3.12.12

സൌമിത്രി കി ദാദി



സെന്‍ട്രല്‍ പാര്‍ക്കിന്‍റെ എതിര്‍വശം കാണുന്ന ‘അരിഹന്ത് ’ എന്നു വലിയ അക്ഷരത്തില്‍ എഴുതിയ ഫ്ലാറ്റിന്‍റെ താഴത്തെ നിലയില്‍ നിന്നുമാണ് ആ വൃദ്ധ പേരക്കുട്ടിയുടെ  കൂടെ സായാഹ്നങ്ങളില്‍ പാര്‍ക്കിലേക്ക്‌ വരുന്നത്. എല്ലാ ദിവസവും വൈകുന്നേരത്തെ നടത്തത്തിന് ശേഷം ഞാന്‍ പാര്‍ക്കിലെ ബെഞ്ചില്‍ വന്നു കുറച്ചു നേരം വിശ്രമിക്കും. വൃദ്ധയുടെ കൈപിടിച്ചു വരുന്ന പേരക്കുട്ടി സൌമിത്രിയെയും എനിക്കറിയാം. മേഘ്ന മല്‍ഹോത്ര എന്നാണവളുടെ ശരിക്കുള്ള  പേര്. സൌമിത്രി എന്നത് വീട്ടിലെ വിളിപ്പേരാണ് എന്‍റെ മകള്‍ ശില്പ്പയുടെ ക്ലാസ്സില്‍ തന്നെയാണ് അവളും. ഒരു പൂമ്പാറ്റയുടെ ചാരുതയുള്ള പന്ത്രണ്ടു വയസ്സുകാരി. അവളുടെ അച്ഛന്‍ ഡോ. അജയ്‌ മല്‍ഹോത്രയും അമ്മ നേഹയും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളും.



പക്ഷെ ഈ വൃദ്ധ ആ വീട്ടില്‍ ഒരു പൊരുത്തക്കേട്  പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അധികം നിറമില്ലാത്ത പരുത്തി സാരിയിലാണ് അവര്‍ എന്നും. സാരിയുടെ പല്ലവ്‌ എപ്പോഴും തലയിലൂടെ ഇട്ടിട്ടുണ്ടാകും. കാലില്‍ വില കുറഞ്ഞ വള്ളിച്ചെരുപ്പ്‌.  ഒരു എണ്‍പത്  വയസ്സിധികം കാണും അവര്‍ക്ക്‌. കുറച്ചു പ്രായമായതിനു ശേഷം ഉണ്ടായതാകണം ഈ ഡോക്ടര്‍. മകന്‍. ഞാന്‍ ആദ്യം കണ്ടപ്പോള്‍  അവരെ ഡോക്ടര്‍ മല്‍ഹോത്രയുടെ ദാദി എന്നാണു വിചാരിച്ചത്. എന്താ ഈ സ്ത്രീ ഇങ്ങനെ..? ഒരു ഡോക്ടറുടെ അമ്മയല്ലേ ..? ഇത്ര വില കുറഞ്ഞ നിറം മങ്ങിയ വസ്ത്രങ്ങളില്‍..?. അവരുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി എന്ന പതിനെട്ടുകാരിക്കുകൂടെ നല്ല ചുരിദാറുകള്‍ നേഹ വാങ്ങി കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിട്ടാണോ അവര്‍ ഈ വൃദ്ധയെ ഈ രീതിയില്‍ ..? മൂന്നു മാസം മുന്‍പ്‌  മല്‍ഹോത്രയുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അവര്‍ ദില്ലിയില്‍ നിന്നും ഇവിടെ വന്ന് ഈ മകന്‍റെ കൂടെ താമസമാക്കിയത്. നേഹക്ക് ജോലിയുള്ളത് കൊണ്ടു അമ്മയുടെ കാര്യങ്ങള്‍ നോക്കാനാണ് മീനാക്ഷി എന്നാണു നേഹ എന്നോടു പറഞ്ഞിട്ടുള്ളത്. എന്നിട്ടാണ് ഈ വൃദ്ധയെ ഇങ്ങനെ. ഇക്കാര്യം നേഹയോടു പലവട്ടം ചോദിക്കാന്‍ ആഞ്ഞിട്ടുണ്ട് ഞാന്‍ .പക്ഷെ അതിന്റെ ഔചിത്യക്കുറവില്‍  അത് മനസ്സില്‍ അടക്കിയിട്ടെ ഉള്ളു.



അവധി ദിവസങ്ങളില്‍ ചിലപ്പോള്‍ അവരുടെ കൂടെ  നേഹയും കാണും. ഒരു മണിക്കൂര്‍ നേരത്തെ നടത്തം കഴിഞ്ഞു തിരികെ വീട്ടിലേക്ക്‌ പോകുന്നതിനു മുന്‍പ്‌ ഞാന്‍ പാര്‍ക്കിലെ കൃത്രിമം എങ്കിലും മനോഹരമായി ഉണ്ടാക്കിയിട്ടുള്ള തടാകത്തിന്‍റെ കരയിലെ ബെഞ്ചിലിരുന്ന്  വെള്ളത്തിലൂടെ നീന്തി നീങ്ങുന്ന മീന്‍ കുഞ്ഞുങ്ങളെ നോക്കി കുറച്ചു നേരം വിശ്രമിക്കും. വൃദ്ധ പാര്‍ക്കിലെ വിവിധ തരത്തിലുള്ള ഊഞ്ഞാലുകളില്‍ കുട്ടികള്‍ കളിക്കുന്നത് കൌതുകത്തോടെ നോക്കിയിരിക്കുന്നത് കാണാം. ഇതിനിടെ സൌമിത്രി വന്ന്‍ “ഹായ്‌ ആന്റി..ശില്പ ആയി നഹീ..?” എന്നോ മറ്റോ കളിക്കിടെ വന്നു പറഞ്ഞിട്ട് ഓടിപ്പോകും. നിത്യവും കാണുന്ന മുഖമായത് കൊണ്ടു അവളുടെ ദാദി എന്നെ നോക്കി മന്ദഹസിക്കാറുണ്ട്.

“മാജീ..കൈസി ഹേ..?”

എന്ന എന്‍റെ സ്ഥിരം ചോദ്യത്തിന്

”ട്ടീക്ക് ഹും..ബേട്ടീ”

എന്നവര്‍ പതിവ് മറുപടിയും പറയും. അതില്‍ കൂടുതല്‍ ഉപചാരങ്ങളോ സംഭാഷണങ്ങളോ ഞങ്ങള്‍ തമ്മില്‍ ഇല്ല.

പക്ഷെ ഇന്നെന്തോ അവര്‍ എന്‍റെ അടുത്തു വന്നിരുന്നു. സംസാരിക്കാനുള്ള താത്പര്യം കാണിച്ചു. എന്‍റെ നാട് എവിടെയെന്നു ചോദിച്ചു. ഞാന്‍ കേരള്‍, കൊച്ചിന്‍ എന്നൊക്കെ അവരോടു പറഞ്ഞു.

“കേരളാ...ഗോഡ്സ്‌ ഓണ്‍ കണ്‍ട്രി... ഈസ്‌ന്‍റ് ഇറ്റ്‌....?”

“ഹാം..ജീ...” ഞാന്‍  മറുപടി പറഞ്ഞു.

നല്ല ആംഗലേയ ഉച്ചാരണത്തിലെ അവരുടെ സംസാരം എന്നെ തെല്ല് അമ്പരപ്പിച്ചു. ഈ വൃദ്ധ ആളു ഞാന്‍ വിചാരിച്ചപോലെ അല്ലല്ലോ. സാധാരണ വടക്കെ ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നുമുള്ള വിദ്യാഭ്യാസം ഇല്ലാത്ത ഒരു സ്ത്രീ എന്നാണു ഞാന്‍ അവരെപ്പറ്റി കരുതി ഇരുന്നത്. ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി. നിറം കുറഞ്ഞ സാരിയുടെ പല്ലവിനുള്ളിലെ മുഖത്ത് ഒരു കുലീനത്വം ഉണ്ട്.

“മാജീ...നിങ്ങള്‍ ദില്ലിക്കാരാണ് അല്ലെ...?”

ഞാന്‍ അവരോടു സംസാരിക്കുവാന്‍ തുടങ്ങി.

“അല്ല ഞങ്ങള്‍ ശരിക്കും ഗുജറാത്തുകാരാണ്. ദില്ലിയില്‍ വന്നു താമസിക്കുന്നു എന്നേ ഉള്ളു.” അവര്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു..

“ഓ..അപ്പോള്‍ നിങ്ങള്‍ ഗുജറാത്തികള്‍ ആണല്ലെ..? അതെനിക്കറിയില്ലായിരുന്നു. നേഹയും അത് പറഞ്ഞിട്ടില്ല. ”

“അല്ല ബേട്ടീ..ഞങ്ങള്‍ നിങ്ങളുദ്ദേശിക്കുന്ന ഗുജറാത്തികള്‍ അല്ല.”

“പിന്നെ..?”

എനിക്കവര്‍ എന്താണ് പറഞ്ഞതെന്നു  മനസ്സിലായില്ല. ഗുജറാത്തില്‍ നിന്നും ദില്ലിയില്‍ പോയി താമസിക്കുന്നവര്‍  ഗുജറാത്തികള്‍ അല്ലാതെ പിന്നെ ആരായിരിക്കും...? ഞാന്‍ ചോദ്യ ഭാവത്തില്‍ അവരെ നോക്കി. അത് മനസ്സിലായി എന്നവണ്ണം അവര്‍ വിശദമാക്കി.

“ഞങ്ങള്‍ റാവല്‍പിണ്ടിയിലെ ഗുജറാത്ത്‌ എന്ന സ്ഥലത്ത് നിന്നും ദില്ലിയില്‍ താമസമാക്കിയവരാണ്. “

ഒരു നിമിഷം എടുത്തു എനിക്ക് അവര്‍ പറഞ്ഞത് മനസ്സിലാകുവാന്‍.. റാവല്‍ പിണ്ടി...പാക്കിസ്ഥാനിലെ...? പിന്നെ സംശയത്തോടെ ആരാഞ്ഞു

“അപ്പോള്‍..? നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും വിഭജനത്തില്‍....?” എനിക്ക്  വാക്കുകള്‍ തടഞ്ഞു.

“അതെ.”
അവര്‍ ഉത്തരം നല്കിയിട്ടു ഒനും പറയാനില്ലാതെ വെറുതെ കുറെ നേരം നെടുവീര്‍പ്പ് ഇട്ടു കൊണ്ടിരുന്നു. ആ ഭാവമാറ്റം മനസ്സിലാക്കിയ ഞാന്‍ അവരോടു ക്ഷമ ചോദിച്ചു.

“മാഫ് ദീജിയേ..മാജീ...മേം അപ് കോ തംഗ് കിയാ..?” (ക്ഷമിക്കൂ മാജീ...ഞാന്‍ നിങ്ങളെ വിഷമിപ്പിച്ചോ) എന്നിട്ട് പോകുവാന്‍ ഒരുങ്ങി.

