31.12.11

ദൈവത്തിനു വേണ്ടപ്പെട്ടവന്‍

ഷാ കഴിഞ്ഞ ദിവസവും എന്റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ക്രിസ്തുമസ് വിളക്കിനു കറണ്ട് കണക്ഷന്‍ കൊടുക്കുവാനായി.ഇവിടെ ആരുടെ വീട്ടിലും കറണ്ട് സംബന്ധിയായ ആവശ്യം വരുമ്പോള്‍ ഷാ ആണ് അത് ചെയ്തു കൊടുക്കാറുള്ളത്. കഴിഞ്ഞ ദസറ കാലത്താണ് ഷായെ ഞാന്‍ ആദ്യമായി കാണുന്നത് . ദാസറ ദിനങ്ങളില്‍ ഇവിടെയുള്ള കൊച്ചു ക്ഷേത്രത്തിലെ ദീപാലങ്കാരത്തിന്റെ മുഴുവന്‍ ചുമതലയും ഷാ ക്കായിരുന്നു. പിന്നീട് വന്ന ദീപാവലിയുടെ അലങ്കാരത്തിനു ചുക്കാന്‍ പിടിച്ചതും അയാള്‍ തന്നെ.


ഷാ എന്നത് അയാളുടെ ടൈറ്റില്‍ പേരാണ്.ടൈറ്റിലില്‍ നിന്നും ഞാന്‍ വിചാരിച്ചിരുന്നത് അയാള്‍ ബംഗാളി ആയിരിക്കും എന്നാണു. സാധരണ ബംഗാളികള്‍ക്കാണ് ഈ ടൈറ്റില്‍ നാമം കേട്ടിട്ടുള്ളത്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഈദ്‌ പെരുന്നാള്‍ ആയി.അന്നാണ് ഷാ എന്നെ അമ്പരപ്പിച്ചു കളഞ്ഞത്. ഈദിന്റെ‌ അന്ന് ആരോ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് കതകു തുറന്ന ഞാന്‍ ഷായുടെ പുതിയ രൂപം കണ്ടു ശരിക്കും അതിശയിച്ചു. പരമ്പരാകൃത കാശ്മീരി മുസ്ലിം വേഷത്തില്‍,നല്ല തൂവെള്ള വേഷവും അതിനു മേലെ തിളങ്ങുന്ന നീല വെല്‍വറ്റു ഹാഫ്‌ കോട്ടും സുന്ദരമായ രോമാതോപ്പിയും ധരിച്ചു കൈയ്യില്‍ മധുര പലഹാര പൊതിയുമായി നില്ക്കുന്നു.

“ഈദ്‌ മുബാറക്ക്‌ മാഡം”

കൈയ്യിലുള്ള പൊതി എന്റെ നേരെ നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു.

“മുബാറക്ക്‌” ഇനിയും അമ്പരപ്പു മാറാത്ത ഞാന്‍ തിരിച്ചും പറഞ്ഞു.

കശ്മീരി മുസ്ലിങ്ങളുടെ യാതൊരു രൂപവും ഇല്ലാത്ത ഇയാള്‍..? ചിലപ്പോള്‍ വേറെ വല്ല സംസ്ഥാനക്കാരനായിരിക്കും.

ഞാന്‍ ഭര്ത്താവിനടുത്തു സംശയം ചോദിച്ചു .

“ഓ..അയാള്‍ ഈ നാട്ടുകാരന്‍ തന്നെ.” ശ്രീനഗറിനടുത്തുള്ള അയാളുടെ സ്ഥലവും പറഞ്ഞു തന്നു.

പിന്നീട് ഞാന്‍ ഷായെ കണ്ടപ്പോള്‍ അയാളുടെ മുഖം സൂക്ഷിച്ചു നോക്കി.കുറച്ചു പൊക്കം കുറവാണെന്നെ ഉള്ളു. ഇവിടത്തുകാരുടെ പോലെ നല്ല ഉയരവും ഉയര്ന്ന കവിളെല്ലും വല്ലാത്ത വെളുപ്പ്‌ നിറവും ഇല്ലെങ്കിലും ഒരു കാശ്മീരി ലുക്കൊക്കെ ഞാന്‍ ആ മുഖത്ത് കണ്ടു പിടിച്ചു.

