18.3.24

പൊട്ടിപ്പോയൊരു നൂലിഴ

  


 രാവിലെ പത്രം കിട്ടിയപ്പോൾ മുതൽ  ഞാൻ ചിന്താക്കുഴപ്പത്തിലാണ്.  ഈ നേരം  കൊണ്ട് പത്രത്താളുകൾ  എത്ര തവണ മറിച്ചു  നോക്കിയെന്നു നിശ്ചയമില്ല. അത് ടുഡുവാണോ….? ആരോട് ചോദിക്കും ….? ഈ വാർത്ത കണ്ട് ഇവിടെ ഉല്ലാസ് റെസിഡൻസിയിൽ ആരെങ്കിലും  ഇതേ ചോദ്യവുമായി എന്നെപ്പോലെ  

ചായക്കപ്പും പിടിച്ചിരിക്കുന്നുണ്ടാകുമോ…?


ഇരുപത് കൊല്ലം മുമ്പ്  ഉല്ലാസ് റെസിഡൻസി പണിയുന്ന കാലത്ത് ഫ്ലാറ്റ് വാങ്ങാനായി  വന്നപ്പോൾ മുതൽ ജാർക്കണ്ഡുകാരൻ സുഖ് ലാൽ ടുഡു ഇവിടെയുണ്ട്.  അന്നവനൊരു കൊച്ചു പയ്യൻ. ആദ്യം വർക്ക് സൂപ്പർവൈസറുടെ സഹായി, ഫ്‌ളാറ്റിന്റെ പണി തീർന്നപ്പോൾ സെക്യൂരിറ്റി, പിന്നെ ഓൾ ഇൻ ഓൾ ആയ കെയർ ടേക്കർ.


 ടുഡു റാഞ്ചിയിൽ നിന്നും ഏത് വർഷമാണ് കേരളത്തിൽ വന്നതെന്നെറിയില്ല. കാണുമ്പോൾത്തന്നെ അത്യാവശ്യം മലയാളം പറയുമായിരുന്നു. 

ആദ്യമൊക്കെ  പണ്ട് സി ടെണ്ണിൽ താമസിച്ചിരുന്ന പ്രൊഫസർ രാംദാസ് വരുത്തിയിരുന്ന ഹിന്ദു പത്രം വാങ്ങി വായിച്ചിരുന്ന ടുഡുവിന്റെ  വായന പിന്നീട് മലയാളം പത്രങ്ങളിലേക്കായി. മിഷനറി സ്‌കൂളിൽ പഠിച്ചത് കൊണ്ട്  ഫ്ലാറ്റിൽ വരുന്നവരോട് ഇംഗ്ലീഷും സംസാരിക്കും


ഡി വണ്ണിൽ താമസിക്കുന്ന ജസ്ബർ സിങ്ങിനോടും ബി സെവനിലെ അഭിജിത്ത് ചൗധരിയോടുമല്ലാതെ വേറാരോടും ടുഡു ഹിന്ദി പറയാറില്ല. സെക്യൂരിറ്റി മുറിയിൽ ഇരുന്നു സന്താളി ഭാഷയിൽ മക്കളെ ഫോണിലൂടെ കൊഞ്ചിക്കുന്നത് കേൾക്കുമ്പോൾ സ്നേഹത്തിന് ലോകത്തിൽ ഒരേയൊരു ഭാഷയേയുള്ളൂ എന്ന് തോന്നാറുണ്ട്.  പണിത്തിരക്കില്ലാത്ത സമയം മിക്കവാറും വായന തന്നെ. ചിലപ്പോൾ ഒരു നോട്ട് പുസ്തകത്തിൽ വായിക്കുന്നതിന്റെ കുറിപ്പെഴുതി വെക്കുന്നത് കാണാം. ആ പുസ്തകം അവധിക്ക്  നാട്ടിൽ പോകുമ്പോൾ കുട്ടികൾക്ക് കൊടുക്കാനുള്ളതാണ്. അവരുടെ പൊതുവിജ്ഞാനം കൂട്ടാൻ. കൊല്ലത്തിൽ ഒരു പ്രാവശ്യമാണ് നാട്ടിൽ പോക്ക്. 


