18.3.24

ആത്മാക്കളുടെ അടക്ക്



പെട്ടെന്നില്ലാതായ അപ്പനെയോർത്തു വല്ലാതെ സങ്കടപ്പെട്ടിരുന്ന നാളുകളിലാണ് മരിച്ചു പോയവരെ തിരിച്ചു വിളിക്കാനുള്ള വിദ്യ അലോഷ്യസ്കണ്ടുപിടിച്ചത്. അതവന് കുറച്ചൊന്നുമല്ല സമാധാനം കൊടുത്തത്. 


അലോഷി മൂന്നിൽ പഠിക്കുമ്പോഴാണ് വള്ളമിറക്കാൻ പേടിക്കുന്ന ഒരു കർക്കിടക വറുതിക്കാലത്ത് കൂലിപ്പണികഴിഞ്ഞു മടങ്ങിയ ഗോമസിന് പാമ്പ് കടിയേറ്റത്. കറുത്ത ആകാശത്തെ കൂട്ടു പിടിച്ച് കടലും കറുത്തിരുണ്ട്, തിരയടിച്ച്  തീരത്തെ ഭയപ്പെടുത്തിയ ആ മഴ നേരത്ത്, ഇരുട്ടിനെ കൂട്ടുപിടിച്ചാണ് ആ ദുഷ്ടജന്തു അയാളുടെ കാലിൽ കൊത്തിയത്. ചെരിപ്പിടുന്ന ശീലം പണ്ടേയില്ലാതിരുന്ന ഗോമസിന് ചവിട്ടി എന്ന് മനസ്സിലാക്കിയപ്പോഴേ പാമ്പിന്റെ കടിയും കഴിഞ്ഞിരുന്നു. തീപ്പെട്ടി ഉരച്ചു നോക്കിയ അയാൾക്ക് മുന്നിൽ  അത്  പാഞ്ഞിഴഞ്ഞു മറഞ്ഞു.


 "ഡീ… മർഗ്ഗലിയെ...ന്നെ ഏതാണ്ട് കടിച്ചടീ…."


 അപ്പന്റെ ശബ്ദം കേട്ട് കഞ്ഞിക്കൊരണ്ടിപ്പലകയിൽ  നിന്നും  ഓടിച്ചെന്ന് ചമ്മന്തിക്കൈ 

കൊണ്ട് താങ്ങിയ അലോഷിയുടെ തോളിൽ  അപ്പൻ തളർന്നു കിടന്നു. കടൽത്തിര മടങ്ങുമ്പോൾ തീരത്തവശേഷിക്കുന്ന നുര പോലുള്ള വെള്ളം അപ്പന്റെ വായിൽ നിന്നും ഒഴുകിയിറങ്ങി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലെ അമ്മയുടെ എട്ടു മാസം നിറഞ്ഞ വയറിനുള്ളിൽ ബെറ്റിമോൾ വെപ്രാളത്തോടെ കാലിട്ട് തുഴഞ്ഞു. 


 ബെറ്റിമോൾ പിറന്ന ദിവസം അപ്പന്റെ പോലെയുള്ള അവളുടെ പിരുപിരാ ചുരുണ്ട മുടി കോതി കൊണ്ട് അമ്മ വലിയ വായിൽ കരഞ്ഞപ്പോൾ അവൻ അസ്വസ്ഥതയോടെ കടൽക്കരയിലേക്ക് നടന്നു. പെരുമഴക്കാലത്തെ വിജനമായ കടപ്പുറം അവന്റെ സമാധാനമായിരുന്നു.  കരച്ചിലൊഴിയാത്ത വീട്ടിൽ പെരുംകരച്ചിലുകാരി ബെറ്റിമോളുടെ കൂടെ  മിക്കപ്പോഴും അമ്മയും  കരഞ്ഞു. കരച്ചിലും കടലിരമ്പവും കേട്ട് ഉറക്കമില്ലാതെ കിടക്കപ്പായയിൽ 

തിരിഞ്ഞു മറിയുമ്പോഴാണ് അപ്പനെ മരിച്ചവനായി വിടാതെ തിരിച്ചു കൊണ്ടു വരാൻ അവൻ തീരുമാനിച്ചത്. 


അങ്ങനെ  അലോഷി അപ്പനെ വീട്ടിലാക്കി. അപ്പനെയോർത്ത്  അമ്മ കരയുമ്പോൾ 

അപ്പനെങ്ങോട്ടും പോയിട്ടില്ലെന്നു പറഞ്ഞവൻ അമ്മയെ ആശ്വസിപ്പിച്ചു. 


അലോഷി ഒമ്പതിലേക്ക് ജയിച്ച വർഷമാണ് ബെറ്റിമോളെ ഒന്നാം ക്ലാസ്സിൽ ചേർത്തത്.


"നോക്കണേടാ... അപ്പനില്ലാതെ നമ്മള് വളർത്തിയ കൊച്ചാ...  "

 സ്‌കൂൾബാഗും  വാട്ടർ ബോട്ടിലുമായി അവളെ ഏൽപ്പിക്കുമ്പോൾ കണ്ണീരും ചിരിയുമായി അമ്മ ഓർമ്മിപ്പിച്ചു.


 അപ്പനിവളെ എപ്പോഴും  കാണുന്ന കാര്യം  ഈ അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നാലോചിച്ച് അലോഷി ബെറ്റിമോളുടെ കൈ പിടിച്ച് സ്‌കൂളിലേക്ക് നടന്നു.


  സ്‌കൂൾ വിട്ടു കഴിഞ്ഞുള്ള അലോഷിയുടെ കടപ്പുറത്തെ ഫുട്‌ബോൾ കളിയും കൂട്ടുകാർക്കൊപ്പമുള്ള കറക്കവും മുടങ്ങിയത് അക്കൊല്ലം മുതലാണ്. കടപ്പുറത്തെ പൊരി വെയിലിൽ  മീനുണക്കിയും പള്ളിയിൽ നിന്ന് കിട്ടുന്ന ചെറിയ സഹായവും കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന അമ്മക്ക് വലിയ ആശ്വാസമായിരുന്നു ബെറ്റിമോളുടെ സ്‌കൂളിൽപ്പോക്ക്.  വൈകിട്ട് ഐസുകമ്പനിപ്പണി കഴിഞ്ഞ് അമ്മ വരുമ്പോഴേ ബെറ്റിമോളിൽ നിന്ന് അവനൊരു മോചനം കിട്ടിയുള്ളു.  അവളുടെ കൂടെ അക്കുത്തിക്കുത്തും ഉറുമ്പുറുമ്പു കാതു കുത്താൻ പോയതും കളിച്ച് അവന് ബോറടിച്ചു.


" ഇവിടെ കുത്തിയിരിക്കണ നേരത്തു കൊച്ചിനെ നോക്കാമ്മേലെ..?"

അലോഷി അപ്പനോട് പിണങ്ങി.


" കാണലും നോക്കലും ഒന്നാണോടാ….? എന്നാപ്പിന്ന ഞാനങ്ങു പോയേക്കാം. ചുമ്മാ ഇവട നിക്കണ കൊണ്ടെന്താ പ്രയോജനം…?"


"അപ്പൻ പോയാപ്പിന്നെ എനിക്ക് സങ്കടാവില്ലേ..?"


"ഓ…  ആതൊക്കെ എത്ര നാളത്തേക്ക്…. മർഗ്ഗലി പോലും ആണ്ടിന്റന്നു മാത്രേ  ഇപ്പൊ കരയാറുള്ളൂ. ഭൂമിയിൽ കൊറയാത്ത ഏത് സങ്കടാ ഒള്ളത്. നിന്റേം വെഷമം  അങ്ങു മാറിക്കോളും."


"എന്താണേലും അപ്പനിങ്ങ വന്നതല്ലേ..എനിക്ക് മേല ഒരാക്ക് വേണ്ടി രണ്ട് പ്രാവശ്യം കരയാൻ."


ഗോമസ് പിന്നെയും അവിടെ കഴിഞ്ഞു. ആരുമില്ലാത്ത നേരത്ത് അവനുമായി കളി പറഞ്ഞു നേരം കളഞ്ഞു.


പള്ളിപ്പെരുന്നാൾ നാടകങ്ങളിൽ അപ്പനെ  പല പ്രായത്തിലെ വേഷപ്പകർച്ചകളിൽ കണ്ടിട്ടുള്ള അലോഷി കൊല്ലങ്ങൾ പോകുന്നതിനൊപ്പം അപ്പനെയും പ്രായത്തിനൊത്തു കൂടെക്കൂട്ടി.


"അപ്പന്റെ മുടിയൊക്കെ നരച്ചു കഷണ്ടീം കേറി. എന്താ...അങ്ങേ ലോകത്തേക്ക് പോകാറായാ..?" 


"ദേ.. എന്നെ കൊണ്ടെന്നും പറയിപ്പിക്കല്ലേ  ചെക്കാ….അങ്ങോട്ട്  പോയിട്ടും  പിടിച്ചോണ്ട് വന്ന്  ഇരുത്തിയെക്കുവല്ലേ.  വേറാർക്ക് കാണും ഈ ഗതികേട്..?"


"ഞാനിവിടെ പിടിച്ചു വെച്ചേക്കണ കൊണ്ട് അപ്പന് ബെറ്റിമോളെ  കാണാൻ പറ്റണില്ലേ. അങ്ങേ ലോകത്ത് പോയിരുന്നാ  ഇത് വല്ലോം നടക്കുവോ..?"



"അതിലപ്പന് നന്ദിയൊണ്ടടാ … അവളുടെ കൊഞ്ചല് കേട്ടാന്നാപ്പിന്ന മരിച്ചത് പോലും മറന്ന് പോകും. അവളെ എടുത്തൊന്ന്  ഉമ്മ വെക്കാൻ   പറ്റുവേത്തതാ ഒരു വെഷമം."


"അപ്പൻ കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്ക്. "


 "ദേ.. ഇവൻ പിന്നേം…"


മരിച്ചവനോട് ജീവിക്കാൻ ഉപദേശിക്കുന്ന മകനെ നോക്കി ഗോമസ് അടക്കിച്ചിരിച്ചു.. 


പ്ലസ് ടു  പരീക്ഷ കഴിഞ്ഞ് അലോഷി കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ച് നേരം വൈകി വീട്ടിൽ വന്ന് കയറിയത്  ബെറ്റിമോളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു കൊണ്ടാണ്. പണി കഴിഞ്ഞു വീട്ടിൽ വന്നയുടനെ കുഴഞ്ഞു വീണ അമ്മയെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു അവൾ.  


സർക്കാർ  മെഡിക്കൽ കോളേജിൽ  തളർന്നു കിടന്ന മർഗ്ഗലി അനാഥരാകാൻ പോകുന്ന മക്കളെ നോക്കി വിങ്ങിപ്പൊട്ടി. 


"ഞാനെങ്ങാനും അപ്പന്റടുത്തേക്ക് പോയാൽ ബെറ്റിമോളെ നോക്കിക്കൊള്ളണേ അലോഷി...."


"അതിനമ്മേനെ മരിക്കാൻ ഞങ്ങള് വിട്ടിട്ടു വേണ്ടേ .."


അലോഷി മർഗ്ഗലിയെ സമാധാനിപ്പിച്ചു



"അമ്മ മരിക്യോന്നും ഇല്ലമ്മേ"

ബെറ്റിമോൾ അമ്മയുടെ കട്ടിലിനോട് ചേർന്നു  നിന്നു. 


മർഗ്ഗലിയുടെ ഓപ്പറേഷൻ തീയതിയുടെ തലേന്ന്  ലോകത്തിന്റെ മുന്നിൽ അലോഷിയും ബെറ്റിമോളും ഒറ്റയ്ക്കായി.


അമ്മ മരിച്ചു കിടക്കുന്നത് കണ്ടിട്ട് അലോഷിക്ക് വലിയ സങ്കടമൊന്നും  തോന്നിയില്ല.  അപ്പനൊരു കൂട്ടാകുമല്ലോ എന്നോർത്തു സമാധാനിച്ചു. 


അമ്മയുടെ പെട്ടിക്കരുകിൽ വലിയ വായിൽ  കരയുന്ന ബെറ്റിമോളെ സമാധാനിപ്പിക്കാൻ അവൻ വല്ലാതെ വിഷമിച്ചു. 


" പാവം...അലോഷി ചെക്കന്റെ ഒരു പാട്"


മരിച്ചടക്കിന് വന്നവർ കണ്ണീർ തുടച്ചു.


അമ്മയുടെ അടക്കം കഴിഞ്ഞു വീട്ടിലെത്തിയ അലോഷി അപ്പനടുത്തേക്ക് ചെന്നു.


