30.5.09

സുകൃതം

നഗരത്തിലെ പുരാതനവും പ്രശസ്ഥവുമായ കലാലയത്തിലെ ഒരു പ്രത്യേക വര്‍ഷം പടിയിറങ്ങിപ്പോയ ജീവശാസ്ത്ര ബിരുദധാരികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമം നടക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഇതേ കലാലയത്തിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളെയും ഒരുമിപ്പിച്ച് ഒരു വിദ്യാത്ഥീ സംഗമം നടന്നിരുന്നു. അന്നു കണ്ടുമുട്ടിയ ജോര്‍ജ്ജ് ജോസഫും ഷംസുവുമാണ് ഇന്ന് ഇങ്ങനെയൊരു കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.അവരുടെ ക്ലാസ്സുകാരുടെ മാത്രമായൊരു ഒത്തുചേരല്‍..നല്ല ആശയം എന്നു ജോര്‍ജ്ജിനു തോന്നിയെങ്കിലും നടപ്പില്‍ വരുത്തുക അത്ര എളുപ്പമാണോ എന്ന സംശയം വന്നു. കാരണം വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ ഭാര്യ ഷൈനിയും ഇരട്ടക്കുട്ടികളായ രണ്ടു പെണ്മക്കളുമായി സെറ്റില്‍ഡാണയാള്‍. നാടുമായി ഇപ്പോളത്ര അടുപ്പമില്ല. നാട്ടില്‍ വന്നപ്പോ യാദൃശ്ചികമായി ഈ സംഗമത്തില്‍ പങ്കെടുത്തു എന്നു മാത്രം. ഷംസു നഗരത്തില്‍ ഒരു ഇലക്ടിക് കട നടത്തുന്നു.അയാളുടെ ബീവി വീട്ടമ്മയാണ് ഏക മകള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു

“അതെല്ലാം ഞാനറേഞ്ചു ചെയ്യാം നീ അടുത്തവര്‍ഷം കുടുബസമേതം ഇങ്ങു വന്നാല്‍ മതി.നമ്മുടെ ക്ലാസ്സിലുണ്ടായിരുന്ന സരിതയില്ലേ. അവള്‍ എന്റെ മോളുടെ ക്ലാസ്സ് ടീച്ചറാണ്.അവളെ കോണ്ടാക്റ്റു ചെയ്താല്‍ കുറച്ചു പേരുടെയെങ്കിലും ഫോണണ്‍ നമ്പര്‍ കണ്ടി പിടിക്കാന് പറ്റും“.ഷംസു ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.

“ആ എല്ലുപോലിരുന്ന മിണ്ടാപ്പൂച്ച സരിതയുടെ കാര്യമാണോ നീയിപ്പറയുന്നത്?”

“ആ …അവളു തന്നെ ..അതിനവളിപ്പോള്‍ മിണ്ടാപ്പൂച്ചയുമല്ല…എല്ലുമല്ല....നല്ല തടിച്ചി…വല്ലപ്പോഴും പി ടി എ മീറ്റിങ്ങിനു കണ്ടാലോ…വാചകമടിച്ചു കൊന്നു കളയും കക്ഷി... പിന്നെ അവളു നിന്റെ പഴയ മൈഥിലിയുടെ ബെസ്റ്റ് ഫ്രെണ്ടായിരുന്നില്ലേ..പക്ഷേ കല്യാണം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പം ഗള്‍ഫിലേക്കു പോയ മൈഥിലിയെപ്പറ്റി യാതൊരു വിവരവുമില്ല എന്നാണവള്‍ പറഞ്ഞത്” ജോര്‍ജ്ജിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കികൊണ്ടാണ് ഷംസു അവസാന വാചകങ്ങള്‍ പറഞ്ഞത്

“വിട്ടു കളയടാ….അവളെവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ.ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത്” .വിഷാദത്തെ നേര്‍ത്ത ചിരി കൊണ്ട് മറച്ചു കൊണ്ടയാ‍ള്‍ പറഞ്ഞു

ഷസുവിന്റെയും സരിതയുടെയും ശ്രമഫലമായി ഒട്ടു മിക്ക സഹപാഠികളെയും അവര്‍ കണ്ടു പിടിച്ചുകഴിഞ്ഞു. വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമുള്ളവരുമായി ബന്ധപ്പെടുവാന്‍ കുറച്ച് ക്ലേശിക്കേണ്ടിവന്നെങ്കിലും എല്ലാവരും ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുനതുപോലെ തോന്നി.എല്ലാവരും ഒന്നു മാത്രമേ ആവശ്യപ്പെട്ടിള്ളൂ. അവധിക്കാലത്തായിരിക്കണം ഈ കൂടിക്കാഴ്ച.

ഫങ്ങ്ഷനു രണ്ടു നാള്‍ മുന്‍പ് നാട്ടിലെത്തിയ ജോര്‍ജ്ജിനെ ഷംസു വിളിച്ച് ഒരു പ്രധാനകാര്യം പറഞു

“നമ്മുടെ മൈഥിലി ഒരു വര്‍ഷമായി നാട്ടിലുണ്ട്..ഏകദേശം രണ്ടു വര്‍ഷം മുന്‍പ് അവളുടെ ഏകമകന്‍ ഒരു അപകടത്തില്‍ മരിച്ചു.പത്താം ക്ലാസ്സില്‍ പഠിക്കുകയാരുന്നു ആ കുട്ടി.അതോടെ സ്ട്രോക്കുവന്ന അവളിപ്പോള്‍ ആയൂര്‍വേദ ചികിത്സാര്‍ഥം നാട്ടിലാണ്.രോഗത്തില്‍നിന്ന് പൂര്‍ണ്ണന്മായും സുഖം പ്രാപിച്ചിട്ടുമില്ല. ഇപ്പോഴും നടക്കുവാന്‍ കുറച്ചു ബുധിമുട്ടുണ്ട്.എങ്കിലും വരാന്‍ ശ്രമിക്കുമെന്നു പറഞ്ഞു.നിന്നെപ്പറ്റിയും അവളന്വേഷിച്ചു.“

““മൈഥിലിയുടെ ഭര്‍ത്താവോ..?”..അയാള്‍ക്ക് ഉദ്വേഗം അടക്കാനായില്ല

“അയാള്‍ ഗള്‍ഫില്‍ത്തന്നെ. അവരു തമ്മിലത്ര ചേര്‍ച്ചയില്ലെന്നു തോന്നി അവളുടെ സംസാരത്തില്‍ നിന്നും..മകന്‍ മരിച്ച ദുഖത്തില്‍നിന്നും ഇനിയും മോചിതയായിട്ടില്ല. ആകെ ഡിപ്രസ്സ്ഡ് ആണവള്‍

“സുഖമില്ലാത്ത ഒരാളെക്കാണുമ്പോളെല്ലാ‍വര്‍ക്കും വിഷമമാകുമല്ലോ ഷംസൂ..? അയാളാകുലപ്പെട്ടു

സാരമില്ല എല്ലാവരോടും അവളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഒരു സൂചനകൊടുത്തിട്ടുണ്ട്.ആരും അവളോടൊന്നും ചോദിക്കരുതെന്ന് പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട്. ഷംസു ഉറപ്പുകൊടുത്തു

ജോര്‍ജ്ജിന്റെ അടുത്തിരുന്ന ഷൈനിക്ക് കാര്യം പെട്ടുന്നു മനസ്സിലായെങ്കിലും അതിന്റെ ഭവഭേദമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല.അവസാനവര്‍ഷം ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കേ, കാമുകിയുടെ വിവാഹക്ഷണക്കത്തുകണ്ട് നിസ്സഹായനായിനിന്ന പണ്ടത്തെ ഇരുപതുകാരന്റെ കഥ അവളോടയാള് പറഞ്ഞിട്ടുള്ളതാണ്.എല്ലാം കേട്ടിട്ട് “മൈഥിലിക്കു ഭാഗ്യമില്ല ഇത്രയും നല്ല ആളിനെ ഭര്‍ത്താവായി ലഭിക്കുവാന്‍“ എന്നാണവള്‍ പറഞ്ഞത്

“ചയയിടാന്‍ സമയമായി“ എന്നു പറഞ്ഞ് അവള്‍ പെട്ടെന്ന് അടുക്കളയിലേക്ക് പോയത് തന്നെ കുറച്ചുനേരം തനിച്ചുവിടാ‍ന്‍ വേണ്ടിയാണെന്നയാള്‍ക്കു മനസ്സിലായി.അഞ്ചു വര്‍ഷത്തെ പ്രണയം വ്ഴിയിലുപേക്ഷിക്കുവാന്‍ മനസ്സുവരാതെ മുന്നില്‍ നിന്നു കരഞ്ഞ മൈഥിലിയോട് ഒരു ആശ്വാസവാക്കുപോലും പറയാനാവാതെവന്ന അതേ നിസ്സഹായത വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടിയത് അയാളെത്തന്നെ അത്ഭുതപ്പെടുത്തി

അയാളെഴുന്നേറ്റ് ചായകുടിക്കുവാനായി അടുക്കളയിലേക്കു ചെന്നപ്പോ ഷൈനി കപ്പിലേക്കു ചായ പകരുന്നതാണ് കണ്ടത്

“ഒരു കപ്പ് ചായ മൈഥിലിക്കുകൂടെയെടുക്കട്ടേ..അതോ അവളു വന്നിട്ട് പെട്ടെന്നു തിരികെപ്പോയോ..ഇപ്പോള്‍ രണ്ടുപേരും കൂടി അവിടെയിഒരിക്കുന്നതു കണ്ടിട്ടാണല്ലോ ഞാന്‍ ചായയിടാനിങ്ങുപോന്നത്..?”ഷൈനി കുസൃതിയോടെ ചോദിച്ചു

“പതുക്കെ..കുട്ടികളുകേള്‍ക്കും. അവരെന്തെങ്കിലും ചോദിച്ചാല്‍ നീ തന്നെ മറുപടി പറയേണ്ടി വരുമേ..”അവളുടെ ചെവിയില് സ്നേഹപൂര്‍വ്വം മൃദുവായി നുള്ളിക്കൊണ്ടയാള് പറഞ്ഞു.

മറ്റെന്നാള്‍ നടക്കുന്ന ഫങ്ങ്ഷനില് പങ്കെടുക്കുവാന് അവരേക്കാളുത്സാഹം കുട്ടികള്‍ക്കാണ്.

കോളെജ് ഓഡിറ്റോറിയത്തില് പഴയ സൂവോളജി ക്ലാസ്സിലെ എല്ലാവരും തന്നെ തങ്ങളുടെ കുടുംബാഗങ്ങളോടൊത്ത് സന്നിഹിതരായിരുന്നു.പ്രധാനവേദിയില്‍ പഴയ അധ്യാപകരെല്ലാവരും തന്നെയുണ്ട്,പ്രൊഫസര്‍ രാമന്‍കുട്ടിയിലും
നളിനിയിലും പ്രായാധിക്യത്തിന്റെ ബുധിമുട്ടുകള്‍ കാണാനുണ്ടെങ്കിലും അവരുടെ വരാനുള്ള സന്മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു.ഷംസുവിന്റെ മകള്‍ സജനയാണെല്ലാവര്‍ക്കും സ്വാഗതമോതിയത്.സജന താന്‍ സരിതയുടെ സ്റ്റുഡന്റാണെന്നറിയിച്ചപ്പോള്‍ എല്ലാവരും ഹര്‍ഷാരവം മുഴക്കി.

തുടര്‍ന്ന് എല്ലാവരും പഴയ പരിചയങ്ങള്‍ പുതുക്കുകയും കുടുംബാഗങ്ങളെ പരിചയപ്പെടുത്തുകകയും ചെയ്തു. രാജന്‍തോമസിനെയും രാജീവ് നായരെയും കഷണ്ടി ആക്രമിച്ചിരുന്നതിനാല്‍ സഹപാഠികള്‍ തിരിച്ചറിയുന്നതിനു കുറച്ചു ക്ലേശിച്ചു.വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം എല്ലാവരും കൌതുകത്തോടെ പരസ്പരം കണ്ടു മനസ്സിലാക്കിക്കൊണ്ടിരിക്കേ ഒരു ടാക്സിയില്‍ മൈഥിലിയെത്തി.കൂടെ സഹായിയായി ഒരു യുവതിയുമുണ്ടായിരുന്നു.യുവതിയുടെ കൈ പിടിച്ച് നന്നേ വിഷമിച്ചാണ് അവള്‍ ഹാളിലേക്കു പ്രവേശിച്ചത്.പെട്ടെന്ന് എല്ലാവരുടേയും ശ്രധ അവളിലേക്കായി..എല്ലാവരെയും നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ച മൈഥിലിക്കു പക്ഷേ തിരിച്ചുകിട്ടികയത് ശോകാദ്രങ്ങളായ നോട്ടങ്ങളായിരുന്നു.ശബ്ദമുഖരിതമായിരുന്ന ഹാള്‍ പെട്ടെന്നു നിശബ്ദമായി

“പരിചയപ്പെടുത്തല്‍ തുടര്‍ന്നോളൂ…”കാലം തന്നിലേല്‍പ്പിച്ച മുറിപ്പാടുകള്‍ പുഞ്ചിരികൊണ്ട് മറക്കാന്‍ ശ്രമിച്ചുകൊണ്ടവള്‍ പറഞ്ഞു.നന്നേ ക്ഷീണിച്ചവശയായിരുന്നു .പഴയ മൈഥിലിയുടെ നിഴല്‍ എന്നുപോലും ആ രൂപത്തെപ്പറയാനാവില്ല.തളര്‍ന്നു തൂങ്ങിയ കണ്ണുകള്‍ അവള്‍ക്ക് വാര്‍ദ്ധക്യം നേരത്തെയെത്തിയതുപോലെ തോന്നിച്ചു.അസുഖം കാരണം ശുഷ്കമായ മുടി കഴുത്തൊപ്പം മുറിച്ചിട്ടിരിക്കുകയാണ്. നടക്കാന്‍ ബുധിമുട്ടുള്ളതുകാരണം എല്ലാവരും മൈഥിലിയുടെ അടുത്തേക്കുവന്നു സംസാരിച്ചുകൊണ്ടിരുന്നു

