3.3.15

മയൂര നടനം


 ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി ഏഴ് കൊല്ലം തികയാറായപ്പോഴാണ് പെട്ടെന്നൊരു ദിവസം “നമുക്ക് പിരിയണം റഷീ....” എന്ന് പറഞ്ഞ് യമുനയെന്നെ ഞെട്ടിച്ചത്. ഒരു ഞായറാഴ്ച ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍  മടിച്ചങ്ങനെ കിടക്കുമ്പോഴാണ് യാതൊരു പ്രകോപനവും ഇല്ലാതെ അവളങ്ങനെ പറഞ്ഞത്. ഉറക്കപ്പിച്ച് പറയുന്നുവെന്നാണ് എനിക്കാദ്യം തോന്നിയത്. പതിവ് പോലെ നെഞ്ചില്‍ തല ചായ്ച്ചു കിടന്നിരുന്ന അവളെ ഞാനപ്പോഴും ചേര്‍ത്തു  പിടിച്ചിരുന്നു.
പലയിടത്തും പറഞ്ഞു കേട്ടിട്ടുള്ള പിരിയല്‍ എന്ന ദുരന്തം ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വരുമെന്ന് സ്വപ്നത്തില്‍പ്പോലും ഞാന്‍ വിചാരിച്ചിട്ടില്ലായിരുന്നു. സാധാരണ ഉണ്ടാകുന്ന സ്നേഹ കലഹങ്ങളോ ദമ്പതികള്‍ക്കിടയിലെ ‘സെവന്‍ത്ത് ഇയര്‍ ഇച്ചിംഗ്’ എന്ന ഇംഗ്ലീഷ് അസ്വാരസ്യമോ ‘ലിവിംഗ് ടുഗതര്‍’ എന്ന വിപ്ളവകരമായ ദാമ്പത്യം നയിക്കുന്ന ഞങ്ങള്‍ക്കിടയില്‍ തീരെ ഇല്ലായിരുന്നു.  
എന്റെ വെളുത്ത കാലില്‍ പിണഞ്ഞു കിടന്ന അവളുടെ ഇരുണ്ട കണങ്കാല്‍ കാണിച്ചു കൊണ്ടവള്‍ തുടര്ന്നു
“കണ്ടില്ലേ, രാവും പകലും പോലെ കിടക്കുന്നത്...? യോജിക്കാന്‍ പറ്റാത്ത നിറങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  ഏതെങ്കിലും ചിത്രകാരന്‍ ചിത്രം വരക്കുമോ..? തമ്മില്‍ ചേരാനാവാത്തത് ചേര്‍ക്കാന്‍  ശ്രമിച്ച വിഡ്ഢികളാണ് നമ്മള്‍.”
കാണാതെ പഠിച്ചു വെച്ച എന്തൊക്കെയോ യാന്ത്രികമായി പുലമ്പുന്നത് പോലെയായിരുന്നു അവളുടെ സംസാരം.
ഉറക്കം വിട്ട് ചാടി എഴുന്നേറ്റ് ഒന്നും മിണ്ടാതെ ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നു. സഹതാപത്തോടെ അണച്ച് പിടിച്ചപ്പോള്‍ അവള്‍ കുതറി മാറി എഴുന്നേറ്റു പോകുകയാണുണ്ടായത്. കുറച്ചു നാളുകളായി അവളുടെ മൂഡ്‌ ശരിയല്ല എന്നെനിക്ക് തോന്നിയിരുന്നു.

അവള്‍ക്കെന്തുപറ്റിയെന്ന സന്ദേഹത്തില്‍ പുറത്തെ വരാന്തയില്‍ ചെന്നിരിക്കുമ്പോള്‍ കരഞ്ഞു വീര്‍ത്ത കണ്ണുകളുമായി ഒരു കപ്പു കാപ്പി കൊണ്ടു തന്നിട്ടവള്‍ മിണ്ടാതെ തിരിച്ചു പോയി. കാപ്പി മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അന്‍പഴകനും അവനു തൊട്ടു പിന്നാലെ കറുപ്പായിയും അടുക്കള ഭാഗത്തേക്ക് മെല്ലെ നടന്നു പോകുന്നത് കണ്ടു.

തീരെ അയല്പക്കമില്ലാത്ത ഈ വീട്ടിലെ ഞങ്ങളുടെ നിത്യ സന്ദര്‍ശകരാണവര്‍. മിച്ചം വരുന്ന ഭക്ഷണം എല്ലാ വൈകുന്നേരങ്ങളിലും ഒരവകാശം പോലെ വാങ്ങാന്‍ അവര്‍ വരും. അതിസുന്ദരനായ അന്‍പഴകനും ചന്തം തീരെയില്ലാത്ത കറുപ്പായിയും. അന്‍പഴകന്‍, പീലികള്‍  തഴച്ച് വളര്‍ന്ന്   വര്‍ണ്ണുങ്ങള്‍ വാരി വിതറിയ മേനിയഴകുള്ള യുവാവ്. മിന്നിത്തിളങ്ങുന്ന നീല രോമങ്ങള്‍ തിങ്ങി നിറഞ്ഞ മനോഹരമായ കഴുത്തുയര്‍ത്തി തല മെല്ലെ വെട്ടിച്ച് നടക്കുമ്പോള്‍ അവന്റെ തലയിലെ ഭംഗിയുള്ള പൂവുകള്‍ ഇളം വെയിലില്‍ തിളങ്ങും. പാവം കറുപ്പായിക്ക് അന്‍പഴകന്റെ കൂട്ടുകാരി എന്ന ലേബല്‍ മാത്രം. അവളുടെ തലയിലെ പൂവ് പോലും അന്‍പപഴകന്റെ ഏഴയലത്ത് വരില്ല. വെറും ചാര നിറത്തിലെ തൂവലുകള്‍ കൊണ്ടു മാത്രം ജീവിക്കാന്‍ വിധിക്കപെട്ടവള്‍ എന്ന് പറഞ്ഞ് യമുന ഇടക്കിടെ അവളോടു സഹതപിക്കുന്നത് കേള്‍ക്കാം . പക്ഷെ ഞാന്‍ സുന്ദരനായ അന്‍പഴകന്റെ പ്രണയിനിയാണ് എന്ന ഗര്‍വില്‍ അവനോടു ചേര്‍ന്നല്ലാതെ അവളെ ഒരിക്കലും കണ്ടിട്ടില്ല.
  
കാറ്റാടി യന്ത്രങ്ങളുടെയും ഉപ്പ് പാടങ്ങളുടെയും നാട്ടിലേക്ക് സ്ഥലം മാറി വന്ന ആദ്യ ദിവസങ്ങളില്‍ കാടിനടുത്ത് ഒറ്റപ്പെട്ടു നില്ക്കുന്ന ഈ വീട് വേണ്ട എന്നു പറഞ്ഞ യമുനക്ക് പിന്നീട് വീട് മാറേണ്ട എന്നായി. ചുറ്റും കാടിന്റെ സ്വച്ഛതയും ശാന്തതയും. ദൂരെ ഉപ്പുപാടങ്ങളുടെ അതിരുകളില്‍ ഉദിച്ചസ്തമിക്കുന്ന സൂര്യന്‍. വീട്ടു ജോലിക്കാരി തേന്മൊഴിയും അവളുടെ കണവന്‍ പാല്ക്കാരന്‍ ബാലമുരുകനും കാടു താണ്ടി ഇത്രയും ദൂരം വരുന്നതിന്റെ ആവലാതികള്‍ ഇടക്ക് പറഞ്ഞു കൊണ്ടിരുന്നു..
“അക്കാ...എങ്ക വീട്ടുക്ക്‌ പക്കത്തില്‍ നല്ല വസതിയാന വീടിരിക്ക്. വാടകൈ കമ്മി. ഉങ്കള്‍ മാതിരി പെരിയ ആള്‍കള്‍ ഏന്‍ ഇന്ത കാട്ടില്‍ വന്ത് വസിക്കണം ...?”
അവരുടെ പ്രലോഭനങ്ങള്‍ എന്നെ ചെറുതായി ഉലച്ചുവെങ്കിലും അതിനൊന്നും വഴങ്ങാതെ വീട് മാറുന്നില്ല എന്ന തീരുമാനത്തില്‍ത്തന്നെ യമുന ഉറച്ചു നിന്നു. ഞാന്‍ പിന്നീടവളെ നിര്‍ബന്ധിച്ചുമില്ല. 
തൊട്ടടുത്തുള്ള ഉപ്പ് പാടത്തിന്റെ ഉടമ ചെല്ലപ്പ മുതലിയാരുടെ പഴയ രീതിയില്‍ പണി കഴിപ്പിച്ച ഇരു നില വീട്.
“അന്ത മുതലിയാര്‍ അവരുടെ ചിന്ന വയസ്സില്‍ ഒരു പെമ്പിള പിത്തനാക ഇരുന്താന്‍. അവര്‍ ആസൈക്കാക കട്ടിയ ഇടം ഇത്.”
തേന്മൊാഴി യമുനയുടെ ചെവിയില്‍ അടക്കം പറഞ്ഞു.
“അങ്ങനെയെങ്കില്‍ അയാള്‍ ഞങ്ങള്‍ക്ക് വാടകക്ക് തന്നതോ..?”
“അയ്യയ്യോ...അത് അവരല്ല. മകന്‍ സെല്‍വന്‍. നല്ല തങ്കമാന പയ്യന്‍. അന്ത ചെല്ലപ്പാവുക്ക് എണ്‍പതു വയസ്സ് മേലെ ആച്ച്. മുത്തയ്യാപുരത്തെ വീട്ടെയ് വിട്ട് എങ്കെയും പോകമാട്ടാര്‍. ഇപ്പൊ കണ്ണ് കൂടെ തെരിയാത്”.
ചെല്ലപ്പ മുതലിയാര്‍ കാമുകിമാരുമായി രമിച്ച ആ വീട്ടില്‍ ഞങ്ങള്‍ പാര്‍പ്പു  തുടങ്ങിയിപ്പോള്‍ ഒരു വര്‍ഷമാകുന്നു.
വന്ന നാളില്‍ത്തന്നെ അന്‍പ‍ഴകന്‍ കറുപ്പായി ജോഡി ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  മറ്റ് ആണ്‍ മയിലുകളുടെ കൂടെ ഒന്നിലധികം പെണ്മയിലുകളെ കാണുമ്പോള്‍ അന്‍പ‍ഴകന്റെ കൂടെ എന്നും കറുപ്പായി മാത്രം. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി അവര്‍ കാണിച്ച അസാധാരണ ഇണക്കമാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. യമുന പുതിയ പേര്‍ നല്കി  അവരെ വിളിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ പേരറിഞ്ഞു എന്ന ഭാവത്തിലാണ് രണ്ടു പേരും ഞങ്ങളെ നോക്കിയത്. ആദ്യമൊക്കെ മുറ്റത്തിടുന്ന ഭക്ഷണ സാധനങ്ങള്‍ കൊത്തിത്തിന്നാനെത്തുന്ന കക്ഷികള്‍ ഞങ്ങളെക്കണ്ടാലുടന്‍ സ്ഥലം വിടുമായിരുന്നു. പിന്നെപ്പിന്നെ രാവിലെയും വൈകിട്ടും അവര്‍ മുറ്റത്തെ സ്ഥിരം സന്ദര്‍ശകരായി, ഞങ്ങളെ കണ്ടാലും കൂസലില്ലാതെ മുറ്റത്ത് കൂടെ നടക്കുമെന്നായി. രാവിലെ ജോലിക്ക് പോകാനുള്ള തിരക്കില്‍ “ദാ...തിന്നോ... കറുപ്പായീ... അന്‍പഴകാ...” എന്നൊക്കെ പറഞ്ഞു യമുന ധൃതിയില്‍ തലേന്നത്തെ ചപ്പാത്തിക്കഷണമോ കടലക്കറിയോ മുറ്റത്തിട്ട് കൊടുക്കും. വൈകിട്ട് അവള്‍ ഓഫീസില്‍ നിന്നും വരുന്ന സമയം കൃത്യമായി അറിയാവുന്ന രണ്ടു പേരും മുറ്റത്തങ്ങനെ ചികഞ്ഞു നടക്കും.
“എന്റെ അന്‍പഴകാ നീ എന്തിനാ ഈ ചൂല് പോലെയുള്ള പീലിയും ഫിറ്റ് ചെയ്തിങ്ങനെ നടക്കുന്നത്...? വല്ലപ്പോഴുമൊന്ന് വിരിച്ചാടി കാണിച്ചു കൂടെ...?” എന്നവള്‍ പലപ്പോഴും അവനോടു ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
“അവന്റെ പീലികള്‍ നിന്നെ ആടിക്കാണിക്കാനുള്ളതല്ല. അതവന്റെ കറുപ്പായിക്കുള്ളതാ.”
എന്ന് ഞാന്‍ മുറിയില്‍ നിന്നും വിളിച്ച് പറഞ്ഞപ്പോള്‍
“ഒക്കെ നിന്റെ കറുപ്പായി എടുത്തോട്ടെ.. ഞാനൊന്ന് കാണുന്നതില്‍ നിനക്കെന്താ വിരോധം..? എന്നവള്‍ ചോദിച്ചത് അവനു മനസ്സിലായി കാണുമോ എന്തോ...?
യമുനയുടെ കുശലം കേട്ട് ഓരോന്ന് കൊത്തി തിന്ന് സന്ധ്യയോടെ അവര്‍  മഴമുള്ള്‍ കാട്ടിലേക്ക് ചേക്കേറും.
ഓഫീസ്‌ വിട്ടു മഴ നനഞ്ഞു കുളിച്ച് വന്ന ഒരു സന്ധ്യക്ക് യമുന എന്നോട് ഒരു സ്വകാര്യം പറഞ്ഞു.
“റഷീ.... അറിഞ്ഞോ...? നമ്മുടെ അന്‍പഴകന്‍ ഇന്ന് റൊമാന്റിക്ക് ആയി. സന്ധ്യക്ക് കാറ്റും മഴയും കണ്ടപ്പോള്‍ അവന്‍  പീലി വിരിച്ചു. കറുപ്പായിയുടെ മുന്നില്‍ എന്തൊരു നൃത്തമായിരുന്നു. കാലുകള്‍ മെല്ലെ മെല്ലെ ചവിട്ടിച്ചവിട്ടി....
“എന്നിട്ടോ..?”
ഞാനവരെ ശല്യപ്പെടുത്താന്‍ പോയില്ല. പക്ഷെ ജനലിലൂടെ ഒളിച്ചിരുന്ന് കണ്ടു.
“അത് ശരിയായില്ല യമുനേ.. നീ അവരുടെ റൊമാന്റിക് രംഗങ്ങള്‍ ഒളിഞ്ഞു നോക്കിയത്. അവര്‍ക്കും  അവരുടേതായ പ്രൈവസി വേണ്ടേ..?”
“ഒന്നുമില്ല റഷീ... അവന്‍ കുറച്ചു നേരം പീലി വിടര്‍ത്തി ചുവടു വെച്ചു, കറുപ്പായിയുടെ ഭാവം എനിക്ക് കാണാനായില്ല. അവള്‍ പുറം തിരിഞ്ഞു നില്ക്കയായിരുന്നു. അവളുടെ മുഖത്ത് സന്തോഷമായിരിക്കും.  എനിക്കുറപ്പുണ്ട്. മഴ കനത്തപ്പോള്‍ രണ്ടു പേരും എന്നെത്തയും പോലെ കാട്ടിലേക്ക് പോകുകയും ചെയ്തു.
“എന്നെത്തെയും പോലെയല്ല ഇന്നവരുടെ കിടക്ക പൂത്തുലഞ്ഞു കാണും. “
“അതെ.. തീര്‍ച്ചയായും. അന്‍പഴകന്റെയും കറുപ്പായിയുടെയും കാടിനുള്ളിലെ കിടക്ക എങ്ങനെയായിരിക്കും...?” മഴ നനഞ്ഞു കുതിര്‍ന്ന എന്നോട് ചേര്‍ന്ന്  യമുന സ്വപ്നത്തിലെന്നവണ്ണം മന്ത്രിച്ചു. എന്റെ തലയില്‍ നിന്നും ഇറ്റിറ്റു വീണ വെള്ളത്തുള്ളികളില്‍ അവള്‍ കുളിര്‍ന്നുലഞ്ഞു.

അന്‍പഴകന്‍, കറുപ്പായി, തേന്മൊഴി, ബാലമുരുകന്‍ എന്നിവര്‍ മാത്രം വരുന്ന കാടിനടുത്തുള്ള ഈ വീട്ടില്‍ സന്തോഷവതിയായിരുന്ന യമുനയ്ക്ക് പിന്നീടെങ്ങനെയാണ് ഈ മാറ്റം സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്തെന്നില്ലാത്ത വിഷാദം, കാരണമില്ലാത്ത പൊട്ടിത്തെറിക്കലുകള്‍...
യമുനയെ ഞാന്‍ പ്രൊപോസ്‌ ചെയ്ത നാളില്‍ത്തചന്നെ അവളുടെ സൌന്ദര്യം കുറഞ്ഞ മുഖവും ഞങ്ങള്‍ തമ്മിലുള്ള നിറ വ്യത്യസവും ചൂണ്ടിക്കാണിച്ച് അവള്‍ ആദ്യം പിന്‍വാങ്ങിയതായിരുന്നു. വീണ്ടും ഒരു കൊല്ലം കാത്തിരുന്നതിന് ശേഷമാണ് പുറം കാഴ്ചയല്ല സ്നേഹം എന്നവളെ ബോധ്യപ്പെടുത്തി എനിക്കവളെ സ്വന്തമാക്കുവാന്‍ കഴിഞ്ഞത്. ആദ്യകാലത്ത് ആ അപകര്‍ഷത ബോധത്തില്‍ നിന്നും അവളെ മോചിപ്പിക്കുവാന്‍ എനിക്ക് നന്നേ പാടു പെടേണ്ടി വന്നു. ഇപ്പോള്‍ കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും.....

മുറ്റത്തൂടെ നടക്കുന്ന അന്‍പഴകനെ അവള്‍ ദേഷ്യത്തോടെ നോക്കി.
“വേണേല്‍ വേറെ എവിടെയെങ്കിലും പോയി കൊത്തിത്തിന്ന്. ഒരു സുന്ദരന്‍ വന്നിരിക്കുന്നു.”
അരിമണികള്‍ കറുപ്പായിക്ക് മാത്രമായി ഇട്ടു കൊടുത്ത്, എന്നോടുള്ള ദേഷ്യം അവള്‍ അന്‍പകഴകനോടു തീര്ത്തു .
“നിനക്കിതെന്തു പറ്റി യമുനേ...? എന്തിനാ ഈ മിണ്ടാപ്രാണികളോട് കയര്‍ക്കുന്നത്..?”
“അന്‍പ‍ഴകന് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. എല്ലാ പെണ്മയിലുകളും കറുപ്പായിമാര്‍. എന്നാല്‍ റഷി, നിങ്ങള്‍ക്കോ...?  എന്ത് കണ്ടിട്ടാണ് നിങ്ങളെന്നെ സ്നേഹിച്ചത്....? എന്റെ കറുത്ത തൊലിയും ചന്തമില്ലാത്ത ശരീരവും എങ്ങനെയാണ് നിങ്ങളെ ആകര്‍ഷിച്ചത്..? ഭൂമിയില്‍ വേറെ പെണ്ണുങ്ങളില്ലാത്ത പോലെ.”
എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. കുറച്ചു നാളുകളായുള്ള അവളുടെ അകല്‍ച്ചയില്‍ ഞാന്‍ പൊട്ടിത്തെറിച്ചു പോയി. ഞാനവളോട് വല്ലാതെ ദേഷ്യപ്പെട്ടു.
“നിങ്ങള്‍ക്കിപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ട് റഷീ. നിങ്ങളുടെ ദേഷ്യം അതാണ്‌ വെളിവാക്കുന്നത്.”
പിന്നീട് കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കറുപ്പായിയെ കാണുന്നില്ല. അന്‍പഴന്‍ തനിയെ മുറ്റത്തു കൂടെ കൊത്തിപ്പെറുക്കി നടക്കുന്നു.  
“കണ്ടോ പാവം കറുപ്പായിയെ ഇപ്പോഴവനു വേണ്ട. ദുഷ്ടന്‍. ഒന്നും തരില്ല ഞാന്‍.”
യമുന അടുക്കളയിരുന്ന് അന്‍പപഴകനെ നോക്കി പിറുപിറുത്തു.
ഒന്നും തിന്നാന്‍ കിട്ടാതെ അന്‍പഴകന്‍ നിരാശനായി തിരിച്ചു പോയി. യമുനയുടെ ദേഷ്യം മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആ പാവം എന്നും രാവിലെയും വൈകിട്ടും അടുക്കള പരിസരത്തുകൂടെ തനിയെ അങ്ങിങ്ങ് നടന്നു.

സൈക്കൊളജിസ്റ്റിന്റെ കൌണ്‍സിലിംഗിന്റെി അവസാന സിറ്റിങ്ങും കഴിഞ്ഞു മടങ്ങി വന്ന ദിവസം സന്ധ്യക്കാണ് കാട്ടില്‍ നിന്നും മയിലുകളുടെ അതി ഭയങ്കരമായ കരച്ചില്‍ കേട്ടത്. കാടിനുള്ളില്‍ നിന്നും ഉയരുന്ന ഇരുണ്ട പുകക്കൂമ്പാരം. വീശിയടിച്ച കാറ്റില്‍ തീജ്വാലകള്‍ ആകാശത്തേക്കുയര്‍ന്നു പൊങ്ങുന്നു. 
“എനിക്ക് പിരിയണം. ഉടനെ തന്നെ നാട്ടിലേക്ക്‌ പോകുന്നു. സ്ഥലം മാറ്റത്തിന് അപേക്ഷിച്ചു കഴിഞ്ഞു.” എന്ന് സൈക്കൊളജിസ്റ്റിനോടും അന്തിമ തീരുമാനം  പറഞ്ഞ യമുനയോട് പിന്നീട് സംസാരിക്കാന്‍ കൂട്ടാക്കാതെ വരാന്തയിലിരിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കളുടെ സന്ധി  സംഭാഷണങ്ങളും വൃഥാവിലായ എന്റെ അവസാനത്തെ അത്താണിയാണ് അന്ന് നഷ്ടമായത്.
 
മനസ്സ് തളര്‍ന്ന് ഉദാസീനനായി ഇരുന്ന എന്നെ മയിലുകളുടെ കരച്ചില്‍ വല്ലാതെ അസ്വസ്ഥനാക്കി. ഓടി ടെറസ്സില്‍ കയറി നോക്കിയപ്പോള്‍ സൈറണ്‍ മുഴക്കി ഫയര്‍ എന്‍ജിനുകള്‍ ഇരച്ച് വരുന്നത് കണ്ടു. അതി ശക്തിയോടെ ചീറ്റിച്ചിതറിയ വെള്ളത്തില്‍ ചുവന്ന തീജ്വാലകള്‍ ഇരുണ്ട പുകയായി അമര്‍ന്നു.അവ  കാടിനു മേലെ ആകാശത്തില്‍ കറുത്ത കൂടു കെട്ടി. മയിലുകള്‍ അപ്പോഴും ഉച്ചത്തില്‍ ഭയന്നു കരയുന്നുണ്ടായിരുന്നു. പിന്നില്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ തൊട്ടടുത്ത് യമുന. 
“അവര്‍ക്കെന്തെങ്കിലും പറ്റിക്കാണുമോ എന്തോ..?”
കുറെ നാള്‍ കൂടിയാണ് അവള്‍ എന്നോട് അടുപ്പത്തോടെ സംസാരിക്കുന്നത്. നാളുകളായി ഒരു വീട്ടില്‍ രണ്ടു ദ്വീപുകളായി കഴിയുകയാരുന്നു ഞങ്ങള്‍.
“ആര്‍ക്ക്...?”.
“അന്‍പഴകനും കറുപ്പായിക്കും.”
“അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ നിനക്കെന്താ..? നിന്റെ ആരാ അവര്‍..? നീ ഇവടെ നിന്ന് പോയ്‌ക്കഴിഞ്ഞ് കാട്ടു തീ വന്നാലും അവര്‍ ചാകില്ലേ..?”
എനിക്കെന്റെ ദേഷ്യവും നിരാശയും മറയ്ക്കാനായില്ല.
തീയണച്ചു കഴിഞ്ഞിട്ടും ടെറസിലെ ഇരുട്ടില്‍ കാട്ടിലേക്ക് നോക്കി നില്ക്കുന്ന യമുനയെ അവഗണിച്ചു ഞാന്‍ താഴേക്കു പോന്നു.
അന്ന് രാത്രി പതിവിനു വിപരീതമായി യമുന എന്റെ മുറിയിലാണ് കിടന്നത്. മാസങ്ങള്‍ കൂടിയാണ് അവള്‍ എന്റെ മുറിയില്‍ കയറിയത്. ഉറക്കം വരാതെ ഇടക്കെഴുന്നേറ്റ് അവള്‍ വെള്ളം കുടിക്കുന്നതും  ജനാല വിരി മാറ്റി കാട്ടിലേക്ക് നോക്കി നില്ക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ  മടിച്ച് മടിച്ച് അവള്‍ എന്റെ അരുകില്‍ വന്നു.
“”എനിക്കൊന്ന് കാട്ടിലേക്ക് പോകണം. എന്റെ കൂടെ വരുമോ...? ഇന്നലെ തീയുണ്ടായത് എവിടെയാണെന്ന് നോക്കാമല്ലോ. കാടിനുള്ളിലൂടെ ഒരു നടവഴി ഉണ്ടെന്ന് തേന്മൊഴി പറഞ്ഞ് കേട്ടിട്ടുണ്ട്.”
തീരെ താത്പര്യമില്ലാതിരുന്നിട്ടും ഞാന്‍ ഒന്നും മിണ്ടാതെ അവള്‍ക്കൊപ്പം പോയി.

