30.1.12

അനുപമയുടെ യാത്ര



അനുപമ ഹസ്തിനപുരം കൊട്ടാര അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ കുമാരന്‍ ദേവവ്രതന്‍ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹം സാകൂതം നോക്കി. പിന്നെ സ്വത സിദ്ധമായ ഗാംഭീര്യ ശബ്ദത്തില്‍ അവളോട് ആരാഞ്ഞു.

“നീ ആരാണ്..?നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ .അയല്‍ രാജ്യത്ത് നിന്നോ മറ്റോ വന്നതാണോ..?”

“ഞാന്‍ ഇവിടെയുള്ളവളല്ല. കലിയുഗത്തില്‍ ജീവിക്കുന്നവളാണ്. അങ്ങയെ കാണുവാനുള്ള അത്യാര്‍ത്തിയില്‍ യുഗങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിക്കുന്നവള്‍."

“എന്നെ കണ്ടിട്ട് നിനക്കെന്തു സാധിക്കാനാണ്..?’

“അങ്ങയുടെ ആരാധികയായി ഈ ഹസ്ഥിനപുരത്തില്‍ ജീവിക്കുക. അങ്ങയുടെ സുഖ ദുഖങ്ങളില്‍ പങ്കു ചേരുക.”

 “എന്‍റെ ആരാധികയോ..?അത്ഭുതമായിരിക്കുന്നു. അത്ര മാത്രം എനിക്കെന്തു മേന്മയാണുള്ളത്..?”

“സ്വന്തം പിതാവിന്‍റെ ഇച്ഛ നിറവേറ്റുന്നതിനായി  പ്രതിജ്ഞയെടുത്ത അങ്ങയെ ആരാധിക്കുകയും ആഗ്രഹിക്കുകയും ചെയ്യാത്ത പെണ്‍കുട്ടികള്‍ കാണുമോ....?"

“എന്നെ ആഗ്രഹിച്ചിട്ടു കാര്യമില്ല കുട്ടി. ഞാന്‍ അചഞ്ചലമായ  ഒരു ശഫഥം എടുത്തവനാണെന്നു അറിയില്ലേ..?”

“അത് വിഡ്ഢിത്തമായിരുന്നു എന്ന് കാലം തെളിയിചില്ലേ..?”

“അതെങ്ങനെ എനിക്ക് മനസ്സിലാക്കാനാകും...? ഞാന്‍ നിന്നെപ്പോലെ കാലത്തിനു മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആളല്ലല്ലോ. എന്‍റെ തീരുമാനത്തില്‍ ഞാന്‍ സന്തോഷവാനാണ്. അച്ഛന് രണ്ടാണ്‍മക്കള്‍ പിറന്നിരിക്കുന്നു. ചിത്രാംഗതനും വിചിത്ര വീര്യനും. അച്ഛന്‍റെ കാലശേഷം അവരുണ്ട് ഈ ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍.”

“എന്നെ ഈ കൊട്ടാരത്തില്‍ താമസിപ്പിക്കുവാന്‍ ദയവുണ്ടാകണം.”

“ശരി. പക്ഷേ അനുപമ എന്ന പേര് ഇവിടവുമായി ഇണങ്ങുന്ന ഒന്നല്ല,നീ ഉമ എന്ന പേരില്‍ അന്തപ്പുര തോഴിയായി ഇവിടെ കഴിഞ്ഞു കൊള്ളൂ. ആഗ്രഹിക്കുമ്പോഴെല്ലാം നിനക്ക് ഞാനുമായി സംവദികുകയും ആകാം”. അനുപമ ഉത്സാഹത്തോടെ അന്തപ്പുരം ലക്ഷ്യമാക്കി നടക്കുന്നു.


ലാപ്‌ ടോപ്പിനു മുന്നില്‍ കണ്‍ മിഴിച്ച് സ്വപ്നം കണ്ടിരുന്ന അനുപമയെ മുറിയിലേക്ക്‌ കടന്നു വന്ന അഭിഷേകിന്‍റെ ശബ്ദമാണ് ഉണര്‍ത്തിയത്.

“ഞാന്‍ വിചാരിച്ചു നീ ഏതോ സിനിമാ സീഡി കാണുകയാണെന്ന്. ഇതേതാ ഈ പുരാണ സീരിയല്‍..?”

അഭിഷേകിന്‍റെ ശബ്ദം കേട്ട അനുപമ തലയുയര്‍ത്തി നോക്കി.

“ഇത് പഴയ മഹാഭാരതം സീരിയലാ അഭിഷേക്. എന്‍റെ കൂട്ടുകാരി ഹിമ അവളുടെ അമ്മൂമ്മക്ക് വേണ്ടി വാങ്ങിയ സീഡികളാണ്. എന്‍റെ ബാഗില്‍ കിടന്നത് കൊണ്ട് വെറുതെ ഒന്ന് നോക്കിയെന്നേ ഉള്ളു. കണ്ടു തുടങ്ങിയപ്പോള്‍ നല്ല ഇന്ട്രെസ്റ്റ്. ഇപ്പോള്‍ മുഴുവനും കാണണമെന്നു തോന്നുന്നു. നമ്മള്‍ അറിഞ്ഞിരിക്കുന്ന കഥകള്‍ വിഷ്വലൈസു ചെയ്തു കഴിയുമ്പോഴുള്ള ആ ഡിഫ്ഫെറന്‍സ് ഉണ്ടല്ലോ ...ദാറ്റ്‌ ഈസ്‌ ഗ്രേറ്റ്‌.”

