12.4.20

അപരദേഹങ്ങൾ
*****************

ഇന്ന് രാവിലെ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്കാണ് ഞാൻ ഉറക്കമുണർന്നത്. ഇന്നലെ  വീട്ടിലെ കിടക്കയിൽ ഉറങ്ങിയ ഞാൻ എങ്ങിനെയാണ്  അപരിചിതമായ ഈ  നാട്ടിലേക്ക് കൺതുറന്നത്..?  രാത്രി  ഉറങ്ങുന്നതിന് മുമ്പ് കുറച്ചു നേരം വായിച്ചിരുന്നത്, ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ വായിച്ചു നിർത്തിയ താളിൽ അടയാളം വെച്ച ശേഷം പല്ലു തേച്ചു വന്നു കിടക്കയിൽ എത്തിയത് വരെ  എനിക്ക് നല്ല ഓർമ്മയുണ്ട്. പക്ഷേ ഇപ്പോൾ  ഇവിടെയാണ്. ഇതെങ്ങനെ…?  സ്വപ്നാടനത്തിലെപ്പോലെ രാത്രിയിൽ ഉറക്കത്തില്‍ സഞ്ചരിച്ച് ഇവിടെ എത്തിയതോ....?  അതോ ആരെങ്കിലും ഞാനറിയാതെ  മയക്കി ഇവിടെ  കൊണ്ടുവന്നു നിർത്തിയതോ…? ഒന്നും വ്യക്തമാകുന്നില്ല.



 എന്റെ മുന്നിൽ അധികം വീതിയില്ലാതെ എന്നാല്‍ വൃത്തിയായി ടാറിട്ട് ഇരു വശങ്ങളിലും ചുവന്ന നിറത്തില്‍ വാകപ്പൂക്കള്‍ പൂത്ത് നില്‍ക്കുന്ന വളവോ തിരിവോ ഇല്ലാത്ത ഒരു നീളന്‍ റോഡാണ്. യാത്രയുടെ ക്ഷീണമോ തളർച്ചയോ ഇല്ലാതെ എങ്ങും പോകാനില്ലാത്തതപോലെ, എന്ത് ചെയ്യണമെന്നറിയാതെ ഞാനവിടെത്തന്നെ നിന്നു. തൊട്ടരികിൽ ഒരു പൊതു ടാപ്പുണ്ട്.  അതിനടുത്തേക്ക് നടന്ന് മുഖവും വായും കഴുകി വൃത്തിയാക്കി. നല്ല തണുത്ത വെള്ളം കൈക്കുമ്പിളിൽ ശേഖരിച്ച് കുറച്ചു കുടിക്കുകയും ചെയ്തു. എന്നിട്ട് വീണ്ടും നിന്നിടത്തു പോയി നിന്നു.  മുഖത്തു പറ്റിയിരുന്ന വെള്ളത്തുള്ളികളില്‍ പുലരിയുടെ കുളിർ കാറ്റടിച്ചപ്പോൾ നല്ല ഉന്മേഷം തോന്നി.



ഇനി ഞാനാരെയെങ്കിലും കാത്തു നിൽക്കയാണോ..?  ഈ സ്ഥലത്ത് ഇപ്പോൾ ഞാൻ മാത്രം. ആരും അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നുമില്ല. വിജനമായ ഈ റോഡരികിൽ  വീടോ കടയോ ഒന്നുമില്ല. എങ്ങും പച്ചപ്പ്‌ മാത്രമുള്ള ഒരു ഗ്രാമം. ആ നാട്ടില്‍ തലേന്ന്‍ രാത്രി  മഴ പെയ്തിരുന്നു എന്ന് മണ്ണിന്‍റെ നനവില്‍ നിന്നും  ഇലത്തലപ്പുകളിലെ ഈര്‍പ്പത്തില്‍ നിന്നും മനസ്സിലായി. പുല്ലിൽ ചവിട്ടി നിൽക്കുന്ന എന്റെ നഗ്‌നമായ കാലടികളിലും തണുപ്പ്. ഇത് മഴക്കാലമാണോ..?  പക്ഷേ ആകാശം പ്രഭാതത്തിൽ വൃത്തിയാക്കിയ  പൂമുഖം പോലെ മഴമേഘങ്ങളുടെ ലാഞ്ചന പോലുമില്ലാതെ  നിർമ്മലമായി കിടക്കുന്നു.  ഈ ഈര്‍പ്പം  മഞ്ഞുകാലത്ത് സംഭവിക്കുന്ന പോലെ രാത്രിയില്‍ ഹിമകണങ്ങള്‍ വീണതോ..? എനിക്ക് കാലഗണന ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടപ്പോലെ. എന്തോ  കുഴപ്പം സംഭവിച്ചു എന്നംഗീകരിച്ചതിന്റെ ഭാഗമായി ഞാന്‍ അതും വിട്ടു കളഞ്ഞു.