ബാലമുരുകന്റെ സൈക്കിള്‍ ചക്രത്തിന്റെ പാട് നോക്കി കരിഞ്ഞുണങ്ങിയ മരങ്ങള്‍ക്കിടയിലൂടെ നിശ്ശബ്ദരായി ഞങ്ങള്‍ നടന്നു. വലിയ തീ പിടുത്തം തന്നെയാണുണ്ടായത്. കത്താത്ത ഒരു മരം പോലുമില്ല. വീശിയടിക്കുന്ന കാറ്റില്‍ വഴിയിലെല്ലാം ചാരം പറക്കുന്നു.
“തിരിച്ചു പോകാം. എനിക്ക് വയ്യ ഈ കരിക്കിടയിലൂടെ നടക്കാന്‍.“ ഞാന്‍ തിരിച്ച് നടക്കാന്‍ തുടങ്ങി.
”റഷീ... പ്ലീസ്‌....” എന്ന് പറഞ്ഞ് യമുന യാചിച്ചപ്പോള്‍ എനിക്കവളുടെ കൂടെ നടക്കേണ്ടി വന്നു.
വഴിയില്‍ രണ്ടു പക്ഷിക്കുഞ്ഞുങ്ങളും ഒരു കീരിയും ചത്തു കരിഞ്ഞു കിടക്കുന്നത് കണ്ട അവള്‍ എന്നെ ആശങ്കയോടെ നോക്കി. കരിഞ്ഞ കമ്പുകള്‍ മാറ്റി മുന്നോട്ട് നടക്കുമ്പോള്‍ കണ്ടു, കത്തിക്കരിഞ്ഞ മരത്തിന്‍ ചുവട്ടില്‍ കറുത്ത് കരിക്കഷണങ്ങളായി കിടക്കുന്ന ഏതാനും മുട്ടകള്‍... അതിനടുത്തു കരിഞ്ഞ തൂവലുമായി ഒരു പെണ് മയില്‍.. അതെ... അത് കറുപ്പായി തന്നെ.. തൂവല്‍ കരിഞ്ഞതല്ലാതെ ദേഹം പൊള്ളിയിട്ടില്ല. പക്ഷെ ഒരു കാലിനു പൊള്ളലേറ്റ് നഖങ്ങള്‍ കരിഞ്ഞു പോയിരിക്കുന്നു. അനങ്ങാനാവാതെ പാതിയടഞ്ഞ കണ്ണുകള്‍ ഉയര്‍ത്തി  കറുപ്പായി ഞങ്ങളെ ദയനീയമായി നോക്കി. 
“ഈശ്വരാ... ഇവളിവിടെ അടയിരിക്കുകയായിരുന്നോ...? കണ്ടോ റഷീ... മുട്ടകളെല്ലാം കത്തിക്കരിഞ്ഞു പോയി. പാവം  അന്‍പഴകന്‍. ഞാനെന്തെല്ലാം പറഞ്ഞു അവനെ.”
യമുന വിതുമ്പുന്നുണ്ടായിരുന്നു.
കണ്ണീരോടെ അവളുടെ അടുത്തിരുന്ന യമുന അവിടെയെല്ലാം അന്‍പകഴകനെ തേടി. എന്തോ ഭക്ഷണ സാധനം കൊക്കിലൊതുക്കി എത്തിയ അന്‍പനഴകന്‍ ഞങ്ങളെ കണ്ടു പരിഭ്രമിച്ചു മാറി നില്ക്കുയാണ്. അവന്‍ കുഴപ്പമൊന്നും പറ്റിയിട്ടില്ല.
തിരിച്ചു പോരുമ്പോള്‍ വഴിയിലുടനീളം യമുന നിശ്ശബ്ദം കരഞ്ഞു കൊണ്ടിരുന്നു. അവളുടെ സങ്കടം കണ്ട് വല്ലായ്മ തോന്നിയെങ്കിലും ഞാനവളെ ആശ്വസിപ്പിക്കാന്‍ പോയില്ല. അപകര്‍ഷതാ ബോധം ഒന്ന് കൊണ്ടു മാത്രം എന്നെ പിരിയാനായി ഒരുങ്ങുന്നവളെ വെറുക്കാന്‍ ശീലിക്കുകയായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍.
പിന്നീടുള്ള ദിവസങ്ങളില്‍ അന്‍പഴകനെ അടുക്കള വരാന്തയില്‍ കാത്തു നിന്ന്‍ അവള്‍ ഭക്ഷണം കൊടുക്കുന്നു, തേന്മൊഴിയെ കൂട്ടി കാട്ടില്‍ പോയി കറുപ്പായിയെ നോക്കുന്നു എന്നൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഞാനവളോട് ഒന്നും ചോദിച്ചില്ല. ജീവിതം  നരകമായിക്കഴിഞ്ഞിരുന്ന  ഞങ്ങള്‍ക്കിടയില്‍ സ്നേഹ ഭാഷണങ്ങളും കളിചിരികളും എന്നേ  അന്യമായിക്കഴിഞ്ഞിരുന്നു.  

 എന്നെന്നേക്കുമായി ഇവിടം വിട്ടുപോകുന്നതിന്റെ ഒരുക്കങ്ങള്‍ അവള്‍  പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അത്യാവശ്യത്തിനു മാത്രം സംസാരിച്ച് മൌനത്തിന്റെ പഴുക്ക ഗന്ധമുള്ള ഈ ദിനങ്ങള്‍ എത്രയും വേഗം അവസാനിച്ചെങ്കില്‍ എന്ന് ഞാനും നാളുകളായി ആഗ്രഹിച്ചു തുടങ്ങിയിട്ട്. എല്ലാ തരത്തിലും എനിക്ക് ജീവിതം മടുത്തു കഴിഞ്ഞിരുന്നു. കുറച്ചു കാലം മുമ്പ്‌ വരെ ജീവന് തുല്യം സ്നേഹിച്ചിരുന്നവള്‍, ജീവിതത്തിന്റെ പെരുവഴിയില്‍ എന്നെ തനിച്ചാക്കി പോകുന്നു. എല്ലാം പാഴായിരുന്നു. വെറും പാഴായിരുന്നു.

 ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവള്‍ക്കിത്ര നിസ്സാരമായി ഈ ബന്ധം ഉപേക്ഷിച്ചു പോകുവാനാകുമായിരുന്നോ...? ഞാന്‍ വെറുപ്പിച്ച എന്റെ ഉമ്മയും ഉപ്പയും, എന്റെ സഹോദരങ്ങള്‍.... രേഖകളില്ലാതെ സാക്ഷികളില്ലാതെ തുടങ്ങിയ ജീവിതം ബന്ധങ്ങളുടെ കെട്ടുപാടുകളുടെ അഭാവത്തില്‍ എത്ര പെട്ടെന്നാണ് ഒരു കാരണം പോലും പറയാനില്ലാതെ അവസാനിക്കുന്നത്.
.മഴക്കാര്‍ മൂടി മാനം കറുത്തിരുണ്ട് മഴ പെയ്യും എന്ന് തോന്നിച്ച്  കൊണ്ട് അന്തരീക്ഷത്തില്‍ ചെറുതായി കാറ്റ് വീശി തുടങ്ങിയപ്പോഴാണ് അടുക്കളയില്‍ നിന്നും യമുനയുടെ വിളി കേട്ടത്.
“റഷീ...” എന്ന അവളുടെ കരച്ചിലിനൊപ്പമെത്തിയ ആ വിളി ദേഷ്യമെല്ലാം  മറന്ന എന്നെ  അവള്‍ക്കളരികിലെത്തിച്ചു. ജനാലയിലൂടെ യമുന ആ കാഴ്ച എന്നെ കാണിച്ചു തന്നു. 
ഒരു കാല്‍ നിലത്ത് കുത്താതെ ഞൊണ്ടി ഞൊണ്ടി ചിറകുകള്‍ മുക്കാലും കരിഞ്ഞു വികൃതയായ കറുപ്പായി. അവള്‍ക്കു  മുന്നില്‍ പീലി വിടര്‍ത്തി  അന്‍പഴകന്‍. അവന്‍ ചുവടുകള്‍ വെച്ച് അവള്‍ക്കു  ചുറ്റും ആടിത്തുടങ്ങി. ആ കാഴ്ച കാണാനാവാതെ യമുന മുഖം തിരിച്ച് നിറ കണ്ണുകളോടെ എന്നെ നോക്കി. ഒരു വലിയ നിലവിളിയോടെ എന്നെ അമര്‍ത്തിപ്പിടിച്ച അവളെ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു പോയി.  ഒടുവില്‍  ഞാനറിയാതെ അവളെ എന്നിലേക്ക് ചേര്‍ത്തു . ആലംബമറ്റ പക്ഷിക്കുഞ്ഞിനെപ്പോലെ അവള്‍ എന്റെ തോളില്‍ തളര്‍ന്നു  കിടന്നു. ചന്നം പിന്നം പെയ്തു തുടങ്ങി ശക്തിയാര്‍ജ്ജിച്ച ആ മഴയില്‍ അപ്പോഴും അന്‍പഴകന്‍ നടനം തുടരുന്നുണ്ടായിരുന്നു. അവന്റെ കറുപ്പായി ആ സ്നേഹ മഴയില്‍ നനഞ്ഞു കുതിര്‍ന്നു .

(ഗൃഹലക്ഷ്മി ഏപ്രിൽ ലക്കം )
( കഥ ഗ്രൂപ്പ്‌ നടത്തിയ മനോരാജ് സ്മാരക കഥാ മല്‍സരത്തില്‍ മൂന്നാം സമ്മാനാര്‍ഹമായ കഥ)

4.1.15

ദ ലോസ്റ്റ്‌ എംപറര്‍

തിരമാല അടിച്ചുകയറുന്നതുപോലെയാണ് പെണ്‍കൂട്ടം ഹാളിലേക്ക് ഇരച്ചുകയറിയത്. ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടവര്‍ ഹാളിലാകെ ഓടിനടന്നു. അവരുടെ ടീച്ചറാണെന്ന് തോന്നുന്ന വെളുത്തുതടിച്ച സ്ത്രീയില്‍നിന്നും “സൈലെന്‍സ്.‌” എന്ന ആജ്ഞ   കലപിലകള്‍ക്ക് മേലെ ഉയര്‍ന്നതും സ്വിച്ച് ഓഫാക്കിയതുപോലെ ശബ്ദം നിന്നു. കുറച്ചു നിമിഷത്തെ ശാന്തതയ്ക്ക് ശേഷം കുട്ടികളുടെ പതിഞ്ഞശബ്ദം സാവധാനം ഉയര്‍ന്ന് പഴയപടിയായി.

സ്റ്റഫ്‌ ചെയ്തു വെച്ചിരിക്കുന്ന മൃഗങ്ങള്‍ക്കിടയിലൂടെ പെണ്‍കുട്ടികളുടെ ഹേയ്, വൌ എന്നൊക്കെ അതിശയശബ്ദങ്ങള്‍ വീണ്ടും ഉയര്‍ന്നു. ഹാളിന്റെ ഒരു കോണില്‍ ഒതുങ്ങിനിന്ന എന്നെ നോക്കി അവര്‍ മറാട്ടിയിലും ഹിന്ദിയിലും കമന്റുകള്‍ പറയുന്നുമുണ്ട്. അതൊന്നും എന്നെയല്ല എന്ന ഭാവത്തില്‍ ഞാന്‍ മറ്റൊരു മൃഗമായി അനങ്ങാതെ നിന്നു. അല്ലെങ്കിലും ഞാനെന്തിന് അതൊക്കെ ശ്രദ്ധിക്കണം. കാഴ്ചക്കാരായി വരുന്നവര്‍ ഇവിടത്തെ മൃഗങ്ങള്‍ക്ക് എന്തെങ്കിലും കേടുപാട് വരുത്തുന്നുണ്ടോ എന്ന് നോക്കലല്ലേ എന്റെ ജോലി. ഞാനത് കൃത്യമായി ചെയ്യുന്നുണ്ട്.

ജലച്ചായചിത്രങ്ങളുടെ പത്താം നമ്പര്‍ ഹാളില്‍നിന്നും മൃഗങ്ങളുടെ ഈ എട്ടാം നമ്പര്‍ ഹാളിലേക്ക് എന്നെ മാറ്റിയിട്ട് രണ്ടാഴ്ചയെ ആയുള്ളൂ. ക്രൂരഭാവവുമായി നില്ക്കുന്ന ഇവിടത്തെ മൃഗങ്ങളെ കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വെറുപ്പാണ് തോന്നുക. സിംഹം, കരിംപുലി, കടുവ, കാട്ടുപോത്ത്,കണ്ടാമൃഗം.... അങ്ങനെ പോകുന്നു ഇവിടത്തെ ജന്തുക്കളുടെ ലിസ്റ്റ്. എല്ലാം കാരുണ്യം എന്തെന്നറിയാത്ത തുറിച്ചകണ്ണുകളോടെ വായ തുറന്ന് ഇരയേയും കാത്തങ്ങനെ നില്ക്കുകയാണ്. ജീവനുണ്ടായിരുന്നെങ്കില്‍ നിന്നെയൊക്കെ മുഴുവനെ അകത്താക്കിയേനെ എന്ന ഭാവത്തില്‍. ആര്‍ക്കാണ് ഈ നിര്‍ജ്ജീവജന്തുക്കളെ കാണുവാന്‍ ഇത്ര ആഗ്രഹം..? കാഴ്ചക്കാരുടെ കണ്ണുകളിലെ വിസ്മയം കാണുമ്പോള്‍ സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. എന്നും രാവിലെ സന്ദര്‍ശകര്‍ എത്തുന്നതിനുമുമ്പേ എനിക്ക് ഈ മൃഗങ്ങളോരോന്നിന്റെയും രോമങ്ങള്‍ക്കിടയിലെ പൊടിയും അഴുക്കും മൃദുവായ ബ്രഷ് കൊണ്ട് വൃത്തിയാക്കണം. ഇവയുടെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ത്തന്നെ വെറുപ്പുകൊണ്ട് എന്റെ ശരീരം തരിക്കും.

പത്താം നമ്പറിലും ഹാള്‍ സൂക്ഷിപ്പ് തന്നെയായിരുന്നു എന്റെ ജോലി. ചിത്രങ്ങള്‍ ഓരോന്നായി പൊടി തുടച്ചു വെടിപ്പാക്കണം, ലോഹം കൊണ്ടുണ്ടാക്കിയ ചട്ടങ്ങള്‍ ഭംഗിയാക്കണം. പക്ഷെ ആ ജോലികളെല്ലാം ഞാന്‍ വളരെ ആസ്വദിച്ചുതന്നെയാണ് ചെയ്തിരുന്നത്. കാരണം അവിടെയാണല്ലോ എന്റെ ആയിഷ ഉള്ളത്. അവളെ പിരിഞ്ഞ് ഈ ജന്തുക്കളുടെ ഇടയില്‍... ഈ ജോലി തന്നെ ഇട്ടിട്ടുപോയാലോ എന്നു പലപ്പോഴും തോന്നും. പക്ഷെ, അങ്ങ് പുരാന ദില്ലിയില്‍ ചാന്ദിനി ചൌക്കിലെ സബ്ജി മാര്‍ക്കറ്റില്‍ വിവിധയിനം ചീരകളും ഇളം വെള്ളരിക്കയും അടുക്കി നിരത്തി ”സാഗ് ലോ...ഖീരാ ലോ...പാലക്ക് ലോ...” എന്ന് വിളിച്ചു കൂവുന്ന അമ്മിയെയും സൈനബയെയും ഓര്‍ക്കുമ്പോള്‍...

കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന കാഴ്ചബംഗ്ലാവിലെ ഈ ജോലികഴിഞ്ഞ് അവധി ദിവസങ്ങളില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ ചില വഴിയോരപ്രദർശനങ്ങൾ കൂടി നടത്തിയാലെ ദില്ലിയിലേക്ക് കുറച്ചെങ്കിലും കാശയക്കാനാകൂ. അതുകൊണ്ട് തന്നെ മുംബൈ കടല്‍ത്തീരത്തെ ഇന്ത്യയിലേക്കുള്ള ആ കവാടത്തിനു മുന്നില്‍ വാരാന്ത്യ വൈകുന്നേരം ചിലവഴിക്കാന്‍ വരുന്ന നഗരവാസികളുടെ മുന്നില്‍ രാജാക്കന്മാരുടെയും ചാര്‍ളി ചാപ്ലിന്റെയുമൊക്കെ വേഷം ധരിച്ച് കാണിക്കുന്ന ഗോഷ്ടിള്‍ എന്നെ ഒരിക്കലും മടുപ്പിക്കാറില്ല. മുംബൈക്കാര്‍ക്ക് വാളിന്റെ പിടി കൈമുട്ടുവരെ കയറ്റി വെച്ചിരിക്കുന്ന അവരുടെ ഛത്രപതി ശിവാജിയോടാണ് പ്രിയമെങ്കിലും എനിക്കിഷ്ടം അക്ബറിന്റെയും ഷാജഹാന്റെയും വേഷങ്ങളോടാണ്. അവധിദിനങ്ങളില്‍ കടല്‍ത്തീരത്ത്‌ കാറ്റേല്ക്കാന്‍ വലിയൊരു കൂട്ടം തന്നെയുണ്ടാകുമവിടെ. കുട്ടികള്‍ രാജാവായി നില്ക്കുന്ന എന്നോപ്പം നിന്ന് ഫോട്ടോഎടുക്കും, എന്റെ ചാര്‍ളി ചാപ്ലിനോടൊപ്പം ചുവടുവെക്കും. സന്ധ്യ കനക്കുന്നതുവരെ ഞാന്‍ ആ കടല്‍ത്തീരത്തായിരിക്കും. ആ നേരംകൊണ്ട് എന്റെ മുന്നില്‍ നിവര്‍ത്തിയിട്ടിരിക്കുന്ന റുമാലില്‍  നല്ലൊരു തുക വീണിട്ടുണ്ടാകും. ഓരോ പ്രാവശ്യത്തെയും പൈസ എണ്ണിനോക്കി ഞാന്‍ ചില കണക്കുകൂട്ടലുകള്‍ നടത്തും. സൈനബയുടെ ശ്യാദിക്കായി അമ്മി സൊരുക്കൂട്ടുന്ന പൈസയുടെ കൂടെ ഒരു ഭയ്യയുടെ മോഹങ്ങളും ഞാന്‍ ചേര്‍ത്തുവെക്കും.

ദില്ലിയിലെ ഇടുങ്ങി വൃത്തികെട്ട ഗലിയിലെ പൊളിഞ്ഞുവീഴാറായ വാടകവീടിന്റെ വരാന്തയിലിരുന്ന് ചന്തയിലേക്കുള്ള ചീരകള്‍ കെട്ടുകളായി അടുക്കുന്ന അമ്മി “മുഗളോം കാ ഖൂന്‍ ബാദ്ഷാവോം കാ ഖൂന്‍...” എന്ന് പിറുപിറുകുന്നത് കേള്‍ക്കാം. അമ്മിയുടെ നരച്ചു കീറിത്തുടങ്ങിയ  സാരി മുഴുവനും ചീരയില്‍ നിന്ന് ഇറ്റ്‌ വീഴുന്ന വെള്ളത്തുള്ളികള്‍ വീണ് കുതിര്‍ന്നിരിക്കും.

“എന്ത് മുഗളര്‍..? എന്നിട്ടെവിടെ അവരെല്ലാം...? അമ്മീജാന്‍, വെറുതെ ഇവനോട് പഴങ്കഥകള്‍ പറഞ്ഞു സമയം കളയാതെ.” വഴിയരുകിലെ പൊതുടാപ്പില്‍നിന്നും വെള്ളം തലയിലേറ്റി വരുന്ന സൈനബക്ക് ദേഷ്യംപിടിക്കും.

“ഇല്ല സൈനബാ...അമ്മീജാന്‍ പറയുന്നതില്‍ എന്താണ് തെറ്റ്...? അക്ബര്‍ ഷാ രണ്ടാമന്റെ പേരക്കുട്ടി തന്നെയായായിരുന്നു നമ്മുടെ വലിയ ദാദാജീ... അതില്‍ യാതൊരു സംശയവും ഇല്ല.” ഞാന്‍ അമ്മിയുടെ പക്ഷംപിടിക്കും.

“അതെയതെ.... ആ പര്‍ദാദായുടെ മക്കളും പേരക്കുട്ടികളും ചെങ്കോട്ടക്കുള്ളിലെ കുടിലുകളില്‍ പട്ടിണിയിലായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അവര്‍ക്കൊന്നും കൊട്ടാരത്തില്‍ പ്രവേശനംപോലും ഇല്ലായിരുന്നു. പണ്ടത്തെ രാജാക്കന്മാര്‍ക്ക് അങ്ങനെ എണ്ണിയാല്‍ തീരാത്ത ഭാര്യമാരും മക്കളുമൊക്കെ കാണും. ഒരു പണിയും ഇല്ലാഞ്ഞിട്ടാണ് ഇവന്‍ ആ കഥകളും പറഞ്ഞിങ്ങനെ ഇരിക്കുന്നത്. ഒരു പണിതേടി എവിടെയെങ്കിലും പോകാന്‍ പറയ്‌ ഇവനോട്”

ചീരക്കെട്ടുകളുടെ കുട്ട അവന്റെ തലയില്‍ വെച്ച് അവള്‍ പുച്ഛത്തോടെ പറയും.

“യെ ബജാര്‍ മേം ലേ ജാവോ... ദില്ലി കാ ബാദ്ഷാ... മിര്‍സാ ഫറൂക്ക്‌ അലീ...”

“നീ കളിപറയേണ്ട സൈനബാ... ചക്രവര്‍ത്തിനി അല്ലായിരുന്നു എങ്കിലും നമ്മുടെ വലിയ ദാദിജീ അദ്ദേഹത്തിന്റെ ബീവിമാരില്‍ ഒരാളായിരുന്നു. നമ്മുടെ പര്‍ദാദാ മിര്‍സാ മുഹമ്മദ്‌ ഇബ്രാഹിം ചക്രവര്‍ത്തിയുടെ മകന്‍ തന്നെയായിരുന്നു. ശക്തി ക്ഷയിച്ചുപോകുന്നതൊക്കെ ഏതു രാജവംശത്തിലാണ് സംഭവിച്ചിട്ടില്ലാത്തത്..? ഒരു തലമുറ കുറച്ചു ക്ഷയിച്ചാല്‍ അടുത്ത തലമുറ അത് വീണ്ടെടുക്കും. എന്ത് കൊണ്ടാണ് അവര്‍ക്ക് ചെങ്കോട്ടയില്‍ ദരിദ്രരായ സലാത്തിനുകളായി കഴിയേണ്ടിവന്നത്....? ആ നശിച്ച വെള്ളക്കാര്‍.... അവരിവിടെ വന്നില്ലായിരുന്നെങ്കില്‍ ഇന്നും ഈ ദില്ലി മുഗളന്മാര്‍തന്നെ ഭരിച്ചേനെ.” ചീരക്കെട്ടുകളുടെ ഭാരം മറക്കാനായി ഞാനവളോട് ഉച്ചത്തില്‍ തര്‍ക്കിക്കും

പെണ്‍കൂട്ടം പോയതിനു ശേഷം കാര്യമായ സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ല. മൃഗങ്ങള്‍ക്കിടയില്‍ ഇരുന്ന് ബോറടിച്ച് എനിക്ക് ഉറക്കം വന്നുതുടങ്ങിയിരുന്നു.. ഇവിടെ ഇരുന്നു സമയം കളയാനും പ്രയാസം. പത്താം നമ്പര്‍ ഹാളിലായിരുന്നെങ്കില്‍ ആയിഷയുമായി സമയം പോക്കാമായിരുന്നു. അവളോട് ഞാനെന്റെ ദു:ഖങ്ങളെല്ലാം പങ്കു വെക്കും. ദില്ലിയുടെ അവസാന രാജകുടുംബം, എന്റെ വംശം ചിതറിത്തെറിച്ച് നശിച്ച് പോയ കഥ അവള്‍ അനുകമ്പയോടെ കേട്ടിരിക്കും. എന്റെ പൂര്‍വ്വികര്‍ നടത്തിയ പടയോട്ടങ്ങള്‍, ചെങ്കോട്ടയില്‍ പാറിച്ച വെന്നിക്കൊടികള്‍, അവര്‍ നിര്‍മ്മിച്ച മഹലുകള്‍, ലോകപ്രശസ്തമായ താജ്മഹലിന്റെ കഥ എല്ലാം കേള്‍ക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും ഞാനവളോട് ഒരേ കഥകളാണ് പറഞ്ഞിരുന്നതെങ്കിലും എന്റെ ആയിഷ അതെല്ലാം ആദ്യമായി കേള്‍ക്കുന്നതുപോലെ ആസ്വദിച്ചിരിക്കും. കൈവിട്ടുപോയ ഞങ്ങളുടെ പ്രതാപം എന്നെങ്കിലും ഞാന്‍ തിരിച്ചുപിടിക്കും എന്നാണവള്‍ പറയുന്നത്. “എങ്കില്‍ ആ ദിവസം നീ എന്റെ മുംതാസായിരിക്കും.” ഞാന്‍ അവളോട് ആവേശത്തോടെ പറയും.

