ഡീ…എച്ചുവേ…കഞ്ഞി തിളച്ചെന്ന് നോക്കിക്കേഡീ…നീരേറ്റുപറമ്പിലെ കുഞ്ഞേല വല്യമ്മ മുറിയില്‍ നിന്നും അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. അതിനുള്ള മറുപടി വന്നത് അടുക്കളില്‍ നിന്നായിരുന്നില്ല. മുറ്റത്തു നിന്നായിരുന്നു.
“ഇപ്പൊ തീ കത്തിച്ചിങ്ങിറങ്ങിയതല്ലേ ഉള്ളു. കൊതക്കാറൊന്നുമായിട്ടില്ലെന്റെ വെല്യമ്മേ…” ധൃതിയില്‍ പ്രാകുന്നതിനിടയില് എച്ചുച്ചോത്തി വിളിച്ചു പറഞ്ഞു.
“ഇവളുടെ ഒരു ബാഷ…തെളക്കെണെന്നു പറയാമ്മേലെ..ഒരു കൊതക്കല്..”
കുഞ്ഞേല വെല്യമ്മ പതുക്കെ പറഞ്ഞു.
മുറ്റമടിച്ചു കൊണ്ടിരുന്ന എച്ചു അതു കേട്ടില്ല.അല്ലെങ്കില്‍ തന്നെ പ്രാകുന്നതിന്റെ തിരക്കിലായിരുന്നല്ലോ എച്ചൂച്ചോത്തി. മാമ്പഴക്കാലാമായാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ മുറ്റമടിയുടെ കൂടെ എച്ചൂച്ചോത്തിക്ക് പ്രാക്കിന്റെ സീസണ് കൂടിയാകും. വെറുതെയല്ല എച്ചു പ്രാകുന്നത്. നീരേറ്റുപറമ്പു വീടിന്റെ തൊടി നിറയെ മാവുകളാണ്. ആറു മക്കളുള്ള ആ വീട്ടിലെ ഇളയ സന്താനങ്ങള്‍ മാമ്പഴങ്ങള്‍ ഈമ്പിക്കുടിച്ച് അതിന്റെ തൊലിയും മാങ്ങാണ്ടിയും മുറ്റത്തേക്ക് അഭിഷേകം ചെയ്തിട്ടുണ്ടാകും. മുറ്റത്തെ മാമ്പഴത്തൊലികള്‍ കണ്ട് അരിശം പൂണ്ട് മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ചൂലില്‍ മാങ്ങാണ്ടി തടയുന്നത്.ചൂലുകൊണ്ട് അടിച്ചാല്‍ നീങ്ങുകയില്ലാത്ത മാങ്ങാണ്ടി മുറ്റത്തിന് ദൂരെ എറിഞ്ഞു കൊണ്ട് അന്നത്തെ പ്രാക്ക് ആരംഭിക്കുകയായി. ഇഷ്,കിഷ്,കുഷ് എന്നിങ്ങനെ സ്വകാര്യം പറയുന്നതു പോലെയാണ് പ്രാക്ക് . കുട്ടികള്‍ അതെന്താ പറയുന്നതെന്നു കേള്‍ക്കാനായി പലവട്ടം ചെവി വട്ടം പിടിച്ചു നോക്കിയിട്ടുണ്ട്.
“ഒരു രക്ഷയുമില്ല. സ്വകാര്യ്ത്തിലാ പ്രാക്ക്” എന്നു പറഞ്ഞവര്‍ തോറ്റു പിന്‍വാങ്ങും.
എച്ചു എല്ലാദിവസവും കുട്ടികള്‍ ഇട്ടിരിക്കുന്ന വസ്ത്രമെല്ലാം പരിശോധിക്കും. അതില്‍ എത്രമാത്രം അഴുക്കുണ്ട് എന്നെല്ലാം തിട്ടപ്പെടുത്തും. അവധിക്കാലത്ത് അവര്‍ മണ്ണില്‍ കളിച്ചു തിമര്ക്കുന്നതു കാണുമ്പോഴേ എച്ചൂന് കലിയിളകും.
“നെരങ്ങിക്കോ മണ്ണിക്കെടെന്നെല്ലാം….വാക്കിയൊള്ളവന്‍ വേണം അലക്കി നേരെയാക്കാന്‍..” എന്നിട്ടവരുടെ നേരെ കടുപ്പിച്ചു നോക്കും.