“അപ്പോള്‍ ഇന്ന് ഫിലിമിനു പോകാമെന്ന് പറഞ്ഞത് നീ മറന്നോ..? ”

“ഓ...ഞാനത് മറന്നു. സാരമില്ല സമയമുണ്ടല്ലോ ഒരു പത്തുമിനിറ്റ്. ഞാന്‍ റെഡി.” ലാപ്‌ ടോപ്പ്‌ അടച്ചു വെച്ചുകൊണ്ടവള്‍ പറഞ്ഞു.

വിവാഹ നിശ്ചയിച്ചതിനു ശേഷം വീട്ടുകാരുടെ അനുവാദത്തോടെ അനുപമയോടൊപ്പം പുറത്തു പോകുന്നതിന്‍റെ ഉത്സാഹം അഭിഷേകിന്‍റെ മുഖത്തുണ്ടായിരുന്നു.

“ഞങ്ങള്‍ പോയി വരാം അമ്മെ....”

എന്ന് പറഞ്ഞു അഭിഷേകിനൊപ്പം കാറില്‍ കയറുമ്പോഴും അനുപമയുടെ മനസ്സില്‍ പാതി നിര്‍ത്തിക്കളഞ്ഞ രംഗങ്ങളായിരുന്നു.

രാത്രി ഉറക്കം ഇളച്ചു ‘മഹാഭാരതം’ കണ്ടു കൊണ്ടിരിക്കുമ്പോഴും അനുപമയുടെ മനസ്സില്‍ മറ്റു കഥാ പാത്രങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് ചലനം സൃഷ്ടിക്കാനായില്ല. അവള്‍ ദേവവ്രതന്‍റെ ആരാധികയായി  ഹസ്ഥിനപുരമാകെ ചുറ്റി നടന്നു.  യുദ്ധമുറകള്‍ പരിശീലനം ചെയ്യുന്ന ഗംഗാദത്തനെ ആരാധനയോടെ നോക്കിക്കണ്ടു. അദ്ദേഹത്തോടൊപ്പം ഗംഗാ മാതാവിനെ നമസ്കരിച്ചു. പുലര്‍ച്ചെ എപ്പോഴോ ലാപ്‌ ടോപ്പിനു മുന്നില്‍ തല ചായ്ച് ഉറങ്ങിപ്പോയ അനുപയെ രാവിലെ അമ്മയാണ് വിളിച്ചുണര്‍ത്തിയത്.

“എന്തായിത്..? അനൂ...നിനക്കിന്നു ഒഫീസില്ലേ..?”

അനുപമ ചാടി എഴുന്നേറ്റു കണ്ണ് തുറന്നു. ഓഫീസില്‍ പോകുവാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മയെ നോക്കി. എന്നിട്ട് പതുക്കെ ഉരുവിട്ടു.

“അമ്മേ...ഗംഗ..”

“ഗംഗയോ..? ഏതു ഗംഗ...?”

സ്വബോധം വീണ്ടു കിട്ടിയ അനുപമ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കിയ ശേഷം “അയ്യോ ഇത്രേം സമയമായോ..?അമ്മയ്ക്കെന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ..” എന്ന് പറഞ്ഞു കൊണ്ടു ധൃതിയില്‍ ബാത്ത് റൂമിലേക്കോടി.

“അടുത്ത മാസം വേറൊരു വീട്ടില്‍ ചെന്ന് കയറേണ്ട കുട്ടിയാ. ഓരോരോ ശീലങ്ങള്‍.  ”ബാഗിനുള്ളിലേക്ക് ടിഫിന്‍ കാരിയര്‍ വെക്കുന്നതിനിടെ അവര്‍ പിറുപിറുത്തു.

“അനൂ നിന്‍റെ...ബ്രേക്ക്‌ഫാസ്റ്റ് മേശപ്പുറത്തുണ്ട് എനിക്ക് പോകാറായി. അച്ഛനിതാ കാര്‍ സ്റ്റാര്‍ട്ടാക്കുന്നു ” അമ്മ ധൃതിയില്‍ കുളിമുറിയുടെ മുന്നില്‍ വന്നു പറഞ്ഞു.

“ഈ കുട്ടിയുടെ ഒരു കാര്യം. ഓഫീസില്‍ പോലും സമയത്തിനു പോകില്ല.” അകന്നു പോകുന്ന അമ്മയുടെ ശബ്ദം കേട്ട അനുപമ കുളിച്ചു തോര്‍ത്തുന്നതിനിടെ ചിരിച്ചു.

“കുട്ടീ..അനൂ..ഈ സീഡികള്‍ തിരിച്ചു കൊടുക്കാറായില്ലേ...? ഇതിപ്പോള്‍ എത്ര പ്രാവശ്യമാ നീയീക്കാണുന്നത്...?

