24.7.10

നിയോഗം

കണ്ണെത്താദൂരത്തേക്കു നീണ്ടു കിടക്കുന്ന ഗോതമ്പു വയലുകള്…അതും നോക്കി കൌതുകത്തോടെ മോഹന് തീവണ്ടിയുടെ ജനാല ചില്ലിലേക്ക് തല ചായ്ച്ചിരുന്നു. ഏ.സി. കമ്പാര്ട്ടുമെന്റിന്റെ ചില്ലിലൂടെ സുഗമമായ കാഴ്ചകിട്ടാഞ്ഞതിനാല് അയാള് പുറത്തേക്കിറങ്ങി വാതിനടുത്ത് ചെന്നു നിന്ന് കാഴ്ചകള് കണ്ടു കൊണ്ടിരുന്നു.
കതിരുകളെല്ലാം വിളഞ്ഞ് സ്വര്ണ്ണവര്ണ്ണത്തില് വിളവെടുപ്പിന് പാകമായിരിക്കുന്നു.പോക്കു വെയില് ഗോതമ്പു കതിരുകളില് തട്ടുമ്പോള് വയലുകളില് സര്ണ്ണം വിളഞ്ഞു കിടക്കുകയാണെന്നു തോന്നും. സമയം സന്ധ്യയാകാന് തുടങ്ങുന്നു. പഞ്ചാബിന്റെ ജീവനാഡിയായ ഗോതമ്പു വയലുകള്ക്കിടയിലൂടെ അങ്ങിങ്ങു നടക്കുന്ന തലയില് പകിടി ധരിച്ച സര്ദാര്ജിമാര്..അവരില് യുവാക്കളും വൃദ്ധരും കൊച്ചു കുട്ടികളും ഉണ്ട്. ചിലയിടങ്ങളില് ഗോതമ്പു വയലുകള്ക്കിടെ കാബേജും മുള്ളങ്കിയും ഉലുവയും നട്ടിരിക്കുന്നു ചെറു വയലുകള്.

വാതിലിനടുത്തേക്ക് അല്പ്പനേരം മുന്പു പരിചയപ്പെട്ട ജലന്ധറില് നിന്നു കയറിയ പയ്യന് സുഖ്വീര് സിങ്ങ് വന്നു
“എന്റെ ചാച്ചായുടെ(ചിറ്റപ്പന്) വയലുകള് ഇവിടടുത്താണ്. ചിലപ്പോള് അദ്ദേഹം വലയിനടുത്തു കാണും. “അവന് പുറത്തേക്ക് കണ്ണു പായിച്ചുകൊണ്ടു പറഞ്ഞു.”

“ഈ വയലുകള്ക്കിടയില് നിന്നും നീ അതെങ്ങിനെ കണ്ടു പിടിക്കും..?”
അതൊക്കെ എനിക്കറിയാവുന്നതല്ലെ..ഞങ്ങള് അവധിക്കാലം മുഴുവന് ഓടി നടക്കുന്ന വയലുകളല്ലെ ഇത്. ഞങ്ങള് കുട്ടികളെല്ലാവരും ഈ വയലുകളില് ചാച്ചയെയും ചാച്ചിയെയും സഹായിക്കും..”
വണ്ടി കുതിച്ചു നീങ്ങവേ വയലിനടുത്തു നില്ക്കുന്ന ഒരു തലക്കെട്ടു ധാരിയെ നോക്കി അവന് ആവേശത്തോടെ പറഞ്ഞു
“അതാ…നോക്കൂ…എന്റെ ചാച്ചാ നില്ക്കുന്നു…..
ചാച്ചാ ഞാനിവിടെ ഉണ്ട്…ഇങ്ങു നോക്കൂ..“
കണ്ണടച്ചു തുറക്കുമ്പോള് പാഞ്ഞുകുന്ന വേഗതയുള്ള തീവണ്ടിക്കുള്ളില് നിന്നും വിളിച്ചു കൂവുന്ന അവന്റെ ആവേശം കണ്ട് അയാള്ക്കു ചിരിവന്നു.
ഇരുള് പുറത്തെ കാഴ്ചമറക്കാന് തുടങ്ങിയപ്പോള് അയാള് അകത്തേക്ക് തിരികെ വന്നിരുന്നു. പുറത്തു നല്ല ചൂടുണ്ടായിരുന്നുവെന്നു അകത്തെ ശീതളിമയില്നിന്നും മനസ്സിലായി.
