13.10.12

ചവിട്ടു നാടകം





ഹോം നേഴ്സ് സുമ ഒലോന്നന്‍ ചേട്ടനെ ചൂടു വെള്ളത്തില്‍ ടര്‍ക്കിഷ് ടവ്വല്‍ മുക്കി ദേഹമാസകലം തുടച്ച ശേഷം വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. മുറിക്കു മുന്നില്‍ പ്ലമേന  ചേടത്തിയും സംഘവും പള്ളീല്‍ കഴിഞ്ഞു വന്നു നില്‍പ്പുണ്ടായിരുന്നു.
“കഴിഞ്ഞോടീ ..സുമേ..?”
എന്ന് ചോദിച്ച പ്ലമേന ചേടത്തിക്ക് പിന്നാലെ മറ്റുള്ളവരും മുറിയിലേക്ക്‌ കയറി. കട്ടിലില്‍ ഒരു ശ്വാസം മാത്രമായി ഒലോന്നന്‍ ചേട്ടന്‍ കണ്ണുമടച്ചു കിടക്കുന്നുണ്ടായിരുന്നു. മുറിയില്‍ മരുന്നുകളും ലോഷനും ചേര്‍ന്ന സമ്മിശ്രിത ഗന്ധം. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായതില്‍ പിന്നെ പ്ലമേന ചേടത്തിയുടെ ഈ സംഘത്തിന്‍റെ രാവിലെ പള്ളി കഴിഞ്ഞുള്ള സന്ദര്‍ശനം പതിവായിട്ടുണ്ട്.
സംഘമെന്ന് പറയുമ്പോള്‍ അതിലുള്ളത് റിട്ടയേഡ്‌ സ്കൂള്‍ ടീച്ചര്‍ വല്‍സ, മടപ്പറമ്പിലെ മരിച്ചു പോയ കുട്ടിച്ചേട്ടന്‍റെ ഭാര്യ മേരിക്കുട്ടി, കാലിനു മന്തുള്ളതു കൊണ്ട്  കല്യാണം കഴിക്കപ്പെടാതെ പോയ മന്തി കുഞ്ഞുറോത എന്ന കുഞ്ഞുറോത. സംഘത്തില്‍ പ്രായക്കൂടുതല്‍ പ്ലമേന ചേടത്തിക്കു തന്നെ. എഴുപത്തഞ്ചിനടുത്തു പ്രായം. എന്നാലും ഉശിരിന് കുറവൊന്നുമില്ല. കല്യാണ പ്രായമായ പേരക്കുട്ടികള്‍ ഉണ്ടെങ്കിലും മരുമകള്‍ മേഴ്സിയെ ഇപ്പോഴും പേടിപ്പിച്ചു നിര്‍ത്താനുള്ള വൈഭവവും. വല്‍സ ടീച്ചര്‍ റിട്ടയര്‍മെന്റിനു ശേഷം ചേര്‍ന്നതാണീ സംഘത്തില്‍ . ജോലിയുണ്ടായിരുന്ന കാലത്ത് രാവിലെ സ്കൂളിലേക്കു പോകുവാനുള്ള തത്രപാടില്‍ പള്ളീ പോക്കൊക്കെ എങ്ങനെ നടക്കാന്‍ ..? ഇപ്പോള്‍ രണ്ടു ആണ്‍ മക്കളുടെയും  കല്യാണവും കഴിഞ്ഞു. പേരക്കുട്ടികളും ആയി.  ഇഷ്ടം പോലെ സമയവും.

മന്തി കുഞ്ഞുറോത ഒന്നും മിണ്ടാതെ പ്ലമേന ചേടത്തിയുടെ ഓരം പറ്റി അങ്ങനെ നില്‍ക്കുകയേ ഉള്ളു. കാലില്‍ മന്തുള്ള കാരണം ആരോടും മിണ്ടാതെ മാറി നില്‍ക്കുന്നത് പണ്ടേ ഉള്ള ശീലമാണ്. പണ്ട് സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഉപ്പുമാവുണ്ടാക്കിയിരുന്ന കുഞ്ഞന്നച്ചേടത്തിയുടെ കെട്ടിയവന്‍ മന്തന്‍ കാലന്‍ വറീതിനെ ‘ആനക്കാലാ’ എന്ന് വിളിച്ചത് കൊണ്ടാണ് കാലില്‍ ഇത്രയും വലിയ മന്ത് വന്നതെന്നാണ് കുഞ്ഞുറോത വിശ്വസിക്കുന്നത്. ആ നാട്ടില്‍ പലരും അയാളെ ആനക്കാലാന്ന് വിളിച്ചിട്ടും തനിക്കും മാത്രം മന്ത് വന്നത് എങ്ങനെ എന്ന് ഇടക്ക്‌ ആലോചിക്കാതെയും ഇല്ല. തന്നെ ‘മന്തികുഞ്ഞുറോത’ എന്ന് സംബോധന ചെയ്യുന്നവര്‍ക്ക്‌ മന്ത് വരാത്തതില്‍ കുഞ്ഞുറോതക്ക്  ലേശം കുണ്ഠിതവും ഇല്ലാതില്ല  ആരെങ്കിലും മുഖത്തേക്ക്‌ ഒന്ന് നോക്കിയാല്‍ മതി കുഞ്ഞുറോത പെട്ടെന്ന് സാരി നിലത്ത് മുട്ടിത്തന്നെയല്ലേ കിടക്കുന്നത് എന്ന് ഉറപ്പു വരുത്തും.

ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ട്രീസയും സണ്ണിക്കുട്ടിയും അവരെ ശ്രദ്ധിക്കുന്നേ ഇല്ല. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായ ആദ്യ ദിവസങ്ങളില്‍ വരുന്നവരുടെ മുന്നില്‍ ചുണ്ടില്‍ ഒട്ടിച്ചു വെച്ച ചിരിയും കപ്പില്‍ ചായയുമായി ട്രീസ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നുവച്ച് ഇപ്പോള്‍ മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു ഈ കിടപ്പ് തുടങ്ങിയിട്ട്. രാവിലെ കുട്ടികളില്‍ മൂത്തവളെ സ്കൂളിലും ഇളയതിനെ ഡേ കെയറിലും ആക്കിയിട്ട് വേണം അവര്‍ക്ക് രണ്ടു പേര്‍ക്കും ബാങ്കിലെ ജോലിക്ക് പോകാന്‍ .  ഇളയ കുട്ടിയുടെ വാശി പിടിച്ചുള്ള കരച്ചില്‍ , മൂത്ത കുട്ടിയെ സണ്ണിക്കുട്ടി  കുളിപ്പിക്കുന്ന ബഹളം. രാവിലെ എന്നും എഴരക്കും എട്ടരക്കും ഇടയില്‍  നേരെപറമ്പില്‍ തറവാട്ടിലെ പതിവ് ദൃശ്യങ്ങളാണിതെല്ലാം.

മുറിക്കുള്ളിലെ കസേരകളില്‍ ഇരുന്ന് പ്ലമേന ചേടത്തിയുടെ സംഘം ഒലോന്നന്‍ ചേട്ടന്‍റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഹോം നേര്സ്‌ സുമ ട്രീസയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അടുത്ത പതിവ് സന്ദര്‍ശകനായ കുഞ്ഞിപ്പൈലോ ചേട്ടനും എത്തി. കുഞ്ഞു നാള്‍ തൊട്ടുള്ള ചങ്ങാതിമാരാണ് കുഞ്ഞിപ്പൈലോയും ഒലോന്നനും.

നല്ല പയറു പോലെ ഓടി നടന്നിരുന്ന ഒലോന്നന്‍ ഈ കിടപ്പുകിടക്കുന്നത് കണ്ടിട്ട് കുഞ്ഞിപൈലോ ചേട്ടന് സഹിക്കാനാവുന്നില്ല. ഈ എണ്‍പത്തിഅഞ്ചാം വയസ്സില്‍  കിടപ്പിലാകുന്നത് വരെയും ഒരു നാട്ടു പ്രമാണി തന്നെയായിരുന്നു ഒലോന്നന്‍ . പണ്ടു കാലത്തെ അറിയപ്പെടുന്ന കലാകാരനും. അദ്ദേഹത്തിന്‍റെ ഏഴു മക്കളെ പ്രസവിച്ച ഏലമ്മകുട്ടി ചേടത്തി ഇളയവന്‍ സണ്ണിക്കുട്ടിയുടെ പ്രസവത്തോടെ മരിച്ചതാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഒലോന്നന്‍റെ ഭാര്യയായി കഞ്ഞിപ്പശ മുക്കി അടുക്കായി ഞൊറിഞ്ഞ മുണ്ടും ചട്ടയും കസവ്  കവിണിയും ഉടുത്ത പള്ളിയില്‍ വന്നു നില്‍ക്കുന്ന എലമ്മക്കുട്ടിയെ കണ്ടാല്‍ ഒരു കൊച്ചു പൂ വിരിഞ്ഞു നില്‍ക്കുന്ന പോലെ തോന്നുമായിരുന്നത്രേ. “ഈ കൊച്ചു പെണ്ണിനെ ഇവിടത്തെ ചട്ടീം കലോം  പൊട്ടിക്കാനാ ഇങ്ങു കൊണ്ടു വന്നത്..?” എന്നാണ് ഒലോന്നന്‍റെ അമ്മ തെയ്യാമ്മ ഏലമ്മക്കുട്ടിയെ കണ്ടപ്പോഴേ ചോദിച്ചത്. ഇരുപത്തി അഞ്ചോളം കൊല്ലം വീടിന്‍റെ വിളക്കായിരുന്ന ഏലമ്മകുട്ടി സണ്ണിക്കുട്ടിയുടെ ജനനത്തോടെ ഒലോന്നന്‍ ചേട്ടനെ വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ തനിച്ചായ ഒലോന്നന്  തളരാതെ താങ്ങായി നിന്ന് ധൈര്യം കൊടുത്തത് അയല്‍ക്കാരനായ കുഞ്ഞിപൈലോ ആണ്. മക്കളില്‍ സണ്ണിക്കുട്ടി മാത്രമേ ഇപ്പോള്‍ നാട്ടിലുള്ളു. ഏക മകള്‍ സെലീന അടക്കം മറ്റു ആറു പേരും വിദേശത്തു പലയിടങ്ങളില്‍ .