രാവിലെ തന്നെ ലാപ്‌ ടോപ്പിനു മുന്നിലിരിക്കുന്ന അനുപമയോട് തെല്ല് ഈര്‍ഷ്യയോടെ ആണവര്‍ ചോദിച്ചത്. അനുപമ  അത് കേട്ടില്ലെന്നു തോന്നുന്നു. സീരിയലില്‍ ഭീഷ്മരുടെ പല പ്രായത്തിലുള്ള മുഖങ്ങളെ വിശകലനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവളപ്പോള്‍.

“ഇന്ന് ഓഫീസില്‍ പോകുന്നില്ലേ.നീ..? ഇന്നും വൈകി പോകാനാണോ ഉദ്ദേശം..? “

“ഇന്ന് ലീവാ..” അനുപമ തല ഉയര്‍ത്താതെ പറഞ്ഞു.

“ങേ..ലീവോ..? ലീവെല്ലാം ഇപ്പോഴേ തീര്‍ത്ത്‌ കഴിഞ്ഞാല്‍ പിന്നെ കല്യാണമാകുമ്പോള്‍ എന്ത് ചെയ്യും...?

അനുപമ അത് കേട്ടതായി ഭാവിച്ചില്ല. മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ കുറച്ചു നേരം കൂടി അവളുടെ മുറിയുടെ വാതിലിനടുത്ത് നിന്ന ശേഷം അമ്മ തിരികെപ്പോയി.

അന്ന് അനുപമയുടെ ഫോണില്‍ അഭിഷേകിന്റെ കോളുകള്‍ വന്നിട്ടും അവള്‍ അറിഞ്ഞില്ല. അവളുടെ ശ്രവണേന്ദ്രിയത്തില് അപ്പോള്‍ ഫോണിന്റെ റിംഗ് ടോണിനേക്കാള്‍ ഉച്ചത്തില്‍ ഭാരത യുദ്ധ കാഹളം മുഴങ്ങുകയായിരുന്നു. അന്തരീക്ഷം ആകെ ശബ്ദാനമയം..കുതിരക്കുളമ്പടികള്‍..ആനകളുടെ ഉച്ചത്തിലുള്ള ചിഹ്നം വിളികള്‍....അസ്ത്രങ്ങള്‍ ചീറിപ്പായുമ്പോഴുള്ള മൂളക്കങ്ങള്‍...മുറിവേറ്റു കിടക്കുന്ന പോരാളികള്‍ അവളെ വേദനിപ്പിച്ചു.

 

വൈകുന്നേരം ഓഫീസ്‌ വിട്ടു വരുന്ന വഴി  ദേഷ്യത്തോടെ  വീടിനുള്ളിലേക്ക് കയറി വരുന്ന അഭിഷേകിനെ സിറ്റ്ഔട്ടില്‍ നിന്ന അനുപമയുടെ അമ്മ തെല്ല് ആശങ്കയോടെയാണ് നോക്കിയത്.

“എത്ര പ്രാവശ്യമാണെന്നോ ആന്റീ ഞാന്‍ അവളെ വിളിച്ചത്. ഒന്ന് അറ്റെന്‍റ് ചെയ്തതു പോലുമില്ല. ഓഫീസില്‍ വരാതെ സീഡിയും കണ്ടിരിക്കുകയാണെന്നു ആന്‍റി പറഞ്ഞിട്ടും എനിക്ക് വിശ്വാസം വന്നില്ല. ഇവളെന്താ ഈ കാട്ടിക്കൂട്ടുന്നത് ..?”

അമ്മ ഒന്നും മിണ്ടാനാവാതെ അഭിഷേകിന്‍റെ ദേഷ്യം സ്ഫുരിക്കുന്ന മുഖത്തേക്ക്‌ നോക്കി നിന്നു.

“അനൂ..നിനക്ക് ഫോണെടുക്കാന്‍ വയ്യാത്ത എന്ത് പ്രോബ്ലാമാണുള്ളത്..?”

മുറിയില്‍ വന്ന അഭിഷേക് അവളോടു കോപത്തില്‍ ആരായുമ്പോമ്പോഴും അയാള്‍ വന്നു കയറിയതറിയാതെ അവള്‍ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു.

“എന്തെങ്കിലും ഒന്ന് പറയൂ..അനൂ..” ക്ഷമ നശിച്ച അയാളുടെ ശബ്ദം ഉയര്‍ന്നു.

അനുപമ ഭാവഭേദമില്ലാത്ത കണ്ണുകള്‍ ഉയര്‍ത്തി അഭിഷേകിനെ നോക്കി. വീണ്ടും സ്ക്രീനിലേക്ക് കണ്ണയച്ചു ഒരു പ്രാസംഗികയെപ്പോലെ  പറയാന്‍ തുടങ്ങി.

“അഭിഷേക്, ഈ ഗംഗാദത്തന്‍ എന്നോ ദേവവ്രതന്‍ എന്നോ   മാത്രം ഭീഷ്മര്‍ അറിയപ്പെടുന്നതായിരുന്നു നല്ലത് അല്ലെ..? ബുദ്ധി ശൂന്യമായ ഒരു ശഫഥത്തിന്‍റെ പേരില്‍ ഒരാളുടെ പേര് മാറുക. വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്..?”

"നിനക്കിതെന്തു പറ്റി..? നീ ഇതെന്തൊക്കെയാണ് പറയുനത്..?"