ഓര്ക്കാപ്പുറത്ത് കമ്പനി പെട്ടെന്നൊരു ടൂറ് പറഞ്ഞപ്പോള് മടുപ്പോടെയോടെയാണ് അയാള് യാത്ര തിരിച്ചത്. തല്ക്കാലില് ടിക്കറ്റ് കിട്ടിയെങ്കിലും യാത്ര തുടങ്ങുമ്പോഴും ഉത്സാഹമൊന്നും തോന്നിയില്ല. മീനുക്കുട്ടിയോട് എന്തു പറയും. അവളുടെ ഏഴാം പിറന്നാളിന് നാട്ടില് ചെല്ലാമെന്ന് വാക്കു കൊടുത്ത് ഒരു മാസം മുന്പ് നാട്ടിലേക്കുള്ള ടിക്കറ്റും ശരിയാക്കി വച്ചിരുന്നതാണ്. ഈ യത്ര വന്നതോടെ അതു ക്യാന്സല് ചെയ്യേണ്ടി വന്നു.
രാത്രി ഭക്ഷണം കഴിഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയ അയാള് ഉണര്ന്നപ്പോള് നന്നേ വൈകിയിരുന്നു. വീട്ടിലെ കട്ടിലില് കിടന്നുറങ്ങുന്നതുപോലെ ഉറങ്ങിയല്ലോ എന്നയാള് അല്ഭുതത്തോടെ ഓര്ത്തു. പഞ്ചാബിന്റെ ഫലപൂയിഷ്ടത കഴിഞ്ഞ് ഉണങ്ങിയ പ്രദേശങ്ങളിലൂടെ തീവണ്ടി അതിവേഗം കുതിക്കുകയാണ്. ചുറ്റും ഉണങ്ങിവരണ്ട പ്രദേശങ്ങള് അയാള് മടുപ്പോടെ പുറത്തെ കാഴ്ചയില് നിന്നും കണ്ണുകള് മാറ്റി കയ്യിലിരുന്ന മാഗസിനിലേക്ക് നോക്കിയിരുന്നു. സുഖ്വീര്സിങ്ങ് കയ്യിലിരുന്ന മൊബൈല് ഫോണില് പാട്ടുകള് കേട്ടുകൊണ്ടിരുന്നു. അയാള്ക്ക് ചെന്നെത്തേണ്ട ശക്തിനഗറില് ചെന്നെത്തുവാന് ഇനിയും വളരെ ദൂരം താണ്ടേണ്ടിയിരിക്കുന്നു. ആദ്യമായി പോകുന്ന സ്ഥലമായതു കൊണ്ട് അവിടെയുള്ള സുഹൃത്ത് ഹമീദില് നിന്നും സ്ഥലത്തെപറ്റി എകദേശരൂപം ചോദിച്ചു മനസ്സിലാക്കിയിരുന്നു. ശക്തിനഗറിലേക്കു പോകുവാന് രാത്രി പതിനൊന്നര മണിയോടെ രെണുകുട്ട് സ്റ്റേഷനില് ഇറങ്ങിയാല് മതി കമ്പനി വണ്ടി അയാളെ കാത്തു കിടപ്പുണ്ടാകും.
മീനുക്കുട്ടിയുടെ പരിഭവം നിറഞ്ഞ മുഖം അയാള് വീണ്ടും മനസ്സില് കണ്ടു.ജ്യോതി എന്തു കഷ്ടപ്പെട്ടിട്ടുണ്ടാകും അവളെ സമാധാനിപ്പിക്കുവാന്..എപ്പോഴോ മയങ്ങിത്തുടങ്ങിയ അയാളെ സുഖിവീര്സിങ്ങ് വിളിച്ചുണര്ത്തി.
“അങ്കിള് ട്രെയില് രെണുക്കുട്ട് പോകാതെയാണ് ഓടുവാന് പോകുന്നത്. മാവോയിസ്റ്റുകളുടെ ബന്ദാണത്രേ…ആ ഭാഗത്തേക്കു പോകുന്നവര്ക്ക് മിര്സാപ്പുരില് ഇറങ്ങേണ്ടി വരും.”
“ഈശ്വരാ…ഈ സ്ഥലത്തേക്കുള്ള എന്റെ ആദ്യത്തെ യാത്രയാണല്ലോ…”
“അങ്കിള് വിഷമിക്കേണ്ടാ…നമ്മുടെ കോച്ചില് തന്നെ മിര്സാപ്പുരില് ഇറങ്ങാന് രണ്ടു ഫാമിലിയുണ്ട്.അവിടെ നിന്നും ബസ്സോ വേറെ ഏതെങ്കിലും ട്രെയിനോ കിട്ടും.
മിര്സാപ്പൂരില് ഇറങ്ങി ചുറ്റും നോക്കുമ്പോള് എല്ലാ കോച്ചില് നിന്നും ആളുകള് മുഷിഞ്ഞ മുഖങ്ങളുമായി ഇറങ്ങുന്നു. എല്ലാവരും തന്നെ അങ്ങോട്ടുള്ളവരാണെന്നു മനസ്സിലായി.
