30.5.09

സുകൃതം

നഗരത്തിലെ പുരാതനവും പ്രശസ്ഥവുമായ കലാലയത്തിലെ ഒരു പ്രത്യേക വര്‍ഷം പടിയിറങ്ങിപ്പോയ ജീവശാസ്ത്ര ബിരുദധാരികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമം നടക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഇതേ കലാലയത്തിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളെയും ഒരുമിപ്പിച്ച് ഒരു വിദ്യാത്ഥീ സംഗമം നടന്നിരുന്നു. അന്നു കണ്ടുമുട്ടിയ ജോര്‍ജ്ജ് ജോസഫും ഷംസുവുമാണ് ഇന്ന് ഇങ്ങനെയൊരു കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.അവരുടെ ക്ലാസ്സുകാരുടെ മാത്രമായൊരു ഒത്തുചേരല്‍..നല്ല ആശയം എന്നു ജോര്‍ജ്ജിനു തോന്നിയെങ്കിലും നടപ്പില്‍ വരുത്തുക അത്ര എളുപ്പമാണോ എന്ന സംശയം വന്നു. കാരണം വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ ഭാര്യ ഷൈനിയും ഇരട്ടക്കുട്ടികളായ രണ്ടു പെണ്മക്കളുമായി സെറ്റില്‍ഡാണയാള്‍. നാടുമായി ഇപ്പോളത്ര അടുപ്പമില്ല. നാട്ടില്‍ വന്നപ്പോ യാദൃശ്ചികമായി ഈ സംഗമത്തില്‍ പങ്കെടുത്തു എന്നു മാത്രം. ഷംസു നഗരത്തില്‍ ഒരു ഇലക്ടിക് കട നടത്തുന്നു.അയാളുടെ ബീവി വീട്ടമ്മയാണ് ഏക മകള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു

“അതെല്ലാം ഞാനറേഞ്ചു ചെയ്യാം നീ അടുത്തവര്‍ഷം കുടുബസമേതം ഇങ്ങു വന്നാല്‍ മതി.നമ്മുടെ ക്ലാസ്സിലുണ്ടായിരുന്ന സരിതയില്ലേ. അവള്‍ എന്റെ മോളുടെ ക്ലാസ്സ് ടീച്ചറാണ്.അവളെ കോണ്ടാക്റ്റു ചെയ്താല്‍ കുറച്ചു പേരുടെയെങ്കിലും ഫോണണ്‍ നമ്പര്‍ കണ്ടി പിടിക്കാന് പറ്റും“.ഷംസു ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.

“ആ എല്ലുപോലിരുന്ന മിണ്ടാപ്പൂച്ച സരിതയുടെ കാര്യമാണോ നീയിപ്പറയുന്നത്?”

“ആ …അവളു തന്നെ ..അതിനവളിപ്പോള്‍ മിണ്ടാപ്പൂച്ചയുമല്ല…എല്ലുമല്ല....നല്ല തടിച്ചി…വല്ലപ്പോഴും പി ടി എ മീറ്റിങ്ങിനു കണ്ടാലോ…വാചകമടിച്ചു കൊന്നു കളയും കക്ഷി... പിന്നെ അവളു നിന്റെ പഴയ മൈഥിലിയുടെ ബെസ്റ്റ് ഫ്രെണ്ടായിരുന്നില്ലേ..പക്ഷേ കല്യാണം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പം ഗള്‍ഫിലേക്കു പോയ മൈഥിലിയെപ്പറ്റി യാതൊരു വിവരവുമില്ല എന്നാണവള്‍ പറഞ്ഞത്” ജോര്‍ജ്ജിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കികൊണ്ടാണ് ഷംസു അവസാന വാചകങ്ങള്‍ പറഞ്ഞത്

“വിട്ടു കളയടാ….അവളെവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ.ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത്” .വിഷാദത്തെ നേര്‍ത്ത ചിരി കൊണ്ട് മറച്ചു കൊണ്ടയാ‍ള്‍ പറഞ്ഞു

ഷസുവിന്റെയും സരിതയുടെയും ശ്രമഫലമായി ഒട്ടു മിക്ക സഹപാഠികളെയും അവര്‍ കണ്ടു പിടിച്ചുകഴിഞ്ഞു. വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമുള്ളവരുമായി ബന്ധപ്പെടുവാന്‍ കുറച്ച് ക്ലേശിക്കേണ്ടിവന്നെങ്കിലും എല്ലാവരും ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുനതുപോലെ തോന്നി.എല്ലാവരും ഒന്നു മാത്രമേ ആവശ്യപ്പെട്ടിള്ളൂ. അവധിക്കാലത്തായിരിക്കണം ഈ കൂടിക്കാഴ്ച.

