17.3.10

നിവേദിതയുടെ സ്വപ്നങ്ങള്‍

അങ്ങു ദൂരെ മീന്‍ പിടുത്തക്കാരുടെ തോണികള്‍ തിരകളിലൂടെ നീങ്ങുന്നതു നോക്കി ഗിരീന്ദ്രന്‍ ഇരുന്നു. തൊട്ടരികില്‍ വാതോരാതെ സംസാരിച്ചു കൊണ്ട് നിവേദിത. ഗിരീന്ദ്രന്‍ മിക്കാവറും അവളുടെ കേള്‍വിക്കാരനാണ്. ശനിയാഴ്ചയായതുകൊണ്ട് കുടുംബത്തോടെ സായാഹ്നം പോക്കാന്‍ ബീച്ചില്‍ വന്നിരിക്കുന്നവര്‍ ധാരാളം. കടലക്കാരന്‍ കാദര്‍ക്കാ പതിവുപോലെ അവരുടെ അടുത്തു വന്ന് കടല കൊടുത്തിട്ടു ധൃതിയില്‍ നടന്നു പോയി. എന്നും ഒരേ സ്ഥലത്തു വന്നിരിക്കാറുള്ള അവരെ നാളുകളായി അയാള്‍ക്കറിയാം. നിവേദിത സംസാരിച്ചു സംസാരിച്ച് പതിവുപോലെ അവള്‍ കണ്ട സ്വപ്നങ്ങളില്‍ എത്തിച്ചേര്‍ന്നു.

“ഞാന്‍ തീരെ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്വര്‍ണ്ണ മുടിയുള്ള പാവ എന്നെ പേടിപ്പിക്കുന്ന സ്വപ്നം കണ്ടിട്ടുണ്ട്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു സെക്കന്‍റ് ഹാന്‍ഡ് കാറു വാങ്ങി. അപ്പോള്‍ അതാ ആ കാറില്‍ അതേ പാവ. സ്വര്‍ണ്ണമുടിയും നീല കണ്ണുകളുമായി. ഒരു തിളങ്ങുന്ന ചരടില്‍ തൂക്കിയിട്ടിരിക്കുകയാണതിനെ.”
“എന്നിട്ട് ആ പാവ നിന്നെ പേടിപ്പിച്ചോ“
“ഇല്ല.. എന്നാലും ആ പാവയെ എനിക്കു ഭയങ്കര പേടിയായിരുന്നു. അതിനെ പേടിച്ച് തനിയെ  കാറില്‍ കയറുകയും ഇല്ലായിരുന്നു. ഈ കാറു നമുക്കു വേണ്ട വേറെ വാങ്ങാം എന്നൊക്കെ അച്ഛനോട് വഴക്കു കൂടിയത് ഓര്‍മ്മയുണ്ട്.”
“പേടിപ്പിക്കുമെന്നു വിചാരിച്ചാ…?”
“അതു തന്നെ…. ഞാന്‍ അന്ന് നേഴ്സറിയിലോ മറ്റോ ആയിരുന്നു.” അവള്‍ ആ ഓര്‍മ്മയില്‍ ചിരിച്ചു.
“പിന്നെ എന്തൊക്കെ വിചിത്ര സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട് നിവേദിത ?” ഗിരീന്ദ്രന്റെ ചോദ്യം കേട്ട് നിവേദിത ഒരു നിമിഷം മിണ്ടാതെ ഇരുന്നു. പിന്നെ തിരകളെ നോക്കി പറഞ്ഞു.
“എന്റെ സ്വപ്നങ്ങളെ വിചിത്ര സ്വപ്നങ്ങള്‍ എന്നല്ല വിശേഷിപ്പിക്കേണ്ടത് സംഭവിച്ചിട്ടുള്ള സ്വപ്നങ്ങള്‍ എന്നാണ് , ദാറ്റ് മീന്‍സ് സത്യങ്ങള്‍”
“സ്വപ്നങ്ങള്‍ സംഭവങ്ങളാകുന്നതു വിചിത്രമല്ലേ. അതൊകൊണ്ട് അവ വിചിത്രസ്വപ്നങ്ങള്‍ തന്നെ.”
