8.2.11

ബെക്കര്‍വാളുകള്‍


പശുക്കളെ പുല്മേട്ടില്‍ മേയാന്‍ വിട്ടിട്ട് നയീം തലയുയര്‍ത്തി ആകാശത്തേക്ക് നോക്കി. അങ്ങ് ഏറ്റവും ഉയരത്തിലുള്ള മലനിരകളില്‍ ഇനിയും മഞ്ഞു വീണിട്ടില്ല. സാഹ്നയും കുടുംബവും ഇപ്പോഴും അവിടെത്തന്നെയായിരിക്കും. ഏറ്റവും മുകളില്‍ മുകളറ്റം പരന്നിരിക്കുന്ന ആ ചതുര മലമുകളിലാണ് ആദ്യം മഞ്ഞു വീഴുക. മലക്കുകള്‍* താമസിക്കുന്ന സ്ഥലം എന്നാണ് കുഞ്ഞു നാളില്‍ ആ മലയെപ്പറ്റി പറഞ്ഞിരുന്നത്. ചതുര മലയില്‍ മഞ്ഞു നിറയുമ്പോള്‍ മലക്കുകള്‍ മഞ്ഞുകണങ്ങള്‍ പറ്റിപ്പിടിച്ച ചിറകുകളുമായി മലയില്‍ നിന്നിറങ്ങി അന്തരിക്ഷത്തില്‍ പറന്നു നടക്കുമത്രേ. എന്നിട്ട് ഇടക്കിടക്ക് ചിറകള്‍ കുടയും. അപ്പോള്‍ അവന്റെ വീടും കൃഷിയിടങ്ങളും എല്ലാം മഞ്ഞു വീണു മലക്കുകളുടെ ഉടുപ്പുപോലെ തൂവെള്ള നിറത്തിലിരിക്കും. ആ സമയത്ത്‌ അവര്‍ വേനല്‍ക്കാലത്ത് കാട്ടില്‍ പോയി ശേഖരിച്ചു വെച്ച വിറകുകള്‍ എടുത്ത്‌ തീ കൂട്ടി അതിനു മുന്നില്‍ തീ കാഞ്ഞിരിക്കും. മഞ്ഞില്‍ പുറം ജോലികളൊന്നും ചെയ്യാനില്ലാത്ത അവന്റെ അമ്മിയുടെ വിരലുകള്‍ കമ്പിളി നൂലുകളില്‍ ചലിച്ചു കൊണ്ടിരിക്കും. അത് ചിലപ്പോള്‍ അവന്റെ കുഞ്ഞു സഹോദരന്‍ അമീറിനുള്ള കമ്പിളി ഉടുപ്പായിരിക്കും അല്ലെങ്കില്‍ അവന്റെ തൊട്ടു ഇളയ സഹോദരി മേഹ്നാജിനുള്ളത്.
മലക്കുകളെ കാണുവാനായി കുട്ടികള്‍ ഉത്സാഹത്തോടെ മഞ്ഞു വീഴുന്ന സമയത്ത് വീടിന് പുറത്തിറങ്ങി നോക്കും. അതുവരെ മഞ്ഞില്‍ പറന്നു നടക്കുന്ന മലക്കുകള്‍ കുട്ടികള്‍ വീടിനു വെളിയില്‍ വരുമ്പോള്‍ പെട്ടെന്ന്‍ അദൃശ്യരായി കളയുമത്രേ. ഇനി ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങാമെന്നു വെച്ചാലോ അങ്ങനെ കുട്ടികള്‍ മനസ്സില്‍ വിചാരിക്കുമ്പോഴേ മലക്കുകള്‍ അതറിയും. അപ്പോള്‍ തന്നെ അവര്‍ മറയും .
പിന്നിലെ ഉണക്ക ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട നയീം തിരഞ്ഞു നോക്കി. മരങ്ങളെല്ലാം ഇല പൊഴിച്ചു തുടങ്ങിയിരിക്കുന്നു. ജെരീഫ കയ്യില്‍ പാത്രങ്ങളുമായി വരുന്നുണ്ട്. പശുക്കളെ കറക്കുവാനുള്ള സമയമായിരിക്കുന്നു.
“എന്താ നയീം നീ മുകളിലേക്ക് നോക്കിയിരിക്കുന്നത്? അവര്‍ വാരാറായിട്ടില്ല ഇനിയും. രണ്ടാഴ്ചയെങ്കിലും എടുക്കും മുകളില്‍ മഞ്ഞു വീഴാന്‍. അത് വരെ അവര്‍ അവിടെത്തന്നെ ആടു മേയ്ക്കുകയായിരികും.”
നയീം ചേച്ചിയെ നോക്കി സാവധാനം തലയാട്ടി.
കറവ പാത്രങ്ങള്‍ താഴെ വെച്ച് ജെരീഫ പശുക്കളിലൊന്നിനെ അരികില്‍ നിര്‍ത്തി പാല്‍ കറന്നു തുടങ്ങി. പാത്രത്തില്‍ പാലു വീഴുന്ന ശബ്ദം കേട്ടപ്പോള്‍ നയീം എഴുന്നേറ്റു ചെന്നു മറ്റൊരു പശുവിനെ കറക്കാനാരംഭിച്ചു.
“നയീം കുറെ നാളായി നിന്നോടു ചോദിക്കണമെന്ന് വിചാരിക്കുന്നു. എന്തിനാണ് നീ അവര്‍ വരുന്നതും കാത്തിങ്ങനെ ഇരിക്കുന്നത്. നാടോടികളായ ആ ഗുജര്‍ പെണ്ണ് എങ്ങനെ നിനക്ക് ചേരും? അബ്ബ അറിഞ്ഞാല്‍ ഒരിക്കലും സമ്മതിക്കില്ല അത്. ഞാന്‍ പറഞ്ഞു തന്നില്ലെന്നു വേണ്ട.”
“ഇല്ലാ അങ്ങനെ ഒന്നും ഇല്ല. ഞാന്‍ അവരെ കാത്തിരുന്നതൊന്നുമല്ല. എല്ലാ വര്‍ഷവും രണ്ടു പ്രാവശ്യം തമ്മില്‍ കാണുന്നവരല്ലേ അവര്‍. അത് കൊണ്ടുള്ള ഒരു പരിചയം മാത്രം. അല്ലാതൊന്നുമില്ല.” അവന്‍ തപ്പിത്തടഞ്ഞു കള്ളം പറയാന്‍ ശ്രമിച്ചു.
”എങ്കില്‍ നല്ലത്. പക്ഷെ അവള്‍ എന്നോടു പറഞ്ഞത്‌ അങ്ങനെയല്ല.” തലയുയര്‍ത്താതെ പറഞ്ഞു ജെരീഫ കറവ തുടര്‍ന്നു.
നയീം കറവ നിറുത്തി പെട്ടെന്ന് തല തിരിച്ചു സഹോദരിയെ നോക്കി. ജെരീഫ ചെറുചിരിയോടെ കറവ തുടരുകയാണ്.
പാല്‍ പാത്രങ്ങളുമായി ജെരീഫ പോയിട്ടും നയീം ചിന്തകളില്‍ ഉഴറി നടന്നു.
എന്നാണ് അവന്‍ ആദ്യമായി സഹ്നയെ കാണുന്നത്...? അത്ര ഓര്‍മ്മ കിട്ടുന്നില്ല. ശൈത്യ കാലം കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിയുമ്പോള്‍ താഴ്വരയിലെ പുല്ലുകള്‍ തീരാറാകും. ആടുകള്‍ക്ക് പുല്ലു തികയാതെ വരുമ്പോള്‍ ബെക്കര്‍വാള്കള്‍ കൂട്ടത്തോടെ നൂറു കണക്കിനു ആടുകളുമായി മല കയറിത്തുടങ്ങും. വായ കൊണ്ടു ചൂളം കുത്തി പുരുഷന്മാര്‍ ആടുകളെ മുകളിലേക്ക് തെളിക്കും. നല്ല വലിപ്പമുള്ള കാവല്‍ നായകള്‍ ആടുകളുടെ മുന്നേ നടക്കുന്നുണ്ടാകും. വീട്ടുസാധനങ്ങളും കമ്പിളിയുടുപ്പുകളും പുറത്തു കെട്ടിവച്ച കോവര്‍ കഴുതകളെ തെളിച്ച് സ്ത്രീകളും കുട്ടികളും പിന്നാലെ ഉണ്ടാകും. തീരെ ചെറിയ കുട്ടികള്‍ മിക്കവാറും കോവര്‍ കഴുതപ്പുറത്തു തന്നെയായിരിക്കും.
സഹ്നയും അവളുടെ ഇളയ സഹോദരന്മാരും അബ്ബയും അമ്മിയും അടങ്ങിയ കൂട്ടം എല്ലാ വര്‍ഷവും മല കയറുമ്പോഴും തിരികെ ഇറങ്ങുമ്പോഴും അവന്റെ് വീടിനടുത്തുള്ള ചരിവില്‍ കുറച്ചു ദിവസം തമ്പടിക്കാറുണ്ട്. ചരിവിനടുത്തുള്ള പുല്മേടുകളില്‍ ആടുകള്‍ മേഞ്ഞു നടക്കുമ്പോള്‍ കുട്ടികള്‍ നയീമിനും സഹോദരങ്ങള്ക്കു്മൊപ്പം കളിക്കും. ഗുജറുകളുടെ രാജസ്ഥാനി നാടോടി ഭാഷ അവര്‍ക്ക് ആദ്യമൊന്നും മനസ്സിലാകാറില്ലായിരുന്നു. പക്ഷെ കുട്ടികള്‍ക്ക് കളിക്കുവാന്‍ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല. സാഹ്നയുടെ അബ്ബ ഗുലാം അഹമ്മദ്‌ ആ നേരത്ത്‌ ചന്തയില്‍ പോയി അടുത്ത ഇടത്താവളത്തിലെത്തുന്നത് വരെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിവരും.
ഒരിക്കല്‍ ചന്തയിലേക്ക് പോകുവാന്‍ തുടങ്ങിയ നയീമിന്റെ കൂടെ “എനിക്കും വരണം “ എന്ന് സാഹ്ന ചിണുങ്ങിയപ്പോള്‍ അവളുടെ എണ്ണ തേക്കാത്ത പിന്നിക്കെട്ടിയ ചെമ്പന്‍ മുടിയിലേക്കും വൃത്തിയില്ലാത്ത ലഹങ്കയിലേക്കും നോക്കി അവന്‍ ജരീഫയോടു പറഞ്ഞു
“അയ്യേ..എനിക്കു നാണക്കേടാ ഇവളെ കൂടെ കൊണ്ടു നടക്കാന്‍.. കണ്ടില്ലേ ഇരിക്കുന്നത്..?
അതു കേട്ട സാഹ്ന കരയാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ജെരീഫ അവളുടെ മുഖം കഴുകി മുടി ചീകിയൊതുക്കി കൂടെ വിട്ടപ്പോള്‍ അവന്റെട നാട്ടിലെ കുട്ടികളെപ്പോലെ വെളുത്ത നിറവും ചുവന്ന കവിളുകളും മുന്തിരി കണ്ണുകളും ഇല്ലെകിലും അവളൊരു മിടുക്കിയാണെന്ന്‍ ആദ്യമായി അവനു തോന്നി. ചന്തയില്‍ നിന്നും അവന്‍ വാങ്ങിക്കൊടുത്ത അക്ക്രൂട്ട്* നെഞ്ചിലടുക്കി അവള്‍ അവന്റെ കയ്യും പിടിച്ചു നടന്നു. പിറ്റേ ദിവസം അവരുടെ കൂട്ടം മലനിരകളിലേക്ക് കയറുമ്പോഴും അവളുടെ കയ്യില്‍ ആ പൊതിയുണ്ടായിരുന്നു.
ആ വര്‍ഷം മലയിറങ്ങി വരുന്ന വഴി അവളുടെ കുടുംബവും ആടുകളും വീടിനടുത്ത് തങ്ങിയപ്പോഴും അവര്‍ കുട്ടികള്‍ അവരവരുടെ ഭാഷകളില്‍ സംസാരിച്ചു കളിച്ചു നടന്നു. അവളുടെ അബ്ബ അങ്ങു മലമുകളില്‍ നിന്ന് ശേഖരിച്ച ഉണങ്ങിയ ഗുച്ചിയും* മരുന്ന് ചെടികളും ഗ്രാമത്തിലെ ചന്തയില്‍ കൊണ്ടു വിറ്റ് കാശാക്കുന്നതും താഴ്വരയില്‍ ചെല്ലുമ്പോള്‍ ആടുകളുടെ രോമം അറുത്തു വില്‍ക്കുന്നതിനെപ്പറ്റിയും അവന്റെ അബ്ബയോടു അയാളുടെ പരുപരുത്ത സ്വരത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു.
അവളുടെ അബ്ബ ഗുലാം മുഹമ്മദിനെ കാണുന്നതേ കുട്ടികള്ക്ക് പേടിയായിരുന്നു. അയാളുടെ കര കര ശബ്ദവും ദേഷ്യപ്പെടുമ്പോള്‍ ചുവന്നു വരുന്ന കണ്ണുകളും അവന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അയാളുടെ ശബ്ദം കേള്ക്കുമ്പോഴേ കളിച്ചുകൊണ്ടിരിക്കുകയാണെകിലും സാഹ്നയും അനുജന്മാരും അവരുടെ അമ്മിയുടെ പിന്നിലൊളിക്കുമായിരുന്നു. അയാള്‍ സംസാരിക്കുകയല്ല ആക്രോശിക്കുകയാണ് എന്നാണു അവനു പലപ്പോഴും തോന്നിയിരുന്നത്. അവന്റെ അബ്ബയോടു സംസാരിക്കുമ്പോള്‍ അവിടവിടെ നരച്ചു തുടങ്ങിയ നീണ്ട താടിരോമങ്ങള്‍ കുലുക്കി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കറപിടിച്ച പല്ലുകള്‍ കാണിച്ചു അയാള്‍ ചിരിക്കും. കുട്ടികള്‍ ആ ചിരി കാണുമ്പോള്‍ പോലും അയാളെ ഭയപ്പാടോടെ നോക്കും.
കുട്ടികളുടെ സംഘം ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ പോയിരുന്ന്‍ വിശേഷങ്ങള്‍ പറഞ്ഞു കളിച്ചു കൊണ്ടിരിക്കും. ജെരീഫ ആപ്പിള്‍ മരത്തിന്റെ ചില്ലയിലൂടെ സാവധാനം മുകളില്‍ കയറി ആപ്പിളുകള്‍ സാഹ്നക്കും അനുജന്മാര്ക്കും പറിച്ചു കൊടുക്കും. സഹ്നയുടെ സഹോദന്മാര്‍ മല മുകളില്‍ വരയാടുകളെയും കസ്തൂരി മാനിനെയും കണ്ട കാര്യം പറഞ്ഞപ്പോള്‍ അമീറിനും മേഹ്നാജിനും അറിയേണ്ടി ഇരുന്നത് മലക്കുകളെ കുറിച്ചായിരുന്നു.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ അബ്ബയോടു ചോദിച്ചു.
”ഈ ബെക്കര്‍വാളുകള്‍ എന്തിനാ ഇങ്ങനെ എല്ലാ വര്‍ഷവും മലമുകളില്‍ അലഞ്ഞു നടന്നു ആടു മേയ്ക്കുന്നത്..?”
“അവര്‍ ശരിക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഗുജറുകളാണ്. പണ്ടെങ്ങോ അവരുടെ നാട്ടില്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ അവര്‍ ആടുകളുമായി നമ്മുടെ മലകളുടെ താഴ്വരയിലെത്തി. ഈ മലകളിലെ പുല്‍മേടുകള്‍ വിട്ട് പിന്നിടവര്‍ സ്വന്ത നാട്ടിലേക്ക് തിരിച്ചു പോയില്ല. വേറൊരു തൊഴിലും അവര്‍ക്ക്‌ അറിയില്ല.”