കൊച്ചു കുട്ടികളോടു മാത്രമേ എച്ചൂച്ചോത്തിക്ക് ഈ കലിയുള്ളു. നീരേറ്റുപറമ്പിലെ വീട്ടിലെ മറ്റംഗങ്ങളോടെല്ലാം വളരെ ബഹുമാനത്തോടെയേ അവര്‍ പെരുമാറുകയുള്ളു.
എച്ചുവിനെ കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴേ കെട്ടിയവന് ഉപേക്ഷിച്ചതാണ്. മക്കളുമില്ല. ഭര്‍ത്താവ് കുഞ്ഞുങ്ങള്‍ എന്നീ സങ്കല്‍പ്പങ്ങള്‍ക്ക് അന്യയായി ജീവിക്കുന്നതു കൊണ്ടാകാം കുഞ്ഞുങ്ങളുടെ ഒരു കുസൃതിയും എച്ചുവിന് പിടിക്കാതെ പോയത്.
നീരേറ്റുപറമ്പിലെ വീട്, അടുത്തുള്ള ഭഗവതിയുടെ അമ്പലം. തീര്‍ന്നു എച്ചുവിന്റെ ചെറിയ ലോകം. ജീവിതത്തിലെ പ്രധാന സംഭവം വര്‍ഷാ വര്‍ഷം വരുന്ന ഉത്സവവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടുമാണ്. ഭഗവതി കഴിഞ്ഞാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ ഇത്തമ്മയും ചാക്കോച്ചനും കണ് കണ്ട ദൈവങ്ങള്‍. താമസം മരിച്ചു പോയ ആങ്ങള കേശോച്ചോന്റെ വീടിനോടു ചേര്‍ന്ന് സ്വന്തം ഭൂമിയായ നാലു സെന്റിലെ ഒരു കൊച്ചു വീട്ടില്‍. കൂട്ടിന് കേശോച്ചോന്റെ മൂത്തമകള്‍ സരോ. കേശോച്ചോന്റെ ഭാര്യ കമലാക്ഷിക്ക് മാനസികത്തകരാറുണ്ട്.അതുകൊണ്ട് പരസ്യമായി നാത്തൂന് പോരെടുക്കും.രണ്ടും കൂടെ നേരില്‍ കണ്ടാല്‍ പിന്നെ നോക്കെണ്ട. തേവാതര യുധം തന്നെ. തലക്കു സ്ഥിരമില്ലാത്ത ആളല്ലേ എന്നൊന്നും എച്ചൂച്ചോത്തി നോക്കുകയില്ല.കട്ടക്കു കട്ടക്കു പിടിച്ചു നില്ക്കും. ഭ്രാന്തിന്റെ സൌകര്യം മുതലെടുത്ത് കമലാക്ഷി അവസരം കിട്ടുമ്പോഴെല്ലാം നാത്തൂനെ ഉപദ്രവിച്ചു കൊണ്ടിരിക്കും. അലക്കിയിട്ട തുണികള്‍ അഴയില്‍ നിന്നും താഴെ മണ്ണിലിടുക, അടുപ്പില്‍ വെള്ളം കോരിയൊഴിക്കുക എന്നിങ്ങനെ കലാ പരിപാടികള്‍ .
വീട്ടില്‍ കിടന്നു പോരടിക്കുന്നത് പോരാതെ കമലാക്ഷി ഇടക്ക് നീരേറ്റുപറമ്പിലെ വീട്ടില്‍ വന്നും എച്ച്ചുവിനോടു വഴക്കിനു വരും. ഒറ്റക്ക് ഒറ്റക്ക് പറഞ്ഞു പോരടിക്കുന്ന എച്ചുവിനോടു കുഞ്ഞേല വലിയമ്മ ചോദിക്കും.
”നിനക്ക് നാണമില്ലേ എച്ചു...? തലയ്ക്കു സ്ഥിരമില്ലാത്തത് നിനക്കോ അതോ അവള്‍ക്കോ ..?”
“അല്ലാ...വെല്യമ്മേ... വീട്ടിലോ എനിക്ക് സ്വൈര്യം തരില്ല. അപ്പൊ ഇവിടേം കൂടി വന്നു സ്വൈര്യക്കെടുണ്ടാക്കിയാലോ..? അങ്ങനെ വിട്ടു കൊടുക്കുവാന്‍ പറ്റുവോ…? ഓപ്പയുണ്ടായിരുന്ന കാലത്ത് ഇത്രേം വഴക്കിനു വരിയേലായിരുന്നു ഈ അസത്ത്.”
