28.4.12

മേരീ..കശ്മീ..ര്‍..ബൈ ബൈ ..കശ്മീര്‍

മേജര്‍ രവി സംവിധാനം ചെയ്ത ‘കുരുക്ഷേത്ര’ എന്ന ചിത്രം ഓരോ പ്രാവശ്യം ടി വി യില്‍ കാണുമ്പോഴും എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു ബിജു മേനോന്‍ അവതരിപ്പിച്ച മേജര്‍ രാജേഷിന്‍റെ കഥാപാത്രം മരിക്കുമ്പോള്‍ ഭാര്യയായ ആര്‍മി ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന രംഗം. നമ്മുടെ രാജ്യത്തെ എത്രയോ സൈനികരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന്‍റെ പ്രതീകമാണ് സാനിയ സിംഗ് എന്ന നടിയുടെ കവിളിലൂടെ ഒഴുകിയ ആ കണ്ണ് നീര്‍. എത്രയോ പേരുടെ സ്വപ്നങ്ങളാണ് ആ കണ്ണു നീരിലൂടെ ഒലിച്ചിറങ്ങിയത്. കാശ്മീരില്‍ ജീവിച്ചിട്ടുള്ള ആര്‍ക്കും ഒരു ഗദ്ഗദത്തോടെ മാത്രമേ ആ രംഗം  കാണുവാന്‍ കഴിയുകയുള്ളൂ.


മൂന്നു വര്ഷം മുന്‍പുളള മാര്‍ച്ച് മാസത്തില്‍ സൂററ്റില്‍ നിന്നും കാശ്മീരിലേക്ക് സ്ഥലം മാറ്റം എന്ന സ്ഥലമാറ്റ ഉത്തരവ് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. ഇത് പോലെ ഉത്സാഹം കെടുത്തിയ ഒരു സ്ഥലം മാറ്റം ഇതിനു മുന്‍പ്‌ ഉണ്ടായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളെ പറഞ്ഞു സമാധാനിപ്പിക്കാനായിരുന്നു പ്രയാസം.


കുറച്ചു ക്ലേശകരമായ റോഡു യാത്ര ചെയ്തു വേണം ഞങ്ങള്‍ താമസിക്കുന്ന കിസ്തവാര്‍ഡില്‍ എത്തിച്ചേരുവാന്‍. എട്ടു മണിക്കൂര്‍ സമയം എടുത്ത് ആറായിരത്തില്‍ കൂടുതല്‍ അടി ഉയരത്തിലേക്കുള്ള ഹിമാലയ യാത്ര  കഴിഞ്ഞു ഇവിടെ എത്തിച്ചേര്‍ന്നപ്പോള്‍ മനസ്സിന്‍റെ തളര്‍ച്ച പൂര്‍ണ്ണമായി. പക്ഷേ ഏതാനും ദിവസങ്ങള്‍ കൊണ്ടു  ഈ സ്വര്‍ഗ്ഗ തുല്യമായ സ്ഥലത്തെ ഞാന്‍ അറിയാതെ സ്നേഹിച്ചു തുടങ്ങി. ഇവിടത്തെ ഓരോ ദിവസവും എനിക്ക് പുതുമയായി. ചുറ്റും കോട്ട കെട്ടിയ പോലെ ആകാശം മുട്ടെ ഉയരത്തില്‍ ഹിമാലയം ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ചെനാബ് നദിക്കരയിലുള്ള ക്വാര്‍ട്ടെസിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഇടക്കൊക്കെ ഞാന്‍ തമാശക്ക് ഭര്‍ത്താവിനോട് പറയാറുണ്ട് ”എനിക്കിന്ന് ഒന്നും കഴിക്കേണ്ട. ഞാന്‍ ഈ ബാല്‍ക്കണിയില്‍ നിന്നും ഈ ഹിമാവാനെയും നോക്കി അങ്ങനെ നിന്ന് കൊള്ളാം.” എന്ന്.


