തല ചെറുതായി വിയര്‍ക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ നടത്തത്തിന്റെ സ്പീഡ് കുറക്കാതെ തന്നെ തൊപ്പി ഊരി മടക്കി ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റില്‍ വെച്ചു. രാവിലെ ഇറങ്ങുമ്പോള്‍ നല്ല തണുപ്പായിരുന്നു. മുംബൈ ശൈത്യ കാലത്ത് തണുത്തു വിറയ്ക്കാറില്ല. രാവിലെ മൂടല്‍ മഞ്ഞില്‍ ഒന്ന് കുളിര്‍ന്നു നില്‍ക്കും. എങ്കിലും നടപ്പ് പകുതിയാകുമ്പോള്‍ വിയര്‍ക്കാന്‍ തുടങ്ങും.
ഉത്സവ് ചൌക്ക് എത്തിയപ്പോള്‍ സാന്ദ്രയുടെ ഫോണ്‍ വന്നു. മോര്‍ണിംഗ് വാക്ക് കഴിയാറായോ...? ഇപ്പോള്‍ എവിടെ എത്തി...? ‘ഹീരാ നന്ദിനി ബ്രിഡ്ജ്’ കഴിഞ്ഞോ...? എന്നൊക്കെ അവള്‍ ചോദിച്ചു കൊണ്ടിരിക്കും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന അവള്‍ക്ക് ഇവിടത്തെ ഓരോ മുക്കും മൂലയും അറിയാം. എന്നാല്‍ എനിക്കോ ഇവിടവുമായി കഷ്ടി ഒരു മാസത്തെ പരിചയം മാത്രം. ഇവിടത്തെ വിവരങ്ങള്‍ ലൈവായി എന്നും അവള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ഈ നടത്തത്തിനിടെ ആണ്. തിരച്ചു റൂമില്‍ ചെന്നാല്‍ ഓഫീസില്‍ പോക്കിന്റെ ബഹളം, ഥാനെക്കുള്ള ട്രെയിനില്‍ കയറാനുള്ള ഉന്തും തള്ളും. ഓഫീസില്‍ ചെന്നാലത്തെ പിടിപ്പതു ജോലിയും. ഒരു മാസം കൊണ്ടു പ്രോജക്റ്റ് തീരുമോ എന്ന ടെന്‍ഷന്‍ വേറെ.
സംസാരം കഴിഞ്ഞു ഫോണ്‍ പോക്കറ്റില്‍ വെക്കുമ്പോഴാണ് കുറച്ചു പ്രായം ചെന്ന ഒരാള്‍ പിന്നില്‍ നിന്നും മറികടന്ന് വന്ന് അഭിവാദ്യം ചെയ്തത്.
“ഹലോ....ഗുഡ് മോര്‍ണിംഗ് ..’
“ഗുഡ് മോര്‍ണിംഗ്. അങ്കിള്‍. അറിയുമോ എന്നെ..?”
“പിന്നെ... ഒരു മാസത്തോളമായി എന്നും ഈ വഴിയില്‍ കാണുന്നവരല്ലേ നമ്മള്‍.”
“പക്ഷേ...ഞാന്‍ ഇതുവരെ അങ്കിളിനെ കണ്ടിട്ടില്ലലോ ...?”
ഒരു നിമിഷം കുനിഞ്ഞു നിന്ന് അയഞ്ഞു പോയ ഷൂ ലേസ് മുറുക്കി കെട്ടിയശേഷം അയാള്‍ കൂടെ നടന്നെത്തിക്കൊണ്ടു പറഞ്ഞു.
“അത് താങ്കള്‍ മിക്കവാറും വുഡ് ബി യോട് സംസാരിച്ചു കൊണ്ടല്ലേ നടക്കാറുള്ളത്. പിന്നെങ്ങനെ എന്നെ കാണും..?”
“ഞാന്‍ എന്റെ വുഡ് ബി യോടാണ് സംസാരിക്കുന്നത് എന്ന് അങ്കിളിനു എങ്ങനെ മനസ്സിലായി..?”
“അത് കേള്‍ക്കേണ്ട. കണ്ടാല്‍ മതി. നിന്റെ കണ്ണുകളിലെ ആ സ്നേഹം, അടുത്തുണ്ടായിരുന്നു എങ്കില്‍ അവളെ ചേര്‍ത്തു പിടിക്കാമായിരുന്നു എന്ന രീതിയിലെ നിന്റെ ഭാവങ്ങള്‍. അങ്ങനെ പലതും കണ്ടാല്‍ മനസ്സിലാകും അത് കാമുകിയോ ഭാര്യയോ അതോ മറ്റു വല്ലവരുമോ എന്ന്. ഭാര്യയാണെങ്കില്‍ അത് മറ്റൊരു തരം സ്നേഹമായിരിക്കും. അതില്‍ ഔപചാരികത തീരെ കാണില്ല.”
അയാള്‍ ചിരിയോടെ പറഞ്ഞു.