“നൂറുകണക്കിന് ആടുകളുമായി നടക്കുന്ന അവര്‍ക്ക്‌ ആ കാശുപയോഗിച്ച് സമാധാനമായി എവിടെയെങ്കിലും സ്ഥിരമായി താമസിച്ചു കൂടെ?”
“ശീലിച്ചതേ പാലിക്കു. മനുഷ്യന്റെ ഒരു പ്രത്യേകതയാണത്. നമ്മളെപ്പറ്റി താഴ്വരയിലുള്ളവര്‍ പറയുന്നത് ഈ മലയില്‍ താമസിക്കുന്നത് എന്തിനെന്നായിരിക്കും. എന്ന് വച്ച് ഈ മലനിരകള്‍ വിട്ട് നമുക്ക്‌ മറ്റൊരിടത്ത് പോകുവാനാകുമോ..? തലമുറകളായി ജീവിച്ച രീതികളില്‍ നിന്ന് മാറുവാന്‍ ഒട്ടു മിക്ക മനുഷ്യര്‍ക്കും കഴിയുകയില്ല. അത് പോലെ ആടുകളും ഈ ദേശാടനവും. അതല്ലാതെ അവര്‍ക്ക് മറ്റൊരു ജീവിതമില്ല.”
വര്‍ഷങ്ങള്‍ നീങ്ങവേ ബാര്‍ക്കര്‍വാളി നാടോടി ഭാഷ നയീമും സഹോദരങ്ങളും അവരുടെ കിസ്തവാഡി ഭാഷ സാഹ്നയും അനുജന്മാരും പഠിച്ചെടുത്തു. സാഹ്നയും കുടുംബവും തങ്ങുന്ന ദിവസങ്ങളില്‍ നയീമിനും സഹോദരങ്ങള്‍ക്കും സ്കൂളില്‍ പോകുവാന്‍ കൂടെ മടിയായിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങി വരുന്ന നയീമിനെ കാത്ത് സാഹ്ന വഴിയില്‍ നില്‍ക്കും. അവന്റെ സഞ്ചിയിലെ പുസ്തകങ്ങള്‍ അവള്‍ കൌതുകത്തോടെ തുറന്നു നോക്കും. അതിലെ ചിത്രങ്ങള്‍ കണ്ട് എന്താ എഴുതിയിരിക്കുന്നത് എന്ന് ആകാംഷയോടെ ആരായുമ്പോള്‍ അവന്‍ സ്കൂളിനെക്കുറിച്ചും അവിടത്തെ ചങ്ങാതിമാരെയും കുറിച്ച് അവളോടു പറഞ്ഞു. അവള്‍ അത് കൊതിയോടെ കേട്ടിരുന്നു.
വര്‍ഷങ്ങള്‍ നീങ്ങവേ തമ്മില്‍ കാണുമ്പോള്‍ ഒന്നും മിണ്ടാനില്ലാത്ത ഒരു അവസ്ഥയിലേക്ക് കാലം അവരെ കൊണ്ടു ചെന്നെത്തിച്ചു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കാണുമ്പോള്‍ ഒന്നും പറയാനില്ലാത്തത് രണ്ടു പേരെയും ഒരു പോലെ അതിശയപ്പെടുത്തി. ഹൃദയം നിറഞ്ഞു നിലക്കുമ്പോള്‍ വാക്കുകള്‍ അന്യമാകുന്നു എന്ന്‍ ഇരുവര്ക്കും മനസ്സിലായി. മറ്റു സഹോദരങ്ങള്‍ തമ്മില്‍ വിശേഷങ്ങള്‍ കൈ മാറുമ്പോള്‍ സാഹ്നയും നയീമും കണ്ണുകള്‍ കൊണ്ടു മാത്രം സംസാരിക്കുന്നത് ആദ്യം കണ്ടു പിടിച്ചത്‌ ജെരീഫയാണ്. നയീമിനെ ഇഷ്ടമാണ് എന്ന് സാഹ്ന ജെരീഫയോടു സമ്മതിച്ചത്‌ ആരും അറിയാത്ത രഹസ്യമായി ജെരീഫ മനസ്സില്‍ സൂക്ഷിച്ചു. ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ തമ്മിലുള്ള ഇഷ്ടം ജെരീഫ അറിഞ്ഞു എന്നവനു മനസ്സിലായത്‌.
അടുത്ത ദിവസം ആകാശത്തു മഴക്കാര് കണ്ടപ്പോള്‍ ഒരു ആണ്മിയിലെന്നപോലെ നയീമിന്റെ് മനസ്സ് കുതിച്ചു ചാടി. ഈ മഴ ഉയര്‍ന്ന മല നിരകളില്‍ മഞ്ഞു പെയ്യിക്കും എന്ന്‍ ഉറപ്പ്‌. മഴപെയ്തു ഭൂമി തണുത്ത പിറ്റേ ദിവസം വെളുത്ത മേഘങ്ങള്‍ വെള്ളാട്ടിന്‍ കുട്ടികളെപ്പോലെ താഴേക്ക് ഇറങ്ങി മലക്കുകളുടെ മലയെ മറച്ചത് അവന്‍ ആഹ്ലാദത്തോടെ നോക്കി നിന്നു. ഈ മഴമേഘങ്ങള്‍ തെളിയുമ്പോള്‍ മലക്കുകളുടെ മലയില്‍ മഞ്ഞു വീണുകിടക്കുന്ന കാഴ്ചയായിരിക്കും എന്നവന്‍ ഉറപ്പിച്ചു. പിറ്റെ ദിവസം ഉയര്‍ന്ന മല നിരകളിലെ മഞ്ഞു പാളികളില്‍ സൂര്യ രശ്മികള്‍ തട്ടി സ്പടികം പോലെ വെട്ടി തിളങ്ങുന്നത് കണ്ട നയീം മല മുകളിലെ മലക്കുകളോട് സാഹ്നയെയും കുടുംബത്തെയും എത്രയും പെട്ടെന്ന് താഴെ എത്തിക്കുവാന്‍ പ്രാര്ത്ഥിച്ചു.
ആഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ ബെക്കര്‍വാളുകളുകടെ ചൂളം വിളികള്‍ കേട്ടുതുടങ്ങി. ഗുലാം മുഹമ്മദിന്റെ് ആട്ടിന്‍ കൂട്ടത്തിന്റെ മുന്‍പിലായി വരുന്ന നായ്ക്കളെ പ്രതീക്ഷിച്ച നയീമിന്റെ കണ്ണുകള്‍ എപ്പോഴും വഴിയില്‍ തന്നെയായിരുന്നു. എല്ലാ പ്രാവശ്യവും അവരാണ് ആദ്യം അവന്റെ വീടിനു മുന്നിലെത്തുക. തൊട്ടു പിറകെ തന്നെ കാണും ആടുകളുടെ കൂട്ടം.
വഴിയരികിലെ മക്ക* തോട്ടത്തില്‍ ജെരീഫയോടോപ്പം വിളവെടുത്തു കൊണ്ടിരിക്കുകയായിരുന്ന നയീം പെട്ടെന്നൊരു ദിവസം ഓടിവരുന്ന നായ്ക്കളെ കണ്ട് ഉത്സാഹത്തോടെ അവളോട് പറഞ്ഞു.
“ദാ...നായ്ക്കള്‍ എത്തി.. ആടുകള്‍ വളവു തിരിയുന്നതിന്റെ ചൂളം വിളി കേള്ക്കു ന്നുണ്ട്.”
ആടുകള്ക്ക്ക മുന്പിലായി നടന്നിരുന്ന ഗുലാം മുഹമ്മദ്‌ നടത്തം നിര്ത്തിയ നായ്ക്കളോട് “നടന്നു കൊള്ളൂ..” എന്ന്‍ കടുത്ത സ്വരത്തില്‍ ആഞ്ജാപിച്ചിട്ട് വലിഞ്ഞു മുറുകിയ മുഖവുമായി നയീമിന്റെ മുന്നില്‍ വന്നു നിന്നു.
“മല മുകളില്‍ കണ്ടു മുട്ടിയ മറ്റൊരു സംഘത്തിലെ നല്ലൊരു യുവാവുമായി എന്റെ മകളുടെ വിവാഹമുറപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അറിയുന്നത്, അവള്‍ക്ക് വീടും കൂടുമായി കഴിയുന്ന നിന്നെ മതിയത്രേ..നേരോ അത്..?”
“ഞാന്‍....ഞാനിവളെ നോക്കിക്കൊള്ളാം ..അവള്‍ പറഞ്ഞത് സത്യമാണ്.” അവന്‍ വിക്കി വിക്കി പറഞ്ഞു.
“എന്താ...? എന്താ നീ ഈ പറയുന്നത്...? ഒരു ബെക്കര്‍വാളിക്ക് തന്റെ മക്കളോളം വലുതാണ് അവന്റെര ആട്ടിന്‍ പറ്റങ്ങള്‍. അവയെ സംരക്ഷിക്കുവാന്‍ കഴിവുള്ളവന്‍ മാത്രമേ അവന്റെ മകളെ വിവാഹം കഴിക്കൂ..” അയാള്‍ തന്റെ പരുപരുത്ത സ്വരം ഉയര്ത്തി അക്രോശിച്ചു.
“ഞാന്‍...ഞാന്‍ മേയ്ക്കാം നിങ്ങളുടെ ആടുകളെ.”
“നീയോ..? രണ്ടു ചാല്‍ നടന്നാല്‍ തളരുന്ന നീയാണോ ജീവിതം മുഴുവന്‍ ഈ ഹിമാലയം കയറി ഇറങ്ങി എന്റെ ആടുകളെ മേയ്ക്കാന്‍ പോകുന്നവന്‍..? നീ ഈ ഗ്രാമം വിട്ടു എവിടെ എങ്കിലും പോയിട്ടുണ്ടോ..? നിന്റെ ഈ ബലമില്ലാത്ത കാലുകള്‍ക്ക് നിന്റെ വീടിനു ചുറ്റും നടക്കുവാനുള്ള പ്രാപ്തിയേ ഉള്ളു. എന്റെോ കുടുംബത്തെ ചതിക്കാന്‍ നോക്കുന്നോ..?”
ഉച്ചത്തില്‍ ചൂളം വിളിച്ചു കൊണ്ട് അയാള്‍ ആടുകളെ ധൃതിയില്‍ താഴേക്കു തെളിക്കാന്‍ തുടങ്ങി.
”അരുത് ..പോകരുത്...ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി ഒന്ന് കേള്‍ക്കൂ.” ജെരീഫ ഓടിച്ചെന്നു അയാളോട് താണു പറഞ്ഞു.
“ഇല്ല....ഞങ്ങള്‍ക്ക്‌ ഇപ്രാവശ്യം എത്രയും വേഗം താഴ്വരയില്‍ എത്തണം. ചെന്നിട്ട് ധാരാളം കാര്യങ്ങളുണ്ട്..”
ഒടുവിലായി നടന്നിരുന്ന സാഹ്ന തലകുനിച്ചു ശബ്ദമില്ലാതെ കരഞ്ഞു കൊണ്ടു നീങ്ങുന്നത് ഒരു സ്വപ്നത്തിലെന്നവണ്ണം അവന്‍ കണ്ടു. വാക്കുകള്‍ നഷ്ടപ്പെട്ടവനായി നിറകണ്ണുകള് ഉയര്‍ത്തി ജെരീഫയെ നോക്കിയ അവനെ അവള്‍ ആശ്വസിപ്പിച്ചു.
“അവര്‍ തിരിച്ചു വരുമ്പോള്‍ അബ്ബയെക്കൊണ്ട് അയാളോട് സംസാരിപ്പിക്കാം. ഞാന്‍ പറഞ്ഞു കൊള്ളാം അബ്ബയോട്.. നയീം, നീ സമാധാനിക്ക്‌.”
ജെരീഫയുടെ ആശ്വാസവക്കുകളില്‍ സമാധാനിച്ച് അവന്‍ താഴ്വരയില്‍ നിന്നും അവര്‍ തിരികെ എത്തുന്നതും കാത്തിരുന്നു. വീണ്ടും മഞ്ഞു ചിറകുകളുമായി മലക്കുകള്‍ എല്ലായിടത്തും പാറി നടന്നു മലനിരകളെ പൂര്ണ്ണുമായും മഞ്ഞു പുതപ്പിച്ചു. ഏതാനും മാസങ്ങള്ക്കകം മഞ്ഞുരുകി ഇളം നാമ്പുകള്‍ ഭൂമിക്കു പുറത്തേക്ക് തല നീട്ടി. ഇല പൊഴിച്ച വൃക്ഷങ്ങള്‍ തളിരിട്ടു പൂത്തു മലനിരയാകെ പൂത്തുലഞ്ഞു നിന്നു. നയീമിന്റെ ഹൃദയത്തിലും പുത്തന്‍ പ്രതീക്ഷകള്‍ മുള പൊട്ടി തളിര്ത്തു .
താമസിയാതെ വഴികള്‍ പിന്നെയും ആട്ടിന്‍ ചൂരും ചൂളം വിളികളാലും മുഖരിതമായി. ഒരു ദിവസം കാത്തിരുന്നത് പോലെ ഗുലാം മുഹമ്മദിന്റെ നായ്ക്കള്‍ അവനു മുന്നില്‍ ചിരപരിചിതരെ പോലെ ഓടി വന്നു. കാലുകളില്‍ നക്കിത്തുടച്ചു നിന്നു. തുടര്‍ന്നു വളവു തിരിഞ്ഞു വരുന്ന ആട്ടിന്‍ പറ്റങ്ങള്‍. പക്ഷെ അവയെ മുന്നില്‍ നിന്ന് ചൂളം വിളിച്ചു തെളിക്കുന്നത് ദൃഡഗാത്രനായ ഒരു യുവാവ്‌. നടന്നു നീങ്ങുന്ന അയാളെ അവന്‍ തെല്ലു സന്ദേഹത്തോടെ നോക്കി നിന്നു. ആടുകള്ക്കും പിന്നാലെ നടന്നിരുന്ന ഗുലാം മുഹമ്മദ്‌ അവന്റെ അരികില്‍ വന്ന്‍ ചെവിയില്‍ മന്ത്രിച്ചു.
“ഇനിയും നീ കാത്തിരിക്കേണ്ട എന്നറിയിക്കുവാനാണ് ഒരു പ്രാവശ്യം കൂടെ ഞങ്ങള്‍ ഈ വഴി വന്നത്. നോക്കൂ എന്റെ മരുമകന്‍ എത്ര സമര്‍ഥനാണെന്ന്‍. എത്ര വേഗതയുണ്ടെന്നോ അവന്റെ കാലുകള്ക്ക്..? മേലില്‍ ഈ വഴി വരില്ല ഞങ്ങള്‍. ഈ ഹിമാലയത്തിലേക്ക് കയറുവാന്‍ എത്രയോ വഴികളുണ്ട്. അതറിയാമോ നിനക്ക്..?” കടുത്ത സ്വരത്തില്‍ പറഞ്ഞിട്ട് അയാള്‍ ധൃതിയില്‍ നടന്നു.
താഴ്വരയില്‍ ചെന്ന്‍ ആടുകളുടെ രോമം അറുത്തു വില്ക്കുന്നത് പോലെ മകളുടെ ഹൃദയവും അറുത്ത ആ മനുഷ്യനോട് ഒന്നും പറയാനാവാതെ നയീം തരിച്ചു നിന്നു . അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ നടന്നിരുന്ന സാഹ്ന അയാളുടെ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം നിന്നു, പ്രകാശം വറ്റിയ കണ്ണുകള്‍ ഉയര്ത്തി അയാളെ നോക്കി. തന്റെ സംഘത്തിനോടോപ്പം നടന്നു നീങ്ങി. വളവു തിരിഞ്ഞു കാഴ്ച മറയുന്നതിനു മുന്പ് അവള്‍ തിരിഞ്ഞ് ഒരിക്കല്‍ കൂടി നോക്കി.
---------------------------------------------------------------------------------------------
മലക്കുകള്‍-മാലാഖമാര്‍
അക്ക്രൂട്ട്‌-വോള്നട്ട്
ഗുച്ചി-കൂണ്‍
മക്ക-മെയ്സ്,കമ്പം

