29.1.11

ബ്ലോഗെഴുത്തുകാരുടെ അടിയന്തര ശ്രദ്ധക്ക്‌

പ്രിയ കൂട്ടുകാരെ, തികച്ചും യാദൃശ്ചികമായാണ് ഞാനത് കണ്ടു പിടിച്ചത്‌.ഞാന്‍ ജനുവരി രണ്ട് 2010 നു എന്റെ “റോസാപ്പൂക്കളില്‍” പബ്ലിഷ് ചെയ്ത “കൈതപ്പൂക്കള്‍ പറഞ്ഞത്‌” എന്ന എന്റെ പ്രിയപ്പെട്ട കഥ അതേ വര്ഷം ജനുവരി പതിനേഴു മുതല്‍ മറ്റൊരു ബ്ലോഗില്‍ കിടക്കുന്നു!!!! അതിലെ കഥാ പാത്രമായ നായിക്കനെ(ഒരു പ്രത്യേക സമുദായക്കാരാണവര്‍)പ്പറ്റി ഗൂഗിളില്‍ സെര്ച്ച് ചെയ്‌താല്‍ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാന്‍ “നായിക്കന്‍” എന്ന് മലയാളത്തില്‍ എഴുതി സെര്ച്ച് ചെയ്തപ്പോഴാണ് ഈ കാഴ്ച കണ്ടത്‌. “ഒരു വാക്ക്‌”എന്ന ഒരു ബ്ലോഗില്‍ എന്റെ കൈതപ്പൂക്കള്‍ കോപ്പി ചെയ്യപ്പെട്ടു കിടക്കുന്നു..ഉടമസ്ഥന്‍ ഒരു മുഹമ്മദ്‌ റംഷദ്. ഒരു വര്ഷമായി എന്റെ കഥ മറ്റൊരാളിന്റെ ബ്ലോഗില്‍ കിടന്നിട്ടും ഞാന്‍ അറിഞ്ഞില്ലല്ലോ എന്നൊരു വിഷമം.

ഇത് എന്റെ കൈതപ്പൂക്കള്‍
കള്ളന്‍ ഇവിടെയുണ്ട്

അവനവന്റെ കുഞ്ഞിനു മറ്റൊരവകാശി വരുന്നത് പോലെ തന്നെ ഒരു ഗൌരവ പ്രശ്നമായി ഞാനിതിനെ കാണുന്നു. സ്വന്തം കുഞ്ഞിനു ഡി എന്‍ എ ടെസ്റ്റു നടത്തേണ്ടി വരുന്ന ഇക്കാലത്ത്‌ സ്വന്തം കഥക്ക് എന്ത് ടെസ്റ്റു നടത്തണം..? ഒരു നാല് മാസം മുന്പ് ‌ ഒരു മല്‍സരത്തിനു ഈ കഥ ഞാന്‍ അയച്ചിരുന്നു. അപ്പോള്‍ ചില്ലറ എഡിറ്റിങ്ങും നടത്തിയിട്ടുണ്ട്. ഇക്കണക്കിനു പോയാല്‍ ഒരു കഥ എങ്ങനെ ധൈര്യപ്പെട്ടു പോസ്റ്റു ചെയ്യും...? കഥയുടെ നിലവാരം എന്ത് തന്നെയായാലും കാക്കക്ക് തന്‍ കുഞ്ഞു പൊന്കുഞ്ഞല്ലേ. ഇനിയിപ്പോ നല്ല ബ്ലോഗേര്സിന്റെ കഥകള്‍ മോഷ്ടിക്കപ്പെട്ടു ബുക്കായി പബ്ലിഷ് ചെയ്തിട്ടില്ല എന്നും ആര് കണ്ടു..?
എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തുമായി ഞാന്‍ ഇത് ചര്ച്ച ചെയ്തു.അപ്പോഴാണ്‌ രസം ഈ ബ്ലോഗിലെ മറ്റു സൃഷ്ടികളും മോഷണമത്രേ.. (ആരെങ്കിലും കഥ മോഷ്ടിച്ചിട്ടുണ്ടോ എന്ന് കണ്ടു പിടിക്കുവാനുള്ള സൂത്രവും ഇതോടെ ഞാന്‍ കണ്ടു പിടിച്ചു.നമ്മുടെ കഥയുടെ ഒന്നോരണ്ടോ വാക്കുകള്‍ ഇട്ടു ഒരു സെര്ച്ച് നടത്തുക.)
ഇതിനെതിരെ നമുക്ക്‌ എന്ത് ചെയ്യാന്‍ കഴിയും…? .ഒരു തുറന്ന ചര്ച്ച പ്രതീക്ഷിച്ചു കൊണ്ടു.നിങ്ങളുടെ

സ്വന്തം റോസാപ്പൂക്കള്‍

18.1.11

റോസാപ്പൂക്കള്‍ കേരള കൌമുദിയില്‍

മൈത്രേയിക്ക് നന്ദി..ഒരു തുടക്കക്കാരിയായ എനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ് മൈത്രേയി “വെബ്സ്കാനില്‍” എന്റെ റോസാപ്പൂക്കളെ പരിചയപ്പെടുത്തിയതില്‍ കൂടെ ചെയ്തത്.
മൂന്ന് വര്ഷങ്ങള്ക്ക് മുന്പ്

‌ എഴുത്ത് എന്നത് ചിന്തയില്‍ പോലുമില്ലാതിരുന്ന ഞാന്‍ മലയാളം ടൈപ്പ്‌ റൈറ്റിംഗ് പഠിച്ചതിന്റെ ഒരു ത്രില്ലില്‍,പലരുടെയും ബ്ലോഗു വായിച്ചപ്പോള്‍ ഒന്ന് എഴുതി നോക്കിയതാണ്. പ്രിയ കൂട്ടുകാരുടെ സ്നേഹ പൂര്ണ്ണമായ പ്രോത്സാഹനമാണ്.എന്നെ കേരള കൌമുദിയുടെ കോളത്തില്‍ എത്തിച്ചത്‌. പ്രിയ കൂട്ടുകാരുടെ സ്നേഹപൂര്‍ണ്ണമായ വിമര്ശനങ്ങളും എന്റെ എഴുത്തിന് പ്രോല്സാഹനമായിട്ടുണ്ട്.
ഒരിക്കല്‍ കൂടെ മൈത്രേയിക്ക് നന്ദി.

കേരളകൌമുദിയുടെ ലിങ്ക്
http://keralakaumudi.com/weekly/index.php/________________________Jan-15-2011/jan_15_11.jpg?action=big&size=resize&fromthumbnail=true

പ്രിയ കൂട്ടുകാര്‍ ലിങ്ക് നോക്കുമല്ലോ.

7.1.11

കാണാപ്പുറങ്ങള്‍

ഒക്കാനത്തിനിടെ പുറം തടവിക്കൊടുക്കുന്ന സൂരജിനോട് സ്മിത തളര്ന്ന സ്വരത്തില്‍ പറഞ്ഞു.
”തീരെ വയ്യ സൂരജ്‌. തല കറങ്ങുന്നുമുണ്ട്. ഇന്ന് ലീവെടുക്കാമോ.?”
“പറ്റില്ല മോളെ..നിനക്കറിയില്ലേ..എന്റെ ജോലിയെപ്പറ്റി. ഈ ഒരു വര്ഷം പ്രൊബേഷനറി പീരീഡ്‌ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ..?..ലീവും ചോദിച്ചു എങ്ങനെ ആ ബോസ്സിനടുത്തു ചെല്ലും...? അയാള്ക്ക് ഓരോ നേരത്തും ഓരോ മൂഡാണ്.
സ്മിതയെ താങ്ങിപ്പിടിച്ചു കട്ടിലില്‍ കൊണ്ടു കിടത്തുന്നതിനിടയില്‍ സൂരജ്‌ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ പരിഭവത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ അയാള്‍ ആശ്വാസ വാക്കുകള്‍ പറഞ്ഞു
”നോക്കട്ടെ ഒരു ജോലിക്കാരിയെ കിട്ടുമോ എന്ന്‍. സത്യത്തില്‍ നീയിങ്ങനെ ക്ഷീണിച്ചു കിടക്കുന്നത് കാണുമ്പോള്‍ എനിക്ക് ജോലിക്ക് പോകുവാന്‍ കൂടെ തോന്നുന്നില്ല.”

സ്മിത, വീണ്ടും ചര്ദ്ദിക്കുമോ എന്ന് സന്ദേഹിച്ച് കട്ടിലില്‍ തളര്ന്നു കിടന്നു. ഒന്നും കഴിക്കുവാന്‍ തോന്നുന്നില്ല. വായ്ക്കുള്ളിലാകെ കൈപ്പുരസം സഞ്ചാരം നടത്തുകയാണ്. കഴിഞ്ഞ ദിവസം സൂരജ്‌ വാങ്ങിക്കൊണ്ടു വന്ന ഫ്രൂട്ട്സ് മേശമേല്‍ അത് പടി ഇരിക്കുന്നു. അത് കാണുമ്പോള്‍ തന്നെ മനം പിരട്ടുകയാണ്..സൂരജ്‌ പറഞ്ഞ പോലെ എടുത്തു ചാട്ടമാണോ താന്‍ ചെയ്തത്....? ഈയിടെയായി ആ തോന്നല്‍ ശക്തമാകുന്നത് പോലെ. ചേച്ചി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും എത്ര ആഹ്ലാദത്തോടെയാണ് ചേച്ചിയെ കാണുവാന്‍ പോയത്‌. താന്‍ ഗര്ഭിണിയാണെന്നറിയുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കും...? എല്ലാ പ്രേമ വിവാഹങ്ങളിലെയും അകല്ച്ച ഒരു കുഞ്ഞുണ്ടാകുന്നത് വരെ ഉള്ളു എന്ന് പറയുന്നത് തന്റെ ജീവിതത്തിലും ശരിയാകുമോ..?
സൂരജ്‌ കുളി കഴിഞ്ഞു വന്നു പെട്ടെന്ന് തന്നെ തയ്യാറാകുന്നത് നോക്കി അവള്‍ കിടന്നു.എഴുന്നേല്ക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ അയാള്‍ തടഞ്ഞു. പോകുമ്പോള്‍ വാതിലടക്കാന്‍ എഴുന്നേറ്റാല്‍ മതിയെന്ന് പറഞ്ഞു അവളെ വിലക്കി.
“സ്മിതേ... വന്നു വാതിലടച്ചേക്ക്”
എന്ന് കാര്പോര്ച്ചില്‍ നിന്നും സൂരജിന്റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ സാവധാനം എഴുന്നേറ്റു ചെന്നു. ബൈക്ക് സ്റ്റാര്ട്ടാക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
“ഇന്ന് തന്നെ മറക്കാതെ ജോലിക്കാരിയെ അന്വേഷിക്കാം. നീ പോയി കിടന്നോ.വൈകിട്ട് നമുക്ക് ചെക്കപ്പിന് പോകാനുള്ളതാ. ഒരുങ്ങി ഇരുന്നേക്കണം.”
സ്മിത അത് കേട്ട് സാവധാനം തലയാട്ടി. അയാളുടെ ബൈക്ക് ഗേറ്റ് കടന്നു പോയപ്പോള്‍ അവള്‍ വാതിലടച്ചു വീണ്ടും വന്നു കിടന്നു.
തിരക്കേറിയ നഗര വീഥിയിലൂടെ ബൈക്ക് നീങ്ങുമ്പോള്‍ സൂരജ്‌ സ്മിതയെക്കുറിച്ചായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്. എന്തൊരു വിഡ്ഢിത്തരമാണ് ശരിക്കവള്‍ കാണിച്ചത്‌. പെട്ടൊരു ദിവസം ബാഗുമായി വന്നു തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുക!!!!! സാവകാശം ചെയ്യേണ്ട കാര്യമാണ് എന്നൊക്കെ പറഞ്ഞ് അവളെ വീട്ടിലേക്ക് തിരികെ കൊണ്ടാക്കുവാന്‍ തുനിഞ്ഞപ്പോള്‍
“വീട്ടിലേക്കു തിരികെ പോകേണ്ടി വന്നാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും” എന്ന അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ പിന്നെ അയാള്ക്ക് ‌ വേറൊന്നുമാലോചിക്കാനായില്ല.

ഒരു വര്ഷത്തിനു മുന്പു ഫീല്ഡു വര്ക്കിനിടയില്‍ തികച്ചു യാദൃശ്ചികമായി പരിചയപ്പെട്ട പെണ്കുട്ടി. അവള്‍ വീടിനെക്കുറിച്ചും അച്ഛനമ്മമാരെ കുറിച്ചും വാതോരാതെ സംസാരിച്ചപ്പോള്‍ അയാളും അറിയാതെ അവള്ക്കൊപ്പം എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഒടുവില്‍ നിന്നെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു.
ഒരിക്കല്‍ സ്മിതയുടെ കൂടെ കോഫീ ഹൌസില്‍ നിന്നിറങ്ങുന്നത് കണ്ട ബോസ്സ് പിറ്റേന്നു കണ്ടപ്പോഴേ ചോദിച്ചു.
”നീ പെണ്കുട്ടികളെ വളയ്ക്കാന്‍ നടക്കുന്നോ, അതോ ഏല്പ്പിച്ചിരിക്കുന്ന ജോലി ചെയ്യാന്‍ നോക്കുന്നോ..?
അയാള്‍ ഒന്നും മിണ്ടാതെ നിന്നപ്പോള്‍ പിന്നില്‍ നിന്നും സഹീര്‍ പിറുപിറുക്കുന്നത് കേള്ക്കാമായിരുന്നു.
“ഉം...ഞങ്ങളില്ലെങ്കില്‍ അറിയാം. എപ്പോഴേ ഈ കമ്പനി പൂട്ടി പോയേനെ..എന്നിട്ട് ശ്വാസം വിടണമെങ്കില്‍ ഇയാളുടെ അനുവാദം ചോദിക്കുകയും വേണം” .
സൂരജ്‌ ഒന്നും മിണ്ടാതെ അന്നത്തെ ഡ്യൂട്ടിയുള്ള ഏരിയ ഏതെന്നു ചോദിച്ചു പെട്ടെന്നു സ്ഥലം വിട്ടു. അല്ലെങ്കില്‍ സ്മ്തിയെക്കുറിച്ചുള്ള കൂടുതല്‍‍ വിവരങ്ങള്‍ പറയേണ്ടി വരും.
പെട്ടൊരു ദിവസം വിവാഹിതനായി എന്നറിഞ്ഞപ്പോള്‍ ബോസ്സ് ഇത്ര മാത്രം പറഞ്ഞു.
“ഇപ്പോള്‍ കമ്പനി ലാഭത്തില്‍ പോകുന്നത് കൊണ്ടു കൊള്ളാം. ഇടക്ക് കമ്പനിക്ക് വരുമാനം കുറഞ്ഞാലും സ്വയം പിടിച്ചു നിന്നേക്കണം. അപ്പോള്‍ പരാതി പറയാന്‍ ആരും ഇങ്ങു വന്നേക്കരുത്. കമ്പനിയുടെ വരുമാനമാനുസരിച്ചേ ശമ്പളമുള്ളു എന്ന കാര്യം നിങ്ങള്ക്ക് അറിവുള്ളതാണല്ലോ..?”
അപ്പോഴും അയാളൊന്നും മിണ്ടിയില്ല. കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ആ കമ്പനിയില്‍ അധിക കാലം തുടര്ന്നു പോകുവാന്‍ അയാള്ക്ക് താല്പര്യമില്ലായിരുന്നു. പുതിയതൊന്നു കണ്ടു പിടിക്കണം. അത് വരെ ഒന്നും മിണ്ടാതിരിക്കുകയാണ് നല്ലത്.
സ്മിത അവളുടെ വീട്ടുകാര്‍ വിവാഹത്തിനു വേണ്ടി വാങ്ങിയ ആഭരണങ്ങളുമായാണ് വീടുപേക്ഷിച്ച് വന്നത്. വീട് വാടകക്കെടുക്കുവാനും അത്യാവശ്യം വീട്ടു സാധനങ്ങള്‍ വാങ്ങുവാനും അതില്‍ നിന്നും കുറച്ചെടുത്ത് വില്ക്കേണ്ടി വന്നു.
“ലോക്കറില്‍ വെച്ചേക്കാം”എന്ന് പറഞ്ഞു വാങ്ങുമ്പോള്‍
”അത് നല്ലതാ..സൂരജ് ജോലിക്ക് പോകുമ്പോള്‍ ഞാനിവിടെ തന്നെയല്ലേ ഉള്ളു.വല്ല കള്ളന്മാരും കൊണ്ടു പോയാലോ”
എന്ന് പറഞ്ഞു അവള്‍ ആഭരണങ്ങള്‍ എടുത്തു തരുമ്പോള്‍ അയാള്ക്ക് കുറ്റബോധം കൊണ്ട് അവളുടെ മുഖത്ത് നോക്കാനായില്ല . പിന്നെ സ്വയം ആശ്വസിച്ചു. സാരമില്ല വേറെ മാര്ഗമില്ലഞ്ഞിട്ടല്ലേ. നല്ലൊരു ജോലി കിട്ടുമ്പോള്‍ മാറാവുന്നതെ ഉള്ളു ഈ പ്രയാസങ്ങളെല്ലാം. ഇന്നെന്തായാലും ഒരു സന്തോഷം തോന്നുന്നു. ഈ കമ്പനിയിലെ തന്റെ അവസാനത്തെ ജോലി ദിവസമാണ്. .

