9.12.17

മാനസി



വീട്ടിലെ ഒഴിഞ്ഞ ഇടങ്ങളിലൂടെയാണ് ലോപയുടെ വേര്‍പിരിയല്‍ എനിക്കനുഭവപ്പെട്ടത്. വസ്ത്രങ്ങള്‍ തിങ്ങി നിറഞ്ഞിരുന്ന അലമാര,  പൂട്ടാതെ കിടക്കുന്ന ആഭരണപ്പെട്ടി വെക്കുന്ന അറ, ഒരുക്കമേശയിലെ ചമയ കൂട്ടുകള്‍, അവിടവിടെ ചിതറിക്കിടക്കാറുള്ള മുടിപിന്നുകള്‍, എല്ലാം എനിക്ക് നഷ്ടപ്പെട്ടപ്പെട്ടത് പോലെ.

ഭൂമിയില്‍ ഏറ്റവും സ്നേഹിക്കുന്ന ഭാര്യയായിരുന്നു എനിക്കവള്‍. ലോപയെ ഞാന്‍ ലോപയായിത്തന്നെയാണ് മനസ്സിലാക്കിയിരുന്നത്. അപക്വമായ പിടിവാശികള്‍, പിണക്കങ്ങള്‍, പിണക്കത്തിന് ശേഷം അവളുടെ  കൊല്ലുന്ന സ്നേഹം. എല്ലാം ഞാന്‍ ഏറ്റവും ആസ്വദിച്ചിരുന്നു. പക്ഷെ, എന്‍റെ കുറവുകളുമായി അവള്‍ ഒരിക്കലും പെരുത്തപ്പെട്ടതുമില്ല. ഒരു കുഞ്ഞു പോലുമില്ല എന്നായിരുന്നു അവളുടെ ഒടുവിലത്തെ പരാതി.

“ഒരു കുഞ്ഞിനെ കിട്ടിയാല്‍ നീ പോകാതിരിക്കുമോ”. എന്ന് വരെ ഞാന്‍ അവളോടു ചോദിച്ചിട്ടുണ്ട്.

“നിങ്ങളെക്കൊണ്ടാകുമോ..?”

എന്റെ കണ്ണുകളില്‍ നോക്കി അവള്‍ പരമ പുച്ഛത്തില്‍ ചോദിച്ച അന്നാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.

അതെ, പിറക്കാതെ പോകുന്ന എന്റെ കുഞ്ഞുങ്ങള്‍. ആ കുഞ്ഞുങ്ങളായിരുന്നു  ഞങ്ങള്‍ക്കിടയിലെ ശത്രുക്കള്‍ എന്നെനിക്ക് മനസ്സിലായി. ഓരോ തവണയും ലോപയുടെ ഉള്ളില്‍ രൂപപ്പെടുന്ന ജീവ കണികയോട് കൂടിച്ചേരാതെ അനക്കമറ്റ്‌ കിടന്ന എന്റെ ജീവാണുക്കളെ ഞാന്‍ വെറുത്തു, ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അവയുടെ ചലന ശേഷിക്കുറവിനെയും എന്റെ പുരുഷത്വത്തെയും ഈ ജീവിതത്തെയും. അങ്ങനെ വിരസമായ ദിവസങ്ങളിലാണ് പുതിയൊരു കഥ എഴുതണമെന്നെനിക്ക് തോന്നിയത്.

പുതിയൊരു ജീവിതം എന്ന ഉദ്ദേശത്തോടെയാണ് ഞാനാകഥയെ സമീപിച്ചത്. അത് വരെ ഒരു പണിപ്പുര മാത്രമായിരുന്നു എഴുത്തുമുറി. എന്റെ ഉപജീവനത്തിന്‍റെ അത്താണി.

പക്ഷെ, അന്നെന്തോ എനിക്ക് എഴുത്തിനോട് സ്നേഹം തോന്നി. വാരാവാരം എഴുതിക്കൂട്ടുന്ന വിഷയങ്ങള്‍, എന്റെ കഥകളിലെ കഥാപാത്രങ്ങള്‍ എല്ലാത്തിനോടും കലശലായ ഒരിഷ്ടം. പുത്തനുണര്‍വോടെ ഞാന്‍ പേനയും കടലാസുമെടുത്തു.

എന്തോ... കുഞ്ഞുങ്ങളെക്കുറിച്ചെഴുതാനാണ് ആദ്യം തോന്നിയത്. എന്റെ ജീവന്‍റെ അംശമായി പിറക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞുങ്ങളോടുള്ള വെറുപ്പ്‌  വെറും കൃത്രിമാമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മനസ്സില്‍ എന്നും കുഞ്ഞുങ്ങളുണ്ടായിരുന്നു. അവര്‍ ഇടക്കിടെ അനക്കമറ്റു കിടന്നിരുന്ന വീടിനെ തട്ടിയുണര്‍ത്തും. സ്വീകരണ മുറിയിലൂടെ കളിച്ചു തിമര്‍ത്തോടി സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന പൂപ്പാത്രം തട്ടിയുടച്ച് പൂക്കള്‍ മുറിയിലാകെ ചിതറിക്കും. അടുക്കിയൊതുക്കി വെച്ചിരിക്കുന്ന പത്ര മാസികകള്‍ മുറിയില്‍ വാരിവലിച്ചിടും. എന്നെ കാണുമ്പോള്‍ അവര്‍ തുറന്നിട്ട വാതിലിലൂടെ തിരിഞ്ഞ് നോക്കിയിട്ട് പുറത്തേക്ക് ഓടും.

അവരിലൊരാളെ  ജനിപ്പിക്കാന്‍ എനിക്ക് പിണങ്ങിപ്പോയ ലോപയുടെ ആവശ്യമില്ല, ചലന ശേഷിയില്ലാത്ത ജീവാണുക്കളെയും. ശാന്തമായ മനസ്സ്, അതിലെ ചിന്തകള്‍, ഈ കടലാസും തടസ്സമില്ലാതെ എഴുതുന്ന പേനയും. അത്ര മാത്രം.

ചിന്തകളുടെ അണ്ഡവും അക്ഷരങ്ങളുടെ ബീജവും ചേര്‍ന്ന് എന്റെ മനസ്സിലെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞു കഥാപാത്രം രൂപപ്പെട്ടു. മേശപ്പുറത്തെ എഴുത്ത് താളിലേക്ക് അവള്‍ പിറന്നു വീണു. ഇളം ചെമ്പു നിറത്തില്‍ വടിവുള്ള മുടിയിഴകള്‍ അവളുടെ നെറ്റിയിലേക്ക് വീണു കിടന്നു. അവളുടെ നക്ഷത്രക്കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

‘ഇവള്‍ എന്റെ മകള്‍, എന്റെ മാനസി’.