 "എന്ത് ചെയ്യാനാപ്പാ..ഓപ്പറേഷന് കാശുണ്ടാക്കി ഇന്നലെ വൈന്നേരം ആസ്പത്രീല് ചെന്നതാ..."


"എന്നാപ്പിന്നെ അവളേം കൂടി ഇങ്ങു വിളി. ഞങ്ങക്കിവിടെ മിണ്ടീം പറഞ്ഞുമിരിക്കാല്ലോ."


അങ്ങനെ  അപ്പനൊരു  കൂട്ടായി.  


ബെറ്റിമോളേയും അലോഷിയെയും വിട്ടു പോന്ന ദുഃഖത്തിൽ ഗോമസിനെ കണ്ടിട്ടും മർഗ്ഗലിക്ക് സന്തോഷമൊന്നും തോന്നിയില്ല.


"ഒക്കെ മരിപ്പിന്റെ പുതുമോടിയാ മർഗ്ഗലിയേ.. കൊറച്ചങ്ങ് കഴീമ്പം മാറിക്കോളും."


"എന്റെ മക്കള്...."


മർഗ്ഗലി വിങ്ങിപ്പൊട്ടി


"മരിച്ചയുടനെ ഓരോ ആത്മാവും ഭൂമീലൊള്ളോരോർത്ത് കരയും. സത്യം പറഞ്ഞാ  സ്നേഹിക്കുന്നോര് ഭൂമീലൊള്ള കാലത്തോളം മരിച്ചോര് മരിക്കുകേല.  അതല്ലേ നമ്മക്കിവിടെ തിരിച്ചു വരാമ്പറ്റിയത്. നമ്മളെ സ്നേഹിക്കുന്നോര് ഇല്ലാതാകുമ്പോളാ  നമ്മള് ശരിക്കും മരിക്കണത്. അപ്പോ നമ്മള് ആത്മാക്കളുടെ ലോകത്ത് സ്ഥിര വാസികളാകും. തമ്മിത്തമ്മീ ആരാന്നും ഏതാന്നും അറിയാണ്ട്."


"എനിക്ക് നിങ്ങള് പറയണതൊന്നും പിടി കിട്ടണില്ല മനുഷ്യാ.."


മർഗ്ഗലിയുടെ സങ്കടത്തിന് ദേഷ്യം കൂട്ടായെത്തി.


"ഒക്കെ വഴിയേ പിടികിട്ടിക്കോളും.  നീ ചുമ്മാ വെഷമിക്കാതെ.അലോഷി നോക്കിക്കോളും കൊച്ചിനെ."


"നിങ്ങക്ക് അതൊക്കെ പറയാം. എന്റെ കൊച്ചു കെടന്നു സങ്കടപ്പെടണത് കാണാമ്മേല."


"അതും കൊറഞ്ഞോളും. ഞാമ്മരിച്ചിട്ട് ആണ്ട് കഴിഞ്ഞതോടെ നിന്റെ സങ്കടം കൊറഞ്ഞില്ലേ"


"അത് പിന്നെ സങ്കടപ്പെട്ടിരിക്കാൻ നേരമില്ലാഞ്ഞിട്ടാ. സങ്കടപ്പെട്ടോണ്ടിരുന്നാൽ കൊച്ചുങ്ങൾക്കെന്തെടുത്ത്  തിന്നാങ്കൊടുക്കും..? "


"ങാ...അത് പോലെ ബെറ്റിമോൾക്കും നേരമില്ലാണ്ടാകണ കാലം വരും അവൾക്ക് പഠിക്കണം, വളർന്ന് വലുതായി ആണൊരുത്തന്റെ കൂടെ പൊറുക്കണം, മക്കളെ പോറ്റണം. അപ്പോ  അമ്മേടെ മരിപ്പൊക്കെ  ഓർമ്മയായി മാറും. പിന്നെപ്പിന്നെ  മരിച്ച ദിവസം കുർബാനക്കും കുഴിക്കലൊപ്പീസിനും പള്ളീ കാശു കൊടുക്കുന്ന ചടങ്ങായി മാറും."


മർഗ്ഗലി അതൊന്നും  ഉൾക്കൊള്ളാനാവാതെ ബെറ്റിമോൾക്കരികിൽ പോയിരുന്നു. അവളുടെ കണ്ണീർ തുടയ്ക്കാനാവാത്ത  നിസ്സഹായതയിൽ അവർ വീണ്ടും കരഞ്ഞു.


 ജീവിച്ചിരിക്കുന്ന രണ്ടു പേരും അല്ലാത്ത രണ്ടു പേരുമായി നാലു പേരുള്ള  ആ വീട്. പണ്ട് ഗോമസിന്റെ വീടെന്നും പിന്നീട് മർഗ്ഗലിയുടെ വീടെന്നും ഒടുവിൽ  അലോഷിയുടെയും ബെറ്റിമോളുടെയും വീടെന്നും എന്ന പേര് മാറ്റം മാത്രമാണ്  അതിന് സംഭവിച്ചത്. മരിച്ചവരെ  സിമിത്തേരിയിൽ കൊണ്ടടക്കിയാലും തീരാത്ത കെട്ടുപാടുകളെ അലോഷി വല്ലാതിഷ്ടപ്പെട്ടു. അപ്പന്റെയും അമ്മയുടെയും ഓർമ്മ ദിനങ്ങളായിരുന്നു അവനെ കുഴക്കിയത്. അവരുടെ കുഴിക്കൽ പോയി നിന്ന് ആത്മാവിന്റെ മോക്ഷ പ്രാപ്തിക്കുള്ള പ്രാർത്ഥനകളിൽ അവൻ നിശ്ശബ്ദനായി.



"ഈ ചേട്ടനെന്താ ഇങ്ങനെ..? എന്നും രാത്രി കടലീപ്പോക്കും കാശുണ്ടാക്കലും ഉച്ചവരെ ഉറക്കോം. എല്ലാക്കൊല്ലോം അപ്പന്റെമമ്മേടെം ആണ്ടോർമ്മിപ്പിക്കാൻ ഞാൻ വേണം."


"കാശില്ലാതെ നിന്റെ കല്യാണമെങ്ങനെ നടത്തുമടീ… നിന്റെ ശല്യം തീർത്തിട്ട് വേണം എനിക്കൊന്നു കെട്ടാൻ."


"ഓ… പിന്നേ… ജോലിയാവാതെ എന്നെ കെട്ടിച്ചാലൊണ്ടല്ലോ…"


കെറുവിച്ചു പോകുന്ന അവളെ നോക്കി അവൻ ചുണ്ട് കൊണ്ടോരു വാത്സല്യഗോഷ്ടി കാണിച്ചു.


"ദേഷ്യക്കാരിയാ…"


അങ്ങേ മുറിയിൽ കേട്ടു നിന്ന അപ്പനോടും അമ്മയോടും പറഞ്ഞപ്പോൾ അവന് ചിരി.


"നീ കൊഞ്ചിച്ചു വഷളാക്കീട്ട്...."


അമ്മക്കവളുടെ തർക്കുത്തരം അത്ര പിടിച്ചില്ല.


"അവള് പറഞ്ഞത് നേരല്ലേ...അവള്  പഠിക്കട്ടെ. ഉദ്യോഗസ്ഥയാകട്ടെ."


"ന്നാലും നോക്കിയന്വേഷിക്കണവനോട് തർക്കുത്തരം പറഞ്ഞിട്ടുള്ള പഠിപ്പൊന്നും വേണ്ടാന്നവളോട് പറഞ്ഞേര്"



"പഠിപ്പും ജോലീം കാത്തിരുന്ന് പെങ്കൊച്ചു വല്ലോന്റേം കൂടെ പോകാതെ നോക്കണേ  അലോഷി.."


അമ്മക്ക് ആധി.


"ഒന്ന് മിണ്ടാതിരി മർഗ്ഗലീ...ഇത്രേം നോക്കിയവന് ബാക്കീം നോക്കാനറിയാം"

അപ്പൻ ശുണ്ഠിയെടുത്തു.


" അവള് നല്ലോണം പഠിക്കുന്ന കൊച്ചല്ലേ.ഡിഗ്രി ഒന്ന് കഴിഞ്ഞോട്ടമ്മേ."

 

 "അത് കഴിഞ്ഞു നിന്റേം താമസിപ്പിക്കണ്ട അലോഷി.''


പിന്നെയും പിന്നെയും മക്കളെക്കുറിച്ചുള്ള ആധിയിൽ ആ ആത്മാവ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഭൂമിയിൽ ജീവിച്ചിരിന്ന കാലത്ത് 'മരിച്ചാൽ മതി' എന്ന് പറയുന്നവരെ മർഗ്ഗലി ഓർത്തു. തീരാത്ത സ്നേഹവും തീർക്കാത്ത കടമകളും ബാക്കിയുള്ളപ്പോൾ മരണം പോലും  ഒരാൾക്ക് സമാധാനം കൊടുക്കുമോ..?


അലോഷി കടലിൽ പോയ ഒരു വെളുപ്പിനാണ് അയാളുടെയും കൂടെ പാർക്കുന്ന രണ്ടാത്മാക്കളുടെയും സ്വപ്നങ്ങൾ തകർത്ത് ഒരു സൂചന പോലും നൽകാതെ ബെറ്റിമോൾ മരിച്ചവരുടെ ലോകത്തേക്ക്  സ്വയം നടന്ന് പോയത്. 


ബെറ്റിമോളുടെ തകർന്ന പ്രണയകഥ അവളുടെ കോളേജിൽ നിന്നും വന്ന കൂട്ടുകാരിൽ നിന്നും അലോഷി ആദ്യമായി കേട്ടു. അന്നയാളുടെ കല്യാണമായിരുന്നു എന്ന് പറഞ്ഞവർ കണ്ണീരൊഴുക്കി.


അടക്കം  കഴിഞ്ഞെത്തിയ അലോഷി അപ്പന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് വീട്ടിനുള്ളിൽ കയറിയത്. ഒന്നും മിണ്ടാതെ അനങ്ങാതെ  അമ്മ തൊട്ടടുത്തും.



"മതി, ഒന്ന് മിണ്ടാതിരിക്കാമോ..."


അലോഷി കയർത്തു.


"നീ….പോടാ...ആത്മാക്കൾക്കും  ഉണ്ട് സങ്കടങ്ങൾ. ഭൂമിയിലെ കെട്ടുപാടുകൾ തീരാതെ മരിച്ചവർ  ഇടക്കിങ്ങനെ ഉറക്കെ കരയുന്നുണ്ട്.  അതാര് കേൾക്കാൻ…? അറിയാൻ…? "



ബെറ്റിമോളോട്  ക്ഷമിക്കാൻ അലോഷി ഒരുക്കമല്ലായിരുന്നു. അവളുടെ മരണാനന്തര നിയമക്രമങ്ങൾ എന്തെന്നവൻ തിരക്കിയില്ല. അവളെ മൂടിയ മണ്ണ്  കള വളർന്ന്  മാഞ്ഞു പോകാൻ അവൻ ആഗ്രഹിച്ചു. ഒന്നും സംഭവിക്കാത്ത പോലെ പിറ്റേന്നവൻ കടലിൽ പോയി. സഹതാപം പറഞ്ഞു വന്നവരെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞോടിച്ചു. ഓർമ്മകളിൽ നിന്നും  ബെറ്റിമോളെ അടർത്തി മാറ്റി ഭൂത കാലത്തെ അവൻ പൊളിച്ചെഴുതി. ഗോമസ്, മർഗ്ഗലി, അവരുടെ  മകൻ അലോഷ്യസ്, അവരുടെ വീട്, അവരുടെ ലോകം എന്ന പുതിയൊരു കിളച്ചുമറി മനസ്സിൽ നടത്തി. 


വീട്ടിലോ പരിസരത്തോ അവളുടെ യാതൊരു ശേഷിപ്പും ഇല്ലാതെ, പുതിയൊരു വർത്തമാനത്തിൽ  ജീവിക്കാൻ തുടങ്ങിയപ്പോഴാണ് അപ്പന്റെയും അമ്മയുടെയും കണ്ണീർ തോരാത്ത മുഖങ്ങൾ അയാളെ ശല്യം ചെയ്തു തുടങ്ങിയത്. സങ്കടമൊതുക്കാൻ മരിച്ചവരെ വീട്ടിൽ കൊണ്ടിരുത്തിയ അലോഷിക്ക് അവരെക്കൊണ്ടിപ്പോൾ  സമാധാനമില്ലാതായി. കടലിൽ പോയി വന്ന് ക്ഷീണിച്ചുറങ്ങുമ്പോൾ കേൾക്കുന്ന തേങ്ങലുകൾ അവന്റെ  ഉറക്കം മുറിച്ചു


"രണ്ടെണ്ണത്തിനേം വന്നേടത്തേക്ക് പറഞ്ഞു വിടും ഞാൻ"


 അവന്റെ ഭീഷണി  തെല്ലും ഫലിച്ചില്ല. 


