26.11.11

കടല്‍ നീതി

കയ്യില്‍ കുരിശു രൂപവും ഏന്തി ഉര്ശുല വിശുദ്ധ കന്യാ മറിയത്തിന്റെ ദേവാലയത്തിലെ മാതാവിന്റെ ജീവന്‍ തുടിക്കുന്ന രൂപത്തിനു മുന്നില്‍ ഏകയായി നിന്നു. കന്യാ മറിയത്തിന്റെ രൂപത്തിന്റെ പ്രതിബിംബം എന്നേ ആ നില്പ്പ് കാണുന്നവര്ക്ക് തോന്നുകയുള്ളു അവള്ക്കു തുറയിലെ പള്ളിയിലെ കന്യാ മറിയത്തിന്റെ രൂപത്തോട് സാദൃശ്യമുണ്ട് എന്നു പണ്ടു ഫ്രെഡി അവളോടു പറയുമായിരുന്നു.


വിജനമായ പള്ളിയുടെ പുറത്ത്‌ നടയില്‍ അവളെയും കാത്ത് മകന്‍ നിക്സന്‍ ഇരിപ്പുണ്ട്. മുറ്റത്തെ പഞ്ചസാര മണലിലേക്ക് നോക്കി ഇനി ഒന്നും ചെയ്യാനില്ലാത്തവനെപോലെ അവന്‍ ഇരുന്നു. ഫ്രാങ്കോയുടെ ശവ സംസ്കാരം കൂടാന്‍ വന്ന ആളുകള്‍ എല്ലാവരും തന്നെ പിരിഞ്ഞു കഴിഞ്ഞിരുന്നു. സിമിത്തേരിയില്‍ കുഴി മൂടിയിരുന്നവര്‍ ജോലി കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ മണ്‍വെട്ടിയും ഏന്തി പുറത്തേക്കിറങ്ങിയതോടെ കപ്യാര്‍ ഡിക്രൂസ് വന്നു ഗേറ്റടച്ച് താഴിട്ടു പോയി.

കുറച്ചു നേരം പള്ളിയില്‍ ഇരിക്കണം എന്ന് അമ്മ പറഞ്ഞപ്പോള്‍ ബന്ധുക്കളെ പറഞ്ഞയച്ചിട്ടു അമ്മക്ക് കൂട്ടിരിക്കുകയായിരുന്നു നിക്സന്‍. അപ്പന്‍ മരിച്ചതിന്റെ ദുഖമൊന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്, മാതാവിന്റെ മുന്നില്‍ നിന്ന് കണ്ണീരൊഴുക്കുന്ന അമ്മയായിരുന്നു അവന്റെ വേദന. ദുഖത്തിന്റെ പെരും കടല്‍ ഒതുക്കിപ്പിടിച്ചു ജീവിച്ച അമ്മയെ ഇക്കാലമത്രയും മനസ്സിലാക്കുവാന്‍ താമസിച്ചതിന്റെ‍ ഇച്ഛാഭംഗം കുറച്ചൊന്നുമല്ല അവന്റെ മുഖത്തുള്ളത്.

പുറത്ത്‌ കടലിന്റെ ഇരമ്പം ഒന്നിനൊന്നു കൂടി വരുന്നു. ഉപ്പ് കാറ്റ്‌ ജനാലയിലൂടെ കടന്നു വന്ന്‍ ഉര്ശുലയുടെ മുടിയിഴകള്‍ പറത്തുന്നത് അവള്‍ അറിയുന്നതേയില്ല. പള്ളിയുടെ നടുഭാഗത്തായി ഫ്രാങ്കോയുടെ ശവപ്പെട്ടി കിടത്തിയിരുന്ന വെള്ള വിരിച്ച മേശ മേല്‍ പൂവിതളുകളും ചന്ദന തിരിയുടെയും കുന്തിരിക്കത്തിന്റെയും ചാരവും വീണു കിടക്കുന്നു. പൂക്കളും സുഗന്ധം വമിക്കുന്ന ചാരവും ചേര്ന്ന് പള്ളിക്കുള്ളില്‍ ഒരു മരണ ഗന്ധം സൃഷ്ടിച്ചു. അവള്‍ അപ്പോഴും കുരിശു രൂപം ഏറി മാതാവിനെ നോക്കി എങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. അവളുടെ ഇടത് വശത്ത് ഇരുപതു വര്‍ഷം മുന്പ് ഇതേ ദിവസം മരിച്ചു പോയ ഫ്രെഡിയും ഉണ്ടെന്നവള്‍ വിശ്വസിച്ചു. എത്രയോ കാലമായി അവള്‍ ആഗ്രഹിച്ചിരുന്നു മനസ്സില്‍ അടുക്കി വെച്ചിരുന്ന ദു:ഖങ്ങളെല്ലാം ഫ്രെഡിയോടൊപ്പം ഇവിടെ വന്നു കഴുകി കളയണമെന്ന്. ഭര്ത്താവ്‌ ഫ്രാങ്കോ ജീവിച്ചിരിക്കുമ്പോള്‍ അത് സാധ്യമാക്കുവാന്‍ അവളുടെ മനസാക്ഷി അനുവദിച്ചിരുന്നില്ല.

