14.10.23

അയ്യപ്പൻമാവ്



അയ്യപ്പൻ മരിച്ചപ്പോൾ ശരീരം താലൂക്കാശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചത് ഞാനാണ്. മകന്റെ മകൻ സുമോജിന്  മുത്തനെ നേരെ ശ്മശാനത്തിലേക്ക് കൊണ്ടു പോയാൽ മതിയെന്നായിരുന്നു. അതിനെ എതിർത്താണ് ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നത്. മറ്റു ബന്ധുക്കളെ ബോധ്യപ്പെടുത്തി വീട്ടിലെത്തിച്ചപ്പോൾ ഉച്ചകഴിഞ്ഞു. ആള് വെളുപ്പിന് മരിച്ചതാണ്. 


അയ്യപ്പൻ ഒരു മാസം മുമ്പ് കോവിഡ് ബാധിതനായിരുന്നു. വൈറസ് കയറിയറങ്ങിയതോടെ  ആരോഗ്യവനായിരുന്ന അയ്യപ്പൻ ശയ്യാവലംബനായി. 

കുറുമ്പ മരിച്ചതിന് ശേഷം കുറച്ചു കൊല്ലങ്ങളായി അയ്യപ്പൻ തനിച്ചായിരുന്നു. മകൻ ഗോപാലനും ഭാര്യയും അതിനും മുമ്പേ മരിച്ചിരുന്നു. പിന്നെയുള്ളത് അന്യ ദേശത്ത് പാർക്കുന്ന മകൾ വിലാസിനി. അവൾക്കും അച്ഛനെ മടുപ്പാണ്‌. അയ്യപ്പനവളെയും. വല്ലപ്പോഴും കാണാൻ വന്നാൽ അവൾ വന്ന വേഗത്തിൽ മടങ്ങും.


അയ്യപ്പൻ തനിയെ താമസിക്കുന്നതിന്റെ പന്തികേട് ഒരിക്കൽ സുമോജിനോട് ഞാൻ  സൂചിപ്പിച്ചതാണ്. 


"വയസ്സായാൽ ചില  മനുഷ്യർക്ക് തന്നിഷ്ടം കൂടും. മുത്തൻ ഞങ്ങളുടെ വീട്ടിൽ അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ…?"


അവന് ഈർഷ്യ.  


"അച്ഛനിതെന്തിൻറെ കേടായിരുന്നു സുമോജിനെ വെറുപ്പിക്കാൻ... "


അന്ന് വൈകുന്നേരം അത്താഴത്തിനിരുന്നപ്പോൾ പ്രദീപിന്റെ വക. മഹാപാപം ചെയ്തപോലെ ദീപയുടെ നോട്ടം. ഞാനൊന്നും മിണ്ടാൻ പോയില്ല. ശരിയാണ്. എനിക്കെന്തിന്റെ കേടാണ്…? കുറുമ്പ മരിച്ച സമയത്ത് കുറച്ചു ദിവസം അയ്യപ്പൻ അവർക്കൊപ്പം താമസിച്ചു മതിയാക്കിയതാണ്. 


"കെടപ്പ്  ശരിയാണില്ല കൊച്ചമ്പ്രാനേ... "


തനിയെ താമസിച്ചു കുറച്ചു കാലം കഴിഞ്ഞപ്പോൾ അയ്യപ്പൻ അസ്വസ്ഥനായി.


"എന്തേ...അയ്യപ്പാ….എങ്കിൽ വിലസിനിയോട് വന്ന് കൊണ്ട് പോകാൻ പറയട്ടെ…?"


" വേണ്ട...നാട് വിട്ടൊരു കളീല്ല. ജമ്മത്തിങ്കെ വരാങ്കൂട അവക്ക് കയ്യേല്ല.. പിന്നാ..."


"എന്നാപ്പിന്നെ ശാപ്പാട് മുരളീടെ ചായക്കടയിൽ ഏർപ്പാടാക്കാം….?"


"യ്യയ്യോ.. ന്നും വേണ്ട കൊച്ചമ്പ്രാനെ.. കഞ്ഞീം കറീം കാലാക്കാൻ ഏനൊരു പാടൂല്ല. കുറുമ്പക്ക് എന്നും മേലാഞ്ഞല്ലോ. ഏനാ വെച്ചു കൊടുത്തൊണ്ടിരുന്നത്. അതിന് ഏനിപ്പോ പണ്ടത്തപ്പോലെ തീനും വേണ്ട"


 അയ്യപ്പന്റെ ഊണ് പ്രസിദ്ധമായിരുന്നു. പണിക്ക് അയ്യപ്പനുണ്ടെങ്കിൽ അമ്മ നാഴി അരി കൂടുതലിടും. അയ്യപ്പന് ചോറൂണ് ഒരു കലയായിരുന്നു. ഇലയിലെ ചോറു കൂമ്പാരത്തിന്റെ നടുക്ക് കൊച്ചു കുഴിയുണ്ടാക്കി, കറി ഒഴിച്ച്, ചാറിൽ കുഴഞ്ഞു ചോറ് കൈവെള്ളയിലിട്ട് താളത്തിൽ ഇരുട്ടി വലിയ ഉരുളകളാക്കി  വായിലേക്ക് ഒരേറ്. ഊണ് കഴിഞ്ഞാൽ തോർത്ത് വിരിച്ച് പറമ്പിൽ കിടന്നൊരു പൂച്ച മയക്കം. പെട്ടെന്നുണർന്ന് തൂമ്പാ എടുത്തു കിള തുടങ്ങും. അയ്യപ്പന് പണി തുടങ്ങാൻ സമയം വേണ്ടാത്തത് പോലെ നിർത്താനും സമയം വേണ്ട. 


അയ്യപ്പനുള്ള പലചരക്ക് ഉണ്ണിയുടെ കടയിൽ ഏർപ്പാടാക്കിയത് സുമോജിന് ഇഷ്ടപ്പെട്ടില്ല. ഞാൻ പറ്റ് തീർക്കാൻ ചെല്ലുന്നതിന് മുമ്പേ അവനത് വീട്ടിയിരുന്നു.


 "മുത്തിയുള്ളപ്പോഴും ഞാനല്ലേ അവർക്ക് ചെലവിന് കൊടുത്തിരുന്നത്. അങ്ങനെ തന്നെ പോകട്ടെ."


ജോലികഴിഞ്ഞു വരുന്ന വഴി സുമോജ് 

 കാറു നിർത്തി കടക്കാൻ ഉണ്ണിയോട് കടുപ്പിച്ചു   പറഞ്ഞിട്ടു പോയി. 


കിടപ്പ് ശരിയാകുന്നില്ല എന്ന പരാതിയുമായി അയ്യപ്പൻ വീണ്ടും വന്നു.


"ഒറ്റക്കുള്ള താമസം മതിയായോ…?  തിരിച്ചു സുമോജിന്റെടുത്തു പോണോ..?"


"ഓ…ആ തമ്പ്രാന്റോട ഏനെങ്ങൂല്ല..."


"പിന്നെവിടാ...വിലാസിനീടെ മക്കളുടെ കൂടെയോ..?"


" ഏന്റ പണ്ടത്ത കുടീല്. ഗോപാലനും വിലാസിനീം അമ്മിണീം ഒണ്ടാര്ന്നടത്ത്.  ഒരു മാടം അവിടെ കെട്ടിക്കോട്ടെ….? ഒരു രാത്രി അവടേന്ന് തല ചാച്ചിട്ട് ചത്താ മതി."


 ഞാൻ അയ്യപ്പന്റെ  ചുളുങ്ങി നരച്ച പോളകളുള്ള കണ്ണുകളിലേക്ക് നോക്കി. 

'അവിവേകം വല്ലതും പറഞ്ഞോ …' എന്ന ഭാവത്തിൽ അയ്യപ്പൻ എന്നെയും.



വെള്ളിയാഴ്ച സ്‌കൂൾ വിട്ടു വന്ന് വായനശാലയിലേക്കോടാൻ തുടങ്ങിയപ്പോഴാണ് അച്ഛന്റെ കല്പന


"ഡാ… പോയി അയ്യപ്പനോട് പറ, നാളെ വന്ന്  കൊളം വെട്ട് തൊടങ്ങാൻ..."


നാശം….ഈ അച്ഛനൊന്ന് നേരത്തെ പറയാമായിരുന്നില്ലേ. സ്‌കൂൾ വിട്ടു വരുന്ന വഴി അവിടെ കയറിയാൽ മതിയായിരുന്നു. ഇനി  കിഴക്കേ പാടം വരെ പോയിട്ട് വായനശാലയിൽ എപ്പോഴെത്താനാണ്. ദേഷ്യം തീർക്കാൻ മുറ്റത്തു  നിന്ന നന്ത്യാർവട്ടത്തിന്റെ ഇല പറിച്ചു കശക്കിയെറിഞ്ഞു പിറുപിറുത്തു.

 

''വായനശാലയിൽ പോയിട്ടെ അയ്യപ്പന്റെ വീട്ടിൽ പോകുന്നുള്ളൂ...മനുഷേനെ മെനക്കെടുത്താനായിട്ട്..."


അയ്യപ്പന്റെ വീട് ഞങ്ങളുടെ പാടത്തിന്റെ നടുവിലാണ്.  ചെറിയ മുറ്റവുമായി ഒരു കുടിൽ.  തൊട്ടടുത്ത് തോടും അതിൽ  വെള്ളം തേകാനുള്ള ചക്രവും. 

വായനശാലയിൽ ചുറ്റിത്തിരിഞ്ഞു അയ്യപ്പന്റെ വീട്ടിലെത്തിയപ്പോൾ സന്ധ്യയാകാറായി. അമ്മിണി അലക്കും കുളിയും കഴിഞ്ഞു വീട്ടുമുറ്റത്ത് തുണിയും വിരിച്ചു കൊണ്ട് നിൽപ്പുണ്ട്.


"അയ്യപ്പനെന്ത്യേ അമ്മിണി…?"


"ആ...അച്ഛൻ റോട്ടിലേക്കിറങ്ങി കാണും."


"കുറുമ്പയോ…? വേറാരും ഇല്ലേ ഇവിടെ..?"


"ചേച്ചീഞ്ചേട്ടനും പണിക്ക് പോയിട്ട് എത്തീട്ടില്ല. അമ്മ അങ്ങോട്ടാ പോയേ...പുല്ലുമായിട്ട്. പശൂന്ന് പുല്ലു വേണോന്ന്  തമ്പ്രാട്ടി പറഞ്ഞായിര്ന്നല്ലോ. "


"ന്നാ.. ഞാമ്പോണ്..നാളെ അയ്യപ്പനോട് കൊളം വെട്ടാൻ വരാൻ പറഞ്ഞേര്…"


തുണി വിരിച്ചു കഴിഞ്ഞ അമ്മിണി മുടി മൊത്തം എടുത്ത് ഒരു കുടച്ചിൽ. 

വിയർത്തൊലിച്ചു നിന്ന എന്റെ മേൽ  കുളിരായി പതിച്ച വെള്ളത്തുള്ളികൾ  നോക്കിയവൾ ചൂളി നിന്നു. 