പത്താം നമ്പര്‍ ഹാളിന്റെ ഏറ്റവും അറ്റത്തെ മൂലയിലാണ് ആയിഷ ഇരിക്കുന്നത്. പ്രൌഡഗംഭീരയായി ലോഹച്ചട്ടത്തിനുള്ളില്‍ “അണ്‍ നോണ്‍ പ്രിന്‍സസ്” എന്ന ചുവട്ടെഴുത്തുമായി. ഏതോ ഇറ്റാലിയന്‍ ചിത്രകാരന്‍ വരച്ചതാണവളെ. അവള്‍ക്ക് ആയിഷ എന്ന് പേരിട്ടത് ഞാനാണ്. കഴുത്ത് നിറയെ റേന്തച്ചുരുക്കുകള്‍ തുന്നിപ്പിടിപ്പിച്ച കൈ നീളമുള്ള വെണ്ണ നിറത്തിലെ ഗൌണ്‍ ധരിച്ച് ആയിഷ ജനാലക്കരികെ ദൂരക്കണ്ണുമായി കാത്തിരിക്കുന്നത് എന്നെയല്ലാതെ മറ്റാരെയാണ്..? അവളുടെ സ്വര്‍ണ്ണമുടിയിഴകള്‍ മടക്കുകളായി മാറിടത്തിലേക്ക് ചിതറിക്കിടക്കുന്നു. നഗ്നമായ ആ നീളന്‍ കഴുത്തു കാണുമ്പോള്‍ ആര്‍ക്കും ഒന്ന് തഴുകാന്‍ തോന്നും. നിറയെ ചുരുക്കുകളുള്ള നീളന്‍ കുപ്പായത്തിന്റെ ലേസുകള്‍ നിലംതൊട്ടു വിടര്‍ന്നുകിടക്കുയാണ്. വലതുകയ്യില്‍ മനോഹരമായി അടുക്കിയ ലില്ലിപ്പൂക്കള്‍. അതവള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുകയാണ്. ധാരാളം പീലികളുള്ള അവളുടെ നീലക്കണ്ണുകളില്‍ നേരിയ വിഷാദമുണ്ടെന്നു ഇടക്കെനിക്ക് തോന്നാറുണ്ട്. അപ്പോഴൊക്കെ അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ വെമ്പും. പക്ഷെ, ഹാളിലൂടെ നടക്കുന്ന സന്ദര്‍ശകര്‍ എന്ന ശല്യങ്ങള്‍.... അവര്‍ ഒഴിയുന്ന തരം നോക്കി ഞാന്‍ അവളുടെ മുടിയിഴകളില്‍ തലോടി ആശ്വസിപ്പിക്കും. അപ്പോഴവള്‍ വസ്ത്ര ഞൊറിവുകള്‍ ഇടത് കൈയ്യിലൊതുക്കി ചട്ടക്കൂടില്‍ നിന്നിറങ്ങി മെല്ലെ എന്നരികിലേക്ക് വരും. ഞാനവളെ ചേര്‍ത്തു നിര്‍ത്തി മനോഹരമായ ചുവന്ന കവിളിണകളില്‍ മാറി മാറി മുത്തം കൊടുക്കും. അവളോട് ചേര്‍ന്നുനിന്ന് “ആയിഷാ മേരി..പ്യാരീ ഹൂറി... ഞാനാണ് നിന്റെ പ്രിന്‍സ്.‌... ദില്ലി കാ ബാദ്ഷാ മിര്‍സാ ഫറൂക്ക്‌ അലീ...” എന്നവളുടെ ചെവില്‍ മന്ത്രിക്കും. അപ്പോള്‍ അവളുടെ കയ്യിലെ ലില്ലിപ്പൂക്കളുടെ സുഗന്ധം ഞാനനുഭവിക്കും.

പക്ഷേ ഇപ്പോള്‍ എന്റെ ആയിഷക്ക് പകരം കുറെ വന്യമൃഗങ്ങള്‍. ഇനി എത്രനാള്‍ ഞങ്ങളിങ്ങനെ കഴിയണം.. എന്റെ ഹൂറി, അവളുടെ രാജകുമാരനെ കാണാതെ എത്ര വിഷമിക്കുന്നുണ്ടാകും. ഹാള്‍ മാറിയതില്‍പ്പിന്നെ എന്തെങ്കിലും കാരണം പറഞ്ഞ് എന്നും ഞാന്‍ അവളുടെയടുത്ത് പോകാറുണ്ട്.  കഴിഞ്ഞ ദിവസം എന്നെ കണ്ടപ്പോള്‍ ആ സുന്ദരങ്ങളായ ചുണ്ടുകള്‍ വിതുമ്പുകപോലും ചെയ്തു. എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഇപ്പോഴത്തെ കാവല്ക്കാരന്‍ പ്യാരിലാല്‍ ഉള്ളത് കൊണ്ട് അവളെ എനിക്കൊന്ന് ആശ്വസിപ്പിക്കാന്‍പോലും കഴിയുന്നില്ല. എത്ര ദിവസമായി ഞാന്‍ ശരിക്കൊന്നുറങ്ങിയിട്ട്. ഇല്ല ഇതിങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ എനിക്കാവില്ല.

പിറ്റേന്ന് രാവിലെതന്നെ ഞാന്‍ ഡയറക്ടറുടെ ഓഫീസില്‍ച്ചെന്ന് എനിക്ക് പത്താം നമ്പറിലേക്ക് മാറ്റിത്തരണം എന്ന അപേക്ഷ കൊടുത്തു.

“ക്യോം...?  ഇത്തനാ ജല്ദീ....? തീന്‍ മഹീനാ ഹോനാ ചാഹിയേ..?

എന്റെ അപേക്ഷ വായിച്ച അദ്ദേഹം ഇഷ്ടപ്പെടാതെ പറഞ്ഞു.

മൃഗങ്ങളുടെ രോമത്തില്‍ നിന്ന് എനിക്ക് അലര്‍ജി ഉണ്ടാകുന്നു, മൃഗങ്ങളുടെ അടുത്തുനിന്നും മാറിനില്ക്ക ണം എന്ന് ഡോക്ടര്‍ പറഞ്ഞു, ഹാള്‍ മാറാതെ എനിക്കിവിടെ ജോലിചെയ്യാന്‍ തരമില്ല എന്ന് ഞാനദ്ദേഹത്തോടപേക്ഷിച്ചു. ജോലി ഉപേക്ഷിച്ചാല്‍ പട്ടിണിയിലാകുന്ന അമ്മിയെയും സൈനബയെയും പറ്റി പറഞ്ഞപ്പോള്‍ എന്തോ അദ്ദേഹത്തിന് അലിവ് തോന്നി “കല്‍ ദേഖേംഗേ” എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. നാളെ മുതല്‍ ഞാന്‍ ആയിഷക്കൊപ്പം. ആ ദിവസങ്ങളില്‍ കൊടുക്കുവാന്‍ കഴിയാതിരുന്ന സ്നേഹം പതിന്‍മടങ്ങായി ഞാനവള്‍ക്ക് കൊടുക്കും. എന്തൊക്കെ കാര്യങ്ങള്‍ പറയാനുണ്ട് ഞങ്ങള്‍ക്ക്. ഞാന്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി പത്താം നമ്പരിലേക്കോടി.

“നാളെ മുതല്‍ ഞാനിവിടെയാണ് ആയിഷ..നിന്നോടൊപ്പം...” പ്യാരിലാല്‍ കേള്‍ക്കാതെ ഞാനവളുടെ ചെവിയില്‍ മന്ത്രിച്ചു.

പിറ്റേന്ന് രാവിലെ പ്രതീക്ഷയോടെ ഡയറക്ടറുടെ മുറിയില്‍ച്ചെന്ന എന്നോട്
“ഹാള്‍ നമ്പര്‍ പതിനേഴില്‍ പോയി ചാര്‍ജ് എടുക്കൂ..”

എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ അദ്ദേഹത്തെ ദയനീയമായി നോക്കി.

“ജല്ദി...ജാവോ.... വഹാം കാ ലട്കാ കോ മേനെ ചെയ്ന്ജ്‌ കിയാ” എന്ന ഓര്‍ഡര്‍ കേട്ട ഞാന്‍ നിസ്സഹായനായി പതിനേഴിലേക്ക് നടന്നു. പത്തിന് മുന്നിലൂടെ പോകുമ്പോള്‍ അവിടെ എന്നെയും കാത്തിരിക്കുന്ന ആയിഷയുടെ കണ്ണുകളെ നേരിടാനാവാതെ എന്റെ തല കുനിഞ്ഞുപോയി. പതിനേഴ് എത്ര ദൂരെയാണ്. എന്റെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞു.

പക്ഷേ പതിനേഴില്‍ ചെന്നപ്പോള്‍ അവിടത്തെ കാഴ്ച എന്നെ അമ്പരപ്പിച്ചു കളഞ്ഞു. അത് മുഗള്‍ ചക്രവര്‍ത്തിമാരുടെ അവശേഷിപ്പുകളുടെ ഹാളായിരുന്നു!! ഇതുവരെ ഞാന്‍ എന്തെ അറിഞ്ഞില്ല ഇക്കാര്യം!!! മുഗളന്മാര്‍..... എന്റെ പൂര്‍വ്വികര്‍.... അവരുടെ കാവല്ക്കാരനായി ആ വംശത്തിന്റെ ഇങ്ങേയറ്റത്തുനിന്നും ഈ മിര്‍സാ ഫറൂക്ക്‌ അലീ. പുരാനാ ദില്ലിയില്‍ നിന്നും ഞാനിതാ ഞങ്ങളുടെ പാരമ്പര്യസൂക്ഷിപ്പുകാരനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ എന്റെ മുന്നില്‍ നിമിഷങ്ങള്‍കൊണ്ടു അടര്‍ന്നുവീണു. സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തി അത് തിരിച്ചുപിടിച്ച ആവേശത്തോടെ ഞാന്‍ ഹാളിലാകെ ഓടിനടന്നു.

എന്റെ പൂര്‍വ്വീകര്‍ ഉപയോഗിച്ചിരുന്ന ഓരോരോ വസ്തുക്കള്‍... മുഗളരെ അതിന്റെ പ്രശസ്തിയിലേക്ക് നയിച്ച ദാദാ അക്ബറുടെ പൂര്‍ണ്ണകായ പ്രതിമ ഇരുമ്പ് പടച്ചട്ടയുമണിഞ്ഞ് ഊരിപ്പിടിച്ച വാളുമായി.... താജ്മഹല്‍ പണിത ഷാജഹാന്റെ വാള്‍... സ്പടികസുതാര്യതയില്‍ വൈരങ്ങള്‍ പതിപ്പിച്ച സിംഹമുഖമുള്ള അതിന്റെ കൈപ്പിടി. അതു കയ്യിലേന്തി മുന്നില്‍നിന്ന് പടനയിച്ച എന്റെ ദാദാ എത്ര പ്രൌഡഗംഭീനായിരുന്നിരിക്കും. എത്രയോ ശത്രുക്കള്‍ അതിന്റെ മൂര്‍ച്ചയില്‍ നിലം പരിശായിക്കാണും.

എങ്ങു നിന്നോ ഒരു ഊര്‍ജ്ജം എന്റെ സിരകളില്‍ വന്നു നിറഞ്ഞു. നൂറ്റാണ്ടുകളായി ഉറങ്ങിക്കിടന്ന ഊര്‍ജ്ജം ഈ എന്നിലൂടെ ചിതറി ഒഴുകുകയാണ്... അതെ, ഇത് മുഗള്‍ രക്തത്തിന്റെ ഊര്‍ജ്ജമാണ്... എന്റെ പൂര്‍വ്വീകരുടെ ശക്തി ഇനിയെങ്കിലും കാട്ടിയെ പറ്റൂ. ഈ മിര്‍സാ ഫറൂക്ക്‌ അലി... അക്ബറുടെ പടച്ചട്ടയും ഷാജഹാന്റെ വാളുമെന്തി ഇതാ അതിനായി പുറപ്പെടുകയായി...

എത്ര വേഗമാണ് ചില്ലുകൂടുകള്‍ തകര്‍ത്ത് മഹാരാജാ അക്ബറിന്റെ ഭാരമേറിയ പടച്ചട്ട ഞാന്‍ അണിഞ്ഞത്. മുന്നിലെ ചുവര്‍ക്കണ്ണാടിയില്‍ പ്രതിഫലിച്ച ഷാജഹാന്റെ വാളേന്തി നിന്ന എന്റെ പ്രൌഡി എന്നെത്തന്നെ അത്ഭുതപ്പെടുത്തി. മിന്നല്‍വേഗത്തില്‍ യുദ്ധസന്നദ്ധനായി പത്താം നമ്പര്‍ ഹാളിലെത്തിയ എന്നെയും കാത്ത് എന്റെ ചക്രവര്‍ത്തിനി ആയിഷ സുസ്മേരവദനയായി അവിടെ കാത്തുനില്പുണ്ടായിരുന്നു.

“ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്ന നിമിഷം.” അവള്‍ സന്തോഷത്തോടെ എന്നോടു പറഞ്ഞു.

“ചലോ...ജല്ദീ.... ചലോ ആയിഷാ....” അവളുടെ കൈപിടിച്ച് ഞാന്‍ പുറത്തേക്ക് കുതിച്ചു.... ഞങ്ങള്‍ക്ക് പിന്നില്‍ എന്റെ ഭടന്മാരുടെ ആരവങ്ങള്‍.. കൈകോര്‍ത്തുപിടിച്ച് ഞങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു.

17.11.14

ഒരു പരിണാമ സിദ്ധാന്തം: മാളുവില്‍ നിന്നും മാളുവിലേക്ക്‌

ഇളംപച്ച പളുങ്കു മുന്തിരിക്കുല തൂങ്ങിയാടുന്ന കീ ചെയിന്‍ കൊരുത്ത ‘ബെദ്‌ലേഹ’മിന്‍റെ മൂന്നാം നിലയുടെ താക്കോല്‍ ഏല്‍പ്പിച്ചു കൊണ്ടു ചാണ്ടിച്ചായാന്‍ പറഞ്ഞു.

“ഈ മൂന്നാം നില ഞങ്ങള്‍ കുടുംബമായി അവധിക്കു വരുമ്പോള്‍ താമസിക്കാന്‍ തന്നെ പണിതതാ. പക്ഷെ, ആളില്ലാതെ പൊടീം മാറാലേം പിടിച്ചു കെടക്കെണേല്‍ ഭേദം ആരെങ്കിലും താമസിക്കുന്നത് തന്നാ...”

“ഞാന്‍ സൂക്ഷിച്ചുപയോഗിച്ചു കൊള്ളാം ചാണ്ടിച്ചായാ...”

“അതെയതെ...നിനക്ക് പെണ്ണും പെടക്കൊഴീം ഇല്ലാത്തത് കൊണ്ടാ തരുന്നെ. ആദ്യത്തെ രണ്ടു നില വാടകക്കാര്‍ക്ക് നശിപ്പിക്കാന്‍ കൊടുത്തുവന്നെന്നു പറഞ്ഞു ആന്‍സമ്മ ഇപ്പോഴും എന്നെ  മെക്കിട്ടു കേറും.”

“ആന്‍സമ്മേച്ചിയോടു പറഞ്ഞേരേ, ഞാനിത് സ്വന്തം വീട് പോലെ നോക്കിക്കൊള്ളാമെന്ന്.”

“എന്നാ കേട്ടോ..ആന്‍സമ്മേട് ഞാനിപ്പോഴും പറഞ്ഞിട്ടില്ല നിനക്ക് വാടകക്ക് തരണ കാര്യം. ഒക്കെ അവിടെച്ചെന്നു സാവധാനം പറഞ്ഞു കൊള്ളാം.” ചാണ്ടിച്ചായന്‍ കണ്ണിറുക്കി ചിരിച്ചു.

“ഇല്ലന്നേ... ചാണ്ടിച്ചായന്‍ നോക്കിക്കോ. എനിക്ക് തന്നത്  നന്നായി എന്ന് ആന്‍സമ്മേച്ചിയെക്കൊണ്ട് പറേപ്പിച്ചേ ഞാനിവിടന്നു പോകുവൊള്ളൂ.”

എനിക്കാ വീടിന്റെ കാറ്റും വെളിച്ചവും അത്രക്കിഷ്ടപ്പെട്ടിരുന്നു. അത് കൊണ്ടു തന്നെയാണ് അര്‍ക്കീസ് അമേരിക്കക്കാരന്‍ ചാണ്ടിച്ചായനോടു കുറച്ചു കെഞ്ചിയിട്ടെങ്കിലും ജോലി സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ആ വീടിന്റെ മൂന്നാം നില വാടകക്ക് ഒപ്പിച്ചെടുത്തെത്‌.  മൂന്നാം നില ഈയിടെ പുതുതായി പണി കഴിപ്പിച്ചതാണ്. ഞാനും ചാണ്ടിച്ചായനും ഒരേ നാട്ടുകാരും കുടുംബ സുഹൃത്തുക്കളുമായത് കൊണ്ട് എന്റെ അപേക്ഷ ചാണ്ടിച്ചായന് നിരസിക്കാനായില്ല. മൂന്നു ഷിഫ്റ്റ്കളില്‍ മാറി മാറി ജോലി ചെയ്യുന്ന എനിക്ക് ഓഫീസിനടുത്തൊരു വീട് അത്യാവശ്യമായിരുന്നു. പരിസരത്തെങ്ങും മൂന്ന് നിലയുള്ള വീടുകളില്ല. അത് കൊണ്ടാണീ  തെളിഞ്ഞ  വെളിച്ചവും നല്ല വായൂ സഞ്ചാരവും. ഭംഗിയായി സജ്ജീകരിച്ച് മനോഹരമായി ഫര്‍ണിഷ് ചെയ്ത ഓരോ മുറിയും കാണിച്ചു തരുമ്പോള്‍ ഇത് ഇങ്ങനെ, അങ്ങനെ ഉപയോഗിക്കണം എന്ന് വരെ ചാണ്ടിച്ചായന്‍ ക്ലാസെടുത്തു. “ഈ അവധിക്കു ആന്‍സമ്മ കൂടെയില്ലാഞ്ഞത് നിന്റെ ഭാഗ്യം” എന്ന് കൂടെക്കൂടെ പറഞ്ഞു കൊണ്ടിരുന്നു. വീടിനുള്ളില്‍ വെച്ച് തന്നെ ചാണ്ടിച്ചായന്‍ നാല് അയല്‍പ്പക്കവും കാണിച്ചു തന്നു. അവരെക്കുറിച്ചുള്ള ചെറു വിവരണവും.

വടക്കേതില്‍ രാമകൃഷ്ണനും ഭാര്യ കൊച്ചുറാണിയും, പടിഞ്ഞാറേതില്‍ സരള ടീച്ചറും രണ്ടു മക്കളും. ടീച്ചറിന്റെ ഭര്‍ത്താവ് ഗള്‍ഫില്‍. തെക്കേതില്‍ റിട്ടയര്‍ ചെയ്ത ഇലക്ട്രിസിറ്റി എന്‍ജിനീയര്‍ സുകുമാരന്‍, ഭാര്യ, മകന്‍. കിഴക്കേതില്‍ വൃദ്ധയായ ഒരമ്മൂമ്മയും ഹോം നേഴ്സും. ഇതില്‍ കിഴക്കെതിലെ വീട് മാത്രമാണ് കുറച്ചകലത്തില്‍. മുന്നിലെ റോഡു കടക്കണം. ബാക്കിയെല്ലാം തൊട്ടടുത്ത്.

വീടുകള്‍ക്ക് മുറ്റവും പറമ്പും തീരെ കുറവ്. എന്നാല്‍ മുറ്റത്ത് നില്‍ക്കുന്നതോ തേക്കും മാവും പ്ലാവും പോലുള്ള വന്‍ മരങ്ങള്‍. ചാണ്ടിച്ചായന്റെ പറമ്പിലുമുണ്ട് മൂന്നു മാവും ഒരു പ്ലാവും. ചുറ്റും മരങ്ങളുടെ ഒരു കോട്ട തന്നെ. മൂന്നാം നിലക്ക് കൂട്ടായി നല്ല കരിംപച്ചത്തലപ്പുകളിലെ കിളികളും അണ്ണാനും. വടക്കേ വീട് മാത്രമാണ് കൂട്ടത്തില്‍ ചേര്‍ച്ചയില്ലാതെ നില്‍ക്കുന്നത്. ഓടിട്ട ഒരു പഴയ കൊച്ചു വീട്. സിമന്റ് തേയ്കാത്ത പായല്‍ പിടിച്ച മതിലും അതിനൊത്ത കെട്ടി ഭംഗിയാക്കാത്ത മുറ്റവും കിണറും.

താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും സാധങ്ങളുമായി പിറ്റേന്നു തന്നെയെത്തി, എല്ലാം അടുക്കി വെയ്ക്കുന്ന നേരം അതാ ചിലക്കുന്നു ചാണ്ടിച്ചായന്റെ അമേരിക്കന്‍ ബെല്ല്. നയാഗ്രയിലെ വെള്ളം കുതിച്ചു വീഴുന്ന ശബ്ദം എന്നാണ് ചാണ്ടിച്ചായന്‍ അതെക്കുറിച്ച് പറഞ്ഞത്.

വാതില്‍ തുറക്കുന്നതിന് മുമ്പേ പുറത്തു നിന്നും ഒരു പെണ് ശബ്ദത്തില്‍ ചോദ്യം വന്നു കഴിഞ്ഞു.

“ചാണ്ടിസാറേ...ഇതെന്തു പറ്റി...? ഇന്നലെ അമേരിക്കക്ക് പോകുമെന്ന് പറഞ്ഞിട്ട്...?”

ഓടിച്ചെന്നു ഷര്‍ട്ടിട്ട് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ അമ്പരന്ന് നില്‍ക്കുന്ന യുവതി.

“ചാണ്ടിച്ചായന്‍ ഇന്നലെത്തന്നെ പോയല്ലോ. അടുത്ത വരവ് വരെ ഇത് എനിക്ക് വാടകക്ക് തന്നിരിക്കുകയാ.”

“ഉവ്വോ...? ആരും പറഞ്ഞില്ലല്ലോ...”

“പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അതായിരിക്കും.”

“എന്നാ...ശരി..” എന്ന് പറഞ്ഞു പോകാന്‍ തുടങ്ങിയ അവളോടു ആരാ...എന്താ എന്ന് തിരക്കിയപ്പോള്‍ ആളെ പിടി കിട്ടി. വടക്കേതിലെ രാമകൃഷ്ണന്റെ ഭാര്യ കൊച്ചുറാണി. ഒരു വലിയ പ്രേമ കഥയിലെ നായിക. നമ്മള്‍ പണ്ടേ പരിചയക്കാരല്ലേ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഈ പെണ്കുട്ടി ആളു ധൈര്യശാലി തന്നെ. അല്ലെങ്കില്‍  നാട്ടില്‍ നിന്നും ഒളിച്ചോടി രാമകൃഷ്ണന്‍ എന്ന  പെയിന്റര്‍ക്കൊപ്പം ഇവിടെ വന്നു താമസിക്കുമോ...?.

 “പോട്ടെ സാറേ. മാളു ഇപ്പൊ എഴുന്നേക്കും. മൂന്നാം നെലേടെ ജനല്‍ തുറന്നു കിടക്കുന്നത് കണ്ടു വന്നതാ. എന്തെങ്കിലും സഹായം വേണേ പറയണേ. ധൃതിയില്‍ നടയിറങ്ങി കൊച്ചുറാണി ഒരു കാറ്റ് പോലെ ഓടിപ്പോയി. കൊച്ചുറാണിയുടെ രാമകൃഷ്ണനെ കാണുവാന്‍ എനിക്ക് ആകാംക്ഷയായി.

എന്റെ മനോഗതം അവള്‍ മനസ്സിലാക്കിയോ എന്തോ, താഴെ നിന്നും അവള്‍ വിളിച്ചു പറഞ്ഞു. “ഞാന്‍ രാമകൃഷ്ണേട്ടനെ കൂട്ടി പിന്നെ വരാം.”

മാളു അവളുടെ കുട്ടി. ഇടക്കെപ്പോഴോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നു.

താമസിയാതെ കേട്ടു കുഞ്ഞുണര്‍ന്ന കരച്ചില്‍.

“ന്റെ മാളൂട്ടി... മോള്‍ ചാച്ചിക്കോ... ഉറങ്ങുറങ്ങ്.....ഉം...ഉം...”