ബൈക്ക് പോര്ച്ചില്‍ വെച്ചു ബോസ്സിനടുത്തു ചെന്ന് അന്നത്തെ ഏരിയ ആരായുമ്പോള്‍ മേശ വലിപ്പില്‍ നിന്നും കീ എടുത്തു കൊടുത്തു കൊണ്ടയാള്‍ പറഞ്ഞു .
“ഇന്ന് റഫീക്കിനെ കൂടെ കൊണ്ടു പൊയ്ക്കോ. നിന്നെക്കൊണ്ടു തനിയെ ആവില്ല. കാറുമെടുത്തോളൂ..വണ്ടി റഫീക്ക്‌ ഓടിച്ചോളും . ഏരിയ അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്.”
സ്റ്റേഡിയം റോഡിലെ ബ്ലോക്കില്‍ കുറച്ചു സമയം കാത്തു കിടക്കുമ്പോള്‍ പിരിഞ്ഞു പോകുന്നു എന്നറിമ്പോഴുള്ള ബോസ്സിന്റെ പ്രതികരണം മനസ്സില്‍ കാണുവാന്‍ ശ്രമിച്ചു.ആദ്യമായി ഇവിടെ ജോലിക്കു വന്നപ്പോഴുള്ള അതേ സംഘര്ഷം അനുഭവപ്പെടുന്നപോലെ.
“നീ എന്താ ആലോചിക്കുന്നത്.സൂരജ്‌...?” എന്ന റഫീക്കിന്റെ ശബ്ദമാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തിയത്‌.
“ഒന്നുമില്ല..”എന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും തന്റെ മുഖഭാവം കണ്ടു അവന്‍ വീണ്ടും എന്തെങ്കിലും ചോദിക്കും എന്നാണു തോന്നിയത്‌ .
“ഈ ബോസ്സിന്റെ ഒരു കാര്യം.അയാള്‍ എന്ത് തീരുമാനിച്ചോ അതുപോലെ തന്നെ നടപ്പിലാക്കണം. കഴിഞ്ഞ ദിവസം ഞാന്‍ ഏരിയ മാറി ജോലി ചെയ്തു എന്നറിഞ്ഞപ്പോള്‍ എന്നോടു അയാള്‍ എത്ര ദേഷ്യപ്പെട്ടെന്നോ..? ജോലി ചെയ്യുന്നത് നമ്മളല്ലേ. അപ്പോള്‍ കുറച്ചെങ്കിലും നമ്മുടെ ഇഷ്ടത്തിനു വിട്ടു തരണ്ടേ..?. ഇതുപോലെ ജോലിക്കാര്ക്ക് സ്വാതത്ര്യം തരാത്ത ഒരു കമ്പനി.. പല പ്രാവശ്യം ആലോചിചിട്ടുള്ളതാണ് വിട്ടു പോകണമെന്ന്.” റഫീക്ക്‌ അമര്ഷത്തോടെ പറഞ്ഞു
സൂരജ്‌ ഒരു നിമിഷം റഫീക്കിനെ നോക്കി എന്നിട്ട് പറഞ്ഞു.
“റഫീക്ക്‌ ഇന്ന് ഞാന്‍ ഈ കമ്പനിയിലെ ജോലി വിട്ട് പോവുകയാണ്. ഇന്ന് മുപ്പതാം തീയതിയല്ലേ. ഈ മാസത്തെ ശമ്പളം വാങ്ങി എനിക്ക് പോയേ പറ്റൂ.”
റഫീക്ക്‌ അമ്പപ്പോടെ അയാളെ നോക്കി.
“നീ...നീ പോവുകയാണോ സൂരജ്‌....? ബോസ്സ് സമ്മതിക്കുമോ..?” ഞാനൊരു പ്രാവശ്യം ഇതുപോലെ പോകാനൊരുങ്ങിയിട്ടുള്ളതാ. അന്നയാള്‍ വേറൊരാളെ ട്രെനിയിംഗ് ചെയ്യിപ്പിച്ചെടുക്കുവാനുള്ള പ്രയാസങ്ങള്‍ പറഞ്ഞു എന്റെ കാല് പിടിച്ചു കളഞ്ഞു. ശമ്പളവും കൂട്ടിത്തന്നു.”.
“ഞാനും ഇതിനു മുന്പ് ഒരു പ്രാവശ്യം പോകാനോരുങ്ങിയിട്ടുണ്ട്,പക്ഷെ ബോസ്സ് സമ്മതിക്കേണ്ടേ..പക്ഷെ ഇനിയും എനിക്ക് പോകാതെ വയ്യ. സ്മിതയാണെങ്കില്‍ ഇപ്പോള്‍ ഗര്ഭിണിയും. ഞങ്ങള്ക്ക് മര്യാദക്കൊന്നു ജീവിക്കേണ്ടേ....?എത്ര നല്ല നിലയില്‍ കഴിഞ്ഞിരുന്ന കുട്ടിയാണെന്നോ അവള്‍. എന്റെ കൂടെ പോന്നു എന്ന കുറ്റം കൊണ്ട് അവളെ കഷ്ടപ്പെടുത്തുവാനെനിക്ക് വയ്യ..”
ബ്ലോക്ക് നീങ്ങി കാര്‍ വീണ്ടും ഓടി തുടങ്ങിയിരുന്നു.
“പോകുന്ന വഴി ഡോ.ലേഖയുടെ ഹോസ്പിറ്റലിന്റെ അടുത്തൊന്നു നിര്ത്തണം. ഇന്ന് സ്മിതയ്ക്ക് ചെക്കപ്പുള്ള ദിവസമാണ്.”
ആശുപത്രയില്‍ വൈകുന്നേരത്തെ ചെക്കപ്പിന് പേര് ബുക്ക് ചെയ്യുമ്പോള്‍ റിസ്പ്ഷനിസ്റ്റു പറഞ്ഞു
“ഒരു ഏഴരയാകുമ്പോള്‍ വന്നാല്‍ മതി. ഇന്നു ധാരാളം പേഷ്യന്സുണ്ട്. ഇന്ന് സര്ജറിയുള്ളതു കാരണം ഡോക്ടര്ക്ക് രാവിലെ ഓ.പി.ഇല്ല. അതാ വൈകിട്ട് ഇത്ര തിരക്ക്.”
“അതുമതി എനിക്ക് അപ്പോഴേ ജോലികഴിഞ്ഞു അവളെ കൂട്ടി വരാനാകൂ.”
ധൃതിയില്‍ തിരിച്ചു നടക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.”

കാര്‍ സ്റ്റേഡിയം റോഡു പിന്നിട്ടുള്ള ഇടവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. എസ്സ്.റ്റി.ഡി. ബൂത്ത് കഴിഞ്ഞുള്ള വളവു കഴിഞ്ഞപ്പോള്‍ റഫീക്ക്‌ കാര്‍ സ്ലോ ചെയ്തു. “പ്രത്രീക്ഷാ ഭവന്‍” എന്നെഴുതിയ വീടിനു മുന്നില്‍ നിറുത്തി. കാറില് നിന്നിറങ്ങി പരിസരം വീക്ഷിച്ചുകൊണ്ട് താഴു മിനിട്ടുകള്ക്കുള്ളില്‍ നീക്കി സൂരജ്‌ ഗെയിറ്റ് തുറന്നിട്ടു.
“പിന്‍ വാതിലിനു തീരെ ബലമില്ല എന്നാണു ബോസ്സ് പറഞ്ഞത്. ഇത്രയ്ക്കു വിഡ്ഢികളായ മനുഷ്യരുണ്ടാകുമോ..?”. വലിയ ബംഗ്ലാവ് പണിതിട്ട് തീരെ ബലം കുറഞ്ഞ പിന്‍ വാതില്‍ വെക്കുക്ക..?” കാറ് പോര്ച്ചില്‍ പാര്ക്ക് ചെയ്തു തുറന്നിറങ്ങുന്നതിനിടയില്‍ റഫീക്ക്‌ പറഞ്ഞു.
“ഭാര്യയും ഭര്ത്താവും ജോലിക്ക് പോയാല്‍ വൈകിട്ടേ വരൂ അയല്ക്കാരും അങ്ങനെ തന്നെ ഒട്ടു പേടിക്കാനില്ല” പിന്വാ്തില്‍ ശബ്ദമുണ്ടാകാതെ തകര്ക്കുന്നതിനിടയില്‍ റഫീക്ക്‌ പറഞ്ഞു കൊണ്ടിരുന്നു.
സൂരജ്‌ ജോലിയിലുടനീളം മൌനിയായിരുന്നു. ഇന്നത്തെ ദിവസം എത്രയും പെട്ടെന്ന്‍ ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍... ഒരു ചിലന്തി ഇരയെ വലയില്‍ കുടുക്കിയപോലെ ഇത്രയും നാള്‍ ബോസിന്റെ അനുവര്ത്തിയായി ജീവിക്കേണ്ടി വന്നു. ഈ വലക്കണ്ണിയുടെ കെട്ടുപാടില്ലാത്ത പുതിയ ജീവിതം അയാളെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടിരുന്നു. അതെ വലയില്‍ കുടുക്കിയ ചിലന്തി കാലുകള്‍ കൊണ്ടു തന്നെ വരിഞ്ഞു മുറുക്കുന്നതിനു മുന്പ് രക്ഷപെടണം . ഇത്രയും നാളത്തെ തന്റെ ജീവിതം ഒരു പഴംകഥപോലെ മറന്നു കളയണം. സ്മിതയോടെല്ലാം തുറന്നു പറയുമ്പോള്‍.എന്തായിരിക്കും അവളുടെ പ്രതികരണം.”ചതിയന്‍” എന്ന് കരഞ്ഞു കൊണ്ടു വിളിച്ചു ശപിക്കുമോ...?.
എങ്ങനെ അവളെ സ്വാന്ത്വനിപ്പിക്കും എന്ന ഒരു എത്തും പിടിയും കിട്ടാത്തതുപോലെ. അയാള്ക്ക് ‌ ശരീരമാകെ തളരുന്നത് പോലെ തോന്നി. സ്മിതയോടൊപ്പം ജീവിച്ചു തുടങ്ങിയ നാളുകളില്‍ പോലും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യണ്ടി വരും എന്നാലോചിച്ചിട്ടില്ല,.
"നീ ഇത് എന്താലോചിച്ചു നില്ക്കുകയാ..?വേഗമാകട്ടെ .." റഫീക്കിന്റെ ശബ്ദം കേട്ട് അയാള്‍ പെട്ടെന്നു പ്രവര്ത്തന നിരതനായി.

എത്ര പെട്ടെന്നാണ് അവര്‍ ജോലി പൂര്ത്തി യാക്കിയത്‌. വര്ഷ്ങ്ങളുടെ ജോലി പരിചയം അവരെ അതില്‍ അത്രക്ക് പ്രാവീണ്യം ഉള്ളവരാക്കിയിരിക്കുന്നു. സ്വര്ണ്ണവും പൈസയുമെല്ലാം പൂട്ടിവെക്കാത്ത കുടുംബാഗങ്ങളോട് സൂരജ്‌ മനസ്സില്‍ നന്ദി പറഞ്ഞു. ഇലക്ടോണിക്ക് സാധനങ്ങള്‍ റഫീക്ക്‌ ആദ്യം തന്നെ കാറിന്റെ പിന്സീറ്റില്‍ കൊണ്ടു വെച്ചിരുന്നു. വിചാരിച്ചതില്‍ പെട്ടെന്ന് ജോലി തീര്ത്ത്തിന്റെ ആശ്വാസത്തില്‍ മുകള്‍ നിലയിലെ മുറികള്‍ ഒന്നു കൂടി പരിശോധിക്കുകയായിരുന്നു അവര്‍. തെളിവുകള്‍ അവശേഷിപ്പിക്കാതെ ജോലി ചെയ്യുന്നതിലാണ് ഒരാളുടെ മിടുക്ക്. എത്ര കിട്ടി എന്നതിലല്ല. എന്ന ബോസ്സിന്റെ ഉപദേശം എല്ലാ ദിവസത്തെ ജോലിയും തീര്ക്കു മ്പോള്‍ അവര്‍ മറക്കാറില്ല.

പെട്ടെന്നാണ് താഴെ എന്തോ ശബ്ദം കേള്ക്കുന്നപോലെ തോന്നിയത്‌..വീടിനു മുന്നില്‍ ഏതോ വാഹനത്തിന്റെ ശബ്ദം. ജോലി നിര്ത്തി ജനാലയിലൂടെ പരിഭ്രമത്തോടെ നോക്കുമ്പോള്‍ സൂരജ് ആ കാഴ്ച കണ്ടു. ഇനിയും എന്ജിന്‍ ഓഫാക്കിയിട്ടില്ലാത്ത പോലീസ് ജീപ്പിനുള്ളില്‍ നിന്നും ധൃതിയില്‍ ഇറങ്ങുന്ന കാക്കിധാരികള്‍. ഒരു നിമിഷം കൊണ്ട് നാവും തൊണ്ടയും മരുഭൂമിയിലെത്തിയ യാത്രികനെപ്പോലെ വരണ്ടുണങ്ങുന്നതറിഞ്ഞു. ഞെട്ടലോടെ റഫീക്കിനെ നോക്കുമ്പോള്‍,അടുത്ത നിമിഷം അവന്‍ താഴേക്കോടുന്നതാണു കണ്ടത്‌. താഴെ റഫീക്കിനെ പിടികൂടുന്ന ശബ്ദങ്ങള്ക്ക് പിന്നാലെ മുകളിലേക്ക് ഓടിയടുക്കുന്ന കാലടികളെ കേള്ക്കുവാന്‍ സാധിക്കാതെ ബധിരനായിപ്പോയെങ്കില്‍ എന്നയാള്‍ ആശിച്ചു ചെവികള്‍ പൊത്തി....