തന്റെ പെണ്ണിനോടൊപ്പം കുരിശേന്തി നില്ക്കുന്നതിന്റെ അപമാനമൊന്നും ഫ്രെഡിക്കില്ല. തെറ്റ് ചെയ്ത പെണ്ണും ചെറുക്കനും കുരിശേന്തി അള്ത്താര മുന്നില്‍ നില്ക്കു മ്പോള്‍ അറിയാതെ തല താഴ്ന്നു പോകും. തുറക്കാരുടെ മുന്നില്‍ നാണം കെട്ടുള്ള ആ നില്പ്പ് . ഉര്ശുലക്കൊപ്പം ആ നില്പ്പ ഒരു അഭിമാനമായി ചുണ്ടില്‍ ചെറു ചിരിയോടെയാണവന്റെ നിലപ്പ്‌.

അല്ലെങ്കിലും ചിരിയില്ലാതെ ഫ്രെഡിയെ എപ്പോഴാണ് കാണാനാവുക..? പ്രഭാതങ്ങളില്‍ മീനുകള്‍ നിറഞ്ഞ വഞ്ചിയുമായി ഇരമ്പിയടിക്കുന്ന തിരകള്ക്ക് മേലെ ഉപ്പുവെള്ളത്തില്‍ നനഞ്ഞു കുതിര്ന്ന വസ്ത്രങ്ങളുമായി തീരത്തടുക്കുമ്പോഴും കരയില്‍ നിലക്കുന്ന ഉര്ശുല ആദ്യം കാണുന്നത് അവന്റെ ചിരിയാണ്. അടുത്തു നില്കന്ന വിക്ടോറിയും മാര്സിലയും അത് കാണുന്നുണ്ടോ എന്ന്‍ അപ്പോള്‍ അവള്‍ പരിഭ്രമത്തോടെ നോക്കും. അത് കാണുമ്പോള്‍ അവനു വീണ്ടും ചിരിവരും. സ്നേഹമെന്നത് ഒളിച്ചു വെക്കേണ്ട കാര്യമല്ലെന്നാണ് അവന്റെ പക്ഷം. വില്ക്കുവാനുള്ള മീനുകള്‍ തരം തരിച്ചു പെണ്ണുങ്ങള്‍ വീതിചെടുക്കുമ്പോഴും അവന്റെ കണ്ണുകള്‍ അവളുടെ മേല്‍ തന്നെയായിരിക്കും. എപ്പോഴും അവന്റെ കൂടെത്തന്നെ ഉണ്ടാകാറുള്ള ഫ്രാങ്കോ അവളുടെ മേലുള്ള അവന്റെ ചിരിയെ തെല്ല് അസൂയയോടെ നോക്കുന്നത് കണ്ട അവള്‍ അസ്വസ്ഥയായി.