“ഞാന്‍ പറഞ്ഞതില്‍ എന്താ കുഴപ്പം..? വ്യാസന്‍ ഒരു തെറ്റ് എഴുതി വെച്ചാല്‍ നമ്മള്‍ അത് അംഗീകരിക്കണം എന്നുണ്ടോ..?" അനുപമ വിട്ടു കൊടുക്കുവാന്‍ ഉദ്ദേശമില്ലാതെ പുലമ്പി.

“നിന്നെ ഇന്ന് ഓഫീസില്‍ കണ്ടില്ലല്ലോ..നീയാ ഫോണെടുത്തു നോക്ക് എന്‍റെ എത്ര മിസ്സ്ഡ് കോളുകള്‍ അതില് ഉണ്ടെന്ന്” അഭിഷേകിനു ക്ഷമ നശിച്ചു കഴിഞ്ഞു.

അനുപമ അത് ശ്രദ്ധിക്കാതെ സ്ക്രീനില്‍ സ്റ്റില്‍ ചെയ്തു വെച്ചിരിക്കുന്ന ഭീഷ്മരുടെ മുഖത്തേക്ക് നോക്കി വീണ്ടും അവനോടെന്തോ പുലമ്പി.

“നിനക്ക് വട്ടാണ്...”

അഭിഷേക് സമനില വിട്ടു പൊട്ടിത്തെറിച്ചു. അവന്‍റെ ഭംഗിയുള്ള മുഖത്ത് വിരിഞ്ഞ കോപത്തിന്‍റെ അലകള്‍ അവളെ സ്പര്‍ശിച്ചതേ ഇല്ല. അവനെ ഒരു നിമിഷം നോക്കിയ ശേഷം അവള്‍ വീണ്ടും സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.

ചായക്കപ്പുമായി മുറിയിലേക്ക്‌ വന്ന അമ്മ ധൃതിയില്‍ തിരികെ പോകാന്‍ ഒരുങ്ങുന്ന അഭിഷേകിനെയാണ് കണ്ടത്‌. ചോദ്യ ഭാവത്തില്‍ നിന്ന അമ്മയോടു അയാള്‍ ക്രുദ്ധനായി പറഞ്ഞു.

“അവള്‍ക്കു വട്ടാ... മുഴുത്ത വട്ട് ... വേഗം കൊണ്ടു പോയി ചികിത്സിക്ക്..”

പുറത്ത്‌ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ട് അവര്‍ ശിലയായി നിന്നു.

ആകുലനായിരിക്കുന ഗംഗാദത്തന്‍റെ അടുത്ത്‌ അനുപമ എത്തി.

“എന്ത് പറ്റി..? അങ്ങാകെ പരീക്ഷിണനാണല്ലോ..?”

“അനുപമ.. നീ ഇപ്പോഴും ഇവിടുണ്ടോ..?”

അതെ...ഞാന്‍ അങ്ങയോടൊപ്പം ഇവിടെത്തന്നെയുണ്ട്. രാജ്യ കാര്യങ്ങളുടെ തിരക്കില്‍ എന്നെ അങ്ങ് കാണുന്നില്ല എന്നെ ഉള്ളു മനസ്സിന്‍റെ ഐക്യം കൊണ്ടു അങ്ങയുടെ വിചാര വികാരങ്ങള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.”

“നീ ചിത്രാംഗദന്‍റെ മരണ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ. ഇനി വിചിത്ര്യ വീര്യനിലാണ് എന്‍റെ എല്ലാ പ്രതീക്ഷയും. താമസിയാതെ വിചിത്രവീര്യന് പറ്റിയ ഒരു വധുവിനെ തേടണം... ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍ ഒരു അനന്തരാവകാശി ഉണ്ടായല്ലേ പറ്റൂ. കാശിരാജവിന്‍റെ മൂന്നു കന്യകമാരുടെയും സ്വയംവരം വിളംബരം ചെയ്തിരിക്കുന്നു. പക്ഷേ വിചിത്രവീര്യനെക്കൊണ്ട് ആ സ്വയംവരത്തില്‍ ജയിക്കാനാകുമെന്നു തോന്നുന്നില്ല.”

“പിന്നെന്തു ചെയ്യും..?”

ഞാന്‍ ഒന്ന് തീരുമാനിച്ചു കഴിഞ്ഞു  ഞാന്‍ തന്നെ കാശിയില്‍ ചെന്ന് കന്യകമാരെ ഹസ്ഥിനപുരത്തു കൊണ്ടു വന്നു വിചിത്രവീര്യന്‍റെ മാഗല്യം നടത്തും. ഞാന്‍ അതിനായി ഉടനെ പുറപ്പെടുകയാണ്."

“ഞാന്‍ അങ്ങേക്ക് യാത്രാ മംഗളങ്ങള്‍ നേരുന്നു.”

പരിവാരങ്ങളുമായി രഥത്തില്‍ കയറി യാത്രയാകുന്ന ദേവവ്രതനെ അനുപമ സന്തോഷത്തോടെ യാത്രയാക്കി.

"കാശീ രാജ്യത്തെ കുമാരിമാര്‍ ഇവിടെ എത്തിയിട്ടും അങ്ങ് സന്തോഷവാനല്ലല്ലോ. അങ്ങയുടെ ഉദ്യമം സഫലമായിട്ടും അങ്ങ് വീണ്ടും അസ്വസ്ഥനാകുന്നതെന്ത്‌...? വിചിത്ര വീര്യന്‍റെ മാഗല്യത്തിനു എന്താണിനിയും താമസം..? ”

“അസ്വസ്ഥതക്ക് കാരണം ഉണ്ട് അനുപമ. കന്യകകളില്‍ ഒരുവളായ അംബ സ്വാല രാജാവിന്‍റെ കാമുകിയാണെന്ന്‍ ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ്.”