ഇറങ്ങിയ നേരത്തെ ശപിച്ചു കൊണ്ട് രാത്രി പതിനൊന്നു മണിക്കുള്ള വണ്ടിയെ കാത്ത് അപ്പോള് പരിചയപ്പെട്ട കുടുംബത്തോടു കൂടി. സ്റ്റേഷനിലെ കൊതുകുകളുമായി മല്ലടിച്ച് സമയം പോക്കിക്കൊണ്ടിരുന്നു. ട്രെയിന് വരേണ്ട സമയം എപ്പോഴേ കഴിഞ്ഞു. കുറച്ചുപേരോടു ചോദിച്ചതാണ് ടാക്സിയില് പോയാലോ എന്ന്.ആരും അത്ര താത്പര്യം കാണിച്ചില്ല. രാത്രി ടാക്സി യാത്ര സുരക്ഷിതമല്ലെന്നു പറഞ്ഞ് അയാളെ നിരുത്സാഹപ്പെടുത്തി. ഈ ട്രെയിനുണ്ടെന്നു വിചാരിച്ച് ബസ്സ് സര് വീസിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത് ബുദ്ധിമോശമായിപ്പോയി. സ്റ്റേഷനില് അവിടവിടെയായി ആളുകള് ബെഡ്ഷീറ്റു വിരിച്ച് സുഖമായി ഉറങ്ങുന്നു. ഇടക്കിടെ കടന്നു പോകുന്ന ഗുഡ്സ് ട്രെയിനുകളും എക്സ്പ്രെസ്സ് ട്രെയിനുകളും എത്ര ശബ്ദത്തില് സൈറണ് മുഴക്കിയാലും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടിലുള്ള സുഖ സുഷുപ്തി. അയാള് അസൂയയോടെ അവരെ നോക്കി, വാച്ചിന്റെ സൂചികള് നോക്കി നോക്കി ഒടുവില് നാലര കഴിഞ്ഞപ്പോള് ഉദ്ദേശിച്ച തീവണ്ടിയെത്തി. ഈ നേരം കൊണ്ട് ആരൊക്കെ ശപിച്ചെന്നു അയാള്ക്കു തന്നെ നിശ്ചയമില്ല. ഇന്ത്യന് റെയില് വെയെ, ഇങ്ങോട്ടു പറഞ്ഞു വിട്ട മേലുദ്യോഗസ്ഥനെ, ബന്ദുനടത്തുന്ന മാവോയിസ്റ്റുകളെ. അങ്ങനെ പലരെയും.

ഒരു മല്പ്പിടുത്തം തന്നെ നടത്തേണ്ടി വന്നു ട്രെയിനിലൊന്നു കയറിപ്പറ്റാന്.ആറു മണിക്കൂരിലേറെയുണ്ട് ശക്തി നഗറിലേക്ക്. ഒഴിഞ്ഞുകിടന്ന മുകള്ബെര്ത്തു തേടിയെടുത്ത് കിടക്കുമ്പോള് ഇനിയും ബെര്ത്തു തേടുന്നവരുടെയിടയില് വിജയിയെപ്പോലെ അയാള് ഉറക്കത്തിനായി കാത്തു കിടന്നു.

ചുറ്റും ഡൊലക്കിന്റെ ശബ്ദം…തപ്പുകൊട്ട്…നാട്ടില് എന്തോ ഉത്സവം നടക്കുന്നു. തിരക്കിനിടയില് മീനുക്കുട്ടിയെ പിടിച്ചുകൊണ്ട് നടക്കുന്ന താനും ജ്യോതിയും, മീനുക്കുട്ടി വഴിയിലെ ബലൂണ്കാരനെ നോക്കി ബലൂണിനായി വാശിപിടിക്കുന്നുണ്ട്. ഇപ്പോള് ഡൊലക്കിന്റെ ശബ്ദത്തോടൊപ്പം പാട്ടുമുണ്ട്. ഹിന്ദിയില്. നാട്ടിലെ ഉത്സവത്തിന് ഹിന്ദിയില് കീര്ത്തന് പാടുന്നോ..? അയാള് പെട്ടെന്നു കണ്ണു തുറന്നു. സമയം രാവിലെ ഒന്പതര കഴിഞ്ഞിരിക്കുന്നു താഴെ ഒരു പറ്റം ആള്ക്കാര്.കൂടുതലും താറുടുത്ത, തലിയില് തലപ്പാവുകെട്ടിയ തനി ഗ്രാമീണര്. ഡോലക്കു കൊട്ടി ദേവീസ്തുതികള് പാടുകയാണ്.. സീറ്റില് ഒന്നോ രണ്ടോ പേരേ ഇരിക്കുന്നുള്ളു. ബാക്കിയുള്ളവര് തറയില് ഇടം പിടിച്ചിരിക്കുന്നു. ചിലരുടെ കയ്യില് മുളപ്പിച്ച ഗോതമ്പുഞാറുകളുടെ അടുക്ക് അവ ചട്ടിയിലോ മറ്റോ പാകി മുളപ്പിച്ചതാണെന്ന് കാണുമ്പോഴേ അറിയാം. ചിലര് കയ്യിലെ ശൂലം എങ്ങും തട്ടാതെ ബാലന്സു ചെയ്തു പിടിച്ചിരിക്കുകയാണ്. സ്ത്രീകളുടെ കയ്യില് പൂജാസാമഗ്രികള് അടങ്ങിയ തട്ടുകള്.