“ഗിരീന്ദ്രനുകേള്‍ക്കണോ…? ഈ കടല്‍ ഒരിക്കല്‍ എന്റെ വീടിന്റെ പിന്‍ഭാഗത്തു വന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്“
“ഉവ്വോ..?”
ഗിരീന്ദ്രന്‍ കൌതുകത്തോടെ കേട്ടു നിന്നു.
“ഞാനപ്പോള്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണെന്നു തോന്നുന്നു. അപ്പോള്‍ ഒരു സന്ധ്യക്ക് എന്റെ വീട്ടിലെ പറമ്പിന്റെ പടിഞ്ഞാറെ അതിരില്‍ അതാ സൂര്യന്‍ അസ്തമിക്കുന്നു. സത്യം പറഞ്ഞാല്‍ കടലല്ല ഞാന്‍ ആദ്യം കണ്ടത്. അസ്തമിക്കുന്ന ചുവന്ന സൂര്യനെയാണ്. ഞാന്‍ ഓടി വിശാലമായ പുരയിടത്തിന്റെ അതിരില്‍ ചെന്നു നോക്കിയപ്പോഴാണ് കടലിനെ കാണുന്നത്. കടല്‍ അതിരുകള്‍ താണ്ടി എന്റെ മുന്നില്‍ വന്ന് തിരയടിക്കുന്നു.”
“എന്നിട്ട്..?”
“ആകാശം മുഴുവന്‍ ചുവന്ന പട്ടുപുതച്ചിരിക്കുന്നു. ഒരു ചുവന്ന വലിയ തീ ഗോളമയി കടലിലേക്കു താഴുവാന്‍ തുടങ്ങുന്ന സൂര്യന്‍. തീ ഗോളം കടലില്‍ മുങ്ങുമ്പോള്‍ തീക്കട്ട വെള്ളത്തില്‍ വീഴുന്ന ശബ്ദം കേള്‍ക്കുമെന്നു പ്രതീക്ഷിച്ചു ഞാന്‍ സൂര്യന്‍ അസ്തമിക്കുന്നതു വരെ അവിടെ നിന്നു. പക്ഷേ ശബ്ദം ഒന്നും കേട്ടില്ല. അസ്തമയം കഴിഞ്ഞ് ഇരുട്ടു വന്നപ്പോള്‍ ഇരുട്ടിലൂടെ നടന്ന്‍ വീട്ടിലേക്ക് തിരികെപ്പോകുവാന്‍ ഭയന്നു കരഞ്ഞ നേരത്ത് ഞാന്‍ കണ്ണുതുറന്നു. കണ്ണു തുറന്നിട്ടും പറമ്പിന്റെ അതിരില്‍ കടല്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിച്ച് നേരം പുലരാന്‍ കാത്തു കിടന്നു. രാവിലെ പല്ലുതേക്കുന്നതുനു മുന്‍പേ ഞാന്‍ പടിഞ്ഞാറെ പറമ്പിലേക്ക് ഓടി. വേലിക്കരുകില്‍ എത്തിയപ്പോള്‍ അവിടെ ഒന്നുമില്ല. തെങ്ങിന്‍ തോപ്പു മാത്രം. നിറഞ്ഞ കണ്ണുകളുമായി വീട്ടിലേക്കു കയറി വന്ന എന്നെ നോക്കി എന്തു പറ്റി നിവേദിതക്കുട്ടി..? എന്ന് അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഞാന്‍ മുഖം വീര്‍പ്പിച്ചു നിന്നു.”
ഗിരീന്ദ്രന്‍ കൌതുകത്തൊടെ അവളെ നോക്കി. അവള്‍ അപ്പോഴും ആ സ്വപ്നലോകത്താണെന്നു തോന്നി.
“എന്നിട്ട് അതു സംഭവിച്ചോ..?”
“സംഭവിച്ചു. അതു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം. എന്റെ വീടിന്റെ പിന്‍ഭാഗത്തുമല്ല സംഭവിച്ചത്”
“പിന്നെവിടെ..?”