വൈകുന്നേരം.ഡോ.ലേഖയുടെ പരിശോധനാ മുറിക്കു മുന്നില്‍ പേര് വിളിച്ചു കൊണ്ടിരുന്ന നേഴ്സ് അടുത്ത പേഷ്യന്റിന്റെ പേര് വിളിച്ചു.
“സ്മിതാ സൂരജ്‌”.
ഒരു നിമിഷം ചാരുബെഞ്ചിലിരിക്കുന്ന മുഖങ്ങളിലൂടെ കണ്ണോടിച്ച ശേഷം അവള്‍ വീണ്ടും ഒന്ന് കൂടെ ആ പേര്‍ ആവര്ത്തി ച്ചു.
“സ്മിതാ സൂരജ്‌”
“എത്തിയില്ലെന്ന് തോന്നുന്നു” എന്ന് പതുക്കെ ഉരുവിട്ട ശേഷം അടുത്ത ഫയല്‍ എടുത്ത്‌ പേര് വിളിച്ചു.
സൌമ്യാ ശ്രീജിത്ത്‌”
ഒരാള്ക്ക് ‌ മുന്പേ ഡോക്ടറെ കാണാനായതിന്റെ ആശ്വാസത്തില്‍ സൌമ്യാ ശ്രീജിത്ത്‌ വലിയ വയറും താങ്ങി ഡോക്ടറുടെ മുറിയിലേക്ക് കയറിപ്പോയി.

20.11.10

എച്ചുച്ചോത്തി

ഡീ…എച്ചുവേ…കഞ്ഞി തിളച്ചെന്ന് നോക്കിക്കേഡീ…നീരേറ്റുപറമ്പിലെ കുഞ്ഞേല വല്യമ്മ മുറിയില്‍ നിന്നും അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. അതിനുള്ള മറുപടി വന്നത് അടുക്കളില്‍ നിന്നായിരുന്നില്ല. മുറ്റത്തു നിന്നായിരുന്നു.
“ഇപ്പൊ തീ കത്തിച്ചിങ്ങിറങ്ങിയതല്ലേ ഉള്ളു. കൊതക്കാറൊന്നുമായിട്ടില്ലെന്റെ വെല്യമ്മേ…” ധൃതിയില്‍ പ്രാകുന്നതിനിടയില് എച്ചുച്ചോത്തി വിളിച്ചു പറഞ്ഞു.
“ഇവളുടെ ഒരു ബാഷ…തെളക്കെണെന്നു പറയാമ്മേലെ..ഒരു കൊതക്കല്..”
കുഞ്ഞേല വെല്യമ്മ പതുക്കെ പറഞ്ഞു.

മുറ്റമടിച്ചു കൊണ്ടിരുന്ന എച്ചു അതു കേട്ടില്ല.അല്ലെങ്കില്‍ തന്നെ പ്രാകുന്നതിന്റെ തിരക്കിലായിരുന്നല്ലോ എച്ചൂച്ചോത്തി. മാമ്പഴക്കാലാമായാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ മുറ്റമടിയുടെ കൂടെ എച്ചൂച്ചോത്തിക്ക് പ്രാക്കിന്റെ സീസണ് കൂടിയാകും. വെറുതെയല്ല എച്ചു പ്രാകുന്നത്. നീരേറ്റുപറമ്പു വീടിന്റെ തൊടി നിറയെ മാവുകളാണ്. ആറു മക്കളുള്ള ആ വീട്ടിലെ ഇളയ സന്താനങ്ങള്‍ മാമ്പഴങ്ങള്‍ ഈമ്പിക്കുടിച്ച് അതിന്റെ തൊലിയും മാങ്ങാണ്ടിയും മുറ്റത്തേക്ക് അഭിഷേകം ചെയ്തിട്ടുണ്ടാകും. മുറ്റത്തെ മാമ്പഴത്തൊലികള്‍ കണ്ട് അരിശം പൂണ്ട് മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ചൂലില് മാങ്ങാണ്ടി തടയുന്നത്.ചൂലുകൊണ്ട് അടിച്ചാല്‍ നീങ്ങുകയില്ലാത്ത മാങ്ങാണ്ടി മുറ്റത്തിന് ദൂരെ എറിഞ്ഞു കൊണ്ട് അന്നത്തെ പ്രാക്ക് ആരംഭിക്കുകയായി. ഇഷ്,കിഷ്,കുഷ് എന്നിങ്ങനെ സ്വകാര്യം പറയുന്നതു പോലെയാണ് പ്രാക്ക് . കുട്ടികള്‍ അതെന്താ പറയുന്നതെന്നു കേള്ക്കാനായി പലവട്ടം ചെവി വട്ടം പിടിച്ചു നോക്കിയിട്ടുണ്ട്.
“ഒരു രക്ഷയുമില്ല. സ്വകാര്യ്ത്തിലാ പ്രാക്ക്” എന്നു പറഞ്ഞവര്‍ തോറ്റു പിന്വാങ്ങും.
എച്ചു എല്ലാദിവസവും കുട്ടികള്‍ ഇട്ടിരിക്കുന്ന വസ്ത്രമെല്ലാം പരിശോധിക്കും. അതില്‍ എത്രമാത്രം അഴുക്കുണ്ട് എന്നെല്ലാം തിട്ടപ്പെടുത്തും. അവധിക്കാലത്ത്‌ അവര്‍ മണ്ണില്‍ കളിച്ചു തിമര്ക്കുന്നതു കാണുമ്പോഴേ എച്ചൂന് കലിയിളകും.
“നെരങ്ങിക്കോ മണ്ണിക്കെടെന്നെല്ലാം….വാക്കിയൊള്ളവന്‍ വേണം അലക്കി നേരെയാക്കാന്‍..” എന്നിട്ടവരുടെ നേരെ കടുപ്പിച്ചു നോക്കും.

കൊച്ചു കുട്ടികളോടു മാത്രമേ എച്ചൂച്ചോത്തിക്ക് ഈ കലിയുള്ളു. നീരേറ്റുപറമ്പിലെ വീട്ടിലെ മറ്റംഗങ്ങളോടെല്ലാം വളരെ ബഹുമാനത്തോടെയേ അവര്‍ പെരുമാറുകയുള്ളു.

എച്ചുവിനെ കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴേ കെട്ടിയവന്‍ ഉപേക്ഷിച്ചതാണ്. മക്കളുമില്ല. ഭര്ത്താവ് കുഞ്ഞുങ്ങള്‍ എന്നീ സങ്കല്പ്പങ്ങള്ക്ക് അന്യയായി ജീവിക്കുന്നതു കൊണ്ടാകാം കുഞ്ഞുങ്ങളുടെ ഒരു കുസൃതിയും എച്ചുവിന് പിടിക്കാതെ പോയത്.
നീരേറ്റുപറമ്പിലെ വീട്, അടുത്തുള്ള ഭഗവതിയുടെ അമ്പലം. തീര്ന്നു എച്ചുവിന്റെ ചെറിയ ലോകം. ജീവിതത്തിലെ പ്രധാന സംഭവം വര്ഷാ വര്ഷം വരുന്ന ഉത്സവവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടുമാണ്. ഭഗവതി കഴിഞ്ഞാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ ഇത്തമ്മയും ചാക്കോച്ചനും കണ്‍ കണ്ട ദൈവങ്ങള്‍. താമസം മരിച്ചു പോയ ആങ്ങള കേശോച്ചോന്റെ വീടിനോടു ചേര്ന്ന് സ്വന്തം ഭൂമിയായ നാലു സെന്റിലെ ഒരു കൊച്ചു വീട്ടില്‍. കൂട്ടിന് കേശോച്ചോന്റെ മൂത്തമകള്‍ സരോ. കേശോച്ചോന്റെ ഭാര്യ കമലാക്ഷിക്ക് മാനസികത്തകരാറുണ്ട്.അതുകൊണ്ട് പരസ്യമായി നാത്തൂന്‍ പോരെടുക്കും.രണ്ടും കൂടെ നേരില്‍ കണ്ടാല്‍ പിന്നെ നോക്കെണ്ട. തേവാതര യുധം തന്നെ. തലക്കു സ്ഥിരമില്ലാത്ത ആളല്ലേ എന്നൊന്നും എച്ചൂച്ചോത്തി നോക്കുകയില്ല.കട്ടക്കു കട്ടക്കു പിടിച്ചു നില്ക്കും. ഭ്രാന്തിന്റെ സൌകര്യം മുതലെടുത്ത് കമലാക്ഷി അവസരം കിട്ടുമ്പോഴെല്ലാം നാത്തൂനെ ഉപദ്രവിച്ചു കൊണ്ടിരിക്കും. അലക്കിയിട്ട തുണികള്‍ അഴയില്‍ നിന്നും താഴെ മണ്ണിലിടുക, അടുപ്പില്‍ വെള്ളം കോരിയൊഴിക്കുക എന്നിങ്ങനെ കലാ പരിപാടികള്‍ .

വീട്ടില്‍ കിടന്നു പോരടിക്കുന്നത് പോരാതെ കമലാക്ഷി ഇടക്ക് നീരേറ്റുപറമ്പിലെ വീട്ടില്‍ വന്നും എച്ച്ചുവിനോടു വഴക്കിനു വരും. ഒറ്റക്ക് ഒറ്റക്ക് പറഞ്ഞു പോരടിക്കുന്ന എച്ചുവിനോടു കുഞ്ഞേല വലിയമ്മ ചോദിക്കും.
”നിനക്ക് നാണമില്ലേ എച്ചു...? തലയ്ക്കു സ്ഥിരമില്ലാത്തത് നിനക്കോ അതോ അവള്ക്കോ ..?”
“അല്ലാ...വെല്യമ്മേ... വീട്ടിലോ എനിക്ക് സ്വൈര്യം തരില്ല. അപ്പൊ ഇവിടേം കൂടി വന്നു സ്വൈര്യക്കെടുണ്ടാക്കിയാലോ..? അങ്ങനെ വിട്ടു കൊടുക്കുവാന്‍ പറ്റുവോ…? ഓപ്പയുണ്ടായിരുന്ന കാലത്ത്‌ ഇത്രേം വഴക്കിനു വരിയേലായിരുന്നു ഈ അസത്ത്‌.”
“കേശവനെ പേടിയായിരുന്നോ കമലാക്ഷിക്ക്..?”
“പിന്നല്ലാതെ എന്നോടു വഴക്കിനു വന്നാല്‍ ഓപ്പ നല്ല വീക്ക് വെച്ചു കൊടുക്കുമായിരുന്നു.പിന്നെ കുറെ ദിവസത്തേക്ക് സമാധാനമായിട്ടിരിക്കാം ..”

ഒരു ദിവസം ഉച്ചനേരത്ത് നീരേറ്റുപറമ്പിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എച്ചൂചോത്തിയെ തേടി അയല് പക്കത്തെ ഭാസ്കരന്‍ പാഞ്ഞെത്തി
“എച്ചു വെല്യമ്മേ..ദേ നിങ്ങടെ വീടിനു തീപിടിച്ചേ..ഓടിവായോ…”

അരച്ചുകൊണ്ടിരുന്ന തേങ്ങായും മുളകും അരകല്ലില്തന്നെ ഇട്ട് എച്ചൂ വീട്ടിലേക്കോടി. ആ ചെറിയ ഓലവീടു മുഴുവനും അഗ്നിദേവന്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു. വീടിരുന്ന സ്ഥലത്ത് വെള്ളമൊഴിച്ചു കെടുത്തിയ ചാരക്കൂമ്പാരവും അതില്‍ നിന്ന് വരുന്ന പുകച്ചുരുളുകളും. പെട്ടിയിലിരുന്ന സരോയുടെ സാരികളും എച്ചുവിന്റെ സെറ്റുമുണ്ടുകളെമെല്ലാം ആ ചാരക്കൂമ്പാരത്തിലൊടുങ്ങി. തന്റെ സമ്പാദ്യങ്ങളെല്ലാം കത്തിയമര്ന്നതു കണ്ട് ആ പാവം ഒന്നും മിണ്ടാനില്ലാതെ അടങ്ങിക്കൊണ്ടിരിക്കുന്ന പുകച്ചുരുളുകളെ നോക്കി നിന്നു.
“ഞാനൊന്നുമല്ല തീവെച്ചത്..ഞാനിവിടെ കെടന്നുറങ്ങുവായിരുന്നു." എന്ന നാത്തൂന്‍ കമലാക്ഷിയുടെ പ്രഖ്യാപനം കേട്ടപ്പോഴേ കിണ്ണം കട്ടതാരെന്ന് എല്ലാര്ക്കും മനസ്സിലായി. പക്ഷേ എന്തു പറയാന്‍…? കമലാക്ഷിയെ ഒന്നു കടുപ്പിച്ചു നോക്കുവാന്‍ പോലും ശക്തിയിലാതെ എച്ചു തളര്ന്നു നിന്നു. ചിത്ത ഭ്രമത്തില് ചെയ്യാവുന്നതേത് പാടില്ലാത്തതേത് എന്നറിയാന്‍ വയ്യാത്ത നാത്തൂനോട് പോരടിച്ചാല് കത്തിപ്പോയ വീട് തിരികെ കിട്ടില്ലെന്ന് മനസ്സിലായിക്കാണും.
‘അമ്മായി ഇനി ഇവിടെ താമസിച്ചോ.ഇനീപ്പ വീടൊന്നും കെട്ടാന്‍ പോകേണ്ട. അമ്മ ഇനീ തീവെക്കില്ലെന്നാരു കണ്ടു..?”
കേശവന്റെ മകന്‍ വിജയന്‍ പറഞ്ഞു
വിജയന് സ്വന്തം അമ്മയെക്കളേറെ അമ്മായിയെ കാര്യമായിരുന്നു. ഓര്മ്മ നഷ്ടപ്പെട്ട അവന്റെ അമ്മ മക്കളോട് പ്രത്യേകിച്ച് ഒരടുപ്പവും കാണിച്ചിരുന്നില്ലല്ലോ.ശരിക്കും അമ്മ തന്നെയായിരുന്നു എച്ചു അവര്ക്ക്.

.അതോടെ എച്ചുവിന്റെ താമസം അവരുടെ കൂടെയായി. സരോ കുറെ നാളേക്കു അവളുടെ കത്തിയെരിഞ്ഞു പോയ സാരികളെക്കുറിച്ചു സങ്കടപ്പെട്ടു എച്ചു കമലാക്ഷിയുമായി പൂര്വ്വാധികം ശക്തിയില് വഴക്കും നടത്തി കൊണ്ടിരുന്നു.