അപരിചിതമായ ഒരു നാട്ടില്‍ എത്തിയതോ കാലം തിരിച്ചറിയാത്തതോ ഒന്നും എന്നെ പരിഭ്രമിപ്പിക്കുന്നേയില്ല. എനിക്കിപ്പോൾ ചിന്തകളില്ല. ഭൂതമോ ഭാവിയോ എന്നെ അലോസരപ്പെടുത്തുന്നില്ല. ഇപ്പോഴുള്ളത്  വർത്തമാനം എന്തെന്നറിയാണുള്ള ആകാംക്ഷ മാത്രം.



 എന്തൊരു വിജനതയാണിവിടെ. ഒരു വാഹനം പോലും, എന്തിന് ഒരു സൈക്കിൾ പോലുമില്ലാത്ത നാടോ ഇത്..? എന്താണ് ഈ വിചിത്ര  നാട്ടിൽ എങ്ങനെ എത്തിയെന്ന പരിഭ്രമം പോലുമില്ലാതെ ഞാനിങ്ങനെ നിൽക്കുന്നത്…? ഉണർന്ന ഉടനെ ഒരു  ചായ കുടിക്കുന്ന ശീലം പോലും  ഈ പുതിയ നാട്ടിൽ എന്നെ ബുദ്ധിമുട്ടിക്കുന്നില്ല.  സമയമെന്തായി കാണും....? വെളിച്ചത്തിന്റെ രീതി കണ്ട് ഒരേകദേശ കണക്കിന് ഞാൻ ശ്രമിച്ചു.  നേരം പുലർന്നിട്ട് അധിക സമയമായിട്ടില്ല. എന്റെ എന്റെ കയ്യിൽ വാച്ചോ സെൽഫോണോ ഇല്ല.



കുറച്ചു നേരം പരിസരം വീക്ഷിച്ചു കഴിഞ്ഞ ഞാൻ ഇപ്പോൾ ദൂരേക്ക് കണ്ണയച്ചു നിൽക്കുകയാണ്.മന്ദത ബാധിച്ച എന്റെ മനസ്സ്  ഏതോ കാഴ്ച്ച പ്രതീക്ഷിച്ച് നിൽക്കുകയാണ് എന്ന് തോന്നി.എന്റെ കണ്ണുകൾ ഉദ്വേഗത്തോടെയാണ്  ദൂരേക്ക് നോക്കുന്നത്. പക്ഷേ ഏത് ദിക്കിലേക്ക് നോക്കണം എന്നെനിക്ക് വ്യക്തതയില്ല. അത് കൊണ്ട് ഇരു വശങ്ങളിലേക്കും ഞാൻ മാറിമാറി നോക്കിക്കൊണ്ടിരുന്നു. ഒരു മടുപ്പുമില്ലാതെ എത്ര നേരം അങ്ങനെ നിന്നു എന്നും അറിയില്ല.