(ഇതിനു വേണ്ട ചിത്രം വരച്ചു തന്നത് നമ്മുടെയെല്ലാവരുടെയും പ്രിയ സുഹൃത്ത് പട്ടേപ്പാടം റാംജി)

29.1.11

ബ്ലോഗെഴുത്തുകാരുടെ അടിയന്തര ശ്രദ്ധക്ക്‌

പ്രിയ കൂട്ടുകാരെ, തികച്ചും യാദൃശ്ചികമായാണ് ഞാനത് കണ്ടു പിടിച്ചത്‌.ഞാന്‍ ജനുവരി രണ്ട് 2010 നു എന്റെ “റോസാപ്പൂക്കളില്‍” പബ്ലിഷ് ചെയ്ത “കൈതപ്പൂക്കള്‍ പറഞ്ഞത്‌” എന്ന എന്റെ പ്രിയപ്പെട്ട കഥ അതേ വര്ഷം ജനുവരി പതിനേഴു മുതല്‍ മറ്റൊരു ബ്ലോഗില്‍ കിടക്കുന്നു!!!! അതിലെ കഥാ പാത്രമായ നായിക്കനെ(ഒരു പ്രത്യേക സമുദായക്കാരാണവര്‍)പ്പറ്റി ഗൂഗിളില്‍ സെര്ച്ച് ചെയ്‌താല്‍ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാന്‍ “നായിക്കന്‍” എന്ന് മലയാളത്തില്‍ എഴുതി സെര്ച്ച് ചെയ്തപ്പോഴാണ് ഈ കാഴ്ച കണ്ടത്‌. “ഒരു വാക്ക്‌”എന്ന ഒരു ബ്ലോഗില്‍ എന്റെ കൈതപ്പൂക്കള്‍ കോപ്പി ചെയ്യപ്പെട്ടു കിടക്കുന്നു..ഉടമസ്ഥന്‍ ഒരു മുഹമ്മദ്‌ റംഷദ്. ഒരു വര്ഷമായി എന്റെ കഥ മറ്റൊരാളിന്റെ ബ്ലോഗില്‍ കിടന്നിട്ടും ഞാന്‍ അറിഞ്ഞില്ലല്ലോ എന്നൊരു വിഷമം.

ഇത് എന്റെ കൈതപ്പൂക്കള്‍
കള്ളന്‍ ഇവിടെയുണ്ട്

അവനവന്റെ കുഞ്ഞിനു മറ്റൊരവകാശി വരുന്നത് പോലെ തന്നെ ഒരു ഗൌരവ പ്രശ്നമായി ഞാനിതിനെ കാണുന്നു. സ്വന്തം കുഞ്ഞിനു ഡി എന്‍ എ ടെസ്റ്റു നടത്തേണ്ടി വരുന്ന ഇക്കാലത്ത്‌ സ്വന്തം കഥക്ക് എന്ത് ടെസ്റ്റു നടത്തണം..? ഒരു നാല് മാസം മുന്പ് ‌ ഒരു മല്‍സരത്തിനു ഈ കഥ ഞാന്‍ അയച്ചിരുന്നു. അപ്പോള്‍ ചില്ലറ എഡിറ്റിങ്ങും നടത്തിയിട്ടുണ്ട്. ഇക്കണക്കിനു പോയാല്‍ ഒരു കഥ എങ്ങനെ ധൈര്യപ്പെട്ടു പോസ്റ്റു ചെയ്യും...? കഥയുടെ നിലവാരം എന്ത് തന്നെയായാലും കാക്കക്ക് തന്‍ കുഞ്ഞു പൊന്കുഞ്ഞല്ലേ. ഇനിയിപ്പോ നല്ല ബ്ലോഗേര്സിന്റെ കഥകള്‍ മോഷ്ടിക്കപ്പെട്ടു ബുക്കായി പബ്ലിഷ് ചെയ്തിട്ടില്ല എന്നും ആര് കണ്ടു..?
എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തുമായി ഞാന്‍ ഇത് ചര്ച്ച ചെയ്തു.അപ്പോഴാണ്‌ രസം ഈ ബ്ലോഗിലെ മറ്റു സൃഷ്ടികളും മോഷണമത്രേ.. (ആരെങ്കിലും കഥ മോഷ്ടിച്ചിട്ടുണ്ടോ എന്ന് കണ്ടു പിടിക്കുവാനുള്ള സൂത്രവും ഇതോടെ ഞാന്‍ കണ്ടു പിടിച്ചു.നമ്മുടെ കഥയുടെ ഒന്നോരണ്ടോ വാക്കുകള്‍ ഇട്ടു ഒരു സെര്ച്ച് നടത്തുക.)
ഇതിനെതിരെ നമുക്ക്‌ എന്ത് ചെയ്യാന്‍ കഴിയും…? .ഒരു തുറന്ന ചര്ച്ച പ്രതീക്ഷിച്ചു കൊണ്ടു.നിങ്ങളുടെ

സ്വന്തം റോസാപ്പൂക്കള്‍

18.1.11

റോസാപ്പൂക്കള്‍ കേരള കൌമുദിയില്‍

മൈത്രേയിക്ക് നന്ദി..ഒരു തുടക്കക്കാരിയായ എനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ് മൈത്രേയി “വെബ്സ്കാനില്‍” എന്റെ റോസാപ്പൂക്കളെ പരിചയപ്പെടുത്തിയതില്‍ കൂടെ ചെയ്തത്.
മൂന്ന് വര്ഷങ്ങള്ക്ക് മുന്പ്

‌ എഴുത്ത് എന്നത് ചിന്തയില്‍ പോലുമില്ലാതിരുന്ന ഞാന്‍ മലയാളം ടൈപ്പ്‌ റൈറ്റിംഗ് പഠിച്ചതിന്റെ ഒരു ത്രില്ലില്‍,പലരുടെയും ബ്ലോഗു വായിച്ചപ്പോള്‍ ഒന്ന് എഴുതി നോക്കിയതാണ്. പ്രിയ കൂട്ടുകാരുടെ സ്നേഹ പൂര്ണ്ണമായ പ്രോത്സാഹനമാണ്.എന്നെ കേരള കൌമുദിയുടെ കോളത്തില്‍ എത്തിച്ചത്‌. പ്രിയ കൂട്ടുകാരുടെ സ്നേഹപൂര്‍ണ്ണമായ വിമര്ശനങ്ങളും എന്റെ എഴുത്തിന് പ്രോല്സാഹനമായിട്ടുണ്ട്.
ഒരിക്കല്‍ കൂടെ മൈത്രേയിക്ക് നന്ദി.

കേരളകൌമുദിയുടെ ലിങ്ക്
http://keralakaumudi.com/weekly/index.php/________________________Jan-15-2011/jan_15_11.jpg?action=big&size=resize&fromthumbnail=true

പ്രിയ കൂട്ടുകാര്‍ ലിങ്ക് നോക്കുമല്ലോ.

7.1.11

കാണാപ്പുറങ്ങള്‍

ഒക്കാനത്തിനിടെ പുറം തടവിക്കൊടുക്കുന്ന സൂരജിനോട് സ്മിത തളര്ന്ന സ്വരത്തില്‍ പറഞ്ഞു.
”തീരെ വയ്യ സൂരജ്‌. തല കറങ്ങുന്നുമുണ്ട്. ഇന്ന് ലീവെടുക്കാമോ.?”
“പറ്റില്ല മോളെ..നിനക്കറിയില്ലേ..എന്റെ ജോലിയെപ്പറ്റി. ഈ ഒരു വര്ഷം പ്രൊബേഷനറി പീരീഡ്‌ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ..?..ലീവും ചോദിച്ചു എങ്ങനെ ആ ബോസ്സിനടുത്തു ചെല്ലും...? അയാള്ക്ക് ഓരോ നേരത്തും ഓരോ മൂഡാണ്.
സ്മിതയെ താങ്ങിപ്പിടിച്ചു കട്ടിലില്‍ കൊണ്ടു കിടത്തുന്നതിനിടയില്‍ സൂരജ്‌ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ പരിഭവത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ അയാള്‍ ആശ്വാസ വാക്കുകള്‍ പറഞ്ഞു
”നോക്കട്ടെ ഒരു ജോലിക്കാരിയെ കിട്ടുമോ എന്ന്‍. സത്യത്തില്‍ നീയിങ്ങനെ ക്ഷീണിച്ചു കിടക്കുന്നത് കാണുമ്പോള്‍ എനിക്ക് ജോലിക്ക് പോകുവാന്‍ കൂടെ തോന്നുന്നില്ല.”

സ്മിത, വീണ്ടും ചര്ദ്ദിക്കുമോ എന്ന് സന്ദേഹിച്ച് കട്ടിലില്‍ തളര്ന്നു കിടന്നു. ഒന്നും കഴിക്കുവാന്‍ തോന്നുന്നില്ല. വായ്ക്കുള്ളിലാകെ കൈപ്പുരസം സഞ്ചാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം സൂരജ്‌ വാങ്ങിക്കൊണ്ടു വന്ന ഫ്രൂട്ട്സ് മേശമേല്‍ അത് പടി ഇരിക്കുന്നു. അത് കാണുമ്പോള്‍ തന്നെ മനം പിരട്ടുകയാണ്..സൂരജ്‌ പറഞ്ഞ പോലെ എടുത്തു ചാട്ടമാണോ താന്‍ ചെയ്തത്....? ഈയിടെയായി ആ തോന്നല്‍ ശക്തമാകുന്നത് പോലെ. ചേച്ചി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും എത്ര ആഹ്ലാദത്തോടെയാണ് ചേച്ചിയെ കാണുവാന്‍ പോയത്‌. താന്‍ ഗര്ഭിണിയാണെന്നറിയുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കും...? എല്ലാ പ്രേമ വിവാഹങ്ങളിലെയും അകല്ച്ച ഒരു കുഞ്ഞുണ്ടാകുന്നത് വരെ ഉള്ളു എന്ന് പറയുന്നത് തന്റെ ജീവിതത്തിലും ശരിയാകുമോ..?
സൂരജ്‌ കുളി കഴിഞ്ഞു വന്നു പെട്ടെന്ന് തന്നെ തയ്യാറാകുന്നത് നോക്കി അവള്‍ കിടന്നു.എഴുന്നേല്ക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ അയാള്‍ തടഞ്ഞു. പോകുമ്പോള്‍ വാതിലടക്കാന്‍ എഴുന്നേറ്റാല്‍ മതിയെന്ന് പറഞ്ഞു അവളെ വിലക്കി.
“സ്മിതേ... വന്നു വാതിലടച്ചേക്ക്”
എന്ന് കാര്പോര്ച്ചില്‍ നിന്നും സൂരജിന്റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ സാവധാനം എഴുന്നേറ്റു ചെന്നു. ബൈക്ക് സ്റ്റാര്ട്ടാക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
“ഇന്ന് തന്നെ മറക്കാതെ ജോലിക്കാരിയെ അന്വേഷിക്കാം. നീ പോയി കിടന്നോ.വൈകിട്ട് നമുക്ക് ചെക്കപ്പിന് പോകാനുള്ളതാ. ഒരുങ്ങി ഇരുന്നേക്കണം.”
സ്മിത അത് കേട്ട് സാവധാനം തലയാട്ടി. അയാളുടെ ബൈക്ക് ഗേറ്റ് കടന്നു പോയപ്പോള്‍ അവള്‍ വാതിലടച്ചു വീണ്ടും വന്നു കിടന്നു.
തിരക്കേറിയ നഗര വീഥിയിലൂടെ ബൈക്ക് നീങ്ങുമ്പോള്‍ സൂരജ്‌ സ്മിതയെക്കുറിച്ചായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്. എന്തൊരു വിഡ്ഢിത്തരമാണ് ശരിക്കവള്‍ കാണിച്ചത്‌. പെട്ടൊരു ദിവസം ബാഗുമായി വന്നു തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുക!!!!! സാവകാശം ചെയ്യേണ്ട കാര്യമാണ് എന്നൊക്കെ പറഞ്ഞ് അവളെ വീട്ടിലേക്ക് തിരികെ കൊണ്ടാക്കുവാന്‍ തുനിഞ്ഞപ്പോള്‍
“വീട്ടിലേക്കു തിരികെ പോകേണ്ടി വന്നാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും” എന്ന അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ പിന്നെ അയാള്ക്ക് ‌ വേറൊന്നുമാലോചിക്കാനായില്ല.