ഫങ്ങ്ഷനു രണ്ടു നാള്‍ മുന്‍പ് നാട്ടിലെത്തിയ ജോര്‍ജ്ജിനെ ഷംസു വിളിച്ച് ഒരു പ്രധാനകാര്യം പറഞു

“നമ്മുടെ മൈഥിലി ഒരു വര്‍ഷമായി നാട്ടിലുണ്ട്..ഏകദേശം രണ്ടു വര്‍ഷം മുന്‍പ് അവളുടെ ഏകമകന്‍ ഒരു അപകടത്തില്‍ മരിച്ചു.പത്താം ക്ലാസ്സില്‍ പഠിക്കുകയാരുന്നു ആ കുട്ടി.അതോടെ സ്ട്രോക്കുവന്ന അവളിപ്പോള്‍ ആയൂര്‍വേദ ചികിത്സാര്‍ഥം നാട്ടിലാണ്.രോഗത്തില്‍നിന്ന് പൂര്‍ണ്ണന്മായും സുഖം പ്രാപിച്ചിട്ടുമില്ല. ഇപ്പോഴും നടക്കുവാന്‍ കുറച്ചു ബുധിമുട്ടുണ്ട്.എങ്കിലും വരാന്‍ ശ്രമിക്കുമെന്നു പറഞ്ഞു.നിന്നെപ്പറ്റിയും അവളന്വേഷിച്ചു.“

““മൈഥിലിയുടെ ഭര്‍ത്താവോ..?”..അയാള്‍ക്ക് ഉദ്വേഗം അടക്കാനായില്ല

“അയാള്‍ ഗള്‍ഫില്‍ത്തന്നെ. അവരു തമ്മിലത്ര ചേര്‍ച്ചയില്ലെന്നു തോന്നി അവളുടെ സംസാരത്തില്‍ നിന്നും..മകന്‍ മരിച്ച ദുഖത്തില്‍നിന്നും ഇനിയും മോചിതയായിട്ടില്ല. ആകെ ഡിപ്രസ്സ്ഡ് ആണവള്‍

“സുഖമില്ലാത്ത ഒരാളെക്കാണുമ്പോളെല്ലാ‍വര്‍ക്കും വിഷമമാകുമല്ലോ ഷംസൂ..? അയാളാകുലപ്പെട്ടു

സാരമില്ല എല്ലാവരോടും അവളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഒരു സൂചനകൊടുത്തിട്ടുണ്ട്.ആരും അവളോടൊന്നും ചോദിക്കരുതെന്ന് പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട്. ഷംസു ഉറപ്പുകൊടുത്തു

ജോര്‍ജ്ജിന്റെ അടുത്തിരുന്ന ഷൈനിക്ക് കാര്യം പെട്ടുന്നു മനസ്സിലായെങ്കിലും അതിന്റെ ഭവഭേദമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല.അവസാനവര്‍ഷം ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കേ, കാമുകിയുടെ വിവാഹക്ഷണക്കത്തുകണ്ട് നിസ്സഹായനായിനിന്ന പണ്ടത്തെ ഇരുപതുകാരന്റെ കഥ അവളോടയാള് പറഞ്ഞിട്ടുള്ളതാണ്.എല്ലാം കേട്ടിട്ട് “മൈഥിലിക്കു ഭാഗ്യമില്ല ഇത്രയും നല്ല ആളിനെ ഭര്‍ത്താവായി ലഭിക്കുവാന്‍“ എന്നാണവള്‍ പറഞ്ഞത്

“ചയയിടാന്‍ സമയമായി“ എന്നു പറഞ്ഞ് അവള്‍ പെട്ടെന്ന് അടുക്കളയിലേക്ക് പോയത് തന്നെ കുറച്ചുനേരം തനിച്ചുവിടാ‍ന്‍ വേണ്ടിയാണെന്നയാള്‍ക്കു മനസ്സിലായി.അഞ്ചു വര്‍ഷത്തെ പ്രണയം വ്ഴിയിലുപേക്ഷിക്കുവാന്‍ മനസ്സുവരാതെ മുന്നില്‍ നിന്നു കരഞ്ഞ മൈഥിലിയോട് ഒരു ആശ്വാസവാക്കുപോലും പറയാനാവാതെവന്ന അതേ നിസ്സഹായത വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടിയത് അയാളെത്തന്നെ അത്ഭുതപ്പെടുത്തി

അയാളെഴുന്നേറ്റ് ചായകുടിക്കുവാനായി അടുക്കളയിലേക്കു ചെന്നപ്പോ ഷൈനി കപ്പിലേക്കു ചായ പകരുന്നതാണ് കണ്ടത്

“ഒരു കപ്പ് ചായ മൈഥിലിക്കുകൂടെയെടുക്കട്ടേ..അതോ അവളു വന്നിട്ട് പെട്ടെന്നു തിരികെപ്പോയോ..ഇപ്പോള്‍ രണ്ടുപേരും കൂടി അവിടെയിഒരിക്കുന്നതു കണ്ടിട്ടാണല്ലോ ഞാന്‍ ചായയിടാനിങ്ങുപോന്നത്..?”ഷൈനി കുസൃതിയോടെ ചോദിച്ചു

“പതുക്കെ..കുട്ടികളുകേള്‍ക്കും. അവരെന്തെങ്കിലും ചോദിച്ചാല്‍ നീ തന്നെ മറുപടി പറയേണ്ടി വരുമേ..”അവളുടെ ചെവിയില് സ്നേഹപൂര്‍വ്വം മൃദുവായി നുള്ളിക്കൊണ്ടയാള് പറഞ്ഞു.

