28.11.15

ജ്ഞാന പുസ്തകത്തിലെ പുതിയ താളുകൾ

വെള്ള വിരിപ്പിട്ട നീളന്‍ മേശയുടെ അരികിലൂടെ പൂവിതളുകള്‍ വീണു കിടന്നു. അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്ന ചന്ദന തിരിയുടെയും കുന്തിരിക്കത്തിന്റെയും ശേഷിക്കുന്ന ഗന്ധത്തിന് തീഷ്ണത ഒട്ടും കുറഞ്ഞിട്ടില്ല. കൂടി നിന്നവരിലെ അവസാന ആളും വിലാപയാത്രയുടെ വാലറ്റക്കാരനായി ഗേറ്റ് കടന്നു കഴിഞ്ഞു. മുറ്റത്തെ പന്തലില്‍ നിരത്തിയിട്ട പ്ലാസ്റ്റിക്‌ കസേരകളില്‍ ഒന്നില്‍ ഇപ്പോള്‍ നിമ്മി മാത്രം. വീടിന്റെ വാതിലടച്ചു ധൃതിയില്‍ പുറത്തിറങ്ങിയ ത്രേസ്യാ ചേടത്തി നിമ്മിയെ കണ്ട് ഒന്നമ്പരന്നു. അവളെ ഇവിടെ പ്രതീക്ഷിച്ചതേയില്ല എന്നവരുടെ മുഖത്തെ അമ്പരപ്പ്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്ത് ചോദിക്കണം എന്ന പകപ്പോടെ അവരവളുടെ അടുത്തു വന്നു നിന്നു. ഗേറ്റ് കടന്നു പോയവരുടെ കൂടെ ഒടിയെത്തണം എന്നത് കാര്യം മറന്നപോലെ.
“മോളിതെപ്പോ വന്നു...? ആരാ അറീച്ചത്..? വേറാരും മോളെ കണ്ടില്ലേ...?”
നിമ്മി ഒന്നും മിണ്ടാതെ അവരെത്തന്നെ നോക്കിയിരുന്നപ്പോള്‍ ചോദിച്ചത് അബദ്ധമായോ എന്ന ഭാവത്തില്‍ അവര്‍ പരുങ്ങി.
“വാ...പള്ളീലേക്ക് വരുന്നില്ലേ...?”
അതിനും മറുപടി കിട്ടില്ല എന്ന് മനസ്സിലായപ്പോള്‍ അവര്‍ പഴയ ധൃതി വീണ്ടെടുത്തു മുറ്റത്ത് നിരത്തിയിട്ട കസേരകളില്‍ തട്ടാതെ ഗേറ്റ് കടന്നോടി.
നിമ്മി അപ്പോഴും പന്തലിന്റെ ഏറ്റവും പിന്നിലെ ആ കസേരയില്‍ അനങ്ങാതെയിരുന്നു.

എന്തൊരു ജനക്കൂട്ടമായിരുന്നു തൊട്ടു മുമ്പവിടെ ഉണ്ടായിരുന്നത്. മൈക്കിളിന്റെ ജനസമ്മതിക്കും തറവാടിന്റെ നിലക്കും ചേര്‍ന്ന ശവമടക്ക്. വില കൂടിയ ലേയ്സുകള്‍ കൊണ്ടലങ്കരിച്ച ഭംഗിയുള്ള സ്വര്‍ഗ്ഗപ്പെട്ടിയില്‍ തനിക്ക് ചേര്‍ന്ന പ്രൌഡിയില്‍ മൈക്കിള്‍ കണ്ണടച്ചു നിവര്‍ന്നു കിടന്നു. ചരമ പ്രസംഗത്തില്‍ മൈക്കിള്‍ ഫ്രാന്‍സി‍സ്‌ പഞ്ചായത്തിനും വിശിഷ്യാ ഇടവകക്കും ചെയ്തിട്ടുള്ള സേവനങ്ങള്‍ ഒന്നൊന്നായി എടുത്തു പറയപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ആളുകള്‍ ദു:ഖത്തോടെ നെടുവീര്‍പ്പിട്ടു. ആരുടെയും കണ്ണില്‍ പെടാതെ ഇരുന്ന നിമ്മിയെ സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ന്ന ആള്‍ക്കൂട്ട ഗന്ധം ശ്വാസം മുട്ടിച്ചു.
തിരിച്ചു പോകാനുള്ള തീവണ്ടി,പ്ലാറ്റ് ഫോം നമ്പര്‍ ഇവ സൂക്ഷ്മമായി നോക്കി പഠിച്ച ശേഷം നിമ്മി പ്ലാറ്റ് ഫോമിലേക്ക് നടന്നു. നാല് അമ്പതിന് ട്രെയിനുണ്ട്. ഇപ്പോള്‍ നാല് മണി.  പ്ലാറ്റ് ഫോമില്‍ ഇരുന്നു പരിചയക്കാര്‍ക്ക് മുഖം കൊടുക്കാന്‍ മടിച്ച് അവര്‍ സമയം കാത്തു കിടക്കുന്ന ട്രെയിനില്‍ കയറിയിരുന്നു. അതില്‍ ആരും എത്തിയിട്ടില്ല എന്നത് അവര്‍ക്ക് ‌ വല്ലാത്തൊരു സമാധാനം കൊടുത്തു. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോം, വിടാനുള്ള സമയം, ഇപ്പോഴത്തെ സമയം ഇതെല്ലാം ഒരിക്കല്‍ കൂടി ആലോചിച്ച് ശ്രദ്ധിച്ച് നിമ്മി സൈഡ് സീറ്റില്‍ വന്നിരുന്നു.

നിമ്മി പണ്ടെ അങ്ങനെയാണ് തെറ്റുമോ തെറ്റുമോ എന്ന് സന്ദേഹിച്ചു ഒരു കാര്യം പലവട്ടം നോക്കും. പറയും. ചെയ്യും. അതായിരുന്നു മൈക്കിളിനെ ഏറ്റവും ചൊടിപ്പിച്ചിരുന്നതും “കാശിനു കൊള്ളില്ലാത്ത സാധനം “എന്നയാളെക്കൊണ്ട് പറയിപ്പിക്കുന്നതും.

ഒരുമിച്ചു ജീവിച്ചകാലത്ത് നിമ്മി ആദര്‍ശവതിയായ ഭാര്യയിരുന്നു. അത് കൊണ്ടു മൈക്കിളിനോടു ഒരു ഏറ്റുമുട്ടല്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. ഒരു ഭാര്യ എങ്ങനെയാകണം എന്ന് വിവാഹത്തിനു മുന്നേ പല ഇടത്തു നിന്നും അവള്‍ക്ക് നിര്‍ലോഭം ഉപദേശങ്ങള്‍ ലഭിച്ചിരുന്നു. എല്ലാ ഉപദേശങ്ങളുടെയും കാതല്‍ ഒന്ന് തന്നെയായിരുന്നു. മൈക്കിള്‍ പറയുന്നതിനപ്പുറം നിനക്കൊരു വാക്കുണ്ടാകരുത്. മൈക്കിളിന്റെ ഇഷ്ടമാണ് നിന്റെ ഇഷ്ടം, മൈക്കിളിന്റെ മക്കളെ നോക്കിയാണിനി നിന്റെ ശിഷ്ട ജീവിതം. പല മുഖങ്ങളില്‍ നിന്നും ഒരേ ഉപദേശം കേട്ട് കാത് തഴമ്പിച്ചപ്പോള്‍ ആദ്യ ഉപദേശത്തില്‍ തന്നെ മനസ്സില്‍ കിടന്നു എരിപൊരി കൊണ്ട ആ ചോദ്യം അറിയാതെ പുറത്തേക്ക് വീണു. അവളുടെ കല്യാണത്തലേന്നായിരുന്നു അന്ന്.

“അപ്പോള്‍ മൈക്കിള്‍ എന്തെങ്കിലും തെറ്റ് പറഞ്ഞാലോ...?”
അവളുടെ പൊട്ട് സംശയത്തിനു മേല്‍ അന്നക്കുട്ടി അമ്മായി അവളുടെ വായ പൊത്തി.
“ഇതെന്നതാ ഈ പെങ്കൊച്ച് പറയണത്...?” അതിശയം കൊണ്ടവരുടെ കണ്ണ് മിഴിഞ്ഞു.
“കല്യാണം കഴിഞ്ഞു ഒരു കുടുംബത്തീ പാര്‍ക്കാന്‍ പോണ കൊച്ചാ ഇമ്മാതിരി ചോദിക്കണേ...?”
അപ്പോള്‍ ഇപ്പൊ വരെ താന്‍ ജനിച്ചു വളര്‍ന്ന വീട് കുടുംബമല്ലേ എന്ന് കൂടി ചോദിക്കാന്‍ നിമ്മി ആഞ്ഞു. അന്നക്കുട്ടിയമ്മായിയുടെ കണ്ണാടക്കുള്ളിലെ മിഴിച്ച കണ്ണുകള്‍ അവളുടെ ചോദ്യത്തെ തൊണ്ടയില്‍ തടഞ്ഞു നിര്‍ത്തി . ആ ചോദ്യം അവളുടെ തൊണ്ടയില്‍ കിടന്നു കുറുകി ഒരു മുള്ള് പോലെ അവിടം ചൊറിഞ്ഞു. അവള്‍ക്കു വല്ലാത്ത ചുമ അനുഭവപ്പെട്ടു. നിമ്മി നിര്‍ത്താതെ ചുമച്ചു തുടങ്ങി.
“നീ ഇവിടെ ഇരി, ഞാനിത്തിരി ചൂടു വെള്ളം കൊണ്ടത്തരാം. ഇനി നാളെ പള്ളീച്ചെന്ന് നിന്ന് ചൊമയ്ക്കണ്ടല്ലോ”.
ചൂടു വെള്ളം തൊണ്ടക്കുള്ളിലൂടെ അരിച്ചിറരങ്ങുമ്പോള്‍ തന്റെ സംശയം പൊള്ളിച്ചുളുങ്ങുന്നത് നിമ്മി അറിയുന്നുണ്ടായിരുന്നു.
മൈക്കിളിന്റെ വീടെന്ന കുടുംബത്തില്‍ നിമ്മി അവള്‍ക്ക് ലഭിച്ച ഉപദേശങ്ങളെ പ്രയോഗത്തില്‍ വരുത്തി. മിക്കവാറും തെറ്റുകള്‍ മാത്രം പറയുന്ന മൈക്കിളിന് മുന്നില്‍ അന്നക്കുട്ടിയമ്മായിയുടെ തുറിച്ച കണ്ണുകള്‍ അവളെ പല ചോദ്യങ്ങളും വിഴുങ്ങുവാന്‍ പഠിപ്പിച്ചു. മനസ്സിലെ ചോദ്യങ്ങള്‍ തൊണ്ടക്കുള്ളില്‍ മുള്ളുകളായി വളര്‍ന്ന് അവള്‍ ചുമച്ചു കൊണ്ടിരുന്നു.
“നാശം...എപ്പോഴും ഈ ചൊമ...ഇതെന്നാടീ..ക്ഷയാ....? “
 കിടക്കയില്‍ ഉരുണ്ടു പിരണ്ട് അയാളവളുടെ മേൽ പരാക്രമം തീര്‍ക്കുമ്പോഴും നിമ്മി ചുമച്ചു.
“നിന്റെ ചൊമ ഇന്ന് ഞാന്‍ തീര്‍ത്ത് ‌ തരണണ്ട്.”
മുരണ്ടു കൊണ്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന അയാളെ നോക്കുന്തോറും അവളുടെ തൊണ്ടയില്‍ മുള്ളുകള്‍ വീണ്ടും കൊളുത്തി വലിച്ചു.
സ്നേഹമെന്ന താമരയല്ലിയെ ചതച്ചരക്കുന്ന കിതപ്പുകളെ  അറപ്പോടെ കേട്ട്  കിടന്ന നിമ്മി ചുമയടക്കാൻ പാടു പെട്ടു.
ഒന്ന് മറഞ്ഞു നോക്കാന്‍ മാത്രമായി മണിക്കൂറുകളുടെ കാത്തുനില്‍പ്പുകള്‍. അതില്‍ നിന്ന് കിട്ടുന്ന ഏതാനും നിമിഷങ്ങളുടെ നെഞ്ചിടിപ്പിന്റെ അകമ്പടി തീര്‍ക്കു ന്ന നോട്ടങ്ങള്‍. ഓര്‍ത്തോര്‍ത്തു മനസ്സില്‍ ഉരുവിടുന്ന പ്രണയവരികള്‍. അതായിരുന്നു നിമ്മി അതുവരെ അനുഭവിച്ചിട്ടുള്ള സ്നേഹം. ആ നിമിഷങ്ങളുടെ തരികള്‍ക്ക് ഒരിക്കലും മായാത്ത മധുരവും ഉണ്ടെന്നുമാണ് അവള്‍ അതുവരെ മനസ്സിലാക്കിയിരുന്നതും.
സ്നേഹം എന്നത് ജീവിതവുമായി തീരെ ബന്ധമില്ലാത്ത ഒന്നാണെന്നും വീട്, മതം, ജാതി, സമ്പത്ത്, സമൂഹം ഇവയൊക്കെ കൂട്ടിയരച്ച് ചവര്‍പ്പുള്ള ഒരു കഷായമാണെന്നും നിമ്മി പിന്നീട് പഠിച്ചു. തൊണ്ടയില്‍ മുള്ളുകള്‍ കുരുങ്ങിയുള്ള ചുമ നിമ്മിക്കു ശീലമായി. മുള്ളുകള്‍ വര്‍ഷങ്ങളെടുത്തു അവളുടെ തൊണ്ടക്കുള്ളില്‍ കനമുള്ള തഴമ്പുകള്‍ തീര്‍ത്തു. പിന്നീട് തഴമ്പുകളില്‍ കുരുങ്ങുന്ന മുള്ളുകള്‍ കൊണ്ടു നിമ്മി ചുമച്ചില്ല. കട്ടിയുള്ള തഴമ്പുകളില്‍ അവ കോര്‍ത്തു വലിക്കുന്നത് അവള്‍ അറിയാതായി!!!!!!