ഇമ്പമാര്‍ന്ന താരാട്ട് എന്റെ കിടക്ക മുറിയിലേക്ക് മൂളി മൂളി വന്നു. കൊച്ചുറാണിയുടെ ശബ്ദത്തിന് നല്ല ഈണമുണ്ട്, മുഴക്കവും. ആ കൊച്ചു വീടിനുള്ളിലെ തൊട്ടിലില്‍ മാളൂട്ടി മയക്കത്തിലേക്ക്‌ ഊളിയിടുന്നുണ്ടാകും. കണ്ണുകള്‍ പാതിയടഞ്ഞ്.. ആലോചിച്ചു കിടന്ന എന്റെ കണ്ണുകളെ നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണം മെല്ലെ തഴുകി.

സന്ധ്യക്ക് ഡ്യൂട്ടിക്ക് പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാളൂട്ടിയെയും രാമകൃഷ്ണനെയും കൂട്ടി കൊച്ചുറാണി അതാ മുന്നില്‍.

“ഇപ്പൊ പണി കഴിഞ്ഞു വന്നതേയുള്ളു സാറേ. പരിചയപ്പെടാമല്ലോ എന്നോര്‍ത്ത് വന്നതാ.

നിറം മങ്ങിയ ജീന്‍സും ഷര്‍ട്ടും ഇട്ട് ഒരു വിദ്യാര്‍ത്ഥിയെന്നു തോന്നിപ്പിക്കുന്ന രാമകൃഷ്ണന്റെ കയ്യിലിരുന്ന് മാളൂട്ടി എന്നെ നോക്കി ചിരിച്ചു. കൊച്ചുറാണിയുടെ തനിപ്പകര്‍പ്പ്. ആ ഇളം നിറവും ബള്‍ബ്‌ തെളിഞ്ഞു നില്‍ക്കുന്നത് പോലെ വലിയ ഉണ്ടക്കണ്ണുകളും. ഞാനവളുടെ കവിളില്‍ ചെറുതായി തോണ്ടിയപ്പോള്‍ കാലിലെ കൊലുസുകള്‍ ഇളക്കി കരിവളയിട്ട കൈകള്‍ ആഞ്ഞ് അവള്‍ ചാടി വന്നു.

“ഞങ്ങളിവിടത്തുകാരല്ല. രണ്ടു പേരുടേം വീട് കുറച്ചു ദൂരെയാ. ഇത് വാടക വീടാ. കല്യാണം കഴിഞ്ഞതോടെ നാട്ടില്‍ നിക്കാമ്മേലാണ്ടായി. ഇവളുടെ വീട്ടുകാര്‍ സ്വൈര്യം തന്നില്ല. ഒടുവില്‍ ഇങ്ങു വന്നപ്പോഴാ സമാധാനമായി ഒന്ന് ജീവിക്കാന്‍ തുടങ്ങിയത്.“

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ദിവസം സുഖമായി ഉറക്കത്തിലാണ്ടു കിടക്കുമ്പോള്‍  ഉറക്കത്തെ കീറി മുറിച്ച്ചുകൊണ്ടാ ശബ്ദം.

“ഡീ... മാളൂ.... മണിയെത്രയായീന്നാ വിചാരം..? നിനക്കിന്ന് കോളേജിപ്പോകേണ്ടേ...?”

ഇതെന്താ... കൊച്ചുറാണിയുടെ എട്ടുമാസം പ്രായമായ കുഞ്ഞ് കോളജില്‍ പോകാന്‍ തുടങ്ങിയോ...? ഉറക്കം മുറിഞ്ഞ ഈര്‍ഷ്യയില്‍ പുളിക്കുന്ന കണ്ണ് തുറന്നു കിടക്കെ ഞാന്‍ ആലോചിച്ചു.

പക്ഷെ, അത് കൊച്ചുറാണിയുടെ കുഞ്ഞിനെ താലോലിക്കുന്ന ഇമ്പമുള്ള ശബ്ദമായിരുന്നില്ല. ഇരുത്തം വന്ന ഒരു സ്ത്രീ ശബ്ദമാണ്. അത് പടിഞ്ഞാറെ ജനലില്‍ നിന്നുമാണ് വരുന്നത്. സരള ടീച്ചറുടെ മൂത്ത മകള്‍ കോളേജിലാണെന്നു കൊച്ചുറാണി പറഞ്ഞതോര്‍മ്മ വന്നു. അവളും ഒരു മാളുവോ...?

നാശം. ഉറക്കം പോയി. ഒന്ന് കണ്ണ് തുറന്നാല്‍ പിന്നെ ഉറക്കം ശരിയാവില്ല. ഇനി ഉച്ചകഴിഞ്ഞാകാം. ഞാന്‍ പതുക്കെ അടുക്കളയിലേക്ക് നടന്നു. ഒരു കാപ്പിയിട്ടു കുടിക്കണം. അടുക്കള ജനലിലൂടെ നോക്കിയപ്പോള്‍ അലക്ക് കല്ലിനരികെ ബേബീവാക്കറിലിരിക്കുകയാണ് കുഞ്ഞു മാളു. കല്ലില്‍ തുണി കുത്തിപ്പിഴിയുന്ന കൊച്ചുറാണി അവളോടോരോന്നു പറഞ്ഞ് വാക്കറിലെ പല നിറത്തിലെ പീപ്പികള്‍ അമര്‍ത്തിക്കരയിച്ചു കളിപ്പിക്കുന്നു. മാളുവിന്റെ വാക്കറിലെ പ്ലാസ്റ്റിക്‌ പൂച്ചയും കിളിയും കരഞ്ഞു. 

പിന്നീടെപ്പോഴോ മാറിക്കിടന്ന പടിഞ്ഞാറെ ജനാല വിരികളികള്‍ക്കിടയിലൂടെ തുറന്നു കിടന്ന ബാല്‍ക്കണിക്കപ്പുറം പടിഞ്ഞാറെ വീട്ടുകാരും എന്റെ കണ്‍ മുന്നില്‍ വന്നു. സ്കൂളില്‍ പഠിക്കുന്ന മനുവും അവന്റെ ചേച്ചി മാളവികയുമുള്ള സരള ടീച്ചറുടെ വീട്. പകലവിടം ശാന്തമാണ്. തഴുതിട്ട ഗേറ്റിനുള്ളില്‍ ആ വലിയ വീട് പകലുറക്കത്തില്‍ അനക്കമറ്റു കിടക്കും. പകലത്തെ ആ ശാന്തതക്ക് പകരമെന്നവണ്ണം വൈകിട്ട് അതിന് ഇരട്ടി ജീവന്‍ വെക്കും. ഗള്‍ഫിലുള്ള അച്ഛനുമായി മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കുന്ന അവരുടെ സന്ധ്യകള്‍... സ്കൂള്‍ വിട്ട് അധിക നേരം ഗ്രൗണ്ടില്‍ കളിക്കാതെ വീട്ടിലെത്തിക്കൊള്ളാമെന്ന് അച്ഛന് ഉറപ്പു കൊടുക്കുന്ന മനു, ഈ സെമസ്റ്ററിനു മാര്‍ക്ക് കുറഞ്ഞതില്‍ കുഴപ്പമില്ല അവസാനം എല്ലാം ക്ലിയര്‍ ചെയ്യാമെന്ന് അച്ഛനെ  സ്വാന്തനിപ്പിക്കുന്ന  മാളവിക, ജോലിയും വീട്ടുകാര്യങ്ങളുമായി വലയുന്നു എന്ന ആവലാതിക്കിടെ രണ്ടെണ്ണത്തിനും തീരെ അനുസരണയില്ല എന്ന പരാതിയുമായി ടീച്ചര്‍.

എല്ലാ കിടക്ക മുറിക്കും ബാല്‍ക്കണിയുള്ള ചാണ്ടിച്ചായന്റെ മൂന്നാം നിലയിലെ ഈ വീടിന്റെ ഓരോ മുറിയും ഓരോരോ വീടിന്റെ നേര്‍ കാഴ്ച്ചകളിലേക്കാണ്  കണ്‍തുറക്കുന്നത്. ഒന്നിനും  ചെവി കൊടുക്കേണ്ട കണ്‍ നീട്ടേണ്ട. എല്ലാം ഒരു നില കൂടി പൊക്കമുള്ള ഈ  വീട്ടിലേക്കു കടന്നു വരികയാണ്. എന്റെ ഏകാന്ത ജീവിതത്തിനു കൂട്ടായി.

കിഴക്കേതില്‍ക്കാരെ ഉടനെ പരിചയപ്പെടാന്‍ സാധ്യതയില്ല. സുഖമില്ലാത്ത വൃദ്ധയും ഹോം നേഴ്സും മാത്രമല്ലേ ഉള്ളൂ. അവിടെ ജനാല വിരി മാറ്റിയിട്ടു റോഡിലേക്ക് നോക്കി കിടക്കുന്ന ഒരു അവ്യക്ത രൂപത്തെ എനിക്ക് കാണാം. മുറിക്കുള്ളിലൂടെ സഞ്ചരിക്കുന്ന ഒരു യുവതിയെയും. ആ മുറിക്കുള്ളില്‍ രാവും പകലും ബള്‍ബ് പ്രകാശിക്കുന്നുണ്ടാകും. ഇടക്കിടക്ക് യുവതി കട്ടിലിലേക്ക് കുനിഞ്ഞു വൃദ്ധയെ ശുശ്രൂഷിക്കുന്നത് കാണാം. ദൂരെ ജോലി ചെയ്യുന്ന മക്കള്‍ ഞായറാഴ്ചകളില്‍ മാറി മാറി വന്നു പോകുമത്രേ. എനിക്കും ഞായറാഴ്ച തന്നെയാണ് കോട്ടയത്തെ വീട്ടില്‍ പോകേണ്ടതും.

എന്‍റെ വീടിന്റെ താഴത്തെ നിലകളിള്‍ ഓരോരോ കുടുംബങ്ങള്‍ ഉണ്ടെന്നല്ലാതെ എനിക്കവരുമായി കാര്യമായ അടുപ്പമില്ല. നട കയറി മുകളിലേക്ക് പോകുമ്പോള്‍ അവരാരെങ്കിലും കണ്‍മുന്നില്‍ വന്നാല്‍ ഒന്ന് ചിരിച്ചാലായി. സ്കൂള്‍ വിട്ടു വരുന്ന  കുട്ടികള്‍ വൈകുന്നേരങ്ങളില്‍  സൈക്കിളില്‍ കയറി ട്യൂഷനോ മറ്റോ പോകുന്നതും കാണാം. വന്നിട്ട് ഇത്രയും ദിവസമായെങ്കിലും എനിക്കെന്തേ അവരോടൊന്നു മിണ്ടണം എന്ന് പോലും തോന്നാത്തത്...? ഓരോ കുഞ്ഞു ശബ്ദവും കേള്‍പ്പിക്കുന്ന ഓരോ ചലനവും അറിയിപ്പിക്കുന്ന എന്‍റെ നാല് അയല്‍പക്കക്കാര്‍ക്കൊപ്പമാകുവാന്‍ അവര്‍ക്കൊരിക്കലും കഴിഞ്ഞില്ല.

ചില രാത്രിയികളില്‍ വീടിന്റെ ടെറസ്സില്‍ പഠിക്കാന്‍ വന്നിരിക്കുന്ന മാളവികയുടെ  മൊബൈല്‍ ഫോണിലൂടെയുള്ള അടക്കിയ കൊഞ്ചലുകള്‍, കള്ളനെ തേടി നടക്കുന്നത് പോലെ പതുങ്ങി പതുങ്ങി അത് കണ്ടു പിടിച്ചു സംഹാര രുദ്രയായ്കുന്ന സരള ടീച്ചര്‍. എല്ലാം ചെവിയില്‍ വന്നലക്കുകയാണ്. വീറോടെ തന്റെ പ്രേമത്തിന് വേണ്ടി വാദിക്കുന്ന മാളു എന്ന യുവതി. നിസ്സഹായയായി നില്‍ക്കുന്ന ഒരമ്മ, അങ്ങ് ദൂരെ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയോര്‍പ്പിക്കുമ്പോള്‍, അച്ഛന്റെയും അമ്മയുടെ പ്രേമം അക്കാലത്ത് വിലപ്പെട്ടതായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളുടെ പ്രേമത്തിന്  എങ്ങനെ വില കുറയും എന്ന് തിരിച്ചടിക്കുന്ന മകള്‍. ഈ ഭൂമിയില്‍ മതം മാറി വിവാഹം കഴിക്കാന്‍ പോകുന്ന ആദ്യത്തെ ആളുകളല്ല തങ്ങളെന്ന് പരിസരം മറന്നലറുന്ന മാളു.

“എന്റെ മാളൂ.... നീ എന്നാ ഇങ്ങനെ ആയത് ..?” എന്ന് പറഞ്ഞ് വിലപിക്കുന്ന  ആ അമ്മയുടെ തേങ്ങല്‍ കേള്‍ക്കാനാവാതെ വടക്ക് ഭാഗത്തെ കിടക്ക മുറിയില്‍ പോയി വായിക്കാനിരുന്നപ്പോള്‍ കേട്ടു “എന്തായിത്...? തുപ്പല്ലേ...മാളൂ...” എന്ന് പറഞ്ഞ് കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്ന കൊച്ചുറാണിയുടെ കൊഞ്ചല്‍. വരാന്തയിലിരുന്ന് കുട്ടിയെ കാലില്‍ കിടത്തി സ്പൂണ്‍ കൊണ്ടു ശ്രദ്ധാപൂര്‍വം ഭക്ഷണം വായില്‍ വെച്ച് കൊടുക്കുകയാണ് കൊച്ചുറാണി. കുഞ്ഞുങ്ങളുടെ ഭാഷയിലെ അവളുടെ സംസാരവും പാട്ടും കേട്ടാല്‍ കൊച്ചു കുട്ടി  മാളുവോ അതോ കൊച്ചുറാണിയോ എന്ന് സംശയം തോന്നും. കുറച്ചു നാളത്തെ താമസം കൊണ്ട്  കൊച്ചുറാണി പാടുന്ന  കൊഞ്ചല്‍ പാട്ടുകള്‍ ഞാനും പാടി തുടങ്ങിയിരിക്കുന്നു!!!!..

“ഇങ്ങു വേഗം കൊണ്ടു പോരെ രാമകൃഷ്ണെട്ടാ രാത്രി നേരാ. മോളെ പുറത്തു നിര്‍ത്തേണ്ട.”

ഭക്ഷണം കഴിച്ച് ദേഹമാകെ വൃത്തികേടായ മാളുവിനെ പൈപ്പിന്‍ ചുവട്ടില്‍ നിര്‍ത്തി വൃത്തിയാക്കുകയാണ് രാമകൃഷ്ണന്‍. ആ കുഞ്ഞിനു ചെവി കേള്‍ക്കില്ല എന്ന് രാമകൃഷ്ണന്‍ തന്നെയാണ് എന്നോടു പറഞ്ഞത്. ഉണ്ടായ മൂന്നാം മാസം പൂരത്തിന് കൊണ്ടു പോയപ്പോള്‍ ഭൂമി കുലുക്കുന്ന വെടി ശബ്ദം കേട്ട രാമകൃഷ്ണന്‍ കയ്യിലിരുന്ന മാളുവിനെ ചേര്‍ത്തടുക്കി പിടിച്ചപ്പോള്‍ പകല്‍ പോലെ കത്തുന്ന വെളിച്ചത്തെ അവള്‍ ചിരിച്ചു കൊണ്ട് നോക്കിയിരുന്നത്രേ.

അപ്പോള്‍ അവളെ ഉറക്കാനായി കൊച്ചുറാണി പാടുന്ന പാട്ടുകള്‍..? വീട്ടു ജോലിക്കിടക്ക് മാളുവേ... മാളുവേ... എന്ന വിളി. അവളോടു പറയുന്ന കൊഞ്ചലുകള്‍...? 

“എല്ലായിടത്തും കൊണ്ടു പോയി കാണിച്ചതാ. അറിവായാല്‍ പിന്നെ ഞങ്ങള്‍ക്കവളോടു ഇങ്ങനെ സംസാരിക്കാനാവില്ലല്ലോ. ജീവിതത്തില്‍ അവളോട് സംസാരിക്കാനുള്ളത് മുഴുവനും തിരിച്ചറിവിന് മുന്‍പേ ഞങ്ങള്‍ക്ക്‌ സംസാരിച്ചു തീര്‍ക്കണം. ഇവളല്ലാതെ ഞങ്ങള്‍ക്കിനി വേറെ കുഞ്ഞുങ്ങളും  വേണ്ട. എല്ലാം തികഞ്ഞ കുഞ്ഞുങ്ങളുടെ മുന്നില്‍ അവള്‍ ഒറ്റപ്പെട്ടു പോകില്ലേ. “

അയാളുടെ സംസാരം എന്നെ ഊമയാക്കി.

തെക്കേ വീട്ടുകാരുമായി എനിക്ക് ആദ്യം യാതൊരു മാനസിക അടുപ്പവും തോന്നിയിരുന്നില്ല. അവിടത്തെ ആ റിട്ടയേര്‍ഡ്‌ എന്ജീനീയരും ഭാര്യയും വല്ലാത്ത മനുഷ്യര്‍ തന്നെ. ആ വീട്ടില്‍ ഒച്ചയും അനക്കവും നന്നേ കുറവ്. ഭാര്യ എപ്പോഴും സ്വീകരണ മുറിയിലെ ടിവി സീരിയലിനകത്തു തന്നെ. പൂമുഖത്ത് വായിച്ചിരിക്കുന്ന എന്ജീനീയറുടെ മാളുവേ... എന്ന വിളി ഇടക്കിടക്ക് കേള്‍ക്കാറുണ്ട്. ആ സ്ത്രീയും ഒരു മാളുവോ..? അതോ മാളവികയോ..? അവര്‍ ആരായാലും എനിക്കൊന്നുമില്ല. ഒരു പൊരുത്തവും ഇല്ലാത്ത ദമ്പതികള്‍. ആ സ്ത്രീ ഭര്‍ത്താവിനോട് സംസാരിക്കുന്നതോ ധാര്‍ഷ്ട്യത്തിന്റെ ശബ്ദത്തില്‍. ശാസനയുടെ ശബ്ദം മാത്രം കേള്‍ക്കുന്ന തെക്ക് ഭാഗത്തെ ആ കിടക്ക മുറി ഞാന്‍ ഉപയോഗിക്കാറേ ഉണ്ടായിരുന്നില്ല. അച്ഛനോടും മകനോടുമുള്ള ആ സ്ത്രീയുടെ കലമ്പല്‍ കേള്‍ക്കേണ്ടല്ലോ. അവര്‍ ജീവിതത്തിലൊരിക്കലെങ്കിലും ഒന്ന് ചിരിച്ചു കാണുമോ...? ആ വീട്ടിലെ ഓരോ ശബ്ദവും ഓരോ ചലനവും എന്നെ അസ്വസ്തനാക്കിയിരുന്നു. എങ്കിലും അവിടത്തെ ഓരോ കാര്യവും എനിക്കറിയാം. മുറ്റത്ത് കഴുകി വിരിച്ചിടുന്ന തുണികളില്‍ അച്ഛന്റെ ഷര്‍ട്ടേത് മകന്റെതേത് എന്നെനിക്ക് കൃത്യമായി അറിയാം. ഗൃഹനാഥയുടെ ഇഷ്ട നിറമറിയാം. ജോലി കഴിഞ്ഞു വരുന്ന അവരുടെ മകന്‍ കമ്പ്യൂട്ടറിന്റെ ലോകത്താണെന്നു തോന്നുന്നു. അവന്‍റെ മുറിയില്‍ നിന്നും എപ്പോഴും പാട്ടുകള്‍ കേള്‍ക്കാം, അവനിഷ്ടമുള്ള പാശ്ചാത്യ സംഗീതവും, അപൂര്‍വമായി അവിടെ നിന്നൊഴുകുന്ന ഗസലുകളും. സംഗീതത്തില്‍ തീരെ താത്പര്യമില്ലാതിരുന്ന ഞാന്‍ ഈയിടെയായി ആ പാട്ടുകളുടെ വരികളും താളങ്ങളും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു!!!.

കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും മാത്രമല്ല ഗന്ധത്തിലൂടെയും എനിക്ക് ഓരോ വീടിനെയും തിരിച്ചറിയാം. കരിവേപ്പിലയും കുരുമുളകും അരച്ച് മീന്‍ പൊരിക്കുന്ന സുഗന്ധം ഉച്ച നേരങ്ങളില്‍ കൊച്ചുറാണിയുടെ അടുക്കളയില്‍ നിന്നും വന്നെന്നെ കൊതിപ്പിക്കും. സരള ടീച്ചറുടെ അടുക്കളില്‍ നോണ്‍ മണമില്ല. രാവിലെ അവരുടെ അടുക്കളില്‍ വേകുന്ന സാമ്പാറിന് കടുക് വറുക്കുമ്പോഴും നെയ്യില്‍ ദോശ മൊരിയുമ്പോഴും മേശപ്പുറത്തിരിക്കുന്ന ബ്രെഡിനെയും ജാമിനെയും ഞാന്‍ വെറുപ്പോടെ നോക്കും. രാത്രിയില്‍ തട്ടുകടയില്‍ നിന്നും വാങ്ങിയ പാഴ്സല്‍ അഴിക്കുമ്പോള്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നും ചപ്പാത്തി തീയില്‍ പൊള്ളി കുമിളക്കുന്ന സുഗന്ധം എന്റെ മൂക്കില്‍ അടിച്ചു കയറും. ഈ ഗന്ധങ്ങളുടെ ആരാധകനായി അടുക്കളയില്‍ ഞാന്‍ നടത്തിയ പാചക പരീക്ഷണങ്ങള്‍ വിവധ ഭൂഖണ്ഡങ്ങളുടെ ആകൃതിയിലുള്ള  ചപ്പാത്തികളും, കരിഞ്ഞ പാത്രങ്ങളും, കഴിക്കാന്‍ രുചിയില്ലാത്ത കറികളുമായി അവസാനിച്ചു.

കിഴക്കേ വീട്ടിലെ കിടപ്പിലായ അമ്മൂമ്മ എന്നെക്കുറിച്ചു ഒരിക്കല്‍ രാമകൃഷ്ണനോട്‌ ചോദിച്ചത്രേ. ജനാലയിലൂടെ കാണുന്ന മൂന്നാം നിലയിലെ പുതിയ താമസക്കാരനെ ഒന്ന് കാണണമെന്ന്.

“മാളുവമ്മേ...ഇതാ ചാണ്ടി സാറിന്റെ മൂന്നാം നിലയിലെ പുതിയ താമസക്കാരന്‍...” രാമകൃഷ്ണന്‍ പരിചയപ്പെടുത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇതെത്ര മാളുമാരാണ് എനിക്ക് ചുറ്റും...?

അഞ്ചു മക്കളുണ്ടെങ്കിലും ഹോം നേഴ്സിന്റെ പരിചരണത്തില്‍ സന്തോഷവതിയായി കിടക്കുന്ന എണ്പതുകാരി മാളുവമ്മ. തളര്‍ന്നു കിടക്കുന്ന വൃദ്ധക്ക് ഓര്‍മ്മക്കോ സംസാര ശേഷിക്കോ കുഴപ്പമില്ല.

“മക്കളെല്ലാരും ഓരോരോ സ്ഥലത്താ. ഞാനിങ്ങനെ കിടപ്പായെന്നും വെച്ചു ജോലി കളഞ്ഞു അവര്‍ക്ക് എനിക്ക് ചുറ്റും കാവല് നില്‍ക്കാന്‍ പറ്റ്വോ...? അവരിവിട വന്നു നോക്കിയാലും ഇല്ലേലും ഞാന്‍ മരിക്കാനുള്ള നേരത്ത് മരിക്കും. ഇവിടിപ്പോള്‍ എനിക്കെന്താ ഒരു കുറവ്...? ഇവളുണ്ടല്ലോ. അത് പോരെ..?”

ക്ഷീണിച്ചു കിതക്കുന്ന സ്വരം. പരാതിയുടെ ഒരു ലാഞ്ചന പോലും ആ ശബ്ദത്തിലില്ല.

“ഒക്കെ നിങ്ങളെ കാണിക്കാനാ. പാവം. എനിക്കാരും ഇല്ലേ... എന്ന് പറഞ്ഞ് മിക്ക ദിവസോം ഒറങ്ങാതെ കരച്ചില്‍ തന്നെ കരച്ചില്‍. എന്നാ മക്കള്‍ വരുമ്പോഴോ,  ഒരു പരാതീം ഇല്ല. അവരുടെ ഭാര്യമാര്‍ക്ക് ജോലിയൊന്നും ഇല്ലന്നേ. ഈ പാവത്തിനെ  കൊണ്ടു പോയി അവര്‍ക്ക് നോക്കാവുന്നതേയുള്ളു. പക്ഷെ അവരടിപ്പിക്കില്ല.  അല്ലേലും വയസ്സായവരെ ആര്‍ക്കു വേണം...? ഞാനിതെത്ര കണ്ടതാ.”

തിരികെ പോരാന്‍ നേരം ഹോം നേഴ്സിന്‍റെ അടക്കം പറച്ചില്‍.