മറ്റെന്നാള്‍ നടക്കുന്ന ഫങ്ങ്ഷനില് പങ്കെടുക്കുവാന് അവരേക്കാളുത്സാഹം കുട്ടികള്‍ക്കാണ്.

കോളെജ് ഓഡിറ്റോറിയത്തില് പഴയ സൂവോളജി ക്ലാസ്സിലെ എല്ലാവരും തന്നെ തങ്ങളുടെ കുടുംബാഗങ്ങളോടൊത്ത് സന്നിഹിതരായിരുന്നു.പ്രധാനവേദിയില്‍ പഴയ അധ്യാപകരെല്ലാവരും തന്നെയുണ്ട്,പ്രൊഫസര്‍ രാമന്‍കുട്ടിയിലും
നളിനിയിലും പ്രായാധിക്യത്തിന്റെ ബുധിമുട്ടുകള്‍ കാണാനുണ്ടെങ്കിലും അവരുടെ വരാനുള്ള സന്മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു.ഷംസുവിന്റെ മകള്‍ സജനയാണെല്ലാവര്‍ക്കും സ്വാഗതമോതിയത്.സജന താന്‍ സരിതയുടെ സ്റ്റുഡന്റാണെന്നറിയിച്ചപ്പോള്‍ എല്ലാവരും ഹര്‍ഷാരവം മുഴക്കി.

തുടര്‍ന്ന് എല്ലാവരും പഴയ പരിചയങ്ങള്‍ പുതുക്കുകയും കുടുംബാഗങ്ങളെ പരിചയപ്പെടുത്തുകകയും ചെയ്തു. രാജന്‍തോമസിനെയും രാജീവ് നായരെയും കഷണ്ടി ആക്രമിച്ചിരുന്നതിനാല്‍ സഹപാഠികള്‍ തിരിച്ചറിയുന്നതിനു കുറച്ചു ക്ലേശിച്ചു.വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം എല്ലാവരും കൌതുകത്തോടെ പരസ്പരം കണ്ടു മനസ്സിലാക്കിക്കൊണ്ടിരിക്കേ ഒരു ടാക്സിയില്‍ മൈഥിലിയെത്തി.കൂടെ സഹായിയായി ഒരു യുവതിയുമുണ്ടായിരുന്നു.യുവതിയുടെ കൈ പിടിച്ച് നന്നേ വിഷമിച്ചാണ് അവള്‍ ഹാളിലേക്കു പ്രവേശിച്ചത്.പെട്ടെന്ന് എല്ലാവരുടേയും ശ്രധ അവളിലേക്കായി..എല്ലാവരെയും നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ച മൈഥിലിക്കു പക്ഷേ തിരിച്ചുകിട്ടികയത് ശോകാദ്രങ്ങളായ നോട്ടങ്ങളായിരുന്നു.ശബ്ദമുഖരിതമായിരുന്ന ഹാള്‍ പെട്ടെന്നു നിശബ്ദമായി

“പരിചയപ്പെടുത്തല്‍ തുടര്‍ന്നോളൂ…”കാലം തന്നിലേല്‍പ്പിച്ച മുറിപ്പാടുകള്‍ പുഞ്ചിരികൊണ്ട് മറക്കാന്‍ ശ്രമിച്ചുകൊണ്ടവള്‍ പറഞ്ഞു.നന്നേ ക്ഷീണിച്ചവശയായിരുന്നു .പഴയ മൈഥിലിയുടെ നിഴല്‍ എന്നുപോലും ആ രൂപത്തെപ്പറയാനാവില്ല.തളര്‍ന്നു തൂങ്ങിയ കണ്ണുകള്‍ അവള്‍ക്ക് വാര്‍ദ്ധക്യം നേരത്തെയെത്തിയതുപോലെ തോന്നിച്ചു.അസുഖം കാരണം ശുഷ്കമായ മുടി കഴുത്തൊപ്പം മുറിച്ചിട്ടിരിക്കുകയാണ്. നടക്കാന്‍ ബുധിമുട്ടുള്ളതുകാരണം എല്ലാവരും മൈഥിലിയുടെ അടുത്തേക്കുവന്നു സംസാരിച്ചുകൊണ്ടിരുന്നു

“ചിറ്റക്ക് ഇടക്ക് ബോധക്ഷയം വരും അധികം സംസാരിപ്പിക്കേണ്ട” കൂടെ വന്ന പെണ്‍കുട്ടി ഇടക്ക് എല്ലാ‍വരോടുമായിപ്പറഞ്ഞു

കുറച്ചൊന്നു ജാള്യനായിനിന്ന ജോര്‍ജ്ജിനെ ഷൈനിയാണ് മൈഥിലിയുടെ അടുത്തേക്ക് കൈ പിടിച്ചുകൊണ്ടു വന്നത്
“കുട്ടികളെന്തിയേ ഷൈനീ…?”ചിരപരിചിതയെപ്പോലെ അവള്‍ ഷൈനിയോടന്വേഷിച്ചു.ജോര്‍ജ്ജിന് അവളോടൊന്നും പറയാനുണ്ടായിരുന്നില്ല. വ്യധയോടെ അവളെ നോക്കുകമാത്രം . ചെയ്തു .ഷൈനിയാണ് അവളുടെ സുഹൃത്ത് എന്നേ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്ന ആര്‍ക്കും തോന്നൂ