പഞ്ചായത്ത് പ്രസിഡന്റും പള്ളി കൈക്കാരനുമായ മൈക്കിളിന്റെ ഭാര്യ അയാളില്‍ നിന്ന് പിരിഞ്ഞു പോയതായിരുന്നു അടുത്ത കാലത്ത് നാട്ടില്‍ കേട്ട പ്രമാദമായ വാര്‍ത്ത. അതും നിയമ പ്രകാരം.
“നിങ്ങളുടെ മകളെ കെട്ടിച്ച് വിട്ടു, രണ്ടു പേര്‍ക്കും പ്രായമായി വരുന്നു, ഒരു കൂട്ട് വേണ്ടപ്പോ നീയിങ്ങനെ തുടങ്ങുന്നത് ശരിയാണോ നിര്‍മ്മലേ..?”
ഇടവക വികാരിയുടെ മുറിയിലെ മേശപ്പുറത്തെ കൊച്ചു കുരിശു രൂപത്തെ നോക്കിയിരിക്കുകയായിരുന്നു നിമ്മി അപ്പോള്‍. തൊട്ടടുത്ത കസേരയില്‍ ഗര്‍വോടെ തല ഉയര്‍ത്തി പിടിച്ച് മൈക്കിള്‍.
“ശരികള്‍ എനിക്കൊന്നും തന്നില്ലച്ചാ...”
എന്ന മറുപടി കേട്ട് അച്ചന്‍ ഞെട്ടി. നാലാളുടെ മുന്നില്‍ നിന്ന് ഒരു വാചകം പറയാനറിയാതെ പരിഭ്രമിച്ചു ചുരുണ്ടു കൂടുന്ന നിമ്മി അച്ചന്‍ പറഞ്ഞാല്‍ അനുസരിച്ചു കൊള്ളും എന്ന കണക്ക് കൂട്ടല്‍ തെറ്റിയതില്‍ മൈക്കിള്‍ അതിലേറെ ഞെട്ടി.
“ഒന്നും തന്നില്ലെ..? നല്ലൊരു കുടുംബത്തില്‍ നല്ലൊരാളുടെ ഭാര്യയായി ജീവിച്ചില്ലേ...? എത്ര മിടുക്കിയാണ് നിങ്ങളുടെ മകള്..? അവളറിഞ്ഞില്ലേ ഇത്..? “
നിമ്മി പിന്നീടൊന്നും ശബ്ദിച്ചില്ല. ചോദ്യം തന്നോടല്ല എന്ന ഭാവത്തില്‍ നിര്‍വികാരയായിരുന്നു. അതോടെ മൈക്കിളിന്റെ നീയന്ത്രണം വിട്ടു. കസേരയില്‍ നിന്നെഴുന്നേറ്റ് കലി തുള്ളിയലറിയ അയാളെ അച്ചന്‍ ഒരു തരത്തിലാണ് സമാധാനിപ്പിച്ചിരുത്തിയത്.
“നീയിവളെ നല്ലൊരു ധ്യാനത്തിന് കൂടിക്കൊണ്ട് പോ... മൈക്കിളെ..”.
എന്ന അനുമാനത്തില്‍ അച്ചന്‍ ഈ കുഴഞ്ഞു മറിഞ്ഞ പ്രശ്നത്തിനൊരു പോം വഴി നിര്‍ദ്ദേശിച്ചു.
“ഈ പെണ്ണുംപിള്ളക്കിതെന്തിന്റെ കേടാ...? മകള്‍ കെട്ടി ക്കഴിഞ്ഞപ്പോള്‍ ഒരു പ്രാന്ത്. ആ മൈക്കിളിനെപ്പോലെ ഒരാളുടെ പേര് നശിപ്പിക്കാന്‍...ഇട്ടിട്ടു പോകാനായിരുന്നേല്‍ അങ്ങ് നേരത്തെ ആകാമായിരുന്നില്ലേ ഇതിപ്പോ പ്രായം കഴിഞ്ഞപ്പോഴാ ഒരു പൂതി.”
നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പ്രതികരിച്ചു.
മൈക്കിള്‍ ഫ്രാൻസിസ്‌ എന്ന അലക്കി പശ മുക്കിത്തേച്ച മുണ്ടിനും ഷര്‍ട്ടിനുമുള്ളിലെ ഉടയാത്ത രൂപം നാട്ടുകാര്‍ കല്‍പ്പിച്ചു കൂട്ടിയ പൌരുഷ അടയാളമായിരുന്നു. ആ രൂപത്തിന്റെ ഷര്‍ട്ടൊന്നുലഞ്ഞാല്‍, മുണ്ടൊന്നു ചുളുങ്ങിയാല്‍ അവര്‍ക്ക് സഹിക്കില്ല പിന്നല്ലേ അയാളുടെ ഈ മധ്യവയസ്സ് കഴിഞ്ഞ ഒന്നിനും കൊള്ളില്ലാത്ത ഭാര്യ അയാളുടെ പ്രതിച്ഛായ കറ പിടിപ്പിക്കാന്‍ നോക്കുന്നത്.
അവരോടു പോകാമ്പറ. എന്തിന്റെ കുറവാ അയാള്‍ക്ക് ...? കള്ള് കുടിയോ,പെണ്ണ് പിടിയോ..അങ്ങനെ എന്തിങ്കിലും പേര് ദോഷം ഉണ്ടോ...? അവര്‍ക്കേ സൂക്കേട് വേറെയാ, മകള്‍ട കല്യാണം കഴിയണ വരെ പിടിച്ചു നിന്നതാ. പണ്ടു കോളേജീ പടിച്ചോണ്ടിരുന്നപ്പോ ആര്‍ക്കാണ്ടും കത്ത് കൊടുത്തതിനു പഠിപ്പ് നിര്‍ത്തി കെട്ടിച്ചു വിട്ട കക്ഷിയല്ലേ ആള്....

കണ്ണുകളിലൂടെ പ്രണയം തിരിച്ചറിഞ്ഞ നാളുകളായി നിമ്മിയുടെ കോളേജ്‌ കാലം. സദാ പിടക്കുന്ന അവളുടെ കണ്ണുകളെ തിളക്കമുള്ള ഒരു ജോടി കണ്ണുകള്‍ തേടുന്നത് നിമ്മി കണ്ടു പിടിച്ചിട്ടു അധിക കാലമായിരുന്നില്ല. ഓണാവധിക്കു ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ വന്ന നിമ്മി എഴുതി വെച്ച കത്ത് കുടുബംഗങ്ങളുടെ സമക്ഷത്തില്‍ വിചാരണ ചെയ്യപ്പെട്ടു. പെഴക്കാന്‍ നടക്കുന്നവളെ ഇനി കോളേജിലേക്കിനി വിടേണ്ട എന്ന അന്ത്യ തീരുമാനം ഒന്നടങ്കം നടപ്പാക്കപ്പെട്ടു.
ദു:ഖിതായി മുറിയില്‍ ചടഞ്ഞിരുന്ന നിമ്മിയുടെ അടുത്തു വന്ന വല്യമ്മ വേദപുസ്തകത്തിന്റെ തൊണ്ണൂറ്റി ഒന്നാം സങ്കീര്‍ത്തനത്തിന്റെ പേജു തുറന്നു കൊടുത്തു.
“എന്റെ കൊച്ചിനിനി ഒരു മനോവിചാരോം വാരിയേല. മോളിത് വായിച്ചോ.”

രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നിഷ്പ്രഭമാക്കുന്ന, ശത്രുക്കളെ എരിയുന്ന തീയില്‍ ഇടുന്ന ബൈബിള്‍ സങ്കീര്‍ത്തന വചനങ്ങള്‍ അവളെ ചകിതയാക്കി. എന്തിനാണ് ഇങ്ങനെ ഭയപ്പെടുത്തുന്ന വരികള്‍ വായിപ്പിച്ചു പേടിപ്പെടുത്തുന്നതെന്ന് ചോദിക്കാന്‍ കൂടി അവള്‍ ഭയപ്പെട്ടു. പ്രണയക്കേസില്‍ വിചാരണ നേരിട്ട പെണ്കുട്ടിയായത് കൊണ്ട് അവള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അര്‍ഹതയില്ലായിരുന്നു
വിരസതയോടെ വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ മറിക്കവേ ഉത്തമ ഗീതങ്ങളില്‍ ചെന്നവളുടെ കണ്ണുകള്‍ തറച്ചു. ഉണങ്ങി നശിച്ച അവളുടെ പ്രണയത്തിന്റെ തോട്ടത്തിലേക്ക് സോളമന്‍ പ്രതീക്ഷയുടെ വിത്തെറിഞ്ഞു. ആശയുടെ മഴ പെയ്യിച്ചു. മോഹത്തിന്റെ വളം വിതറി. നിമ്മിയില്‍ പ്രണയത്തിന്റെ മുള പൊട്ടി. നനഞ്ഞ മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് തല നീട്ടുന്ന ഇളം നാമ്പെന്നപോലെ നിമ്മി തരളയായി
സോളമനോടു ചേര്ന്ന് അവള്‍ ജയകൃഷ്ണന് വീണ്ടും കത്തുകളെഴുതാനാരംഭിച്ചു.

“നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാര്‍ എന്നെ കണ്ടു. അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു. മതില്‍ കാവൽക്കാര്‍ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
യെരൂശലേം പുത്രിമാരേ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.”
അവള്‍ അവന് കണ്ണീരോടെ കത്തെഴുതി പോസ്റ്റ് ചെയ്തു.