 അപ്പോൾ അതാ അങ്ങു ദൂരെ,ഇടത് വശത്തായി  ഒരു പൊട്ട്   പ്രത്യക്ഷ്യപ്പെടുകയായി.  ഞാൻ ആ കാഴ്ച്ച സൂക്ഷിച്ചു നോക്കി. ആ പൊട്ട് വളർന്ന് ഒരേ നിറത്തിൽ വസ്ത്രം ധരിച്ച ഒരു കൂട്ടം മനുഷ്യരുടെ നിരയായി എന്നിലേക്ക് നടന്നടുത്തു വരുന്നത് ഞാൻ ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു. അതേ, മനുഷ്യരെ...അവരെത്തന്നെയാണ് കാത്തുനിൽപ്പിന്റെ മടുപ്പോ ഏകാന്തതയുടെ പരിഭ്രാന്തിയോ ഇല്ലാതെ ഞാനിവിടെ പ്രതീക്ഷിച്ച് നിന്നത്. ഒരു സഹജീവിയെപ്പോലും ഈ നാട്ടില്‍ കാണാതെ ഞാന്‍ അത്രമേല്‍  അസ്വസ്ഥയായിരുന്നു എന്ന്‍ എന്റെ ഈ അതിരറ്റ ആഹ്ലാദം എനിക്ക് പറഞ്ഞു തന്നു. ഒരു നിമിഷം എന്റെ കണ്ണുകൾ എതിർ ദിശയിലേക്ക് ചലിച്ചു.  അതിശയപ്പെടുത്തിക്കൊണ്ട്  അവിടെയും അങ്ങു ദൂരെ  അതേ കാഴ്ച.  അവർക്കും ഒരേ നിറത്തിലുള്ള വസ്ത്രം. പക്ഷേ ഒന്നാമത്തെ കൂട്ടരുടെ വസ്ത്രത്തിന്റെ നിറവുമായി അവരുടെ വസ്ത്രത്തിന്റെ നിറത്തിന് വ്യത്യാസമുണ്ട്.  ഞാൻ ഇടത്തേക്കും വലത്തേക്കും മാറി മാറി നോക്കി. ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും  രണ്ടിടത്തു നിന്നും ഒരേ കാൽവെപ്പിൽ അടുത്തത്തു വരുന്നു. രണ്ട് കൂട്ടർക്കും അതത് നിറങ്ങളിൽ തലപ്പാവും ഉള്ളത് കൊണ്ട് നിറങ്ങൾ സഞ്ചരിക്കുകയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളു. മനോഹരമായിരുന്നു ആ കാഴ്ച.



 ഏകനായി നിന്ന എന്നരികിലേക്ക് ഇരു വശത്തു നിന്നും ഐക്യമുള്ള മനുഷ്യർ. ഇരു  നിരകളും അടുത്തു വരുന്നതിനനുസരിച്ച് രണ്ട് കൂട്ടരും പാടുന്ന ശബ്ദവും  അവ്യക്തമായി കേൾക്കാം, ഒരേ ഈണവും  താളവും. ഇടക്ക് കൈകള്‍ ചലിപ്പിക്കുന്നുമുണ്ട്. നൃത്തം ചെയ്യുകയാണോ അവര്‍..? ഇപ്പോള്‍ അവര്‍ക്ക് ഞാന്‍ നില്‍ക്കുന്ന ഇടത്തേക്ക് കാര്യമായ ദൂരമില്ല. മിക്കവാറും ഞാൻ നിൽക്കുന്ന ഇടത്ത് സന്ധിക്കും എന്ന് തോന്നി. സന്ധിച്ചശേഷം എന്തായിരിക്കും സംഭവിക്കുക..?എന്റെ ആകാംക്ഷ വർധിച്ചു. രണ്ട് കൂട്ടരും കൈകൾ കോർത്ത് എനിക്ക് ചുറ്റും പാടി നൃത്തം വെക്കും. ഞാനും അവരൊപ്പം ചേർന്ന് അവരിലൊരാളാകും. എന്റെയുള്ളിൽ ഹർഷത്തിന്റെ വലിയൊരു തിരയിളക്കമുണ്ടായി.