ഇതിനിടെ കുട്ടികളെല്ലാവരും ചേര്‍ന്ന് അവരുടെ ഒരു ലോകം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.ആദ്യമായി കാണുന്ന ഭാവമൊന്നും ആര്‍ക്കും തന്നെയില്ല.അവര്‍ക്കിടയില്‍നിന്നും ജോര്‍ജ്ജ് തന്റെ ഇരട്ടകുട്ടികളെ മൈഥിലിയുടെ അടുത്തേക്കു കൊണ്ടുവന്നു.മൈഥിലി അവരെ വിസ്മയത്തോടെ നോക്കി,അരുമയോടെ ചേര്‍ത്തു നിര്‍ത്തി അവരുടെ മുടിയില്‍ തഴുകി.അതു കാണത്തമട്ടിലയാള്‍ അടുത്തുനിന്ന മധുകുമാറിനോടും ഭാര്യയോടും സംസാരിചുകൊണ്ടുനിന്നു.
“രണ്ടു പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കുള്ളതെന്നറിഞ്ഞിരുന്നു.ഇരട്ടകളാണെന്ന് ഇപ്പോഴാണ് മനസ്സിലായത്”അവരെ നോക്കി സന്തോഷത്തോടെ മൈഥിലി ഷൈനിയോടു പറഞ്ഞു
“ചിറ്റക്ക് അധികസമയം ഇങ്ങനെ ഇരിക്കാന്‍ വയ്യ..ഞങ്ങള്‍ പോകുവാന്‍ തുടങ്ങുകയാണ്”.മൈഥിലിയുടെ കൂടെവന്ന പെണ്‍കുട്ടി പറഞ്ഞു
“നീ കാറിനടുത്തേക്കു നടന്നു കൊള്ളൂ…ഞാന്‍ ഷൈനിയുടെ കൂടെ എത്തിക്കൊള്ളാം”മൈഥിലി അവളോടു പറഞ്ഞു

മൈഥിലി ഷൈനിയുടെ കൈ പിടിച്ച് സാവധാനം എഴുന്നേറ്റു.എല്ലാവരോടും യാത്ര പറഞ്ഞു .ഷൈനിയുടെ കൈ പിടിച്ചു തന്നെ ഹാളിനു പുറത്തേക്കിറങ്ങി.ജോര്‍ജ്ജും കാറുവരെ അവളെ അനുഗമിച്ചു.

കാറില്‍ കയറാന് തുടങ്ങിയ മൈഥിലി ജോര്‍ജിനെ നോക്കി പറഞ്ഞു
“പണ്ടു നീയെന്നോട് എത്രപ്രവശ്യം പറഞ്ഞിരിക്കുന്നു എന്നെ ഭാര്യയാക്കുന്നതാണ് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന്.അതു വെറും തെറ്റായിരുന്നു…ഈ ഷൈനിയെ ഭാര്യയായി കിട്ടിയതാണ് നിന്റെ വലിയ ഭാഗ്യം.ഞാനായിരുന്നു നിന്റെ ഭാര്യയെങ്കില്‍ ഇവളെപ്പോലെ നിന്നെ ഇത്രക്കു മനസ്സിലാക്കുവാന്‍ എനിക്കു കഴിയുമോ എന്നെനിക്കു സംശയം തോന്നുന്നു.എന്റെ വിവാഹം കഴിഞ്ഞ നാളുകളില്‍ നിന്റെ സങ്കടമോര്‍ത്ത് ഞാനെത്ര ദു:ഖിച്ചു…അതെല്ലാം വെറുതെയായിരുന്നു…ക്ഷണികമായ ദു:ഖങ്ങള്‍...നമ്മെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കുന്നതാണ് ഒരു മനുഷ്യ ജന്മത്തിന്റെ സുകൃതം.ഈ പാഴ് ജന്മത്തിനു ലഭിക്കാതെ പോയതും അതു തന്നെ

അകന്നുപോകുന്ന കാറു നോക്കി നിശ്ചലനായി നിന്ന ജോര്‍ജ്ജിന്റെ കൈ പിടിച്ച് ഷൈനി ഹാളിലേക്കു തിരികെ നടന്നു.നടക്കുന്ന വഴിയില്‍ അവള്‍ അലിവോടെ അയാളുടെ കൈ തലോടിക്കൊണ്ടിരുന്നു..ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലായി..ആ കുളിര്‍ത്തെന്നല്‍ അയാളില്‍നിന്നുണര്‍ന്ന നിശ്വാസത്തെ അലിയിച്ചുകളഞ്ഞു