ഒരു വര്ഷത്തിനു മുന്പു ഫീല്ഡു വര്ക്കിനിടയില്‍ തികച്ചു യാദൃശ്ചികമായി പരിചയപ്പെട്ട പെണ്കുട്ടി. അവള്‍ വീടിനെക്കുറിച്ചും അച്ഛനമ്മമാരെ കുറിച്ചും വാതോരാതെ സംസാരിച്ചപ്പോള്‍ അയാളും അറിയാതെ അവള്ക്കൊപ്പം എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഒടുവില്‍ നിന്നെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു.
ഒരിക്കല്‍ സ്മിതയുടെ കൂടെ കോഫീ ഹൌസില്‍ നിന്നിറങ്ങുന്നത് കണ്ട ബോസ്സ് പിറ്റേന്നു കണ്ടപ്പോഴേ ചോദിച്ചു.
”നീ പെണ്കുട്ടികളെ വളയ്ക്കാന്‍ നടക്കുന്നോ, അതോ ഏല്പ്പിച്ചിരിക്കുന്ന ജോലി ചെയ്യാന്‍ നോക്കുന്നോ..?
അയാള്‍ ഒന്നും മിണ്ടാതെ നിന്നപ്പോള്‍ പിന്നില്‍ നിന്നും സഹീര്‍ പിറുപിറുക്കുന്നത് കേള്ക്കാമായിരുന്നു.
“ഉം...ഞങ്ങളില്ലെങ്കില്‍ അറിയാം. എപ്പോഴേ ഈ കമ്പനി പൂട്ടി പോയേനെ..എന്നിട്ട് ശ്വാസം വിടണമെങ്കില്‍ ഇയാളുടെ അനുവാദം ചോദിക്കുകയും വേണം” .
സൂരജ്‌ ഒന്നും മിണ്ടാതെ അന്നത്തെ ഡ്യൂട്ടിയുള്ള ഏരിയ ഏതെന്നു ചോദിച്ചു പെട്ടെന്നു സ്ഥലം വിട്ടു. അല്ലെങ്കില്‍ സ്മ്തിയെക്കുറിച്ചുള്ള കൂടുതല്‍‍ വിവരങ്ങള്‍ പറയേണ്ടി വരും.
പെട്ടൊരു ദിവസം വിവാഹിതനായി എന്നറിഞ്ഞപ്പോള്‍ ബോസ്സ് ഇത്ര മാത്രം പറഞ്ഞു.
“ഇപ്പോള്‍ കമ്പനി ലാഭത്തില്‍ പോകുന്നത് കൊണ്ടു കൊള്ളാം. ഇടക്ക് കമ്പനിക്ക് വരുമാനം കുറഞ്ഞാലും സ്വയം പിടിച്ചു നിന്നേക്കണം. അപ്പോള്‍ പരാതി പറയാന്‍ ആരും ഇങ്ങു വന്നേക്കരുത്. കമ്പനിയുടെ വരുമാനമാനുസരിച്ചേ ശമ്പളമുള്ളു എന്ന കാര്യം നിങ്ങള്ക്ക് അറിവുള്ളതാണല്ലോ..?”
അപ്പോഴും അയാളൊന്നും മിണ്ടിയില്ല. കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ആ കമ്പനിയില്‍ അധിക കാലം തുടര്ന്നു പോകുവാന്‍ അയാള്ക്ക് താല്പര്യമില്ലായിരുന്നു. പുതിയതൊന്നു കണ്ടു പിടിക്കണം. അത് വരെ ഒന്നും മിണ്ടാതിരിക്കുകയാണ് നല്ലത്.
സ്മിത അവളുടെ വീട്ടുകാര്‍ വിവാഹത്തിനു വേണ്ടി വാങ്ങിയ ആഭരണങ്ങളുമായാണ് വീടുപേക്ഷിച്ച് വന്നത്. വീട് വാടകക്കെടുക്കുവാനും അത്യാവശ്യം വീട്ടു സാധനങ്ങള്‍ വാങ്ങുവാനും അതില്‍ നിന്നും കുറച്ചെടുത്ത് വില്ക്കേണ്ടി വന്നു.
“ലോക്കറില്‍ വെച്ചേക്കാം”എന്ന് പറഞ്ഞു വാങ്ങുമ്പോള്‍
”അത് നല്ലതാ..സൂരജ് ജോലിക്ക് പോകുമ്പോള്‍ ഞാനിവിടെ തന്നെയല്ലേ ഉള്ളു.വല്ല കള്ളന്മാരും കൊണ്ടു പോയാലോ”
എന്ന് പറഞ്ഞു അവള്‍ ആഭരണങ്ങള്‍ എടുത്തു തരുമ്പോള്‍ അയാള്ക്ക് കുറ്റബോധം കൊണ്ട് അവളുടെ മുഖത്ത് നോക്കാനായില്ല . പിന്നെ സ്വയം ആശ്വസിച്ചു. സാരമില്ല വേറെ മാര്ഗമില്ലഞ്ഞിട്ടല്ലേ. നല്ലൊരു ജോലി കിട്ടുമ്പോള്‍ മാറാവുന്നതെ ഉള്ളു ഈ പ്രയാസങ്ങളെല്ലാം. ഇന്നെന്തായാലും ഒരു സന്തോഷം തോന്നുന്നു. ഈ കമ്പനിയിലെ തന്റെ അവസാനത്തെ ജോലി ദിവസമാണ്. .

ബൈക്ക് പോര്ച്ചില്‍ വെച്ചു ബോസ്സിനടുത്തു ചെന്ന് അന്നത്തെ ഏരിയ ആരായുമ്പോള്‍ മേശ വലിപ്പില്‍ നിന്നും കീ എടുത്തു കൊടുത്തു കൊണ്ടയാള്‍ പറഞ്ഞു .
“ഇന്ന് റഫീക്കിനെ കൂടെ കൊണ്ടു പൊയ്ക്കോ. നിന്നെക്കൊണ്ടു തനിയെ ആവില്ല. കാറുമെടുത്തോളൂ..വണ്ടി റഫീക്ക്‌ ഓടിച്ചോളും . ഏരിയ അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്.”
സ്റ്റേഡിയം റോഡിലെ ബ്ലോക്കില്‍ കുറച്ചു സമയം കാത്തു കിടക്കുമ്പോള്‍ പിരിഞ്ഞു പോകുന്നു എന്നറിമ്പോഴുള്ള ബോസ്സിന്റെ പ്രതികരണം മനസ്സില്‍ കാണുവാന്‍ ശ്രമിച്ചു.ആദ്യമായി ഇവിടെ ജോലിക്കു വന്നപ്പോഴുള്ള അതേ സംഘര്ഷം അനുഭവപ്പെടുന്നപോലെ.
“നീ എന്താ ആലോചിക്കുന്നത്.സൂരജ്‌...?” എന്ന റഫീക്കിന്റെ ശബ്ദമാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തിയത്‌.
“ഒന്നുമില്ല..”എന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും തന്റെ മുഖഭാവം കണ്ടു അവന്‍ വീണ്ടും എന്തെങ്കിലും ചോദിക്കും എന്നാണു തോന്നിയത്‌ .
“ഈ ബോസ്സിന്റെ ഒരു കാര്യം.അയാള്‍ എന്ത് തീരുമാനിച്ചോ അതുപോലെ തന്നെ നടപ്പിലാക്കണം. കഴിഞ്ഞ ദിവസം ഞാന്‍ ഏരിയ മാറി ജോലി ചെയ്തു എന്നറിഞ്ഞപ്പോള്‍ എന്നോടു അയാള്‍ എത്ര ദേഷ്യപ്പെട്ടെന്നോ..? ജോലി ചെയ്യുന്നത് നമ്മളല്ലേ. അപ്പോള്‍ കുറച്ചെങ്കിലും നമ്മുടെ ഇഷ്ടത്തിനു വിട്ടു തരണ്ടേ..?. ഇതുപോലെ ജോലിക്കാര്ക്ക് സ്വാതത്ര്യം തരാത്ത ഒരു കമ്പനി.. പല പ്രാവശ്യം ആലോചിചിട്ടുള്ളതാണ് വിട്ടു പോകണമെന്ന്.” റഫീക്ക്‌ അമര്ഷത്തോടെ പറഞ്ഞു
സൂരജ്‌ ഒരു നിമിഷം റഫീക്കിനെ നോക്കി എന്നിട്ട് പറഞ്ഞു.
“റഫീക്ക്‌ ഇന്ന് ഞാന്‍ ഈ കമ്പനിയിലെ ജോലി വിട്ട് പോവുകയാണ്. ഇന്ന് മുപ്പതാം തീയതിയല്ലേ. ഈ മാസത്തെ ശമ്പളം വാങ്ങി എനിക്ക് പോയേ പറ്റൂ.”
റഫീക്ക്‌ അമ്പപ്പോടെ അയാളെ നോക്കി.
“നീ...നീ പോവുകയാണോ സൂരജ്‌....? ബോസ്സ് സമ്മതിക്കുമോ..?” ഞാനൊരു പ്രാവശ്യം ഇതുപോലെ പോകാനൊരുങ്ങിയിട്ടുള്ളതാ. അന്നയാള്‍ വേറൊരാളെ ട്രെനിയിംഗ് ചെയ്യിപ്പിച്ചെടുക്കുവാനുള്ള പ്രയാസങ്ങള്‍ പറഞ്ഞു എന്റെ കാല് പിടിച്ചു കളഞ്ഞു. ശമ്പളവും കൂട്ടിത്തന്നു.”.
“ഞാനും ഇതിനു മുന്പ് ഒരു പ്രാവശ്യം പോകാനോരുങ്ങിയിട്ടുണ്ട്,പക്ഷെ ബോസ്സ് സമ്മതിക്കേണ്ടേ..പക്ഷെ ഇനിയും എനിക്ക് പോകാതെ വയ്യ. സ്മിതയാണെങ്കില്‍ ഇപ്പോള്‍ ഗര്ഭിണിയും. ഞങ്ങള്ക്ക് മര്യാദക്കൊന്നു ജീവിക്കേണ്ടേ....?എത്ര നല്ല നിലയില്‍ കഴിഞ്ഞിരുന്ന കുട്ടിയാണെന്നോ അവള്‍. എന്റെ കൂടെ പോന്നു എന്ന കുറ്റം കൊണ്ട് അവളെ കഷ്ടപ്പെടുത്തുവാനെനിക്ക് വയ്യ..”
ബ്ലോക്ക് നീങ്ങി കാര്‍ വീണ്ടും ഓടി തുടങ്ങിയിരുന്നു.
“പോകുന്ന വഴി ഡോ.ലേഖയുടെ ഹോസ്പിറ്റലിന്റെ അടുത്തൊന്നു നിര്ത്തണം. ഇന്ന് സ്മിതയ്ക്ക് ചെക്കപ്പുള്ള ദിവസമാണ്.”
ആശുപത്രയില്‍ വൈകുന്നേരത്തെ ചെക്കപ്പിന് പേര് ബുക്ക് ചെയ്യുമ്പോള്‍ റിസ്പ്ഷനിസ്റ്റു പറഞ്ഞു
“ഒരു ഏഴരയാകുമ്പോള്‍ വന്നാല്‍ മതി. ഇന്നു ധാരാളം പേഷ്യന്സുണ്ട്. ഇന്ന് സര്ജറിയുള്ളതു കാരണം ഡോക്ടര്ക്ക് രാവിലെ ഓ.പി.ഇല്ല. അതാ വൈകിട്ട് ഇത്ര തിരക്ക്.”
“അതുമതി എനിക്ക് അപ്പോഴേ ജോലികഴിഞ്ഞു അവളെ കൂട്ടി വരാനാകൂ.”
ധൃതിയില്‍ തിരിച്ചു നടക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.”

കാര്‍ സ്റ്റേഡിയം റോഡു പിന്നിട്ടുള്ള ഇടവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. എസ്സ്.റ്റി.ഡി. ബൂത്ത് കഴിഞ്ഞുള്ള വളവു കഴിഞ്ഞപ്പോള്‍ റഫീക്ക്‌ കാര്‍ സ്ലോ ചെയ്തു. “പ്രത്രീക്ഷാ ഭവന്‍” എന്നെഴുതിയ വീടിനു മുന്നില്‍ നിറുത്തി. കാറില് നിന്നിറങ്ങി പരിസരം വീക്ഷിച്ചുകൊണ്ട് താഴു മിനിട്ടുകള്ക്കുള്ളില്‍ നീക്കി സൂരജ്‌ ഗെയിറ്റ് തുറന്നിട്ടു.
“പിന്‍ വാതിലിനു തീരെ ബലമില്ല എന്നാണു ബോസ്സ് പറഞ്ഞത്. ഇത്രയ്ക്കു വിഡ്ഢികളായ മനുഷ്യരുണ്ടാകുമോ..?”. വലിയ ബംഗ്ലാവ് പണിതിട്ട് തീരെ ബലം കുറഞ്ഞ പിന്‍ വാതില്‍ വെക്കുക്ക..?” കാറ് പോര്ച്ചില്‍ പാര്ക്ക് ചെയ്തു തുറന്നിറങ്ങുന്നതിനിടയില്‍ റഫീക്ക്‌ പറഞ്ഞു.
“ഭാര്യയും ഭര്ത്താവും ജോലിക്ക് പോയാല്‍ വൈകിട്ടേ വരൂ അയല്ക്കാരും അങ്ങനെ തന്നെ ഒട്ടു പേടിക്കാനില്ല” പിന്വാ്തില്‍ ശബ്ദമുണ്ടാകാതെ തകര്ക്കുന്നതിനിടയില്‍ റഫീക്ക്‌ പറഞ്ഞു കൊണ്ടിരുന്നു.
സൂരജ്‌ ജോലിയിലുടനീളം മൌനിയായിരുന്നു. ഇന്നത്തെ ദിവസം എത്രയും പെട്ടെന്ന്‍ ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍... ഒരു ചിലന്തി ഇരയെ വലയില്‍ കുടുക്കിയപോലെ ഇത്രയും നാള്‍ ബോസിന്റെ അനുവര്ത്തിയായി ജീവിക്കേണ്ടി വന്നു. ഈ വലക്കണ്ണിയുടെ കെട്ടുപാടില്ലാത്ത പുതിയ ജീവിതം അയാളെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടിരുന്നു. അതെ വലയില്‍ കുടുക്കിയ ചിലന്തി കാലുകള്‍ കൊണ്ടു തന്നെ വരിഞ്ഞു മുറുക്കുന്നതിനു മുന്പ് രക്ഷപെടണം . ഇത്രയും നാളത്തെ തന്റെ ജീവിതം ഒരു പഴംകഥപോലെ മറന്നു കളയണം. സ്മിതയോടെല്ലാം തുറന്നു പറയുമ്പോള്‍.എന്തായിരിക്കും അവളുടെ പ്രതികരണം.”ചതിയന്‍” എന്ന് കരഞ്ഞു കൊണ്ടു വിളിച്ചു ശപിക്കുമോ...?.
എങ്ങനെ അവളെ സ്വാന്ത്വനിപ്പിക്കും എന്ന ഒരു എത്തും പിടിയും കിട്ടാത്തതുപോലെ. അയാള്ക്ക് ‌ ശരീരമാകെ തളരുന്നത് പോലെ തോന്നി. സ്മിതയോടൊപ്പം ജീവിച്ചു തുടങ്ങിയ നാളുകളില്‍ പോലും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യണ്ടി വരും എന്നാലോചിച്ചിട്ടില്ല,.
"നീ ഇത് എന്താലോചിച്ചു നില്ക്കുകയാ..?വേഗമാകട്ടെ .." റഫീക്കിന്റെ ശബ്ദം കേട്ട് അയാള്‍ പെട്ടെന്നു പ്രവര്ത്തന നിരതനായി.

എത്ര പെട്ടെന്നാണ് അവര്‍ ജോലി പൂര്ത്തി യാക്കിയത്‌. വര്ഷ്ങ്ങളുടെ ജോലി പരിചയം അവരെ അതില്‍ അത്രക്ക് പ്രാവീണ്യം ഉള്ളവരാക്കിയിരിക്കുന്നു. സ്വര്ണ്ണവും പൈസയുമെല്ലാം പൂട്ടിവെക്കാത്ത കുടുംബാഗങ്ങളോട് സൂരജ്‌ മനസ്സില്‍ നന്ദി പറഞ്ഞു. ഇലക്ടോണിക്ക് സാധനങ്ങള്‍ റഫീക്ക്‌ ആദ്യം തന്നെ കാറിന്റെ പിന്സീറ്റില്‍ കൊണ്ടു വെച്ചിരുന്നു. വിചാരിച്ചതില്‍ പെട്ടെന്ന് ജോലി തീര്ത്ത്തിന്റെ ആശ്വാസത്തില്‍ മുകള്‍ നിലയിലെ മുറികള്‍ ഒന്നു കൂടി പരിശോധിക്കുകയായിരുന്നു അവര്‍. തെളിവുകള്‍ അവശേഷിപ്പിക്കാതെ ജോലി ചെയ്യുന്നതിലാണ് ഒരാളുടെ മിടുക്ക്. എത്ര കിട്ടി എന്നതിലല്ല. എന്ന ബോസ്സിന്റെ ഉപദേശം എല്ലാ ദിവസത്തെ ജോലിയും തീര്ക്കു മ്പോള്‍ അവര്‍ മറക്കാറില്ല.