“ഫ്രാങ്കോയുടെ വള്ളത്തിലല്ലാതെ വേറെ ആരുടെ എങ്കിലും കൂടെ പോയി കൂടെ..?ആ കൂട്ട് നമുക്ക് വേണ്ട ” എന്നവള്‍ പലവുരു അവനോടു പറഞ്ഞിട്ടുള്ളതാണ്. അത് കേള്ക്കുമ്പോഴേ
“വെറുതേ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെന്റെ പെണ്ണെ..” എന്ന് പറയുന്ന ഫ്രെഡിക്ക് പതിവ് ചിരി.
മീന്‍ ചരുവങ്ങളുമായി റോഡിലൂടെ വില്പ്പനയ്ക്ക് നടക്കുന്നതിനിടെ
“എന്തരടീ പെണ്ണെ... ഉര്ശുലെ....ആ ഫ്രെഡിയുടെ കണ്ണ് നിന്റെക മേല്‍ തന്നെയാണല്ലോ...”എന്ന് മാര്സില ചോദിച്ചപ്പോള്‍
“തന്നെ...തന്നെ “ എന്ന് പറഞ്ഞ് വിക്ടോറി അത് ശരി വെച്ചു.
“അത് ചാച്ചിക്ക് തോന്നുന്നതാ...” എന്ന് പറഞ്ഞവള്‍ പരുങ്ങിക്കൊണ്ടു പറയുന്നതിനിടെയാണ് ലോറന്സ് മുതലാളിയുടെ വീടിനു മുന്നില്‍ നിന്നും മീന്‍ വാങ്ങാനായി ബ്രിജിറ്റ് അവളെ കൈ കാട്ടി വിളിച്ചത്. ഉര്ശുല ആശ്വാസത്തോടെ അവര്ക്കടുത്തേക്ക് നടന്ന് രക്ഷപ്പെട്ടു.

മാതാവിന്റെ പെരുന്നാള്‍ ദിവസം പള്ളി മുറ്റത്തെ മണല് തരിക്കൊപ്പമുള്ള ആള്കൂട്ടത്തിന്റെ മറവില്‍ അവനോടൊപ്പം കൈ പിടിച്ചു നടക്കുന്നതിനിടെ അസൂയയുടെ കൂര്ത്ത രശ്മികളുമായി ഫ്രാങ്കോ അവരെ നോക്കുന്നത് കണ്ട തെല്ല് പേടിയോടെ അവള്‍ ഫ്രെഡിയുടെ പിന്നില്‍ ഒളിച്ചു. അന്നുരാത്രി അവനോടൊപ്പം തിരകളുടെ സംഗീതം കേട്ടു കടപ്പുറത്തിരിക്കുമ്പോഴും അവള്‍ തന്റെ സംശയം ആവര്ത്തിച്ചു.
“എല്ലാം നിന്റെ തോന്നലാണ്. ഫ്രാങ്കോയെപ്പോലെ ഒരു ചങ്ങാതി വേറെയില്ല.” എന്നാണു ഫ്രെഡി മറുപടി പറഞ്ഞത്‌.
വിഷണ്ണയായി നിന്ന അവളെ കടലിലേക്കവന്‍ വലിച്ചിറക്കുമ്പോള്‍ അവള്‍ ഭയത്തോടെ പറഞ്ഞു
“വേണ്ട ഫ്രെഡി, പെണ്ണുങ്ങള്ക്ക് കടലിറങ്ങാന്‍ ഒരു ദിവസം നിശ്ചയിച്ചിട്ടില്ലേ.. പുതുവല്സരമാകാതെ എന്നെ കടലില്‍ ഇറക്കി ദോഷം വരുത്തല്ലേ..”
അവന്‍ അത് കേട്ട് ഉറക്കെ ചിരിച്ചു കൊണ്ടു അവളെ തിരകള്ക്കിടയിലേക്ക് ആവേശത്തോടെ വലിച്ചെറിഞ്ഞു. എത്ര നേരം അവരെ തിരകള്‍ ഊഞ്ഞാലാട്ടി.... പുലര്ച്ചെ വള്ളങ്ങള്‍ ഇറക്കുവാന്‍ ആളുകള്‍ വരാറായപ്പോഴാണ് അവര്‍ അന്ന് പിരിഞ്ഞത്. പിന്നീട് കടലിരമ്പം മാത്രമുള്ള എത്രയോ രാവുകള്‍ അവര്‍ തിരകള്‍ മെത്തയാക്കി കഴിഞ്ഞു. ആകാശത്തെ നക്ഷത്ര കുഞ്ഞുങ്ങളും വിശുദ്ധ കന്യകയുടെ പള്ളി മുഖവാരത്തെ വെളിച്ചവും അവര്ക്ക് കൂട്ടായി. കടല്‍ അശുദ്ധമാക്കി എന്ന് കുറ്റബോധത്തോടെ പള്ളി മുറ്റത്തെ കന്യാ മറിയത്തിന്റെ വിശുദ്ധ രൂപത്തിന്റെ മുന്നിലെ ഇളം നീല വെളിച്ചത്തെ നോക്കി വീണ്ടും വീണ്ടും പറയുമ്പോഴും ഫ്രെഡിക്ക് ചിരി മാത്രം.