“കേശവനെ പേടിയായിരുന്നോ കമലാക്ഷിക്ക്..?”
“പിന്നല്ലാതെ എന്നോടു വഴക്കിനു വന്നാല്‍ ഓപ്പ നല്ല വീക്ക് വെച്ചു കൊടുക്കുമായിരുന്നു.പിന്നെ കുറെ ദിവസത്തേക്ക് സമാധാനമായിട്ടിരിക്കാം ..”
ഒരു ദിവസം ഉച്ചനേരത്ത് നീരേറ്റുപറമ്പിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എച്ചൂചോത്തിയെ തേടി അയല്‍ പക്കത്തെ ഭാസ്കരന് പാഞ്ഞെത്തി
“എച്ചു വെല്യമ്മേ..ദേ നിങ്ങടെ വീടിനു തീപിടിച്ചേ..ഓടിവായോ…”
അരച്ചുകൊണ്ടിരുന്ന തേങ്ങായും മുളകും അരകല്ലില്തന്നെ ഇട്ട് എച്ചൂ വീട്ടിലേക്കോടി. ആ ചെറിയ ഓലവീടു മുഴുവനും അഗ്നിദേവന് ഭക്ഷിച്ചു കഴിഞ്ഞിരുന്നു. വീടിരുന്ന സ്ഥലത്ത് വെള്ളമൊഴിച്ചു കെടുത്തിയ ചാരക്കൂമ്പാരവും അതില്‍ നിന്ന് വരുന്ന പുകച്ചുരുളുകളും. പെട്ടിയിലിരുന്ന സരോയുടെ സാരികളും എച്ചുവിന്റെ സെറ്റുമുണ്ടുകളെമെല്ലാം ആ ചാരക്കൂമ്പാരത്തിലൊടുങ്ങി. തന്റെ സമ്പാദ്യങ്ങളെല്ലാം കത്തിയമര്ന്നതു കണ്ട് ആ പാവം ഒന്നും മിണ്ടാനില്ലാതെ അടങ്ങിക്കൊണ്ടിരിക്കുന്ന പുകച്ചുരുളുകളെ നോക്കി നിന്നു.
“ഞാനൊന്നുമല്ല തീവെച്ചത്..ഞാനിവിടെ കെടന്നുറങ്ങുവായിരുന്നു." എന്ന നാത്തൂന് കമലാക്ഷിയുടെ പ്രഖ്യാപനം കേട്ടപ്പോഴേ കിണ്ണം കട്ടതാരെന്ന് എല്ലാര്ക്കും മനസ്സിലായി. പക്ഷേ എന്തു പറയാന്‍…? കമലാക്ഷിയെ ഒന്നു കടുപ്പിച്ചു നോക്കുവാന്‍ പോലും ശക്തിയിലാതെ എച്ചു തളര്‍ന്നു നിന്നു. ചിത്ത ഭ്രമത്തില്‍ ചെയ്യാവുന്നതേത് പാടില്ലാത്തതേത് എന്നറിയാന്‍ വയ്യാത്ത നാത്തൂനോട് പോരടിച്ചാല് കത്തിപ്പോയ വീട് തിരികെ കിട്ടില്ലെന്ന് മനസ്സിലായിക്കാണും.
‘അമ്മായി ഇനി ഇവിടെ താമസിച്ചോ.ഇനീപ്പ വീടൊന്നും കെട്ടാന്‍ പോകേണ്ട. അമ്മ ഇനീ തീവെക്കില്ലെന്നാരു കണ്ടു..?”
കേശവന്റെ മകന് വിജയന് പറഞ്ഞു
വിജയന് സ്വന്തം അമ്മയെക്കളേറെ അമ്മായിയെ കാര്യമായിരുന്നു. ഓര്‍മ്മ നഷ്ടപ്പെട്ട അവന്റെ അമ്മ മക്കളോട് പ്രത്യേകിച്ച് ഒരടുപ്പവും കാണിച്ചിരുന്നില്ലല്ലോ.ശരിക്കും അമ്മ തന്നെയായിരുന്നു എച്ചു അവര്‍ക്ക്.