അപ്പോഴാണ് അവളെ  ശരിക്കൊന്നു നോക്കിയത്. കുറുമ്പ പണിക്ക് വരുമ്പോൾ കൂടെ വരാറുള്ള കൊച്ചു പെണ്ണല്ലയിത്. ഒറ്റപ്പിടുത്തത്തിന് അവളെ ചേർത്തുനിർത്തി. ഒരു നിമിഷം..  ചേർന്ന് നിന്ന അവൾ കൈ വിടുവിച്ചു  വീടിനുള്ളിലേക്കോടി.


അതിലും വേഗത്തിലായിരുന്നു എന്റെ തിരിഞ്ഞോട്ടം. അവൾ അയ്യപ്പനോടും കുറുമ്പയോടും പറയുമോ..? വീട്ടിലറിഞ്ഞാൽ അച്ഛൻ മുറ്റത്തെ പേരയിൽ കെട്ടിയിട്ടടിക്കും. ഉറപ്പാണ്. നാളെ  അയ്യപ്പൻ കുളം വെട്ടാൻ വരുന്നതിന് മുമ്പ് ഞാനങ്ങു ചത്തു പോയിരുന്നെങ്കിൽ....

നെഞ്ചു പടപടാ ഇടിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. ഓട്ടത്തിനിടയിൽ കുറുമ്പ എതിരേ വരുന്നു. 


"ഈശ്വരാ…"


പേടിച്ചു വരമ്പു മാറി ഓടുന്നതിനിടെ കുറുമ്പ വിളിച്ചു ചോദിച്ചു.


"കൊച്ചമ്പ്രാൻ ഇതെങ്ങു പോയേച്ച്.. "


"ഞാനയ്യപ്പനോട് കൊളം വെട്ടാമ്പറയാൻ"


"തമ്പ്രാട്ടി പറഞ്ഞാര്ന്ന്. കൊച്ചമ്പ്രാൻ ഈ മോന്തിക്ക് ചുമ്മാ  വന്ന്." 


"പോണ് കുറുമ്പേ..."


 വീട്ടിൽ ചെന്ന് കയറിയിട്ടും പേടി മാറുന്നില്ല. ഭയം അതിന്റെ എല്ലാ രൗദ്ര ഭാവവും പൂണ്ട് നിൽക്കുകയാണ്. രാത്രി അത്താഴം കഴിക്കാനിരുന്നിട്ടു വിശപ്പില്ല. പഠിക്കുന്നതായി ഭാവിച്ചു വെറുതെ പുസ്തകവും തുറന്നു മുറിയിലിരുന്നു.


ഉറങ്ങാൻ കിടന്നപ്പോൾ അതിലും വലിയ പരവേശം. നാളെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരിടാൻ വയ്യ. അതിന് മുമ്പേ എങ്ങോട്ടെങ്കിലും ഒളിച്ചോടി പോകണമെന്ന് തോന്നി.  ഉറക്കം വരാതെ കിടക്കുമ്പോഴാണ് ഉമ്മറത്ത് ആളനക്കം.


 ജനാല വഴി നോക്കുമ്പോൾ അമ്മിണിയുടെ കൊച്ചച്ഛൻ തേവനാണ്. പരിഭ്രമിച്ച് അച്ഛനുമമ്മയും. സംസാരത്തിനിടയിൽ അമ്മിണി എന്നും കേട്ടു. അച്ഛൻ ധൃതിയിൽ കുറിയ മുണ്ടും ടോർച്ചുമെടുത്ത് തേവന്റെ കൂടെ പോകുന്നത് കണ്ടു. . എന്താണവർ സംസാരിച്ചത്…? പേടിച്ചു തല പൊട്ടിത്തെറിച്ചു ഞാനപ്പോൾ മരിക്കുമെന്ന് തോന്നി. 

"എടാ… രവീ..."

അമ്മയുടെ ഉറക്കെയുള്ള വിളികേട്ട് വിറച്ചു കൊണ്ട് ചെന്നപ്പോൾ അമ്മ കരയുകയാണ്


"നമ്മുടെ അയ്യപ്പന്റെ മകള് അമ്മിണി മൂർക്കമ്പാമ്പ് കടിച്ചു മരിച്ചടാ…"


കുറുമ്പ വീട്ടിലെത്തിയപ്പോൾ അവൾ വീടിനുള്ളിൽ ബോധം കെട്ടു കിടക്കുകയായിരുന്നു. 

വിഷഹാരിയെ കൊണ്ടു വന്ന നേരത്ത് എല്ലാം കഴിഞ്ഞിരുന്നു. 


സന്ധ്യയ്ക്ക് എന്റെ കയ്യിൽ നിന്നും കുതറി വീട്ടിലേക്കോടിയ അമ്മിണി. ഈശ്വരാ...അവൾ മൂർഖൻെറ വായിലേക്കായിരുന്നോ ഓടിപ്പോയത്. പരിഭ്രമിച്ചോടിയപ്പോൾ വീടിനുള്ളിൽ പാമ്പ് കിടന്നത് കണ്ടില്ലായിരിക്കുമോ..?


"നീയെന്താടാ ഒന്നും മിണ്ടാതിരിക്കണത്...നിന്റെ ഒറക്കപ്പിച്ചു പോയില്ലേ..? വൈന്നേരം അയ്യപ്പന്റെ വീട്ടിൽ പോയപ്പോൾ നീയവളെ കണ്ടായ്ര്ന്നാടാ..?"


"ഇല്ല….അവിടാരും ഇല്ലായ്ര്ന്ന്…"


വിട്ടൊഴിഞ്ഞിട്ടില്ലാത്ത ഭയം എത്ര പെട്ടെന്നാണ് എന്നെക്കൊണ്ട് നുണ പറയിപ്പിച്ചത്. 


 രാവിലേ അമ്മയുടെ കൂടെപ്പോയി അമ്മിണിയെ കണ്ടപ്പോൾ അവൾ പാതിയടഞ്ഞ കണ്ണുകളുമായി ഇന്നലത്തെ അതേ നീലപ്പൂക്കളുടെ പാവാടയും ബ്ലൗസുമണിഞ്ഞു കിടക്കുന്നു. കരിനീലിച്ച ചുണ്ടുകൾക്കിടയിലെ പല്ലിനും നീലിപ്പ്. 


 എന്റെ ഭയം അവൾക്കൊപ്പം വയൽക്കരയിലെ ചിതയിൽ ഒന്നുമവശേഷിപ്പിക്കാതെ കത്തിത്തീർന്നു. കടുത്ത പനി മൂലം രണ്ട് ദിവസം ഞാൻ സ്‌കൂളിൽ പോയില്ല. വായനശാലയിൽ നിന്നെടുത്ത പുസ്‌തകം തുറന്നു പോലും  നോക്കാതെ പിറ്റേയാഴ്ച്ച തിരിച്ചു കൊടുത്തു.


അക്കൊല്ലം കുളവും വെട്ടിയില്ല. കുളക്കടവ് ഒന്നൂടെ  ഇടിഞ്ഞു. കടവിലെ കൈതക്കാടും കറുവൻ പുല്ലും ഇത് തന്നെ  തരം എന്ന് കണ്ട് ആർത്തു വളർന്നു. അയ്യപ്പൻ തൂങ്ങിത്തൂങ്ങി ഇടക്കിടെ വീട്ടിൽ വന്നു.  അപ്പോഴൊക്കെ ഞാൻ മുറിയിൽ നിന്നുമിറങ്ങാതെയിരുന്നു. പിന്നീട് ഓരോ കൊല്ലവും കുളം വെട്ടുമ്പോൾ അയ്യപ്പനും കുറുമ്പയും എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാമ്പു കടിച്ചു മരിച്ച അമ്മിണിയുടെ തോറ്റം പറഞ്ഞു കരഞ്ഞു.  നെഞ്ചിൽ കനത്ത ഭാരവുമായി ഞാനത് കേട്ടുനിന്നു. 


കൃഷിക്ക് മുടക്കിയ കാശു പോലും തിരിച്ചു കൊടുക്കാതെ  കിഴക്കേ പാടം നാട്ടുകാരെ തോൽപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ കൃഷി ചെയ്യാതെ പാടത്തെ നാട്ടുകാരും തിരിച്ചു തോൽപ്പിച്ചു. കറങ്ങാത്ത ചക്രങ്ങൾ തോട്ടരികുകളിൽ നോക്കുകുത്തികളായി. പുല്ലും പൊന്തയും ആർത്തു വളർന്ന പാടത്തിന് നോട്ടക്കാരനേയും വേണ്ടാതായി. അയ്യപ്പനും കുടുംബവും പണ്ട്‌ കുടികിടപ്പുകാർക്ക് സ്ഥലം കൊടുത്തയിടത്തേക്ക് മാറിയിരുന്നു. അയ്യപ്പന് പാടവരമ്പത്തു നിന്ന് മാറുന്നത് തീരെ സമ്മതമായിരുന്നില്ല. പത്തു സെന്റ് അവകാശം കിട്ടുന്നതിന്റെ ഗുണം എത്ര പറഞ്ഞിട്ടും ആ തലയിൽ കയറിയില്ല. 


 മണ്ണിട്ടു നികത്തി രൂപമാറ്റം സംഭവിച്ച  പാടങ്ങളിൽ  തെങ്ങിൻ തൈകൾ നിരന്നു. അമ്മിണിയെ ദഹിപ്പിടത്തു നട്ട, അമ്മിണീ... എന്ന് അയ്യപ്പനും കുറുമ്പയും പേര് വിളിച്ചു വളർത്തിയ മാവിൻ തൈ മണ്ണു മൂടിപ്പോയപ്പോൾ അവർ വീട്ടിൽ വന്ന് നെഞ്ചത്തടിച്ചു കരഞ്ഞു.


"തമ്പ്രാനേ… ഏങ്കക്കട അമ്മിണിയോടിതു ചെയ്‌തല്ലോ...."

"പോട്ടടാ...അയ്യപ്പാ...ഞാനതോർത്തില്ല." 


അച്ഛൻ പിറ്റേന്ന് തന്നെ ബ്ലോക്കാപ്പീസിൽ   ചെന്ന് വാങ്ങിയ  മാന്തയ്യ് അയ്യപ്പന്റെ വീട്ടിൽ കൊണ്ട് കൊടുത്തത് ഞാനാണ്.


"കൊച്ചാമ്പ്രാൻ വാ...മ്മക്കിത് കൊണ്ടോയ് നട്ടിട്ട് വരാം."


 അയ്യപ്പൻ ആ തൈ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.


പഴയ മാവ് നിന്നിടത്ത് അയ്യപ്പനതു നട്ടു. ഒരു കുഞ്ഞിനെ അണിയിച്ചൊരുക്കുന്നപോലെ അരുമയോടെ  തടമെടുത്തു മണ്ണു മാടിവെച്ചു. മാവിൻ തൈക്ക് വെള്ളമൊഴിച്ച കുറുമ്പ അഞ്ചാറു പ്രാവശ്യം ഉച്ചത്തിൽ നെഞ്ചിൽ തല്ലി. അമ്മിണിയെ ചിതയിലേക്കെടുത്തപ്പോൾ കരഞ്ഞ അതേ താളത്തിലും വ്യഥയിലും ഉറക്കെ കരഞ്ഞു.


"എനക്കാ...പൊന്നൂ… പുള്ളെ… അമ്മിണീയേ….യ്…."