“ആ വായൂ ഗുളിക ഇങ്ങടുത്തേ പ്ലമേനേ ... ഒരണ്ണം അരച്ചു കൊടുക്കാം.”
പ്ലമേന കട്ടിലിനടുത്തുള്ള മേശമേല്‍ നിന്നും വായൂ ഗുളികയുടെ കുഞ്ഞു ഡെപ്പി എടുത്തു കൊടുത്തു. മരുന്നരക്കുന്ന പിഞ്ഞാണത്തില്‍  വായൂ ഗുളിക അരച്ചത് സ്പൂണിലൂടെ വായിലേക്ക് ഇറ്റിക്കുന്നതിനിടെ കുഞ്ഞിപൈലോ ചേട്ടന്‍ പറഞ്ഞു.
“ഈ വലിവിനു ഒരാശ്വാസമാകും.”
“ഒലോന്നാ..എന്നെ മനസ്സിലായോ..ഒലോന്നാ..” കുഞ്ഞിപൈലോ ചേട്ടന്‍ വൃദ്ധന്‍റെ ചെവിക്കരികില്‍ ചെന്ന് ഉറക്കെ ചോദിച്ചു.
ഒലോന്നന്‍ ചേട്ടന്‍ “ഉം...”എന്നൊന്ന് നീട്ടി മൂളി.
ആ മൂളല്‍ കേട്ടപ്പോള്‍ ആദ്യത്തേതിലും ഉച്ചത്തില്‍ കുഞ്ഞിപ്പൈലോ  ഒന്ന് കൂടി ചോദ്യം ആവര്‍ത്തിച്ചു. ഒലോന്നന്‍ ഒന്ന് കൂടി മൂളി.
“ബോധമുണ്ടെന്നാ തോന്നണെ....ദേ...മൂളിയത് കേട്ടില്ലേ.” മന്തികുഞ്ഞുറോത  ഉത്സാഹത്തോടെ പറഞ്ഞു.
“ഹേയ്..അത് വെറുതെ മൂളണതാ..ആരുടെ ഒച്ചകേട്ടാലും ഇങ്ങനെ മൂളണതല്ലേ.” പ്ലമേന ചേടത്തി .
“ഇനി അധികം ദിവസം കാണില്ലെന്നാ തോന്നണേ. ചെന്നിയിലെ ഞെരമ്പ്  തിണര്‍ത്തു വന്നിരിക്കുന്നത് കണ്ടോ.”പ്ലമേന ചേടുത്തി പറഞ്ഞു.
വല്‍സ ടീച്ചര്‍  ഒലോന്നന്‍ ചേട്ടന്‍റെ അടുത്തു ചെന്ന് ചെന്നിയിലെ ഞരമ്പ് പിടച്ചിട്ടുണ്ടോ എന്ന് സൂക്ഷിച്ചു നോക്കി.
മുഖത്ത് കണ്ണാടി വെച്ച വല്‍സയേക്കാള്‍ കാഴ്ച പ്ലമേന ചേടത്തിക്ക് തന്നെ. സൂക്ഷിച്ചു നോക്കിയിട്ടും വല്‍സടീച്ചര്‍ക്ക് ഞരമ്പ് പിടച്ചു കിടക്കുന്നത് കാണാനായില്ല.
“കണ്ടോ..?”എന്ന് പ്ലമേന ചേടത്തിയുടെ ചോദ്യത്തിന് “ഇല്ല” എന്നെങ്ങാനും പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ വരുന്ന ചേടത്തിയുടെ സ്വഭാവമോര്‍ത്തു “ങാ..” എന്ന് പതുക്കെ  മൂളി.
“ഇനി പ്രാര്‍ത്ഥനേം കൂടി ചെല്ലണം. ആ ചെന്നി ഞെരമ്പ് കണ്ടിട്ടിനി മൂന്നാല് ദിവസത്തേക്കും കൂടെ ഒള്ളെന്നാ തോന്നണെ..”