“ചിറ്റക്ക് ഇടക്ക് ബോധക്ഷയം വരും അധികം സംസാരിപ്പിക്കേണ്ട” കൂടെ വന്ന പെണ്‍കുട്ടി ഇടക്ക് എല്ലാ‍വരോടുമായിപ്പറഞ്ഞു

കുറച്ചൊന്നു ജാള്യനായിനിന്ന ജോര്‍ജ്ജിനെ ഷൈനിയാണ് മൈഥിലിയുടെ അടുത്തേക്ക് കൈ പിടിച്ചുകൊണ്ടു വന്നത്
“കുട്ടികളെന്തിയേ ഷൈനീ…?”ചിരപരിചിതയെപ്പോലെ അവള്‍ ഷൈനിയോടന്വേഷിച്ചു.ജോര്‍ജ്ജിന് അവളോടൊന്നും പറയാനുണ്ടായിരുന്നില്ല. വ്യധയോടെ അവളെ നോക്കുകമാത്രം . ചെയ്തു .ഷൈനിയാണ് അവളുടെ സുഹൃത്ത് എന്നേ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്ന ആര്‍ക്കും തോന്നൂ

ഇതിനിടെ കുട്ടികളെല്ലാവരും ചേര്‍ന്ന് അവരുടെ ഒരു ലോകം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.ആദ്യമായി കാണുന്ന ഭാവമൊന്നും ആര്‍ക്കും തന്നെയില്ല.അവര്‍ക്കിടയില്‍നിന്നും ജോര്‍ജ്ജ് തന്റെ ഇരട്ടകുട്ടികളെ മൈഥിലിയുടെ അടുത്തേക്കു കൊണ്ടുവന്നു.മൈഥിലി അവരെ വിസ്മയത്തോടെ നോക്കി,അരുമയോടെ ചേര്‍ത്തു നിര്‍ത്തി അവരുടെ മുടിയില്‍ തഴുകി.അതു കാണത്തമട്ടിലയാള്‍ അടുത്തുനിന്ന മധുകുമാറിനോടും ഭാര്യയോടും സംസാരിചുകൊണ്ടുനിന്നു.
“രണ്ടു പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കുള്ളതെന്നറിഞ്ഞിരുന്നു.ഇരട്ടകളാണെന്ന് ഇപ്പോഴാണ് മനസ്സിലായത്”അവരെ നോക്കി സന്തോഷത്തോടെ മൈഥിലി ഷൈനിയോടു പറഞ്ഞു
“ചിറ്റക്ക് അധികസമയം ഇങ്ങനെ ഇരിക്കാന്‍ വയ്യ..ഞങ്ങള്‍ പോകുവാന്‍ തുടങ്ങുകയാണ്”.മൈഥിലിയുടെ കൂടെവന്ന പെണ്‍കുട്ടി പറഞ്ഞു
“നീ കാറിനടുത്തേക്കു നടന്നു കൊള്ളൂ…ഞാന്‍ ഷൈനിയുടെ കൂടെ എത്തിക്കൊള്ളാം”മൈഥിലി അവളോടു പറഞ്ഞു

മൈഥിലി ഷൈനിയുടെ കൈ പിടിച്ച് സാവധാനം എഴുന്നേറ്റു.എല്ലാവരോടും യാത്ര പറഞ്ഞു .ഷൈനിയുടെ കൈ പിടിച്ചു തന്നെ ഹാളിനു പുറത്തേക്കിറങ്ങി.ജോര്‍ജ്ജും കാറുവരെ അവളെ അനുഗമിച്ചു.

കാറില്‍ കയറാന് തുടങ്ങിയ മൈഥിലി ജോര്‍ജിനെ നോക്കി പറഞ്ഞു
“പണ്ടു നീയെന്നോട് എത്രപ്രവശ്യം പറഞ്ഞിരിക്കുന്നു എന്നെ ഭാര്യയാക്കുന്നതാണ് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന്.അതു വെറും തെറ്റായിരുന്നു…ഈ ഷൈനിയെ ഭാര്യയായി കിട്ടിയതാണ് നിന്റെ വലിയ ഭാഗ്യം.ഞാനായിരുന്നു നിന്റെ ഭാര്യയെങ്കില്‍ ഇവളെപ്പോലെ നിന്നെ ഇത്രക്കു മനസ്സിലാക്കുവാന്‍ എനിക്കു കഴിയുമോ എന്നെനിക്കു സംശയം തോന്നുന്നു.എന്റെ വിവാഹം കഴിഞ്ഞ നാളുകളില്‍ നിന്റെ സങ്കടമോര്‍ത്ത് ഞാനെത്ര ദു:ഖിച്ചു…അതെല്ലാം വെറുതെയായിരുന്നു…ക്ഷണികമായ ദു:ഖങ്ങള്‍...നമ്മെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കുന്നതാണ് ഒരു മനുഷ്യ ജന്മത്തിന്റെ സുകൃതം.ഈ പാഴ് ജന്മത്തിനു ലഭിക്കാതെ പോയതും അതു തന്നെ

അകന്നുപോകുന്ന കാറു നോക്കി നിശ്ചലനായി നിന്ന ജോര്‍ജ്ജിന്റെ കൈ പിടിച്ച് ഷൈനി ഹാളിലേക്കു തിരികെ നടന്നു.നടക്കുന്ന വഴിയില്‍ അവള്‍ അലിവോടെ അയാളുടെ കൈ തലോടിക്കൊണ്ടിരുന്നു..ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലായി..ആ കുളിര്‍ത്തെന്നല്‍ അയാളില്‍നിന്നുണര്‍ന്ന നിശ്വാസത്തെ അലിയിച്ചുകളഞ്ഞു

28.5.09

മരണത്തെ മനോഹരമാക്കുന്ന തിയറികള്‍

കൂടി നിന്ന ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.എല്ലാവരും പിരിഞ്ഞു പോകുവാന്‍ തുടങ്ങി.പള്ളിസെമിത്തേരിയില്‍ അലക്സിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായി.സ്മിതയോട് ഒന്നു പറഞ്ഞിട്ടു പോകണമോ എന്ന് അലക്സിന്റെ കൂട്ടുകാര് ആലോചിച്ചു. സ്മിത അപ്പോഴും സ്വബോധം നശിച്ചവളെപ്പോലെ ബന്ധുക്കളാരുടെയോ തോളില്‍ തലചായ്ച്ച് എന്തൊക്കെയോ പുലമ്പിക്കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്..കരഞ്ഞു തളര്‍ന്നു നില്‍ക്കുന്ന ഒരാളോട് എന്തു പറയാനാണ്?പിന്നെ വന്നു കാണാം എന്നതീരുമാനത്തില് അവരവിടെ നിന്നും പിരിഞ്ഞു.
ഒരു പൊതുമേഖലാ സ്ഥാപനത്തില് എഞ്ജിനീയറായ അലക്സിന്റെ അപകടമരണം എല്ലാവരെയും തളര്‍ത്തിക്കളഞ്ഞു. .പേരു കേട്ട തറവാട്ടിലെ അംഗം.അഞ്ചു വയസ്സയ ഒരു കുട്ടിയുമുണ്ട്.വലിയ കുടുബത്തിലെ അംഗമായിരുനു എങ്കിലും സമീപകാലത്ത് കുടുംബത്തിന് പേരു മാത്രമേ ഉണ്ടായിരുന്നുള്ളു..ബിസിനസ്സു കാരനായ പപ്പായുടെ ചുവടുകള് പിഴച്ചപ്പോള് സാമ്പത്തിക നില ആകെ തകര്‍ന്നിരുന്നു.അലക്സ് പഠിച്ചുകോണ്ടിരുന്ന കാലത്തുതന്നെ അയാളുടെ പപ്പാ ഹൃദയസ്തംഭനം വന്ന് മരിച്ചു പോയികുകയും ചെയ്തു. പിന്നീട് അലക്സിന് ജോലിയായപ്പോഴാണ് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായത്. സഹോദരിയെ കുടുബ മഹിമക്കു ചേര്‍ന്ന രീതിയില് അയാള്‍ വിവാഹം കഴിച്ചയകുകയും ചെയ്തു.

,അതി സുന്ദരിയാണ് സ്മിത..അവരുടെ വിവാഹം കഴിഞ്ഞുള്ള പാര്‍ട്ടിയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും വധുവിന്റെ സൌന്ദര്യത്തെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ല.“ഭാഗ്യവാന്‍“ എന്നാണ് ഓഫീസിലെ സുഹൃത്തുക്കള്‍ അലക്സിനെക്കുറിച്ച് ഭാര്യമാര്‍ കേള്‍ക്കാതെ അടക്കം പറഞ്ഞത്… അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുനു

എല്ലാവരു തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ സ്മിതയെക്കുറിച്ചു തന്നെയാണ് സംസാരിച്ചത്.”പാവം അവളിനി എന്തുചെയ്യും..?” എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. സ്മിത അലക്സിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയങ്കരിയാണ്.എപ്പോഴും കളിയും ചിരിയുമായി കൊച്ചുകുട്ടികളുടെ പ്രകൃതം. അവള്‍ക്ക് കമ്പനി ജോലികൊടുക്കുമായിരിക്കും ബിരുദധാരിരിണിയാണ് അതിനുള്ള കാര്യങ്ങള്‍ സ്മിതയോടും വീട്ടുകാരോടും ആലോചിക്കാം എന്നു പറഞ്ഞാണ് വിനോദും രാജേഷും പിരിഞ്ഞത്.അവരു രണ്ടു പേരുമാണ് അലക്സിന്റെ പ്രിയസുഹൃത്തുക്കള്‍ .വിനോദിന്റെ ഭാര്യ ഗീതയും രാജേഷിന്റെ ഭാര്യ സരിതയും അതേ കമ്പനിയില്‍ത്തന്നെയാണ് ജോലിചെയ്യുന്നത്

പിറ്റെയാഴ്ച വിനോദും രജേഷും കുടുംബസമേതം സ്മിതയെ സന്ദര്‍ശിച്ചു ജോലിക്കാര്യം സംസാരിച്ചു..ബന്ധുക്കളാരും തന്നെവീട്ടിലുണ്ടായിരുന്നില്ല.അലക്സിന്റെ അമ്മയും സ്മിതയും കുട്ടിയും മാത്രം വീട്ടിലുണ്ട്.സ്മിതക്ക് ഒന്നിലും താല്പര്യമില്ലാത്തതുപോലെ കേട്ടു നിന്നു.വേറെയാരുടെയോ കാര്യം കേള്‍ക്കുന്നതുപോലെ.ഒരു മറുപടിപോലും പറയാനുമില്ല....
“ എന്തിങ്കിലുമൊന്നു പറയൂ സ്മിതേ..ഈ വീടിന്റെയും കാറിന്റെയും ലോണെങ്കിലും അടക്കേണ്ടേ….?”
രാജേഷിന്റെ ചോദ്യം കേട്ട് വിദൂരത്തിലെക്ക് കണ്ണയച്ചിരുന്ന സ്മിത പെട്ടെന്ന് ഞെട്ടലിലെന്നപോലെ തളര്‍ന്ന കണ്ണുകളുയര്‍ത്തി അവരെ നോക്കി
“സ്മിത അപ്പോഴാണ് ഇങ്ങനെയൊരു കാര്യം അലോചിച്ചതു തന്നെയെന്നു അവളുടെ നോട്ടത്തില്‍ നിന്നും അവര്‍ക്കു മനസ്സിലായി.വല്ലാത്തൊരു പാരവശ്യം അവളുടെ മുഖത്തു പ്രത്യക്ഷമായി. അലക്സിന്റെ വീടു പുതുതായി പണിയിപ്പിച്ചതാണ്.കാറു വാങ്ങിയിട്ട് ആറു മാസം തികഞ്ഞിട്ടില്ല.

“ സാവധാനം മറുപടി പറയൂ.ഞങ്ങള്‍ കമ്പനി മാനേജ്മെന്റിനോടു സംസാരിക്കാം“എന്ന് ആശ്വസിപ്പിച്ചിട്ട് അവര്‍ പിരിഞ്ഞു.