.അതോടെ എച്ചുവിന്റെ താമസം അവരുടെ കൂടെയായി. സരോ കുറെ നാളേക്കു അവളുടെ കത്തിയെരിഞ്ഞു പോയ സാരികളെക്കുറിച്ചു സങ്കടപ്പെട്ടു എച്ചു കമലാക്ഷിയുമായി പൂര്‍വ്വാധികം ശക്തിയില്‍ വഴക്കും നടത്തി കൊണ്ടിരുന്നു.
നീരേറ്റുപറമ്പിലെ വീട്ടിലെ മൂത്ത കുട്ടി ഗ്രേസിയെ അവിടത്തെ ഇത്തമ്മ പ്രസവിച്ചു കിടക്കുമ്പോള്‍ പണിക്കു വന്നതാണ് എച്ചു. ഗ്രേസിയും കേശവന്റെ മകള്‍ സരോയും ഒരേ പ്രായക്കാര്‍. സരോ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളില്ലാത്ത എല്ലാ ദിവസവും എച്ചുവിന്റെ. കൂടെ നീരേറ്റുപറമ്പിലെ വീട്ടിലെത്തും.എന്നിട്ട് എച്ചുവിന്റെ കൂടെ വിസ്തരിച്ചൊരു കഞ്ഞി കുടിയുണ്ട്. അത് കാണുമ്പോള്‍ നീരേറ്റുപറമ്പിലെ വീട്ടിലെ കുട്ടികള്‍ കൂടെ ഊണ് മേശയില്‍ നിന്നും പ്ലേറ്റുമായി വന്ന് അവരുടെ കൂടെയിരുന്നു കഞ്ഞി കുടിക്കും.
കുറച്ചു കഞ്ഞികുടിച്ചു കഴിയുമ്പോ സരോ മടുക്കും.
“ആ പാവാട കുത്തഴിച്ച്ചു തിന്നടീ ..”എന്ന അമ്മായിയുടെ ശാസന കേള്‍ക്കുമ്പോള്‍ അവള് പാവാട അഴിച്ചിട്ടു ബാക്കി കൂടെ അകത്താക്കും. എന്നിട്ട് വിമ്മിഷ്ടപ്പെട്ടു എഴുന്നേറ്റു പോകും.
എത്ര കൊല്ലമായി എച്ചു നീരേറ്റുപറമ്പിലെ വീട്ടിലെ അംഗത്തെപ്പൊലെയായിട്ട്. സരോക്കും ഗ്രേസിക്കും ഇപ്പോള്‍ കല്യാണ പ്രായമായി പക്ഷേ ഇപ്പോഴും കാര്യമായ അടുക്കള പണികള്‍ എച്ചുവിന് അറിയില്ല. ഒരു കറിവെക്കാനോ മീന്‍ വെട്ടാനോ പോലും.
“ഈ അമ്മയെ കൊള്ളില്ലാഞ്ഞിട്ടാ..എന്റെ കുഞ്ഞു പ്രായത്തില്‍ ഇവിടെ വന്നയാളെ ഒരു കറിവെക്കാനും കൂടെ അമ്മ പഠിപ്പിച്ചില്ലല്ലോ..?” ഗ്രേസി ഇടക്ക് അമ്മയോടു ചോദിക്കും.
“പാവം... അതങ്ങനെയായിപ്പോയി. ഒരു കഴകത്തുമില്ല അടുക്കളക്കാര്യത്തില്. പിന്നെ തുണിയലക്ക്,അടിച്ചുതുടക്കല് അരക്കല് ഇതൊക്കെ ചെയ്യുമല്ലോ.അതുപോരെ..?”
“എച്ചൂച്ചോത്തി കല്യാണം കഴിച്ചു കെട്ട്യോന്റെ വീട്ടില്‍ ചെന്നപ്പോഴും കറിവെക്കാനറിയാതെ എന്തു ചെയ്തു..?” ഒരിക്കല്‍ ഗ്രേസി തമാശക്കു ചോദിച്ചു.
“അതെന്റെ അമ്മായി അച്ഛനാ ചെയ്തിരുന്നത്. മീന്‍ വരെ അമ്മായി അച്ഛന് നന്നാക്കുമായിരുന്നു.” മൂന്നുമാസത്തെ ഭര്‍തൃവീട്ടിലെ എക്സ്പീരിയന്‍സ് എച്ചു പറഞ്ഞു.