“രുക്കോ..ബേട്ടീ ..അപ് നേ ഹം കോ ക്യാ തംഗ് കിയാ..?”(നില്‍ക്കൂ മോളെ...നീ എന്നെ എന്ത് വിഷമിപ്പിച്ചു)

എന്നെ പിടിച്ചിരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു തുടങ്ങി. റാവല്‍ പിണ്ടിയിലെ ഗുജറാത്തിലെ ജന്മിയുടെ മകളായി ജീവിച്ച ബാല്യകാലം. വെള്ളക്കുതിരകള്‍ പൂട്ടിയ വണ്ടിയില്‍ ഭൃത്യന്‍മാരുടെ അകമ്പടിയോട് കൂടെ വെള്ളക്കാരായ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ പോയത്. പതിനാറു വയസ്സ് കഴിഞ്ഞപ്പോള്‍ പെഷവാറിലെ സമ്പന്ന കുടുംബാഗമായ ദീന്‍ദയാല്‍ മല്‍ഹോത്രയെ വിവാഹം കഴിച്ചത്,

“അജയിന്‍റെ ചേച്ചിയെ പ്രസവിച്ചു മൂന്നു മാസം കഴിയുന്നതിനു മുന്‍പായിരുന്നു ഞങ്ങള്‍ക്ക്‌ അവിടം വിട്ടു പോരേണ്ടി വന്നത്. അവര്‍ പറഞ്ഞു നിര്‍ത്തി.”

“അപ്പോള്‍ അജയ്‌ നിങ്ങള്‍ പക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ വന്നതിനു ശേഷം ഉണ്ടായ മകനായിരിക്കും അല്ലെ..?

പൊടുന്നനെ അവരുടെ ശബ്ദത്തില്‍ രോഷം കലര്‍ന്നു .

“ഏതു ഇന്ത്യയും പാക്കിസ്ഥാനും...? അന്ന് ഒരു ഭാരതം മാത്രമേ ഇവടെ ഉണ്ടായിരുന്നുള്ളൂ. ഭാരതീയര്‍ മാത്രമേ ഇവിടെ ജീവിച്ചിരുന്നുള്ളൂ. റാവല്‍പിണ്ടിയും ലാഹോറും അലഹബാദും ദില്ലിയും എല്ലാം ചേര്‍ന്ന ഭാരതം.”

പെട്ടെന്നവര്‍ പ്രകോപിതയായതില്‍ ഒന്നും മിണ്ടാനാവാതെ ഞാന്‍ അവരെ തന്നെ നോക്കി നിന്നു. പ്രായാധിക്യം ഉണ്ടെങ്കിലും ഒരു കാലത്ത്  സുന്ദരിയായിരുന്നു എന്ന് തെളിയിക്കുന്ന ആ വെളുത്ത സുന്ദര മുഖം നിമിഷം കൊണ്ടു ചുവന്നു. കണ്ണുകളില്‍ ജലരേഖകള്‍ തെളിഞ്ഞു. സാരിയുടെ തുമ്പ്‌ കൊണ്ടു അത് തുടച്ചു കളഞ്ഞിട്ടു അവര്‍ മെല്ലെ ചിരിച്ചു.

“മാഫ് ദീജിയേ ബേട്ടീ...(ക്ഷമിക്കൂ മോളേ..)നിങ്ങള്‍ ഭാരതത്തിന്‍റെ ഒരററത്തു ജീവിച്ചവര്‍ക്ക് ഞങ്ങളുടെ ദു:ഖം എത്ര പറഞ്ഞാലും മനസ്സിലാകില്ല.”

“അതൊക്കെ ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് ഇന്ത്യാ വിഭജനത്തെ പറ്റി.”

ഞാന്‍ എന്‍റെ സാമൂഹിക പാഠവിജ്ഞാനം അവരെ അറിയിക്കുവാന്‍ ശ്രമിച്ചു.

“പുസ്തകക്കണക്കുകളിലും കഥകളിലും സിനിമകളിലും നിന്നല്ലേ നിങ്ങള്‍ അറിഞ്ഞിട്ടുള്ളൂ. അതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നെന്നോ ഞങ്ങള്‍ അനുഭവിച്ചത്. പെട്ടെന്നൊരു ദിവസം ഉള്ളതെല്ലാം ഉപേക്ഷിച്ച് എവിടേക്കെന്നു പോലും അറിയാതെ. കൈക്കുഞ്ഞിനേയും എടുത്താണ് ഞാന്‍ ആ യാത്ര തുടങ്ങിയത്. നാട്ടില്‍ ലഹള തുടങ്ങിയപ്പോള്‍ എന്നെയും മകള്‍ ഊര്‍മിളയെയും  മാതാപിതാക്കള്‍ക്കൊപ്പം അതിര്‍ത്തി കടത്തി രക്ഷിക്കുവാന്‍ എന്‍റെ മൂത്ത സഹോദരന്‍ ബുഭേന്ദറെ  എല്പ്പിച്ച ശേഷം  തന്‍റെ വൃദ്ധരായ മാതാപിതാക്കളെ അന്വേഷിച്ചു പെഷവാറിലേക്ക് പോയ അജയിന്‍റെ പാപ്പയെ ഞാന്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കണ്ടത്. രണ്ടാമത് കണ്ടു മുട്ടുന്നത് വരെ അദ്ദേഹം മരിച്ചു പോയി എന്ന് തന്നെയാണ് എല്ലാവരും വിശ്വസിച്ചിരുന്നത്.

ഒരേ സഹോദരങ്ങളായി കഴിഞ്ഞിരുന്നവര്‍ എങ്ങനെയാണ് ആ ദിവസങ്ങളില്‍ ശത്രുക്കളെപ്പോലെ പെരുമാറിയതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. എങ്ങോട്ടെന്നറിയാത്ത ആ യാത്രയില്‍ വഴിയില്‍ കുന്ത മുനകളില്‍ കുത്തി നിറുത്തിയിരുന്ന കുഞ്ഞുങ്ങളുടെ ജഡം വരെ കാണേണ്ടി വന്നു. ആ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്ക്‌ ഹിന്ദുക്കുഞ്ഞുങ്ങളോ  മുസ്ലീം കുഞ്ഞുങ്ങളോ  ആയിരുന്നില്ല. മനുഷ്യ കുഞ്ഞുങ്ങളായിരുന്നു. കിണറുകള്‍ ശവശരീരങ്ങള്‍ കൊണ്ടു നിറഞ്ഞു. കൈയ്യില്‍ കൊള്ളുന്നത് പെറുക്കി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍  വീടിന്‍റെ പിന്നിലെ വയലില്‍ കണ്ണെത്താ ദൂരം വിളഞ്ഞു കിടക്കുന്ന ഗോതമ്പിന്‍റെയും ചോളത്തിന്‍റെയും കതിരുകള്‍ നോക്കി അമ്മ പൊട്ടി കരഞ്ഞു.  എരുമത്തൊഴുത്തില്‍ നിന്നിരുന്ന എരുമക്കൂട്ടങ്ങള്‍ക്ക് ഇറങ്ങുന്നതിനു മുന്‍പ്‌ വെള്ളം കൊടുക്കുവാന്‍ വേലക്കാരെ എല്‍പ്പിക്കുവാനും അമ്മ മറന്നില്ല. ഇറങ്ങുന്നതിനു മുന്‍പ് എന്‍റെ പാപ്പ എന്‍റെ കയ്യില്‍ ഒരു കുപ്പി വിഷം ഒരു ചരടിലാക്കി എന്‍റെ കഴുത്തില്‍ കെട്ടിയിട്ടു  തന്നു. വഴിയില്‍ മാനം നഷ്ടപ്പെടുന്നതിനു മുന്‍പ്‌ ഉപയോഗിക്കുന്നതിന് വേണ്ടി. സഞ്ചിയില്‍ മൂര്‍ച്ചയുള്ള ഒരു കഠാരയും ”

ഞാന്‍ തരിച്ചു നിന്ന് അവരുടെ വിവരണം കേള്‍ക്കുകയാണ്. ഇപ്പോള്‍ ഒരു തുള്ളി കണ്ണീരോ വാക്കുകളില്‍ വികാര വിക്ഷോഭമോ ഇല്ല അവര്‍ക്ക്. ശബ്ദത്തില്‍ തെല്ലും ഇടര്‍ച്ചയില്ലാതെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു.

“പോകുന്ന വഴിയിലും ആളുകള്‍ പരസ്പരം കൊന്നു. എന്റേത് നശിപ്പിച്ച നീയും നശിക്കണം എന്ന ഒരു ചിന്ത മാത്രമേ എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നുള്ളൂ.. ചലനമറ്റു കിടക്കുന്ന ശരീരങ്ങളില്‍ തട്ടാതെ കുതിരയെ നീയന്ത്രിക്കാന്‍ ഞങ്ങളുടെ കുതിരക്കാരന്‍ വിഷമിക്കുന്നുണ്ടായിരുന്നു. കൈക്കുഞ്ഞായിരുന്ന ഊര്‍മിള ഒന്നുമറിയാതെ എന്റെ മാറില്‍ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങുകയായിരുന്നു അപ്പോഴും. കഴുത്തില്‍ കിടക്കുന്ന വിഷക്കുപ്പിയും സഞ്ചിയിലെ കഠാരയും ഓരോ നിമിഷവും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

പോകുന്ന വഴി ലഹോറിലുള്ള ചാച്ചയുടെ(ഇളയച്ഛന്‍) വീട്ടില്‍ കയറി അവരെ കൂടി കൂട്ടാം എന്നു ഭയ്യ പറഞ്ഞതനുസരിച്ചു അവിടെ ചെന്ന ഞങ്ങള്‍ കണ്ട കാഴ്ച.... വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും അതെന്നെ വിടാതെ പിന്‍ തുടരുകയാണ്.

ഇളയ മകള്‍  സൌമിത്രിയെ കിണറ്റിന്‍ കരയില്‍ നിര്‍ത്തിയിരിക്കുകയാണ് ചാച്ച. ലഹളയില്‍ മുറിവേറ്റു അവശനായ ചാച്ചയും അരികില്‍ ഉണ്ട്. മാനം നഷ്ടപ്പെടുന്നതില്‍ ഭേദം മരണം എന്ന തീരുമാനത്തില്‍ കിണറ്റില്‍ ചാടാന്‍ ഒരുങ്ങുകയായിരുന്നു അവര്‍. ചാച്ചിയെയും വിവാഹ നിശ്ചയം കഴിഞ്ഞ മൂത്ത മകള്‍ സാവിത്രിയെയും ലഹളക്കാര്‍ പിടിച്ചു കൊണ്ടു പോയിരുന്നു. പതിമൂന്നുകാരിയായ സൌമിത്രിയെ തൊഴുത്തിനരികിലെ  വൈക്കോല്‍ കൂനയില്‍ ഒളിപ്പിച്ചു വെച്ചാണ് ചാച്ച രക്ഷിച്ചത്"

