9.11.09

ഊര്‍മ്മിള

           അന്തപ്പുരത്തില്‍ ഊര്‍മ്മിള തനിച്ചാ‍യിരുന്നു. വര്‍ഷങ്ങള്‍ എത്രയായി അവള്‍ ഈ ഉറക്കറയില്‍ തനിച്ചായിട്ട്.. ലക്ഷ്മണനെ പിരിഞ്ഞിട്ട്...പത്തോ അതോ പതിനൊന്നോ...ഇപ്പോള്‍ അവള്‍ ദിവസങ്ങള്‍ കൊഴിയുന്നതോ ആഴ്ചകള്‍ നീങ്ങുന്നതോ ശ്രദ്ധിക്കാറില്ല.എത്രയോ കാലം അവള്‍ കാത്തിരുന്നു വര്‍ഷങ്ങള്‍ കൊഴിയുന്നതും കാത്ത്...ഈ ജന്മത്തില്‍ കാത്തിരിപ്പാണു തന്റെ നിയോഗമെന്ന് അവള്‍ മനസ്സിലാക്കിയിരിക്കുന്നു.

         കൈകേയി അമ്മ ദശരഥ മഹാരാജാവിനോട് വരം ചോദിച്ചപ്പോള്‍ രാമനു ലഭിച്ചത് പതിനാലു വര്‍ഷത്തെ വനവാസമാണെങ്കില്‍ ഈ ഊര്‍മ്മിളക്കു ലഭിച്ചത് പതിനാലു വര്‍ഷത്തെ വൈധവ്യമാണ്.തന്റെ മനസ്സ് ലക്ഷ്മണന്‍ പോലും മനസ്സിലാക്കിയില്ലല്ലോ.. .ജനകന്റെ മക്കള്‍ക്ക് സന്തോഷം എന്നൊന്നു വിധിച്ചിട്ടില്ലെന്നോ...ഈ അന്തപ്പുരത്തിലെ സുഖങ്ങളെക്കാളും എത്രയോ ഭേദമായിരുന്നു ലക്ഷ്മണന്റെ കൂടെ കാട്ടിലേക്കു പോയിരുന്നെങ്കില്‍. സീത കാണിച്ച ധൈര്യം തനിക്കില്ലാതെ പോയല്ലോ..അദ്ദേഹം എന്തേ തന്നെയും കൂടെ കൂട്ടാതിരുന്നത്..അതേ ഭ്രാതു ഭക്തിയുടെ പാരമ്യം മൂലം തന്നെ മറന്നു കളഞ്ഞതാണോ.....അദ്ദേഹത്തോടൊപ്പം ഞാനും കൂടെ എന്നു പറഞ്ഞ് ധൈര്യപൂര്‍വം ഇറങ്ങേണ്ടിയിരുന്നു..അതായിരുന്നില്ലേ ഒരു ഭാര്യയുടെ ധര്‍മ്മം..? കാട്ടിലെ ദുരിതപൂര്‍ണ്ണമയ ജീവിതം ഇതിലെത്രയോ ഭേദമായിരുന്നു.