പക്ഷേ കഴിഞ്ഞ വേനലവധിക്ക് സേന്ദ്രാ പർബിനു റാഞ്ചിയിൽ പോയ ടുഡു ഇത് വരെ  തിരിച്ചെത്തിയില്ല. അവധി കഴിഞ്ഞിട്ടും ആളെത്താഞ്ഞത് പ്രശ്നമായി. ടുഡുവിന്റെ സഹായി നേപ്പാളിപ്പയ്യൻ ബികാഷിന് അവന്റെ കല്യാണത്തിന് നാട്ടിൽ പോകാനുള്ളതാണ്. വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല പരാതിയുമായി അസോസിയേഷൻ സെക്രട്ടറി എന്റടുത്തു വന്നു. 


"സാറു വിളിച്ചാൽ അവൻ ഫോണെടുക്കും. ബികാഷിവിടെ ധൃതി പിടിച്ചു നിൽക്കുന്നു."


ഞാൻ വിളിച്ചിട്ടും അവൻ ഫോണെടുത്തില്ല. പക്ഷേ കുറച്ചു സമയത്തിന് ശേഷം 

അവന്റെ ഫോണിൽ നിന്നും വിളി വന്നു


"എടാ  ടുഡു... എന്തായിത് ..? ബികാഷിന് നാട്ടിൽ പോകേണ്ടതല്ലേ…?"

 

മറുപടിയായി തളർന്ന ഒരു പെൺശബ്ദമാണ് കേട്ടത്.


"നമസ്തേ  ജീ..എന്ന് തുടങ്ങിയ ആ ചിലമ്പിച്ച ശബ്ദം ഒരു കരച്ചിലിലാണ് കാര്യങ്ങൾ പറഞ്ഞു തീർത്തത്. 


 സേന്ദ്രാ ഉത്സവത്തിന് രണ്ടു നാൾ മുമ്പ് അയാൾ ഫോൺ പോലുമെടുക്കാതെ എങ്ങോ പോയ്‌ക്കളഞ്ഞു.. ഇത്തവണ അവധിക്ക് വന്നപ്പോൾ മുതൽ വല്ലാതെ മൗനിയായിരുന്നത്രേ. മനോനില തെറ്റിയ പോലെ. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും വിവരമൊന്നുമില്ല. 'ഇവിടെയെങ്ങാനും വന്നോ..?' എന്ന ആധിയോടുള്ള ചോദ്യത്തിന്‌ ആശ്വാസ വാക്കുകൾ പറഞ്ഞു ഞാൻ സംസാരം നിർത്തി. 


എന്നാലും അയാളിതെങ്ങു പോയി..? കുടുംബമെന്നാൽ എല്ലാമായിരുന്ന മനുഷ്യൻ. ഫോണിലെ ഭാര്യയുടെയും മക്കളുടെയും ഫോട്ടോയും വീഡിയോയുമായി കഴിഞ്ഞിരുന്നവൻ. അവധി കഴിഞ്ഞു വരുന്ന ആഴ്ച്ച മുഴുവനും കുടുംബത്തെ പിരിഞ്ഞ സങ്കടത്തിൽ കണ്ണീരും അതിനെ മറികടക്കാൻ കള്ളുമായി ജീവിക്കുന്നവൻ. ആ ഒരാഴ്ച ടുഡുവിന്റെ നിലവിട്ട കള്ളുസേവ  ഞങ്ങൾ സഹിക്കും. 


"സാരമില്ല, കുറച്ചു ദിവസത്തെ പ്രശ്നമല്ലേ...ഇയാളില്ലെങ്കിൽ നമ്മള് വലഞ്ഞു പോകും".


അസോസിയേഷൻ സെക്രട്ടറി  സഹതപിക്കും. നിലവിട്ട കള്ളുകുടി ദുഃഖാചരണത്തിന് ശേഷം പിന്നീട്‌ ടുഡുവിന് കരച്ചിലിന്റെ ദിവസങ്ങളാണ്. നാലു മക്കളെയും ഭാര്യയെയും പിരിഞ്ഞ ദുഃഖം. 