പിറ്റെ ദിവസം തന്നെ സ്മിത രാജേഷിനെ വിളിച്ച് കാറു വില്‍ക്കാനുള്ള ഏര്‍പ്പാടാക്കി“അമ്മക്ക് കുറച്ച് എതിര്‍പ്പുണ്ട് പക്ഷേ വീടിന്റെയും കാറിന്റെയും ലോണ് തങ്ങാന് വയ്യ“.സ്മിത കാര്യ ഗൌരവമുളളവളെപ്പൊലെ സംസാരിച്ചു
“നമുക്കൊന്നു വെളിയിലിറങ്ങാനെന്തുചെയ്യും സ്മിതേ..അവന് ആശിച്ചു വാങ്ങിയ കാറല്ലേ“ അലക്സിന്റെ അമ്മ അവളോടു ചോദിച്ചു
“ സാരമില്ലമ്മേ… പുറത്തു പോകുവാനിനി ഓട്ടോയിലൊമറ്റോ പോകാം .കാര്‍ വെളിയിലിറക്കണമെങ്കില്‍ ഒരു ഡ്രൈവറെ വെക്കണം.അതൊന്നും നമ്മളെക്കൊണ്ടാകുമെന്നു തോന്നുന്നില്ല”
സ്മിതയുടെ അഭിപ്രായത്തോട് എതിരു പറയാനാവാതെ അമ്മ സമ്മതിച്ചു.ഇടക്കു ചില പ്രാരാബ്ദങ്ങള്‍ ജീവിതത്തില് വന്നിരുന്നു എങ്കിലും നാളിതുവരെ പ്രൌഡിയില്‍ ജീവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് അവര്‍

സ്മിതയിപ്പോള്‍ ആകെ മാറിയിരിക്കുന്നു.അലക്സ് എപ്പോഴും തന്റെ കൂടെയുണ്ടെന്ന് അവള്‍ വിശ്വസിച്ചു.രാത്രിയില് അവന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്നതായി അവള്‍ സങ്കല്‍പ്പിച്ചു.അപ്പോള്‍ ചിരപരിചിതമായ അവന്റെ ഹൃദയതാളം അവള്‍ക്ക് കേള്‍ക്കാറായി..അവന്‍ അവളുടെ മുടിയിഴകളില്‍ തഴുകി .ചെവിയില്‍ സ്നേഹഭാഷണങ്ങള് പറയുന്നതായും അവളെ സ്നേഹപൂര്‍വ്വം പുണരുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടു.തിരിച്ചൊന്നു പുണരുവാന്‍ കിടക്കയുടെ പകുതിഭാഗം ശൂന്യമാണെന്ന ക്രൂരസത്യം അവളില്‍ നെടുവീര്‍പ്പുണ്ടാകിയെങ്കിലും കിടക്കക്കരികെ വച്ചിരിക്കുന്ന അവന്റെ ചിരിക്കുന്ന ചിത്രം “നീ സങ്കടപ്പെടുന്നതെനിക്കിഷ്ടമല്ലാ.. അതു മാത്രം ഞാന് സമ്മതിക്കില്ല “എന്നു പറയുഇന്നതായവള്‍ക്കു തോന്നി. മരിച്ചവരുടെ ലോകത്തുനിന്ന് തനിക്കു വേണ്ടി മാത്രമായി അവന്‍ തിരികെ വന്നതായും തങ്ങള്‍ സ്നേഹിക്കുന്നവരുടെ മരണം തങ്ങളോടൊപ്പമാണെന്നും അവള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍ അവള്‍ സന്തോഷവതിയായി

സ്മിതക്കു ജീവിതം പഴയപോലെ തന്നെയായി..അലക്സിനെ അവള്‍ക്ക് ചിരിക്കുന്ന ഒരു ചിത്രത്തിന്റെ രൂപത്തില് കാണാം..അവള്‍ മോളുടെ കാര്യങ്ങളെല്ലം പഴയതുപോലെ ശ്രധിച്ചു തുടങ്ങി.സ്മിതയുടെ മാറ്റം അലക്സിന്റെ അമ്മക്ക് വളരെ ആശ്വാസമായി “.കുഞ്ഞിനെക്കൂടെ ശ്രധിക്കാതിരുന്നാല് എന്തു ചെയ്യും“ എന്ന് അവര് അവളെ സ്നേഹപൂര്‍വ്വം ശാസിക്കുമായിരുന്നു.മോളുവന്ന് ഡാഡിയെപ്പറ്റി ചോദിക്കുമ്പോള്‍ മാത്രം അവള്‍ക്ക് ഉത്തരമില്ലാതായി.മകനെയോര്‍ത്തു വിലപിക്കുന്ന അമ്മയെ സമാധാനിപ്പിക്കുവാനും അവള്‍ക്ക് വാക്കുകളില്ല.അപ്പോഴെല്ലാം അവളെ അലക്സ് ആശ്വസിപ്പിക്കുമെങ്കിലും അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രം അവള്‍ക്കറിയില്ല.തന്നെപ്പോലെ അലക്സിനോട് സംസാരിക്കുവാന്‍ ഇവര്‍ക്കുകൂടെ കഴിഞ്ഞിരുന്നെങ്കില് എന്നവള് ആശിച്ചുപോയി.

രണ്ടു മാസങള്‍ക്കു ശേഷം സ്മിത ജോലിയില്‍ പ്രവേശിച്ചു
തികഞ്ഞ പ്രസരിപ്പോടെ വന്ന സ്മിതയെ ഗീതയും സരിതയും ശോകഭാവത്തില്‍ സ്വീകരിക്കുവാന്‍ ചെന്നു.അവരുടെ സങ്കടഭാവം കണ്ട് സ്മിത‍ക്കു കുറച്ചു വിഷമം തോന്നിയെങ്കിലും അതു പുറമെ കണിക്കാതെ, വിധവക്കു ഭൂഷണം കരച്ചിലാണെന്നറിയാതെ സ്വതസിദ്ധമായ ചിരികൊണ്ട് അവരെ നേരിട്ടു,

കണ്ണീരിനു പകരം ഭംഗിയുള്ള ആ ചിരി രണ്ടു പേരെയും കുറച്ച് അലോസരപ്പെടുത്തി
“വലിയ കൂസലൊന്നും ഇല്ലല്ലോ സരിതേ ഇവള്‍ക്ക്”
ഗീത സരിതയോട് അടക്കം പറഞ്ഞു
“അതെ കുറച്ചു ക്ഷീണിച്ചിട്ടുണ്ടെന്നല്ലാതെ വലിയ കുഴപ്പമൊന്നും കാണുന്നില്ല. സൌന്ദര്യം കുറച്ചു കൂടെ കൂടിയിട്ടുണ്ടെന്നാ തോന്നുന്നത്..നല്ല ഫിഗറായിരിക്കുന്നു ഇപ്പോള്‍.സരിത കുറച്ച് അസൂയയൊടെ പറഞ്ഞു”

“കഴിഞ്ഞദിവസം അവള് മോളെയും കൂട്ടി മെറ്റില്‍ഡയുടെ ബ്യൂട്ടിപാര്‍ലറില് നിന്നിറങ്ങി വരുന്നുണ്ടായിരുന്നു.മോളുടെ മുടി ശരിയാക്കാനെന്നാണ് പറഞ്ഞത്.ഫേഷ്യലിനു പോയതാണോ എന്നെനിക്കൊരു സംശയം മുഖത്തിനെന്താ ഒരു തിളക്കം”ഗീത കൂട്ടിച്ചേര്‍ത്തു

പണ്ടേ സ്മിതയോട് അവര്‍ക്ക് അവളോട് പുറമെകാണിക്കാനാവാത്ത അസൂയയുണ്ടായിരുന്നു

രജേഷും വിനോദും സ്മിതയെ ഓഫീസ് പരിചയപ്പെടുത്തി.സ്മിതയെ എല്ലാവര്‍ക്കും അറിയാമായിരുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തല് വേണ്ടി വന്നില്ല.ഒട്ടു മിക്കവരെയും അവള്‍ക്കു അറിയാം.സ്മിത വളരെ സോഷ്യലായി ഇടപെടുന്ന കണ്ട് ഗീതയും സരിതയും അവളെ അത്ര മൈന്റു ചെയ്യാന് പോയില്ല.ഓഫീസിലെ മറ്റുള്ളവരിലും അവളുടെ പെരുമാറ്റം കുറച്ച് അമ്പരപ്പുണ്ടാക്കി അലക്സിന്റെ സംസ്കാര ദിവസം വാടിയ ചേമ്പിന്തണ്ടുപോലെ തളര്‍ന്നു കിടന്ന പെണ്‍കുട്ടിയാണോ ഇതെന്ന് അവര് മനസ്സില് ചോദിച്ചു

വളരെ വേഗം സ്മിത ജോലിയൊട് അഡ്ജസ്റ്റുചെയ്തു.രാജേഷും വിനോദും അവളോട് ഇടക്കിടക്ക് ക്ഷേമാന്വേഷണം നടത്തുന്നത് ഭാര്യമാര്‍ക്കിഷ്ടമാകുന്നില്ലെന്നതൊഴിച്ചാല്‍ വലിയ മാറ്റമില്ലതെ ജീവിതം നീങ്ങി .പക്ഷേ സരിതയും ഗീതയും എന്താ പഴയതുപോലെ സൌഹൃദമില്ലാത്തതെന്തെന്നു മാത്രം അവള്‍ക്കു മനസ്സിലായില്ല.അവരുടെ മനസ്സുകളിലെ അസൂയയും സംശയവും ചേര്‍ന്നുണ്ടായ നെരിപ്പോടുകളില്‍ നിന്നുയരുന്ന പുക മനസ്സിലാകാതെ അവള്‍ വിഷമിച്ചു. . ലഞ്ചു ഹാളില്‍ വച്ചു കണ്ടാലും അവരവളോട് കാര്യമായി സംസാരിക്കാറില്ല. തങ്ങളുടെ ഭര്ത്താക്കന്മാര് ലഞ്ചു ടൈമില്‍ അവളൊട് സംസാരിക്കുന്നത് രണ്ടു പേരെയും അലോസരപ്പെടുത്തുന്നുമുണ്ട്.
“അലക്സുള്ളപ്പോള് എത്ര സൌഹൃദത്തില് കഴിഞ്ഞുന്നവരാണ്....ഇവര്‍ക്കിതെന്തു പറ്റി..?”അതിനും അവള്‍ അലക്സിനോടു പരാതി പറഞ്ഞു.

“സാരമില്ല അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ കാണും.ചിലപ്പോള്‍ നിനക്കു വെറുതെ തോന്നുന്നതാവും“ എന്ന മറുപടി കിട്ടി.

ഒരു ദിവസം ലഞ്ചു ഹാളില്‍ നിന്നുമിറങ്ങിയ സ്മിത മറന്നുവെച്ച ഫോണെടുക്കുവാന് തിരികെ ചെന്നപ്പോള്‍ സരിതയും ഗീതയും അടക്കം പറയുന്നത് കേട്ടു
“ഇവളാരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കില് ഒരു മനസ്സമാധാനമായേനെ എന്തു കളിയും ചിരിയുമാണ് എല്ലാവരോടും.ഭര്‍ത്താവു മരിച്ച പെണ്ണാണെന്ന ഒരു വിചാരവുമില്ലല്ലോ ഇവള്‍ക്ക്..?“ ഗീത സരിതയോടു പറയുന്നു

“അതെയതേ..ഇതിനൊരു പരിഹാരമില്ലാതെ പറ്റില്ലല്ലോ..എന്റെ വീടിനടുത്ത് ഭാര്യ മരിച്ചൊരു ചെറുപ്പക്കാരനുണ്ട്.അയാള്‍ക്ക് വിവാഹാലോചന നടക്കുന്നുണ്ട് ഞാന്‍ നയത്തില് അവളോട് സംസാരിക്കാം.“

കടന്നു വന്ന സ്മിതയെക്കണ്ട് രണ്ടുപേരും പെട്ടെന്നു നിശബ്ദരായി.രണ്ടുപേരും അവളെക്കണ്ട് കുറച്ചൊന്നു ജാള്യരായി.സ്മിത ഒന്നും സംസാരിക്കാനാവതെ തകര്‍ന്ന മനസ്സുമായി ഫോണുമെടുത്ത് തിരികെപ്പോയി
.ഒരു വിധവയുടെ പരിമിതികള് അവള്‍ക്കു പെട്ടെന്നു മനസ്സിലായി.ഫോണിന്റെ സ്ക്രീനിലുള്ള അലക്സിന്റെ ചിത്രം നോക്കി അവള് അവനോടു കലമ്പി
“.ഒന്നു പറഞ്ഞു തരാമായിരുന്നില്ലേ. അലക്സ്. എനിക്കിതെല്ലാം..എനിക്കുള്ള അരുതുകളെന്തേ എന്നെ ഓര്‍മ്മിപ്പിച്ചില്ല..?വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് എന്നു എന്തേ എനിക്കു പറഞ്ഞു തരാതിരുന്നേ..?“
അലക്സ് അവളെ സ്നേഹപൂര്‍വ്വം ശാസിച്ചു
“ജീവിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്നേഹം പങ്കു വെക്കപ്പെടുമോ എന്നോര്‍ത്തു മനസ്സു നീറിനടക്കുന്ന അവരെക്കാളേറെ സന്തോഷവതിയല്ലേ മരിച്ചുപോയ എന്നെ കറയില്ലാതെ സ്നേഹിക്കുന്ന നീ…?പിന്നെന്തിനു നീ വിഷമിക്കണം..?”
അലക്സിന്റെ സ്വാന്തനിപ്പിക്കലില്‍ ഒരു നിമിഷം മതിമറന്നു നിന്ന സ്മിത ഒരു പുഞ്ചിരിയോടെ തന്റെ ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു…അവന്റെ കൈയ്യില്‍ മുറുകെ പിടിച്ച്..