ഇവിടെയുള്ള മനുഷ്യര്ക്ക് പ്രത്യേകിച്ച് മുസ്ലീമുകള്‍ക്ക് കൂടുതലും ഒരു മധ്യേഷ്യന്‍ ച്ഛായയാണ്. മെലിഞ്ഞ ശരീരവും നീണ്ട മുഖവും ഉയര്ന്നു കവിളെല്ലുമൊക്കെയായി. കൊച്ചു കുട്ടികളാണെങ്കിലോ ചെമ്പന്‍ മുടിയും പൂച്ച കണ്ണുമൊക്കെയായി തനി വിദേശി കുഞ്ഞുങ്ങളെപ്പോലെ.  ഇവിരെ നിരീക്ഷിച്ചതില്‍ നിന്ന്. എനിക്ക് തോന്നുന്നത് തുര്ക്കികള്‍ ഇന്ത്യയില്‍ വന്ന കാലത്തോ മറ്റോ വന്നവരായിരിക്കും എന്നാണു. ഹിന്ദുക്കള്ക്ക് വേറൊരു ച്ഛായ. അവര്ക്കും ഒരു ആര്യന്‍ ലുക്ക് തന്നെ. ചെമ്പന്‍ മുടി നല്ല നിറം പിന്നെ  മുന്തിരിക്കണ്ണുകളും. പിന്നെയും കുറെപ്പേരുണ്ട് ഷായെപ്പോലെ ശരീര പ്രകൃതിയുള്ളവര്‍. അവര്ക്ക് ‌ ഭയങ്കര വെളുപ്പൊന്നും ഇല്ല. മല നിരകളില്‍ താമസിക്കുന്നവരുടെ ഒരു പ്രകൃതമാണ്.

പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞു സിക്ക് കാരുടെ ആഘോഷ ദിനമായ ഗുരുപൂര്ണ്ണിമ വന്നു. അന്ന് ഗുരുദ്വാരയില്‍ പ്രത്യേക പ്രാര്ഥനയും ഭജനും ഒക്കെ ഉണ്ടാകും. കഴിഞ്ഞ വര്ഷങ്ങളിലെപ്പോലെ സുഹൃത്തുക്കളായ സര്ദാര്ജിമാര്‍ ഞങ്ങളെ ഈ വര്ഷവും ഗുരുദ്വാരയിലെ പ്രാര്ഥനക്കും അതിനു ശേഷമുള്ള “ലങ്കര്‍”( നേര്ച്ച സദ്യ)നും പങ്കെടുക്കുവാന്‍ ക്ഷണിച്ചു. ഈ ലങ്കറിനു ഒരു പ്രത്യേകതയുണ്ട്. അതിനു സഹായിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായാണ് കണക്കാക്കുന്നത്. യാതൊരു വലിപ്പ ചെറുപ്പവും നോക്കാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന ഒരു സ്ഥലമാണ് ഗുരുദ്വാരകള്‍.. കുറേപ്പേര്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലി ഏറ്റെടുക്കും. മറ്റു ചിലര്‍ ഭക്ഷണം വിളമ്പുന്ന പ്ലേറ്റുകള്‍ കഴുകുന്ന ജോലിയിലായിരിക്കും. ചിലര്‍ വിളമ്പ് ജോലിയും. കുറേപ്പേര്‍ വരുന്നവരുടെ ചെരുപ്പുകള്‍ ശേഖരിച്ചു സൂക്ഷിച്ചു വെക്കും. ചിലപ്പോള്‍ അത് തുടച്ചു വൃത്തിയാക്കിയും വെച്ചിരിക്കും.

ഈ വര്ഷത്തെ ഗുരു പൂര്ണ്ണിമയും കിസ്തവാറിലെ മുസ്ലിം ദര്ഗയായ സിയരാള്‍-അസ്രാര്‍-ഉദ്-ദിന്‍ സാഹിബ് ല്‍ അടക്കംചെയ്തിരിക്കുന്ന ഷാ ഫരീദ്‌-ഉദ്-ദിന്‍ എന്ന പുണ്യാത്മാവിന്റെ ചരമ ദിനവും ഒരേ ദിവസമായിരുന്നു.( ആ പുണ്യാത്മാവിനെക്കുറിച്ച്-ഔറംഗസേബിന്റെ കാലത്ത്‌ ബാഗ്ദാദില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മത പ്രചാരകാനാണ് ഷാ ഫരീദ്‌-ഉദ്-ദിന്‍. രാജാ ജയ്സിംഗിന്റെ കാലത്ത്‌ സ്വതന്ത്ര രാജ്യമായിരുന്ന കിഷ്തവാറില്‍ താമസമാക്കിയ അദ്ദേഹം മഞ്ഞു മൂടിയ മലകളിലൂടെയും കഠിനമായ ചുരങ്ങളിലൂടെയും സഞ്ചരിച്ച് പ്രവാചകന്റെ സന്ദേശം ജനങ്ങളില്‍ എത്തിച്ചു. ആ പുണ്യാത്മാവിന്റെ ഓര്മ്മക്കായി പണിത ഈ ദേവാലയം എല്ലാ മത വിശ്വാസികള്ക്കും ഒരു തീര്ഥാടന കേന്ദ്രമാണ്.)