"ചാറോം ബന്ധർ* ഹേ.."

കണ്ണീരിൽ കുതിർന്ന ചിരിയിൽ  വീട്ടുകഥ പറയും. പ്രായ വ്യത്യാസമില്ലാത്ത നാലു കുസൃതിക്കുരങ്ങുകൾ അച്ഛന്റെ മടിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ചിത്രം കാണിച്ചു തരും. 


അവസാനം കാണിച്ച ചിത്രത്തിൽ അവരിട്ടിരിക്കുന്ന വസ്ത്രങ്ങൾ കഴിഞ്ഞ കൊല്ലം ഞാൻ സിംഗപ്പൂർ ടൂറിൽ വാങ്ങിയതാണ്. പിന്നിൽ സിംഗപ്പൂർ എന്നെഴുതി സിംഹത്തലയുടെ ചിത്രമുള്ള ഇളം നീല ടീ ഷർട്ട് ടുഡുവിനും വാങ്ങിയിരുന്നു. 


ഇനിയും ടുഡുവിനെ കാത്തിരുന്നാൽ കാര്യങ്ങൾ കുഴങ്ങുമെന്നു മനസ്സിലായ അസോസിയേഷൻ പെട്ടെന്ന് മീറ്റിങ്ങ് നടത്തി പ്രശ്നം ചർച്ച ചെയ്തു. കുറേ നാളുകളായി ടുഡു മൗനിയായിരുന്നത് മീറ്റിങ്ങിൽ ചർച്ചയായി. ഒരു കൗണ്സിലിങ്ങ് നടത്തേണ്ടിയിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. ബികാഷ് കല്യാണം കഴിഞ്ഞു വരുന്നതു വരെ തൽക്കാലത്തേക്ക് ഒരാളെ ഏർപ്പാടാക്കാൻ തീരുമാനവുമായി. അവന് മാനസിക പ്രശ്നമൊന്നുമല്ല, രോഷാകുലനായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. 


ഉല്ലാസ് റെസിഡൻസിയിലെ ഏറ്റവും പഴയ,  പ്രായത്തിൽ മുതിർന്ന ആളായത് കൊണ്ടോ എന്തോ, എന്നോടവൻ പറയാത്ത കാര്യങ്ങളില്ല. റാഞ്ചിയിൽ അവരുടെ ഗ്രാമത്തിൽ സന്താളികളുടെ ഇടയിൽ ആദ്യം സർക്കാർ ജോലി കിട്ടിയത് ടുഡുവിന്റെ മുത്തച്ഛനായിരുന്നത്രെ. പോസ്റ്റ് മാസ്റ്റർ. അച്ഛൻ സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ചേട്ടൻ ഡന്റിസ്റ്റ്‌, ചേച്ചി കോളേജ് അധ്യാപിക. ഞാൻ അന്തം വിട്ടു. ചോദിക്കുന്നതിലെ  അനൗചിത്യം ഒരു നിമിഷം ഞാൻ മറന്നു.


"എന്നിട്ട് നീയെന്താ ടുഡു ഇങ്ങനെ..?


അയാൾ പത്താം ക്‌ളാസ്സ് മുഴുമിപ്പിച്ചിട്ടില്ല എന്നെനിക്കറിയാമായിരുന്നു.


"ഓ… പറ്റിയില്ല. ഓരോരോ കാര്യങ്ങളില് പെട്ട് പഠിത്തം മുടങ്ങിപ്പോയി. വീട്ടുകാർക്ക് നാണക്കേട് വരുത്താതെ നാടും വിട്ടു. ഇപ്പോൾ എനിക്കീ ജോലിയുണ്ടല്ലോ. ഭാര്യയും മക്കളും പാപ്പായുടെ കൂടെ കൃഷികാര്യങ്ങൾ നോക്കി നന്നായി  കഴിയുന്നുമുണ്ട്. ഏത്  ജോലിയും ആത്മാർത്ഥമായി ചെയ്താൽ അതിലെന്താ  അന്തസ്സ്‌ കുറവ്....?"