അയ്യപ്പൻ തലയും കുമ്പിട്ട് മിണ്ടാതെ മാന്തൈക്കരികിൽ കുറേ നേരമിരിരുന്നു.  


നീലപ്പൂക്കളുടെ പാവാടയും ബ്ലൗസുമണിഞ്ഞു കണ്ണും വായയും പാതി തുറന്നു കിടന്ന അമ്മിണി. അവളുടെ അവസാന നിമിഷങ്ങൾ എന്നോടൊപ്പമായിരുന്നു എന്ന  ഓർമ്മയിൽ ഞാനുമൊന്ന് പതറി.


അതൊരു മൾഗോവ മാവായിരുന്നു. "എനക്കാ പുള്ളെ.."എന്നു പറഞ്ഞ് അയ്യപ്പൻ അതിന്റെ ശിഖരങ്ങളിൽ സ്നേഹത്തോടെ തലോടി. മറ്റേത് പറമ്പിലെ പണിയെക്കാളും ഉത്സാഹത്തോടെ പാടത്തു പറമ്പിലെ  തെങ്ങുകൾ പരിപാലിച്ചു. 


 ഭൂമിയുടെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നശിപ്പിച്ചത്തിന്റെ ശിക്ഷ കാലം നാടിനായി കാത്തു വെച്ചിട്ടുണ്ടായിരുന്നു. വർഷങ്ങളുടെ പരിചരണം കഴിഞ്ഞു, കന്നികായ്ച തെങ്ങുകളിലിരുന്നു  മണ്ടരി ബാധിച്ചു മുരടിച്ച തേങ്ങകൾ ഞങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചു. ചെറിയ മഴക്ക് പോലും   ഇടവഴികളും റോഡുകളിലും വെള്ളം പൊങ്ങി.


മങ്ങാക്കാലത്ത് പാടത്തുപറമ്പിൽ തേങ്ങയിടുമ്പോൾ വീട്ടിലെത്തുന്ന മൾഗോവാമാങ്ങാ  മറക്കാതെ അയ്യപ്പന് ഞാൻ കൊടുത്തു വിട്ടു. എന്റെ തൊണ്ടയിൽ മുള്ളുകൾ തീർത്തിറങ്ങിപ്പോകുന്ന മധുരമുള്ള മൾഗോവ മാങ്ങകൾ. 


ഗോപാലന്റെ മകന്റെ കൂടെയുളള ജീവിതാവസാന കാലം അയ്യപ്പന് മടുത്തിരുന്നു. അപ്പൂപ്പനെ ചുമന്ന് പേരമകനും. ആരു പറഞ്ഞാലും കേൾക്കാത്ത അപ്പൂപ്പനെ കുറിച്ചുള്ള പരാതികൾ സുമോജ് എപ്പോഴും പ്രദീപിനോട് പറഞ്ഞു. എന്നാൽ ഞാൻ എപ്പോഴെങ്കിലും അയ്യപ്പന്റെ കാര്യം അന്വേഷിക്കുന്നതായി അറിഞ്ഞാൽ അവന് ദേഷ്യവും. 'ജന്മി കുടിയാൻ കാലം കഴിഞ്ഞത് അറിഞ്ഞിട്ടില്ല' എന്ന് അവിടെയും ഇവിടെയും ഇരുന്നു പറഞ്ഞവൻ പരിഹസിച്ചു. 


"അച്ഛൻ ആവശ്യമില്ലാതെ അയ്യപ്പന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിനാ..? അയാൾക്ക് ചിലവിനു കൊടുക്കാൻ സുമോജില്ലേ..? രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാരുള്ള വീട്ടിൽ പൈസാക്ക് ക്ഷാമമില്ല എന്നറിഞ്ഞു കൂടെ…?"

പ്രദീപിന് ദേഷ്യം.


"അയ്യപ്പൻ വന്നാവശ്യപ്പെടുന്നിടത്തെ ഞാൻ ഇടപെട്ടിട്ടുള്ളൂ. അയാള് വന്നാവശ്യപ്പെട്ടാൽ എനിക്ക് ചെയ്യാതിരിക്കാനുമാവില്ല."


എൻ്റെ മറുപടി അവനെ തൃപ്തനാക്കിയില്ലെന്ന് അവന്റെ പിറുപിറുക്കലിൽ നിന്നെനിക്ക് മനസ്സിലായി.


കഴിഞ്ഞ മാസം അയ്യപ്പൻ കോവിഡ് ബാധിതനായി ആശുപത്രിയിലായപ്പോഴും സുമോജ് കലിതുള്ളി. 


"മുത്തൻ മാസ്‌കില്ലാതെ ലോകം മുഴുവൻ നിരങ്ങി നടക്കും. ആരെങ്കിലും പറഞ്ഞാക്കേൾക്കുവോ..?"


ആശുപത്രി ചിലവ് സുമോജ് അന്വേഷിച്ചുവെങ്കിലും അയ്യപ്പന്റെ ശവം അവരുടെ വീട്ടില് കയറ്റാൻ അവനും ഭാര്യയും സമ്മതിച്ചില്ല. 


"നേരെ ശ്മശാനത്തിലേക്ക് കൊണ്ടു പോയാൽ മതി. അമ്മായീം മക്കളും കണ്ടു കഴിഞ്ഞില്ലേ..? ഇനി ആർക്ക് കാണാനാ..."


 "പറ്റില്ല സുമോജെ.."


ആശുപത്രി വരാന്തയിൽ ഞാൻ ശബ്ദമുയർത്തി.


"നിന്റെ മുത്തൻ നിനക്കാ വെറും  ശവം.  ഞങ്ങൾക്കതല്ല. ഒരു മാസം മുമ്പ് കോവിഡ് വന്ന  ദേഹത്തിനെ എന്ത് പേടിക്കാനാണ്..? നിന്റെ വീട്ടിൽ പറ്റില്ലെങ്കിൽ അയ്യപ്പന്റെ വീട്ടിലേക്ക് കൊണ്ടു പോയിക്കൊള്ളാം."


സുമോജിന്റെ നാവിറങ്ങി. ഇപ്രാവശ്യത്തെ എൻ്റെ തീരുമാനത്തോട് പ്രദീപും നാട്ടുകാരും വിലസിനിയും കൂടെ നിന്നു. 


ആംബുലൻസുമായി അയ്യപ്പനെയും കൊണ്ട് അയ്യപ്പന്റെ വീട്ടിൽ ചെന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കുറച്ചാളുകൾ ഉണ്ടായിരുന്നു. ദേഷ്യം പിടിച്ചിരുന്ന സുമോജം കുടുംബവും അങ്ങു വന്നതേയില്ല. 


ശവദാഹത്തിനുള്ള കാര്യങ്ങൾ വിലാസിനിയുടെ മക്കൾ തീരുമാനമെടുക്കുന്നതിനിടെ ഞാൻ തെല്ലുറക്കെ പറഞ്ഞു.


"അയ്യപ്പനെ ദഹിപ്പിക്കേണ്ടത് എന്റെ പാടത്തുപറമ്പിലാണ്. അയ്യപ്പന്റെ പഴയ വീടിരുന്നിടത്ത്." 


തെങ്ങിൻ തോപ്പിൽ മൾഗോവ മാവിന് തെക്ക്  അമ്മിണിക്ക് കൂട്ടായി അയ്യപ്പൻ ദഹിച്ചമർന്നു. 


അയ്യപ്പൻ കാളകളെ പായിച്ച് ഉഴുത പാടം. കുറുമ്പയും  കൂട്ടരും  കറ്റകൾ

കെയ്‌തു വെച്ച വരമ്പുകൾ.  വിളഞ്ഞ നെല്ലിന്റെ മണം പരക്കുന്ന വരമ്പത്തൂടെ ഓടിക്കളിക്കുന്ന ഞാനും ഗോപാലനും. ഞങ്ങൾക്ക് പിന്നാലെ ഓടുന്ന അമ്മിണി. 

കിഴക്കേ പാടമാകെ മണ്ണടിച്ചു നികത്തി, കരഭൂമിയുടെ വിസ്തീർണ്ണം കൂട്ടി നാടു സന്തോഷിച്ചപ്പോൾ നോക്കി നിന്ന് കണ്ണീരൊഴുക്കാൻ അയ്യപ്പനേ ഉണ്ടായിരുന്നുള്ളു. തെങ്ങുകൾ  വയലിന്റെ കാറ്റും മണവും കൊണ്ടുപോയി കളഞ്ഞെങ്കിലും മണ്ണിൽ ചാരമായി അലിയുന്ന അയ്യപ്പനായി ഭൂഗർഭം അത് സൂക്ഷിച്ചു വെക്കാതിരിക്കുമോ..? അവിടെ മറഞ്ഞിരിക്കുന്ന തണ്ണീരുറവകൾ തീയിൽ ഇല്ലാതാകുന്ന അയ്യപ്പനെ തണുപ്പിക്കാതിരിക്കുമോ..?


ഇപ്പോൾ എന്റെ പാടത്തുപറമ്പിലെ തെങ്ങിൻ തോപ്പിൽ രണ്ടു മാവുകളുണ്ട്. പഴയ അമ്മിണിമൾഗോവ മാവിന് കൂട്ടായി ഒരു പ്രിയോർ മാവിന്റെ തൈയ്യ്‌. ആ തൈമാവ് അയ്യപ്പൻമാവാണ്








 


കരുണെയ് അനുപ്പ്


റാക്കിന്‍റെ  അവസാന തുള്ളിയും ഊറ്റി വലിച്ചു കുടിച്ച് ദൊരൈക്കണ്ണ് ചായ്പ്പിലെ കയര്‍ കട്ടിലിലേക്കൊരു വീഴ്ച. ഉടനെ കേട്ടു ഉച്ചത്തില്‍ കൂര്‍ക്കം വലി. 

അടുക്കളയില്‍ വത്തല്‍ കുളമ്പിന് വറവിട്ടുകൊണ്ടിരുന്ന മുത്തുലച്ച്മി അയാൾ  വീട്ടില്‍ വന്നു കേറിയതോ  ഒരു  കുപ്പി ചാരായം മുഴുവനും അകത്താക്കിയതോ അറിഞ്ഞില്ല.  അവള്‍ കരുവാടു കറിവച്ചു, വെളുത്തുള്ളിയും കുരുമുളകും ചതച്ചിട്ട് രസമുണ്ടാക്കി, വത്തല്‍ കുളമ്പും വച്ചു തീര്‍ത്തു. പച്ചരിക്കഞ്ഞിയുടെയും ഉണക്ക മുളകിന്റെയും പഴകിയ അച്ചാറിന്റെയും മാത്രം മണമുണ്ടായിരുന്ന അവളുടെ അടുക്കളയില്‍ വാളന്‍ പുളിയും ഉണക്കമീനും ചേര്‍ന്ന് തിളച്ചപ്പോള്‍ ഒരു തട്ട് ചോറ് അപ്പൊത്തന്നെ തിന്നണമെന്നവള്‍ക്ക് തോന്നി. അത്താഴത്തിനു കോഴി വേണം എന്ന്‍ പറഞ്ഞിട്ടാണ് രാവിലെ  ദൊരൈക്കണ്ണ്‍  പളനിത്താത്തയുടെ വീട്ടിലേക്ക്  പോയത്.