മുറ്റത്ത്‌  പോയി മുറുക്കാന്‍ തുപ്പി വന്ന  കുഞ്ഞിപൈലോ  ചേട്ടനോട് പ്ലമേന ചേടത്തി പറഞ്ഞു. കുഞ്ഞിപൈലോ ചേട്ടന്‍ വിഷാദത്തോടെ ഒലോന്നന്‍റെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍ കൂടു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
“ങാ..എല്ലാവര്ക്കും ഇങ്ങനെ ഒക്കെ തന്നെ അവസാനം. എങ്ങനെ ഓടി നടന്ന ആളാ...അങ്ങോട്ട്‌ പോകാന്‍ ഓരോ കാരണം വേണ്ടേ..?”

 കുഞ്ഞിപ്പൈലോ ചേട്ടന്‍റെ വാക്കുകളില്‍ മരണ ഭീതിയുണ്ടായിരുന്നു . അത് ചെറുതായി വീശുന്ന കാറ്റ് പോലെ പ്ലമേന ചേടത്തിയിലേക്കും പിന്നീട് വല്‍സ ടീച്ചറിലേക്കും മേരിക്കുട്ടിയിലേക്കും പടര്‍ന്നു. തമ്മില്‍ തമ്മില്‍ നോക്കിയ അവര്‍ ഒടുവില്‍ മന്തി കുഞ്ഞുറോതയെ നോക്കി. “എനിക്ക് അറുപതു കഴിഞ്ഞതേ  ഉള്ളു എന്നെ എന്തിനാ നോക്കുന്നേ” എന്ന ഭാവത്തില്‍ കുഞ്ഞുറോത ആ നോട്ടത്തെ നിസ്സാര വല്ക്കരിച്ചു.
“എന്നാ പറയാനാ..... ബോധം പോയത് ഒരു കണക്കിന് നന്നായി. ഈ കെടപ്പു വല്ലോം ശീലോള്ള ആളാണോ ഇത്....? നാട്ടുകാര്യത്തിനും പള്ളിക്കാര്യത്തിനും മുന്നേ നിന്ന ആളല്ലേ ഈ കെടപ്പ് കെടക്കണേ... പണ്ടു പള്ളി പെരുന്നാളിന്  ഞാനും ഒലോന്നനും അന്നത്തെ കുറെ ആള്‍ക്കാരും ചേര്‍ന്നു നടത്തിയ ചവിട്ടു നാടകം ഇന്നത്തെ പോലെ മനസ്സില്‍ നില്‍ക്കുന്നെന്‍റെ പ്ലമേനേ...”
“ഓ..ഞാനീ നാടകം കളി  കണ്ടിട്ടില്ല കേട്ടോ..എന്നെ കെട്ടി വരുമ്പോ എന്‍റെ അമ്മായിയപ്പന്‍ പറേമായിരുന്നു ഇക്കാര്യങ്ങളൊക്കെ.”
“നിന്നെ കെട്ടി കൊണ്ടു വരുന്ന കാലത്ത് അത് നിന്ന് പോയി പെണ്ണേ. നിന്‍റെ അമ്മായിയപ്പന്‍ വറീതായിരുന്നില്ലേ അന്നത്തെ നാടകത്തിന്‍റെ കൈമണി കൊട്ടുകാരന്‍.  ചെണ്ടക്കാരന്‍ നമ്മുടെ ആലുങ്കലെ വര്‍ക്കി. പാവം അവന്‍ അക്കൊല്ലത്തെ ചവിട്ടു നാടകം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജ്വരം വന്നു മരിച്ചു പോയി. ഈ മേരിക്കുട്ടീടെ കെട്ടിയവന്‍ കുട്ടിയുടെ ചേട്ടന്‍  അവതച്ചനായിരുന്നു അണ്ണാവി.”
“ങേ...അണ്ണാവിയോ...അതാരാ..?”
“എന്ന് വെച്ചാ..ആശാന്‍ . പിന്നെ അന്നേരം പള്ളീല്‍ ഉണ്ടായിരുന്ന ലൂക്കോസച്ചനും പിറ്റേക്കൊല്ലം എടവകേന്നു സ്ഥലം മാറിപ്പോയി. അങ്ങേര്‍ക്കായിരുന്നല്ലോ ഇതിനെല്ലാം ഉത്സാഹം. ഇപ്പൊ ആ കളിക്കാരില്‍ ഞാനും ഒലോന്നനും മാത്രം മിച്ചം. ഒലോന്നന്‍ ദേ...പോകാനും കിടക്കുന്നു.”
”കുഞ്ഞിപ്പൈലോ നെടുവീര്‍പ്പിട്ടു.
“ഒലോന്നന്‍ ചേട്ടന്‍റെ ആ ചുവടു വെപ്പോക്കെ ഒന്ന് കാണണ്ടതായിരുന്നു. ഞാനും മോശോന്നും ആയിരുന്നില്ല കേട്ടോ..”