അവൻ മറുചോദ്യം ചോദിച്ചു.


പിന്നീടൊരിക്കൽ സെക്യുരിറ്റി മുറിയിലിരുന്ന്, ഒരുച്ച നേരം സ്‌കൂൾ പഠിത്തം നിന്ന് പോയ കഥ അയാൾ പറഞ്ഞു. 


ഹൈസ്‌കൂൾ കാലം. മൂന്നു നേരം ഉണ്ടുറങ്ങിയവന് അത് തിരിച്ചറിവിന്റെ കാലമായിരുന്നു. കാട്ടിൽ നിന്നും കിലോമീറ്ററുകൾ താണ്ടി സ്‌കൂളിൽ വരുന്ന കൂട്ടുകാർ. അവരുടെ ദയനീയത. പട്ടണത്തിൽ പോയി കുറച്ചു തേനും കാട്ടുമരുന്നും വിറ്റാൽ എന്ത് കിട്ടാനാണ്..? എന്തെങ്കിലും കൃഷി ചെയ്യാമെന്ന് വെച്ചാൽ പട്ടയമില്ലാത്തതിനാൽ ഫോറസ്റ്റുകാരുടെ ഉപദ്രവം. മനസ്സ്‌ മടുത്ത അവരിൽ പലരും കാട്ടിലെ വിപ്ലവ പ്രസ്ഥാനക്കാർക്കൊപ്പമാണെന്നും മനസ്സിലായി. പ്രിയ കൂട്ടുകാരൻ മദൻമോഹന്റെ പാപ്പയുടെ കൃഷി മുഴുവനും നശിപ്പിക്കപ്പെട്ടപ്പോഴാണ് ഫോറസ്റ്റുകാരോട് അവർ ഇടഞ്ഞത് . 


"കൃഷിയിടത്തു നിന്ന് കരയുന്ന അവന്റെ അച്ഛന്റെയും മുത്തച്ഛന്റെയും കണ്ണീര് കണ്ടപ്പോൾ അവരോട് ചോദിക്കാൻ പോയവരുടെ കൂട്ടത്തിൽ ചേരാതിരിക്കാനായില്ല. അവനൊപ്പം എല്ലാത്തിനും ഞാനുമുണ്ടായിരുന്നു. രക്ഷയില്ലാതെ  ഞങ്ങൾ  ഉൾക്കാട്ടിൽ ഒളിവിലായി.അവിടെയും പിടിക്കപ്പെടും എന്നായപ്പോൾ എല്ലാവരും പലയിടങ്ങളിലേക്ക് ചിതറി. അങ്ങനെ പല സ്ഥലങ്ങളിൽ അലഞ്ഞ്, വന്നെത്തിയത് ഇവിടെ. അവിടെ നിന്നാൽ ഒന്നിൽ നിന്നും മാറി നിൽക്കാനാവില്ല. അത്രക്ക് പ്രശ്നങ്ങളാണ് കാടിനുള്ളിനുള്ളവർ അനുഭവിക്കുന്നത്.  ഇടപെട്ടാലോ കുടുംബാംഗങ്ങളെ ബാധിക്കുകയും ചെയ്യും. അന്ന് ഞാൻ ഒളിച്ചോടി പോയില്ലായിരുന്നെങ്കിൽ അച്ഛന്റെ ജോലി നഷ്ടപ്പെട്ടേനെ."


"എന്നാലും ടുഡു, കാട്ടിലെ വിപ്ലവ പ്രസ്ഥാനക്കാർ മാവോയിസ്റ്റുകളല്ലേ..? അവർ അക്രമികളല്ലേ..?"


"ഞങ്ങളവിടെ ഒരക്രമവും ചെയ്തിട്ടില്ല. സർക്കാരുദ്യോഗസ്ഥരാണ് കാട്ടിലെ മനുഷ്യരെ ചൂഷണം ചെയ്യുന്നത്. പ്രതികരിക്കുന്നവർക്ക് കള്ളക്കേസും. അത് ചോദ്യം ചെയ്‌താൽ മാവോയിസ്റ്റുകളും.."