പല്ലു തേച്ചു തിരികെ വന്നപ്പോഴും അവരുടെ കീര്ത്തനാലാപനം അവസാനിച്ചിട്ടില്ല. ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കതെ ദേവീസ്തുതിയില് മുഴുകിയിരിക്കുകയണ് എല്ലാവരും.

അടുത്തിരുന്ന ആളോട് അന്വേഷിച്ചപ്പോള് ശക്തിനഗറിലെ ജ്വാലമുഖി ക്ഷേത്രത്തിലേക്കു നവരാത്രി പൂജക്കു പോകുന്നവരാണിവര്.എന്ന മറുപടി കിട്ടി. വീണ്ടും അടുത്ത സ്റ്റേഷനില് നിന്നു വേറൊരു സംഘം ആളുകള്. ആദ്യ സംഘത്തിന്റേതു പോലെതന്നെ സാമഗ്രികള് കയ്യില്. അവരും അവിടവിടെയായി ഇരുപ്പുറപ്പിച്ചു. ഗനാലാപനവും തുടങ്ങി. ഈ സംഘത്തില് ആദ്യ സംഘത്തേക്കാള് കുറച്ചു പരിഷ്കാരികള് ഉണ്ടെന്ന് അവരുടെ കെട്ടിലും മട്ടിലും നിന്നു മനസ്സിലായി. രണ്ടാം സംഘത്തലവനെന്നു തോന്നുന്ന കുറച്ചു പ്രായം ചെന്ന ആള് അടുത്തു വന്നിരുന്ന് പരിചയപ്പെട്ടു. ശക്തി നഗറിലേക്കാണ് പോകുന്നതെന്നു പറഞ്ഞപ്പോള് അവിടത്തെ ജ്വാലാമുഖിയെക്കുറിച്ചു പറഞ്ഞു. ഈ നവരാത്രി പൂജക്കുശേഷം അതിനടുത്ത ദിവസം അയാളുടെ അടുത്ത ആഴ്ച സുമംഗലിയാകുവാന് പോകുന്ന രണ്ടാമത്തെ മകള് കഞ്ചനുവേണ്ടി വിശേഷാല് ഒരു പൂജയുംകൂടെ നടത്തുന്നുണ്ട്. അവളുടെ നെടുമംഗല്യത്തിനു വേണ്ടി. അയാള് പെണ്കുട്ടിയെ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ലഭിച്ചിരിക്കുന്ന മഹാഭാഗ്യത്തെക്കുറിച്ചും അയാളെ വര്ണ്ണിച്ചു കേള്പ്പിച്ചു.
“എന്റെ മൂത്ത മകളെ ഒരു സ്കൂള് അധ്യാപകനാണ് കല്യാണം കഴിച്ചിരിക്കുന്നത്. അവളെ വേണം എന്നു പറഞ്ഞ് അയാള് വരികയായിരുന്നു. ഒരു അധ്യാപകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന് മാത്രം ഞാന് അത്ര പണക്കാരനൊന്നുമല്ല. കഴിഞ്ഞു കൂടുവാനുള്ള വയലും രണ്ട് എരുമകളും മാത്രമുള്ള എനിക്ക് പെണ്മക്കളെ നല്ലയിടത്തു പറഞ്ഞു വിടാനാകുമായിരുന്നോ…?
സൈഡ് സീറ്റിലിരിക്കുന്ന വെളുത്ത് പാവയുടെ മുഖമുള്ള പൊക്കം കുറഞ്ഞ പെണ്കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള് പറഞ്ഞു. തൊട്ടടുത്ത് അവളുടെ ഭര്ത്താവ്. നല്ല പൊക്കവുമുള്ള കറുത്തു തടിച്ച ഒരു കുടവയറന്. അവള് അവളുടെ പാവമുഖം അയാളുടെ ചുമലിലെക്ക് ചായ്ച്ച് ഉറക്കം തുടങ്ങിയിരുന്നു.