പെട്ടെന്നാണ് താഴെ എന്തോ ശബ്ദം കേള്ക്കുന്നപോലെ തോന്നിയത്‌..വീടിനു മുന്നില്‍ ഏതോ വാഹനത്തിന്റെ ശബ്ദം. ജോലി നിര്ത്തി ജനാലയിലൂടെ പരിഭ്രമത്തോടെ നോക്കുമ്പോള്‍ സൂരജ് ആ കാഴ്ച കണ്ടു. ഇനിയും എന്ജിന്‍ ഓഫാക്കിയിട്ടില്ലാത്ത പോലീസ് ജീപ്പിനുള്ളില്‍ നിന്നും ധൃതിയില്‍ ഇറങ്ങുന്ന കാക്കിധാരികള്‍. ഒരു നിമിഷം കൊണ്ട് നാവും തൊണ്ടയും മരുഭൂമിയിലെത്തിയ യാത്രികനെപ്പോലെ വരണ്ടുണങ്ങുന്നതറിഞ്ഞു. ഞെട്ടലോടെ റഫീക്കിനെ നോക്കുമ്പോള്‍,അടുത്ത നിമിഷം അവന്‍ താഴേക്കോടുന്നതാണു കണ്ടത്‌. താഴെ റഫീക്കിനെ പിടികൂടുന്ന ശബ്ദങ്ങള്ക്ക് പിന്നാലെ മുകളിലേക്ക് ഓടിയടുക്കുന്ന കാലടികളെ കേള്ക്കുവാന്‍ സാധിക്കാതെ ബധിരനായിപ്പോയെങ്കില്‍ എന്നയാള്‍ ആശിച്ചു ചെവികള്‍ പൊത്തി....

വൈകുന്നേരം.ഡോ.ലേഖയുടെ പരിശോധനാ മുറിക്കു മുന്നില്‍ പേര് വിളിച്ചു കൊണ്ടിരുന്ന നേഴ്സ് അടുത്ത പേഷ്യന്റിന്റെ പേര് വിളിച്ചു.
“സ്മിതാ സൂരജ്‌”.
ഒരു നിമിഷം ചാരുബെഞ്ചിലിരിക്കുന്ന മുഖങ്ങളിലൂടെ കണ്ണോടിച്ച ശേഷം അവള്‍ വീണ്ടും ഒന്ന് കൂടെ ആ പേര്‍ ആവര്ത്തി ച്ചു.
“സ്മിതാ സൂരജ്‌”
“എത്തിയില്ലെന്ന് തോന്നുന്നു” എന്ന് പതുക്കെ ഉരുവിട്ട ശേഷം അടുത്ത ഫയല്‍ എടുത്ത്‌ പേര് വിളിച്ചു.
സൌമ്യാ ശ്രീജിത്ത്‌”
ഒരാള്ക്ക് ‌ മുന്പേ ഡോക്ടറെ കാണാനായതിന്റെ ആശ്വാസത്തില്‍ സൌമ്യാ ശ്രീജിത്ത്‌ വലിയ വയറും താങ്ങി ഡോക്ടറുടെ മുറിയിലേക്ക് കയറിപ്പോയി.

20.11.10

എച്ചുച്ചോത്തി

ഡീ…എച്ചുവേ…കഞ്ഞി തിളച്ചെന്ന് നോക്കിക്കേഡീ…നീരേറ്റുപറമ്പിലെ കുഞ്ഞേല വല്യമ്മ മുറിയില്‍ നിന്നും അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. അതിനുള്ള മറുപടി വന്നത് അടുക്കളില്‍ നിന്നായിരുന്നില്ല. മുറ്റത്തു നിന്നായിരുന്നു.
“ഇപ്പൊ തീ കത്തിച്ചിങ്ങിറങ്ങിയതല്ലേ ഉള്ളു. കൊതക്കാറൊന്നുമായിട്ടില്ലെന്റെ വെല്യമ്മേ…” ധൃതിയില്‍ പ്രാകുന്നതിനിടയില് എച്ചുച്ചോത്തി വിളിച്ചു പറഞ്ഞു.
“ഇവളുടെ ഒരു ബാഷ…തെളക്കെണെന്നു പറയാമ്മേലെ..ഒരു കൊതക്കല്..”
കുഞ്ഞേല വെല്യമ്മ പതുക്കെ പറഞ്ഞു.

മുറ്റമടിച്ചു കൊണ്ടിരുന്ന എച്ചു അതു കേട്ടില്ല.അല്ലെങ്കില്‍ തന്നെ പ്രാകുന്നതിന്റെ തിരക്കിലായിരുന്നല്ലോ എച്ചൂച്ചോത്തി. മാമ്പഴക്കാലാമായാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ മുറ്റമടിയുടെ കൂടെ എച്ചൂച്ചോത്തിക്ക് പ്രാക്കിന്റെ സീസണ് കൂടിയാകും. വെറുതെയല്ല എച്ചു പ്രാകുന്നത്. നീരേറ്റുപറമ്പു വീടിന്റെ തൊടി നിറയെ മാവുകളാണ്. ആറു മക്കളുള്ള ആ വീട്ടിലെ ഇളയ സന്താനങ്ങള്‍ മാമ്പഴങ്ങള്‍ ഈമ്പിക്കുടിച്ച് അതിന്റെ തൊലിയും മാങ്ങാണ്ടിയും മുറ്റത്തേക്ക് അഭിഷേകം ചെയ്തിട്ടുണ്ടാകും. മുറ്റത്തെ മാമ്പഴത്തൊലികള്‍ കണ്ട് അരിശം പൂണ്ട് മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ചൂലില് മാങ്ങാണ്ടി തടയുന്നത്.ചൂലുകൊണ്ട് അടിച്ചാല്‍ നീങ്ങുകയില്ലാത്ത മാങ്ങാണ്ടി മുറ്റത്തിന് ദൂരെ എറിഞ്ഞു കൊണ്ട് അന്നത്തെ പ്രാക്ക് ആരംഭിക്കുകയായി. ഇഷ്,കിഷ്,കുഷ് എന്നിങ്ങനെ സ്വകാര്യം പറയുന്നതു പോലെയാണ് പ്രാക്ക് . കുട്ടികള്‍ അതെന്താ പറയുന്നതെന്നു കേള്ക്കാനായി പലവട്ടം ചെവി വട്ടം പിടിച്ചു നോക്കിയിട്ടുണ്ട്.
“ഒരു രക്ഷയുമില്ല. സ്വകാര്യ്ത്തിലാ പ്രാക്ക്” എന്നു പറഞ്ഞവര്‍ തോറ്റു പിന്വാങ്ങും.
എച്ചു എല്ലാദിവസവും കുട്ടികള്‍ ഇട്ടിരിക്കുന്ന വസ്ത്രമെല്ലാം പരിശോധിക്കും. അതില്‍ എത്രമാത്രം അഴുക്കുണ്ട് എന്നെല്ലാം തിട്ടപ്പെടുത്തും. അവധിക്കാലത്ത്‌ അവര്‍ മണ്ണില്‍ കളിച്ചു തിമര്ക്കുന്നതു കാണുമ്പോഴേ എച്ചൂന് കലിയിളകും.
“നെരങ്ങിക്കോ മണ്ണിക്കെടെന്നെല്ലാം….വാക്കിയൊള്ളവന്‍ വേണം അലക്കി നേരെയാക്കാന്‍..” എന്നിട്ടവരുടെ നേരെ കടുപ്പിച്ചു നോക്കും.

കൊച്ചു കുട്ടികളോടു മാത്രമേ എച്ചൂച്ചോത്തിക്ക് ഈ കലിയുള്ളു. നീരേറ്റുപറമ്പിലെ വീട്ടിലെ മറ്റംഗങ്ങളോടെല്ലാം വളരെ ബഹുമാനത്തോടെയേ അവര്‍ പെരുമാറുകയുള്ളു.

എച്ചുവിനെ കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴേ കെട്ടിയവന്‍ ഉപേക്ഷിച്ചതാണ്. മക്കളുമില്ല. ഭര്ത്താവ് കുഞ്ഞുങ്ങള്‍ എന്നീ സങ്കല്പ്പങ്ങള്ക്ക് അന്യയായി ജീവിക്കുന്നതു കൊണ്ടാകാം കുഞ്ഞുങ്ങളുടെ ഒരു കുസൃതിയും എച്ചുവിന് പിടിക്കാതെ പോയത്.
നീരേറ്റുപറമ്പിലെ വീട്, അടുത്തുള്ള ഭഗവതിയുടെ അമ്പലം. തീര്ന്നു എച്ചുവിന്റെ ചെറിയ ലോകം. ജീവിതത്തിലെ പ്രധാന സംഭവം വര്ഷാ വര്ഷം വരുന്ന ഉത്സവവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടുമാണ്. ഭഗവതി കഴിഞ്ഞാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ ഇത്തമ്മയും ചാക്കോച്ചനും കണ്‍ കണ്ട ദൈവങ്ങള്‍. താമസം മരിച്ചു പോയ ആങ്ങള കേശോച്ചോന്റെ വീടിനോടു ചേര്ന്ന് സ്വന്തം ഭൂമിയായ നാലു സെന്റിലെ ഒരു കൊച്ചു വീട്ടില്‍. കൂട്ടിന് കേശോച്ചോന്റെ മൂത്തമകള്‍ സരോ. കേശോച്ചോന്റെ ഭാര്യ കമലാക്ഷിക്ക് മാനസികത്തകരാറുണ്ട്.അതുകൊണ്ട് പരസ്യമായി നാത്തൂന്‍ പോരെടുക്കും.രണ്ടും കൂടെ നേരില്‍ കണ്ടാല്‍ പിന്നെ നോക്കെണ്ട. തേവാതര യുധം തന്നെ. തലക്കു സ്ഥിരമില്ലാത്ത ആളല്ലേ എന്നൊന്നും എച്ചൂച്ചോത്തി നോക്കുകയില്ല.കട്ടക്കു കട്ടക്കു പിടിച്ചു നില്ക്കും. ഭ്രാന്തിന്റെ സൌകര്യം മുതലെടുത്ത് കമലാക്ഷി അവസരം കിട്ടുമ്പോഴെല്ലാം നാത്തൂനെ ഉപദ്രവിച്ചു കൊണ്ടിരിക്കും. അലക്കിയിട്ട തുണികള്‍ അഴയില്‍ നിന്നും താഴെ മണ്ണിലിടുക, അടുപ്പില്‍ വെള്ളം കോരിയൊഴിക്കുക എന്നിങ്ങനെ കലാ പരിപാടികള്‍ .

വീട്ടില്‍ കിടന്നു പോരടിക്കുന്നത് പോരാതെ കമലാക്ഷി ഇടക്ക് നീരേറ്റുപറമ്പിലെ വീട്ടില്‍ വന്നും എച്ച്ചുവിനോടു വഴക്കിനു വരും. ഒറ്റക്ക് ഒറ്റക്ക് പറഞ്ഞു പോരടിക്കുന്ന എച്ചുവിനോടു കുഞ്ഞേല വലിയമ്മ ചോദിക്കും.
”നിനക്ക് നാണമില്ലേ എച്ചു...? തലയ്ക്കു സ്ഥിരമില്ലാത്തത് നിനക്കോ അതോ അവള്ക്കോ ..?”
“അല്ലാ...വെല്യമ്മേ... വീട്ടിലോ എനിക്ക് സ്വൈര്യം തരില്ല. അപ്പൊ ഇവിടേം കൂടി വന്നു സ്വൈര്യക്കെടുണ്ടാക്കിയാലോ..? അങ്ങനെ വിട്ടു കൊടുക്കുവാന്‍ പറ്റുവോ…? ഓപ്പയുണ്ടായിരുന്ന കാലത്ത്‌ ഇത്രേം വഴക്കിനു വരിയേലായിരുന്നു ഈ അസത്ത്‌.”
“കേശവനെ പേടിയായിരുന്നോ കമലാക്ഷിക്ക്..?”
“പിന്നല്ലാതെ എന്നോടു വഴക്കിനു വന്നാല്‍ ഓപ്പ നല്ല വീക്ക് വെച്ചു കൊടുക്കുമായിരുന്നു.പിന്നെ കുറെ ദിവസത്തേക്ക് സമാധാനമായിട്ടിരിക്കാം ..”

ഒരു ദിവസം ഉച്ചനേരത്ത് നീരേറ്റുപറമ്പിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എച്ചൂചോത്തിയെ തേടി അയല് പക്കത്തെ ഭാസ്കരന്‍ പാഞ്ഞെത്തി
“എച്ചു വെല്യമ്മേ..ദേ നിങ്ങടെ വീടിനു തീപിടിച്ചേ..ഓടിവായോ…”

അരച്ചുകൊണ്ടിരുന്ന തേങ്ങായും മുളകും അരകല്ലില്തന്നെ ഇട്ട് എച്ചൂ വീട്ടിലേക്കോടി. ആ ചെറിയ ഓലവീടു മുഴുവനും അഗ്നിദേവന്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു. വീടിരുന്ന സ്ഥലത്ത് വെള്ളമൊഴിച്ചു കെടുത്തിയ ചാരക്കൂമ്പാരവും അതില്‍ നിന്ന് വരുന്ന പുകച്ചുരുളുകളും. പെട്ടിയിലിരുന്ന സരോയുടെ സാരികളും എച്ചുവിന്റെ സെറ്റുമുണ്ടുകളെമെല്ലാം ആ ചാരക്കൂമ്പാരത്തിലൊടുങ്ങി. തന്റെ സമ്പാദ്യങ്ങളെല്ലാം കത്തിയമര്ന്നതു കണ്ട് ആ പാവം ഒന്നും മിണ്ടാനില്ലാതെ അടങ്ങിക്കൊണ്ടിരിക്കുന്ന പുകച്ചുരുളുകളെ നോക്കി നിന്നു.
“ഞാനൊന്നുമല്ല തീവെച്ചത്..ഞാനിവിടെ കെടന്നുറങ്ങുവായിരുന്നു." എന്ന നാത്തൂന്‍ കമലാക്ഷിയുടെ പ്രഖ്യാപനം കേട്ടപ്പോഴേ കിണ്ണം കട്ടതാരെന്ന് എല്ലാര്ക്കും മനസ്സിലായി. പക്ഷേ എന്തു പറയാന്‍…? കമലാക്ഷിയെ ഒന്നു കടുപ്പിച്ചു നോക്കുവാന്‍ പോലും ശക്തിയിലാതെ എച്ചു തളര്ന്നു നിന്നു. ചിത്ത ഭ്രമത്തില് ചെയ്യാവുന്നതേത് പാടില്ലാത്തതേത് എന്നറിയാന്‍ വയ്യാത്ത നാത്തൂനോട് പോരടിച്ചാല് കത്തിപ്പോയ വീട് തിരികെ കിട്ടില്ലെന്ന് മനസ്സിലായിക്കാണും.
‘അമ്മായി ഇനി ഇവിടെ താമസിച്ചോ.ഇനീപ്പ വീടൊന്നും കെട്ടാന്‍ പോകേണ്ട. അമ്മ ഇനീ തീവെക്കില്ലെന്നാരു കണ്ടു..?”
കേശവന്റെ മകന്‍ വിജയന്‍ പറഞ്ഞു
വിജയന് സ്വന്തം അമ്മയെക്കളേറെ അമ്മായിയെ കാര്യമായിരുന്നു. ഓര്മ്മ നഷ്ടപ്പെട്ട അവന്റെ അമ്മ മക്കളോട് പ്രത്യേകിച്ച് ഒരടുപ്പവും കാണിച്ചിരുന്നില്ലല്ലോ.ശരിക്കും അമ്മ തന്നെയായിരുന്നു എച്ചു അവര്ക്ക്.