“അരുതെ....ചാച്ചാജീ....അവളെ ഞാന്‍ കൊണ്ടു പോകാം." എന്ന ബുഭേന്ദര്‍ ഭയ്യയുടെ യാചന ചെവികൊള്ളാതെ ഒരു കല്ല്‌ പോലെ കണ്ണടച്ചു നിന്നു ചാച്ച കിണറ്റില്‍ കരയില്‍ നിന്നു. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന സൌമിത്രി ഞങ്ങളെ നോക്കി എങ്കിലും ഒരു പരിചയ ഭാവം പോലും കാണിച്ചില്ല. ഒരൊറ്റ ദിവസം കൊണ്ടു അവള്‍ ആകെ  മാറിപ്പോയി. “അവളെ കൊല്ലല്ലേ ചാച്ചാ... “എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞിട്ടും ചാച്ചക്കും സൌമിത്രിക്കും തീരുമാനത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. രണ്ടു പെണ്‍കുട്ടികളെയും പ്രായമായ അച്ഛനമ്മമാര്‍ക്കൊപ്പം അതിര്‍ത്തി കടത്തുവാന്‍ ഭയ്യക്കാവില്ല എന്ന് മുഖം തരാതെ  പറഞ്ഞു കൊണ്ടു അവളെ കിണറ്റിലേക്ക് തള്ളിയിട്ടു.  “പാപ്പാ...” എന്നു അലറിക്കരഞ്ഞുകൊണ്ടുള്ള സൌമിത്രിയുടെ വിളി അവള്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദത്തേക്കാളും ഉയര്‍ന്ന്  കിണറിനുള്ളില്‍ നിന്നും പ്രതിധ്വനിച്ചു. പിന്നാലെ അവളുടെ  അവസാന ശ്വാസം ഉണ്ടാക്കിയ ഓളങ്ങള്‍...അത് നിലക്കുന്നത് വരെ ഞങ്ങള്‍ കണ്ണടച്ചിരുന്നു. പെട്ടന്ന് വീണ്ടും ഒരു വലിയ ശബ്ദം കേട്ട് കണ്ണ് തുറന്ന ഞങ്ങള്‍ കിണറ്റില്‍ കരയില്‍ നിന്ന ചാച്ചയെ കണ്ടില്ല. കിണറ്റില്‍ നിന്നും വീണ്ടും വായൂ കുമിളകള്‍ വെള്ളത്തില്‍ തിരയിളക്കങ്ങള്‍  സൃഷിക്കുന്ന ശബ്ദം കേള്‍ക്കുവാനാവാതെ ഞങ്ങള്‍ കാതു പൊത്തി. ഒടുവില്‍ തിരിച്ചു കുതിര വണ്ടിയില്‍  കയറി ഇരിക്കുമോഴും ആ കിണറ്റില്‍ കരയിലേക്ക്‌ നോക്കുവാന്‍ പോലും എനിക്ക് ധൈര്യം ഉണ്ടായില്ല. സൌമിത്രിയുടെ “പാപ്പാ... “എന്ന കരച്ചില്‍ അപ്പോഴും ചെവിയില്‍ വന്നലച്ചു കൊണ്ടിരുന്നു.

ഞങ്ങളുടെ തന്നെ കുതിരക്കാരന്‍ അബ്ദുള്ളയാണ് അമൃതസറില്‍  എത്തിച്ചത്. വഴിയില്‍ ഞങ്ങളെ തടഞ്ഞു ഉപദ്രവിക്കാന്‍ വരുന്നവരില്‍ നിന്നെല്ലാം അബ്ദുള്ള തന്ന വേഷ വിധാനങ്ങള്‍ ഞങ്ങളെ രക്ഷിച്ചു. കുതിരകളുമായി തിരികെ പോരാന്‍ നേരം അബ്ദുള്ള എന്‍റെ ഭയ്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടു ചോദിച്ചു.

“ഏതു ദൈവം ക്ഷമിക്കും ഇത്..? നമ്മുടെ രാജ്യത്തിന്‍റെ നെഞ്ചിലാണ്  കോടാലി വെച്ച് പകുത്തത്. നമ്മളാരും ഈ കാലത്ത് ഭൂമിയില്‍ പിറക്കേണ്ടിയിരുന്നില്ല. ഇതിനു വളരെ മുന്‍പോ ശേഷമോ പിറന്നാല്‍ മതിയായിരുന്നു. എന്ത് പാപം ചെയ്തിട്ടാണ് നാം ഈ സമയത്ത് തന്നെ പിറന്നത്....?”

അബ്ദുള്ള കുതിര വണ്ടിയുമായി കണ്മുനില്‍ നിന്നു മറഞ്ഞ ശേഷം അമൃതസറിലെ അഭയാര്‍ഥി ക്യാമ്പ് കണ്ടു പിടിച്ച ഞങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു കഷണം റോട്ടിക്കും ഒരു കരണ്ടി ദാളിനും വേണ്ടി അവിടെ എല്ലാവരും തെരുവ് നായ്ക്കളെപ്പോലെ കടിപിടി കൂടി. ആദ്യമൊക്കെ ഉയര്‍ന്ന കുടുംബത്തില്‍ നിന്നും വന്നവര്‍ എന്ന നാട്യത്തില്‍ ഞങ്ങള്‍ ഭക്ഷണത്തിനു തല്ലു കൂടാറില്ലായിരുന്നു. പക്ഷെ പട്ടിണി അതിന്‍റെ എല്ലാ രൌദ്രഭാവത്തിലും ഞങ്ങളെ വേട്ടയാടിയപ്പോള്‍ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല.  അച്ഛനും അമ്മയും അപ്പോഴും റാവല്‍പിണ്ടിയിലെ സമൃദ്ധി  ഓര്‍ത്ത്‌ കരഞ്ഞു കൊണ്ടിരുന്നു. പട്ടിണിയും പകര്‍ച്ചവ്യാധിയും വളരെ സാധാരണമായിരുന്ന ആ അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് തന്നെ അവര്‍ രണ്ടു പേരും മരിച്ചു.

പിന്നെയും അഞ്ചെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു ദില്ലിയില്‍ ജോലി തേടിപ്പോയ ഭയ്യ യാദൃശ്ചികമായി അജയിന്‍റെ അച്ഛനെ കണ്ടു മുട്ടുന്നത് വരെ ഞാന്‍ ഭയ്യയുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഞങ്ങള്‍ മരിച്ചു പോയി എന്നാണു അദ്ദേഹവും വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിനു അവിടെ ഒരു ഒരു സര്‍ക്കാര്‍ ഉദ്യോഗവും തരപ്പെട്ടിരുന്നു. ലഹളക്കാലത്ത് പെഷവാറിലേക്ക് മാതാപിതാക്കളെ തേടിപ്പോയ അദ്ദേഹത്തിന് അവരെയും കണ്ടു പിടിക്കാനായിരുന്നില്ല. അന്ന് മരിച്ച ആറു ലക്ഷം മനുഷ്യരുടെ കൂടെ അവരും പോയിക്കാണും.

“ആറു ലക്ഷമോ..?”

“അതെ ആറു ലക്ഷം. ഒരു മഹാ യുദ്ധത്തില്‍ മരിച്ചതിലധികം ആളുകളാണ് അന്ന് രണ്ടിടത്തുമായി മരിച്ചു വീണത്. സഹോദരങ്ങള്‍ പരസ്പരം വെട്ടി വീഴ്ത്തിയത്. പിന്നീട് ഓരോ ആഗസ്റ്റ് മാസത്തിലും രാജ്യം അതിന്റെ സ്വാതന്ത്യം കൊണ്ടാടുമ്പോള്‍ ഞങ്ങള്‍ റാവല്‍ പിണ്ടിയിലെ നഷ്ടപ്പെട്ട സമൃദ്ധി ഓര്‍ത്ത്‌ ദുഖിച്ചു. കിണറ്റിനുള്ളില്‍ നിന്നും കേട്ട സൌമിത്രിയുടെ കരച്ചിലിന്‍റെ  പ്രതിധ്വനി വര്‍ഷങ്ങളോളം എന്‍റെ ഉറക്കം കെടുത്തി. ഇപ്പോള്‍ എനിക്ക് ഒരാഗ്രഹമേ ഉള്ളു. ഒരിക്കലും നടക്കില്ലെന്നറിയാം. എങ്കിലും മരിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ജീവിച്ച വീട്ടില്‍ ഒന്ന് പോകണം”

“അതൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ..?”

“ഉണ്ട്. അത് പോലെ തന്നെ”. അവര്‍ ഉത്സാഹത്തോടെ പറഞ്ഞു.

“പാക്കിസ്ഥാനില്‍ ഞങ്ങളുടെ വീടിരുന്ന സ്ഥലത്തു ഇപോള്‍ ഒരു യൂണിവേര്‍സിറ്റിയാണ് ഉള്ളത്. ഗുജറാത്ത്‌ യുണിവേര്‍സിറ്റി. വീടിരുന്ന കെട്ടിടം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്നാണ് കേട്ടത്. വലിയൊരു വീടായിരുന്നല്ലോ അത്. അത് അവര്‍ ഓഫീസ്‌ കെട്ടിടമാക്കി.”

“എങ്ങനെ അറിഞ്ഞു മാജീ ഇതെല്ലം...?”

“അജയിന്‍റെ അച്ഛന്‍ മരിക്കുന്നത് വരെ അവിടെയുള്ള സുഹൃത്തുക്കളുമായി കത്തിടപാടുണ്ടായിരുന്നു. ശത്രു രാജ്യത്തായിപ്പോയി എന്ന് വെച്ച് അവര്‍ എങ്ങനെ ഞങ്ങള്‍ക്ക്‌ ശത്രുക്കളാകും...? അവരുമായി ഇണങ്ങിക്കഴിഞ്ഞ നാളുകളും ആ ഓര്‍മകളും ഇല്ലാതാമോ..? ഒരുമിച്ചു ദീപാവലിയും ഈദും ആഘോഷിച്ച ആ നല്ല നാളുകള്‍. അവരുമായുള്ള സൗഹൃദം മരിക്കുന്നത് വരെ അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. അതിനു ശേഷം ഒരു വിവരവും അറിയാറില്ല. അവരൊക്കെ സുഖമായി ഇരിക്കുന്നുണ്ടോ ആവോ.. ?“


സ്നേഹം നിറഞ്ഞ പഴയ സുഹൃത്തുക്കളെപ്പറ്റി അറിയാനുള്ള ഉത്ക്കണ്ഠ അവരുടെ വാക്കുകളില്‍ തെളിഞ്ഞു നിന്നു.


“എന്തിനായിരുന്നു ഒരു രാജ്യത്തിന്‍റെ മനസ്സില്‍ ഇങ്ങനെ കോടാലി വെച്ച് പകുത്തത്..? പെഷവാറും ദില്ലിയും ലാഹോറും മുംബൈയും ഉള്ള ഭാരതം അതായിരുന്നില്ലേ നമ്മുടെ രാജ്യം. തമ്മിലടിപ്പിച്ചു വിഭജിച്ചിട്ടു ആര് എന്ത് നേടി..? ഇവിടെയും അവിടെയും ഇന്നും ലഹളകള്‍ തുടരുകയല്ലേ..? ഓരോ ആഗസ്റ്റ് മാസവും എനിക്ക് സൌമിത്രിയുടെ കരച്ചിലിന്‍റെ മാറ്റൊലിയാണ് അമൃതസറിലെ റൊട്ടിക്കഷണത്തിന് വേണ്ടിയുള്ള കടി പിടിയാണ്. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ രക്ഷപ്പെട്ടു എന്‍റെ അച്ഛന്‍ തന്ന വിഷക്കുപ്പിയും കഠാരിയും എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല. ആ ക്യാമ്പിലെ മിക്ക സ്ത്രീകളും മാനം നഷ്ടപ്പെട്ടു ജീവന്‍ മാത്രം തിരിച്ചു കിട്ടിയ ജീവച്ഛവങ്ങളായിരുന്നു. “

തെല്ലൊരു നിശബ്ദതക്ക് ശേഷം അവര്‍ തുടര്‍ന്നു.

“ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ എന്തെന്ന് മനസ്സിലാകിയതോടെ പിന്നെ എനിക്ക് അര്‍ഭാടമേ വെറുപ്പായി. പട്ടു വസ്ത്രങ്ങള്‍ അണിഞ്ഞു പട്ടു മെത്തയില്‍ കിടന്നു ശീലിച്ച ഞാന്‍ പിന്നെ ഈ പരുത്തി വസ്ത്രങ്ങളെ ധരിചിട്ടുള്ളു. അജയിന്‍റെ പാപ്പയെ  വീണ്ടും കണ്ടു മുട്ടി ദാരിദ്ര്യത്തിന്‍റെ നാളുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പട്ടു വസ്ത്രങ്ങളും ആര്‍ഭാടവും ഞാന്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും.”

അനുഭവത്തില്‍ നിന്നും ജീവിതത്തിന്‍റെ യഥാര്‍ത്ഥ പാഠങ്ങള്‍ അറിഞ്ഞ ആ സ്ത്രീയെ ഞാന്‍ വിസ്മയത്തോടെ നോക്കി. എന്താണ് ജിവിതം...? അക്ഷരങ്ങളിലൂടെ വായിച്ചു പഠിക്കുന്നതോ കെട്ടുകഥകള്‍ കേട്ട് വിസ്മയിക്കുന്നതോ അതോ ഇത് പോലെ തീച്ചൂളയില്‍ സ്ഫുടം ചെയ്തവരില്‍ നിന്ന് അറിയുന്നതോ..?

എന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു കൊണ്ടു അവര്‍ തുടര്‍ന്നു.

“എന്‍റെ ഈ പേരക്കുട്ടി സൌമിത്രി അവള്‍ പഴയ സൌമിത്രി പുനര്‍ജ്ജനിച്ചതു തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവളുടെ അതേ മുഖവും ശബ്ദവും ആണ് ഇവള്‍ക്ക്. എന്നെ ദീദി എന്ന് വിളിച്ചിരുന്ന പഴയ സൌമിത്രി ദാദി എന്ന് വിളിച്ചു കൊണ്ടു പുര്‍ജ്ജീവിക്കുന്നു. എന്‍റെ മരണത്തോടെ  വിഭജനത്തിന്‍റെ ഓര്‍മകള്‍ എന്‍റെ കുടുംബത്തിലും അവസാനിക്കും. അത് അങ്ങനെ അവസാനിക്കട്ടെ. വിഭജിച്ചു പോയെങ്കിലും ഇപ്പോള്‍ നാം എവിടെയാണോ അതാണ്‌ നമ്മുടെ രാജ്യം, നമ്മുടെ നാട്. പണ്ടു എന്‍റെ പാപ്പ തന്ന ആ കഠാരി ഇപ്പോഴും എന്‍റെ പെട്ടിയുടെ അടിയില്‍ ഉണ്ട്. ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ ചിതയില്‍ ഇട്ടു കളയണം എന്ന് ഞാന്‍ അജയിനോടു പറഞ്ഞിട്ടുണ്ട്. ലോഹം കൊണ്ടുണ്ടാക്കിയ ആ കഠാരിക്ക് എന്‍റെ ഭസ്മത്തിനോടു അലിഞ്ഞു ചേരാനാവില്ല. എന്നാലും എന്‍റെ മരണ ശേഷം എന്‍റെ വീട്ടില്‍ അതിനു സ്ഥാനമില്ല. ഒരു രാജ്യം പകുത്തു കീറിയപ്പോള്‍ സാക്ഷിയായി നിന്ന ആ കഠാരിയും ആ ഓര്‍മകളും എന്‍റെ മരണത്തോടെ തീര്‍ന്നു പോകട്ടെ.” അവര്‍ ദൃഡതയോടെ പറഞ്ഞു.



ഞാന്‍ പെട്ടെന്ന് എന്‍റെ പഴയ സ്കൂള്‍ കാലത്തേക്ക് പോയി ഓരോ ഓഗസ്റ്റ്  പതിനഞ്ചിനും സ്കൂള്‍ അസംബ്ലിയില്‍ വരി വരിയായി നിന്നു ജനഗണ പാടിയ നാളുകള്‍. പതിനഞ്ചാം തീയതിക്കും ദിവസങ്ങള്‍ക്ക് മുന്‍പേ ദേശ ഭക്തി ഗാനങ്ങളും പ്രസംഗവും കാണാതെ പഠിക്കുന്നതിന്‍റെ തിരക്കുകള്‍. ഏറ്റവും ഭംഗിയായി സ്കൂള്‍ യൂണിഫോം ഒരുക്കുന്ന കുട്ടികള്‍. ഇരുപത്തി അഞ്ചു അന്‍പതും ഇപ്പോള്‍ അറുപത്തിയഞ്ചും വര്‍ഷത്തെ സ്വാതന്ത്യം ആഘോഷിച്ച നമ്മളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു. ഹൃദയങ്ങള്‍ തമ്മില്‍ വേര്‍പെടുന്നതിനേക്കാള്‍ ദുഖത്തോടെ രാജ്യത്തെ മുറിച്ചു മാറ്റിയതില്‍ സങ്കടപ്പെട്ട ഒരു ജനതയെ പറ്റി. കാലം ചെല്ലുന്നതോടെ ഇവരുടെ എണ്ണം കുറഞ്ഞു വരും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവര്‍ തീരെ ഇല്ലാതായി ആ തലമുറയേ ഭൂമുഖത്ത് നിന്നും നീക്കം ചെയ്യപ്പെടും. റാവല്‍പിണ്ടിയെയും ലാഹോറിനെയും പെഷവാറിനെയും ഗൃഹാതുരത്വത്തോടെ മാത്രം ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന അവസാനിച്ചു കൊണ്ടിരിക്കുന്ന ഈ തലമുറ ഓര്‍മ്മ മാത്രം ആകും. അത് കാലത്തിന്‍റെ മാറ്റാനാത്ത അനിവാര്യത.

പാര്‍ക്കിലെ പൂച്ചെടികള്‍ക്കിടെ നാട്ടിയിരുന്ന അലങ്കാര ബള്‍ബുകള്‍ തെളിഞ്ഞു. സംസാരിച്ചിരുന്നു സമയം സന്ധ്യയായത് ഞങ്ങള്‍ അറിഞ്ഞേ ഇല്ല. സൌമിത്രി കളി നിര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു.

“ചലിയേ ദാദീജി..അന്ധേരെ ഹോ രഹാഹെ.. “(വരൂ അമ്മൂമ്മേ..സന്ധ്യയാകുന്നു)

എന്ന് പറഞ്ഞു കൊണ്ടു അമ്മൂമ്മയുടെ കൈപിടിച്ചു നടക്കുന്ന സൌമിത്രിയെ ഞാന്‍ ആദ്യം കാണുന്നത് പോലെ നോക്കി. ഈ സുന്ദരമായ മുഖം ഈ പ്രസരിപ്പ്. അതെ ഇത് തന്നെയായിരിക്കും അവളുടെ ദാദിജിയുടെ ആ പഴയ സൌമിത്രി. മരിക്കുന്നതിനു മുന്‍പ്‌ അതെങ്കിലും അവര്‍ക്ക് തിരികെ കിട്ടിയല്ലോ.


84 comments:

  1. വിഭജനത്തിനു ഇങ്ങിനെയും ഒരു മുഖം ഉണ്ട്.... ആട് ജീവിതത്തില്‍ പറയുന്ന പോലെ 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ട്കഥകള്‍ മാത്രമാണ്...

    ReplyDelete
  2. റോസിലി ചേച്ചി നല്ല കഥ . ചിലരുടെ സന്തോഷങ്ങള്‍ എത്ര പെട്ടെന്നാണ് ദുരന്തങ്ങള്‍ക്ക് വഴിമാറുന്നത് എന്നോര്‍മ്മിപ്പിച്ച കഥ . സന്തോഷങ്ങളുടെ നെറുകയില്‍ നില്‍കുമ്പോള്‍ ഒരിക്കല്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ നമുക്ക് കഥകള്‍ മാത്രമായി തീരുന്നു. ഇതില്‍ പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ് " ജീവിതത്തിന്റെ സമ്പന്നതയില്‍ ദാരിദ്രത്തിലേക്ക് തള്ളപ്പെട്ടു വീണ്ടും സമ്പന്നതയിലേക്ക് തിരിച്ചു വരുന്ന ഒരുവനെ യാതൊന്നും ഭ്രമിപ്പിക്കുകയില്ല. ആ സമയം കൊണ്ട് അവന്‍ ജീവിതം എന്തെന്ന് അറിഞ്ഞിരിക്കും . " കഥ ഒരുപാട് ഇഷ്ടമായി ചേച്ചി ... (അച്ഛന്‍ എന്ന വാക്ക് രണ്ടു തവണ ആവര്‍ത്തിക്കുന്നു ഒരിടത്തു,റൊട്ടി എന്ന വാക്കിലും തെറ്റ് കണ്ടു . തിരുത്തൂ )

    ReplyDelete
  3. “പോകുന്ന വഴിയിലും ആളുകള്‍ പരസ്പരം കൊന്നു. എന്റേത് നശിപ്പിച്ച നീയും നശിക്കണം എന്ന ഒരു ചിന്ത മാത്രമേ എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നുള്ളൂ.. ചലനമറ്റു കിടക്കുന്ന ശരീരങ്ങളില്‍ തട്ടാതെ കുതിരയെ നീയന്ത്രിക്കാന്‍ ഞങ്ങളുടെ കുതിരക്കാരന്‍ വിഷമിക്കുന്നുണ്ടായിരുന്നു. കൈക്കുഞ്ഞായിരുന്ന ഊര്‍മിള ഒന്നുമറിയാതെ എന്റെ മാറില്‍ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങുകയായിരുന്നു അപ്പോഴും. കഴുത്തില്‍ കിടക്കുന്ന വിഷക്കുപ്പിയും സഞ്ചിയിലെ കഠാരയും ഓരോ നിമിഷവും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.....LIKED

    ReplyDelete
  4. നല്ല ആംഗലേയ ഉച്ചാരണത്തിലെ അവരുടെ സംസാരം എന്നെ തെല്ല് അമ്പരപ്പിച്ചു. ഈ വൃദ്ധ ആളു ഞാന്‍ വിചാരിച്ചപോലെ അല്ലല്ലോ.

    ഹ ഹ ചേച്ചിയുടെ അതുവരേയുള്ള ധാരണകളൊക്കെ തകർത്തു അല്ലേ ? ആ സംഭാഷണം. ഇല്ലേലും ഒരാളെയും ആ വസ്ത്രധാരണരീതി കണ്ട് മുഴുവനായും വിലയിരുത്തരുത്.!
    അവരുടെ സംസാരം കേട്ടപ്പോൾ,കാണാതായ കുലീനത്വം തിരിച്ച് വന്നു അല്ലേ ചേച്ചീ ?


    നമ്മൾ അറിയാത്ത പല കഥകളും പല ആളുകൾക്കും പറയാനുണ്ടാകും. അവ നമ്മെ അത്ഭുതപ്പെടുത്തുകയും ആകെ വിഷമിപ്പിക്കുകയും ചെയ്യാം.!