             അവള്‍ എഴുന്നേറ്റ് പതിവു പോലെ ചില്ലു ജാലകം തുറന്ന് അതിന്റെ പട്ടു വിരികള്‍ മാറ്റി പുറത്തേക്കു നോക്കി നിന്നു. കൊട്ടാരവും അന്തപ്പുരവുമെല്ലാം ചന്ദ്രികയില്‍ കുളിച്ചു നില്‍ക്കുകയാണ്.അവള്‍  ആകാശത്തിലേക്കു നോക്കി..ഓ..ഇന്നു പൌര്‍ണ്ണമിയാണല്ലോ...ആകാശം നിറയെ താരകങ്ങളും പൂര്‍ണ്ണ ചന്ദ്രനും. ഈ ഊര്‍മ്മിളയുടെ ഉറക്കറയില്‍ എന്നും അമാവാസിയായിരിക്കുമ്പോള്‍ പുറത്തെ പൌര്‍ണ്ണമിക്കെന്തു പ്രസക്തി...അന്തപ്പുരത്തിനടുത്തുള്ള ഉദ്യാനത്തില്‍ നിന്നും നിശാ പുഷ്പങ്ങള്‍ പരത്തുന്ന സൌരഭ്യം ജനാലയിലൂടെ അവളുടെ ഉറക്കറയിലേക്ക് നുഴഞ്ഞു കയറി. നിലാവുള്ള രാത്രികളില്‍ താനുമായി ഉദ്യാനത്തില്‍ ഉലാത്തുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു.ഇപ്പോള്‍ അദ്ദേഹവും ഉറങ്ങിക്കാണുമോ..അതോ കാട്ടിലെ കുടിലിനു വെളിയില്‍ വന്ന് ആകാശത്തേക്ക് നോക്കുന്നുണ്ടാകുമോ.ഈ പൂര്‍ണ്ണചന്ദ്രനെയും ആകാശം നിറഞ്ഞു നില്‍ക്കുന്ന താരങ്ങളെയും കാണുന്നുണ്ടാകുമോ... ഉദ്യാനത്തില്‍ വച്ച് തന്റെ മടിയില്‍ തലചായ്ച്ച് പ്രേമ പരവശനായി അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകള്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ടാകുമോ..

          ആകാശത്തിലേക്ക് നോക്കി നില്‍ക്കവേ മറ്റു നക്ഷത്രകൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു കുഞ്ഞു നക്ഷത്രം തന്നെത്തന്നെ നോക്കുന്നതായി അവള്‍ക്കു തോന്നി. ലക്ഷ്മണന്റെ ദൂതാളാ‍യിരിക്കുമോ ആ കുഞ്ഞു നക്ഷത്രം.അതിന്റെ ചിമ്മല്‍ ലക്ഷ്മണന് തന്നോട് പറയാനുള്ള സന്ദേശം കൈമാറലായിരിക്കുമോ...അവള്‍ വീണ്ടും ആ നക്ഷത്രത്തെതന്നെ നോക്കി നിന്നു...അതാ...അതു തുടരെ തുടരെ ചിമ്മുന്നു..അതെ..ഇതു തന്റെ പ്രാണേശ്വരന്റെ ദൂതാളു തന്നെ.അവള് നിശ്ചയിച്ചു.എന്തായിരിക്കും ഈ ചിമ്മലിന്റെ അര്‍ഥം..?

“ഊര്‍മ്മിളാ...വിരഹത്തിലേ നമുക്ക് നമ്മുടെ സ്നേഹത്തിന്റെ ആഴം അളക്കാനൊക്കൂ..” എന്നാണോ..?
“അതേ..ഈ ഊര്‍മ്മിള അതു അളന്നുകഴിഞ്ഞു..ആ ആഴം ഞാന്‍ മനസ്സിലാക്കി.ഈ കാണുന്ന നക്ഷത്രങ്ങളെക്കാളേറെ..ആഴിയിലെ മണല്‍ത്തരികളെകാളേറെ..“ഊര്‍മ്മിള മറുപടി പറഞ്ഞു.
വീണ്ടും നക്ഷത്രം അവളോട് ചോദിക്കുന്നു....
“ഊര്‍മ്മിളാ..നീയെന്നെ വെറുത്തോ ഇത്രയും കാലം ഞാന്‍ നിനക്കു തന്ന വിരഹം കൊണ്ട്..?”
“ഇല്ലാ..എനിക്കങ്ങയെ വെറുക്കാനാകില്ല..ഞാന്‍ വെളിപ്പെടുത്തിയല്ലോ എനിക്ക് അങ്ങയോടുള്ള സ്നേഹം .പിന്നെങ്ങനെ അങ്ങയെ വെറുക്കാനാകും.”