28.5.09

മരണത്തെ മനോഹരമാക്കുന്ന തിയറികള്‍

കൂടി നിന്ന ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.എല്ലാവരും പിരിഞ്ഞു പോകുവാന്‍ തുടങ്ങി.പള്ളിസെമിത്തേരിയില്‍ അലക്സിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായി.സ്മിതയോട് ഒന്നു പറഞ്ഞിട്ടു പോകണമോ എന്ന് അലക്സിന്റെ കൂട്ടുകാര് ആലോചിച്ചു. സ്മിത അപ്പോഴും സ്വബോധം നശിച്ചവളെപ്പോലെ ബന്ധുക്കളാരുടെയോ തോളില്‍ തലചായ്ച്ച് എന്തൊക്കെയോ പുലമ്പിക്കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്..കരഞ്ഞു തളര്‍ന്നു നില്‍ക്കുന്ന ഒരാളോട് എന്തു പറയാനാണ്?പിന്നെ വന്നു കാണാം എന്നതീരുമാനത്തില് അവരവിടെ നിന്നും പിരിഞ്ഞു.
ഒരു പൊതുമേഖലാ സ്ഥാപനത്തില് എഞ്ജിനീയറായ അലക്സിന്റെ അപകടമരണം എല്ലാവരെയും തളര്‍ത്തിക്കളഞ്ഞു. .പേരു കേട്ട തറവാട്ടിലെ അംഗം.അഞ്ചു വയസ്സയ ഒരു കുട്ടിയുമുണ്ട്.വലിയ കുടുബത്തിലെ അംഗമായിരുനു എങ്കിലും സമീപകാലത്ത് കുടുംബത്തിന് പേരു മാത്രമേ ഉണ്ടായിരുന്നുള്ളു..ബിസിനസ്സു കാരനായ പപ്പായുടെ ചുവടുകള് പിഴച്ചപ്പോള് സാമ്പത്തിക നില ആകെ തകര്‍ന്നിരുന്നു.അലക്സ് പഠിച്ചുകോണ്ടിരുന്ന കാലത്തുതന്നെ അയാളുടെ പപ്പാ ഹൃദയസ്തംഭനം വന്ന് മരിച്ചു പോയികുകയും ചെയ്തു. പിന്നീട് അലക്സിന് ജോലിയായപ്പോഴാണ് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായത്. സഹോദരിയെ കുടുബ മഹിമക്കു ചേര്‍ന്ന രീതിയില് അയാള്‍ വിവാഹം കഴിച്ചയകുകയും ചെയ്തു.

,അതി സുന്ദരിയാണ് സ്മിത..അവരുടെ വിവാഹം കഴിഞ്ഞുള്ള പാര്‍ട്ടിയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും വധുവിന്റെ സൌന്ദര്യത്തെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ല.“ഭാഗ്യവാന്‍“ എന്നാണ് ഓഫീസിലെ സുഹൃത്തുക്കള്‍ അലക്സിനെക്കുറിച്ച് ഭാര്യമാര്‍ കേള്‍ക്കാതെ അടക്കം പറഞ്ഞത്… അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുനു

എല്ലാവരു തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ സ്മിതയെക്കുറിച്ചു തന്നെയാണ് സംസാരിച്ചത്.”പാവം അവളിനി എന്തുചെയ്യും..?” എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. സ്മിത അലക്സിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയങ്കരിയാണ്.എപ്പോഴും കളിയും ചിരിയുമായി കൊച്ചുകുട്ടികളുടെ പ്രകൃതം. അവള്‍ക്ക് കമ്പനി ജോലികൊടുക്കുമായിരിക്കും ബിരുദധാരിരിണിയാണ് അതിനുള്ള കാര്യങ്ങള്‍ സ്മിതയോടും വീട്ടുകാരോടും ആലോചിക്കാം എന്നു പറഞ്ഞാണ് വിനോദും രാജേഷും പിരിഞ്ഞത്.അവരു രണ്ടു പേരുമാണ് അലക്സിന്റെ പ്രിയസുഹൃത്തുക്കള്‍ .വിനോദിന്റെ ഭാര്യ ഗീതയും രാജേഷിന്റെ ഭാര്യ സരിതയും അതേ കമ്പനിയില്‍ത്തന്നെയാണ് ജോലിചെയ്യുന്നത്

പിറ്റെയാഴ്ച വിനോദും രജേഷും കുടുംബസമേതം സ്മിതയെ സന്ദര്‍ശിച്ചു ജോലിക്കാര്യം സംസാരിച്ചു..ബന്ധുക്കളാരും തന്നെവീട്ടിലുണ്ടായിരുന്നില്ല.അലക്സിന്റെ അമ്മയും സ്മിതയും കുട്ടിയും മാത്രം വീട്ടിലുണ്ട്.സ്മിതക്ക് ഒന്നിലും താല്പര്യമില്ലാത്തതുപോലെ കേട്ടു നിന്നു.വേറെയാരുടെയോ കാര്യം കേള്‍ക്കുന്നതുപോലെ.ഒരു മറുപടിപോലും പറയാനുമില്ല....
“ എന്തിങ്കിലുമൊന്നു പറയൂ സ്മിതേ..ഈ വീടിന്റെയും കാറിന്റെയും ലോണെങ്കിലും അടക്കേണ്ടേ….?”
രാജേഷിന്റെ ചോദ്യം കേട്ട് വിദൂരത്തിലെക്ക് കണ്ണയച്ചിരുന്ന സ്മിത പെട്ടെന്ന് ഞെട്ടലിലെന്നപോലെ തളര്‍ന്ന കണ്ണുകളുയര്‍ത്തി അവരെ നോക്കി
“സ്മിത അപ്പോഴാണ് ഇങ്ങനെയൊരു കാര്യം അലോചിച്ചതു തന്നെയെന്നു അവളുടെ നോട്ടത്തില്‍ നിന്നും അവര്‍ക്കു മനസ്സിലായി.വല്ലാത്തൊരു പാരവശ്യം അവളുടെ മുഖത്തു പ്രത്യക്ഷമായി. അലക്സിന്റെ വീടു പുതുതായി പണിയിപ്പിച്ചതാണ്.കാറു വാങ്ങിയിട്ട് ആറു മാസം തികഞ്ഞിട്ടില്ല.

