22.2.09

തകര്‍ന്നുടഞ്ഞ വിഗ്രഹം

ശ്രീലത ഗെയിറ്റു കടന്നു വരുന്നത് കണ്ട് മുത്തശ്ശിയുടെ കൂടെയിരുന്നു ടി.വി കാണുകയായിരുന്ന ദിവ്യ അമ്മക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി.അമ്മയിന്നു ചൂടിലായിരിക്കും എന്നവള്‍ക്കറിയാം.ഇന്നലെ വൈകുന്നേരം നിരഞ്ജനുമായി കോഫീ ഹൌസിലിരിക്കുമ്പോള്‍ മാലതിയാന്റിയെ കണ്ടതിന്റെ പ്രതികരണം ഇപ്പോള്‍ പ്രതീക്ഷിക്കാം.
മാലതിയാന്റിയും ഭര്‍ത്താവും അടുത്തു വന്നിരുന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി..വിഷമിച്ചൊന്നു ചിരിച്ചശേഷം വേഗം നിരഞ്ജനുമായി പുറത്തു കടന്നു.
“ എന്തു പറ്റി നിനക്ക്..?” നിരഞ്ജനു കാര്യം മനസ്സിലായില്ല.
“അത് അമ്മയുടെ ഓഫീസിലുള്ള ആന്റിയാണ്..ഉടനെ തന്നെ അമ്മയെ വിളിച്ചു പറയും”
“പറയട്ടെ..“ ...നിരഞ്ജന്‍ ധൈര്യപ്പെടുത്തി.“.എന്നായാലും ഒരു ദിവസം പറയേണ്ടതല്ലേ”
“പക്ഷേ ...നിരഞ്ജന്‍ ആരെങ്കിലും പറഞ്ഞറിയുന്നതിനു മുന്‍പേ ഞാന്‍ തന്നെ പറയുന്നതായിരുന്നു നല്ലത്..അതായിരുന്നു ശരി.അമ്മക്കിതു കേള്‍ക്കുമ്പോഴേ വിഷമമാകും”

“ഇനിയിപ്പൊ പറഞ്ഞിട്ടെന്താ..ധൈര്യമായി ഫെയിസ് ചെയ്യ്…’

മാലതിയാന്റി ഉടനെ അമ്മക്ക് ഫോണ്‍ ചെയ്യുമെന്നാണ് കരുതിയത്..പക്ഷേ അതുണ്ടായില്ല.
ഇന്ന് ഓഫീസില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു കാണും

“പുകയില വാങ്ങിയോ ശ്രീലതേ, നീയ്..”മുത്തശ്ശി ചോദിക്കുന്നതു കേട്ടു
“ഇല്ല, മറന്നുപോയി” അമ്മയുടെ മറുപടി
“നിന്റെ ഒരു കാര്യം.. മറക്കരുതെന്ന് ഓര്‍പ്പിച്ചലും മറന്നിട്ടേ വരൂ..നീ..?”
അതേ... ഇന്നു മറന്നുപോയി.അതിന് അമ്മക്ക് നാളേക്കുകൂടി പുകയിലയിരിപ്പുണ്ടല്ലോ” കുറച്ചു കുപിതയായിട്ടാണ് അമ്മയുടെ മറുപടി.അമ്മയുടെ ദേഷ്യം കണ്ടപ്പോഴേ ദിവ്യക്കു മനസ്സിലായി ഉറപ്പായും മാലതിയാന്റി അമ്മയോട് കാര്യം പറഞ്ഞിരിക്കുന്നു.പറയാതിരിക്കുമോ..? അമ്മയുടെ പ്രിയ ചങ്ങാതിയല്ലേ.
കഷ്ടം..അമ്മയോട് നേരത്തെ തന്നെ ഇക്കാര്യം നേരിട്ട് പറയേണ്ടതായിരുന്നു.അപ്പോഴെല്ലാം സമയമാകട്ടെ എന്ന് പറഞ്ഞ് നിരഞ്ജനാണ് തടസ്സപ്പെടുത്തിയത്.ഇപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെ അമ്മയുടെ മുന്നില്‍ നില്‍ക്കേണ്ടിവരുമല്ലോ
ചായക്കപ്പ് കൊണ്ടു കയ്യില്‍ കൊടുക്കുമ്പോള്‍ അമ്മ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് മുത്തശ്ശി കേള്‍ക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു
“നീ മുറിയിലേക്ക് വാ..ഒരു കാര്യം ചോദിക്കാനുണ്ട്...ഇന്ന് മാലതി എന്നോടൊരു കാര്യം പറഞ്ഞു”
അമ്മയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അമ്മ ആകെ പരവശയായി നില്‍ക്കുന്നതണ് കണ്ടത്.ദിവ്യക്ക് വല്ലാത്ത വിഷമം തോന്നി.ചെറുപ്പത്തിലേ വിധവയായതാണ് അമ്മ. വീട്ടുകാരെ മുഷിപ്പിച്ചു വിവാഹം ചെയ്തതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുമായി ഒരടുപ്പവുമില്ല. അച്ഛന്‍ അപകടത്തില്‍ മരിച്ചശേഷവും ഒരു സഹായവും അവരില്‍ നിന്നുണ്ടായില്ല.അമ്മമ്മ പിന്നെ ആണ്മക്കളെ മുഷിപ്പിച്ചാണ് കൂടെ വന്നിരിക്കുന്നത്.ദിവ്യയുടെ പി.ജി. കഴിഞ്ഞയുടനെ പറ്റിയ കല്യാണം വന്നാല്‍ ഉടനെ നടത്തണം എന്ന് അമ്മ കാണുന്നവരോടെല്ലാം പറയുകയും ചെയ്യും

