7.7.25

ഞണ്ടും തേളും


ചേര്മലക്കുള്ളിൽ ഞണ്ടും തേളും 

പകയോടെ മുഖാമുഖം നിന്നു.  ഞണ്ട് ഇറുക്ക് കാലുകൾ നീട്ടി തേളിന് നേർക്ക് ചെന്നപ്പോൾ തേൾ വിഷ വാൽ ഞണ്ടിന്റെ കണ്ണിന് നേർക്ക് നീട്ടി. കാലങ്ങളെത്രയായി അവരിങ്ങനെ. ഒരുനാൾ ഞണ്ട് തേളിന്റെ വാലിൽ ഇറുക്കും. അത് പെരുമഴയുടെ കാലമായിരിക്കും.  അതോടെ അവർ മലയുടെ ഗർത്തത്തിലേക്കിറങ്ങിയ വഴി തുറക്കപ്പെടും. പേമാരി അപ്പാടെ മലക്കുള്ളിലേക്കിറങ്ങും,  ചേര്മല  പൊട്ടും. വലിയ ഉരുളുകൾ നാടിനെ കുത്തിയൊലിപ്പിച്ച് താഴേക്കൊഴുകും. അങ്ങനെ ചേര്മല ഇല്ലാതാകും. 


“ചേര്മല പൊട്ടണേ

ഞണ്ടും തേളും ചാകണേ

പണക്കാരുടെ പെട്ടിയൊഴുകി 

പാവങ്ങൾക്ക് കിട്ടണേ“


അന്നമ്മ വല്യമ്മ  പുറത്തെ മഴയെ നോക്കി ഉറക്കെപ്പാടി


“എന്റെ വെല്യമ്മച്ചീ….എന്തായീ പാടണേ..? ഉരുളു പൊട്ടുമ്പോ പണപ്പെട്ടി തന്നെ ഒഴുകി വരുവോ…? മലേടെ ചോട്ടി കെടക്കണ നമ്മളല്ലേ ആദ്യം ഒഴുകാൻ പോണത്... ?”


റാന്തൽ വിളക്കിന്റെ  മുന്നിലിരുന്ന് പകർത്ത്  എഴുതികൊണ്ടിരുന്ന വർക്കിക്കുഞ്ഞ് എഴുത്തു നിർത്തി ഉറക്കെ ചോദിച്ചു. 


അന്നമ്മ വല്യമ്മയുടെ തിമിരം ബാധിച്ചു പാതി കാഴ്ച്ച മറഞ്ഞ കൃഷ്ണമണികൾ ചുളിവ് വീണ കൺപോളകൾക്കുള്ളിൽ നിന്നും പുറത്തേക്ക് തള്ളി. വെളിപാടുണ്ടായത് പോലെ മെഴുകുതിരി വെളിച്ചത്തിൽ തെളിഞ്ഞു നിൽക്കുന്ന മൺചുവരിലെ തിരുഹൃദയ രൂപത്തിലേക്ക് നോക്കി ഉറക്കെ വിളിച്ചു.


”രക്ഷകനേ….”


 പിന്നെ ധൃതിയിൽ കരിമണിക്കൊന്ത കഴുത്തിൽ നിന്നൂരി താഴ്ന്ന സ്വരത്തിൽ കൊന്ത ചൊല്ലാൻ തുടങ്ങി. കൊന്തയുടെ നിറം മങ്ങിയ ചരടു കെട്ടുകൾ അവരുടെ ചൂണ്ടു വിരലും തള്ള വിരലും ചേർന്ന് തള്ളിമാറ്റി കരിമണികളെ ഒന്നൊന്നായി ഉരുട്ടിക്കൊണ്ടിരുന്നു. 


പുറത്ത് ഇടിയും മഴയും കനത്തു. ചേര്മലയിലെ തെരുവപ്പുല്ലുകളും പൊന്തക്കാടുകളും  അവയെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാൽവള്ളികളും ഇടി മിന്നലിൽ തെളിയുകയും കാറ്റിൽ ഉലയുകയും ചെയ്തു. ആകാശം മുട്ടെ നിൽക്കുന്ന കാട്ടുമരങ്ങൾ തലയുറഞ്ഞാടുന്ന ഭീകര സത്വങ്ങളായി. ആഞ്ഞിലി മരങ്ങളിൽ നിന്നും ആനിക്കാവിളകൾ തലങ്ങും വിലങ്ങും ചിതറി.  അന്നമ്മ വല്യമ്മ അടുക്കള വാതിൽ തുറന്ന് ഇടിമിന്നലിൽ കാറ്റിലാടുന്ന സത്വങ്ങളെ നോക്കി,  ആകാശങ്ങളിലേക്ക് കണ്ണുകൾ ഉയർത്തി ഒന്നൂടെ വിളിച്ചു.