അവന്റെ ഇടുങ്ങിയ കണ്ണിൽ കനലെരിഞ്ഞു


 കഴിഞ്ഞ കൊല്ലം അതേ തീ ടുഡുവിന്റെ കണ്ണിൽ വീണ്ടും കണ്ടു. ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത വാർത്ത വന്ന ദിവസം.


"ഭീമകൊറേഗാവ് എവിടെ കിടക്കുന്നു, ഫാദർ എവിടെ കിടക്കുന്നു..? ഫാദർ അവിടെ പോയിട്ടു പോലുമില്ല. മുപ്പത് കൊല്ലമായി ഫാദർ ജാർഖണ്ഡിൽ ഞങ്ങൾക്കിടയിലുണ്ട്. സർക്കാരിനെ എതിർത്താൽ മാവോയിസ്റ്റുകൾ, ഭീകരർ എന്ന് പറഞ്ഞുള്ള അറസ്റ്റാണ് എപ്പോഴും നടക്കുന്നത്.  അതിനൊരു സമാധാനമുണ്ടായത് ഫാദർ വന്നതിന് ശേഷമാണ്. പിന്നീടവർ ഫാദറിനെയും മാവോയിസ്റ്റാക്കി."


"മിണ്ടാതിരിയടാ, ഇനി നിന്നെയും പിടിച്ചുകൊണ്ട് പോകുന്നത് ഞങ്ങൾ കാണണോ..?"


ആ തമാശ അയാൾക്ക് ദഹിച്ചില്ല.


"ഞാനെന്ത് ചെയ്തു സാർ….? ഇവിടെ തീവ്രവാദികൾ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്. ഒരു ആക്റ്റിവിസ്റ്റിനും ടെറിറിസ്റ്റിനും ഇടക്കൊരു നേർത്ത നൂലിഴയുണ്ട്. അത് പൊട്ടിക്കാനാണ് ഭരിക്കുന്നവരുടെ ശ്രമം. ഒരു ആക്റ്റിവിസ്റ്റ് ഒരു പ്രശ്നത്തിൽ ഇടപെടുന്നത് ഒരിക്കലും സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയല്ല. അതെന്തുകൊണ്ട് ആരും മനസ്സിലാക്കുന്നില്ല..? പരസ്യമായ അഴിമതിയും കളവും  ഇവിടെ കുറ്റമല്ല, പാവങ്ങൾക്ക് വേണ്ടി പോരാടുന്നതാണ് ഏറ്റവും വലിയ കുറ്റം. "


അയാളുടെ കണ്ണിലേക്ക് നോക്കിയ എനിക്ക് ലേശം ഭയം തോന്നി. ടുഡു ആക്ടിവിസ്റ്റിന്റെ കുപ്പായമണിയുമ്പോൾ അവന്റെ സംസാര രീതി മാറും. ശബ്ദം ഉറച്ചു സ്പുടമാകും.


ഒരു ദിവസം  രാവിലെ നടത്തം കഴിഞ്ഞു വന്ന എന്നോട് ടുഡു ചോദിച്ചു.


"ഒരു സ്ട്രോ അത്ര വിലക്കപ്പെട്ടതാണോ സാർ…? പാർക്കിൻസൻസ്  മൂലം കൈ കൊണ്ട്  വെള്ളം പിടിച്ചു കുടിക്കാൻ പറ്റാത്തവൻ, നടുക്കടലിൽ വെള്ളമില്ലാതെ ദാഹിക്കുന്നതിന് തുല്യമല്ലേ…?"


നവിമുംബൈയിലെ തലോജ ജയിലിൽ ഫാദർ സ്റ്റാൻ സ്വാമിക്ക്

സിപ്പറും സട്രോയും നിഷേധിച്ച വാർത്ത വന്ന പത്രവും പിടിച്ചാണ് അവൻ രോഷാകുലനായത്. 