.അതോടെ എച്ചുവിന്റെ താമസം അവരുടെ കൂടെയായി. സരോ കുറെ നാളേക്കു അവളുടെ കത്തിയെരിഞ്ഞു പോയ സാരികളെക്കുറിച്ചു സങ്കടപ്പെട്ടു എച്ചു കമലാക്ഷിയുമായി പൂര്വ്വാധികം ശക്തിയില് വഴക്കും നടത്തി കൊണ്ടിരുന്നു.

നീരേറ്റുപറമ്പിലെ വീട്ടിലെ മൂത്ത കുട്ടി ഗ്രേസിയെ അവിടത്തെ ഇത്തമ്മ പ്രസവിച്ചു കിടക്കുമ്പോള്‍ പണിക്കു വന്നതാണ് എച്ചു. ഗ്രേസിയും കേശവന്റെ മകള്‍ സരോയും ഒരേ പ്രായക്കാര്‍. സരോ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളില്ലാത്ത എല്ലാ ദിവസവും എച്ചുവിന്റെ. കൂടെ നീരേറ്റുപറമ്പിലെ വീട്ടിലെത്തും.എന്നിട്ട് എച്ചുവിന്റെ കൂടെ വിസ്തരിച്ചൊരു കഞ്ഞി കുടിയുണ്ട്. അത് കാണുമ്പോള്‍ നീരേറ്റുപറമ്പിലെ വീട്ടിലെ കുട്ടികള്‍ കൂടെ ഊണ് മേശയില്‍ നിന്നും പ്ലേറ്റുമായി വന്ന്‍ അവരുടെ കൂടെയിരുന്നു കഞ്ഞി കുടിക്കും.
കുറച്ചു കഞ്ഞികുടിച്ചു കഴിയുമ്പോ സരോ മടുക്കും.
“ആ പാവാട കുത്തഴിച്ച്ചു തിന്നടീ ..”എന്ന അമ്മായിയുടെ ശാസന കേള്ക്കുമ്പോള്‍ അവള്‍ പാവാട അഴിച്ചിട്ടു ബാക്കി കൂടെ അകത്താക്കും. എന്നിട്ട് വിമ്മിഷ്ടപ്പെട്ടു എഴുന്നേറ്റു പോകും.

എത്ര കൊല്ലമായി എച്ചു നീരേറ്റുപറമ്പിലെ വീട്ടിലെ അംഗത്തെപ്പൊലെയായിട്ട്. സരോക്കും ഗ്രേസിക്കും ഇപ്പോള്‍ കല്യാണ പ്രായമായി പക്ഷേ ഇപ്പോഴും കാര്യമായ അടുക്കള പണികള്‍ എച്ചുവിന് അറിയില്ല. ഒരു കറിവെക്കാനോ മീന്‍ വെട്ടാനോ പോലും.
“ഈ അമ്മയെ കൊള്ളില്ലാഞ്ഞിട്ടാ..എന്റെ കുഞ്ഞു പ്രായത്തില് ഇവിടെ വന്നയാളെ ഒരു കറിവെക്കാനും കൂടെ അമ്മ പഠിപ്പിച്ചില്ലല്ലോ..?” ഗ്രേസി ഇടക്ക് അമ്മയോടു ചോദിക്കും.
“പാവം... അതങ്ങനെയായിപ്പോയി. ഒരു കഴകത്തുമില്ല അടുക്കളക്കാര്യത്തില്. പിന്നെ തുണിയലക്ക്,അടിച്ചുതുടക്കല് അരക്കല് ഇതൊക്കെ ചെയ്യുമല്ലോ.അതുപോരെ..?”
“എച്ചൂച്ചോത്തി കല്യാണം കഴിച്ചു കെട്ട്യോന്റെ വീട്ടില് ചെന്നപ്പോഴും കറിവെക്കാനറിയാതെ എന്തു ചെയ്തു..?” ഒരിക്കല് ഗ്രേസി തമാശക്കു ചോദിച്ചു.
“അതെന്റെ അമ്മായി അച്ഛനാ ചെയ്തിരുന്നത്. മീന്‍ വരെ അമ്മായി അച്ഛന്‍ നന്നാക്കുമായിരുന്നു.” മൂന്നുമാസത്തെ ഭര്തൃവീട്ടിലെ എക്സ്പീരിയന്സ് എച്ചു പറഞ്ഞു.
“ചുമ്മാതല്ല അങ്ങേര് ഉപേക്ഷിച്ചത്. പണ്ടത്തെക്കാലത്ത് ഒരു വീട്ടില്‍ ചെന്നു കയറിയിട്ട് മീന് വെട്ടാന്‍ കൂടെ അറിയില്ലെന്നു പറഞ്ഞാല് പിന്നെന്താ ചെയ്യേണ്ടത്....?" അവള്‍ തമാശയായി പറഞ്ഞു.
“അല്ല ഗ്രേസമ്മെ…അയാക്കു വേറെ പെണ്ണൊണ്ടായിരുന്നു. ഞാനതു കണ്ടു പിടിച്ചു. എന്റെ വീട്ടിലേക്ക് പോരുകേം ചെയ്തു.ഒരു വിജയിയുടെ ഭാവത്തില് എച്ചു പറഞു.ശിവരാത്രിക്ക് ഓപ്പയുടെ കൂടെ മണപ്പുറത്തു പോയപ്പോള്‍ അവിടെ വെച്ച് ഭര്ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടിയ കഥ എച്ചു ഗ്രേസിയെ വിശദമായി പറഞ്ഞു കേള്പ്പിച്ചു.
കേശോച്ചോനും കമലാക്ഷിയും മരിച്ചു വിജയന്‍ പെണ്ണുകെട്ടിയിട്ടും അവന്‍ അമ്മായിയെ സംരക്ഷിച്ചു പോന്നു. സരോയും ഇളയവള്‍ കാഞ്ചനയും വിവാഹിതരായി പോവുകയും ചെയ്തു.

കാലം മുന്നോട്ടു നീങ്ങവെ ഒരു നാള്‍ എച്ചൂച്ചോത്തി നീരേറ്റുപറമ്പിലെ വീട്ടില് നിന്ന് റിട്ടയര് ചെയ്തു. എങ്കിലും എല്ലാ ഓണത്തിനും എച്ചുവിന് സെറ്റുമുണ്ടും ബ്ലൌസിനു തുണിയുമെല്ലാം ഇത്തമ്മ മുടങ്ങാതെ കൊടുത്തു വിടുമായിരുന്നു. കുഞ്ഞേല വെല്യമ്മ എപ്പോഴേ ഇടവക പള്ളിയിലെ കല്ലറക്കുള്ളിലായി. നീരേറ്റുപറമ്പിലെ വീട്ടിലെ സന്താനങ്ങളോരോരുത്തരായി വിവാഹം കഴിച്ചു പോവുകയും വിവാഹം ചെയ്തു കൊണ്ടു വരികയും ചെയ്തു.

ഒരു അവധിക്കാലത്ത് വീട്ടിലെത്തിയ ഗ്രേസിയോടും ഇളയവള്‍ ഷേര്ലിയോടും ഇത്തമ്മ പറഞ്ഞു.
“നമ്മുടെ എച്ചു തീരെ മേലാണ്ടു കിടക്കുവാ.ഒന്നു പോയി കണ്ടേരെ..ഇനി വരുമ്പോ കാണുമോ എന്നാര്ക്കറിയാം..പാവം”
“ആരാ അതിനെ നോക്കാനുള്ളത്…?”
“വിജയന്‍ അല്ലാതാരാ…അവന്റെ മക്കളു വലുതയല്ലോ..അവരു പൊന്നു പോലെ നോക്കുന്നുണ്ട്.അവന്റെ കൂടെയല്ലെ അവളു പണ്ടു തൊട്ടേ.”
ഗ്രേസിയും ഷേര്ലിയും വിജയന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വിജയന്റെ സഹോദരിമാര്‍ സരോയും കാഞ്ചനയുമുണ്ട്.
“അമ്മായിക്കു കുറേ നാളായി ബോധമൊന്നുമില്ല..ആരെയും മനസ്സിലാകുകേം ഇല്ല.എഴുന്നേറ്റിരിക്കാനും പ്രയാസം.ഞങ്ങളോടൊക്കെ നിങ്ങളാരാ..? എന്താ..? എന്നൊക്കെ ചോദിക്കും”
“നോക്കട്ടെ ഞങ്ങളുടെ എച്ചൂച്ചോത്തി ഞങ്ങളെ മറന്നോ എന്ന്” ഷേര്ലി കട്ടിലില്‍ കിടക്കുന്ന അസ്ഥിപഞ്ഞരെത്തെ വിഷമത്തോടെ നോക്കി പറഞ്ഞു
“ദേ അമ്മായീ.... ആരാ ഈ വന്നേക്കണതെന്നു നോക്കിക്കേ…?”
സരോയുടെ ശബ്ദം കേട്ട് എച്ചു കണ്ണുതുറന്നു. കട്ടിലിനടുത്തു നില്ക്കുന്ന മുഖങ്ങളെ സൂക്ഷിച്ചു നോക്കി.പെട്ടെന്ന് ആ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി.”
ശുഷ്കിച്ച കൈകള്കൊണ്ട് ഷേര്ലിയെയും ഗ്രേസിയെയും തലോടി.എഴുന്നേറ്റിരിക്കണെമെന്ന് ആഗ്യം കാണിക്കുകയും ചെയ്തു.
“അമ്മായിക്ക് നിങ്ങളെ മനസ്സിലായി എന്നാ തോന്നുനത്..”അല്ഭുതത്തോടെ കാഞ്ചന പറഞ്ഞു.
“പിള്ളേരെ കൊണ്ടുവന്നില്ലേ…? ഷേര്ലിയോട് അവ്യക്ത ശബ്ദത്തില് എച്ചൂച്ചോത്തി ചോദിച്ചു.
“ഇല്ലാ..”അവള്‍ പതുക്കെ പറഞ്ഞു.
കാഞ്ചനയും സരോയും അന്തം വിട്ടു.രണ്ടു മൂന്നു മാസമായി ആരെയും അറിയാതെ കിടന്ന ആളാ..
“കണ്ടോ ..കണ്ടോ...? അമ്മായിയുടെ വേണ്ടപ്പെട്ടവരെക്കണ്ടപ്പോള്‍ തനിയെ ബോധം വന്നതു കണ്ടോ…?” അവള്‍ കളി പറഞ്ഞു.
കാഞ്ചന അവര്ക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി. സരോ അമ്മായിയെ ഓരോന്നു നിര്ബന്ധിച്ചു കഴിപ്പിക്കുന്നു.“ മക്കളില്ലെങ്കിലെന്താ മക്കളേക്കാള്‍ നന്നായി നോക്കുന്നവരുണ്ടല്ലോ കൂടെ.”ഗ്രേസിയും ഷേര്ലിയും ആത്മഗതം ചെയ്തു. കുറച്ചു കഴിഞ്ഞു മുറിയില് ആരുമില്ലെന്ന് ഉറപ്പു വരുത്തിയപ്പോ എച്ചൂച്ചോത്തി ഗ്രേസിയെയും ഷേര്ലിയെയും കട്ടിലിനരികിലേക്ക് മാടി വിളിച്ചു.പതുക്കെ പറഞ്ഞു തുടങ്ങി
‘എനിക്ക് ബോധക്കുറവൊന്നുമില്ല ഗ്രേസമ്മേ,ഷേര്ലിമോളേ….“
എച്ചൂച്ചോത്തി ഇതെന്താ പറയുന്നതെന്ന ഭാവത്തില് അവര് മുഖാമുഖം നോക്കി.
“എന്റെ ആ നാലു സെന്റു സ്ഥലത്തിനു വേണ്ടിയാ ഈ പെണ്ണുങ്ങളീ സ്നേഹം കാണിക്കണേ. അതു വിജയനു തന്നെ കിട്ടിയാല് ശരിയാവൂല്ലന്നും പറഞ്ഞ് അവരു തല്ലുകൂടി…ഇത്രേം കൊല്ലം എന്നെ സ്വന്തം അമ്മയെപ്പൊലെ നോക്കിയ അവനല്ലാതെ ഞാന്‍ പിന്നാര്ക്കു കൊടുക്കണം...? കല്യാണം കഴിഞ്ഞു പോയെപ്പിന്നെ എന്നെ ഒന്നു തിരിഞ്ഞു നോക്കാതിരുന്ന ഇവര് ഇപ്പോ മരിക്കാറായി എന്നു കണ്ടപ്പോ അടുത്തു കൂടി എന്നെ വല്ലാതങ്ങു സ്നേഹിക്കുവാ.”
ചായയുമായി കാഞ്ചന വരുന്നതു കണ്ട് എച്ചൂച്ചോത്തി വീണ്ടും കണ്ണടച്ചു കിടന്നു.
“അമ്മായിക്കു പിന്നേം ബോധം പോയെന്നാ തോന്നുന്നേ”അവള്‍ പറഞ്ഞു.
പോകാന്‍ നേരം വീണ്ടും അവസരം കിട്ടിയപ്പോള്‍ എച്ചുച്ചോത്തി വീണ്ടും അവരോടു രഹസ്യമായി പറഞ്ഞു.
“ഇനി ചാകുന്ന വരേ..ഇനി ഇതേ രക്ഷയുള്ളു ഗ്രേസമ്മേ…” എന്റെ വിജയനു വേണ്ടിയാ ഞാനി കഷ്ടപ്പാടു സഹിക്കണേ. എങ്ങനെങ്കിലും കാലന്‍ വന്നെന്നെ അങ്ങു കൊണ്ടു പോയാല് മതിയായിരുന്നു.“
സരോ കടന്നു വരുന്നതു കണ്ട് കേട്ട് എച്ചുച്ചോത്തി വീണ്ടും കണ്ണുകളടച്ചു കിടന്നു. അഭിനയം അവസാനിപ്പിച്ച് കാലന്‍ വന്നു രക്ഷിക്കുന്ന നിമിഷവും കാത്ത്