അപ്പോഴാണ്  ഞാനാ കാഴ്ച്ച കണ്ടത്. ഇരു നിരയുടെയും  അവസാനം നീളമുള്ള  പെട്ടി തോളിലേന്തിയവർ. ഞൊടിയിടയില്‍ വല്ലാത്തൊരസ്വസ്ഥത എന്നെ പിടികൂടി. ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ നിന്ന എന്നെ ആ അസ്വസ്ഥത തെല്ലുലക്കുക തന്നെ ചെയ്തു. ഞാന്‍ ആ പെട്ടികളില്‍ മാറി മാറി സൂക്ഷിച്ചു നോക്കി നില്‍ക്കുകയാണ്. കുറച്ചു കൂടി അടുത്തപ്പോൾ എന്റെ നെഞ്ചിടിപ്പിനെ വര്‍ദ്ധിപ്പിച്ച് കൊണ്ട് രണ്ട് പെട്ടികളിലും നീണ്ടു നിവർന്ന് കിടക്കുന്ന ആളുകളാണെന്ന് എനിക്ക് വ്യക്തമായി.  അത് മരണത്തിന്റെ പെട്ടിയാണെന്നു ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതേ, അവ രണ്ടും  വ്യത്യസ്ത നിറങ്ങളിലെ ശവഘോഷയാത്രയാണ്. ഞാൻ ഇത്രയും നേരം  താളത്തിൽ കേട്ടിരുന്ന ഗാനം  കണ്ണോക്കായിരുന്നെന്നോ…? പക്ഷേ ഒന്ന്‌ കൂടി അടുത്തപ്പോൾ അത് കണ്ണോക്കല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ അവർ പാടുന്നത് പാട്ടു പോലുമല്ല.  അവർ ഉരുവിടുന്നത് മുദ്രാവാക്യമാണ്. അത് കൈയ്യുയര്‍ത്തി എതിർ നിരക്ക് നേർക്കുമാണ്. എപ്പോഴാണ് ഇവർ മരണപ്പാട്ടിൽ  നിന്നും  മുദ്രാവാക്യത്തിലേക്ക് മാറിയത്…? അത് തുടക്കത്തിലേ ഇങ്ങനെ തന്നെയായിരുന്നോ..,?

ഇപ്പോൾ രണ്ട് കൂട്ടരും എതിർ ദിശയിലേക്ക് വിരൽ ചൂണ്ടി ഉച്ചത്തിൽ ആക്രോശിക്കുകയാണ്. ഇടത്തോട്ടും വലത്തോട്ടും മാറി മാറി നോക്കി എന്റെ കഴുത്തു വേദനിക്കാൻ തുടങ്ങി. അവർ  പറയുന്നതൊക്കെയും എനിക്ക് സ്പഷ്ടമായി കേൾക്കാം. അതൊക്കെയും വെറുപ്പിന്റെയും പകയുടെയും ഉച്ചാരണങ്ങളായിരുന്നു എന്ന് ദുഃഖ ത്തോടെ ഞാൻ തിരിച്ചറിഞ്ഞു.

അതാ അവർ  സന്ധിച്ചു കഴിഞ്ഞു.  ഞാൻ വിചാരിച്ചപോലെ കൃത്യം എന്റെ മുന്നിൽ.  നേർക്ക് നേർ എത്തിയിട്ടും ഇരു കൂട്ടരും നിര തെറ്റിച്ചിട്ടില്ല എന്നത് ഞാൻ ശ്രദ്ധിച്ചു.  ഇരു കൂട്ടരും സമാന്തരമായി രണ്ട് നിറത്തിൽ രണ്ട് നിരകളായി റോഡിൽ  നിൽക്കുന്നു. ആ നിൽപ്പിന് മാത്രമേ ചിട്ടയുള്ളൂ. ചുറ്റും ചെവി പൊട്ടുമാറു ശബ്ദ കോലാഹലങ്ങളാണ്. ശബ്ദം കൊണ്ട്  ഇരുകൂട്ടരും എതിർ കൂട്ടരെ കീഴ്പ്പെടുത്താൻ നോക്കുകയാണ്.  “നിങ്ങളല്ലേ….നിങ്ങളല്ലേ …” ? എന്ന് തങ്ങളുടെ പെട്ടിയിലുള്ള ആളെ ചൂണ്ടിക്കാട്ടി രോഷവും ദു:ഖവും ചേർത്തവർ അലറുന്നു, തങ്ങളാണ് ശരി എന്നും നിങ്ങൾ പാടേ തെറ്റാണെന്നും  അലര്‍ച്ചകള്‍ക്കിടയില്‍  സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.  പാതയോരത്ത് ഞാനെന്ന ഒരാൾ നിൽക്കുന്നു എന്നാരും അറിഞ്ഞിട്ടേയില്ല. അവരില്‍ നിന്നും തികച്ചും വ്യത്യസ്തനായി പുള്ളിക്കുപ്പായമണിഞ്ഞു നില്ക്കുന്ന  ഞാൻ അവരുടെ കണ്ണിൽ പെടുന്നില്ലെന്നോ..!!!