“രക്ഷകനേ….. “


‘വാതിലടക്കമ്മച്ചീ… വീട്ടിനുള്ളിലേക്ക് ഊത്തല് കേറണ കണ്ടില്ലേ…? അല്ലേൽത്തന്നെ മുറീലപ്പിടി ചോർച്ച വെള്ളാ.”


കൊരണ്ടിപ്പുറത്തിരുന്ന് അത്താഴക്കഞ്ഞി കുടിക്കുകയായിരുന്ന മരുമകൾ ഉപ്പ് കല്ലിനൊപ്പം ഞെരടിച്ചേർത്ത കാന്താരി മുളകിന്റെ എരിവിനൊപ്പം ഒച്ചയിട്ടു. വീടിനുള്ളിൽ നിവർത്തി വെച്ച അലുമിനിയം പത്രങ്ങളിൽ ബ്ലും..ബ്ലും..ശബ്ദമായി മഴ തകർത്തു.


രാവിലെ ആനിക്കാവിള പെറുക്കുന്ന വർക്കിക്കുഞ്ഞിനെ നോക്കി വല്യമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.


“എടാ...ചെറുക്കാ..സൂക്ഷിച്ച് കാല് വെയ്. എഴജാതികള് വല്ലോം കാണും “


“ ആരാ വെല്യമ്മച്ചീ… ഞണ്ടും തേളുമാണോ..?”

“പോടാ...ചെറുക്കാ.. അതുങ്ങള് അടീലല്ലേ. ഇത് മൂർക്കന്റെ കുഞ്ഞുങ്ങളാ….ഇന്നലെ കൂടെ ഞാങ്കണ്ടതാ”


“എടക്കൊന്നു മാറ്റി കെട്ടണേടാ…”


 ആട്ടിൻ കുഞ്ഞുങ്ങളെ പാൽവള്ളിക്കടുത്തു വട്ടയിൽ കെട്ടിയിട്ട് പോകുമ്പോൾ വല്യമ്മ ഓർമ്മിപ്പിച്ചു. പാൽ വള്ളി ആർത്തിയോടെ ചവച്ചിറക്കിയ ആടിന്റെ കടവായിൽ കൂടി പാൽവള്ളിപ്പശ കൊഴുത്ത പാലായി ഒലിച്ചിറങ്ങി. 


സത്യത്തിൽ ചേര്മല ആരുടേതാണ്…?


 അത് പോതം പുല്ലയവിറക്കി മരച്ചുവട്ടിൽ വിശ്രമിക്കുന്ന പശുക്കളുടേതാണ്. അതിനുള്ളിലെ പാൽവള്ളി ചവച്ചിറക്കുന്ന അസംഖ്യം ആടുകളുടേതാണ്. ആനിക്കാ വിളക്കായി ആഞ്ഞിലി മരത്തിൽ വലിഞ്ഞു കയറുന്ന തല തെറിച്ച ചെറുക്കന്മാരുടേതാണ്. ഞായറാഴ്ച്ച  വേദപാഠം കഴിഞ്ഞു മല കയറി കട്ടക്കാരമുള്ളു ചെടികൾക്കിടയിൽ നിന്നും  ഞാറപ്പഴവും മൈലൂമ്പിപ്പഴവും  പാവാടക്കുമ്പിളിൽ പറിച്ചു കൂട്ടുന്ന പെണ്കുട്ടികളുടേതാണ്. കപ്പ വാട്ടിന്റെ കാലത്ത്  വാട്ട് കപ്പക്കഷണങ്ങൾ കുട്ടയിൽ ചുമന്ന് കയറ്റി നിരപ്പായ പാറപ്പുറത്തുണക്കുന്ന  അദ്ധ്വാനികളുടേതാണ്. കശുമങ്ങാച്ചാറിൽ നിന്നും തെളി നീരിന്റെ നിർമ്മലതയിൽ തല കുഴച്ചു മറിക്കുന്ന വീര്യമുള്ള കൊട്ടുവടിയുണ്ടാക്കുന്ന വാറ്റുകാരുടേതാണ്. അങ്ങനെ ആ മല  നാട്ടുകരുടേതാണ്. പക്ഷേ, ഏക്കറു കണക്കിനുള്ള ആ ഭൂമിയുടെ  അവകാശം ഒരൊറ്റ കുടുംബത്തിനാണ്. അത് പുല്ലേപ്പടി പത്രോസിന്റെ  വല്യപ്പൻ കുഞ്ഞയിപ്പിന്  രാജഭരണ കാലത്ത് പതിച്ചു കിട്ടിയതാണ്. കയ്യിൽ കിട്ടി നൂറ്റാണ്ട് ഒന്ന് കഴിഞ്ഞിട്ടും തൂമ്പാ സ്പർശമേൽക്കാത്ത സ്ഥലം. ചേര്മലയുടെ മണ്ണ് കന്നി മണ്ണാണ്. അവൾ കന്യകയാണ്. ഒരു  ഞണ്ടിനെയും തേളിനെയും ഗർഭത്തിൽ പേറുന്നെങ്കിലും കന്യകത്വം  നഷ്ടപ്പെടാത്തവൾ. അവൾ നിർമ്മലയാണ്. 