നീരേറ്റുപറമ്പിലെ വീട്ടിലെ മൂത്ത കുട്ടി ഗ്രേസിയെ അവിടത്തെ ഇത്തമ്മ പ്രസവിച്ചു കിടക്കുമ്പോള്‍ പണിക്കു വന്നതാണ് എച്ചു. ഗ്രേസിയും കേശവന്റെ മകള്‍ സരോയും ഒരേ പ്രായക്കാര്‍. സരോ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളില്ലാത്ത എല്ലാ ദിവസവും എച്ചുവിന്റെ. കൂടെ നീരേറ്റുപറമ്പിലെ വീട്ടിലെത്തും.എന്നിട്ട് എച്ചുവിന്റെ കൂടെ വിസ്തരിച്ചൊരു കഞ്ഞി കുടിയുണ്ട്. അത് കാണുമ്പോള്‍ നീരേറ്റുപറമ്പിലെ വീട്ടിലെ കുട്ടികള്‍ കൂടെ ഊണ് മേശയില്‍ നിന്നും പ്ലേറ്റുമായി വന്ന്‍ അവരുടെ കൂടെയിരുന്നു കഞ്ഞി കുടിക്കും.
കുറച്ചു കഞ്ഞികുടിച്ചു കഴിയുമ്പോ സരോ മടുക്കും.
“ആ പാവാട കുത്തഴിച്ച്ചു തിന്നടീ ..”എന്ന അമ്മായിയുടെ ശാസന കേള്ക്കുമ്പോള്‍ അവള്‍ പാവാട അഴിച്ചിട്ടു ബാക്കി കൂടെ അകത്താക്കും. എന്നിട്ട് വിമ്മിഷ്ടപ്പെട്ടു എഴുന്നേറ്റു പോകും.

എത്ര കൊല്ലമായി എച്ചു നീരേറ്റുപറമ്പിലെ വീട്ടിലെ അംഗത്തെപ്പൊലെയായിട്ട്. സരോക്കും ഗ്രേസിക്കും ഇപ്പോള്‍ കല്യാണ പ്രായമായി പക്ഷേ ഇപ്പോഴും കാര്യമായ അടുക്കള പണികള്‍ എച്ചുവിന് അറിയില്ല. ഒരു കറിവെക്കാനോ മീന്‍ വെട്ടാനോ പോലും.
“ഈ അമ്മയെ കൊള്ളില്ലാഞ്ഞിട്ടാ..എന്റെ കുഞ്ഞു പ്രായത്തില് ഇവിടെ വന്നയാളെ ഒരു കറിവെക്കാനും കൂടെ അമ്മ പഠിപ്പിച്ചില്ലല്ലോ..?” ഗ്രേസി ഇടക്ക് അമ്മയോടു ചോദിക്കും.
“പാവം... അതങ്ങനെയായിപ്പോയി. ഒരു കഴകത്തുമില്ല അടുക്കളക്കാര്യത്തില്. പിന്നെ തുണിയലക്ക്,അടിച്ചുതുടക്കല് അരക്കല് ഇതൊക്കെ ചെയ്യുമല്ലോ.അതുപോരെ..?”
“എച്ചൂച്ചോത്തി കല്യാണം കഴിച്ചു കെട്ട്യോന്റെ വീട്ടില് ചെന്നപ്പോഴും കറിവെക്കാനറിയാതെ എന്തു ചെയ്തു..?” ഒരിക്കല് ഗ്രേസി തമാശക്കു ചോദിച്ചു.
“അതെന്റെ അമ്മായി അച്ഛനാ ചെയ്തിരുന്നത്. മീന്‍ വരെ അമ്മായി അച്ഛന്‍ നന്നാക്കുമായിരുന്നു.” മൂന്നുമാസത്തെ ഭര്തൃവീട്ടിലെ എക്സ്പീരിയന്സ് എച്ചു പറഞ്ഞു.
“ചുമ്മാതല്ല അങ്ങേര് ഉപേക്ഷിച്ചത്. പണ്ടത്തെക്കാലത്ത് ഒരു വീട്ടില്‍ ചെന്നു കയറിയിട്ട് മീന് വെട്ടാന്‍ കൂടെ അറിയില്ലെന്നു പറഞ്ഞാല് പിന്നെന്താ ചെയ്യേണ്ടത്....?" അവള്‍ തമാശയായി പറഞ്ഞു.
“അല്ല ഗ്രേസമ്മെ…അയാക്കു വേറെ പെണ്ണൊണ്ടായിരുന്നു. ഞാനതു കണ്ടു പിടിച്ചു. എന്റെ വീട്ടിലേക്ക് പോരുകേം ചെയ്തു.ഒരു വിജയിയുടെ ഭാവത്തില് എച്ചു പറഞു.ശിവരാത്രിക്ക് ഓപ്പയുടെ കൂടെ മണപ്പുറത്തു പോയപ്പോള്‍ അവിടെ വെച്ച് ഭര്ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടിയ കഥ എച്ചു ഗ്രേസിയെ വിശദമായി പറഞ്ഞു കേള്പ്പിച്ചു.
കേശോച്ചോനും കമലാക്ഷിയും മരിച്ചു വിജയന്‍ പെണ്ണുകെട്ടിയിട്ടും അവന്‍ അമ്മായിയെ സംരക്ഷിച്ചു പോന്നു. സരോയും ഇളയവള്‍ കാഞ്ചനയും വിവാഹിതരായി പോവുകയും ചെയ്തു.

കാലം മുന്നോട്ടു നീങ്ങവെ ഒരു നാള്‍ എച്ചൂച്ചോത്തി നീരേറ്റുപറമ്പിലെ വീട്ടില് നിന്ന് റിട്ടയര് ചെയ്തു. എങ്കിലും എല്ലാ ഓണത്തിനും എച്ചുവിന് സെറ്റുമുണ്ടും ബ്ലൌസിനു തുണിയുമെല്ലാം ഇത്തമ്മ മുടങ്ങാതെ കൊടുത്തു വിടുമായിരുന്നു. കുഞ്ഞേല വെല്യമ്മ എപ്പോഴേ ഇടവക പള്ളിയിലെ കല്ലറക്കുള്ളിലായി. നീരേറ്റുപറമ്പിലെ വീട്ടിലെ സന്താനങ്ങളോരോരുത്തരായി വിവാഹം കഴിച്ചു പോവുകയും വിവാഹം ചെയ്തു കൊണ്ടു വരികയും ചെയ്തു.

ഒരു അവധിക്കാലത്ത് വീട്ടിലെത്തിയ ഗ്രേസിയോടും ഇളയവള്‍ ഷേര്ലിയോടും ഇത്തമ്മ പറഞ്ഞു.
“നമ്മുടെ എച്ചു തീരെ മേലാണ്ടു കിടക്കുവാ.ഒന്നു പോയി കണ്ടേരെ..ഇനി വരുമ്പോ കാണുമോ എന്നാര്ക്കറിയാം..പാവം”
“ആരാ അതിനെ നോക്കാനുള്ളത്…?”
“വിജയന്‍ അല്ലാതാരാ…അവന്റെ മക്കളു വലുതയല്ലോ..അവരു പൊന്നു പോലെ നോക്കുന്നുണ്ട്.അവന്റെ കൂടെയല്ലെ അവളു പണ്ടു തൊട്ടേ.”
ഗ്രേസിയും ഷേര്ലിയും വിജയന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വിജയന്റെ സഹോദരിമാര്‍ സരോയും കാഞ്ചനയുമുണ്ട്.
“അമ്മായിക്കു കുറേ നാളായി ബോധമൊന്നുമില്ല..ആരെയും മനസ്സിലാകുകേം ഇല്ല.എഴുന്നേറ്റിരിക്കാനും പ്രയാസം.ഞങ്ങളോടൊക്കെ നിങ്ങളാരാ..? എന്താ..? എന്നൊക്കെ ചോദിക്കും”
“നോക്കട്ടെ ഞങ്ങളുടെ എച്ചൂച്ചോത്തി ഞങ്ങളെ മറന്നോ എന്ന്” ഷേര്ലി കട്ടിലില്‍ കിടക്കുന്ന അസ്ഥിപഞ്ഞരെത്തെ വിഷമത്തോടെ നോക്കി പറഞ്ഞു
“ദേ അമ്മായീ.... ആരാ ഈ വന്നേക്കണതെന്നു നോക്കിക്കേ…?”
സരോയുടെ ശബ്ദം കേട്ട് എച്ചു കണ്ണുതുറന്നു. കട്ടിലിനടുത്തു നില്ക്കുന്ന മുഖങ്ങളെ സൂക്ഷിച്ചു നോക്കി.പെട്ടെന്ന് ആ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി.”
ശുഷ്കിച്ച കൈകള്കൊണ്ട് ഷേര്ലിയെയും ഗ്രേസിയെയും തലോടി.എഴുന്നേറ്റിരിക്കണെമെന്ന് ആഗ്യം കാണിക്കുകയും ചെയ്തു.
“അമ്മായിക്ക് നിങ്ങളെ മനസ്സിലായി എന്നാ തോന്നുനത്..”അല്ഭുതത്തോടെ കാഞ്ചന പറഞ്ഞു.
“പിള്ളേരെ കൊണ്ടുവന്നില്ലേ…? ഷേര്ലിയോട് അവ്യക്ത ശബ്ദത്തില് എച്ചൂച്ചോത്തി ചോദിച്ചു.
“ഇല്ലാ..”അവള്‍ പതുക്കെ പറഞ്ഞു.
കാഞ്ചനയും സരോയും അന്തം വിട്ടു.രണ്ടു മൂന്നു മാസമായി ആരെയും അറിയാതെ കിടന്ന ആളാ..
“കണ്ടോ ..കണ്ടോ...? അമ്മായിയുടെ വേണ്ടപ്പെട്ടവരെക്കണ്ടപ്പോള്‍ തനിയെ ബോധം വന്നതു കണ്ടോ…?” അവള്‍ കളി പറഞ്ഞു.
കാഞ്ചന അവര്ക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി. സരോ അമ്മായിയെ ഓരോന്നു നിര്ബന്ധിച്ചു കഴിപ്പിക്കുന്നു.“ മക്കളില്ലെങ്കിലെന്താ മക്കളേക്കാള്‍ നന്നായി നോക്കുന്നവരുണ്ടല്ലോ കൂടെ.”ഗ്രേസിയും ഷേര്ലിയും ആത്മഗതം ചെയ്തു. കുറച്ചു കഴിഞ്ഞു മുറിയില് ആരുമില്ലെന്ന് ഉറപ്പു വരുത്തിയപ്പോ എച്ചൂച്ചോത്തി ഗ്രേസിയെയും ഷേര്ലിയെയും കട്ടിലിനരികിലേക്ക് മാടി വിളിച്ചു.പതുക്കെ പറഞ്ഞു തുടങ്ങി
‘എനിക്ക് ബോധക്കുറവൊന്നുമില്ല ഗ്രേസമ്മേ,ഷേര്ലിമോളേ….“
എച്ചൂച്ചോത്തി ഇതെന്താ പറയുന്നതെന്ന ഭാവത്തില് അവര് മുഖാമുഖം നോക്കി.
“എന്റെ ആ നാലു സെന്റു സ്ഥലത്തിനു വേണ്ടിയാ ഈ പെണ്ണുങ്ങളീ സ്നേഹം കാണിക്കണേ. അതു വിജയനു തന്നെ കിട്ടിയാല് ശരിയാവൂല്ലന്നും പറഞ്ഞ് അവരു തല്ലുകൂടി…ഇത്രേം കൊല്ലം എന്നെ സ്വന്തം അമ്മയെപ്പൊലെ നോക്കിയ അവനല്ലാതെ ഞാന്‍ പിന്നാര്ക്കു കൊടുക്കണം...? കല്യാണം കഴിഞ്ഞു പോയെപ്പിന്നെ എന്നെ ഒന്നു തിരിഞ്ഞു നോക്കാതിരുന്ന ഇവര് ഇപ്പോ മരിക്കാറായി എന്നു കണ്ടപ്പോ അടുത്തു കൂടി എന്നെ വല്ലാതങ്ങു സ്നേഹിക്കുവാ.”
ചായയുമായി കാഞ്ചന വരുന്നതു കണ്ട് എച്ചൂച്ചോത്തി വീണ്ടും കണ്ണടച്ചു കിടന്നു.
“അമ്മായിക്കു പിന്നേം ബോധം പോയെന്നാ തോന്നുന്നേ”അവള്‍ പറഞ്ഞു.
പോകാന്‍ നേരം വീണ്ടും അവസരം കിട്ടിയപ്പോള്‍ എച്ചുച്ചോത്തി വീണ്ടും അവരോടു രഹസ്യമായി പറഞ്ഞു.
“ഇനി ചാകുന്ന വരേ..ഇനി ഇതേ രക്ഷയുള്ളു ഗ്രേസമ്മേ…” എന്റെ വിജയനു വേണ്ടിയാ ഞാനി കഷ്ടപ്പാടു സഹിക്കണേ. എങ്ങനെങ്കിലും കാലന്‍ വന്നെന്നെ അങ്ങു കൊണ്ടു പോയാല് മതിയായിരുന്നു.“
സരോ കടന്നു വരുന്നതു കണ്ട് കേട്ട് എച്ചുച്ചോത്തി വീണ്ടും കണ്ണുകളടച്ചു കിടന്നു. അഭിനയം അവസാനിപ്പിച്ച് കാലന്‍ വന്നു രക്ഷിക്കുന്ന നിമിഷവും കാത്ത്

7.10.10

ഒരു അമ്മക്കഥ

അതൊരു ജാഥ പോലെ തോന്നിച്ചു. കുഞ്ഞുങ്ങളെ തോളിലേറ്റി വരുന്ന അമ്മമാരുടെ ജാഥ. എല്ലാ കുഞ്ഞുങ്ങളും അമ്മമാരുടെ തോളില്‍ തളര്ന്നു കിടക്കുന്നവരോ ഉറങ്ങുന്നവരോ ആയിരുന്നു. എല്ലാ പെണ്കുട്ടികള്ക്കും ഇങ്ങനെ ഏകദേശം ഒരേ പ്രായത്തിലെ കുഞ്ഞുങ്ങളുണ്ടാകുമോ...? അമ്മമാരും എകദേശം സമപ്രായക്കാരെന്നു തോന്നിച്ചു. കുഞ്ഞുങ്ങളെ ഏറ്റിവന്ന അവര്‍ ഓരോരുത്തരായി വരാന്തയിലെ ബെഞ്ചുകളില്‍ സ്ഥാനം പിടിച്ചു. പേരുവിളിക്കായി കാത്തിരുന്നു. തൂവെള്ള വസ്ത്രം ധരിച്ച സുന്ദരിയായ നേഴ്സ് ഓരോരുത്തരെയായി പേരു വിളിച്ച് അകത്തു കയറ്റി.
“അഭിരാമി ജയന്‍”
അഭിരാമിയെന്ന ഒന്നര വയസ്സു തോന്നുന്ന കുഞ്ഞിന്റെ അമ്മ ഊഴമായതിന്റെ ആശ്വാസത്തില്‍ തോളിലുറങ്ങുന്ന കുഞ്ഞുമായി ആയാസപ്പെട്ടെഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് കയറി. പത്തു നിമിഷങ്ങള്ക്കു ശേഷം അഭിരാമിയും അമ്മയും പുറത്തു വന്നു. ഉടനെ അടുത്ത പേര്‍ വിളി കേട്ടു.
“അനീറ്റ ജെയിംസ്“
ഉടനെ തന്നെ അനീറ്റയും അമ്മയും അകത്തേക്കു പോയി. അഭിരാമിയും അമ്മയും മരുന്നു വാങ്ങുവാനായി ആശുപത്രിയുടെ തന്നെ ഫാര്‍മസിയിലേക്ക് നീങ്ങി. പിന്നെയും പല പേരുകള് വിളിക്കപ്പെട്ടുകൊണ്ടിരുന്നു.
“തെസ്നി അയൂബ്,ഡൊമിനിക്ക് സേവ്യര്‍ അങ്ങനെ വിവിധ തരത്തിലുള്ള പേരുകളുള്ള കുഞ്ഞുങ്ങള്. കേട്ടിരിക്കാന്‍ നല്ല രസം. പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരു പെങ്കുട്ടി അടുത്തു വന്ന് ചോദിച്ചു.
“എന്താ അമ്മൂമ്മ ഇങ്ങനെ ഇവിടെ ഇരിക്കുന്നത്..? കുറെ നേരമായല്ലോ..? ഇതു കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണുവാനുള്ള സ്ഥലമാണല്ലോ...”
അവര്‍ ഒന്നും മിണ്ടാതെ ചുറ്റും നോക്കി.
“ഷുഗര്‍ പരിശോധനക്കോ മറ്റോ വന്ന് റിസള്റ്റ് കാത്തിരിക്കുകയണോ..?” രണ്ടു മൂന്നു മുറികള്ക്ക് അപ്പുറമുള്ള ലാബിലേക്ക് നോക്കിക്കൊണ്ടവള്‍ ചോദിച്ചു.
“അതിനെനിക്ക് ഷുഗറൊന്നുമില്ലല്ലോ മോളേ..”
“പിന്നെ...ഇവിടെ തനിയെ ഇരിക്കുന്നതു കണ്ട് ചോദിച്ചതാ..”അവള്‍ വീണ്ടും സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. അവരെ ഒന്നുകൂടി നോക്കിയിട്ട് അവള്‍ വരാന്തയിലൂടെ നടന്നു പോയി.