“നമ്മുടെ സ്നേഹം അസ്തമിക്കാത്തോളം കാലം ഈ വിരഹത്തിന് നമ്മെ എന്തു ചെയ്യാന് കഴിയും..? എന്റെ ഈ കാനന വാസത്തിന്റെ കഠിനതകള്‍ക്ക് എന്നെ തപിപ്പിക്കാനാകുമോ..എന്റെ ഓര്‍മ്മകള്‍ മായ്ക്കാനാകുമോ..?”

“ഇല്ലാ..ഒരിക്കലുമില്ലാ..”ഊര്‍മ്മിള സന്തോഷത്തോടെ ഉത്തരമരുളി.

                പെട്ടെന്ന് ഒരു മേഘം വന്ന് ആ നക്ഷത്രത്തെ മറച്ചു ഊര്‍മ്മിള പെട്ടെന്നു പരിഭ്രാന്തയായി..പിന്നീടവള്‍ക്കു മനസ്സിലാ‍യി..പുതിയ സന്ദേശത്തിനായി അത് ലക്ഷ്മണന്റെ അരികില്‍ പോയിരിക്കുകയാണ്.ജനലിനരികിലുള്ള ചിത്രപ്പണിചെയ്ത ഒരു പീഠത്തില്‍ അവള് നക്ഷത്രം വീണ്ടും വരുന്നതും കാത്തിരുന്നു..അദ്ദേഹം ഇപ്പോള്‍ എവിടെയായിരിക്കും ഇരിക്കുന്നത്.വെറും നിലത്തോ അതോ കല്ലിലോ പാറയിലോ...എത്രയോ വര്‍ഷങ്ങളായി രാത്രിയുടെ ഓരോരോ യാമങ്ങള്‍ കടന്നുപോകുന്നത് അവള്‍ ഈ പീഠിലിരുന്നു മനസ്സിലാക്കിയിരിക്കുന്നു..ഊര്‍മ്മിള എന്നാല്‍ ഉറക്കം വരാത്തവള്‍ എന്ന് അര്‍ത്ഥമുണ്ടോ..അവള്‍ ഇടക്കു സംശയിച്ചിട്ടുണ്ട്..പെട്ടെന്നവള്‍ തിരുത്തും ഊര്‍മ്മിള എന്നാല്‍ വിരഹിണി എന്നര്ത്ഥം.അതു ഈ ത്രേതാ യുഗത്തിലും വരുവാനിരിക്കുന്ന യുഗങ്ങളിലും അവള്‍ അങ്ങനെ തന്നെ അറിയപ്പെടും.അങ്ങനെയെങ്കിലും ഊര്‍മ്മിളക്ക് ലോകത്തില്‍ ഒരു സ്ഥാനം ഉണ്ടാകട്ടെ..

         നക്ഷത്രം നിന്നിരുന്ന ഭാഗത്തെ മേഘപ്പാളി മെല്ലെ മാഞ്ഞു പോകുന്നത് നോക്കി ഊര്‍മ്മിള പ്രതീക്ഷയോടെ കാത്തിരുന്നു.ഇപ്പോള്‍ അതാ വീണ്ടും ആ കുഞ്ഞു തോഴന്‍ പ്രത്യക്ഷനായി.അവളെ നോക്കി കുസൃതിയോടെ ചിമ്മി..
“എന്തേ..നീ തിരിച്ചു വരാന്‍ അമാന്തിച്ചത്..ഇത്രയേറെ സന്ദേശങ്ങള്‍ കൈമാറാനുണ്ടായിരുന്നോ എന്റെ പ്രിയന്‍..?”
“അതെ...ലക്ഷ്മണന് തന്റെ പ്രാണ പ്രേയസിക്കു കൊടുക്കുവാനുള്ള സന്ദേശങ്ങള്‍ എത്ര പറഞ്ഞിട്ടും തീരുന്നില്ല”
“ഇപ്പോള് അദ്ദേഹവും എന്നെപ്പോലെ ഉറങ്ങാതിരിക്കുകയാണോ അവിടെ..”
“എന്തൊരു വിഡ്ഡിച്ചോദ്യമാണിത് ഊര്‍മ്മിളേ..?”ഇത് “നക്ഷത്രം അവളോടു ചോദിച്ചു..പിന്നെ തുടര്‍ന്നു..“
“ഇതാണ് ഈ ഭൂമിയിലെ മനുഷ്യരുടെ ഒരു കാര്യം.സ്നേഹം മനസ്സിലാക്കുവാന്‍ അവര്‍ക്കു വളരെ പ്രയാസമാണ്.അവര് എപ്പോഴും തെളിവുകള്‍ ആവശ്യപ്പെടും“