വേളാപ്പാര മീനുകകള്‍ തുറയിലേക്ക് നീന്തിയടുത്ത ചാകര നാളുകളില്‍ കടപ്പുറത്ത് മീനുകള്ക്ക് ‌ വിലപറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഫ്രെഡി രഹസ്യമായി അവളെ വിളിച്ചു അവളെ അത് കാണിച്ചു കൊടുത്തത്‌. പിങ്ക് നിറമുള്ള കൊച്ചു കടലാസു പൊതിക്കുള്ളിലെ തിളങ്ങുന്ന മാല. അതിനറ്റത്ത് തൂങ്ങിയാടുന്നന്ന കൊച്ചു താലി. ഫ്രാങ്കോയെ കൂട്ടിയാണ് സിറ്റിയില്‍ പോയി അത് വാങ്ങിയതെന്ന് അവന്‍ പറഞ്ഞത്‌ അവള്ക്കു വിശ്വസിക്കാനായില്ല. കടപ്പുറത്താകമാനം അടുക്കി വെച്ചിട്ടുള്ള വലിയ വേളാപ്പാര കൂട്ടങ്ങള്ക്കിടെ നടക്കുന്ന എല്ലാ മുഖത്തേയും സന്തോഷത്തിരകള്‍ ഒരുമിച്ച് അവന്റെ മുഖത്ത് അലയടിച്ച പോലെ.
“പുതുവത്സരം കഴിഞ്ഞിട്ട് വേണം ഇവളുടെ അപ്പനോട് കാര്യം പറയുവാന്‍” എന്ന് അവന്‍ ഫ്രാങ്കോയെ നോക്കി പറഞ്ഞപ്പോഴും ഫ്രാങ്കോയുടെ കണ്ണുകളുടെ അസൂയ രശ്മികള്‍ കൂര്ത്ത വിഷ മുള്ളുകളായി തന്റെ ദേഹത്ത് തുളഞ്ഞു കയറുന്നത് പോലെ അവള്ക്കു തോന്നി.

പുതുവല്സരത്തിനു ഏതാനും നാളുകളെ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. ക്രിസ്മസ് രാവിലെ പാതിരാ കുര്ബാനയില്‍ ഫ്രെഡിക്കൊപ്പം നില്ക്കുന്ന ഫ്രാങ്കോയെ നോക്കുവാന്‍ കൂടെ ഉര്ശുല ഭയപ്പെട്ടു. കുര്ബാന കഴിഞ്ഞു പുറത്തു വന്നപ്പോള്‍ പള്ളി മുറ്റത്തെ മനോഹരമായി അലങ്കരിച്ച ക്രിസ്തുമസ് ട്രീ യുടെ ചുവട്ടില്‍ ഫ്രെഡിയെ തേടുമ്പോഴും അവളെത്തന്നെ നോക്കി നില്ക്കുന്ന ഫ്രാങ്കോയെ കണ്ടു ഉര്ശു്ല തളര്ന്നു .