എഴുത്ത് താളില്‍ നിന്നും അവള്‍ മെല്ലെ മേശപ്പുറത്തേക്ക് നിരങ്ങിയിറങ്ങി. ഇനി എന്താ അവളുടെ ഭാവം...? അതാ അവള്‍ അവിടമെല്ലാം മൂത്രം കൊണ്ട് അഭിഷേകം നടത്തുന്നു. എനിക്കിത് വല്ലതും ശീലമുണ്ടോ...? ഞാന്‍ അവളെ മാറ്റിക്കിടത്തി, പഴയ  മുണ്ടിന്റെ കഷണം കൊണ്ട് തുടച്ച് വൃത്തിയാക്കി. ഉടനെ തുടങ്ങി അവളുടെ ചിണുങ്ങി കരച്ചില്‍. വിശന്നിട്ടകുമോ..?.ഞാനുടനെ പാല്‍ തിളപ്പിച്ച്, അവളെ മടിയില്‍ കിടത്തി ഇളം ചൂടോടെ കൊടുത്തു. ഈണത്തില്‍ താരാട്ട് പാടിയുറക്കി. ശബ്ദമുണ്ടാക്കാതെ പൂച്ച നടത്തവുമായി മുറിക്ക് പുറത്തിറങ്ങി. ശിശു പരിപാലനത്തിന്റെ ബാലപാഠങ്ങള്‍ ഞാന്‍ അറിയാതെ തന്നെ പഠിച്ചു തുടങ്ങിയിരുന്നു.  



എന്തിനാണ് ഇത്രയും നാള്‍ ആ വിരസ ജീവിതം തിരഞ്ഞെടുത്തത്...? അത് നേരത്തെ ആകാമായിരുന്നില്ലേ..? പക്ഷെ...ലോപ..? അവള്‍ക്കെങ്ങനെ എന്റെ മാനസിയെ ഉള്‍ക്കൊള്ളാനാവും...? ഞാന്‍ ചിന്തിക്കുന്നതും എഴുതുന്നതും വിഡ്ഢിത്വമാണെന്നും, സാധാരാണ എഴുത്തുകാരേക്കാള്‍  ഒരു പടി കൂടിയ സ്വപ്ന ജീവിയുമെന്നും ആണല്ലോ അവളുടെ കണ്ടെത്തല്‍. എന്റെ ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കാത്ത അവള്‍ക്കെങ്ങനെ എന്റെ മാനസപുത്രിയുടെ അമ്മയാകാനാകും..?  

ഞാനും എന്റെ വീടും പരിസരവും എനിക്ക് ചുറ്റുമുള്ള ലോകവും എല്ലാം മാറുകയായി. അതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. വാക്കുകള്‍ക്ക് അതീതമായ അനുഭവങ്ങളിലൂടെ കടന്ന് പോവുകയാണ് ഞാന്‍.

ശിശു പരിപാലനം വളരെ എളുപ്പം എന്ന്‍ തോന്നിയാലും ഒന്നിനും സമയം കിട്ടുന്നില്ല. ഒച്ചിനെപ്പോലെ നീങ്ങിയിരുന്ന സമയം ഇപ്പോള്‍ എത്ര വേഗത്തിലാണ് ഓടി തോല്‍പ്പിക്കുന്നത്‌. മാനസി ഉറങ്ങുന്ന നേരം ധൃതിയില്‍ അത്യാവശ്യ ജോലി തീര്‍ത്ത്‌ എന്തെങ്കിലും എഴുതാം എന്ന് വിചാരിക്കുമ്പോഴേ അവളുണരും. ക്ഷണ നേരം കൊണ്ട് നീന്തി എന്റെ കാല്‍ച്ചുവട്ടില്‍ എത്തിക്കഴിഞ്ഞിരിക്കും. പേന പിടിച്ചു വാങ്ങി കുത്തിവരയ്ക്കാന്‍ തുടങ്ങും. അത് കൊണ്ട് എഴുത്തിപ്പോള്‍ രാത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അല്ലെങ്കില്‍ വാരാവാരം കൊടുക്കാനുള്ളവ എങ്ങനെ എഴുതി തീര്‍ക്കും...?

പുതിയ പുതിയ  അനുഭങ്ങള്‍ സമ്മാനിച്ച് മാനസി വളരുകയാണ്. ഞാനാ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. പുസ്തകം വായിച്ചു കൊണ്ട് കസേരയിലിരുന്ന എന്റെ കാലില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തില്‍ മാനസി ആദ്യമായി എന്നെ “അച്ഛാ...” എന്ന് വിളിച്ചു. വായിച്ചു കൊണ്ടിരുന്ന പുസ്തകം താഴെയിട്ട് ഞാനവളെ വാരിയെടുത്തു. ഒരു കുഞ്ഞിനു വേണ്ടി ദാഹിച്ചിരുന്ന ലോപയോട് അന്നാണെനിക്ക് ക്ഷമിക്കാന്‍ കഴിഞ്ഞത്.  എനിക്ക് അന്നൊന്നും എഴുതാനോ വായിക്കാനോ സാധിച്ചില്ല, മറ്റെല്ലാം മറന്ന് പോയിരുന്നു ഞാന്‍. ഭാഗ്യവാനാണ് ഞാന്‍. ഒരു ഓമനക്കുടത്തിന്റെ അച്ഛന്‍ എന്ന പദവി എത്ര മനോഹരം.  ഇപ്പോളവള്‍ പണ്ടത്തെ കൈക്കുഞ്ഞല്ല. അച്ഛന്‍ എഴുതുമ്പോള്‍ എഴുത്ത് മേശയില്‍ കയറി ഇരിക്കരുതെന്നും എഴുതുമ്പോള്‍ മിണ്ടാതിരിക്കണം എന്നൊക്കെ അവള്‍ക്കറിയാം.. എന്തെങ്കിലും പാവക്കുട്ടികളുമായി തനിയെ സംസാരിച്ചവള്‍ സമയം പോക്കും. അവള്‍ക്കെപ്പോഴും പാവക്കുട്ടികളാണിഷ്ടം. അതെത്ര കിട്ടിയാലും മതിവരില്ല.

മൂന്ന്‍ വയസ്സായപ്പോഴാണ് കൂടെ കളിക്കാന്‍ കൂട്ടുകാരില്ലാത്തത് അവള്‍ക്കൊരു പ്രശ്നമാന്നെന്നെനിക്ക് മനസ്സിലായത്. ടിവിയില്‍ കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള ആ ഉത്സാഹം കണ്ടപ്പോള്‍ എനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി. എന്റെ സന്തോഷത്തിനു മാത്രമായി ഞാന്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയോ പൂച്ചക്കുട്ടിയോ ഒന്നുമല്ലല്ലോ അവള്‍....? അവള്‍ക്ക് കളിക്കാന്‍ കൂട്ടുകാരെ കൂടിയേ തീരൂ. അങ്ങനെയാണ് വീടിന് തൊട്ടടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ അവളെ കളിക്കാന്‍ കൊണ്ടു പോയി തുടങ്ങിയത്. വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരം. പാവം കളിക്കൂട്ടുകാരെ കിട്ടിയപ്പോള്‍ ആ സന്തോഷം ഒന്ന്‍ കാണേണ്ടത് തന്നെ. കളി കഴിഞ്ഞു സന്ധ്യയാകുന്നതിന് മുമ്പ് ഞാനവളെ ചെന്ന് വിളിക്കും. അടുത്ത വര്‍ഷം നേഴ്സറിയില്‍ വിടണം. എത്ര പെട്ടെന്നാണ് കാലം നീങ്ങിയത്. പൊടിക്കുഞ്ഞായി എന്റെ കയ്യില്‍ കിട്ടിയ കുഞ്ഞിതാ സ്കൂളില്‍ പോകാറായി.