ഷാ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഈ ദര്ഗയിലും അന്ന് പോയി. അവിടെയും നേര്ച്ച സദ്യവും മറ്റു കാര്യങ്ങളും ഒക്കെയുണ്ട്. അവിടെയുള്ളവര്‍ ദര്ഗയിലെ ബിരിയാണി കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അയല്പക്കക്കാരനായ ജക്താര്‍ സിങ്ങിനോട് ഗുരുദ്വാരയില്‍ നിന്നും ഭക്ഷണം കഴിക്കാം എന്ന് സമ്മതിച്ചതിനാല്‍ ഞങ്ങള്‍ അത് സ്നേഹപൂര്‍വം നിരസിച്ചു. ഒരറ്റത്ത് കെട്ടിയിട്ടുള്ള സ്റ്റേജില്‍ പണ്ഡിതന്മാരെപ്പോലെ വേഷം ധരിച്ചവര്‍ ഉറുദുവില്‍ ഗാനങ്ങള്‍ പാടുന്നു. മരിച്ച പുണ്യാത്മാവിനെക്കുറിച്ചായിരിക്കാം. ഭാഷ അറിയാത്തത് കൊണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല. ഷായെ ആ കൂട്ടത്തിലെങ്ങും കണ്ടതുമില്ല. ഞങ്ങള്‍ സമയം കളയാതെ ഗുരുദ്വാരയിലേക്ക് പോയി.

ഗുരുദ്വാരയില്‍ പോകുന്നത് എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്.കാരണം അതിനു ഞാന്‍ പോകാറുള്ള പള്ളിയുടെ ഒരു അന്തരീക്ഷമാണ്. പള്ളികളിലെപ്പോലെ സ്ത്രീകളും പുരുഷന്മാരും ഹാളിന്റെ ഓരോ വശത്തായി ഇരിക്കും നടുവില്‍ ഗുരു വചനങ്ങളുടെ ഗ്രന്ഥമായ "ഗുരുഗ്രന്ഥ സാഹിബ്" അതി പാവനമായി വെച്ചിട്ടുണ്ടാകും. അതിനെ വെഞ്ചാമരം പോലുള്ള വിശറി വീശുന്ന ആളുകള്‍.. ഒരറ്റത്ത്‌ ഗായക സംഘം സംഗീത ഉപകരണങ്ങളുമായി ഭജനുകള്‍ പാടുന്നുണ്ടാകും. എല്ലാ മനുഷ്യരും തല മറച്ചേ ഗുരുദ്വാരയില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ. ഒരു ചെറിയ തൂവാല കൊണ്ടെങ്കിലും തല മറച്ചിരിക്കണം നേര്ച്ച സദ്യ നടക്കുന്നത് അതിനോടു ചേര്ന്നുള്ള ഹാളിലായിരിക്കും.അപ്പോഴും നമ്മള്‍ തല മൂടിയിരിക്കണം.തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട ഭക്ഷണം കഴിക്കുന്നതിനിടെ തലയില്‍ നിന്നും മാറിപ്പോയാലും അവര്‍ വന്നു നമ്മുടെ ചെവിയില്‍ സ്വകാര്യമായി പറയും.”മേഡം ജി..ദുപ്പട്ട ഠിക്ക്‌ കര്‍ ദോ..”. ഇവിടെയുള്ള അമ്പലങ്ങളിലും ഞാന്‍ പോകാറുണ്ട്. പക്ഷെ അമ്പലത്തിനുള്ളില്‍ എനിക്കാകെ പരിഭ്രമമാണ്.ആരതി ചെയ്യാനൊന്നും അറിയാതെ ഞാന്‍ ഒരു മൂലയില്‍ മാറി നില്ക്കു കയേ ഉള്ളു. പ്രസാദം തരുമ്പോള്‍ എന്ത് ചെയ്യണം എന്നെല്ലാം മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി ചെയ്യേണ്ടി വരും.

ഗുരുദ്വാരയിലെ പ്രാര്ത്ഥ്ന കഴിഞ്ഞു ഞങ്ങള്‍ ലങ്കര്‍ കഴിക്കാന്‍ ഇരുന്നു. ലങ്കറിനു അത്ര വലിയ വിഭവങ്ങളൊന്നും കാണാറില്ല.ചപ്പാത്തി പരിപ്പ് കറി,ഒരു പച്ചക്കറി. പിന്നെ സാലഡ്‌. നിലത്തിരുന്നാണ് എല്ലാവരും കഴിക്കേണ്ടത്‌. ചപ്പാത്തിയും കറികളും എല്ലാം “ജീ..പ്രസാദ്‌...”എന്ന് പറഞ്ഞാണ് വിളമ്പുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ‘പ്രസാദ്‌..” എന്ന് പറഞ്ഞു ചപ്പാത്തി വിളമ്പാന്‍ വന്ന ആളെക്കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. തല ഒരു തൂവലകൊണ്ടു മറച്ച ഷാ ആയിരുന്നു അത്.