കാത്തിരുന്നപോലെ അക്കൊല്ലത്തെ പുതുവല്സരവും എത്തി. തുറക്കാരെല്ലാവരും തന്നെ കടപ്പുറത്തുണ്ട്. കടലില്‍ തിമര്ക്കുന്ന കുട്ടികള്‍, മുതിര്ന്നവര്‍, യുവാക്കളില്‍ നിന്ന് കുറച്ചു മാറി പെണ്കുട്ടികള്‍. പുതുപ്പെണ്ണുങ്ങള്‍ നാണത്തോടെ മണവാളന്മാര്ക്കൊടപ്പം തിരകളില്‍ മുങ്ങിപ്പൊങ്ങുന്നു. കരയിലും വെള്ളത്തിലും ഫ്രെഡിയെ തേടുകയായിരുന്നു അവള്‍. ഫ്രാങ്കോക്കൊപ്പം മല്സരം വെച്ചു ഇപ്പോള്‍ അങ്ങ് നീന്തിപ്പോയതേ ഉള്ളു എന്ന് ജെറോം പറഞ്ഞപ്പോഴും കടലിറങ്ങാന്‍ മടിച്ചു ഉര്ശുല കരയില്‍ തന്നെ നിന്നു. പെട്ടെന്നാണവള്‍ അത് കണ്ടത്‌ ദൂരെ നിന്നും രണ്ടു പേര്‍ നീന്തിയടുക്കുന്നു. അത് ഫ്രെഡിയും ഫ്രാങ്കോയുമാണെന്നവള്‍ക്ക് മനസ്സിലായി. അവര്‍ തീരത്തോടടുക്കുന്നത് സന്തോഷത്തോടെ നോക്കി നിന്ന അവള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, ഫ്രാങ്കോയുടെ കയ്യില്‍ തളര്ന്നു തൂങ്ങി കിടക്കുന്ന ഫ്രെഡി...കുറച്ചു നീന്തിയപ്പോഴേക്കും നിലവിട്ടു മുങ്ങി താഴുകയായിരുന്നത്രേ. ഫ്രാങ്കോ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു.

കടപ്പുറമാകെ ആര്ത്ത നാദത്തില്‍ മുങ്ങുമ്പോള്‍ ഒന്നു കരയാന്‍ പോലുമാകാതെ ഉര്ശുല പ്രതിമ കണക്കെ നിന്നു. ഏതു വമ്പന്‍ തിരകള്ക്ക് മേലും നീന്താന്‍ കരുത്തുള്ള തന്റെ ഫ്രെഡി... കടപ്പുറത്ത് കിടത്തിയ അവന്റെ നനഞ്ഞു കുതിര്ന്ന ചേതനയറ്റ ശരീരത്തിലൂടെ ഒരു കുഞ്ഞു തിര കൂടെ കയറിയിറങ്ങി പോകുമ്പോള്‍ “ഇല്ലാ..ഒരു തിരയ്ക്കും എന്റെ ഫ്രെഡിയെ ചതിക്കാനാവില്ല...” എന്ന് പറഞ്ഞു ഉറക്കെ അലറണമെന്നു അവള്ക്കു തോന്നി. അവളെത്തന്നെ ഉറ്റു നോക്കുന്ന ഫ്രാങ്കോയുടെ കണ്ണുകളിലെ വിജയുടെ ഭാവം അവള്ക്കു മാത്രം കാണാനായി.

ഫ്രെഡിയുടെ മരണത്തിനു ശേഷം ആശ്വാസവാക്കുകളുമായി ഫ്രാങ്കോ അടുത്തു കൂടുമ്പോഴും ഉര്ശുല നിശബ്ദയായിരുന്നു. അവനെ കാണുമ്പോഴെല്ലാം “കൂട്ടുകാരനെ കൊന്നു കളഞ്ഞ ദുഷ്ടാ...” എന്ന അലര്ച്ച അവളുടെ തൊണ്ടയില്‍ കുടുങ്ങി നിന്നു. ഫ്രെഡിയുടെ കുഞ്ഞു തന്നില് ഉണ്ടെന്ന പേടിപ്പിക്കുന്ന തിരിച്ചറിവിന്റെ നാളുകളില്‍ ഒരു ദിവസമാണ് അവളെ ഞെട്ടിച്ചു കൊണ്ടു ഫ്രാങ്കോയുടെ അപ്പനും അമ്മയും വീട്ടില്‍ വന്നു കല്യാണം ഉറപ്പിച്ചത്. സ്വന്തമായി വള്ളമുള്ള പണക്കാരന്‍ മകള്ക്ക് വരനാകുന്നതില്‍ അവളുടെ അപ്പനുമമ്മക്കും മുന്‍പിന്‍ നോക്കുവാനുണ്ടായിരുന്നില്ല.

