു അത്. അന്നേയ്ക്ക് പിൻപും എന്ന് എന്റെ ജീവിതം അന്ന് തൊട്ട് രണ്ടായി അടയാളപ്പെട്ടു. ഒരിക്കലും കരകയറി രക്ഷപ്പെടാനാവാത്ത കടുത്ത വിഷാദത്തിലേക്ക് ഞാൻ കൂപ്പുകുത്തി. എന്റെ നോട്ടത്തിൽ, ഭാവത്തിൽ തീർന്നില്ലാതെയായിപ്പോയ ഒരു ജീവൻ പിന്നീടുള്ള  ജീവിതം മുഴുവനും  എന്നോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. രഞ്ജനും കാശിയും ചേർന്ന് മിന്നൽ വേഗത്തിൽ എടുത്തു കൊണ്ടു പോകുമ്പോഴല്ലാതെ പിന്നെ ഞാനവനെ കണ്ടതേയില്ല. ശ്രുതിയുടെ വീട്ടിലേക്ക് പാഞ്ഞോടിയ ശേഷം ചെല്ലാക്കായുടെ വീട്ടിലേക്കും ഞാൻ പോയില്ല. അന്നും പിറ്റേന്നും ചെല്ലാക്കായുടെ വീട്ടിൽ നിന്നുള്ള  ശബ്ദങ്ങൾക്ക് തടയിടാൻ കിടക്കയിൽ കിടന്ന്‌ ചെവികൾ മുറുക്കെ അടച്ച് വിഫലശ്രമം നടത്തി. ദിവസങ്ങൾക്ക് ശേഷം രഞ്ജനോട് മനസ്സു തുറക്കുന്നത് വരെ ഭ്രാന്തിന്റെ വക്കിലായിരുന്നു ഞാൻ. 


ആഴ്ചകൾ കഴിഞ്ഞ്,  സിൽക്കിയെ കയ്യിലെടുത്തു കൊണ്ട്  പിന്നീടുള്ള സായാഹ്നങ്ങൾ ചെല്ലാക്കാ എന്റെ വരാന്തയിലാക്കി. 


"അങ്ങോട്ട് വരൂ, എന്റെ വീട്ടിൽ വരാൻ പേടിച്ചാണോ വരാത്തത്…?"


അയ്യോ..അക്കാ… അങ്ങനെ പറയാതെ, ആകെ ഒരു മന:പ്രയാസം. അതൊരിക്കലും പേടിച്ചിട്ടല്ല."


"പേടിക്കണ്ട,  എന്റെ വെങ്കി പാവമല്ലേ,  ആത്മാവായാലും അവന് നമ്മളോട് സ്നേഹമായിരിക്കും. എന്നാലും, എന്തായിരിക്കും  കാരണം….? സ്‌കൂളിൽ പോയി ഒന്നന്വേഷിക്കണം. നാളെ ഞാൻ കൂടെ വരട്ടെ..?അവരെന്തെങ്കിലും പറഞ്ഞോ..?"


"ഇല്ല അക്കാ… അവരൊന്നും പറഞ്ഞില്ല. ഞാൻ കുറച്ചു നാളായി സ്‌കൂളിൽ പോയിട്ട്. ലീവിലാണ്."


സെന്റ് ആൻസിൽ റെസിഗ്നേഷൻ കൊടുത്തു എന്നും എത്ര കഷ്ടപ്പെട്ടും എന്നെയോർത്ത് രഞ്ജൻ സ്ഥലം മാറ്റത്തിനുള്ള ശ്രമമാണെന്നുമുള്ള വിവരങ്ങൾ  അക്കയോട് ഞാൻ മറച്ചു വെച്ചു.


ആ നഗരത്തോട് യാത്ര പറഞ്ഞ ദിവസം ശ്രുതിയെ കാണാനായി ഞാൻ അവളുടെ വീട്ടിൽ വീണ്ടും പോയി. വർഷാവസാനപ്പരീക്ഷ അടുത്തു വരുന്നത് തിരിച്ചറിഞ്ഞ പോലെ അവൾ വീണ്ടും പഠിപ്പിൽ മുഴുകിയിരിക്കുന്നു. കുറച്ചു നേരം ഞങ്ങൾ പേരും മൗനമായിരുന്നു. യാത്ര പറയാൻ നേരം അവൾ ചോദിച്ചു.