“ സാവധാനം മറുപടി പറയൂ.ഞങ്ങള്‍ കമ്പനി മാനേജ്മെന്റിനോടു സംസാരിക്കാം“എന്ന് ആശ്വസിപ്പിച്ചിട്ട് അവര്‍ പിരിഞ്ഞു.

പിറ്റെ ദിവസം തന്നെ സ്മിത രാജേഷിനെ വിളിച്ച് കാറു വില്‍ക്കാനുള്ള ഏര്‍പ്പാടാക്കി“അമ്മക്ക് കുറച്ച് എതിര്‍പ്പുണ്ട് പക്ഷേ വീടിന്റെയും കാറിന്റെയും ലോണ് തങ്ങാന് വയ്യ“.സ്മിത കാര്യ ഗൌരവമുളളവളെപ്പൊലെ സംസാരിച്ചു
“നമുക്കൊന്നു വെളിയിലിറങ്ങാനെന്തുചെയ്യും സ്മിതേ..അവന് ആശിച്ചു വാങ്ങിയ കാറല്ലേ“ അലക്സിന്റെ അമ്മ അവളോടു ചോദിച്ചു
“ സാരമില്ലമ്മേ… പുറത്തു പോകുവാനിനി ഓട്ടോയിലൊമറ്റോ പോകാം .കാര്‍ വെളിയിലിറക്കണമെങ്കില്‍ ഒരു ഡ്രൈവറെ വെക്കണം.അതൊന്നും നമ്മളെക്കൊണ്ടാകുമെന്നു തോന്നുന്നില്ല”
സ്മിതയുടെ അഭിപ്രായത്തോട് എതിരു പറയാനാവാതെ അമ്മ സമ്മതിച്ചു.ഇടക്കു ചില പ്രാരാബ്ദങ്ങള്‍ ജീവിതത്തില് വന്നിരുന്നു എങ്കിലും നാളിതുവരെ പ്രൌഡിയില്‍ ജീവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് അവര്‍

സ്മിതയിപ്പോള്‍ ആകെ മാറിയിരിക്കുന്നു.അലക്സ് എപ്പോഴും തന്റെ കൂടെയുണ്ടെന്ന് അവള്‍ വിശ്വസിച്ചു.രാത്രിയില് അവന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്നതായി അവള്‍ സങ്കല്‍പ്പിച്ചു.അപ്പോള്‍ ചിരപരിചിതമായ അവന്റെ ഹൃദയതാളം അവള്‍ക്ക് കേള്‍ക്കാറായി..അവന്‍ അവളുടെ മുടിയിഴകളില്‍ തഴുകി .ചെവിയില്‍ സ്നേഹഭാഷണങ്ങള് പറയുന്നതായും അവളെ സ്നേഹപൂര്‍വ്വം പുണരുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടു.തിരിച്ചൊന്നു പുണരുവാന്‍ കിടക്കയുടെ പകുതിഭാഗം ശൂന്യമാണെന്ന ക്രൂരസത്യം അവളില്‍ നെടുവീര്‍പ്പുണ്ടാകിയെങ്കിലും കിടക്കക്കരികെ വച്ചിരിക്കുന്ന അവന്റെ ചിരിക്കുന്ന ചിത്രം “നീ സങ്കടപ്പെടുന്നതെനിക്കിഷ്ടമല്ലാ.. അതു മാത്രം ഞാന് സമ്മതിക്കില്ല “എന്നു പറയുഇന്നതായവള്‍ക്കു തോന്നി. മരിച്ചവരുടെ ലോകത്തുനിന്ന് തനിക്കു വേണ്ടി മാത്രമായി അവന്‍ തിരികെ വന്നതായും തങ്ങള്‍ സ്നേഹിക്കുന്നവരുടെ മരണം തങ്ങളോടൊപ്പമാണെന്നും അവള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍ അവള്‍ സന്തോഷവതിയായി