“അതറിയില്ലേ..… ട്യൂബ് ലൈറ്റേ !!!!!!! അതല്ലേ നമ്മുടെ സുനാമി !!! സുനാമി വന്നിട്ട് കുറെ നാള്‍ കഴിഞ്ഞാണ് എനിക്കു മനസ്സിലായത് , ഇതെന്റെ കുഞ്ഞു നാളിലെ ഒരു സ്വപ്നമാണല്ലോ എന്ന്. പക്ഷേ ഞാന്‍ കണ്ട ആ സ്വപ്നം സുനാമി പോലെ ദുരന്ത സ്വപ്നമായിരുന്നില്ല. ആരുടെയും കരച്ചില്‍ ഞാന്‍ അതില്‍ കേട്ടതുമില്ല.“
“കടല്‍ നിന്റെ വീടു വരെ സഞ്ചരിക്കുമ്പോള്‍ അതിനിടക്കു തീര്‍ന്നു പോയ ജീവിതങ്ങളെ കുറിച്ചോര്‍ക്കുവാനുള്ള പ്രായം അന്നില്ലായിരുന്നല്ലോ. അതായിരിക്കും.”
“ആയിരിക്കും.”
കുറച്ചകലെയായി കുട്ടികള്‍ പട്ടം പറത്തുന്നു. പലനിറങ്ങളിലുള്ള പട്ടങ്ങള്‍ ആകാശത്തു പറന്നു കളിക്കുന്നു. അതും നോക്കി നിവേദിദ കുറച്ചു നേരം ഇരുന്നു.. പിന്നെ തുടര്‍ന്നു.

“രഘുനാഥിനെ ഞാന്‍ ആദ്യം കണ്ടതും ഒരു സ്വപ്നത്തിലായിരുന്നു. എന്നെ കല്യാണം കഴിക്കുന്നതായിട്ട്. പിന്നീട് കുറേ മാസങ്ങള്‍ക്കു ശേഷം രഘുവിന്റെ പ്രൊപ്പോസല്‍ വന്നപ്പോള്‍ അതു തന്നെ വേണമെന്നു ഞാന്‍ അച്ഛനോടു വാശി പിടിച്ചു.”
“അതിശയമായിരിക്കുന്നു. അതും കണ്ടിട്ടില്ലാത്ത ഒരാളെ..?”
“വാരികകളില്‍ വരാറുണ്ടായിരുന്ന രഘുവിന്റെ കഥകള്‍ പണ്ടേ എനിക്കിഷ്ടമായിരുന്നു. പിന്നെപ്പൊഴോ ഒരിക്കല്‍ ഫോട്ടോ കണ്ടപ്പോഴാണ് ആള്‍ ഒരു ചെറുപ്പക്കാരണെന്നു മനസ്സിലയത്. അന്നു രാത്രിയിലെ സ്വപ്നത്തില്‍ രഘു എന്റെ കൂടെയുണ്ടായിരുന്നു. എന്റെ വരനായി. പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞ് പ്രൊപോസല്‍ വരുമ്പോള്‍ എനിക്കു തന്നെ വിശ്വസിക്കനായില്ല.”
ഗിരീന്ദ്രന്‍ പിന്നിടവളോടൊന്നും ചോദിച്ചില്ല. വീട്ടിലേക്കു നടക്കുമ്പോഴും അവള്‍ വല്ലാതെ മൌനിയായി കാണപ്പെട്ടു.

ഫ്ലാറ്റിനുള്ളിനെ മടുപ്പിക്കുന്ന ഏകാന്തത അവളെ പഴയ നിവേദിതയിലേക്കു കൂട്ടികൊണ്ടു പോയി.
അച്ഛന്റെയും അമ്മയുടെയും നിവേദിതക്കുട്ടി എത്ര മാറിപ്പോയി..?രഘുവുമായുള്ള ആലോചനയാണോ അവളെ മറ്റൊരാളാക്കിയത്..?

“ജോലിയൊന്നുമില്ലാതെ എഴുത്തുകാരന്‍ എന്നൊക്കെ പറയുമ്പോള്‍ എന്തോ ഒരു തൃപ്തിക്കുറവ്. വീട്ടിലോ അമ്മ മാത്രം. ” കല്യാണാലോചനയുമായി വന്നയാള്‍ തിരിച്ചു പോയ ഉടനെ അച്ഛന്റെ പ്രതികരണം അതായിരുന്നു.