    'പ്രായാധിക്യം ഉണ്ടെങ്കിലും ഒരു കാലത്ത് സുന്ദരിയായിരുന്നു എന്ന് തെളിയിക്കുന്ന ആ വെളുത്ത സുന്ദര മുഖം നിമിഷം കൊണ്ടു ചുവന്നു. '

    എന്തൊക്കെയാ നമ്മുടെ മനസ്സിന്റെ കളികൾ അല്ലേ ?
    ഒരു സമയത്ത് അവരെ കണ്ടപ്പോൾ തോന്നിയ വികാരങ്ങളും വിചാരങ്ങളും എന്തൊക്കെയാ ?
    ഇപ്പൊ തോന്നുന്നതെന്തൊക്കെയാ ?


    'പോകുന്ന വഴി ലഹോറിലുള്ള ചാച്ചയുടെ(ഇളയച്ചന്‍) വീട്ടില്‍ കയറി അവരെ കൂടികൂട്ടാം എന്നു ഭയ്യ പറഞ്ഞതനുസരിച്ചു അവിടെ ചെന്ന ഞങ്ങള്‍ കണ്ട കാഴ്ച.... വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും അതെന്നെ വിടാതെ പിന്‍ തുടരുകയാണ്.'

    ആ വിഭജനത്തിന്റെ തീവ്രത ഇതിന് മുൻപ് ഞാൻ ഭീകരതയോടെ വായിച്ചറിഞ്ഞത് ആരിക്കായുടെ പോസ്റ്റുകളിൽ നിന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും ആ വിഭജന കാലത്തെ പൈശാചികത തുറന്നു കാട്ടുന്ന മറ്റൊരു ഭാഗം.!


    സത്യം പറയാലോ ചേച്ചി ഞാനീ കമന്റിന്റെ കാര്യമങ്ങ് മറന്നു പോയി. അത്രയ്ക്കും ആ വിഭജന കാര്യങ്ങളുടെ തീവ്രതയിലങ്ങ് മുഴുകിപ്പോയി.


    'എന്തിനായിരുന്നു ഒരു രാജ്യത്തിന്‍റെ മനസ്സില്‍ ഇങ്ങനെ കോടാലി വെച്ച് പകുത്തത്..? പെഷവാറും ദില്ലിയും ലാഹോറും മുംബൈയും ഉള്ള ഭാരതം അതായിരുന്നില്ലേ നമ്മുടെ രാജ്യം. തമ്മിലടിപ്പിച്ചു വിഭജിച്ചിട്ടു ആര് എന്ത് നേടി..?'

    ഇന്നും പലർക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നതാണത്. സംഗതി പല എഴുത്തുകളിൽ നിന്നും മറ്റു സ്വാതന്ത്ര്യാനന്തര പുസ്തകങ്ങളിൽ നിന്നും നമുക്ക് അതിനൊരുത്തരം കിട്ടിയേക്കാം, പക്ഷെ നമ്മുടെ മനസ്സിലെ ചോദ്യങ്ങളെ പാടെ ഇല്ലാതാക്കാൻ അവയ്ക്ക് കഴിയില്ല.!


    'എന്ന് പറഞ്ഞു കൊണ്ടു അമ്മൂമ്മയുടെ കൈപിടിച്ചു നടക്കുന്ന സൌമിത്രിയെ ഞാന്‍ ആദ്യം കാണുന്നത് പോലെ നോക്കി. ഈ സുന്ദരമായ മുഖം ഈ പ്രസരിപ്പ്. അതെ ഇത് തന്നെയായിരിക്കും അവളുടെ ദാദിജിയുടെ ആ പഴയ സൌമിത്രി.'

    അതെ അവസാനം നല്ലൊരു പോസ്റ്റിന്റവസാനം ചേച്ചി വലിയൊരു തിരിച്ചറിവ് പകർന്ന് തന്ന ആ സ്ത്രീയുടെ മുന്നിൽ കുമ്പിട്ട് കൊണ്ട് നിർത്തി.
    നല്ലൊരു 'കഥ' എന്ന് പറയാനെനിക്ക് കഴിയില്ല.
    നല്ലൊരു കുറിപ്പ്.
    ആശംസകൾ.

    ReplyDelete
  5. നന്നായെഴുതി. ഒരു ജന്മം കൊണ്ട് ജീവിതത്തിന്‍റെ ആരോഹണാവരോഹണങ്ങള്‍ അനുഭവിച്ചവന് എന്ത് ആസക്തികള്‍.....

    ഇതുപോലെയെത്ര ജീവിക്കുന്ന സ്മാരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകാണും ആ വിഭജനത്തില്‍.

    ReplyDelete
  6. നല്ല കഥ. ഞാനേറെ വായിച്ചും കേട്ടും അറിഞ്ഞ കഥയാണ് വിഭജനത്തിന്‍റെത്. ജനങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ച അഭിശപ്തമായ ആ കാലത്തില്‍ നിന്ന് മറ്റൊരേട്‌ കീറി വായിക്കാന്‍ തന്ന കഥാ കാരിക്ക് അഭിനന്ദനങ്ങള്‍., വളരെ മനൊഹരമായി എഴുതി.

    ReplyDelete
  7. ഭയാനകമായ ആകാലത്തിനെ അതിതീവ്രതയോടെ അവതരിപ്പിച്ചു
    ഇനിയും കെട്ടടങ്ങാത്ത ആ കനലിന്റെ ചൂട് ഇന്നും നമുക്ക് ചുറ്റും

    ആശംസകള്‍
    http://admadalangal.blogspot.com/2012/12/blog-post.html

    ReplyDelete
  8. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍, വേദനിപ്പിക്കുന്ന മറ്റൊരു കഥ..
    ആശംസകള്‍ ചേച്ചി ..

    ReplyDelete
  9. >>നിങ്ങള്‍ ഭാരതത്തിന്‍റെ ഒരററത്തു ജീവിച്ചവര്‍ക്ക് ഞങ്ങളുടെ ദു:ഖംഎത്ര പറഞ്ഞാലും മനസ്സിലാകില്ല<< എത്ര സത്യമായ വാക്കുകള്‍

    ഒരു ദിവസം കൊണ്ട് ജീവിതം കീഴ്മേല്‍ മറിയും എന്ന് പറയുന്നത് എത്ര ശരിയാണ് . വിഭജനത്തിന്റെ മുറിവുകള്‍ ഒരിക്കലും ഉണങ്ങും എന്ന് തോന്നുന്നില്ല .

    നല്ല പോസ്റ്റ്‌ . അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഹൊ വേർത്തിരിച്ച് മുറിച്ച് മാറ്റിയ മാനവിക മൂല്യങ്ങൾ, വിഭജനത്തിന്റെ രണ്ട് കറുപ്പുകളാണ്, ഇന്ത്യാ പാക്കും, ഫലസ്തീ ,ഇസ്രേലും

    നന്നായി പറഞ്ഞു

    ReplyDelete
  11. റോസിലി .... അഭിനന്ദനങ്ങള്‍ .... ഇഷ്ടമായി ഈ നല്ല രചന.

    ReplyDelete
  12. വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കഥയാണിത്. ഭാരതത്തെ വിഭജിച്ചുകൊണ്ട് നമുക്ക് ലഭിച്ചു എന്ന് പറയുന്ന രാഷ്ട്രീയ നാടകത്തിന്റെ ഇടയില്‍ പിടഞ്ഞുമരിച്ചവരുടെ ഓര്‍മ്മകള്‍. ഇന്നും പാകിസ്ഥാന്‍, ഇന്ത്യ എന്ന വിഭജനത്തെ അന്ഗീകരിക്കാത്ത കുറെ പേര്‍ രണ്ടു രാജ്യങ്ങളിലും ജീവിച്ചിരിപ്പുണ്ട്. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്ഖാന്‍ മരിക്കുന്നത് വരേയും രണ്ടു രാജ്യങ്ങളുടേയും പൌരത്വം സ്വീകരിച്ചില്ല.
    നാട്ടു രാജ്യങ്ങളാല്‍ നിറഞ്ഞു നിന്നിരുന്ന ഭാരതം അതിര്‍ത്തികളില്ലാത്ത ഭൂഖണ്ഡം ആയിരുന്നു. ജനങ്ങള്‍ പരസ്പ്പരം ഇഴചേര്‍ന്നു ഇടപഴകി ഉള്‍ച്ചേര്‍ന്ന സംസ്ക്കാരങ്ങളോടെ ജീവിച്ചു.

    ഇന്ത്യയെ കീറി മുറിച്ച് ഇവിടം വിടുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യമോഹികള്‍ ഇനിയും തുണ്ടം തുണ്ടാമാകുന്ന ഒരു ഭാരതം മോഹിച്ചിരുന്നു. പക്ഷേ അവരുടെ ആ സ്വപ്നം വിഫലമായി.

    ReplyDelete
  13. വിഭജനത്തിന്റെ വേദനിപ്പിക്കുന്ന നല്ലൊരു വായന തന്നതിന് ഇമ്മിണി ബല്യ നന്ദി !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  14. കഥപോലെ തോന്നിക്കുന്ന വികാരമാണ് എന്തെങ്കിലും വായിക്കുമ്പോള്‍ തോന്നുന്നതെങ്കില്‍ അനുഭവിച്ചവര്‍ക്ക് അത് തീഷ്ണമായ മായാത്ത വേദനയാണ്. മനുഷ്യനെ മനസ്സിലാക്കിയ ദീദി. മുറിച്ചു വെച്ച മനസ്സുകള്‍ ....

    ReplyDelete
  15. ഒരു കണക്കില്‍ പറഞ്ഞാല്‍ തെക്കേയറ്റത്ത് കിടക്കുന്ന നമ്മളും നമ്മുടെ പൂര്‍വികരും എന്താണറിഞ്ഞിട്ടുള്ളത്? വല്ലപ്പോഴും വായിച്ച ചിലപുസ്തകങ്ങളിലോ അല്ലെങ്കില്‍ ചില ഡോക്കുമെന്ററികളിലോ അല്ലാതെ എന്ത് ദുരിതമാണ് നാം കണ്ടിട്ടുള്ളത്? ഒരു പ്രകൃതിക്ഷോഭം പോലും നേരിടാത്ത താലോലക്കുട്ടികളെപ്പോലെ നാം. ഇത്തരം കഥകള്‍ ഒരുപക്ഷെ നമ്മെ വിഭജനത്തിന്റെയും തുടര്‍ന്നുണ്ടായ കലാപത്തിന്റെയുമൊക്കെ ഭീകരത അല്പമെങ്കിലും ബോധ്യം വരുത്തുമായിരിയ്ക്കും

    ReplyDelete
  16. ചില നോവുകള്‍ , ചില സത്യങ്ങള്‍ .. റോസിലി വീണ്ടും തിളങ്ങുന്നു.... 'ഖോല്‍ദോ' ഓര്‍മ്മ വന്നു .

    ReplyDelete
  17. നമ്മുടെ സ്വാതന്ത്ര്യം ഇത്തരം ചില കനലുകളിൽ ചുട്ടെടുത്തതാണ്. വളരെ നന്നായി എഴുതി.

