16.7.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (ഭാഗം-2)


അമീന്‍

അവിടെ എത്തിയ ആദ്യ ആഴ്ചയില്‍ തന്നെ അമീനെ പരിചയപ്പെട്ടിരുന്നു. സാക്ഷിയാണ് എനിക്ക് പാല് തരാന്‍ അവനെ ഏര്‍പ്പാടാക്കിയത്. ചെമ്പന്‍ മുടിയും പൂച്ചക്കണ്ണും ചുവന്ന കവിളുമുള്ള കൊച്ചു സുന്ദരന്‍. ദിവസവും രാവിലെ എന്നെ വിളിച്ചുണര്‍ത്തുന്നത് അമീനാണ്. അവിടത്തെ കൊടും തണുപ്പില്‍ രാവിലെ ഉണരുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അവനെന്നും കോളിംഗ് ബെല്‍ അടിക്കാതെ ആന്റീ ..ജീ... എന്നൊരു നീട്ടി വിളി വിളിക്കും. ദൂരെ മലഞ്ചരിവിലെ വീട്ടില്‍ നിന്ന് പാലുമായി വരുന്ന ആ കുട്ടിയെ എന്നും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. സ്കൂളില്‍ പോകാനുള്ളത് കൊണ്ടായിരിക്കും അവന്‍ ഇത്ര രാവിലെ പാലുമായി വരുന്നതെന്നാണ് ഞാന്‍ കരുതിയത്. നാല് പശുക്കളെ കറക്കുന്നുണ്ടെന്നവന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവനെ എന്നും പൊട്ടിപ്പൊളിഞ്ഞ ഷൂസിലും നിറം മങ്ങി തയ്യല്‍ അഴിഞ്ഞ സ്വറ്ററിലുമേ കണ്ടിട്ടുള്ളു. ഒരു ദിവസം രാവിലെ വൈകി പത്തുമണി കഴിഞ്ഞാണ് അവന്‍ വന്നത്.

“എന്താ അമീന്‍ ഇന്ന് വൈകിയല്ലോ. നീ ഇന്ന് സ്കൂളില്‍ പോയില്ലേ ..?” എന്ന എന്റെ ചോദ്യത്തിന്

“ഞാന്‍ സ്കൂളില്‍ പോയിട്ടേ ഇല്ല ആന്റീ...ജീ ...” എന്നാണവന്‍ മറുപടി പറഞ്ഞത്.ഞാന്‍ അമ്പരന്നു. സ്കൂളില്‍ പോയിട്ടില്ലാത്ത ഒരു കുട്ടിയാണ് അവന്‍ എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പാലിന്റെ കണക്കെല്ലാം കൃത്യമായി പറയുന്ന ആളാണ്‌.

“അപ്പോള്‍ നിനക്ക് എഴുതാനും വായിക്കാനും അറിയില്ലേ..?”

“ഇല്ല. കണക്ക്‌ കൂട്ടുവാന്‍ മാത്രം അറിയാം. അമ്മി പഠിപ്പിച്ചിട്ടുണ്ട്”.

കൂടുതല്‍ വിശദമായി ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അവന്‍ ആ വീട്ടിലെ കൂലിക്കാരന്‍ മാത്രം. പശുക്കളെ നോക്കി അവിടെ തന്നെയാണ് താമസവും. പാല് കൊടുത്ത് കഴിഞ്ഞുള്ള നേരങ്ങളില്‍ അവന്‍ പശുക്കളെ മാറി മാറി മലഞ്ചരിവുകളില്‍ മേയ്ക്കാന്‍ കൊണ്ടുപോകും. അവക്ക് പുല്ലരിയും. അവന്റെ വീട് ദൂരെ നാഗസേനി മലമുകളില്‍ ആണത്രേ. അമ്മിയും ദാദിയും മാത്രമുള്ള അവന്റെ അബ്ബ അവന്‍ കുഞ്ഞായിരുന്നപ്പോഴെ മരിച്ചു പോയിരുന്നു. അമ്മിയും ദാദിയും ആകെയുള്ള കുറച്ചു ഭൂമിയില്‍ കൃഷി ചെയ്യും. കുറച്ചു നാള്‍ കഴിക്കാനുള്ള ഗോതമ്പും ചോളവും അങ്ങനെ കിട്ടും. കൂടാതെ മറ്റ് കൃഷിക്കാരുടെ വയലുകളിലും പണിയെടുക്കും. “കിട്ടുന്ന പൈസയെല്ലാം സൂക്ഷിച്ചു വെച്ചു ഞാന്‍ വലുതാകുമ്പോള്‍ രണ്ടു പശുക്കളെ വാങ്ങും. പിന്നെ അമ്മിയും, ദാദിയും സ്വന്തം പറമ്പില്‍ പണിയെടുത്താല്‍ മതിയല്ലോ...” അവന്റെ വെള്ളാരം കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. എത്ര മഞ്ഞു വീണു വഴി അടഞ്ഞാലും  എന്നും അമീന്‍ കൃത്യ സമയത്ത് തന്നെ പാലുമായെത്തും. തുടര്‍ച്ചായി മൂന്ന് ദിവസം മഞ്ഞു വീണു മുട്ടിനു മേല്‍ മഞ്ഞു പാളികള്‍ ഉറച്ചു കിടന്ന ദിവസവും അമീന്‍ എത്തി.