വൈകുന്നേരം പിറ്റേന്ന് തന്നെ അയക്കാനുള്ളത് ധൃതിയില്‍ എഴുതുകയായിരുന്നു ഞാന്‍. മാനസി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് വരാന്തിയില്‍ പോയി നോക്കിയ ശേഷമാണ് എഴുതാനിരുന്നത്‌. പുറത്ത് കളിക്കാന്‍ പോയാലും എപ്പോഴും എന്റെ കണ്‍വെട്ടത്തു തന്നെയായിരിക്കും അവള്‍.

എഴുതി മുഴുവിപ്പിക്കുന്നതിന് മുമ്പ് പുറത്തു നിന്നും മാനസിയുടെ വിളി കേട്ടു.

“അച്ഛാ...”

ഒരു തേങ്ങല്‍ ആ ശബ്ദത്തിനുള്ള പോലെ. ഞാനുടനെ വരാന്തയിലേക്ക് ചെന്നു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഈശ്വരാ..എഴുത്തിനിടെ മോളെ വിളിക്കാന്‍  മറന്നോ.

“മോള് വാ...സമയം പോയത് അച്ഛനിറിഞ്ഞില്ലല്ലോ. അച്ഛന്റെ ചക്കരക്കുട്ടി പിണങ്ങിയോ..?

എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അവള്‍ കൂനിപ്പിടിച്ചു നിന്നതേയുള്ളൂ. ആ നില്‍പ്പില്‍ ഒരു പന്തി കേട്...കണ്ണുകള്‍ പേടിച്ചു   കരഞ്ഞ പോലെ. കയ്യില്‍ കടലാസ് ഉരിഞ്ഞ ഇനിയും തിന്നു തീരാത്ത ചോക്ലേറ്റ് കഷണം.

“പോട്ടെ മോളെ...സമയം പോയത് അച്ഛനറിയാതെ പോയതല്ലേ...:

മുറിയിലേക്ക് കൊണ്ടു പോയി അവളുടെ കണ്ണീരുണങ്ങിയ മുഖം തലോടി.

മാനസി എന്നിട്ടും നിവര്‍ന്നു നില്‍ക്കാന്‍ മടിച്ച് കൂനി നില്‍ക്കുകയാണ്..

“എന്ത് പറ്റി എന്റെ കാന്താരിക്കുട്ടിക്ക്...?” ഞാനവളെ വാരിയെടുക്കാന്‍ ശ്രമിച്ചു.

“അച്ഛാ..പതുക്കെ..മോള്‍ക്ക് നോവും.”

അവള്‍ കരഞ്ഞു കുതറാന്‍ ശ്രമിക്കുകയാണ്...?”

“എന്ത് പറ്റി മോളെ..?

“ഇത് കണ്ടോ..? വെള്ളയില്‍ ചുവന്ന പൂക്കളുള്ള കുഞ്ഞു ടോപ്പ് ഉയര്‍ത്തിക്കാണിച്ചവള്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഒരു മഞ്ചാടിക്കുരുവിന്റെ വലിപ്പം പോലുമില്ലാത്ത എന്റെ കുഞ്ഞിന്റെ രണ്ടു മുലക്കണ്ണ്‍കളും ചുവന്നു തടിച്ചു വീര്‍ത്തിരിക്കുന്നു. ചുവന്ന പൂക്കള്‍ക്കിടെ രക്തച്ചുവപ്പു പടര്‍ന്ന  അവളുടെ ടോപ്പിലേക്ക് അപ്പോഴാണ്‌ ഞാന്‍ നോക്കിയത്.

“മോള്‍ക്ക് വേദനിക്കുന്നച്ചാ...”അവളെന്നെ കെട്ടിപ്പിടിച്ചു ഉറക്കെക്കരഞ്ഞു.

എന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കൊള്ളിയാന്‍ മിന്നി.

“നീം ഉണ്ടച്ചാ..”

അവള്‍ കുഞ്ഞു പാവാട മേല്‍പ്പോട്ടുയര്‍ത്തി. പൂപോലെ മൃദുലമായ ആ കുഞ്ഞു തുടയില്‍ നിറയെ കടിച്ച പാടുകള്‍. അത് കാലുകളുടെ തുടക്കത്തിലേക്കും നീണ്ടു പോയിരിക്കുന്നു. അവിടെയെല്ലാം ചുവന്ന നിറത്തിലെ വികൃതമായ പൂക്കള്‍.

.അവള്‍ക്കെന്താണ് സംഭവിച്ചത് എന്ന പൂര്‍ണ്ണ ബോധ്യത്തിലേക്ക് ആ ഒരു നിമിഷത്തില്‍  ഞാനെത്തിക്കഴിഞ്ഞു. ഒരു വിറയല്‍, ഒരു കിതപ്പ്  ബാധിക്കുന്നത് ഞാനറിയുന്നുണ്ട്.

“ഇവിടേം ഉണ്ടച്ചാ...”

മാനസി രക്തത്തില്‍ കുതിര്‍ന്ന ഷഡ്ഢി വിഷമിച്ചൂരുവാന്‍ ശ്രമിച്ചു.

“വേണ്ട മോളെ...”

വല്ലാത്തൊരു ശബ്ദത്തോടെ ഞാനവളെ തടഞ്ഞു.

ആ ശബ്ദം ഒരു നിലവിളിയുടെതായിരുന്നില്ല, ലോകത്തിലെ എല്ലാ ദു:ഖങ്ങളും എല്ലാ വേദനകളും എല്ലാ രോഷങ്ങളും ചേര്‍ന്ന ഒരു വിചിത്ര സ്വരം. മാനസി അത് കേട്ട് പേടിച്ചു.

“മോള്‍ക്ക് വേദനിക്കുന്നില്ലച്ചാ...അച്ഛന്‍ കരയാതെ...”

അവള്‍ എന്റെ തോളിലേക്ക് ചാഞ്ഞു.

“ഇല്ലച്ചാ...ഒട്ടും വേദനയില്ല ഒട്ടും...”

അവള്‍ എന്റെ തോളില്‍ കിടന്നു കൊണ്ടു പുലമ്പി. മുറിവേറ്റ ഭാഗങ്ങള്‍ വേദനിപ്പിക്കാതെ അവളെ സൂക്ഷിച്ച് ചേര്‍ത്തു പിടിച്ചു. അവളുടെ ശരീരത്തിനപ്പോള്‍ ഇതുവരെയില്ലാത്ത ഗന്ധമായിരുന്നു.

എന്ത് ചെയ്യണം എന്നറിയാതെ ഞാനാകെ പകച്ചു പോയ നിമിഷങ്ങള്‍. പോലീസില്‍ പരാതി കൊടുത്താലോ എന്നാണ് ആദ്യം ചിന്തിച്ചത്.  ഇല്ല, ഇവള്‍ക്കായി ഈ ലോകത്തില്‍ നിയമമോ നിയമപാലകാരോ ഇല്ല, ബാലാവകാശമോ നീതിന്യായ കോടതികളോ ഇല്ല. എന്റെ മോള്‍ക്കൊപ്പം ഞാന്‍ തീര്‍ത്തും നിസ്സഹായനായി.

മാനസിയെ തോളില്‍ കിടത്തി കുളിമുറിയില്‍ കയറി അവള്‍ക്ക് വേദനിക്കാതെ സാവധാനം രക്തം ഒട്ടിച്ചേര്‍ന്ന വസ്ത്രങ്ങള്‍ മാറ്റി. ഇളം ചൂട് വെള്ളത്തില്‍ ടൌവ്വല്‍ മുക്കി തുടച്ചു വൃത്തിയാക്കി. മുലഞ്ഞെട്ടിലും അവളുടെ കുഞ്ഞു പെണ്ണടയാളത്തിലും ഉണങ്ങിപ്പിടിച്ചിരുന്ന രക്തം തുടച്ചപ്പോള്‍  മാനസി വേദനിച്ച് ഉറക്കെ കരഞ്ഞു.