 എന്നും സാപ്പടുക്ക് ഇരിക്കുമ്പോഴേ ദൊരൈക്കണ്ണ് പിറുപിറുക്കും.

കഞ്ചി ഊറുകായ്....ഉറുകായ് കഞ്ചി.”

അത് കേള്‍ക്കുമ്പോഴേ മുത്തുലച്ച്മിക്ക് കലിയിളകും.

കൊണ്ടു വാങ്ക... എങ്കെയാവത് പോയി ദുട്ട്‌ കൊണ്ടു വാങ്ക..നല്ല ആട്ടുക്കറി പോടലാം...

ഉപ്പുപാടത്തു പണിയെടുത്ത് നീറിയിരിക്കുന്ന കാലുകളുടെ നീറ്റല്‍ അവള്‍ക്ക് ശരീരം മുഴുവനും കയറി വരും.  വേലക്ക് എന്ന് പറഞ്ഞ് ചെന്നെയ്ക്ക് വണ്ടി കയറിയിട്ട് ഒരു രൂപ പോലും അയയ്ക്കത്ത  മകന്‍ വടിവേലിനെയും തിരുമണം കഴിപ്പിച്ചയച്ചതോടെ വീട്ടിൽ കടം കയറ്റിയ മകള്‍ ചെമ്പകത്തെയും അവള്‍ തലയുറഞ്ഞു പ്രാകും. അതോടെ ദൊരൈക്കണ്ണ് കഞ്ഞിപ്പാത്രം തട്ടിയിട്ട് എഴുന്നേറ്റ് പോകും. ചാണകം മെഴുകിയ തറയില്‍ അച്ചാറിനൊപ്പം പച്ചരിക്കഞ്ഞി കുഴഞ്ഞു കിടക്കും.

ഇതിനെല്ലാം കാരണം  ദൊരൈക്കണ്ണ് വേലക്ക് പോകാത്തതാണെന്ന് അയാള്‍ക്കും മുത്തുലച്ച്മിക്കും നാട്ടുകാര്‍ക്കും നന്നായറിയാം. അത് ചോദിച്ചാല്‍ കിട്ടുന്ന അടിയെ പേടിച്ചാണ് മുത്തുലച്ച്മിയുടെ പ്രാക്ക്. 

അയാൾക്ക് ചെയ്യാനിഷ്ടമുള്ള ഓരോയൊരു വേല തലൈകൂത്തലാണ്. അതയാള്‍ സ്വന്ത നാട്ടിലും അയല്‍ നാട്ടിലും ഭംഗിയായി നടത്തും. ദൊരൈക്കണ്ണിനെ വിളിച്ചാല്‍ ചിലവാക്കിയ കാശു പോവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഏറിയാല്‍ ഒരാഴ്ച. കുളി തുടങ്ങുന്ന ദിവസം കിട്ടുന്ന അഡ്വാന്‍സ് തുക കൈയ്യിലെത്തുമ്പോഴേ അയാള്‍ ആഘോഷം തുടങ്ങും. പിന്നെ കുറച്ചു നാളേക്ക്  മുത്തുലച്ച്മിയുടെ അടുക്കളയില്‍  മീന്‍ കുഴമ്പിനൊപ്പം കോഴിക്കറിയും ആട്ടുക്കറിയും തിളക്കും. പക്ഷെ, കാശെത്ര കിട്ടിയാലും അങ്ങ് തീരില്ലേ...?

മുത്തുലച്ച്മി അടുക്കള വാതില്‍ ചാരിയിറങ്ങിയപ്പോഴാണ് ചായ്പ്പില്‍ നിന്നും കൂര്‍ക്കം വലി കേട്ടത്.

അകത്തു കയറി നോക്കിയപ്പോള്‍ ദാ..കിടക്കുന്നു ദൊരൈക്കണ്ണ്.  ഉടുമുണ്ടും ബോധവും ഇല്ലാതെ. അവള്‍ക്ക് കലി ഇരച്ചു കയറി.

പിസാസ്..

അവള്‍ ചാരായകുപ്പി എടുത്തു നോക്കി. ഒരു തുള്ളി പോലുമില്ല. അവളതു പുറത്തേക്ക് വലിച്ചെറിഞ്ഞു. കുപ്പിച്ചില്ല് പൊട്ടുന്ന ഒച്ചകേട്ട്  പാതി കണ്ണ് തുറന്ന അയാള്‍ അവളെ നോക്കി ഉറക്കപ്പിച്ചില്‍ പറഞ്ഞു.

വാ... വാ..രാസാത്തി...

എന്നിട്ട്  ആദ്യത്തേതിലും ശക്തിയില്‍ കൂര്‍ക്കം വലി തുടര്‍ന്നു.

മുത്തുലച്ച്മി അലക്കാനുള്ള തുണികളുമെടുത്ത് കുളിക്കടവിലേക്ക് നടന്നു. തലക്ക് മുകളില്‍ സൂര്യന്‍ കടുപ്പമേറി വരുന്നു.

ഇന്ന് വൈകുന്നേരം പളനിതാത്താവുടെ ദഹനം നടക്കും. പളനിതാത്താ ഏറന്താച്ച് എന്ന് പേരന്‍ കറുപ്പ്സാമി അതിരാവിലെ വന്ന് അറിയിച്ചപ്പോഴേ പോയതാണ് ദൊരൈക്കണ്ണ്. കഴിഞ്ഞ ആഴ്ച അഡ്വാന്‍സ് ആയിരം രൂപയാണ് കിട്ടിയത്. ബാക്കി നാലായിരം ഇന്ന്. മൊത്തം അഞ്ചാ....യിരം എന്ന് ദൊരൈക്കണ്ണ് ആര്‍ത്തപ്പോള്‍ മുത്തുലച്ച്മി കൂടെ തുള്ളിച്ചാടി.

അഡ്വാന്‍സ് വാങ്ങി അഞ്ചു  ദിവസമായിട്ടും ഒന്നും നടക്കാതെ  വന്നപ്പോള്‍ കറുപ്പ്സാമി ദേഷ്യത്തിലായിരുന്നു.

എന്നാ മാമാ...കാശ് തൊലഞ്ചാച്ചാ ....?

താത്താ എപ്പടി..? ജ്വരം ഇരുക്കാ..?”

അതെല്ലാം ഇരുക്ക്...ആനാ...

കാവലയ്പ്പെടാതെ തമ്പീ... ഇന്നേക്ക് നിജമാ...

ദൊരൈക്കണ്ണിന്‍റെ പ്രവചനം സത്യമായി. രാത്രി വൈകി പനിയും ശ്വാസതടസ്സവും മൂര്‍ച്ചിച്ച് പളനി താത്ത മരിച്ചു.  

പളനി, ഒന്നാന്തരം കൃഷിക്കാരന്‍. വടിവൊത്ത കറുത്തു തിളങ്ങുന്ന മസിലുകളുള്ള പളനിയെപ്പോലെ തടിച്ചിരുണ്ട മധുരക്കരിമ്പുകള്‍ അയാളുടെ വയലില്‍ വിളഞ്ഞു കിടന്നു. എന്നും   പുലര്‍ച്ചേ നാലുമണിക്ക്  പണിക്കിറങ്ങുന്ന പളനി. ഗ്രാമം ഉറക്കമുണരുമ്പോള്‍  അയാള്‍ പാതി വേല തീര്‍ത്തിരിക്കും. ചുട്ടുപഴുക്കുന്ന തമിഴക മണ്ണില്‍ വെയിലിനെ തോല്‍പ്പിച്ച് പളനി പണിയെടുത്തു. താമരഭരണി നദിയിയില്‍ നിന്നും വെള്ളം ചുമന്ന് കരിമ്പ് നനച്ചു. ‘പളനി വേല സെയ്‌വത് പോല' എന്നൊരു ചൊല്ല് തന്നെ അന്നാട്ടില്‍ ഉണ്ട്.

ഇതിപ്പോഴത്തെ കഥയല്ല. പണ്ട്, കുറെ കൊല്ലം മുമ്പത്തെ കഥ. അന്ന് പളനിക്ക് ജീവിതം പൊണ്ടാട്ടിയും മക്കളും ചേര്‍ന്ന വിളഞ്ഞ കരിമ്പിന്റെ മധുരമായിരുന്നു. ഇപ്പോള്‍ അതൊന്നും പളനിക്ക് ഓര്‍മ്മയേയില്ല. എപ്പോഴോ മരിച്ച ഭാര്യയെയോ മക്കളെയോ പേരക്കിടാങ്ങളെയോ എന്തിന്..പളനിക്ക് പളനിയെപ്പോലും അറിയില്ല. ചികിത്സിച്ചു മടുത്ത മകന്‍ വേലാണ്ടി തന്നെയാണ് കഴിഞ്ഞ ദിവസം ദൊരൈക്കണ്ണിനെക്കണ്ട് കാര്യം  പറഞ്ഞത്. വയസ്സ് കാലത്തെ കഷ്ടപ്പാടിനെക്കാള്‍ എത്ര ഭേദം.  

 ഓര്‍മ്മക്കുറവെങ്കിലും എണ്ണക്കന്നാസുമായി അടുത്തു നില്‍ക്കുന്ന ദൊരൈക്കണ്ണിനെ കണ്ട പളനി “സാവടിക്കാതടാ*..”എന്ന് ഉറക്കെ കരഞ്ഞു വിളിച്ചു. ദൊരൈക്കണ്ണ്‍ കൊച്ചു പയ്യനായി ചുറ്റി നടക്കുന്ന പ്രായത്തില്‍ പളനിയുടെ കരിമ്പിന്‍ തോട്ടത്തില്‍ വേലക്ക് കൂടിയിട്ടുണ്ട്. 

പക്ഷേ, ഇതയാളുടെ തൊഴിലാണ്. ചിട്ടവട്ടങ്ങളോടെ ചെയ്യുന്ന തൊഴില്‍. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ നല്ലെണ്ണ അതാണ് കണക്ക് പളനിയുടെ  വെപ്രാളം ശ്രദ്ധിക്കാതെ അയാള്‍ കൈവെള്ള നിറച്ച് എണ്ണ വൃദ്ധന്റെ തലയില്‍ പൊത്തി. പിന്നെ ശരീരമാസകലം ഒഴുകെ. എല്ലാം കഴിഞ്ഞപ്പോള്‍ ആ ചുക്കി ചുളിഞ്ഞ ശരീരം എണ്ണയില്‍ മുക്കിപ്പൊക്കിയ പോലിരുന്നു. പിടിച്ചാല്‍ കൈയ്യില്‍ നിന്നും തെന്നിപ്പോകുന്ന പരുവം. നല്ല പൊരി വെയിലില്‍ നികക്കെ എണ്ണയും തേച്ചിരുന്ന പളനി അവിടിരുന്നുറങ്ങിപ്പോയി. ഒടുവില്‍ നല്ല തണുത്ത വെള്ളത്തിലെ കുളി.

 “കൊഞ്ചം വെന്നി* ഊത്തടാ..”

വൃദ്ധൻ കിടുകിടുത്തു കൊണ്ട് ദയനീയമായി കേണു.