“നീ എങ്ങനെ ഈ മഞ്ഞിലൂടെ നടന്നെത്തി അമീന്‍..? ഇന്ന് നീ വരില്ല എന്നാണു ഞാന്‍ വിചാരിച്ചത്..”

“ഓ..ഇത് മഞ്ഞാണോ ആന്റി ജീ.....ഇനിയും മഞ്ഞു വീഴട്ടെ. എന്നാലേ അമ്മി വിതച്ചിരിക്കുന്ന ഗോതമ്പും ഉള്ളിയും നന്നായി മുളച്ചു വളരൂ. ആപ്പിള്‍ മരങ്ങള്‍ നന്നായി പൂക്കണമെങ്കില്‍ നല്ല മഞ്ഞു വേണം. അവന്റെ കണ്ണുകളില്‍ മുതിര്‍ന്ന ഒരു കാരണവരുടെ ഭാവം.  ഗോതമ്പ് വിതച്ച് കഴിഞ്ഞ് മഞ്ഞു വീണാല്‍ ഇവിടുള്ളവര്‍ക്ക് വലിയ സന്തോഷമാണ്. ആ വര്‍ഷം നല്ല വിളവായിരിക്കുമത്രേ.
 
ഒരു ക്രിസ്തുമസ് കാലത്ത് എന്റെ വീട്ടിലെ പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും കണ്ട അവന് അത്ഭുതം. 
"ഇതെന്താ ആന്റീ ..ജീ.."?
അവന്‍ പുല്‍ക്കൂടിനുള്ളിലെ രൂപങ്ങളിലേക്ക് അത്ഭുതത്തോടെ നോക്കിക്കൊണ്ട്‌ ചോദിച്ചു. ഞാന്‍ ഇസാ നബി, ക്രിസ്തുമസ് എന്നൊക്കെ പറഞ്ഞ് പലവട്ടം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും അവന് ഒന്നും മനസ്സിലായില്ല. ഒടുവില്‍
”ഓ..ഞങ്ങളുടെ ഈദ് പോലെ അല്ലെ...” എന്നവന്‍ മറുപടി പറഞ്ഞു. സ്കൂളില്‍ പോയിട്ടില്ലാത്ത ഒരു കുട്ടിക്ക്‌ വീട്ടില്‍ ആഘോഷിക്കുന്ന ഈദല്ലാതെ മറ്റെന്തറിയാം...? ആ മലഞ്ചരിവും അതിനെ മൂടുന്ന മഞ്ഞും അതിന് ചുറ്റുമുള്ള ലോകവും മാത്രം അറിവുള്ള ഒരു പാവം കുട്ടി.


രാകേഷ്‌ കുമാര്‍


(വൈഷ്ണോ ദേവി ക്ഷേത്രത്തിലെ കുതിരക്കാര്‍)
അമീനെപ്പോലെ തന്നെ എന്നെ ദു:ഖിപ്പിച്ച ഒരു കുട്ടിയാണ് രാകേഷ്‌ കുമാര്‍ എന്ന കുതിരക്കാരന്‍ പയ്യന്‍. പതിനേഴോ പതിനെട്ടോ വയസ്സില്‍ കൂടുതലില്ല രാകേഷിന്. ജമ്മുവിലെ ത്രികുട മല മുകളിലുള്ള വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയിലാണ് അവനെ പരിചയപ്പെട്ടത്. നടന്നു കയറാം എന്ന തീരുമാനത്തില്‍ രാത്രിയില്‍ ആറു മണിക്കൂറോളം മല കയറിയ ഞങ്ങളുടെ സംഘം ക്ഷീണിച്ച് അവശരായാണ് ക്ഷേത്ര മുകളിലെത്തിയത്. പുലര്‍ച്ചെ തിരികെ പോരാന്‍ സമയം നടക്കാനാവാതെ എല്ലാവരും തളര്‍ന്നു കഴിഞ്ഞിരുന്നു. എങ്കില്‍ തിരികെ യാത്ര കുതിരപ്പുറത്താകാം എന്നായി എല്ലാരും. ഞാന്‍ കയറിയ കുതിര രാകേഷിന്റെ ശബ്നം ആയിരുന്നു. ശബ്നത്തെ കടും നിറത്തിലുള്ള കമ്പിളി നൂലിന്റെ തൊങ്ങലുകൊണ്ടലങ്കരിച്ചു മനോഹരിയാക്കിയിട്ടുണ്ട് രാകേഷ്‌. നെറ്റിയിലും ചെവിയിലും ഭംഗിയുള്ള തോരണങ്ങള്‍ ഞാന്നു കിടക്കുന്നു. ശബ്നം എന്ന വിളിയില്‍ സ്നേഹമുള്ള ഒരു കാമുകന്റെ ഭാവം. ശബ്നത്തിന്റെ പുറത്തു ഞാന്‍, അവളെ വഴി തെളിച്ചു കൊണ്ടു  ജീനിയില്‍ പിടിച്ച് രാകേഷ്‌ കൂടെ ഓടും. 