10.3.09

കിളികളുടെ ഭാഷ

രാവിലെ ബാല്‍ക്കണി കഴുകിവൃത്തിയാക്കിക്കൊണ്ടിരിക്കേ ലതിക വിചാരിച്ചു.ഇന്നെന്തായാലും ഈ മുള്ളുമരത്തിന്റെ കുറച്ചു ശാഖകളെങ്കിലും മുറിപ്പിക്കണം

“ബാലേട്ടാ ഈ മരത്തിന്റെ ചില്ലകള്‍ വല്ലാതെ ബാല്‍ക്കണിയിലേക്കു ചാഞ്ഞിരിക്കുന്നു.സന്ധ്യക്കു ചേക്കേറുന്ന കിളികളുടെ കാഷ്ടം ശല്യം ചെയ്യുന്നു” ലതികയുടെ പരാതി ബാലചന്ദ്രനെ തെല്ലൊന്നമ്പരപ്പിച്ചു .കാരണം ലതികയുടെ ഉറ്റതോഴരാണ് ആ ചെറിയ പക്ഷികള്‍.
“എന്താ നീ നിന്റെ കിളികളുമായി പിണങ്ങിയോ?” ബാലചന്ദ്രന്‍ അവളെ കളിയാക്കി ചോദിച്ചു
“അതല്ലാ ..ബാലേട്ടാ…കുറച്ചു ശാഖകള്‍ മാത്രം മുറിച്ചാല്‍ മതി..ലതിക ചമ്മലോടെ ചിരിച്ചുകൊണ്ടു പറഞ്ഞു”
അതു ഗോപാലനെക്കൊണ്ടു ശരിയാക്കിക്കാം എന്നുപറഞ്ഞാണ് ബാലചന്ദ്രന്‍ ഓഫീസിലേക്കു പോയത്.ഗോപാലനാണ് കോളനിയിലെ അങ്ങനെയുള്ള ചില്ലറ ജോലികള്‍ ചെയ്യുന്നയാള്‍

ലതിക അടുക്കളയില്‍ പച്ചക്കറിയരിഞ്ഞുകോണ്ടിരിക്കുമ്പോള്‍ ഗോപാലന്‍ വന്നു ബെല്ലടിച്ചു
“ഞാന്‍ തൊട്ടടുത്ത ഫ്ലാറ്റിലെ മതിലുപണി നടക്കുന്നടുത്ത് സഹായിയായി നില്‍ക്കുന്നുണ്ട് ,ഉച്ചസമയത്തെ ഇടവേളക്കു വരാം “എന്നേറ്റിട്ടു പോയി

സത്യം പറഞ്ഞാല്‍ കിളികളോട് ഒരു തരം സൌഹൃദമുണ്ടവള്‍ക്ക്.പക്ഷേ ബാല്‍ക്കണി വൃത്തികേടാക്കുന്നത് സഹിക്കാനാവുന്നില്ലാ.ബാല്‍ക്കണിയില്‍ കഴുകിയിടുന്ന തുണികളിലെല്ലാം വന്നിരുന്നു കാഷ്ടിക്കുകയും ചെയ്യും.പകല്‍സമയം മിക്കവാറും കിളികള്‍ ആ പരിസരത്തെല്ലാം ചുറ്റിപ്പറ്റിയുണ്ടാകും.ശാഖകള്‍ മുറിച്ചു കളഞ്ഞാല്‍ അവരെന്നോട് പിണങ്ങുമോ എന്ന് ഒരുവേള അവള്‍ ചിന്തിച്ചു.
“സാരമില്ല.കുറച്ചു ശാഖകളല്ലേ മുറിക്കുന്നുള്ളു.അവരെന്നോട് അങ്ങനെ പിണങ്ങുകയൊന്നും ഇല്ലാ“ലതിക സമാധാനിച്ചു.ഇടക്ക് ചില കുസൃതികള്‍ ബാല്‍ക്കണിയിലെ സ്വാതന്ത്യം മുതലെടുത്ത് മുറിക്കകത്തേക്ക് പറന്നു കയറിക്കളയും
“.നിങ്ങളെക്കൊണ്ട് തോറ്റു”എന്നു ശാസിച്ച് അവളവരെ പുറത്തേക്ക് പറത്തി വിടും.ഒരിക്കല്‍ മുറിയിലേക്ക് കയറിയ കിളികളെ ഓടിച്ചു വിടാനുള്ള ശ്രമത്തിനിടെ അതിലൊരു ഒരു കിളി പുറത്തേക്കുള്ള വഴിയറിയാതെ ,മുറിയില്‍ അങ്ങിങ്ങു പറന്ന്, അലമാരയുടെ മുകളില്‍ ചില്ലിട്ട് വച്ചിരുന്ന അച്ഛന്റെയുംഅമ്മയുടെയും ഫോട്ടോ തട്ടിയുടച്ചപ്പോള്‍ മാത്രം അവളതിനോട് ദേഷ്യപ്പെട്ടു.“നിങ്ങള്‍ക്ക് കളിക്കാനുളളവരല്ലട്ടോ ഇത്..ഇവരാരെന്നു കരുതീ നിങ്ങള്‍..? എന്റച്ഛനുമമ്മയോടുമാണോ കളിക്കുന്നത്..?മൂക്കത്തു ശുണ്ഠിക്കാരാണെന്നോര്‍മ്മവേണം”.കിളിക്ക് അതു മനസ്സിലായെന്നു തോന്നി അത് പെട്ടെന്നു പുറത്തേക്കു പറന്നു പോയി

കിളികളെന്താ ആ ഒരു മരത്തില് മാത്രം ചേക്കേറുന്നതെന്നു അവളെപ്പോഴും ആലോചിക്കാറുണ്ട്.അതാണെങ്കിലൊരു മുള്ളു മരം.പണ്ടെപ്പോഴോ തണലിനു വേണ്ടി ആരോ നട്ടതായിരിക്കണം.തൊട്ടടുത്ത് കോളാമ്പിപ്പൂവിന്റെയും ചുവന്ന അരളിയുടെയും ചെറുമരങ്ങളുണ്ട്.പക്ഷേ അവറ്റകള്‍ക്ക് ആ മുള്ളുമരം തന്നെ മതി. തന്നോടുള്ള സ്നേഹംകൊണ്ടാണ് അവര്‍ വീടിനു നേരെയുള്ള മുള്ളുമരത്തില്‍ വന്നിരിക്കുനതെന്ന് അവള്‍ വിശ്വസിച്ചു
ബാലചന്ദ്രന്‍ വീട്ടിലുള്ളപ്പോള്‍ അവളവരോട് ചങ്ങാത്തതിനു പോകാറില്ലാ.അയാള്‍ ഓഫീസില്‍പ്പോയാല്‍ പിന്നെ അവള്‍ക്ക് കിളികള്‍തന്നെ കൂട്ട്.
കിളികള്‍ എവിടെയെല്ലാം. പറന്നു നടക്കുന്നുണ്ടാകാം പകലല്‍ സമയങ്ങളില്‍ തന്റെ വീടു വരെ പറക്കുന്നുണ്ടാകുമോ..തന്റെ മുറിക്കക്കരികെയുള്ള മാവിന്റെ കൊമ്പില്‍ പോയി ഇരിക്കുന്നുണ്ടാകും..അവിടെയിരുന്ന് ജനലിലൂടെ തന്റെ മുറിയിലേക്ക് നോക്കുമായിരിക്കും…ചുമരില്‍തൂങ്ങുന്ന താന്റെ പഴയ ഫോട്ടോകള്‍- കോളേജില്‍ പെയിന്റിങ്ങ് മത്സരത്തിനു സമ്മാനം നേടിയ ചിത്രം ഫ്രെയിം ചെയ്തത്.. ലാമിനേറ്റ് ചെയ്തു, മേശപ്പുറത്തു സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്ന ചിത്രം…ആദ്യമായി സാരിയുടുത്തപ്പോള്‍ എടുത്തതാണത്.അച്ഛന്റെയും അമ്മയുടെയും തോളില്‍ കൈയ്യിട്ടു ചിരിച്ചുനില്‍ക്കുന്നത്…അങ്ങനെ പലതും..ഇതെല്ലാം അവര്‍ നോക്കുന്നുണ്ടാകുമൊ..ആലോചിച്ചപ്പോള്‍ അവള്‍ക്ക് സങ്കടം വന്നു…താന്‍ പോരുമ്പോളിരുന്നതുപോലെ തന്നെയായിരിക്കുമോ ആ മുറി ഇപ്പോഴും. അതോ തന്നോടുള്ള ദേഷ്യത്തിന് അമ്മയും അച്ഛനും അതെല്ലാം മാറ്റിയിട്ടുണ്ടാകുമോ?

തന്റെ അച്ഛനെയും അമ്മയെയും എന്നും കിളികള്‍ കാണുന്നുണ്ടായിരിക്കും.കിളികള്‍ക്ക് സംസാരിക്കാനറിയാമെങ്കില്‍ പറഞ്ഞേനെ അവരുടെ ലതിയിവിടെ തനിച്ചിരിക്കുന്നകാര്യം…അവരെ കാണാന്‍ കൊതിക്കുന്നകാര്യം…തന്നെ അച്ഛനുമമ്മയും അന്വേഷിക്കുന്നുണ്ടാകുമോ എന്ന് കിളികളോട് ചോദിച്ചറിയാമെന്നുവച്ചാല്‍ അവള്‍ക്ക് .അവരുടെ ഭാഷയറിയില്ല.
ചോദിക്കാതെ തന്നെ അറിയാമവള്‍ക്ക്…. അച്ഛനുമമ്മയും മനം നൊന്ത് ശപിച്ചിട്ടുണ്ടാകും.അവര്‍ക്ക് അപമാനം വരുത്തിവെച്ചതിന്…,ബാലേട്ടന്റെകൂടെ ഇറങ്ങിപ്പോന്നതിന്...

“ഇല്ലാ ലതീ അവര്‍ താമസിയാതെ ഇവിടെ വരും.നീ നോക്കിക്കോ…നിന്നെ അധികം നാള്‍ കാണാതിരിക്കാനാകുമോ അവര്‍ക്ക്..എനിക്ക് ആരുണ്ട് വരാന്‍…?അവരുടെ ഒരു ശല്യം ഒഴിവായി എന്നു കരുതുകയല്ലാതെ.ഏതെങ്കിലും രണ്ടാനമ്മ ഭര്‍ത്താവിന്റെ ആദ്യ മകനെപ്പറ്റിച്ചിന്തിക്കാറുണ്ടോ...?അച്ഛന്‍ അവരുപറയുന്നതിപ്പുറത്തേക്ക് പണ്ടേ സഞ്ചരിക്കാറുമില്ലല്ലോ ”ബാലേട്ടന്‍ തന്നെ ആശ്വസിപ്പിക്കനായി പറയാറുള്ള വാക്കുകള്‍..ചിരിച്ചു കൊണ്ടാണ് പറയുന്നെങ്കിലും മുഖത്തെ വിഷമം വായിച്ചെടുക്കാവുന്നതേയുള്ളു.

ഉച്ചമയക്കത്തിലായിരുന്ന ലതിക ഗോപാലന്റെ കോളിങ്ങ് ബെല്ലടി കേട്ടാണ് ഉണര്‍ന്നത്. “എന്റെ കാശു തന്നേക്ക് കുഞ്ഞേ.. നല്ല ഭംഗിയായി വെട്ടിയിട്ടുണ്ട്..,ഇനി ബാല്‍ക്കണിയില്‍ തുണിയെല്ലാം ഇടാം നല്ല വെയിലും കിട്ടും.“ലതിക പൈസകൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍ അയാള് പറഞ്ഞു“ കുഞ്ഞേ, ആ കൊമ്പെല്ലാം മുഴുവനങ്ങു വെട്ടി.അടുത്ത മഴക്കു കിളിര്‍ത്തോളും.“

“എന്ത് മുഴുവനുമോ..?”ലതിക ബാല്‍ക്കണിയിലേക്ക് പാഞ്ഞു..ഞെട്ടലോടെ അവള്‍ കണ്ടു ഒരൊറ്റ ശാഖ പോലുമില്ല.തായ്ത്തടി മാത്രം അവിടെയുണ്ട്..വൈകുന്നേരം കിളികള്‍ വരുമ്പോള്‍ എന്തു ചെയ്യും..? അവര്‍ ക്ഷമിക്കുമോ എന്നോട്…?അവള്‍ക്ക് കരച്ചില് വന്നു.മരത്തിന്റെ വെട്ടിയ ശാഖകളെല്ലാം ഗോപാലന്‍ എടുത്തു കൊണ്ടു പോകുന്നത് കണ്ടു.

ലതിക തളര്‍ന്ന് മുറിക്കുള്ളില്‍ വന്നിരിരുന്നു.അവള്‍ക്ക് ബാലചന്ദ്രനെ ഫോണ്‍ ചെയ്യണമെന്നു തോന്നി..പിന്നെ ചിന്തിച്ചു..വേണ്ട..കിളികളുടെ കാര്യം പറയുമ്പോഴെല്ലാം കുട്ടിത്തം മാറിയിട്ടില്ലെന്നു പറഞ്ഞു കളിയാക്കാറുള്ളതാണ്
അന്നു വൈകുന്നേരത്തെ സായാഹ്ന സവാരിക്കിറങ്ങിയ ലതികയുടെ അടുത്തേക്ക് ഒരു പ്രാപ്പിടിയന്‍ താണു വരുന്നത്കണ്ട് അവള്‍ ഭയന്നു പോയി . കിളികള്‍ ചെന്ന് ആ പ്രാപ്പിടിയനോട് പരാതി പറഞ്ഞുകാണുമോ….
.അതിന്റെ കാലിലെ കൂര്‍ത്ത നഖങ്ങള്‍ അവളെ തൊട്ടു തൊട്ടില്ല എന്നപോലെയാണ് താഴേക്ക് പറന്നു വന്നത്.പിന്നീടാണവള് കണ്ടത് ഏതോ ഇര താഴെക്കിടന്നത് അത് കൊത്തിയെടുക്കുന്നത്.. ഇല്ല… കിളികള്‍ക്കങ്ങനെയൊന്നും അവളോട് പ്രതികാരം ചെയ്യാനാവില്ല.പക്ഷേ ഇന്ന് വൈകുന്നേരം അവരെവിടെ ചേക്കേറും? …അവളുടെ ചിന്ത മുഴുവനും അതായിരുന്നു..അവരവിടം വിട്ടു പോകുമോ..?