"മിസ്സ്‌ തെറ്റൊന്നും ചെയ്തില്ലല്ലോ. ആരോടും പറഞ്ഞിട്ടുമില്ല. പിന്നെയെന്തിനാണ് ഇവിടെ നിന്നും പോകുന്നത്..?"


"ഞാൻ പോകുന്നതല്ലല്ലോ, അങ്കിളിന് പെട്ടെന്ന് ട്രാൻസഫർ…."


എന്റെ കള്ളം തിരിച്ചറിഞ്ഞ അവളുടെ മുഖഭാവം ഞാൻ സാരമാക്കിയില്ല.  ഒരിക്കൽ കൂടി ഞാനവളെ ചേർത്തു പിടിച്ചു.


"ശ്രുതി, എന്റെ ആ നേരത്തെ മൗനമാണ് വെങ്കിടേഷിനെ ഭയപ്പെടുത്തിക്കളഞ്ഞത്. നീയെന്നോട് ക്ഷമിക്ക്. ഇത്രയെങ്കിലും നിന്നോട് പറഞ്ഞില്ലെങ്കിൽ ജീവിതത്തിൽ എനിക്ക് സമാധാനം കിട്ടില്ല."


3

 ഡോ. സലിലയുടെ മരുന്നു കൃത്യമായി കഴിക്കാൻ എനിക്കൊരു ടെക്‌നിക്കുണ്ട്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ഗുളികയും  മേശമേൽ വെക്കുക. ചായ കുടിച്ചു കൊണ്ട് അലസമായി ഫേസ്ബുക്ക് നോക്കുന്നതിനിടെ ഓമനത്തമുള്ള ഒരാൺകുട്ടിയുടെ ചിത്രവുമായി ഒരു ഡോ.ശ്രുതിക നാഥിന്റെ റിക്വസ്റ്റ്. ശ്രുതിക. ആ പേര് സൃഷ്ടിച്ച അസ്വസ്ഥതയുടെ അകമ്പടിയോടെ  ആ കുഞ്ഞുമുഖത്തെ ക്ലിക്ക് ചെയ്ത ഞാൻ ആ ചിത്രം കുറച്ചു നേരം നോക്കിയിരുന്നു. മന:ധൈര്യം, അത് ഞാൻ തനിയെ സംഭരിക്കേണ്ടതാണെന്ന സ്വയം ചികിൽസയുടെ ചിന്തയിൽ സൗഹൃദം സ്വീകരിക്കാനാണ്  അപ്പോൾ തോന്നിയത്. ഉടൻ തന്നെ  മെസ്സെഞ്ചറിൽ ആൾസഞ്ചാരം അറിയിച്ചു കൊണ്ട് ഫോൺ ചെറുതായി വിറച്ചു കാണിച്ചു.

ഇപ്പോൾ സുഹൃത്തായ കുട്ടിമുഖം, ശ്രുതികയാണ്.


"മിസ്സ്‌, ഞാൻ പഴയ ശ്രുതിക. ചെന്നെയിൽ സെന്റ് ആൻസിലെ…നമ്പർ തരൂ."