“നീ..ദര്ഗ.യില്‍ പോയില്ലേ ഷാ...?ഞങ്ങള്‍ അവിടെ പോയിട്ടാണ് വരുന്നത്. നിന്നെ അവിടെയെങ്ങും കണ്ടില്ലല്ലോ..?’എന്ന എന്റെ ഭര്ത്താവിന്റെ ചോദ്യത്തിന്,

“ഞാന്‍ അവിടെ നിന്നും വേഗം നേര്‍ച്ച കഴിച്ചിട്ട് ഇങ്ങു പോന്നു. ഇവിടെ ലങ്കറിനും കൂടണമല്ലോ” എന്നയാള്‍ മറുപടി പറഞ്ഞു.

ഈ മറുപടി എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു. ഒരു മുസല്‍മാന്‍ തന്റെ സമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട ദിവസം ഒരു സിക്കു ഗുരുദ്വാരയില്‍ ലങ്കറില്‍ സഹായിക്കുക..ഒരു യഥാര്ത്ഥ മനുഷ്യനെയാണ് ഞാന്‍ കണ്ടത്‌. ദൈവത്തിനു പ്രിയപ്പെട്ട ഒരാളെ. മത തീവ്രവാദം ഒരു സംസ്ഥാനത്തെ നശിപ്പിച്ച ഇടത്തു നിന്നും ഉള്ള ഒരാള്‍.. ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ നല്ലൊരു ഭാഗവും ഈ തീവ്രവാദം കാരണം വിന്യസിക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്ത് നിന്നുമുള്ളവന്‍. അമ്പലങ്ങളിലും ഗുരുദ്വാരയിലും സജീവ സാനിധ്യമായി സഹായിക്കുന്ന ഷാ. എന്തിനാണ് എന്റേത് ശ്രേഷ്ടം എന്ന് പറഞ്ഞു നമ്മള്‍ തമ്മിലടിക്കുന്നത്...? വാചക കസര്ത്തുകള്‍ നടത്തുന്നത്...? തീര്ഥാടനങ്ങള്‍ നടത്തുന്നത്..?

തീവ്രവാദം മൂലം തങ്ങളുടെ സംസ്ഥാനം നശിച്ചു പോയതില്‍ ദുഖിക്കുന്നവരാണ് കാശ്മീരില്‍ ഏറെയും. മുഖ്യ സാമ്പത്തിക സ്രോതസ്സായ ടൂറിസം നിന്ന് പോയത് മൂലം പട്ടിണി അനുഭവിക്കുന്നവര്‍. ഒരു വര്ഷമായി ടൂറിസം പുനരാംഭിച്ചു എന്നതില്‍ ആശ്വാസം കൊള്ളുന്നവര്‍. എന്നാല്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ ആര്പ്പ് വിളിച്ചു പടക്കം പൊട്ടിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. അങ്ങനെയുള്ള ഒരിടത്താണ് ഷായെ പോലുള്ളവരുടെ മഹത്വം നാം തിരിച്ചറിയുന്നത്.

കഴിഞ്ഞ ദിവസം ഞാന്‍ ഭര്ത്താവിനോട് ചോദിച്ചു. “നമ്മുടെ ഷായുടെ മുഴുവന്‍ പേര്‍ എന്താ?” വേറെന്തോ ചെയ്തിരുന്ന അദ്ദേഹം ഞാന്‍ ചോദിച്ചത് ശ്രദ്ധിച്ചിരുന്നില്ല. ഒരു നിമിഷം കഴിഞ്ഞ ശേഷം അദ്ദേഹം എന്നോടു ചോദിച്ചു.

“എന്താ..നീ ഇപ്പോള്‍ എന്നോടു ചോദിച്ചത്..?ഞാന്‍ കേട്ടില്ലല്ലോ...?”

ഞാന്‍ പെട്ടെന്ന് പറഞ്ഞു “ഇല്ല...ഒന്നുമില്ല...ഒന്നുമില്ല.”

അതെ,എനിക്കറിയേണ്ട ഷായുടെ മുഴുവന്‍ പേര്‍ എന്തെന്ന്. ചിലപ്പോള്‍ അഹമ്മദ്‌ ഷാ എന്നോ അമീര്‍ ഷാ എന്നോ ആയിരിക്കും.എനിക്കയാള്‍ ഷാ ആണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു വേണ്ടപ്പെട്ടവനാണ്. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി. ഈ പുതു വല്സത്തില്‍ എനിക്ക് മറ്റാരെക്കുറിച്ചും ചിന്തിക്കാനില്ല എഴുതാനില്ല. പറയാനുമില്ല.. എല്ലാവര്ക്കും പുതുവല്‍സര ആശംസകള്‍