നിമ്മിയുടെ തറവാടിന്റെ ഭീഷണിയില്‍ നാട് വിട്ട ജയകൃഷ്ണന്റെ ഓലവീട്ടിലെ കാലാടുന്ന മേശപ്പുറത്ത്, അവന്റെ അക്ഷരാഭ്യാസമില്ലാത്ത അമ്മക്ക് വായിക്കാനറിയാതെ, നിര്‍മ്മല ജോസഫ്‌ സ്നേഹപൂര്‍വം എഴുതിയ ആ കത്തുകള്‍ അനാഥമായി കിടന്നു.
ചൊല്ലിക്കൊടുത്ത പ്രേമ ഗീതങ്ങള്‍ക്ക് ജയകൃഷ്ണന്‍ മറുപടി തരുന്നില്ലല്ലോ എന്നവള്‍ സോളമനോടു പരാതി പറഞ്ഞു.
“ഇതിലും ഉത്തമമായത് വല്ലതും ഉണ്ടോ....? ജയന്‍ എന്നെ മറന്നു കളഞ്ഞോ...?” അവള്‍ കണ്ണീരോടെ കാത്തിരുന്നു.
"നിരാശപ്പെടാതിരിക്കൂ...."
 സോളമന്‍ അവളെ തന്റെ പ്രേമ ഗീതങ്ങളുടെ ആദ്യ വരികള്‍ ഓര്‍മ്മിപ്പിച്ചു.
“അവന്‍ തന്റെ അധരങ്ങളാല്‍ എന്നെ ചുംബിക്കട്ടെ. നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൌരഭ്യമായത്. നിന്റെ നാമം പകര്‍ന്ന തൈലംപോലെ ഇരിക്കുന്നു.”
നിര്‍മ്മല ജോസഫ്‌, ജയ കൃഷ്ണന് എഴുതിയ അവസാന കത്തായിരുന്നു അത്. ആ കത്തിനു ജയകൃഷ്ണന്റെ കൂനാച്ചി വീടിന്റെ മേശപ്പുറത്തെത്തുവാന്‍ ഭാഗ്യമുണ്ടായില്ല. എന്തിനു തുപ്പല്‍ ചേര്‍ത്തു പതിവ് ചുംബനത്തോടെ ചുവന്ന പോസ്റ്റ് പെട്ടിയില്‍ ചെന്ന് വീഴുവാന്‍ പോലും ആ ഇന്‍ലഡിന് യോഗമുണ്ടായില്ല. നുള്ള് നുള്ളായി കീറി എറിയപ്പെട്ട ആ കത്ത് അടുപ്പില്‍ കിടന്നെരിഞ്ഞു. പൊതിരെ തല്ലു കൊണ്ട നിമ്മിയുടെ കണ്ണിന്റെ ചോപ്പും മുഖത്തിന്റെ നീരും മാറിയ ഉടനെ അവള്‍ മൈക്കിളിന്റെയും വീട്ടുകാരുടെയും മുന്നില്‍ കാഴ്ച വസ്തുവായി നിന്ന് കൊടുത്തു.
അടങ്ങിയൊതുങ്ങി കെടന്നാ നിനക്ക് കൊള്ളാം എന്ന അന്ത്യ ശാസന നിമ്മിയെ വിറപ്പിച്ചു.
അടങ്ങിയൊതുങ്ങി കിടന്ന അനുസരണയുള്ള ഭാര്യ വര്‍ഷങ്ങള്‍ക്ക് ശേഷം മറിച്ചൊന്നു ചിന്തിച്ചത് ട്രീസയുടെ വിവാഹപ്പിറ്റേന്നായിരുന്നു.
ട്രീസയുടെ വിവാഹം വല്ലാത്ത കോളിളക്കമാണ് വീട്ടില്‍ സൃഷ്ടിച്ചത്. തള്ളയുടെ സ്വഭാവ ദൂഷ്യം കൊണ്ടാണെന്നും വിത്തു ഗുണം തലമുറകളോളം നില്‍ക്കുമെന്നും ഒക്കെ മൈക്കിള്‍ ഉറക്കെ ചീറിയെങ്കിലും ട്രീസ കല്ല്‌ പോലെ അനങ്ങാതെ നിന്നു.
“തനിയെ പോയി കെട്ടു നടത്താന്‍ അറിയാഞ്ഞിട്ടല്ല” എന്ന അവളുടെ ഭീഷണിയില്‍ അയാള്‍ തോറ്റ് പോയിരുന്നു. ഒരു ജാതിയെന്നു പറഞ്ഞിട്ടും കാര്യമില്ല തറവാടാണ് നോക്കേണ്ടത്, ഇന്നലെ കാശുണ്ടായവര്‍ തനി നിറം എപ്പോഴെങ്കിലും കാണിക്കും എന്നൊക്കെ മനസ്സ് ചോദ്യത്തിന്റെ തലേ നാള്‍ വരെ അയാള്‍ ഒച്ച വെച്ചു. കല്യാണ പിറ്റേന്ന് അലക്സിന്റെ വീട്ടിലേക്കു പോകാന്‍ തുടങ്ങുമ്പോഴാണ് ട്രീസ രഹസ്യമായി അടുത്ത് വന്നങ്ങനെ ചോദിച്ചത്..
“എന്തിനാ മമ്മാ...ഇങ്ങനെ സഹിച്ച്...വെറുതെ ഇത്രേം നാള്‍ .... ഇട്ടിട്ടു പോകായിരുന്നില്ലേ..?”
“എങ്ങോട്ട്...?”
“മമ്മയെ ഇഷ്ടപ്പെട്ട ആളിന്റടുത്തേക്ക്..”
നിമ്മി ഒരു നിമിഷം കുളിര്‍ന്നുലഞ്ഞു. അവളുടെ ചൈതന്യം നഷ്ടപ്പെട്ട കണ്ണുകള്‍ എന്തിനോ വേണ്ടി ദ്രുതഗതിയില്‍ പിടച്ചു. എപ്പോഴോ തുടിപ്പ് നഷ്ടപ്പെട്ട കവിളിണകള്‍ ഒരു തിരിച്ചു വരവിനു ശ്രമിച്ചു. ഇഷ്ടപ്പെടുക!!! സ്നേഹിക്കപ്പെടുക !!! കാലങ്ങളായി മറന്നു പോയ വാക്കുകള്‍ !!!
വിദൂര കാലത്തെവിടെയോ അവള്‍ മറന്നു കളഞ്ഞ പഴയൊരു സ്വപ്നം എല്ലാ ആരവങ്ങളോടു കൂടിയും അവള്‍ക്കു മുന്നില്‍ ചിറകു വിരിച്ചു നിന്നു.
ഒരു നിമിഷ നേരത്തിനു ശേഷം വിഡ്ഡിത്തം  പറഞ്ഞപോലെ ട്രീസ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഓ....അയാള് ഭാര്യേം മക്കളുമൊക്കെയായി ജീവിക്കുകയായിരിക്കും ആല്ലേ..?”
“അതിനയാള്‍ എവിടെ എന്ന് പോലും പിന്നീടറിഞ്ഞു കൂട മോളേ...”
അത് പറയുമ്പോള്‍ അവരില്‍ വല്ലാത്തൊരു നഷ്ട ബോധമുണ്ടായിരുന്നു എന്ന് ട്രീസ തിരിച്ചറിഞ്ഞു.
“എങ്കില്‍ മമ്മ ഒരു നിമിഷം ഈ നരകത്തില്‍ കഴിയാതെ പോയി രക്ഷപ്പെട്. മമ്മക്ക് കഴിയാനുള്ളത് വല്യപ്പച്ചന്‍ തന്നത് കിടപ്പില്ലേ..? അങ്കിള്‍മാരോട് ഞാന്‍ പറഞ്ഞോളാം. ഇവിടെ ഡാഡിക്ക് മമ്മയുടെ ആവശ്യമൊന്നും കാണില്ല മെക്കിട്ടു കേറാന്‍ ഒരാള് .അതിപ്പോ മമ്മ വേണമെന്നില്ല ഏതെങ്കിലും വേലക്കാരായാലും പോരെ..?”
മനസ്സില്‍ ഒരു തീപ്പൊരി വിതറിയാണ് ട്രീസ ഇറങ്ങിപ്പോയത്‌. ആ തീപ്പൊരി ഒന്നല്ല രണ്ടല്ല പല പെരുക്കങ്ങളായി തലയില്‍ പൊട്ടിത്തെറിച്ച ഒരു ദിവസമാണ് മൈക്കിളിന്റെ കെട്ടിയവള്‍ എന്ന പേരില്‍ ഇത്രയും കൊല്ലം ജീവിച്ചു തീര്‍ത്ത ജീവിതത്തില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ധൈര്യത്തിലേക്ക് നിമ്മി എത്തിച്ചേര്‍ന്നത്. ഇത്രയും കാലം താന്‍ ആരായിരുന്നു എന്നോര്‍ത്തപ്പോള്‍ നിമ്മിക്കു എന്തോ വായിലേക്ക് തികട്ടി വന്നു. അവര്‍ വാഷ്‌ബേസിനില്‍ മുന്നില്‍ പോയി മതി വരുവോളം ശര്‍ദിച്ചു. നിമ്മിയുടെ തൊണ്ടപൊട്ടി രക്തം കിനിഞ്ഞു. വര്‍ഷങ്ങളായി തൊണ്ടക്കുള്ളില്‍ കട്ടിയില്‍ ഇരുന്ന തഴമ്പുകള്‍ രക്തക്കട്ടകളായി വെള്ളത്തിലൂടെ ഒഴുകിപ്പോയി.
കാലങ്ങളോളം ഉറങ്ങി കിടന്ന ഒരാള്‍ എന്നവണ്ണം നിമ്മി കുലുക്കി ഉണര്‍ത്തപ്പെട്ടു. അതൊരു ഞെട്ടി ഉണരല്‍ തന്നെയായിരുന്നു. ആ ഉണരല്‍ ഒരു പുതിയൊരു ലോകത്തിലേക്കായിരുന്നു. ചുറ്റും പൂക്കളുടെ സുഗന്ധം. കണ്ണുകള്‍ സാവധാനം തുറക്കവേ നിമ്മി ആ ശബ്ദം കേട്ടു.
“അത്തിക്കായ്കള്‍ പഴുക്കുന്നു. മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു. എന്റെ പ്രിയേ, എഴുന്നേല്ക്ക . എന്റെ സുന്ദരീ, വരിക.”
നിമ്മി അത്ഭുതത്തോടെ ചുറ്റും കണ്ണോടിച്ചു. അരികില്‍ ഉത്തമഗീതങ്ങളുടെടെ പുസ്തകവുമായി നില്ക്കു ന്ന സോളമനെ വിശ്വസിക്കാനാവാതെ നോക്കി.
സോളമന്‍ അവളോട് ചോദിച്ചു.
“എന്തിനാണിങ്ങനെ നിന്റെ പ്രണയത്തെ കുഴിച്ചു മൂടിയത്...? ഒരു പ്രണയിനിക്ക് ഇങ്ങനെ കാലങ്ങളോളം മറഞ്ഞിരിക്കാനാകുമോ...?”.
“പ്രണയിനി മറഞ്ഞിരുന്നേ ഉള്ളു, അവളുടെ പ്രണയം മരിച്ചില്ലായിരുന്നു. അത് കൊണ്ടല്ലേ അങ്ങേക്കെന്നെ ഉണര്‍ത്താനായത്. ജ്ഞാനത്തിനു കേള്‍വികേട്ട അങ്ങേക്ക് ഇത് പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ...?”
എങ്ങോ കൈവിട്ടു പോയി എന്നവള്‍ വിചാരിച്ചിരുന്ന മനസ്സ് വീണ്ടും ഒരു തുമ്പിയെപ്പോലെ പാറിപ്പറക്കുന്നത് നിമ്മി അത്ഭുതത്തോടെ നോക്കി നിന്നു. അത് ജയകൃഷ്ണനടുത്തെക്കാണോ...? മനസ്സിലാകുന്നില്ല. പക്ഷേ, ഒന്നവള്‍ക്ക് മനസ്സിലായി. പ്രണയം തുളുമ്പുന്ന മനസ്സവള്‍ക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. അവളുടെ വരണ്ടുണങ്ങിയ കവിളുകള്‍ തുടുത്തു തുടങ്ങി, കണ്ണുകള്‍ പ്രേമത്തിന്റെ ഉറവള്‍ കുരുത്ത് തിളങ്ങി.
മൈക്കിളും അയാളുടെ പേടിപ്പെടുത്തലും നിമ്മിയുടെ പ്രേമത്തിന് മുന്നില്‍ ഒന്നുമല്ലാതായി. അവളുടെ കൂസലില്ലായ്മയില്‍ അയാള്‍ അമ്പരന്നു. അവള്‍ സോളമനോടു ചേര്‍ന്ന് നിന്ന് വീണ്ടും പ്രേമഗീതങ്ങള്‍ മൂളിത്തുടങ്ങി.
“എന്നെ ചുംബനങ്ങള്‍ കൊണ്ടു മൂടൂ.
കാരണം നിന്‍െറ സ്നേഹം വീഞ്ഞിനേക്കാള്‍ മെച്ചമാണ്.”

“ഒക്കെക്കഴിഞ്ഞിതിനിപ്പോ പ്രാന്തായെന്നാ തോന്നണെ... “ മൈക്കിളിന്റെ പുച്ഛം നിറഞ്ഞ ശബ്ദം.

എഴുന്നേല്ക്കൂ , എന്റൊ പ്രിയേ, എന്റെ സുന്ദരീ.
നമുക്ക് അകലങ്ങളിലേക്കു പോകാം”.

സോളമന്റെ ശബ്ദം നിമ്മിയുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അങ്ങനെയാണ് എല്ലാം ഉപേക്ഷിച്ച നിമ്മിയില്‍ പഴയ നിമ്മിയുണ്ടായത്.
“അപ്പന്റെ വീതോം തറവാടും കിടക്കുന്നത് കൊണ്ടു നിനക്ക് പ്രയാസമില്ലാതെ കഴിയാം. കുടുംബത്തിലേക്ക് കയറി വന്നു ഞങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കരുത്.”
 ചേട്ടന്മാരുടെ കല്‍പ്പനയും നിമ്മിക്ക് നിസ്സാരമായിരുന്നു. പതിനെട്ടു വയസ്സ് മാത്രമുണ്ടായിരുന്ന പണ്ടത്തെ നിമ്മിയെ ഭയപ്പെടുത്തിയ പോലെ ഇപ്പോഴവര്‍ നടത്തിയ ശ്രമങ്ങള്‍ വെറുതെയായി എന്ന് നിമ്മിയുടെ മുഖം വിളിച്ചു പറഞ്ഞു.

“ഒക്കെ അവളുടെ പണിയാ ആ ട്രീസേടെ. അവള്‍ക്ക് അപ്പനെന്നു പറഞ്ഞാ പണ്ടേ ഒരു വേലേം ഇല്ലായിരുന്നല്ലോ. തന്നിഷ്ടത്തിനു കല്യാണം നടത്തിയതോടെ ആ അസത്തിനാരേം പേടീം ഇല്ലാണ്ടായി. അവളുടെ ബെലത്തിലാ ഇവളുടെ കളി. ഇതെത്ര കാലം പോകുമെന്ന് കാണാമല്ലോ. അവള്‍ക്ക് ഇംഗ്ലണ്ടീരുന്നു അമ്മേനെ പിരിയിളക്കിയാ മതീല്ലോ...”

നിമ്മിയുടെ വീട്ടില്‍ പ്രണയ ഗീതങ്ങള്‍ മുറികളില്‍ നിന്നും മുറികളിലേക്ക് ഒഴുകി നടന്നു. ആ വീടിനുള്ളില്‍ കയറിയിറങ്ങുന്ന കാറ്റിനു ഒരു പ്രത്യേക സുഗന്ധമുണ്ടായിരുന്നു. അവളുടെ വീടിനു മുകളില്‍ സൂര്യന്‍ പ്രണയത്തിന്റെ വെളിച്ചം വിതറി, രാത്രികളില്‍ ചന്ദ്രനും നക്ഷത്രങ്ങളും ജാലക വിരികളിലൂടെ നിമ്മിയെന്ന പ്രണയിനിയെ ഒളിഞ്ഞു നോക്കാന്‍ മല്‍സരിച്ചു.

ആരെയും പേടിക്കാതെ ഒളിക്കാതെ പ്രണയത്തിന്റെ എല്ലാ സ്വാതന്ത്ര്യവും ആഘോഷിച്ചവളെഴുതിയ കത്തുകള്‍ വിലാസമില്ലാതെ ഒട്ടിച്ച കവറുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി മേശ മേല്‍ നിറഞ്ഞു കിടന്നു.
പ്രണയത്തിന്റെ സുന്ദര ലോകത്തില്‍ നിമ്മിയങ്ങനെ തീര്‍ത്തും സംതൃപ്തയായി ജീവിക്കുന്ന കാലത്താണ് മൈക്കിളിന്റെ മരണമുണ്ടായത്. രാവിലെ വീട്ടില്‍ വന്ന വേലക്കാര്‍ കോളിംഗ് ബെല്ലടിച്ചും വാതില്‍ മുട്ടിയും മടുത്ത് ഒടുവില്‍ വാതില്‍ പൊളിച്ചകത്ത് കയറിയപ്പോഴാണ് ലോകം അതറിഞ്ഞത്. നല്ലവനായ ആ മനുഷ്യനെ ഇങ്ങനെ ഒരു മരണത്തിനു കാരണക്കാരിയായ നിമ്മി കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും വിചാരണ ചെയ്യപ്പെട്ടു.