    ReplyDelete
  18. നല്ല കഥ...വിഭജനകാലഘട്ടത്തെ...ഭംഗിയായ് അവതരിപ്പിച്ചു....
    ഇത് വായിച്ചപ്പോഴാണ് എന്റെ സുഹൃത്തിന്റെ ഉപ്പാടെ കാര്യം ഓർമ്മ വന്നത് .പണ്ട് ലാഹോറിൽ കച്ചവടത്തിന് പോയ സമയത്താണ് വിഭജനം...അങ്ങനെ ഉപ്പാ പക്കിസ്ഥാനിലായി...പിന്നെ ഇങ്ങോട്ട് വരാൻ വിസയെടുക്കണം..മദ്രാസിലേക്ക് ഒരുവിസ,ബോബയിലേക്ക് വേറൊരുവിസ അങ്ങനെ ഒരോസ്ഥലത്തേക്കും ഒരോ വിസ ആയിരുന്നത്രേ...
    പിന്നെപോഴോ ബഹറിനിൽ പോയി....ലീവിനുവരുന്നത് പാക്കിസ്ഥാൻ എംബസി വഴി വിസയെടുത്താണ്...എല്ലാം അവസാനിപ്പിച്ച് നട്ടിൽ വിശ്രമജീവിതം നയിക്കാം എന്നുകരുതി തിരിച്ച് കണ്ണൂരേക്ക് വന്നു...ഒരു പത്ത് വർഷത്തിന് മേലെയായി ആമനുഷ്യൻ അനുഭവിക്കുന്ന പീഡനങ്ങൾ....അപമാനങ്ങൾ..വീട്ടിൽ നിരന്തരം പോലീസ് കയറി ഇറങ്ങുന്നു.സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ....അവരുടെ കണ്ണിൽ അയാൾ പാകിസ്ഥാൻ ചാരൻ....മുക്കാചക്രത്തിന് ഒറ്റികൊടുക്കുന്ന നാട്ടുകാർ..നിങ്ങളിൽ പലരും പത്രത്തിൽ വായിച്ചുകാണും ഈ വാർത്ത
    "കണ്ണൂരിൽ പാകിസ്ഥാൻ പൗരനെ അറസ്റ്റ്
    ചെയ്യ്തു"
    ഇന്നും തുടരുന്നപീഡനം...
    പറദേശി സിനിമാ കണ്ടിട്ട് അവന്റെ പെങ്ങൾ അവനെവിളിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത്രെ..".ഇക്കാക്കാ...മ്മെടുപ്പാന്റെ കത്യായിത്.."

    ReplyDelete
  19. റോസിലി, സൂപ്പര്‍ ക്രാഫ്റ്റ്. നല്ല വിഷയവും മനോഹരമായ അവതരണവും. കഥയുടെ തുടക്കം തന്നെ വളരെയേറെ ഹൃദ്യമായി. തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന തുടക്കം. റോസിലിയുടെ ഒരു മികച്ച കഥ.

    ReplyDelete

  20. റോസിന്റെ നല്ലൊരു കഥ.

    രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരില്‍ ഉണ്ടാക്കുന്ന മുറിവുകള്‍.. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതം കാല ദേശ ഭേദമില്ലാതെ തുടര്‍ക്കഥയാവുന്നു.

    ReplyDelete
  21. നല്ലൊരു കഥ ...കീറി മുറിക്കപ്പെടുന്നത്‌ ഹൃദയങ്ങള്‍ ആണല്ലോ അല്ലെ...ആശംസകള്‍ ചേച്ചീ.....

    ReplyDelete
  22. പശ്ചാത്തലവും ഒറ്റപെടുന്നവരും വായന പല ചിന്തകള്‍ സമ്മാനിച്ചു..

    ReplyDelete
  23. കീറി മുറിച്ച വിഭജനത്തിന്‍റെ കഥന കഥ ആശംസകള്‍

    ReplyDelete
  24. നല്ലൊരു കഥ, വിഭജനം വേദനയുടെ ബാക്കി പത്രം ...!

    ആശംസകള്‍ ചേച്ചി...

    ReplyDelete
  25. നന്നായിരിക്കുന്നു.ആശംസകൾ..

    ReplyDelete
  26. >>സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും<<
    നിറംമങ്ങിയ പരുത്തി സാരിയില്‍ വന്നിരുന്ന വൃദ്ധ, സൌമിത്രി എന്ന വിളിപ്പേരുള്ള പേരക്കുട്ടി..... വിഭജനത്തിന്റെ കഥ പുരോഗമിക്കുന്തോറും ഇതിന്റെയെല്ലാം പുറകിലുള്ള നൊമ്പരപ്പെടുത്തുന്ന സംഭവങ്ങള്‍......മികച്ച ഒരു കഥ ചേച്ചി....

    ReplyDelete
  27. മികച്ച കഥ ,വിഭജനം ഒരു മുറിവാണ് .ഒരിക്കലും ഉണങ്ങാത്തത്..നമുക്ക് ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാം .കൂടുതല്‍ മുറിവുകള്‍ സൃഷ്ടിക്കാതിരിക്കാം ..

    ReplyDelete
  28. സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും.”

    പക്ക കറക്റ്റ് :)

    കഥയെ കുറിച്ച് , വിഭജനത്തെ തുടർന്ന് നാടു വിടെണ്ടി വന്ന ഒരു പാവം സ്ത്രീയുടെ ഓർമ്മകളെ , അവരുടെ നൊമ്പരങ്ങളെ പകിട്ടൊട്ടും ചോർന്നു പോകാതെ പകർത്തിയതിനാൽ അവരുടെ വികാര നൊമ്പരങ്ങൾ , ജനിച്ച മണ്ണിനോടുള്ള അഭിനിവേശം എന്നിവയെല്ലാം വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞിരിക്കുന്നു.

    ആശംസകൾ റോസിലി ചേച്ചി.

    ReplyDelete
  29. കഥാപാത്രം പറയുന്നതുപോലെ വിഭജനകാലത്തിന്റെ നോവുകൾ ഇന്ത്യയുടെ ഒരു കോണിൽ ജീവിക്കുന്ന നാം മലയാളികൾ അത്രയൊന്നും അറിഞ്ഞിട്ടില്ല. ഭീഷ്മസാഹ്നിയുടെ തമസ്സിലൂടെയും, മറ്റനേകം രചനകളിലൂടെയും അറിഞ്ഞ വിഭജനത്തിന്റെ നോവുകൾ ഇവിടെ ഒരു വൃദ്ധയും ,പ്രവാസിയായ വീട്ടമ്മയും തമ്മിലുള്ള സംഭാഷണത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നു.....

    നല്ല രചന......

    ReplyDelete
  30. അധിനിവേശം ശേഷിപ്പിച്ച മുറിപ്പാടാണ് അതിര്‍ത്തി രേഖകള്‍ . വിഭജിച്ചു സ്വതന്ത്രമാക്കിയത് വളര്‍ച്ച മുരടിപ്പിക്കാന്‍ തന്നെ. ഒപ്പം മനസ്സില്‍ കോറിയിട്ട മുറിവുകളില്‍ നിന്നുയരുന്ന വിദ്വേഷം എന്നും നാടിനെ അസ്വസ്ഥമാക്കാന്‍ . അസ്ഥിരമാക്കാന്‍ . ഒരു നേട്ടവും വിഭജനം നമുക്ക് തന്നില്ല. ഇത്തരം ലക്ഷക്കണക്കിന് അഭയാര്‍ഥികളെയല്ലാതെ. മനസ്സിലെ നെരിപ്പോടിനെ ആളിക്കത്തിച്ച രചന

    ReplyDelete
  31. മനോഹരമായ കഥ. സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ചേച്ചീ...

    ReplyDelete
  32. orma vannathu amitav ghoshinte 'shadow lines'. chila athirukalund ivide, namukku kaananaakatha , idykkide thee pidikkunna, palarum manapoorvam thee pidippikkunna athirukal, athil ettavum kathippidikkunna onnanu india-pakistan athiru. namukkullil athund, oro vargeeya lahalayilum athu ee rajyathil unarunnund.. unarthan thalparyam ullavar gujarathilum hyderabadilum ellayidathum und..

    nannayi. parayendoru katha thanne. verum gruhaathuratha alla. :)

    ReplyDelete
  33. അഭിനന്ദനങ്ങള്‍ .... ഇഷ്ടമായി !!!!

    ReplyDelete
  34. നന്നായിട്ടുണ്ട് കഥ. വളരേ നന്നായിട്ടുണ്ട്.
    വിഭജനത്തിന്റെ മുറിപ്പാടുകളെക്കുറിച്ച് കുറച്ചധികം വായിച്ചതാണ്, ആ വെദനിക്കുന്ന ചരിത്രത്തിലേക്കൊരേട് കൂടി.

    ReplyDelete
  35. നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു!

    ReplyDelete
  36. വേദനിപ്പിക്കുന്ന കഥ. എന്താണ് വിഭജനം നമുക്ക്‌ നല്‍കിയത്? ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നു തള്ളി, ആ ചോരയില്‍ കുതിര്‍ന്ന വിഭജന കഥകള്‍ എന്നും ഹൃദയ ഭേദകമാണ്.സൌഹാര്ദ്ദത്തിന്റെ വഴികള്‍ നമുക്ക് മുന്നില്‍ തുറന്നു കിടപ്പുണ്ടെങ്കിലും പേ പിടിച്ച മനുഷ്യ ജന്മങ്ങള്‍ കലാപത്തിന്റെ കൊടികളുയര്‍ത്തി അലറി നടക്കും. ജാതിക്കും, മതത്തിനുമപ്പുറം മനുഷ്യരെ കാണാന്‍ സാധിക്കാത്ത മനുഷ്യര്‍. അവരിലൂടെയാണ് കലാപങ്ങള്‍ കത്തിപ്പടരുന്നത്.

    ReplyDelete
  37. റോസാപ്പൂവ് നല്ലൊരു മിടുക്കി കഥാകൃത്തായല്ലോ. ഭംഗിയായി എഴുതീ കേട്ടൊ. അഭിനന്ദനങ്ങള്‍....

    ReplyDelete
  38. മനസ്സില്‍ തട്ടുന്ന എഴുത്ത്.