“ജോലിയില്ല എന്നു പറയുന്നത് ശരിയല്ല അച്ഛാ..രഘുനാഥിന്റെ രണ്ടു നോവലുകള്‍ സിനിമയാക്കിയിട്ടുണ്ട്.”
“എന്തോ..എനിക്ക് കേട്ടിട്ട് അത്ര തൃപ്തി വരുന്നില്ല മോളേ…നിനക്കിഷ്ടമാണെങ്കില്‍ വന്നു കണ്ടിട്ടു പോകട്ടെ.”
ഒരു സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷമായിരുന്നു രഘു വന്നു കണ്ടിട്ടു പോയ ദിവസം. അധികം താമസിയാതെ നടത്താം എന്ന് രഘുവിന്റെ അമ്മ പറഞ്ഞിട്ടു പോയിട്ടും അച്ഛന്റെ മുഖത്തൊരു തൃപ്തി കണ്ടില്ല.
അടുത്ത ദിവസം തന്നെ അച്ഛന് ആ വിവരം കിട്ടി. രഘുനാഥിന് ഒരു സ്ത്രീയുമായി ബന്ധമുണ്ട്. അയാളുടെ അമ്മക്ക് അത് തീരെ ഇഷ്ടമല്ല. അതില് നിന്നും രക്ഷപ്പെടുത്തുവാനാണത്രേ അമ്മ തിരക്കിട്ട് മകന് കല്യാണം അലോചിക്കുന്നത്.

“ആ ആലോചനയില്‍ നിന്നും ഒഴിഞ്ഞതായി ബ്രോക്കറോടു പറഞ്ഞു. നമുക്കു പറ്റിയതല്ല അത്. “
എന്ന് അച്ഛന്‍ അമ്മയോടു പറയുന്നതു കേട്ടപ്പോള്‍ അവള്‍ ആകെ തകര്‍ന്നു പോയി.
“എനിക്കുതു തന്നെ മതി അച്ഛാ.. ആരെങ്കിലും വെറുതെ പറഞ്ഞതായിരിക്കും “എന്നു കരഞ്ഞു പറഞ്ഞു നോക്കി.
“അങ്ങനെ ആരെങ്കിലുമല്ല മോളേ… പലര്‍ക്കും അറിയാവുന്ന കാര്യമാണ് അത്. നമ്മളിത് ഇപ്പോഴേ അറിഞ്ഞുള്ളു എന്നു മാത്രം. അയാളുടെ ആദ്യത്തെ കഥ സിനിമയാക്കിയില്ലേ അതില്‍ അഭിനയിച്ച ഒരു പ്രശസ്ത നര്‍ത്തകിയുമായിട്ടാണ് അയാള്ക്ക് ബന്ധമുള്ളത്.“
ഉടഞ്ഞു പോയ ഒരു സ്വപ്നത്തിന്റെ ആഘാതത്തില്‍ നിവേദിത എന്ന സ്വപ്നജീവി ഇതെല്ലാം കേട്ടു തരിച്ചു നിന്നു. ഇല്ലാ…എന്റെ സ്വപ്നങ്ങള്‍ എന്നെ ചതിക്കുകയില്ല. ഞാന്‍ ഭാര്യയാകുന്നെങ്കില്‍ അതു രഘുനാഥ് താലികെട്ടുമ്പോള്‍ മാത്രം അവളുടെ മനസ്സു ഉറപ്പിച്ചു പറഞ്ഞു. മരവിച്ച മനസ്സുമായി കോളേജില്‍ പോയിക്കൊണ്ടിരുന്ന നാളുകള്‍‍‍. അപ്രതീക്ഷമായി ഒരു ദിവസം കോളേജില്‍ തന്നെ കാണാനെത്തിയ രഘുനാഥിന കണ്ട് നിവേദിത അമ്പരന്നു.