തിരിച്ചു വീടിനു മുന്നിലെത്തിയ ലതിക സന്തോഷകരമായ ആ കാഴ്ച കണ്ടു കിളികളെല്ലാം കോളാമ്പിച്ചെടിയില്‍ ചേക്കേറിയിരിക്കുന്നു!!അവള്‍ കോളാമ്പിച്ചെടിയുടെ അടുത്തുചെന്നു നോക്കി .പാവങ്ങള്‍… ഒരു പരാതിയുമില്ല. അവള്‍ക്ക് പശ്ചാത്താപം തോന്നി. എത്ര പെട്ടെന്നു അവരെല്ലാം മറന്നു…?.ആശ്വാസത്തോടെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ ബാലേട്ടന്‍ വന്നിട്ടുണ്ടെന്നു മനസ്സിലായി.ആരുമായോ സംസാരിക്കുന്നതും കേള്‍ക്കാം.ഏതോ അഥിഥികളെത്തിയിരിക്കുന്നു.തിടുക്കത്തില്‍ വീടിനുള്ളിലേക്ക് കയറിയ ലതിക, തടിച്ച കണ്ണാടിക്കകത്തെ അച്ഛന്റെ ചിരിക്കുന്ന കണ്ണുകളും “ലതീ“ എന്ന് കരച്ചിലിന്റെ ശബ്ദത്തില്‍ വിളിച്ചുകൊണ്ടടുത്തേക്കു വരുന്ന അമ്മയുടെ ഇളം നീല സാരിയും മാത്രമേ കണ്ടുള്ളു…..അവള്‍ ഒരു സ്വപ്നാടകയെപ്പോലെ അകത്തേക്കു കടന്നു… കണ്ണീര്‍പ്പാട അവളുടെ കാഴ്ച മറച്ചു..

.അമ്മയുടെ തോളില്‍ കണ്ണടച്ച് തല ചായ്ചുനിന്ന ലതിക കിളികളുടെ ശബ്ദം കേട്ട് കണ്ണു തുറന്നു ജനലിലൂടെ നോക്കി കോളാമ്പിച്ചെടികളുടെ ശാഖകളിലിരുന്ന് സന്തോഷസൂ‍ചകമായുള്ള അവരുടെ സംസാരം അവള്‍കേട്ടു.അന്നാദ്യമായി കിളികളുടെ ഭാഷ അവള്‍ക്ക് മനസ്സിലായി..അവരവളോട് ചോദിക്കുന്നു..“ഞങ്ങള് ചെന്നു പറഞ്ഞാല്‍ വരാതിരിക്കാനാവുമോ നിന്റെ അച്ഛനുമമ്മക്കും…?”

3.3.09

ജീവിക്കാനറിഞ്ഞു കൂടാത്തവള്‍

സൌദാമിനിയും എനിക്കൊരു കഥാപാത്രം തന്നെ. ഞാന്‍ ഹൈസ്കൂലില് പഠിക്കുന്ന സമയത്താണ് സൌദാമിനി ഞങ്ങളുടെ വീട്ടില് ആദ്യമായി വന്നത്.ഞാനും ചേച്ചിയും വീടിനു പുറകു വശത്തെ വരാന്തയില് ഇരുന്നു പഠിക്കുകയായിരുന്നു .അതുകൊണ്ട് സൌദാമിനി പുറകില് വന്നു നിന്നത് ഞങ്ങള് കണ്ടില്ല. “അമ്മയെവിടെ മോളേ“ എന്നചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോള്‍.മുണ്ടും ബ്ലൌസും അണിഞ്ഞ ഒരു യുവതി,.മാറത്ത് ഒരു തോര്ത്തുമിട്ടിട്ടുണ്ട്.ബ്ലൌസിന്റെ കഴുത്ത് ഇറക്കി വെട്ടിയിരിക്കുന്നു. എന്നാല്‍ തോര്ത്ത് ശരിക്ക് ഇട്ടിട്ടുമില്ല.ആളു ചിരിച്ചു കൊണ്ട് നില്ക്കുകയാണ്.നെറ്റിയില് ചുമന്ന നിറത്തിലുള്ള കുങ്കുമപ്പൊട്ട്.കുങ്കുമത്തരികള് മൂക്കിലേക്ക് വീണു കിടക്കുന്നു.തലമുടി നേരെ പകുത്തി ചീകിയിരിക്കുകയാണ്.വകച്ചിലിനിരുവശവും രണ്ടു കുമിളകള്‍ പോലെ മുടി വച്ചിരിക്കുന്നു.പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ നായികമാരുടേതുപോലെ.
“എന്തിനാ വന്നത്”? ചേച്ചി ചോദിച്ചു
“അമ്മിണിച്ചേച്ചിയോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ അമ്മ? “തിരിച്ചൊരു ചോദ്യം
ഈ നേരം കൊണ്ട് അമ്മ എത്തി.”ഓ അമ്മിണി പറഞ്ഞ ആളാണല്ലേ..“
വീട്ടില്‍ ആഴ്ചയില്‍ ഒരു ദിവസം വന്ന് തുണിയലക്കാ‍ന്‍ ആളെ വേണമെന്ന് അമ്മ കൂട്ടുകാരി അമ്മിണിച്ചേച്ചിയോട് ചട്ടം കെട്ടിയിരുന്നു. അതനുസരിച്ച് വന്നതാണ് സൌദാമിനി.സൌദാമിനി അമ്മിണിച്ചേച്ചിയുടെ വീട്ടിലും ജോലി ചെയ്യുന്നുണ്ട്.എല്ലാ ശനിയാഴ്ചകളിലും വരാം എന്നു പറഞ്ഞു സൌദാമിനി പോയി.
ഞങ്ങള്‍ക്കെന്തുകൊണ്ടോ സൌദാമിനിയെ അത്ര ഇഷ്ടമായില്ല.ഒരു ആനച്ചന്തവും വല്ലാത്ത അണിഞ്ഞൊരുക്കവും.വീട്ടില്‍ മിക്കവാറും പറമ്പില്‍ ജോലിക്ക് പുരുഷന്മാരായ ജോലിക്കാരുണ്ടാകും.അതു കൊണ്ട് ആകെ ഒരു പന്തികേടു തോന്നി
“ നമുക്കിതിനെ വേണ്ടമ്മേ വേറെ ആരെയെങ്കിലും നോക്കാം” ചേച്ചി പറഞ്ഞു നോക്കി
“ഓ ആഴ്ചയില്‍ ഒരു ദിവസം വന്നു ജോലിചെയ്തിട്ടുപോകുന്ന കാര്യമല്ലേ..അവളവളുടെ പണി ചെയ്തിട്ടു പൊയ്ക്കോളും” അമ്മയുടെ മറുപടി.പിന്നെ ഞങ്ങളൊന്നും പറഞ്ഞില്ല
പിറ്റെ ശനിയാഴ്ച മുതല്‍ സൌദാമിനി വന്നു തുടങ്ങി.ആളെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ കരുതിയതെല്ലാം തെറ്റാണെന്നു മനസ്സിലായി.വേഷ വിധാനം കണ്ടു തെറ്റിധരിച്ചപോല ആളു കുഴപ്പക്കാരിയൊന്നുമല്ല സൌദാമിനി എല്ലാദിവസവും ഓരോരോ വീടുകളില്‍ ജോലിചെയ്യും.മുപ്പതു വയസ്സോളം പ്രായമുണ്ട്.ഇതുവരെ കല്യാണമൊന്നും ആയില്ല.ആളോരു സിനിമാഭ്രാന്തിയാണ്.നസീര്‍,മധു,ഷീല,ജയഭാരതി തുടങ്ങിയവരുടെ കടുത്ത ആരാധിക.ഉമ്മറിനെ കണ്ടുകൂടാ.അവന് പെണ്ണുങ്ങളെ കണ്ടാല്‍ വെറുതെ വിടില്ല എന്നാണ് പറയുന്നത്.എല്ലാ വെള്ളിയാഴ്ചയും സാബൂ ടാക്കീസില് സിനിമ മാറി വരുമ്പോള് മുടങ്ങാതെതെ കാണും. ഞങ്ങള്‍ സൌദാമിനി വരുമ്പോഴേ അടുത്തുകൂടും തലേ ആഴ്ചത്തെ സിനിമാ കഥ കേള്‍ക്കാന്‍.പുതിയ താരങ്ങളെയൊന്നും സൌദാമിനിക്ക് അത്ര പിടുത്തമല്ല.അവര്‍ക്കൊന്നും പഴയ താരങ്ങളെപ്പോലെ സൌന്ദര്യം ഇല്ല എന്നാണ് ഇഷ്ടത്തി പറയുന്നത്.എല്ലാം എല്ലു പോലത്തെ നടികള്....ആയിടെയാണ് റഹ് മാന്‍ ഒരു തരംഗമായി സിനിമയില്‍ വന്നത്.ഒരു വര്‍ഷത്തെ കറങ്ങിതിരിയലിനു ശേഷം “കാണാമറയത്ത്” സാബൂ ടാക്കീസില് വന്നു.പിറ്റെ ആഴ്ച ഞാന് സൌദാമിനിയോടു ചോദിച്ചു.
“എങ്ങനെയുണ്ട് സൌദേ... റഹ് മാന്‍..?”
“ഓ….ഒരു എല്ലുപോലത്തെ ചെറുക്കന് ..ഒരു വികൃത രൂപം. വെറുതെ എന്റെ കാശു കളഞ്ഞു..”
“ അപ്പോ ശോഭനയോ..?”
“ഓ അതും കണക്കാ…ഒരു എലുമ്പി…നമ്മുടെ ഷീലയുടെയും ജയഭരതിയുടെയും അടുത്തു വരുമോ ഇപ്പോഴത്തെ നടിമാര്..”

ഇതാണ് സൌദയുടെ എല്ലാക്കാര്യത്തിലുമുള്ള മനോഭാവം.വീട്ടില്‍ സൌദാമിനിയെക്കുടാതെ അമ്മ, അച്ഛന്‍,അനുജന്‍ ഗോപീകൃഷ്ണന് എന്നിവരുണ്ട്.ചേച്ചിയുടെയും അനുജത്തിയുടെയും കല്യാണം കഴിഞ്ഞു.
“അനുജത്തിയുടെ കല്യാണം നടത്തിയിട്ട് സൌദാമിനിക്കെന്താ കല്യാണം ആവാഞ്ഞേ..?” ഞാന്‍ ചോദിച്ചു
അപ്പോള്‍ സൌദാമിനി വീട്ടിലെ അവസ്ഥ പറഞ്ഞു.ചേച്ചിയെ എങ്ങനെയൊക്കെയോ അച്ഛന്‍ കല്യാണം കഴിപ്പിച്ചു വിട്ടു.മുറച്ചെറുക്കന്‍ കല്യാണം കഴിച്ചതു കൊണ്ട് വലിയ ബുധിമുട്ടില്ലാതെ അതു കഴിഞ്ഞു അനുജന്‍ ജോലിക്കൊന്നും പോകില്ല.അവന്‍ പത്താം ക്ലാസ്സു പഠിച്ചുണ്ടത്രേ.അതു കൊണ്ട് മറ്റു പണിക്കൊന്നും പോകാന്‍ അവനു വയ്യ.കുലത്തൊഴിലായ തെങ്ങുകയറ്റം ചെയ്യാന്‍ അഛനും അമ്മയും സമ്മതിക്കുന്നില്ലത്രേ...ആകെയുള്ള ആണിനെ അങ്ങനെയുള്ള പണികള്‍ക്കൊന്നും അയക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ല ഇപ്പോള്‍ വീട്ടില്‍ വരുമാനം ഉള്ള ഏകയാള്‍ സൌദാമിനി മാത്രം.അഛനും അമ്മക്കും ഇപ്പോള്‍ പണിക്കൊന്നും പോകാന്‍ വയ്യ.അനുജത്തി പണിക്കുപോകുമ്പോള്‍ പണിസ്ഥലത്തെ ഒരാളെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.അല്ലാതെ വീട്ടുകാര്‍ നടത്തിക്കൊടുത്തതൊന്നും അല്ല.ഏക വരുമാനമായ സൌദമിനിക്ക് കല്യാണം ആലോചിക്കാനൊന്നും ആരും മിനക്കെടുന്നില്ല.
ഇതെല്ലാം കേട്ട് ഞാന് സൌദാമിനിയോട് ചോദിച്ചു.
“സൌദക്കും ആരെയെങ്കിലും സ്നേഹിച്ച് വിവാഹം കഴിച്ചുകൂടെ.? വീട്ടുകാര് ഇങ്ങനെയൊക്കെയാണെന്നറിയാമല്ലൊ”
“എന്നെ ആരെങ്കിലും സ്നേഹിക്കുകയാണെങ്കില് അയാള് തന്നെ എന്നെ വിവാഹം കഴിക്കണം.ഇനി അയാള്‍ക്ക് എന്നെ വിവാഹം കഴിക്കാന്‍ പറ്റിയില്ലെങ്കില് ഞാന്‍ ഒരു പേരുദോഷക്കാരിയായി കഴിയേണ്ടി വരില്ലേ…?ഒരാളെ മനസ്സു തുറന്നു സ്നേഹിച്ചിട്ട് പിന്നെ മറ്റൊരാളുടെ ഭാര്യയാകുന്നതെങ്ങിനെ..? ഇനി ചിലര്‍ക്കൊക്കെ എന്റെ സ്നേഹം കുറച്ചു നേരത്തേക്കു മതി..അവരുടെ കാര്യം കാണാന്‍എങ്ങനെ വിശ്വസിച്ച് ഒരാളെ സ്നേഹിക്കും” ഞാന്‍ ഒന്നും പറഞില്ല
കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ ചേച്ചിക്ക് കല്യാണമായി. കല്യാണത്തിന് സൌദാമിനി വരികയും ചെയ്തു.