“മോള് കരയാതെ...ഇപ്പൊ കഴിയും...”

ഞാനവളെ സ്വാന്തനിപ്പിച്ചു കൊണ്ടിരുന്നു.  അടുക്കളയില്‍ പോയി പാല്‍ ചൂടാക്കുമ്പോഴും അവളെന്റെ തോളില്‍ കിടപ്പുണ്ടായിരുന്നു. കണ്ണുകള്‍ ഇറുക്കി, ഇടക്കിടക്ക് ഞെട്ടി...

മടിയിലിരുത്തി അവള്‍ക്ക് പാല്‍ കൊടുത്തു.

“തനിയെ കുടിക്കാം അച്ഛാ...”

അവള്‍ എന്‍റെ കയ്യില്‍ നിന്നും ഗ്ലാസ്സ് വാങ്ങാന്‍ ശ്രമിച്ചു.”

“വേണ്ട.. ഇന്നെന്‍റെ മോള്‍ക്ക് അച്ഛന്‍ തരാം...”

പാല്‍ കുടിച്ചു മാനസി വീണ്ടും തോളിലേക്ക് ചാഞ്ഞു. അവള്‍ ഉറക്കത്തിലേക്ക് വീഴുന്നു എന്നെനിക്ക് മനസ്സിലായി. കിടക്ക മുറിയിലേക്ക് പോകുന്നതിന് പകരം ഞാനവളെ എഴുത്ത് മുറിയിലേക്കാണ് കൊണ്ടു പോയത്. നന്നായി ഉറങ്ങിയ അവളെ എഴുത്ത് മേശയിലേക്ക് കിടത്തി. അവിടെ കിടന്നും മാനസി ഉറക്കത്തില്‍ ഒന്നുരണ്ടു തവണ ഞെട്ടി.

മേശ വലിപ്പ് തുറന്ന് മൂന്ന് കൊല്ലം മുമ്പ് എഴുതിയ താളുകള്‍ തുറന്നു വെച്ചു. പതുക്കെ അവളെ ആ താളുകളിലേക്ക് നീക്കിക്കിടത്തി. ആ എഴുത്ത് താളുകള്‍ അടുക്കി ഫയലിലാക്കി, കിടക്ക മുറിയിലെ അലമാരയില്‍ ലോപയുടെ ആഭരണപ്പെട്ടി വെക്കുന്ന അറയില്‍ എന്നെന്നേക്കുമായി പൂട്ടി വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി 

(ഗൃഹലക്ഷ്മി, ലക്കം:നവംബർ 1-15)

1.8.17

കേശോച്ചോന്‍റെ രഹസ്യങ്ങള്‍, എന്റെയും സത്യാര്‍ത്ഥിയുടെയും


കേശോച്ചോനെ ദഹിപ്പിച്ചപ്പോള്‍ കൂടെ ജീവിച്ചിരുന്ന രഹസ്യങ്ങളും ദഹിച്ചില്ലാതായി. അവ കേശോച്ചോനൊപ്പം വര്‍ഷങ്ങളോളം ഉണ്ടുറങ്ങി, തെങ്ങ് ചെത്തി, കിടപ്പിലായപ്പോള്‍ കൂടെ കിടന്നു, മരിച്ചപ്പോള്‍ കൂടെ മരിച്ചു. ദഹനം തുടങ്ങിയപ്പോള്‍ ആ രഹസ്യങ്ങളാണ് ആദ്യം ദഹിച്ചത്. ചിതയില്‍ നിന്നും ആദ്യമുയര്‍ന്ന പുകക്ക് ശവദാഹത്തിന്റെ മണമായിരുന്നില്ല. കാലങ്ങള്‍ കൂടി തട്ടിന്‍ പുറം വൃത്തിയാക്കി പഴയതെല്ലാം തീയിടുമ്പോള്‍ വരുന്ന ഗന്ധമാണുയര്‍ന്നത്‌.

ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു കയറിയതേയുള്ളായിരുന്നു ഞാന്‍. ഓടി വീടിനു പുറത്തിറങ്ങി നോക്കിയപ്പോള്‍ രഹസ്യങ്ങള്‍ കത്തിത്തീര്‍ന്നു ശരീരം കരിയുന്നതിന്റെ ഗന്ധം തുടങ്ങിയിരുന്നു. രഹസ്യങ്ങളുടെ പുക ആകാശത്തിലെത്തി മേഘങ്ങള്‍ക്കിടയില്‍ ലയിച്ചു തീര്‍ന്നു. അങ്ങനെ കേശോച്ചോന്‍ മനസ്സില്‍ കൊല്ലങ്ങളോളം താഴിട്ടു പൂട്ടി ഭൂമിക്ക് കൊടുക്കാതെ വെച്ചിരുന്ന രഹസ്യങ്ങള്‍ ആകാശത്തിനു സ്വന്തമായി.

എന്റെ കൂട്ടുകാരന്‍ സത്യാര്‍ത്ഥിയുടെ അച്ഛനാണ് കേശോച്ചോന്‍. ഞങ്ങളുടെ വീട് തൊട്ടു തൊട്ട്. രണ്ടു വീടിന്റെയും അതിരില്‍ നിറയെ താമരകള്‍ വിരിഞ്ഞ് നില്‍ക്കുന്ന താമരക്കുളവും. സത്യാര്‍ത്ഥി എന്ന പേര് എന്റെ നാട്ടില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ വെച്ച് ഇതാരാടാ നിനക്കീ പേരിട്ടതെന്ന് ഗോമതി ടീച്ചര്‍ ചോദിച്ചപ്പോള്‍

“എന്‍റച്ഛന്‍.” എന്ന് സത്യാര്‍ത്ഥി അഭിമാനത്തോടെ പറഞ്ഞത് ഞാനോര്‍ക്കുന്നു.

ടീച്ചറിനത് കേട്ടപ്പോള്‍ അത്ഭുതമായി. ചെരുപ്പിടാതെ, മുടി ചീകാതെ, ഷര്‍ട്ടിന്റെ ബട്ടന്‍ പോലും ശരിയായി ഇടാതെ നടക്കുന്ന ചെറുക്കന് ഇത്രേം കൂടിയ പേരോ...?

“നിന്റച്ഛനെന്താ ജോലി..?”

“തെങ്ങുചെത്ത്.”

“ഓ.....ഈ പേരൊക്കെ കേട്ടപ്പോള്‍ ഞാനോര്‍ത്തു ഏതാണ്ട് വെല്യ ആളാണന്ന്...”