അവര്‍ ചുറ്റും നോക്കി. അതെ ഇതു ആശുപത്രി തന്നെ. രാവിലെ അമ്പലത്തില്‍ തൊഴാന്‍ പോയ താനെങ്ങിനെ ഇവിടെയെത്തി...? അമ്പലത്തില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴിക്കുള്ള ആശുപത്രി തന്നെയാണോ ഇത്....? അവര്‍ കുറച്ചുനേരം അവിടെത്തന്നെയിരുന്നു ആലോചിച്ചു. രാവിലെ അമ്പലത്തില് നിന്നും പ്രസാദം വാങ്ങി നടന്നു വരുന്ന വഴി ഈ ആശുപത്രിലേക്കു വന്നതെങ്ങിനെ...? ദൈവമേ തനിക്ക് ഓര്മ്മക്കുറവുമായോ..? മായ എപ്പോഴും ദേഷ്യത്തോടെ പറയാറുള്ളതാണ്. തലക്കു ബോധമില്ലാതെ ഓരോന്ന് ചെയ്തു വെക്കും എന്നൊക്കെ. അതിപ്പോള്‍ സത്യമായോ...?


അല്ല...ഓര്മ്മക്കുറവല്ല ഇത്. ആശുപത്രിയുടെ മുന്പില്‍ കുഞ്ഞു നാളിലെ അരവിന്ദന്റെ ഛായയുള്ള ഒരു ചെറിയ കുട്ടിയെ കണ്ട് അവനടുത്തേക്കു പോയതാണ്. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കു മുന്പില്‍ വന്നതും ആ കുട്ടിയെ പിന്തുടര്ന്നു തന്നെ. പിന്നീടെപ്പോഴാണ് സമയം പോയതറിയാതെ ഈ കുഞ്ഞുങ്ങളെയും നോക്കി ഇരുന്നത്..?


ആദ്യം കണ്ട് പെങ്കുട്ടി ഇപ്പോള്‍ കൂടെ ഒരു നേഴ്സിനെ കൂട്ടിക്കൊണ്ടു വന്ന് അവരോട് വിവരം തിരക്കി. തെല്ലൊരു ജാള്യതയോടെ വീട്ടിലെക്കുള്ള വഴി അറിയാമെന്നും ഈ ആശുപത്രിയുടെ അടുത്തു തന്നെയാണ് വീടെന്നും പറഞ്ഞ് അവര്‍ പോകാനെഴുന്നേറ്റു. അരവിന്ദന്റെ മുഖമുള്ള ആ കുട്ടിയെ പിന്നീട് അവിടെങ്ങും കണ്ടതുമില്ല. ഇത്രയും നേരം ഇവിടിരുന്നതറിഞ്ഞാല്‍ മായ എന്തൊക്കെയാണോ പറയുക.എന്തൊരു ദേഷ്യമാണ് എപ്പോഴും അവളുടെ മുഖത്ത്. അരവിന്ദന്റെ കാര്യം പിന്നെ പറയുകയും വേണ്ട. തന്നോട് മിണ്ടാറേ ഇല്ല. എന്തിന് പത്തു വയസ്സുകാരന്‍ ശ്രീജിത്ത് തന്നോട് മിണ്ടുന്നതു പോലും മായക്കിഷ്ടമല്ല.അവന് തന്റടുത്ത് വന്നാല് ഉടനെ മായയുടെ ശബ്ദം കേള്ക്കും
“ശ്രീക്കുട്ടാ...നിനക്കു പഠിക്കാനൊന്നുമില്ലേ...?”
ഉടന് തന്നെ അവന്‍ അവിടെനിന്നും പിന്‍വാങ്ങും.അരവിന്ദന്റെ അച്ഛന്റെ അതേ ഛായയുള്ള തന്റെ പേരക്കുട്ടി. വൈകുന്നേരം ജോലിക്കാരി അംബിക പോയിക്കഴിഞ്ഞാല്‍ ഏകാന്ത തടവറയില് തള്ളി നീക്കുന്ന നിശ്ശബ്ദ സായാഹ്നങ്ങള്. അരവിന്ദനും മായയും ഓഫീസ് വിട്ടുവന്നു കഴിഞ്ഞാല്‍ വീടിനുള്ളില്‍ അങ്ങിങ്ങു നടക്കുന്നതൊതൊന്നും അവര്ക്കിഷ്ടപ്പെടില്ല.
“അമ്മക്കു മുറിയിലെങ്ങാനുമിരുന്ന് ടീ.വി. കണ്ടിരുന്നു കൂടെ..? കിടക്കമുറിയില്‍ പിന്നെ ടി.വി.വെച്ചിരിക്കുന്നതെന്തിനാ..?“ അരവിന്ദന്റെ ഈര്ഷ്യയോടെയുള്ള ചോദ്യം
“കാര്യാന്വേഷണത്തിനു നടക്കുന്നതാ..ഒരു പ്രൈവസിയുമില്ല.മുറിയില്‍ എ.സി.വരെ വച്ചുകൊടുത്താലും ഒരു സ്വൈര്യം തരില്ല” മായയുടെ പിറുപിറുപ്പ്.
മിണ്ടാതെ വന്ന് മുറിയില് വന്നിരിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. മനസ്സിനു സന്തോഷമുണ്ടെങ്കിലല്ലേ ടീവിയും മറ്റും കാണുവാന്‍ തോന്നൂ.
എല്ലാ സൌഭാഗ്യങ്ങളുണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥ. ജീവിതത്തില് ഏറ്റവും കഴിച്ചു കൂട്ടുവാന് പ്രയാസമുള്ളത് വാര്ധക്യത്തിലെ ഈ ഒറ്റപ്പെടല് തന്നെയാണ്. നല്ല പ്രായത്തില്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നൊഴിഞ്ഞ അരവിന്ദന്റെ അച്ഛന്‍ എത്ര ഭാഗ്യവാന്‍. ഇന്നിനി അമ്പലത്തില്‍ പോയി വൈകി വന്നതിന് അരവിന്ദന്റെയും വഴക്കു കേള്ക്കും ഉറപ്പ്. അല്ലെങ്കിലും എന്തെങ്കിലും ശാസിക്കാന്‍ മാത്രമേ അവന്‍ തന്നോടു മിണ്ടാറുള്ളു.
“സൌദാമിനിടീച്ചര്ക്കെന്താ ഒരു കുറവ് ആകെയുള്ള മകനു നല്ല ഉദ്യോഗം .പൊന്നു പോലെയല്ലെ അവന്‍ നോക്കുന്നത്“
അയല്ക്കാരുടെ ഈ സ്നേഹാന്വേഷണങ്ങള്ക്ക് മുന്നില്‍ സൌദാമിനിയമ്മയെന്ന അമ്മ മനസ്സില് കരഞ്ഞു കൊണ്ട് ചിരിക്കും. സൌഭാഗ്യങ്ങള്ക്കു നടുവിലെ ഒറ്റപ്പെടലോര്ത്ത്.

വീട്ടിലെത്തിയപ്പോള്‍ അംബിക മാത്രമുണ്ട്. അരവിന്ദനും മായയും ഓഫീസിലേക്കു പോയിക്കഴിഞ്ഞിരുന്നു. ശ്രീക്കുട്ടനും സ്കൂളിലെത്തിക്കാണും.
“എന്തിനാ ടീച്ചറമ്മ ആശുപത്രിയിലേക്കു പോയത്..? ആരെക്കാണാനാ...?”
അടുക്കളയില്‍ കറിക്കരിയുന്നതിനിടെ അംബിക അനേഷിച്ചു.
“ആശുപത്രിയിലോ..? നീയെങ്ങനറിഞ്ഞു ഞാനവിടെ പോയെന്ന്..?” അവര്‍ തെല്ലു പരുങ്ങലോടെ അന്വേഷിച്ചു
“അതൊക്കെ ഞാന്‍ കണ്ടു. രാവിലെ ഞാനിങ്ങോട്ടു വന്നപ്പോ ആശുപത്രി ഗേറ്റു കടന്നു പോകുന്നുണ്ടായിരുന്നല്ലോ. ഇടക്കെപ്പോഴോ മായക്കുഞ്ഞ് ഓഫീസില്നിന്നും ഫോണ്‍ ചെയ്തപ്പോള് ടീച്ചറമ്മ ഇവിടെ എത്തിയില്ലെന്നു പറഞ്ഞു പോയി. അതിന് മായക്കുഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു . പിന്നെ ആശുപത്രിയിലേക്ക് പോകുന്നതു കണ്ടെന്നു പറഞ്ഞപ്പോ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു.”
“ഒരു പരിചയക്കാരനെ കാണുവാന്‍ പോയതാ അംബികേ..”അംബികയുടെ മുഖത്തു നോക്കാതെ പറഞ്ഞിട്ട് അവര്‍ കിടക്ക മുറിയില് പോയി കിടന്നു. വല്ലാത്ത ക്ഷീണം. എന്നാലും കുറച്ചു സമയത്തേക്കെങ്കിലും പരിസര ബോധമില്ലാതെ അവിടെപ്പോയി ഇരുന്നല്ലോ എന്നത് അവരെ തളര്ത്തിക്കളഞ്ഞു. തനിക്ക് ശരിക്കും ചിത്തഭ്രമം തന്നെയോ..?
വൈകിട്ടു വന്നുകയറിയപ്പോഴേ മുറിയില്‍ കയറി വന്ന മായ ക്രുദ്ധയായി അന്വേഷിച്ചു.
“അമ്മയിതെവിടെ കറങ്ങാന്‍ പോയതാ ഉച്ചവരെ...?”ഒന്നു പറഞ്ഞിട്ടു പോകാന് വയ്യായിരുന്നോ...?”
“അതു ഞാന് മായേ... ആശുപത്രി....”
“ങാ.. ഹോസ്പിറ്റലിലേക്കു പോകുന്നതു കണ്ടു എന്ന് ആംബിക പറഞ്ഞു .ആരെ കാണാനായാലും ഒന്നു പറഞ്ഞിട്ടു പോയാലെന്താ..?”
“അത് പണ്ടു പഠിപ്പിച്ച ഒരു സ്റ്റുഡന്റിനെ കണാന്‍.അവന്‍ കാലൊടിഞ്ഞു കിടക്കുന്നു.”അവര് വിക്കി വിക്കി കള്ളം പറഞ്ഞൊപ്പിച്ചു.
മായ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ പോയപ്പോള്‍ അവര്‍ പുറത്തിറങ്ങി വരാന്തയില്‍ വന്നിരുന്നു. കസേരയില്‍ ഇരുന്ന് അവര് ആശ്വസിച്ചു. കുറച്ചു നേരം ഓര്മ്മപ്പിശകു വന്നാലെന്താ...എത്ര സന്തോഷമായി താനവടെ ഇരുന്നു. രാവിലത്തെ മനസ്സിന്റെ വിഷമമെല്ലാം ഇപ്പോള്‍ മാഞ്ഞു പോയിരിക്കുന്നു. ഇന്നു കണ്ട കുഞ്ഞുങ്ങളാണ് മനസ്സു നിറയെ. അഭിരാമി ജയനും അനീറ്റ ജെയിംസുമൊന്നും മനസ്സില്‍ നിന്നും മായുന്നില്ല. തന്റെ പേരക്കുട്ടിയെ എടുത്തു ലാളിക്കുവാന്‍ അവസരം ലാഭിക്കാത്ത ഈ അമ്മൂമ്മക്ക് അങ്ങനെയെങ്കിലും ഒരു ഭാഗ്യം ഭഗവാന്‍ തന്നല്ലോ.കുഞ്ഞു നാളിലെ അരവിന്ദനെയും ഇന്നു കണ്ടു.
അരവിന്ദന്റെ ബാല്യകാലം ഓര്ക്കുമ്പോള് അവരുടെ കണ്ണുകള്‍ അറിയാതെ നിറയും. ശബ്ദമുണ്ടാക്കാതെ ഒളിച്ചു വന്ന് തന്റെ കണ്ണുപൊത്താറുണ്ടായിരുന്ന ആ കുസൃതിക്കുട്ടി. അവന്‍ എങ്ങനെ ഇതെല്ലാം മറന്നു കളഞ്ഞു. ഓര്മ്മക്കുറവു വന്നത് തനിക്കോ അതോ അവനോ...? മാതാപിതാക്കള്ക്ക് ‌ വയസ്സായാല്‍ ഓര്മ്മക്കുറവു വരുന്നത് മക്കള്ക്കു തന്നെയാണെന്നവര്ക്ക് തോന്നി. അവര് കസേരയിലേക്ക് തല ചായ്ച്ചു .കണ്ണട ഊരി കയ്യില് പിടിച്ച് കണ്ണടച്ചു തല ചായ്ച്ചു കിടന്നു .