“ഇവളിലും ഭാഗ്യവതിയാണ് ഇളയവള്. അവളെ കല്യാണം കഴിക്കാന് പോകുന്നത് അയല് ഗ്രാമത്തെ ജമീന്താരാണ് എന്നെപ്പോലെ ഒരാള്ക്ക് ചിന്തിക്കാനാവാത്ത ബന്ധം. എത്ര ട്രാക്ടറുകളാണെന്നോ അവരുടെ ബംഗ്ലാവിനു മുന്നില് കിടക്കുന്നത്….? ഒരു പ്രദേശം മുഴുവന് പരന്നു കിടക്കുന്ന വയലുകള്… തൊഴുത്തില് പത്തിരുപത്തഞ്ച് എരുമകള്. എന്റെ കുടുംബത്തിനു ലക്ഷ്മീ പ്രസാദമാണ് ലഭിച്ചിരിക്കുന്നത്. ഈ ഭാഗ്യത്തിനെല്ലാം ജ്വാലാമുഖിക്കു നന്ദി പറയേണ്ടേ…? “
ചേച്ചിയുടെ അടുത്തിരിക്കുന്ന സുന്ദരിയായ ഇളയ മകളെ നോക്കി അയാള് അഭിമാനത്തോടെ പറഞ്ഞു. ആ പെങ്കുട്ടിയാകട്ടെ ഇതൊന്നും കേള്ക്കാത്ത ഭാവത്തില് വിദൂരത്തേക്കു നോക്കിയിരിക്കുകയാണ്. അച്ഛന്റെ സംസാരം കേട്ട് അവള് ഒരു നിമിഷം അയാളുടെ മുഖത്തെക്കു നോക്കി,വീണ്ടും പഴയതു പോലെ വിദൂരത്തേക്കു തന്നെ കണ്ണയച്ചിരുന്നു. അവളുടെ കണ്പീലികളില് നനവുണ്ടെന്ന് അയാള്ക്കു തോന്നി.

ട്രെയിന് ശക്തിനഗറിലെത്തിയപ്പോള് അയാള് ആശ്വാസത്തോടെ ബാഗുമെടുത്ത് ഇറങ്ങി, കാത്തു നിന്ന കമ്പനി വണ്ടി പെട്ടെന്നു തന്നെ കണ്ടുപിടിച്ചു. കൂടെയുണ്ടായിരുന്ന ഗ്രാമീണര് വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു നിരനിരയായി നീങ്ങി.
ഗസ്റ്റു ഹൌസില് ചെന്ന് ക്ഷീണമകറ്റിയ ശേഷം വൈകുന്നേരം ക്ഷേത്രമൊന്നു കാണാം എന്നു വിചാരിച്ച് നടക്കുമ്പോള് എതിരേ ഒരു സുമുഖനായ യുവാവ്. ഇന്നലത്തിലെ സംഘത്തിലുണ്ടായിരുന്നതാണ് എന്നയാള്ക്കു മനസ്സിലായി.അവന് അയാളെ നോക്കി ചിരിച്ചു
“ജ്വാലാമുഖിയുടെ ക്ഷേത്രം എവിടെയാണ്.?” അയാള് അവനോടു ചോദിച്ചു.
“വരൂ..ഞാന് കാണിച്ചു തരാം.”എന്നു പറഞ്ഞവന് കൂടെ നടന്നു.
“എന്താ നിന്റെ പേര്..?”
“രവീന്ദര്”
“നിങ്ങളുടെ സംഘത്തിന്റെ പൂജ കഴിഞ്ഞില്ലേ..?”
“ഇന്നത്തേതു കഴിഞ്ഞു. നാളെ കഞ്ചനുവേണ്ടിയുള്ള പൂജ കൂടെയുണ്ട്. അതു കഴിഞ്ഞേ പോകുന്നുള്ളു.“
“നീ അവരുടെ ബന്ധുവാണോ..?”
“അല്ല…ഞങ്ങള് അയല്പക്കക്കാരനാണ്..ഇന്ന് എന്റെ അച്ഛനാണ് വരേണ്ടിയിരുന്നത്. അദ്ദേഹത്തിന് അസൌകര്യ്നുള്ളതു കൊണ്ട് എന്നെ അയച്ചതാണ്.”
നടക്കുന്നതിനിടയില് ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം അവന് പെട്ടെന്നു നിന്നു. അയാളുടെ മുഖത്തെക്കു നോക്കി ചോദിച്ചു
“സാര് ഞങ്ങളെ ഒന്നു സഹായിക്കാമോ..?” ശബ്ദത്തില് എന്തെന്നില്ലാത്ത നിസ്സഹായത.
“ഞാനോ…? നിങ്ങളുടെ സംഘത്തിന് ഞാന് എന്തു സഹായമാണ് ചെയ്യേണ്ടത്….? ഞാന് ഇവിടെ തികച്ചും പുതിയ ഒരാളാണ്. രണ്ടു ദിവസം കഴിയുമ്പോള് എനിക്കു മടങ്ങുകയും വേണം.” അയാള് ആശ്ചര്യത്തോടെ അവനെ നോക്കി.
“ഞങ്ങളുടെ സംഘത്തെയല്ല..“ അവന് പറഞ്ഞു നിര്ത്തി.
“പിന്നെ..?”