“ഉം ..അങ്കിള്‍ ആള്‍ റൊമാന്റിക്ക് തന്നെ. നല്ല സൂക്ഷ്മ നിരീക്ഷണവും. നമ്മള്‍ ഇത് വരെ പരിചയപ്പെട്ടില്ലല്ലോ. എന്നാല്‍ അതിനു മുന്‍പേ പലതും പറഞ്ഞു കഴിഞ്ഞു താനും.“
“ഞാന്‍ റിട്ടയേര്‍ഡ് കേണല്‍ ജോര്‍ജ് കുരിയാക്കോസ്. ഇവിടെ മകളുടെ വീട്ടിലാണ്. നാട്ടില്‍ ഞാനും ഭാര്യയും തനിയെ ആയിരുന്നു താമസം. അവള്‍ മരിച്ചിട്ട് നാല് മാസമായി. അതിനു ശേഷവും രണ്ടു മാസം ഞാന്‍ നാട്ടില്‍ തനിയെ കഴിഞ്ഞു. ഒടുവില്‍ മകളുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ഇങ്ങു പോരേണ്ടി വന്നു. നമ്മള്‍ പറഞ്ഞനുസരിപ്പിച്ചു വളര്‍ത്തിയ മക്കളെ പ്രായമാകുമ്പോള്‍ നമ്മള്‍ അനുസരിക്കണമല്ലോ. അതല്ലേ അതിന്റെ ശരി.”
കണ്ടാല്‍ അരോഗ ദൃഡഗാത്രനായ വൃദ്ധന്‍. വ്യായാമത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നുന്നു. വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും പുറമേ കാണാത്ത ശരീരം. മുടിയിലും അധികം നരയില്ല. അതോ ഇനി കുറച്ചു നര നിലനിര്‍ത്തിക്കൊണ്ടുള്ള ഡൈ ആണോ... ?
“ഞാനും ഇവിടെ പുതിയതാണ്. വിനോദ്. ബാംഗ്ലൂര്‍ ആണ് ജോലി. കമ്പനിയുടെ ഒരു പ്രൊജക്റ്റിനായി ഇവിടെ വന്നതാണ്. ഒരു മാസത്തെ ജോലി കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു പോകും. അടുത്ത മാസം എന്റെ കല്യാണമാണ്. എന്‍ഗേജ്മെന്‍റ് കഴിഞ്ഞിട്ട് രണ്ടു മാസമായി.”
“വുഡ് ബി ബാംഗ്ലൂരിലായിരിക്കും. അല്ലെ..?”
‘അതെ ഞങ്ങള്‍ ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.”
“ഗുഡ്.”
“അങ്കിളിനെ കണ്ടപ്പോഴേ എനിക്ക് തോന്നി അങ്കിള്‍ സര്‍വീസില്‍ ആയിരുന്നുവെന്ന്.”
“അതെ. ഞങ്ങള്‍ സര്‍വീസില്‍ ഉണ്ടായിരുന്നവരെ ബോഡി ലാങ്ഗ്വേജില്‍ നിന്ന് ആളുകള്‍ തിരിച്ചറിയും. റിട്ടയര്‍ ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും ഞാന്‍ പതിവ് വ്യായാമം മുടക്കാറില്ല. സാറ ഉണ്ടായിരുന്നപ്പോള്‍ അവളും രാവിലെ നടക്കാന്‍ കൂടുമായിരുന്നു. സോറി, സാറാ ആരെന്നു ഞാന്‍ പറഞ്ഞില്ലല്ലോ എന്റെ ഭാര്യ. ഞങ്ങള്‍ പ്രേമ വിവാഹം കഴിച്ചവരാണ്. അതാണ് ഒരു കാമുകന്റെ ചേഷ്ടകള്‍ കൃത്യമായി ഞാന്‍ പറഞ്ഞത്.”
ഇയാള്‍ ആളു കൊള്ളാം. സമയം പോകുന്നത് അറിയുകയേ ഇല്ല. നല്ല സ്പീഡിലാണ് നടത്തം. തല ഉയര്‍ത്തിപ്പിടിച്ച് മാര്‍ച്ച് ചെയ്യുന്നത് പോലെ.
“അങ്കിളിനു തണുക്കില്ലേ ഈ ഷോര്‍ടിസില്‍ ..?”
അദ്ദേഹം ധരിച്ചിരിക്കുന്ന ചെറിയ ഷോര്‍ട്സ് നോക്കി ഞാന്‍ ചോദിച്ചു.
“ഇല്ല. എനിക്ക് ജോഗ്ഗിങ്ങില്‍ ഇതാണ് ശീലം. നാട്ടിലും ഞാന്‍ ഇത് ധരിച്ചു തന്നെയാണ് നടക്കാറ്. നല്ല നീളമുള്ള സോക്സുണ്ടല്ലോ അത് മതി. അത്ര തണുപ്പാണെങ്കികില്‍ കമ്പിളി സോക്സ് ഇടും. നല്ല സ്പീഡില്‍ നടക്കുമ്പോള്‍ തണുപ്പെങ്ങനെ അറിയാന്‍. നടക്കുമ്പോള്‍ സ്പീഡില്‍ തന്നെ നടക്കണം .അല്ലാതെ നടന്നിട്ട് വലിയ പ്രയോജനം ഇല്ല.”