ശ്രുതിക… ഇവൾ എങ്ങനെ എന്നെ കണ്ടു പിടിച്ചു…? ഒരു പൊതു സുഹൃത്ത് പോലുമില്ല ഞങ്ങൾക്കിടയിൽ. ഞാൻ പെട്ടെന്ന് ജാഗരൂകയായി. അനാവശ്യ ചിന്തകളുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്ന ഡോ സലിലയുടെ മുന്നറിയിപ്പ് എന്നെ ചെറുതായി ഭയപ്പെടുത്തിത്തുടങ്ങി. റിക്വസ്റ്റ് സ്വീകരിക്കുമ്പോഴുണ്ടായ  ധൈര്യം ഇപ്പോഴെനിക്ക് തീരെയില്ല. ഈ നേരത്തിനുള്ളിലെ എന്റെ മൗനം കൊണ്ടോ എന്തോ അവളുടെ നമ്പർ വന്നു കഴിഞ്ഞു. ഞാൻ വല്ലാത്തൊരു വിഷമവൃത്തത്തിൽ പെട്ടു.  ശ്രുതിക അയച്ച നമ്പറിൽ വിളിക്കാനുള്ള ധൈര്യം കിട്ടുന്നില്ല.  പെട്ടെന്നൊരു നിമിഷം, ഞാൻ എന്നെ മറന്നു, ഡോ സലിലയുടെ ക്ലിനിക്കിലെ വരാന്തയിലെ പേര് വിളിക്കായുള്ള എന്റെ കാത്തിരിപ്പുകളെ മറന്നു, എന്റെ ആകുലതകളെ മറന്നു. ഫേസ്ബുക്കിന്റെ സന്ദേശ വാഹകൻ എന്റെ നമ്പർ ശ്രുതികക്ക് കൊണ്ടുപോയി കൊടുത്തു കഴിഞ്ഞു. എന്നെ ഭയപ്പെടുത്തിക്കൊണ്ട് അടുത്ത നിമിഷം എന്റെ ഫോൺ ശ്രുതികയുടെ വിളി അറിയിച്ചു പാടിത്തുടങ്ങി. വീണ്ടുവിചാരമില്ലായ്മയിൽ ഖേദിച്ച് അതിവേഗമിടിക്കുന്ന ഹൃദയത്തോടെ ആൻസർ എന്നെഴുതിയ ഇടത്തേക്ക് എന്റെ തണുത്ത ചൂണ്ടുവിരൽ നീങ്ങി. 


ഫോണിന്റെ സ്‌ക്രീനിൽ അവൾക്കൊപ്പം  ചിത്രത്തിലെ കുട്ടിയെ മടിയിൽ വെച്ചു ചിരിക്കുന്ന ചെല്ലാക്കാ. കൊല്ലങ്ങൾക്ക് ശേഷവും ചെല്ലാക്കാക്ക് വലിയ മാറ്റമൊന്നുമില്ല. മുടി കുറച്ചു കൂടെ നരച്ചിട്ടുണ്ട് എന്നതൊഴികെ. ശ്രുതിക പാടേ മാറിയിരിക്കുന്നു. പഴയ ശ്രുതികയുടെ വിദൂര ഛായയുള്ള ഒരു ഇരുത്തം വന്ന സ്ത്രീ. ചെല്ലാക്കായുടെ മടിയിലിരുന്ന കുഞ്ഞ് എന്നെ നോക്കി ചിരിച്ചപ്പോൾ വെങ്കിടേഷിന്റെ അതേ ചിരി ഓർത്തു. പഴയ ഓർമ്മകളിൽ തളർന്ന എന്നെ വെട്ടി വിയർത്തു. ഫോൺ കട്ടു ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്താലോ എന്നൊരുചിന്ത സെക്കന്റുകൾക്കുള്ളിൽ മിന്നിമറഞ്ഞു. എന്ത് പറയണം എന്നറിയാതെ കുഴങ്ങിയ എനിക്ക് ചിത്രങ്ങൾ വ്യക്തമാക്കിക്കൊണ്ട് കുശലാന്വേഷണത്തിന് ശേഷം ചെല്ലാക്കാ സംസാരിച്ചു തുടങ്ങി. ശ്രുതിയും കാശിയും വിവാഹിതരായപ്പോൾ എന്റെ അഡ്രസ്സോ ഫോൺ നമ്പറോ  കയ്യിയിലില്ലാതിരുന്നത് പറഞ്ഞു സങ്കടപ്പെട്ടു.


വർഷങ്ങളോളം ഉറക്കത്തിൽ ചെവിയിൽ വന്നലച്ചിരുന്ന കരച്ചിൽ പൊട്ടിച്ചിരിയായി  ഞാൻ കേട്ടു. പാതിയുറക്കത്തിൽ പലവട്ടം ഞെട്ടി ഉണർത്തിയ നീരൊഴുകിയിരുന്ന കണ്ണുകൾ സന്തോഷത്തിൽ സൂര്യനെപ്പോലെ തിളങ്ങുന്നു. ആ തെളിച്ചത്തിൽ പെട്ടെന്നെന്റെ കണ്ണ്  മഞ്ഞളിച്ചു, ചെവി കൊട്ടിയടക്കപ്പെട്ടു,  നാവ് കെട്ടപ്പെട്ടു. സങ്കൽപ്പത്തിൽ നിന്നുമുള്ള  യാഥാർഥ്യത്തിന്റെ ആ വലിയ ദൂരം താണ്ടുവാനാകാതെ ഞാനാകെ ഉലഞ്ഞു. ചിന്തകളേതുമില്ലാതെ ഉള്ളം ശൂന്യമായി.