“ഈ ദീര്‍ഘായുസ്സ്‌ എന്ന് പറയുന്നത് ഒരു ശിക്ഷ തന്നാ. അല്ലെ സാറേ. അവസാന നാളുകള്‍ ഭൂമിയിലാര്‍ക്കും വേണ്ടാതെ കിടന്നിങ്ങനെ നരകിക്കാനായിട്ട്.”

രാമകൃഷ്ണന്‍ പറഞ്ഞതിന് എനിക്ക് മറുപടിയൊന്നും ഇല്ലായിരുന്നു. ആരായിരിക്കും മാളുവമ്മയെ ദീര്‍ഘായുസ്സുണ്ടാകട്ടെ എന്നനുഗ്രച്ച് ശിക്ഷിച്ചത് ...?

നാല് മാളുമാരുടെ ഇടയില്‍ മൂന്നാം നിലയിലെ എന്റെ വീട്. ഇങ്ങനെ ഒരു വീട് എവിടെയെങ്കിലും കാണുമോ...? ഓരോ ദിക്കിലും ഓരോ മാളുമാര്‍!! ഒന്നാം മാളുവില്‍ നിന്നും നാലാം മാളുവിലേക്കുള്ള സംക്രമത്തില്‍ സംഭവിക്കുന്ന വിചിത്രമായ മാറ്റങ്ങള്‍!!! എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്..? ആരാണ് ഈ മാറ്റമുണ്ടാക്കുന്നത്..? കാലമോ..? അതോ ലോകമോ...?. തുടക്കത്തില്‍ നിന്ന് ഒടുക്കത്തിലേക്കുള്ള പരിണാമത്തിന്റെ പരമ ദയനീയത. അപ്പോള്‍ ഒരു ജീവന്‍ തുടങ്ങുന്നത് ഇങ്ങനെ അവസാനിക്കാനോ...? ഒന്നിനും ഒരു ശരിയുത്തരമില്ലേ....? ആരാണ് ഒരു  ശരി ഉത്തരം തരിക....? ആര്‍ തന്നാലും അത് തെറ്റാകാനാണ് സാധ്യത. എല്ലാ ശരികളും ഒടുവില്‍ തെറ്റായി തീരുകയാണ്.

ചാണ്ടിച്ചായന്റെ വീട്ടിലെ പതുപതുത്ത മെത്തയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ സുഷുപ്തിയില്‍ ഞാന്‍ ആവുന്നത്ര ചുരുണ്ടു കിടന്നു. കൈ ചുരുട്ടി കാല്‍മുട്ട് മുഖത്തോടടുപ്പിച്ച്. അമ്നിയോട്ടിക്ക് ദ്രവത്തിന്റെ ഇളം ചൂട് വന്നെന്നെ പൊതിയുന്നതും കാത്ത് ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

ഇരുട്ട്... സര്‍വത്ര ഇരുട്ട്.... അഞ്ചു കുഞ്ഞുങ്ങള്‍ നീന്തിത്തുടിച്ച ഗര്‍ഭ പാത്രത്തിന്റെ ഉടമയായ മാളുവമ്മയുടെ വികൃതമായ ചിരി. അത് ആ കൊഴുത്ത ഇരുട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് എന്റെ ചെവില്‍ വന്നലച്ചു കൊണ്ടിരുന്നു.

(കാക്ക മാഗസിന്‍ ഒക്ടോ. ലക്കം)
 (ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

25.9.14

ചതുര്‍ഭുജം

മേശപ്പുറത്തെ വലിയ പ്ലേറ്റില്‍ ഉരുളന്‍ കിഴങ്ങ് ഉള്ളില്‍ വെച്ച് കറുമുറാ വറുത്ത ചൂടു സമൂസ, ചെറിയ സോസറില്‍ എണ്ണയില്‍ വറുത്ത് തിളങ്ങുന്ന പച്ചമുളകുകള്‍, വെളുത്ത നിറത്തിലെ കട്ടോരി നിറയെ ചുവന്നു കുറുകിയ തക്കാളി സോസ്. നാല് ചെറിയ കപ്പുകളില്‍ ഇഞ്ചി മണം പൊങ്ങുന്ന ചായ കൂടി കൊണ്ടു വെച്ചതോടെ ചെറിയ മേശ നിറഞ്ഞു.

“നീയും കൂടെ വേണമായിരുന്നു ഞങ്ങളുടെ കൂടെ. രുചി അറോറ ഒന്നും മിണ്ടാതെയിരിക്കുന്ന സോണാലിയെ നോക്കിപ്പറഞ്ഞു. സോണാലി ഉമംഗിനെ നോക്കി. ഇതിനുള്ള മറുപടി അവനറിയാം എന്ന ഭാവത്തില്‍. അവന്‍ ഒരു സമൂസയുടെ ഉള്ളിലെ ഉരുളക്കുഴങ്ങു മുഴുവന്‍ ഒരുമിച്ചു വായിലേക്കിട്ടു അടുത്തിരുന്ന പച്ചമുളകില്‍ ഒന്നു കടിച്ചു തല കുടഞ്ഞു.

“ഓ...അവള്‍ക്കങ്ങനെ വരാനാകില്ല. അവളുടെ മൌസി കൂലിപ്പണി ചെയ്തുണ്ടാക്കുന്ന കാശു കൊണ്ട് കൂട്ടുകാരുടെ കൂടെ കറങ്ങി നടന്നിട്ട് പാട്നയില്‍ ചെന്ന് കഴിഞ്ഞു മൌസിയുടെ മുഖത്ത് നോക്കാന്‍ പറ്റില്ലെന്ന്.”
അവന്റെ ശബ്ദത്തില്‍ പച്ചമുളകിന്റെ എരിവും നിരാശയും ചേര്ന്ന ഒരു രോഷം കൊഴുത്തു കിടന്നപോലെ സോണാലിക്ക് തോന്നി.

രുചിയുടെ അടുത്തിരിക്കുന്ന സൌരഭ് പുച്ഛം കലര്‍ന്ന സഹതാപത്തില്‍ അവളോടു ചോദിച്ചു.
“ഇങ്ങനെയെങ്കില്‍ നീയെങ്ങനെ ഉമംഗിന്റെ കാര്യം മൌസിയുടെ മുന്നില്‍ അവതരിപ്പിക്കും...? ഒന്നോ രണ്ടോ മാസം കഴിഞ്ഞാല്‍ ഈ റിസേര്‍ച്ചെല്ലാം തീരില്ലേ...? രുചിയെ കണ്ടു പഠിക്ക്. അവളുടെ വീട്ടിലെ പട്ടിക്കുഞ്ഞിനു പോലും എന്റെ സര്‍വ ബയോഡാറ്റയും അറിയാം. അല്ലെങ്കില്‍ എന്നോടു ചോദിക്ക് അങ്ങ് പഞ്ചാബിലെ അവളുടെ വയലില്‍ ട്രാക്ടര്‍ ഓടിക്കുന്ന ഡ്രൈവര്‍ സുഖ്ദേവ് സിംഗിന്റെ പ്ലസ്‌ ടൂ പഠിക്കുന്ന മകളുടെ മാര്‍ക്ക് എത്രയെന്ന്. നിനക്കിത്ര ധൈര്യമില്ലേ മേരി..ബേട്ടീ...സോണാലീ....”
അവന്‍ അവളെ താളാത്മകമായി പരിഹസിച്ചു.

“സാരെ ഉമംഗ് കോ ജാന്‍താ ഹേ..നാ.....?”
സോണാലിക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു...
“അരെ...യാര്‍....കൂള്‍ ഡൌണ്‍...കൂള്‍ ഡൌണ്‍....”
രുചി രംഗം തണുപ്പിക്കുവാന്‍ ശ്രമിച്ചു. ഒന്നും കഴിക്കാതെ ഇരിക്കുന്ന സോണാലിയുടെ കയ്യില്‍ ചായക്കപ്പ് എടുത്തു കൊടുത്ത് സൌരഭിനെ ദേഷ്യത്തില്‍ നോക്കിയിട്ട് അവളും ചായ കുടിച്ചു തുടങ്ങി.

പിങ്ക് നഗരത്തിലെ യൂണിവേര്‍സിറ്റി കാമ്പസിനടുത്തുള്ള ബാബുലാല്‍ ഭയ്യയുടെ ചെറിയ റസ്റ്റോറന്റില്‍ ടൂറിസ്റ്റുകളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടം.
തൊട്ടടുത്ത മേശക്കരികില്‍ വന്നിരുന്ന വിദേശി പെണ്കുട്ടികളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന സൌരഭിനു നേര്‍ക്കായിരുന്നു രുചിയുടെ കണ്ണുകള്‍. നീളം കുറഞ്ഞ കടും നിറത്തിലെ നിക്കറിനു താഴെ കാണുന്ന മെലിഞ്ഞ ഭംഗിയുള്ള കാലുകളില്‍ അവന്റെ കണ്ണുകള്‍ തറഞ്ഞപ്പോള്‍ രുചി അവന്‍റെ തോളിനൊരു തട്ട് കൊടുത്തു. സ്വര്‍ണ്ണ മുടിയും നീല കണ്ണുകളുമുള്ള ‘ഗോരി’ ആലൂ പൊറോട്ട തൈരില്‍ മുക്കി കഴിക്കുന്നത്‌ നോക്കി അവന്‍ പറഞ്ഞു.

“ഇന്ത്യന്‍ ചില്ലി ഫുഡ്‌ വിദേശികള്ക്ക് കഴിക്കാന്‍ പ്രയാസമാണെങ്കിലും ഇവര്‍ തിന്നുന്നത് കണ്ടില്ലേ.”

“മതി...കണ്ടു...കണ്ടു.. നമുക്ക്‌ സ്റ്റഡി ട്രിപ്പ്‌ പോയ വിശേഷങ്ങള്‍ സോണാലിയോടു പറയാം. എന്നിട് മതി ആലൂ പൊറോട്ടയില്‍ മുളകിടുന്നത്. രുചി കടുപ്പിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ഉറക്കെ ചിരിച്ച് പെട്ടെന്ന് മൂഡിലേക്ക് തിരിച്ചെത്തി.

“നീ...പാട്നക്കാരിയത് കൊണ്ടല്ലേ നിന്നെ നിര്‍ബന്ധിച്ചത്. ഞങ്ങള്‍ക്ക് ഒരു ഗൈഡായേനെ നീ. നിന്റെ കാന്താമൌസിക്ക് അതൊന്നും ഇഷ്ടമല്ല എന്നൊക്കെ അറിയാം. കുറെയേറെ സ്ഥലങ്ങള്‍ പോകാനുണ്ടായിരുന്നല്ലോ. സാരമില്ല. എല്ലാ ഡീറ്റയില്സും ഞങ്ങള്‍ കലക്റ്റ്‌ ചെയ്തു കഴിഞ്ഞു. അജ്മീര്‍ ദര്‍ഗ. ഗുരു ഗോബിന്ദ് ജിയുടെ ജന്മസ്ഥാന്‍, ബുദ്ധഗയ....അങ്ങനെ നിന്റെ നാട് കൊണ്ടു ഇപ്പോള്‍ ഞങ്ങളുടെ ലാപ്‌ നിറഞ്ഞു“
രുചി ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

അതൊരു നീണ്ട യാത്ര തന്നെയായിരുന്നു. ഒരു വലിയ സംസ്ഥാനം മൊത്തം ചുറ്റിക്കറങ്ങിയ ഗവേഷണ കുതുകികളായ വിദ്യാര്‍ത്ഥി സംഘം. ഒറ്റ സംസ്ഥാനത്തില്‍ വിവിധ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍. ഉമംഗും രുചിയും അടങ്ങുന്ന കൂട്ടത്തിന് ബീഹാര്‍ തിരഞ്ഞെടുത്തപ്പോഴേ ഉത്സാഹമായി. അതോടെ സൌരഭും കൂട്ടരും പുണ്യസ്ഥലങ്ങളുടെ പഠനത്തിനു അതെ സംസ്ഥാനം തന്നെ തിരഞ്ഞെടുത്തു. കണക്കില്‍ ഗവേഷണം ചെയ്യുന്ന സോണാലിയെ പോലെ കുറച്ചു പേര്‍ ഒഴികെ ഒട്ടു മിക്ക ഗവേഷണ വിദ്യാര്‍ഥികളും ആ സംഘത്തില്‍ ചേര്‍ന്നു . ശരിക്കും ഒരു പ്ളഷര്‍ ട്രിപ്പ്‌. രണ്ടാഴ്ചത്തെ ചുറ്റിക്കറങ്ങലിനൊടുവില്‍ അവര്‍ ഭാഷാ വൈവിധ്യം പഠിക്കുന്നതിനിടെ ആ ഭാഷകളും കുറേശ്ശെ സ്വായത്തമാക്കി.

ട്രിപ്പ്‌ അവസാനിക്കുന്നതിന്റെ തലേ ദിവസത്തെ ക്യാമ്പ്‌ ഫയറില്‍ സംഘമവതരിപ്പിച്ച ലഘു നാടകത്തില്‍ പടിഞ്ഞാറന്‍ ബീഹാറില്‍ നിന്നുള്ള വധു ആദ്യരാത്രിയില്‍ ഭോജ്പുരിയില്‍ കൊഞ്ചിക്കുഴഞ്ഞപ്പോള്‍ മൈഥിലി മാത്രമറിയാവുന്ന മധുപനി ജില്ലക്കാരന്‍ വരന്‍ കണ്ണുമിഴിച്ചു നില്ക്കുന്ന കാഴ്ചകണ്ട് എല്ലാരും ആര്‍ത്തു ചിരിച്ചു.

ചായ കുടി കഴിഞ്ഞു സംഘം പതിവ് പോലെ രണ്ടായി പിരിഞ്ഞു. പിങ്ക് നഗരത്തിലെ സൂര്യന്‍ ആറു മണിയായിട്ടും മങ്ങാതെ നഗരത്തെ പൊള്ളിക്കുന്നു. റോഡിലെ ഡിവൈഡറുകളിലെ കടലാസു ചെടികളിലെ കടും ചുവപ്പ് നിറത്തിലെ പൂക്കളില്‍ വെയില്‍ തിളങ്ങി. റോഡിലാകെ ഉണങ്ങിയ പൂക്കള്‍ ചിതറി പറക്കുന്നു. സൌരഭും രുചിയും ടൂറിസ്റ്റുകള്‍ തിക്കി തിരക്കുന്ന റോഡിലേക്ക് നീങ്ങിയപ്പോള്‍ ഉമംഗ് സോണാലിക്കൊപ്പം യൂണിവേര്‍സിറ്റി കാമ്പസിനടുത്തുള്ള ഹോസ്റ്റലിലേക്ക് സാവധാനം നടന്നു. ഏഴു മണിക്കുള്ളില്‍ ഹോസ്റ്റലില്‍ എത്തിയാല്‍ മതി. ആണ്കുട്ടികളുടെ ഹോസ്റ്റല്‍ കഴിഞ്ഞു ലൈബ്രറി കെട്ടിടവും കഴിഞ്ഞാല്‍ പെണ്കുട്ടികളുടെ ഹോസ്റ്റലായി.

“മിണ്ടാതെ നടക്കുന്ന സോണാലിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ടു ഉമംഗ് പറഞ്ഞു.
“ച്ചോഡോ...സോനൂ... സൌരഭ് പറഞ്ഞത്‌ നീ കാര്യമാക്കേണ്ട. ഞാനും അപ്പോള്‍ അവനൊപ്പം കൂടിപ്പോയി.സോറി. ട്രിപ്പില്‍ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തത് കൊണ്ടല്ലേ. സൌരഭിന് ദില്ലി മഹാ നഗരത്തിലെ അപ്പര്‍ ക്ലാസ്സ്‌ ജീവിതം മാത്രമല്ലേ പരിചയമുള്ളൂ. എന്നെപ്പോലെ ഒരു ലോവര്‍ മിഡില്‍ ക്ലാസ്‌ ലൈഫോ,നിന്റെ കാന്ത മൌസിയെപ്പോലെ ഗ്രാമത്തിലെ പൊരി വെയിലില്‍ കിടന്നു വയലില്‍ പണിയെടുക്കുന്നവരെപ്പറ്റിയോ ഒന്നും അറിഞ്ഞു കൂടാ. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീണവന്റെ വിവരക്കേട്.”

സോണാലി ഒന്നും മിണ്ടാതെ കേട്ടു നിന്നു. പിരിയാന്‍ നേരം അവളുടെ മുഖത്തെ അവളുടെ മുഖത്ത് നിസ്സഹായത കണ്ട് ഉമംഗിനു വിഷമം തോന്നി.
“എങ്കില്‍ നീ ഇപ്പോള്‍ ഹോസ്റ്റലില്‍ പോകണ്ട. വാ...നമുക്ക് ഒരു റൌണ്ട് കൂടെ നടന്നിട്ട് വരാം.. “ചലോ.. സോനൂ..”
മടിച്ചു നിന്ന സോണാലിയുടെ അരക്കെട്ടില്‍ ചേര്‍ത്തു പിടിച്ച് അവന്‍ നടന്നു തുടങ്ങി. റോഡിലെ തിരക്കിലേക്ക് അവര്‍ ആഴ്ന്നു
ക്യാമ്പസിലെ പടര്‍ന്നു കിടക്കുന്ന ജാമുന്‍ വൃക്ഷത്തിന് കീഴിലെ ചാരുബെഞ്ചിലിരുന്നു സംസാരിക്കുന്ന ഉമംഗ്.
“സോനൂ...ഇന്നലെ ട്രിപ്പിന്റെ കാര്യങ്ങള്‍ പറഞ്ഞു മുഴുവനാക്കിയില്ലല്ലോ. ഞങ്ങള്‍ പോയിപ്പോയി ദൂരെ നേപ്പാള്‍ ബോര്‍ഡര്‍ കടന്നു മിഥില കാണുവാന്‍ പോയി. മിഥിലാ രാജാവ് ജനകന് മകള്‍ സീതയെ മണ്ണില്‍ നിന്നും കിട്ടിയ ഇടമല്ലേ...? മുസാഫിര്‍പൂറിലും ഒരു ദേവീ മന്ദിര്‍ ഉണ്ട്. അവിടെപ്പോയിട്ടു കാര്യമായി ഒന്നും കിട്ടിയതും ഇല്ല. പക്ഷേ അവിടടുത്ത് ഒരു വിചിത്ര സ്ഥലത്ത് പോയി. ശരീരം വില്പ്പന ഉപജീവനമാക്കിയ സ്ത്രീകളുള്ള ചതുര്‍ഭുജ്‌സ്ഥാന്‍ എന്ന ഗ്രാമത്തില്‍.
സോണാലി അവനെ തുറിച്ചു നോക്കി. അവന്‍ ശബ്ദം താഴ്ത്തി പരിസരം ശ്രദ്ധിച്ചിട്ട് തുടര്‍ന്നു .

“ അവിടെ അതൊരു തെറ്റേ അല്ല. അതവരുടെ നൂറ്റാണ്ടുകളായുള്ള കുലത്തൊഴില്‍. അമ്മയും എല്ലാ പെണ്മക്കളും വേശ്യകള്‍. മുസാഫിര്‍പൂറിലെ ഒരു കോഫീ ഷോപ്പില്‍ നിന്നാണ് ഞങ്ങള്‍ക്കീ വിവരം ലഭിച്ചത്. അത് കേട്ടപ്പോള്‍ സൌരഭിനു ഒരാഗ്രഹം ഒന്ന് പോയി കണ്ടാലോ എന്ന്. ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും ഞാനും കൂടെ കൂടി. അവന്‍ തന്ന ധൈര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരും കൂടി രഹസ്യമായി ഒരു ടാക്സിയെടുത്തു അവിടെപ്പോയി.’

“അപ്പോള്‍ പ്രൊഫസറും മറ്റു കുട്ടികളും....? രുചി അറിഞ്ഞില്ലേ ഇത്..? അവള്‍ സമ്മതിച്ചോ..?” സോണാലിയുടെ നെഞ്ചിടിപ്പ് കൂടി.
“അവസാന രണ്ടു ദിവസം പ്രൊഫസര്‍ കൂടെയില്ലായിരുന്നു. അദ്ദേഹം പാട്നയിലെ ബന്ധു വീട്ടില്‍ തങ്ങി. രുചിയെ സൌരഭ് വിദഗ്ദമായി മറ്റു ഗേള്‍സിന്റെ കൂടെ റൂമിലാക്കി. അവര്‍ക്ക് സംഗതി മനസ്സിലായതെ ഇല്ല..”
“എന്നിട്ട്...?”അവളുടെ ശബ്ദം തളര്‍ന്നു.

“ഹേയ്.....വാട്ട്...ഹാപ്പെന്‍ഡ് ടു യു...? ഞങ്ങള്‍ അങ്ങനെയുള്ള ഗായ്സ് ആണോ..? നീ പേടിച്ചോ..?”
“ഇല്ല.”അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

“ഞങ്ങള്‍ ഒരു ഉച്ച കഴിഞ്ഞ നേരത്താണ് അവിടെയെത്തിയത്. ആയിരത്തോളം വേശ്യകളുണ്ട് ആ നാട്ടില്‍. അവിടത്തെ പുരുഷന്മാരുടെ ജോലിയോ ഈ സ്ത്രീകളുടെ പിമ്പുകള്‍. ആ നാട്ടിലെ കുട്ടികളുടെ അച്ഛനാരെന്നു അമ്മമാര്‍ക്ക് നിശ്ചയമില്ലത്രേ. ചെന്നിന്നിറങ്ങിയതോടെ പിമ്പുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. റെയിറ്റ് പറഞ്ഞു ഒരു വീട്ടില്‍ കൊണ്ടു പോയി. അവിടെ ചെറിയൊരു വീട്ടില്‍ രണ്ടു സ്ത്രീകള്‍. രണ്ടു പേരും അണിഞ്ഞൊരുങ്ങി ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു. ആര്‍ക്കു് ആരെ വേണം എന്നായി ചോദ്യം. ഇത്രയും ആയപ്പോള്‍ ഞങ്ങള്‍ക്ക് പേടിയായി. ഭക്ഷണം വാങ്ങി ഇപ്പൊ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ സൂത്രത്തില്‍ സ്ഥലം വിട്ടു. സൌരഭിന് അവിടെ കുറച്ചു നേരം തങ്ങണം എന്നുണ്ടായിരുന്നു. അവന്‍ ആ നേരം കൊണ്ടു രഹസ്യമായി അവിടം മൊബൈലില്‍ പകര്‍ത്തി . ഇത് നോക്കൂ...”

ഫോണിന്റെ സ്ക്രീനില്‍ തെളിയുന്ന കടും നിറത്തിലെ ചായം തേച്ച ചുണ്ടുകള്‍, തിളങ്ങുന്ന സാരികള്‍, കല്ല്‌ മാലകള്‍, വിരിച്ചിട്ട ചൂടിക്കട്ടിലുകള്‍....
”പ്ലീസ്‌...ഉമംഗ്...രുക്കോ....ബന്ദ് കരോ..”
ഫോണിലെ ചലിക്കുന്ന ചിത്രങ്ങളില്‍ നോക്കിയതും സോണാലി കരച്ചിലിന്റെ വക്കോളം എത്തി.
“നതിംഗ് ഹാപ്പെന്‍ഡ് സോണാലീ...ഞങ്ങള്‍ ഒരു പത്തു മിനിട്ട് പോലും ആ വീട്ടില്‍ തങ്ങിയില്ല. നിന്നോടിത് പറയേണ്ടിയിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നു. നീ എന്തിനാ ഇങ്ങനെ കരയുന്നത്...?
‘കുച്ച് നഹീ...ഉമംഗ്...കുച്ച് നഹീ....” സോണാലി അയാളുടെ തോളില്‍ ചാരി തേങ്ങി. അവളുടെ ഉടല്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
“സോണാലി... രോവോ മത്....രോവോ മത്.” അവളുടെ കണ്ണീരടങ്ങാത്ത മുഖത്തേക്ക് നോക്കി ഉമംഗ് പറഞ്ഞു കൊണ്ടിരുന്നു.

ഹോസ്റ്റല്‍ മുറിയിലെ ഷെല്ഫിലെ പുസ്തകങ്ങള്‍ക്കിടയില്‍ കാന്താമൌസിയുടെ പഴയൊരു കത്ത്. രുപാലി പഠിക്കാന്‍ തീരെ മോശം. നിന്നെപ്പോലെ പഠിച്ചിരുന്നെങ്കില്‍ കുറച്ചു കഷ്ടപ്പെട്ടിട്ടെങ്കിലും അവളെയും കോളേജിലയക്കാമായിരുന്നു. ഇനി എന്റെ കൂടെ ജോലി ചെയ്യാം എന്നാണവള്‍ പറയുന്നത്. ഞാന്‍ സമ്പാദിക്കുന്നത് കൊണ്ടു നിന്റെ ഫീസടക്കാന്‍ വിഷമിക്കുന്നത് അവള്‍ക്കറിയാം. ഞാന്‍ ആവതു വിലക്കി. അവള്‍ പക്ഷെ കൂട്ടാക്കുന്നില്ല.
സോണാലി അടുത്ത കത്ത് കയ്യിലെടുത്തു. രുപാലിയുടെ കത്ത്. ‘മേരീ...പ്യാരീ ദീദീ...’ എന്ന് തുടങ്ങുന്ന സംബോധന. ഒടുവില്‍ ഞാന്‍ കാന്താ മൌസിയെ സഹായിക്കാന്‍ തീരുമാനിച്ചു. മൌസി തടഞ്ഞതാണ്. സാരമില്ല. മൌസി കഷ്ടപ്പെടുന്നത് എത്ര കാലം കണ്ട് നില്ക്കാനാവും. ഈ പ്രാവശ്യം അയക്കുന്ന പൈസയില്‍ എന്റെ കൂടെ സമ്പാദ്യമുണ്ട്. അതുകൊണ്ടു മൌസിക്ക് ഈ മാസം ആരോടും കടം വാങ്ങേണ്ടി വന്നില്ല എന്ന വരികള്‍ വായിച്ചപ്പോള്‍ സോണാലിയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ആ കത്തും പിടിച്ചു കിടക്കയില്‍ ഇരുന്നു.