‘അഭിലാഷ് ഹെറിറ്റേജ് ’എന്നു വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്ന ഫ്ലാറ്റിനു മുന്നില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു.
“ഇതിന്റെ ആറാം നിലയിലാണ് എന്റെ മകളുടെ വീട്. നമ്പര്‍ അറുനൂറ്റി ഒന്ന്. വരണം ഒരിക്കല്‍. “
“തീര്‍ച്ചയായും അങ്കിള്‍. അറുന്നൂറ്റി ഒന്ന് ഓര്‍ത്തിരിക്കാന്‍ എളുപ്പമല്ലേ. അവധി ദിവസം നോക്കി ഞാന്‍ വരാം. ഇതിന്റെ അടുത്ത റോഡില്‍ തന്നെയാണ് ഞാന്‍ താമസിക്കുന്നത്.“
“ശരി നാളെ കാണാം..”
കൈ ഉയര്‍ത്തി ടാറ്റ പറഞ്ഞു അദ്ദേഹം ധൃതിയില്‍ അകത്തേക്ക് നടന്നു.
വൈകുന്നേരം സാന്ദ്രയോടു പറയാന്‍ ഒരു വിഷയം ആയി. അപ്പാര്‍ട്ടുമെന്റിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു.
പിറ്റേന്ന് സാന്ദ്രയുമായി വിശേഷങ്ങള്‍ പറഞ്ഞു നടക്കുന്നതിനിടെ പിന്നിലേക്ക് നോക്കിയപ്പോള്‍ ധൃതിയില്‍ മാര്‍ച്ച് ചെയ്തു നടക്കുന്ന ജോര്‍ജ് അങ്കിളിനെ കണ്ടു. സംസാരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് കൂടെ തിരിഞ്ഞു നോക്കി. അത് കണ്ടു അദ്ദേഹം വേഗം നടന്നു എനിക്കൊപ്പമെത്തി.
“നീ സംസാരിക്കുന്നതിനിടയില്‍ ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി കുറച്ചു ദൂരമിട്ടു നടക്കുകയായിരുന്നു.”
അങ്കിള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“അങ്കിളിനു നാട്ടില്‍ ആരെല്ലാമുണ്ട്...?.”
“നാട്ടിലെ വീട്ടില്‍ ഇപ്പോള്‍ ആരുമില്ല മോനെ. തനിച്ചു നില്‍ക്കുന്നതില്‍ എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷെ മകള്‍ സമ്മതിക്കണ്ടേ..? റിട്ടയര്‍മെന്റിനുശേഷം ഞാനും സാറയും അവിടെ പൂക്കളുടെ ബിസിനസ് നടത്തുകയായിരുന്ന. സാറാ ഉണ്ടാക്കിയിരുന്ന ബോക്കെകള്‍ക്കും പുഷ്പാലങ്കാരങ്ങള്‍ക്കും നല്ല ഡിമാണ്ടായിരുന്നു. വീട്ടില്‍ തന്നെ ഓര്‍ക്കിഡിന്റെയും അന്തൂറിയത്തിന്റെയും നല്ലൊരു തോട്ടമുണ്ടായിരുന്നു. ചെടികളുടെ പുതിയ തളിരിലകള്‍, മൊട്ടുകള്‍, പൂക്കള്‍ ഇവയൊക്കെ മനസ്സിനെ എങ്ങനെ ചെറുപ്പമായി സംരക്ഷിമെന്നോ...? ഒരു പുതിയ തൈ പാകി നട്ടു വളര്‍ത്തുക എന്നത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിനു തുല്യമാണ്. ഇങ്ങോട്ട് പോന്നപ്പോള്‍ ആ ചെടികളും നോക്കി നടത്തിയിരുന്ന ബിസിനസ്സും ഒക്കെ ഓരോരുത്തരെ ഏല്‍പ്പിച്ചു പോരേണ്ടി വന്നു. മകളെ കൂടാതെ ഒരു മകനും ഉണ്ട് എനിക്ക്. അവര്‍ കുടുംബത്തോടെ അമേരിക്കയില്‍. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരും.”
“ഇവിടം ഇഷ്ടമായോ അങ്കിളിന്..?”
“എനിക്ക് ഇവിടം തീരെ ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ കുറേശ്ശെ ഇഷ്ടപ്പെട്ടു വരുന്നു.”
“അതെന്താ..?”
“നിന്നെ പരിചയപ്പെട്ടില്ലേ..? എനിക്കെപ്പോഴും ചെറുപ്പക്കാരുമായുള്ള സൌഹൃദമാണ് ഇഷ്ടം. എന്റെ പ്രായക്കാര്‍ക്കു എപ്പോഴും പ്രഷറിന്റെ അസ്ക്യത, ഷുഗറിന്റെ അളവ്, മുട്ട് വേദന ഇവയൊക്കെ സംസാരിക്കാനേ നേരമുള്ളൂ. അതു നമ്മുടെ വാര്‍ധക്യം പെട്ടെന്ന് കൂട്ടും. ഈ ചെറുപ്പം എന്ന പ്രതിഭാസത്തിനു ഒരു പ്രത്യേകത ഉണ്ട്. അതൊരിക്കലും മറ്റൊരാള്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് കൊണ്ടു കുറഞ്ഞു പോകുകയില്ല. വിദ്യപോലെ കൊടുക്കുമ്പോള്‍ കുറയാത്ത ഒരു പ്രതിഭാസമാണിത്. ചെറുപ്പക്കാരോട് സംസാരിക്കുമ്പോള്‍ അവര്‍ നമുക്ക് ചെറുപ്പം തരും.”