“അമ്മേ ഞാന്‍ അമ്മയോട് പറയണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു... നിരഞ്ജനെ എനിക്ക് രണ്ടു വര്‍ഷമായി പരിചയം ഉണ്ട് സിറ്റിയില്‍ ബിസ്സിനസ്സ് നടത്തുന്നയാളാണ്. പി.ജി.ചെയ്തിട്ടുണ്ട് ഒരിക്കല്‍ നിരഞ്ജന്റെ കടയില്‍ ഡ്രെസ്സെടുക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ് .സമയമാകുമ്പോള്‍ അമ്മയെ വന്നു കാണാം എന്ന് എനിക്ക് വാക്കു തന്നിട്ടുണ്ട്”.
അമ്മ എന്തെങ്കിലും പറയുന്നതിനു പുന്‍പേ ദിവ്യ ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു
അമ്മ കുറച്ചൊന്നു ശാന്തയായെന്നു തോന്നി.എങ്കിലും പറഞ്ഞു “അയാളുടെ മറ്റു വിവരങ്ങള്‍ പറയൂ ദിവ്യാ…നമുക്ക് ചേരുന്നവരാണെന്ന് എങ്ങനെ അറിയാം?”
ദിവ്യ ചുരുങ്ങിയ വാക്കുകളില്‍ നിരഞ്ജന്റെ വീട്ടുവിശേഷങ്ങള്‍ പറഞ്ഞു.പക്ഷേ നിരഞ്ജന്റെ വീട്ടിലെ വിവരങ്ങള്‍ കേട്ടിട്ട് ശ്രീലതക്ക് ഇഷ്ടമായില്ല. ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍…എങ്ങനെ ഒത്തുപോകും ഇങ്ങനെ ഒരു കുടുംബവുമായി…ഇവളിതെന്തു ഭാവിച്ചാണ്..?

“നിനക്കറിയില്ലേ ദിവ്യേ നമ്മുടെ അവസ്ഥ ..?നമ്മളുമായി ചേരാത്ത ഒരു ബന്ധത്തില്‍ ചെന്നു ചാടിയതെങ്ങിനെ..?നിനക്കിത്ര വീണ്ടു വിചാരമില്ലാതെ പോയല്ലോ” അമ്മ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു

“നമ്മുടെ കാര്യങ്ങളെല്ലാം നിരഞ്ജന് അറിയാം.ഞാന്‍ ഇക്കാരണം കൊണ്ട് ഒഴിവാകാന്‍ ശ്രമിച്ചതുമാണ്.നിരഞ്ജന് അതൊന്നും പ്രശ്നമല്ലമ്മേ...നിരഞ്ജന്‍ അമ്മയെ വന്ന് കാണാനിരുന്നതാണ്”

“ശരി എങ്കില്‍ താമസിയാതെ വന്ന് എന്നെ കാണുന്‍ പറയ് അവനോട്.നിനക്ക് പ്രയാസമുണ്ടാക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല.“

അപ്പോള്‍ തന്നെ നിരഞ്ജനെ വിളിച്ചു പറഞ്ഞു
“നിരഞ്ജന്‍, അമ്മ നിന്നെ കാണണമെന്ന് പറയുന്നു..പറ്റിയ ഒരു സമയം പറയൂ..
“നീ പറയൂ..അമ്മക്ക് എപ്പോഴാണ് സൌകര്യം..?”
“നാളെ ക്ലാസുകഴിഞ്ഞായാലോ..അമ്മ ഓഫീസില്‍ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാമെന്നേറ്റിട്ടുണ്ട്“
“ഓ.ക്കേ...ഞാന്‍ നാളെ അഞ്ചു മണിക്ക് സുഭാഷ് പാര്‍ക്കിന്റെ ഗിയിറ്റിനരികില്‍ വെയിറ്റ് ചെയ്യാം..”