കുളിപ്പിച്ച് കഴിഞ്ഞ് വയറു നിറയെ കരിക്കിന്‍ വെള്ളവും കൊടുത്തു. രണ്ടാം ദിവസത്തെ കുളിക്ക് മുമ്പ് പളനിക്ക് പനിയും കഫക്കെട്ടും ആരംഭിച്ചിരുന്നു. മൂന്ന്‍ ദിവസത്തെ കുളിയില്‍ അയാള്‍ മരണത്തിലേക്ക് വേച്ചു വേച്ചു നടക്കാന്‍ തുടങ്ങി. പക്ഷെ പ്രകൃതിയെയും മണ്ണിനെയും തോല്‍പ്പിച്ച് പണിയെടുത്ത ആ ശരീരത്തെ തൊടാൻ മരണം ഒന്നറച്ചു നിന്നു. 

 കുളി കഴിഞ്ഞ് മുത്തുലച്ച്മി വന്നപ്പോള്‍ ദൊരൈക്കകണ്ണ് ഉറക്കമുണര്‍ന്നിരുന്നു. അവളുടെ ദേഹത്ത് നിന്നും വാസന സോപ്പിന്റെ  സുഗന്ധം പരന്നപ്പോഴേ അയാള്‍ക്ക് കലിയിളകി. അതങ്ങനെയാണ്. മുത്തുലച്ച്മി കുളിച്ച് പൂ ചൂടി അടുത്തു വരുമ്പോഴേ അയാള്‍ തെറി വിളിതുടങ്ങും.  അവള്‍ കുളിച്ചൊരുങ്ങി പൂ ചൂടുന്ന ദിവസം അയാളുടെ സര്‍വ ഉത്സാഹവും പോകും. കേള്‍ക്കനറയ്ക്കുന്ന അശ്ലീലം കൊണ്ടയാള്‍ അവളെ മൂടും.

പണ്ട്, ഉപ്പുപാടത്ത് വേല ചെയ്തിരുന്ന കാലത്ത് ദാവണിയില്‍ ഉപ്പു കുതിർന്ന മുത്തുലച്ച്മി അയാളുടെ ഉണർച്ചയായിരുന്നു. പുലര്‍ച്ചെ മുതല്‍ ഉച്ചവരെയുള്ള മടുപ്പിക്കുന്ന ജോലിയുടെ തളർച്ച മുത്തുലച്ച്മിക്കൊപ്പം ഉപ്പു ചാക്കുകളുടെ ചായ്പ്പില്‍ കിടന്നു തീര്‍ത്തു.  അവളുടെ ശരീരത്തിലെ ഉപ്പിൽ അയാള്‍ അലിഞ്ഞു. ശരീരമാസകലം ഉപ്പു രുചിക്കുന്ന പെണ്ണ്. അവളുടെ  ചുണ്ടിൽ, നാവിൽ,  നാഭിയില്‍, മുലകളിൽ  ഉപ്പിന്റെ കൊതിപ്പിക്കുന്ന സ്വാദ്. ദൊരൈക്കണ്ണിന് ലോകത്തിലേറ്റവും പ്രിയ സ്വാദ് ഉപ്പിന്‍റെത് മാത്രം.

തരി പൊന്നും ഏറെ പൂവും ചൂടി കല്യാണ പന്തലിൽ പട്ടു ചേലയിൽ പൊതിഞ്ഞു  നിൽക്കുന്ന മുത്തുലച്ച്മിയെ കണ്ടതെ ദൊരൈകണ്ണിനു വല്ലാതെ വന്നു. നാവില്‍ മധുരത്തിന്റെ മടുപ്പിക്കുന്ന ചൊടിപ്പ്. ഇഷ്ടമില്ലാത്ത പെണ്ണിനെ കെട്ടുന്ന വരന്റെ മ്ലാനത ആ മുഖത്തുണ്ടായിരുന്നു. രാത്രി മുല്ലപ്പൂ സുഗന്ധത്തിൽ പട്ടുചേലയിൽ നിൽക്കുന്ന നവവധുവിനെ അയാൾ വെറുപ്പോടെ നോക്കി.

“എന്നാച്ച്..”?

മുത്തുലച്ച്മിക്ക് കരച്ചിൽ പൊട്ടുന്നുണ്ടായിരുന്നു.

അയാൾ ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി ഉപ്പു ഭരണി കൊണ്ടുവന്ന് അവളുടെ  തലവഴി  കമിഴ്ത്തി. മുത്തുലച്ച്മി ഭയന്ന്‍ നിലവിളിച്ചു.

“അമ്മാ…”

“അളാതെ കണ്ണേ.. അളാതെ..”

ദൊരൈക്കണ്ണ് അവളെ അടങ്കം പിടിച്ചു നിർത്തി ആര്‍ത്തിയോടെ അവളുടെ ഉപ്പു രുചിച്ചു.

പിന്നീടോരിക്കലും കിടക്കയിൽ വരുമ്പോൾ മുത്തുലച്ച്മി കുളിച്ചില്ല, പൂ ചൂടിയില്ല. രാവിലെ ജോലിക്കു പോകുന്നതിനു മുമ്പ് അവൾ കുളിച്ചു പൂ ചൂടി. മഞ്ഞള്‍ തേച്ച് കുളിച്ചു പൂ ചൂടി പട്ടുചേല കെട്ടുന്ന  തിരുവിഴാ* നാളുകളില്‍ അവള്‍ അയാളുടെ അടുത്തു പോകാതെ മക്കള്‍ക്കൊപ്പം പോയി കിടക്കും. കെട്ടപേച്ച് കേള്‍ക്കണ്ടല്ലോ.

വേലക്ക് പോകാതെ മുഴുസമയവും ചാരായം കുടിച്ചു പാതി മയക്കത്തിൽ നടക്കുന്ന ദൊരൈക്കണ്ണിനെ ശപിച്ച്  ഉപ്പു കുറുകി കിടക്കുന്ന  പാടത്ത് പൊരിവെയിലില്‍ ഉപ്പു വാരി മുത്തുലച്ച്മി അയാളെയും മക്കളെയും പോറ്റി. ചെമ്പകത്തിന്‍റെ  തിരുമണം കഴിഞ്ഞതോടെ വടിവേലുവും നാട് വിട്ടു. വല്ലപ്പോഴുമുള്ള തലൈകൂത്തല്‍ ചെയ്തു കിട്ടുന്ന പണം   ദൊരൈക്കണ്ണ് ആഘോഷിച്ചു തകര്‍ത്തു. അടുത്ത തലൈകൂത്തല്‍ വരെ സണ്ഠ. കെട്ടപേച്ച്...

മുത്തയ്യാപുരത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വടിവേലിന്റെ ആഡംബര കാര്‍ സൂക്ഷിച്ചു  നീങ്ങി. ടാര്‍ മിക്കവാറും ഇല്ലാതായ റോഡില്‍ കാര്‍ പോയ വഴിയെ പൊടി പൊങ്ങിപ്പറന്നു. റോഡിനരികിലെ കടക്കാർ വടിവേൽ മുതലാളിയുടെ കാറിനെ ആദരവോടെ നോക്കി. വടിവേലിന് നാട്ടില്‍ ഏക്കര്‍ കണക്കിന് ഉപ്പു പാടമുണ്ട്. പണ്ടു അപ്പാവും അമ്മാവും വേലയെടുത്ത ഉപ്പുപാടവും ഇപ്പോള്‍ അവന് സ്വന്തം. ചെന്നെയില്‍ പോയി പണക്കാരനായ വടിവേല്‍ മുതലാളി. ചെന്നെയിലും അയാള്‍ക്ക് നിറയെ കച്ചവട സ്ഥാപനങ്ങള്‍. അത് നോക്കി നടത്തുന്നത് മകന്‍ കാര്‍ത്തിക്. മുത്തായ്യാപുരത്തെ ആ പഴയ വീട്ടില്‍ ഇപ്പൊ അപ്പാ മാത്രം..

“എന്നാ വടിവേല്‍ സാര്‍.. അന്ത പളെ വീട് വിക്ക പോറിങ്കലാ..?”

വടിവേല്‍ നാട്ടില്‍ വരുമ്പോഴൊക്കെ  സ്ഥലം ബ്രോക്കര്‍ മാരിയപ്പന്‍ അടുത്ത് കൂടും.

“യോശിക്കറേന്‍..യോശിക്കറേൻ....”

വടിവേൽ മാരിയപ്പനെ സമാധാനിപ്പിച്ചു നിർത്തും. 

 മുത്തുലച്ച്മി മരിച്ചതിനു ശേഷം വര്‍ഷങ്ങളായി ദൊരൈക്കണ്ണ് ആ വീട്ടിൽ തനിച്ചാണ്. അയാള്‍ക്ക് ചെന്നെയ്ക്കും പോകണ്ട മകന്റെ സൗഭാഗ്യങ്ങളും വേണ്ട. ചാരായം മോന്തി വടിയും കുത്തിപ്പിടിച്ച് ആ മഹാ നഗരത്തിലൂടെ നടന്ന് വടിവേല്‍ മുതലാളിക്കും കാര്‍ത്തിക് സാറിനും നാണക്കേട് വരുത്താനും അയാളില്ല. വയസ്സായി എന്നേയുള്ളു. ഓര്‍മ്മയ്ക്കും ബുദ്ധിക്കും ഇത് വരെ ഒരു ക്ഷതവും സംഭവിച്ചിട്ടില്ല.

വടിവേല്‍ വീടിനുള്ളില്‍ കയറിയപ്പോള്‍ ദൊരൈക്കണ്ണ്‍ കിടക്കുകയായിരുന്നു. 

 “അപ്പാ, സാരായം വേണമാ..?

അയാളുടെ നരച്ച കണ്‍പോളകള്‍ക്കുള്ളില്‍ നിറം മങ്ങിയ കൃഷ്ണമണികള്‍ തിളങ്ങി.

വടിവേല്‍ ഗ്ലാസ്‌ നിറയെ ചാരായം ഒഴിച്ചു കൊടുത്തു. അത് പോരുന്ന വഴിയില്‍ അയാള്‍ സംഘടിപ്പിച്ചതാണ്. പല്ലില്ലെങ്കിലും ആട്ടിറച്ചി കൂട്ടി ദൊരൈക്കണ്ണ് തൃപ്തിയോടെ വയറു നിറയെ ചാരായം കുടിച്ചു.

“വാ...അപ്പാ… കൊഞ്ചം നേരം വെളിയിലെ ഉക്കാറലാം.”

ചാരായം കുടിച്ചു നില തെറ്റിയ അപ്പാവെ വടിവേല്‍ കസേരയില്‍ എടുത്താണ് പുറത്തേക്കിരുത്തിയത്.

പുറത്തെ വെയിലില്‍ ഇരുന്ന് ദൊരൈക്കണ്ണ് ചോദ്യ ഭാവത്തില്‍ മകനെ നോക്കി.