“അപ്പോള്‍ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറയുന്നപോലെ ചെറുപ്പ ധനം എന്നോ മറ്റോ...” ഞാന്‍ താമശക്ക് ഉരുവിട്ടു.
“രണ്ടാമത് കിട്ടുന്ന ചെറുപ്പം ധനമല്ല അത് ശരിക്കും ഒരു വരമാണ്. ചെറുപ്പ വരം സര്‍വ വരത്തെക്കാള്‍ പ്രധാനം..” അദ്ദേഹം തെല്ലുറക്കെ ചിരിച്ചു കൊണ്ടു പൂരിപ്പിച്ചു. ഇത് പുതുമയുള്ള ഒരു കാര്യമേ അല്ല. ച്യവന മഹര്‍ഷിയെപ്പോലുള്ളവര്‍ പുരാതന കാലം തൊട്ടേ തേടി നടക്കുന്നതല്ലേ ഈ നിത്യയൌവനത്തെ.“
“അങ്കിളിനു ഈഗിളിന്റെ ജന്മമായിരുന്നു വേണ്ടിയിരുന്നത്.”
“എന്ത്.... ? ഞാനോ...? ശവശരീരം ഭക്ഷിക്കുന്ന കഴുകനോ..? അതെന്താ നീ അങ്ങനെ പറഞ്ഞത്..?.”
തെല്ല് നീരസത്തോടെയാണദ്ദേഹം ചോദിച്ചത്.
“അയ്യോ...ഞാന്‍ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഈ കഴുകനെക്കുറിച്ചു ഒരു കഥയുണ്ട്. ഒരു കഴുകന്റെ ശരാശരി ആയുസ്സ് നാല്‍പ്പതു കൊല്ലമാണ്. നാല്പ്പതിനോടടുക്കുമ്പോള്‍ അതിനു വാര്‍ധക്യം വരും. അതിന്റെ ചിറകുകള്‍ക്ക് ഭാരം വെക്കും കൊക്കും നഖങ്ങളും വല്ലാതെ വളഞ്ഞു ചുരുളും. പറക്കാനാവാതെ, ഇരപിടിക്കാനാവാതെ അത് ചത്തു പോകും.
“അതിന്...? അതും ഞാനും തമ്മില്‍ എന്താ ..?”
“അങ്കിള്‍ ക്ഷമയോടെ കേള്‍ക്കൂ...ഇതില്‍ ചില കഴുകന്മാര്‍ക്ക് അസാമാന്യ ബുദ്ധിയായിരിക്കും. അവര്‍ സാവധാനം വന്നടുക്കുന്ന വാര്‍ധക്യത്തെ പടിവാതിലില്‍ വെച്ചേ കാണും. അവ മല മുകളിലേക്ക് പറന്നു പോയി തന്‍റെ ഭാരമേറി വരുന്ന ചിറകുകള്‍ ഒന്നൊന്നായി കൊത്തിപ്പറിച്ചു കളയും. കൂര്‍ത്തു വളയാന്‍ തുടങ്ങുന്ന നഖങ്ങളും കൊക്കു കൊണ്ടു പറിച്ചെറിയും. ഒടുവില്‍ തന്റെ വളഞ്ഞു പിരിയാന്‍ തുടങ്ങുന്ന കൊക്കുകള്‍ പാറയില്‍ ഉരച്ചു തീര്‍ക്കും. അങ്ങനെ അത് കുറച്ചു മാസങ്ങളോളം ആ മലയില്‍ തന്നെ കിടക്കും. അപ്പോള്‍ അതിന് ഭാരം കുറഞ്ഞ പുതു ചിറകുകള്‍ മുളക്കും, പുതിയ നഖങ്ങളും കൊക്കുകളും. അങ്ങനെ അതൊരു ആരോഗ്യമുള്ള യുവ കഴുകനായി മാറും. പിന്നീടത് വീണ്ടും നാല്‍പ്പതു കൊല്ലത്തോളം ജീവിക്കും. ”
ഓരോ വാചകത്തിനും മൂളിക്കൊണ്ടിരുന്ന അങ്കിളിന്റെ മൂളല്‍ കേള്‍ക്കാതിരുന്നപ്പോള്‍ ഞാന്‍ ആ മുഖത്തേക്ക് നോക്കി.
“എന്താ അങ്കിള്‍ ഒന്നും മിണ്ടാത്തത്..? ശ്രദ്ധിക്കുന്നില്ലേ ഞാന്‍ പറയുന്നത്...?”