കുഞ്ഞിപ്പൈലോ ചേട്ടന്‍ തോളിലെ കുറിയ മുണ്ടെടുത്തു ഒന്ന് നേരെ ഇട്ടു കുറച്ചു ഗര്‍വോടെ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടക്ക്‌ ശ്വാസം മാത്രമായി കിടക്കുന്ന ഒലോന്നാന്‍ ചേട്ടനെ നോക്കി പ്ലമേന ചേടത്തി വിളിച്ചു പറഞ്ഞു.
 “ആ തൂങ്ങപ്പെട്ട രൂപം ഇങ്ങെടുത്തോ സുമേ.. ഇനി അധികം ദെവസമില്ലല്ലോ. കുറച്ചു നേരം ‘ഈശോ മറിയം’  ചെല്ലീട്ടു പോകാം. അങ്ങേ ലോകത്ത് ചെല്ലുമ്പോ ശുദ്ധികരണ സ്ഥലത്ത് അധികം നാള്‍ കെടക്കാതെ വേഗം സ്വര്‍ഗ്ഗരാജ്യം കിട്ടുമല്ലോ. നമ്മളെ കൊണ്ടു ഇതൊക്കെയല്ലേ ഇനി ചെയ്യാനൊക്കൂ.”
സുമ പ്രാര്‍ഥനാ മുറിയില്‍ നിന്നും ഒരു കൊച്ചു ക്രൂശിത രൂപം പ്ലമേന ചേടത്തിയുടെ കൈയ്യില്‍ കൊണ്ടു കൊടുത്തു വീണ്ടും അടുക്കളയിലേക്ക് പോയി.
“ഈശോ മറിയം ഔസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണെ..”
പ്ലമേന ചേടത്തിയും സംഘാങ്ങളും  ഉച്ചത്തില്‍ ചെല്ലുവാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞു എല്ലാവരും മടുത്തു നിര്‍ത്തി.

കുഞ്ഞിപൈലോ പിന്നെയും  ചവിട്ടു നാടകത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കി അവരോടു പറഞ്ഞു കൊണ്ടിരുന്നു. അടുക്കള പണി തീര്‍ത്ത സുമയും കേള്‍വിക്കാരിയായി. ട്രീസയും സണ്ണിക്കുട്ടിയും മക്കളുമായി ഇതിനോടകം പോയിക്കഴിഞ്ഞിരുന്നു.

“കേട്ടോ പ്ലമേനെ..നമ്മട പള്ളി മുറ്റത്ത്‌ ഇപ്പൊ പണിത നേഴ്സറി സ്കൂളിരിക്കുന്ന സ്ഥലത്തായിരുന്നു കളിക്കാനുള്ള തട്ട്. തട്ടുണ്ടാക്കലു തന്നെ മൂന്നാല് ദിവസത്തെ പണിയാ. എന്ന് വെച്ചാല്‍ ഞങ്ങളെല്ലാം കണ്ടത്തിലേം പറമ്പിലേം പണിയൊക്കെ കഴിഞ്ഞു രാത്രീലാ ഇടവകക്കാര് എല്ലാരും ചേര്‍ന്ന് തട്ടൊണ്ടാക്കല്.  അതും ഒരാഘോഷം തന്നായിരുന്നേ. “
ഒലോനന്‍ ചേട്ടന്‍ ഇടക്കിടക്ക് മൂളുന്നുണ്ട്. വെള്ളത്തിനായിരിക്കും എന്ന് വിചാരിച്ചു സുമ സ്പൂണില്‍ ഇടക്കിടെ വെള്ളം ഒഴിച്ച് കൊടുത്തു.
“കേട്ടോടീ..സുമക്കൊച്ചേ....ജെനോവാ ചരിതവും കാറല്‍മാന്‍ ചരിതവും ഒക്കെ ഞങ്ങള്‍ അങ്ങ് കൊടുങ്ങലൂരേം അമ്പലപ്പോഴേലേം പള്ളി പെരുന്നാളിന് ലൂക്കോസച്ചന്‍റെ കൂടെ പോയി കളിച്ചിട്ടുണ്ട്.”
“വില്ലാളി വീരനേ..കാറല്‍മാനേ..”എന്ന് പാട്ട് പാടിക്കൊണ്ട്  എഴുന്നേറ്റു നിന്ന കഞ്ഞിപൈലോ  ചേട്ടന്‍ കുറിയ മുണ്ടെടുത്ത് തലയില്‍ വട്ടത്തില്‍ കെട്ടി ഗാംഭീര്യത്തില്‍ ഒരു നിമിഷം നിന്നു. അയാളുടെ  വാര്‍ധക്യം ബാധിച്ച നരച്ച കണ്പീലികളും പുരികകൊടികളും എഴുന്നു നിന്നു. എന്നിട്ട്  കാലുകള്‍ നിലത്ത് ഉറച്ചു ചവിട്ടി രണ്ടു ചുവടുകള്‍ വെച്ച് കാണിച്ചു.