അവരുടെ നിർബന്ധത്തിനൊടുവിൽ ബെറ്റിമോളെ   തിരിച്ചു വിളിച്ചപ്പോഴാണ്  മുഖമില്ലാത്ത ഒരു കുഞ്ഞിനെ  അടക്കിപ്പിടിച്ചവൾ കടന്ന്  വന്നത്. 


"ഇതിനെ ഉപേക്ഷിച്ചുകളയാൻ മനസ്സില്ലാതിരുന്നത് കൊണ്ടല്ലേ ചേട്ടാ... ഞാൻ…" 


  അലോഷി വാക്കുകൾ നഷ്ടപ്പെട്ടവനായി  ആ കുഞ്ഞാത്മാവിനെ നോക്കി. ജീവിതത്തിൽ നിന്നും തനിയെ  പിൻവാങ്ങിയവർ  തിരികെ വന്നാൽ  വെളിവാക്കുന്ന കയ്ക്കുന്ന യാഥാർഥ്യങ്ങൾ  ജീവിച്ചിരിക്കുന്നവരെ തകർത്തു കളയും  എന്നവനറിഞ്ഞു. ഒടുവിൽ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകത്തിന്റെ  അതിരിന്റെ  തിരിച്ചറിവിൽ,  ആ നാലാത്മാക്കളെയും ഒരുമിച്ചടക്കം ചെയ്തത് ഭൂമിയിൽ ഒറ്റപ്പെട്ടവാനായി തന്റെ സങ്കടങ്ങൾക്കവൻ പരിഹാരം കണ്ടു. 


അന്ന് മുതൽ ആ നാലുപേർ ആത്മാക്കളുടെ ലോകത്ത് ആരെന്നും ഏതെന്നും  അറിയാതെ... പരസ്പരം അറിയാതെ...ദുഃഖങ്ങൾ അറിയാതെ….



റോസിലി ജോയ്‌

(മൂല്യശ്രുതി, ഡിസംബർ ലക്കം,2023)







ഷഡ്പദം


ഭാസിച്ചേട്ടൻ റോഡരുകിൽ സ്‌കൂട്ടർ നിർത്തി പറമ്പിലേക്ക് പാഞ്ഞു പോകുന്നത്  ജെനി വീടിനുള്ളിലിരുന്ന് കണ്ടിരുന്നു. ഉടനെ  തുടങ്ങി പറമ്പിൽ നിന്നുള്ള  വിളിച്ചു പറച്ചിൽ.

 

"നിങ്ങള് പറമ്പിന് മതില് കെട്ടാതെ ഓരോരോ വിചിത്രപ്പണി കാണിച്ചു മറ്റുള്ളോർക്ക് സമാധാനം കൊടുക്കരുത്. കേട്ടാ…"


ജെനി കേൾക്കാൻ വേണ്ടി സാമാന്യം ഉച്ചത്തിലാണ് പറയുന്നത്. അതവൾ കേട്ടുകാണില്ലേ എന്ന സന്ദേഹത്തിൽ അയാൾ വീണ്ടും വിളച്ചു കൂവാൻ തുടങ്ങിയപ്പോൾ  അവൾ വരാന്തയിലേക്ക് ചെന്നു.


"എന്താ ഭാസി ചേട്ടാ..?"


താൻ സൃഷ്ടിച്ച ശബ്ദകോലാഹലത്തിന് തീരെ ചേരാത്ത ജെനിയുടെ ശാന്തത ഭാസിച്ചേട്ടനെ ഒന്നുകൂടി പ്രകോപിച്ചു. അയാൾ വീണ്ടും ഉച്ചസ്ഥായിയിൽ കത്തിക്കേറി. 


"ഒന്നും അറിയില്ല അല്ലേ..? ഇന്നലെ എന്റെ കെട്ട്യോളെ വിളിച്ചു നിങ്ങട പറമ്പിലേക്ക് പുല്ലും കാടും കയറീന്ന് പരാതി പറഞ്ഞതോ..?"


"അതുള്ളതല്ലേ.. ചേട്ടനോട് ഇവിടെ വരെ  വന്ന് നോക്കാനല്ലേ പറഞ്ഞുള്ളു."


"അതാ പറഞ്ഞത്, പറമ്പിന് മതില് കെട്ടണോന്ന്. അതിരേൽ കമ്പി വേലി കെട്ടി, അതിലേക്ക് കൊറേ ചെടി കേറ്റി വിട്ടേച്ച്  അയലോക്കപ്പറമ്പീന്ന് കാട് വന്നേ,പുല്ല് വന്നേന്നും പറഞ്ഞു മറ്റുള്ളോരെ മെനക്കെടുത്താനായിട്ടു…"


ഇടക്കിടെ പറമ്പ് സന്ദർശനം നടത്തുമ്പോൾ

"എന്തെടുക്കുവാ കൊച്ചേന്ന്"   ലോഹ്യം പറയാറുള്ള ഭാസിച്ചേട്ടന് ഇതുവരെ കണ്ടിട്ടില്ലാത്ത  ഭാവം. കൂടെയുള്ളത്  സ്ഥിരം ജോലിക്കാരൻ രമേശനല്ല. പുതിയൊരു പയ്യൻ.


"ചേട്ടൻ ഒച്ചവെക്കാതെ പുല്ല് വെട്ടിച്ചിട്ട് പോ...മുറ്റത്ത് പല പ്രാവശ്യം പാമ്പിനെ കണ്ടത് കൊണ്ടല്ലേ. മിനിങ്ങാന്ന്  സന്ധ്യയ്ക്ക് ഈ നടയിലായിരുന്നു മൂർഖന്റെ കിടപ്പ്. ചവിട്ടാതിരുന്നത്  ഭാഗ്യം."


ജെനിയുടെ സൂക്ഷിച്ചടക്കിപ്പിടിച്ച ദേഷ്യം കുറേശ്ശേയായി പുറത്തേക്ക് വന്നു.


 "പുല്ലു വെട്ടാനോ..? ഏയ്‌...അതൊന്നും നടപ്പില്ല കൊച്ചേ... ഈ മഴേത്ത് പുല്ലു വെട്ടിയങ്ങ് നീങ്ങണേന്റെ പിറ്റേയാഴ്ച്ച കാടായിരിക്കും.  നിങ്ങക്ക് പുല്ലും വെട്ടി തന്നോണ്ടിരിക്കാൻ ഇവിടാർക്കാ നേരം..? 

ദേ.. ഇവൻ മരുന്നടിക്കാരനാ. ഒരൊറ്റ ആഴ്ച്ച, എല്ലാം കരിഞ്ഞു സൂപ്പറാകും. പിന്നെ ഉടനേങ്ങും  പുല്ല് കേറുകേല."


"അയ്യോ..മരുന്നോ…? അത് വിഷമല്ലേ ചേട്ടാ...അപ്പോ ഈ കമ്പി അതിരിലെ  എന്റെ ചെടികളോ..?"


"ഓ.. അതാണോ...അതിന് ചെടിയേൽ വീഴാതെ നോക്കിയെപ്പോരെ..? ഇപ്പോ എല്ലാടത്തും മരുന്നടിയല്ലേ…"


ജനിക്ക് മറുപടി അവസരം കൊണ്ടുക്കാതെ, ഉള്ളിലെ നീരസത്തിന് ചേർന്ന വിധം സ്‌കൂട്ടർ രണ്ടു മൂന്ന് പ്രാവശ്യം ഉച്ചത്തിൽ ഇരപ്പിച്ച ഭാസിച്ചേട്ടൻ ഒറ്റപ്പോക്ക്. മരുന്നടിക്കാരൻ പയ്യൻ അവളെ ദയനീയമായി  നോക്കി.


"ഞാനെന്ത് ചെയ്യാനാ ചേച്ചി…ഇങ്ങനൊരു പൊല്ലാപ്പായിരുന്നേൽ വരൂല്ലായിര്ന്ന്. കഴിഞ്ഞ കൊല്ലോം ഞാനാ  ഇവിടെ വന്ന് മരുന്നടിച്ചത്. അപ്പൊ ഈ വീട് പണിതോണ്ടിരിക്കുവായിര്ന്ന്. ചേച്ചി തടസ്സം പറഞ്ഞ് എന്റെ ഒരു ദിവസത്തെ പണി കളയല്ലേ."


 ആ നേരം വരെ പെയ്ത പെരുമഴക്കു ശേഷമുള്ള തോർച്ചയിൽ വലിയൊരു അത്യാഹിതം മുൻകൂട്ടി കണ്ടപോലെ കമ്പി വേലിയിലെ വള്ളിച്ചെടികൾ പരസ്പരം നോക്കി. പുറത്തു ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന വേലക്കാരികളുടെ പതിവില്ലാത്ത  സംസാരം കേട്ട്  റാണി പുറത്തേക്ക് തല നീട്ടി. 


"എന്റെ റാണിയേ… നീയിതൊന്നും അറിയാത്തപോലെ ഇരുന്നോ.."


 മറുപടിയായി കൂട്ടിൽ നിന്നും ഒരു നീണ്ട മൂളൽ കേട്ടു.


ചാമ്പച്ചുവട്ടിൽ  തേനീച്ചപ്പെട്ടി വെച്ചിട്ട് അധികം നാളായിട്ടില്ല. റാണിയുടെ നേതൃത്വത്തിൽ ആ സമാന്തര രാജ്യം രൂപപ്പെടുന്നതേയുള്ളൂ. അധ്വാനിക്കുന്നവർ ഭരണം കയ്യാളുന്ന സുന്ദരരാജ്യം. 

കഠിനാധ്വാനികളായ വേലക്കാരികളും  തീറ്റ മാത്രം ശരണമായ  കുറെ മടിയന്മാരും നിറഞ്ഞൊരു ലോകം. രാജ്യത്തിന്റെ വളർച്ച നിയന്ത്രിക്കുന്നത് കുറെ മിടുക്കിപ്പെണ്ണുങ്ങളാണ്. തടിമിടുക്കുള്ള സുന്ദരി റാണിയെ വല്ലപ്പോഴുമേ പുറത്തു കാണാൻ കിട്ടാറുള്ളൂ. വേലക്കാരികൾ  രാവിലേ തന്നെ പണിക്കിറങ്ങും. മുറ്റത്തെ പൂക്കൾ മുഴുവൻ അവരുടേതാണ്.  മൂളക്കവുമായി ഒന്നിൽ നിന്നൊന്നിലേക്ക്  പറന്നു കൊണ്ടിരിക്കും. 


ജെനി വരാന്തയിലിരുന്ന് പയ്യൻ 

വിഷമടിക്കാൻ  കോപ്പു കൂട്ടുന്നത് നോക്കി. 'പറ്റില്ല' എന്ന ഒരൊറ്റ വാക്ക് ഭാസിച്ചേട്ടന് നേരെ നോക്കിപ്പറയാൻ കഴിയാത്ത ബുദ്ധിശൂന്യതയെ അവൾ പഴിച്ചു. ഓഫീസിൽ പോയ അലക്സിനെ വിളിച്ചു കാര്യം പറഞ്ഞാലോ എന്നാലോചിച്ചു നിൽക്കുമ്പോൾ പയ്യന്റെ പ്രതിവിധി.


"ചേച്ചി വിഷമിക്കാതെ. മരുന്നടിച്ചു പോകുന്ന പുറകെ ഹോസെടുത്ത്  വെളളം ചീറ്റിച്ചാ മതി. ചെടികൾക്കൊന്നും പറ്റൂല്ലന്നേ..."


മൂക്കിനുള്ളിലേക്ക് കുത്തിക്കയറുന്ന രൂക്ഷ വിഷഗന്ധം. ഓരോ ഇലക്കും വള്ളിക്കും കുറെയേറെ നേരം ഹോസിലൂടെ  വെള്ളം ഒഴുക്കികൊടുത്തു.  ഈ മഴക്കാലത്ത് എന്തിനാ ഞങ്ങളെ കുളിപ്പിക്കുന്നത് എന്ന് ചോദിച്ചു നിൽപ്പാണെല്ലാം. ഇതുങ്ങളടെ മൂക്കടഞ്ഞിരുപ്പാണോ…? അവരുടെ സുഗന്ധം കൂടാതെ ലോകത്തിൽ ഇങ്ങനെ നാശത്തിന്റെ ഗന്ധവും ഉണ്ടെന്നറിയില്ലേ..?


പയ്യൻ പോകാൻ നേരം വന്ന് ബെല്ലടിച്ചു.


"ചേച്ചീ.. ഒരിത്തിരി വെളിച്ചെണ്ണ തന്നേ. ആ അതിരേൽ കടന്നാലോ തേനീച്ചയോ... ഒരു   കുത്തു കിട്ടി."