“അതെ, ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയായിരുന്നു. എനിക്ക് ഒരു കഴുകനാകുനാകുവാന്‍ തോന്നുന്നു വിനോദ്. എന്നെ നോക്ക്. ഒരു മനുഷ്യന്റെ ശരാശരി ആയുസ്സില്‍ നില്‍ക്കുകയാണ് ഞാന്‍ എഴുപത്തഞ്ചു വയസ്സ്. ഈ കഴുകനെപ്പോലെ ശ്രമിച്ചാല്‍ എനിക്ക് ഉടനെ മരിക്കാതെ ഒരു പുനര്‍ജ്ജന്മം എടുക്കാനാകുമല്ലോ..’
“അങ്കിള്‍ ഇത് കാര്യമായി എടുത്തോ....? ഇതൊരു കെട്ടുകഥയാണ്. ചിറകും കൊക്കും നഖവും നഷ്ടപ്പെട്ട ആ കഴുകന്‍ മലമുകളില്‍ എങ്ങനെ ഇര തേടും..? പുതിയവ മുളച്ചു വരുന്നതിനു മാസങ്ങളെടുക്കും. ആ കാലം കൊണ്ടു അത് മരിച്ചു പോകില്ലേ..?. ഇനി അതിന് എങ്ങനെ എങ്കിലും ഭക്ഷണവും വെള്ളവും ലഭിച്ചു എന്ന് കരുതുക. അതിന്റെ ആന്തരാവയവങ്ങള്‍ ഒരു വൃദ്ധകഴുകന്റെത് തന്നെയല്ലെ..? അതിനെങ്ങനെ ഒരു ചെറുകഴുകന്റെ ശക്തിയും ചുറുചുറുക്കും ലഭിക്കും..?.”
പെട്ടെന്ന് നടത്തം നിര്‍ത്തിയ അങ്കിള്‍ നടപ്പാതയിലെ ബെഞ്ചിലിരുന്നു തര്‍ക്കിക്കാന്‍ തുടങ്ങി.
“അതൊക്കെ അത് അതിജീവിക്കും. ഇത്രയും കാര്യങ്ങള്‍ ചെയ്യാനറിയാവുന്ന ബുദ്ധിയുള്ള കഴുകന്‍ അതിജീവനത്തിന്റെ മാര്‍ഗവും കണ്ടിരിക്കും”
“ഇല്ല. അങ്കിള്‍ ഇത് വെറുമൊരു ഹോക്സ്. സാങ്കല്‍പ്പിക കഥ. ശാസ്ത്രം എന്നേ തള്ളിക്കളഞ്ഞ കാര്യമാണിത്.”
“ശാസ്ത്രം..ആര്‍ക്കു വേണം ശാസ്ത്രത്തിന്റെ ശരിയും തെറ്റും. ഞാന്‍ പ്രകൃതിയില്‍ വിശ്വസിക്കുന്നവനാണ്. ഭൂമിയില്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത കാര്യം ശാസ്ത്രമാണ്. ഈ പ്രകൃതിയില്‍ തന്നെ ഉള്ള ഓരോ കാര്യങ്ങള്‍ വെളിപ്പെടുത്തി ഉപയോഗിക്കുന്നതല്ലേ ഈ ശാസ്ത്രം....? ഇന്നത്തെ ശരി അത് നാളെ തെറ്റെന്നു സ്ഥാപിക്കും. ഇത്രയും നാള്‍ വിശ്വസിച്ചവരെ വിഡ്ഢികളാക്കി, അതിനു ചേര്‍ന്ന കണ്ടു പിടുത്തങ്ങളും നടത്തിയിരിക്കും. പ്രകൃതി....അത് മാത്രമാണ് ഈ ഭൂമിയിലെ സത്യം.”
“അങ്കിള്‍ വരൂ..നമുക്ക് നടക്കാം...”
ഞാന്‍ അങ്കിളിനെ നിര്‍ബന്ധിച്ചു നടത്തി. ഒരക്ഷരം മിണ്ടാതെ നടക്കുകയാണദ്ദേഹം. എന്തോ കടുത്ത ആലോചനയില്‍. കൈകള്‍ ഇപ്പോള്‍ ആവശ്യത്തിലധികം നീട്ടിയാണ് നടക്കുന്നത്. കണ്ണുകള്‍ ദൂരെ എങ്ങോ കേന്ദ്രീകരിച്ച പോലെ. എനിക്ക് ചെറുതായി പരിഭ്രമം തോന്നി.
‘എന്താ അങ്കിള്‍ ഒന്നും മിണ്ടാത്തത്..?”