വടിവേല്‍ കാറിന്റെ ഡിക്കി തുറന്ന് എണ്ണക്കന്നാസെടുത്ത്  അപ്പാവുടെ തലയില്‍ എണ്ണ തേച്ചു തുടങ്ങി. നരച്ച് പൊഴിഞ്ഞു തീരാറായ മുടിയിഴകളില്‍, എല്ലുകള്‍ തടയുന്ന നെഞ്ചില്‍, ഇരുണ്ടുണങ്ങിയ കൈകാലുകളില്‍, എല്ലായിടത്തും എണ്ണ ലോഭമില്ലാതെ ഒഴുകി. ഉണങ്ങി വരണ്ട കത്തിരിക്കാലത്തിൽ ഓർക്കാപ്പുറത്ത് പെയ്യുന്ന  മഴത്തുള്ളികളെ ഭൂമി വലിച്ചെടുക്കുന്ന  പോലെ അയാളുടെ ഉണങ്ങി ചുളുങ്ങിയ തൊലിയിലേക്ക് എണ്ണ വലിഞ്ഞു, പിന്നെ   ശരീരത്തെ വഴുവഴുപ്പിച്ച് ഒഴുകാൻ തുടങ്ങി. ചെറുപ്പത്തിൽ അപ്പാവുടെ കൂടെ നിന്ന് പഠിച്ച ജോലിയുടെ ചിട്ടവട്ടങ്ങള്‍ മുറ തെറ്റാതെ വടിവേല്‍ ചെയ്തു തുടങ്ങി..

ചാരായത്തിന്റെ ലഹരിയില്‍ അടഞ്ഞു പോകുന്ന കണ്ണുകള്‍ ഉയര്‍ത്തി  മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യനെ നോക്കി ദൊരൈക്കണ്ണ് ദയനീയമായി കരഞ്ഞു.

“കടവുളേ… കാപ്പാത്തുങ്കോ...”


(റോസിലി ജോയ് )

******************************************************************************

തലൈകൂത്തല്‍= തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന ദയാവധം. ഇപ്പോഴും ചിലയിടങ്ങളില്‍ അത് രഹസ്യമായി നടത്തുന്നു.

അനുപ്പ്=അയപ്പ്

സാവടിക്കുക=കൊല്ലുക

തിരുമണം= വിവാഹം

പേരന്‍= പേരക്കുട്ടി 

വെന്നി= ചൂട് വെള്ളം

തിരുവിഴാ=ഉത്സവം




 

 


എസ്തേർ

 



“യൂദാസേ, ചുംബനം കൊണ്ടാണോ നീ  മനുഷ്യപുത്രനെ  ഒറ്റിക്കൊടുക്കുന്നത്..?”

വേദപാഠ പുസ്തകത്തിലെ ആ വാചകം വായിച്ചു തീരുന്നതിന് മുമ്പേ   എഴുന്നേറ്റു നിന്ന് കതനവെടിയുടെ ഉച്ചത്തിൽ  എസ്തേര്‍ വിളിച്ചു പറഞ്ഞു. 

“അതാണ്‌  ചതി. കൊടും ചതി.. ചുംബനം കൊണ്ട് ചതിച്ചത്.”

ഞായറാഴ്ചകളില്‍ വേദപാഠത്തിന് മാത്രമായി പാരീഷ് ഹാളില്‍ കര്‍ട്ടനിട്ട്  വേര്‍തിരിച്ചുണ്ടാക്കിയ താല്‍ക്കാലിക ക്ലാസ്സ് മുറികള്‍. ഒമ്പതാം ക്ലാസ്സില്‍ പഠിപ്പിക്കുന്നത് അക്കൊല്ലം ഉടുപ്പ് മാറ്റം കഴിഞ്ഞ സിസ്റ്റര്‍ മേരിലോറിന. അവരുടെ കയ്യിലിരുന്ന വേദപാഠ പുസ്തകം താഴെ വീണില്ലെന്നേയുള്ളൂ. അരുതാത്തത് കേട്ട പകപ്പില്‍ സിസ്റ്ററിന്റെ മുഖം മഞ്ഞളിച്ചു. അവര്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി. സിസ്റ്റര്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു.  പത്താം ക്ലാസ്സുകാരെ പഠിപ്പിക്കുന്ന സിസ്റ്റര്‍ ജോസിയ ഒന്‍പതാം ക്ലാസ്സിലേക്ക് തല നീട്ടിക്കഴിഞ്ഞു. 

“കുട്ടി അവിടെ ഇരിക്ക്…”

സിസ്റ്റര്‍ മേരിലോറിന ദേഷ്യപ്പെട്ട് പറഞ്ഞു. ഇടത്തെ ക്ലാസ്സില്‍ നിന്ന് നീണ്ട തലയെ കണ്ടതിലുള്ള ചമ്മലും പേടിയും  ചേര്‍ന്ന് ആ ശബ്ദം തെല്ലുറക്കെയായി.

“ക്ലാസ്സിലിരുന്ന്‍ ഉറക്കം തൂങ്ങി ഓരോ പിച്ചും പേയും വിളിച്ചു കൂവിക്കൊള്ളും.”

എസ്തേര്‍ ഇരുന്നില്ല പകരം ഒച്ച താഴ്ത്തി പറഞ്ഞു.

“ഞാനുറക്കം തൂങ്ങിയില്ല സിസ്റ്റര്‍. യൂദാസ് ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കില്‍ അവര്‍ എങ്ങനെ ഈശോയെ പിടിച്ചു കുരിശില്‍ തറച്ചേനെ...? കുരിശിൽ മരിച്ചു ലോകത്തെ രക്ഷിക്കാനായി വന്നവനെ അതിന് സഹായിച്ചവനല്ലേ യൂദാസ്..?  അത് കൊണ്ട് ആ ചുംബനം, അത് മാത്രമാണ് തെറ്റ്.”

“മതി. അവിടിരിക്ക് പിരിലൂസ്..”

സിസ്റ്റര്‍ മേരിലോറിനയുടെ  വെളുത്തു തുടുത്ത കവിളുകള്‍ രക്തം ഇരച്ചു കയറി ഇപ്പോള്‍ പൊട്ടുമെന്ന നിലയിലായി.

  ‘പിരിലൂസ്’ എന്ന ഇരട്ടപ്പേരുള്ള  എസ്തേറിനെ അങ്ങനെ വിളിക്കരുതെന്നും പഠിപ്പില്‍ പുറകോട്ടെങ്കിലും അവള്‍ പറയുന്ന പല കാര്യങ്ങള്‍ക്കും പ്രത്യേക ഉള്ളര്‍ത്ഥം ഉണ്ടെന്നും കുട്ടികളെ ഉപദേശിക്കാറുള്ള സിസ്റ്റര്‍ മേരിലോറിന തന്നെ പിരിലൂസ് എന്ന് വിളിച്ചപ്പോള്‍ ക്ലാസ്സ് ആര്‍ത്തു ചിരിച്ചു. എസ്തേര്‍ ക്ലാസ്സിനേയും സിസ്റ്ററിനെയും സഹതാപത്തോടെ നോക്കി തല ഉയര്‍ത്തി ഇരുന്നു. 

വൃത്തിയായി മുടി ചീകാത്തതിനും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നതിനും മാത്രമാണ് അവള്‍ സിസ്റ്റര്‍ മേരിലോറീനയില്‍ നിന്നും ഇതിനു മുമ്പ് വഴക്ക് കേട്ടിട്ടുള്ളത്. അമ്മയില്ലാത്ത പാവം കുട്ടി എന്ന്‍ മറ്റു കുട്ടികളോട് പറഞ്ഞ് അവളെക്കുറിച്ച് സഹതപിക്കാന്‍ ആ കന്യാസ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അവളുടെ അമ്മ കൊച്ചുത്രേസ്യാ അവള്‍ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ക്യാന്‍സര്‍ വന്നു മരിച്ചതോ പിരിലൂസ് എന്ന്‍ ഇരട്ടപ്പേരുള്ള എസ്തേര്‍ അമ്മ പോയതോടെ  രാവിലെ കഞ്ഞിയും കറിയും കാലാക്കി   സമയം തെറ്റി സ്കൂളിലേക്ക്  ഓടുന്നതോ ആ ഇടവകയിലെ പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നില്ല. പള്ളിപ്പെരുന്നാളിന് കതന നിരത്തി ചെവി പൊട്ടുന്ന വെടി വെക്കുന്ന അവളുടെ അപ്പന്‍ ഗര്‍വാസീസിനെ  ഇടവക ഓര്‍ക്കുന്നത് പെരുന്നാള്‍ കാലത്ത് മാത്രം. കുട്ടികളെല്ലാം കോടിയണിഞ്ഞ്  കളിച്ച് തിമിര്‍ത്ത്  നടക്കുന്ന  പള്ളിപ്പെരുന്നാളിന് അവള്‍ കരിയില്‍ പുരണ്ട്‌  പള്ളിപ്പറമ്പിൽ അപ്പനോടൊപ്പം   ഓടി നടന്നു കതിനക്കുറ്റികൾ   പെറുക്കി കൂട്ടുന്നുണ്ടാകും. പെരുന്നാള്‍ പ്രദിക്ഷണം പള്ളിയില്‍ തിരിച്ചു കയറി പള്ളിപ്പറമ്പ് കാലിയാകുന്നവരെ അവള്‍ക്ക് വിശ്രമമുണ്ടാവില്ല. ഒടുവില്‍ കുപ്പിവളയും കണ്മഷിയും വാങ്ങാനായി അവള്‍ വെച്ചുവാണിഭക്കാരുടെ അടുത്തെക്കോടുമ്പോള്‍ അവര്‍ അക്കൊല്ലത്തെ കച്ചവടം കഴിഞ്ഞ് എല്ലാം കെട്ടിപ്പെറുക്കാന്‍ തുടങ്ങിയിരിക്കും. 

യൂദാസിന്റെ ഒറ്റിനെപ്പറ്റിയുള്ള ക്ലാസിന്‍റെ തലേ ആഴ്ചയായിരുന്നു അവളുടെ അമ്മയുടെ രണ്ടാം ഓര്‍മ്മ ദിനം. സ്കൂള് വിട്ട് സിമിത്തേരിയിലെത്തിയ എസ്തേറിന് മുറ്റമടിക്കുന്നതിനിടെ ഒരു പുല്‍ നാമ്പ് കണ്ടാല്‍ അത് പറിച്ചു കളയുന്ന അമ്മയുടെ കുഴിമാടം നിറയെ പുല്ലു വളര്‍ന്നു നില്‍ക്കുന്നത് കണ്ട് സങ്കടം വന്നു. ഇത്രേം നാള്‍ ഈ പുല്ല് കണ്ണില്‍ പെടാഞ്ഞതെന്തെന്നവള്‍ അത്ഭുതപ്പെട്ടു. 

“സാരല്ലടീ മോളെ.... കുറച്ചു പുല്ലല്ലേ. അതങ്ങു പറിച്ചു കളഞ്ഞാ പോകൂല്ലേ...വേഗം പറിച്ചു കളഞ്ഞിട്ടെന്‍റെ മോള് വീട്ടീപ്പോ...”

അമ്മയുടെ ചെറു ചിരിയോടുള്ള ശബ്ദം. ചിരിക്കുമ്പോൾ ചെറുതായി പോകുന്ന അമ്മയുടെ കണ്ണുകൾ അവളപ്പോൾ കണ്ടു. 