നിരഞ്ജനുമായി സംസാരിക്കുമ്പോള്‍ അമ്മയുടെ തെറ്റിധാരണയെല്ലാം നീങ്ങും.നിരഞ്ജന്റെ വീട്ടുകാരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ വിഷമിക്കും എന്നാണ് അമ്മ പറയുന്നത്.നിരഞ്ജനെ കാണുമ്പോള്‍ അമ്മക്കിഷ്ടപ്പെടും തീര്‍ച്ച.
പിറ്റെ ദിവസം ക്ലാസ്സുകഴിഞ്ഞ് കോളെജിന്റെ ഗെയിറ്റിനരികില്‍ കാത്തുനില്‍ക്കുന്ന അമ്മയെ കൂട്ടി പാര്‍ക്കിനു മുന്നിലെത്തിയപ്പോള്‍ നിരഞ്ജന്‍ അവിടെയുണ്ട്.
“ഹല്ലോ ആന്റി..”നിരഞ്ജന്‍ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു
ശ്രീലത ചിരിച്ചുകൊണ്ട് തലയാട്ടിയതേ ഉള്ളു.അമ്മയുടെ ചിരി കണ്ടപ്പോഴേ ദിവ്യക്കു സമാധാനമായി.നിരഞ്ജനെ അമ്മക്കിഷ്ടപ്പെട്ട ലക്ഷണമാണ്.
“വരൂ..നമുക്കവിടെ ഇരുന്നു സംസാരിക്കാം” അകത്തേക്കു നടക്കുമ്പോള്‍ നിരഞ്ജന്‍ പറഞ്ഞു. വൈകുന്നേരമായതിനാല്‍ പാര്‍ക്കില്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.നിറയെ മഞ്ഞപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മരത്തിനടുത്തുള്ള ചാരുബഞ്ചില്‍ മൂവരും ഇരുന്നു.ബഞ്ചില്‍ പൂക്കള്‍ കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു.
ശ്രീലതയാണ് സംസാരം ആരംഭിച്ചത്.ദിവ്യ ഒന്നും മിണ്ടാതെ അമ്മയുടെയും നിരഞ്ജന്റെയും സംസാരം കേട്ടു കൊണ്ട് ബഞ്ചില്‍ കിടന്ന ഒരു പൂവ് കയ്യിലെടുത്ത് മണപ്പിച്ചുകൊണ്ടിരുന്നു. നിരഞ്ജന്‍ സിറ്റിയിലെ പ്രശസ്ഥമായ വ്യാപാരസ്ഥപനം നടത്തുന്ന അച്ഛനെക്കുറിച്ചും സ്റ്റേറ്റ്സില്‍ സെറ്റിലായിരിക്കുന്ന ചേട്ടന്റെ കുടുംബത്തെക്കുറിച്ചും സിറ്റിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ അമ്മയെക്കുറിച്ചും പറഞ്ഞു .
“നിരഞ്ജന്റെ വീട്ടില്‍ പ്രശ്നമുണ്ടാകില്ലേ ഈ ബന്ധം...”
ഇല്ലാ..ആന്റി..ഞാന്‍ അച്ഛനോട് പറയാം..അച്ഛന്‍ സമ്മതിക്കാതിരിക്കില്ല.”
“സമ്മതിച്ചില്ലെങ്കിലോ..?”
“പറഞ്ഞു നോക്കും..ആന്റിയുടെ കയ്യില്‍ ദിവ്യയുടെ അച്ഛന്‍ മരിച്ചതിന്റെ കോപന്‍സേഷന്‍സ് എല്ലാം കാണില്ലേ..? പിന്നെ ആന്റിക്കു നല്ലൊരു ജോലിയുമില്ലെ…പോരാത്തതിന് ദിവ്യ ഒറ്റമോളും ആന്റിക്കുള്ളതെല്ലാം അവളുടേതല്ലേ..”
നിരഞ്ജന്റെ ഈ മറുപടി ദിവ്യക്കു വിശ്വസിക്കാനായില്ല..നിരഞ്ജന്‍ തന്നെയോ ഈ പറഞ്ഞത്...?
“നിരഞ്ജന്‍…..“ അറിയാതെ ദിവ്യയുടെ ശബ്ദം പുറത്തേക്കുവന്നു. പക്ഷേ ശ്രീലതയും നിരഞ്ജനും അവളെ ശ്രദ്ധിക്കാതെ സംസാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
ശ്രീലത ഇതു കേട്ട് കുറച്ച് പതറിപ്പോയെങ്കിലും പറഞ്ഞു.
“അതെ...അതെല്ലാം അവള്‍ക്കുള്ളതു തന്നെ നിരഞ്ജന്‍,അതെല്ലാം എപ്പോഴേ ഫിക്സെഡില്‍ കിടക്കുന്നു..”