“നീ പറഞ്ഞതു ശരി തന്നെയാണ്. എന്റേത് ഒരു കഴുകജന്മം തന്നെയാണ്. ഇപ്പോള്‍ എനിക്ക് എല്ലാം മനസ്സിലാകുന്നു. ഞാന്‍ പണ്ടു സര്‍വീസിലായിരിക്കുമ്പോള്‍ ഒരു പഞ്ചാബി സുഹൃത്ത്, അമര്‍ജീത് സിംഗ് അയാളുടെ മകന്റെ കല്യാണം കഴിഞ്ഞു വന്നപ്പോള്‍ എനിക്ക് ഒരു കുപ്പി കെന്റക്കി വിസ്കി സമ്മാനിച്ചു. കഴുകന്റെ ആകൃതിയായിരുന്നു ആ കുപ്പിക്ക്. പത്തുവര്‍ഷം ഓക്കില്‍ സൂക്ഷിച്ചത് എന്നൊരു ലേബല്‍ അതില്‍ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലുള്ള ഒരു ബന്ധു അയാള്‍ക്ക് കൊണ്ടു കൊടുത്തതാണത്. ഓക്ക് മരത്തിനു എങ്ങനെ വിസ്കിയും വൈനിനെയും രുചികരമാക്കുവാന്‍ കഴിയും എന്ന് അത് കുടിച്ചാല്‍ മാത്രമേ നമുക്കത് മനസ്സിലാകുകയുള്ളു. കുറെ ദിവസങ്ങള്‍ കൊണ്ട് സാവധാനമാണ് ഞാന്‍ ആ വിസ്കി തീര്‍ത്തത്. അത് കുടിക്കുന്ന ദിവസങ്ങളില്ലെല്ലാം എനിക്ക് പുതു യൌവ്വനമായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു. ആ ദിവസങ്ങളിലെ രാത്രികളില്‍ ഞാന്‍ സാറായെ പുതു കരുത്തോടെ പുണര്‍ന്നു. രാവെളുക്കുവോളം.
ആ കുപ്പി ഞാന്‍ ഒരു കൌതുകത്തിന് സൂക്ഷിച്ചു വെച്ചു. പിന്നീടെപ്പോഴോ സാറ ഉണ്ടാക്കിയ വീഞ്ഞ് ഞങ്ങള്‍ അതില്‍ പകര്‍ന്നു സൂക്ഷിച്ചുവെച്ചു. പിന്നെ ആ കഴുകന്‍ എനിക്ക് ഹരമായി മാറി. ഞാന്‍ മദ്യശ്യാലകള്‍ തോറും കഴുകന്‍ കുപ്പികളിലെ മദ്യം തേടി നടന്നു. പല വര്‍ണ്ണങ്ങളില്‍...പല ബ്രാണ്ടുകളില്‍. നീലയും പച്ചയും തവിട്ടും നിറത്തിലെ കഴുകന്മാര്‍ എന്റെ അലമാരകള്‍ അലങ്കരിച്ചു. പിന്നീട് അതിലെല്ലാം ഞങ്ങള്‍ വീഞ്ഞു ശേഖരിച്ചു. അത് കുടിച്ച ഞങ്ങള്‍ യുവാക്കളെപ്പോലെ പ്രണയിച്ചു. ഇപ്പോഴും നാട്ടിലെ ഞങ്ങളുടെ വീട്ടിലെ അലമാരനിറയെ ഉണ്ട് വീഞ്ഞ് നിറച്ച കഴുകന്മാര്‍. സാറ മരിച്ച് ഇങ്ങു പോരുന്ന വരെ ഞാനെന്തോ ആ അലമാരിയിലേക്ക് നോക്കിയിട്ടില്ല. അവള്‍, സാറാ നാല് മാസം മുന്‍പ് അവളുടെ അറുപത്തഞ്ചാം വയസ്സില്‍ ഒരു അപകടത്തില്‍ മരിക്കുന്നത് വരെ ഒരു യുവതി ആയിരുന്നു. അതെ കഴുകന്‍...കഴുകന്റെ കുപ്പിയിലെ വീഞ്ഞ് അതായിരുന്നു അവളുടെയും എന്റെയും യൌവ്വന രഹസ്യം. ഇപ്പോള്‍ എനിക്കത് വെളിവായി വിനോദ്. അത് തന്നെ. ഏതു മനുഷ്യനും അത് സാധിക്കും. അവന്‍ ബുദ്ധിയുള്ള ഒരു കഴുകനായാല്‍ മതി. കഴുകന്‍ തൂവലുകളാണ് ആദ്യം നീക്കുമെങ്കില്‍ മനുഷ്യന്‍ ആദ്യം അവന്റെ ചര്‍മ്മമാണ് ട്രാന്‍സ്‌പ്ലാന്റേഷന്‍ നടത്തേണ്ടത്.” അദ്ദേഹം ഒരു ഉന്മാദിയെപ്പോലെ പറഞ്ഞു.
“എന്റെ അങ്കിള്‍... എന്തൊരു വിഡ്ഢിത്തമാണിത്...? ചര്‍മം മാറ്റിയത് കൊണ്ടു എന്ത് കാര്യം..? അവയവങ്ങള്‍ പഴക്കം ചെന്നത് തന്നെ അല്ലെ..? അതിന്റെ പ്രവര്‍ത്തനം എങ്ങനെ പുതുക്കാം..? അതോ അതെല്ലാം മാറ്റണമോ..?”