ടീച്ചര്‍ പിറുപിറുക്കുന്നത് പിന്‍ ബെഞ്ചിലിരുന്ന സത്യാര്‍ത്ഥി കേട്ടില്ല. ഒന്നാം ബഞ്ചില്‍ ഒന്നാമതായി ഇരുന്ന എന്റെ ചെവിയില്‍ ആ വാക്കുകള്‍ വന്നു വീണപ്പോള്‍ നല്ല ദേഷ്യമാണ് തോന്നിയത്. കേശോച്ചോന്‍ വലിയ ആളല്ല എന്നാരാണ് ടീച്ചറിനോട് പറഞ്ഞത്...? നല്ല വീതിയുള്ള ചുട്ടിക്കരയന്‍ ചെത്ത് തോര്‍ത്തുടുത്ത്‌ എല്ലും ചെത്തുകത്തിയും പുറകില്‍ വെച്ചുകെട്ടി നടക്കുന്ന നല്ല തണ്ടും തടിയുമുള്ള കേശോച്ചോനെങ്ങനെ ചെറിയാളാകും..? അതോ ചെത്തുകാര്‍ വലിയവരല്ല എന്നുണ്ടോ ..?

സത്യാര്‍ത്ഥിയോടത് പറയണോ എന്ന് ഞാന്‍ കുറെ ആലോചിച്ചു. ദേഷ്യമുള്ളവരെ പട്ടിത്തെണ്ടി എന്നവന്‍ വിളിക്കുമെന്നെനിക്കറിയാം. കേട്ട പാതി ‘പട്ടിത്തെണ്ടി ഗോമതി’ എന്നവന്‍ ഉറക്കെ ക്ലാസ്സിലിരുന്നു വിളിക്കും. മോണിട്ടര്‍ രാജു അതു ടീച്ചറിനോടു പറഞ്ഞു തല്ലു വാങ്ങി കൊടുക്കും. പക്ഷെ മനസ്സില്‍ കിടന്നു പുകഞ്ഞ സംശയം അവസാനം കേശോച്ചോനോടു തന്നെ ചോദിച്ചു.

“എന്താ അപ്പൂനിപ്പോ ഇങ്ങനൊരു ഒരു സംശയം...?”

കേശോച്ചോന്‍ ചിരിക്കുന്നുണ്ടായിരുന്നു.

“ഞങ്ങള്‍ വെലിയവരല്ലേല്‍ ഇത്രേം പൊക്കോള്ള തേങ്ങീക്കേറി കള്ളു ചെത്തുവോ...?. തെങ്ങും മോളീരിക്കണ ഞങ്ങട കണ്ണുംവെട്ടത്ത് വരാത്ത കാര്യങ്ങളെന്താ ഒള്ളത്...? ഇക്കണ്ട ഭൂമി മലയാളത്തില്‍ ഞങ്ങക്കറിയാമ്മേലാത്തതെന്താ ഒള്ളത്..? അതെല്ലാം സൂക്ഷിച്ച് വെച്ച് വീഴാതെ ചെത്തിയെറങ്ങിപ്പോരണേല്‍ അതിലൂണ്ടൊരു രഹസ്യം.”

കള്ളുമാട്ടം തുളുമ്പാതെ സൂക്ഷിച്ചു നടക്കുന്നതിനിടെല്‍ കേശോച്ചോന്‍ പറഞ്ഞു.

‘എന്ത് രഹസ്യം...? അതെന്താ എന്നോടു പറഞ്ഞാല്....പറ..കേശോച്ചോനെ...പറ....”

കേശോച്ചോന്‍ നടത്തം നിര്‍ത്തി തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു.

“അപ്പുക്കുട്ടാ...രഹസ്യങ്ങള്‍ സൂക്ഷിക്കണേലല്ലേ ഒരാക്കട കഴിവ്. അതല്ലേ അയാളെ വലിയനാക്കണത്.”

കേശോച്ചോന്‍ പറഞ്ഞത് എനിക്ക് ശരിക്കും പിടി കിട്ടിയില്ല.

“പോട്ടെ.. അപ്പുക്കുട്ടാ. ഇനീം താമസിച്ചാല്‍ ഇന്നത്തെ കള്ളളവ് കഴീം...കേശോച്ചോന്റെ കാശു പോവില്ലേ...”

കേശോച്ചോന്‍ എന്റെ കവിളില്‍ കള്ളുമണമുള്ള വിരലുകള്‍ കൊണ്ട് പതുക്കെ തലോടി.

ഇക്കാര്യം സത്യാര്‍ത്ഥിയോടു പറഞ്ഞാലോ എന്നെന്നിക്കു തോന്നി. ഹോ...അപ്പൊ ഗോമതി ടീച്ചര്‍ ഇടയില്‍ വരും, സത്യാര്‍ത്ഥി അടി കൊള്ളും. എനിക്കും ഒന്ന് കിട്ടാന്‍ വകയുണ്ട്.

“പോട്ടെ... ഗോമതി ടീച്ചറിന് യാതൊരു വിവരവും ഇല്ല. കേശോച്ചോന്റെ പകുതി വിവരം പോലും ഇല്ല. സത്യാര്‍ത്ഥിയുടെ പേരില്‍ അവര്‍ക്ക് വല്ലാത്ത അസൂയ കാണും. ഞങ്ങളുടെ സ്കൂളില്‍ പഠിക്കുന്ന ടീച്ചറിന്റെ മക്കള്‍ രവിയുടെയും സുമയുടെയും പേര് വെച്ചു നോക്കുമ്പോള്‍ അത് അസൂയ തന്നെ. എന്റെ അനുമാനങ്ങളെ മനസ്സിലിട്ടു പെരുക്കി, ഒടുവില്‍ അതെല്ലാം അടുക്കിയൊതുക്കി. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ വലിയവരാണെന്ന് എനിക്ക് കുറേശ്ശെ തോന്നിത്തുടങ്ങി.

അങ്ങനെ കേശോച്ചോന്‍ കൊല്ലങ്ങളായി സൂക്ഷിച്ചിരുന്ന എത്രയെത്ര രഹസ്യങ്ങളാണ് ഇന്നാ ചിതയില്‍ കത്തിയമാര്‍ന്നു പോയത്. മരിക്കാറായപ്പോഴെങ്കിലും കേശോച്ചോന്‍ അതെല്ലാം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ. ഇല്ല തീരെ സാധ്യതയില്ല. ഞാന്‍ കഴിഞ്ഞ അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ കേശോച്ചോന്‍ അവശനായിരുന്നു. പക്ഷേ, ഓര്‍മ്മക്കോ ബുദ്ധിക്കോ യാതൊരു കുഴപ്പവും തോന്നിയില്ല. ഗള്‍ഫില്‍ ജോലിയുമായി സത്യാര്‍ത്ഥി അവിടെ. മംഗളന്‍ പട്ടാളത്തില്‍. പെങ്ങന്മാര്‍ കല്യാണം കഴിഞ്ഞ് ഓരോരോ ദിക്കിലും. തറവാട്ടില്‍ നില്‍ക്കുന്ന സത്യാര്‍ത്ഥിയുടെ ഭാര്യക്ക് അച്ഛനെ തീരെ കണ്ട് കൂടാ.

“ഒക്കെ അയാക്കടെ കയ്യീരിപ്പിന്‍റെല്ലേ. കള്ളുകുടി കാരണല്ലേ അവളാ കുഞ്ഞുകൊച്ചിനേം കൊണ്ട് ആ കടും കൈ ചെയ്തത്..? അവളോണ്ടായിരുന്നേല്‍ മുഖം കറുപ്പിക്കാതെ ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും അനത്തിക്കൊടുവില്ലായിരുന്നോ...?