“അവളെ തിരിച്ചയക്കൂ....മനസ്സില്‍ മറ്റൊരു പുരുഷനെ വെച്ച് എങ്ങനെ അവള്‍ക്ക് വിചിത്ര്യവീര്യനെ വരിക്കാനാവും..?”

“നിന്‍റെ വാക്കുകളെ ഞാന്‍ മാനിക്കുന്നു. അവളെ ഞാന്‍ തിരികെ കൊണ്ടു വിടാം.”


 “അനൂ..എന്താ മോളേ പ്രശ്നം .? ഇന്ന് നീയെന്താ ഓഫീസില്‍ പോകാതിരുന്നത്..? ഇന്ന് അഭിഷേക് വന്നിട്ട് അവന്‍ പിണങ്ങിപ്പോയെന്നു അമ്മ പറഞ്ഞല്ലോ..?മോള്ക്കിതെന്തു പറ്റി..?”

സൌമ്യനായി അടുത്തു വന്നു ചോദിക്കുന്ന അച്ഛന്‍റെ മുഖത്തേക്ക് ലാപ്പ് ടോപ്പില്‍ നിന്നും കണ്ണെടുത്ത അനുപമ മിഴിച്ചു നോക്കി.

“ഒരു ദിവസം ലീവെടുക്കണം എന്ന് തോന്നി ഇവിടെ ഇരുന്നതാണച്ഛാ. അതിനു അഭിഷേക് ഇവിടെ വന്നു വല്ലാതങ്ങു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ചായ പോലും കുടിച്ചില്ല എന്ന് പറഞ്ഞു അമ്മയും എന്‍റെ നേരെ വഴക്കിനു വന്നു.."

“മോളു വാ..വന്നു ഭക്ഷണം കഴിക്ക്.അഭിഷേക് കുറച്ചു മുന്പെന്നെ വിളിച്ചിരുന്നു. അവനു പിണക്കമൊന്നും ഇല്ല. ഇനി അങ്ങനൊന്നും ഉണ്ടാവാതെ നോക്കണം.” അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

അത്താഴ മേശയില്‍ തളര്‍ന്നിരുന്നു ഭക്ഷണം കഴിക്കുന്ന അമ്മയെ അവള്‍ കളി പറഞ്ഞു ചിരിപ്പിച്ചു . ഊണ് കഴിഞ്ഞ ഉടനെ തന്നെ അഭിഷേകിനെ വിളിച്ചു ‘സോറി’  പറയുന്നത് കേട്ട അമ്മ ആശ്വാസത്തോടെ അച്ഛനെ നോക്കി.

കാലം നീങ്ങുന്നതനുസരിച്ചു ഹസ്ഥിനപുരത്തിലെ മാറ്റങ്ങള്‍ പഠിക്കുന്ന അനുപമ വീണ്ടും ദുഖിതനായ ഭീഷ്മര്‍ക്കൊപ്പം എത്തുന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന അനുപമയെ നോക്കി ഭീഷമര്‍ എല്ലാം തകര്ന്നവനെപ്പോലെ പുലമ്പി.

“എന്‍റെ വിചിത്ര വീര്യന്‍ മരണപ്പെട്ടു കഴിഞ്ഞു. ഈ ഹസ്ഥിനപുരത്തിനു ഇനി ആരുണ്ട്. ..?”

‘വാര്ധക്യത്തിലേക്ക് പ്രാവേശിച്ചു തുടങ്ങിയെങ്കിലും താങ്കള്‍ക്കു ഇനിയും വിവാഹമാകാം ദേവവ്രതാ. ഹസ്ഥിനപുരം നാഥനില്ലാതാകുന്നതിനേക്കാള്‍ വലുതാണോ താങ്കളുടെ ശഫഥം..? ഹസ്ഥിനപുരത്തിന്‍റെ നന്മയല്ലേ അങ്ങാഗ്രഹിക്കുന്നത്...?”

“എന്‍റെ പിതാവിന് ഞാന്‍ കൊടുത്ത വാക്ക് എനിക്ക് പാലിച്ചേ പറ്റൂ. പക്ഷേ അത് പോലെ തന്നെ എനിക്ക് വിലപ്പെട്ടതാണ് ഈ കുരു വംശത്തിന്‍റെ നില നില്‍പ്പ്.   മാതാവ് സത്യവതിയുടെ  ആദ്യ പുത്രനായ വ്യാസനെ വരുത്തി ഞാന്‍ ഈ കുരു വംശം നില നിര്‍ത്തും.”

കുട്ടികളായ ധൃതരാഷ്ടരെയും പാണ്ഡുവിനെയും ഉദ്യാനത്തിലിരുത്തി കളിപ്പിക്കുന്ന ഗംഗാദത്തന്‍റെ അടുത്തു അനുപമ എത്തുന്നു.