ഒലോന്നന്‍ ചേട്ടന്‍ വീണ്ടും “ഉം...”എന്ന്  മൂളി. സുമ വേഗം സ്പൂണിലെ വെള്ളം വായിലേക്ക് ഒഴിച്ച് കൊടുത്തു.
"എന്നാ മിന്നണ ഉടുപ്പുകളൊക്കെ ആയിരുന്നെന്നോ രാജവിന്റെം റാണിയുടെ വേഷത്തിനൊക്കെ. പടയാളികള്‍ക്ക് തലേല്‍ കിന്നരി തൊപ്പിയും കൈയ്യില്‍ വാളും കുന്തവും. വേഷം തയിപ്പിക്കാനായി അക്കൊല്ലത്തെ ഇഞ്ചി വിററ കാശു മുഴോം തീര്‍ത്തെന്നും പറഞ്ഞു വീട്ടില്‍ കത്രീനകുട്ടി എന്നോടു ലഹളക്ക് വന്നു. ഇളയോള്‍ ഗ്രേസിമോക്ക്‌ കമ്മല് മേടിക്കാന്‍ വെച്ചേച്ച കാശല്ലാഞ്ഞോ അത്..? പക്ഷെ പിറ്റേക്കൊല്ലം ഇഞ്ചി പറിച്ചപ്പോ ഞാനവക്ക് കമ്മലൊണ്ടാക്കി കൊടുത്തായിരുന്നു കേട്ടോ..”
കുഞ്ഞി പൈലോ ചേട്ടന്‍ തുടര്‍ന്നു...
“പണ്ടത്തെ കുരിശു യുദ്ധോക്കെ ഞങ്ങള്‍ തട്ടേല്‍ അവതരിപ്പിക്കുമ്പോ എന്നാ കയ്യടിയാരുന്നെന്നോ..ഞാനായിരുന്നല്ലോ സൈന്യാധിപന്‍ . ഒലോന്നന്‍റെ കാറല്‍മാന്‍  ചക്രവര്‍ത്തി തട്ടെലോട്ടങ്ങ് തലേം പൊക്കി വരോമ്പോഴത്തെ  ആ കൈയ്യടി... എന്‍റെ പ്ലമേനെ..അതൊന്നു കാണണായിരുന്നു.”
കുഞ്ഞിപൈലോ ചേട്ടന്‍ പഴയ ഓര്‍മ്മയില്‍ നിന്നും വിടുതല്‍ പ്രാപിക്കാനാവാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

അയാളുടെ വാക്കുകളില്‍ ധീരന്മാരായ രാജാക്കന്മാരും പടയാളികളും അശ്വാരൂഡരായി അട്ടഹസിച്ചു കൊണ്ടു ചീറിപ്പാഞ്ഞു. കാലുകളുടെ മനോഹരമായ ചുവടു വെപ്പില്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കി. കാലയവനികക്കുള്ളില്‍ മറഞ്ഞ പലരും വിവിധ കഥാ പാത്രങ്ങളായി വന്ന് അരങ്ങു തകര്‍ത്തു. കൊട്ടാരങ്ങളില്‍ രാജാവിന്‍റെ വിളംബരങ്ങളും വീഥികളില്‍ കുതിരക്കുളമ്പടികളും യുദ്ധക്കളത്തില്‍ വാളുകള്‍ തമ്മില്‍ കോര്‍ക്കുന്ന ശബ്ദവും. കാറല്‍മാന്‍ ചക്രവര്‍ത്തി ഭയലേശമെന്യേ   തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നയിച്ചു. പ്രൌഡരായ റോമാ ചക്രവര്‍ത്തിമാര്‍ പരിവാരങ്ങളുമായി നായാട്ടിനു പോയി. അവരുടെ സുന്ദരിമാരായ റാണിമാര്‍ പരിചാരികമാരുമൊത്ത് ഉദ്യാനങ്ങളില്‍ അലസ ഗമനം ചെയ്തു. തോഴിമാരുമോത്തു നീരാടുന്നതിനിടെ കുളക്കരയില്‍ ഇരുന്നു സംഗീതാലാപനം നടത്തി .
പരിസരം മറന്നുള്ള ആ വിവരണത്തില്‍ കുഞ്ഞുറോതയും വല്‍സ ടീച്ചറും മേരിക്കുട്ടിയും  കുഞ്ഞിപ്പൈലോ ചേട്ടന്‍ കാണാതെ ചുണ്ടമര്‍ത്തി ചിരി അടക്കി. ഒലോന്നന്‍ ചേട്ടന്‍റെ മൂളലും ഇതിനോടൊത്തു കൂടി വന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മഠത്തിലെ സിസ്റ്റര്‍മാര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും എത്തി. അതോടെ കുഞ്ഞിപൈലോ ചേട്ടന്‍ സംസാരം നിര്‍ത്തി. അവരെ കണ്ടപ്പോള്‍ പ്ലമേന ചേടത്തിക്ക് ഉത്സാഹമായി.