“അതെല്ലാം പ്രശസ്തയായ അ സ്ത്രീയെ കരിതേക്കുവാനുള്ള ഗോസിപ്പുകളാണ് നിവേദിത…”
നിവേദിത ഒന്നും മിണ്ടാനില്ലാതെ അയാളുടെ മുഖത്തേക്കു നോക്കി നിന്നു.”നോക്കു… വിശ്വാസം വരുന്നില്ലേ..അടുത്ത ആഴ്ച അവരുടെ വിവാഹമാണ്. പത്രത്തില് വാര്‍ത്തയുണ്ട്.”
അവള്‍ ആശ്വാസത്തോടെ അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു. സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയെന്നോണം എപ്പോഴോ അവള്‍ അയാളുടെ കാമുകിയായി മാറി. കേട്ടതെല്ലാം ഗോസിപ്പുകളായിരുന്നു എന്നും മകളെ വിവാഹം കഴിപ്പിച്ചു തരണം എന്ന രഘുവിന്റെ അഭ്യര്‍ഥനയും അച്ഛന്‍ ചെവിക്കൊണ്ടില്ല.
“എന്റെ മകളുടെ ജീവിതം വെച്ചൊരു പരീക്ഷണത്തിന് ഞാനില്ല“ എന്നു പറഞ്ഞ് രഘുവിനെ പറഞ്ഞയക്കുമ്പോള് സ്വപ്നം തന്ന ധൈര്യത്തില്‍ അവള്‍ അച്ഛനോട് രഘുവിനു വേണ്ടി വാദിച്ചു. മകള്‍ രഘുവോടൊപ്പം പോകും എന്നു മനസ്സിലായപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇന്നും മറന്നിട്ടില്ല.
“ജീവിതം എന്നത് അയാള് എഴുതുന്ന കഥകള്‍ പോലെയായിരിക്കും എന്നു നീ ധരിക്കരുത്. അവന്റെ കൂടെപ്പോയാലുള്ള ഭവിഷ്യത്ത് നീ ഒറ്റക്ക് അനുഭവിക്കെണ്ടി വരും.”
രഘുവിനോടൊപ്പം ഈ നഗരത്തില്‍ ജീവിതം ആരംഭിക്കുമ്പോള് സ്വപ്നത്തേക്കാള്‍ എത്രയോ മാധുര്യമുള്ളതാണ് ജീവിതം എന്നവള്‍ക്കു മനസ്സിലായി. എഴുത്തുകാരന്റെ ഭാര്യയാണ് ലോകത്തില്‍ ഏറ്റം ധന്യ എന്നത് അവളെ ഊറ്റം കൊള്ളിച്ചു . അയാളുടെ എഴുത്തിന്റെ തിരക്കിന് പുര്‍ണ്ണ പിന്തുണ നല്‍കുന്ന ഭാര്യയായി അവള്‍ മാറി.
മാസങ്ങള്‍ കഴിയവെ ഞെട്ടിക്കുന്ന ഒരു സത്യം മൂടുപടം നീക്കി അവളുടെ മുന്നില്‍ വന്നു.. ഭര്‍ത്താവുമായി അകന്ന ജീവിക്കുന്ന തന്റെ പഴയ കാമുകിയുടെ അടുത്തേക്ക് രഘു മടങ്ങിപ്പോയിരിക്കുന്നു. എന്തോ തെറ്റിധാരണയുടെ പേരില്‍ അകന്നു മറ്റൊരാളെ വിവാഹം കഴിച്ച കാമുകിയെ തോല്പ്പിക്കാന്‍ വേണ്ടി കരുവാക്കുകയിരുന്നു അയാള്‍ നിവേദിത എന്ന സ്വപ്ന ജീവിയെ. ജീവിതം വലിയ ചോദ്യ ചിഹ്നമായി മുന്പില്‍ നിന്നപ്പോള്‍ ഒരു സ്വപ്നവും അവളെ രക്ഷിക്കാനെത്തിയില്ല. എങ്കിലും തെറ്റു തിരുത്തി രഘു മടങ്ങിവരുന്ന സ്വപ്നം കാണുവാന്‍ കൊതിച്ച് അവള്‍ ഫ്ലാറ്റിനുള്ളില്‍ ഏകാന്ത ജീവിതം തള്ളി നീക്കി.