ദിവ്യ നിരഞ്ജനെ സൂക്ഷിച്ചു നോക്കി.തന്റെ നിരഞ്ജന്‍ തന്നെയോ ഇത്..?അവനു മറ്റേതോ മുഖമാണെന്നു തോന്നി...... തന്നെ കാണുമ്പോള്‍ തിളങ്ങുന്ന കണ്ണുകളില്‍ നിറഞ്ഞ സ്നേഹവുമായി നില്‍ക്കുന്ന മുഖമല്ല ഇത്.ഇതവന്‍ കടയിലെ ക്യാഷ് കൌണ്ടറില്‍ നിന്ന് പണമെണ്ണുമ്പോഴുള്ള മുഖം !!!!.. അതേ ഗൌരവം കണ്ണുകളില്‍ !!!.ഇല്ല ഈ നിരഞ്ജനെയല്ല രണ്ടുവര്‍ഷമായി താന്‍ നെഞ്ചിലേറ്റി നടന്നത്..ഇവന്റെ ഭാര്യയാകാനല്ല താന്‍ സ്വപ്നം കണ്ടു നടന്നത്.. എനിക്കു നിന്റെ സ്നേഹം മാത്രം മതിയെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുള്ള നിരഞ്ജന്‍ എവിടെ പോയി..?

“നമുക്ക് പോകാം അമ്മേ..” ദിവ്യ പെട്ടെന്ന് പോകാനായി എഴുന്നേറ്റു..

“എന്തു പറ്റി..ഞങ്ങള്‍ സംസാരിച്ചു തീര്‍ന്നില്ലല്ലോ മോളേ..നിരഞ്ജന് അവന്റെ അച്ഛനോട് കാര്യങ്ങള്‍ പറയേണ്ടേ..?

“ എന്തു കാര്യങ്ങള്‍...?ഇവനല്ലമ്മേ ഞാന്‍ പറഞ്ഞ നിരഞ്ജന്‍ ...ഇത് വേറെയാരോ ആണ്..ഇവനെയല്ല ഞാന്‍ സ്നേഹിച്ചത്...

എന്തു പറ്റി നിനക്ക്..”ശ്രീലത ദിവ്യയുടെ ഭാവമാറ്റം കണ്ട് അമ്പരന്നു... .പിന്നെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു നടക്കാന്‍ തുടങ്ങിയ മകളെ പിന്തുടര്‍ന്നു...

“ദിവ്യാ നില്‍ക്ക്...”നിരഞ്ജന്‍ പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു
ദിവ്യ അതു ശ്രദ്ധിക്കാതെ അമ്മയെകൂട്ടി തിരക്കിട്ടു പുറത്തേക്കു നടന്നു

7 comments:

  1. ചേച്ചീ ആദ്യ അഭിപ്രായം എന്റേതാവട്ടെ.... നല്ല കഥയാണ്... പറഞ്ഞ രീതിയും അടി പൊളി... കൂടുതല്‍ കഥകള്‍ വരട്ടെ!

    ReplyDelete
  2. റോസിലിചേച്ചി ഒരു നല്ല കഥാകാരിയായിരിക്കുന്നു എന്നു അറിഞ്ഞതില്‍ വളരെ സന്തോഷം. എനിക്ക് ഈ ലിങ്ക് അയച്ചുതരാതിരുന്നാതില്‍ അല്പം പരിഭവവും.......

    ReplyDelete
  3. എല്ലാം വളരെ പെട്ടന്നായിരുന്നു.
    എന്നാലും കൊള്ളാം.
    -സുല്‍

    ReplyDelete
  4. അതെ, എല്ലാം വളരെ പെട്ടന്നായിപ്പോയി...
    :)

    ReplyDelete
  5. daivame ethu rosili aunty thanneyano ezhuthiyathu....rosili aunty oru kadhakari anennu njan eppozhanallo ariyunnathu

    ReplyDelete
  6. ഇദ്ദാണ് പറേണത് അണ്ടീടടുക്കമ്പഴേ മാങ്ങേന്റെ പുളി അറിയൂന്ന്...

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