സത്യാര്‍ത്ഥിയുടെ പെണ്ണ് അവക്കടമ്മായിയെ കൊലക്ക് കൊടുത്തയാളെ തിരിഞ്ഞു നോക്കീല്ലേല്‍ അതാരുടേം കുറ്റോമല്ല. ഇതിപ്പോ നാട്ടിപ്പട്ടി വീട്ടിക്കൊള്ളില്ലാ എന്ന് പറഞ്ഞപോലായി.”

ഞാനും സത്യാര്‍ത്ഥിയും ആറില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ വീടിന്റെ അതിരിലെ കുളത്തില്‍ സരോജിനിചേച്ചിയും മൂന്ന്‍ വയസ്സ് മാത്രമുള്ള സ്വര്‍ണ്ണലതയും പൊങ്ങിക്കിടന്നു. സ്വര്‍ണ്ണലത ഒരു ഷഡ്ഢി മാത്രമേ ഇട്ടിരുന്നുള്ളൂ. വാടിയ താമരപ്പൂപോലെ അവള്‍ താമരവള്ളിയില്‍ പിണഞ്ഞു കിടക്കുകയായിരുന്നു. കഴുത്തിനൊപ്പം നീണ്ട് കിടന്നിരുന്ന ചുരുളന്‍ തമുടിയില്‍ നിന്നും ഇറ്റു വീണ വെള്ളം അവളെ എടുത്തു പൊക്കിയ വാസു കൊച്ചച്ചന്റെ തോളിലേക്ക് വീണു കൊണ്ടിരുന്നു. വാസുക്കൊച്ഛച്ചന്‍ ധൃതിയില്‍ കരയിലേക്ക് കയറിയപ്പോള്‍ നിറയെ മണികളുള്ള അവളുടെ പാദസ്വരം വല്ലാതെ ശബ്ദമുണ്ടാക്കി. സരോജിനിചേച്ചിയെ പൊക്കി എടുത്തത്‌ മൂന്നാല് പേര്‍ ചേര്‍ന്നാണ്. അവരെ കരയില്‍ കിടത്തിയപ്പോള്‍ എല്ലാവരും ഉറക്കെ കരഞ്ഞു. സത്യാര്‍ത്ഥിയും കേശോച്ചോനും വീടിന്റെ തിണ്ണയില്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. ഞാനടുത്തേക്ക് ചെന്നപ്പോള്‍ അവന്‍ അച്ഛന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു.

എന്തിനാണ് സരോജിനി ആ കടുംകൈ ചെയ്തതെന്ന് ആര്‍ക്കും മനസ്സിലായില്ല. ആ വീട്ടില്‍ ഒരു വഴക്ക് പോലും ആരും കണ്ടിട്ടില്ല. കേശോച്ചോനു കുടി കുറച്ചു കൂടുതലായിരുന്നുനെന്നു എല്ലാര്‍ക്കുമറിയാം. കള്ളു വിറ്റ് കിട്ടുന്ന കാശു മുഴുവനും ചിതംബരന്റെ പട്ട ഷാപ്പില്‍ കൊണ്ട് കൊടുക്കുവാന്ന് ഒരിക്കല്‍ മാത്രം സരോജിനി അമ്മയോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാലും ഇളയ കൊച്ചുമായി വെള്ളത്തില്‍ ചാടാന്‍ മാത്രം... സരോജിനി ചേച്ചിയുടെ മരണത്തെപ്പറ്റി കേശോച്ചോന്‍ ആരോടും മനസ്സ് തുറന്നില്ല. കേശോച്ചോന്‍ അത് രഹസ്യപ്പെട്ടിയില്‍ താഴിട്ടു പൂട്ടി വെച്ചു.

ഇപ്പോള്‍ ആളുകള്‍ വലിയ പുരോഗമനമായിപ്പറയുന്ന “ലിവിംഗ് ടു ഗെതര്‍” ഞങ്ങളുടെ നാട്ടില്‍ പ്രയോഗത്തില്‍ വരുത്തിയ ദമ്പതികളായിരുന്നു കേശോച്ചോനും സരോജിനി ചേച്ചിയും. സരോജിനിചേച്ചിയുടെ കഴുത്തില്‍ താലിയുണ്ടായിരുന്നില്ല. പകരം ഗുരുവായൂരപ്പന്റെ ഒരു ലോക്കറ്റായിരുന്നു. നേര്‍ത്ത ചെയിനിന്റെ അറ്റത്ത്‌ സ്വര്‍ണ്ണം ചുറ്റിയ ചുവന്ന ആ ലോക്കറ്റ് സരോജിനിചേച്ചിയുടെ വെളുത്ത കഴുത്തില്‍ മുലകള്‍ക്ക് മുകളിലായി കിടന്നു. താലിയും രേജിസ്ട്രാഫീസും ഇല്ലെങ്കിലും കുടുംബം ഉണ്ടാകും എന്നെനിക്ക് മനസ്സിലായത്‌ അവരില്‍ നിന്നാണ്. ഇരുപതു വയസ്സിന് മൂത്ത കേശോച്ചോനെ പ്രേമിച്ച് എങ്ങനെയാണ് സരോജിനിചേച്ചി “ഓടിക്കൂടി”യത് എന്ന് മാത്രം എനിക്ക് മനസ്സിലായിട്ടില്ല. കേശോച്ചോകോന്‍ സുന്ദരനായിരുന്നു, വയസ്സ് കൂടുതല്‍ ഉണ്ടെങ്കിലും എന്റെ അച്ഛനേക്കാളും ചെറുപ്പമായിരുന്നു. കേശോച്ചോനെപ്പോലെ സരോജിനി ചേച്ചിയെ ചോത്തി ചേര്‍ത്തു വിളിക്കുന്നത് അവര്‍ക്കിഷ്ടമല്ല. എന്നാല്‍ ചേട്ടാന്നു വിളിച്ചാല്‍ അത് കേശോച്ചോനും ഇഷ്ടമല്ല. വയസ്സ് വ്യത്യാസം കൊണ്ടായിരിക്കും എന്നാണമ്മ പറഞ്ഞത്.

എനിക്ക് സത്യാര്‍ത്ഥിയോട് ഒരേയൊരു കാര്യത്തിലെ അസൂയ തോന്നിയിരുന്നുള്ളൂ. അതവന്റെ അച്ഛന്റെ കാര്യത്തില്‍. എപ്പോഴും മക്കളോടും സരോജിനിചേച്ചിയോടും കളിയും ചിരിയുമാണ് കേശോച്ചോന്. അവരുടെ വീട്ടില്‍ ചിരി ഒഴിഞ്ഞ നേരമില്ല. എന്റെ വീട്ടിലാണെങ്കില്‍ നേരെ മറിച്ചും. ഞങ്ങളുടെ അച്ഛന്‍ ജോലിക്ക് പോയിക്കഴിഞ്ഞാലെ ഞാനും അനിയനും ചേച്ചിയും ഒന്ന് ഉറക്കെ ചിരിക്കുക പോലും ചെയ്യുകയുള്ളൂ. സ്കൂള്‍ വിട്ടുവന്ന് എന്നും സന്ധ്യ വരെ ഞങ്ങളെല്ലാവരും കൂടി സത്യാര്‍ത്ഥിയുടെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കും. പാവക്കുട്ടിയേപ്പോലിരിക്കുന്ന സ്വര്‍ണ്ണലതയും ഞങ്ങള്‍ക്കിടയില്‍ കാണും. അവള്‍ കളിക്കിടയില്‍ ഇടക്കോടിപ്പോയി സരിജിനി ചേച്ചിയുടെ ബ്ലൌസ് പൊക്കി മുല കുടിക്കും. അതേ വേഗത്തില്‍ തിരിച്ചോടി കളിക്കാര്‍ക്കിടയില്‍ വന്നിരിക്കും. അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കുളിച്ച് പുസ്തകത്തിന്റെ മുന്നില്‍ കണ്ട് കൊള്ളണം എന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് കളി നിര്‍ത്തി സന്ധ്യക്ക് മുമ്പേ ഞങ്ങള്‍ താമരക്കുളത്തിലേക്ക് ചാടും.