അവന്റെ വലത് തള്ളവിരൽ തിണർത്തു നീര് വെച്ചിരിക്കുന്നു. 


"മുള്ളപ്പഴേ എടുത്തു മാറ്റിട്ടും നല്ല കടച്ചില്. ആശൂത്രീ പോണോന്നാ തോന്നണത്."


അവൻ പോയിക്കഴിഞ്ഞ് ഒന്നൂടെ ചെടികളിൽ വെള്ളം ചീറ്റിച്ചു കൊണ്ട് ജെനി തേനീച്ചപ്പെട്ടിയിലേക്ക് നോക്കി. 


"അത് കടന്നലൊന്നുമല്ല, ഞങ്ങളാ..ഞങ്ങക്ക് ശ്വാസം മുട്ടീട്ടാ കുത്തിയത്. കുത്തിയവർ അവരുടെ ജീവൻ തന്നെ കളഞ്ഞാ കുത്തുന്നത്. കൂട്ടക്കാരെ രക്ഷിക്കാൻ പോകുന്ന ചാവേറുകൾക്ക് ജീവനും ജീവിതത്തിനും കൊതിയില്ലാഞ്ഞിട്ടല്ല."


പെട്ടിക്കുള്ളിൽ  നിന്നും കടുത്ത ദേഷ്യത്തിലാണ് മൂളക്കം. 


"ങാ..അതപ്പഴേ തോന്നി. ഒന്ന് പേടിപ്പിച്ചാ പോരായിരുന്നോ..? ഇതിപ്പോ അവന് കുത്തും കുത്തിയവർക്ക് മരണവും. "


"ഹും.. ഈ ഭൂമിയുണ്ടല്ലോ..അത് നിങ്ങടെ മാത്രമല്ല എന്ന് മനസ്സിലാകാത്തവരാ  കൂടുതലും.  അങ്ങനേള്ളോരെ ജീവൻ കളഞ്ഞും കുത്തണം. ഈ തീമഴയിൽ എത്ര പേര് വിഷമിച്ചെന്ന് വല്ല തിട്ടോമുണ്ടോ..? ചിറകുള്ളോര് പറന്നു രക്ഷപ്പെട്ടു. അതില്ലാത്തോരോ…? മണ്ണിനടീൽ കിടന്നു ശ്വാസം മുട്ടിയ പാവങ്ങളെപ്പറ്റി ആരെങ്കിലും ഓർക്കുന്നുണ്ടോ..? ഇപ്പോഴും ഞങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ട്. പണിക്കിറങ്ങിയ എന്റെ വേലക്കാരികളിൽ  കുറേപ്പേരെ കാണാനുമില്ല."


 റാണി തീരെ സൗഹൃദമില്ലാതെ കൂടിനുള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.


"അതിന് ഞാനയാളോട് പറഞ്ഞിട്ട് കേൾക്കേണ്ടേ റാണീ....നീ കേട്ടതല്ലേ എല്ലാം..?"


"എതിർക്കേണ്ട സമയത്ത് എതിർക്കുക തന്നെ വേണം. പിന്നീട്‌ പശ്ചാത്തപിച്ചിട്ടെന്ത് കാര്യം…? ഞങ്ങൾ എതിർക്കേണ്ടയിടത്ത്, അതാരായാലും  ജീവൻ വെടിഞ്ഞും  എതിർക്കുക തന്നെ ചെയ്യും. ഇവിടെ സമയത്തിനാണ് വില. നിങ്ങളുടെ  മൗനത്തിന്റെ ധൈര്യത്തിലാണ് ഈ പാതകം നടന്നത്. ചിലനേരങ്ങളിലെ നിശ്ശബ്ദത വലിയ കുറ്റമാകുന്നത് ഇങ്ങനെയാണ്. "


"അതായാളുടെ പറമ്പല്ലേ..?എന്റെ എതിർപ്പിന്  പരിധിയില്ലേ..?"


"അതിരും അധികാരവും കയ്യിലുണ്ടെങ്കിൽ നിങ്ങൾ മനുഷ്യർക്ക് എന്തുമാകാമല്ലേ..?"


അവളുടെ മൂളക്കം ഒന്നുകൂടെ പരുക്കനായി.


റാണിയുടെ ചോദ്യം ചെയ്യലിൽ  ജെനിയുടെ നാവിറങ്ങിപ്പോയി. ഭാസിച്ചേട്ടന്റെ പറമ്പിലെ മണ്ണിലും കാടുപടലങ്ങൾക്കിടയിലുമുള്ള അനേകം ചെറു ലോകങ്ങൾ എളുപ്പവഴിയുടെ ബുദ്ധി ശൂന്യതയിൽ നിമിഷങ്ങൾ കൊണ്ട്  നിശ്ചലമായിക്കഴിഞ്ഞു. 


പിറ്റേന്ന് രാവിലെ ചാമ്പക്കരികിലൂടെ നടന്നപ്പോഴാണ് ജെനിയെ ഞെട്ടിച്ച ആ കാഴ്ച്ച. ഒരു മധുരസാമ്രാജ്യത്തിന്റെ മഹാറാണി അവളുടെ കൊട്ടാരത്തിനു മുന്നിൽ കൊല്ലപ്പെട്ടു കിടക്കുന്നു. ചിറകുകൾ കൊണ്ട് മറയാത്ത കൊഴുത്തു ഭംഗിയുള്ള ശരീരം  രാത്രിയിൽ പെയ്ത മഴയിൽ മണലിൽ പുരണ്ടിട്ടുണ്ട്.  കൂടിനരികിൽ ആകെ താളപ്പിഴ. ദുഃഖിച്ചു മുരളുന്ന കാമുകന്മാരും  പണി മുഴുവനാക്കാതെ മടങ്ങി വരുന്ന ദാസിമാരും. ഇതിങ്ങനെ എത്ര നേരം തുടരുമെന്നറിഞ്ഞു കൂടാ. അരാജകത്വം  പൊറുക്കാത്ത കൂട്ടരാണ്. ഭരിക്കാൻ  റാണിയില്ലാതെ, പ്രേമിക്കുവാൻ കാമുകിയില്ലാതെ നിർദ്ദേശിക്കാൻ  യജമാനത്തിയില്ലാതെ  നിലനിൽക്കാനാവാത്ത സാമ്രാജ്യം. 


ജെനി ഓടിപ്പോയി തേനീച്ചപ്പെട്ടിക്കാരൻ സോമനെ ഫോൺ ചെയ്തു കാര്യം പറഞ്ഞു.


"അയ്യയ്യോ...ഒരു രക്ഷേമില്ല മാഡം. ഞങ്ങൾ വീട്ടിലെല്ലാവരും കോവിഡ് പോസിറ്റീവാ. പെട്ടെന്നൊരു റാണിയെ കൊണ്ടു വന്നു വെച്ചാൽ തീരുന്ന പ്രശ്നേയുള്ളു. പക്ഷേ ഇവിടെ നിന്ന് അനങ്ങാൻ പറ്റണ്ടേ….? ഇനീപ്പ പുതിയ സെറ്റ് വെക്കാം. ഒന്ന് സുഖാവട്ടെ."


ആ സാമ്രാജ്യത്തിന്റെ തകർച്ച പൂർണ്ണമാകാൻ പോകുന്നു. ശത്രുവിന്റെ  ആക്രമണത്തിൽ ദുരന്തമേറ്റു വാങ്ങിയ  റാണിയും കൂട്ടരും  ജീവനുമായി പലായനം ചെയ്യാനൊരുങ്ങുന്ന അവശേഷിച്ച   പ്രജകളും. നിങ്ങൾക്ക് ഞാനുണ്ട് എന്നൊരുറച്ച ശബ്ദമില്ലാത്ത രാജ്യം എങ്ങനെ പുലരാനാണ്..?


രണ്ടാം ദിവസം  തേനീച്ചപ്പെട്ടി ശൂന്യമായി. ചാമ്പച്ചുവട്ടിൽ മരണവീടിന്റെ  നിശ്ശബ്ദത. കൂടിനു മുന്നിൽ മരണപ്പെട്ടു കിടന്ന റാണിയുടെ ശവഘോഷയാത്ര  ഉറുമ്പുകൾ ഏറ്റെടുത്തു.  ഒഴിഞ്ഞ കൂടിന്റെ ആധിപത്യവും. പൂമ്പൊടിയും തേനും മൂക്കറ്റം കുടിച്ച അവർ അതിനുള്ളിൽ മത്തരായി മദിച്ചു നടന്നു. 


 പക്ഷേ, പിറ്റേന്ന് നേരം വെളുത്തപ്പോൾ  പൂക്കൾക്കിടയിൽ തേനുണ്ണാൻ ഈച്ചകൾ ഹാജർ. കാലിയായ  പഴയ കൂട്ടിലേക്കൊന്ന് നോക്കു പോലും ചെയ്യാതെ എങ്ങോട്ടോ അവർ പറന്നു മറഞ്ഞു. 


"ഇവിടെവിടെയോ അവരുണ്ട്. നമുക്ക് പറമ്പ് മൊത്തമൊന്നു നോക്കാം. ഏതെങ്കിലും മരക്കൊമ്പിൽ കൂട് കൂട്ടുന്നുണ്ടാകും. പുതിയ റാണിയേയും കിട്ടിക്കാണും". 


പറമ്പ് മുഴുവൻ അരിച്ചു പെറുക്കി നോക്കാൻ അലക്‌സും കുടെക്കൂടി.     

ക്ഷമയോടെ പൂച്ചെടികൾക്കരികിലിരുന്ന് അവരുടെ പറക്കൽ നിരീക്ഷിച്ചു. പൂക്കൾക്കിടയിൽ നിന്ന് തേനുമായി ഇവർ എങ്ങോട്ടാണ് പാഞ്ഞൊളിക്കുന്നത്..? 


 വെള്ളം എത്ര ചീറ്റിയൊഴിച്ചിട്ടും വിഷബാധയുടെ ഇരുണ്ട പുള്ളിക്കുത്തുകൾ കമ്പിവേലിയിലെ ചെടികളിലും പൂക്കളിലും  പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭാസിച്ചേട്ടന്റെ പറമ്പിലെ കാടും പടലും കരിഞ്ഞുണങ്ങി,  നിലം പൊത്തി, മണ്ണടിഞ്ഞ ജീവലോകത്തിന് മേലെ ഉണങ്ങിയ പുഷ്പചക്രങ്ങളായി.  

പെരുമഴക്കാലത്തെ വിചിത്രമായ ഒരു കരിഞ്ഞുണങ്ങൽ


 ഒരു മാസം കഴിഞ്ഞപ്പോൾ  പതിവ് ജോലിക്കാരൻ രമേശനുമായി ഭാസിച്ചേട്ടൻ പറമ്പിൽ പ്രത്യക്ഷപ്പെട്ടു. 


"ഇപ്പോ എങ്ങനെയുണ്ട്..? എല്ലാം ക്ലീനായില്ലേ കൊച്ചേ...പുല്ലു വെട്ടിക്കുവായിരുന്നേൽ  പഴയ പടിയായേനെ. ആ പ്ലാവേല് രണ്ട് ചക്ക മൂത്ത് കിടക്കുന്നു. ഈ മഴേത്ത് മധുരം കുറവാണ്. എന്നാലും പുഴുക്കിന് ബെസ്റ്റാ."


കഴിഞ്ഞ തവണ വഴക്കുണ്ടാക്കിയ ആളുടെ ഒരു കുശലം. ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും കരിഞ്ഞുണങ്ങിയ ചെടികൾ പൂർവ്വ സ്ഥിതിയിലാകുമോ…? മണ്ണു പുരണ്ടു നിലത്തു കിടന്ന റാണി ജീവൻ വെച്ച് പ്രജകളെ കൂട്ടിലേക്ക് തിരികെ കൊണ്ടു വരുമോ..? ഒന്നുറപ്പിച്ചു. അടുത്ത കൊല്ലം ഇതാവർത്തിക്കില്ല. അതിന് മുമ്പ് കാര്യങ്ങൾ പറഞ്ഞു തീർപ്പാക്കണം. 


ജെനി മുറ്റത്തു നിൽക്കെത്തന്നെ പ്ലാവിൽ നിന്നും രമേശന്റെ വിളി.


"ഭാസിച്ചേട്ടാ.. പ്ലാവിന്റെ പൊത്തിലൊരു തേനീച്ചക്കൂട്. ആ മൂലേൽ നിക്കണ പാണലില കൊറച്ചിങ്ങു പറിച്ചു താ…"


"ആഹാ....അത് കൊള്ളാല്ലോടാ.. തേനെടുക്കാൻ മാത്രോണ്ടോ..?"


"അതിനീ മഴക്കാലത്ത് എവിടെയാ ചേട്ടാ തേൻ..? "


"ഈ മഴയങ്ങു കഴിയട്ടെ. അപ്പൊ തേൻ റെഡിയാകും. ഇപ്പൊ നല്ല തേനെങ്ങും കിട്ടാനില്ല."


റോഡരികിൽ  സംസാരിച്ചു നിന്ന ഭാസിച്ചേട്ടൻ വിളച്ചു പറഞ്ഞു. 


ജെനി പ്ലാവിലേക്ക് സൂക്ഷിച്ചു നോക്കി. കുറച്ചുയരത്തിലായി  പൊത്തിലുണ്ട് തേനീച്ചക്കൂട്ടം. പൂക്കൾക്കിടയിലെ വേലക്കാരികൾക്ക് കള്ളി വെളിച്ചത്തായതിന്റെ പരുങ്ങൽ.


 പാണലില കയ്യിൽ തിരുമ്മി, അത് കടിച്ചു പിടിച്ചു  മുകളിലേക്ക് കയറുകയാണ് രമേശൻ. തേനീച്ചകൾ കൂട്ടത്തോടെ  പ്ലാവിൽ നിന്നും പറന്ന് പുറത്തേക്കു പറന്ന്  പൂത്തു നിൽക്കുന്ന മഴലില്ലികളെ ചുറ്റിപ്പറക്കാൻ തുടങ്ങി. 


"കള്ളക്കൂട്ടങ്ങളെ... എന്റെ പൂക്കളിൽ നിന്ന് തേനും കട്ടോണ്ടു ഭാസിച്ചേട്ടന്റെ പ്ലാവിൽപ്പോയി ഒളിച്ചിരുപ്പാ..ല്ലേ…?"


"പിന്നല്ലാതെ..പുതിയ റാണി പറഞ്ഞാൽപ്പിന്നെ ഞങ്ങള് കേൾക്കണ്ടേ…?"


 കോറസ്സായി മൂളിയ അവർ ലില്ലിപ്പൂക്കൾ കയറിയിറങ്ങി.


വീടിനുള്ളിലേക്ക് പോയ ജെനി, 

നിമിഷനേരം കൊണ്ട് റോഡരുകിൽ പെട്ടെന്ന് രൂപപ്പെട്ട  ആൾക്കൂട്ടവും  ശബ്ദവും  അറിഞ്ഞതേയില്ല. പരിഭ്രമശബ്ദം വീടിനുള്ളിൽ  തേടിയെത്തിയ നേരം അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി, അന്തം വിട്ടു. അവശനായ ഭാസിച്ചേട്ടനെ രമേശനും വേറൊരാളും ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി പാഞ്ഞു പോകുന്നു. 


"എന്താ..ഭാസിച്ചേട്ടനിതെന്തുപറ്റി…?  ഇപ്പൊ ഇവിടെ നിൽക്കുന്നത് കണ്ടതാണല്ലോ..?"


"തേനീച്ച കുത്തിയതാ ചേച്ചീ. ആ ചേട്ടന്റെ കരച്ചില് കേട്ടാ ഞങ്ങളോടി വന്നത്. പ്ലാവിൽ ചക്കയിട്ടപ്പോൾ കൂടനങ്ങിയതായിരിക്കും."


ജെനി പെട്ടെന്ന് ലില്ലിക്കൂട്ടത്തിലേക്ക് നോക്കി. അവിടാരുമില്ല. ഭാസിച്ചേട്ടനരുകിലേക്ക് എപ്പോഴാണ് ഈ കൂട്ടം പറന്നത്...?


അന്ന് വൈകുന്നേരം ഭാസിച്ചേട്ടന്റെ പറമ്പിൽ നിന്നും ചക്കയേറ്റി വരുന്ന രമേശൻ. 


ഭാസിച്ചേട്ടന് എങ്ങനെയുണ്ട് രമേശാ..?


"ഏയ്‌..കൊഴപ്പോന്നൂല്ല. ആളിപ്പോഴും സെന്റ് ജോസപ്പിലാ."


"കുത്തു കുറെയുണ്ടായിരുന്നോ..?"


"ങാ... നല്ല കുത്തു കിട്ടി. മൊഖോക്കെ അങ്ങു ചീർത്തു. ആർക്കും അങ്ങോട്ടടുക്കാൻ പറ്റിയില്ല. ഓടിച്ചിട്ട് കുത്തുവല്ലാര്ന്നോ. എന്റെ ചേച്ചീ, ഭാസിച്ചേട്ടന്റെ ഭാഗ്യത്തിനാ കൃത്യ നേരത്ത് ആ ഓട്ടോ കിട്ടിയത്."


"ചക്കയിട്ടപ്പോൾ കൂട്ടിലെങ്ങാനും തട്ടിയോ..?"


"അതിന് കൂട് പൊക്കത്തിലല്ലേ… ചക്കയിട്ടു തിരിഞ്ഞപ്പോഴേ റോഡരികിൽ നിന്നും ചേട്ടന്റെ കരച്ചിൽ കേട്ട്.  ഇതെങ്ങനെ കുത്തു കിട്ടീന്നാ എനിക്ക്  മനസ്സിലാകാത്തത്."


"അതേ, എനിക്ക് മനസ്സിലാകുന്നുണ്ട് ആ ചാവേറുകളെ."


സ്‌കൂട്ടറിൽ പോകുന്ന  രമേശനെ നോക്കി ജെനി മന്ത്രിച്ചു. അപ്പോഴാണ് ചാമ്പച്ചുവട്ടിലെ തേനീച്ച കൂട്ടിലെ  ഇരമ്പം ജെനി ശ്രദ്ധിച്ചത്.  അവിടെ പുതിയ റാണിയുടെ നേതൃത്വത്തിൽ നഷ്ട സ്വർഗ്ഗം  പുനഃസ്ഥാപിക്കുന്നതിന്റെ ആരവം..


പിറ്റേന്ന് തേനീച്ചപ്പെട്ടിക്കാരൻ സോമന്റെ വിളി.

 

"നാളെ ഞാൻ അതിലേ വരുന്നുണ്ട് മാഡം. നമുക്ക് പുതിയ സെറ്റ് ഈച്ചകളെ വെക്കേണ്ടെ..?"


"വേണ്ട സോമൻ ചേട്ടാ... ഈച്ചകളെല്ലാം കൂട്ടിലുണ്ട്. എങ്ങും പോയിട്ടില്ല."


"അപ്പോ റാണി ചത്തു, എല്ലാം പറന്ന് പോയീന്ന് കഴിഞ്ഞ മാസം പറഞ്ഞതോ..?"


"ഓ..അതോ….അവൾ കൂട്ടിൽ തന്നെയുണ്ട്. ചത്തത് വേറ ഈച്ച.".


അവൾ നോക്കിനിൽക്കേ തേനീച്ചക്കൂട്ടം ഒരിരമ്പലോടെ കൂടിനു വെളിയിലിറങ്ങി,  പലതായി ചിതറി.  കുറെപ്പേർ റോസാപ്പൂക്കളിൽ,കുറേപ്പേർ ലില്ലിപ്പൂകളിൽ, ഇനിയും കുറേപ്പേർ ജമന്തിപ്പൂക്കളിൽ, പിന്നെ കുറേപ്പേർ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിത്തിരിഞ്ഞങ്ങനങ്ങനെ….


(mediaoneonline.com,1stJanuary 2023)







സസ്നേഹം അംബിക

 


ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ചിരിയോടെ ഇരിക്കുകയാണ് ജോസ്, പ്രായത്തിന്റെ ചെറിയ മാറ്റങ്ങളോടെ. സത്യത്തിൽ ഞാൻ ജെബിജംഗ്ഷൻ കാണാൻവേണ്ടി ടിവി ഓൺ ചെയ്തതൊന്നുമല്ല. ചാനൽ മാറ്റുന്നതിനിടെ അംബികയുടെ ജോസിന്റെ മുന്നിൽ ചെന്നു പെട്ടതാണ്. പണ്ടത്തെ സിനിമാനടൻ, റൊമാന്റിക്ഹീറോ. അംബികയെപ്പോലെ 

ജോസിനെ എനിക്കും നല്ലയിഷ്ടമായിരുന്നു. ഞാനതു  പറയുന്നതിനുമുമ്പേ അവൾ കേറിയങ്ങ് ഗോളടിച്ചു. പിന്നെയെനിക്കു വിട്ടുകൊടുക്കാതെ തരമില്ലായിരുന്നു. അങ്ങനെ അവൾ ജോസിനെ അസ്ഥിയിൽ പിടിച്ചപോലെ പ്രേമിച്ചു തുടങ്ങി. ഞാൻ അരികിലേക്കു മാറിനിന്ന കാഴ്ചക്കാരിയും. 


"ജോസിന്റെ എഴുത്തും ഫോട്ടോയും വന്നു."


ലോവറിൽനിന്നു ഹൈയറിലേക്കുള്ള കയറ്റം പടപടേന്നു ടൈപ്പറൈറ്ററിൽ അടിച്ചു മുന്നേറുന്ന എന്റെ ചെവിയിൽ അംബിക പതുക്കെപ്പറഞ്ഞിട്ടു സ്വന്തം സീറ്റിൽ പോയിരുന്നു. അക്ഷരങ്ങൾ വാക്കുകളായി പേപ്പറിലേക്കുള്ള  ആരോഹണം സഡൺബ്രേക്കിട്ടതുപോലെ നിന്നു. മുറിയുടെ ഒരറ്റത്തു മനോരാജ്യത്തിലെ കാനത്തിന്റെ നോവൽ വായിച്ചുകൊണ്ടിരുന്നു സരളടീച്ചർ വാരികയിൽനിന്നു പെട്ടെന്നു തല ഉയർത്തി നോക്കി. ഉച്ചത്തിൽ പ്രവർത്തനംതുടർന്ന ഒരു യന്ത്രം പെട്ടെന്നു കറണ്ടു പോയപ്പോൾ നിന്ന്, ഒരു ഭാവത്തിൽ സരളടീച്ചറുടെ ഗൗരവനോട്ടം കണ്ടില്ല എന്ന വ്യാജേന, ധൃതിയിൽ അടുത്ത വാക്യം ടൈപ്പുചെയ്യാൻ തുടങ്ങി. പക്ഷേ, എന്തു ഫലം… പിന്നീടെന്റെ വിരലിലൂടെ അടിച്ചുതള്ളിയ വാക്കുകളും വാക്യങ്ങളും ജാഗ്രതക്കുറവിന്റെ അസ്കിത കാണിച്ചു തുടങ്ങി. അവിടവിടെ തെറ്റുകൾ, സ്പേസ് ഇടേണ്ടിടത്തു സ്പേസ് ഇല്ല, ചിലയിടത്ത് ഡബിൾ സ്‌പേസ്. ആകെ കശപിശ. 


സീറ്റിൽ വന്നിരുന്ന അംബിക ഈ ആഴ്ച പഠിച്ച പുതിയ വാക്കുകൾ ടൈപ്പുചെയ്യാതെ തുടക്കത്തിൽ പഠിച്ച അക്ഷരങ്ങൾ ചുമ്മാ അടിച്ചു കൊണ്ടിരുന്നു. എ എസ് ഡി എഫ് ജി എഫ്; എൽ കെ ജെ എഛ് ജെ.

അന്നു മനോരാജ്യം വരുന്ന ചൊവ്വാഴ്ചയായതുകൊണ്ട്, ഇൻസ്റ്റിറ്റൂട്ടിന്റെ മുന്നിലെ രാജണ്ണന്റെ കടയിലെ സീമയുടെ ചിരിക്കുന്ന  ചിത്രമുള്ള പുതിയ മനോരാജ്യങ്ങളിലൊന്നാണ് സരളടീച്ചറിന്റെ കൈയിലിരിക്കുന്നത് എന്ന ധൈര്യത്തിൽ പതിനൊന്നര ആകുന്നതും നോക്കി അവൾ സാവധാനം അടിച്ചു. കൃത്യം പതിനൊന്നരക്ക് പതിവുപോലെ എനിക്ക് ഇടവേളയിലെ വെള്ളദാഹമുണ്ടായി. ഞാൻ പിന്നോട്ടു നോക്കിയപ്പോൾ അംബികയ്ക്കും. പുറത്തു വരാന്തയിലെ കൂജക്കരികിലേക്കു നടന്നതും കൈയിലെ നോട്ടുപുസ്തകവുമായി അവൾ പിന്നാലെ പാഞ്ഞു വന്നു.


"സിനിമേല് കാണണപോലെ തന്നെയല്ലേ…"


പുസ്തകത്താളുകൾക്കിടയിൽ ഇരുന്നു പുഞ്ചിരിക്കുകയാണ് ജോസ്. എന്താ ഒരു ഭംഗി. സുന്ദരൻമീശയും കവിളുകളും. മുഖം ലേശം ചരിച്ച് എന്തോ ആലോചിച്ചിരിക്കുംപോലെ. കൊച്ചുപൂക്കളുടെ പ്രിൻ്റുള്ള ഷർട്ടിന്റെ അറ്റം കൂർത്ത വലിയ കോളർ ചീകിയൊതുക്കിയ ഹിപ്പിമുടിയിൽ മുട്ടുന്നു.

 

"ഇനി പൊറോശ്ശം നോക്കിക്കേ…" 


നല്ല വടിവൊത്ത ഉരുണ്ട അക്ഷരം. 


"പ്രിയ അംബികയ്ക്ക്, സസ്നേഹം ജോസ്."


അങ്ങനെയല്ല വായിക്കേണ്ടത്.

പ്രിയ അംബികയ്ക്ക് കോമ സസ്നേഹം ജോസ് കുത്ത്.

ജോസ് പറയുന്ന സിനിമാഡയലോഗിനേക്കാൾ വികാരതീവ്രതയോടെ അംബിക അതു വായിച്ചു.


"സസ്നേഹം എന്നു പറഞ്ഞാൽ സാധാരണ സ്നേഹത്തെക്കാൾ ഇച്ചിരീങ്കൂടെ കൂടുതലില്ലേ…"


അംബിക വിജയഭാവത്തിലാണ്.


"ങാ…"


ഞാനൊന്നു മൂളി. 


"അതിനു ഞാനല്ലേ നിനക്കു നാനയിലെ അഡ്രസ്സ് നോക്കി ജോസിന് എഴുത്തെഴുതിത്തന്നത്."


ആ സസ്നേഹത്തെ പകുത്തെടുത്തു മാറ്റി വെറുംസ്‌നേഹമാക്കാൻ ഞാനൊരു ചെറുശ്രമം നടത്തി.


"അതേ… ന്നാലും അംബിക എന്ന എന്റെ പേര് കണ്ടിട്ടായിരിക്കൂല്ലേ ജോസിനു സസ്നേഹത്തോടെ ഫോട്ടോ അയയ്ക്കാൻ തോന്നിയത്? ചെലപ്പോ ഈ ഫോട്ടോ അയച്ച ദെവസം സിനിമാനടി അംബികേനെ കെട്ടിപ്പിടിച്ചബിനയിച്ച ദെവസായിരിക്കും… യ്യോ… നിക്ക്… വയ്യ… അംബിക ആ ഫോട്ടോ നെഞ്ചിൽ ചേർത്തുവെച്ചു കൂമ്പിനിന്നു.”


ഒവ്വ… വൃത്തിയായി എഴുതാൻപോലുമറിയാത്തവൾക്കു കത്തും ഫോട്ടോയും! ചെറിയൊരസൂയയുടെ അകമ്പടിയോടെ നല്ല കലി ഇരച്ചുവന്നു. എന്നാലും ഒന്നും പറയാൻ പോയില്ല.


കുറെനാളായി അവള് ജോസിന്റെ അഡ്രസ്സും തപ്പി നടക്കാൻ തുടങ്ങിയിട്ട്. സിനിമയും ജോസും. ഇതല്ലാതെ വേറൊരു വിഷയം സംസാരിക്കാനില്ലാത്തൊരു സിനിമാജീവി. സിനിമാംബിക. സ്‌കൂൾക്കാലംതൊട്ട് സിനിമ എനിക്കു പരിചയപ്പെടുത്തിത്തന്നവൾ. അച്ഛനു ബാബുടാക്കീസിൽ ജോലിയുള്ളതുകൊണ്ട് അവൾ വളർന്നത് അതിലെ സിനിമക്കുള്ളിലാണ്. എല്ലാ  ഓണത്തിനും വിഷുവിനുംമാത്രം കുടുംബസമേതം സിനിമ കാണുന്ന എനിക്ക് അവളൊരു സിനിമാകൊട്ടകതന്നെയായിരുന്നു. എന്റെ തിങ്കളാഴ്ചകൾ ആ ശനിയാഴ്ച അവൾ കണ്ട  മാറ്റിനിക്കുള്ളിലായിരിക്കും. വെള്ളിത്തിരയിൽ മാറി മാറി വരുന്ന സീനുകൾ തുടക്കംമുതൽ അടുക്കോടെ അംബിക കഥ പറഞ്ഞു തുടങ്ങും. ഇടയിലെ പാട്ടുകൾ പാടിക്കേൾപ്പിക്കും. വെള്ളിയാഴ്ച രാവിലെ സ്‌കൂളിൽ വരുന്നത് അന്നു മാറുന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങളുമായാണ്. അതറിയാനായിത്തന്നെ കുട്ടികൾ സിനിമാംബികയെ കാത്തിരിക്കും. സ്‌കൂൾ വിട്ടുപോകുന്ന വഴി കവലയിലെ സുന്ദരേശന്റെ ചായക്കടയ്‌ക്കു മുന്നിലെ പുതിയ സിനിമാപോസ്റ്റർ നോക്കിനിന്ന് ഓരോ താരത്തെയും എനിക്കു  പരിചയപ്പെടുത്തും. നസീറും മധുവും  ശരിക്കും ഭയങ്കര കൂട്ടുകാരാണെന്നും ഉമ്മറിനോടു സിനിമയിൽ മിണ്ടുന്നത്രപോലും അവർ മിണ്ടില്ല എന്നും അവൾ പറഞ്ഞു. ഷീലയ്ക്കും ശാരദയ്ക്കും സീമ അനുജത്തിയെപ്പോലെയാണ്. ഷീലയുടെ മകനും സീമയും ഒരുമിച്ച് ഒരു സ്‌കൂളിൽ പഠിച്ചിട്ടുമുണ്ട്. ജയഭാരതിക്കു കൂട്ട് ശ്രീവിദ്യയോടാണ്.


വെള്ളിയാഴ്ച സ്‌കൂൾ വിട്ടു കഴിഞ്ഞുള്ള അംബികയുടെകൂടെയുള്ള എന്റെ കറക്കം പലവട്ടം എന്നെ കുടുക്കിലാക്കിയിട്ടുണ്ട്. ഒരിക്കൽ സുന്ദരേശന്റെ ചായക്കടയിൽ ചായ കുടിച്ചിരുന്ന എന്റെ കുഞ്ഞമ്മാവന്റെ റിപ്പോർട്ടിങ്ങിന്റെ ഫലമായുണ്ടായ  വിചാരണയിൽ അവിടത്തെ പുതിയ സിനിമാപ്പടം നോക്കിനിന്നതാണ് എന്ന എന്റെ മൊഴി ആരും കണക്കിലെടുത്തില്ല. അമ്മ അന്നു തുടയിൽ മുറുക്കെ നുള്ളിയത് ഇരുണ്ട പാടായി കുറെ നാൾ കിടന്നു. അംബികയെ അതു കാണിച്ചപ്പോൾ

"നിന്റെ കാലിന് ഉണ്ണിമേരീടപോലെ എന്ത് നെറാ…" എന്നായിരുന്നു അവളുടെ പ്രതികരണം. പഠിക്കുന്ന നേരം സിനിമാപ്പാട്ടു പുസ്തകം കൈയിൽ കണ്ടപ്പോഴും ചെറുശിക്ഷകൾക്കു ഞാൻ വിധേയയായി. ഏതെങ്കിലും വിഷയത്തിനു പരീക്ഷയിൽ മാർക്ക് കുറയുമ്പോഴൊക്കെ സിനിമാംബികയുമായുള്ള എന്റെ കൂട്ട്  പരാമർശിക്കപ്പെട്ടു. "അപ്പോൾ നല്ല മാർക്ക് കിട്ടുമ്പോഴോ...?"എന്ന് എന്നിലെ നിശ്ശബ്ദ വിപ്ലവകാരി എന്നോടുതന്നെ ചോദിച്ചു. മിക്കവാറും വിഷയങ്ങളിൽ തോറ്റിട്ടും ഒരു വഴക്കുപോലും കേൾക്കാതെ ആ ശനിയാഴ്ചയും മാറ്റിനിക്കു പോകാൻ സ്വാതന്ത്ര്യമുള്ള അംബിക എന്ന മഹാഭാഗ്യവതി. 


"ദ്വീപ്" സിനിമ അവൾ കണ്ടതു ഞങ്ങൾ എട്ടിൽ പഠിക്കുമ്പോഴായിരുന്നു. ആ തിങ്കളാഴ്ച കഥ പറയുന്നതിനുമുമ്പേ അവൾ നായകനെപ്പറ്റി പറയാൻ തുടങ്ങി.


"എടീ… പുതിയൊരു നടൻ. ജോസ്… ഹോ… എന്തൊരു ബങ്ങിയാ!”


പത്തു കഴിഞ്ഞ് അംബിക ട്യൂട്ടോറിയലിലും ഞാൻ കോളേജിലുമായതോടെ എന്റെ സിനിമാക്കഥകേൾക്കൽ നിന്നു. 


ഞങ്ങളുടെ ബാബുടാക്കീസിൽ ഒരു പുതിയ സിനിമ  കറങ്ങിത്തിരിഞ്ഞെത്തണമെങ്കിൽ ഒന്നൊന്നൊര കൊല്ലം കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് ജോസിന്റെ ഹിറ്റ്സിനിമകൾ അംബിക രണ്ടു പ്രാവശ്യം കാണും. ആദ്യം റിലീസിങ് കഴിയുന്ന ആഴ്ചതന്നെ വീട്ടിലെന്തെങ്കിലും നുണ പറഞ്ഞ് അവൾ എന്റെ കോളേജിലെത്തും.  എന്നിട്ട് ഞങ്ങൾ ടൗണിലെ തീയേറ്ററിൽ പോകും. രണ്ടു പെൺകുട്ടികൾ ചേർന്നുള്ള ടൗണിലെ സിനിമകാണലിനൊന്നും ധൈര്യമുള്ളവളല്ല ഞാൻ. അംബികയാണെന്റെ ധൈര്യം. വീട്ടിലറിയിക്കാതെ നുണകളുടെ കൊട്ടാരംമേഞ്ഞു ഞാൻ അവൾക്കൊപ്പം കൂടും. പിന്നെ, അതേ സിനിമ ബാബുവിൽ വരുമ്പോൾ അവൾ വീണ്ടും കാണും.


മീനിൽനിന്നും അസ്തമിക്കാത്ത പകലുകളിൽനിന്നും അങ്ങാടിയിൽനിന്നുമെല്ലാം ജോസിനെ കൈപിടിച്ചിറക്കിയ അംബിക അയാൾക്കൊപ്പം ആടിപ്പാടി ജീവിച്ചു. സീമയും അംബികയുമൊക്കെ അവൾക്കായി വഴി മാറിക്കൊടുത്തു എന്നാണവളുടെ ഭാവം. ഈ പ്രാന്ത് കുറയ്ക്കാനായി സിനിമ ഒരു വ്യവസായമാണെന്നും; നടീനടന്മാർ അതിലെ ജോലിക്കാരാണെന്നും പലവട്ടം ഞാൻ ആ സ്വപ്നജീവിയെ ഓർമ്മിപ്പിക്കും. 


ടൈപ്പറൈറ്റിങ്ങ്ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിലെ രാജണ്ണന്റെ കടയിൽനിന്ന് എന്നും പേപ്പർ വാങ്ങുന്ന പരിചയത്തിൽ എല്ലാ ആഴ്ചയിലും വരുന്ന നാന മറിച്ചുനോക്കാനുള്ള അനുവാദം ഞങ്ങൾ നേടിയെടുത്തിട്ടുണ്ട്. നാന സ്ഥിരംവാങ്ങാൻ അവൾക്കു പേടിയാണ്. അമ്മ അച്ഛനോടു പറഞ്ഞു പ്രശ്നമുണ്ടാക്കും. ആകെ അഞ്ചു നാനയേ അവിടെ വരൂ. ആ പതിവുവരിക്കാർ എത്തുന്നതിനുമുമ്പുവേണം ഞങ്ങൾക്കു നാന നോക്കാൻ. ജോസിന്റെ മുഖചിത്രമുള്ള നാന കണ്ടദിവസം ചിത്രങ്ങൾ കണ്ടശേഷം അംബികയതു തിരിച്ചുകൊടുത്തില്ല. അതിലുണ്ടായിരുന്നു അംബിക തേടിയ വള്ളി. ആ മോഹവള്ളിയിൽ ചുറ്റിപ്പിണഞ്ഞു പോയ അംബികയോട്: 


"വെച്ചിട്ട് പോ.. അംബികേ. പതിവുകാരോടു ഞാനെന്തു പറയും..."


എന്ന രാജണ്ണന്റെ കെഞ്ചൽ കേൾക്കാതെ. കടയുടെ മുന്നിൽ നിരത്തിവെച്ചിരുന്ന മിഠായിഭരണിമേലൊന്നിൽ നാനയുടെ പൈസ വെച്ചിട്ട് എന്നെപ്പോലും തിരിഞ്ഞു നോക്കാതെ അവളൊരോട്ടം. 


"ഈ പെണ്ണിന്റെ ഒരു കാര്യം. സാരല്യ, ഇനി ഞാൻ ടൗണിൽപ്പോയി ഒന്നു വാങ്ങേണ്ടി വരും"


അംബികയുടെ മുന്നിൽ തോറ്റെങ്കിലും ആ തോൽവിയുടെ സുഖത്തിൽ രാജണ്ണൻ എന്നെ നോക്കി ചിരിച്ചു. രാജണ്ണന് അവളോട് ഒരിത്തിരി ഇതുണ്ട്. അതൊരിക്കൽ ഞാനവളോടു സൂചിപ്പിച്ചപ്പോൾ, “ഓ… പിന്നേ…." എന്നൊരു മറുപടി. 


 അടുത്തദിവസം അവൾ കുറച്ചേറെ ഷീറ്റ്പേപ്പർ വാങ്ങി. പിന്നെ എഴുത്തോടെഴുത്ത്. ഒടുവിൽ അതിൽ ഏതയയ്ക്കണം എന്നായി സംശയം. ഓരോന്നും മൂന്നും നാലുംപേജുണ്ടായിരുന്നു. 


പ്രഭാതസന്ധ്യയിലും ആനപ്പാച്ചനിലും സീമന്തിനിയിലുമൊക്കെയുള്ള ജോസിന്റെ കഥാപാത്രങ്ങൾ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന ഭാവത്തിലാണ് അവളുടെ എഴുത്ത്. ഏതു സിനിമാനടനെക്കാളും ജോസിനോടുള്ള ഇഷ്ടം ഒരു നാണവുമില്ലാതെ അവളുടെ കാക്കചിക്കിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നു. അകമ്പടിയായി ഇടയ്ക്കുള്ള അക്ഷരത്തെറ്റുകളും.


"എടീ… എന്തൊക്കെയാ ഈ എഴുതിവെച്ചേക്കണത്? ആർക്കാ കത്തെഴുതെണന്ന വിചാരോണ്ടാ? ഈ മൂന്നാലുപേജൊള്ള കത്തു കിട്ടിയാലുടൻ അയാളതു ചുരുട്ടിക്കൂട്ടി ദൂരെ എറിയും. പിന്നെ, ഈ കൈയ്യക്ഷരോം. ഈ മഷിയൊഴിച്ച പേനകൊണ്ടെഴുതിയ എഴുത്തൊന്നും അവരൊന്നും തിരിഞ്ഞു നോക്കൂങ്കൂടയില്ല."


"അപ്പോപ്പിന്നെ…?"


"വല്യ ആൾക്കാർക്കൊക്കെ ഇപ്പൊ ഡോട്ട്പേനയാ. നല്ലൊരു ഡോട്ട്പേന വേണം."


"അയ്യോ… ഡോൾപ്പേനയോ…. എന്റേയിലില്ല."


"ഡോൾ അല്ല, ഡോട്ട്. അതൊരെണ്ണം വാങ്ങ്. കാര്യം നടക്കേണ്ടേ…?"


പിറ്റേന്ന് ടൈപ്പറൈറ്റിങ് ക്ലാസ്സിൽവന്ന അംബികയുടെ കൈയിൽ ഇളംനീല നിറത്തിൽ പെൻസിൽ വണ്ണമുള്ള ഒരു ഡോട്ട്പേനയുണ്ടായിരുന്നു. സരളടീച്ചർ അന്നു വരാതിരുന്നതുകൊണ്ട് ഞങ്ങൾക്കു സൗകര്യമായി. 


"ഇനി ഞാനെഴുതണില്ല. നീ കോളേജിൽ പഠിച്ചതുകൊണ്ട്, തെറ്റുവരില്ല. നിന്റെ കൈയക്ഷരവും നല്ലതാ… ഒന്നെഴുതിത്താടീ…"


പ്രിയ ജോസേട്ടന്, എന്നു തുടങ്ങി അധികം വലിച്ചുനീട്ടാതെ എഴുതിയ എഴുത്ത്. അങ്ങാടിയിൽ എനിക്കു ജയനെക്കാൾ ഇഷ്ടം ജോസിനെയാണെന്നവൾ പ്രത്യേകം  പറഞ്ഞെഴുതിപ്പിച്ചു. ഫോട്ടോ അയയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു, സ്നേഹപൂർവ്വം അംബികാകുമാരി കെ. എസ്സ് എന്നെഴുതിയതേ അംബിക ഒച്ചയിട്ടു.


"വേണ്ട, വേണ്ട… ആ കുമാരി വേണ്ടാ; കെ എസ്സും. അംബികമതി. വായിക്കുമ്പോഴേ ജോസിനു സിനിമയിൽ അംബികയെ സ്നേഹിക്കുന്നത് ഓർമ്മ വരണം. എന്റെ ഈ കത്തു കിട്ടിക്കഴിഞ്ഞാൽ അംബികേം സീമേം ഒക്കെ ഞാനായി ജോസിനു തോന്നണം."


"എന്റംബികേ… അതൊക്കെ അഭിനയമല്ലേ… സംവിധായകൻ പറയുന്നതിനനുസരിച്ചു ചെയ്യുന്ന ജോലിയാ ഈ അഭിനയം. അതിനവർക്കു നല്ല പൈസേം കിട്ടും. ഇതെത്രവട്ടം നിന്നോടിതു പറയണം…?"


" ഓ.. എന്തഭിനയമാണേലും ഇങ്ങനെ കെട്ടിപ്പിച്ചക്ക അഭിനയവുമ്പോ ഉള്ളിൽ ഇത്തിരി സ്നേഹം തോന്നാതിരിക്കുമോ…?"


"ആ…ആർക്കറിയാം…"


വീണ്ടും പുതിയ പേപ്പറിൽ 

യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്ന ശ്രദ്ധയോടെ സ്നേഹപൂർവ്വം അംബിക എന്നെഴുതി തീർക്കുമ്പോൾ അന്നത്തെ ഞങ്ങളുടെ ടൈപ്പറൈറ്റിങ്ങ് സമയം തീർന്നിരുന്നു. ഫ്രംഅഡ്രസ്സുവെച്ചത് വിദ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സിന്റേതാണ്. 


കത്തുവന്നു ദിവസങ്ങൾകഴിഞ്ഞ് അംബിക എന്റെ പിന്നാലെ കൂടി.


"ജോസിനൊരു മറുപടി അയച്ചാലോ… കത്തും ഫോട്ടോയും കിട്ടീന്നും പറഞ്ഞ്…."


"കത്തോ… ഫോട്ടോയല്ലേ… കിട്ടിയത്..?"


"ഉം… പിന്നെ അതിന്റെ പൊറകിലെന്തായിര്ന്ന്? കത്തല്ലായിര്ന്നോ..? സിനിമേട തെരക്കൊക്കെ ഒള്ളോർക്ക് നീട്ടി എഴുതാനൊന്നും നേരോണ്ടായീന്ന് വരൂല്ല. മറുപടി എഴുതാതിരുന്നാ ശരിയാവോ. ഒരു മര്യാദ വേണ്ടേ…? "


"ഇനി വേണ്ടടീ… നിനക്കു ഫോട്ടോ കിട്ടിയില്ലേ, അതുപോരേ…?"


"പറ്റില്ല… ഇനി എന്റെ ഒരു ഫോട്ടോയും ചേർത്താണ് മറുപടി എഴുതാമ്പോണത്."


"ഇനി ഞാനില്ല. നീ എഴുതിക്കോ ഫോട്ടോയുംവെച്ച്‌."


"അതെങ്ങനെ ശരിയാകും? രണ്ടും രണ്ട് കൈയക്ഷരമായിപ്പോകില്ലേ. ജോസിന് ഞാൻ പറ്റിച്ചു എന്നു തോന്നിയാലോ?"


പെണ്ണാകെ ഇളകിനിൽപ്പാണ്. നോട്ടുപുസ്തകത്തിനുള്ളിൽ ഗീതാ സ്റ്റുഡിയോയുടെ കവറിനുള്ളിൽ അവളുടെ ചിരിക്കുന്ന ഫോട്ടോ. ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്തോറും അംബികയ്ക്ക് ദേഷ്യം വരാൻ തുടങ്ങി.


"ഇന്നുകൂടെ മതി. ഇത് ലാസ്റ്റ്. കൈയക്ഷരത്തിന്റെ കാര്യം ഞാൻ പിന്നെ ജോസിനോട് തുറന്ന് പറഞ്ഞോളാം. അതിന്റെ പേരിൽ ഒരിഷ്ടവും ഇല്ലാതാകില്ല"


ഇത്തവണത്തെ ഒരു വാക്കുപോലും എന്റേതായി ഉണ്ടായിരുന്നില്ല. അവൾ പറഞ്ഞ വാകുങ്ങൾ അതേപടി എഴുതിയ കത്ത് അവൾ സന്തോഷത്തോടെ ഫോട്ടോയെ പൊതിയുന്നതു ഞാൻ നിസ്സംഗതയോടെ നോക്കിനിന്നു.


"ഇനി ഇക്കാര്യം പറഞ്ഞു നിന്റെ പൊറകെ വരൂല്ല ട്ടാ…"


അംബിക വീണ്ടും കാത്തിരിപ്പിന്റെ നാളുകളിലേക്കു വീണു. ലെറ്റർബോർഡ് നോക്കി കണ്ണു കഴച്ച്, ഉത്സാഹംനശിച്ച അവൾ കുറച്ചു ദിവസംകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നു, ടൈപ്പുസമയം കഴിഞ്ഞും പോസ്റ്റ്മാനെ കാത്ത് അവിടെത്തന്നെയിരുന്നു. പിന്നെപ്പിന്നെ അങ്ങോട്ട് വരാതുമായി. അന്വേഷിച്ചു ചെന്ന എന്നോട് അവളുടെ അമ്മ അവളെക്കുറിച്ചുള്ള പരാതിയുടെ ഭാണ്ഡമഴിച്ചു. പത്തിൽ ജയിക്കാൻ പലപ്രാവശ്യം എഴുതേണ്ടിവന്നതും രണ്ടുകൊല്ലം തയ്യൽക്ലാസ്സിൽ പോയിട്ടും വൃത്തിയാക്കി തൈയ്ക്കാനാറിഞ്ഞു കൂടാത്തതും ഞാൻ കഴിഞ്ഞ കൊല്ലം ടൈപ്പറൈറ്റിങ്ങ് പഠിക്കാൻ തുടങ്ങിയപ്പോൾ വിളിച്ചിട്ട് പോകാതിരുന്നതും ഒടുവിൽ ഇപ്പോൾ രണ്ടുമാസംകൊണ്ട് ടൈപ്പുപഠിത്തം നിർത്തിക്കളഞ്ഞതുമൊക്കെ അവർ എന്റെ മുന്നിൽ നിരത്തി. 


"ഇനി വരുന്നില്ല."


അംബിക മുഖത്തുനോക്കാതെ പറഞ്ഞു.


"ജോസിന്റെ മറുപടി വന്നാൽ എന്നെ ഏൽപ്പിച്ചേക്കണം. തുറന്നു വായിച്ചേക്കരുത്."


അമ്മ കേൾക്കാതെ രഹസ്യംപറഞ്ഞ അവളുടെ മുഖത്തെ ഗൗരവം  കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും അവളുടെ തലയിൽ കയറില്ല


"അംബിക എവിടെ..?" രാജണ്ണൻ കാണുമ്പോഴൊക്കെ ചോദിക്കും.


"അവള് ടൈപ്പ് നിർത്തി. എന്തേ രാജണ്ണാ..?"


"ഒന്നുമില്ല…ഞാൻ ചുമ്മാ… "


അതിനുശേഷമായിരുന്നു അംബികയുടെ വീട്ടിൽ യഥാർത്ഥ ഭൂകമ്പം നടന്നത്. അതിന്റെ തുടർചലനം രാജണ്ണന്റെ കടയിലെ വാക്കേറ്റമായി സംഭവിച്ചു. സർക്കാർ ജോലിയുള്ള ഒരു പയ്യൻ അവളെ പെണ്ണുകാണാൻ വന്നതായിരുന്നു അതിന്റെ തുടക്കം. പെണ്ണിനെ ഇഷ്ടപ്പെട്ടു കല്യാണതീയതിവരെ ചെന്നെത്തിയ നടപടികൾ അംബികതന്നെ ഇടപെട്ടു തടഞ്ഞു. ചെറുക്കൻ ജോലിചെയ്യുന്നിടത്തു  ചെന്നു തനിക്കൊരു പ്രണയമുള്ള വിവരം അവൾ  നേരിട്ടു പറഞ്ഞു കളഞ്ഞു. 