അവധി ദിനങ്ങളിലെ നാട്ടിലേക്കുള്ള യാത്ര. ബസിനുള്ളിലെ ആളുകളുടെ തുറിച്ചു നോട്ടങ്ങള്‍. ‘ഹമാരീ കാന്താ കി ചോക്രി ഖൂബ്‌ പക്ക് ഗയീ....’ (നമ്മുടെ കാന്തയുടെ പെണ്ണ് നല്ല പാകമായിരിക്കുന്നല്ലോ)എന്ന ബസ്‌ ഡ്രൈവര്‍ ഭോലാ റാമിന്റെ കമന്റ്. താന്‍ വന്നെന്നറിഞ്ഞാല്‍ വീട്ടില്‍ വന്നു മൌസിയെ ശല്യപ്പെടുത്തുന്ന ബല്‍വാന്‍ സിംഗ് .

“നിങ്ങള് വെറുതെ കിടന്നു കഷ്ടപ്പെടാതെ ഈ പെണ്ണിനെക്കൂടി കൂട്ടിക്കൂടെ..? ഇവള്‍ക്ക് ചോദിക്കുന്ന കാശ് ഞാന്‍ മേടിച്ചു തരാം. നിങ്ങള്‍ക്ക് വയസ്സേറി വരുകയാണെന്ന ഓര്‍മ്മ വേണം. കുറച്ചു കൂടി പ്രായമായാല്‍ നിങ്ങളെയൊക്കെ ആര്‍ക്കു വേണം...? ഇവള്‍ക്കിളയത് ഇനി എന്ന് വളര്‍ന്നു വന്നിട്ടാണ്...? വയറ് നിറച്ച് റൊട്ടി തിന്നണമെങ്കില്‍ കാശ് വേണം..കാശ്... നെഞ്ച് ദുപ്പട്ട കൊണ്ടു മൂടിപ്പൊതിഞ്ഞു പതുങ്ങി നടക്കാതെ പുറത്തിറങ്ങുപോള്‍ നേരേ നടക്കുവാന്‍ പറയ് ഇവളോട്. ആവശ്യക്കാര്‍ ശരിക്കൊന്നു കാണട്ടെ. ഇവളൊന്നൊരുങ്ങി നിന്നാല്‍ മതി കാശ് മടിയില്‍ വീഴും.”
ചുണ്ടു നനച്ചു കൊണ്ടു അവളെ അടിമുടി നോക്കി മൌസിയെ പ്രലോഭിപ്പിക്കുന്ന ബല്‍വാന്‍ സിംഗ്.
“വേണ്ടാ... ബല്‍വാന്‍ ഭയ്യാ അവള്‍ക്കത് വേണ്ട. അവള്‍ പഠിച്ച് ഉദ്യോഗസ്ഥയാകും.”
“അരെ...വാ..ഹ്..ബഡിയാ ബാത്ത്!!! ”
ബലവാന്‍ സിംഗ് തുടയില്‍ വലതു കൈ കൊണ്ട് അടിച്ചു കൊണ്ട് ശരീരം കുലുക്കി ഉറക്കെ ചിരിച്ചു. അയാളുടെ വൃത്തികെട്ട നിറം മങ്ങിയ പല്ലുകള്‍ക്കിടയില്‍ നിന്നും പാനിന്റെ ചുവന്ന തുള്ളികള്‍ ചുറ്റും ചിതറി.
“ഹും...ചതുര്ഭുജസ്ഥാനിലെ ഒരു ഉദ്യോഗസ്ഥ!!!!” ഇവിടെ ഉള്ളതിലും ഏതു വലിയ ഉദ്യോഗത്തിനാ ഇവള്‍ പോകുന്നത്..? എവിടെ പോയാലും ഇവളീ നാട്ടുകാരിയല്ലേ..? ഇവളുടെ തന്നെ പ്രായമുള്ള ആ കൌസല്യയുടെ പെണ്ണിന് കിട്ടുന്ന കാശ് എത്രയാണെന്ന് ഇവളോടൊന്നു പറഞ്ഞു കൊടുക്ക്. നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശു മുഴുവന്‍ ഇവള്‍ വെള്ളത്തില്‍ കൊണ്ടു കളയുകയെ ഉള്ളു. ഒരു കോളേജു പഠിത്തക്കാരി”.

സന്ധ്യക്ക് മുമ്പേ മുറിയടച്ചിരിക്കുന്ന രാത്രികളില്‍ മൌസി കിടക്കുന്ന ചാര്‍ത്തില്‍ നിന്നും ചൂടിക്കട്ടിലിന്റെ മുരളലുകള്‍. പൈസ എണ്ണികൊടുക്കുന്ന ശബ്ദങ്ങള്‍. കഴിഞ്ഞ അവധിക്കാലം തൊട്ടു വീടിനോടു ചേര്‍ന്ന പുതിയൊരു ചാര്‍ത്തു കൂടി പണിത് ചേര്‍ത്തിരിക്കുന്നു. അതിനുള്ളില്‍ പുതിയൊരു കട്ടില്‍, അലമാരയില്‍ അടുക്കി വെച്ചിരിക്കുന്ന രുപാലിയുടെ വസ്തങ്ങള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളുടെ പാക്കറ്റുകള്‍. അണിഞ്ഞൊരുങ്ങുന്നതിനുള്ള കോപ്പുകള്‍. കടുത്ത വാസനയുള്ള കടും നിറമുള്ള സൌന്ദര്യ വര്‍ദ്ധക സാമഗ്രികള്‍. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്ന് ഉറകള്‍ സൌജന്യമായി കിട്ടുന്നതില്‍ പുതിയ സര്‍പഞ്ചിനു നന്ദി പറയുന്ന മൌസി. നിങ്ങളുടെ അമ്മയുടെ കാലത്ത് ഇതൊന്നും അറിയാതെയിരുന്നത് കൊണ്ടു ചെറുപ്പത്തിലെ എന്റെ പൂനം ദീദി ചെറുപ്പത്തിലെ മഹാ രോഗം വന്നു മരിക്കേണ്ടി വന്നു എന്ന് ഇടക്കിടെ പറഞ്ഞു പതം പറഞ്ഞു കരയുന്നു.

മുസാഫിര്‍പൂറിലെ സര്‍ക്കാരാശുപത്രിയിലെ അഴുക്കു പിടിച്ച വാര്‍ഡില്‍ കടുത്ത ക്ഷയ രോഗം ബാധിച്ചു മരണം കാത്ത് കിടക്കുന്ന എല്ലിച്ച രൂപം.. കുഞ്ഞായ രുപാലിയെ എടുത്ത് എട്ടു വയസ്സുള്ള സോണാലിയെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന കാന്താദേവി എന്ന യുവതി. “യെ ബച്ചോം കോ ഭീ ടെസ്റ്റ്‌ കേലിയെ ലേജവോ..” എന്ന് അവരെ നോക്കി അറപ്പോടെ പറഞ്ഞ നേഴ്സിനെ അവള്‍ ഭയപ്പാടോടെ നോക്കുന്നു....ടെസ്റ്റ് റിസള്‍ട്ട് കിട്ടിയ ദിവസം ഭഗവാന്‍ ബജായാ..."എന്ന് പറഞ്ഞു കുട്ടികളെ കെട്ടിപ്പിടിച്ചു വിതുമ്പിയ കാന്താമൌസി.

ചതുര്‍ഭുജസ്ഥാനിലെ ഒരു പെണ്കുട്ടി ജയ്പൂര്‍ കാമ്പസില്‍ എത്തിയാല്‍ അവളുടെ പൂര്‍വ ചരിത്രം മാറുമോ...? ഉമംഗിന്റെ മുന്നില്‍ മൂന്നു കൊല്ലം കൊണ്ടു പണിത് തീര്‍ത്ത നുണകളുടെ കടലാസ് കൊട്ടാരം എരിഞ്ഞടങ്ങുവാന്‍ ഇനിയും എത്ര നാള്‍...? സോണാലിയുടെ നെഞ്ചിലെ എരിയുന്ന സത്യത്തിന്റെ കനല്‍ കട്ടകള്‍ നിറഞ്ഞ നെരിപ്പോടിന്റെ ചൂട് അവളെ പൊള്ളിയുരുക്കുന്നു. എരിഞ്ഞു കൊണ്ടിരിക്കുന്ന നെരിപ്പോടാണ് അഗ്നിയുടെ ഏറ്റവും ഭീകരമായ അവസ്ഥയെന്നവള്‍ തിരിച്ചറിയുന്നു. മൂന്നു വര്‍ഷം കൊണ്ടു ഉമംഗിനൊപ്പം പണിത് കൂട്ടിയ സ്നേഹ ലോകം. അത് ഈ നെരിപ്പോടിപ്പോടിനു മുകളിലായിരുന്നു എന്നവന്‍ അറിയുമ്പോള്‍. ഉമംഗിന്റെ സ്നേഹത്തിന്റെ കാറ്റടിക്കുമ്പോള്‍ ജ്വലിക്കുന്ന ആ കനലിനെ അതി ജീവിക്കാന്‍ ഇനി അവള്‍ക്കാവില്ല.

ഒറ്റ നിമിഷത്തില്‍ ആളിപ്പടരുന്ന അഗ്നി.... പടരുന്ന ഒരു വെളിച്ചത്തില്‍ എല്ലാം വിഴുങ്ങുന്ന അഗ്നി.... എല്ലാ ചൂടും ഒരുമിച്ച്... എല്ലാം അതില്‍ കത്തിയമരുന്നു. സോണാലി ഒരു നിമിഷം അവളുടെ തീരുമാനമെടുത്തു. ഈ നെരിപ്പോട് ആളുന്ന അഗ്നിയാകട്ടെ. ഒരു കാറ്റില്‍, ഒരു നിശ്വാസത്തില്‍ ആളുന്ന നാവു കൊണ്ടു എല്ലാറ്റിനെയും അത് തുടച്ചെടുക്കട്ടെ .

“തല വേദനെയെന്നു പറഞ്ഞു ക്ലാസ്സില്‍ നിന്നും നേരത്തെ ഇറങ്ങിയ നിനക്കെന്തു പറ്റി...? സോനൂ... വരൂ... നിന്റെ മുഖം വല്ലാതിരിക്കുന്നു നമുക്ക് ഡോക്ടറെ കാണാം.”
ഉമംഗിന്റെ ശബ്ദത്തില്‍ ആര്‍ദ്രത.

“ഉമംഗ്..എനിക്കിനിയും താങ്ങാനാവില്ല നിന്റെ ഈ സേന്ഹം. അടുത്ത മാസം കാമ്പസ്‌ വിട്ടു നാട്ടില്‍ ചെല്ലുമ്പോള്‍ എനിക്ക് മൌസിയെക്കണ്ടു നിന്റെ കാര്യം പറയണം. സൌരഭ് പറയുന്ന പോലെ ഞാന്‍ ഇത്ര ധൈര്യമില്ലാത്തവളായാല്‍ ഇനിയും ശരിയാവില്ല.”

“ഇതിനാണോ നീ ഇത്ര ടെന്‍സ് ഡ് ആകുന്നത്. നിനക്ക് പറയാന്‍ പേടിയെങ്കില്‍ ഞാന്‍ കൂടെ വരാം..ഞാന്‍ സംസാരിക്കാം നിന്റെ മൌസിയോട്”

“നീ..നീ വന്നേ പറ്റൂ..ഉമംഗ്. എനിക്ക് മൌസിയെ പേടിയില്ല. എനിക്കിപ്പോൾ നിന്നെയാണ് പേടി.”
അവള് ചിലമ്പിച്ച ശബ്ദത്തില്‍ പറഞ്ഞു.

“എന്നെയോ..? ഞാൻ നിന്റെയല്ലേ..എന്നെ എന്തിനാണ് പേടിക്കുന്നത്...? നിനക്കെന്തോ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.“

“ഒന്നുമില്ല. ഉമംഗ്. ഈ സോണാലിക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. ചതുര്‍ഭുജസ്ഥാനിലെ ഒരു പെണ്കുട്ടി എങ്ങനെ മാറിയാലും അവള്‍ എന്നും അത് തന്നെയല്ലേ...?. കാന്താ മൌസി മാനം വിറ്റു വളര്‍ത്തി പഠിപ്പിച്ച സോണാലി. പിന്നീട് രുപാലിയുടെയും ശരീരത്തിന്റെ വിലയില്‍ കോളേജിലെയും ഹോസ്റ്റലിലെയും ഫീസടക്കാന്‍ കഷ്ടപ്പെടുന്ന ചതുര്‍ഭുജസ്ഥാനിലെ ഏക പഠിപ്പുകാരി.”

കനല്ക്കട്ടപോലെ പൊള്ളുന്ന അവളില്‍ നിന്ന് വാക്കുകള്‍ ചിതറി വീണു. കിതക്കുന്ന വാക്കുകള്‍ തീയില്‍ പൊട്ടിച്ചിതറി ചിലമ്പിക്കുന്നു. അമ്പരന്നു നിന്ന ഉമംഗിന്റെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ചൂണ്ടിക്കാണിച്ചു കാണിച്ചു അവള്‍ തുടര്‍ന്നു ..

“ഇതിലെ കാന്താമൌസിയുടെ വീട്ടിലേക്കുള്ള വഴി ഒരു വട്ടം പോയ നിനക്ക് ഇനി പറഞ്ഞു തരേണ്ട കാര്യമില്ലലോ. പക്ഷെ ഇത്തവണ പോകുമ്പോള്‍ സൌരഭ് കൂടെ വേണ്ട ഞാന്‍ മതി.”

കണ്ണുകളടച്ച് നില്ക്കുന്ന സോണാലി. അവള്‍ ഉമംഗിന്റെ അകന്നു പോകുന്ന കാലടി ശബ്ദം കാതോര്‍ക്കുന്നു. വലിയൊരു അഗ്നി വന്നു തന്നെ വലയം ചെയ്യുന്നത് കാത്തിരിക്കുകയാണവള്‍. ഒരൊറ്റ ആളല്‍. പിന്നെ അവിടെ ഒന്നുമില്ല. ഒരു ഭസ്മക്കൂന. ഉമംഗിന്റെയും സോണാലിയുടെയും സ്നേഹത്തിന്റെ ചിതാ ഭസ്മം.

സോണാലി ഇപ്പോള്‍ എവിടെയാണ്...? ചുറ്റുമുള്ള ഈ ഇരുട്ടില്‍ അവള്‍ എവിടെയെന്ന് അവള്‍ക്കു പോലും അറിയില്ല. ചതുര്‍ഭുജസ്ഥാനിലെ ചെറിയ വീട്ടിലെ അവളുടെ കുടുസ് മുറിയിലോ..? അടുത്ത മുറികളില്‍ നിന്ന് വരുന്ന ചൂടിക്കട്ടിലുകളുടെ മുറുമുറുപ്പ് ശബ്ദം കേട്ട് ഉറക്കം വരാത്ത കണ്ണുകള്‍ ഇറുക്കിയടച്ച് നിറം മങ്ങിയ തലയിണയിലാണോ അവള്‍ മുഖം പൂഴ്ത്തി കിടക്കുന്നത്...? അവള്‍ കേള്‍ക്കുന്ന ശബ്ദം ഏതാണ്...? അത് ബല്‍വാന്‍ സിംഗിന്റെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളല്ല.  ഉമംഗിന്റെ സാന്ത്വന സ്വരം ഒരു നനുത്ത മഞ്ഞിൻ കണം പോലെന്നപോലെ അവളിലെ അഗ്നിയെ തണുപ്പിക്കുന്നത് അവള്‍ തിരിച്ചറിയുന്നുണ്ട്. ചതുർഭുജസ്ഥാനിലെ അവളുടെ വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ട രുപാലിക്കൊപ്പമുള്ള അവളുടെ ഫോട്ടോ സൌരഭ് കണ്ടിട്ടില്ല എന്നവന്‍ ആണയിടുന്നുണ്ട്. സൌരഭ് അറിയാതെ ഒരിക്കല്‍ കൂടി അവിടെ പോയി ജോലി കിട്ടിയാലുടനെ അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടു വരാനാകും എന്ന് പറഞ്ഞപ്പോള്‍ മൌസിയുടെ കണ്ണുകള്‍ നിറഞ്ഞത് അവന്‍ വീണ്ടും വീണ്ടും പറയുന്നുണ്ട്. രുപാലിയെ പഠിപ്പിക്കാനയക്കാം എന്ന് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ടു തിളങ്ങിയത് അവന്‍ കണ്ടതാണ്. അതേ, അവള്‍ കേള്‍ക്കുന്ന ശബ്ദം ഉമംഗിന്റെതാണ്. അത് ഉറച്ചതും വ്യക്തവുമാണ്. കണ്ണ് തുറന്ന് അവള്‍ അയാളെ കാണുകയാണ്.സോണാലി പ്രേമത്തിന്റെ പുതിയ നിർവ്വചനങ്ങൾ പഠിക്കുകയാണ്.


13.5.14

സര്‍പ്പ ദോഷം


രണ്ടു  ദിവസത്തെ അവധിക്കുള്ള അപേക്ഷ  മേശപ്പുറത്തു വെച്ചു പോകാന്‍ തുടങ്ങുന്ന ആനന്ദന്റെ മുഖത്തേക്ക്  സ്ഥലം മാറി വന്ന സൂപ്രണ്ട് ജോസഫ്‌ ഇഷ്ടപ്പെടാതെ നോക്കി.

“ഒരു സര്‍പ്പം പാട്ടുണ്ട്. ഒഴിവാക്കാന്‍ പറ്റില്ല സര്‍. ഇന്‍സ്പെക്ഷന്റെ ജോലികള്‍ ഓവര്‍ ടൈം ചെയ്തു തീര്‍ത്ത്‌ കൊള്ളാം.”

മനസ്സിലാകാതെ നോക്കിയ അദ്ദേഹത്തോട് ഫയലുമായി മുറിയിലേക്ക് വന്ന പ്യൂണ്‍ വിലാസിനി വിശദീകരിച്ചു.

“ആനന്ദന്‍ സാറിന് എല്ലാക്കൊല്ലവും കുംഭമാസത്തിലെ ആയില്യത്തിന് രണ്ടു ദിവസം ലീവ് എടുപ്പുള്ളതാ സാറേ.”

സൂപ്രണ്ട് പിന്നീടൊന്നും പറയാതെ  ഒപ്പ് വെക്കാനായി കടലാസ്‌ കയ്യിലെടുത്തു

പുല്ലുകാട്ട് തറവാട്ടിലെ കൊല്ലാ കൊല്ലമുള്ള സര്‍പ്പം പാട്ടുകാരനാണ് ആനന്ദന്‍.  ആനന്ദന് പനി പിടിച്ചു കിടന്ന കുട്ടിക്കാലത്തൊരിക്കല്‍ പുല്ലുകാട്ടെ സര്‍പ്പം തുള്ളലിന് അവന്റെയച്ഛന്‍ പുള്ളോന്‍ വേലായുധനും അമ്മ കൌസല്യയും ഉച്ചത്തില്‍ നാഗസ്തുതികള്‍ പാടിയിട്ടും നഗക്കളത്തില്‍ ദൈവങ്ങള്‍ വന്നില്ലത്രേ !!! കളത്തിനരുകില്‍ കന്യാവുകള്‍ പൂക്കുലയുമായി അനങ്ങാതെ നിന്നു. എല്ലാക്കൊല്ലവും പതിവ് തുള്ളാറുള്ള അമ്മുക്കുട്ടിയമ്മക്കും അനക്കമില്ല.  ഒടുവില്‍ പനിക്കിടക്കയില്‍ നിന്നും ആനന്ദനെ കുളിപ്പിച്ച് മണിപ്പന്തലിലിരുത്തി ഇലത്താളം കയ്യില്‍ കൊടുത്തതോടെ കന്യാവുകളുടെ കയ്യിലെ പൂക്കുലകള്‍ വിറച്ചു തുടങ്ങി. താമസിയാതെ അമ്മുക്കുട്ടിയമ്മയും തുള്ളി. അഷ്ട നാഗങ്ങള്‍ കളത്തിലിറങ്ങി തറവാടിന് ഐശ്വര്യം വാരി വിതറി. ആനന്ദനെക്കൂടാതെ തറവാട്ടില്‍ ഇനി സര്‍പ്പം പാട്ടില്ലായെന്ന് അമ്മുക്കുട്ടിയമ്മ വഴി നാഗദൈവങ്ങള്‍ ആജ്ഞാപിച്ചു. സര്‍പ്പങ്ങള്‍ ഓരോന്നായി ഇലത്താളം കൊട്ടുന്ന ആനന്ദന്റെ അടുത്തു വന്നനുഗ്രഹിച്ചു. 

പുല്ലുകാട്ട് തറവാട്ടില്‍ നാഗം കുടി പാര്‍ക്കാന്‍ തുടങ്ങിയത് നാല് തലമുറ മുമ്പാണ്. അന്നത്തെ കാരണവര്‍ കിട്ടനും ഭാര്യ ചിരുതയുംപുല്ലുകാട്ട് പറമ്പില്‍ കുടില്‍ വെച്ച് താമസമാക്കിയതിന്റെ പിറ്റേ ദിവസം. സന്ധ്യക്ക് നിലത്ത് കുനിഞ്ഞിരുന്നു തീ ഊതി കഞ്ഞി തിളപ്പിക്കുകയായിരുന്നു ചിരുത. തീ ഊത്ത് നിര്‍ത്തിയിട്ടും എവിടെ നിന്നോ ഒരു ഊതുന്ന ശബ്ദം. തോന്നലായിരിക്കും എന്നു വിചാരിച്ച അവര്‍ വീണ്ടും തീ ഊതി .അതാ കേള്‍ക്കുന്നു പിന്നില്‍ നിന്ന് വീണ്ടും ആ ശബ്ദം. തിരിഞ്ഞു നോക്കിയ അവര്‍ക്ക് നേരെ പത്തി വിരിച്ച ഒരു സര്‍പ്പം.

“അയ്യോ പാമ്പ്..”

എന്ന് കരഞ്ഞു കൊണ്ടു പുറത്തേക്കോടിയ ചിരുത കിട്ടനെ വിളിച്ചു കൊണ്ടുവന്നു വീടിനകം നോക്കിയെങ്കിലും പാമ്പിനെ കണ്ടില്ല. പിറ്റേന്ന് മുതല്‍ ചിരുത തുടര്‍ച്ചയായി ഫണം വിരിച്ചു നില്‍ക്കുന്ന സര്‍പ്പത്തെ സ്വപനം കാണാന്‍ തുടങ്ങി. സര്‍പ്പക്കാവുകളില്‍ നൂറും പാലും നേര്‍ന്നിട്ടും എന്നും രാത്രിയില്‍ അതേ സ്വപ്നം. അങ്ങനെ ഒരു ദിവസമാണ് പറമ്പില്‍ കിളച്ചു കൊണ്ടിരുന്ന കിട്ടന്‍റെ തൂമ്പയില്‍ ഒരു വലിയ കല്ല്‌ തടഞ്ഞത്. എടുത്തു നോക്കിയപ്പോള്‍ അതൊരു സര്‍പ്പ രൂപം. അപ്പോള്‍ തന്നെ പറമ്പിന്റെ മൂലയിലെ മാഞ്ചുവട്ടില്‍ മണ്ണിന്റെ ഒരു ഇരിപ്പിടമുണ്ടാക്കി അയാള്‍ ആ സര്‍പ്പത്തെ അവിടെ കുടിയിരുത്തി. ചിരുതയെക്കൊണ്ട്‌ അതിനു മുന്നില്‍ വിളക്കും വെയ്പ്പിച്ചു.

പിന്നീട് കിട്ടന്റെ ഇളയ മകന്‍ കണ്ടപ്പനായിരുന്നു തറവാട്ടില്‍. അയാളുടെ  കാലത്ത് നാഗത്തിനു നല്ലൊരു തറ കെട്ടി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് എല്ലാ കുഭാമാസത്തെ ആയില്യത്തിനും മുടങ്ങാതെ സര്‍പ്പം പാട്ട് നടത്തി. കണ്ടപ്പന്റെ ഇളയ മകന്‍ ചെത്തുകാരന്‍ കണാരന്‍, ഇപ്പോഴത്തെ കാരണവര്‍ ഭാസ്കരന്റെ അച്ഛന്‍ അതൊരു അമ്പലത്തിന്റെ രൂപത്തിലാക്കി. ഓടുമേഞ്ഞ ഒരു കൊച്ചമ്പലം. അപ്പോഴേക്കും കുടുംബാംഗങ്ങള്‍ എണ്ണത്തില്‍ വളര്‍ന്ന് സര്‍പ്പം പാട്ടിനു നല്ലൊരു കൂട്ടമായി.