ഇതെന്തൊരച്ഛനാണ് എന്ന് ഞാന്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. ആരോടും ഒരു സംസര്‍ഗവും ഇല്ല. എന്നും ജോലിക്ക് പോകുന്നു, തിരിച്ചു വരുന്നു. അമ്മയോട് എന്തെങ്കിലും സീരിയസ്സായി സംസാരിക്കുന്നു, ബാക്കിയുള്ള സമയം പത്രം വായിക്കുന്നു. എന്നാല്‍ സത്യാര്‍ത്ഥിയുടെ വീട്ടിലോ ”അച്ഛാ സിനിമ കാണണം” എന്ന് കുട്ടികളാരെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി പിറ്റേ ദിവസം അവരെല്ലാം ബാബൂ ടാക്കീസില്‍ ഉണ്ടായിരിക്കും. ഒരിക്കല്‍ ഞങ്ങള്‍ അച്ഛനോട് എത്ര കെഞ്ചിയിട്ടാണ് ഒന്ന് ബാബുവില്‍ സിനിമക്ക് പോയത്. അച്ഛന്‍ കൂടെ വന്നില്ല. കേശോച്ചോന്റെ കൂടെ പോകുവാനുള്ള അനുവാദം കിട്ടി. അത് തന്നെ വലിയ കാര്യം.

മാറ്റിനി കഴിഞ്ഞു തിരികെ പോരുമ്പോള്‍ കേശോച്ചോന്‍ സത്യാര്‍ത്ഥിയെ തോളിലിരുത്തി നടന്നു. അവന്‍ അച്ഛന്റെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എനിക്കു ശരിക്കും അസൂയ തോന്നി. പിന്നെ അവന്റെനിയന്‍ മംഗളാനന്ദന്റെ ഊഴമായി, അതിനിളയവള്‍ പുഷ്പവല്ലി ചിണുങ്ങിയപ്പോള്‍ മംഗളനെ താഴെ ഇറക്കി അവളെ തോളിലിരുത്തി. ഒടുവില്‍ സ്വര്‍ണ്ണയെ തോലിളിരുത്താന്‍ തുനിഞ്ഞപ്പോള്‍ മാത്രം

“വേണ്ട... വേണ്ട... എന്റെ കൊച്ചിനെ വീഴിക്കാന്‍...”

എന്ന് പറഞ്ഞു സരോജിനിച്ചേച്ചി അവളെയെടുത്തു എളിയില്‍ വെച്ചു.

“എന്നാ കൊച്ചിനേം എടുത്ത് നീ ഇങ്ങിരുന്നോടീ..” എന്നായി കേശോച്ചോന്‍. ഞങ്ങള്‍ കേള്‍ക്കുന്നത് കൊണ്ട് സരോജിനിചേച്ചിക്ക് നാണം വരുന്നുണ്ടായിരുന്നു.

“ഒന്ന് പോ..എന്റെ മനുഷ്യാ...”എന്ന് പറഞ്ഞ് അവര്‍ കേശോച്ചോന്റെ കൈ തട്ടിമാറ്റി. സ്വര്‍ണ്ണ പക്ഷെ കേശോച്ചോന്റെ തോലിളിരിക്കാന്‍ വീട് വരെ കരഞ്ഞു.

അവധി ദിവസം അവരുടെ വീട്ടില്‍ ഒച്ചയും ബഹളവുമാണ്. ചെത്തും കഴിഞ്ഞു ഉച്ചയോടെ എത്തുന്ന കേശോച്ചോന്‍ കുടിച്ചുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആ വീടും കൂടെ അവരോടൊപ്പം ചിരിക്കും. വായ തുറന്നു ചിരിക്കുന്ന വാതില്‍പ്പടിയും തുറന്ന് കിടക്കുന്ന ജനാല കണ്ണുകളും അവധി ദിവസങ്ങളില്‍ ആ വീടിനെ ചിരിയില്‍ കുലുക്കിക്കൊണ്ടിരിക്കും.

അമ്മ മരിച്ച കുറെ ദിവസത്തേക്ക് സത്യാര്‍ത്ഥി സ്കൂളില്‍ വന്നില്ല. ഒടുവില്‍ ഞാനവനെ വീട്ടില്‍ ചെന്ന് വിളിച്ചു. അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത് അവന്റെ വീട് കുലുങ്ങി വിറക്കുന്നു. അത് ശബ്ദമില്ലാതെ വിതുമ്പുന്നു. പടിവാതിലിന്റെ ചിരിയില്ലാത്ത ആ രൂപമാറ്റം എനിക്ക് ഉള്‍ക്കൊള്ളാനായില്ല. വലിയൊരു കരച്ചില്‍ ജനാലകണ്ണുകള്‍ അടക്കി പിടിച്ചിരിക്കുന്നു. ഇനി സ്കൂളിലേക്കില്ല എന്ന് സത്യാര്‍ത്ഥി തീര്‍ത്തു പറഞ്ഞു. ഒടുവില്‍ കേശോച്ചോന്‍ വടിയെടുത്തപ്പോഴാണ് അവന്‍ എന്റെ കൂടെ വന്നത്. കേശോച്ചോന്‍റെ ദേഷ്യം ആദ്യമായി ഞാന്‍ കണ്ടു.

അവന് എല്ലാവരോടും കുറെ നാളത്തേക്ക് ദേഷ്യമായിരുന്നു. ഒരു ദിവസം ഇംഗ്ലീഷ് കോമ്പോസിഷന്‍ ബുക്കില്‍ ജോസഫ് സാര്‍ “മൈ ഫാമിലി” എഴുതി തന്നപ്പോള്‍ സത്യാര്‍ത്ഥി അവന്റെ ബുക്കില്‍ നിറയെ മഷി കുടഞ്ഞ് കുത്തി വരച്ചു. അന്നവന് സാറിന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ലു കിട്ടി. തല്ലു കൊണ്ടിട്ടും സത്യാര്‍ത്ഥി കരഞ്ഞില്ല. കരിങ്കല്ല്‌ പോലെ നിന്നു. സാറിനെ പട്ടിത്തെണ്ടീന്ന് ചീത്തയും പറഞ്ഞില്ല.

സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴി ആരുമില്ലാത്ത താഴത്ത് പാടത്തെത്തിയപ്പോള്‍ അവന്‍ ശബ്ദം താഴ്ത്തി എന്നോടത് പറഞ്ഞു.

“എടാ അപ്പൂ.... നിന്റച്ഛന്‍ കാരണാ അമ്മേം സ്വര്‍ണ്ണേം മരിച്ചത്”.

എനിക്കൊന്നും മനസ്സിലായില്ലെന്ന് അവന് തോന്നി.