7.10.10

ഒരു അമ്മക്കഥ

അതൊരു ജാഥ പോലെ തോന്നിച്ചു. കുഞ്ഞുങ്ങളെ തോളിലേറ്റി വരുന്ന അമ്മമാരുടെ ജാഥ. എല്ലാ കുഞ്ഞുങ്ങളും അമ്മമാരുടെ തോളില്‍ തളര്ന്നു കിടക്കുന്നവരോ ഉറങ്ങുന്നവരോ ആയിരുന്നു. എല്ലാ പെണ്കുട്ടികള്ക്കും ഇങ്ങനെ ഏകദേശം ഒരേ പ്രായത്തിലെ കുഞ്ഞുങ്ങളുണ്ടാകുമോ...? അമ്മമാരും എകദേശം സമപ്രായക്കാരെന്നു തോന്നിച്ചു. കുഞ്ഞുങ്ങളെ ഏറ്റിവന്ന അവര്‍ ഓരോരുത്തരായി വരാന്തയിലെ ബെഞ്ചുകളില്‍ സ്ഥാനം പിടിച്ചു. പേരുവിളിക്കായി കാത്തിരുന്നു. തൂവെള്ള വസ്ത്രം ധരിച്ച സുന്ദരിയായ നേഴ്സ് ഓരോരുത്തരെയായി പേരു വിളിച്ച് അകത്തു കയറ്റി.
“അഭിരാമി ജയന്‍”
അഭിരാമിയെന്ന ഒന്നര വയസ്സു തോന്നുന്ന കുഞ്ഞിന്റെ അമ്മ ഊഴമായതിന്റെ ആശ്വാസത്തില്‍ തോളിലുറങ്ങുന്ന കുഞ്ഞുമായി ആയാസപ്പെട്ടെഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് കയറി. പത്തു നിമിഷങ്ങള്ക്കു ശേഷം അഭിരാമിയും അമ്മയും പുറത്തു വന്നു. ഉടനെ അടുത്ത പേര്‍ വിളി കേട്ടു.
“അനീറ്റ ജെയിംസ്“
ഉടനെ തന്നെ അനീറ്റയും അമ്മയും അകത്തേക്കു പോയി. അഭിരാമിയും അമ്മയും മരുന്നു വാങ്ങുവാനായി ആശുപത്രിയുടെ തന്നെ ഫാര്‍മസിയിലേക്ക് നീങ്ങി. പിന്നെയും പല പേരുകള് വിളിക്കപ്പെട്ടുകൊണ്ടിരുന്നു.
“തെസ്നി അയൂബ്,ഡൊമിനിക്ക് സേവ്യര്‍ അങ്ങനെ വിവിധ തരത്തിലുള്ള പേരുകളുള്ള കുഞ്ഞുങ്ങള്. കേട്ടിരിക്കാന്‍ നല്ല രസം. പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരു പെങ്കുട്ടി അടുത്തു വന്ന് ചോദിച്ചു.
“എന്താ അമ്മൂമ്മ ഇങ്ങനെ ഇവിടെ ഇരിക്കുന്നത്..? കുറെ നേരമായല്ലോ..? ഇതു കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണുവാനുള്ള സ്ഥലമാണല്ലോ...”
അവര്‍ ഒന്നും മിണ്ടാതെ ചുറ്റും നോക്കി.
“ഷുഗര്‍ പരിശോധനക്കോ മറ്റോ വന്ന് റിസള്റ്റ് കാത്തിരിക്കുകയണോ..?” രണ്ടു മൂന്നു മുറികള്ക്ക് അപ്പുറമുള്ള ലാബിലേക്ക് നോക്കിക്കൊണ്ടവള്‍ ചോദിച്ചു.
“അതിനെനിക്ക് ഷുഗറൊന്നുമില്ലല്ലോ മോളേ..”
“പിന്നെ...ഇവിടെ തനിയെ ഇരിക്കുന്നതു കണ്ട് ചോദിച്ചതാ..”അവള്‍ വീണ്ടും സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. അവരെ ഒന്നുകൂടി നോക്കിയിട്ട് അവള്‍ വരാന്തയിലൂടെ നടന്നു പോയി.


അവര്‍ ചുറ്റും നോക്കി. അതെ ഇതു ആശുപത്രി തന്നെ. രാവിലെ അമ്പലത്തില്‍ തൊഴാന്‍ പോയ താനെങ്ങിനെ ഇവിടെയെത്തി...? അമ്പലത്തില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴിക്കുള്ള ആശുപത്രി തന്നെയാണോ ഇത്....? അവര്‍ കുറച്ചുനേരം അവിടെത്തന്നെയിരുന്നു ആലോചിച്ചു. രാവിലെ അമ്പലത്തില് നിന്നും പ്രസാദം വാങ്ങി നടന്നു വരുന്ന വഴി ഈ ആശുപത്രിലേക്കു വന്നതെങ്ങിനെ...? ദൈവമേ തനിക്ക് ഓര്മ്മക്കുറവുമായോ..? മായ എപ്പോഴും ദേഷ്യത്തോടെ പറയാറുള്ളതാണ്. തലക്കു ബോധമില്ലാതെ ഓരോന്ന് ചെയ്തു വെക്കും എന്നൊക്കെ. അതിപ്പോള്‍ സത്യമായോ...?


അല്ല...ഓര്മ്മക്കുറവല്ല ഇത്. ആശുപത്രിയുടെ മുന്പില്‍ കുഞ്ഞു നാളിലെ അരവിന്ദന്റെ ഛായയുള്ള ഒരു ചെറിയ കുട്ടിയെ കണ്ട് അവനടുത്തേക്കു പോയതാണ്. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കു മുന്പില്‍ വന്നതും ആ കുട്ടിയെ പിന്തുടര്ന്നു തന്നെ. പിന്നീടെപ്പോഴാണ് സമയം പോയതറിയാതെ ഈ കുഞ്ഞുങ്ങളെയും നോക്കി ഇരുന്നത്..?


ആദ്യം കണ്ട് പെങ്കുട്ടി ഇപ്പോള്‍ കൂടെ ഒരു നേഴ്സിനെ കൂട്ടിക്കൊണ്ടു വന്ന് അവരോട് വിവരം തിരക്കി. തെല്ലൊരു ജാള്യതയോടെ വീട്ടിലെക്കുള്ള വഴി അറിയാമെന്നും ഈ ആശുപത്രിയുടെ അടുത്തു തന്നെയാണ് വീടെന്നും പറഞ്ഞ് അവര്‍ പോകാനെഴുന്നേറ്റു. അരവിന്ദന്റെ മുഖമുള്ള ആ കുട്ടിയെ പിന്നീട് അവിടെങ്ങും കണ്ടതുമില്ല. ഇത്രയും നേരം ഇവിടിരുന്നതറിഞ്ഞാല്‍ മായ എന്തൊക്കെയാണോ പറയുക.എന്തൊരു ദേഷ്യമാണ് എപ്പോഴും അവളുടെ മുഖത്ത്. അരവിന്ദന്റെ കാര്യം പിന്നെ പറയുകയും വേണ്ട. തന്നോട് മിണ്ടാറേ ഇല്ല. എന്തിന് പത്തു വയസ്സുകാരന്‍ ശ്രീജിത്ത് തന്നോട് മിണ്ടുന്നതു പോലും മായക്കിഷ്ടമല്ല.അവന് തന്റടുത്ത് വന്നാല് ഉടനെ മായയുടെ ശബ്ദം കേള്ക്കും
“ശ്രീക്കുട്ടാ...നിനക്കു പഠിക്കാനൊന്നുമില്ലേ...?”
ഉടന് തന്നെ അവന്‍ അവിടെനിന്നും പിന്‍വാങ്ങും.അരവിന്ദന്റെ അച്ഛന്റെ അതേ ഛായയുള്ള തന്റെ പേരക്കുട്ടി. വൈകുന്നേരം ജോലിക്കാരി അംബിക പോയിക്കഴിഞ്ഞാല്‍ ഏകാന്ത തടവറയില് തള്ളി നീക്കുന്ന നിശ്ശബ്ദ സായാഹ്നങ്ങള്. അരവിന്ദനും മായയും ഓഫീസ് വിട്ടുവന്നു കഴിഞ്ഞാല്‍ വീടിനുള്ളില്‍ അങ്ങിങ്ങു നടക്കുന്നതൊതൊന്നും അവര്ക്കിഷ്ടപ്പെടില്ല.
“അമ്മക്കു മുറിയിലെങ്ങാനുമിരുന്ന് ടീ.വി. കണ്ടിരുന്നു കൂടെ..? കിടക്കമുറിയില്‍ പിന്നെ ടി.വി.വെച്ചിരിക്കുന്നതെന്തിനാ..?“ അരവിന്ദന്റെ ഈര്ഷ്യയോടെയുള്ള ചോദ്യം
“കാര്യാന്വേഷണത്തിനു നടക്കുന്നതാ..ഒരു പ്രൈവസിയുമില്ല.മുറിയില്‍ എ.സി.വരെ വച്ചുകൊടുത്താലും ഒരു സ്വൈര്യം തരില്ല” മായയുടെ പിറുപിറുപ്പ്.
മിണ്ടാതെ വന്ന് മുറിയില് വന്നിരിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. മനസ്സിനു സന്തോഷമുണ്ടെങ്കിലല്ലേ ടീവിയും മറ്റും കാണുവാന്‍ തോന്നൂ.
എല്ലാ സൌഭാഗ്യങ്ങളുണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥ. ജീവിതത്തില് ഏറ്റവും കഴിച്ചു കൂട്ടുവാന് പ്രയാസമുള്ളത് വാര്ധക്യത്തിലെ ഈ ഒറ്റപ്പെടല് തന്നെയാണ്. നല്ല പ്രായത്തില്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നൊഴിഞ്ഞ അരവിന്ദന്റെ അച്ഛന്‍ എത്ര ഭാഗ്യവാന്‍. ഇന്നിനി അമ്പലത്തില്‍ പോയി വൈകി വന്നതിന് അരവിന്ദന്റെയും വഴക്കു കേള്ക്കും ഉറപ്പ്. അല്ലെങ്കിലും എന്തെങ്കിലും ശാസിക്കാന്‍ മാത്രമേ അവന്‍ തന്നോടു മിണ്ടാറുള്ളു.
“സൌദാമിനിടീച്ചര്ക്കെന്താ ഒരു കുറവ് ആകെയുള്ള മകനു നല്ല ഉദ്യോഗം .പൊന്നു പോലെയല്ലെ അവന്‍ നോക്കുന്നത്“
അയല്ക്കാരുടെ ഈ സ്നേഹാന്വേഷണങ്ങള്ക്ക് മുന്നില്‍ സൌദാമിനിയമ്മയെന്ന അമ്മ മനസ്സില് കരഞ്ഞു കൊണ്ട് ചിരിക്കും. സൌഭാഗ്യങ്ങള്ക്കു നടുവിലെ ഒറ്റപ്പെടലോര്ത്ത്.

വീട്ടിലെത്തിയപ്പോള്‍ അംബിക മാത്രമുണ്ട്. അരവിന്ദനും മായയും ഓഫീസിലേക്കു പോയിക്കഴിഞ്ഞിരുന്നു. ശ്രീക്കുട്ടനും സ്കൂളിലെത്തിക്കാണും.
“എന്തിനാ ടീച്ചറമ്മ ആശുപത്രിയിലേക്കു പോയത്..? ആരെക്കാണാനാ...?”
അടുക്കളയില്‍ കറിക്കരിയുന്നതിനിടെ അംബിക അനേഷിച്ചു.
“ആശുപത്രിയിലോ..? നീയെങ്ങനറിഞ്ഞു ഞാനവിടെ പോയെന്ന്..?” അവര്‍ തെല്ലു പരുങ്ങലോടെ അന്വേഷിച്ചു
“അതൊക്കെ ഞാന്‍ കണ്ടു. രാവിലെ ഞാനിങ്ങോട്ടു വന്നപ്പോ ആശുപത്രി ഗേറ്റു കടന്നു പോകുന്നുണ്ടായിരുന്നല്ലോ. ഇടക്കെപ്പോഴോ മായക്കുഞ്ഞ് ഓഫീസില്നിന്നും ഫോണ്‍ ചെയ്തപ്പോള് ടീച്ചറമ്മ ഇവിടെ എത്തിയില്ലെന്നു പറഞ്ഞു പോയി. അതിന് മായക്കുഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു . പിന്നെ ആശുപത്രിയിലേക്ക് പോകുന്നതു കണ്ടെന്നു പറഞ്ഞപ്പോ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു.”
“ഒരു പരിചയക്കാരനെ കാണുവാന്‍ പോയതാ അംബികേ..”അംബികയുടെ മുഖത്തു നോക്കാതെ പറഞ്ഞിട്ട് അവര്‍ കിടക്ക മുറിയില് പോയി കിടന്നു. വല്ലാത്ത ക്ഷീണം. എന്നാലും കുറച്ചു സമയത്തേക്കെങ്കിലും പരിസര ബോധമില്ലാതെ അവിടെപ്പോയി ഇരുന്നല്ലോ എന്നത് അവരെ തളര്ത്തിക്കളഞ്ഞു. തനിക്ക് ശരിക്കും ചിത്തഭ്രമം തന്നെയോ..?
വൈകിട്ടു വന്നുകയറിയപ്പോഴേ മുറിയില്‍ കയറി വന്ന മായ ക്രുദ്ധയായി അന്വേഷിച്ചു.
“അമ്മയിതെവിടെ കറങ്ങാന്‍ പോയതാ ഉച്ചവരെ...?”ഒന്നു പറഞ്ഞിട്ടു പോകാന് വയ്യായിരുന്നോ...?”
“അതു ഞാന് മായേ... ആശുപത്രി....”
“ങാ.. ഹോസ്പിറ്റലിലേക്കു പോകുന്നതു കണ്ടു എന്ന് ആംബിക പറഞ്ഞു .ആരെ കാണാനായാലും ഒന്നു പറഞ്ഞിട്ടു പോയാലെന്താ..?”
“അത് പണ്ടു പഠിപ്പിച്ച ഒരു സ്റ്റുഡന്റിനെ കണാന്‍.അവന്‍ കാലൊടിഞ്ഞു കിടക്കുന്നു.”അവര് വിക്കി വിക്കി കള്ളം പറഞ്ഞൊപ്പിച്ചു.
മായ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ പോയപ്പോള്‍ അവര്‍ പുറത്തിറങ്ങി വരാന്തയില്‍ വന്നിരുന്നു. കസേരയില്‍ ഇരുന്ന് അവര് ആശ്വസിച്ചു. കുറച്ചു നേരം ഓര്മ്മപ്പിശകു വന്നാലെന്താ...എത്ര സന്തോഷമായി താനവടെ ഇരുന്നു. രാവിലത്തെ മനസ്സിന്റെ വിഷമമെല്ലാം ഇപ്പോള്‍ മാഞ്ഞു പോയിരിക്കുന്നു. ഇന്നു കണ്ട കുഞ്ഞുങ്ങളാണ് മനസ്സു നിറയെ. അഭിരാമി ജയനും അനീറ്റ ജെയിംസുമൊന്നും മനസ്സില്‍ നിന്നും മായുന്നില്ല. തന്റെ പേരക്കുട്ടിയെ എടുത്തു ലാളിക്കുവാന്‍ അവസരം ലാഭിക്കാത്ത ഈ അമ്മൂമ്മക്ക് അങ്ങനെയെങ്കിലും ഒരു ഭാഗ്യം ഭഗവാന്‍ തന്നല്ലോ.കുഞ്ഞു നാളിലെ അരവിന്ദനെയും ഇന്നു കണ്ടു.
അരവിന്ദന്റെ ബാല്യകാലം ഓര്ക്കുമ്പോള് അവരുടെ കണ്ണുകള്‍ അറിയാതെ നിറയും. ശബ്ദമുണ്ടാക്കാതെ ഒളിച്ചു വന്ന് തന്റെ കണ്ണുപൊത്താറുണ്ടായിരുന്ന ആ കുസൃതിക്കുട്ടി. അവന്‍ എങ്ങനെ ഇതെല്ലാം മറന്നു കളഞ്ഞു. ഓര്മ്മക്കുറവു വന്നത് തനിക്കോ അതോ അവനോ...? മാതാപിതാക്കള്ക്ക് ‌ വയസ്സായാല്‍ ഓര്മ്മക്കുറവു വരുന്നത് മക്കള്ക്കു തന്നെയാണെന്നവര്ക്ക് തോന്നി. അവര് കസേരയിലേക്ക് തല ചായ്ച്ചു .കണ്ണട ഊരി കയ്യില് പിടിച്ച് കണ്ണടച്ചു തല ചായ്ച്ചു കിടന്നു .