“ചുമ്മാതല്ല അങ്ങേര് ഉപേക്ഷിച്ചത്. പണ്ടത്തെക്കാലത്ത് ഒരു വീട്ടില്‍ ചെന്നു കയറിയിട്ട് മീന്‍ വെട്ടാന്‍ കൂടെ അറിയില്ലെന്നു പറഞ്ഞാല്‍ പിന്നെന്താ ചെയ്യേണ്ടത്....?" അവള് തമാശയായി പറഞ്ഞു.
“അല്ല ഗ്രേസമ്മെ…അയാക്കു വേറെ പെണ്ണൊണ്ടായിരുന്നു. ഞാനതു കണ്ടു പിടിച്ചു. എന്റെ വീട്ടിലേക്ക് പോരുകേം ചെയ്തു.ഒരു വിജയിയുടെ ഭാവത്തില്‍ എച്ചു പറഞു.ശിവരാത്രിക്ക് ഓപ്പയുടെ കൂടെ മണപ്പുറത്തു പോയപ്പോള്‍ അവിടെ വെച്ച് ഭര്‍ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടിയ കഥ എച്ചു ഗ്രേസിയെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.
കേശോച്ചോനും കമലാക്ഷിയും മരിച്ചു വിജയന് പെണ്ണുകെട്ടിയിട്ടും അവന് അമ്മായിയെ സംരക്ഷിച്ചു പോന്നു. സരോയും ഇളയവള്‍ കാഞ്ചനയും വിവാഹിതരായി പോവുകയും ചെയ്തു.
കാലം മുന്നോട്ടു നീങ്ങവെ ഒരു നാള് എച്ചൂച്ചോത്തി നീരേറ്റുപറമ്പിലെ വീട്ടില്‍ നിന്ന് റിട്ടയര്‍ ചെയ്തു. എങ്കിലും എല്ലാ ഓണത്തിനും എച്ചുവിന് സെറ്റുമുണ്ടും ബ്ലൌസിനു തുണിയുമെല്ലാം ഇത്തമ്മ മുടങ്ങാതെ കൊടുത്തു വിടുമായിരുന്നു. കുഞ്ഞേല വെല്യമ്മ എപ്പോഴേ ഇടവക പള്ളിയിലെ കല്ലറക്കുള്ളിലായി. നീരേറ്റുപറമ്പിലെ വീട്ടിലെ സന്താനങ്ങളോരോരുത്തരായി വിവാഹം കഴിച്ചു പോവുകയും വിവാഹം ചെയ്തു കൊണ്ടു വരികയും ചെയ്തു.
ഒരു അവധിക്കാലത്ത് വീട്ടിലെത്തിയ ഗ്രേസിയോടും ഇളയവള്‍ ഷേര്ലിയോടും ഇത്തമ്മ പറഞ്ഞു.
“നമ്മുടെ എച്ചു തീരെ മേലാണ്ടു കിടക്കുവാ.ഒന്നു പോയി കണ്ടേരെ..ഇനി വരുമ്പോ കാണുമോ എന്നാര്‍ക്കറിയാം..പാവം”
“ആരാ അതിനെ നോക്കാനുള്ളത്…?”
“വിജയന് അല്ലാതാരാ…അവന്റെ മക്കളു വലുതയല്ലോ..അവരു പൊന്നു പോലെ നോക്കുന്നുണ്ട്.അവന്റെ കൂടെയല്ലെ അവളു പണ്ടു തൊട്ടേ.”
ഗ്രേസിയും ഷേര്ലിയും വിജയന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വിജയന്റെ സഹോദരിമാര്‍ സരോയും കാഞ്ചനയുമുണ്ട്.
“അമ്മായിക്കു കുറേ നാളായി ബോധമൊന്നുമില്ല..ആരെയും മനസ്സിലാകുകേം ഇല്ല.എഴുന്നേറ്റിരിക്കാനും പ്രയാസം.ഞങ്ങളോടൊക്കെ നിങ്ങളാരാ..? എന്താ..? എന്നൊക്കെ ചോദിക്കും”
“നോക്കട്ടെ ഞങ്ങളുടെ എച്ചൂച്ചോത്തി ഞങ്ങളെ മറന്നോ എന്ന്” ഷേര്‍ലി കട്ടിലില്‍ കിടക്കുന്ന അസ്ഥിപഞ്ഞരെത്തെ വിഷമത്തോടെ നോക്കി പറഞ്ഞു
“ദേ അമ്മായീ.... ആരാ ഈ വന്നേക്കണതെന്നു നോക്കിക്കേ…?”