ഫാദർ തടവിൽ മരിച്ച വാർത്ത വന്ന ദിവസം ടുഡുവിന് മുഖം കൊടുക്കാതെ ഞാൻ മാറി നടന്നു. പിന്നീടൊരിക്കലും അവന്റെ മുഖത്ത് പഴയ പ്രസരിപ്പ് കണ്ടില്ല. 


"ഒന്ന് നാട്ടിൽ പോയി വാ ടുഡു..നീയൊന്ന് ഫ്രഷാകാനുണ്ട്. ദീപാവലിയല്ലേ വരുന്നത്. വീട്ടിൽ നിന്നകന്നു നിൽക്കുന്നതിന്റെ മന്ദിപ്പാണിത്." 


"പ്രശ്നമൊന്നുമില്ല സാർ. ഞാനെത്ര കൊല്ലമായി ഇവിടിങ്ങനെ. ഇപ്പോൾ പോയിട്ട് കാര്യമില്ല.  ഞാൻ അടുത്ത സേന്ദ്ര പർബിനേ പോകുന്നുള്ളു. ഒന്ന് കാട്ടിൽ പോയി തിമർത്താഘോഷിക്കുമ്പോൾ മാറാത്ത മന:പ്രയാസമെന്താ ഉള്ളത്."


അവർക്ക് ദീപാവലി ആഘോഷമില്ല എന്നയാൾ എപ്പോഴോ  പറഞ്ഞിട്ടുണ്ട്. പക്ഷേ, ഏത് നഗരത്തിൽ പാർത്താലും  സേന്ദ്രയിൽ അവർ റാഞ്ചിയിലെ കാട്ടിലുണ്ടാകും.


"ഞങ്ങൾ കാടിന്റെ മക്കൾക്ക് സർണയെന്ന  പ്രകൃതിയാണ് ദൈവം. ആദ്യം പ്രകൃതി, പിന്നെയാണ് മനുഷ്യരും അവരുണ്ടാക്കിയ ദൈവങ്ങളുണ്ടായത്. ആദ്യമുണ്ടായ പ്രകൃതി കഴിഞ്ഞേ വേറെന്തുമുള്ളു. "


 ദൈവങ്ങളും ആഘോഷങ്ങളും അവർക്ക് പുതിയ പരിഷ്‌കാരങ്ങളാണ്. എല്ലാ വർഷവും സേന്ദ്ര പർബ് കഴിഞ്ഞു വന്നാൽ ഒരു മാസം കാണും ടുഡുവിന്റെ നായാട്ടു വിശേഷം. ഓരോ കൊല്ലത്തെയും മ്ലാവും കാട്ടു പന്നിയുമെല്ലാം ടുഡുവിന്റെ ഫോണിന്റെ സ്‌ക്രീനിൽ കനമുള്ള കമ്പുകളിൽ തൂങ്ങി കിടന്നു. 


കൊടും കാടിന്റെ ഇരുളിൽ വന്യമൃഗങ്ങൾക്കായി അമ്പും വില്ലുമായി കാത്തിരിക്കുന്ന കാടിന്റെ മക്കൾ. വേട്ടപ്പാകത്തിന് പന്നി മുന്നിൽ വന്നു പെട്ടാൽ സംഘം ജാഗരൂകരാകും. നേതാവിന്റെ ആദ്യ അമ്പ് പന്നിക്ക് ഏറ്റാലുടൻ തൊട്ടു പുറകെ  മൂളക്കത്തോടെ അമ്പുകൾ പറക്കും. ചെറിയൊരു താമസം മതി, വിരണ്ടോടുന്ന പന്നി അതിന്റെ തേറ്റയിൽ അവരെ വീഴിക്കാൻ. ഒടുവിൽ പന്നിയെ കമ്പിൽ കെട്ടി തോളിലേറ്റി അവരുടെ വിജയ യാത്ര. വേട്ടമൃഗത്തിന്റെ ഇറച്ചി പങ്കിട്ടെടുത്തു കഴിക്കണമെന്നാണ് നിയമം. 