ഒരു ശനിയാഴ്ച്ച സൌദാമിനി വീട്ടില്‍ വന്നപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പറഞ്ഞു.അവളെ പെണ്ണു കാണാന്‍ ഒരാള്‍ വന്നിരുന്നുവത്രേ.അടുത്ത വീട്ടിലെ ചേട്ടന്‍ അയാളുടെ കൂട്ടുകാരനു വേണ്ടി ആലോചിച്ചതാണ്.വലിയ സ്ത്രീധനം ഒന്നും വേണ്ട.അത്യവശ്യം കുറച്ചു സ്വര്‍ണ്ണം മാത്രം കൊടുത്തല് മതി
“ എങ്ങനെയുണ്ട് സൌദാമിനീ ആള്...സുന്ദരനാണോ..?” ഞാന്‍ ചോദിച്ചു
“ഏയ്...ഞാന്‍ മുഖത്തേക്കുനോക്കിയില്ല ....”നാണത്തോടുകൂടെയുള്ള മറുപടി.
“പണിയെടുക്കാനൊക്കെ നല്ല ആരോഗ്യമുള്ളയാളെന്നാണ് എല്ലാവരും പറഞ്ഞത്.എന്നെ അവര്‍ക്കിഷ്ടമായി എന്നും അറിയിച്ചു“
പക്ഷേ അടുത്തയാഴ്ച വന്ന സൌദാമിനി ആകെ ദു:ഖിതയായിരുന്നു
“എന്തു പറ്റി ഇന്ന് കളിയും ചിരിയും ഒന്നും ഇല്ലല്ലോ?” ഞാന്‍ അന്വേഷിച്ചു
“എന്റെ ആ കല്യാണാലോചന വേണ്ടെന്നു വച്ചു. അച്ഛന്റെ കയ്യില്‍ കാശില്ലന്ന്” സൌദാമിനി സങ്കടത്തോടെ പറഞ്ഞു.എനിക്ക് ഇത് കേട്ടപ്പോള്‍ ആകെ വിഷമം തോന്നി.ഞാന്‍ ചോദിച്ചു
“സൌദാമിനി എല്ലാ ദിവസവും ഓരോരോ വീടുകളില്‍ ജോലിയെടുക്കുന്നില്ലേ...ആ പൈസ ഒരുമിച്ചു വെച്ചാന്‍ മതിയായിരുന്നല്ലോ കുറച്ചു സ്വര്‍ണ്ണമെങ്കിലും വാങ്ങാന്‍?”
“അപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടക്കില്ലല്ലോ” നിന്ദയോടെ അവള്‍ പറഞ്ഞു
“ അമ്മക്കിപ്പോള് എങ്ങനെയെങ്കിലും ഗോപീകൃഷ്ണന്റെ കല്യാണം നടതിയാല് മതി എന്നാണ്..എനിക്കു ആലോചന വന്നതേ അവര്‍ക്കാര്‍ക്കും അത്ര പിടിച്ചിട്ടില്ലായിരുന്നു.അടുത്ത വീട്ടിലെ ചേട്ടന്റെ നിര്‍ബന്ധത്തില്‍ വന്നു പെണ്ണു കണ്ടു എന്നു മാത്രം” സൌദാമിനി കുറച്ച് രോഷത്തോടെ പറഞ്ഞു

പിന്നെയും വര്‍ഷങ്ങളോളം സൌദാമിനി വീട്ടില്‍ ജോലിക്ക് വന്നു കൊണ്ടിരുന്നു.ഞാന്‍ കൌമാരക്കാരിയായപ്പോള്‍ വന്ന സൌദാമിനി,ഞന്‍ കല്യാണ പ്രായമായിട്ടും ഒരു മാറ്റമില്ലാതെ ജോലിക്കു വന്നു കൊണ്ടിരുന്നു.പഴയ പ്രസരിപ്പൊന്നും ഇല്ല.ഇപ്പോള്‍.

ആയിടക്ക് എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകള്‍ സോഫി കല്യാണം കഴിഞ്ഞ് നവവരനുമായി വീട്ടില്‍ വിരുന്നു വന്നു.സോഫി സൌദാമിനിയുടെ അയലക്കാരിയാണ്.അപ്പോള്‍ സൌദാമിനി വീട്ടില്‍ ജോലിചെയ്തുകൊണ്ട് നില്‍പ്പുണ്ട്.സൌദാമിനിയെ കണ്ടതു സോഫിയുടെ മുഖം പെട്ടെന്നു മാറി.പെട്ടെന്ന് സോഫി മാറിക്കളഞ്ഞു.സൌദാമിനിയോട് ഒന്നും സംസാരിച്ചുമില്ല.അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ സൌദാമിനി എന്നോട് ചോദിച്ചു
“ സോഫി എങ്ങനെ? സന്തോഷമായിട്ടിരിക്കുന്നോ?”
“ ഇതെന്തു ചോദ്യം സൌദേ…അവള് പുതുമണവാട്ടിയല്ലേ..കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.സന്തോഷം ഇല്ലാതിരിക്കുമോ..? ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞിട്ട് തീരുന്നില്ല അവള്‍ക്ക്”
“ എന്റെ ഭഗവാനേ….” സൌദാമിനി മൂക്കത്തു വിരല് വച്ചു
“ എന്താ സൌദേ..?” എനിക്ക് ആകാംഷയായി”
“ഈ സോഫി കല്യാണത്തിനു രണ്ടു ദിവസം മുന്പ് എന്റടുത്ത് വന്നിരുന്നു.ഞാന്‍ എന്റെ വീടിനടുത്ത് ഞാന്‍ ജോലിചെയ്യുന്ന ഒരു വീടുണ്ട് അവിടത്തെ പ്രകാശനുമായി സ്നേഹത്തിലായിരുന്നു സോഫി .കയ്യില് ഒരു കത്ത് തന്നിട്ട് അതു എങ്ങനെയെങ്കിലും പ്രകാശനെ ഏല്പ്പിക്കണം പറഞ്ഞു.ഞാന്‍ ഒഴിവായിക്കളഞ്ഞു.കല്യാണത്തലേന്ന് അവള്‍ക്ക് അവനുമായി ഒളിച്ചോടാനുള്ള പ്ലാനായിരുന്നു.എനിക്കു വയ്യ ഇതിനിടയില് നില്‍ക്കാന്‍.ഒടുവില് സോഫി എന്നോട് പറഞ്ഞത് കേള്‍ക്കണോ , അവളുടെ ശവമേ കല്യാണ ദിവസം പള്ളിയില് കൊണ്ടുപോകുകയുള്ളു എന്ന്..സത്യം പറഞ്ഞാല്‍ ആ പെണ്ണിന്റെ കല്യാണം കഴിയുന്നതു വരെ എന്റെയുള്ളില്‍ തീയായിരുന്നു.വല്ല കടും കയ്യും ചെയ്തുകളയുമോ എന്ന് പേടിച്ചിട്ട്”
ഞാന്‍ ഇത്കേട്ട് അത്ഭുതപ്പെട്ടുപോയി.പിന്നെ പറഞ്ഞു
“എന്തു ചെയ്യാന്‍ പറ്റും പിന്നെ അവള്‍ക്ക്..പാവം എങ്ങനെയെങ്കുലും ജീവിക്കട്ടെ”
“എന്നാലും ഇതു കുറച്ചു കടുപ്പം തന്നെ”.സൌദാമിനി വീണ്ടും പ
റഞ്ഞു
ഞാന്‍ ജീവിതത്തിന്റെ പ്രാക്ടിക്കല് വശം പറഞ്ഞുകൊടുത്തതിനോട് സൌദാമിനിക്ക് യോജിക്കാന്‍ പറ്റിയില്ല

പിന്നെ കുറച്ചുനാള് കഴിഞ്ഞപ്പോള് ഞാന്‍ വിവാഹിതയായി.കല്യാണത്തിന് വിളിച്ചിട്ട് സൌദാമിനി വന്നതും ഇല്ല.എനിക്ക് അവളോട് പരിഭവം ഒന്നും തോന്നിയതും ഇല്ല.പഴയ തുടിപ്പെല്ലാം നഷ്ടപ്പെട്ട്.മധ്യ വയസ്സിലായിക്കഴിന്നിരുന്നു സൌദാമിനി അപ്പോള്.പിന്നെയും കുറച്ചു വര്‍ഷങ്ങള്‍കൂടി സൌദാമിനി എന്റെ വീട്ടില് ജോലിക്ക് വരുമായിരുന്നു.പിന്നെയെപ്പോഴോ വരാതായി…അന്വേഷിച്ചപ്പോള് വയ്യാതായി എന്നു കേട്ടു.എന്നുമുള്ള അധ്വാനം അവളെ രോഗിയാക്കി കഴിഞ്ഞിരുന്നു

ഇപ്പോള് സൌദാമിനി അനുജന്‍ ഗോപീകൃഷ്ണന്റെ മക്കളെയും നോക്കി വീട്ടില് കഴിയുന്നുണ്ടാകാം…ജീവിക്കാനറിഞ്ഞു കൂടാത്തതിന്റെ തെറ്റു കൊണ്ട്…

22.2.09

തകര്‍ന്നുടഞ്ഞ വിഗ്രഹം

ശ്രീലത ഗെയിറ്റു കടന്നു വരുന്നത് കണ്ട് മുത്തശ്ശിയുടെ കൂടെയിരുന്നു ടി.വി കാണുകയായിരുന്ന ദിവ്യ അമ്മക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി.അമ്മയിന്നു ചൂടിലായിരിക്കും എന്നവള്‍ക്കറിയാം.ഇന്നലെ വൈകുന്നേരം നിരഞ്ജനുമായി കോഫീ ഹൌസിലിരിക്കുമ്പോള്‍ മാലതിയാന്റിയെ കണ്ടതിന്റെ പ്രതികരണം ഇപ്പോള്‍ പ്രതീക്ഷിക്കാം.
മാലതിയാന്റിയും ഭര്‍ത്താവും അടുത്തു വന്നിരുന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി..വിഷമിച്ചൊന്നു ചിരിച്ചശേഷം വേഗം നിരഞ്ജനുമായി പുറത്തു കടന്നു.
“ എന്തു പറ്റി നിനക്ക്..?” നിരഞ്ജനു കാര്യം മനസ്സിലായില്ല.
“അത് അമ്മയുടെ ഓഫീസിലുള്ള ആന്റിയാണ്..ഉടനെ തന്നെ അമ്മയെ വിളിച്ചു പറയും”
“പറയട്ടെ..“ ...നിരഞ്ജന്‍ ധൈര്യപ്പെടുത്തി.“.എന്നായാലും ഒരു ദിവസം പറയേണ്ടതല്ലേ”
“പക്ഷേ ...നിരഞ്ജന്‍ ആരെങ്കിലും പറഞ്ഞറിയുന്നതിനു മുന്‍പേ ഞാന്‍ തന്നെ പറയുന്നതായിരുന്നു നല്ലത്..അതായിരുന്നു ശരി.അമ്മക്കിതു കേള്‍ക്കുമ്പോഴേ വിഷമമാകും”

“ഇനിയിപ്പൊ പറഞ്ഞിട്ടെന്താ..ധൈര്യമായി ഫെയിസ് ചെയ്യ്…’

മാലതിയാന്റി ഉടനെ അമ്മക്ക് ഫോണ്‍ ചെയ്യുമെന്നാണ് കരുതിയത്..പക്ഷേ അതുണ്ടായില്ല.
ഇന്ന് ഓഫീസില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു കാണും

“പുകയില വാങ്ങിയോ ശ്രീലതേ, നീയ്..”മുത്തശ്ശി ചോദിക്കുന്നതു കേട്ടു
“ഇല്ല, മറന്നുപോയി” അമ്മയുടെ മറുപടി
“നിന്റെ ഒരു കാര്യം.. മറക്കരുതെന്ന് ഓര്‍പ്പിച്ചലും മറന്നിട്ടേ വരൂ..നീ..?”
അതേ... ഇന്നു മറന്നുപോയി.അതിന് അമ്മക്ക് നാളേക്കുകൂടി പുകയിലയിരിപ്പുണ്ടല്ലോ” കുറച്ചു കുപിതയായിട്ടാണ് അമ്മയുടെ മറുപടി.അമ്മയുടെ ദേഷ്യം കണ്ടപ്പോഴേ ദിവ്യക്കു മനസ്സിലായി ഉറപ്പായും മാലതിയാന്റി അമ്മയോട് കാര്യം പറഞ്ഞിരിക്കുന്നു.പറയാതിരിക്കുമോ..? അമ്മയുടെ പ്രിയ ചങ്ങാതിയല്ലേ.
കഷ്ടം..അമ്മയോട് നേരത്തെ തന്നെ ഇക്കാര്യം നേരിട്ട് പറയേണ്ടതായിരുന്നു.അപ്പോഴെല്ലാം സമയമാകട്ടെ എന്ന് പറഞ്ഞ് നിരഞ്ജനാണ് തടസ്സപ്പെടുത്തിയത്.ഇപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെ അമ്മയുടെ മുന്നില്‍ നില്‍ക്കേണ്ടിവരുമല്ലോ
ചായക്കപ്പ് കൊണ്ടു കയ്യില്‍ കൊടുക്കുമ്പോള്‍ അമ്മ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് മുത്തശ്ശി കേള്‍ക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു
“നീ മുറിയിലേക്ക് വാ..ഒരു കാര്യം ചോദിക്കാനുണ്ട്...ഇന്ന് മാലതി എന്നോടൊരു കാര്യം പറഞ്ഞു”
അമ്മയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അമ്മ ആകെ പരവശയായി നില്‍ക്കുന്നതണ് കണ്ടത്.ദിവ്യക്ക് വല്ലാത്ത വിഷമം തോന്നി.ചെറുപ്പത്തിലേ വിധവയായതാണ് അമ്മ. വീട്ടുകാരെ മുഷിപ്പിച്ചു വിവാഹം ചെയ്തതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുമായി ഒരടുപ്പവുമില്ല. അച്ഛന്‍ അപകടത്തില്‍ മരിച്ചശേഷവും ഒരു സഹായവും അവരില്‍ നിന്നുണ്ടായില്ല.അമ്മമ്മ പിന്നെ ആണ്മക്കളെ മുഷിപ്പിച്ചാണ് കൂടെ വന്നിരിക്കുന്നത്.ദിവ്യയുടെ പി.ജി. കഴിഞ്ഞയുടനെ പറ്റിയ കല്യാണം വന്നാല്‍ ഉടനെ നടത്തണം എന്ന് അമ്മ കാണുന്നവരോടെല്ലാം പറയുകയും ചെയ്യും