“എന്നെയും കഞ്ചനെയും..“
അയാള് ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
ഞങ്ങള് രണ്ടു കുറേ കാലമായി പ്രണയത്തിലാണു സാര്.‘.
“ഇത് നിങ്ങളുടെ വീട്ടുകാര്ക്ക് അറിയില്ലേ..?”
“ആര്ക്കുമറിയില്ല. അറിയിച്ചിട്ടു കാര്യമില്ല. അവളെ എനിക്കു കല്യാണം കഴിക്കാന് പറ്റിയില്ലെങ്കില് വിധി എന്നു പറഞ്ഞു സമാധാനിക്കുമായിരുന്നു. പക്ഷേ അവളെ കല്യാണം കഴിക്കാന് പോകുന്ന ആള് ഒരു ദുഷ്ടനാണ്. ഗ്രാമത്തിലെ ഒരു ഗുണ്ട. അയാളുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്. അയാള് കൊന്നതാണെന്നാണ് ഗ്രാമത്തിലുള്ളവര് പറയുന്നത്. പോലീസും അയാളുടെ കയ്യിലാണ്.
‘അവളുടെ അച്ഛന് ഇതറിയില്ലേ…?”
“അയാള്ക്ക് പണം മതി. ഈ കല്യാണം വേണ്ട എന്നവള് കരഞ്ഞു പറഞ്ഞു നോക്കി. എനിക്കവളെ രക്ഷിക്കണം സാര്” അവന് ഇപ്പോള് കരയും എന്നു തോന്നി.
“എനിക്ക് ഇതില് എന്തു ചെയ്യാനാകും..?”
“ഞാന് വന്നപ്പോള് തന്നെ ക്ഷേത്രത്തിലെ പൂജാരിയെ കണ്ടു രഹസ്യമായി ചോദിച്ചു. നാളെ രാവിലെ ആരെങ്കിലും മുതിര്ന്നവര് കൂടെ വന്നാല് ഞങ്ങളെ വിവാഹം കഴിപ്പിച്ചു തരാം എന്നയാള് ഏറ്റു. നാളെ രാവിലെ ക്ഷേത്രത്തില് ഞങ്ങളുടെ കൂടെ ഒന്നു വന്നാല് മതി.” അവന് പ്രതീക്ഷയോടെ പറഞ്ഞു.
“നീ എന്താണീ പറയുന്നത്….? ഒരു ദിവസം മാത്രം കണ്ടിട്ടുള്ള ഞാന് നിനക്കായി വിവാഹത്തിനു സാക്ഷ്യം നില്ക്കണമെന്നോ..? അതും അടുത്തു തന്നെ വിവാഹിതയാകുവാന് പോകുന്ന ഒരു പെണ്കുട്ടിയെ തട്ടിക്കൊണ്ടുവന്നു കല്യാണം കഴിക്കുന്നതിന്..?”അയാള്ക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“ഞങ്ങളെ കയ്യൊഴിയരുത് സാര്… അവള് മരിച്ചു കളയും എന്നാണ് പറയുന്നത്.
“കല്യാണം കഴിച്ചിട്ട് നീ എന്തു ചെയാന് പോകുന്നു..? നിനക്കു നാട്ടിലേക്കു തിരിച്ചു പോകനാവുമോ..? അവളെ കല്യാണം പറഞ്ഞിരുന്ന ആള് നിങ്ങളെ ഉപദ്രവിക്കില്ലേ..? നിങ്ങള് എങ്ങനെ ജീവിക്കും..? “
“എന്റെ ഒരു സുഹൃത്ത് കല്ക്കട്ടയില് ജോലി ശരിയാക്കിയിട്ടുണ്ട്. നാളത്തെ ട്രെയിനില് രണ്ടു സീറ്റും ഞാന് ബുക്കു ചെയ്തു കഴിഞ്ഞു.പിന്നെ ഈ നാട്ടിലേക്കേ ഞങ്ങള് വരില്ല.“ ആ കണ്ണുകളില് ദൃഡനിശ്ചയത !!!
അയാള് അവനെ സൂക്ഷിച്ചു നോക്കി. ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സു മാത്രം തോന്നിക്കുന്ന ഒരു പയ്യന് !!!
“അവളുടെ വീട്ടുകാര് നടത്തുന്ന പൂജ നാളെ ഉച്ചകഴിഞ്ഞാണ് ,അതിനു മുന്പ് ഞങ്ങള്ക്ക് രക്ഷപ്പെടണം നാളെ രാവിലെ ഞങ്ങള് ക്ഷേത്ര നടയില് സാറിനെ കാത്തിരിക്കും.“
തിരിഞ്ഞു നടക്കുന്നതിനിടയില് കണ്ണു തുടച്ചു കൊണ്ട് അവന് വിളിച്ചു പറഞ്ഞു.