എന്നും കുര്‍ബാന കഴിഞ്ഞോടി വന്ന്  സ്കൂളില്‍ പോകുന്നതിനു മുമ്പ്  കഞ്ഞിയും കറിയും വെക്കാനുള്ള  വേവലാതിയോടെ ‘മരിച്ച വിശ്വാസി’  ധൃതിയില്‍ ചൊല്ലുന്ന മകളുടെ സ്വരം മുകളിലെ മണ്ണ് ഭേദിച്ച് എത്തുമ്പോഴേ അവര്‍ സങ്കടം കൊണ്ട് നീറും. ഈ ‘മരിച്ച വിശ്വാസീടെ പ്രാര്‍ത്ഥന’ ഒരാവശ്യമില്ലെന്നും ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ ഉടനെ സ്വര്‍ഗം തന്നാലും ഭൂമിയില്‍ ആരും തുണയില്ലാത്ത  മകളെ തനിയെ ഇട്ട് ഒരമ്മയുടെ ആത്മാവും പോകില്ല എന്ന് കൊച്ചുത്രേസ്യാ പല പ്രാവശ്യം മോളോട് പറയാന്‍ ഒരുമ്പെട്ടിട്ടുള്ളതാണ്. അമ്മ മരിച്ചതില്‍ പിന്നെ എല്ലാ രാത്രികളിലും സങ്കടത്തിന്റെ ഒരു വലിയ കൂമ്പാരത്തില്‍ കിടന്നുറങ്ങി മുടങ്ങാതെ രാവിലെ പള്ളിയിലും സിമിത്തേരിയിലും  വന്നു പ്രാര്‍ത്ഥിക്കുന്ന മോളെ പിന്നെയും സങ്കടപ്പെടുത്താന്‍ അവര്‍ക്കാവില്ലായിരുന്നു. 

അത് പിറവി നോമ്പ് കാലമാണെന്നും ആറുമണി കഴിഞ്ഞാല്‍ സന്ധ്യായാകും എന്നും കൊച്ചുത്രേസ്യ വീണ്ടും വീണ്ടും അവളോടു പറഞ്ഞ് കൊണ്ടിരുന്നു. താന്‍ സിമിത്തേരിയിലേക്ക് പോരുന്നതിന്റെ തലേ മാസം തിരണ്ട തന്റെ മോള്‍ രണ്ടു കൊല്ലം കൊണ്ടു എത്ര വളര്‍ന്നു കാണും എന്നും അതൊന്നും വെടിക്കെട്ട് പുരയിലെ ജോലികഴിഞ്ഞ് ചാരായം കുടിച്ചു അന്തോം കുന്തോമില്ലാതെ വീട്ടില്‍ വന്നു വീഴുന്ന  ഗര്‍വാസീസിനെ ബാധിക്കുന്ന കാര്യമല്ല എന്നും കുഴിക്കുള്ളില്‍ കിടന്നും കൊച്ചുത്രേസ്യക്ക് നല്ല തിട്ടമുണ്ടായിരുന്നു.

“ദേ... തീര്‍ന്നു... ഇതൂടെ... എന്ന് പറഞ്ഞവള്‍ അവസാന കുഞ്ഞു പുല്ലിന്‍റെ വേരും പറിച്ചു കളഞ്ഞ്  പുല്ലെല്ലാം പെറുക്കിക്കൂട്ടി. അപ്പോഴും കൊച്ചുത്രേസ്യ അവളോടു പറഞ്ഞു.

“മോള് വെക്കം പൊക്കോ കാവല്‍ മാലാഖ ചിറകിനടീ മോളെ കാക്കും. ഉറങ്ങുമ്പോ മാലാഖേട ജപം മറക്കണ്ടാ..ട്ടാ..”

“ഞാമ്പോവ്വാമ്മേ.....നാളെ കുര്‍ബാന കഴിഞ്ഞ്  കുഴിക്കലൊപ്പീസ് പറഞ്ഞിട്ടൊണ്ട്”

അവള്‍  സിമിത്തേരിക്ക് പുറത്തു കടന്നപ്പോഴാണ്  ഗബ്രിയേല്‍ അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷനായത്.

“ന്താടീ..എസ്തെറെ ഈ  നേരത്ത്..?”

“അമ്മേടടുത്തു പോയതാ. നാളെ ഓര്‍മ്മക്കുര്‍ബാനയാ ..അപ്പൊ അവിടെ നെറേ പുല്ല്. അമ്മക്ക് പുല്ലു വളര്‍ന്നു നിക്കണ കണ്ടാ കലിയാ ഗബ്രീ...അത് പറിച്ചു നേരമ്പോയ്. ഞാമ്പോട്ടെ......”

“നില്ലെസ്തേറെ...”

ഗബ്രി എന്ന ഗബ്രിയേല്‍ പറഞ്ഞാല്‍ പിന്നെ എസ്തേറിന് പോകാന്‍ പറ്റില്ല. കുഞ്ഞിലെ തൊട്ട് ഇതിലെ നട, അതിലെ നട എസ്തെറെ എന്ന് പറഞ്ഞവന്‍ അവളെ കൈപിടിച്ച് ഒത്തിരി നടത്തിയിട്ടുള്ളതാണ്. ഞായറാഴ്ച വേദപാഠം കഴിഞ്ഞു കുട്ടികള്‍ തനിയെ പോരുമ്പോള്‍   “കൊച്ചു വണ്ടിക്കെടവെക്കാതെ നോക്കണേ ഗബ്രിയെ..” എന്ന് കൊച്ചു ത്രേസ്യ കൂടെക്കൂടെ അവനോടു പറയുമായിരുന്നു.    ചിറകുകളില്ലാത്ത ഗബ്രിയേല്‍ മാലാഖയാണ് അവനെന്നും ചിറകിനു പകരം കൈകളാണ് ദൈവം അവന് കൊടുത്തിട്ടുള്ളതെന്നും പണ്ടവള്‍ അവനോടു പറഞ്ഞിട്ടുണ്ട്. 

കൊച്ചുത്രേസ്യയും  ഗബ്രിയുടെ അമ്മ കത്രീനയും കൂട്ടുകൂടി പള്ളിയില്‍ പോയിരുന്ന കാലം.  എസ്തേറിന് എട്ട് വയസ്സും ഗബ്രിയേലിനു പതിനാലും. ഗബ്രിയേല്‍ ഒരു   മാലാഖയുടെ പേരാണെന്ന് വല്യമ്മച്ചി പറഞ്ഞറിഞ്ഞ ദിവസമാണ് ഗബ്രിക്ക് ചിറകിനു പകരം സൂക്ഷിച്ചു പിടിക്കുന്ന കൈകളുണ്ട് എന്ന കണ്ടുപിടുത്തം അവള്‍ നടത്തിയത്..

കുഴിമാടത്തിലെ മണ്ണ് പറ്റിയ പാവാടയും പുല്ലു പറിച്ചു വിയര്‍ത്തൊലിച്ച ദേഹവുമായി എസ്തേര്‍ ഗബ്രിയേലിന്റെ മുന്നില്‍ അനങ്ങാതെ നിന്നു. മാലാഖയുടെ ചിറകുകള്‍ എസ്തെറിനെ പൊതിഞ്ഞു. അതിന് ശേഷമുള്ള വേദപാഠ ക്ലാസ്സിലാണ് യൂദാസ് ചതിക്കാനായി ചുംബനം ഉപയോഗിച്ചതറിഞ്ഞു എസ്തേര്‍ പൊട്ടിത്തെറിച്ചത്.

വേദപാഠ ക്ലാസ്സ് കഴിഞ്ഞു വന്ന് അപ്പന് ചോറ് വിളമ്പിക്കൊടുത്ത് ഉണ്ണാനിരുന്നപ്പോഴും അവള്‍ക്ക് ആകെ സംശയം,  വിഷമം. എന്നാലും സിസ്റ്റര്‍ മേരിലോറിന പിരിലൂസ് എന്ന് വിളിച്ചല്ലോ... താന്‍ പറഞ്ഞത് തെറ്റെന്നല്ല,  മിണ്ടാതിരി എന്നാണ് സിസ്റ്റര്‍ പറഞ്ഞത് എന്നവള്‍ ഓര്‍ത്തെടുത്തു. മിണ്ടാതിരുന്നാൽ സംശയം തീരുമോ..? സംശയം തീര്‍ത്തു തരാന്‍ കഴിയാത്തവര്‍ എന്ത് പഠിപ്പിക്കാനാണ്..?

പിന്നീട് ഗബ്രിയേലിനെ കണ്ടപ്പോള്‍ അവള്‍ക്ക് സംശയങ്ങളുടെ ഒരു കെട്ടാണ് അഴിച്ചു വിടാനുണ്ടായിരുന്നത്.

യൂദാസിന്റെ ചതി, ചുംബനത്തിന്റെ അടയാളം,  ലോകരക്ഷകന്റെ കുരിശു മരണത്തിന് യൂദാസ് വഴിയായത് ഒക്കെ എസ്തേറിന് സംശയങ്ങളായി.

“ന്‍റെ... എസ്തേറെ നീ വല്ല കന്യാസ്ത്രീ മഠത്തിലും പോയി ചേര്. അവിടെ അവരിതെല്ലാം പഠിപ്പിക്കും. അല്ലാതെ ഞാനെന്നാ പറയാനാ...? മൈക്കാട്ടു പണി ചെയ്ത് നടക്കണ എന്നോട് സിമിന്റിന്റെ കൂട്ടിന്റെ വല്ല കാര്യോം ചോദിക്കടീ...”

“ഞാന്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നാല്‍ പിന്നെങ്ങന്നെ എന്നെ കെട്ടും ഗബ്രീ..? “

ഗബ്രിയേലിന്റെ കണ്ണുകള്‍ മിഴിഞ്ഞു.

“ഞാന്‍ കന്യാസ്ത്രീയായാലും നിന്‍റെയാ. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവല്‍ എന്നവന്‍ വിളിക്കപ്പെടും.”

അന്തം വിട്ടു നില്‍ക്കുന്ന ഗബ്രിയേലിന്റെ ചെവിയില്‍ മന്ത്രിച്ചിട്ട് എസ്തേര്‍ ഓടിക്കളഞ്ഞു.

“കര്‍ത്താവേ...കുരിശ് തലേലാകുമോ..? പിരിലൂസ്….”

ഗബ്രിയേല്‍ തലക്ക് കൈവെച്ചു പോയി.

“തന്തേടെ കയ്യീ കാൽ കാശില്ല പെണ്ണിനാണേല്‍ ലൂസും. അമ്മയല്ലേ അവളെ ഇതൊക്കെപ്പറഞ്ഞ് ഇളക്കി വെച്ചിരിരിക്കുന്നത്..?”

അത്താഴക്കഞ്ഞിക്ക് മുന്നില്‍ ഇരുന്ന ഗബ്രിയേല്‍ കത്രീനയോടു കയര്‍ത്തു.

“പാവോല്ലേടാ അത്...തള്ളയില്ലാത്തതല്ലെ..? നിന്നെ അവള്‍ക്ക് ജീവനല്ലേ.. അവളെ നിനക്കിഷ്ടമില്ലേടാ..?”

അമ്മയുടെ അവസാന വാക്കില്‍ ഗബ്രിയേല്‍ അടങ്ങി. അവന്‍ തല താഴ്ത്തി എരിവുള്ള മാങ്ങാ അച്ചാര്‍ കഞ്ഞിയില്‍ ഇട്ടിളക്കി. 