“അമ്മേ ഞാന്‍ അമ്മയോട് പറയണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു... നിരഞ്ജനെ എനിക്ക് രണ്ടു വര്‍ഷമായി പരിചയം ഉണ്ട് സിറ്റിയില്‍ ബിസ്സിനസ്സ് നടത്തുന്നയാളാണ്. പി.ജി.ചെയ്തിട്ടുണ്ട് ഒരിക്കല്‍ നിരഞ്ജന്റെ കടയില്‍ ഡ്രെസ്സെടുക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ് .സമയമാകുമ്പോള്‍ അമ്മയെ വന്നു കാണാം എന്ന് എനിക്ക് വാക്കു തന്നിട്ടുണ്ട്”.
അമ്മ എന്തെങ്കിലും പറയുന്നതിനു പുന്‍പേ ദിവ്യ ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു
അമ്മ കുറച്ചൊന്നു ശാന്തയായെന്നു തോന്നി.എങ്കിലും പറഞ്ഞു “അയാളുടെ മറ്റു വിവരങ്ങള്‍ പറയൂ ദിവ്യാ…നമുക്ക് ചേരുന്നവരാണെന്ന് എങ്ങനെ അറിയാം?”
ദിവ്യ ചുരുങ്ങിയ വാക്കുകളില്‍ നിരഞ്ജന്റെ വീട്ടുവിശേഷങ്ങള്‍ പറഞ്ഞു.പക്ഷേ നിരഞ്ജന്റെ വീട്ടിലെ വിവരങ്ങള്‍ കേട്ടിട്ട് ശ്രീലതക്ക് ഇഷ്ടമായില്ല. ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍…എങ്ങനെ ഒത്തുപോകും ഇങ്ങനെ ഒരു കുടുംബവുമായി…ഇവളിതെന്തു ഭാവിച്ചാണ്..?

“നിനക്കറിയില്ലേ ദിവ്യേ നമ്മുടെ അവസ്ഥ ..?നമ്മളുമായി ചേരാത്ത ഒരു ബന്ധത്തില്‍ ചെന്നു ചാടിയതെങ്ങിനെ..?നിനക്കിത്ര വീണ്ടു വിചാരമില്ലാതെ പോയല്ലോ” അമ്മ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു

“നമ്മുടെ കാര്യങ്ങളെല്ലാം നിരഞ്ജന് അറിയാം.ഞാന്‍ ഇക്കാരണം കൊണ്ട് ഒഴിവാകാന്‍ ശ്രമിച്ചതുമാണ്.നിരഞ്ജന് അതൊന്നും പ്രശ്നമല്ലമ്മേ...നിരഞ്ജന്‍ അമ്മയെ വന്ന് കാണാനിരുന്നതാണ്”

“ശരി എങ്കില്‍ താമസിയാതെ വന്ന് എന്നെ കാണുന്‍ പറയ് അവനോട്.നിനക്ക് പ്രയാസമുണ്ടാക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല.“

അപ്പോള്‍ തന്നെ നിരഞ്ജനെ വിളിച്ചു പറഞ്ഞു
“നിരഞ്ജന്‍, അമ്മ നിന്നെ കാണണമെന്ന് പറയുന്നു..പറ്റിയ ഒരു സമയം പറയൂ..
“നീ പറയൂ..അമ്മക്ക് എപ്പോഴാണ് സൌകര്യം..?”
“നാളെ ക്ലാസുകഴിഞ്ഞായാലോ..അമ്മ ഓഫീസില്‍ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാമെന്നേറ്റിട്ടുണ്ട്“
“ഓ.ക്കേ...ഞാന്‍ നാളെ അഞ്ചു മണിക്ക് സുഭാഷ് പാര്‍ക്കിന്റെ ഗിയിറ്റിനരികില്‍ വെയിറ്റ് ചെയ്യാം..”

നിരഞ്ജനുമായി സംസാരിക്കുമ്പോള്‍ അമ്മയുടെ തെറ്റിധാരണയെല്ലാം നീങ്ങും.നിരഞ്ജന്റെ വീട്ടുകാരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ വിഷമിക്കും എന്നാണ് അമ്മ പറയുന്നത്.നിരഞ്ജനെ കാണുമ്പോള്‍ അമ്മക്കിഷ്ടപ്പെടും തീര്‍ച്ച.
പിറ്റെ ദിവസം ക്ലാസ്സുകഴിഞ്ഞ് കോളെജിന്റെ ഗെയിറ്റിനരികില്‍ കാത്തുനില്‍ക്കുന്ന അമ്മയെ കൂട്ടി പാര്‍ക്കിനു മുന്നിലെത്തിയപ്പോള്‍ നിരഞ്ജന്‍ അവിടെയുണ്ട്.
“ഹല്ലോ ആന്റി..”നിരഞ്ജന്‍ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു
ശ്രീലത ചിരിച്ചുകൊണ്ട് തലയാട്ടിയതേ ഉള്ളു.അമ്മയുടെ ചിരി കണ്ടപ്പോഴേ ദിവ്യക്കു സമാധാനമായി.നിരഞ്ജനെ അമ്മക്കിഷ്ടപ്പെട്ട ലക്ഷണമാണ്.
“വരൂ..നമുക്കവിടെ ഇരുന്നു സംസാരിക്കാം” അകത്തേക്കു നടക്കുമ്പോള്‍ നിരഞ്ജന്‍ പറഞ്ഞു. വൈകുന്നേരമായതിനാല്‍ പാര്‍ക്കില്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.നിറയെ മഞ്ഞപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മരത്തിനടുത്തുള്ള ചാരുബഞ്ചില്‍ മൂവരും ഇരുന്നു.ബഞ്ചില്‍ പൂക്കള്‍ കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു.
ശ്രീലതയാണ് സംസാരം ആരംഭിച്ചത്.ദിവ്യ ഒന്നും മിണ്ടാതെ അമ്മയുടെയും നിരഞ്ജന്റെയും സംസാരം കേട്ടു കൊണ്ട് ബഞ്ചില്‍ കിടന്ന ഒരു പൂവ് കയ്യിലെടുത്ത് മണപ്പിച്ചുകൊണ്ടിരുന്നു. നിരഞ്ജന്‍ സിറ്റിയിലെ പ്രശസ്ഥമായ വ്യാപാരസ്ഥപനം നടത്തുന്ന അച്ഛനെക്കുറിച്ചും സ്റ്റേറ്റ്സില്‍ സെറ്റിലായിരിക്കുന്ന ചേട്ടന്റെ കുടുംബത്തെക്കുറിച്ചും സിറ്റിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ അമ്മയെക്കുറിച്ചും പറഞ്ഞു .
“നിരഞ്ജന്റെ വീട്ടില്‍ പ്രശ്നമുണ്ടാകില്ലേ ഈ ബന്ധം...”
ഇല്ലാ..ആന്റി..ഞാന്‍ അച്ഛനോട് പറയാം..അച്ഛന്‍ സമ്മതിക്കാതിരിക്കില്ല.”
“സമ്മതിച്ചില്ലെങ്കിലോ..?”
“പറഞ്ഞു നോക്കും..ആന്റിയുടെ കയ്യില്‍ ദിവ്യയുടെ അച്ഛന്‍ മരിച്ചതിന്റെ കോപന്‍സേഷന്‍സ് എല്ലാം കാണില്ലേ..? പിന്നെ ആന്റിക്കു നല്ലൊരു ജോലിയുമില്ലെ…പോരാത്തതിന് ദിവ്യ ഒറ്റമോളും ആന്റിക്കുള്ളതെല്ലാം അവളുടേതല്ലേ..”
നിരഞ്ജന്റെ ഈ മറുപടി ദിവ്യക്കു വിശ്വസിക്കാനായില്ല..നിരഞ്ജന്‍ തന്നെയോ ഈ പറഞ്ഞത്...?
“നിരഞ്ജന്‍…..“ അറിയാതെ ദിവ്യയുടെ ശബ്ദം പുറത്തേക്കുവന്നു. പക്ഷേ ശ്രീലതയും നിരഞ്ജനും അവളെ ശ്രദ്ധിക്കാതെ സംസാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
ശ്രീലത ഇതു കേട്ട് കുറച്ച് പതറിപ്പോയെങ്കിലും പറഞ്ഞു.
“അതെ...അതെല്ലാം അവള്‍ക്കുള്ളതു തന്നെ നിരഞ്ജന്‍,അതെല്ലാം എപ്പോഴേ ഫിക്സെഡില്‍ കിടക്കുന്നു..”

ദിവ്യ നിരഞ്ജനെ സൂക്ഷിച്ചു നോക്കി.തന്റെ നിരഞ്ജന്‍ തന്നെയോ ഇത്..?അവനു മറ്റേതോ മുഖമാണെന്നു തോന്നി...... തന്നെ കാണുമ്പോള്‍ തിളങ്ങുന്ന കണ്ണുകളില്‍ നിറഞ്ഞ സ്നേഹവുമായി നില്‍ക്കുന്ന മുഖമല്ല ഇത്.ഇതവന്‍ കടയിലെ ക്യാഷ് കൌണ്ടറില്‍ നിന്ന് പണമെണ്ണുമ്പോഴുള്ള മുഖം !!!!.. അതേ ഗൌരവം കണ്ണുകളില്‍ !!!.ഇല്ല ഈ നിരഞ്ജനെയല്ല രണ്ടുവര്‍ഷമായി താന്‍ നെഞ്ചിലേറ്റി നടന്നത്..ഇവന്റെ ഭാര്യയാകാനല്ല താന്‍ സ്വപ്നം കണ്ടു നടന്നത്.. എനിക്കു നിന്റെ സ്നേഹം മാത്രം മതിയെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുള്ള നിരഞ്ജന്‍ എവിടെ പോയി..?

“നമുക്ക് പോകാം അമ്മേ..” ദിവ്യ പെട്ടെന്ന് പോകാനായി എഴുന്നേറ്റു..

“എന്തു പറ്റി..ഞങ്ങള്‍ സംസാരിച്ചു തീര്‍ന്നില്ലല്ലോ മോളേ..നിരഞ്ജന് അവന്റെ അച്ഛനോട് കാര്യങ്ങള്‍ പറയേണ്ടേ..?

“ എന്തു കാര്യങ്ങള്‍...?ഇവനല്ലമ്മേ ഞാന്‍ പറഞ്ഞ നിരഞ്ജന്‍ ...ഇത് വേറെയാരോ ആണ്..ഇവനെയല്ല ഞാന്‍ സ്നേഹിച്ചത്...

എന്തു പറ്റി നിനക്ക്..”ശ്രീലത ദിവ്യയുടെ ഭാവമാറ്റം കണ്ട് അമ്പരന്നു... .പിന്നെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു നടക്കാന്‍ തുടങ്ങിയ മകളെ പിന്തുടര്‍ന്നു...

“ദിവ്യാ നില്‍ക്ക്...”നിരഞ്ജന്‍ പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു
ദിവ്യ അതു ശ്രദ്ധിക്കാതെ അമ്മയെകൂട്ടി തിരക്കിട്ടു പുറത്തേക്കു നടന്നു

16.2.09

തിരശ്ശീല മാറുമ്പോള്‍

തോമസ് കാര്‍ റോഡരികില് പാര്‍ക്ക് ചെയ്തിട്ട് സീറ്റില്‍ കിടന്നുറങ്ങുന്ന ആല്‍ബര്‍ട്ടിനെ വിളിച്ചുണര്‍ത്തി.അവന് ഉറ്ക്കച്ചടവ് വിടാതെ കണ്ണുതുറന്നു നോക്കി.പാവം ഉറക്കം തീര്‍ന്നിട്ടില്ല.നേഴ്സറിയില് നിന്നും അവനെ കൂടെകൂട്ടുകയയിരുന്നു.ഉറക്കം തീരാത്തതിനാല്‍ കുറച്ചു ബുദ്ധിമുട്ടിയാണ് അവനെ കാറില്‍ നിന്നും ഇറക്കിയത് .സമയം അഞ്ചു മണി കഴിഞ്ഞതേയുള്ളു.കാര്‍ പാര്‍ക്കു ചെയ്തിടത്ത് ചെറുതായി പോക്കു വെയിലുണ്ട്.നടക്കാന്‍ തുടങ്ങിയപ്പോഴേ ആല്‍ബര്‍ട്ട് ഉറക്കം മാറാത്തതു കൊണ്ട് എടുക്കുവാനായി ശാഠ്യം കാണിച്ചു അവനെയുമെടുത്തു തോളിലിട്ട് കൊണ്ട് സിമിത്തേരിയിലേക്ക് നടന്നു.ടീനയുടെ കല്ലറ ഏകദേശം അങ്ങേയറ്റത്താണ്.കല്ലറകള്‍ക്കിടയിലൂട നടന്നപ്പോള്‍ മോന്റെ ഭാരം കാരണം തോള് വേദനിച്ചു.
“ഇനി മോന് നടക്ക് പപ്പാക്ക് തോള് വേദനിക്കുന്നടാ………..“എന്നു പറഞ്ഞ് അവനെ താഴെയിറക്കി
അവനെയും കൈ പിടിച്ച് നടക്കുമ്പോഴേ പെട്ടെന്നു സന്ധ്യയായി.അന്തരീക്ഷം ഇരുളുകയും ചെയ്തു…...നല്ല ഇരുട്ട്.ഇത്ര പെട്ടെന്ന്..ചുറ്റും ഒന്നും കാണാന് വയ്യാ.. എപ്പോഴോ മോന്റെ കൈയ്യിലുള്ള പിടുത്തം നഷ്ടപ്പെട്ടു പോയി..
“ആല്‍ബീ..” അവനെ ഉറക്കെ വിളിച്ചു
“പപ്പാ”..ദൂരെയെവിടെ നിന്നോ അവന്റെ ശബ്ദം കേട്ടു
അവന് വീണ്ടും വിളിക്കുന്നുണ്ട്, വളരെ ദൂരെ നിന്ന്...അവന് എങ്ങനെ ഇത്ര ദൂരെയായിപ്പോയി…..?ഇപ്പോള്‍ തന്റെ കൈ പിടിച്ചു നടന്നിരുന്നതല്ലേ..പരിഭ്രാന്തിയൊടെ വീണ്ടും വീണ്ടും തോമസ് അവനെ വിളിച്ചു കൊണ്ട് കല്ലറകള്‍ക്കിടയിലൂടെ പാഞ്ഞു…..എവിടെയൊക്കെയോ തട്ടി വീഴുകയും ചെയ്തു.
“ആല്‍ബീ” അയാള് സര്‍വ ശക്തിയുമെടുത്ത് വിളിച്ചു.. പക്ഷേ ശബ്ദം പുറത്തു വരാത്തപോലെ..അതോ ഏതോ വികൃതമായ ശബ്ദമായി പുറത്തു വന്നോ..?