“ഇപ്പോള്‍ അങ്ങയുടെ ആകുലതകള്‍ എല്ലാം മാറിക്കാണുമല്ലോ...അങ്ങ് എത്ര സന്തോഷവാനായിരിക്കുന്നു.”

”അതെ..ഞാന്‍ ഇപ്പോള്‍ അതീവ സന്തുഷ്ടനാണ്. എന്‍റെ ഹസ്ഥിനപുരത്തെ വരും കാല നാഥരാണിവര്‍." പാണ്ഡുവിനെയും  ധൃതരാഷ്ട്രരെയും ചേര്‍ത്തണച്ചുകൊണ്ട് കൊണ്ടു സന്തോഷത്തോടെ ഗംഗാദത്തന്‍  പറഞ്ഞു.

“അങ്ങു സന്തോഷവാനായി ഇരിക്കുന്നത് കാണുന്നത് തന്നെ എന്‍റെ സന്തോഷം..”


രാവേറെ ചെന്നിട്ടും അനുപമയുടെ മുറിയില്‍ വെള്ച്ചം കണ്ട അമ്മ സംശയത്തോടെയാണ് അനുപമയുടെ മുറിയിലേക്ക് ചെന്നത്.

“മോളേ അനൂ,നിനക്ക് ഉറങ്ങാറായില്ലേ...?  എന്നും ഇങ്ങനെ വൈകി ഉറങ്ങിയാല്‍ രാവിലെ എങ്ങനെ ഉണരും..?”

ഉറക്കച്ചടവുള്ള കണ്ണുകളുമായി സ്ക്രീനില്‍ നോക്കിയിരുന്ന അനുപമ അമ്മയെ ഈര്ഷ്യയോടെ തല ഉയര്‍ത്തി നോക്കി.

“ഞാനുറങ്ങി കൊള്ളാം .അമ്മ പൊയ്ക്കൊള്ളു”.

“രണ്ടു ദിവസമായി നീ ഓഫീസില്‍ പോയിട്ട് അതോര്‍മ്മ വേണം. വെളുക്കും വരെ ലാപ്‌ ടോപ്പിനു മുന്നില്‍ ഉറങ്ങാതിരിക്കുക, ഉച്ചയാകുമ്പോള്‍ ഉണരുക. എന്താ നിന്‍റെ ഉദ്ദേശം..?”

അമ്മ ദേഷ്യത്തോടെ പറഞ്ഞിട്ട് പോകുന്നത് കണ്ട അനുപമ ലൈറ്റണച്ചു ഉറങ്ങാന്‍ കിടന്നു.

ഭാരത യുദ്ധത്തിന്‍റെ തലേ നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ക്ഷീണിതനായ ഗംഗാദത്തന്‍ എന്ന വൃദ്ധന്‍  അനുപമയെ സമീപത്തു കണ്ടു തളര്‍ന്ന കണ്ണുകളോടെ ഒന്നും മിണ്ടാനാവാതെ അവളെ നോക്കുന്നു.

“നാളെ നടക്കാന്‍ യുദ്ധത്തെപ്പറ്റി താങ്കള്‍ക്ക് എന്നോടൊന്നും പറയാനില്ലേ..?”

“ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കെതിരെ ആയുധമുയര്‍ത്തേണ്ടി വരുന്ന എന്‍റെ ധര്‍മ്മ സങ്കടം നീ മനസ്സിലാക്കുന്നില്ലേ അനുപമ..? ഞാനെന്തു ചെയ്യണം..? യുദ്ധഭൂമിയില്‍ ഇരു പക്ഷവും ശത്രുക്കളെങ്കില്‍ എനിക്കവര്‍ ശത്രുക്കളല്ല. കൌരവരും പാണ്ഡവരും തമ്മില്‍ എനിക്കെന്തന്തരം..? പക്ഷെ എനിക്കെന്‍റെ ഹസ്ഥിനപുരത്തെ കാത്തു സൂക്ഷിച്ചേ പറ്റൂ. എന്‍റെ ഈ ജന്മത്തിലെ നിയോഗം എനിക്ക് മറക്കാനാവില്ലല്ലോ.”

“അതെ....അങ്ങ് അങ്ങയുടെ നിയോഗമനുസരിച്ചു പ്രവര്‍ത്തിക്കൂ.’


രാവിലെ തന്നെ കുളിച്ചു വന്ന അനുപമ നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നു മേക്ക്‌അപ്പ് ചെയ്യുന്നത് കണ്ട അനുപമയുടെ അമ്മ ചിന്താ ഭാരത്തോടെ പത്രവും പിടിച്ചിരുന്ന അച്ഛന്‍റെ അടുത്തു വന്നു ആശ്വാസത്തോടെ പറഞ്ഞു.

“എന്റീശ്വരാ..എന്തൊക്കെയായിരുന്നു ഈ രണ്ടു ദിവസം ഈ കുട്ടി കാട്ടി കൂട്ടിയത്‌. ഇന്നിപ്പോള്‍ ദാ...നോക്കൂ.. ഓഫീസില്‍ പോകുവാനൊരുങ്ങുന്നുണ്ട്. വെറുതെ എന്‍റെയും രണ്ടു ദിവസത്തെ ലീവു കളഞ്ഞു. ഇവള്‍ക്ക് പനി പിടിച്ചത് കൊണ്ട് വരാതിരുന്നതെന്നാ ഞാന്‍ ചോദിച്ചവരോടൊക്കെ പറഞ്ഞത്‌. ഇനിയൊന്നു സമാധാനമായി ഓഫീസില്‍ പോകാമല്ലോ.”