“അതിന്റെ ആവശ്യമില്ല. ചര്‍മം പുതുതായാല്‍ അവയവങ്ങളും തനിയെ ചെറുപ്പം കൈവരിക്കും. ശരീരത്തിന്റെ ‘സെല്‍ഫ് ക്യുയരിംഗ് മെക്കാനിസം’ എന്ന് കേട്ടിട്ടില്ലേ..? ചില അസുഖങ്ങള്‍ താനേ സുഖപ്പെടുന്ന പ്രതിഭാസം...? അത് ശരീരം സ്വയം ചെയ്യുന്ന ചികിത്സയാണ്. അതിലൂടെ പുതു ചര്‍മം ലഭിച്ച ശരീരത്തിന്റെ അവയവങ്ങള്‍ താനേ ചെറുപ്പം നേടിയെടുക്കും. മനുഷ്യ ശരീരം ഒരു കഴുകന്റെ ശരീരത്തെക്കാള്‍ വലുതാണല്ലോ. അത് കൊണ്ടു ഈ ചര്‍മം പുതുക്കല്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും തുടങ്ങുന്നതായിരിക്കും നല്ലത്. കയ്യോ കാലോ അങ്ങനെ ഏതു ഭാഗവും ആകാം ”
‘എന്നിട്ടെന്തിനാ അങ്കിളിനു വീണ്ടും കല്യാണം കഴിക്കാനാണോ...?”
എനിക്കിത് കേട്ടിട്ടിട്ടു പരിഹസിക്കാനാണ് തോന്നിയത്.
“ഇതാണ് നിങ്ങള്‍ യുവാക്കളുടെ കുഴപ്പം നിങ്ങള്‍ക്ക് യുവത്വം എന്നാല്‍ ഇണ, ലൈംഗികത എന്നൊക്കെയാണ്. അത് നിങ്ങളുടെ പ്രായത്തിന്റെ കുഴപ്പമാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ഥം അതല്ല എന്ന് നിങ്ങള്‍ കാലത്തിന്റെ പക്വതയില്‍ പഠിക്കും. മരിക്കുമ്പോള്‍ നമ്മള്‍ എങ്ങനെ വേണെങ്കിലും മരിക്കട്ടെ. പക്ഷേ മരണം നമ്മെ കൊണ്ടു പോകുമ്പോള്‍ നമ്മള്‍ ചുക്കി ചുളിഞ്ഞ ഒരു ശരീരമല്ല മണ്ണിനു അലിയാന്‍ കൊടുക്കേണ്ടത്.”
‘അഭിലാഷ് ഹെറിറ്റേജ്’ എത്തിയിട്ടും അങ്കിള്‍ സംസാരം നിര്‍ത്താതെ എന്റെ കൂടെ നടക്കുകയാണ്.
“അങ്കിള്‍... അങ്കിളിന്റെ വീട് എത്തിയത് അറിഞ്ഞില്ലേ....?”
“ഓ...എന്റെ ഉള്ളില്‍ ചിറകടിച്ചുയരുന്ന കഴുകന്‍ നല്‍കിയ ഊര്‍ജം കാരണം വീടെത്തിയത് ഞാന്‍ അറിഞ്ഞതെ ഇല്ല. എങ്കില്‍ നമുക്ക് ഒരു റൌണ്ട് കൂടെ നടക്കാം...?.”
“അയ്യോ..ഇല്ല അങ്കിള്‍ എനിക്ക് ഓഫീസില്‍ പോകാന്‍ വൈകും. നമുക്ക് നാളെ കാണാം.”
“ദെന്‍..ഓക്കേ...”
അങ്കിള്‍ ചുറുചുറുക്കോടെ ഫ്ലാറ്റിലേക്ക് പോയി.
ഇതെന്തോക്കെയാണ് ഈ അപ്പൂപ്പന്‍ പറയുന്നത്. എന്തെങ്കിലും കാര്യം കാണുമോ..? അതോ വട്ടായോ..? കഴുകന്റെ കുപ്പിയിലെ വീഞ്ഞ്. പുതു യൌവനം കൊടുക്കുന്ന കഴുകന്‍. ഒരാള്‍ മരിച്ചു ശവമായിട്ടു വേണം കഴുകന് അത് ഭക്ഷിക്കുവാന്‍. ആ കഴുകന്‍ തന്നെ പുനര്‍ജീവനും നല്‍കുന്നു എന്ന് പറഞ്ഞാല്‍...?
പിറ്റെന്നത്തെ പ്രഭാത സവാരിക്കിടെ സാന്ദ്രയോടു പറഞ്ഞത് മുഴുവനും ജോര്‍ജ് അങ്കിളിനെയും കഴുകനെയും കുറിച്ചു മാത്രമായിരുന്നു.
“ഇത് ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതല്ലേ വിനോദ്. വേറെന്തെങ്കിലും പറ. വിനോദിന് വേറെ ആരേം കിട്ടീല്ലേ...? ഒരു കൂട്ട് പിടിക്കാന്‍ പറ്റിയ പ്രായം...” സാന്ദ്രക്ക് ചിരി.
“ഇന്ന് പക്ഷേ അങ്കിളിനെ കാണുന്നില്ല സാന്ദ്ര. എന്ത് പറ്റിയോ..ആവോ..?”