സ്മിതക്കു ജീവിതം പഴയപോലെ തന്നെയായി..അലക്സിനെ അവള്‍ക്ക് ചിരിക്കുന്ന ഒരു ചിത്രത്തിന്റെ രൂപത്തില് കാണാം..അവള്‍ മോളുടെ കാര്യങ്ങളെല്ലം പഴയതുപോലെ ശ്രധിച്ചു തുടങ്ങി.സ്മിതയുടെ മാറ്റം അലക്സിന്റെ അമ്മക്ക് വളരെ ആശ്വാസമായി “.കുഞ്ഞിനെക്കൂടെ ശ്രധിക്കാതിരുന്നാല് എന്തു ചെയ്യും“ എന്ന് അവര് അവളെ സ്നേഹപൂര്‍വ്വം ശാസിക്കുമായിരുന്നു.മോളുവന്ന് ഡാഡിയെപ്പറ്റി ചോദിക്കുമ്പോള്‍ മാത്രം അവള്‍ക്ക് ഉത്തരമില്ലാതായി.മകനെയോര്‍ത്തു വിലപിക്കുന്ന അമ്മയെ സമാധാനിപ്പിക്കുവാനും അവള്‍ക്ക് വാക്കുകളില്ല.അപ്പോഴെല്ലാം അവളെ അലക്സ് ആശ്വസിപ്പിക്കുമെങ്കിലും അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രം അവള്‍ക്കറിയില്ല.തന്നെപ്പോലെ അലക്സിനോട് സംസാരിക്കുവാന്‍ ഇവര്‍ക്കുകൂടെ കഴിഞ്ഞിരുന്നെങ്കില് എന്നവള് ആശിച്ചുപോയി.

രണ്ടു മാസങള്‍ക്കു ശേഷം സ്മിത ജോലിയില്‍ പ്രവേശിച്ചു
തികഞ്ഞ പ്രസരിപ്പോടെ വന്ന സ്മിതയെ ഗീതയും സരിതയും ശോകഭാവത്തില്‍ സ്വീകരിക്കുവാന്‍ ചെന്നു.അവരുടെ സങ്കടഭാവം കണ്ട് സ്മിത‍ക്കു കുറച്ചു വിഷമം തോന്നിയെങ്കിലും അതു പുറമെ കണിക്കാതെ, വിധവക്കു ഭൂഷണം കരച്ചിലാണെന്നറിയാതെ സ്വതസിദ്ധമായ ചിരികൊണ്ട് അവരെ നേരിട്ടു,

കണ്ണീരിനു പകരം ഭംഗിയുള്ള ആ ചിരി രണ്ടു പേരെയും കുറച്ച് അലോസരപ്പെടുത്തി
“വലിയ കൂസലൊന്നും ഇല്ലല്ലോ സരിതേ ഇവള്‍ക്ക്”
ഗീത സരിതയോട് അടക്കം പറഞ്ഞു
“അതെ കുറച്ചു ക്ഷീണിച്ചിട്ടുണ്ടെന്നല്ലാതെ വലിയ കുഴപ്പമൊന്നും കാണുന്നില്ല. സൌന്ദര്യം കുറച്ചു കൂടെ കൂടിയിട്ടുണ്ടെന്നാ തോന്നുന്നത്..നല്ല ഫിഗറായിരിക്കുന്നു ഇപ്പോള്‍.സരിത കുറച്ച് അസൂയയൊടെ പറഞ്ഞു”

“കഴിഞ്ഞദിവസം അവള് മോളെയും കൂട്ടി മെറ്റില്‍ഡയുടെ ബ്യൂട്ടിപാര്‍ലറില് നിന്നിറങ്ങി വരുന്നുണ്ടായിരുന്നു.മോളുടെ മുടി ശരിയാക്കാനെന്നാണ് പറഞ്ഞത്.ഫേഷ്യലിനു പോയതാണോ എന്നെനിക്കൊരു സംശയം മുഖത്തിനെന്താ ഒരു തിളക്കം”ഗീത കൂട്ടിച്ചേര്‍ത്തു

പണ്ടേ സ്മിതയോട് അവര്‍ക്ക് അവളോട് പുറമെകാണിക്കാനാവാത്ത അസൂയയുണ്ടായിരുന്നു

രജേഷും വിനോദും സ്മിതയെ ഓഫീസ് പരിചയപ്പെടുത്തി.സ്മിതയെ എല്ലാവര്‍ക്കും അറിയാമായിരുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തല് വേണ്ടി വന്നില്ല.ഒട്ടു മിക്കവരെയും അവള്‍ക്കു അറിയാം.സ്മിത വളരെ സോഷ്യലായി ഇടപെടുന്ന കണ്ട് ഗീതയും സരിതയും അവളെ അത്ര മൈന്റു ചെയ്യാന് പോയില്ല.ഓഫീസിലെ മറ്റുള്ളവരിലും അവളുടെ പെരുമാറ്റം കുറച്ച് അമ്പരപ്പുണ്ടാക്കി അലക്സിന്റെ സംസ്കാര ദിവസം വാടിയ ചേമ്പിന്തണ്ടുപോലെ തളര്‍ന്നു കിടന്ന പെണ്‍കുട്ടിയാണോ ഇതെന്ന് അവര് മനസ്സില് ചോദിച്ചു