ഊര്‍മ്മിള കുറ്റബോധത്തോടെ നക്ഷത്രത്തെ നോക്കി..

“സാരമില്ല..” എന്നു പറഞ്ഞ് നക്ഷത്രം വീണ്ടും കണ്ണു ചിമ്മി
“പിന്നീടെന്തു പറഞ്ഞു എന്റെ പ്രാണേശ്വരന്‍..?”അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു
“അതു പറയാന്‍ എനിക്കു നാണമാകും”നക്ഷത്രം വീണ്ടും കുസൃതിയോടെ കണ്ണു ചിമ്മി
”എന്താ ഇത്..പിന്നെന്തിനാണു നീ എന്റെ ലക്ഷ്മണന്റെ സന്ദേശവാഹകനാകുവാന്‍ സമ്മതിച്ചത്...മടിക്കാതെ പറയൂ”ഊര്‍മ്മിള അക്ഷമയായി
“പറയാം, അദ്ദേഹത്തിന്റെ വാക്കുകളില്‍ത്തന്നെ..“
നക്ഷത്രം തുടര്‍ന്നു...
         “ഊര്‍മ്മിളേ.....നീ ഇത്രയും വര്‍ഷങ്ങള്‍ രാത്രികളില്‍ ജാലകവിരികള്‍ മാറ്റി പുറത്തേക്കു നോക്കിയിരിക്കുന്നത് എന്റെ പ്രിയ ദൂതന്‍ ഈ കുഞ്ഞുനക്ഷത്രം വഴി ഞാന്‍ അറിഞ്ഞിരുന്നു.. എത്രയോ രാത്രികളില്‍ അവന്‍ എന്നോടു വന്നു പറഞ്ഞിരിക്കുന്നു നീ അവിടെ വിരഹിണിയായി എന്നെയും ചിന്തിച്ചിരിക്കുന്ന കാര്യം...ഈ പ്രിയ സ്നേഹിതന്‍ വര്‍ഷങ്ങളയി പരിശ്രമിക്കുന്നു നിന്റെ ഒരു കടാക്ഷം ലഭിക്കുവാന്‍...ഇന്ന് അതു ലഭിച്ചു എന്ന സന്തോഷ വാര്‍ത്തയുമായാണ് അവന്‍ എന്റെ അരികില്‍ തിരികെയെത്തിയത്. എന്റെ സന്ദേശം നിന്നെ അറിയിക്കുവാന്‍ കഴിഞ്ഞു എന്നത് എന്നെ എത്ര ആഹ്ലാദ ഭരിതനാക്കിയെന്നോ...അപ്പോള്‍ എന്റെ ഇത്രയും വര്‍ഷത്തെ കാനന ജീവിതത്തിന്റെ എല്ലാ വൈഷമ്യവും ഞാന് മറന്നു പ്രിയേ..”

ഊര്‍മ്മിളയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി....ആനന്ദാശ്രുക്കളോടെ അവള്‍ നക്ഷത്രത്തെ നോക്കി.എന്നിട്ട് പറഞ്ഞു

“ഇത്രയും വര്‍ഷം നീ എനിക്കായി എന്റെ മുന്നില്‍ വന്നു ചിമ്മിയിട്ടും ഞാനതു കണ്ടില്ലല്ലോ കൂട്ടുകാരാ..”