ചേര്മല പതിച്ചു കിട്ടിയ കാലത്ത്  വർക്കിക്കുഞ്ഞിന്റെ

വല്യമ്മച്ചി അന്നമ്മയുടെ മുത്തച്ഛൻ കണ്ടനായിരുന്നു പുല്ലേപ്പടിക്കാരുടെ   പണിക്കാരിൽ പ്രധാനി. പിന്നീട് കണ്ടൻ മാമ്മോദീസ മുങ്ങി തോമയായി, കേട്ട്യോൾ തേവി ഏലിയായി, ചട്ടയും മുണ്ടുമിട്ടു. പയ്യപ്പയ്യെ  ചേര്മലയുടെ ചുവട്ടിലെ മണ്ണിന്റെ മക്കൾ ഔസേപ്പും ചാക്കോയും മറിയയും ഒക്കെയായി പരിണമിച്ചു. അവർ കൂദാശകൾ സ്വീകരിച്ചു സ്ഥിരമായി പള്ളിയിൽ വന്ന് തുടങ്ങിയപ്പോഴാണ് എല്ലാത്തിനെയും ധൃതിയിൽ മാമ്മോദീസ വെള്ളമൊഴിച്ചു മാർക്കം കൂട്ടിയതിന്റെ ഏനക്കേട്  മുതലാളിമാർക്ക് മനസ്സിലായത്. 


വീടിന്റെ അടുക്കള വരാന്തയിൽ പോലും വന്ന് നിൽക്കാൻ ധൈര്യപ്പെടാത്തതുങ്ങൾ പള്ളിയിൽ ഒപ്പം നിന്ന് കുർബാന കാണുന്നു, പള്ളിപ്പാട്ടുകൾ പാടുന്നു. വെളുത്തു വെടിപ്പുള്ള  മുണ്ടുകൾക്കും തിളങ്ങുന്ന  കസവ് കവിണികൾക്കുമൊപ്പം ചെറുമണമുള്ള  മങ്ങിപ്പഴകിയ തുണികളുടെ ശേല് കേട് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ മുതലാളിമാർ   മാർഗ്ഗവാസികൾക്കായി ചേര്മലയുടെ ചെരിവിൽ ഒരു പള്ളി തട്ടിക്കൂട്ടി.  തലപ്പള്ളിയിലെ അസ്സേന്തിയച്ചനെ ചട്ടം കെട്ടി ഞായറാഴ്ച കുർബാനയും തരപ്പെടുത്തി.


 പറമ്പിൽ പണിയെടുക്കുന്നവന് നിത്യ കുർബാനയുടെ ആവശ്യമൊന്നുമില്ലല്ലോ.  ഞായറാഴ്ച കുർബാന മുടക്കരുതെന്നേ സഭയുടെ നിയമത്തിൽ പറഞ്ഞിട്ടുള്ളു.  സ്ഥിരമായി പാൽപ്പൊടിയും ചോളപ്പൊടിയും കിട്ടണമെങ്കിൽ ഞായറാഴ്ച ഹാജർ എന്ന കണിശം മാത്രം. അങ്ങനെ അവരെല്ലാം അനുസരണയുള്ളവരായി ഞായറാഴ്ച 'കുറുവാന'യിൽ പങ്കു കൊണ്ടു. പൊടിപ്പാലും ചോളക്കുറുക്കും കഴിക്കാൻ തുടങ്ങിയതോടെ അവരുടെ കുഞ്ഞുങ്ങൾ തമ്പ്രാന്റെ മക്കളെപ്പോലെ കൊഴുത്തു വന്നു. 