“ഇതാ നിന്‍റെ സ്വഭാവം. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അത് മാത്രമോ എന്നെയും ഭയപ്പെടുത്തും.  നീയും സമയം കളയാതെ ഓഫീസില്‍ പോകുവാന്‍ നോക്ക് .”

അനുപമയെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വിളിക്കാന്‍ മുറിയില്‍ ചെന്ന അമ്മ അവളെ കണ്ടമ്പരന്നു.

വിവാഹ നിശ്ചയത്തിനു ധരിച്ച ലഹങ്കയുമണിഞ്ഞു നില്‍ക്കുന്നു.

“അനൂ...ഇത് നിശ്ചയത്തിനു വാങ്ങിയ ഡ്രെസ്സല്ലേ..? നീയെന്താ ഇതിട്ടു കൊണ്ട് പോകുന്നത്..?” അവര്‍ സംശയത്തോടെ ആരാഞ്ഞു.

“അവിടെങ്ങനാമ്മേ...ക്യാഷ്വല്‍ ഡ്രെസ്സ് ഇടുക..?”

“നീയെന്നും ക്യാഷ്വലിലല്ലേ ഓഫീസില്‍ പോകാറുള്ളത്‌..?”

“ഓഫീസിലോ..?ഓ...ഞാന്‍ അമ്മയോട് പറയാന്‍ മറന്നു. ഞാന്‍ ഇന്ന് ഹസ്ഥിനപുരത്തേക്കാണ്.”

കണ്ണാടിയിലേക്ക് നോക്കി അലുക്കുകളുള്ള ദുപ്പട്ട തലയിലൂടെ ഇട്ടു പിന്‍ ചെയ്തു കൊണ്ടു അനുപമ പറഞ്ഞു. അവളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഏതോ പുരാണ സീരിയലില്‍ നിന്നും ഇറങ്ങിവന്ന  കഥാ പാത്രമാണെന്ന്‍ അവര്‍ക്ക് തോന്നി. കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങള്‍. മുഖത്ത് കനത്ത മേക്കപ്പ് !!!!!!



“ഇതെന്തൊക്കെയാ മോളെ ഇപ്പറയുന്നത്...? ഹസ്ഥിനപുരത്തെക്കോ..? ആ ഡ്രെസ്സ് മാറിയിട്ട് വെറുതെ അതുമിതും പറയാതെ ഓഫീസില്‍ പോകാന്‍ നോക്ക്.” അവര്‍ ഭയാശങ്കയോടെ പറഞ്ഞു.

“എനിക്കൊരാള് വിഷമിക്കുന്നത് നോക്കി നില്‍ക്കാനാവില്ല അമ്മേ....എനിക്ക് പോയേ പറ്റൂ..” എന്ന് പറഞ്ഞു കൊണ്ടു അമ്മയെ തട്ടി മാറ്റി പുറത്തേക്കിറങ്ങുവാന്‍ തുടങ്ങുന്ന അവളെ തടഞ്ഞു കൊണ്ടു അമ്മ ഉറക്കെ കരഞ്ഞു തുടങ്ങി.

“ഒന്നിങ്ങു വരൂ..ഇവള്ക്കെന്തോ സുഖമില്ലാത്തപോലെ....”

പരിഭ്രാന്തനായി ഓടി വന്ന അച്ഛനെയും ശ്രദ്ധിക്കാതെ അനുപമ പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു....

അച്ഛന്‍ അവളെ വീടിനുള്ളിലേക്ക് വലിച്ചിഴക്കുന്നത് നോക്കി നില്‍ക്കാനെ അമ്മക്ക് കഴിഞ്ഞുള്ളൂ. വഴിയിലൂടെ പോകുന്നവര്‍ ആരെങ്കിലും ഇത് ശ്രദ്ധിക്കുന്നുണ്ടോ എന്നവര്‍ പരിഭ്രമത്തോടെ ഗേറ്റിലേക്ക് കൂടെ കൂടെ നോക്കി. അച്ഛനോട് എതിര്‍ത്തു നിന്ന അനുപമ ഒടുവില്‍ മുറ്റത്തെ പൂച്ചട്ടിയിലേക്ക് കുഴഞ്ഞു വീഴുന്നത് കണ്ട അവര്‍ ഓടിച്ചെന്നു അവളെ താങ്ങി.

കുരുക്ഷേത്ര ഭൂമിയില്‍ മരണാസന്നനായി ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ അടുത്തു ദു:ഖിതയായ അനുപമ. എങ്ങും  മുറിവേറ്റ യോദ്ധാക്കളുടെ ദീന രോദനങ്ങള്‍, മുറിവേറ്റ കുതിരകള്‍, താറുമാറായി കിടക്കുന്ന രഥങ്ങള്‍..