പെട്ടെന്ന് തോമസ് ഞെട്ടി കണ്ണുതുറന്നു………..താന് കിടക്കയിലാണ്. .ആല്‍ബര്‍ട്ടിന്റെ മുറിയില്‍ വെളിച്ചമുണ്ട് സ്വപ്നമായിരുന്നോ അത്..?
ശബ്ദം കേട്ട് അടുത്ത മുറിയിലിരുന്ന് പഠിക്കുകയായിരുന്ന ആല്‍ബര്‍ട്ട് വന്നു നോക്കി യാതൊരു ഭാവഭേദവും കൂടാതെ തിരിച്ചു പോയി.
സ്വപ്നത്തില്‍ അവന്‍ ഒരു കൊച്ചു കുഞ്ഞായിരുന്നല്ലോ..തന്റെ തോളില്‍ തലചായ്ച്ചു കിടന്നിരുന്ന നേഴ്സറിക്കാരന്‍.പ്ലസ്- റ്റുവിന് പഠിക്കുന്ന അവന് കൊച്ചു കുട്ടിയായതെങ്ങിനെ…?തങ്ങള് പോയത് ടീനയുടെ കല്ലറക്കരികിലേക്കു തന്നെയാണ്.ടീന മരിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല.ബെഡ് ലൈറ്റിട്ട് സമയം എത്രയാണെന്നു നോക്കി .മണി പതിനൊന്നര കഴിഞ്ഞിട്ടേ ഉള്ളു.വല്ലാത്ത ദാഹം മേശപ്പുറത്തിരുന്ന ജഗ്ഗില് നിന്ന് വെള്ളം എടുത്ത് കുടിച്ച് ലൈറ്റ് അണച്ച് വീണ്ടും വന്നു കിടന്നു… സീലിങ്ങിലേക്ക് നോക്കി കിടക്കുമ്പോള് ഓര്‍ത്തു ആല്‍ബര്‍ട്ട് എത്ര മാറിപ്പോയി.ടീന മരിച്ചതില്‍പ്പിന്നെ അവന് തന്നോട് ശരിക്കു സംസാരിച്ചിട്ടുപോലുമില്ല ..സംസ്കാരം കഴിഞ്ഞ് തന്റെ മുറിയില് വന്ന് പരസ്പര ബന്ധമില്ലാതെന്തോ പുലമ്പിയതൊഴിച്ചാല്‍..
എന്തൊക്കെയാണ് അന്നവന്‍ പറഞ്ഞത്..താനാണ് മമ്മിയുടെ ആത്മഹത്യക്കു കാരണക്കാരന്‍ എന്നാണവന് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല.
പിന്നെ രണ്ടുദിവസം കഴിഞ്ഞ് ലീവ് ശരിയാക്കാന് വന്ന സഹപ്രവര്‍ത്തകന്‍ നൌഷാദിനോട് ആല്‍ബര്‍ട്ടിന്റെ പ്രശ്നം അവതരിപ്പിച്ചു.നൌഷാദ് സഹപ്രവര്‍ത്തകന്‍ എന്നതിലുപരി കുടുംബ സുഹൃത്തു കൂടിയാണ്.അടുത്ത ദിവസം ജാസ്മിനെക്കൂട്ടി വന്ന നൌഷാദ് ആല്‍ബര്‍ട്ടുമായി സംസാരിച്ചപ്പോഴാണ് അവന്റെ മനസ്സില് ചിലര്‍ വിതച്ച വിഷവിത്തിന്റെ കാഠിന്യം മനസ്സിലായത്.ടീനയുട സംസ്കാരദിവസം തന്റെ ഓഫീസിലെ രമണിയും സുമയും തമ്മില്‍ അടക്കം പറയുന്നത് അവന്‍ കേള്‍ക്കാന് ഇടയായത്രേ..
“തോമസിന്റെ കയ്യില്‍ നിന്നെന്തെങ്കിലും കുഴപ്പം വന്നു കാണും.അല്ലാതെ ടീനയെപ്പോലൊരു പെണ്ണിന് ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ“ എന്ന്..നാവിന് എല്ലില്ലാത്ത സഹ പ്രവര്‍ത്തകമാരുടെ ഉപകാരം ഒരു കൌമാര മനസ്സിനെ എത്ര തകര്‍ത്തു കളഞ്ഞു..നൌഷാദ് എത്ര മനസ്സിലാക്കുവാന് ശ്രമിച്ചിട്ടും ആല്‍ബര്‍ട്ട് അംഗീകരിക്കുവാന് കൂട്ടാക്കിയില്ല.അവന് തന്റെ ധാരണയില് നിന്നും അണുവിടപോലും മാറിയില്ല.

“പപ്പയുടെ കൂട്ടുകാരന്‍ പിന്നെ പപ്പയെ ന്യായീകരിക്കുവാനല്ലേശ്രമിക്കൂ…ഇനി വേണമെങ്കില്‍ വേറെ കല്യാണവും കഴിക്കാന്‍ പറ കൂട്ടുകാരനോട് ” അതായിരുന്നു അവന്റെ മറുപടി

ആല്‍ബിക്ക് എത്ര സ്നേഹമായിരുന്നു നൌഷാദിനോട്.ഇങ്ങനെ കയര്‍ത്തു സംസാരിക്കുന്നത് കേട്ട് നൌഷാദും വല്ലാതായി..

“സാരമില്ല തോമസ് എല്ലാം കലങ്ങിത്തെളിയും “എന്നു പറഞ്ഞാണ് അവര് യാത്രയായത്…
മൂന്നാഴ്ചത്തെ ലീവ് കഴിഞ്ഞു ജോലിക്കു പോകുമ്പോഴും ആല്‍ബര്‍ട്ടിന് വലിയ മാറ്റമില്ലായിരുന്നു.പഠിത്തത്തില്‍ അലംഭാവം കാണിച്ചില്ല എന്നത് മാത്രമായിരുന്നു ഒരു ആശ്വാസം..

പിറ്റെ ദിവസം ഓഫീസില് വച്ച് കണ്ടപ്പോഴും നൌഷാദ് ആല്‍ബര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു.എന്തു പറയാന്‍.? ദിവസം ചെല്ലുംതോരും അകല്‍ച്ച കൂടിവരുമ്പോള്..ടീന ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതു വരെയൊന്നും കണ്ടുപിടിക്കാനും പറ്റിയിട്ടും ഇല്ല.അവളുടെ ഓഫീസിലും അന്വേഷിച്ചിരുന്നു.ആര്‍ക്കും ഒന്നും പറയാനില്ല

ഒടുവില് നൌഷാദ് ചോദിച്ചു.
“തോമസ് ഞാന്‍ ആല്‍ബര്‍ട്ടിന്റെ സംശയം തീര്‍ത്തുകൊടുക്കട്ടെ.ടീനക്കെന്തു സംഭവിച്ചതെന്താണെന്നറിഞ്ഞാല്‍ ആല്‍ബിയുടെ തെറ്റിധരണ മാറുമല്ലോ.എനിക്കറിയാം ടീന മരിക്കാനുണ്ടായ കാരണം“

“എന്താ നൌഷാദ് നീയിപ്പറയുന്നത്..നിനക്കെങ്ങനെയറിയാം..?” അമ്പരപ്പോടയാണ് ചോദിച്ചത്
“ഇത്രയും ദിവസം എന്നെ മറച്ചു വെക്കാന് നിനക്കെങ്ങിനെ സാധിച്ചു..?

നൌഷാദ് പറഞ്ഞകേട്ട് തകര്‍ന്നു പോയി.

ടീന മരിക്കുന്ന അന്ന് ഒരു അവധി ദിവസമായിരുന്നു.തോമസും ആല്‍ബിയും പുറത്തെവിടെയോ പോയിരിക്കുകയക്കയായിരുന്നു.അന്ന് ഉച്ചകഴിഞ്ഞ് നൌഷാദും ജാസ്മിനും വീട്ടില് വന്നപ്പോഴ്.ടീന തനിച്ചായിരുന്നില്ല .വീട്ടില് കിടക്കമുറിയില് അവളുടെ ബോസ്സും ഉണ്ടായിരുന്നു.

“രക്ഷപ്പെടാനാവാത്ത കുരുക്കില് പെട്ടുപോയി…അയാള് എന്നെ ഒരു ട്രാപ്പില് പെടുത്തുകയായിരുന്നു” എന്നു പറഞ്ഞ് ടീന കരഞ്ഞു
“പരിഹാരം ഉണ്ടാക്കാം “എന്നു പറഞ്ഞാണ് നൌഷാദും ജാസ്മിനും പോയത്.പക്ഷേ അന്നു തന്നെ ടീന അതിനൊരു പരിഹാരം കണ്ടു.ജീവിതത്തില് നിന്ന് ഒളിച്ചോടിക്കൊണ്ട്…തരിച്ചിരുന്നു പോയി.കുറച്ചു നാളുകളായി അവള്‍ക്കെന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്നു…ഓഫീസില് കുറച്ച് ടെന്‍ഷന് ഉണ്ട് എന്നയിരുന്നു മറുപടി..പക്ഷേ..ഇത്…

“ഇതു സത്യമോ നൌഷാദ്..?” അറിയാതെ ചോദിച്ചുപോയി

.”തോമസ് നിന്നോട് ഇതൊരിക്കലും പറയണ്ട എന്നു വിചാരിച്ചിരിക്കുകയായിരുന്നു.പക്ഷേ ആല്‍ബര്‍ട്ട്…അവനെ നമുക്ക് വീണ്ടെടുക്കണ്ടേ..?”മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.എങ്കിലും പറഞ്ഞു

“വേണ്ട നൌഷാദ്..അവന്റെ മമ്മിയെപ്പറ്റി നല്ലൊരു ചിത്രം അവന്റെ മനസ്സിലുണ്ട് .അതിന് ഇനി മങ്ങലേല്‍പ്പിക്കണ്ട്”

“ഇല്ല തോമസ് ഇത് പറയാതിരുന്നാല് ശരിയാവില്ല” നൌഷാദ് സമ്മതിച്ചില്ല

തകര്‍ന്ന മസസ്സുമായാണ് വീട്ടിലേക്ക് പോയത്.
ടീനയുടെ മരണമണോ അതോ ഈ പുതിയ വാര്‍ത്തയണോ തന്നെ കൂടുതല് തര്‍ത്തത്..?

വീട്ടില് ചെന്നു കയറിയപ്പോള് ആല്‍ബി വീട്ടില് ഉണ്ട്.ടീനയുടെ പെട്ടി വലിച്ചു വാരിയിട്ട് പരിശോധിക്കുകയാണ് അവന്.നൌഷാദ് അവനെ വിളിച്ച്, കാര്യങ്ങള്‍ അറിയിച്ചെന്നു പെട്ടെന്ന് മനസ്സിലായി.അങ്ങോട്ടു നോക്കാനേ പോയില്ല.അല്ലെങ്കിലും ഈയിടെ താന്‍ ഓഫീസില് നിന്നു വരുന്നതൊന്നും അവന് ശ്രധിക്കാറെ ഇല്ല.

ഡ്രെസ്സ് മാറിക്കൊണ്ടിരിക്കുമ്പോള്“പപ്പാ” എന്ന അവന്റെ വിളികേട്ടാണ് അവനടുത്തേക്ക് ചെന്നത്..എത്ര നാള്‍കൂടിയാണ് അവനങ്ങനെയൊന്നു വിളിക്കുന്നത്…ടീനയുടെ ഒരു ഡയറി കയ്യില് പിടിച്ച് ചോദ്യഭാവത്തില് നോക്കുന്നുണ്ട്..ചുണ്ടുകള് വിതുമ്പുന്നു…

ഒന്നും പറയാതെ തന്റെ തോളിലേക്ക് ചാഞ്ഞ് അവന്‍ തേങ്ങിക്കൊണ്ടിരുന്നു..കഴിഞ്ഞ ദിവസം കണ്ട സ്വപ്നത്തിലെ മൂന്നു വയസ്സുകാരനെപ്പോലെ…