ഇന്നു രാവിലെ കണ്ട അരവിന്ദനെപ്പൊലുള്ള ആ കൊച്ചു കുട്ടി പഴയ അരവിന്ദനെ മനസ്സിലേക്ക് ഓടിച്ചു കയറ്റുന്നു. മുറ്റത്തെ തെച്ചിയുടെയും മുല്ലയുടെയും ഇടക്ക് ചെമ്പകത്തിന്റെ തൈ കൊണ്ടു നടുന്ന അഞ്ചാം ക്ലാസ്സുകാരന്‍
“കുട്ടാ..ചെമ്പകം വലിയ മരമാകും മുറ്റത്തു നടാന്‍ പറ്റില്ല. കുറച്ചു മാറ്റി നടൂ”
മുറ്റത്തു നിന്നും കുറച്ചകലെ മാറ്റി നട്ടിട്ട് അവന്‍ പറയുന്നു.
“ഈ ചെമ്പകത്തിന്റെ ആദ്യത്തെ പൂവ് ഞാന്‍ അമ്മയുടെ മുടിയില്‍ വെച്ചു തരും”
“ചെമ്പകം വലിയ മരമായിട്ടല്ലേ കുട്ടാ പൂക്കൂ..അപ്പോഴേക്കും അമ്മ വയസ്സിയാകും. വയസ്സികള്ക്കെന്തിനാ തലയില് പൂവ്...?’
“അതു പറ്റില്ല..വയസ്സിയായാലും എന്റമ്മക്ക് ഞാന്‍ പൂവ് ചൂടിച്ചു തരും” അഞ്ചാം ക്ലാസ്സുകാരന്‍ വാശി പിടിച്ച് പറഞ്ഞു കൊണ്ട് തോളിലേക്കു ചായുന്നു.
സൌദാമിനി ടീച്ചര്‍ മുറ്റത്തിന്റെ അതിരിലേക്ക് നോക്കി.ആ ചെമ്പകം മാത്രം ഇപ്പോഴും അവിടെത്തന്നെയുണ്ട്. കാലത്തിനു വിസ്മൃതിയിലാക്കാനാവാത്ത ആ നല്ല ദിനങ്ങളെ ഓര്മ്മിപ്പിച്ചു കൊണ്ട്.
വീടു പൊളിച്ചു പുതിയത് വെച്ചപ്പോള്‍ പഴയ ചെടികളില്‍ ചെമ്പകം മാത്രം രക്ഷപ്പെട്ടു. നിറയെ പൂക്കളുമായി നില്ക്കുന്നു. പക്ഷേ ആ ചെമ്പകം ആദ്യമായി പൂത്തപ്പോള്‍ അരവിന്ദന്‍ അതു ശ്രദ്ധിച്ചു പോലുമില്ലായിരുന്നു. ‍ചെമ്പകം പൂക്കുന്ന സീസണുകളില്‍ അതിന്റെ രുക്ഷഗന്ധമടിച്ച് തല വേദനിക്കുന്നെന്ന് മായ പറയാറുള്ളതോര്ത്തു. അതുവെട്ടിക്കളയണം എന്ന് പലപ്പോഴും ആവള്‍ പറയാറുണ്ട്.
“അതവിടെ നില്ക്കട്ടെ മായേ...അരവിന്ദന് അവന്റെ കുഞ്ഞിലേ നട്ടതാ..”എന്നവര്‍ പറഞ്ഞപ്പോള്‍ അവള്ക്കതു ദേഷ്യമായി.
‘ഓ...തുടങ്ങി ചീപ്പ് സെന്റിമെന്റ്സ് മക്കള് വിവാഹം കഴിഞ്ഞാലെങ്കിലും അവരെ വഴിക്ക് വിട്ടേക്കണം.എന്ത് പറഞ്ഞാലും പഴയ ഒരു കാര്യം പറഞ്ഞേ അവസാനിപ്പിക്കൂ..” അവള്‍ ദേഷ്യത്തേടെ പ്രതികരിച്ചു.
അരവിന്ദന്‍ അതു കേട്ടിട്ട് ഒന്നും മിണ്ടിയില്ല. അതു വെട്ടിക്കളയണമെന്നോ വേണ്ടന്നോ ഒന്നും.




വീണ്ടും അവരുടെ ചിന്തകള്‍ വിഷാദക്കടലിലേക്ക് ഒഴുകിപ്പോയി. ഈ വിഷാദം എന്നത് ശരിക്കും ഒരു കടലു തന്നെയാണെന്നവര്ക്കു തോന്നി. എത്ര വെള്ളം ഒഴുകിവന്നാലും മതിവരാത്ത കടല്. തന്നെപ്പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ടവരായ നദികള്‍ വെള്ളമൊഴുക്കി വലുതാക്കിയ പെരും കടല്. ഈ ലോകം മുഴുവനും ഇതു പോലുള്ള നദികള്‍ കാണുമോ..?


അടുത്തദിവസം അമ്പത്തില് നിന്നും തിരികെ വരുമ്പോള് കാലുകള് അറിയാതെ ആശുപത്രി ഗേറ്റിലേക്ക് നീങ്ങിപ്പോയി. ഇത്തവണ വൈകിവന്നിട്ടും അംബികയൊന്നും ചോദിച്ചില്ല. അവര്‍ അവളോടൊന്നും പറയാന് നില്ക്കാതെ അന്നു കണ്ട കുഞ്ഞുങ്ങളെയും ഓര്ത്തുകൊണ്ട് കട്ടിലില്‍ പോയിക്കിടന്നു

അവരുടെ പിന്നീടുള്ള ദിനങ്ങള് എങ്ങനെ നീങ്ങുന്നതെന്നറിയുന്നില്ല. എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളത്തെ പ്രഭാതം എത്രയും വേഗം ഇങ്ങ് എത്തിയാല്‍ മതിയെന്നായി. ആശുപത്രിയിലെ ചാരു ബെഞ്ചിലെ അമ്മമാരും അവരുടെ തോളിലെ നല്ല നല്ല കുഞ്ഞുങ്ങളും അവരുടെ ജീവിതത്തിനു പുതു താളമേകി. നേഴ്സ് ജാന്സിയും മീനയും അവരുടെ പ്രിയ മക്കളായി. ഉച്ചവരെയുള്ള സമയം അവസാനിക്കല്ലേ എന്നവര്‍ ആശിക്കും. അംബികയും ഇപ്പോള്‍ മായയെയോ അരവിന്ദനെയോ ഒന്നും അറിയിക്കുന്നില്ല. ഇപ്പോഴുള്ള വൈകുന്നേരങ്ങള് മുറിയില്‍ തനിച്ച് വിഷാദിച്ചിരിക്കുവാനുള്ള സമയങ്ങളല്ല എന്നവര്ക്കറിയാം. അവ നാളത്തെ സന്തോഷപൂരിതമായ പുലരികളെ കൊണ്ടുവരും


അന്നു വൈകിട്ടു മേലു കഴുകിയിറങ്ങുമ്പോള്‍ ഓഫീസില് നിന്നെത്തിയ മായയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടു. അടുക്കളയില്‍ മായയുടെ മുന്നില് കുറ്റവാളിയെപ്പോലെ നില്ക്കുന്ന അംബിക. അവള്‍ അവരെ ദയനീയമായി നോക്കി.


“നാളെത്തന്നെ പണി മതിയാക്കി പൊയ്ക്കോളണം. അമ്മയിങ്ങനെ പകല്‍ തെണ്ടിത്തിരിയാന്‍ തുടങ്ങിയിട്ട് മാസമെത്രയായി...? നോട്ടക്കുറവെന്നല്ലേ ആരെങ്കിലും കേട്ടാല്‍ പറയൂ....? അതിനു കൂട്ടു നിന്നിട്ട് നിന്നു ന്യായീകരിക്കുന്നോ..?”


സൌദാമിനിയമ്മ ഒരു ഞെട്ടലോടെ അതു കേട്ടു നിന്നു. മായ അറിഞ്ഞിരിക്കുന്നു. എല്ലാം..
“തലക്കു സ്ഥിരമില്ലാതെ ആശുപത്രിയില് നിരക്കമല്ലെ പണി. അവിടെത്തന്നെ കൊണ്ടുപോയി ചികിത്സിക്കാം മാനസികരോഗികളുടെ ഡോക്ടറുടടുത്ത്. ഓരോരുത്തരു പറഞ്ഞതു കേട്ട് തൊലിയുരിഞ്ഞു പോകുന്നു“. അവള്‍ അവരെ നോക്കി ചീറി.


മായയുടെ കണ്ണുകളെ നേരിടാനാവാതെ അവര് പരിഭ്രമത്തോടെ മുറിയില്‍ പോയിരുന്നു. പണ്ടേ തനിക്കു സ്വബോധം നശിച്ചു എന്നു പറയുന്ന ആവള്ക്ക് ഇനി തെളിവുകളുമായി. ഇനി അരവിന്ദനോട് എന്തെല്ലാം പറയുമോ...? അവര്‍ കട്ടിലില് തളര്ന്നിരുന്നു. അവിടെയിരുന്നു വെന്തു നീറി.


അരവിന്ദന്‍ ഓഫീസില് നിന്നു വന്നയുടനെ മായയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു. അവന്‍ ഇപ്പോള് തന്നെ മുറിയില് കയറി വരും എന്നു പ്രതീക്ഷിച്ച് അവര്‍ കട്ടിലില്ത്തന്നെയിരുന്നു. ചോദിക്കട്ടെ. കാര്യം പറയാം.കുറച്ചു സമയം ആശുപത്രി വരാന്തയില് പോയിരിക്കുന്നത് ഇത്ര വലിയ അപരാധമാണെങ്കില് ഇനി പോകുന്നില്ലെന്ന് പറയാം. അവര് അയാളുടെ കാലടികളെ ചെവിയോര്ത്തുകൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും അരവിന്ദന്‍ അതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നപ്പോള് അവര്‍ ആശ്വസിച്ചു. "പാവം എന്റെ കുട്ടി. ഞാനവനെ തെറ്റിധരിച്ചു .അവന് അമ്മയെ അങ്ങനെ കുറ്റപ്പെടുത്താനാവില്ല. മായയെന്തും പറയട്ടെ."


പിറ്റേന്ന് കുളിച്ച് അമ്പലത്തില്‍ പോകാനൊരുങ്ങുന്ന സൌദാമിനിയമ്മയുടെ മുറിയിലേക്ക് അരവിന്ദന്‍ കടന്നു വന്നത് അവരെ അത്ഭുതപ്പെടുത്തി. ദിവങ്ങള്‍ കൂടിയാണ് അവന്‍ ഈ മുറിയിലൊന്നു കയറുന്നത്.


“അമ്മേ, നമുക്ക് ഹോസ്പിറ്റല്‍ വരെയൊന്നു പോകാം. അവരൊന്നു ചെക്കു ചെയ്യട്ടെ.“ അയാള്‍ അവരുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു
പിന്നില് മായയുടെ പിറുപിറുക്കുന്ന മുഖം.“അഡ്മിറ്റു ചെയ്യണമെങ്കില് അതും ആയിക്കൊളാന്‍ പറ. കുറച്ചു മാസങ്ങളായില്ലേ തുടങ്ങിയിട്ട്. നമ്മളേ ഇതറിയാതിരുന്നുള്ളു. നാട്ടിലെല്ലാം പാട്ടായ കാര്യമാ ഇത്. അതിലിപ്പോ നാണക്കേടൊന്നും വിചാരിച്ചിട്ട് കാര്യമില്ല.“


അവര് ഒന്നും മിണ്ടാതെ മകനെ നോക്കി നിന്നു. പെട്ടെന്ന് ആവരുടെ മനസ്സിലേക്ക് ഒരു കുളിര് തെന്നല്‍ വീശി. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കപ്പുറത്ത് മുകള്നിലയിലെ മാനസികരോഗികളുടെ വാര്ഡിലേക്കുള്ള ഗോവണി.... അവിടെനിന്നു നോക്കിയാല് കാണാവുന്ന കുഞ്ഞുങ്ങളെ... സ്നേഹം നിറഞ്ഞ നേഴ്സുമാരായ മീനയും ജാന്സിയും... സ്നേഹത്തിന്റെ ഒരു പുതിയ ലോകം അവര്‍ മനസ്സില് കണ്ടു.


അവര് സന്തോഷപൂര്‍വം മകനെ നോക്കി തലയാട്ടി. പിന്നില്‍ ആശ്വാസത്തോടെ നില്ക്കുന്ന മായയെ നോക്കാതെ മതിഭ്രമത്തിന്റെ ചേഷ്ടകളോടെ അയാള്ക്കൊപ്പം വീടിനു പുറത്തേക്കിറങ്ങി, കാറില്‍ കയറി ഇരുന്നു

--------------------------------------------------------------------------


പിന്‍കുറിപ്പ്‌

ഈ കഥയുടെ വിഷയം വളരെയധികം എഴുതപ്പെട്ട ഒന്നാണെങ്കിലും വിഷയത്തിന്റെ ഗൌരവം കൊണ്ട് മാത്രം ഇതെഴുതുവാന്‍ കാരണമായി. ഈ കഥ വായിച്ച് നമ്മളില്‍ ഒരാള്‍ക്കെങ്കിലും ചെറിയ മനം മാറ്റം വന്നെങ്കില്‍ ഈ എഴുത്തിന്‍റെ ഉദ്ദേശം സഫലമായി. സ്നേഹം, കരുതല്‍ ഇവ മനുഷ്യന്‍ ഏതു പ്രായത്തിലും ആഗ്രഹിക്കുന്നതാണ്. വാര്‍ദ്ധക്യം എന്നത് ജീവിതത്തിന്‍റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ ചെറുതാണ്.ആ ചെറിയ കാലഘട്ടത്തില്‍ അവരെ ഒറ്റപ്പെടുത്തില്ല എന്ന് നമുക്ക്‌ പ്രതിജ്ഞയെടുക്കാം

1.9.10

സമയ ദോഷം

വേലിക്കരികെയുള്ള കുളത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കൈതോലകള്‍ അരിവാള് കൊണ്ട് മുറിച്ചെടുക്കുകയാണ് സുര. കുളക്കരയിലെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കൈതോലയുടെ മുള്ളു ചീകിക്കളഞ്ഞു കൊണ്ട് ഇരിക്കുന്ന കൊച്ചുപെണ്ണ് ഇടക്കിടക്ക് തല ഉയര്‍ത്തി സുരക്ക് ഓരോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. കാറു വെച്ചു കറുത്തിരുണ്ടിരുന്ന ആകാശത്തു നിന്നും പെട്ടെന്ന്‍ മഴ ഇരച്ചു പെയ്യാന്‍ തുടങ്ങി. മഴ വകവെക്കാതെ സുര ജോലി തുടരുകയാണ്. മഴവെള്ളം അവന്റെ കറുകറുത്ത മേനിയില്‍ തട്ടി തൂവി കുളത്തിലേക്കു പതിക്കുന്നു. അവ കുളത്തിലെ ജലോപരിതലത്തില്‍ മഴത്തുള്ളികള്‍ വരച്ചെടുത്ത വൃത്തങ്ങളുടെ കൂടെ ചേര്ന്നു .