”ഒന്ന് പോയി കണ്ടേരേ..മമ്മാ...പഴയ വൈരാഗ്യം ഒന്നും മനസ്സില്‍ വെക്കണ്ട. ഒന്നുമില്ലേലും പത്തിരുപത്തഞ്ച് കൊല്ലം കൂടെ കഴിഞ്ഞതല്ലേ.”
ട്രീസ തന്നെയാണ് മമ്മയെ ഉപദേശിച്ചത്. ഇംഗ്ലണ്ടിലുള്ള ട്രീസയുടെ വരവും കാത്ത് മൈക്കിള്‍ ആശുപത്രി മോര്‍ച്ചറിയിലെ തണുപ്പില്‍ മരവിച്ചു കിടക്കുകയായിരുന്നു അപ്പോള്‍.

ആളുകയറി നിറഞ്ഞു കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ ഒരറ്റത്ത് കണ്ണടച്ചിരിക്കുന്ന നിമ്മിക്കരികില്‍ പതിവ് പോലെ സോളമന്‍ എത്തി.
“നിര്‍മ്മലേ....”
ഇമ്പമാര്‍ന്ന സ്വരത്തില്‍ അദ്ദേഹമവളെ വിളിച്ചു. അവളെ തട്ടിയുണര്‍ത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തെയോ സ്പര്‍ശനത്തെയോ തിരിച്ചറിയാനാവാതെ ഇന്ദ്രിയങ്ങള്‍ മരവിച്ച നിമ്മി അതെ ഇരിപ്പ് തുടര്‍ന്നു .
സമയം നാല് അമ്പത്. നിറയെ ആള്‍ നിറഞ്ഞു വിടാറായ ട്രെയിനില്‍ നിന്നും നിമ്മി പെട്ടെന്ന് ഇറങ്ങി നടന്നു. ശവമടക്ക് കഴിഞ്ഞു ആളൊഴിഞ്ഞ സിമിത്തേരില്‍ അവര്‍ എന്തിനെന്നറിയാതെ നിന്നു. സമയം പോകുന്നതറിയാതെ.... സന്ധ്യ രാത്രിക്ക് വഴി മാറിയതറിയാതെ.....
തന്റെ എല്ലാ അറിവിനെയും തോല്‍പ്പിച്ചു സിമിത്തേരിയില്‍ നില്ക്കു ന്ന നിമ്മിയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ച സോളമന്‍ ജ്ഞാനത്തിന്റെ പുസ്തകം തുറന്നു, അതില്‍ പുതിയ താളുകള്‍ എഴുതി ചേര്‍ത്തു.
----------------------------------------------------------------------------------------------------------

സോളമൻ.-പുരാതന യഹൂദരാജ്യത്തിലെ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്ന വിജ്ഞാനിയായ രാജാവ്‌. ബൈബിള്‍ പഴയ നിയമത്തിലെ ഉത്തമഗീതങ്ങള്‍, ജ്ഞാനത്തിന്റെ പുസ്തകങ്ങളും കൂടാതെ പഴയ നിയമത്തില്‍ വേറെയും സംഭാവനകള്‍ സോളമന്റെതായുണ്ട് എന്ന് കരുതപ്പെടുന്നു.
(ചിത്രം ഗൂഗിളിൽ നിന്നും  )

3.3.15

മയൂര നടനം


 ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി ഏഴ് കൊല്ലം തികയാറായപ്പോഴാണ് പെട്ടെന്നൊരു ദിവസം “നമുക്ക് പിരിയണം റഷീ....” എന്ന് പറഞ്ഞ് യമുനയെന്നെ ഞെട്ടിച്ചത്. ഒരു ഞായറാഴ്ച ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍  മടിച്ചങ്ങനെ കിടക്കുമ്പോഴാണ് യാതൊരു പ്രകോപനവും ഇല്ലാതെ അവളങ്ങനെ പറഞ്ഞത്. ഉറക്കപ്പിച്ച് പറയുന്നുവെന്നാണ് എനിക്കാദ്യം തോന്നിയത്. പതിവ് പോലെ നെഞ്ചില്‍ തല ചായ്ച്ചു കിടന്നിരുന്ന അവളെ ഞാനപ്പോഴും ചേര്‍ത്തു  പിടിച്ചിരുന്നു.
പലയിടത്തും പറഞ്ഞു കേട്ടിട്ടുള്ള പിരിയല്‍ എന്ന ദുരന്തം ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വരുമെന്ന് സ്വപ്നത്തില്‍പ്പോലും ഞാന്‍ വിചാരിച്ചിട്ടില്ലായിരുന്നു. സാധാരണ ഉണ്ടാകുന്ന സ്നേഹ കലഹങ്ങളോ ദമ്പതികള്‍ക്കിടയിലെ ‘സെവന്‍ത്ത് ഇയര്‍ ഇച്ചിംഗ്’ എന്ന ഇംഗ്ലീഷ് അസ്വാരസ്യമോ ‘ലിവിംഗ് ടുഗതര്‍’ എന്ന വിപ്ളവകരമായ ദാമ്പത്യം നയിക്കുന്ന ഞങ്ങള്‍ക്കിടയില്‍ തീരെ ഇല്ലായിരുന്നു.  
എന്റെ വെളുത്ത കാലില്‍ പിണഞ്ഞു കിടന്ന അവളുടെ ഇരുണ്ട കണങ്കാല്‍ കാണിച്ചു കൊണ്ടവള്‍ തുടര്ന്നു
“കണ്ടില്ലേ, രാവും പകലും പോലെ കിടക്കുന്നത്...? യോജിക്കാന്‍ പറ്റാത്ത നിറങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  ഏതെങ്കിലും ചിത്രകാരന്‍ ചിത്രം വരക്കുമോ..? തമ്മില്‍ ചേരാനാവാത്തത് ചേര്‍ക്കാന്‍  ശ്രമിച്ച വിഡ്ഢികളാണ് നമ്മള്‍.”
കാണാതെ പഠിച്ചു വെച്ച എന്തൊക്കെയോ യാന്ത്രികമായി പുലമ്പുന്നത് പോലെയായിരുന്നു അവളുടെ സംസാരം.
ഉറക്കം വിട്ട് ചാടി എഴുന്നേറ്റ് ഒന്നും മിണ്ടാതെ ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നു. സഹതാപത്തോടെ അണച്ച് പിടിച്ചപ്പോള്‍ അവള്‍ കുതറി മാറി എഴുന്നേറ്റു പോകുകയാണുണ്ടായത്. കുറച്ചു നാളുകളായി അവളുടെ മൂഡ്‌ ശരിയല്ല എന്നെനിക്ക് തോന്നിയിരുന്നു.

അവള്‍ക്കെന്തുപറ്റിയെന്ന സന്ദേഹത്തില്‍ പുറത്തെ വരാന്തയില്‍ ചെന്നിരിക്കുമ്പോള്‍ കരഞ്ഞു വീര്‍ത്ത കണ്ണുകളുമായി ഒരു കപ്പു കാപ്പി കൊണ്ടു തന്നിട്ടവള്‍ മിണ്ടാതെ തിരിച്ചു പോയി. കാപ്പി മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അന്‍പഴകനും അവനു തൊട്ടു പിന്നാലെ കറുപ്പായിയും അടുക്കള ഭാഗത്തേക്ക് മെല്ലെ നടന്നു പോകുന്നത് കണ്ടു.

തീരെ അയല്പക്കമില്ലാത്ത ഈ വീട്ടിലെ ഞങ്ങളുടെ നിത്യ സന്ദര്‍ശകരാണവര്‍. മിച്ചം വരുന്ന ഭക്ഷണം എല്ലാ വൈകുന്നേരങ്ങളിലും ഒരവകാശം പോലെ വാങ്ങാന്‍ അവര്‍ വരും. അതിസുന്ദരനായ അന്‍പഴകനും ചന്തം തീരെയില്ലാത്ത കറുപ്പായിയും. അന്‍പഴകന്‍, പീലികള്‍  തഴച്ച് വളര്‍ന്ന്   വര്‍ണ്ണുങ്ങള്‍ വാരി വിതറിയ മേനിയഴകുള്ള യുവാവ്. മിന്നിത്തിളങ്ങുന്ന നീല രോമങ്ങള്‍ തിങ്ങി നിറഞ്ഞ മനോഹരമായ കഴുത്തുയര്‍ത്തി തല മെല്ലെ വെട്ടിച്ച് നടക്കുമ്പോള്‍ അവന്റെ തലയിലെ ഭംഗിയുള്ള പൂവുകള്‍ ഇളം വെയിലില്‍ തിളങ്ങും. പാവം കറുപ്പായിക്ക് അന്‍പഴകന്റെ കൂട്ടുകാരി എന്ന ലേബല്‍ മാത്രം. അവളുടെ തലയിലെ പൂവ് പോലും അന്‍പപഴകന്റെ ഏഴയലത്ത് വരില്ല. വെറും ചാര നിറത്തിലെ തൂവലുകള്‍ കൊണ്ടു മാത്രം ജീവിക്കാന്‍ വിധിക്കപെട്ടവള്‍ എന്ന് പറഞ്ഞ് യമുന ഇടക്കിടെ അവളോടു സഹതപിക്കുന്നത് കേള്‍ക്കാം . പക്ഷെ ഞാന്‍ സുന്ദരനായ അന്‍പഴകന്റെ പ്രണയിനിയാണ് എന്ന ഗര്‍വില്‍ അവനോടു ചേര്‍ന്നല്ലാതെ അവളെ ഒരിക്കലും കണ്ടിട്ടില്ല.
  