 അധിനിവേശത്തിന്റെ ആ  നാട്ടിൽ എങ്ങനെയാണ് ചേര്മലയ്ക്ക് കാലങ്ങളോളം പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവുക..? തൂമ്പയും കോടാലിയുമായി ആദ്യമായി ചേര്മല തെളിക്കാൻ  പോയ കണ്ടനും കൂട്ടരും വലിയ വായിൽ കരഞ്ഞു കൊണ്ട് താഴെ വന്ന് കഥ വിവരിച്ചപ്പോൾ നാട് നടുങ്ങി. മലയുടെ ഒത്ത മുകളിൽ  ഭീമൻ ഞണ്ടും തേളും തമ്മിൽ അതിഭയങ്കര മൽപ്പിടുത്തം. പണിക്കാരെ കണ്ടയുടനെ അതുങ്ങൾ   മലയുടെ  ഗർത്തത്തിനുള്ളിലേക്ക് മറഞ്ഞത്രേ. വലിയ വാർപ്പിന്റെ മുഴുപ്പുള്ള ഞണ്ടിനെയും  അതിനൊത്ത തേളിനെയും കണ്ട  കഥ കേട്ട കാരണവർ കിടുങ്ങിപ്പോയി. പിന്നീടങ്ങോട്ട് കയറാൻ നാളുകളോളം ആരും ധൈര്യപ്പെട്ടിട്ടില്ല. 


കൊല്ലങ്ങൾക്ക് ശേഷം ധൈര്യശാലിയായ കുടുംബ കാരണവർ ഈപ്പച്ചൻ തേക്കുംമൂട്ടിലച്ചനെ കൊണ്ട് ഒരു ശ്രമം കൂടി  നടത്തി നോക്കി.  ഏത് ഒഴിയാ ബാധയും  അച്ചന്റെ മുന്നിൽ ഒഴിഞ്ഞു പോയിട്ടുള്ളതാണ് ചരിത്രം.  പക്ഷെ,അച്ചനും ഇവിടെ തോറ്റു.  മലയിൽ കുരിശ് നാട്ടി ഹനാൻ വെള്ളം തളിച്ചു  വെഞ്ചരിച്ച ശേഷം അദ്ദേഹം മൗനിയായി നിന്നതേയുള്ളൂ. അങ്ങനെ തൂമ്പാ സ്പർശമേൽക്കാതെ ചേര്മല നാടിന്റെ കാടായി.  കുറുക്കനും  മുയലും കീരിയും കാട്ടു കോഴിയും നാട്ടുകാരുടെ ആടുമാടുകൾക്കൊപ്പം സ്വൈര്യവിഹാരം നടത്തി. 


കൃഷിയില്ലെങ്കിലും വിസ്തൃതമായി  കിടക്കുന്ന മലയിൽ നിന്നും പുല്ലേപ്പടിക്കാർ കാശ് കൊയ്തു കൊണ്ടിരുന്നു. വളർന്നു മുറ്റിയ വൻ വൃക്ഷങ്ങൾ വെട്ടിയിറക്കി അവർ നേട്ടം കണ്ടു. കൊല്ലങ്ങൾക്ക് ശേഷം പൊന്തക്കാടും കൽക്കൂട്ടങ്ങളും മാത്രമായി തണലും തണുപ്പും നഷ്ടപ്പെട്ട ചേര്മല ഒരു  ഉടുക്കാക്കുട്ടിയായി വെയിലിൽ പൊള്ളി നിന്നു. 



ചേര്മല ഇടിച്ചു നിരപ്പാക്കിയ ചരിവിലൂടെ കരിങ്കൽ  ലോറികൾ നഗരത്തിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. ആദ്യമവിടെ വന്നത് ഒരു ലോറിക്ക് മാത്രം പോകാവുന്ന ഒരു ചെമ്മൺ പാതയാണ്.  എൻജിനീയറിങ്ങ് കോളേജ് പണിത കാലത്ത്‌ ചെമ്മൺ പാതക്ക് വീതി കൂട്ടി ടാറിട്ടു. മലയുടെ പാതി  നിരത്തി പണിതിരിക്കുന്ന കോളേജിലേക്കുള്ള വാഹനങ്ങളാണ് ഇപ്പോൾ വഴി നിറയെ.  അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ.പീറ്റർ പുല്ലേപ്പടിയും  സഹോദരൻ മാത്യു പുല്ലേപ്പടിയുമാണ്  മലയുടെ ഇപ്പോഴത്തെ അവകാശികൾ. കോളേജിന്റെ പണി തുടങ്ങിയപ്പോഴേ മലയുടെ താഴെ ആർക്കും വേണ്ടാതെ കിടന്ന പല സ്ഥലങ്ങൾക്കും പൊന്നും വിലയായി. ചേരിലെ തൊഴിലില്ലാതിരുന്നവരൊക്കെ  സ്ഥലം ബ്രോക്കർമാരുമായി.