ഇവിടെ വന്നതിനു ശേഷം ആദ്യത്തെ മഞ്ഞു വീഴ്ച ഉണ്ടായ ദിവസം  രാത്രിയില്‍ ഞാന്‍ ഉറങ്ങിയതേ ഇല്ല. കനത്തില്‍ പഞ്ഞി നിറച്ച ‘രജായി’ യിക്കടിയില്‍ നിന്നും തല ഉയര്‍ത്തി ജനല്‍ കര്‍ട്ടന്‍ മാറ്റി ഞാന്‍ പഞ്ഞി കഷണങ്ങള്‍ പോലെ താഴേക്ക്‌ പാറി വീഴുന്ന മഞ്ഞു മഴ കണ്ടു കൊണ്ടു കിടന്നു. പക്ഷെ വീട്ടിനടുത്തു തന്നെയുള്ള ജവാന്മാരുടെ ഡ്യൂട്ടി പോസ്റ്റുകളില്‍ നിന്ന് കാണുന്ന ചുവന്ന നിറത്തിലെ ഹീറ്ററിന്‍റെ വെളിച്ചം കാണുമ്പോള്‍ ആ സന്തോഷമെല്ലാം പെട്ടെന്ന് പോകും. താപ നില മൈനസ് ആറും ഏഴും ഒക്കെ ആകുന്ന രാത്രികളില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഭടന്മാര്‍. “നിങ്ങള്‍ ഉറങ്ങിക്കൊള്ളൂ.. ഞാന്‍ ഉറങ്ങാതെ നിങ്ങള്ക്ക് കാവലാളായി ഇവിടെ ഉണര്‍ന്നിരിക്കുന്നു” എന്ന ‘കുരുക്ഷേത്ര’ യിലെ വാചകങ്ങള്‍ ആ ചുവന്ന വെളിച്ചം പറയുന്നപോലെ.


എത്ര സ്നേഹമുള്ളവരാനെന്നോ ഇവിടത്തെ മനുഷ്യര്‍. കടകളിലോ മറ്റു പൊതു സ്ഥലങ്ങളിലോ പോകുമ്പോള്‍ എത്ര ഉപചാരത്തോടു കൂടിയാണ് അവര്‍ മറ്റുള്ളവരോടു പെരുമാറുന്നത്.  രൂപം പോലെ തന്നെ ഭംഗിയുള്ള മനസ്സുള്ളവര്‍. മുന്തിരിയുടെ നിറമുള്ള കണ്ണുകളും ചുവന്നു തുടുത്ത കവിളുകളുമുള്ള അതി സുന്ദരിമാരുടെയും സുന്ദരന്മാരുടെയും നാട്. ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണം ഈ സ്ഥലത്തിനു ഒട്ടും അധികമല്ല. പക്ഷെ ഈ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് കാശ്മീര്‍ എന്നാല്‍ ഭീകരന്മാര്‍ മാത്രം ജീവിക്കുന്ന ഒരു സ്ഥലം എന്ന ധാരണയാണ്. നല്ലവരായ ഈ മനുഷ്യരില്‍ ചിലരുടെ  ഉള്ളില്‍ വിഷ വിത്തെറിഞ്ഞു ഒരു സംസ്ഥാനത്തെ മുഴുവനും അശുദ്ധമാക്കുവാന്‍ തിന്മയുടെ ശക്തികള്‍ക്കായി എന്നതാണ് വാസ്തവം. അങ്ങനെ ഉള്ളവരില്‍ നല്ലൊരു ശതമാനവും കീഴടങ്ങി മറ്റു ജോലികള്‍ തിരഞ്ഞെടുത്തു എന്നത് വളരെ ആശ്വാസം തന്നെ. കീഴടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്.


‘കീര്‍ത്തി ചക്ര’ സിനിമയില്‍ ദള്‍ തടാകത്തിലൂടെ തുഴഞ്ഞു പോകുന്ന ഒരു കശ്മീരിക്ക് വേണ്ടി പ്രശസ്ഥ സൂഫി ഗായകന്‍ കൈലാഷ് ഖേര്‍ പാടിയ ഗാനം എന്‍റെ മനസ്സില്‍ അലയടിക്കുന്നു. മനസ്സ് അവര്‍ക്കൊപ്പം പ്രാര്‍ഥിക്കുന്നു. ഓ..അള്ളാ...ഇവര്‍ക്ക്‌ ആ പഴയ സ്വര്‍ഗത്തെ തിരിച്ചു കൊടുക്കൂ...എന്തിനാണ് കശ്മീരിനെ നീ എത്ര ശാന്ത സുന്ദരമായ സ്ഥലമായി സൃഷ്ടിച്ചത്...? ഇപ്പോള്‍ ഇവിടെ വാളും മരണവും രക്തവും മാത്രമേ ഉള്ളു എന്ന് വിലപിക്കുന്ന ആ സാധാരണ മനുഷ്യന്‍. കാശ്മീരിന്‍റെ പണ്ടത്തെ ശാന്തിയും സൌന്ദര്യവും ഇനി എന്ന് ഞങ്ങള്‍ക്ക്‌ തിരികെ തരും..? എന്ന രോദനം ഏതു ഇന്ത്യാക്കാരന്‍റെ മനസ്സിലാണ് അസ്വസ്ഥത ഉണ്ടാക്കാത്തത്...? അവര്‍ക്കുമില്ലേ സ്വസ്ഥമായി ജീവിക്കാനുള്ള ആഗ്രഹം..? എന്നെ കൊന്നോളൂ എന്‍റെ മക്കളെ എങ്കിലും ജീവിക്കാന്‍ അനുവദിക്കൂ എന്നയാള്‍ വിലപിക്കുന്നു.