ഇന്നു രാവിലെ കണ്ട അരവിന്ദനെപ്പൊലുള്ള ആ കൊച്ചു കുട്ടി പഴയ അരവിന്ദനെ മനസ്സിലേക്ക് ഓടിച്ചു കയറ്റുന്നു. മുറ്റത്തെ തെച്ചിയുടെയും മുല്ലയുടെയും ഇടക്ക് ചെമ്പകത്തിന്റെ തൈ കൊണ്ടു നടുന്ന അഞ്ചാം ക്ലാസ്സുകാരന്‍
“കുട്ടാ..ചെമ്പകം വലിയ മരമാകും മുറ്റത്തു നടാന്‍ പറ്റില്ല. കുറച്ചു മാറ്റി നടൂ”
മുറ്റത്തു നിന്നും കുറച്ചകലെ മാറ്റി നട്ടിട്ട് അവന്‍ പറയുന്നു.
“ഈ ചെമ്പകത്തിന്റെ ആദ്യത്തെ പൂവ് ഞാന്‍ അമ്മയുടെ മുടിയില്‍ വെച്ചു തരും”
“ചെമ്പകം വലിയ മരമായിട്ടല്ലേ കുട്ടാ പൂക്കൂ..അപ്പോഴേക്കും അമ്മ വയസ്സിയാകും. വയസ്സികള്ക്കെന്തിനാ തലയില് പൂവ്...?’
“അതു പറ്റില്ല..വയസ്സിയായാലും എന്റമ്മക്ക് ഞാന്‍ പൂവ് ചൂടിച്ചു തരും” അഞ്ചാം ക്ലാസ്സുകാരന്‍ വാശി പിടിച്ച് പറഞ്ഞു കൊണ്ട് തോളിലേക്കു ചായുന്നു.
സൌദാമിനി ടീച്ചര്‍ മുറ്റത്തിന്റെ അതിരിലേക്ക് നോക്കി.ആ ചെമ്പകം മാത്രം ഇപ്പോഴും അവിടെത്തന്നെയുണ്ട്. കാലത്തിനു വിസ്മൃതിയിലാക്കാനാവാത്ത ആ നല്ല ദിനങ്ങളെ ഓര്മ്മിപ്പിച്ചു കൊണ്ട്.
വീടു പൊളിച്ചു പുതിയത് വെച്ചപ്പോള്‍ പഴയ ചെടികളില്‍ ചെമ്പകം മാത്രം രക്ഷപ്പെട്ടു. നിറയെ പൂക്കളുമായി നില്ക്കുന്നു. പക്ഷേ ആ ചെമ്പകം ആദ്യമായി പൂത്തപ്പോള്‍ അരവിന്ദന്‍ അതു ശ്രദ്ധിച്ചു പോലുമില്ലായിരുന്നു. ‍ചെമ്പകം പൂക്കുന്ന സീസണുകളില്‍ അതിന്റെ രുക്ഷഗന്ധമടിച്ച് തല വേദനിക്കുന്നെന്ന് മായ പറയാറുള്ളതോര്ത്തു. അതുവെട്ടിക്കളയണം എന്ന് പലപ്പോഴും ആവള്‍ പറയാറുണ്ട്.
“അതവിടെ നില്ക്കട്ടെ മായേ...അരവിന്ദന് അവന്റെ കുഞ്ഞിലേ നട്ടതാ..”എന്നവര്‍ പറഞ്ഞപ്പോള്‍ അവള്ക്കതു ദേഷ്യമായി.
‘ഓ...തുടങ്ങി ചീപ്പ് സെന്റിമെന്റ്സ് മക്കള് വിവാഹം കഴിഞ്ഞാലെങ്കിലും അവരെ വഴിക്ക് വിട്ടേക്കണം.എന്ത് പറഞ്ഞാലും പഴയ ഒരു കാര്യം പറഞ്ഞേ അവസാനിപ്പിക്കൂ..” അവള്‍ ദേഷ്യത്തേടെ പ്രതികരിച്ചു.
അരവിന്ദന്‍ അതു കേട്ടിട്ട് ഒന്നും മിണ്ടിയില്ല. അതു വെട്ടിക്കളയണമെന്നോ വേണ്ടന്നോ ഒന്നും.




വീണ്ടും അവരുടെ ചിന്തകള്‍ വിഷാദക്കടലിലേക്ക് ഒഴുകിപ്പോയി. ഈ വിഷാദം എന്നത് ശരിക്കും ഒരു കടലു തന്നെയാണെന്നവര്ക്കു തോന്നി. എത്ര വെള്ളം ഒഴുകിവന്നാലും മതിവരാത്ത കടല്. തന്നെപ്പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ടവരായ നദികള്‍ വെള്ളമൊഴുക്കി വലുതാക്കിയ പെരും കടല്. ഈ ലോകം മുഴുവനും ഇതു പോലുള്ള നദികള്‍ കാണുമോ..?


അടുത്തദിവസം അമ്പത്തില് നിന്നും തിരികെ വരുമ്പോള് കാലുകള് അറിയാതെ ആശുപത്രി ഗേറ്റിലേക്ക് നീങ്ങിപ്പോയി. ഇത്തവണ വൈകിവന്നിട്ടും അംബികയൊന്നും ചോദിച്ചില്ല. അവര്‍ അവളോടൊന്നും പറയാന് നില്ക്കാതെ അന്നു കണ്ട കുഞ്ഞുങ്ങളെയും ഓര്ത്തുകൊണ്ട് കട്ടിലില്‍ പോയിക്കിടന്നു

അവരുടെ പിന്നീടുള്ള ദിനങ്ങള് എങ്ങനെ നീങ്ങുന്നതെന്നറിയുന്നില്ല. എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളത്തെ പ്രഭാതം എത്രയും വേഗം ഇങ്ങ് എത്തിയാല്‍ മതിയെന്നായി. ആശുപത്രിയിലെ ചാരു ബെഞ്ചിലെ അമ്മമാരും അവരുടെ തോളിലെ നല്ല നല്ല കുഞ്ഞുങ്ങളും അവരുടെ ജീവിതത്തിനു പുതു താളമേകി. നേഴ്സ് ജാന്സിയും മീനയും അവരുടെ പ്രിയ മക്കളായി. ഉച്ചവരെയുള്ള സമയം അവസാനിക്കല്ലേ എന്നവര്‍ ആശിക്കും. അംബികയും ഇപ്പോള്‍ മായയെയോ അരവിന്ദനെയോ ഒന്നും അറിയിക്കുന്നില്ല. ഇപ്പോഴുള്ള വൈകുന്നേരങ്ങള് മുറിയില്‍ തനിച്ച് വിഷാദിച്ചിരിക്കുവാനുള്ള സമയങ്ങളല്ല എന്നവര്ക്കറിയാം. അവ നാളത്തെ സന്തോഷപൂരിതമായ പുലരികളെ കൊണ്ടുവരും


അന്നു വൈകിട്ടു മേലു കഴുകിയിറങ്ങുമ്പോള്‍ ഓഫീസില് നിന്നെത്തിയ മായയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടു. അടുക്കളയില്‍ മായയുടെ മുന്നില് കുറ്റവാളിയെപ്പോലെ നില്ക്കുന്ന അംബിക. അവള്‍ അവരെ ദയനീയമായി നോക്കി.


“നാളെത്തന്നെ പണി മതിയാക്കി പൊയ്ക്കോളണം. അമ്മയിങ്ങനെ പകല്‍ തെണ്ടിത്തിരിയാന്‍ തുടങ്ങിയിട്ട് മാസമെത്രയായി...? നോട്ടക്കുറവെന്നല്ലേ ആരെങ്കിലും കേട്ടാല്‍ പറയൂ....? അതിനു കൂട്ടു നിന്നിട്ട് നിന്നു ന്യായീകരിക്കുന്നോ..?”


സൌദാമിനിയമ്മ ഒരു ഞെട്ടലോടെ അതു കേട്ടു നിന്നു. മായ അറിഞ്ഞിരിക്കുന്നു. എല്ലാം..
“തലക്കു സ്ഥിരമില്ലാതെ ആശുപത്രിയില് നിരക്കമല്ലെ പണി. അവിടെത്തന്നെ കൊണ്ടുപോയി ചികിത്സിക്കാം മാനസികരോഗികളുടെ ഡോക്ടറുടടുത്ത്. ഓരോരുത്തരു പറഞ്ഞതു കേട്ട് തൊലിയുരിഞ്ഞു പോകുന്നു“. അവള്‍ അവരെ നോക്കി ചീറി.


മായയുടെ കണ്ണുകളെ നേരിടാനാവാതെ അവര് പരിഭ്രമത്തോടെ മുറിയില്‍ പോയിരുന്നു. പണ്ടേ തനിക്കു സ്വബോധം നശിച്ചു എന്നു പറയുന്ന ആവള്ക്ക് ഇനി തെളിവുകളുമായി. ഇനി അരവിന്ദനോട് എന്തെല്ലാം പറയുമോ...? അവര്‍ കട്ടിലില് തളര്ന്നിരുന്നു. അവിടെയിരുന്നു വെന്തു നീറി.


അരവിന്ദന്‍ ഓഫീസില് നിന്നു വന്നയുടനെ മായയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു. അവന്‍ ഇപ്പോള് തന്നെ മുറിയില് കയറി വരും എന്നു പ്രതീക്ഷിച്ച് അവര്‍ കട്ടിലില്ത്തന്നെയിരുന്നു. ചോദിക്കട്ടെ. കാര്യം പറയാം.കുറച്ചു സമയം ആശുപത്രി വരാന്തയില് പോയിരിക്കുന്നത് ഇത്ര വലിയ അപരാധമാണെങ്കില് ഇനി പോകുന്നില്ലെന്ന് പറയാം. അവര് അയാളുടെ കാലടികളെ ചെവിയോര്ത്തുകൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും അരവിന്ദന്‍ അതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നപ്പോള് അവര്‍ ആശ്വസിച്ചു. "പാവം എന്റെ കുട്ടി. ഞാനവനെ തെറ്റിധരിച്ചു .അവന് അമ്മയെ അങ്ങനെ കുറ്റപ്പെടുത്താനാവില്ല. മായയെന്തും പറയട്ടെ."


പിറ്റേന്ന് കുളിച്ച് അമ്പലത്തില്‍ പോകാനൊരുങ്ങുന്ന സൌദാമിനിയമ്മയുടെ മുറിയിലേക്ക് അരവിന്ദന്‍ കടന്നു വന്നത് അവരെ അത്ഭുതപ്പെടുത്തി. ദിവങ്ങള്‍ കൂടിയാണ് അവന്‍ ഈ മുറിയിലൊന്നു കയറുന്നത്.


“അമ്മേ, നമുക്ക് ഹോസ്പിറ്റല്‍ വരെയൊന്നു പോകാം. അവരൊന്നു ചെക്കു ചെയ്യട്ടെ.“ അയാള്‍ അവരുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു
പിന്നില് മായയുടെ പിറുപിറുക്കുന്ന മുഖം.“അഡ്മിറ്റു ചെയ്യണമെങ്കില് അതും ആയിക്കൊളാന്‍ പറ. കുറച്ചു മാസങ്ങളായില്ലേ തുടങ്ങിയിട്ട്. നമ്മളേ ഇതറിയാതിരുന്നുള്ളു. നാട്ടിലെല്ലാം പാട്ടായ കാര്യമാ ഇത്. അതിലിപ്പോ നാണക്കേടൊന്നും വിചാരിച്ചിട്ട് കാര്യമില്ല.“


അവര് ഒന്നും മിണ്ടാതെ മകനെ നോക്കി നിന്നു. പെട്ടെന്ന് ആവരുടെ മനസ്സിലേക്ക് ഒരു കുളിര് തെന്നല്‍ വീശി. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കപ്പുറത്ത് മുകള്നിലയിലെ മാനസികരോഗികളുടെ വാര്ഡിലേക്കുള്ള ഗോവണി.... അവിടെനിന്നു നോക്കിയാല് കാണാവുന്ന കുഞ്ഞുങ്ങളെ... സ്നേഹം നിറഞ്ഞ നേഴ്സുമാരായ മീനയും ജാന്സിയും... സ്നേഹത്തിന്റെ ഒരു പുതിയ ലോകം അവര്‍ മനസ്സില് കണ്ടു.


അവര് സന്തോഷപൂര്‍വം മകനെ നോക്കി തലയാട്ടി. പിന്നില്‍ ആശ്വാസത്തോടെ നില്ക്കുന്ന മായയെ നോക്കാതെ മതിഭ്രമത്തിന്റെ ചേഷ്ടകളോടെ അയാള്ക്കൊപ്പം വീടിനു പുറത്തേക്കിറങ്ങി, കാറില്‍ കയറി ഇരുന്നു

--------------------------------------------------------------------------


പിന്‍കുറിപ്പ്‌

ഈ കഥയുടെ വിഷയം വളരെയധികം എഴുതപ്പെട്ട ഒന്നാണെങ്കിലും വിഷയത്തിന്റെ ഗൌരവം കൊണ്ട് മാത്രം ഇതെഴുതുവാന്‍ കാരണമായി. ഈ കഥ വായിച്ച് നമ്മളില്‍ ഒരാള്‍ക്കെങ്കിലും ചെറിയ മനം മാറ്റം വന്നെങ്കില്‍ ഈ എഴുത്തിന്‍റെ ഉദ്ദേശം സഫലമായി. സ്നേഹം, കരുതല്‍ ഇവ മനുഷ്യന്‍ ഏതു പ്രായത്തിലും ആഗ്രഹിക്കുന്നതാണ്. വാര്‍ദ്ധക്യം എന്നത് ജീവിതത്തിന്‍റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ ചെറുതാണ്.ആ ചെറിയ കാലഘട്ടത്തില്‍ അവരെ ഒറ്റപ്പെടുത്തില്ല എന്ന് നമുക്ക്‌ പ്രതിജ്ഞയെടുക്കാം