ഇനി വര്‍ത്താനം നിര്‍ത്തി ഒന്നൂടെ ഒന്ന് പ്രാര്‍ഥിച്ചേ..”
“ഈശോ മാറിയം ഔസേപ്പേ ..ഈ ആത്മാവിനു കൂട്ടയിരിക്കണേ...”പ്ലമേനയുടെ കൂടെ സിസ്റ്റര്‍ ബാര്‍ത്തലോമയും സില്‍വിസ്റ്റയും ചേര്‍ന്നു. വല്‍സടീച്ചറും മേരിക്കുട്ടിയും കുഞ്ഞുറോതയും അതേറ്റു ചൊല്ലി.”
പ്രാര്‍ത്ഥന സാമാന്യം ഉച്ചത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്നു.”
ഇടക്കെപ്പോഴോ ഒലോന്നന്‍ ചേട്ടന്‍ ഒന്ന് കണ്ണ് തുറന്നു, അടച്ചു.
“ഉം..കണ്ണ് തൊറക്കണോണ്ട്. ഇനി കണ്ണ് തുറക്കുമ്പോ ആ തൂങ്ങപ്പെട്ട രൂപം അങ്ങ് കാണിച്ചേക്കണം കേട്ടോ മേരിക്കുട്ടി..അവസാന കാഴ്ച തൂങ്ങപ്പെട്ട രൂപമാണെങ്കില്‍ സ്വര്‍ഗ്ഗ രാജ്യം ഉറപ്പാ..”
പ്രാര്‍ത്ഥനക്കിടെ  ചേടത്തി പറഞ്ഞു കൊണ്ടിരുന്നു.
അതാ.. വീണ്ടും ഒലോന്നന്‍ ചേട്ടന്‍ കണ്ണ് തുറക്കുന്നു. മേരിക്കുട്ടി ഉടനെ തൂങ്ങപ്പെട്ട രൂപം ചേട്ടനു നേരെ കാണിച്ചു. പ്രാര്‍ത്ഥനയുടെ ഇടക്കിടക്ക്‌ ചേട്ടന്‍ ഇടക്കിടക്ക് കണ്ണ് തുറക്കുകയും മേരിക്കുട്ടി അതനുസരിച്ച് ക്രൂശിത രൂപം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇപ്രാവശ്യം കണ്ണ് തുറന്ന ഒലോന്നന്‍ കുറച്ചു നേരം ക്രൂശിലെക്ക് തുറിച്ചു നോക്കി. എന്തോ ഉരുവിട്ടു.
കുഞ്ഞിപ്പൈലോ  സംശയത്തോടെ ചുറ്റുമുള്ള സ്ത്രീകളെ നോക്കി. പിന്നീട് എഴുന്നേറ്റ്‌ കട്ടിലിനരികെ ചെന്ന് ഉച്ചത്തില്‍ ചോദിച്ചു.
“എന്നാ ഒലോന്നാ..ഇങ്ങനെ നോക്കണേ...? ഞങ്ങളെ ഒക്കെ മനസ്സിലായോ..?”
“ഉം...”ഒലോന്നന്‍ ഒന്ന് മൂളി. പിന്നെ ചേട്ടന്‍ തെല്ല് ഉച്ചത്തില്‍ എന്തോ അവ്യക്തമായി പറഞ്ഞു.
“ങേ..എന്നാ ഒലോന്നാ ഒന്നോടെ പറഞ്ഞേ...”
“കുറേപ്പേര് പാട്ട് കാര്.. കുറെപ്പേര് കാട്ടുകാര് *... “ മനുഷേനെ സ്വൈര്യായി കെടക്കാനും സമ്മതിക്കേലേ..”
വാക്കുകള്‍ക്ക് കുഴച്ചില്‍ ഉണ്ടെങ്കിലും ഇത്തവണ ഒലോന്നന്‍ ചേട്ടന്‍ പറഞ്ഞത് എല്ലാവര്ക്കും മനസ്സിലായി.
മേരിക്കുട്ടിയുടെ കയ്യിലെ ഉയര്‍ത്തി പിടിച്ച ക്രൂശിത രൂപം അറിയാതെ മടിയിലേക്ക് താഴ്ന്നു. സിസ്റ്റര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും അരുതാത്തതെന്തോ കേട്ടപോലെ ചുറ്റും നോക്കി. എല്ലാ മുഖങ്ങളിലും ഒരു  വല്ലായ്ക. എങ്കിലും മൂളി മൂളി കിടന്ന ആള്‍ കണ്ണ് തുറന്ന് സംസാരിച്ചതിന്‍റെ  സമാധാനവും.