കാറ്റാടി യന്ത്രങ്ങളുടെയും ഉപ്പ് പാടങ്ങളുടെയും നാട്ടിലേക്ക് സ്ഥലം മാറി വന്ന ആദ്യ ദിവസങ്ങളില്‍ കാടിനടുത്ത് ഒറ്റപ്പെട്ടു നില്ക്കുന്ന ഈ വീട് വേണ്ട എന്നു പറഞ്ഞ യമുനക്ക് പിന്നീട് വീട് മാറേണ്ട എന്നായി. ചുറ്റും കാടിന്റെ സ്വച്ഛതയും ശാന്തതയും. ദൂരെ ഉപ്പുപാടങ്ങളുടെ അതിരുകളില്‍ ഉദിച്ചസ്തമിക്കുന്ന സൂര്യന്‍. വീട്ടു ജോലിക്കാരി തേന്മൊഴിയും അവളുടെ കണവന്‍ പാല്ക്കാരന്‍ ബാലമുരുകനും കാടു താണ്ടി ഇത്രയും ദൂരം വരുന്നതിന്റെ ആവലാതികള്‍ ഇടക്ക് പറഞ്ഞു കൊണ്ടിരുന്നു..
“അക്കാ...എങ്ക വീട്ടുക്ക്‌ പക്കത്തില്‍ നല്ല വസതിയാന വീടിരിക്ക്. വാടകൈ കമ്മി. ഉങ്കള്‍ മാതിരി പെരിയ ആള്‍കള്‍ ഏന്‍ ഇന്ത കാട്ടില്‍ വന്ത് വസിക്കണം ...?”
അവരുടെ പ്രലോഭനങ്ങള്‍ എന്നെ ചെറുതായി ഉലച്ചുവെങ്കിലും അതിനൊന്നും വഴങ്ങാതെ വീട് മാറുന്നില്ല എന്ന തീരുമാനത്തില്‍ത്തന്നെ യമുന ഉറച്ചു നിന്നു. ഞാന്‍ പിന്നീടവളെ നിര്‍ബന്ധിച്ചുമില്ല. 
തൊട്ടടുത്തുള്ള ഉപ്പ് പാടത്തിന്റെ ഉടമ ചെല്ലപ്പ മുതലിയാരുടെ പഴയ രീതിയില്‍ പണി കഴിപ്പിച്ച ഇരു നില വീട്.
“അന്ത മുതലിയാര്‍ അവരുടെ ചിന്ന വയസ്സില്‍ ഒരു പെമ്പിള പിത്തനാക ഇരുന്താന്‍. അവര്‍ ആസൈക്കാക കട്ടിയ ഇടം ഇത്.”
തേന്മൊാഴി യമുനയുടെ ചെവിയില്‍ അടക്കം പറഞ്ഞു.
“അങ്ങനെയെങ്കില്‍ അയാള്‍ ഞങ്ങള്‍ക്ക് വാടകക്ക് തന്നതോ..?”
“അയ്യയ്യോ...അത് അവരല്ല. മകന്‍ സെല്‍വന്‍. നല്ല തങ്കമാന പയ്യന്‍. അന്ത ചെല്ലപ്പാവുക്ക് എണ്‍പതു വയസ്സ് മേലെ ആച്ച്. മുത്തയ്യാപുരത്തെ വീട്ടെയ് വിട്ട് എങ്കെയും പോകമാട്ടാര്‍. ഇപ്പൊ കണ്ണ് കൂടെ തെരിയാത്”.
ചെല്ലപ്പ മുതലിയാര്‍ കാമുകിമാരുമായി രമിച്ച ആ വീട്ടില്‍ ഞങ്ങള്‍ പാര്‍പ്പു  തുടങ്ങിയിപ്പോള്‍ ഒരു വര്‍ഷമാകുന്നു.
വന്ന നാളില്‍ത്തന്നെ അന്‍പ‍ഴകന്‍ കറുപ്പായി ജോഡി ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  മറ്റ് ആണ്‍ മയിലുകളുടെ കൂടെ ഒന്നിലധികം പെണ്മയിലുകളെ കാണുമ്പോള്‍ അന്‍പ‍ഴകന്റെ കൂടെ എന്നും കറുപ്പായി മാത്രം. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി അവര്‍ കാണിച്ച അസാധാരണ ഇണക്കമാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. യമുന പുതിയ പേര്‍ നല്കി  അവരെ വിളിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ പേരറിഞ്ഞു എന്ന ഭാവത്തിലാണ് രണ്ടു പേരും ഞങ്ങളെ നോക്കിയത്. ആദ്യമൊക്കെ മുറ്റത്തിടുന്ന ഭക്ഷണ സാധനങ്ങള്‍ കൊത്തിത്തിന്നാനെത്തുന്ന കക്ഷികള്‍ ഞങ്ങളെക്കണ്ടാലുടന്‍ സ്ഥലം വിടുമായിരുന്നു. പിന്നെപ്പിന്നെ രാവിലെയും വൈകിട്ടും അവര്‍ മുറ്റത്തെ സ്ഥിരം സന്ദര്‍ശകരായി, ഞങ്ങളെ കണ്ടാലും കൂസലില്ലാതെ മുറ്റത്ത് കൂടെ നടക്കുമെന്നായി. രാവിലെ ജോലിക്ക് പോകാനുള്ള തിരക്കില്‍ “ദാ...തിന്നോ... കറുപ്പായീ... അന്‍പഴകാ...” എന്നൊക്കെ പറഞ്ഞു യമുന ധൃതിയില്‍ തലേന്നത്തെ ചപ്പാത്തിക്കഷണമോ കടലക്കറിയോ മുറ്റത്തിട്ട് കൊടുക്കും. വൈകിട്ട് അവള്‍ ഓഫീസില്‍ നിന്നും വരുന്ന സമയം കൃത്യമായി അറിയാവുന്ന രണ്ടു പേരും മുറ്റത്തങ്ങനെ ചികഞ്ഞു നടക്കും.
“എന്റെ അന്‍പഴകാ നീ എന്തിനാ ഈ ചൂല് പോലെയുള്ള പീലിയും ഫിറ്റ് ചെയ്തിങ്ങനെ നടക്കുന്നത്...? വല്ലപ്പോഴുമൊന്ന് വിരിച്ചാടി കാണിച്ചു കൂടെ...?” എന്നവള്‍ പലപ്പോഴും അവനോടു ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
“അവന്റെ പീലികള്‍ നിന്നെ ആടിക്കാണിക്കാനുള്ളതല്ല. അതവന്റെ കറുപ്പായിക്കുള്ളതാ.”
എന്ന് ഞാന്‍ മുറിയില്‍ നിന്നും വിളിച്ച് പറഞ്ഞപ്പോള്‍
“ഒക്കെ നിന്റെ കറുപ്പായി എടുത്തോട്ടെ.. ഞാനൊന്ന് കാണുന്നതില്‍ നിനക്കെന്താ വിരോധം..? എന്നവള്‍ ചോദിച്ചത് അവനു മനസ്സിലായി കാണുമോ എന്തോ...?
യമുനയുടെ കുശലം കേട്ട് ഓരോന്ന് കൊത്തി തിന്ന് സന്ധ്യയോടെ അവര്‍  മഴമുള്ള്‍ കാട്ടിലേക്ക് ചേക്കേറും.
ഓഫീസ്‌ വിട്ടു മഴ നനഞ്ഞു കുളിച്ച് വന്ന ഒരു സന്ധ്യക്ക് യമുന എന്നോട് ഒരു സ്വകാര്യം പറഞ്ഞു.
“റഷീ.... അറിഞ്ഞോ...? നമ്മുടെ അന്‍പഴകന്‍ ഇന്ന് റൊമാന്റിക്ക് ആയി. സന്ധ്യക്ക് കാറ്റും മഴയും കണ്ടപ്പോള്‍ അവന്‍  പീലി വിരിച്ചു. കറുപ്പായിയുടെ മുന്നില്‍ എന്തൊരു നൃത്തമായിരുന്നു. കാലുകള്‍ മെല്ലെ മെല്ലെ ചവിട്ടിച്ചവിട്ടി....
“എന്നിട്ടോ..?”
ഞാനവരെ ശല്യപ്പെടുത്താന്‍ പോയില്ല. പക്ഷെ ജനലിലൂടെ ഒളിച്ചിരുന്ന് കണ്ടു.
“അത് ശരിയായില്ല യമുനേ.. നീ അവരുടെ റൊമാന്റിക് രംഗങ്ങള്‍ ഒളിഞ്ഞു നോക്കിയത്. അവര്‍ക്കും  അവരുടേതായ പ്രൈവസി വേണ്ടേ..?”
“ഒന്നുമില്ല റഷീ... അവന്‍ കുറച്ചു നേരം പീലി വിടര്‍ത്തി ചുവടു വെച്ചു, കറുപ്പായിയുടെ ഭാവം എനിക്ക് കാണാനായില്ല. അവള്‍ പുറം തിരിഞ്ഞു നില്ക്കയായിരുന്നു. അവളുടെ മുഖത്ത് സന്തോഷമായിരിക്കും.  എനിക്കുറപ്പുണ്ട്. മഴ കനത്തപ്പോള്‍ രണ്ടു പേരും എന്നെത്തയും പോലെ കാട്ടിലേക്ക് പോകുകയും ചെയ്തു.
“എന്നെത്തെയും പോലെയല്ല ഇന്നവരുടെ കിടക്ക പൂത്തുലഞ്ഞു കാണും. “
“അതെ.. തീര്‍ച്ചയായും. അന്‍പഴകന്റെയും കറുപ്പായിയുടെയും കാടിനുള്ളിലെ കിടക്ക എങ്ങനെയായിരിക്കും...?” മഴ നനഞ്ഞു കുതിര്‍ന്ന എന്നോട് ചേര്‍ന്ന്  യമുന സ്വപ്നത്തിലെന്നവണ്ണം മന്ത്രിച്ചു. എന്റെ തലയില്‍ നിന്നും ഇറ്റിറ്റു വീണ വെള്ളത്തുള്ളികളില്‍ അവള്‍ കുളിര്‍ന്നുലഞ്ഞു.

അന്‍പഴകന്‍, കറുപ്പായി, തേന്മൊഴി, ബാലമുരുകന്‍ എന്നിവര്‍ മാത്രം വരുന്ന കാടിനടുത്തുള്ള ഈ വീട്ടില്‍ സന്തോഷവതിയായിരുന്ന യമുനയ്ക്ക് പിന്നീടെങ്ങനെയാണ് ഈ മാറ്റം സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്തെന്നില്ലാത്ത വിഷാദം, കാരണമില്ലാത്ത പൊട്ടിത്തെറിക്കലുകള്‍...
യമുനയെ ഞാന്‍ പ്രൊപോസ്‌ ചെയ്ത നാളില്‍ത്തചന്നെ അവളുടെ സൌന്ദര്യം കുറഞ്ഞ മുഖവും ഞങ്ങള്‍ തമ്മിലുള്ള നിറ വ്യത്യസവും ചൂണ്ടിക്കാണിച്ച് അവള്‍ ആദ്യം പിന്‍വാങ്ങിയതായിരുന്നു. വീണ്ടും ഒരു കൊല്ലം കാത്തിരുന്നതിന് ശേഷമാണ് പുറം കാഴ്ചയല്ല സ്നേഹം എന്നവളെ ബോധ്യപ്പെടുത്തി എനിക്കവളെ സ്വന്തമാക്കുവാന്‍ കഴിഞ്ഞത്. ആദ്യകാലത്ത് ആ അപകര്‍ഷത ബോധത്തില്‍ നിന്നും അവളെ മോചിപ്പിക്കുവാന്‍ എനിക്ക് നന്നേ പാടു പെടേണ്ടി വന്നു. ഇപ്പോള്‍ കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും.....

മുറ്റത്തൂടെ നടക്കുന്ന അന്‍പഴകനെ അവള്‍ ദേഷ്യത്തോടെ നോക്കി.
“വേണേല്‍ വേറെ എവിടെയെങ്കിലും പോയി കൊത്തിത്തിന്ന്. ഒരു സുന്ദരന്‍ വന്നിരിക്കുന്നു.”
അരിമണികള്‍ കറുപ്പായിക്ക് മാത്രമായി ഇട്ടു കൊടുത്ത്, എന്നോടുള്ള ദേഷ്യം അവള്‍ അന്‍പകഴകനോടു തീര്ത്തു .
“നിനക്കിതെന്തു പറ്റി യമുനേ...? എന്തിനാ ഈ മിണ്ടാപ്രാണികളോട് കയര്‍ക്കുന്നത്..?”
“അന്‍പ‍ഴകന് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. എല്ലാ പെണ്മയിലുകളും കറുപ്പായിമാര്‍. എന്നാല്‍ റഷി, നിങ്ങള്‍ക്കോ...?  എന്ത് കണ്ടിട്ടാണ് നിങ്ങളെന്നെ സ്നേഹിച്ചത്....? എന്റെ കറുത്ത തൊലിയും ചന്തമില്ലാത്ത ശരീരവും എങ്ങനെയാണ് നിങ്ങളെ ആകര്‍ഷിച്ചത്..? ഭൂമിയില്‍ വേറെ പെണ്ണുങ്ങളില്ലാത്ത പോലെ.”
എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. കുറച്ചു നാളുകളായുള്ള അവളുടെ അകല്‍ച്ചയില്‍ ഞാന്‍ പൊട്ടിത്തെറിച്ചു പോയി. ഞാനവളോട് വല്ലാതെ ദേഷ്യപ്പെട്ടു.
“നിങ്ങള്‍ക്കിപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ട് റഷീ. നിങ്ങളുടെ ദേഷ്യം അതാണ്‌ വെളിവാക്കുന്നത്.”
പിന്നീട് കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കറുപ്പായിയെ കാണുന്നില്ല. അന്‍പഴന്‍ തനിയെ മുറ്റത്തു കൂടെ കൊത്തിപ്പെറുക്കി നടക്കുന്നു.  
“കണ്ടോ പാവം കറുപ്പായിയെ ഇപ്പോഴവനു വേണ്ട. ദുഷ്ടന്‍. ഒന്നും തരില്ല ഞാന്‍.”
യമുന അടുക്കളയിരുന്ന് അന്‍പപഴകനെ നോക്കി പിറുപിറുത്തു.
ഒന്നും തിന്നാന്‍ കിട്ടാതെ അന്‍പഴകന്‍ നിരാശനായി തിരിച്ചു പോയി. യമുനയുടെ ദേഷ്യം മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആ പാവം എന്നും രാവിലെയും വൈകിട്ടും അടുക്കള പരിസരത്തുകൂടെ തനിയെ അങ്ങിങ്ങ് നടന്നു.

സൈക്കൊളജിസ്റ്റിന്റെ കൌണ്‍സിലിംഗിന്റെി അവസാന സിറ്റിങ്ങും കഴിഞ്ഞു മടങ്ങി വന്ന ദിവസം സന്ധ്യക്കാണ് കാട്ടില്‍ നിന്നും മയിലുകളുടെ അതി ഭയങ്കരമായ കരച്ചില്‍ കേട്ടത്. കാടിനുള്ളില്‍ നിന്നും ഉയരുന്ന ഇരുണ്ട പുകക്കൂമ്പാരം. വീശിയടിച്ച കാറ്റില്‍ തീജ്വാലകള്‍ ആകാശത്തേക്കുയര്‍ന്നു പൊങ്ങുന്നു. 
“എനിക്ക് പിരിയണം. ഉടനെ തന്നെ നാട്ടിലേക്ക്‌ പോകുന്നു. സ്ഥലം മാറ്റത്തിന് അപേക്ഷിച്ചു കഴിഞ്ഞു.” എന്ന് സൈക്കൊളജിസ്റ്റിനോടും അന്തിമ തീരുമാനം  പറഞ്ഞ യമുനയോട് പിന്നീട് സംസാരിക്കാന്‍ കൂട്ടാക്കാതെ വരാന്തയിലിരിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കളുടെ സന്ധി  സംഭാഷണങ്ങളും വൃഥാവിലായ എന്റെ അവസാനത്തെ അത്താണിയാണ് അന്ന് നഷ്ടമായത്.
 