പഴയ മാർഗ്ഗവാസിപ്പള്ളി പുതിക്കിപ്പണിത് ഫ്രാൻസിസ്പുരം പള്ളിയായതോടെ ദൂരെയുള്ള  തലപ്പള്ളിയിൽ നിന്നും പിരിഞ്ഞ് ചേരുകാർ പുതിയ  പള്ളിയിൽ ഇടവക  ചേർന്നു. എൻജിനീയറിങ്ങ് കോളേജിൽ ജോലിക്കാരായി വന്ന പലരും പണ്ട് തമ്പ്രാൻ കുടികിടപ്പ് കൊടുത്ത “മാർക്കവാസി കോളനി”യിൽ തലയെടുപ്പുള്ള വീടുകൾ വെച്ചു താമസമാക്കി.  നാട്ടിൽ ചറപറ മുളച്ച എൻജിനീയറിങ്ങ് കോളേജുടെ ഗതി സെന്റ് ഫ്രാൻസിസ് എൻജിനീയറിങ്ങ് കോളേജിന് സംഭവിച്ചില്ല. നല്ല വിത്തുകൾ നല്ല വിളവ് തരും എന്ന തിരിച്ചറിവ് പുല്ലേപ്പടിക്കാർക്കുണ്ടായിരുന്നു. അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക ഭദ്രതയിൽ ഫീസിളവോടെ അഡ്മിഷൻ നേടിയ മിടുക്കരെ തേടി പേരുകേട്ട കമ്പനികൾ കാമ്പസ് സെലക്ഷന് ചെന്നു. 


വീടിന്റെ വരാന്തയിലിരുന്ന് വർക്കിക്കുഞ്ഞ് പണ്ട് വെല്യമ്മച്ചി പറഞ്ഞ ഞണ്ടിന്റെയും  തേളിന്റേയും കഥ  ഓർത്തു. ഈ പാറയെല്ലാം മലയിൽ നിന്നും പൊട്ടിച്ചിറക്കിയ നേരത്ത് അതുങ്ങൾ എന്ത് ചെയ്‌തു  കാണും..? മല എടുത്തു കുലുക്കുന്ന  വെടിയൊച്ച കേട്ട്  പേടിച്ചു വിറച്ച് ചത്തു പോയിക്കാണും. അതോ  ലോറിയിൽ കയറി   പാറക്കല്ലുകളുടെ കൂടെ  എങ്ങോട്ടെങ്കിലും രക്ഷപെട്ടു പോയോ….?


ഇടവപ്പാതിക്ക് നട്ട വള്ളി വീശാൻ തുടങ്ങിയ വാടിയ  പയർ ചെടികൾക്ക്  വെള്ളമൊഴിച്ചു കൊണ്ടയാൾ പിറുപിറുത്തു.


“ ഇക്കൊല്ലത്തെ ഞാറ്റു വേല എങ്ങോട്ട് പോയി…?“


“അപ്പച്ചാ..മഴ പെയ്തോളും. ഇത് മുഴുവനും നനക്കുന്നത് എളുപ്പാണോ”


അനീഷിന്റെ ഭാര്യ സിജി ജോലി കഴിഞ്ഞു വന്ന് സ്‌കൂട്ടർ പോർച്ചിൽ വെക്കുന്നതിനിടെ ചോദിച്ചു.


“മഴേം നോക്കിയിരുന്നാൽ ഓക്കെ ഉണങ്ങി കരിയുവല്ലോടീ പെണ്ണേ..”


“ഒണങ്ങണേൽ അങ്ങനെ, കടേൽ കിട്ടാത്തതെന്നാ ഉള്ളത്…? അനീഷിന് നേരമില്ലേൽ അവധി ദിവസം ടൗണിൽ സൂപ്പർ മാർക്കറ്റിൽ പോയി ഞാൻ വാങ്ങിത്തരാല്ലോ.”


അവള് പറഞ്ഞത് നേരാണ്. അനീഷിന് എവിടെയാണ്  സമയം…?  ചേര്മലയിലെ ക്വാറിയുടെ നടത്തിപ്പ്, നാല് ടിപ്പർ ലോറികൾ, രണ്ട് ജെസിബി. അയാൾക്ക് ഒരു ദിവസം പോലും വീട്ടിലിരിക്കാൻ സമയമില്ല.


 വാടിത്തുടങ്ങിയ ഇലകളെ നോക്കി വർക്കിക്കുഞ്ഞ് നൊമ്പരപ്പെട്ടു. അപ്പന്റെ കാലത്തെ ഇടവപ്പാതിക്ക് മുമ്പുള്ള കാലാ ഒരുക്കലും ഇഞ്ചി നടീലും.  പപ്പാതിയാണ് പുല്ലേപ്പടിക്കാർക്ക് പാട്ടം. പറമ്പ് കിളച്ച് അപ്പൻ മനോഹരമായി വരിപ്പ് മാടി ഇഞ്ചി കണ്ടമൊരുക്കുന്നത്  ഒരു കാഴ്ചയായിരുന്നു. കൃഷി ഒരു കലയാണെന്നു പഠിച്ചത് അപ്പനിൽ നിന്നാണ്.  ഇടവപ്പാതിക്ക് മുമ്പേ ചാണകപ്പൊടി ചേർത്തൊരുക്കി  കൊച്ചു കൊച്ചു കണ്ടങ്ങളിൽ പതിച്ച ഇഞ്ചി വിത്തുകൾ മഴയെയും കാത്തങ്ങനെ ഇരിക്കും. ഇഞ്ചിക്കണ്ടത്തിനിടക്കാണ് പയറ് വിത്തിടൽ. 