എല്ലാവരെയും സൂക്ഷിച്ചു നോക്കിയ ഒലോന്നന്‍ ചേട്ടന്‍ എഴുന്നേറ്റിരിക്കണം എന്ന്‍ ആഗ്യം കാണിച്ചു.
സുമയും കുഞ്ഞിപൈലോ ചേട്ടനും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ഇരുത്തി.  “കൈ വിട്ടോ പെണ്ണെ. എനിക്ക് കുഴപ്പമൊന്നും ഇല്ല.”
ഒലോന്നന്‍ ചേട്ടന്‍ സുമയെ നോക്കി പറഞ്ഞു. സുമ കൈവിട്ടു ആശങ്കയോടെ ഒലോന്നന്‍റെ അരികില്‍ തന്നെ നിന്നു.
ഇരിപ്പുറച്ച ശേഷം ഒലോന്നന്‍ കുഞ്ഞിപൈലോയെ നോക്കി നല്ലൊരു ചിരി ചിരിച്ചു. എന്നിട്ട് തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പിടിക്കാന്‍ ചെന്ന സുമയും മറ്റു സ്ത്രീകളെയും തടഞ്ഞു കൊണ്ടു ഒരു മാസത്തോളം  ബോധമറ്റു കിടന്ന ചേട്ടന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി താനേ എഴുന്നേറ്റു നിന്നു.
അത്ഭുതം മാറാതെ സ്തംഭിച്ചു നില്‍ക്കുന്ന കുഞ്ഞിപൈലോയെ നോക്കി ഒലോന്നന്‍ ചേട്ടന്‍ ഉറക്കെ പറഞ്ഞു.
“വാ...വാടാ...കുഞ്ഞിപ്പൈലോ..നമുക്ക് രണ്ടു ചുവടു നോക്കാം. ”
ചെന്നിയിലെ ആ പിടച്ച്  കിടക്കുന്ന ഞെരമ്പ് അവിടെത്തന്നെ ഉണ്ടോ എന്ന് പ്ലമേന ചേടത്തി സൂക്ഷിച്ചു നോക്കുന്നതിനിടെ “വില്ലാളി വീരനേ...കാറല്‍ മാനേ...”എന്ന്  പാടി ഒലോന്നന്‍ ചേട്ടന്‍ ദുര്‍ബലമായ കാലുകള്‍ ഉയര്‍ത്തി ചുവടു വെച്ചു തുടങ്ങി. പിന്നെ പിടിച്ചു നില്‍കാനായില്ല കുഞ്ഞി പൈലോക്ക്‌.  കാറല്‍മാന്‍ ചക്രവര്‍ത്തിക്കൊപ്പം  സൈന്യാധിപന്‍ ചുവടുകള്‍ ആരംഭിച്ചതേ ഒലോന്നന്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങി. കട്ടിലിലേക്ക് താങ്ങിപ്പിടിച്ചു കിടത്തിയ സുമ ഒലോന്നന്‍ ചേട്ടന്‍റെ അവസാന ശ്വാസം കണ്ടു വലിയ വായില്‍ കരഞ്ഞെങ്കിലും അതൊന്നും അറിയാതെ  കുഞ്ഞി പൈലോ എന്ന സൈന്യാധിപന്‍ അപ്പോഴും കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ ആഞ്ജകള്‍ക്കൊപ്പം ചുവടു വെച്ചു കൊണ്ടിരുന്നു. മേരിക്കുട്ടിയുടെ കയ്യിലിരുന്ന ക്രൂശിത രൂപം തല ഉയര്‍ത്തി കുഞ്ഞിപൈലോക്കൊപ്പം ചുവടു വെക്കുന്ന ഒലോന്നനെ നോക്കി നിന്നു.

(ഒക്ടോബര്‍ ലക്കം 'വാചിക'ത്തില്‍ പ്രസിദ്ധീകരിച്ചത്)
       **************************************************************

ചവിട്ടു നാടകം: അന്യം നിന്നു പോയ ഒരു ക്രിസ്ത്യന്‍ കലാരൂപം. യൂറോപ്പില്‍ പ്രചാരമുള്ള ഓപ്പറയുടെ ഒരു പകര്‍പ്പാണ് ഇതെന്നു വേണമെങ്കില്‍ പറയാം.ബൈബിള്‍ കഥകള്‍, റോമാ ചക്രവര്‍ത്തിമാരുടെ കഥകള്‍, പണ്ടത്തെ കുരിശു യുദ്ധം ഇവയൊക്കെ ആയിരുന്നു വിഷയം.

കാട്ടുകാര്‍ --കാട്ടുന്നവര്‍,കാണിക്കുന്നവര്‍