    ReplyDelete
  39. ആരിഫ്ക്ക വിവര്‍ത്തനം ചെയ്ത 'ഖോല്‍ദോ' എന്ന കഥ വായിച്ചപ്പോള്‍ തോന്നിയ അതേ വിഷമം ഈ കഥ വായിച്ചപ്പോഴും തോന്നുന്നു. കഥ വളരേയധികം ഇഷ്ടപെട്ടു. അഭിന്നന്ദനങ്ങള്‍

    ReplyDelete
  40. ഇന്ന് ഉച്ചയ്ക്ക് ദർശന റ്റി.വിയിൽ ഇന്റെർവ്യൂ പുന:സംപ്രേഷണം ചെയ്തിരുന്നു. കണ്ടു. നല്ല ഇന്റർവ്യൂ. ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടേതു പോലുള്ള വാക്കുകൾ. എഴുത്തിനെക്കുറിച്ചും സോഷ്യൽ മീഡിയകളെക്കുറിച്ചും വളരെ ഭംഗിയായി സംസാരിച്ചു. തീർച്ചയായും ബ്ലോഗെഴുത്തുകാരെക്കുറിച്ച് മതിപ്പുളവാക്കുംവിധമായിരുന്നു ചോദ്യങ്ങളും അവയ്ക്കുള്ള വ്യക്തവും സ്പഷ്ടവുമായ ഉത്തരങ്ങളും.ബ്ലോഗിൽ നിന്ന് പ്രിന്റ് മീഡിയയിലേയ്ക്കെന്നപോലെ പ്രിന്റ് മീഡിയയിൽ നിന്നും മുഖ്യധാരാ എഴുത്തുകാർ പലരും ബ്ലോഗിലേയ്ക്കും വന്നു തുടങ്ങിയ കാര്യം സൂചിപ്പിച്ചത് നന്നായി. എഴുത്തുകാരെ ഇനി നെറ്റ് എഴുത്തുകാർ പ്രിന്റെഴുത്തുകാർ, മുഖ്യധാരക്കാർ അല്ലാത്തവർ എന്നൊന്നും തരം തിരിക്കുന്നതിൽ അർത്ഥമില്ല. മികച്ച സാഹിത്യസൃഷ്ടികൾ ബ്ലോഗുകളിൽ വരുന്നു എന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. മാത്രവുമല്ല ധാരാളം ഓൺലെയിൻ മാഗസിനുകൾ ഇന്ന് ഉണ്ട്. അവയിൽ ബ്ലോഗ്ഗർമാർ മാത്രമല്ല മുഖ്യധാരയിലുള്ളവരും എഴുതുക വഴി അവരും ബ്ലോഗ്ഗർമാർ കൂടിയായി മാറിയിരികുകയാണ്. എന്തായാലും പുതുതായി നിലവിൽ വന്ന ഒരു ചാനൽ ഇങ്ങനെരി-ലോകത്തെ ബന്ധപ്പെടുത്തി ഒരു പരിപാടി വച്ചതിന് അവരെ അഭിനന്ദിക്കുന്നു. സോഷ്യൽ മീഡിയകൾക്കും പ്രത്യേകിച്ച് ബ്ലോഗ്ഗേഴ്സിനും ഇതൊരു പ്രോത്സാഹനം തന്നെയാണ്. ആശംസകൾ!

    ReplyDelete
  41. വായനക്ക് നന്ദി
    അനാമിക,ബിജിത്‌,അലിഫ്‌,മനോജ്‌ കുമാര്‍ ,മണ്ടൂസന്‍,ഇലഞ്ഞിപൂക്കള്‍,ആരിഫ്‌,ജെഫു,ഗോപന്‍ കുമാര്‍,വില്ലേജ്‌ മാന്‍,ഷാജു,നാസു,ഭാനു കളരിക്കല്‍,അസൃസ്‌,രാംജി,അജിത്‌,അംജത്‌,നാസാര്‍,മനോജ്‌ എം,മനോരാജ്,സേതു ലക്ഷ്മി, ആചാര്യന്‍,കാത്തി,കൊമ്പന്‍,റിനി ഡ്രീംസ്,മുല്ല,ഹാഷിക്ക്,സിയാഫ്‌,മോഹിയുദീന്‍,പ്രദീപ്‌,നിസാരന്‍,സ്രീകുട്ടന്‍,ഗൌതമന്‍,റാണിപ്രിയ,ചീരാ മുളക്,ജയന്‍,മുഹമ്മദ്‌ ശമീന്‍,എച്ചുമു കുട്ടി,അരങ്ങോട്ടു കര മുഹമ്മദ്‌,തിരിചിലാന്‍,സജീം .

    പ്രിയരേ,ഒരു സംഭവം കഥയാക്കിയപ്പോള്‍ പൂര്‍ണ്ണത നേടാത്ത ചെറുകഥ എന്നാണു എനിക്ക് എന്‍റെ ഈ എഴുത്തിനെപ്പറ്റി തോന്നിയത്.എന്നിരുന്നാലും ഇതിലെ അനുഭവം മുഴുവന്‍ യാഥാര്‍ധ്യം ആകുമ്പോള്‍ അതിനു വലിയ പ്രസക്തി ഇല്ല എന്ന് തോന്നുന്നു. നമ്മള്‍ ഒരു രാജ്യത്തിന്റെ ഒരറ്റത്ത് കിടന്നവര്‍ എന്തറിഞ്ഞു വിഭജനത്തെ പറ്റി. ആറു ലക്ഷം മനുഷ്യര്‍ പരസ്പരം കൊന്നതിനെ പറ്റി. സാമൂഹ്യപാഠത്തില്‍ കുറച്ചു പഠിച്ചതല്ലാതെ...? അജിത്തിന്റെ വാക്കുകള്‍ കടമെടുക്കുന്നു.നമ്മള്‍ താലോല കുട്ടികള്‍ക്ക് എന്തറിയാം..?

    സജീം ഇന്റര്‍ വ്യൂ കണ്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം

    ReplyDelete
  42. നല്ല കഥ, വളരെ ഹൃദയസ്പര്‍ശം. പുസ്തകത്തെ കുറിച്ച് അനാമികയുടെ പോസ്റ്റ്‌ വായിച്ചു, അഭിനന്ദനങ്ങള്‍

    ReplyDelete
  43. എഴുതിയതത്രയും സത്യം.

    എന്റെ ഓഫീസില്‍ ബില്ലിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ടെക്ചന്ധാനി എന്നാ സിന്ധി വൃദ്ധന്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന വിഭജന കാല അനുഭവങ്ങള്‍ ഇന്നും മനസ്സിലുണ്ട്.

    പകല്‍ മുഴുവന്‍ കാട്ടുചെടികള്‍ക്കിടയില്‍ ഉഗ്ര വിഷമുള്ള സര്‍പ്പങ്ങളെയും തേളുകളെയും ഭയന്ന് കഴിഞ്ഞു വെള്ളം പോലും കിട്ടാതെ തളര്‍ന്നു രാത്രികളുടെ മറപിടിച്ച് അതിര്‍ത്തി കടന്ന ആ കുടുംബത്തിന്റെ കഥ ഇന്നും മനസ്സില്‍ ഞെട്ടല്‍ ഉണ്ടാക്കുന്നു..

    സത്യം പറഞ്ഞാല്‍ എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. എന്തിനായിരുന്നു ഈ വിഭജനം?

    നന്നായി പറഞ്ഞ ഈ പോസ്റ്റ്‌ വായിക്കാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു. നാട്ടില്‍ ആയിരുന്നു.

    ReplyDelete
  44. വളരെ സത്യമുള്ള ഒരു സംഭവം, വിഭജനംകൊണ്ട് ജനം എന്ത് നേടി എന്ന് ആലോചിച്ചാല്‍ നഷ്ടങ്ങള്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ !
    കഥയല്ല എന്ന് തോന്നിക്കുന്ന എഴുത്ത് മനോഹരം! ആശംസകള്‍ !

    ReplyDelete
  45. വിഭജനം കീറിമുറിച്ചത് മണ്ണിനെ അല്ല മനസ്സിനെയാണ്‌ .....

    ReplyDelete
  46. 'എന്റേത് നശിപ്പിച്ച നീയും നശിക്കണം എന്ന ഒരു ചിന്ത മാത്രമേ എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നുള്ളൂ..'

    ഇതൊരു കഥയായി എനിക്ക് തോന്നിയില്ല. കാരണം,
    വിഭജന സമയത്തെ കുറച്ച് പത്രങ്ങൾ എന്റെ കൈ വശം ഉണ്ടായിരുന്നു. അതിൽ നിന്നും ഇതിലും ഭീകരമായ പല ചിത്രങ്ങളും ലഭിച്ചിരുന്നു.
    വർഗ്ഗീയ വിഷം പുരണ്ട മനസ്സുകളിൽ മറ്റു യാതൊന്നിനും ഒരു വിലയുമില്ല.
    ഇത്തരമൊരു കഥ ബ്ലോഗിൽ ആദ്യമായിട്ടാണ് വായിക്കുന്നത്.
    ആശംസകൾ...

    ReplyDelete
  47. റോസിലി ചേച്ചി...നല്ല കഥ... ആ വൃദ്ധയുടെ രൂപം മനസ്സില്‍ ശരിക്കും പതിഞ്ഞു. എത്ര ആളുകളുടെ മനസ്സിലും ജീവിതത്തിലും ആണ് ഇത് മാതിരിയുള്ള വിഭജനങ്ങള്‍ വേദന സമ്മാനിചിട്ടുണ്ടാകുക എന്ന് പറയാന്‍ സാധ്യമല്ല. പക്ഷെ അവരുടെ വേദനകള്‍ നമുക്ക് പരിചിതമാണ്.

    ഇനിയും വിഭജനങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ ....

    ആശംസകളോടെ ...

    ReplyDelete
  48. കാലങ്ങള്‍ക്കപ്പുറത്തെ ഒരു നാടിന്‍റെ കീറിമുറിക്കലിന്‍റെ പശ്ചാത്തലത്തില്‍ പൂത്തൊരു കഥ... :)

    നന്നായിരിക്കുന്നു ചേച്ചീ..കാലങ്ങള്‍ കഴിഞ്ഞു പോയിട്ടും ഇന്നും ആ നീറ്റല്‍ അവ്ശേഷിക്കുന്ന മനസ്സുകളെവിടെയൊക്കെയോ ജീവിച്ചിരിക്കുന്നു...സൌമിത്രിയെയും ദാദീജിയേയും പോലെ..

    ReplyDelete
  49. വെറുമൊരു കഥയായി വായിക്കാന്‍ പ്രയാസം തന്നെ, ഇതു ശരിക്കും എത്രയോ പേര്‍ അനുഭവിച്ചു തീര്‍ത്തതാകുമ്പോള്‍ . ഈ അനുഭവങ്ങള്‍ ഒരിക്കലും മനോഹരമല്ല . ഒരു ജനതയെ മുറിവേല്പിച്ച അനുഭവങ്ങള്‍ വളരെ തീവ്രതയോടെ പറഞ്ഞു...

    ReplyDelete
  50. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കഥ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലേക്ക് ചിന്തകളെ കൊണ്ട് പോയി. നന്നായിരിക്കുന്നു.

    ReplyDelete
  51. ഇത് ഒരു കഥയായി വായിക്കാന്‍ കഴിഞ്ഞില്ല എനിക്ക്. മനസ്സിനെ വല്ലാതെ സ്വാധീനിച്ചു ഈ എഴുത്ത്.ആശംസകള്‍ റോസിലി

    ReplyDelete
  52. നമ്മള്‍ സ്വാതന്ത്ര്യ ദിനം ആഖോഷിക്കുമ്പോള്‍ വിഭജനത്തില്‍ ദുഖിക്കുന്ന ചിലര്‍ ഇപ്പോളും ജീവിച്ചിരിക്കുന്നു. വൃദ്ധയുടെ നിറം മങ്ങിയ വസ്ത്രങ്ങളില്‍ നിന്നും മങ്ങാത്ത ഓര്‍മകളിലേക്കുള്ള യാത്ര ഇഷ്ടമായി..,..നല്ല എഴുത്ത്..

    ReplyDelete
  53. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് റോസിനടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
  54. നല്ല കഥ...

    ReplyDelete
  55. ജനിച്ച നാടും വീടും വിട്ടു പാലായനം ചെയ്യേണ്ട ധീതി യുടെ കഥ പോലെ അറിയാത്തതും ചരിത്രത്തിന്റെ താളുകളില്‍ പോലും ഇടം പിടിക്കാത്ത ,സൗമിത്രിയുടെ ദീദി പറഞ്ഞപോലെ ആറുലക്ഷം മനുഷ്യ ജീവിതം ,കഥയെക്കാള്‍ എനിക്ക് ഒരു അറിയപ്പെടാത്ത ഒരു ചരിത്രം വായിച്ചപോലെ തോന്നി ...