പുതു മഴയുടെ ഗന്ധം ആസ്വദിച്ചു കൊണ്ടു വേനല്‍ മഴയെ നോക്കി നീര്പ്പാറ വീടിന്റെ പുറകു വശത്തെ വരാന്തയില്‍ നില്ക്കുകയാണ് തെറുതി വെല്യമ്മ. വയസ്സ് എഴുപത്തഞ്ചു കഴിഞ്ഞിട്ടും നല്ല ചുണയും ചേലും. കാതില്‍ വലിയ കുണുക്കുകളും ചുവന്ന കല്ലുവെച്ച തോടയും. തൂവെള്ള ചട്ടയും മുണ്ടും. പണ്ട് നീര്പ്പാറേലെ ഒലോന്നന്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന നാളില്‍ പൂക്കൊല പോലെ ഞൊറിഞ്ഞിട്ട മുണ്ടും ചട്ടയും ഉടുത്ത് കശവു കവിണിയും തലയിലിട്ടു അമ്മായിഅമ്മയുടെ കൂടെ പതിനഞ്ചുകാരി തെറുതി പള്ളിയില്‍ പോകുന്നതു കാണുവാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ കാത്തിരിക്കുമായിരുന്നത്രെ. പിന്നീട് നീര്പ്പാറയില്‍ അടുത്ത തലമുറകളിലെ എത്ര ചെറുക്കന്മാര്‍ തങ്ങളുടെ മണവാട്ടികളെ കല്യാണം കഴിച്ചു കൊണ്ടു വന്നു. വലിയ പരിഷ്കാരികളെയും പഠിപ്പുകാരികളെയും. അവസാനം കല്യാണം കഴിച്ച സാജന്റെ പെണ്ണ് ഷെറിനു പോലും തെറുതിയുടെ ചേലുണ്ടോ എന്നു സംശയമാണ്.

“ഏടീ കൊച്ചുപെണ്ണേ…എന്നതാ നീയീ കാണിക്കണേ…ഈ മഴയത്തു തന്നെ വേണോ ആ ചെറുക്കനെക്കൊണ്ട് കൈത മുറിപ്പിക്കാന്..?”
തെറുതി വെല്ല്യമ്മ വീടിനെ വരാന്തയില്‍ നിന്നു കൊണ്ടു വിളിച്ചു ചോദിച്ചു.
കൊച്ചുപെണ്ണ് വായിക്കിടന്ന മുറുക്കാന്‍ വായുടെ വശത്തേ മറ്റി വെച്ചു. പിന്നെ തെറുതി വെല്ല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.
“എന്റെ വല്യമ്പ്രാട്ടീ…മയേ*ന്നും പറഞ്ഞോണ്ട് മൊടക്കം പറഞ്ഞാല്‍ ഇവനെ കിട്ടാന്‍ വെല്യ പാടാ…ഒറ്റ പോക്കു പൊയക്കളയും സൈക്കിള്‍ ചക്രവും ഉരുട്ടി..പിന്നെ കണി കാണാന്‍ കിട്ടില്ല.”
“പത്തുപതിനേഴു വയസ്സല്ലേ അവനൊള്ളു. വലുതാകുമ്പോ അവനെല്ലാം ചെയ്തോളും തേവന്റെയല്ലേ മകന്‍.”
“എവിടെങ്കിലും കേട്ടിട്ടുണ്ടോ തമ്പ്രാട്ടി പതിനേഴു വയസ്സായ ചെക്കനൊരുത്തന്‍ സൈക്കിള്‍ ചക്രോം ഉരുട്ടി നടക്കാണെന്ന്...?” കൊച്ചു പെണ്ണ് അരിശത്തോടെ സുരയെ നോക്കി .
തെറുതി മഴകൊള്ളാതിരിക്കുവാനായി തോളില്‍ കിടന്ന തോര്ത്ത് തലയിട്ടു കൊണ്ടു മാഞ്ചുവട്ടിനടുത്തുള്ള ചായ്പ്പിലേക്ക് ചെന്നു.സുര തെറുതിവെല്യമ്മയെ നോക്കി ഒന്നു ചിരിച്ചശേഷം ജോലി തുടര്‍ന്നു.
കൊച്ചുപെണ്ണ് ജോലി മതിയാക്കി ചായ്പ്പിലേക്ക് വന്നു നിന്നു.
“എന്റെ തമ്പ്രാട്ടീ…ഭവാനിക്കാ*പുള്ള രണ്ടു ദിവസമായി വീട്ടിലൊണ്ട്. അവ‍ക്കവിടെ കൊയ്ത്തു തുടങ്ങി . അവര് രണ്ടു പേരും കൊയ്യാമ്പോണതല്ലേ. .പുള്ളേനെ നോക്കാന്‍ അവിടെ ആരൊണ്ട്ട്...? അമ്മവീട്ടി കൊണ്ടു നിറുത്തിയാല്‍ അതിനെ നന്നായി നോക്കേണ്ടേ..?”
“എത്ര വയസ്സായി അതിന്..?”
“ഈ മകരത്തി രണ്ടു കഴിഞ്ഞു. മാമ്മാന്നും പറഞ്ഞ് ഇവന്റെ പൊറകേന്നു മാറുകേലാ അത്.അതിനു ഒരു കൂടു റക്സ് മേടിക്കാനെങ്കിലും ഇവനെക്കോണ്ടായ്യേലേ..? ഇവനു ദെവസോം രണ്ടു കെട്ട് പുല്ലു പറിച്ചു എവിടെങ്കിലും കൊടുത്തു നാല് കാശുണ്ടാക്കാമ്മേലെ..?
“ഇവന്‍ പള്ളിക്കൂടത്തില് പോണില്ലേ കൊച്ചുപെണ്ണേ..?” തെറുതി വെല്ല്യമ്മ സുരയെ വാത്സല്യത്തോടെ നോക്കി ചോദിച്ചു.
“അവനു കയീല്ല..കയീല്ലേ പോണ്ടാ...എട്ടി മൂന്നു വട്ടമാ തോറ്റേ. എന്നാ വല്ല പണിയെടുത്തു കൂടെ അസത്തിന്.ഇപ്പൊ ബീഡി വലിയും തൊടങ്ങീട്ടൊണ്ടെന്നാ തോന്നണേ..”
“നേരാണോടാ..സുരേ…?”
തെറുതി ശാസനയോടെ സ്വരമുയര്‍ത്തി സുരയോടു വിളിച്ചു ചോദിച്ചു”
“ഇല്ല....വല്യമ്മേ“
“പിന്നെ അമ്മയീ പറേണതോ..?
“അത് ഒരെണ്ണം സൈക്കിള്യജ്ഞക്കാരു തന്നതാ…അമ്മ വഴക്കു പറഞ്ഞേപ്പിന്നെ ഞാം വലിച്ചിട്ടില്ല..”
“ന്റെ തമ്പ്രാട്ടീ…ആ സൈക്കിള്‍ യജ്ഞക്കാര് അമ്പലപ്പറമ്പി വന്നേപ്പിന്നെ അവനവരുടെ അടുക്കേന്ന് മാറ്യേലാ..മഹാ മെനകെട്ടവമ്മാരാ..അതില്‍ രാജപ്പെനെന്നോരുത്തനൊണ്ട് .ആ വേലപ്പന്റെ ചായക്കടേലാ ചുറ്റിത്തിരിയല് .അവിടെ ഒണ്ടല്ലോ ഒരുത്തി...ആ സുമതി.“
“സുമതിച്ചേച്ചിയെ രാജപ്പഞ്ചേട്ടന് രെയിസ്സറ് ചെയ്യാമ്പോകുവാ..എന്നോടു പറഞ്ഞു.“സുര കുളക്കടവില്‍ നിന്നു വിളിച്ചു പറഞ്ഞു
“ച്ചെ..…മിണ്ടാണ്ടിരിയടാ..കേട്ടോ തമ്പ്രാട്ടി അവന്റെ വായീന്ന് വീഴണത്. ഇതാ ഞാമ്പറേണേ…ചെക്കന്‍ ചീത്തയായിപ്പോയീന്ന്.“
“മതീടീ കൊച്ചുപെണ്ണേ...മഴ കനക്കുന്നുണ്ട്.അവനോടീ ചായ്പ്പില്‍ വന്നു നിക്കാമ്പറ. ഇനി മഴ പോയിട്ടു മുറിക്കാം”
ഒടുവില്‍ കൊച്ചുപെണ്ണ് വിളിച്ചു പറഞ്ഞു.”ഇനി മതീടാ..കേറിപ്പോര്”
കുളക്കടവില്‍ വെട്ടിയിട്ടിരുന്ന കൈതോലകളെല്ലാം അവന്‍ മാഞ്ചുവട്ടില്‍ കൊണ്ടു വച്ചു. തോളില്‍ കിടന്ന തോര്‍ത്തെടുത്തു നീട്ടിക്കൊണ്ടു കൊണ്ട് കൊച്ചുപെണ്ണ് പറഞ്ഞു
“ഇന്നാ തോര്‍ത്ത്..പനി പിടിപ്പിക്കേണ്ട.
സുര ചായ്പ്പിലേക്ക് കയറി നിന്ന് തോര്ത്തു കൊണ്ട് ധൃതിയില്‍ ശരീരം തുടക്കുവാന്‍ തുടങ്ങി. അവന്റെ ധൃതി കണ്ട് തെറുതി വെല്ല്യമ്മ പറഞ്ഞു
“ശരിക്കും തോര്‍ത്തടാ… പുതു മഴയാ…പനി പിടിക്കും. ഇതെന്നാ നീയീക്കാണിക്കണേ…”
അവന്റെ കയ്യില്‍ നിന്നും തോര്‍ത്തു വാങ്ങി പുറത്തു പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങള്‍ തുടച്ചു മാറ്റിക്കൊണ്ടവര്‍ പറഞ്ഞു ”

പുതു മഴ അതിന്റെറ എല്ലാ ആഘോഷങ്ങളൊടും കൂടെ തകര്ത്തു പെയ്യുവാന്‍ തുടങ്ങി. പുതുമണ്ണിന്റെ മയക്കുന്ന ഗന്ധം. തെറുതി പെട്ടെന്ന് വര്ഷങ്ങള്ക്കു മുന്പു മണ്‍മറഞ്ഞ തന്റെ പ്രിയ ഭര്ത്താവിനെ ഓര്ത്തു. കല്യാണം കഴിഞ്ഞ നാളിലെ ഓശാന ഞായറഴ്ച പുതുമഴയുടെ ഗന്ധമാസ്വദിച്ച് മഴനനഞ്ഞ് പള്ളിയില്‍ നിന്നും ഒരു കുടക്കീഴില്‍ അദ്ദേഹത്തോടൊപ്പം വീട്ടിലേക്കു മടങ്ങിയത്. വഴിയിലാരും ഇല്ലെന്നുറപ്പുവരുത്തി തന്നെ ചേര്ത്തു പിടിച്ചു നടന്നത്. വീട്ടിലേക്കുള്ള വഴിയിലെത്തിയപ്പോള്‍ അപ്പനെ കണ്ട് പെട്ടെന്ന്‍ കൈ പിന്‍ വലിച്ചത്.. അദ്ദേഹത്തിന്റെള മരണശേഷം ജോണുകുഞ്ഞായിരുന്നു ആകെ ഒരാശ്വാസം. പിന്നെ അവനും പോയി.
സുരയെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ടവര്‍ പറഞ്ഞു.
“ഞങ്ങട ജോണുകുഞ്ഞിന്റെ അതേ പ്രായാല്ലേ ഇവന്..ഇപ്പൊ ഒണ്ടായിരുന്നേ ഇത്രേം വളര്‍ന്നേനേ..എട്ടാം വയസ്സില്‍ പോയില്ലേ…”
“അതു തമ്പ്രാട്ടീ..തുലാമാസം മൂന്നിന് ഒണ്ടായതല്ലേ രണ്ടും. ജനന സമയോം ഏകദേശം രണ്ടിന്റെ ഒന്നല്ലേ.ആണ്കൊച്ചുങ്ങള്‍ക്ക് അത്ര നല്ലതല്ല ആ സമയം .ഇവന് ഞങ്ങള് എത്ര വയിപാടു കയിച്ചതാന്നറിയാമോ..? ഞങ്ങട ആകെക്കൂടി ഒള്ള ആന്തരിയല്ലേ. ഇരുപതു വയസ്സ് കഴിഞ്ഞാപ്പിന്നെ പേടിക്കേണ്ടന്നാ കണിയാന്‍ പറഞ്ഞെ ”
കൊച്ചു പെണ്ണിന്റെ വാക്കുകളില്‍ ആധിയും വാത്സല്യവും ഒരേ സമയത്തു പ്രകടമായി.
“ഞങ്ങള്‍ക്ക് സമയത്തിനും നേരത്തിനും ഒന്നും വിശ്വാസമില്ലെന്റെ കൊച്ചുപെണ്ണേ. പോകാനുള്ളതു പോയി. എട്ടു കൊല്ലം കാണിപ്പിച്ച് കൊതിപ്പിച്ചേച്ച്. അന്നേരം നാടു മുഴുവനും പിള്ളേര്ക്ക് ‌ മഞ്ഞപ്പിത്തം വന്നതല്ലേ....?എന്നിട്ടെന്തേ ജോണുകുഞ്ഞു മാത്രം പോയി..? അവനതേ ആയുസ്സൊള്ളാര്‍ന്നു.“
തെറുതി തോര്‍ത്തുകൊണ്ടു കണ്ണീരൊപ്പി
“വല്യമ്പ്രാട്ടി സങ്കടപ്പെടാതെ..“ കൊച്ചുപെണ്ണ് വിഷണ്ണയായി
“എല്ലാം ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു…നിന്റമ്മ കുറുമ്പയല്ലേ ജോണുകുഞ്ഞിനെ പെറ്റപ്പോ മേരിപ്പെണ്ണിനെ കുളിപ്പിച്ചത്. ചെന്നിട്ട് അവിടെ ഒരണ്ണത്തിനെ കുളിപ്പിക്കണം എന്നു പറഞ്ഞ് നെന്ന കുളിപ്പിക്കാനായി ഇവിടെനിന്നും ധൃതി പിടിച്ച് ഓടുമായിരുന്നു കുറുമ്പ.
“ഞാം പോണ്…“ മഴ ഒട്ടു ശമിച്ചപ്പോള്‍ മാവില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ ചക്രവും വടിയും എടുത്തു സുര പോകുവാനൊരുങ്ങി.
“അടുക്കള മുറ്റത്തു ചെന്ന് ഒന്നു വിളിച്ചിട്ടു പോ സുരേ…നിന്നെ കണ്ടപ്പ മേരിപ്പെണ്ണ് കൊഴുക്കട്ട ഒണ്ടാക്കണണ്ട്. തിന്നിട്ടു പോയാ മതീട്ടോ..എന്റ ജോണുകുഞ്ഞാ സുര എന്നാ മേരിപ്പെണ്ണ് പറേണത്...
“ങാ..സുര ഉത്സാഹത്തോടെ സൈക്കിള്‍ ചക്രം അടുക്കള വശത്തേക്ക് ഉരുട്ടുന്നതിനിടയില്‍ പറഞ്ഞു.

ഭൂമിയിലേക്കു വര്ഷിച്ച ഓരോ തുള്ളിയെയും ആര്ത്തിയോടെ ഭക്ഷിച്ച ചുടുമണ്ണ് അടങ്ങി തളര്ന്നു കിടന്നു. വീണ്ടും വീണ്ടും പതിച്ചു കൊണ്ടിരുന്ന തുള്ളികളെ ഭക്ഷിക്കാനാവാഞ്ഞപ്പോള്‍ അവ മണ്ണിനു മുകളില്‍ അവിടവിടെയായി തളം കെട്ടി കിടന്നു. ഒടുവില്‍ മഴ ഒന്നടങ്ങിയപ്പോള്‍ തൃപ്തി വരാത്തവളെപ്പോലെ ഉണര്ന്ന് തന്റെ മേല്‍ അഭയം തേടിയ വെള്ളത്തെയും വിഴുങ്ങി .