ഇഷ്ടമില്ലേ....? ഒന്ന്‍ ആംഗ്യം കാണിച്ചാല്‍ അനുസരണയോടെ ഓടി വരുന്നവള്‍. അറിയാതൊന്ന്‍ നോക്കിപ്പോയാല്‍  “എങ്ങോട്ടാടാ നിന്റെയൊക്കെ നോട്ടം..” എന്ന് ചീറുന്ന പണിസ്ഥലത്തെ പെണ്ണുങ്ങളെ കണ്ടു ശീലിച്ച ഗബ്രിയേലിന് മുന്നില്‍ ഒന്നിനും എതിര്‍ക്കാതെ ഒതുങ്ങുന്ന പാവം എസ്തേര്‍.

“ഏയ്‌ …. അതിന് ഞാന്‍ ഇപ്പോഴേ കെട്ടാറായോമ്മേ ...? ഗള്‍ഫിലൊക്കെ പോയി നാലു കാശുണ്ടാക്കീട്ടു പോരെ..?..അവള് പിരിലൂസല്ലേ...? എന്തെങ്കിലും ബുദ്ധിയൊണ്ടേല്‍ ഒമ്പതില്‍ തോല്‍ക്കുവോ..? അതിനെയൊക്കെ കെട്ടി കൊണ്ടോന്നു വീട്ടിക്കേറ്റിയാ അമ്മക്ക് പണിയാകും. ഇപ്പോഴും സിമിത്തേരീ ചെന്ന് തള്ളയോട് വര്‍ത്താനം പറയൂന്നാ ആളുകള് പറേന്നെ.”

കത്രീന ഉത്തരം മുട്ടി നിന്നു.

എസ് ഐ യുടെ മുറിയിലെ മേശപ്പുറത്തെ ഫ്ലവര്‍വേസിനെയും അതിലെ പൂക്കളുടെ ഭംഗിയും കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു എസ്തേര്‍.  തുണിയിൽ അത്തരം പൂക്കളുണ്ടാക്കാൻ സിസ്റ്റർ മേരിലോറിന അവളെ പഠിപ്പിച്ചിട്ടുണ്ട്.  ചോദ്യഭാവത്തില്‍ നോക്കുന്ന എസ് ഐ യെ ശ്രദ്ധിക്കാതെ എസ്തേര്‍ ആ പൂവിന്റെ മൊട്ട് എങ്ങനെ ഉണ്ടാക്കി എന്നാലോചിച്ചു കൊണ്ടിരുന്നു. 



“ഈ കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു പോയതാണ്. അച്ഛനു വലിയ ഉത്തരവാദിത്വമൊന്നുമില്ല. കുറച്ചു നാളുകളായി കുട്ടി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയും. എന്നാല്‍ ആരെന്നു ചോദിച്ചിട്ട് പറയുന്നുമില്ല. ബുദ്ധിക്ക്  ചെറിയൊരു കുറവുള്ളത് പോലെ.”

ശിശുക്ഷേമ പ്രവര്‍ത്തകര്‍ക്ക്  തന്നെക്കുറിച്ചു പുതുതായി ഒന്നും പോലീസ് സ്റ്റേഷനില്‍ പറയാനില്ല എന്നറിഞ്ഞ എസ്തേര്‍  അവർക്ക് ചെവി കൊടുക്കാതിരുന്നു.

“ആരാ ഉപദ്രവിച്ചതെന്ന് പറയു കുട്ടീ..”

“എസ് ഐ യുടെ അനുഭാവം നിറഞ്ഞ ചോദ്യവും അടിവയറ്റില്‍ അവള്‍ ആദ്യമായി അറിഞ്ഞ അനക്കവും ഒരേ സമയമായിരുന്നു. ആദ്യത്തെ അനുഭവമായത് കൊണ്ടു എസ്തേര്‍ ഞെട്ടിപ്പോയി. വിളറി തളര്‍ന്ന ആ ശരീരം ഒന്നുലഞ്ഞു.  അവള്‍ വിയര്‍പ്പില്‍ കുളിച്ചു.

“പേടിക്കണ്ട. കുട്ടിക്ക് എന്താണ് പറയാനുള്ളത്….? തുറന്ന് പറഞ്ഞോളൂ.”  അവനെ നമുക്കുടനെ അകത്താക്കാം.”

“എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. പീഡിപ്പിച്ചിട്ടും ഇല്ല.”

സ്നേഹിക്കുന്നതിനെ പീഡനം എന്ന് വിളിച്ചത് കുറച്ചു ദിവസമായി അവളെ ചൊടിപ്പിക്കുന്നു.

“പിന്നെ...കുട്ടിയെങ്ങനെയാ... ഇങ്ങനെ ആയത്..?                 നിറം മങ്ങിയചുരിദാറിന്റെ അളവുകളെ ഭേദിച്ച് വീര്‍ത്തുന്തിയ വയറില്‍ ചെറുതായി കണ്ണയച്ച് എസ് ഐ യുടെ ചോദ്യം.

“ഈ കന്യക ഗര്‍ഭം ധരിച്ചപ്പോള്‍ അവളെ സ്വീകരിക്കാന്‍ ഒരു നീതിമാന്‍ ഇല്ലാതെ പോയി.”

“അതിന് കുട്ടിക്ക് വിവാഹം കഴിക്കാന്‍ പ്രയമായില്ലെന്നറിയാമോ..? ഇനിയിപ്പോ ആളുടെ പേര് പറഞ്ഞാലും അയാള്‍ക്ക്  കുട്ടിയെ വിവാഹം കഴിക്കാനൊന്നും പറ്റില്ല. അതിന് കുട്ടി ഒന്നു രണ്ടു കൊല്ലം കൂടി കാക്കേണ്ടി വരും.”

. കുറച്ചു ദിവസങ്ങളായി അവളുടെ  ചെവിയില്‍ ചോദ്യങ്ങള്‍ക്ക് പിറകെ ചോദ്യങ്ങള്‍ വന്നലയ്കാന്‍ തുടങ്ങിയിട്ട്. അപ്പൻ പെരുന്നാളിന് നിരത്തി വെച്ച് പൊട്ടിക്കുന്ന കതിന കുറ്റികളായി  അവ അവളുടെ ചെവിയിൽ വന്നലച്ചു.  കതിന പൊട്ടി ചെവി മരവിയ്ക്കുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ അലറി ശീലമുള്ള എസ്തേർ ഉറക്കെ അലറി.

“എന്നെ ആരും പീഡിപ്പിച്ചിട്ടില്ല. രണ്ടു പേര്‍ സ്നേഹിക്കുന്നതിനെ പീഡനം എന്ന് വിളിക്കുന്ന നിങ്ങളുടെ ഒരു സഹായവും എനിക്ക് വേണ്ട.”

ഇത് ബുദ്ധിക്കുറവുള്ള കുട്ടിയല്ല. ഇവള്‍ക്ക് കാര്യങ്ങളറിയാം. എന്തോ മാനസിക പ്രശ്നം ഉള്ളപോലെ…”

കൂടെ നിന്നവർ പിറുപിറുത്തു.

“അതിന് ഞങ്ങൾ സഹായിക്കാമെന്ന് വെച്ചാൽ അതിനുള്ള സമയമൊക്കെ കഴിഞ്ഞു കുട്ടീ. അഞ്ചു മാസം കഴിഞ്ഞ സ്ഥിതിക്ക് ഇനി അത് അപകടമാണ്.”

“പിറക്കാനുള്ളവരെല്ലാം സമയത്തിന് പിറക്കുക തന്നെ ചെയ്യും.  കന്യാഗര്‍ഭം എക്കാലത്തും എല്ലാവരെയും അസ്വസ്തരാക്കിയിട്ടെയുള്ളൂ.”

എസ്തേർ ഒരു പ്രവാചകയെപ്പോലെ വിദൂരങ്ങളിലേക്ക് കണ്ണയച്ചു.

“പാവം, ഇതിന്‍റെ   മനസ്സിന്‍റെ താളം തെറ്റിക്കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം അഡ്മിറ്റാക്ക്. പ്രസവ സമയമാകുമ്പോഴെങ്കിലും  ഒന്ന് നോർമലാകട്ടെ.”

എസ് ഐ സ്വകാര്യമായി പറഞ്ഞു.



കൊച്ചുത്രേസ്യായുടെ കുഴി മാടത്തിൽ അന്നും നിറയെ പുല്ലുകൾ തഴച്ചു വളർന്നു നിന്നിരുന്നു. എസ്തേർ കുറ്റബോധത്തോടെ ധൃതിയിൽ കുനിഞ്ഞു നിന്ന് പുല്ല് പറിക്കാൻ തുടങ്ങി. വീർത്തു തുടങ്ങിയ വയറുമായി കുനിഞ്ഞു നിന്നത് അവളെ പെട്ടെന്ന് ക്ഷീണിപ്പിച്ചു, അവള്‍ തല കറങ്ങി നിലത്തിരുന്നു. പുല്ലത്രയും വളര്‍ന്നു കൂടി നിന്നതില്‍ അമ്മ ദേഷ്യപ്പെട്ടിരിക്കുകയാണെന്ന് അമ്മയുടെ മൗനത്തിൽ നിന്നവൾക്ക് തോന്നി. അതവളെ സങ്കടപ്പെടുത്തി.

“മാലാഖമാർ ചതിക്കുമെന്ന് അമ്മക്കറിയില്ലായിരുന്നല്ലേ....? ആയിരുന്നെങ്കിൽ എനിക്കമ്മ പറഞ്ഞു തന്നേനെ.....ല്ലേ..മ്മേ”

എസ്തേറിന്റെ വിതുമ്പുന്ന ശബ്ദം മൺപാളികൾ കടന്ന് ആറടി താഴ്ചയിൽ പോയി  പ്രകമ്പനം കൊണ്ടു. ആ ശബ്ദം കേൾക്കാൻ കൊച്ചുത്രേസ്യ അവിടെ ഉണ്ടായിരുന്നില്ല. ശരീരം മണ്ണോടലിഞ്ഞിട്ടും ഈ ലോകം വിടാന്‍ മടിച്ച ആ പാവം ആത്മാവ് ആരോരുമില്ലാത്ത മകളെക്കുറിച്ചുള്ള ആശകള്‍ വെടിഞ്ഞ് കഴിഞ്ഞിരുന്നു. അത് തിരിച്ചറിയാതെ എസ്തേർ ആ മൺകൂനയോട് പരിഭവം പറഞ്ഞു കൊണ്ടിരുന്നു.



രണ്ടായിരം കൊല്ലങ്ങൾക്ക് മുമ്പ് സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പറന്നിറങ്ങി കന്യകയോട്‌ രക്ഷകന്റെ വരവിന്‍റെ മംഗലവാർത്ത അറിയിച്ച ഗബ്രിയേൽ മാലാഖ   അമ്മയുടെ കുഴിമാടത്തില്‍ നിന്ന്‍ കരയുന്ന പെണ്കുട്ടിയെ കണ്ട് വീണ്ടും മണ്ണിലേക്ക് പറന്നിറങ്ങി. വാഗ്ദാനം ലഭിച്ചു കാത്തിരുന്ന ജനതയ്ക്ക് മാത്രമേ കന്യാഗർഭത്തിലെ പിറവിയെ സ്വീകരിക്കാനാവൂ എന്ന  സന്ദേശം പോലും കൊടുക്കാനാവാത്ത നിസ്സഹായതയില്‍ മാലാഖ ദു:ഖിതനായി.  


(ഗൃഹലക്ഷ്മി:ലക്കം ജൂൺ15-30,2018)



              ****************************