മനസ്സ് തളര്‍ന്ന് ഉദാസീനനായി ഇരുന്ന എന്നെ മയിലുകളുടെ കരച്ചില്‍ വല്ലാതെ അസ്വസ്ഥനാക്കി. ഓടി ടെറസ്സില്‍ കയറി നോക്കിയപ്പോള്‍ സൈറണ്‍ മുഴക്കി ഫയര്‍ എന്‍ജിനുകള്‍ ഇരച്ച് വരുന്നത് കണ്ടു. അതി ശക്തിയോടെ ചീറ്റിച്ചിതറിയ വെള്ളത്തില്‍ ചുവന്ന തീജ്വാലകള്‍ ഇരുണ്ട പുകയായി അമര്‍ന്നു.അവ  കാടിനു മേലെ ആകാശത്തില്‍ കറുത്ത കൂടു കെട്ടി. മയിലുകള്‍ അപ്പോഴും ഉച്ചത്തില്‍ ഭയന്നു കരയുന്നുണ്ടായിരുന്നു. പിന്നില്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ തൊട്ടടുത്ത് യമുന. 
“അവര്‍ക്കെന്തെങ്കിലും പറ്റിക്കാണുമോ എന്തോ..?”
കുറെ നാള്‍ കൂടിയാണ് അവള്‍ എന്നോട് അടുപ്പത്തോടെ സംസാരിക്കുന്നത്. നാളുകളായി ഒരു വീട്ടില്‍ രണ്ടു ദ്വീപുകളായി കഴിയുകയാരുന്നു ഞങ്ങള്‍.
“ആര്‍ക്ക്...?”.
“അന്‍പഴകനും കറുപ്പായിക്കും.”
“അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ നിനക്കെന്താ..? നിന്റെ ആരാ അവര്‍..? നീ ഇവടെ നിന്ന് പോയ്‌ക്കഴിഞ്ഞ് കാട്ടു തീ വന്നാലും അവര്‍ ചാകില്ലേ..?”
എനിക്കെന്റെ ദേഷ്യവും നിരാശയും മറയ്ക്കാനായില്ല.
തീയണച്ചു കഴിഞ്ഞിട്ടും ടെറസിലെ ഇരുട്ടില്‍ കാട്ടിലേക്ക് നോക്കി നില്ക്കുന്ന യമുനയെ അവഗണിച്ചു ഞാന്‍ താഴേക്കു പോന്നു.
അന്ന് രാത്രി പതിവിനു വിപരീതമായി യമുന എന്റെ മുറിയിലാണ് കിടന്നത്. മാസങ്ങള്‍ കൂടിയാണ് അവള്‍ എന്റെ മുറിയില്‍ കയറിയത്. ഉറക്കം വരാതെ ഇടക്കെഴുന്നേറ്റ് അവള്‍ വെള്ളം കുടിക്കുന്നതും  ജനാല വിരി മാറ്റി കാട്ടിലേക്ക് നോക്കി നില്ക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ  മടിച്ച് മടിച്ച് അവള്‍ എന്റെ അരുകില്‍ വന്നു.
“”എനിക്കൊന്ന് കാട്ടിലേക്ക് പോകണം. എന്റെ കൂടെ വരുമോ...? ഇന്നലെ തീയുണ്ടായത് എവിടെയാണെന്ന് നോക്കാമല്ലോ. കാടിനുള്ളിലൂടെ ഒരു നടവഴി ഉണ്ടെന്ന് തേന്മൊഴി പറഞ്ഞ് കേട്ടിട്ടുണ്ട്.”
തീരെ താത്പര്യമില്ലാതിരുന്നിട്ടും ഞാന്‍ ഒന്നും മിണ്ടാതെ അവള്‍ക്കൊപ്പം പോയി.

ബാലമുരുകന്റെ സൈക്കിള്‍ ചക്രത്തിന്റെ പാട് നോക്കി കരിഞ്ഞുണങ്ങിയ മരങ്ങള്‍ക്കിടയിലൂടെ നിശ്ശബ്ദരായി ഞങ്ങള്‍ നടന്നു. വലിയ തീ പിടുത്തം തന്നെയാണുണ്ടായത്. കത്താത്ത ഒരു മരം പോലുമില്ല. വീശിയടിക്കുന്ന കാറ്റില്‍ വഴിയിലെല്ലാം ചാരം പറക്കുന്നു.
“തിരിച്ചു പോകാം. എനിക്ക് വയ്യ ഈ കരിക്കിടയിലൂടെ നടക്കാന്‍.“ ഞാന്‍ തിരിച്ച് നടക്കാന്‍ തുടങ്ങി.
”റഷീ... പ്ലീസ്‌....” എന്ന് പറഞ്ഞ് യമുന യാചിച്ചപ്പോള്‍ എനിക്കവളുടെ കൂടെ നടക്കേണ്ടി വന്നു.
വഴിയില്‍ രണ്ടു പക്ഷിക്കുഞ്ഞുങ്ങളും ഒരു കീരിയും ചത്തു കരിഞ്ഞു കിടക്കുന്നത് കണ്ട അവള്‍ എന്നെ ആശങ്കയോടെ നോക്കി. കരിഞ്ഞ കമ്പുകള്‍ മാറ്റി മുന്നോട്ട് നടക്കുമ്പോള്‍ കണ്ടു, കത്തിക്കരിഞ്ഞ മരത്തിന്‍ ചുവട്ടില്‍ കറുത്ത് കരിക്കഷണങ്ങളായി കിടക്കുന്ന ഏതാനും മുട്ടകള്‍... അതിനടുത്തു കരിഞ്ഞ തൂവലുമായി ഒരു പെണ് മയില്‍.. അതെ... അത് കറുപ്പായി തന്നെ.. തൂവല്‍ കരിഞ്ഞതല്ലാതെ ദേഹം പൊള്ളിയിട്ടില്ല. പക്ഷെ ഒരു കാലിനു പൊള്ളലേറ്റ് നഖങ്ങള്‍ കരിഞ്ഞു പോയിരിക്കുന്നു. അനങ്ങാനാവാതെ പാതിയടഞ്ഞ കണ്ണുകള്‍ ഉയര്‍ത്തി  കറുപ്പായി ഞങ്ങളെ ദയനീയമായി നോക്കി. 
“ഈശ്വരാ... ഇവളിവിടെ അടയിരിക്കുകയായിരുന്നോ...? കണ്ടോ റഷീ... മുട്ടകളെല്ലാം കത്തിക്കരിഞ്ഞു പോയി. പാവം  അന്‍പഴകന്‍. ഞാനെന്തെല്ലാം പറഞ്ഞു അവനെ.”
യമുന വിതുമ്പുന്നുണ്ടായിരുന്നു.
കണ്ണീരോടെ അവളുടെ അടുത്തിരുന്ന യമുന അവിടെയെല്ലാം അന്‍പകഴകനെ തേടി. എന്തോ ഭക്ഷണ സാധനം കൊക്കിലൊതുക്കി എത്തിയ അന്‍പനഴകന്‍ ഞങ്ങളെ കണ്ടു പരിഭ്രമിച്ചു മാറി നില്ക്കുയാണ്. അവന്‍ കുഴപ്പമൊന്നും പറ്റിയിട്ടില്ല.
തിരിച്ചു പോരുമ്പോള്‍ വഴിയിലുടനീളം യമുന നിശ്ശബ്ദം കരഞ്ഞു കൊണ്ടിരുന്നു. അവളുടെ സങ്കടം കണ്ട് വല്ലായ്മ തോന്നിയെങ്കിലും ഞാനവളെ ആശ്വസിപ്പിക്കാന്‍ പോയില്ല. അപകര്‍ഷതാ ബോധം ഒന്ന് കൊണ്ടു മാത്രം എന്നെ പിരിയാനായി ഒരുങ്ങുന്നവളെ വെറുക്കാന്‍ ശീലിക്കുകയായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍.
പിന്നീടുള്ള ദിവസങ്ങളില്‍ അന്‍പഴകനെ അടുക്കള വരാന്തയില്‍ കാത്തു നിന്ന്‍ അവള്‍ ഭക്ഷണം കൊടുക്കുന്നു, തേന്മൊഴിയെ കൂട്ടി കാട്ടില്‍ പോയി കറുപ്പായിയെ നോക്കുന്നു എന്നൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഞാനവളോട് ഒന്നും ചോദിച്ചില്ല. ജീവിതം  നരകമായിക്കഴിഞ്ഞിരുന്ന  ഞങ്ങള്‍ക്കിടയില്‍ സ്നേഹ ഭാഷണങ്ങളും കളിചിരികളും എന്നേ  അന്യമായിക്കഴിഞ്ഞിരുന്നു.  

 എന്നെന്നേക്കുമായി ഇവിടം വിട്ടുപോകുന്നതിന്റെ ഒരുക്കങ്ങള്‍ അവള്‍  പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അത്യാവശ്യത്തിനു മാത്രം സംസാരിച്ച് മൌനത്തിന്റെ പഴുക്ക ഗന്ധമുള്ള ഈ ദിനങ്ങള്‍ എത്രയും വേഗം അവസാനിച്ചെങ്കില്‍ എന്ന് ഞാനും നാളുകളായി ആഗ്രഹിച്ചു തുടങ്ങിയിട്ട്. എല്ലാ തരത്തിലും എനിക്ക് ജീവിതം മടുത്തു കഴിഞ്ഞിരുന്നു. കുറച്ചു കാലം മുമ്പ്‌ വരെ ജീവന് തുല്യം സ്നേഹിച്ചിരുന്നവള്‍, ജീവിതത്തിന്റെ പെരുവഴിയില്‍ എന്നെ തനിച്ചാക്കി പോകുന്നു. എല്ലാം പാഴായിരുന്നു. വെറും പാഴായിരുന്നു.

 ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവള്‍ക്കിത്ര നിസ്സാരമായി ഈ ബന്ധം ഉപേക്ഷിച്ചു പോകുവാനാകുമായിരുന്നോ...? ഞാന്‍ വെറുപ്പിച്ച എന്റെ ഉമ്മയും ഉപ്പയും, എന്റെ സഹോദരങ്ങള്‍.... രേഖകളില്ലാതെ സാക്ഷികളില്ലാതെ തുടങ്ങിയ ജീവിതം ബന്ധങ്ങളുടെ കെട്ടുപാടുകളുടെ അഭാവത്തില്‍ എത്ര പെട്ടെന്നാണ് ഒരു കാരണം പോലും പറയാനില്ലാതെ അവസാനിക്കുന്നത്.
.മഴക്കാര്‍ മൂടി മാനം കറുത്തിരുണ്ട് മഴ പെയ്യും എന്ന് തോന്നിച്ച്  കൊണ്ട് അന്തരീക്ഷത്തില്‍ ചെറുതായി കാറ്റ് വീശി തുടങ്ങിയപ്പോഴാണ് അടുക്കളയില്‍ നിന്നും യമുനയുടെ വിളി കേട്ടത്.
“റഷീ...” എന്ന അവളുടെ കരച്ചിലിനൊപ്പമെത്തിയ ആ വിളി ദേഷ്യമെല്ലാം  മറന്ന എന്നെ  അവള്‍ക്കളരികിലെത്തിച്ചു. ജനാലയിലൂടെ യമുന ആ കാഴ്ച എന്നെ കാണിച്ചു തന്നു. 
ഒരു കാല്‍ നിലത്ത് കുത്താതെ ഞൊണ്ടി ഞൊണ്ടി ചിറകുകള്‍ മുക്കാലും കരിഞ്ഞു വികൃതയായ കറുപ്പായി. അവള്‍ക്കു  മുന്നില്‍ പീലി വിടര്‍ത്തി  അന്‍പഴകന്‍. അവന്‍ ചുവടുകള്‍ വെച്ച് അവള്‍ക്കു  ചുറ്റും ആടിത്തുടങ്ങി. ആ കാഴ്ച കാണാനാവാതെ യമുന മുഖം തിരിച്ച് നിറ കണ്ണുകളോടെ എന്നെ നോക്കി. ഒരു വലിയ നിലവിളിയോടെ എന്നെ അമര്‍ത്തിപ്പിടിച്ച അവളെ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു പോയി.  ഒടുവില്‍  ഞാനറിയാതെ അവളെ എന്നിലേക്ക് ചേര്‍ത്തു . ആലംബമറ്റ പക്ഷിക്കുഞ്ഞിനെപ്പോലെ അവള്‍ എന്റെ തോളില്‍ തളര്‍ന്നു  കിടന്നു. ചന്നം പിന്നം പെയ്തു തുടങ്ങി ശക്തിയാര്‍ജ്ജിച്ച ആ മഴയില്‍ അപ്പോഴും അന്‍പഴകന്‍ നടനം തുടരുന്നുണ്ടായിരുന്നു. അവന്റെ കറുപ്പായി ആ സ്നേഹ മഴയില്‍ നനഞ്ഞു കുതിര്‍ന്നു .

(ഗൃഹലക്ഷ്മി ഏപ്രിൽ ലക്കം )
( കഥ ഗ്രൂപ്പ്‌ നടത്തിയ മനോരാജ് സ്മാരക കഥാ മല്‍സരത്തില്‍ മൂന്നാം സമ്മാനാര്‍ഹമായ കഥ)

4.1.15

ദ ലോസ്റ്റ്‌ എംപറര്‍

തിരമാല അടിച്ചുകയറുന്നതുപോലെയാണ് പെണ്‍കൂട്ടം ഹാളിലേക്ക് ഇരച്ചുകയറിയത്. ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടവര്‍ ഹാളിലാകെ ഓടിനടന്നു. അവരുടെ ടീച്ചറാണെന്ന് തോന്നുന്ന വെളുത്തുതടിച്ച സ്ത്രീയില്‍നിന്നും “സൈലെന്‍സ്.‌” എന്ന ആജ്ഞ   കലപിലകള്‍ക്ക് മേലെ ഉയര്‍ന്നതും സ്വിച്ച് ഓഫാക്കിയതുപോലെ ശബ്ദം നിന്നു. കുറച്ചു നിമിഷത്തെ ശാന്തതയ്ക്ക് ശേഷം കുട്ടികളുടെ പതിഞ്ഞശബ്ദം സാവധാനം ഉയര്‍ന്ന് പഴയപടിയായി.

സ്റ്റഫ്‌ ചെയ്തു വെച്ചിരിക്കുന്ന മൃഗങ്ങള്‍ക്കിടയിലൂടെ പെണ്‍കുട്ടികളുടെ ഹേയ്, വൌ എന്നൊക്കെ അതിശയശബ്ദങ്ങള്‍ വീണ്ടും ഉയര്‍ന്നു. ഹാളിന്റെ ഒരു കോണില്‍ ഒതുങ്ങിനിന്ന എന്നെ നോക്കി അവര്‍ മറാട്ടിയിലും ഹിന്ദിയിലും കമന്റുകള്‍ പറയുന്നുമുണ്ട്. അതൊന്നും എന്നെയല്ല എന്ന ഭാവത്തില്‍ ഞാന്‍ മറ്റൊരു മൃഗമായി അനങ്ങാതെ നിന്നു. അല്ലെങ്കിലും ഞാനെന്തിന് അതൊക്കെ ശ്രദ്ധിക്കണം. കാഴ്ചക്കാരായി വരുന്നവര്‍ ഇവിടത്തെ മൃഗങ്ങള്‍ക്ക് എന്തെങ്കിലും കേടുപാട് വരുത്തുന്നുണ്ടോ എന്ന് നോക്കലല്ലേ എന്റെ ജോലി. ഞാനത് കൃത്യമായി ചെയ്യുന്നുണ്ട്.