“മഹാനായ ഗംഗാദത്താ.... താങ്കളുമായുള്ള എന്‍റെ അവസാന കൂടിക്കാഴ്ചയാണിത്. ഇപ്പോഴെങ്കിലും മനസ്സിലാക്കൂ..വ്യര്‍ത്ഥമായ താങ്കളുടെ ശഫഥത്തെപ്പറ്റി. ഈ ഹസ്ഥിനപുരം താങ്കളിലൂടെ നില നിന്നിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ..? അങ്ങനെയെങ്കില്‍ ഈ രാജ്യത്തിന്‍റെ ചരിത്രം വേറൊന്നാകുമായിരുന്നില്ലേ..? വ്യാസനിലൂടെയാണോ അതോ ശന്തനുവിന്‍റെ സ്വപുത്രനിലൂടെയായിരുന്നോ ഈ വംശം നില നില്‍ക്കേണ്ടിയിരുന്നത്..?"

“നിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശരശയ്യയില്‍ കിടക്കുന്ന ഈ വൃദ്ധനാകില്ലല്ലോ അനുപമാ.. എന്തെല്ലാം കണ്ടു ഈ ജന്മത്തില്‍. സഹോദര പുത്രന്മാരുടെ സ്പര്‍ധ,അമ്മയെപ്പോലെ ബഹുമാനിക്കേണ്ട സഹോദര ഭാര്യയെ രാജ സദസ്സില്‍ അപമാനിക്കപ്പെട്ടത്, പ്രിയ പാണ്ഡുവിന്‍റെ മക്കള്‍ രാജ്യം നഷ്ടപ്പെട്ട് അലഞ്ഞത്. അച്ഛന് കൊടുത്ത ശഫഥത്തോളം തന്നെ എനിക്ക് വലുതായിരുന്നു. ഈ രാജ്യം അത് കൊണ്ടു ഈ ജീവിതം തന്നെ രാജ്യത്തിനായി ഉഴിഞ്ഞു വെച്ചു. പലതും കണ്ടില്ലെന്നു നടിക്കേണ്ടിവന്നു. ഈ അവസാന മണിക്കൂറുകളില്‍ അത് പാഴായോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.”

“സ്വച്ഛന്ദ മൃത്യുവായ ഞാന്‍ ദിവസങ്ങളായി ഈ ശരശയ്യയിലാണ്. നാളെ ഉത്തരായനത്തിന്‍റെ തുടക്കം എനിക്ക് സ്വര്‍ഗലോകം പൂകുവാന്‍ പറ്റിയ ദിവസം. നാളത്തെ സൂര്യോദയത്തിനായി ഞാന്‍ കാത്തു കിടക്കുകയാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ ഞാന്‍ നിറവേറ്റുന്ന എന്‍റെ ഒരേ ഒരു ആഗ്രഹം. മരിക്കുന്നതിനു മുന്‍പ് നീ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വര്‍ഷങ്ങളായി എന്‍റെ മനോഗതങ്ങള്‍ പങ്കു വെച്ചവളല്ലേ നീ..അതും ഒരു കലിയുഗ സന്തതി..”

“അങ്ങ് ഈ ഭൂമിയില്‍ നിന്ന് മായുന്ന കാഴ്ച്ചമാത്രം എനിക്ക് സഹിക്കാനാവില്ല. തിരിച്ചു ഞാന്‍ കലിയുഗത്തിലേക്ക് മടങ്ങുകയാണ്. ഈ ദ്വാപരയുഗത്തില്‍ നടന്നതോര്‍ത്തു അങ്ങ് ദുഖിക്കരുത്. കലിയുഗത്തില്‍ സംഭവിക്കുന്നതോര്‍ത്താല്‍ ഇതൊക്കെ എത്ര നിസ്സാരം. ദ്വാപരയുഗത്തില്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കേഴുന്ന ഒരു ദേവവ്രതനെങ്കിലും ഉണ്ടല്ലോ.കലിയുഗത്തില്‍ അതും ഇല്ലാതായി.”

ഗംഗാ ദാത്തനോടു വിട പറഞ്ഞു അനുപമ കലിയുഗത്തിലേക്ക് യാത്രയാകുന്നു.

മുറിയില്‍ റൌണ്ട്സിനു വന്ന ഡോക്ടര്‍ സൈമണെ ഉല്‍ക്കണ്ടയോടെ നോക്കി നില്‍ക്കുന്ന അഭിഷേകിനോടു ശാന്തതയോടെ ഡോക്ടര്‍  പറഞ്ഞു തുടങ്ങി.

“വിചാരിക്കുന്നത് പോലെ സീരിയസ് ഒന്നും അല്ല പ്രശ്നം. വീരാരാധന കൂടുന്നത് കൊണ്ടു ചില ചഞ്ചല മനസ്സുകള്‍ ഉണ്ടാക്കുന്ന കുസൃതി. ഒരു നിസ്സാര രോഗം. അനുപമ ഒരാഴ്ചക്കുള്ളില്‍ റിക്കവര്‍ ചെയ്യും. അടുത്ത മാസം നടത്താന്‍ ഉദ്ദേശിക്കുന്ന വിവാഹത്തിനു ഇതൊരു തടസ്സമേ അല്ല.”

ആശുപത്രി കിടക്കയില്‍ കണ്ണ് തുറന്നു കിടക്കുന്ന അനുപമയുടെ അടുത്തിരുന്ന അവളുടെ അമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അനുപമ അപ്പോഴും താന്‍ നടത്തിയ വിചിത്ര യാത്രയുടെ ഓര്‍മ്മകളില്‍ തളര്‍ന്നു കിടന്നു.