തെറുതിവെല്യമ്മയുടെ മനസ്സ് അപ്പോഴും ജോണുകുഞ്ഞിന്റെ ഓര്മ്മയില്‍ കുരുങ്ങി നിന്നു. വെല്ല്യമ്മച്ചീന്നു പറഞ്ഞു തോളില്‍ തൂങ്ങുമായിരുന്ന ജോണു കുഞ്ഞ്.. മരിച്ചു പോയ ഭര്ത്താവിന്റെച അതേ രൂപമുണ്ടായിരുന്ന പേരക്കുട്ടി. ഒലോന്നന്‍ മാപ്പിള മരിച്ച അതേ വര്ഷമാണ് മേരിപ്പെണ്ണ് അവനെ പ്രസവിച്ചത്. അവന്‍ വളര്ന്നു വരവേ വെല്യപ്പച്ചന്റെ രൂപ സാദൃശ്യം അവരെ ഭര്ത്തൃ വിയോഗം വിസ്മരിപ്പിച്ചു കളഞ്ഞു എന്നതാണ് സത്യം. ആ പ്രായക്കാരന്‍ സുര ഇപ്പോള്‍ വളര്ന്ന് ഒത്ത ഒരു പുരുഷനായിക്കൊണ്ടിരിക്കുന്നു. ജോണു കുഞ്ഞ് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എങ്ങനെ ഇരുന്നേനേ...? താന്‍ പുത്തന്‍ പെണ്ണായി വന്ന കാലത്തെ ഭര്ത്താവിന്റെ രൂപം അവര്‍ ഓര്ത്തെടുക്കുവാന്‍ ശ്രമിച്ചു.

“അല്ലടീ... കൊച്ചുപെണ്ണേ ഞാനൊന്നു ചോദിക്കട്ടെ. ഇവിറ്റത്തെ പശു പെറ്റിട്ടിപ്പോ നാലഞ്ചു മാസായി .അതിന്റെ പശുക്ടാവിനെ അങ്ങു തന്നേക്കാം കെട്ടാനായി* .അപ്പോ സുരക്ക് ഒരു പണീമാകും. ഇങ്ങനെ അലഞ്ഞു നടക്കിയേലല്ലോ..”
“പിന്നെ…അതൊക്കെ അവന്‍ പൊന്നു പോലെ നോയിക്കോള്ളും…. ആടിനെ വിറ്റേപ്പിന്നെ പണിയൊന്നുമില്ലാഞ്ഞിട്ടാ ഈ തെണ്ടിത്തിരിയലു തൊടങ്ങിയേ..”കഴിഞ്ഞ ആണ്ടില് ഭവാനിടിളയോള് ശകുന്തളെ പെറ്റേപ്പിച്ച് വിടാനാ അതിനെ വിറ്റത്.
“എങ്കി നീ അടുത്ത മാസം പശുക്കിടാവിനെ കൊണ്ടോക്കോ..അന്നേരത്തേക്ക് ക്ടാവില്ലേലും കറക്കാം”
മുള്ളു കളഞ്ഞ കൈതോലകള്‍ രണ്ടേണ്ണം കൂട്ടിപ്പിടിച്ചെടുത്ത് കൊച്ചുപെണ്ണ് കൊച്ചു ത്രികോണമായി മടക്കിയെടുത്തു.ആദ്യത്തെ ത്രികോണത്തിനു മീതെ കൈതോലകള്‍ ചുറ്റപ്പെടുന്നതനുസരിഒച്ചു അതു വലിയൊരു ഷഡ്ഭുജമായി രൂപാന്തരപ്പെട്ടു.
“ഇനി വെയിലു തെളിഞ്ഞിട്ടു വേണം ഈ തയേല്ലാം ഒണക്കി വെക്കാന്” ഭംഗിയായി അടുക്കിയ തഴകള്‍ തലയിലേറ്റി നടക്കുന്നതിനിടയില്‍ കൊച്ചു പെണ്ണു പറഞ്ഞു.

അമ്മുക്കുട്ടിയെ പാട വരമ്പിനരികിലെ കറുകപ്പുല്ലു തീറ്റുകയായിരുന്നു സുര. കയ്യില്‍ കിട്ടിയ അന്നുതന്നെ അവള്‍ക്ക് അവന്‍ പേരും ഇട്ടിരുന്നു. ഒട്ടു വളര്‍ന്നിരിക്കുന്നു അവള്‍. ആദ്യത്തെ ചവിട്ടീരിനു തന്നെ ചെനപിടിച്ചത് ഐശ്വര്യമാണെന്നാണ് അമ്മ പറയുന്നത്.ചെന പിടിച്ചതോടെ ഇവളങ്ങു മെഴുത്തു എത്ര തീറ്റിയാലും മതിയാകുന്നില്ല ഈ പെരും വയറിക്ക്. ദൂരെ നിന്നും രാജപ്പഞ്ചേട്ടനും സുമതി ചേച്ചിയും വരുന്നു. അടുത്തു വന്നപ്പോഴാണ് അവതു കണ്ടത് സുമതി ചേച്ചിയുടെ വയര്‍ വീര്‍ത്തുന്തിയിരിക്കുന്നു.
“എവിടെപ്പോയതാ രണ്ടുപേരും കൂടേ..?”
“ഞാനിവളെ പഞ്ചായത്താശുപത്രിയില്‍ കാണിക്കാന് കൊണ്ടു പോയതാടാ..”
സുമതി അവനെ നോക്കി ചിരിച്ചു. ആകെ വിളര്‍ത്തു മെലിഞ്ഞിരിക്കുന്നു പാവം.
“രാജപ്പഞ്ചേട്ടന് പിന്നെ സൈക്കിളെഞ്ജക്കാരുടെ കൂടെ പോയില്ലേ..?”
“ഇല്ലടാ…പെണ്ണും പെടക്കോഴിയൊക്കെയായാല്‍ ഊരുചുറ്റി നടക്കാമ്പറ്റുവോ…എനിക്കപ്പ പാറമടേ പണീണ്ട്. സൈക്കിളെഞ്ജത്തിനു നടക്കണേകൂടുതല്‍ കാശും കിട്ടും.
വയറും താങ്ങി വിഷമിച്ചു നടന്നു നീങ്ങുന്ന സുമതിചേച്ചി. എങ്ങനെ കളിച്ചു ചിരിച്ചു നടന്നിരുന്ന ആളായിരുന്നു. തന്നെ കാണുമ്പോള്‍ ഓടിവന്ന് “രാജപ്പഞ്ചേട്ടന് കത്തു തന്നോടാ“ എന്ന് ചെവിയില്‍ ചോദിച്ചിരുന്ന സുമതിചേച്ചിയാണോ ഇത്…?അവന്‍ പുല്ലു തിന്നുകൊണ്ടുരുന്ന അമ്മുക്കുട്ടിയെ നോക്കി. അരുമയോടെ അവളുടെ വീര്‍ത്ത വയറില്‍ തലോടി.
“സുമതിച്ചേച്ചിയേക്കാള്‍ എത്ര വലിയ വയറും താങ്ങിയാ നീയീ നടക്കുന്നത് അല്ലേ…മോളേ…ഞാനത് ഓര്‍ത്തില്ലല്ലോടീ..”
തിരികെ വീട്ടിലേക്ക് നടത്തുമ്പോള്‍ അവന് അമ്മുക്കുട്ടിയൊടു പറഞ്ഞു
“വയ്യെങ്കില്‍ പയ്യെ നടന്നാല്‍ മതിയെടീ…അമ്മുക്കുട്ടി…”
വരമ്പിലൂടെ നടക്കവേ കയ്യില്‍ പുസ്തക അടുക്കുമായി നാലുമണിവിട്ടു വീട്ടിലേക്കു പോകുന്ന പുരുഷമ്മാവന്റെ മകള്‍ ശാന്ത. ദൂരെ നിന്നെ അവനെ കണ്ടിട്ടും കാണാത്ത മട്ടിലാണ് അവളുടെ നടത്തം. ശാന്ത സുരക്കുള്ളതാന്നു തേവി അമ്മായി പറഞ്ഞെപ്പിന്നെ അവള്ക്കു മിണ്ടാട്ടവും തീര്ന്നു. ഒരു കുഴപ്പവുമില്ലാതെ സംസാരിച്ചിരുന്ന ഈ പെണ്ണിന് ഇത്ര പെട്ടെന്ന് നാണം കേറി മിണ്ടാട്ടം മുട്ടിച്ചു കളഞ്ഞോ..?
“കൊല്ലപരീക്ഷ എന്നാടീ..?” എന്തെങ്കിലും ചോദിക്കണമല്ലോ എന്നോര്‍ത്ത്‌ അവന്‍ ചോദിച്ചു.
“അടുത്ത മാസം”.പറയലും പുസ്തകക്കെട്ടു നെഞ്ചോടു ചേര്ത്തും ഓടലും ഒന്നിച്ച് .ഈ പെണ്ണിന്റെ ഒരു കാര്യം.
“രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാല്‍ നമ്മുടെ കുടീലേക്ക് വരണ്ടവളാ. ഒരു നാണം കണ്ടില്ലേ...” അവളെ കാണുമ്പോ അമ്മ ഇടക്ക് പറയും .
പത്താംക്ലാസ് പരീക്ഷാഫലം വന്ന ദിവസം ശാന്തയുടെ വീട്ടില്‍ നല്ല പുകിലായിരുന്നു.
“അവള്ക്കു പട്ടണത്തിലെ കോളേജില്‍ പോണോന്ന്‍...” അരിശം പൂണ്ടു നില്ക്കുന്ന പുരുഷമ്മാവാന്‍. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു കല്യാണം നടത്താന്‍ പോണോ പടിപ്പിക്കാം പോണോ ....?എന്റെയീ വണ്ടിയേ കൊടുക്കാനും പുസ്തകം മേടിക്കാനും തരത്തിന് തരത്തിന് ഉടുപ്പു കെട്ടു മേടിക്കാനും കാശില്ല”
“അവള് പോട്ടെ അമ്മാവാ. കാശു ഞാന്‍ കൊടുക്കാം. ഇപ്പൊ അമ്മുക്കുട്ടി പെറ്റേ പിന്നെ കാശിനു പഞ്ഞമില്ല. ഞാനോപ്പോ പണിക്കും പോയിത്തൊടങ്ങി ”
ശാന്ത അത് കേട്ട് അവനെ നോക്കി നന്ദിയോടെ ചിരിച്ചു.

കോളേജിപ്പോകാന്‍ തുടങ്ങിയത്തില്‍ പിന്നെ ശാന്തയെ കാണാന്‍ കൂടെ കിട്ടാറില്ല.
ഒരു ദിവസം സാബൂസിനിമാക്കൊട്ടകയില്‍ സിനിമാ കഴിഞ്ഞിറങ്ങിയപ്പോ രാജപ്പന്ചേട്ടനാണതു പറഞ്ഞത്.
”എടാ...നിന്റെ പെണ്ണിനെ ഒന്ന് സുക്ഷിച്ചോ .അവളു കോളേജിപ്പോണ ബസ്സിലെ കിളിയുമായി ലോഹ്യത്തിലാ..ഇന്നാള് ഞാന്‍ കണ്ടതാ. വണ്ടിയേക്കെറിയാ അവളുടെ ഒരു കളീം ചിരീം. ”
“ചുമ്മാ അനാവശ്യം പറയാതെന്റെ ചേട്ടാ .ഞാനല്ലേ അവളെ പഠിപ്പിക്കണേ..”
“അതൊക്കെ ശരിയാ.നീ അവളോന്നു ചോദിച്ചു നോക്ക് “
തീ പിടിച്ച മനസ്സുമായാണ് ശാന്തയുടെ വീട്ടിലേക്കു ചെന്നത്. ശാന്ത പഠിക്കാന്‍ പോയിരിക്കുകയായിരുന്നു
“എന്റ സുരേ, കണ്ടോര് പറേണ ഏഷണി കേട്ട് നീ എന്തിനാ വെഷമിക്കണേ. സുരേട്ട്ന്‍ന്നു പറഞ്ഞാ അവക്ക് ജീവനാ .ഇനി രണ്ടു കൊല്ലം കൂടെ കാത്തിരുന്നപ്പോരെ .വേണേല്‍ പടിപ്പ് നിര്ത്തി ഇപ്പൊ നടത്താം കല്യാണം”
“വേണ്ടമ്മായി അവളു പഠിക്കട്ടെ. അവളിതറിയണ്ട...പാവം.”

ഒരു തുലാമാസ വൈകുന്നേരത്തെ ഇടിമിന്നലിന്‍റെ സമയത്ത്‌ പരവേശം പൂണ്ട മുഖവും കയ്യിലൊരു കടലാസു കഷണവുമായി തേവിഅമ്മായി സുരയെത്തേടി വന്നു.
“ശാന്തേന കാണാനില്ലെന്റെ മോനേ,കൂട്ടുകാരത്തീട വീട്ടി പോകുവാന്നും പറഞ്ഞു പെലകാലേ പോയതാ. പണി കേറി ഞങ്ങള് വന്നിട്ടും പെണ്ണു വീട്ടിലെത്തീട്ടില്ല. ഒരു കത്താണെന്ന് തോന്നണ് അവള്‍ എയ്തി വെച്ചിട്ടുണ്ട്. ഒന്ന് വായിച്ചു കേപ്പിച്ചേ... എന്റെ പെങ്കൊച്ചിതെവിടപ്പോയോ...?” അവര്‍ രണ്ടു കൈ കൊണ്ടും മാറത്തടിക്കാന്‍ തുടങ്ങി
സുരേട്ടനോടു ക്ഷമാപണത്തോടെയുള്ള കത്ത് വീണ്ടും വീണ്ടും വായിച്ച സുര ഒരു നിമിഷം അമ്മായിയെ നോക്കി. പിന്നെ പറഞ്ഞു
“ഇത് കത്തൊന്നുമാല്ലെന്റ അമ്മായി വേറേതോ കടലാസ്സാ. അവളു വണ്ടി കിട്ടാന്‍ താമസിച്ചതായിരിക്കും. ഞാന്‍ വഴീല്‍ പോയി നോക്കട്ടെ അവളു വരണണ്ടോന്നു.”
തുള്ളിക്കൊരു കുടമുള്ള മഴയിലേക്കിറങ്ങിപ്പോയ സുരയെ അവര്‍ നോക്കി നിന്നു.

പിറ്റേന്ന് രാവിലെ പാട വരമ്പിനടുത്ത കുളത്തില്‍ സുരയുടെ ശരീരം തണുത്തു വിറങ്ങലിച്ചു കിടന്നു. ജനനസമയ ദോഷത്തിന്റെ പൂര്ത്തീ കരണമെന്നോണം
---------------------------------------------------------------------------
കെട്ടാന്‍ കൊടുക്കുക—പശുക്കിടാവിനെ വളര്ത്തി ഒരു പ്രാവശ്യത്തെ കറവക്കു ശേഷം ഉടമസ്ഥനെ തിരിച്ചേല്പ്പിക്കുന്ന രീതി
ഭവാനിക്കാ-ഭവാനിയുടെ
മയ-മഴ
തയ-തഴ