അപൂർവമായി  ശരവേഗത്തിലോടുന്ന മ്ലാവും സേന്ദ്ര നാളിൽ വീടുകളിൽ മസാലയിൽ മൊരിയും. ഇറച്ചി പാകപ്പെടുന്ന ഗന്ധം അന്തരീക്ഷത്തിൽ അലിയുമ്പോൾ സംപ്രീതയാകുന്ന പ്രകൃതീദേവി മക്കൾക്ക് അനുഗ്രഹം വാരി വിതറും. കഴിഞ്ഞ കൊല്ലത്തെ അവധി കഴിഞ്ഞു  കണ്ടപ്പോഴേ  ടുഡു പറഞ്ഞു.


"ഇക്കൊല്ലത്തെ വേട്ടക്ക് കാര്യമായി ഒന്നും കിട്ടിയില്ല. കാട്ടുമുയൽ മാത്രം. എല്ലാം ഫോറസ്റ്റുകാർ വേട്ടയാടി തീർത്തു. "


"അപ്പോൾ ഇക്കൊല്ലം വേട്ടയിറച്ചി കിട്ടിക്കാണില്ലല്ലോ…?"


"ഹേയ്..അതുണ്ട്. കുഞ്ഞു കഷണമെങ്കിലുമാക്കി ഓരോ വീട്ടിലും എത്തിക്കണം."


പർബിന് മാസങ്ങൾക്ക് മുമ്പേ മുതിർന്നവർ  അതിനായി ഒരുങ്ങിത്തുടങ്ങും. മഹുവ മരത്തിന്റെ പൂക്കൾ വാറ്റിയുണ്ടാക്കുന്ന  ഒന്നാന്തരം മദ്യം  ചുരയ്ക്കാക്കുടങ്ങളിൽ നിറയും. പിന്നെ പഴങ്കഞ്ഞി പുളിപ്പിച്ചുണ്ടാക്കുന്ന ഹാണ്ടിയായും.  മഹുവായും ഹാണ്ടിയായും എനിക്ക് രുചിക്കാനായി ടുഡു രഹസ്യമായി എത്തിച്ചു തന്നിട്ടുണ്ട്.


"എങ്ങനുണ്ട് സാർ..? സാറിന്റെ ആർമി ക്വാട്ട ഇവരുടെ മുന്നിൽ മാറി നിൽക്കില്ലേ...?"


"നിനക്കിതുണ്ടാക്കാനറിയുമോ…? നമുക്കൊന്നു പരീക്ഷിച്ചാലോ…? ഇനി നീ നാട്ടിൽ പോകുമ്പോൾ എനിക്ക് കുറച്ചു മഹുവ പൂ കൊണ്ടു താ."


"ഹേയ്.. ഇതുണ്ടാക്കാനൊന്നും എനിക്കറിയില്ല. ഒക്കെ വയസ്സായവരുടെ പണി."


ടുഡുവിനെ കാണാതായിട്ടു നാലഞ്ചു മാസത്തോളം അയാളുടെ വീട്ടിലേക്ക് വിളിച്ചു വിവരമാരാഞ്ഞു കൊണ്ടിരുന്നു. വിളിക്കുമ്പോഴൊക്കെ 

"കോയീ ഖബർ ഹേ ഭയ്യാ…?" എന്ന പ്രതീക്ഷയോടുള്ള  ചോദ്യം ഭാര്യ ആവർത്തിക്കും. 


"അവൻ വരും. വിളിക്കും. നിങ്ങളെന്നു വെച്ചാൽ ജീവനായിരുന്നല്ലോ.."

എന്ന പതിവ് പല്ലവിയിൽ ഞാനും മടുത്തു. 


"മനസ്സുഖമില്ലാതെ എവിടെയെങ്കിലും അലയുന്നുണ്ടാകും. "

എന്ന അവരുടെ പതിഞ്ഞ മറുപടിക്ക്  ഞാൻ വെറുതെ മൂളും.  


പിന്നീട് കുറേ നാൾ കഴിഞ്ഞു ടുഡുവിന്റെ ഭാര്യയുടെ ഫോൺ വന്നു. ഇപ്രാവശ്യം അവരുടെ ശബ്ദം ഏറെ സന്തോഷത്തിലായിരുന്നു.