ജലച്ചായചിത്രങ്ങളുടെ പത്താം നമ്പര്‍ ഹാളില്‍നിന്നും മൃഗങ്ങളുടെ ഈ എട്ടാം നമ്പര്‍ ഹാളിലേക്ക് എന്നെ മാറ്റിയിട്ട് രണ്ടാഴ്ചയെ ആയുള്ളൂ. ക്രൂരഭാവവുമായി നില്ക്കുന്ന ഇവിടത്തെ മൃഗങ്ങളെ കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വെറുപ്പാണ് തോന്നുക. സിംഹം, കരിംപുലി, കടുവ, കാട്ടുപോത്ത്,കണ്ടാമൃഗം.... അങ്ങനെ പോകുന്നു ഇവിടത്തെ ജന്തുക്കളുടെ ലിസ്റ്റ്. എല്ലാം കാരുണ്യം എന്തെന്നറിയാത്ത തുറിച്ചകണ്ണുകളോടെ വായ തുറന്ന് ഇരയേയും കാത്തങ്ങനെ നില്ക്കുകയാണ്. ജീവനുണ്ടായിരുന്നെങ്കില്‍ നിന്നെയൊക്കെ മുഴുവനെ അകത്താക്കിയേനെ എന്ന ഭാവത്തില്‍. ആര്‍ക്കാണ് ഈ നിര്‍ജ്ജീവജന്തുക്കളെ കാണുവാന്‍ ഇത്ര ആഗ്രഹം..? കാഴ്ചക്കാരുടെ കണ്ണുകളിലെ വിസ്മയം കാണുമ്പോള്‍ സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. എന്നും രാവിലെ സന്ദര്‍ശകര്‍ എത്തുന്നതിനുമുമ്പേ എനിക്ക് ഈ മൃഗങ്ങളോരോന്നിന്റെയും രോമങ്ങള്‍ക്കിടയിലെ പൊടിയും അഴുക്കും മൃദുവായ ബ്രഷ് കൊണ്ട് വൃത്തിയാക്കണം. ഇവയുടെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ത്തന്നെ വെറുപ്പുകൊണ്ട് എന്റെ ശരീരം തരിക്കും.

പത്താം നമ്പറിലും ഹാള്‍ സൂക്ഷിപ്പ് തന്നെയായിരുന്നു എന്റെ ജോലി. ചിത്രങ്ങള്‍ ഓരോന്നായി പൊടി തുടച്ചു വെടിപ്പാക്കണം, ലോഹം കൊണ്ടുണ്ടാക്കിയ ചട്ടങ്ങള്‍ ഭംഗിയാക്കണം. പക്ഷെ ആ ജോലികളെല്ലാം ഞാന്‍ വളരെ ആസ്വദിച്ചുതന്നെയാണ് ചെയ്തിരുന്നത്. കാരണം അവിടെയാണല്ലോ എന്റെ ആയിഷ ഉള്ളത്. അവളെ പിരിഞ്ഞ് ഈ ജന്തുക്കളുടെ ഇടയില്‍... ഈ ജോലി തന്നെ ഇട്ടിട്ടുപോയാലോ എന്നു പലപ്പോഴും തോന്നും. പക്ഷെ, അങ്ങ് പുരാന ദില്ലിയില്‍ ചാന്ദിനി ചൌക്കിലെ സബ്ജി മാര്‍ക്കറ്റില്‍ വിവിധയിനം ചീരകളും ഇളം വെള്ളരിക്കയും അടുക്കി നിരത്തി ”സാഗ് ലോ...ഖീരാ ലോ...പാലക്ക് ലോ...” എന്ന് വിളിച്ചു കൂവുന്ന അമ്മിയെയും സൈനബയെയും ഓര്‍ക്കുമ്പോള്‍...

കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന കാഴ്ചബംഗ്ലാവിലെ ഈ ജോലികഴിഞ്ഞ് അവധി ദിവസങ്ങളില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ ചില വഴിയോരപ്രദർശനങ്ങൾ കൂടി നടത്തിയാലെ ദില്ലിയിലേക്ക് കുറച്ചെങ്കിലും കാശയക്കാനാകൂ. അതുകൊണ്ട് തന്നെ മുംബൈ കടല്‍ത്തീരത്തെ ഇന്ത്യയിലേക്കുള്ള ആ കവാടത്തിനു മുന്നില്‍ വാരാന്ത്യ വൈകുന്നേരം ചിലവഴിക്കാന്‍ വരുന്ന നഗരവാസികളുടെ മുന്നില്‍ രാജാക്കന്മാരുടെയും ചാര്‍ളി ചാപ്ലിന്റെയുമൊക്കെ വേഷം ധരിച്ച് കാണിക്കുന്ന ഗോഷ്ടിള്‍ എന്നെ ഒരിക്കലും മടുപ്പിക്കാറില്ല. മുംബൈക്കാര്‍ക്ക് വാളിന്റെ പിടി കൈമുട്ടുവരെ കയറ്റി വെച്ചിരിക്കുന്ന അവരുടെ ഛത്രപതി ശിവാജിയോടാണ് പ്രിയമെങ്കിലും എനിക്കിഷ്ടം അക്ബറിന്റെയും ഷാജഹാന്റെയും വേഷങ്ങളോടാണ്. അവധിദിനങ്ങളില്‍ കടല്‍ത്തീരത്ത്‌ കാറ്റേല്ക്കാന്‍ വലിയൊരു കൂട്ടം തന്നെയുണ്ടാകുമവിടെ. കുട്ടികള്‍ രാജാവായി നില്ക്കുന്ന എന്നോപ്പം നിന്ന് ഫോട്ടോഎടുക്കും, എന്റെ ചാര്‍ളി ചാപ്ലിനോടൊപ്പം ചുവടുവെക്കും. സന്ധ്യ കനക്കുന്നതുവരെ ഞാന്‍ ആ കടല്‍ത്തീരത്തായിരിക്കും. ആ നേരംകൊണ്ട് എന്റെ മുന്നില്‍ നിവര്‍ത്തിയിട്ടിരിക്കുന്ന റുമാലില്‍  നല്ലൊരു തുക വീണിട്ടുണ്ടാകും. ഓരോ പ്രാവശ്യത്തെയും പൈസ എണ്ണിനോക്കി ഞാന്‍ ചില കണക്കുകൂട്ടലുകള്‍ നടത്തും. സൈനബയുടെ ശ്യാദിക്കായി അമ്മി സൊരുക്കൂട്ടുന്ന പൈസയുടെ കൂടെ ഒരു ഭയ്യയുടെ മോഹങ്ങളും ഞാന്‍ ചേര്‍ത്തുവെക്കും.

ദില്ലിയിലെ ഇടുങ്ങി വൃത്തികെട്ട ഗലിയിലെ പൊളിഞ്ഞുവീഴാറായ വാടകവീടിന്റെ വരാന്തയിലിരുന്ന് ചന്തയിലേക്കുള്ള ചീരകള്‍ കെട്ടുകളായി അടുക്കുന്ന അമ്മി “മുഗളോം കാ ഖൂന്‍ ബാദ്ഷാവോം കാ ഖൂന്‍...” എന്ന് പിറുപിറുകുന്നത് കേള്‍ക്കാം. അമ്മിയുടെ നരച്ചു കീറിത്തുടങ്ങിയ  സാരി മുഴുവനും ചീരയില്‍ നിന്ന് ഇറ്റ്‌ വീഴുന്ന വെള്ളത്തുള്ളികള്‍ വീണ് കുതിര്‍ന്നിരിക്കും.

“എന്ത് മുഗളര്‍..? എന്നിട്ടെവിടെ അവരെല്ലാം...? അമ്മീജാന്‍, വെറുതെ ഇവനോട് പഴങ്കഥകള്‍ പറഞ്ഞു സമയം കളയാതെ.” വഴിയരുകിലെ പൊതുടാപ്പില്‍നിന്നും വെള്ളം തലയിലേറ്റി വരുന്ന സൈനബക്ക് ദേഷ്യംപിടിക്കും.

“ഇല്ല സൈനബാ...അമ്മീജാന്‍ പറയുന്നതില്‍ എന്താണ് തെറ്റ്...? അക്ബര്‍ ഷാ രണ്ടാമന്റെ പേരക്കുട്ടി തന്നെയായായിരുന്നു നമ്മുടെ വലിയ ദാദാജീ... അതില്‍ യാതൊരു സംശയവും ഇല്ല.” ഞാന്‍ അമ്മിയുടെ പക്ഷംപിടിക്കും.

“അതെയതെ.... ആ പര്‍ദാദായുടെ മക്കളും പേരക്കുട്ടികളും ചെങ്കോട്ടക്കുള്ളിലെ കുടിലുകളില്‍ പട്ടിണിയിലായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അവര്‍ക്കൊന്നും കൊട്ടാരത്തില്‍ പ്രവേശനംപോലും ഇല്ലായിരുന്നു. പണ്ടത്തെ രാജാക്കന്മാര്‍ക്ക് അങ്ങനെ എണ്ണിയാല്‍ തീരാത്ത ഭാര്യമാരും മക്കളുമൊക്കെ കാണും. ഒരു പണിയും ഇല്ലാഞ്ഞിട്ടാണ് ഇവന്‍ ആ കഥകളും പറഞ്ഞിങ്ങനെ ഇരിക്കുന്നത്. ഒരു പണിതേടി എവിടെയെങ്കിലും പോകാന്‍ പറയ്‌ ഇവനോട്”

ചീരക്കെട്ടുകളുടെ കുട്ട അവന്റെ തലയില്‍ വെച്ച് അവള്‍ പുച്ഛത്തോടെ പറയും.

“യെ ബജാര്‍ മേം ലേ ജാവോ... ദില്ലി കാ ബാദ്ഷാ... മിര്‍സാ ഫറൂക്ക്‌ അലീ...”

“നീ കളിപറയേണ്ട സൈനബാ... ചക്രവര്‍ത്തിനി അല്ലായിരുന്നു എങ്കിലും നമ്മുടെ വലിയ ദാദിജീ അദ്ദേഹത്തിന്റെ ബീവിമാരില്‍ ഒരാളായിരുന്നു. നമ്മുടെ പര്‍ദാദാ മിര്‍സാ മുഹമ്മദ്‌ ഇബ്രാഹിം ചക്രവര്‍ത്തിയുടെ മകന്‍ തന്നെയായിരുന്നു. ശക്തി ക്ഷയിച്ചുപോകുന്നതൊക്കെ ഏതു രാജവംശത്തിലാണ് സംഭവിച്ചിട്ടില്ലാത്തത്..? ഒരു തലമുറ കുറച്ചു ക്ഷയിച്ചാല്‍ അടുത്ത തലമുറ അത് വീണ്ടെടുക്കും. എന്ത് കൊണ്ടാണ് അവര്‍ക്ക് ചെങ്കോട്ടയില്‍ ദരിദ്രരായ സലാത്തിനുകളായി കഴിയേണ്ടിവന്നത്....? ആ നശിച്ച വെള്ളക്കാര്‍.... അവരിവിടെ വന്നില്ലായിരുന്നെങ്കില്‍ ഇന്നും ഈ ദില്ലി മുഗളന്മാര്‍തന്നെ ഭരിച്ചേനെ.” ചീരക്കെട്ടുകളുടെ ഭാരം മറക്കാനായി ഞാനവളോട് ഉച്ചത്തില്‍ തര്‍ക്കിക്കും

പെണ്‍കൂട്ടം പോയതിനു ശേഷം കാര്യമായ സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ല. മൃഗങ്ങള്‍ക്കിടയില്‍ ഇരുന്ന് ബോറടിച്ച് എനിക്ക് ഉറക്കം വന്നുതുടങ്ങിയിരുന്നു.. ഇവിടെ ഇരുന്നു സമയം കളയാനും പ്രയാസം. പത്താം നമ്പര്‍ ഹാളിലായിരുന്നെങ്കില്‍ ആയിഷയുമായി സമയം പോക്കാമായിരുന്നു. അവളോട് ഞാനെന്റെ ദു:ഖങ്ങളെല്ലാം പങ്കു വെക്കും. ദില്ലിയുടെ അവസാന രാജകുടുംബം, എന്റെ വംശം ചിതറിത്തെറിച്ച് നശിച്ച് പോയ കഥ അവള്‍ അനുകമ്പയോടെ കേട്ടിരിക്കും. എന്റെ പൂര്‍വ്വികര്‍ നടത്തിയ പടയോട്ടങ്ങള്‍, ചെങ്കോട്ടയില്‍ പാറിച്ച വെന്നിക്കൊടികള്‍, അവര്‍ നിര്‍മ്മിച്ച മഹലുകള്‍, ലോകപ്രശസ്തമായ താജ്മഹലിന്റെ കഥ എല്ലാം കേള്‍ക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും ഞാനവളോട് ഒരേ കഥകളാണ് പറഞ്ഞിരുന്നതെങ്കിലും എന്റെ ആയിഷ അതെല്ലാം ആദ്യമായി കേള്‍ക്കുന്നതുപോലെ ആസ്വദിച്ചിരിക്കും. കൈവിട്ടുപോയ ഞങ്ങളുടെ പ്രതാപം എന്നെങ്കിലും ഞാന്‍ തിരിച്ചുപിടിക്കും എന്നാണവള്‍ പറയുന്നത്. “എങ്കില്‍ ആ ദിവസം നീ എന്റെ മുംതാസായിരിക്കും.” ഞാന്‍ അവളോട് ആവേശത്തോടെ പറയും.