ആദ്യ മഴ കഴിഞ്ഞ് മൂന്നാം നാൾ മണ്ണിനടിയിൽ നിന്നും  പരിപ്പുകളോടെ പയർ മുള വളഞ്ഞു പൊങ്ങുന്ന കാഴ്ച,  നോക്കി നിൽക്കേ ഇലകൾ വളർന്ന് വള്ളി വീശുന്നത് ഒക്കെ അന്നത്തെ ആവേശങ്ങളാണ്.  സൂചി മുന പോലെയുള്ള  ഇഞ്ചി മുള പൊങ്ങിവരാൻ പിന്നെയും ദിവസമെടുക്കും. ഓരോ  തൈയ്യുടെ കടയിലും അപ്പന്റെ കണ്ണെത്തും. കളകൾ ഭൂമിക്ക് മുകളിൽ പൊങ്ങുമ്പോഴേ വേരോടെ പിഴുതെടുത്തിരിക്കും. പയർ വിളവെടുപ്പാകുമ്പോൾ  നാലു മണി  വിട്ട് വീട്ടിലെത്തുന്ന നേരം വീടിന് പയർ മണികൾ ഉപ്പ് ചേർത്ത്  തേങ്ങാപ്പീരയിൽ പുഴുന്ന മണമായിരിക്കും.  പിഞ്ഞാണത്തിൽ തേങ്ങാപ്പീര പൊതിഞ്ഞിരിക്കുന്ന ആവി പറക്കുന്ന പയർ മണികൾ. വല്ലപ്പോഴും വല്യമ്മച്ചി അതിന് മേലെ പനഞ്ചക്കര ചീവിയിട്ട് തരും. 

 

 കഴിഞ്ഞ ദിവസം മുറ്റത്തു കാടുപിടിച്ച പുല്ല് പറിക്കുന്നത്  കണ്ട അനീഷ് പിറ്റേ ദിവസം തന്നെ മരുന്നടിക്കാരൻ  ജോബിയെക്കൊണ്ട് പറമ്പെല്ലാം 

കളനാശിനിയടിപ്പിച്ചു വെടിപ്പാക്കി. അവൻ കാൺകെ പുല്ലു പറിക്കാനിരുന്ന മണ്ടത്തരത്തെ അയാൾ പഴിച്ചു. തലയും മുഖവും  മൂടിക്കെട്ടി മരുന്നടി യന്ത്രവുമായി വന്ന ജോബി, പിള്ളേര് ടിവിയിൽ കാണുന്ന ഇംഗ്ലീഷ് സിനിമയിലെ കൊള്ളക്കാരനെപ്പോലെ. എല്ലാ പുല്ലും പിറ്റേന്ന് തന്നെ  വാടി നിന്നു. പിന്നെ കരിഞ്ഞുണങ്ങി.  കളനാശിനി  മണ്ണിലെ  ജീവനുകൾക്ക്  തീമഴയാണെന്ന് എത്ര വട്ടം പറഞ്ഞു കൊടുത്തിരിക്കുന്നു. ഒക്കെ ചത്തടിഞ്ഞു കാണും. പുൽച്ചാടിയും പൂമ്പാറ്റയും വെയിൽ പക്കിയുമില്ലാത്ത പറമ്പുകൾ.



മണ്ണൊന്നനക്കിയാൽ ഞാഞ്ഞൂലുകൾ പൊങ്ങി വന്നിരുന്ന പറമ്പായിരുന്നു. ചിരട്ടയിൽ ഞാഞ്ഞൂലുമായി പെരുമറ്റം തോട്ടിൽ ചൂണ്ടയിട്ടു കുടം നിറയെ കുറവപരലുകളെ പിടിച്ചിരുന്ന പുതുമഴക്കാലം.  തോട്ടിലൂടെ തെന്നിക്കളിക്കുന്ന വെള്ളിപ്പരലുകളുടെ വീർത്ത വയറിലെ പനഞ്ഞിൽ  വറുക്കുന്നതിന്റെ കൊതിപ്പിക്കുന്ന മണം. പച്ചക്കുരുമുളകും പുളിയിലക്കുരുന്നും അരച്ചു പുരട്ടി വെളിച്ചെണ്ണയിൽ മൊരിയുന്ന മീൻ മുട്ടകൾ. അപ്പന് കുടംപുളിയിട്ടു  വറ്റിക്കുന്ന കുറുകിയ ചാറുള്ള പരൽ കറിയാണിഷ്ടം. വെണ്ണ പോലെ വെന്തുടഞ്ഞ കപ്പപ്പുഴുക്ക്  ചുവന്ന് കൊഴുത്ത മീൻ ചാറിൽ  കുഴഞ്ഞു കിടക്കും. അയാൾക്ക്  പെരുമറ്റം തോട്ടിൽ പോയി പരലിനെ പിടിച്ചു  വറുത്തു തിന്നാൻ കൊതി തോന്നി. 