“വിനോദ്...നീ ആകാശത്ത് അന്വേഷിക്കു. നിന്റെ ജോര്‍ജ് അങ്കിള്‍ ഒരു കഴുകനായി ആകാശത്തു പറന്നു നടക്കുകയായിരിക്കും.”
നടന്നു നടന്ന് അഭിലാഷ് ഹെറിറ്റേജിനു മുന്നിലെത്തിയപ്പോള്‍ ഒന്ന് കയറിയാലോ എന്ന് തോന്നി. രണ്ടു ദിവസം തുടര്‍ച്ചയായി കണ്ട ആളല്ലേ. എന്ത് പറ്റി എന്ന് നോക്കാം. ആറാം നിലയിലെ അറുന്നൂറ്റി ഒന്നാം നമ്പര്‍ വീട് അടഞ്ഞു കിടക്കുന്നു. ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറക്കുന്നില്ല. മകളുടെ കുടുംബം ആണെന്നല്ലേ പറഞ്ഞത്. ആരോടു ചോദിക്കും..? മകളുടെയോ ഭര്‍ത്താവിന്റെയോ പേരറിയില്ല. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും അറിയില്ല.
“പെട്ടെന്ന് ലിഫ്റ്റ് ഇറങ്ങി വന്ന ഒരു കുട്ടി അവന്‍ അറുന്നൂറാം നമ്പര്‍ വീട്ടിലേക്കു കയറിപ്പോകുന്നതിനിടെ പറഞ്ഞു.
“വോ ലോഗ് ഇധര്‍ നഹി...കല്‍ സെ ഹോസ്പിറ്റല്‍ മേം. .വോ..നാനാജി കാ തബിയത് ഠിക് നഹി..”
“കോന്‍സീ...ഹോസ്പിറ്റല്‍...?”
“രാംജി ഹോസ്പിറ്റല്‍. ഇധര്‍ നസ്ദിക്ക് മേം...”
അവന്‍ തിടുക്കത്തില്‍ അകത്തേക്ക് പോയി...
റിസപ്ഷനില്‍ ചെന്ന് റൂം മനസ്സിലാക്കി മുകള്‍ നിലയില്‍ ചെന്നപ്പോള്‍ ജോര്‍ജ് കുരിയാക്കോസ്, എഴുപത്തഞ്ചു വയസ്സ് എന്നെഴുതി വെച്ച റൂമിന്റെ മുന്നില്‍ നില്‍ക്കുന്ന യുവതിയും യുവാവും, മകളും ഭര്‍ത്താവും ആയിരിക്കണം ആരാ..എന്താ എന്നൊക്കെ തിരക്കി..
വിവരങ്ങള്‍ പറഞ്ഞു പരിചയപ്പെട്ട ഉടനെ മകള്‍ പൊട്ടിക്കരഞ്ഞു തുടങ്ങി
“എന്റെ വീട്ടില്‍ പപ്പാക്ക് ഒരു കുറവും ഇല്ലായിരുന്നു. ആത്മഹത്യ ശ്രമം എന്നാണു ആശുപത്രിക്കാര്‍ പറയുന്നത്. ഇടത് കയ്യിലെ തൊലി മുഴുവനും ചെത്തി മുറിച്ചു ചോര വാര്‍ന്നു കിടക്കുകയായിരുന്നു. ഇപ്പോഴും ഐ സി യു വില്‍ തന്നെ. കൂടെ വരൂ. കാണിച്ചു തരാം.”
ആശുപത്രി വരാന്തയിലൂടെ അവരുടെ പിന്നാലെ നടന്ന എന്റെ മുന്നിലൂടെ അനേകം കഴുകന്മാര്‍ തലങ്ങും വിലങ്ങും ചിറകടിച്ചു പറന്നു. പഴയ കൊക്കുകളും ചിറകുകളും മല മുകളില്‍ ഉപേക്ഷിച്ചു പുതു യൌവ്വനം നേടിയ കഴുകന്മാര്‍. അവരുടെ കാലുകളിലെ കൂര്‍ത്ത പുതു നഖങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഞാന്‍ ഒന്നും മിണ്ടാനാവാതെ ഐ സി യുവിന്റെ ചില്ല് ജാലകത്തിലൂടെ നോക്കി. അവിടെ ഭാരമേറിയ ചിറകുകളും ചുരുണ്ടു വളഞ്ഞ കൊക്കും നഖങ്ങളുമായി കട്ടിലില്‍ മരണാസന്നനായ ഒരു കിഴവന്‍ കഴുകന്‍ തളര്‍ന്നു കിടന്നു. നോക്കി നില്‍ക്കേ നവ യൌവനം നേടിയ ആ കഴുകന്മാര്‍ ഐ സി യു വിന്‍റെ ചില്ല് ജനാല തകര്‍ത്ത് അകത്തു കടന്നു, മരണവും കാത്തുകിടന്ന കിഴവന്‍ കഴുകന്റെ കിടക്കക്ക് ചുറ്റും അക്ഷമരായി ചിറകടിച്ചു.
(തര്‍ജിനി മാര്‍ച്ച് ലക്കം,2013)