ഈ ശബ്ദകോലാഹലങ്ങള്‍ക്കിടെ ഒന്നാം നിറക്കാർ  അവരുടെ പെട്ടി റോഡിന് നടുവിലായി വെച്ചു കഴിഞ്ഞു. വെള്ള വസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാൻ കണ്ണടച്ച് ആ പെട്ടിയിൽ ഉറങ്ങുന്നു. മുഖത്തു  നിറയെ വെട്ടേറ്റ പാടുകൾ. വെള്ള വസ്ത്രത്തിനു മേലെ ചുവന്ന രക്തക്കറകൾ. നീര് വന്നു ചീർത്ത  ആ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് പേടി തോന്നി. നല്ല മുഖപരിചയമുള്ള ഈ ചെറുപ്പക്കാരൻ ആരാണ്..? ഉൾക്കിടിലത്തോടെ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇയാളെ ഞാൻ കണ്ടിട്ടുണ്ട്. എപ്പോഴോ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പക്ഷേ ഭയവിഭ്രമത്തിന്റെ ഈ അന്തരീക്ഷത്തിൽ എവിടെ വെച്ച് എന്നോര്‍ക്കാന്‍  പറ്റുന്നില്ലല്ലോ. ഉടനെ തന്നെ വീറോടെ  രണ്ടാം നിറക്കാരും തങ്ങളുടെ പെട്ടി ഒന്നാം നിറക്കാരുടെ പെട്ടിക്കരികിൽ കൊണ്ടു വെച്ചു. അതിനുള്ളിലും വെട്ടേറ്റ് മരിച്ച ഒരു യുവാവ്.  ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും സമാന്തരമായി എന്നപോലെ   റോഡിനു നടുവിൽ രണ്ട് പെട്ടികളും സമാന്തരമായി. ഞാൻ രണ്ട് പെട്ടിയിലേക്കും  മാറി മാറി നോക്കി. അപ്പോൾ കണ്ടതായിരുന്നു അന്നത്തെ ഏറ്റവും  ഭയങ്കര കാഴ്ച്ച.  രണ്ട് മൃതദേഹങ്ങൾക്കും ഒരേ മുഖം, ഒരേ ശരീരം, ഒരേ വെട്ട് പാടുകളും. രണ്ട് പേരുടെയും വസ്ത്രങ്ങളിൽ രക്തക്കറയുണ്ടാക്കിയ ആകൃതികള്‍ പോലും ഒന്ന്‍ !!!  ചലനമറ്റു കിടക്കുന്ന ഈ രണ്ട് പേരില്‍ ആരായിരിക്കും എന്റെ പരിചയക്കാരൻ..? ഇവരിൽ  ആരോടാണ് ഞാൻ മുമ്പ് സംസാരിച്ചിട്ടുള്ളത്….?അതോ..ഇവര്‍ രണ്ടു പേരോടുമോ…?



പിന്നെയവിടെ നടന്നത് രണ്ട് നിറങ്ങളുടെ സങ്കലനമായിരുന്നു. ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും വരി തെറ്റിച്ച് അങ്ങോട്ടും ഇങ്ങോട്ടും പായുന്നു, ചോദ്യം ചെയ്യുന്നു, രണ്ടു കൂട്ടരുടെയും രോഷം കണ്ണീരായി റോഡില്‍ പതിക്കുന്നു. ഒടുവില്‍ ആ ചെയ്തികളില്‍ ക്ഷീണിതരായ അവര്‍ പഴയ പോലെ നിരയില്‍ പോയി വീണ്ടും സമാന്തരായി നിന്നു. എങ്കിലും  അവരുടെ രോഷമടങ്ങിയിട്ടില്ല. മുറുമുറുത്തു കൊണ്ട് പരസ്പരം നോക്കുന്നതിനിടെ ഇരു കൂട്ടരും പെട്ടി കയ്യിൽ എടുത്തു തിരികെ പോകാൻ തുനിഞ്ഞു. രണ്ടു നിറക്കാരും ഒരേസമയം കുനിഞ്ഞു പെട്ടികൾ  എടുത്തുയർത്തി നടന്നു തുടങ്ങി.  പാതയോരത്ത് അവരുടെ ചെയ്തികൾ   സസൂഷ്മം വീക്ഷിച്ചിരുന്ന എന്നെ അവർ അപ്പോഴും കണ്ടതേയില്ല. കണ്ടിരുന്നെങ്കിൽ നിങ്ങളുടെ പെട്ടികൾ പരസ്പരം മാറിപ്പോയി എന്നെനിക്ക്  വിളിച്ചു പറയാമായിരുന്നു.  പറഞ്ഞിട്ടെന്തിന്......? രണ്ട് ശവങ്ങൾക്കും ഒരേ മുഖമായിരുന്നു എന്ന് പറഞ്ഞാലും അവർ വിശ്വസിക്കുമോ…?