“ഞാന്‍ തന്നെയാ അച്ഛനെ വിളിച്ചത് കാണിച്ചു കൊടുത്തത്. കുറച്ച് നാളായി ഞാനിത് കാണുന്നു. പക്ഷെ അമ്മ അങ്ങനെ ചെയ്യുമെന്നൊരിക്കലും ഓര്‍ത്തില്ല”.

പട പടാ മിടിക്കുന്ന നെഞ്ചുമായി കേട്ടു നിന്ന എന്നോടു അവനൊന്നു കൂടെ പറഞ്ഞു.

“അവള് നിനക്കും അനുജത്തിയായിരുന്നെടാ. അമ്മ എല്ലാം അച്ഛനോട് സമ്മതിച്ചു. മൂന്നു വയസ്സ് വരെ സ്വന്തമെന്നോര്‍ത്ത് വളര്‍ത്തിയ അവള് പോയത് സഹിക്കാന്‍ മേല എന്ന് ഇന്നലേം അച്ഛനെന്നോട് പറഞ്ഞടാ...”

രഹസ്യങ്ങള്‍ക്ക് ഒരു വലിയ കൂടത്തെക്കാള്‍ ഭാരമുണ്ടെന്നു അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌.

“ആരും അറിയണ്ടന്നാ അച്ഛന്‍ പറഞ്ഞേക്കണത്. വീട്ടിലും വേറാര്‍ക്കും അറിഞ്ഞു കൂടാ. നിന്റമ്മയോട് ഒരിക്കലും പറേല്ലേ..... അമ്മയില്ലാണ്ട് ജീവിക്കാന്‍ ഒരു സുഖോം ഇല്ലപ്പൂ....”

അമ്മ മരിച്ചതിന് ശേഷം സത്യാര്‍ത്ഥി കരയുന്നത് അപ്പോഴാണ്‌. അവന്റെ വലിയ വായിലെ കരച്ചിലിനെക്കാള്‍ വലിയൊരു കരച്ചില്‍ ശബ്ദമില്ലാതെ എന്റെ നെഞ്ചില്‍ കുടുങ്ങി.

ആണ്‍ പെണ്‍ ബന്ധങ്ങള്‍ പതിയെ മനസ്സിലാക്കി വരുന്ന പതിനൊന്ന് വയസ്സിന്റെ പ്രായത്തില്‍ അറിഞ്ഞ കൈയ്ക്കുന്ന അറിവുകള്‍. “ഇറങ്ങിപ്പോടോ...പട്ടി” എന്നലറുന്ന കേശോച്ചോന്റെ കത്തുന്ന കണ്ണുകള്‍. അവരുടെ വീട്ടിലെ ചായ്പ്പ് മുറിയില്‍ നിന്നും തലയും താഴ്ത്തി ഇറങ്ങി ഓടിയ എന്‍റെ അച്ഛന്‍... ഭയന്ന് വിളറിയ സരോജിനിച്ചേച്ചി....

ഒരടി പോലും നടക്കാനാവാതെ ഞാന്‍ പാട വരമ്പത്തിരുന്നു.

ദുര്‍മരണം കഴിഞ്ഞ വീടിനടുത്ത് താമസിക്കാന്‍ കൊള്ളില്ല, താമരക്കൊളത്തിനരികത്ത് കൂടെ പോയാ മക്കള് പേടിക്കും എന്നൊക്കെ പറഞ്ഞു വീട് വില്‍ക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍. ചിത്രങ്ങള്‍ എല്ലാം വ്യക്തമാകുകയാണ്.

“ഞങ്ങക്കാര്‍ക്കും ഒരു പേടീം ഇല്ല...അവള് സരോജിനി എനിക്ക് കൂടപ്പിറപ്പിനെപ്പോലാ. പാവം അതിനൊരു പൊട്ട ബുദ്ധി തോന്നി അവളെന്നാ ചെയ്യുമെന്നാ നിങ്ങളീ പറയുന്നത്..? നിങ്ങക്കെന്നാ പറ്റി..?.”

അമ്മ. പാവം...വിഡ്ഢി...പരമ വിഡ്ഢി...

അച്ഛന്‍ കേശോച്ചോന്‍റെ കണ്ണില്‍ പെടാതെ മാറി നടക്കുന്നത് അറിയാവുന്ന രണ്ടേ രണ്ടു പേര്‍ മാത്രം. അച്ഛന്‍ മരിച്ചിട്ടും കേശോച്ചോന്‍ കാണാന്‍ വന്നില്ല. മരണ ദിവസം വീടിന് മുന്നില്‍ കൂടിയ ആള്‍കൂട്ടത്തില്‍ കണ്ടതോര്‍മ്മയുണ്ട്.

രഹസ്യങ്ങള്‍ക്ക് അങ്ങനെയും ചില ഗുണങ്ങളുണ്ട്. അത് പലരുടെയും രക്ഷകനാകും. അച്ഛന്‍റെ പൊയ്മുഖത്തിന്റെ, അമ്മയുടെ ജീവന്റെ. ഞങ്ങളുടെ ജീവിതത്തിന്റെ. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് കൊണ്ട് വലിയവനാകാം എന്ന് പറഞ്ഞു നടന്ന കേശോച്ചോന് രഹസ്യങ്ങളെന്താണ് കൊടുത്തത്...?

താമരക്കുളത്തിനപ്പുറത്തെ പുക അടങ്ങിയിരിക്കുന്നു. ആ കുളം ഇപ്പോള്‍ ഏതാണ്ട് നികന്ന മട്ടാണ്. പുല്ലും പൊന്തയും കയറി കുളമേത് കരയേത് എന്ന് തിരിച്ചറിയാന്‍ പ്രയാസം. സ്വര്‍ണ്ണയും സരോജിനിച്ചേച്ചിയും മരിച്ച ശേഷം ഞങ്ങളാരും അതിലിറങ്ങിയിട്ടില്ല.

സത്യാര്‍ത്ഥി ചിതക്കരികില്‍ നില്‍ക്കുന്നത് കണ്ട് ഞാനങ്ങോട്ട് ചെന്നു.

“അച്ഛനിന്നലേ വരെയും നല്ല ബോധമുണ്ടായിരുന്നു. സ്വര്‍ണ്ണയുടേം അമ്മേടേം കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. അന്നു രാത്രിയും സ്വര്‍ണ്ണയെ നെഞ്ചില്‍ കിടത്തി ഉറക്കിയ കാര്യം പറഞ്ഞു. ക്ഷമിച്ചേനെ......ഒക്കെ ക്ഷമിച്ചേനേ... എന്ന് പറഞ്ഞ് കുറെ നേരം കരഞ്ഞു.

ഞാന്‍ മറുപടി ഒന്നും പറയാതെ തീയും പുകയും അടങ്ങിയ ചിതയിലേക്ക് നോക്കിയിരുന്നു. ഒരു ശരീരം കത്തിത്തീരാന്‍ ഇത്ര കുറഞ്ഞ സമയം മതിയെന്നോ...? എത്ര പെട്ടെന്നാണ് കേശോച്ചോനെ അഗ്നി വിഴുങ്ങി തീര്‍ത്തത്.. കൊല്ലങ്ങളോളം ഹൃദയത്തില്‍ അഗ്നി വഹിച്ചു നടന്ന പാവം വൃദ്ധനെ ഭൌതികമായ ഒരു ജ്വാലക്ക് എന്താണ് കാര്യമായി ചെയ്യാനുണ്ടാവുക...?.