കടപ്പുറത്ത് കയറ്റി വെച്ചിരിക്കുന്ന വഞ്ചിക്ക് എണ്ണ കൊടുത്തു കൊണ്ടിരുന്ന ഫ്രാങ്കോയുടെ അടുത്തേക്ക്‌ ഒരു കൊടുങ്കാറ്റെന്നവണ്ണമാണ്‌ ഉര്ശുല പാഞ്ഞു ചെന്നത്. ഫ്രെഡിയുടെ കുഞ്ഞു തന്നില്‍ ഉണ്ടെന്ന അവളുടെ വെളിപ്പെടുത്തലില്‍ അവന്‍ തെല്ല് ഉലഞ്ഞപോലെ തോന്നി. വിദഗ്ദമായി കരുക്കള്‍ നീക്കിയിട്ടും അപ്രതീക്ഷിതമായി പരാജയത്തിന്റെ രുചി അറിഞ്ഞതിന്റെല കയ്പ്പില്‍ അവന്‍ തളര്ന്നു നിന്നു. തെല്ല് നേരത്തെ മൌനത്തിനു ശേഷം തുറയില്‍ അവള്‍ അപമാനിക്കപ്പെടുന്നതിനു മുന്പ് താന്‍ രക്ഷിക്കാം എന്നു പറഞ്ഞവന്‍ അവള്ക്ക് ആശ്വാസമേകി. മരിച്ചു പോയ ഫ്രെഡി അവള്‍ കുരിശു രൂപമേന്തി അള്ത്താരക്ക് മുന്നില്‍ നാണം കെട്ടു നില്ക്കുന്നത്‌ സഹിക്കില്ല എന്ന് പറഞ്ഞ് അവളെ സ്വന്തമാക്കുമ്പോഴും അവള്‍ ഫ്രെഡിയെ ഓര്ത്ത് ‌ കരഞ്ഞു. “ഫ്രെഡിയുടെ കുഞ്ഞ് എന്റെ സ്വന്തം കുഞ്ഞാണെന്ന” ഫ്രാങ്കോയുടെ വാക്കുകള്‍ മനസ്സില്‍ വരുമ്പോഴെല്ലാം അയാളെ വെറുതെ സംശയിച്ചതോര്ത്ത് അവള്‍ സ്വയം കുറ്റപ്പെടുത്തി.

നിക്സന്‍ പിറന്നപ്പോള്‍ ഫ്രെഡിയെ പകര്ത്തി വെച്ച രൂപം കുറച്ചൊന്നുമല്ല ഫ്രാങ്കോയെ അസ്വസ്ഥനാക്കിയത് .”കൊന്നു കളഞ്ഞാലും സ്വൈര്യം തരാത്തവന്‍...” എന്ന് പറഞ്ഞയാള്‍ നിക്സനെ നോക്കി ആക്രോശിച്ച ദിവസം ഏതാനും വര്ഷങ്ങളായി മനസ്സില്‍ ഉറഞ്ഞു കിടന്നിരുന്ന അവളുടെ സംശയത്തിനു ഉത്തരം ലഭിച്ചു കഴിഞ്ഞിരുന്നു. വേറെ കുഞ്ഞുങ്ങള്‍ ഉണ്ടാകാഞ്ഞതോടെ നിക്സനോടുള്ള ദേഷ്യം അതിന്റെ പാരമ്യത്തിലെത്തി. വകതിരിവില്ലാത്ത പ്രായത്തില്‍ പെണ്ണിന്റെ സൌന്ദര്യം കണ്ടു വേറൊരുത്തന്റെ കുഞ്ഞിന്റെ അപ്പനാകേണ്ടി വന്ന ബുദ്ധി ശൂന്യതയെ പഴിച്ച്‌ നിക്സനെ നോക്കി പല്ലിറുമ്മും. നിക്സന്‍ വളര്ന്നു വലുതായതോടെ ഫ്രെഡിയുടെ രൂപ സാദൃശ്യം മൂലം അവനെ അയാള്‍ കൊന്നു കളയുമോ എന്ന് വരെ അവള്‍ ഭയന്നു. പലവട്ടം അയാള്‍ അതിനായി കളമൊരുക്കുന്നുവോ എന്ന് വരെ അവള്‍ക്കു തോന്നി. അപ്പോഴേക്കും അവര്‍ രണ്ടു പേരും തമ്മില്‍ മിണ്ടാത്ത അകല്ച്ചയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ലാത്ത ഉര്സുലയുടെ ജന്മം അവര്ക്കിടയില്‍ കിടന്നു വീര്പ്പു മുട്ടി. കഴിഞ്ഞ ക്രിസ്തുമസ് ദിവസമാണ് ഉര്ശുലക്ക് നിക്സനോടു അപ്പനെ സൂക്ഷിക്കണമെന്നു പറയേണ്ടി വന്നത്. ഫ്രെഡിയുടെ മരണവും ഫ്രാങ്കോയെ വിവാഹം കഴിക്കേണ്ടി വന്ന തന്റെ ഗതികേടും അവള്ക്കു മകനോടു മറച്ചു വെക്കാനായില്ല.