വളരെ വേഗം സ്മിത ജോലിയൊട് അഡ്ജസ്റ്റുചെയ്തു.രാജേഷും വിനോദും അവളോട് ഇടക്കിടക്ക് ക്ഷേമാന്വേഷണം നടത്തുന്നത് ഭാര്യമാര്‍ക്കിഷ്ടമാകുന്നില്ലെന്നതൊഴിച്ചാല്‍ വലിയ മാറ്റമില്ലതെ ജീവിതം നീങ്ങി .പക്ഷേ സരിതയും ഗീതയും എന്താ പഴയതുപോലെ സൌഹൃദമില്ലാത്തതെന്തെന്നു മാത്രം അവള്‍ക്കു മനസ്സിലായില്ല.അവരുടെ മനസ്സുകളിലെ അസൂയയും സംശയവും ചേര്‍ന്നുണ്ടായ നെരിപ്പോടുകളില്‍ നിന്നുയരുന്ന പുക മനസ്സിലാകാതെ അവള്‍ വിഷമിച്ചു. . ലഞ്ചു ഹാളില്‍ വച്ചു കണ്ടാലും അവരവളോട് കാര്യമായി സംസാരിക്കാറില്ല. തങ്ങളുടെ ഭര്ത്താക്കന്മാര് ലഞ്ചു ടൈമില്‍ അവളൊട് സംസാരിക്കുന്നത് രണ്ടു പേരെയും അലോസരപ്പെടുത്തുന്നുമുണ്ട്.
“അലക്സുള്ളപ്പോള് എത്ര സൌഹൃദത്തില് കഴിഞ്ഞുന്നവരാണ്....ഇവര്‍ക്കിതെന്തു പറ്റി..?”അതിനും അവള്‍ അലക്സിനോടു പരാതി പറഞ്ഞു.

“സാരമില്ല അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ കാണും.ചിലപ്പോള്‍ നിനക്കു വെറുതെ തോന്നുന്നതാവും“ എന്ന മറുപടി കിട്ടി.

ഒരു ദിവസം ലഞ്ചു ഹാളില്‍ നിന്നുമിറങ്ങിയ സ്മിത മറന്നുവെച്ച ഫോണെടുക്കുവാന് തിരികെ ചെന്നപ്പോള്‍ സരിതയും ഗീതയും അടക്കം പറയുന്നത് കേട്ടു
“ഇവളാരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കില് ഒരു മനസ്സമാധാനമായേനെ എന്തു കളിയും ചിരിയുമാണ് എല്ലാവരോടും.ഭര്‍ത്താവു മരിച്ച പെണ്ണാണെന്ന ഒരു വിചാരവുമില്ലല്ലോ ഇവള്‍ക്ക്..?“ ഗീത സരിതയോടു പറയുന്നു

“അതെയതേ..ഇതിനൊരു പരിഹാരമില്ലാതെ പറ്റില്ലല്ലോ..എന്റെ വീടിനടുത്ത് ഭാര്യ മരിച്ചൊരു ചെറുപ്പക്കാരനുണ്ട്.അയാള്‍ക്ക് വിവാഹാലോചന നടക്കുന്നുണ്ട് ഞാന്‍ നയത്തില് അവളോട് സംസാരിക്കാം.“

കടന്നു വന്ന സ്മിതയെക്കണ്ട് രണ്ടുപേരും പെട്ടെന്നു നിശബ്ദരായി.രണ്ടുപേരും അവളെക്കണ്ട് കുറച്ചൊന്നു ജാള്യരായി.സ്മിത ഒന്നും സംസാരിക്കാനാവതെ തകര്‍ന്ന മനസ്സുമായി ഫോണുമെടുത്ത് തിരികെപ്പോയി
.ഒരു വിധവയുടെ പരിമിതികള് അവള്‍ക്കു പെട്ടെന്നു മനസ്സിലായി.ഫോണിന്റെ സ്ക്രീനിലുള്ള അലക്സിന്റെ ചിത്രം നോക്കി അവള് അവനോടു കലമ്പി
“.ഒന്നു പറഞ്ഞു തരാമായിരുന്നില്ലേ. അലക്സ്. എനിക്കിതെല്ലാം..എനിക്കുള്ള അരുതുകളെന്തേ എന്നെ ഓര്‍മ്മിപ്പിച്ചില്ല..?വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് എന്നു എന്തേ എനിക്കു പറഞ്ഞു തരാതിരുന്നേ..?“
അലക്സ് അവളെ സ്നേഹപൂര്‍വ്വം ശാസിച്ചു
“ജീവിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്നേഹം പങ്കു വെക്കപ്പെടുമോ എന്നോര്‍ത്തു മനസ്സു നീറിനടക്കുന്ന അവരെക്കാളേറെ സന്തോഷവതിയല്ലേ മരിച്ചുപോയ എന്നെ കറയില്ലാതെ സ്നേഹിക്കുന്ന നീ…?പിന്നെന്തിനു നീ വിഷമിക്കണം..?”
അലക്സിന്റെ സ്വാന്തനിപ്പിക്കലില്‍ ഒരു നിമിഷം മതിമറന്നു നിന്ന സ്മിത ഒരു പുഞ്ചിരിയോടെ തന്റെ ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു…അവന്റെ കൈയ്യില്‍ മുറുകെ പിടിച്ച്..