    ReplyDelete
  56. ഈ ലോകം എന്റെ മാത്രം ശരികളുടേതായിരുന്നെങ്കില്‍ എന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എവിടെയോ എഴുതിയിട്ടുണ്ട്. ഞാനോര്‍ക്കുകാണ്, ചിലരുടെ ശരികളല്ല മറ്റ് ചിലരുടെ ശരികള്‍... എല്ലാവരുടെയും ശരികള്‍ ഒന്നാകുന്ന ഒരു ഉട്ടോപ്യന്‍ കാലം ഒരിക്കലും വരികയുമില്ല. ചിലര്‍ക്ക് വിഭജനം വേണം, എന്നാലോ ചിലരെ അത് എത്രമാത്രം വേദനിപ്പിക്കുന്നു. ഒരുപക്ഷേ വിഭജനത്തിന് വാദിക്കുന്നവര്‍ക്ക് പോലും പിന്നീടൊരു പക്ഷേ നഷ്ടബോധം ഉണ്ടായെന്ന് വരാമെന്നും തോന്നുന്നു.

    വിഭജനങ്ങള്‍ വിഭജനങ്ങള്‍... ഇത് വായിച്ചപ്പോള്‍ പ്രവാചകന്റെ വഴിയും വിഭജനങ്ങളുമൊക്കെ ഓര്‍ത്തുപോയി.

    കഥയെന്ന നിലയില്‍ കുറച്ചുകൂടി പണിക്കുറ്റം തീര്‍ക്കാമായിരുന്നു എന്ന് തോന്നി ചേച്ചി. വിവരണങ്ങള്‍ ചിലയിടങ്ങളില്‍ ഒഴുക്കന്‍ മട്ടില്‍ പോയതുപോലെ. എഴുത്തിലെ ഒരു ശ്രദ്ധക്കുറവ് പോലെ.. നീറുന്ന ഒരു സബ്ജക്ട് ആണല്ലോ ഇത്. അപ്പോള്‍ കുറച്ചുകൂടി ക്ഷമയോടെ ഇനിയും ശില്പഭംഗി വരുത്താമായിരുന്നു ഇതിന് എന്നാണെനിക്ക് തോന്നുന്നത്.

    ReplyDelete
  57. കേരളീയര്‍ക്ക് പൊതുവേ രാജ്യസ്നേഹം കുറവായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതെന്തുകൊണ്ടാണ് എന്നതിനുത്തരം ആ വൃദ്ധയുടെ വാക്കുകളിലൂടെ കഥാകാരി വ്യക്തമായി വിവരിച്ചിരിക്കുന്നു.
    നല്ല എഴുത്ത്.

    ReplyDelete
  58. Very nice narration. Well said.... Thank you for transferring that pain to our heart as well.

    ReplyDelete

  59. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നല്ല കഥ

    മനോഹരമായിരിക്കുന്നു
    വീണ്ടും വരാം ഈ വഴിക്ക്
    ഭാവുകങ്ങള്‍

    തൃശ്ശിവ പെരൂരിലെക്ക് സ്വാഗതം


    ReplyDelete
  60. സുന്ദരമായ ഒരു കഥ.

    ഇന്ത്യാവിഭജനം ആസ്പദമാക്കിയുള്ള, മനസ്സില്‍ തട്ടുന്ന കുറേ കഥകള്‍ കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നു കൂടി.

    പുതുവത്സരാശംസകള്‍, ചേച്ചീ

    ReplyDelete
  61. അതിർത്തിയിൽ വീണ്ടും പടയൊരുക്കം.. എന്തൊക്കെയോ കേൾക്കുന്നുണ്ട്.. ഒന്നുമുണ്ടാകാതിരിക്കട്ടെ..!!

    ReplyDelete
  62. KANNU NANAJJU POYI . MANASSINTE ULLIL KETTATHINEKKALUM YETHRAYO DAYANEYAM AYYIRUNNU VIFAJANM .SINDHILAY JENMMIKAL AYYA ALLKAR INNU PATINIYUDEYUM PEDANATHINTEYUM IRRAKAL AYYI INNUM AVIDE ADICHAMARTHA PEDUNNUUUUUUU NAMMAL BHARANAKARTHAKKAL ARRUM THANNE THIRIJJU NOKKUNNILLLLLLLLLLLLLLLLAAAA

    ReplyDelete
  63. മിനിപിസിJanuary 21, 2013

    വളരെ നന്നായിരിക്കുന്നു .ആശംസകള്‍

    ReplyDelete
  64. സുന്ദരമായ ഒരു കഥ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരില്‍ ഉണ്ടാക്കുന്ന മുറിവുകള്‍.പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതം കാല ദേശ ഭേദമില്ലാതെ തുടര്‍ക്കഥയാവുന്നു.

    ReplyDelete
  65. എഴുത്തു ശരിക്കുമിഷ്ടമായി. അഭിനന്ദനങ്ങള്‍...

    ReplyDelete
  66. മനോഹരമായ ഒരു കഥ ,മികച്ച രീതിയില്‍ അവതരിപ്പിച്ച ഈ വരികളില്‍ നിന്നും ചില പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞൂ .
    ഇനിയും കുറെ നല്ല ബ്ലോഗുകള്‍ വിരിയട്ടെ ..ആശസകള്‍ നേര്‍ന്നു കൊണ്ട്

    ReplyDelete
  67. നല്ല കഥ ! ആശംസകള്‍ !!

    ReplyDelete
  68. വളരെ നല്ല രചന.. ഒരുപാട് ഇഷ്ടമായി :)

    ReplyDelete
  69. വളരെ വൈകിയാണ് ഞാനിത് കാണുന്നത്.കഥാകാരിക്ക് ആദ്യമായി എന്റെ പ്രണാമം.ഇത് കഥയല്ല മറിച്ച് നടന്ന ഒരു കാര്യത്തിന്റെ ആവിഷ്കാരം അത്രക്ക് ചേതോഹരമായ രചന.ബ്രിട്ടീഷുകാർക്ക് മാത്രമല്ല,അന്നിവിടെ തലപൊക്കി നിന്ന ചില രാഷൃടീയ നേതാക്കൾക്കും ഈ വിഭജനത്തിൽ വലിയ പങ്കുണ്ടായിരുന്നു.എവിടേയും അധികാരമാണല്ലോ ആധിപത്യം ഉറപ്പിക്കുന്നത്.നമ്മുടെ നാട് എന്തിനു പകുത്തൂ..ഇന്നും ഞാൻ എല്ലാപേരോടും ആ ചോദ്യം ചോദിക്കുന്നുണ്ട്...പലരുംീീ കഥയെപ്പറ്റി എഴുതിക്കഴിഞ്ഞ് സ്ഥിതിക്ക് ഇനി ഞാൻ എന്ത് പറയാൻ..എന്നാലും ഒരു കാര്യം ഉറക്കെ പറയാം എത്രയോ തലമുറകൾക്ക് ശേഷവും നമ്മുടെ കുട്ടികൾക്ക് വായിച്ച് ചിന്തിക്കുവാനായി ഈ കഥ നിലകൊള്ളണം റോസ്...താങ്കൾ കഥയെഴുത്തിൽ വളരെ മുൻപന്തിയിൽ എത്തിയിരിക്കുന്നൂ..ഒരു വലിയ നമസ്കാരം.....

    ReplyDelete
  70. അര്‍ത്ഥപൂര്‍ണ്ണം ! ലളിതം . ഇഷ്ടം .

    ReplyDelete
  71. "സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും.”വളരെ വലിയൊരു സത്യം കഥയിലൂടെ വരച്ചുകാട്ടിയിരിക്കുന്നു. സൗമിത്രിയുടെ കരച്ചില്‍ കിണറിന്റെ ഇരുളിമയെ കടന്ന് നമ്മുടെ ഹൃദയങ്ങളിലും പ്രതിധ്വനിക്കുന്നു. വല്ലാത്തൊരു നോവനുഭവം തന്നെ.
    സ്വാതന്ത്ര്യത്തിന്റെ മധുരം അനുഭവിക്കേണ്ടിയിരുന്ന നാളുകളില്‍ വിഭജനത്തിന്റെ കൈപ്പുനീര്‍ കുടിച്ച ഹതഭാഗ്യരെക്കുറിച്ച് ചരിത്രം വായിച്ചാലൊന്നും നമുക്കു മനസ്സിലാവില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് പോയി പ്രവര്‍ത്തിച്ച ഒരു സന്നദ്ധഭടനെ ഒരിക്കല്‍ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. വിഭജനത്തോടനുബന്ധിച്ചുണ്ടായ ഭീകരദൃശ്യങ്ങളുടെ പ്രതിഫലനം ആ കണ്ണുകളില്‍ ഞാന്‍ കണ്ടതാണ്. അന്നു ഭീകരതാണ്ഡവത്തിനിരയായ പ്രിയസഹോദരങ്ങളുടെ ആത്മാക്കളോട് മാപ്പു ചോദിക്കാം നമുക്കിനി... ഇതിലധികം ഒന്നും പറയാനില്ല.

    ReplyDelete
  72. ആശംസകള്‍....കേട്ടറിഞ്ഞത് കുറച്ചുകൂടി മനസ്സ്ലാക്കി

    ReplyDelete
  73. ആദ്യമായിവിടെ വരുന്നു.. ഫോളോ ചെയ്യുന്നു

    ReplyDelete
  74. വിഭജനത്തിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാണിക്കുന്ന എഴുത്ത്. ലാഹോറും, മുംബൈ, ഡല്‍ഹി അടങ്ങുന്ന ഭാരതാംബയുടെ നെഞ്ചില്‍ വീണ കോടാലിയുടെ ദുരന്തം ഇന്നും ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന എത്രയോ ആളുകള്‍..

    ആശംസകളോടെ.

    ReplyDelete
  75. ഇപ്പോള്‍ ഹൈദേരബാദില്‍ താമസമാക്കിയ, എന്റെ മരുമകളുടെ വീട്ടുകാര്‍ പണ്ട് പാകിസ്താനില്‍ ആയിരുന്നു,അല്ല അന്നത്തെ ഭാരതത്തില്‍,.പാവം അവരുടെ പൂര്വികരും അനുഭവിച്ചു കാണുമോ ഇതുപോലത്തെ അനുഭവങ്ങള്‍..?
    കണ്ണ് നിറഞ്ഞത്‌ കാരണം ഒടുവില്‍ എത്തിയപ്പോള്‍ വായിക്കാന്‍ ബുദ്ധിമുട്ടായി..
    ഹൃദയ സ്പര്‍ശിയായി എഴുതിയ രചന..

    ReplyDelete
  76. എന്റെ സഹപ്രവര്‍ത്തകന്റെ ബന്ധുക്കള്‍ കൂടുതലും ലാഹോറില്‍ ആണ്. വിഭജനകാലത്ത് സംബവിച്ച്താണ്. അവന്റെ അമ്മ അവസാനകാലത്ത് അവരെയൊക്കെ കാണാന്‍ നന്നായി ആഗ്രഹിച്ചിരുന്നുവെത്രേ.

    ReplyDelete
  77. നാം ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം അനേകായിരം പേരുടെ കണ്ണീരാണ്.

    ReplyDelete
  78. AnonymousJuly 23, 2022

    നല്ലെഴുത്ത്...❤️

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