"ഭയ്യാജി... അദ്ദേഹം ഞങ്ങളെ വിളിച്ചു. ഹൈദരാബാദിനടുത്ത് പുതിയ ജോലിയും കിട്ടി. ഉടനേ വീട്ടിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്."


"ഓ...ആശ്വാസം. അവനിഷ്ടമുള്ള ജോലി ചെയ്യട്ടെ. ഇനി വിളിക്കുമ്പോൾ എന്നെ വിളിക്കാൻ പറയു."

 

ഭാര്യയെയും മക്കളെയും അയാൾ വിളിക്കുന്നുണ്ടല്ലോ. സമാധാനം. 


അതിന് ശേഷം  ഇന്ന് ഈ പത്രത്തിലെ ചിത്രം കാണുന്ന വരെ ടുഡു എന്റെ അസ്വസ്ഥതയായിരുന്നില്ല. വിളിക്കാഞ്ഞതിൽ പരിഭവം തോന്നിയതുമില്ല. മിണ്ടാതെ പോയതിന്റെ ജാള്യമായിരിക്കും എന്നോർത്തു. എന്തോ, അസോസിയേഷനിൽ കാര്യം പറയാൻ തോന്നിയതുമില്ല. ഈ നേരം കൊണ്ട് ടുഡുവിന്റെ പകരക്കാരൻ മുരുകൻ, ഉല്ലാസ് റെസിഡൻസിയിൽ സെറ്റായി കഴിഞ്ഞിരുന്നു. 


രാവിലത്തെ ചായ കുടി കഴിഞ്ഞു പുറത്തേക്കിറങ്ങാനായി ലിഫ്റ്റിന് മുന്നിലെത്തിയപ്പോൾ നടത്തം കഴിഞ്ഞു വന്ന സെക്രട്ടറിയുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച പത്രം.


"നമ്മുടെ ടുഡുവിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയോ..?"


"ഒരു വിവരവുമില്ല."


പത്രത്തിലേക്ക് പാളി നോക്കിയ ഞാൻ ലിഫ്റ്റിൽ കയറാതെ നിന്നയിടത്തു തന്നെ നിന്നു പോയി. വേഗം വീട്ടിലേക്ക് പോയി  ടീപ്പോയിൽ കിടന്ന പത്രമെടുത്ത് ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. ചുരുണ്ട മുടിയും കുറുകിയ കഴുത്തുമുള്ള ഒരു തടിയൻ മനുഷ്യൻ മരങ്ങൾക്കിടയിൽ പുല്ലിൽ കമിഴ്ന്ന് കിടക്കുന്നു.


  അത് അവനായിരിക്കില്ലന്ന പ്രതീക്ഷയോടെ ഫോണെടുത്ത് പത്ര വാർത്തയുടെ ഓണ്ലൈൻ ലിങ്ക് തുറന്നു,  ചിത്രം സൂം ചെയ്തു. ഇളംനീല ടീഷർട്ടിലെ  സിംഹത്തലയിലും  'സിംഗപ്പൂർ' എന്നെഴുതിയ അക്ഷരങ്ങളിലും  രക്തപ്പാടുകൾ. ചെവിക്ക് താഴെയുള്ള  അരിമ്പാറ മറുക്  സ്‌ക്രീനിൽ വ്യക്തമായി. 

"തെലുങ്കാനയിൽ വനത്തിൽ വെടിയേറ്റു കിടക്കുന്ന തിരിച്ചറിഞ്ഞിട്ടില്ലാത്ത മാവോയിസ്റ്റ്" എന്ന തലക്കെട്ടിലേക്ക് ഒന്നു കൂടെ കണ്ണോടിച്ചു. അതിലെ അവസാന രണ്ടു വാക്കുകളെ ഒന്നൂടെ ശരിവെക്കാനെന്നവണ്ണം ഞാൻ പേനയെടുത്തു ചുവട്ടിൽ കടുപ്പിച്ചു വരച്ചു.





Rosili Joy

(mediaone.com, 10th may)























No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