തുടക്കം മുതലേ ആനന്ദന്റെ കുടുംബക്കാര്‍ തന്നെയാണ് പുല്ലുകാട്ട് തറവാടിന്റെ പുള്ളുവന്മാര്‍. ഇപ്പോഴത്തെ കാരണവര്‍ ഭാസ്കരന് പട്ടണത്തില്‍ ജൌളിക്കടയാണ്. അയാള്‍ അച്ഛന്‍ കണാരന്‍ പണിത ആ ചെറിയ അമ്പലം പരിഷ്കരിച്ചു വലുതാക്കി. ഒരു കൊച്ചു തുണിപ്പീടികയായി തുടങ്ങിയ കട നാഗ ദൈവങ്ങളുടെ കരുണയാലാണ് നല്ലൊരു ജൌളിക്കടയായി മാറിയതെന്ന് ഭാസ്കരനും കുടുംബവും വിശ്വസിക്കുന്നു. ഭാസ്കരന്‍ മുതലാളിയായതനുസരിച്ചു സര്‍പ്പം പാട്ട് നടത്തുന്ന രീതിയും മാറി. തലേ ദിവസം മുതല്‍ ബന്ധുക്കള്‍ ഒത്തു ചേരുന്ന ഒരു ഉത്സവം തന്നെയായി അത്. നാട്ടുകാരും സര്‍പ്പദൈവങ്ങളുടെ കാരുണ്യം തേടി സര്‍പ്പം പാട്ടില്‍ പങ്കു ചേര്‍ന്നു. കൊടി തോരണങ്ങള്‍ ഗെയിറ്റിനു പുറത്തേക്ക് റോഡിലേക്കും നീളുന്നു. വീട്ടു മുറ്റത്ത് ബന്ധുക്കളുടെ കാറുകളുടെ നിര. വരുന്നവര്‍ക്ക് സദ്യക്കായി മുന്നില്‍ പന്തല്‍. വീടിനു അടുക്കളപ്പുറത്തു സദ്യ വട്ടത്തിന്റെ കോലാഹലങ്ങള്‍...

പുല്ലുകാട്ട് തറവാട്ടിലെ കുരുത്തോല മണക്കുന്ന മണിപ്പന്തലില്‍ നാഗക്കളം വരക്കുന്ന അച്ഛനു സഹായിയായി ഇരിക്കുന്ന ആനന്ദന്‍ എന്ന നീണ്ടു മെലിഞ്ഞ ചെക്കന്‍. കളത്തില്‍ നാഗങ്ങള്‍ വിരിയുന്നത് കാണാന്‍ പുറകില്‍ കാഴ്ചക്കാരായി കുട്ടികളുടെ കൂട്ടം. സംസാരിച്ചു ശല്യം ചെയ്യുന്നവരെ കളം വരക്കുന്ന വേലായുധന്‍ പുള്ളോന്‍ കടുപ്പിച്ച് നോക്കുമ്പോള്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍ നിറച്ച ചിരട്ട എടുത്തു കൊടുക്കുന്ന ആനന്ദന്‍ ചുണ്ടില്‍ കൈ ചേര്‍ത്തു 'മിണ്ടരുത് 'എന്നവരോട് ആംഗ്യം കാണിക്കും. വിരുന്നു വന്ന മറ്റു കുട്ടികള്‍ അത് കണ്ട് പേടിച്ചു മിണ്ടാതിരിക്കുമ്പോള്‍ തറവാട്ടിലെ  ശ്രീകല അത് പോലെ തന്നെ ചുണ്ടില്‍ കൈ വെച്ച് ആഗ്യം കാണിച്ചു അടക്കി ചിരിക്കും. കളം വര കഴിഞ്ഞു പൂക്കുലയുമായി നാഗങ്ങള്‍ക്ക് ആവേശിക്കാനുള്ള കന്യാവുകളില്‍ അവള്‍ തന്നെ പ്രധാനി.

എല്ലാക്കൊല്ലവും ഒരേ പതിവുകള്‍. കളം വര, നാഗസ്തുതി, കന്യവുകളുടെയും അമ്മുക്കുട്ടിയമ്മയുടെയും തുള്ളല്‍. പെട്ടെന്നൊരു തവണ പൂക്കുല പിടിച്ച് ചുവന്ന പട്ടുടുത്ത കന്യാവുകളുടെ കൂട്ടത്തില്‍ ശ്രീകലയെ കണ്ടില്ല. “ശ്രീകല എവിടേമ്മേ..?” എന്ന ചോദ്യത്തിന്, “അവളു ചെലപ്പ തെരണ്ടു കാണും” എന്ന സ്വകാര്യം കേട്ട ആനന്ദന്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ അവളെ തേടി. തിരക്കിനിടയില്‍ നിന്നും ചിരിക്കുന്ന രണ്ടു കണ്ണുകള്‍ മാത്രം അവന്‍ കണ്ടു. “ഇവള്‍ ഇത്ര പെട്ടെന്ന് വലിയ പെണ്ണായോ..? അവന്റെ സംശയത്തിനു മേല്‍ ആ ചിരിക്കുന്ന കണ്ണുകളിലെ കുസൃതി വീണ്ടും അവനെ ചിരിച്ചു കാണിച്ചു. 

വര്‍ഷങ്ങള്‍ കഴിഞ്ഞൊരു സര്‍പ്പം തുള്ളലില്‍ അവള്‍ നവവധുവായിരുന്നു. കൂടെ സുമുഖനായ ഭര്‍ത്താവ്. പുതു പെണ്ണിനോട് വിശേഷം തിരക്കുന്ന ബന്ധുക്കള്‍. അയാളുടെ കണ്ണില്‍ പെടാതെ അവള്‍ മാറി നടക്കുന്നപോലെയാണ് അന്നയാള്‍ക്ക് തോന്നിയത്. വിവാഹത്തിനു ശേഷം  അവള്‍ കുശല വര്‍ത്തമാനങ്ങള്‍ മറന്നോ...?

പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞൊരു സര്‍പ്പം പാട്ടിന് വിധവയുടെ തളര്‍ച്ചയില്‍ അവള്‍ ഇത്രയും പറഞ്ഞൊപ്പിച്ചു.

“മനസ്സില്‍ ആനന്ദേട്ടനെ വെച്ച് കൊണ്ടു വേറൊരാളെ കല്യാണം  കഴിച്ചതിനു നാഗങ്ങള്‍ ശിക്ഷിച്ചതായിരിക്കും എന്നെ. മന:ശുദ്ധിയില്ലാതെ വിവാഹം കഴിഞ്ഞും എത്ര പ്രാവശ്യം ഞാന്‍  ഇവിടെ വിളക്ക് വെച്ചു. എന്റെ പാപം കാരണം പാവം എന്‍റെ മധുവേട്ടന്‍...”

എന്താ അവള്‍ പറഞ്ഞതെന്ന് മനസ്സിലാക്കുവാന്‍ അയാള്‍ കുറച്ചു സമയമെടുത്തു.

“എന്തായീ പറഞ്ഞത്  ശ്രീകലേ...”

“ദൈവങ്ങള്‍ക്ക് മുന്നില്‍  നമുക്കെന്തെങ്കിലും മറയ്ക്കണമെങ്കില്‍ മനസ്സ് എന്നൊന്നുണ്ടായിരിക്കരുത്.”

അന്നയാള്‍ വീണയില്‍ വില്ലോടിച്ചപ്പോള്‍ കേട്ടത് ഒരു കരച്ചിലിന്റെ താളമായിരുന്നു. മനസ്സറിയുന്ന സര്‍പ്പങ്ങള്‍  കളത്തില്‍ വന്ന് കൈകൂപ്പി നിന്ന ശ്രീകലയെ ആശ്വസിപ്പിച്ചു.

കല്യാണം കഴിഞ്ഞ നാളില്‍ രാജിയോടും ഇക്കാര്യം അയാള്‍ പറഞ്ഞിട്ടുണ്ട്. പുല്ലുകാട്ട് തറവാടിനെക്കുറിച്ച്, അവിടത്തെ സര്‍പ്പം പാട്ടില്‍ ആന്ദന്‍ പുള്ളോന്റെ വീണയും സ്തുതിയും കേള്‍ക്കുമ്പോള്‍  തക്ഷകനും വാസുകിക്കും അനന്തനുമൊപ്പം നഗലോകം  കളത്തിലാടുന്നത്. ഒടുവില്‍ ശ്രീകലയെക്കുറിച്ചും.

“ഒക്കെ കൊള്ളാം സര്‍പ്പം പാട്ടിനു കുടം കൊട്ടാന്‍ എന്നെ വിളിക്കരുത്. എന്റെ അച്ഛനും അമ്മയും ഒന്നും ഈ പണിക്ക് പോയിട്ടില്ല. അമ്മൂമ്മ പണ്ട് വീട് തോറും കുടം കൊട്ടിപ്പാട്ട് പാടി എന്റെ അച്ഛനെ വളര്‍ത്തിയ കഥ കേട്ടിട്ടുണ്ട്. അതൊക്കെ പണ്ടത്തെ കാലം. അത് പോലാണോ ആനന്ദേട്ടന്‍.  നല്ലൊരു ഉദ്യോഗം ഉണ്ടല്ലോ എന്നോര്‍ത്താണ് അച്ഛന്‍ ഇങ്ങോട്ട് വിട്ടത്. ഞാന്‍ ഇനി ചേട്ടന്റെ കൂടെ കുടവുമായി വീടു കേറി ഇറങ്ങണം എന്നാണോ...?”

“ഇല്ല രാജീ... ആ ഒരു വീട്ടില്‍ മാത്രം. അച്ഛന്റെ വാക്കാണ്‌. ഉപേക്ഷിക്കാന്‍ വയ്യ.”

“എങ്കില്‍ ഈ ഒരു കൊല്ലം മാത്രം. അത് കഴിഞ്ഞാല്‍ അവരോടു വേറെ ആളു നോക്കാന്‍ പറയ്” എന്നു പറഞ്ഞ് ആദ്യ തവണ സര്‍പ്പം പാട്ടിനു വന്ന രാജിയുടെ മുഖം ശ്രീകലയെ കണ്ടതോടെ മങ്ങി.  അസൂയയുടെ കൂര്‍ത്ത കണ്ണുകള്‍ കൊണ്ടവള്‍ ശ്രീകലയെ കോര്‍ത്തു വലിച്ചു

“വല്ലാത്തൊരു ഭംഗിയുണ്ടല്ലോ ഈ പെണ്ണിന്..? പോരാത്തതിന് വിധവയും. അഞ്ചാറു വയസ്സുള്ള കുട്ടിയുടെ അമ്മയാണെന്നും പറയില്ല. അല്ലാ..ഭര്‍ത്താവ്‌ മരിച്ചിട്ട് കുറച്ചു കൊല്ലമായന്നല്ലേ പറഞ്ഞത്. എന്തെ വീണ്ടും കല്യാണം ഒന്നും കഴിക്കാത്തെ.? ഒന്ന് കൂടെ കെട്ടിച്ചയക്കാന്‍  വീട്ടുകാര്‍ക്കാണെങ്കില്‍ കാശിനും കുറവില്ല.”

“ഒന്ന് മിണ്ടാതിരി. ആരെങ്കിലും കേള്‍ക്കും.”

എല്ലാം കഴിഞ്ഞു വെളുക്കാറായപ്പോള്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴും രാജി അതേ വിഷയം എടുത്തിട്ടു..

“ഇനി മുതല്‍ അവളെ ഞാന്‍ ഒന്ന് സൂക്ഷിക്കണമല്ലോ..?”

“എന്താ രാജീ..ഇത്.നീ...ഒരു മാതിരി പെണ്ണുങ്ങളെപ്പോലെ..?”

അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“അതേയ്... ഒരു വിധവയാണ് എന്‍റെ ഭര്‍ത്താവിനെ മോഹിച്ചു കഴിയുന്നത്. ഏതു ഭാര്യ സഹിക്കും ഇത്..? മുഴു സമയവും അവള്‍ ആനന്ദേട്ടനില്‍ നിന്നും കണ്ണു പറിച്ചിട്ടില്ല അറിയുവോ...?”

“നീ അപ്പോള്‍ കുടം കൊട്ടുന്ന അമ്മയുടെ കൂടെ ഇരിക്കുകയായിരുന്നോ..അതോ ഡിക്റ്റക്ടീവ് വേലക്ക് പോയതോ..?”

“ഈ ഒരു വര്‍ഷം കൂടെ വരാം എന്നെ വിചാരിച്ചുള്ളൂ. പക്ഷെ ഇനി എല്ലാക്കൊല്ലവും ഞാന്‍ കൂടെ വരും കുടം കൊട്ടാന്‍. എന്റെ പുള്ളോനെ അവള്‍ തട്ടിയെടുത്താലോ..?”

“രാജീ...തട്ടിയെടുക്കണം എങ്കില്‍ അവള്‍ക്കു നീ എന്നെ കല്യാണം കഴിക്കുന്നതിന് മുമ്പാകാമായിരുന്നില്ലേ..? “

“അതൊന്നും എനിക്കറിയണ്ട. ഇനിയങ്ങോട്ട്‌ ആനന്ദേട്ടനെ ഞാനില്ലാതെ വിടുന്ന പ്രശ്നമില്ല.”

കൊല്ലങ്ങള്‍ കഴിഞ്ഞു കുട്ടികള്‍ പിറക്കാതിരുന്നപ്പോള്‍ അവളുടെ ഭാവം മാറി.

“സര്‍പ്പം പാട്ട് പാടി  ദോഷം മാറ്റുന്ന നിങ്ങള്‍ക്ക് സ്വന്തം ദോഷം മാത്രം എന്തെ മാറ്റാനറിയില്ല...?”

“എന്ത് ദോഷം..?’

എന്ന ചോദ്യത്തിന് അവള്‍ ശരിക്കും ഉറഞ്ഞു തുള്ളി.

‘ഇല്ലേ...? ”ഒരു ദോഷവും ഇല്ലേ..? നിങ്ങള്‍ പാടി പ്രാര്‍ഥിച്ചിട്ടു തന്നെയാ ആ കുട്ടിയുടെ ഭര്‍ത്താവ് മരിച്ചത്. ആ ദോഷം കൊണ്ടു തന്നെയാ ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് കിട്ടാത്തത്‌.”

“നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട”

“നിങ്ങളുടെ നാഗങ്ങള്‍ക്ക് രക്ഷിക്കാനറിയില്ല ശിക്ഷിക്കാനെ അറിയൂ, എല്ലാക്കൊല്ലവും നിങ്ങളുടെ പാട്ട് കേട്ട് മുന്നില്‍ വരുന്ന നാഗങ്ങള്‍ക്ക് നിങ്ങടെ മനസ്സറിയാതെ വരുമോ...? ഇല്ല...ഒന്നും ശരിയാകില്ല. ഒന്നും.. നഗദൈവങ്ങളുടെ ശാപത്തിനു മുന്നില്‍ ഒരു ഡോക്ടര്‍ക്കും ഒന്നും ചെയ്യാനാവില്ല.”

ഓരോ സര്‍പ്പം പാട്ടടുക്കുമ്പോഴും രാജി സംശയത്തിന്റെ സര്‍പ്പമുട്ടകളെ അടയിരുത്തിയ പുറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നു. മുട്ടകളിലെ നാഗക്കുഞ്ഞുങ്ങള്‍ പുറത്തേക്ക് വരുവാന്‍ വെമ്പല്‍കൊണ്ടു, അതിനുള്ളില്‍ കിടന്നു ചീറിപ്പുളഞ്ഞു. നാളുകളിലെ അടയിരുപ്പിനു ശേഷം അതിനുള്ളില്‍ നിന്നും കുംഭത്തിലെ ആയില്യത്തിന് സര്‍പ്പകുഞ്ഞുങ്ങള്‍ പിറന്നു, അയാള്‍ക്ക്‌ നേരെ ചീറ്റി. സര്‍പ്പക്കുഞ്ഞുങ്ങള്‍ വിഷം ശ്രീകലയിലേക്കും ചീറ്റുന്നത് അയാള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. അതറിയാതെ എല്ലാക്കൊല്ലവും അയാള്‍ അവളുടെ കുഞ്ഞിനു നേരെ ചിരിച്ചു, അക്കൊല്ലം പൂക്കുലയുമായി കളത്തിനരുകില്‍ നില്ക്കുന്ന കൊച്ചു പെണ്‍കുട്ടി പഴയ ശ്രീകലയുടെ  തനിപ്പകര്‍പ്പെന്നു പറഞ്ഞു. അപ്പോഴും ശ്രീകല ഒന്നും പുറത്തു കാണിക്കാതെ അയാളെയും രാജിയെയും നോക്കി മന്ദഹസിച്ചു.

“അത് നിങ്ങളുടെ കുഞ്ഞു തന്നല്ലേ...? ഒന്നും അറിയാതെ മരിച്ചു പോയ അവളുടെ ഭര്‍ത്താവിനെപ്പോലെ ഞാന്‍ മണ്ടിയാണെന്ന്‌ വിചാരിക്കണ്ട.”
വീണയും വില്ലുമെടുത്ത് സ്തുതിക്കാന്‍ തുടങ്ങിയ ആനന്ദന്റെ ചെവിയില്‍ കുടം തട്ടി പാകം നോക്കുന്ന രാജിയുടെ പരുക്കന്‍ ശബ്ദം.
 "ശരിക്ക് പറഞ്ഞിട്ടുണ്ട് ഞാനിന്നവളോട്. നോക്കിക്കോ നാണമുണ്ടേല്‍ അടുത്ത പാട്ടിനു മുമ്പ്‌ അവളാരെയെങ്കിലും കെട്ടിപോയ്‌ക്കൊള്ളും. അന്യന്റെ പുരുഷനെ തട്ടിയെടുക്കാന്‍ തക്കം നോക്കിയിരിക്കുന്നവളുടെ തറവാട്ടില്‍ എന്ത് പൂജേം പാട്ടും നടത്തീട്ടെന്താ...? ഗതി പിടിക്യോ...?”

ആനന്ദന്‍ മറുത്തൊരക്ഷരം പറയാതെ ഉച്ചത്തില്‍ പാട്ട് തുടങ്ങി. കുടത്തില്‍ കൊട്ടുന്ന രാജിയുടെ കൈകള്‍ക്ക് എന്തെന്നില്ലാത്ത ശക്തി ബാധിച്ചെന്നയാള്‍ക്ക് തോന്നി. താളം പിഴപ്പിക്കുന്നത് പോലെയുള്ള ഭ്രാന്തമായ ശബ്ദം. അതിനെ മറികടക്കാന്‍ അയാള്‍ കൂടുതല്‍ ഉച്ചത്തില്‍ പാടിക്കൊണ്ടിരുന്നു. അയാള്‍ അനന്തനെ വിളിച്ചു കരഞ്ഞു, തക്ഷകനോടു രക്ഷ തേടി, വാസുകിയോടു കരുണ യാചിച്ചു. കൈയ്യിലെ വില്ല് അതിവേഗം വീണയിലൂടെ ഓടി. 

ശ്രീകല ഭാവഭേദമില്ലാതെ പൂക്കുലയുമായി ആടിത്തുടങ്ങുന്ന മകളെയും മറ്റു കന്യാവുകളെയും നോക്കിയിക്കുകയായിരുന്നു. പ്രായത്തിന്റെ ആധിക്യമുണ്ടെങ്കിലും പതിവ് തുള്ളലിനായി അമ്മുക്കുട്ടിയമ്മയും പതുക്കെ ആടി തുടങ്ങി. പെട്ടെന്നാണ് കളത്തിലേക്ക് ബാധ കയറിയ ശ്രീകല തുള്ളി പ്രവേശിച്ചത്. അവള്‍ നാഗമായി കളത്തില്‍ നിറഞ്ഞാടി. നിലവിളക്കുകളുടെ പ്രഭയില്‍ ജ്വലിക്കുന്ന അവളുടെ മുഖത്തേക്ക് മുടിയിഴകള്‍ അഴിഞ്ഞു വീണു. നഗക്കളത്തിലെ പഞ്ചവര്‍ണ്ണപ്പൊടികള്‍ അവളെ പൊതിഞ്ഞു. കൊല്ലങ്ങളായി  തറവാടിനെ മൂടി നില്‍ക്കുന്ന ദു;ഖത്തിന്റെ കാരണം കളത്തിലിഴഞ്ഞ ആ നാഗം ഉറക്കെ വിളിച്ചു പറഞ്ഞു. നാഗ പ്രീതി നശിച്ച  ആനന്ദന്‍ പുള്ളോന്റെ സ്തുതികള്‍ കേള്‍ക്കാന്‍ ഇനി ഞങ്ങള്‍ ഇവിടെ വരില്ല എന്ന് ഉറക്കെപറഞ്ഞ ആ നാഗം കളത്തില്‍ തല തല്ലിക്കൊണ്ടിരുന്നു.  ഞെട്ടലോടെ രാജിയെ നോക്കിയ ആനന്ദന്‍ കണ്ടു കുടമടിയുടെ ശബ്ദംത്തോടൊപ്പം അവളില്‍ നിന്നും പുളച്ചു നീങ്ങുന്ന സര്‍പ്പക്കുഞ്ഞുങ്ങള്‍. കൂട്ടമായി നീങ്ങിയ അവ ശ്രീകലയുടെ അടുത്തെത്തിയപ്പോഴേക്കും പൂര്‍ണ്ണ വളര്‍ച്ചയെത്തിക്കഴിഞ്ഞു. കളത്തില്‍ തല തല്ലുന്ന നാഗത്തെ  ഇഴഞ്ഞെത്തിയ സര്‍പ്പങ്ങള്‍ നിമിഷം കൊണ്ട് കൊത്തി വീഴ്ത്തി. ഒടുവില്‍ ശ്രീകലയില്‍  നിന്നും തളര്‍ന്ന തേങ്ങലുകള്‍  മാത്രം കേട്ടു. വീണയും വില്ലും കയ്യിലേന്തി നിശ്ചലനായി നിന്ന ആനന്ദന്‍റെ ചെവില്‍ ആ തേങ്ങല്‍ നാഗങ്ങള്‍ക്കുള്ള പുതിയൊരു പുള്ളുവന്‍ പാട്ടായി. 
(ചിത്രം ഗൂഗിളില്‍ നിന്നും)

19.4.14

ജന്മാവതാരങ്ങള്‍

കോര്‍ബ  എക്സ്പ്രസ്സ്‌ തൃപ്പൂണിത്തുറ കഴിഞ്ഞു എവിടെയോ കുറച്ചു നേരം നിര്‍ത്തിയപ്പോഴേ ഞാന്‍ അസ്വസ്ഥയായി. സമയം പത്തു മണിയാകുന്നു. ചെറുതായി മഴയും പെയ്യുന്നുണ്ട്. എറണാകുളത്ത് ഇറങ്ങാന്‍ തയ്യാറായി കാരിയറില്‍ നിന്നും ബാഗും മറ്റ് ലഗേജുകളും എടുത്തു വെച്ച് കുറച്ചുപേര്‍  ഇരിപ്പുണ്ട്. പതിനൊന്നിന് ശേഷമാണ്  മുഹൂര്‍ത്തം. എറണാകുളം നോര്‍ത്തിലിറങ്ങി എളമക്കരക്ക് ഒട്ടോയോ ടാക്സിയോ പിടിച്ചു എത്തുമ്പോള്‍ സമയം പോകാതിരുന്നാല്‍ മതിയായിരുന്നു. സമയത്തിനു ചെന്നില്ലെങ്കില്‍ പ്രഭാകരനും വസുമതിയും പിണങ്ങുക തന്നെ ചെയ്യും.

ഏറണാകുളത്ത് വന്നാല്‍ ഏറ്റവും പേടി ഇവിടത്തെ റോഡിലെ വാഹന ബ്ലോക്കിനെയാണ്. എപ്പോഴാണ് വാഹനക്കൂട്ടത്തില്‍ ഞെങ്ങിയമര്‍ന്നു കിടക്കേണ്ടി വരിക എന്ന് പറയാനാവില്ല. മുന്നിലും പിന്നിലും ഇടത്തും വലത്തും ചെവി തുളയ്ക്കുന്ന ഹോണുകളുടെ ഇടയില്‍ ടെന്‍ഷന്‍ പിടിച്ച്  ഇരിക്കേണ്ടിവരല്ലേ എന്ന് പ്രാര്‍ത്ഥി ക്കുന്നതിനിടെ ട്രെയിന്‍ ചെറുതായി  നീങ്ങി തുടങ്ങി. 