ഇവിടെനിന്നു പേപ്പർ വാങ്ങുന്നതല്ലാതെ തനിക്കു യാതൊരു ബന്ധവുമില്ല എന്നു രാജണ്ണൻ ആണയിട്ടിട്ടും അയാളെ തല്ലാൻചെന്ന അംബികയുടെ അച്ഛനെ നാട്ടുകാർ പിടിച്ചു മാറ്റി. അതിന്റെ അലകൾ മെഷീൻ ശബ്ദങ്ങളെ ഭേദിച്ചു വിദ്യാ ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിലേക്കു വന്നു. 


"ഇഷ്ടമുണ്ടായിരുന്നു. അവളോടു പറയുനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇനി എന്താണെങ്കിലും നേരിൽ കണ്ടു ഞാൻ ചോദിക്കുന്നുണ്ട്. അവൾ കാണിച്ച ധൈര്യത്തിന്റെ പകുതിയെങ്കിലും കാണിക്കേണ്ടേ…? ആ തന്തയെ എനിക്കൊരു ഒരു പാഠം പഠിപ്പിക്കണം."


അന്ന് പേപ്പർ വാങ്ങാൻചെന്ന എന്നോടു വീറോടെയാണ് രാജണ്ണൻ പറഞ്ഞത്.


"വേണ്ട രാജണ്ണാ... ഒന്നിനും പോകണ്ട. അതു നിങ്ങളല്ല."


രാജണ്ണന്റെ മുഖം എന്റെ കൈയിരുന്ന പേപ്പർപോലെ വെളുത്തുവിളറി. 


"ഞാൻ പല പ്രാവശ്യം കത്തെഴുതി നോക്കിയടീ…. കൈയക്ഷരം മാറിയതാണ് പ്രശ്നമായത്. നീ ഒന്നൂടെ എനിക്കുവേണ്ടി എഴുതുവോ… ഒരേയൊരു പ്രാവശ്യം."


അംബിക എന്റെ മുന്നിൽ തേങ്ങിക്കരഞ്ഞു. അവളെ സ്വപ്നലോകത്തുനിന്നു തിരികെ കൊണ്ടുവരാനുള്ള എന്റെ ശ്രമങ്ങൾ ആ കരച്ചിലിലൂടെ ഒഴുകിപ്പോയി. വീണ്ടും കത്തെഴുതി കൊടുക്കാത്തതുകൊണ്ട് പിണങ്ങി മുറിക്കുള്ളിലേക്കുപോയ അംബികയെ തിരികെ പോരാൻ നേരം കണ്ടതുപോലുമില്ല. 


"ഒന്നു പറഞ്ഞുകൊടുക്ക് മോളേ… ആ പെട്ടിക്കടക്കാരനെ കെട്ടാൻ അച്ഛൻ സമ്മതിക്കൂല്ലാന്ന്… അയാളോളോടുള്ള ഇവക്കട കളീം ചിരീം ആരാണ്ടുവന്ന് അച്ഛനോടു പറഞ്ഞു കൊടുത്തായിരുന്നു… ന്നാലും നല്ലൊരാലോചന ഈ പെണ്ണ്  ഇങ്ങനെയാക്കിക്കളഞ്ഞല്ലോ. ഇനി ഇവളെ എങ്ങനെ ഞങ്ങള്  കെട്ടിക്കും…?"


അവളുടെ അമ്മയുടെ സങ്കടത്തിനും എനിക്കുത്തരമില്ലാതായി. അംബിക വൺവേപ്രേമത്തിന്റെ ദുഃഖപുത്രിയായി കഴിഞ്ഞ നാളുകളിലായിരുന്നു എന്റെ വിവാഹം.


കല്യാണം പറയാൻ ചെന്നപ്പോഴും അവളുടെ അമ്മ ആവലാതിപ്പെട്ടു. അവൾക്കു കല്യാണമലോചിക്കുന്നതേ അച്ഛൻ നിർത്തിയിരുന്നു. രാജണ്ണന്റെ കല്യാണം കഴിഞ്ഞും അവൾ കല്യാണം സമ്മതിക്കാതെ വന്നപ്പോഴാണ് അവർ കുഴങ്ങിപ്പോയത്. സിനിമ സ്‌ക്രീനിൽ കാണുന്ന ഒരാളെ അയാളറിയാതെ പ്രേമിക്കുന്ന പൊട്ടത്തരത്തിൽ ജീവിക്കുന്നവൾ എന്തു സമ്മതിക്കാനാണ്…?


"നീ ദുബായിൽനിന്ന് അവധിക്കു വരുമ്പോൾ എന്നെ കാണാൻ വരാൻ മറക്കരുത്."


ചിരി മറഞ്ഞ മുഖത്തോടെ പോരാൻനേരം അംബിക ഓർമ്മിപ്പിച്ചു. 


പിന്നീട് അവധിക്കാലങ്ങളിൽ കാണുമ്പോഴും ബാബുവിലെ ശനിയാഴ്ച മാറ്റിനിക്കൊപ്പം ജീവിക്കുന്ന  

അംബികയ്ക്കു കാര്യമായ മാറ്റമുണ്ടായിരുന്നില്ല. 


ഒരു പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ ബാബുടാക്കീസ് അവിടെ ഇല്ലായിരുന്നു; അംബികയും. ഓലമേഞ്ഞ സിനിമകൊട്ടക ഇരുന്ന സ്ഥലം വെറുംപറമ്പായ കാഴ്ച!

എവിടെയായിരുന്നു ആ വെളുത്ത സ്‌ക്രീൻ...? ബെഞ്ചും കസേരയും ഇട്ടിരുന്നതെവിടെ? പ്രൊജക്റ്റർമുറിയിൽനിന്ന് ഇരുട്ടിലൂടെ സ്ക്രീനിലേക്ക് ഒഴുകിയിരുന്ന വെളിച്ചത്തിന്റെ ആ വഴി ഏതായിരുന്നു? ബ്ലാക്ക് ആൻഡ് വൈറ്റിലും പല വർണ്ണങ്ങളിലും ഞങ്ങൾക്കിടയിലേക്കിറങ്ങി ജീവിച്ച എത്രയോ കഥാപാത്രങ്ങൾ. അവരുടെ പ്രേമവും പ്രേമഭംഗവും ചിരിയും കരച്ചിലും സംഘട്ടനങ്ങളും തങ്ങിനിന്ന ഇടം. എത്രയോ ഗാനങ്ങൾ അലയടിച്ച ഇടം. അതെല്ലാം വളമായി ഏറ്റെടുത്ത പറമ്പ് ഒരൊറ്റ കൊല്ലംകൊണ്ട് കമ്യുണിസ്റ്റു പച്ചക്കാടായി തഴച്ചുനിൽക്കുന്നതു കണ്ടു ഞാൻ അന്തംവിട്ടുനിന്നു. അംബികയുടെ  അച്ഛൻ ടിക്കറ്റും പാട്ടുപുസ്തകവും വിറ്റിരുന്ന ഇടം ഓടുമേഞ്ഞതായിരുന്നതുകൊണ്ട് പൊളിക്കാതെ പറമ്പിന്റെ മൂലയ്ക്ക് അങ്ങനെതന്നെയുണ്ട്, ആൾപൊക്കത്തിൽനിൽക്കുന്ന കമ്യുണിസ്റ്റുപച്ചകൾക്കു കൂട്ടായി.


അക്കൊല്ലംതന്നെ അംബിക ബോംബെയിൽനിന്നു വന്ന കസിനെ കല്യാണം കഴിച്ചുപോയിരുന്നു.


"കൊട്ടക പൊളിച്ചതോടെ സിനിമപ്രാന്തും നിന്ന് പെണ്ണു വഴിക്കു വന്നു മോളേ… ആ നേരത്താ എന്റാങ്ങളേടെ ചെക്കൻ ബോംബേന്നു വന്നത്. പെണ്ണിനെ പിടിച്ചു കൊടുക്കുവേം ചെയ്തു. ഇങ്ങേരുടെ ജോലി പോയാലെന്താ ഇപ്പൊ മനസ്സമാധാനോണ്ട്." 


അവളുടെ അമ്മ ആശ്വസിച്ചു.


 ടിവിയിലെ ജെബിജങ്ഷൻ ഇപ്പോഴും തീർന്നിട്ടില്ല. വോളിയം കുറച്ച് അംബികയെ വിളിക്കാനായി ഞാൻ ഫോണെടുത്തു. രണ്ടു കൊല്ലംമുമ്പ് ഞങ്ങളുടെ സ്കൂൾ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് അവളുടെ നമ്പർ കിട്ടിയതിനുശേഷം ഇടക്ക് ഞങ്ങൾ വിളിയുണ്ട്. സംസാരത്തിന്റെ പക്വതയിൽനിന്നു മുംബൈജീവിതം അവളെയാകെ മാറ്റിയതുപോലുണ്ട്. 


"ഹലോ… " എന്ന അംബികയുടെ  ശബ്ദത്തോടൊപ്പം എന്റെ ടിവി യിലെ അതേ ശബ്ദം അവളുടെ മുംബൈയിലെ ഫ്ലാറ്റിൽനിന്നു കേട്ടു.


"നീയും ഇപ്പോൾ ജെബിജങ്ഷനാണല്ലേ കാണുന്നത്. ഇപ്പോ വിളിക്കാൻ കാരണം ഇതു തന്നെയാ.. ജോസിപ്പോഴും അതേ സുന്ദരനായിരിക്കുന്നല്ലേ."


"ഉം…” അംബിക ചെറിയൊരു “നിശ്വാസത്തോടെ മൂളി."

.

"നീ ഇപ്പോഴെന്താ ഓർക്കുന്നതെന്ന് ഞാൻ പറയട്ടേ?"


പെട്ടെന്ന് സംയമനംവീണ്ടെടുത്തവൾ ചോദിച്ചു.


"പറയ്."


"ഞാൻ ഇനിയും ആ പൊട്ടത്തരം ഓർത്തിരിപ്പാണോ എന്ന്. ശരിയല്ലേ..?"


ഞാനൊന്നും മിണ്ടിയില്ല. 


"അതുപൊട്ടത്തരമൊന്നുമല്ലടീ. അത് ശരിക്കും വല്ലാത്തൊരിഷ്ടം തന്നെയായിരുന്നു. ജീവിതത്തിൽ ആദ്യമായുണ്ടായ പ്രേമം. അതിന് മേൽ ഏത് പ്രേമം വന്നാലും പുതിയ ജീവിതം വന്ന് മറച്ചാലും ഇടക്കിടെ എപ്പോഴെങ്കിലും മനസ്സിലേക്ക് വരാതിരിക്കുവോ..?"


സുഷുപ്താവസ്ഥയിൽനിന്നു പഴയ സ്വപ്നജീവി ഉണർന്ന് സിനിമാംബിക ആയപോലെ.


"എന്റേത് ജോസായതുകൊണ്ട് എപ്പോൾ കാണണമെന്ന് ഓർത്താലും യു ട്യൂബ് ഒന്നു നോക്കിയാൽ പോരേ? ആദ്യപ്രണയം ഓർക്കാനിഷ്ടപ്പെടാത്ത ആരുണ്ടീ ലോകത്ത്...? നിനക്കങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നു പറയാനാകുവോ? നമ്മുടെ സ്നേഹം അറിയാതെ, നമ്മൾ കൊതിച്ച ഒരാൾ…"


പെട്ടെന്നെന്റെ മുന്നിൽ പഴയൊരു ഇരുപതുകാരി മിന്നിമറഞ്ഞു. ആ പെൺകുട്ടി രാജണ്ണന്റെ തമാശ കേട്ടു ചിരിക്കുന്ന അംബികയെ അസൂയയോടെ നോക്കുന്നു, അവളുടെ കാമുകൻ നിങ്ങളല്ല എന്നറിയിക്കുമ്പോൾ  മുഖം വിളറുന്നതു കണ്ട്  അവളുടെ ഉള്ളിലെന്തായിരുന്നു…?  പ്രതികാരത്തിന്റെ നേർത്തൊരു സന്തോഷമോ... സ്നേഹം തിരിച്ചറിയാത്ത ദുഃഖമോ…


"ഹലോ.. ഹലോ…

എന്താ നീ മിണ്ടാത്തത്..?"

അംബികയും ജോസും ബ്രിട്ടാസും  ശബ്ദമായി ഇപ്പോഴും ചെവിക്കുള്ളിൽത്തന്നെയുണ്ട്.