ഇപ്പോള്‍ ഇവിടെ മൂന്ന് വര്ഷം തികച്ച ഈ സമയത്ത് ഞങ്ങള്‍ക്ക്‌ കാശ്മീരില്‍ നിന്ന് പോകുവാന്‍ സമയമായിരിക്കുന്നു. ഇങ്ങോട്ട് സങ്കടപ്പെട്ടു വന്ന ഞാന്‍ ഇവിടെ നിന്നും പോകുന്നത് അതിലേറെ സങ്കടത്തോടെയാണ്. എല്ലാ പ്രഭാതങ്ങളിലും ഉണരുമ്പോഴേ വരാന്തയില്‍ നിന്ന് കാണുന്ന, വര്‍ഷത്തില്‍ മിക്കവാറും മാസങ്ങള്‍ മഞ്ഞു മൂടി കിടക്കുന്ന എന്‍റെ ബെക്കര്‍വാളുകളി  ലെ  എനിക്ക് പ്രിയപ്പെട്ട ചതുരമല. അതിനു ചുറ്റും കാണുന്ന ഓരോ മലയിലും പ്രഭാതം വിടരുന്നതനുസരിച്ച് ഓരോ തരത്തില്‍ വെയില്‍ പരന്നു തുടങ്ങുന്നത്. പെട്ടെന്നൊരു മഴക്കാര്‍ വന്നു മല നിരയെ മൊത്തം മറച്ചു കളയുന്നത്. ചിലപ്പോള്‍ നമ്മള്‍ യാത്ര ചെയ്യുന്ന വാഹനത്തിനു മുന്നിലൂടെ മഴമേഘങ്ങള്‍ പറക്കുന്നത്. ഇതെല്ലം ഇനി ജീവിതത്തില്‍ ഞാന്‍ കാണില്ല. എന്നാലും എനിക്കിവിടം വിട്ട് പോകണം. ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും “സ്ഥലം മാറ്റം വന്നില്ലേ മോളെ...?”  എന്ന് ആധിയോടെ അന്വേഷിക്കുന്ന എന്‍റെ അമ്മ, മറ്റു ബന്ധുക്കള്‍. എല്ലാവര്‍ക്കും എന്‍റെ ഭര്‍ത്താവിന്  “ബോംബെക്ക് സ്ഥലം മാറ്റം വന്നു” എന്ന് കേട്ടപ്പോള്‍ അതിയായ സന്തോഷം.


ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അകമ്പടി വാഹനത്തിന്‍റെ സഹായത്തോടെ  ആയുധധാരികളുമായി ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ നെഞ്ചിടിപ്പോടെ, പ്രാര്‍ഥനയോടെ വീട്ടില്‍ ഞാന്‍ കാത്തിരുന്ന ദിവസങ്ങള്‍ ഇനി വേണ്ട. മഞ്ഞു കാലത്ത് ഓഫീസില്‍ പോകുമ്പോള്‍ വാഹനത്തിന്‍റെ ചക്രം മഞ്ഞില്‍ തെന്നല്ലേ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന ആശങ്കയുടെ ദിനങ്ങളും തീരുന്നു. ചെനാബ് നദിയെ എനിക്ക് അതിരറ്റ സ്നേഹമാണെങ്കിലും മഞ്ഞു കാലങ്ങളില്‍ അവളുടെ കരയിലൂടെ മലമുകളിലെ മഞ്ഞുറച്ച റോഡിലൂടെ വാഹനത്തില്‍ ഇരുന്നു ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ അവള്‍ എന്നെ ഭയപ്പെടുത്താറുണ്ട്. എത്രയോ വാഹനങ്ങളെ അവള്‍ തന്‍റെ തണുത്തുറഞ്ഞ അഗാധ ഗര്‍ത്തത്തിലേക്ക് വിഴുങ്ങി മറച്ചു കളഞ്ഞിരിക്കുന്നു...എല്ലാത്തിനും വിട.


നിറയെ റോസാപ്പൂക്കള്‍ വിരിഞ്ഞു നിലക്കുന്ന, ആപ്പിളും ആപ്രിക്കോട്ടും വാള്‍നട്ടും വിളയുന്ന ഈ താഴ്വര ഈ മേയ് മാസം തീരുന്നതിനു മുന്‍പ്‌ എനിക്ക് ഒരു ഓര്‍മ്മ മാത്രം ആകും. തിരക്കേറിയ മുംബെ നഗരം എന്നെ കാത്തു നിലക്കുന്നു. ഇനി ആ മഹാ നഗരത്തിന്‍റെ തിരക്കുകളിലേക്ക്. ഓ..മേരീ..കശ്മീര്‍..ബൈ  ബൈ കശ്മീര്‍..