   വന്ന വഴിയെ തിരിച്ചു പോവുകയാണ് അവർ, അതേ കാൽവെപ്പിൽ. അകലുന്നതനുസരിച്ച് അവരുടെ മുദ്രാവാക്യങ്ങൾ   ആദ്യത്തേത്‌ പോലെ  പാട്ടുകളായി, അതേ താളത്തിൽ.. ഈണത്തിൽ..  ഇരു വശത്തേക്കും  അകന്നു പോകുന്ന പെട്ടികളും അവക്ക് മുന്നിലെ വ്യത്യസ്ത നിറങ്ങളും. ചലിക്കുന്ന തലപ്പാവുകളും.  ഞാൻ ഇരു വശങ്ങളിലേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു. അവർ തമ്മിലുള്ള ദൂരം വർധിച്ചു കൊണ്ടിരിക്കുന്നു. അകന്നന്നു പോവുകയാണ് അവർ. ഇപ്പോൾ ഇരുവശവും ഓരോരോ ശവപ്പൊട്ടുകൾ. 

ശവഘോഷയാത്രക്ക്‌ മുമ്പ് എനിക്ക് ചുറ്റുമുണ്ടായിരുന്ന  പ്രഭാതവും അതിന്റെ കുളിരും എന്നെന്നേക്കുമായി മറഞ്ഞപോലെ. ഇപ്പോള്‍ ഇവിടെ നട്ടുച്ചയാണ്. ചുറ്റും  ദേഹമാസകലം പൊള്ളുന്ന ചൂട്. ആകാശത്ത് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍റെ നേര്‍ക്ക് നോക്കിയ എന്റെ കണ്ണിലേക്ക് കടും വെയിലിന്റെ കിരണങ്ങള്‍ തുളച്ചു കയറി  കണ്ണ് മഞ്ഞളിച്ചു. മഞ്ഞളിച്ച കണ്ണുമായി ഞാന്‍ ശവപ്പൊട്ടുകളെ ഇരു വശവും തേടി. കറുത്ത പൊട്ടായി സൂര്യന്‍ മാത്രമേ അപ്പോള്‍ എന്റെ കണ്ണിനു മുന്നില്‍ തെളിഞ്ഞുള്ളൂ. പെട്ടെന്ന്‍ പേരോ സ്ഥലനാമമോ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ബസ്സ് എന്റെ മുന്നിലൂടെ നിറുത്താതെ പാഞ്ഞു പോയി. യാത്രക്കാര്‍ ആരും തന്നെയില്ലാത്ത ശൂന്യമായ ഒരു ബസ്സായിരുന്നു എന്ന്‍ കറുത്ത സൂര്യന്‍ നിറഞ്ഞു നിന്ന കണ്ണ് കൊണ്ട് ഞാന്‍ മസ്സിലാക്കി. ആരാണ് അതോടിച്ചിരുന്നത് എന്ന് ധൃതിയിൽ നോക്കുന്നത്തിനിടെ അതെന്റെ  കാഴ്ചയില്‍  നിന്നും മാഞ്ഞുപോയിരുന്നു. എന്‍റെ കണ്ണിന്‍ മുന്നില്‍ ഇപ്പോള്‍ രണ്ട് കറുത്ത വൃത്തങ്ങള്‍.....

ഫെബ്രുവരി16, ഞായറാഴ്ച മനോരമ