“ഞങ്ങള്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. കാരണം ഞങ്ങളുടെ രണ്ടു പേരുടെയും വിവാഹ ജീവിതം പരാജയമായിരുന്നു. അതില്ലാതെയും സമൂഹത്തില്‍ ജീവിക്കാം എന്നു കാണിച്ചു കൊടുക്കുകായാണ് ഞങ്ങള്‍”.
എന്ന അയാളുടെ കാമുകിയുടെ അഭിമുഖം കേട്ട നിവേദിദ തളര്‍ന്നു പോയി.
“ഇനിയെങ്കിലും നീ യധാര്‍ത്ഥ്യത്തിലേക്ക് മടങ്ങി പുതിയ ഒരു ജീവിതം തുടങ്ങൂ.” എന്ന ഗിരീന്ദ്രന്റെ ഉപദേശത്തെയും അവള്‍ അവഗണിച്ചു
“രഘു തിരികെ വരാതെ എനിക്കൊരു ജീവിതമില്ല ഗിരീ.രഘു തിരികെ വരുന്നതാണ് എന്റെ യാധാര്ഥ്യം.”
“നിന്നോടെനിക്കു പുച്ഛം തോന്നുന്നു നിവേദിത. നീ ഏതു യുഗത്തിലാ ജീവിക്കുന്നത് …?പണ്ടത്തെ ശീലാവതി ജീവിച്ച യുഗത്തിലോ..? ഭര്ത്താവിനെ വേശ്യാഗൃഹത്തില്‍ ചുമന്നു കൊണ്ടു പോകുവാന്‍ തയ്യാറായി നില്ക്കുന്ന നിന്നെപ്പോലുള്ള സ്ത്രീകള്‍ പെണ് വര്‍ഗ്ഗത്തിനു അപമാനമാണ്. ഈ ജോലിയില്ലായിരുന്നുവെങ്കില്‍ നീ എങ്ങനെ ജീവിക്കുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ…?”
പിന്നിടൊരു രാത്രിയില്‍ നിവേദിത അവള്‍ കാത്തിരുന്ന ആ സ്വപ്നം കണ്ടു. രഘു അവളുടെ മുന്നില്‍ വന്നു നില്ക്കുന്നു !!!
“രഘൂ..ഇതു സത്യമോ…അതോ സ്വപ്നമോ..?”അവള്‍ ഉന്മാദിനിയായി അയാളോടു ചോദിച്ചു”
“സത്യം…സംശയമുണ്ടെങ്കില്‍ ദാ…എന്നെ നുള്ളി നോക്കു..”
നിവേദിത അയാളെ നുള്ളി ,പിന്നെ ഒരു നായക്കുട്ടിയെപ്പോലെ കടിച്ചു,പൂച്ചക്കുട്ടിയെപ്പോലെ അയാളുടെ ശരീരം മൃദുവായി മാന്തിപ്പറിച്ചു“
“പതുക്കേ…പെണ്ണേ…ഇങ്ങനെ വിചിത്രമായ രീതിയില്‍ സ്നേഹം പ്രകടിപ്പിക്കുന്ന ഒരേ ഒരു പെണ്ണ് ഭൂമിയില്‍ നീ മാത്രമേ കാണൂ..” രഘു അവളോടു മന്ത്രിച്ചു കൊണ്ടിരുന്നു.
“അതേ..എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളു. അല്ലെങ്കില്‍ ഇത്രയും നാള്‍ ഞാന്‍ കാത്തിരിക്കുമായിരുന്നോ.. ? ഈ നാളുകളില്‍ എനിക്കു നഷ്ടപ്പെട്ട സ്നേഹം ഈ ഒറ്റ നിമിഷം കൊണ്ട് എനിക്കു തിരിച്ചു കിട്ടണം.”
അവള്‍ കിതപ്പിനിടെ പറഞ്ഞു
സ്വപ്നം മുറിഞ്ഞ് എപ്പോഴോ ഉണര്ന്ന നിവേദിത വെളിച്ചം തെളിച്ച് കിടക്കയിലും വീട്ടിലും രഘുവിനെ പരതി.