പത്താം നമ്പര്‍ ഹാളിന്റെ ഏറ്റവും അറ്റത്തെ മൂലയിലാണ് ആയിഷ ഇരിക്കുന്നത്. പ്രൌഡഗംഭീരയായി ലോഹച്ചട്ടത്തിനുള്ളില്‍ “അണ്‍ നോണ്‍ പ്രിന്‍സസ്” എന്ന ചുവട്ടെഴുത്തുമായി. ഏതോ ഇറ്റാലിയന്‍ ചിത്രകാരന്‍ വരച്ചതാണവളെ. അവള്‍ക്ക് ആയിഷ എന്ന് പേരിട്ടത് ഞാനാണ്. കഴുത്ത് നിറയെ റേന്തച്ചുരുക്കുകള്‍ തുന്നിപ്പിടിപ്പിച്ച കൈ നീളമുള്ള വെണ്ണ നിറത്തിലെ ഗൌണ്‍ ധരിച്ച് ആയിഷ ജനാലക്കരികെ ദൂരക്കണ്ണുമായി കാത്തിരിക്കുന്നത് എന്നെയല്ലാതെ മറ്റാരെയാണ്..? അവളുടെ സ്വര്‍ണ്ണമുടിയിഴകള്‍ മടക്കുകളായി മാറിടത്തിലേക്ക് ചിതറിക്കിടക്കുന്നു. നഗ്നമായ ആ നീളന്‍ കഴുത്തു കാണുമ്പോള്‍ ആര്‍ക്കും ഒന്ന് തഴുകാന്‍ തോന്നും. നിറയെ ചുരുക്കുകളുള്ള നീളന്‍ കുപ്പായത്തിന്റെ ലേസുകള്‍ നിലംതൊട്ടു വിടര്‍ന്നുകിടക്കുയാണ്. വലതുകയ്യില്‍ മനോഹരമായി അടുക്കിയ ലില്ലിപ്പൂക്കള്‍. അതവള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുകയാണ്. ധാരാളം പീലികളുള്ള അവളുടെ നീലക്കണ്ണുകളില്‍ നേരിയ വിഷാദമുണ്ടെന്നു ഇടക്കെനിക്ക് തോന്നാറുണ്ട്. അപ്പോഴൊക്കെ അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ വെമ്പും. പക്ഷെ, ഹാളിലൂടെ നടക്കുന്ന സന്ദര്‍ശകര്‍ എന്ന ശല്യങ്ങള്‍.... അവര്‍ ഒഴിയുന്ന തരം നോക്കി ഞാന്‍ അവളുടെ മുടിയിഴകളില്‍ തലോടി ആശ്വസിപ്പിക്കും. അപ്പോഴവള്‍ വസ്ത്ര ഞൊറിവുകള്‍ ഇടത് കൈയ്യിലൊതുക്കി ചട്ടക്കൂടില്‍ നിന്നിറങ്ങി മെല്ലെ എന്നരികിലേക്ക് വരും. ഞാനവളെ ചേര്‍ത്തു നിര്‍ത്തി മനോഹരമായ ചുവന്ന കവിളിണകളില്‍ മാറി മാറി മുത്തം കൊടുക്കും. അവളോട് ചേര്‍ന്നുനിന്ന് “ആയിഷാ മേരി..പ്യാരീ ഹൂറി... ഞാനാണ് നിന്റെ പ്രിന്‍സ്.‌... ദില്ലി കാ ബാദ്ഷാ മിര്‍സാ ഫറൂക്ക്‌ അലീ...” എന്നവളുടെ ചെവില്‍ മന്ത്രിക്കും. അപ്പോള്‍ അവളുടെ കയ്യിലെ ലില്ലിപ്പൂക്കളുടെ സുഗന്ധം ഞാനനുഭവിക്കും.

പക്ഷേ ഇപ്പോള്‍ എന്റെ ആയിഷക്ക് പകരം കുറെ വന്യമൃഗങ്ങള്‍. ഇനി എത്രനാള്‍ ഞങ്ങളിങ്ങനെ കഴിയണം.. എന്റെ ഹൂറി, അവളുടെ രാജകുമാരനെ കാണാതെ എത്ര വിഷമിക്കുന്നുണ്ടാകും. ഹാള്‍ മാറിയതില്‍പ്പിന്നെ എന്തെങ്കിലും കാരണം പറഞ്ഞ് എന്നും ഞാന്‍ അവളുടെയടുത്ത് പോകാറുണ്ട്.  കഴിഞ്ഞ ദിവസം എന്നെ കണ്ടപ്പോള്‍ ആ സുന്ദരങ്ങളായ ചുണ്ടുകള്‍ വിതുമ്പുകപോലും ചെയ്തു. എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഇപ്പോഴത്തെ കാവല്ക്കാരന്‍ പ്യാരിലാല്‍ ഉള്ളത് കൊണ്ട് അവളെ എനിക്കൊന്ന് ആശ്വസിപ്പിക്കാന്‍പോലും കഴിയുന്നില്ല. എത്ര ദിവസമായി ഞാന്‍ ശരിക്കൊന്നുറങ്ങിയിട്ട്. ഇല്ല ഇതിങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ എനിക്കാവില്ല.

പിറ്റേന്ന് രാവിലെതന്നെ ഞാന്‍ ഡയറക്ടറുടെ ഓഫീസില്‍ച്ചെന്ന് എനിക്ക് പത്താം നമ്പറിലേക്ക് മാറ്റിത്തരണം എന്ന അപേക്ഷ കൊടുത്തു.

“ക്യോം...?  ഇത്തനാ ജല്ദീ....? തീന്‍ മഹീനാ ഹോനാ ചാഹിയേ..?

എന്റെ അപേക്ഷ വായിച്ച അദ്ദേഹം ഇഷ്ടപ്പെടാതെ പറഞ്ഞു.

മൃഗങ്ങളുടെ രോമത്തില്‍ നിന്ന് എനിക്ക് അലര്‍ജി ഉണ്ടാകുന്നു, മൃഗങ്ങളുടെ അടുത്തുനിന്നും മാറിനില്ക്ക ണം എന്ന് ഡോക്ടര്‍ പറഞ്ഞു, ഹാള്‍ മാറാതെ എനിക്കിവിടെ ജോലിചെയ്യാന്‍ തരമില്ല എന്ന് ഞാനദ്ദേഹത്തോടപേക്ഷിച്ചു. ജോലി ഉപേക്ഷിച്ചാല്‍ പട്ടിണിയിലാകുന്ന അമ്മിയെയും സൈനബയെയും പറ്റി പറഞ്ഞപ്പോള്‍ എന്തോ അദ്ദേഹത്തിന് അലിവ് തോന്നി “കല്‍ ദേഖേംഗേ” എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. നാളെ മുതല്‍ ഞാന്‍ ആയിഷക്കൊപ്പം. ആ ദിവസങ്ങളില്‍ കൊടുക്കുവാന്‍ കഴിയാതിരുന്ന സ്നേഹം പതിന്‍മടങ്ങായി ഞാനവള്‍ക്ക് കൊടുക്കും. എന്തൊക്കെ കാര്യങ്ങള്‍ പറയാനുണ്ട് ഞങ്ങള്‍ക്ക്. ഞാന്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി പത്താം നമ്പരിലേക്കോടി.

“നാളെ മുതല്‍ ഞാനിവിടെയാണ് ആയിഷ..നിന്നോടൊപ്പം...” പ്യാരിലാല്‍ കേള്‍ക്കാതെ ഞാനവളുടെ ചെവിയില്‍ മന്ത്രിച്ചു.

പിറ്റേന്ന് രാവിലെ പ്രതീക്ഷയോടെ ഡയറക്ടറുടെ മുറിയില്‍ച്ചെന്ന എന്നോട്
“ഹാള്‍ നമ്പര്‍ പതിനേഴില്‍ പോയി ചാര്‍ജ് എടുക്കൂ..”

എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ അദ്ദേഹത്തെ ദയനീയമായി നോക്കി.

“ജല്ദി...ജാവോ.... വഹാം കാ ലട്കാ കോ മേനെ ചെയ്ന്ജ്‌ കിയാ” എന്ന ഓര്‍ഡര്‍ കേട്ട ഞാന്‍ നിസ്സഹായനായി പതിനേഴിലേക്ക് നടന്നു. പത്തിന് മുന്നിലൂടെ പോകുമ്പോള്‍ അവിടെ എന്നെയും കാത്തിരിക്കുന്ന ആയിഷയുടെ കണ്ണുകളെ നേരിടാനാവാതെ എന്റെ തല കുനിഞ്ഞുപോയി. പതിനേഴ് എത്ര ദൂരെയാണ്. എന്റെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞു.

പക്ഷേ പതിനേഴില്‍ ചെന്നപ്പോള്‍ അവിടത്തെ കാഴ്ച എന്നെ അമ്പരപ്പിച്ചു കളഞ്ഞു. അത് മുഗള്‍ ചക്രവര്‍ത്തിമാരുടെ അവശേഷിപ്പുകളുടെ ഹാളായിരുന്നു!! ഇതുവരെ ഞാന്‍ എന്തെ അറിഞ്ഞില്ല ഇക്കാര്യം!!! മുഗളന്മാര്‍..... എന്റെ പൂര്‍വ്വികര്‍.... അവരുടെ കാവല്ക്കാരനായി ആ വംശത്തിന്റെ ഇങ്ങേയറ്റത്തുനിന്നും ഈ മിര്‍സാ ഫറൂക്ക്‌ അലീ. പുരാനാ ദില്ലിയില്‍ നിന്നും ഞാനിതാ ഞങ്ങളുടെ പാരമ്പര്യസൂക്ഷിപ്പുകാരനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ എന്റെ മുന്നില്‍ നിമിഷങ്ങള്‍കൊണ്ടു അടര്‍ന്നുവീണു. സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തി അത് തിരിച്ചുപിടിച്ച ആവേശത്തോടെ ഞാന്‍ ഹാളിലാകെ ഓടിനടന്നു.

എന്റെ പൂര്‍വ്വീകര്‍ ഉപയോഗിച്ചിരുന്ന ഓരോരോ വസ്തുക്കള്‍... മുഗളരെ അതിന്റെ പ്രശസ്തിയിലേക്ക് നയിച്ച ദാദാ അക്ബറുടെ പൂര്‍ണ്ണകായ പ്രതിമ ഇരുമ്പ് പടച്ചട്ടയുമണിഞ്ഞ് ഊരിപ്പിടിച്ച വാളുമായി.... താജ്മഹല്‍ പണിത ഷാജഹാന്റെ വാള്‍... സ്പടികസുതാര്യതയില്‍ വൈരങ്ങള്‍ പതിപ്പിച്ച സിംഹമുഖമുള്ള അതിന്റെ കൈപ്പിടി. അതു കയ്യിലേന്തി മുന്നില്‍നിന്ന് പടനയിച്ച എന്റെ ദാദാ എത്ര പ്രൌഡഗംഭീനായിരുന്നിരിക്കും. എത്രയോ ശത്രുക്കള്‍ അതിന്റെ മൂര്‍ച്ചയില്‍ നിലം പരിശായിക്കാണും.

എങ്ങു നിന്നോ ഒരു ഊര്‍ജ്ജം എന്റെ സിരകളില്‍ വന്നു നിറഞ്ഞു. നൂറ്റാണ്ടുകളായി ഉറങ്ങിക്കിടന്ന ഊര്‍ജ്ജം ഈ എന്നിലൂടെ ചിതറി ഒഴുകുകയാണ്... അതെ, ഇത് മുഗള്‍ രക്തത്തിന്റെ ഊര്‍ജ്ജമാണ്... എന്റെ പൂര്‍വ്വീകരുടെ ശക്തി ഇനിയെങ്കിലും കാട്ടിയെ പറ്റൂ. ഈ മിര്‍സാ ഫറൂക്ക്‌ അലി... അക്ബറുടെ പടച്ചട്ടയും ഷാജഹാന്റെ വാളുമെന്തി ഇതാ അതിനായി പുറപ്പെടുകയായി...

എത്ര വേഗമാണ് ചില്ലുകൂടുകള്‍ തകര്‍ത്ത് മഹാരാജാ അക്ബറിന്റെ ഭാരമേറിയ പടച്ചട്ട ഞാന്‍ അണിഞ്ഞത്. മുന്നിലെ ചുവര്‍ക്കണ്ണാടിയില്‍ പ്രതിഫലിച്ച ഷാജഹാന്റെ വാളേന്തി നിന്ന എന്റെ പ്രൌഡി എന്നെത്തന്നെ അത്ഭുതപ്പെടുത്തി. മിന്നല്‍വേഗത്തില്‍ യുദ്ധസന്നദ്ധനായി പത്താം നമ്പര്‍ ഹാളിലെത്തിയ എന്നെയും കാത്ത് എന്റെ ചക്രവര്‍ത്തിനി ആയിഷ സുസ്മേരവദനയായി അവിടെ കാത്തുനില്പുണ്ടായിരുന്നു.

“ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്ന നിമിഷം.” അവള്‍ സന്തോഷത്തോടെ എന്നോടു പറഞ്ഞു.

“ചലോ...ജല്ദീ.... ചലോ ആയിഷാ....” അവളുടെ കൈപിടിച്ച് ഞാന്‍ പുറത്തേക്ക് കുതിച്ചു.... ഞങ്ങള്‍ക്ക് പിന്നില്‍ എന്റെ ഭടന്മാരുടെ ആരവങ്ങള്‍.. കൈകോര്‍ത്തുപിടിച്ച് ഞങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു.