30.1.09

മഞ്ഞുരുകുമ്പോള്‍....

നിങ്ങള് വിചാരിക്കുന്നത്ര പ്രശ്നമൊന്നും ഉണ്ടാകുവാനേ പോകുന്നില്ല ധൈര്യമായിരിക്ക്..മോഹന്‍ സൂസനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു.പക്ഷേ സൂസന്‍ സന്ദേഹത്തോടെ മോഹനെ നോക്കിക്കൊണ്ടിരുന്നു. മോഹന്‍ ജോര്ജിന്റെ പ്രിയ സുഹൃത്താണ്. നഗരത്തിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റും.

ഏകദേശം പതിമൂന്നു വര്ഷങ്ങള്ക്കു മുന്പ് മോഹന്റെ അടുത്ത് ജോര്ജിന് സൂസനെ ചികിത്സക്കു കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്..കടുത്ത വിഷാദ രോഗിയായിരുന്നു..സൂസന്‍ അപ്പോള്…കുറച്ചു നാള് കൌണ്സിലിങ്ങും മറ്റുമായി കഴിഞ്ഞു.പക്ഷേ കാര്യമായ ഫലം കണ്ടില്ല.ഒടുവില് മോഹന്‍ തന്നെയാണ് പ്രതിവിധി പറഞ്ഞു തന്നത്.
“എങ്കില്‍പ്പിന്നെ ദത്തെടുക്കുന്നതിനെ പറ്റി ചിന്തിച്ചു കൂടെ ജോര്ജ്..?”
“ചിന്തിക്കാതിരുന്നിട്ടല്ല..സൂസനോട് എങ്ങനെ പറയും എന്നോര്ത്തിട്ടാണഎന്തു സജ്ജഷന് പറഞ്ഞാലും എന്റെ കുഴപ്പമല്ലെ എന്നു പറഞ്ഞു രണ്ടു മൂന്നു ദിവസം കരഞ്ഞു കൊണ്ടു നടക്കും.പിന്നെ വല്ലാത്ത മ്ലാനതയായിരിക്കും കുറച്ചു ദിവസത്തേക്ക്”

ഒടുവില് മോഹന്‍ തന്നെ കാര്യം അവളുടെ മുന്നില്‍ അവതരിപ്പിച്ചു.

ആദ്യമായി മണിക്കുട്ടിയെ കാണാന്‍ പോയദിവസം ഇന്നും മനസ്സിലുണ്ട്..നാലു മാസം പ്രായംആയിരുന്നു അവള്‍ക്കപ്പോള്‍ .സൂസന്‍ ചുമ്മാ ഒന്നു കൈ നീട്ടിയതേയുള്ളു,മണിക്കുട്ടി കുതിച്ചു ചാടി അവളുടെ ഒക്കത്തേക്കു ചെന്നു.അന്ന് അവിടെ നിന്നു തിരിച്ചു പോരുവാന്‍ പോലും മനസ്സുണ്ടായിരുന്നില്ല സൂസന്. നിയമ നടപടികള്‍ ശരിയാക്കി മോളെ കയ്യില് കിട്ടുമ്പോഴെക്കും സ്ഥലം മാറ്റവും ശരിപ്പെടുത്തിയെടുത്തിരുന്നു.

വര്ഷങ്ങളെത്ര കഴിഞ്ഞു .ഒരു കുഴപ്പവും ഇല്ലാതിരുന്ന സൂസന്‍ ദാ ഇപ്പോള് വീണ്ടും മോഹന്റെ രോഗിയായി വന്നിരിക്കുന്നു.എന്തെല്ലാം നുണ പറഞ്ഞിട്ടാണ് മണിക്കുട്ടിയെ ഈ യാത്രയില് നിന്നും ഒഴിവാക്കിയത്.മോഹനങ്കിളിന്റെ വീട്ടിലേക്കാണെന്നറിഞ്ഞാല്‍ അവള്‍ സമ്മതിക്കില്ല.കൂടെ പോരണം എന്ന് പറഞ്ഞ് വാശിപിടിക്കും.അമ്മക്ക് എന്തൊ സുഖമില്ലായ്കയുണ്ടെന്നു അവള്ക്കും തോന്നിയിരുന്നു.
ഒരു ദിവസം മണിക്കുട്ടി വന്നു ചോദിച്ചു
“പപ്പാ ഈ അമ്മക്ക് എന്താ പറ്റിയത്..എന്നോട് ചോദികുവാ…നീ എന്നെ വിട്ടു പോകുമോ എന്ന്…? നല്ല തമാശ അല്ലേ എന്നെ പന്ത്രണ്ട് വയസ്സില് കല്യാണം കഴിപ്പിച്ചു വിടാന്‍ പോകുകയാണോ പപ്പാ..?”
അവളങ്ങനെയാണ് ഒരു പതിനെട്ടുകാരിയുടെ പക്വതയാണ് വാക്കിലും പ്രവൃത്തിയിലും

നെഞ്ചില് ഒരു വെള്ളിടി വെട്ടിയതാണ് തോന്നിയത്.ഭാവഭേദം കാണിക്കാതെ പറഞ്ഞു.
“മോളെ ,അമ്മ നിന്നെ കളിപ്പിക്കാന്‍ പറഞ്ഞതായിരിക്കും“

മണിക്കുട്ടിയെ കയ്യില്‍ തരുമ്പോഴുള്ള നിബന്ധനകളില് ഒന്നായിരുന്നു,കുട്ടിയെ അഞ്ചു വയസ്സിനുള്ളില്‍ സാവധാനം അറിയിച്ചിരിക്കണം തങ്ങളല്ലാ അവളുടെ അച്ഛനും അമ്മയും എന്ന്.

അവള്‍ നാലുവയസ്സും അഞ്ചു വയസ്സും എല്ലാം കടക്കുമ്പോഴും സൂസനെ അതോര്‍പ്പിച്ചു കൊണ്ടിരുന്നതുമാണ്.

“എനിക്കു വയ്യ ……എങ്ങനെ എന്റെ മോളോട് ഇതു പറയും“ എന്നു പറഞ്ഞ് സൂസന്‍ വിലപിക്കാന്‍ തുടങ്ങും.അങ്ങനെ മണിക്കുട്ടിയുടെ പിറന്നാളുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.പന്ത്രണ്ടാം പിറന്നാള് കഴിഞതിന്റെ പിറ്റേദിവസം താന്‍ കര്‍ശന നിലപാടെടുത്തതാണ് സൂസനെ പെട്ടെന്നു താളം തെറ്റിച്ചത്.

മോഹനെ കണ്ടതിനു ശേഷം അവള്ക്ക് കുറച്ചൊരു ആശ്വാസം ഉണ്ടെന്നു തോന്നി.തിരിച്ചു വീട്ടില് വന്നു കയറിയപ്പോള് മണിക്കുട്ടി റ്റ്യൂഷന്‍ കഴിഞ്ഞു വന്ന് പപ്പയേയും അമ്മയെയും കാത്ത് ബാല്ക്കണിയിലെ കസേരയിലിരിപ്പുണ്ട്
“എന്തു പറഞ്ഞു..ഡോക്ടറെ കണ്ടോ…?”

മണിക്കുട്ടിയുടെ ചോദ്യം കേട്ടപ്പോഴേ സൂസന്റെ ഭാവം വീണ്ടും മാറി കണ്ണുനീര്‍ തുടച്ചു കൊണ്ട് മുറിയിലേക്കു പോകുന്ന സൂസനെ അവളാദ്യം കാണുന്ന പോലെ നോക്കി..

“പപ്പാ…?”മണിക്കുട്ടി ചോദ്യ ഭാവത്തില് വിളിച്ചു..അമ്മക്കെന്താ കുഴപ്പം..? ഒരു ഡിപ്രഷന്‍ പോലെ…?”

“പറയാം, മോളു വാ…”

അവളെയും കൊണ്ട് പതുക്കെ തൊടിയിലേക്കു നടന്നു.“.നമുക്കിവിടെ കുറച്ചു നേരം ഇരുന്നാലോ മോളേ…?”
ചാമ്പ മരത്തിന്റെ അടുത്തെത്തിയപ്പോള് ചോദിച്ചു

“വാ ..പപ്പാ “അവളവിടെ ഇരുന്നു കഴിഞ്ഞു

അവിടെ വച്ച് അവളോട് മനസ്സു തുറന്നു…പതിമൂന്നു വര്‍ഷം മുന്പ് അമ്മ വിഷാദ രോഗിയായ കഥ..അതിന് മോഹനങ്കിളിന്റെ അടുത്ത് അമ്മയെ ചികിത്സിച്ച കഥ…പന്ത്രണ്ട് കൊല്ലം മുന്പ് കയ്യിലേക്കുവന്ന നാലു മാസം പ്രായമായ നിധിയുടെ കഥ…

മണിക്കുട്ടി ആദ്യം എല്ലാം ഒരു കഥ കേല്ക്കുന്ന കൌതുകത്തോടെ കേട്ടു കൊണ്ടിരുന...പിന്നെപ്പിന്നെ ഒരു പകപ്പ് അവളുടെ മുഖത്തു കാണായി . അവസാനമുണ്ടാകാന്‍ പോകുന്ന പ്രതികരണം ഓര്‍ത്ത് കഥ മുഴുമിപ്പിക്കുവാന്‍ നന്നേ ബുധിമുട്ടി…

കഴിഞ്ഞു..എല്ലാം പറഞ്ഞു കഴിഞ്ഞു …ഇനി എന്റെ കുഞ്ഞിന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കാന്‍ ധൈര്യം ഇല്ലാ…
ഒരു നിമിഷം..മണിക്കുട്ടി മൌനമായി നിന്നു…പെട്ടെന്ന് ഒന്നും പറയാതെ വീട്ടിലേക്കോടി…
ഇനിയെങ്ങനെ അവളെ അഭിമുഖീകരിക്കും….അവളുടെ പ്രതികരണം എന്തായിരിക്കും…?

കനത്ത കാല്‍ വെയ്പ്പുകളോടെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ സൂസന്‍ കിടക്കുന്ന മുറിയില്‍ നിന്നും മണിക്കുട്ടിയുടെ തേങ്ങല് കേട്ടു…

“ എന്തിനാ അമ്മേ എന്നോടിക്കാര്യം പറയാന് എന്റെ അമ്മ ഇത്രയും വിഷമിച്ചത്….മണിക്കുട്ടി കുട്ടിയായിരിക്കുംപ്പോഴേ അങ്ങു പറയായിരുന്നില്ലേ…ഒരിക്കല് തനിച്ചിരുന്നു വിഷമിച്ച അമ്മക്ക് ഒരു മാലാഖ കൊണ്ടുത്തന്നതാണ് എന്നെ എന്ന്....എന്റെ അമ്മക്കുട്ടി ഇത്രയും വര്ഷം ഇതും മനസ്സില് വെച്ച് വിഷമിച്ചു നടക്കുകയായിരുന്നല്ലോ…”

സാവധാനം നടന്നടുക്കുമ്പോള് കണ്ടു........ പന്ത്രണ്ടു വര്ഷത്തെ മഞ്ഞുരുകുന്ന കാഴ്ച….മണിക്കുട്ടിയുടെ മടിയില്‍ കൊച്ചു കുട്ടിയെപ്പോലെ കിടക്കുന്ന സൂസന്‍…അവളെ ആശ്വസിപ്പിക്കുന്ന മണിക്കുട്ടി…പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള തങ്ങളുടെ…സ്വന്തം മണിക്കുട്ടി…

17.1.09

വനജക്ക്


വനജ എന്റെ പ്രൈമറി സ്കൂള്‍ കാലത്തെ പ്രിയകൂട്ടുകാരിയായിരുന്നു.എന്തുകൊണ്ടൊ ഈയിടെ അവള് മനസ്സിലേക്കുവരുന്നു.ഒരിക്കല്‍ .അവളുടെ കൂടെ കായലു കാണാന്‍ പോയ കാര്യം ഓര്‍ക്കുമ്പോള്‍ ഇന്നും ചിരിവരും.കായല്‍ക്കരയിലാണ്‍ അവളുടെ വീട്..

വനജ അവളുടെ അച്ചന്‍ മീന്‍ പിടിക്കാന്‍ പോകുന്ന കാര്യമൊക്കെ എന്നോട് പറയും.മണ്ണെണ്ണ വിളക്കുമായി വലക്കു പോകുന്ന വീശേഷങ്ങള്‍,മീന്‍ പിടിച്ചുവരുന്ന അച്ചനെ കാത്ത് കരയില്‍ അവരു നില്‍ക്കുന്നത്…ഞാന്‍ ആരാധനയോടെ ഈ കഥകളെല്ലാം ‍ കേട്ടിരിക്കും.കായല്‍ കരയിലുള്ള അവളുടെ വീടുകാണുവാ‍ന്‍ എനിക്ക് കൊതിയായി.പക്ഷേ എങ്ങനെ പോകും.വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ല എന്നുറപ്പാണ്‍.പക്ഷേ എനിക്ക് പോയേ പറ്റൂ.അവളുതന്നെ അതിനുള്ള പ്രതിവിധിയും പറഞ്ഞു തന്നു. ഓണപരീക്ഷ അടുത്ത സമയം.ഉച്ച കഴിഞ്ഞാണ്‍ ഞങ്ങള്‍ക്കു പരീക്ഷ..പരീക്ഷ വേഗം എഴുതിയിട്ട് കായലു കാണാന്‍ പോകാം

വനജയുടെ വീട്ടിലേക്കുള്ള വഴി എന്റെ വീടിന്റെ ഒരു വശത്തുള്ള ഒരു ഊടുവഴിയിലൂടെ പടിഞ്ഞറന്‍ ദിശയില്‍ ‍.ഒരു മുക്കാല്‍ മണിക്കൂറ് നടക്കണം വീടിന്റെ വശത്ത് മതിലുണ്ട് .പക്ഷേ പൊക്കമില്ല‍.അവിടെക്കൂടെ പോ കുമ്പോള്‍ ഞാന്‍ പിടിക്കപ്പെടുവാന്‍ സാധ്യതയുണ്ട്.

അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞ് ഞാനും വനജയും കൂട്ടുകാരികളും കൂടി പതുങ്ങി പതുങ്ങി എന്റെ വീടും കടന്ന് വനജയുടെ വീട്ടിലേക്ക് യാത്രയായി.വനജ മാത്രമല്ല വേറെയും കുട്ടികളുണ്ട് കായലിനടുത്തു താമസിക്കുന്നവര്‍.കുറെ നടന്നാപ്പോള്‍ കായലു കാണാറായി.വിസ്തൃതമായ കായല്‍…അങ്ങു ദൂരെ തെങ്ങിന്‍ കാടുകള്‍ തിങ്ങി നില്‍ക്കുന്ന മറുകര..കായലില്‍ അങ്ങിങ്ങു ചീനവലകള്‍..കായല്‍ക്കരയില്‍ കൊച്ചു കൊച്ച് വീടുകള്‍.കരയില്‍ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങള്‍..ഞാന്‍ ആ അത്ഭുതലോകം കണ്ട്കൊണ്ടിരുന്നു..അവിടെയുള്ള കുറെ വീടുകളിലേക്കു ചൂണ്ടി വനജ പറഞ്ഞു

‘ ഈ കാണുന്നത് എന്റെ വീട്,അതു കുമാരിയുടേത്,അതിനപ്പുറത്ത് വത്സയുടേത്”

അപ്പോഴാണ്‍ അവളുടെ അമ്മ വരുന്നത്.എന്നെ കണ്ടപ്പോഴേക്കും അവര്‍ അന്തം വിട്ടു,,

“,ഈ കൊച്ച് എങ്ങനെ ഇവിടെ വന്നടീ വനജേ” എന്നായി

എന്റെ കൂടെ വന്നതാമ്മേ കായലു കാണാന്‍”

മോളു വീട്ടില്‍ പറഞ്ഞിട്ടാണോ വന്നത്” അവരെന്നോടു ചോദിച്ചു

“അ….ല്ല” ഞാന്‍ വിക്കിവിക്കി പറഞ്ഞു

‘വേഗം ഇതിനെ വീട്ടില്‍ കൊണ്ടുവിടടീ..ഇത്രയും ദൂരെ വീട്ടില്‍ പറയാതെ കൊണ്ടുവന്നിരിക്കുന്നോ..അതിന്റെ വീട്ടുകാരറിഞ്ഞാല്‍ ഞാന്‍ പഴികേള്‍ക്കേണ്ടിവരും.“

“വേഗം പൊക്കോ മോളേ” അവര്‍എന്നെ നോക്കി പറഞ്ഞു

.അങ്ങനെ ഞങ്ങള്‍ തിരികെ പോകുവാന്‍ തുടങ്ങി.പോരാന്‍ നേരം ഞാന്‍ വനജയോടു പറഞ്ഞു “അമ്മയോടു ഒന്നു പറ വനജേ വീട്ടില്‍ വരുമ്പോള്‍ ഇക്കാര്യം പറയരുതെന്ന്”(അവളുടെ അമ്മ എന്റെ വീട്ടിലെ സ്ഥിരമ്മായി വരുന്ന മീന്‍ കച്ചവടക്കാരിയാണ്‍)

അതെല്ലാം ഞാന്‍ ശരിയാക്കിക്കൊള്ളാം നീ പേടിക്കേണ്ട എന്ന വനജ.

പക്ഷേതിരിച്ചു പോരുമ്പോള്‍ ഒരു അത്യാഹിതം സംഭവിച്ചു. ഞാന്‍ വനജയുടെ കൂടെ പടിഞ്ഞറുനിന്ന് വരുന്നത് എന്റെ ചേച്ചി കണ്ടു പിടിച്ചു

“എവിടെപ്പോയതാടി അവള്‍ടെ കൂടെ?” ചേച്ചിയുടെ ചോദ്യം..

ഇതു കേട്ടതോടെ വനജ ഒരു ഒറ്റ ഓട്ടം

.ഞാന്‍ പതുക്കെ പറഞ്ഞു

“വനജയുടെ വീട്ടില്‍”

“ആ..ഹാ..അത്രക്കയോ ആരോടുചോദിച്ചിട്ടാ നീപോയത്?“

ഞാന്‍ ഉടനെ എന്റെ സാധാരണ അടവെടുത്തു…ഒറ്റക്കരച്ചില്‍.അതോടെ ചേച്ചി അലിഞ്ഞു.

നാലാം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഹൈസ്കൂളിലീക്കു മാറി .വനജയു ഞാനും വേറെ,വേറെ ക്ലാസ്സുകളിലായി…എങ്കിലും ഞങ്ങള്‍ ഇടക്കൊക്കെ കാണുമായിരുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്‍ ആ സംഭവം കുട്ടികള്‍ പറഞ്ഞ് അറിഞ്ഞത്.വനജ അടുത്ത വീട്ടിലെ പയ്യനുമായി ഒളിച്ചോടിപ്പോയി..സാമാന്യം പഠിക്കുമായിരുന്ന വനജയുടെ പഠിത്തം അതോടെ തീര്‍ന്നു

പിന്നെ ഞാന്‍ കുറച്ചു വര്‍ഷങ്ങളോളം ശേഷം അവളെ കണ്ടതേയില്ലാ.

ഞാന്‍ പ്രീ-ഡിഗ്രിക്കു മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയം.ഒരുച്ചകഴിഞ്ഞ് രണ്ടര മണികഴിഞ്ഞു കാണും .ഞാന്‍ ഉച്ച ഭക്ഷണം ഒന്നും കഴിക്കാതെ വെയിലത്ത് ദാഹിച്ച്,വിശന്ന് ബസ്സിറങ്ങി വീട്ടിലേക്കു വരികയാണ്‍.വീടിന്റെ ഉമ്മറത്ത് അമ്മ ഏതോ മീന്‍കാരിയോടെ മീന്‍ വാങ്ങി പൈസ കൊടുക്കുന്നു.ഞാന്‍ നടന്നു നടന്നു വീടിന്റെ നടവരെ എത്തി. മീന്‍ കാരി തിരിഞ്ഞു നടന്നപ്പോഴാണ്‍ ഞാന്‍ ആ മുഖം കണ്ടത്…വനജ…

“വനജേ…നീ“…

അവള്‍ എന്നെ ദയനീയമായി നോക്കി.

.

ഞാന്‍ അവളെ അടിമുടി നോക്കി ഒരു പട്ടിണിക്കോലം.മുണ്ടും ബ്ലൌസുമാണ്‍ വേഷം...ആ ഭംഗിയുള്ള വലിയ രണ്ടു കണ്ണുകള്‍ തളര്‍ന്ന് തൂങ്ങിയിരിക്കുന്നു.

‘ജീവിക്കണ്ടെ റോസിലി” …രണ്ടു വയസ്സുള്ള ഒരു മകനുണ്ടെനിക്ക് “അവള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു

എന്റെ വിശപ്പും ദാഹവും എല്ലാം ഞാന്‍ മറന്നു..എനിക്ക് എന്തു പറയണം എന്നറിഞ്ഞു കൂടാ…

ഒരു നിമിഷം ഞാന്‍ അങ്ങനെ നിന്നു,,, പെട്ടെന്ന്‍ ബാഗ് നിലത്തു വെച്ചിട്ട് ഞാന്‍ പറഞ്ഞു.

വനജേ നീ നില്‍ക്ക്.നിനക്കു ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കാം

“വേണ്ടാ റോസിലി ഇനിയും കുറച്ചു കൂടി മീന്‍ ബാക്കിയുയുണ്ട് സമയം വൈകിയാല്‍ അത് മോശമാകും”എന്നു പറഞ്ഞ് അവള്‍ തിളക്കുന്ന വെയിലേക്ക് ഇറങ്ങി… പോകുമ്പോള്‍ അവളു ചോദിച്ചു

“റോസിലി ഇപ്പോള്‍ എവിടെയാ പഠിക്കുന്നത്”

“മഹാരാജാസില്‍” ഞാന്‍ മറുപടി പറഞ്ഞു.അവള്‍ അത് ശ്രധിച്ചില്ലെന്നു തോന്നി

എന്റെ ഭാവഭേദം മനസ്സിലാക്കാതെ അമ്മ പറഞ്ഞു. അവളാ എന്നും ഇവിടെ മീന്‍ കൊണ്ടു വരുന്നത്..നീ കോളേജില്‍ പോകുന്ന സമയത്തു വരുന്നകൊണ്ടല്ലേ നീ കാണാത്തേ...ഇന്നു കുറച്ചു വൈകി അതാ നീ കണ്ടത്.“

വനജ ഗേറ്റു കടന്നു പോയപ്പോള് ഒന്നു തിരിഞ്ഞു നോക്കി.ഞാന്‍ നടയില്‍ തന്നെ നില്‍ക്കുകയാണ്‍

പിന്നെ ഞാന്‍ അവള്‍ കാണുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‍.

പ്രവാസ ജീവിതിതത്തിനിടയില്‍ ഇടക്കെപ്പോഴോ നാട്ടില്‍ വന്നപ്പോഴ് ,ഒരിക്കല്‍ ഞാന്‍ എന്റെ മക്കളുമായി എര്‍ണാകുളത്ത് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.. അപ്പോള്‍ കലപില്‍ സംസാരിക്കുന്ന കുറേ സ്ത്രീളുടെ കൂട്ടത്തില്‍ ഒരു പരിചയമുള്ള ശബ്ദം.ഞാന്‍ പെട്ടെന്നു തിരിഞ്ഞു നോക്കി..അത് അവളുതന്നെ…വനജ.

പണ്ടു കണ്ട ദയനീയ ഭാവം ഒന്നും ഇല്ല…കുറെ അരയത്തികളുടെ കൂടെ സംസാരിച്ചു നില്‍ക്കയാണ്‍.

ഞാന്‍ പതുക്കെ അവളുടെ തോളില്‍ പിടിച്ചിട്ട് വിളിച്ചു..വനജേ….

ആദ്യം അവള്‍ക്കെന്നെ മനസ്സിലായില്ല.പെട്ടെന്ന്..അയ്യോ…റോസിലിയോ എന്ന് അതിശയത്തോടെ ചോദിച്ചു

ഞാന്‍ അവളോട് വിശേഷങ്ങളാരാഞ്ഞു

“നിന്റെ മോന്‍ എന്തു ചെയ്യുന്നു?“

“ഡിഗ്രിക്ക്…മഹരാജാസില്‍ പഠിക്കുന്നു..” അവള്‍ അഭിമാനത്തോടെ പറഞ്ഞു.“ഡിഗ്രിക്കോ….”? ഞാന്‍ അതിശയിച്ചു. എന്റെ മക്കള്‍ അപ്പോള്‍ പ്രൈമറി ക്ലാസ്സുകളിലാണ്‍.‍….പിന്നെയാണ്‍ ഓര്‍ത്തത് അവള്‍ പതിനഞ്ചു വയസ്സില്‍ അമ്മയായതാണല്ലോ എന്ന്

“എന്താ മെയിന്‍”? ഞാ ന്‍ ചോദിച്ചു

‘ഫിസിക്ക്സ്”

ഞാനും വനജയും തമ്മിലുള്ള സംസാരം ശ്രധിച്ചിരുന്ന എന്റെ മോന്‍ എന്നോട് ചോദിച്ചു

“ആരാ, അമ്മേ ഇത്?”

“ഇത് എന്റെ കൂട്ടുകാരി”

“അമ്മയുടെ ഫ്രെണ്ടോ..?” അവന്‍ അതിശയം

അതു കേട്ട് വനജ ചിരിച്ചു കൊണ്ടു പറഞ്ഞു

“കണ്ടൊ റോസിലി നമ്മള്‍ കൂട്ടുകാരായിരുന്നെന്ന് മോനു വിശ്വസിക്കാന്‍ പറ്റുന്നില്ല”

അവള്‍ മീന്‍ ഹോള്‍ സെയിലുകാരുടെ കയ്യില്‍ നിന്നും വാങ്ങി എറണാകുളത്ത്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ പോകുകയാണ്‍.

എനിക്കിറങ്ങാറായി റോസിലീ എന്നു പറഞ്ഞ് കലൂരായപ്പോള്‍, എന്റെ മകന്റെ കവിളില്‍ തോണ്ടിയിട്ട്,വനജ എന്ന അരയത്തി ധൃതിയില്‍ നഗരത്തിന്റെ തിരക്കിലേക്കിറങ്ങി

9.1.09

നിഹാരി മൌസി

നിര്ത്താതെയുള്ള കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉച്ച മയക്കത്തില്‍ നിന്നും കണ്ണ് തുറന്നത്. തൊട്ടിലില്‍ ഉറങ്ങുന്ന മോനെ ആ ശബ്ദം ഉണര്ത്തിയോ എന്നാണു ഞാന്‍ ആദ്യം നോക്കിയത്. ഇല്ല സമാധാനം. എന്ന് ആശ്വസിച്ചു കൊണ്ടു ഉച്ചയുറക്കം നഷ്ടപ്പെട്ടതിന്റെ ഈര്ഷ്യയില്‍ ഞാന്‍ ബാല്ക്കണിയിലേക്ക് നടന്നു. വാതില്‍ തുറന്നപ്പോള്‍ മെലിഞ്ഞു പല്ലുന്തിയ ഒരു സ്ത്രീ. നാല്പ്പലതു വയസ്സിനു മുകളില്‍ പ്രായം വരും. ചിരപരിചിതയെപ്പോലെ ചിരിക്കുന്നുണ്ട്.
“ക്യാ ചാഹിയേ..?”
എനിക്കറിയാവുന്ന തട്ടുമുട്ടു ഹിന്ദിയില്‍ ഞാന്‍ അവരോടു സംസാരിക്കുവാന്‍ ശ്രമിച്ചു.
അവര്‍ പക്ഷെ ഒറിയായിലാണ് മറുപടി പറയുന്നത്. എനിക്ക് അവര്‍ പറഞ്ഞതൊന്നും മനസ്സിലായില്ല. ഒരു വര്ഷമായി ഒറിസ്സയില്‍ താമസമെങ്കിലും ഹിന്ദി പോലും അത്ര വശമില്ലാത്ത എനിക്ക് എത്ര ശ്രമിച്ചിട്ടും അവര്‍ പറയുന്നത് മനസ്സിലാകുന്നില്ല. ഒടുവില്‍ ഞാന്‍ അടുത്ത വീട്ടിലെ ബെഹറയുടെ ഭാര്യയെ വിളിച്ചു വരുത്തി ഇവര്‍ പറയുന്നതെന്തെന്നു ചോദിച്ചു.
അവര്‍ ആ സ്ത്രീയോട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്‌. വീട്ടു വേലക്ക് വന്നതാണത്രേ. അപ്പോഴാണ്‌ തണുപ്പുകാലം തുടങ്ങിയപ്പോള്‍ മോനെ നോക്കലും വീടുജോലിയും ഒരുമിച്ചു കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ട് അനീനയോട് പറഞ്ഞ കാര്യം ഓര്മ വന്നത്‌. അവള്‍ പറഞ്ഞു വിട്ടതാണ് ഇവരെ. പേര് നിഹാരി. നിഹാരി മൌസി എന്നാണ് എല്ലാവരും വിളിക്കുന്നത്. ബംഗാളിയാണ്. ബംഗ്ലാദേശ രൂപീകരണ സമയത്ത്‌ ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശ അഭയാര്ഥി. ഇക്കൂട്ടര്‍ ഒറിസ്സയില്‍ ധാരാളമുണ്ട്. ഒട്ടു മിക്ക റിക്ഷാക്കാരും വീട്ടു ജോലിക്കാരും അവരാണ്.
പിറ്റേ ദിവസം മുതല്‍ നിഹാരി മൌസി വീട്ടില്‍ രണ്ടു നേരവും ജോലിക്ക് വന്നു തുടങ്ങി. മൌസിക്ക് ഹിന്ദി അറിയില്ല മാതൃഭാഷയായ ബംഗ്ലയും പിന്നെ ഒറിയയും മാത്രമേ അറിയൂ. എന്നോടു സംസാരിക്കുന്നത് മുഴുവനും ഒറിയയിലാണ്. സത്യം പറഞ്ഞാല്‍ രണ്ടു മൂന്നു മാസം കൊണ്ടു ഹിന്ദി ശരിക്കറിയാത്ത ഞാന്‍ ഒറിയ പഠിച്ചെടുത്തു.
എന്റെ മോനോടും മൌസി പെട്ടെന്ന്‍ അടുത്തു. അവന്‍ മൌസിയെ “മോച്ചീ” എന്ന് വിളിക്കുനത് കേള്ക്കു്മ്പോള്‍ ബാപ്പുന്നീ... എന്ന് വിളിച്ചു കൊണ്ടു അവനെ അവര്‍ എടുത്തുയര്ത്തും. പക്ഷെ ജോലി ചെയ്യുന്നത് ഒക്കെ ഒരു വകയാണ്. വേറെ ആളെ കിട്ടുന്നത് വരെ മൌസി നില്ക്കട്ടെ എന്ന് ഞാന്‍ വിചാരിച്ചു. ഒരു ദിവസം അവര്‍ പറഞ്ഞു.
”മാജീ.. എന്റെ പേരക്കുട്ടി ഹര്ഷനും ഇതേ പ്രായക്കാരനാണ്. ഒരു വയസ്സ്. ഇവന്റെ പഴയ ഉടുപ്പു വല്ലതും ഉണ്ടെങ്കില്‍ എനിക്ക് തരുമോ..? എന്റെ് ഹര്ഷന് കൊടുക്കുവാനാണ്.”
ഞാന്‍ എന്റെ മോന്റെ പഴയ ഉടുപ്പുകളും സ്വെറ്ററും മൌസിക്ക് കൊടുത്തു.
അവര്‍ അത് സന്തോഷത്തോടെ വാങ്ങിക്കൊണ്ടു പറഞ്ഞു.
“ഇതൊക്കെ ഇടുമ്പോള്‍ എന്റെങ ഹര്ഷനും ഒരു നല്ല വീട്ടിലെ കുട്ടിയെപ്പോലെ ഇരിക്കുമായിരിക്കും അല്ലെ മാജി...?”.
ഞാന്‍ മൌസിയോടു അവരുടെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ച ഒരു ദിവസം അവര്‍ കണ്ണീരോഴിക്കിക്കൊണ്ടു തന്റെ ജീവിത കഥ പറഞ്ഞു.
വീടും നാടും ഉപേക്ഷിച്ച ഇങ്ങോട്ടു കുടിയേറിയ അച്ഛനമ്മമാരെക്കുറിച്ച്, മൌസിയുടെ വിവാഹത്തിനു മുന്പ്, അവര്‍ രണ്ടുപേരും ഒരേ ദിവസം കെട്ടിടം പണിക്കിടെ അപകടത്തില്‍ മരിച്ചു പോയത്‌, ഒടുവില്‍ റിക്ഷാക്കാരനായിരുന്ന ഭര്ത്താവ്‌ അനില്‍ മണ്ടലിനെക്കുറിച്ചും. ഭര്ത്താനവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോള്‍ പെട്ടെന്ന് മൌസി നിശബ്ദയായി.
“എന്താ..? എന്തു പറ്റി മൌസീ..?”
എന്റെന ചോദ്യത്തിന് മറുപടിയായി മൌസി ഒന്നും മിണ്ടിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു കൊണ്ടു അവര്‍ കുറച്ചു നേരം മിണ്ടാതിരുന്നു. പാവം അദ്ദേഹം മരിച്ചു പോയിരിക്കും. അതായിരിക്കും മൌസി കരഞ്ഞത്‌. ഞാന്‍ പിന്നീട് ഒന്നും ചോദിച്ചില്ല, പക്ഷെ ജോലി കഴിഞ്ഞു ചായ കുടിച്ചു പോകുവാന്‍ തുടങ്ങിയപ്പോള്‍ മൌസി പെട്ടെന്ന് തന്റെ ഭര്ത്താ്വിനെക്കുറിച്ച് പറഞ്ഞു.
“മാജി എന്റെ ഭര്ത്താവ്‌ എന്നെ എന്റെ ഇരുപതാമത്തെ വയസ്സില്‍ മകന് ഒരു വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചതാണ്.”
ഒരു നിഷം മിണ്ടാതിരുന്നിട്ട് അവര്‍ പെട്ടെന്ന് ചോദിച്ചു.
“ഒന്നോര്ത്തു നോക്കൂ മാജി... ഒറ്റക്കായിപ്പോയ ഒരു ഇരുപതു വയസ്സുകാരി ഒരു വയസ്സുള്ള മകനുമായി എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന്..?
ഞാന്‍ ഒന്നും മിണ്ടാതെ അവരെ നോക്കി. ചായ കുടി കഴിഞ്ഞു പിന്നെയും പോകാതെ നിന്ന് അവര്‍ തന്റെപ ദുരിത കഥ പറഞ്ഞു. മകനെ പോറ്റുവാനായി അനുഭവിച്ച കഷ്ടപ്പാടുകള്‍. ഭര്ത്താവ് പുതിയ ഭാര്യയുമായി അവര്‍ താമസിച്ച വീടിനടുത്ത് വന്നു താമസമാക്കിയത്‌, അയാളെ “ബാബാ” എന്ന് വിളിക്കുവാന്‍ സ്വാന്ത്യമില്ലാത്ത മകന്‍ വളര്ച്ചയുടെ പടവുകള്ക്കിടയില്‍ ഒരു നാള്‍ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്തതിനു വഴിയില്‍ വച്ചു അയാള്‍ തന്നെ ദേഹോപദ്രവം ഏല്പ്പിച്ചത്, അത് കണ്ടു അയാളുടെ പുതിയ ഭാര്യ പുച്ഛത്തോടെ നോക്കി ചിരിച്ചത്‌. അങ്ങനെ ഓരോ ചെറിയ കാര്യവും ഇടക്ക് കണ്ണ്നീര്‍ തുടക്കുനതിനിടയില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇപ്പോള്‍ ആ മകന്‍ വളര്ന്നു മിടുക്കനായി. നല്ലൊരു റിക്ഷാക്കാരനായി. മകന്‍ പണിയെടുക്കുവാന്‍ തുടങ്ങിയതോടെ കഷ്ടപ്പാടുകള്‍ പകുതിയും കുറഞ്ഞെന്നു മൌസി സന്തോഷത്തോടെ പറഞ്ഞു. പക്ഷെ മകന്റെ ഭാര്യ ലക്ഷ്മിയെ മൌസിക്ക് തീരെ ഇഷ്ടമല്ല. അവര്‍ അവളെ ലക്കി എന്നാണു വിളിക്കുന്നത.
“ഒരു ജോലിക്കും പോകില്ല, കുഞ്ഞിനേയും ശരിക്ക് നോക്കില്ല. മാജി എത്ര ശ്രദ്ധയോടെയാണ് ഈ മോനെ നോക്കുന്നത്. ഞാന്‍ അതെല്ലാം അവളോടു പറയുമ്പോള്‍. കാശുള്ളവര്‍ കുഞ്ഞിനെ നോക്കുന്നത് പോലെ നമുക്കാവുമോ..?”എന്നവള്‍ എന്നോടു ചോദിക്കും. അവനവന്റെ കുഞ്ഞിനെ ശ്രദ്ധയോടെ നോക്കുവാന്‍ കൈയ്യില്‍ പൈസ വേണോ..? ഒരല്പം മനസ്സ് പോരെ മാജി..?”
ഞാന്‍ ഒന്നും മിണ്ടിയില്ല. എന്തുകാര്യം പറഞ്ഞു തുടങ്ങിയാലും മൌസി അവസാനിപ്പിക്കുന്നത് ലക്കിയുടെ കുറവ് പറഞ്ഞായിരിക്കും.
മൌസി പറഞ്ഞു കേട്ട് എനിക്കും ലക്കിയോടു ഒരുതരം വെറുപ്പായിരുന്നു.
ഒരു ദിവസം മൌസിക്ക് പകരം ജോലിക്ക് വന്നത്. ലക്കിയാണ്. മെലിഞ്ഞു പൊക്കമുള്ള ഒരു യുവതി കഷ്ടി ഒരു ഇരുപതു വയസ്സ് കാണും. കൊച്ചു കുട്ടികളുടെതു പോലെ നിഷ്കളങ്കമായ മുഖം. ഒരു കുഞ്ഞിന്റെ അമ്മയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒരു കൊച്ചു കുട്ടിയെ സാരി ഉടുപ്പിച്ചത് പോലുണ്ട്. മൌസി പനിയായി കിടക്കുകയാണ്. ജോലി കഴിഞ്ഞു അവള്‍ ധൃതിയില്‍ പോകാനൊരുങ്ങി പറഞ്ഞു.
“അമ്മ പാവം പനി പിടിച്ചു കുടക്കുകയല്ലേ. മോന്‍ അവരെ ഒന്നു കിടക്കുവാന്‍ കൂടി സമ്മതിക്കില്ല. ശല്യപ്പെടുത്തും.”
എനിക്ക് അത്ഭുതം തോന്നി എപ്പോഴും മരുമകളുടെ കുറ്റം മാത്രം പറയുന്ന മൌസിയെക്കുറിച്ച് ഈ മരുമകള്‍ പറയുന്നതോ...
ഈ പാവം പെണ്ണിനെക്കുറിച്ചാണോ മൌസി ഈ കുറ്റങ്ങളെല്ലാം പറയുന്നത്..?
പിന്നെയും ഇടക്കിടക്ക്‌ ലക്കി ജോലിക്ക് വരുമായിരുന്നു. നല്ല വെടിപ്പായി ജോലി ചെയ്യുകയും ചെയ്യും. ചിരിച്ചു കൊണ്ടല്ലാതെ അവളെ കണ്ടിട്ടേയില്ല. മൌസിയുടെ ആ തടിയന്‍ രാക്ഷസനെപ്പോലുള്ള ആ മകന് കിട്ടിയ ഒരു ഭാഗ്യമാണല്ലോ ഇവള്‍ എന്ന് ഞാന്‍ മനസ്സില്‍ ഓര്ത്തുക. മൌസിയുടെ മകനെയും ഞാന്‍ കണ്ടിട്ടുണ്ട്. അയാളുടെ റിക്ഷയില്‍ കയറിയിട്ടുമുണ്ട്.
ഒരിക്കല്‍ ഞാന്‍ അവള്ക്ക് എന്റെ ഒരു പഴയ സാരി കൊടുത്തപ്പോള്‍ അത് വാങ്ങാന്‍ മടിച്ചിട്ടു പറഞ്ഞു.
”ഇത് അമ്മക്ക് കൊടുത്തേക്കൂ, അമ്മ സ്ഥിരം ജോലി ചെയ്യുന്ന വീടല്ലേ ഇത്. ഞാന്‍ ഇത് വാങ്ങിയാല്‍ ശരിയാകില്ല.”
“നീ വാങ്ങിക്കോ ലക്കീ..മൌസി ഇതൊക്കെ എങ്ങനെ അറിയാനാണ്.”
“വേണ്ട മാജീ.. എന്ന് പറഞ്ഞു സാരി തിരികെ തന്നിട്ട് അവള്‍ തുടര്ന്നു .
“ഇപ്പോള്‍ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടി വീട്ടിലുണ്ട്. അത് കൊണ്ടു എനിക്കിപ്പോള്‍ എന്തെങ്കിലും ജോലിക്ക് പോകാനാകും. കുഞ്ഞിനെ അവള്‍ നോക്കിക്കൊള്ളുമല്ലോ. ഇപ്പോള്‍ ഒന്നു രണ്ടു വീടുകള്‍ എനിക്ക് സ്ഥിരമായി കിട്ടി.”
“എങ്കില്‍ മൌസിക്ക് പകരം നിനക്ക് ഇവിടെ സ്ഥിരമായി വന്നു കൂടെ ലക്കീ..?” ഞാന്‍ അവളോടു ചോദിച്ചു.
“അയ്യോ..അത് അമ്മ സമ്മതിക്കില്ല. ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോഴേ എന്റെ സ്ഥിരം വീടുകള്‍ തട്ടിയെടുത്തെക്കരുത് എന്നു ആദ്യമേ അമ്മ പറഞ്ഞിട്ടുണ്ട്.”
ഒരു ദിവസം ജോലിക്കു വന്ന മൌസി വലിയ ഉത്സാഹത്തോടെ പറഞ്ഞു.
“മാജി..ഞാന്‍ നാളെ ജോലിക്കു വരില്ല. ഒരിടം വരെ പോകുവാനുണ്ട്.”
“അപ്പോള്‍ നാളെ ലക്കി വരുമായിരിക്കും അല്ലെ..?”
“ഇല്ല..അവളും വരില്ല.”
“അതെന്താ..? നിങ്ങള്‍ രണ്ടു പേരും കൂടിയാണോ പോകുന്നത്...?”
മൌസി ഒരു രഹസ്യം പറയാനെന്നവണ്ണം എന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടു പറഞ്ഞു
“അതല്ല മാജി.. എന്റെ് മകന്‍ അവളെ ഉപേക്ഷിക്കുകയാണ്. അവനു നല്ലൊരു പെണ്ണിനെ ഞങ്ങള്‍ കണ്ടു വെച്ചിട്ടുണ്ട്. നാളെ നിശ്ചയമാണ്. നാളെ ഞങ്ങള്‍ അവിടെയാണ് പോകുന്നത്. ഒരു ആപ്പീസില്‍ പ്യൂണായി സ്ഥിര ജോലിയുള്ള പെണ്ണാണ്. നിശ്ചയം കഴിഞ്ഞു വന്നു ഞങ്ങള്‍ ലക്കിയെ അവളുടെ വീട്ടില്‍ പറഞ്ഞു വിടും. അവളോടു ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല.”
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
“അപ്പോള്‍ മൌസിയുടെ മകനും സമ്മതമാണോ ഇക്കാര്യം..?”
“പിന്നെന്താ... വീട്ടുവേല ചെയ്തു നടക്കുന്ന ഒരു പെണ്ണിനെക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ ഒരു ജോലിയുള്ള പെണ്ണ്. എന്റെ മകന്‍ ഞാന്‍ പറയുന്നതേ കേള്ക്കൂല..”
ഞാന്‍ സ്തബ്ദയായി നിന്നു. വീണ്ടും ഒരു ഇരുപതുകാരി…. ഒരു വയസ്സുള്ള കുഞ്ഞ്.. എപ്പോഴും കൊച്ചു കുട്ടികളെപ്പോലെ ചിരിക്കുന്ന ലക്കിയുടെ കണ്ണുകള്ക്ക് ‌ ഇനി ചിരിക്കാനാവുമോ..? ആ കുഞ്ഞിനെ എന്ത് ചെയ്യും മൌസീ എന്നും എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. നൂറായിരം ചോദ്യങ്ങള്‍ ഒരേ സമയം മനസ്സിലുദിച്ച് അവ എന്റെ തൊണ്ടയില്‍ തടഞ്ഞു നിന്നു. എന്നോടു യാത്ര പറഞ്ഞു മൌസി പോയിക്കഴിഞ്ഞിട്ടും ഒരു പ്രതിമ പോലെ ഞാന്‍ അവിടെത്തന്നെ നിന്നു

അനാഥാലയത്തിന് ഒരു സമ്മാനം കൂടി


ഗൈനക്കോളജിസ്റ്റിന്റെ മുറിയില്‍നിന്നിറങ്ങുമ്പോള്‍ സ്നേഹക്ക് ആശ്വാസം തോന്നി…ഇനി അധികം നാളില്ല.എത്രനാളായി ഈ ഭാരം ചുമന്നു നടക്കുന്നു….അവള്‍ അറിയാതെ തന്റെ വയറിലേക്കു നോക്കി.. വീര്‍ത്ത് വികൃതമായിരിക്കുന്നു…നാശം… ഒന്നു കഴിഞ്ഞു കിട്ടിയെങ്കില്‍ മതിയായിരുന്നു.ഇതിന്റെ തുടക്കത്തിലേ ഒഴിവാക്കാമായിരുന്ന ഈ ദുരന്തവും പേറിനടക്കേണ്ടിവന്നല്ലോ എന്നോര്‍ത്തപ്പോള്‍ തന്നോടു തന്നെ ദേഷ്യം തോന്നുന്നുണ്ട്….

അമ്മയുടെ മുഖത്ത് ഉല്‍ക്കണ്ഠയുണ്ട്… രണ്ടു മാസമായി സ്നേഹയും അമ്മയും അവിടെ വന്നിട്ട്…അവളെപ്പോലെയുള്ള വേറേയും പെണ്‍കുട്ടികള്‍ അവിടെയുണ്ടെങ്കിലും അവള്‍ ആരുമായും ഒരടുപ്പത്തിനും പോയില്ല…എന്തിനു പോകണം…?..ഏറിയാല്‍ രണ്ടാഴ്ച പിന്നെ ഈ സ്ഥലം പോലും തന്റെ മനസ്സിലുണ്ടാകരുത്..

ഇപ്പോള്‍ തന്നെ ക്ലാസ്സില്‍ എത്രയോ പിന്നിലായിപ്പോയി താന്‍…ഒരു സെമസ്റ്റര്‍ നഷ്ടപ്പെടും എന്നാണ്‍ തോന്നുന്നത്

ആദ്യമായി ഇവിടെ വന്നപ്പോഴ് അവരുടെ നിബന്ധനകള് ഓര്‍ത്തു…പ്രസവശേഷം ആശുപത്രിയില്നിന്നേ പോകാം…കുഞ്ഞിനെ കാണിക്കില്ല, അതിനു മുല കൊടുപ്പിക്കില്ല..അമ്മിഞ്ഞ കൊടുത്തു തുടങ്ങിയാല് പിന്നെ അമ്മമാര്‍ കുഞ്ഞിനെ പിരിയുകയില്ലത്രേ…സ്നേഹക്കു ചിരിവന്നു

“ആര്ക്കു വേണം കുഞ്ഞിനെ..ആര് അമ്മിഞ്ഞ കൊടുക്കുന്നു.. “

…അമ്മയ്ക്ക് അതു കേട്ടതോടെ ആശ്വാസമായി

ദിവങ്ങള്ക്കു ശേഷം ഒരു ഉച്ചകഴിഞ്ഞനേരത്ത് ആടിവയറില്‍ വെള്ളിടിവെട്ടിയതിന്റെ അവസാനം, ആശുപത്രിക്കിടക്കയില് സ്നേഹ കണ്ണു തുറന്നു…ഉടനെ നോക്കിയത് തന്റെ വയറിലേക്കാണ്..അവിടെ ഒരു ശുന്യത…

അമ്മ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു

“നമുക്ക് ഉടനെ പോകാം മോളെ……“അച്ഛന്‍ ഇപ്പോള് വരും..“

ഇത്രയും സതോഷവതിയായി അമ്മയെ കാണുന്നത് മാസങ്ങള്ക്കു ശേഷമാണ്

അവള് വീണ്ടും തന്റെ ശരീരത്തേക്കു നോക്കി മുലപ്പാലൊഴുകി നനഞ്ഞിരിക്കുന്ന മാറിടം

പെട്ടെന് അവള് ചാടിയെഴുന്നേറ്റു

“അയ്യോ മോളെ പതുക്കെ“ അമ്മ പെട്ടെന്നു വന്നു താങ്ങി

“കുഞ്ഞെവിടെയമ്മേ…?”

“കുഞ്ഞിനെ അവരു അപ്പോള്തന്നെ കൊണ്ടുപോയല്ലോ…ഞാന് നോക്കിയതു പോലുമില്ല“ നിസ്സംഗമായ മറുപടി….

“എങ്ങോട്ട്…? ഇങ്ങു തരാന് പറയ്…“അവളുടെ ശബ്ദം കുറച്ച് ഉയര്‍ന്നുപോയി..,,തനിക്കുതന്നെ അപപരിചിതമായ ശബ്ദം… …

അവളുടെ ഭാവമാറ്റം അമ്മയെ ഭയപ്പെടുത്തി…

ചുറ്റും നോക്കിയിട്ട് അമ്മ പറഞ്ഞു.

“.മോളേ ഒച്ചവെക്കാതേ…“

അവള്‍ ഒരു നിമിഷം ശൂന്യമായ കണ്ണുകളുമായി നിന്നു…അതെ…എല്ലാം പറഞ്ഞുറപ്പിച്ചകാര്യങ്ങളല്ലേ ..

കുഞ്ഞ് ആരെപ്പോലെയായിരിക്കും..? അഭിഷേകിനെപ്പോലെയായിരിക്കുമോ…സ്നേഹയുടെ സ്നേഹത്തിനു പുല്ലു വിലകല്‍പ്പിച്ച അഭിഷേക്..

‘വേണ്ട എനിക്കാരെയും കാണണ്ട…“

അവള്‍ ഒന്നും മിണ്ടാതെ കണ്ണുകളടച്ചു കിടന്നു…

മനസ്സ് ഉരുവിടുവാന്‍ ശ്രമിച്ചു“സ്നേഹമില്ലാത്ത അഭിഷേകിന്റെ കുഞ്ഞിനെ ഈ സ്നേഹക്കു വേണ്ട..”

ആരോ വാതില്‍ തുറന്നു വരുന്ന ശബ്ദം കേട്ട് കണ്ണു തുറന്നു.അച്ഛനാണ്‍ ‍. അച്ഛനു കുറച്ചു ധൃതിയുണ്ടെന്നു തോന്നി..

അവള്‍ വേദനിക്കുന്ന മാറിടങ്ങളുമായി ആശുപത്രി നടകള്‍ ഇറങ്ങി……വല്ലാത വിങ്ങല് ഇപ്പോള്‍ത്തന്നെ മാറിയ ഡ്രെസ്സാണ്‍.. നനഞ്ഞു നാശമായി…

എതിരെ ഒരു കൈക്കുഞ്ഞുമായി ഒരു അമ്മ നടന്നു വരുന്നു…അതിന്‍ വെയില്‍ കൊള്ളാതെ മുഖം കൈകൊണ്ടു മറച്ച് ശരീരത്തോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്..

പെട്ടെന്ന് അവളുടെ മാറിടത്തില്‍ നിന്ന് മുലപ്പാല്‍ പൊട്ടിയൊഴുകുവാന്‍ തുടങ്ങി…

രണ്ട് കൊച്ചരുവികള്‍..‍,പിന്നെ അരുവികള്‍ ചേര്‍ന്ന് ഒരു പുഴയായി…പുഴയൊരു കായലായി…ഇപ്പോള്‍ അതൊരു സമുദ്രമാണ്‍….തിരയടിക്കുന്ന…മുലപ്പാല്‍‍ സമുദ്രം..എന്തൊരു ശക്തിയാണ്‍ ഇതിന്റെ തിരകള്‍ക്ക്…അവള്‍ ആ സമുദ്രത്തില്‍ ശ്വാസത്തിനുനേണ്ടി കൈകാലിട്ടടിച്ചു..

മാരി പാസ് ആവു..രെ……


ചിക്ക്കു…ഭാഭി…..ചിക്കൂ…..മീരാ ബെന്‍ എന്നചിക്കുവാലി നീട്ടിവിളിച്ചു.. അവരുടെ വിളികേട്ടാല്‍ തോന്നും എന്റെ പേരു ചിക്കു എന്നാണെന്ന്..അവര്‍ എന്നും അങ്ങനെയാണ്‍.കോളിങ്ങ് ബെല്ല് അടിക്കില്ല..നീട്ടിയൊരു വിളിയാണ്‍..

വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുട്ട നിറയെ ചിക്കു(സപ്പോട്ട)വുമായി ചിക്കൂവാലി.‍ മുഖത്തു പതിവുള്ള നിറഞ്ഞ ചിരി,.

“ ദസ് കാ ദസ് “ ചിക്കൂവാലി ചോദിക്കാതെ തന്നെ പറഞ്ഞു. ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ചിക്കുവാലി വരും.കുറച്ചു ദൂരെയുള്ള ദൂമസ് ഗ്രാമത്തിലാണ്‍ അവരുടെ വീട്..ഞാന്‍ ചിക്കുവാലിയോട് ചോദിച്ചു…

“ ഇത്രയും ചിക്കു എവിടെ നിന്നു കൊണ്ടുവരും.? “

“.ഭാഭീ….( അവര്‍ അങ്ങനെയാണ്‍ എന്നെ വിളിക്കുന്നത് ) എന്റെ വീട്ടില്‍ ചിക്കുവിന്റെ തോട്ടമുണ്ട്“

“.പിന്നെന്തൊക്കെ കൃഷിയുണ്ട്?“ ഞാന്‍ വീണ്ടും ചോദിച്ചു..

“.പിന്നെ നാരിയല്‍ ( തേങ്ങ )

“എങ്കില്‍ എനിക്ക് തേങ്ങാ കൊണ്ടുവാ…ഞാന്‍ വാങ്ങാം“

“അയ്യോ തേങ്ങക്കു നല്ല ഭാരമല്ലേ…ഭാഭീ…ഞാന്‍ ബസ്സില്‍ കയറ്റി കൊണ്ടുവരേണ്ടെ…?”

.“ശരി എങ്കില്‍ വേണ്ട“

എനിക്ക് ഇവിടെ പരിചയമുള്ള ഏക ഗ്രാമവാസിയാണ് ഈ ചിക്കൂവാലി.. ഗുജറാത്തിരീതില്‍,സാരി തിരിച്ചുടുത്ത് ,തലപ്പ് തലയിലപുതച്ചാണ്‍ അവരുടെ വരവ്. ആദ്യമൊക്കെ എനിക്കിതൊരു കൌതുകമായിരുന്നു.

പരമ്പരാഗത വസ്ത്രധാരികളായ ചുരുക്കം ചിലരെ ഇവിടെയുള്ളു---അതും വല്ലാപ്പോഴും കാണുന്ന ചിക്കുവാലിയെപ്പോലുള്ള ഗ്രാമീണര്‍.

വൈകുന്നേരങ്ങളില്‍ അപേക്ഷാ ഥാക്കറിനൊപ്പം നടക്കാനിറ്ങ്ങുമ്പോള്‍, .,ഗ്രാമത്തിലേക്കു വഴി ഒരിക്കല് അവള്‍ ‍കാണിച്ചു തന്നു..ആ വഴിയിലൂടെ ഒരു ഗ്രാമീണന്‍,എരുമകളെ തെളിച്ചുകൊണ്ട് പോകുന്നു..തലയില്‍ തുണി പിരിച്ച് പലവട്ടം ചുറ്റിയ കെട്ട്, മുണ്ട് താറുടുത്തിരിക്കുന്നു, കുട്ടിയുട്പ്പുപോലുള്ള മേല്‍ വസ്ത്രം.,.ചെറിയ ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തില് കണ്ടിട്ട് ഈ വേഷം. കയ്യില്‍ എരുമകളെ തെളിക്കുവാനുള്ള വടി..

ചിക്കൂവാലി എനിക്കു വേണ്ടി സപ്പോട്ടകള്‍ എണ്ണിയെടുക്കുവാന്‍ തുടങ്ങി…

എന്റെ മനസ്സിലേക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട “കാഴ്ച“ സിനിമയിലെ കുട്ടി കയറിവന്നു… അവന്റെ ഗ്രാമം……ജുഗുനു…രെ…ജുഗുനു…രെ…മാരി പാസ്സ് ആവുരേ...എന്ന പാട്ട്…അതിലെ ഗ്രാമീണനായ അവന്റെ അച്ഛന്‍....ചിക്കുവാലിയെപ്പോലുള്ള ..അവന്റെ അമ്മ…കുഞ്ഞനുജത്തി…

പിന്നെ ഞാന്‍ എന്റെ സാങ്കല്പിക ലോകത്താണ്‍..എട്ടുവറ്ഷം മുന്‍പുള്ള ഗുജറാത്ത് ഭൂഗമ്പം…ചിക്കൂവാലിയുടെ ഗ്രാമവും ഭൂകമ്പത്തില്‍പ്പെടുന്നു….....ചിക്കുവാലി യുടെ ചെറിയ വീടും സപ്പോട്ടമരങ്ങല്ലൂം തെങ്ങുമെല്ലാം ആടിയുലയുന്നു….....ചിക്കുവാലി സപ്പോട്ടകള്‍ പറിച്ചുകൊണ്ടിരിക്കുകയാണ്‍ ചിക്കു പിറക്കി കുട്ടയില്‍ അടുക്കിക്കൊണ്ടിരുന്ന ചിക്കുവാലിയുടെ മകന്‍…കാഴ്ചയിലെ കൊച്ചുണ്ടാപ്പിരി..ഭയവിഹ്വലനായി വീടുവിട്ടോടുന്നു…ഗ്രാമീണരെല്ലാം തലങ്ങും വിളങ്ങും ജീവനുവേണ്‍ടി പായുകയാണ്‍. വീടിനകത്തേക്കു പാഞ്ഞു തൊട്ടിലില്‍ കിടന്നുറന്നുറങ്ങുന്ന കുഞ്ഞിനെ എടുത്തു വെളിയില്‍ വന്ന ചിക്കുവാലി കൊച്ചിണ്ടാപ്പിരിയെ കാണാതെ നിലവിളിക്കുന്നു..കരഞ്ഞു കൊണ്ട് ഗ്രാമം മുഴുവന്‍ അവനെ തേടി അലയുന്നു…

.മാസങ്ങളുക്കുശേഷം .അവന്‍ എങ്ങനെയൊക്കെയോ…മമ്മൂട്ടിയുടെ കയ്യില്‍ എത്തപ്പെടുന്നു… ഒടുവില്‍ മമ്മൂട്ടി അവനെ ഗുജറാത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ തിരിച്ച് ഏല്‍പ്പിക്കുന്നു….നാളുകള്‍ക്ക് ശേഷം ചിക്കുവാലിക്ക് അവനെ തിരിച്ചു കിട്ടുന്നു…കണ്ണുനീര്‍ പൊഴിച്ചുകൊണ്ട്

ചിക്കുവാലി അവനെ “മാരി പാസ് ആവു…രെ..“എന്നു പറഞ്ഞു മാറോടണക്കുന്നു…

“ഭാഭി…എന്താ ആലോചിച്ചു നില്‍ക്കുന്നത് …?ചിക്കൂ വാങ്ങുന്നില്ലേ..?“

ചിക്കുവാലിയുടെ ശബ്ദം എന്നെ ചിന്തയില്‍നിന്നും ഉണര്‍ത്തി.

ഞാന്‍ ‍ഒരു ചെറുചിരിയോടെ ചിക്കുവാലിയുടെ കണ്ണുകളിലേക്കു നോക്കി..അതില്‍ മകനെ തിരിച്ചു കിട്ടിയതിലുള്ള ആനന്ദാശ്രുക്കള്‍ തങ്ങി നില്‍ക്കുന്നുണ്ടോ….?