“ജ്വാലാമുഖിയാണ് സാര് ഞങ്ങള്ക്കിടയിലേക്ക് സാറിനെ കൊണ്ടു വന്നു തന്നത്.“
അയാള് ആകെ വിഷണ്ണനായി. അമ്പലത്തിനടുത്തേക്കു നടകള് കയറുമ്പോള് കഞ്ചന്റെ അച്ഛനെ കണ്ടു. നാളെ വൈകുന്നേരത്തെ പൂജക്ക് വരണം എന്ന് ക്ഷണിക്കുകയും ചെയ്തു.
നല്ല തിരക്കുണ്ടായിരുന്നിട്ടും അയാള് ജ്വാലാമുഖിയുടെ ദര്ശനത്തനായി ആള്ക്കൂട്ടത്തില് കാത്തു നിന്നു.
ഈ പയ്യന് രവീന്ദര് എന്റെ മനസ്സമാധാനം നശിപ്പിക്കാന് തുടങ്ങുകയാണല്ലോ എന്നു മനസ്സിലോര്ത്തു. വിഷാദം നിറഞ്ഞ കണ്ണുകളുമായുള്ള സുന്ദരിയായ പെങ്കുട്ടി. അയാള് പെട്ടെന്ന് അതെല്ലാം മറന്നു കളയാന് ശ്രമിച്ചു. ഞാനും പെണ്കുട്ടിയുടെ അച്ഛനാണ്. അവള് വളര്ന്നു വലുതായി വിവാഹ നിശ്ചയം കഴിഞ്ഞ് മറ്റൊരുവനോടൊപ്പം ഒളിച്ചോടുന്നത് തനിക്ക് സഹിക്കാനാവുമോ..? ട്രെയിന് മാറിക്കയറിയതു കൊണ്ടു മാത്രം കണ്ടുമുട്ടിയതാണിവരെ. ഞാന് ഇവരെ കണ്ടാലും കണ്ടില്ലെങ്കിലും അവരുടെ കാര്യങ്ങള് അവരായിത്തന്നെ നടത്തും. ഏതോ ഒരു ഗ്രാമത്തിലെ കണ്ടിട്ടില്ലാത്ത മനുഷ്യരാണ് ഇവര് തനിക്ക്. ഞാനെന്തിന് ഇവരുടെ കാര്യങ്ങളില് തലയിടണം..? അതെ…അത് അങ്ങനെതന്നെയിരിക്കട്ടെ.

മണിയടിച്ച് ക്ഷേത്രത്തിനകത്തേക്ക് കയറുമ്പൊള് അറിയാതെ കൈ കൂപ്പിപ്പോകുന്ന തേജസ്വിയായ രൂപം. ദേവീ സന്നിധിയില് നില്ക്കുമ്പോള് വീണ്ടും ആ പെണ്കുട്ടി മനസ്സിലേക്കു വന്നു
“അമ്മേ…എന്നെ എന്തിനാണ് ഇങ്ങനെയൊരു വിഷമവൃത്തത്തിലാക്കിയത്…നീര് ബിന്ദുക്കളുള്ള ആ കണ്പീലികല് മനസ്സില് നിന്നും പോകുന്നില്ലല്ലോ..
ദര്ശനം കഴിഞ്ഞ് പ്രസാദം വാങ്ങി നടകളിറങ്ങുവാന് തുടങ്ങിയപ്പോള് അയാളുടെ ദേഹത്തു തട്ടിക്കൊണ്ട് ഒരു കൊച്ചുപെണ്കുട്ടി പെണ്കുട്ടി ഓടിപ്പോയി.
“പിങ്കീ…രുക്കോ…ദൈഡ്നാ മത്ത്…ഗിര് ജായേഗീ…”
അവളുടെ അമ്മ പിന്നില് നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. പറഞ്ഞു കഴിഞ്ഞതും കുട്ടിയുടെ വീഴ്ചയും ഒരുമിച്ച്. അയാള് അവളെ ചാടി പിടിച്ചതുകൊണ്ട് കുട്ടി താഴെക്ക് നടകളിലേക്ക് ഉരുളാതെ രക്ഷപ്പെട്ടു. കൈമുട്ടില് ചെരിയ ഉരസല് മാത്രം. കാഴ്ചയില് മീനുക്കുട്ടിയുടെ അതേ പ്രായം. കരയാന് തുടങ്ങിയ കുട്ടി അപരിചിതനെ കണ്ട് ഭയപ്പാടോടെ നോക്കി. കണ്ണുകളില് നീര് ഉറഞ്ഞു കൂടി നില്ക്കുന്നു. അവളുടെ അമ്മക്ക് അവളെ കൈമാറുമ്പോഴും താഴേക്കു വീഴാതെ നീര്നിറഞ്ഞു നില്ക്കുന്ന ആ കണ്ണുകള് അയാളെത്തന്നെ ഉറ്റു നോക്കുന്നു. അവളുടെ അമ്മ അവളെ ശാസിച്ചുകൊണ്ട് കൈകാലുകള് ഉഴിഞ്ഞു കൊടുത്ത് കൊണ്ട് നടന്നുപോയി.