"ഇവൻ എൻ വെങ്കി, വെങ്കിടേഷ് നാഥ്‌. ഫസ്റ്റ് സ്റ്റാൻഡേർഡ്. ദോ…മൂഞ്ചിയെ  പാര്…ഇവനുക്ക് വെങ്കി ചിത്തപ്പാവുടെ  സിരിപ്പ് താനേ…?"


ഇപ്പോൾ ഞാൻ ചെല്ലാക്കായുടെ ശബ്ദം വീണ്ടും കേട്ടു. പണ്ടത്തെ പ്ലസ്ടൂക്കാരൻ വെങ്കിടേഷ് ഒന്നാം ക്ലാസ്സുകാരനായി എന്റെ ഫോണിന്റെ സ്‌ക്രീൻ നിറഞ്ഞു  ചിരിക്കുന്നത് കണ്ടു.


"മിസ്സിന് അത്ഭുതം തോന്നുണ്ടാകുമല്ലേ.  ജീവിതം സങ്കടങ്ങൾക്ക് ചിതലരിക്കാൻ കൊടുക്കരുത് എന്നെനിക്ക് മനസ്സിലാക്കിത്തന്നത് കാശി അണ്ണനാണ്. അവരെ എത്രയും  വേഗം ഈയാംപാറ്റകളായി പറത്തി തീർത്തു കളയണം. " 


ചെല്ലാക്കാക്ക് മനസ്സിലാകാതിരിക്കാനായി ഇംഗ്ലീഷിലാണ് ശ്രുതിക സംസാരിക്കുന്നത്. 


" ശ്രുതിക, നീ എന്തിനെക്കുറിച്ചാണ് പറയുന്നത്..?"

എനിക്ക് ചോദിക്കാതിരിക്കാനായില്ല."


"അതേ മിസ്സ്‌. ചിതലുകളെപ്പറ്റിത്തന്നെ. അവ ഈയാംപാറ്റകളാണ്. സ്‌കാവഞ്ചേർസ് തിന്നു തീർക്കേണ്ട ഈയാംപാറ്റകൾ"


"എന്നാച്ച്…? സർപ്രൈസ് ഇനിയും മുടിയില്ലയാ…?


അമ്പരപ്പ് നിശബ്ദയാക്കിയ എന്നെ തട്ടിയുണർത്തി ചെല്ലാക്കാ വീണ്ടും വീണ്ടും ചോദിക്കുന്നു..


"സർപ്രൈസ് അല്ലാക്കാ..ഉയിരു തിരുമ്പി വന്ത സന്തോഷം, വെങ്കിയെ പാത്ത സന്തോഷം.."


'എൻ ചെല്ലം..എൻ വെങ്കി..അവനുക്ക് എന്നെ വിട്ടു പോഹ മുടിയാത്." 


ചെല്ലക്കാ അരുമയോടെ അവന്റെ കവിളിൽ അമർത്തി നുള്ളി സ്വന്തം ചുണ്ടോടു ചേർത്തു.


ചെല്ലാക്കായോട് ചേർന്ന് ചിരിച്ചു കൊണ്ട് 

കഴിക്കാൻ എടുത്തു വെച്ച ഗുളികകൾ എടുത്ത്  ഡസ്റ്റ്ബിന്നിലരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് നീങ്ങിക്കിടന്ന ജനാലവിരി ആ കാഴ്ച്ച എന്നെ കാണിച്ചു തന്നത്. ഗേറ്റിലെ രാത്രിവെളിച്ചത്തിന് കീഴെ  തലേ രാത്രിയിലെ വേനൽ മഴയിൽ 

കുമിഞ്ഞു കിടക്കുന്ന ഈയാംപാറ്റകൾ. അതിനടുത്തേക്ക് രണ്ട് മൈനകൾ താഴ്ന്നു പറന്നെത്തിയപ്പോൾ അവയ്ക്ക് ചുറ്റും കൊഴിഞ്ഞ ഈയാംപാറ്റ ചിറകുകൾ  പറന്നു.



Rosili Joy

(ഏഷ്യാനെറ്റ് ന്യൂസ്, ജനുവരി15, 2023)

No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