        (നടന്ന്‍ മലകയറുന്ന യാത്രക്കാര്‍)

കുതിരപ്പുറത്തെങ്കിലും രണ്ടു മണിക്കൂര്‍ യാത്രയുണ്ട്. വേനല്‍ക്കാലമെങ്കിലും രാത്രിയായത്‌ കൊണ്ട് നല്ല കുളിരും. സ്വെറ്ററും തൊപ്പിയും ധരിച്ചിട്ടും നല്ല തണുപ്പ്. കയ്യും കാലുമൊക്കെ മഞ്ഞു പോലെ മരവിച്ചിരിക്കുന്നു. മലയിറങ്ങി ഓരോ സ്ഥലത്തെത്തുമ്പോഴും അവന്‍ അവിടത്തെ പ്രത്യേകതകള്‍ എനിക്ക് പറഞ്ഞു തന്നു കൊണ്ടിരുന്നു. യാത്ര അവസാനിക്കാറായപ്പോള്‍ ഏകദേശം നേരം വെളുത്തു. കുതിരക്കൊപ്പം ഓടി മലയിറങ്ങിക്കൊണ്ടിരുന്ന രാകേഷ്‌ ഒരു വളവെത്തിയപ്പോള്‍
 
"ഏക്‌  മിനിറ്റ്.."
എന്ന് പറഞ്ഞ് പെട്ടെന്ന് കുതിരയുടെ ഓട്ടം  നിര്‍ത്തി, വഴിയരുകില്‍ നടപ്പാത കെട്ടിയിട്ടിരിക്കുന്ന ഒരിടത്ത് മൂടിപ്പുതപ്പിച്ച ഒരു കൊച്ചു തുണിക്കെട്ടിനു നേര്‍ക്ക് ഓടിച്ചെന്നു. ധൃതിയില്‍ അതിന്റെ കമ്പിളി മാറ്റി നോക്കി. പെട്ടെന്ന് തന്നെ  പഴയത് പോലെ പുതപ്പിച്ച് “കുഴപ്പമില്ല” എന്ന് പറഞ്ഞ് കുതിരക്കൊപ്പം ഓടിത്തുടങ്ങി. ഒരു കൊച്ചു കുട്ടിയായിരുന്നു ആ തുണിക്കെട്ടിനുള്ളില്‍ കിടന്നിരുന്നതെന്നെനിക്ക് മനസ്സിലായി. അതിന്റെ അമ്മ തൊട്ടടുത്തെവിടെ എങ്കിലും കാണുമായിരിക്കും. അവന്റെ ആധൃതിയിലുള്ള ആ പെരുമാറ്റം എനിക്കെന്തോ അസ്വാഭാവികമായിത്തോന്നി.

“നീ എന്ത് നോക്കാനാണ് പോയത്...?”

“കുഞ്ഞായിരുന്ന എന്നെയും അനുജത്തിയെയും കൊടും തണുപ്പില്‍ ഇങ്ങനെ ഈ വഴിയരുകില്‍ ഉറക്കിക്കിടത്തി കിടത്തി ക്ഷേത്രത്തില്‍ ഭിക്ഷ യാചിക്കാന്‍ പോയ അമ്മ മടങ്ങി വന്ന ഒരു പുലര്‍ച്ചേ അവള്‍ മരിച്ചു പോയിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ടാണ് അവളെ കെട്ടിപ്പിടിച്ച് ഉറങ്ങിക്കിടന്ന ഞാന്‍ കണ്ണ് തുറന്നത്. കിലുങ്ങുന്ന പാദസ്വരം കാലില്‍ അണിഞ്ഞു കിടന്ന അവളുടെ ദേഹം ഐസ്കട്ട പോലെ തണുത്തു മരവിച്ചിരുന്നത് കുട്ടിയായ എനിക്കന്ന് മനസ്സിലായില്ല. ആ കിടക്കുന്ന കുഞ്ഞിന് ശ്വാസമുണ്ടോ എന്ന് നോക്കിയതായിരുന്നു ഞാന്‍.”

മുഖത്തെ ഭാവഭേദം ഞാന്‍ കാണാതിരിക്കാനായി അവന്‍ ഉറക്കെ പറഞ്ഞു ”ചലോ...ശബ്നം...ജല്ദി...ചലോ ..”
കുതിരക്കൊപ്പം വേഗത്തില്‍ അവന്‍ വീണ്ടും ഓടിത്തുടങ്ങി.  വീണ്ടും എന്നോട് കളി ചിരികള്‍ പറഞ്ഞു. 


(തുടരും)