“സാരമില്ല..ഇപ്പോഴെങ്കിലും നമുക്കു കണ്ടുമുട്ടാറായല്ലോ...എന്റെ പ്രിയ തോഴന്‍ ലക്ഷ്മണന്റെ സന്തോഷം എനിക്കു കാണാനായല്ലോ..”

“നീ വലിയൊരു പുണ്യ പ്രവൃത്തിയാണു കൂട്ടുകാരാ ചെയ്യുന്നത്.പിന്നീടെന്തു പറഞ്ഞൂ ആര്യപുത്രന്‍...“നക്ഷത്രം ലക്ഷ്മണന്റെ വാക്കുകളില്‍ വീണ്ടും പറഞ്ഞു

“ഊര്‍മ്മിളേ...ഞാന്‍ എപ്പോഴും നിന്റെ തൊട്ടരികിലുണ്ട്. നിലാവുള്ള രാത്രികളില് നിന്റെ കോമളമായ മുഖത്തേക്കു വീഴുന്ന ചന്ദ്രിക ഞാന്‍ തന്നെയാണ്.ഏകാന്ത രാവുകളില് ജാലകവിരികള്‍ വകഞ്ഞ് മാറ്റി പുറത്തേക്കു നോക്കുമ്പോള്‍ നിന്നെ തഴുകുന്ന പൂന്തെന്നലിന് എന്റെ ഗന്ധം അനുഭവപ്പെറ്റുന്നില്ലെ..?”
“അതേ...അതേ നാഥാ..”ഊര്‍മ്മിള സന്തോഷത്തോടെ പറഞ്ഞു.

“നിന്റെ ഈ വിരഹദിനങ്ങളിലെ ശീതകാലത്ത് നിന്നെ പുണരുന്ന കുളിര് ഞാന്‍ തന്നെ പ്രിയേ..വര്‍ഷകാലങ്ങളില്‍ നീ കേള്‍ക്കുന്ന മഴയുടെ സംഗീതം ഞാന്‍ നിനക്കായി പാടുന്ന പ്രേമ കാവ്യങ്ങളാണ്..വേനലില്‍ നിന്റെ പൂമേനി വിയര്‍ത്തു കുളിക്കുംന്നുന്നത് എന്റെ ചുടു ചുംബനങ്ങളില്‍ നീ തളരുന്നതിനാലാണ്...”

        ഊര്‍മ്മിള ലക്ഷ്മണന്റെ സന്ദേശങ്ങള്‍ കേട്ട് കോരിത്തരിച്ചു നിന്നു അവളുടെ കണ്ണുകളിലെ ആനന്ദാശ്രുക്കളുടെ അരുവികള്‍ നിറഞ്ഞൊഴുകി.അവള്‍ നന്ദിയോടെ ആ കുഞ്ഞു നക്ഷത്രത്തെ നോക്കി..കണ്ണീര്‍പാടയിലൂടെയുള്ള കാഴ്ച ആ നക്ഷത്രത്തിന്റെ ചിമ്മല്‍ വര്‍ദ്ധിപ്പിക്കുന്നതായി അവള്‍ക്കു തോന്നി...അവള്‍ ജാലകത്തൊടു കുറച്ചു കൂടെ ചേര്‍ന്നു നിന്നു.പെട്ടെന്ന് ഒരു മേഘക്കീറു വന്ന് ആ കുഞ്ഞു നക്ഷത്രത്തെ പിന്നെയും മറച്ചു.ഊര്‍മ്മിള പ്രതീക്ഷയോടെ തന്റെ പ്രാണേശ്വരന്റെ അടുത്ത സന്ദേശങ്ങള്‍ക്കായി കാത്തു നിന്നു....