എത്ര നേരം പരതിയിട്ടും ഒരു മണ്ണിര കുഞ്ഞിനെപ്പോലും കിട്ടാതെ നിരാശനായി വരാന്തയിൽ ചെന്നിരുന്നു മുകളിലേക്ക് നോക്കിയപ്പോൾ ആകാശം ഇരുണ്ട് കയറി വരുന്നു. ഇന്നെന്തായാലും നല്ല മഴ കിട്ടും. മിഥുനത്തിലും മഴയിങ്ങനെ മാറിയിരുന്ന കാലം ഓർമ്മയിലില്ല.


സർവനാശത്തിന്റെ പെരുമഴ. ദിവസങ്ങളോളം  കനമുള്ള തുള്ളികൾ പാതിയായ ചേര്മലയെയും നാടിനെയും പേടിപ്പിച്ചു കൊണ്ട് പേമാരിയായി പെയ്തിറങ്ങി.  വർക്കിക്കുഞ്ഞ് ആയാസപ്പെട്ടു രണ്ടാം നില കയറി ചേര്മലയെ നോക്കി. മലനിരത്തിയിടത്ത് മനോഹരമായ കോളേജ് കെട്ടിടം. തൊട്ടടുത്ത് ആൺകുട്ടികളുടെയും പെൺകുട്ടിയുടെയും ഹോസ്റ്റലുകൾ. അവക്കിടയിലെ പന്ത് കളി സ്ഥലം പെരുമറ്റം പാടം പോലെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. പെരുമഴയിൽ കോളേജിന് അവധി കൊടുത്തത് കൊണ്ട് എല്ലാം ഇരുട്ടിൽ അനക്കമറ്റു കിടപ്പാണ്. വീട്ടുമുറ്റത്ത് ജെസിബികളും ടിപ്പർലോറികളും കിടക്കാൻ തുടങ്ങിയിട്ടും ദിവസങ്ങളായി.


പണ്ടത്തെ മഴയോർമ്മയിൽ അയാൾ വെല്യമ്മച്ചിയുടെ പാട്ട് വെറുതെ  മൂളി. വലിയൊരു ഇടിമിന്നൽ പരിസരത്തെ ഞെട്ടി വിറപ്പിച്ചു കൊണ്ട് ചേര്മലക്ക് മുകളിൽ ഇരുട്ടിനെ പകലാക്കി.  ഒരൊറ്റ നിമിഷത്തിന്റെ ആ  മിന്നിത്തെളിച്ചത്തിൽ മലയിലേക്ക് കണ്ണിമ വെക്കാതെ നോക്കി നിന്ന വർക്കിക്കുഞ്ഞ്, കൈയ്യും കാലും മുറിഞ്ഞില്ലാതായ ഒരു കുട്ടി കണ്ണീരൊലിപ്പിച്ച് മലയിൽ ഇരിക്കുന്നത് കണ്ടു. അത് മായാ കാഴ്ചയോ നേരിന്റേതോ.…?  സംശയ നിവൃത്തിക്കായി അടുത്ത മിന്നലിനെ കാത്ത് മുഷിഞ്ഞ അയാൾ മുറിയിൽ ചെന്നിരുന്നപ്പോൾ എങ്ങു നിന്നോ ഒരു കുട്ടിയുടെ കരച്ചിൽ. അടുത്ത മുറിയിൽ ദിവ്യയും ദീപ്തിയും  മഴത്തണുപ്പിൽ കെട്ടിപ്പിടിച്ചു കിടപ്പിടിച്ചുറങ്ങുന്നുണ്ട്. ആ കരച്ചിൽ അപ്പോഴും ചെവിയിൽ.


വാതിലിലെ തുടർച്ചയായ മുട്ട് കേട്ട്  സിജിയാണ് ഉണർന്നത്.


“നിങ്ങള് പിള്ളേരെ എഴുന്നേപ്പിച്ചു വേഗം വാ...നമുക്ക് പോകാം. കൊച്ചു കരേണത് കേക്കണില്ലേ…?”