പിറ്റേന്ന് ഗിരീന്ദ്രനെ കാത്തുനിന്ന നിവേദിത തലേ രാത്രിയിലെ സ്വപ്നത്തെ ക്കുറിച്ചു പറയാന്‍ വെമ്പല്‍ കൊണ്ടു
“എനിക്കു കേള്‍ക്കേണ്ട നിന്റെ സ്വപ്നം. നിന്റെ എല്ലാ സ്വപ്നങ്ങളും ദുരന്ത പര്യവസായിയണ്. അതു നീ മനസ്സിലാക്കുന്നില്ല. നീ നിന്റെ സ്വപ്ന ലോകത്തു നിന്നും എന്റെ ജീവിതത്തിലേക്കു വരുമെന്നു കാത്തിരിക്കുന്ന ഞാനാണു വിഡ്ഡി.“ഗിരീന്ദ്രന്‍ ഈര്ഷ്യയോടെ പറഞ്ഞു.
പിന്നെയും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നിവേദിതക്കു പറയാനുണ്ടായിരുന്നത് സ്വപ്നത്തെക്കുറിച്ചായിരുല്ല. യാധാര്‍ത്ഥ്യത്തെക്കുരിച്ചായിരുന്നു. ക്ഷമാപണം പറഞ്ഞു കൊണ്ട് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന രഘുവിന്റെ ഫോണ്‍ കോളിനെക്കുറിച്ചായിരുന്നു.
“ഇന്നു ബീച്ചില്‍ വന്നു സംസാരിക്കാമെന്നു പറയുന്നു. ഗിരീ..നീയും കൂടെ വരണം എന്റെ കൂടെ .എനിക്കെന്തോ ഇത്രയും നാള്‍ കൂടി കാണുന്നതിന്റെ ഒരു ധൈര്യക്കുറവ്.“
സ്വപ്നം ഫലിക്കുവാന്‍ പോകുന്നതിന്റെ അഹ്ലാദം അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. തീര്ത്തും നിരാശനായാണ് ഗിരീന്ദ്രന്‍ അതു കേട്ടു നിന്നത്.
ഗിരീന്ദ്രന്റെ കൂടെ ബീച്ചില്‍ ചെന്ന നിവേദിത ദൂരെ നിന്നു തന്നെ രഘുവിനെ കണ്ടുപിടിച്ചു.
“ദാ…രഘുവെത്തി. ഞാന് സംസാരിച്ചു വന്നിട്ടു നിന്നെ പരിചയപ്പെടുത്താം“ അവള്‍ ഉത്സാഹത്തോടെ പറഞ്ഞു
“ഞാനിവിടെ നില്‍ക്കാം . നീ ചെന്നു സംസാരിച്ചിട്ടു വരൂ. അല്ലെങ്കിലും ഇനി നിനക്ക് എന്റെ ആവശ്യമെന്താ..? “ഗിരീന്ദ്രന്‍ തന്റെ നിരാശ മറയ്ക്കാനായില്ല.
ആദ്യമായി സ്കൂളില്‍ ചേരുവാന്‍ പോകുന്ന കൊച്ചു കുട്ടിയുടെ സങ്കോചത്തോടെ നടന്നു പോകുന്ന നിവേദിതയെ അയാള്‍ ദുഖത്തോടെ നോക്കി നിന്നു.
യാതൊരു മുഖവുരയും ഇല്ലാതെയാണ് രഘു സംസാരിച്ചു തുടങ്ങിയത്.
“കഴിഞ്ഞതൊന്നും നമുക്കിനി സംസാരിക്കേണ്ട രഘൂ…അതിനല്ല ഞാന്‍ വന്നത്” അവള്‍ അയാള്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിച്ചു.
“അതെ…ഞാന്‍ ആ കുരുക്കില്‍ വീണ്ടും ചെന്നു വീണു. ഇപ്പോള്‍ അതില്‍ നിന്നും വിട്ടു പോരുകയും ചെയ്തു. നീയും ചെന്നു പെട്ടല്ലോ ആ സമയത്ത് മറ്റൊന്നില്”
“മറ്റൊന്നിലോ..ഞാനോ..? രഘൂ എന്താ ഈ പറയുന്നത്..?” അവള്‍ക്ക് അയാള്‍ ഉദ്ദേശിച്ചതെന്തെന്നു മനസ്സിലായില്ല.