കഷ്ടം  എന്നല്ലാതെ എന്ത് പറയാന്‍ ..?അല്ലെങ്കില്‍ ഈ നേരത്ത് തന്നെ ശേഖരേട്ടന് പനി വരുമായിരുന്നോ..? നിശ്ചയത്തിന്‍റന്ന്“ഇനി കല്യാത്തിന്‌ കാണാം കുട്ടീ...” എന്ന് അനുമോളോട് പറഞ്ഞു പിരിഞ്ഞിട്ട് ദാ....ഇപ്പൊ പെട്ടന്നൊരു പനി. നേരം കെട്ട നേരത്തെ മഴയും തീരാത്ത പനിക്കാലവും. കല്യാണ തലേന്ന്  കാറില്‍ പോകാം എന്ന തീരുമാനമൊക്കെ മാറി മറിഞ്ഞു.  പനി പിടിച്ചു കിടക്കുന്ന ആളെ തനിയെ വീട്ടിലിട്ടു പോരുന്നതിന്റെ വിഷമം വേറെ. ഒരു ഗ്ലാസ്സ് വെള്ളം തനിയെ എടുത്തു കുടിക്കില്ല ശേഖരേട്ടന്‍. സുലുവേ...സുലുവേ...എന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ചു കൊണ്ടിരിക്കും.

ടാക്സി പിടിച്ചു പത്തേ മുക്കാലിന് തന്നെ ഹാള്‍ കണ്ടു പിടിച്ചു എത്തിയപ്പോള്‍ വിയര്‍ത്തു  കുളിച്ചിരുന്നു. എന്തിനും ഏതിനും തുണയില്ലാതെ ശീലിച്ചത്തിന്റെ പ്രയാസം ഇന്ന് ശരിക്കറിഞ്ഞു.

“ഹാള്‍ കണ്ടു പിടിക്കാന്‍ വിഷമിച്ചോ സുലോചനേ..” എന്ന് പറഞ്ഞാണ് വസുമതി സ്വാഗതം ചെയ്തത്. ഹാള്‍ നിറഞ്ഞു കഴിഞ്ഞു എങ്കിലും അത്ര പിന്നിലല്ലാത്ത ഇടത്ത് ഒരു കസേരയും ഒഴിച്ചിട്ടിട്ടുണ്ടായിരുന്നു.

“സുലോചന  ഇവിടെ ഇരുന്നോളൂ...വല്‍സല ചേച്ചീ..ഇത് സുലോചന എന്റെ കൂട്ടുകാരി. ഒന്ന് കമ്പനി കൊടുക്കണേ...” എന്ന് അടുത്തിരുന്ന സ്ത്രീക്ക് ധൃതിയില്‍ പരിചയപ്പെടുത്തി വസുമതി മറ്റ് അതിഥികളുടെ അടുത്തേക്ക് പോയി. കസവുള്ള സെറ്റ് മുണ്ടുടുത്ത വല്‍സലച്ചേച്ചി എന്നെ നോക്കി സൌഹൃദത്തില്‍ ചിരിച്ചു. വിശേഷങ്ങള്‍ പറയുന്നതിനിടെ ഞാന്‍ വീട് മാവേലിക്കര എന്ന് പറഞ്ഞപ്പോള്‍
“ഓ..പ്രഭാകരനൊപ്പം ജോലി ചെയ്ത പഴയ സുഹൃത്തുക്കളാണല്ലേ..?” എന്നവര്‍ ചോദിച്ചു.
“അതെ..അദ്ദേഹത്തിനു പെട്ടെന്ന് സുഖമില്ലാതായി. അനുമോളുടെ കല്യാണം ഒഴിവാക്കാനും പറ്റില്ല. അനുമോള്‍ ഞങ്ങള്‍ക്ക് സ്വന്തം മോളുതന്നെയാ. ഇങ്ങനെ  തനിയെയുളള യാത്രയും എനിക്ക് ശീലമില്ല.”

ചിരപരിചിതയെപ്പോലെ അവര്‍ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.   ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷ പാസ്സായി വീടിനടുത്ത് ജോലിയായ ഏക മകനെക്കുറിച്ചും അവന്റെ കുട്ടിക്കാലത്തേ മരിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ നാദസ്വരത്തിന്റെ അകമ്പടിയോടു കൂടി അണിഞ്ഞൊരുങ്ങിയ അനുമോള്‍ കല്യാണ മണ്ഡപത്തിലേക്ക് വന്നു കഴിഞ്ഞു. കനത്ത മേക്കപ്പും ആഭരണങ്ങളും അവളെ അണിയിച്ചൊരുക്കിയ ഒരു പാവക്കുട്ടിയെ ഓര്‍മ്മിപ്പിച്ചു. അനുവിന്റെ വിദൂരച്ഛായയുള്ള ഒരു പാവക്കുട്ടി!!!!

എല്ലാ കണ്ണുകളും അനുമോളിലായി. എത്ര ജോടി കണ്ണുകളാണ് ഒരേ സമയം അവളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ നോട്ടങ്ങള്‍ ചലനങ്ങള്‍ എല്ലാം സസൂക്ഷ്മം ശ്രദ്ധിക്കപ്പെടുന്നു. വെണ്ണയുടെ നിറത്തില്‍ തിളങ്ങുന്ന മുണ്ടും ഷര്‍ട്ടും  അണിഞ്ഞ . അനുവിന്റെ മണവാളന്‍ അരുണ്‍ സുന്ദരനായി കാണപ്പെട്ടു. ആ വേഷം കല്യാണ നിശ്ചയത്തിന്റെ അന്ന് കണ്ട കൊച്ചു പയ്യനില്‍ നിന്ന് അരുണിനെ കുറച്ചൊന്ന് പക്വതമതിയാക്കി. താലികെട്ടു കഴിഞ്ഞുതോടെ അടുത്തിരുന്ന വല്‍സലച്ചേച്ചി പോകുവാനുള്ള തിരക്ക് കൂട്ടി.
“എന്തേ..? സദ്യ കഴിയാതെ..?’
“മകന്‍ ഇടക്ക് വരും...ഞാന്‍ വീട്ടിലില്ലെങ്കില്‍ അവനാകെ ബുദ്ധിമുട്ടാകും അവര്‍ വല്ലാത്ത  ധൃതി പ്രകടിപ്പിച്ചു. ഇവിടെ തൊട്ടടുത്ത് അടുത്ത റോഡില്‍ തന്നെയാ എന്റെ വീട്. അടുത്ത പന്തിയാകുമ്പോള്‍ ഞാനിങ്ങെത്തും.” എന്ന് പറഞ്ഞവര്‍ ധൃതിയില്‍ ഗേറ്റിലേക്ക് പോയി.

ആദ്യത്തെ പന്തിയുടെ തിരക്ക് കഴിയാന്‍ പുറത്തിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുമ്പോള്‍ വസുമതി വന്നു “സുലോചന എന്തേ ഇരുന്നില്ലേ..?”എന്ന് തിരക്കി .
“ധൃതി ഇല്ലല്ലോ വസുമതി...നമ്മള്‍ വിരുന്നുകാരല്ലല്ലോ..അടുത്ത പന്തീല്‍ ഇരുന്നോളാം."
"സുലോചനേ സദ്യ കഴിഞ്ഞ് തിരിച്ചു പോകാന്‍ ധൃതി കൂട്ടണ്ട. മാവേലിക്കരക്ക് പോകുന്ന ഒരു കുടുംബം ഉണ്ട്. പ്രഭാകരേട്ടന്റെ അമ്മയുടെ ഒരു ബന്ധു. ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. ഉച്ച കഴിഞ്ഞു അനുമോളേം വിട്ടുകഴിഞ്ഞു അവരുടെ കൂടെ കാറില്‍ പോകാല്ലോ.”
വസുമതി വീണ്ടും തിരക്കിലേക്ക്.

സത്യം പറഞ്ഞാല്‍  വല്ലാത്ത ആശ്വാസമാണ് തോന്നിയത്. ട്രെയിന്‍ പിടിക്കുന്നതിന്‍റെ പൊല്ലാപ്പ് വേണ്ടല്ലോ. ഹാളില്‍ എത്തി കല്യാണം നടക്കുന്ന സമയത്ത് പോലും തിരിച്ചു പോകുന്നതിന്റെ ടെന്‍ഷനിലായിരുന്നു ഞാന്‍. . ഇതാണെന്‍റെ  ദു:സ്വഭാവം. തരണം ചെയ്യാനാകും എന്ന് ഉറപ്പുള്ള  കാര്യത്തെപ്പറ്റിയും  വെറുതെ ടെന്‍ഷനന്‍ അടിക്കുക. എന്തായാലും സമാധാനമായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ വീട്ടിലേക്കു പോയ വല്‍സലച്ചേച്ചി  തിരികെ എത്തിക്കഴിഞ്ഞു.

“ഇത്ര വേഗം എത്തിയോ. മോന്‍ പോയോ..മോനെക്കൂടി ഇങ്ങു കൂട്ടാമായിരുന്നില്ലേ ”
“ഓ..അവന്‍ തിരിച്ചു പോയി. അവനോരോ കാര്യങ്ങളില്ലേ...”  അടുത്തു കിടന്ന കസേര വലിച്ചിട്ടിരിക്കുന്നതിനിടെ അവര്‍ പറഞ്ഞു.

അവന്‍റെ ഓരോ ഇഷ്ടങ്ങള്‍, അച്ഛനില്ലാതെ വളര്‍ന്നത്‌ കൊണ്ട് അമ്മയോട് കാണിക്കുന്ന അടുപ്പം,അങ്ങനെ ഓരോ ചെറിയ കാര്യവും സദ്യ കഴിക്കുന്നതിനിടെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു. എനിക്ക് മക്കളില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ അനുകമ്പയോടെ നോക്കി. ഒരു നിമിഷം നിശ്ശബ്ദയായി.  ഈ കുറഞ്ഞ നേരം കൊണ്ടു ഞങ്ങള്‍ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു. അനുമോളുടെയും വരന്‍റെയും അടുത്തു ചെന്ന് സംസാരിക്കുവാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്‌. ഉച്ചകഴിഞ്ഞ്  മൂന്നരക്കാണ് വധുവിന് വരന്റെ വീട്ടിലേക്കു പോകാനുള്ള മുഹൂര്‍ത്തം . സമയം ധാരാളം. ബന്ധുക്കള്‍ സമയമാകുന്നതും കാത്ത് പുറത്തെ  മരത്തണലുകള്‍ കണ്ടു പിടിച്ചു സംസാരിച്ചിരുന്നു.

“എങ്കില്‍ വരൂ..മണി ഒന്നര കഴിഞ്ഞതേയുള്ളൂ ..എന്‍റെ  വീടു വരെ ഒന്ന് പോയി വരാം. അരമണിക്കൂറിനുള്ളില്‍ തിരികെ വരാമല്ലോ..”
വസുമതിയോടു പറഞ്ഞു ഞാന്‍ വല്‍സ‍ലച്ചേച്ചിക്കൊപ്പം അവരുടെ വീട്ടിലേക്ക് നടന്നു.

അഞ്ചു മിനിട്ട് നേരത്തെ നടത്തം കൊണ്ട് ഞങ്ങള്‍ തൊടി നിറയെ മരങ്ങളും ചെടികളും ഉള്ള ഒരു പഴയ തറവാടിന്‍റെ  മുന്നില്‍ എത്തി.

“ഈ റോഡില്‍ ഇത്രയും പഴയ വീട് ഇപ്പോള്‍ ഇത് മാത്രമേ ഉള്ളു. പൊളിച്ചു പണിയാം എന്ന് പറഞ്ഞിട്ട് മകന്‍ സമ്മതിച്ചില്ല. പഴയതൊന്നും നശിപ്പിക്കരുത് എന്നവനു നിര്‍ബന്ധം. പറമ്പില്‍ കുറച്ചു വില്ക്കുന്നോ എന്ന് ചോദിച്ചും ധാരാളം ആളുകള്‍ വന്നിട്ടുണ്ട്. അതും അവന്‍ സമ്മതിച്ചില്ല. ഈ റോഡിലെ എല്ലാ വീടുകളും പുതിയതാകുമ്പോള്‍ നമ്മുടെ വലിയ മുറ്റമുള്ള ഈ പഴയ ഈ തറവാടിന്‍റെ  മഹിമ എല്ലാരും മനസ്സിലാക്കും എന്നാണവനന്ന് പറഞ്ഞത്. അതിപ്പോള്‍ വളരെ ശരിയായി കേട്ടോ....” അവര്‍ അഭിമാനത്തോടെ പറഞ്ഞു.

നഗരത്തിന്‍റെ പൊള്ളുന്ന ചൂടില്‍ നിന്നും കുളിരിന്‍റെ ഒരു ദ്വീപിലെത്തിയപോലെയാണ് എനിക്ക് ആ വിശാലമായ മുറ്റത്തേക്ക് കാല്‍ വെച്ചപ്പോള്‍ തോന്നിയത്. തിങ്ങി നിറഞ്ഞു നില്ക്കുന്ന കൊണ്ക്രീറ്റ്‌ കടലിനു നടുവില്‍ തണലിന്‍റെ ഒരു പച്ചത്തുരുത്ത്. എന്തൊരു സ്വച്ഛത,കുളിര്‍മ....വിശാലമായ മുറ്റം നിറയെ പൂച്ചെടികള്‍. വിവിധ നിറത്തില്‍  റോസാച്ചെടികള്‍, ചെമ്പരത്തികള്‍, കോളാമ്പികള്‍. എല്ലാം തഴച്ചു വളര്‍ന്നു നില്ക്കുന്നു. ഒരു ചെടിച്ചട്ടി പോലും ആ വീട്ടില്‍ കണ്ടില്ല. എല്ലാം  മുറ്റത്ത് മനോഹരമായി വെട്ടിയൊരുക്കി നിര്‍ത്തിയിരിക്കുകയാണ്. മുറ്റത്തിന്റെ ഒരു ഭാഗത്ത് മെത്ത വിരിച്ചപോലെ  പല നിറത്തില്‍ ടേബിള്‍ റോസുകള്‍,ചൈനീസ്‌ ബോള്‍സങ്ങള്‍.

“നിറയെ ചെടികളുണ്ടല്ലോ വല്‍സലച്ചേച്ചിയുടെ മുറ്റത്ത്..”
“ഒക്കെ അവന്‍ നട്ടതാ. ഞാന്‍ കുഞ്ഞുങ്ങളെപ്പോലെയാ ഇതെല്ലാം നോക്കുന്നത്. ഈ പറമ്പില്‍ കിണറും കുളവും ഉള്ളത് കൊണ്ടു സിറ്റിയിലെ വെള്ളക്ഷാമമൊന്നും ഇവിടെ പ്രശ്നോമല്ല. ഞാന്‍ രണ്ടു നേരോം നനയ്ക്കും.”

അര്‍ദ്ധവൃത്താകൃതിയിലുള്ള നടകളുടെ തുടക്കത്തില്‍  ചെരിപ്പൂരിയിടുന്നതിനിടെ ചിത്രപ്പണികളുള്ള ഗ്രില്ലിട്ടടച്ച വരാന്തയുടെ  താഴ് അവര്‍ തുറന്നു.“ഇരിക്കൂ....” എന്നു പറഞ്ഞവര്‍ നാല് പാളികളുള്ള വാതില്‍ തുറന്നകത്തേക്ക് പോകുന്നതിനിടെ ഭിത്തില്‍ മനോഹരമായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചിത്രത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. സുമുഖനായ യുവാവിന്‍റെ  ആ ചിത്രത്തിലെ കണ്ണുകള്‍ക്ക് ‌ ജീവനുള്ളതു പോലെ. അടുത്തു തന്നെ കുറച്ചു പഴകിയ ഫ്രെയിമില്‍ വേറൊരു ചിത്രം. ആ ഫോട്ടോയിലെ ആള്‍ക്ക്  ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. ഫ്രെയിമിന്‍റെ  പഴക്കത്തിന് ചേര്‍ന്നതെന്നപോലെ ചിത്രത്തിനും നിറം മങ്ങലുണ്ട്‌. രണ്ടു ചിത്രത്തിനു മുന്നിലും കെടാത്ത ചെറിയ വൈദ്യുതി വിളക്കുകള്‍!!! പൂമാലകള്‍!!!! സംശയത്തോടെ അകത്തേക്ക് നോക്കുന്നതിനിടെ എവിടെ നിന്നോ ഒരു കാക്കയുടെ ശബ്ദവും ചിറകടിയും കേട്ടു.

“വാ..മോനെ.."എന്ന് പറഞ്ഞു പിന്‍ വാതില്‍ തുറക്കുന്ന വല്‍സല ചേച്ചിയുടെ സ്വരം..
“സുലോചന ഇങ്ങു പോരൂ... മോനിവിടെയുണ്ട്.”

ഒന്നും മനസ്സിലാകാതെ ആ വലിയ വീടിന്റെ മുറികള്‍ക്കുള്ളിലൂടെ  നടന്ന ഞാന്‍ പിന്നിലെ വരാന്തയില്‍ എത്തി.

"ഇതാ..മോനെ ഞാന്‍ കല്യാണ ഹാളിവച്ചു പരിചയപ്പെട്ട ആന്റി..”
എന്ന് പറഞ്ഞവര്‍ കയ്യിലെ ചെറിയ പാത്രത്തില്‍ ഭക്ഷണം എടുത്തു ഒരു കാക്കയെ കഴിപ്പിച്ചു കൊണ്ടിരിക്കുന്നു. സാമാന്യം വലിയൊരു കാക്ക. അതിന്‍റെ ഇരു ചിറകുകളിലും ചന്ദനവും കുങ്കുമവും കൊണ്ടുള്ള പൊട്ടുകള്‍.

“ഇന്നലെ ഇവന്‍റെ പിറന്നാളായിരുന്നു. പായസം ബാക്കീണ്ടാകും എന്നവനറിയാം.ഇനി അത് തീരുവോളം എനിക്ക് സ്വൈര്യം തരില്ല. കുഞ്ഞിലെ തൊട്ട് അങ്ങനെ തന്നായായിരുന്നു. പിറന്നാളിന്‍റെ പായസം കൂടുതല്‍ ഉണ്ടാക്കണം. എന്നിട്ട് ഇടക്കിടക്ക് ചോദിച്ചു കൊണ്ടിരിക്കും.” കാക്കയെ അരുമയോടെ തലോടിക്കൊണ്ടവര്‍ പറഞ്ഞു.

പായസം മുഴുവന്‍ കഴിച്ചു തീര്‍ത്ത  കാക്കയുടെ കൊക്കുകള്‍ ഒരു തുണി കൊണ്ടു തുടച്ച അവര്‍ അതിന്‍റെ തൂവലുകള്‍ കൂടി ആ തുണി കൊണ്ടു തുടച്ചു ജനലിനരികെ ഇരുന്ന രണ്ടു കുഞ്ഞു ഡപ്പികളില്‍ നിന്ന് ചന്ദനത്തിന്‍റെയും കുങ്കുമത്തിന്‍റെയും ഓരോരോ പൊട്ടുകള്‍ ഇരു ചിറകിലും പുതുതായി  തൊട്ട് കൊടുത്തു. കാക്ക തൃപ്തിയോടെ തല തിരിച്ച് അവരെ ഒന്ന് നോക്കിയ ശേഷം പറമ്പിലേക്കെങ്ങോ പറന്നു പോയി.

ഒന്നും മിണ്ടാനാവാതെ നിന്ന എന്നോടവര്‍ “വരൂ..”എന്ന് പറഞ്ഞു സ്വീകരണ മുറിയിലേക്ക് കൊണ്ടു പോയി.

“കുടിക്കാനെന്താ വേണ്ടത്..? നാരങ്ങാ വെള്ളം എടുക്കട്ടെ..? ”

സദ്യ ഉണ്ടത് കൊണ്ടോ എന്തോ എനിക്ക് നന്നായി  ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ  ശബ്ദം പുറത്തേക്ക് വന്നില്ല. ഞാന്‍ ഒന്നും മിണ്ടാതെ തലയാട്ടി.

തണുത്ത നാരങ്ങാ വെള്ളം കുടിച്ചിരിക്കുമ്പോള്‍ എന്ത് ചോദിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ഇവര്‍ക്ക് ‌ എന്തോ കുഴപ്പമുണ്ടോ..? ഒരു ഭ്രാന്തിയുടെ വീട്ടിലേക്കാണോ ഞാന്‍ മുന്നും പിന്നും നോക്കാതെ വന്നത്..? എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടണമല്ലോ എന്നാലോചിക്കുംമ്പോള്‍ അവര്‍ രണ്ടു വര്‍ഷം മുമ്പ്‌  നഷ്ടപ്പെട്ട മകനെപ്പറ്റി പറഞ്ഞു തുടങ്ങി .

“ഒരാള്‍ ഭൂമിയില്‍ നിന്ന് മറഞ്ഞാലല്ലേ മരിച്ചു എന്ന് പറയാനാകൂ. അല്ലെങ്കില്‍ സഞ്ചയനം കഴിഞ്ഞ ദിവസം വൈകിട്ട്  അവന്‍റെ മുറിയുടെ ജനാലക്കരികില്‍ എന്തിനാണ് ആ കാക്ക ചിറകടിച്ചത്..? മുറ്റത്ത് കിടന്ന അവന്റെ ചെരുപ്പിനരികെ തത്തിത്തത്തി നടന്നതെന്തിന്..? അവന്‍റെ ബൈക്കിനരികില്‍ നിന്നും മാറാതെ നിന്നതെന്തു കൊണ്ടാണ്..? അത് എന്‍റെ  മകന്‍ തന്നെയാണ്. മനുഷ്യരൂപം വെടിഞ്ഞെന്നു വെച്ച് ഞാന്‍ എന്‍റെ മകനെ  തിരിച്ചറിയാതിരിക്കുമോ..? ഒരമ്മക്ക് മകന്‍ എന്ന് പറഞ്ഞാല്‍ ഒരു ശരീരം മാത്രമല്ലല്ലോ.....”

അവരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തി  ഭിത്തിയിലിരിക്കുന്ന ജീവന്‍ സ്പുരിക്കുന്ന സുന്ദര മുഖത്തേക്ക് നോക്കിയിരുന്നു.

"എനിക്കിപ്പോള്‍ ഒരു ദു:ഖവും ഇല്ല സുലോചനേ...അവന്‍ എന്‍റെ കൂടെ ഉണ്ടല്ലോ... സഞ്ചയനം വരെയുള്ള ആ ദിവസങ്ങള്‍ മാത്രമേ എന്നില്‍ നിന്നു മറഞ്ഞിട്ടുള്ളു. എന്നെ കരയിപ്പിച്ചു എന്നെന്നേക്കുമായി പോകാനാകില്ല എന്റെ മോന്. എനിക്ക് ഭ്രാന്താണെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്. സാരമില്ല. പറയട്ടെ.  എന്റെ  മകന്റെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ ഒരു ഭ്രാന്തിയായാലെന്താ..?”അവര്‍ സമാധാനത്തോടെ പറഞ്ഞു നിര്‍ത്തി .

യാത്ര പറഞ്ഞ് തിരികെ ഹാളിലേക്ക് നടക്കുമ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു എന്‍റെ മനസ്സ് നിറയെ. ഏക മകന്‍റെ മരണവുമായി അവര്‍ എത്ര പൊരുത്തപ്പെട്ടിരിക്കുന്നു . പാവം.

ആലോചിച്ചു നടക്കുന്നതിനിടെ റോഡിന്‍റെ  എതിര്‍ വശത്ത്‌ വലിയ ശബ്ദത്തോടെ തീപ്പൊരികള്‍ ചിതറിച്ചു കൊണ്ടു ഇലക്ട്രിക്‌ കമ്പികള്‍ പൊട്ടി വീഴുന്നത് കണ്ട ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു . ശരിക്കും ഭയന്നു പോയി. പൊട്ടി നിലത്തു കിടന്ന കമ്പികള്‍ക്കൊപ്പം ഒരു കാക്കയും കിടന്നു പിടയുന്നു. കുറച്ചു സമയം കൂടി  പിടച്ച ശേഷം അതിന്റെ പിടച്ചിലുകള്‍ നേര്‍ത്ത് നേര്‍ത്ത്   നിശ്ചലമായി. ചുറ്റും മാംസവും തൂവലും കരിഞ്ഞ ഗന്ധം. ഉദ്വേഗത്തോടെ അങ്ങോട്ട്‌ നടക്കുമോള്‍ വഴിയാത്രികരാരോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

‘അങ്ങോട്ട്‌ പോകല്ലേ...കമ്പിയേല്‍ കറണ്ട് കാണും. ഇപ്പോത്തനെ എലട്രിസിറ്റി ആപ്പീസിലേക്ക് വിളിച്ചു പറഞ്ഞേക്കാം.”

വീണു കിടക്കുന്ന കാക്കയെ ഉറ്റു നോക്കിയ ഞാന്‍ കണ്ടു കരിഞ്ഞ അതിന്‍റെ തൂവലുകളില്‍ ചന്ദനത്തിന്‍റെയും കുങ്കുമത്തിന്‍റെയും  മങ്ങിയ, മായാത്ത പൊട്ടുകള്‍...അവരുടെ മകന്‍ ഒരിക്കല്‍ കൂടി ആ സ്നേഹിക്കുന്ന കണ്ണുകളില്‍ നിന്നു മറഞ്ഞിരിക്കുന്നു. അങ്ങനെ മറഞ്ഞു പോകാനാകുമോ ആ  മകന്...? ആ അമ്മയുടെ മരണം വരെ   അവന് തുടര്‍ജന്മങ്ങള്‍ എടുക്കാതിരിക്കാനാവില്ലല്ലോ.