“ഏത് കൊച്ച്..? ഇവിടെവിടെയാ കൊച്ച്…? ഇതെന്നാ അപ്പച്ചാ…തലേം വാലുമില്ലാതെ..?”


“എന്താ…? എന്താ… ഈ രാത്രീല്…?”


ഉറക്കം മുറിഞ്ഞ അനീഷിന് ദേഷ്യം.


“പിള്ളേരെ വിളിക്കടാ..പോകാമെടാ….കൊച്ചു കരേണടാ...”


അയാളുടെ ശബ്ദം ദയനീയമായി.


“പോയി കിടക്കപ്പച്ചാ..”


അനീഷിന്റെ ശബ്ദത്തിൽ ഉറക്കം കുഴഞ്ഞു.


“ഇന്നാളത്തെപ്പോലെ സോഡിയത്തിന്റെ കുറവാണെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം ആ കള മരുന്നടിക്കാരനോട് വഴക്കുണ്ടാക്കിയത് ഞാൻ പറഞ്ഞില്ലായിരുന്നോ. ” 


വാതിലിനപ്പുറം സിജിയുടെ ശബ്ദം.


വീടിന്റെ പുറത്തേക്കുള്ള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന വർക്കിക്കുഞ്ഞ് കുട നിവർത്തി ഇരുട്ടിലേക്കിറങ്ങി. മഴയുടെ ഇരമ്പലിന് മേലെ, പിന്നിൽ  അപ്പോഴും കുട്ടിയുടെ കരച്ചിൽ. കാൽപാദം മൂടുന്ന വെള്ളത്തിലൂടെ ഇരുട്ടിനെ താണ്ടി അയാൾ ധൃതിയിൽ നടന്നു.  ദൂരേക്ക്, കരച്ചിൽ കേൾക്കാനാവാത്തതിനപ്പുറം അങ്ങ് ദൂരേക്ക്….


തോരാ പെരുമഴയുടെ ആ രാത്രിയിൽ ഞണ്ടും തേളും നിസ്സഹായതയോടെ മുഖാമുഖം നിന്നു. മലയിടിക്കാനുള്ള  ആദ്യ വെടിയൊച്ചയിൽ തന്നെ ആ പാവങ്ങൾ ഭയന്നു വിറച്ച് യുദ്ധമവസാനിപ്പിച്ചിരുന്നു.

 

തേൾ: നിനക്ക് പെരുമറ്റം തോട്ടിലേക്ക് പോയി രക്ഷപ്പെട്ടു കൂടെ..? ഇനിയും  എന്തിനാണ് ഈ മലക്കുള്ളിൽ....?


ഞണ്ട്:  നീയില്ലാതെ ഞാനുണ്ടോ..? 

നമുക്കിപ്പോൾ പാതിയാണെങ്കിലും ചേര്മലയുണ്ടല്ലോ. 


“നീ എന്നെ അങ്ങ് ഇറുക്കി കൊന്നേക്ക്  ഞണ്ടേ..ഇനി എന്തിനാണ്…”


തേളിന്റെ ദയനീയമായ കരച്ചിൽ.


അന്ന് രാത്രി  ബാക്കിയായ ചേര്മല അതിഭയങ്കര ശബ്ദത്തോടെ  ഇടിഞ്ഞ് പെരുവെള്ളത്തിൽ ഒലിച്ചിറങ്ങി. അതിന് കീഴെ ഒരു കോളേജുണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ സാധിക്കില്ല എന്ന് ചാനലുകാർ വീണ്ടും വീണ്ടും ക്യാമറയെ നോക്കി പറഞ്ഞു കൊണ്ടിരുന്നു. പരിസരങ്ങളിലെ ഒലിച്ചു പോയ വീടുകളുടെ എണ്ണവും പറയുന്നുണ്ട്. മണ്ണിനടിയിൽ നിന്നും ജെസിബിയുടെ ഭാഗം ഉയർന്നു നിന്നിരുന്നത് കൊണ്ട് അനീഷിന്റെ വീടിരുന്ന സ്ഥലം വ്യക്തമായി.


പെരുമറ്റം തോട്ടിലേക്ക് കുത്തിയൊഴുകിയ ചെളിയിൽ ഒരു ഞണ്ടും തേളും ചത്തു കിടന്നു. അപ്പോഴും  തേളിൽ നിന്നും   ഞണ്ടിന്റെ ഇറുക്കിപ്പിടി വിട്ടിരുന്നില്ല. ചെളിയിലൂടെ  ആയാസപ്പെട്ടു നടന്ന രക്ഷാപ്രവർത്തകന്റെ ഗം ബൂട്ടിനടിയിൽ പെട്ട് അവർ മണ്ണിനടിയിൽ ഞെരിഞ്ഞമർന്നു. 


(WTPLive)


No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