പെട്ടെന്നയാളുടെ മനസ്സിലേക്ക് തീര്ത്തുള്ളികള് നനയിച്ച കണ്പീലികള് കടന്നുവന്നു. അയാള് തിരിഞ്ഞു നിന്ന് ക്ഷേത്രത്തിലേക്കു നോക്കി. ആരാണ് പിങ്കിയെന്ന കൊച്ചുകുട്ടിയെ തന്റെ മുന്നിലെത്തിച്ചത്…? താഴേക്ക് ഉരുളാന് പോയ അവളെ എന്തിനാന് തന്നെക്കൊണ്ട് രക്ഷിപ്പിച്ചത്….? അയാള് ഒരു നിമിഷം കണ്ണുകളടച്ചു. മനസ്സില് ജ്വാലാമുഖിയുടെ തേജ്വസ്സാര്ന്ന രൂപം. ചുരുങ്ങിയ നേരം കൊണ്ട് മനസ്സില് ഉരുത്തിരിഞ്ഞ മഞ്ഞു കട്ടകള് അലിയുന്നതായി അയാള്ക്കനുഭവപ്പെട്ടു. ജ്വാലാമുഖിയുടെ സന്നിധിയില് വരുന്നവര് ഒരിക്കലും മനസ്സമാധാനം ലഭിക്കാതെ പോകില്ല എന്ന് ഗ്രാമീണര് പറഞ്ഞത് മനസ്സിലോര്ത്തു. അതെ തന്റെ മനസ്സിപ്പോള് സ്വച്ഛമാണ്.ഓളങ്ങലില്ലാത്ത തടാകം പോലെ ശാന്തം.

അതിരാവിലെയായതുകൊണ്ട് ക്ഷേത്രത്തില് അധികം ആളുകളില്ല. ദേവിയുടെ മുന്നില് കണ്ണുകളടച്ചു നില്ക്കുന്ന കഞ്ചന്റെ സീമന്ത രേഖയില് രവീന്ദര് തിലകമണിയിച്ചു. തിരു നെറ്റിയിലെ സിന്ദൂരത്തിന്റെ ചുവപ്പ് അവളുടെ കവിളിണകളിലേക്ക് അരിച്ചിറങ്ങുന്നു ദേവിയുടെ തിലകമണിഞ്ഞു നില്ക്കുന്ന രവീന്ദറിന്റെ കണ്ണുകളില് വിജയിയായ ഒരു യോദ്ധാവിന്റെ ഭാവം.. ധൃതിയില് നടകളിറങ്ങി കാത്തു നില്ക്കുന്ന ടാക്സിയിലേക്ക് കയറുന്നതിനു മുന്പ് ഇരുവരും അയാളുടെ കാലില് തൊട്ടു നമസ്കരിച്ചു. അപ്പോഴും കഞ്ചന്റെ നീണ്ട കണ്പീലികള് നനഞ്ഞു തന്നെ ഇരുന്നു. സന്തോഷ കണ്ണീരിന്റെ നനവ്.
അവരെ യാത്രയാക്കി തിരികെ റൂമിലേക്കു നടക്കുന്നതിനു പകരം അറിയാതെ കാലടികള് വീണ്ടും ക്ഷേത്രത്തിലേക്കു പോയി. അവിടെ ഭക്തര് വന്നുകൊണ്ടിരിക്കുന്നു. മണിനാദത്താല് മുഖരിതമായ അന്തരീക്ഷം. ഭൂമിയില് നന്മകള് സംഭവിക്കുവാന് വേണ്ടി ദൈവങ്ങള് മനുഷ്യരെ ഉപകരണങ്ങളാക്കുന്നു. അതിനു വേണ്ടി എന്തെല്ലാം നിമിത്തങ്ങള് ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല് സംഭവിച്ച നിമിത്തങ്ങള്…അതേ ഈ ശക്തിനഗറിലെ തന്റെ പ്രഥമ നിയോഗം കഴിഞ്ഞിരിക്കുന്നു. ആ നിയോഗത്തിന്റെ പൂര്ത്തികരണത്തിനുവേണ്ടി എന്തെല്ലാം സംഭവിച്ചു. കുറച്ചു സമയത്തേക്ക് താന് ജ്വാലാമുഖിയുടെ കയ്യിലെ ഉപകരണമായി മാറിയോ..?
അയാള് പെട്ടെന്നു വാച്ചിലേക്കു നോക്കി മണി എട്ടരയാകുവാന് പോകുന്നു. ഒന്പതു മണിക്ക് ഓഫീസില് പോകുവാനായി വണ്ടി വരും. അതും തന്റെ നിയോഗം തന്നെ അയാള് തിരക്കിട്ട് റൂമിലേക്കു നടന്നു.