“നീ ഇത്രയും കാലം ആ ഗിരീന്ദ്രന്റെ കൂടെയായിരുന്നു എന്നെല്ലാം ഞാനറിഞ്ഞു. ഞാന്‍ നിന്നെക്കുറിച്ച് അന്വേഷിച്ചു കൊണ്ടു തന്നെയാണ് ഇരുന്നത്. അതുകൊണ്ട് നമ്മള്‍ തമ്മിലൊരു കുറ്റപ്പെടുത്തലിന്റെ ആവശ്യം ഇനി ഉദിക്കുന്നില്ല”
“എന്താ രഘു ഈ പറയുന്നത്. ഒറ്റക്കായിപ്പോയ എനിക്ക് ഒരു ഫ്രെണ്ട് മാത്രമായിരുന്നു ഗിരി. എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നതും വാസ്തവമാണ്. പക്ഷേ ഈ രണ്ടു വര്‍ഷവും ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ .” അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
“അതൊന്നും നീ പറയേണ്ട. തനിച്ചായ ഒരു പെണ്ണ് എത്രനാള്‍ ഒരു ആണിനെ വെറും സുഹൃത്തായി വെക്കും എന്നൊക്കെ എനിക്കറിയാം. അതും ആണിന്റെ ചൂടറിഞ്ഞ ഒരു പെണ്ണ്. അതു പോകട്ടെ..കൂടുതലൊന്നും ചോദിക്കുന്നില്ല. അയാളില്‍ നിന്നും പിരിയാന്‍ സമ്മതമായതു കൊണ്ടാണല്ലോ നീ ഇപ്പോള്‍ വന്നത്..?“

വാക്കുകള്‍ നഷ്ടപ്പെട്ട നിവേദിത കടലിനെ നോക്കി ഏതാനും നിമിഷം വെറുതെ നിന്നു. അവളുടെ കണ്ണില്‍ രൂപം കൊണ്ട കണ്ണുനീര്‍ താഴേക്കു വീഴാതെ കണ്ണിനുള്ളിലേക്കു ഉള്‍വലിഞ്ഞു. കുഞ്ഞു നാളില്‍ കണ്ട സ്വപ്നം പോലെ ഈ തിരകള്‍ അതിരു വിട്ട് സഞ്ചരിച്ച് തന്റെ മേല്‍ ആഞ്ഞടിച്ചിരുന്നെങ്കില്‍ എന്ന് അവള്‍ ആശിച്ചു പോയി. തന്റെ അവസാനത്തെ സ്വപ്നവും ദുരന്ത സ്വപ്നമായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവള്‍ തിരിച്ചു വന്നു. ആ തിരിച്ചറിവില്‍ അടുത്തു നില്ക്കുന്ന രഘു അവളുടെ മുന്നില്‍ നിന്നും മറഞ്ഞു.”എന്താ നീ ഒന്നും മിണ്ടാതെ നില്ക്കുന്നത്” എന്ന അയാളുടെ ചോദ്യവും അവള്‍ കേട്ടില്ല. ബൈക്കില്‍ ചാരി കാത്തു നില്ക്കുന്ന ഗിരീന്ദ്രന്റെ മുന്നില്‍ എങ്ങനെയാണ് അവള്‍ അത്ര പെട്ടെന്ന് എത്തിയത്..? എപ്പോഴാണ് അവള്‍ അയാളിലേക്ക് കുഴഞ്ഞു വീണത്..? അവള്‍ക്കറിയില്ല.

“എന്റെ സ്വപ്നങ്ങളെ ഞാന്‍ ഉപേക്ഷിച്ചു…..എന്നെന്നേക്കുമായി…..എന്നെ ജീവിതത്തിലേക്ക് കൊണ്ടു പോകൂ…..“ഗിരിയുടെ തോളില്‍ ചിറകറ്റ പക്ഷിയായി തളര്‍ന്നു കിടന്ന് നിവേദിത പറഞ്ഞു കൊണ്ടിരുന്നു.