അതിനു ശേഷം മിക്കവാറും നിശ്ശബ്ദനായിരുന്നു നിക്സന്‍. മൌനിയായി അവന്‍ മുറിക്കുള്ളില്‍ ചടഞ്ഞിരുന്നു. കുറച്ചു ദിവസങ്ങള്ക്ക് ശേഷം അവന്‍ ഉത്സാഹത്തോടെ പുതുവത്സരനാളില്‍ കടലില്‍ കുളിക്കാന്‍ പോയപ്പോള്‍ ഉര്ശുല സന്തോഷിച്ചു..

കടപ്പുറത്ത് നിന്നും ആഹ്ലാദത്തിമര്പ്പിന്റെ ആരവം കേട്ടുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്ന ഉര്ശുല. കൊല്ലങ്ങളായി ഓരോ പുതുവത്സരവും അവള്ക്ക് തന്റെ ജീവിതം തിരകള്ക്കിടയില്‍ മുങ്ങി താണു പോയതിന്റെ ഒര്മ്മ പുതുക്കലായിരുന്നു. ഉച്ചയോടടുത്താണ് ആഹ്ലാദാരവങ്ങള്‍ ഒരു ആര്ത്ത നാദത്തിന്റെ‍ രൂപം പ്രാപിക്കുന്നതായി അവള്ക്കു തോന്നിയത്‌. ഇരുപതു വര്ഷതങ്ങള്ക്ക് മുന്പ് കേട്ട അതേ ആര്ത്ത് നാദം വിഹ്വലയായി ചെവിയോര്ത്തു നില്ക്കേ “മോനേ...നിക്സാ..”എന്ന നീണ്ട നിലവിളി കേട്ട ഉര്ശുല പഴയ ഓര്മ്മയില്‍ ഒരു ഭ്രാന്തിയെപ്പോലെ കടപ്പുറത്തേക്കോടി. കാലുകള്‍ പുതഞ്ഞു പോകുന്ന മണലിലൂടെ കിതച്ചോടി ചെന്നപ്പോള്‍ കണ്ടത്‌ കടപ്പുറത്ത് കൂടി നില്ക്കുന്ന ആളുകള്ക്കു നടുവില്‍ ഫ്രാങ്കോയുടെ ചേതനയറ്റ ശരീരം. തിരകള്ക്കി്ടെ നില തെറ്റിപ്പോയ അപ്പനെ രക്ഷിക്കാന്‍ ശ്രമിച്ച നിക്സനെ ആളുകള്‍ ആശ്വസിപ്പിക്കുന്നു. പൊട്ടിക്കരയുന്ന അവളുടെ അടുത്തു വന്നു നിക്സന്‍ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ അവളെ ഞെട്ടിച്ചു കളഞ്ഞു.
“അമ്മ സന്തോഷിക്ക്. അമ്മയെ രക്ഷിക്കുവാന്‍ എനിക്ക് ഈ ഒരു വഴിയെ മുന്നിലുണ്ടായിരുന്നുള്ളൂ.”

സിമിത്തേരിയിലെ പച്ചപ്പുള്ള പഞ്ചസാര മണ്ണിനടില്‍ ഫ്രാങ്കോ ഉറങ്ങുന്നു. ഉര്ശുല അപ്പോഴും പള്ളിക്കകത്ത് നിന്ന്‍ കന്യാ മാതാവിനെ നോക്കി മരക്കുരിശേന്തി കരഞ്ഞു കൊണ്ടിരുന്നു. ചെയ്ത തെറ്റുകള്ക്ക് പ്രായശ്ചിത്തം യാചിച്ചു കൊണ്ട്...അവള്ക്കൊപ്പം അരൂപിയായി നിന്ന ഫ്രെഡി അവളെ സാന്ത്വനിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.