സരോയുടെ ശബ്ദം കേട്ട് എച്ചു കണ്ണുതുറന്നു. കട്ടിലിനടുത്തു നില്ക്കുന്ന മുഖങ്ങളെ സൂക്ഷിച്ചു നോക്കി.പെട്ടെന്ന് ആ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി.”
ശുഷ്കിച്ച കൈകള്‍കൊണ്ട് ഷേര്ലിയെയും ഗ്രേസിയെയും തലോടി.എഴുന്നേറ്റിരിക്കണെമെന്ന് ആഗ്യം കാണിക്കുകയും ചെയ്തു.
“അമ്മായിക്ക് നിങ്ങളെ മനസ്സിലായി എന്നാ തോന്നുനത്..”അല്ഭുതത്തോടെ കാഞ്ചന പറഞ്ഞു.
“പിള്ളേരെ കൊണ്ടുവന്നില്ലേ…? ഷേര്ലിയോട് അവ്യക്ത ശബ്ദത്തില്‍ എച്ചൂച്ചോത്തി ചോദിച്ചു.
“ഇല്ലാ..”അവള് പതുക്കെ പറഞ്ഞു.
കാഞ്ചനയും സരോയും അന്തം വിട്ടു.രണ്ടു മൂന്നു മാസമായി ആരെയും അറിയാതെ കിടന്ന ആളാ..
“കണ്ടോ ..കണ്ടോ...? അമ്മായിയുടെ വേണ്ടപ്പെട്ടവരെക്കണ്ടപ്പോള്‍ തനിയെ ബോധം വന്നതു കണ്ടോ…?” അവള് കളി പറഞ്ഞു.
കാഞ്ചന അവര്‍ക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി. സരോ അമ്മായിയെ ഓരോന്നു നിര്‍ബന്ധിച്ചു കഴിപ്പിക്കുന്നു.“ മക്കളില്ലെങ്കിലെന്താ മക്കളേക്കാള്‍ നന്നായി നോക്കുന്നവരുണ്ടല്ലോ കൂടെ.”ഗ്രേസിയും ഷേര്ലിയും ആത്മഗതം ചെയ്തു. കുറച്ചു കഴിഞ്ഞു മുറിയില്‍ ആരുമില്ലെന്ന് ഉറപ്പു വരുത്തിയപ്പോ എച്ചൂച്ചോത്തി ഗ്രേസിയെയും ഷേര്ലിയെയും കട്ടിലിനരികിലേക്ക് മാടി വിളിച്ചു.പതുക്കെ പറഞ്ഞു തുടങ്ങി
‘എനിക്ക് ബോധക്കുറവൊന്നുമില്ല ഗ്രേസമ്മേ,ഷേര്ലിമോളേ….“
എച്ചൂച്ചോത്തി ഇതെന്താ പറയുന്നതെന്ന ഭാവത്തില്‍ അവര്‍ മുഖാമുഖം നോക്കി.
“എന്റെ ആ നാലു സെന്റു സ്ഥലത്തിനു വേണ്ടിയാ ഈ പെണ്ണുങ്ങളീ സ്നേഹം കാണിക്കണേ. അതു വിജയനു തന്നെ കിട്ടിയാല്‍ ശരിയാവൂല്ലന്നും പറഞ്ഞ് അവരു തല്ലുകൂടി…ഇത്രേം കൊല്ലം എന്നെ സ്വന്തം അമ്മയെപ്പൊലെ നോക്കിയ അവനല്ലാതെ ഞാന്‍ പിന്നാര്ക്കു കൊടുക്കണം...? കല്യാണം കഴിഞ്ഞു പോയെപ്പിന്നെ എന്നെ ഒന്നു തിരിഞ്ഞു നോക്കാതിരുന്ന ഇവര്‍ ഇപ്പോ മരിക്കാറായി എന്നു കണ്ടപ്പോ അടുത്തു കൂടി എന്നെ വല്ലാതങ്ങു സ്നേഹിക്കുവാ.”
ചായയുമായി കാഞ്ചന വരുന്നതു കണ്ട് എച്ചൂച്ചോത്തി വീണ്ടും കണ്ണടച്ചു കിടന്നു.
“അമ്മായിക്കു പിന്നേം ബോധം പോയെന്നാ തോന്നുന്നേ”അവള് പറഞ്ഞു.
പോകാന്‍ നേരം വീണ്ടും അവസരം കിട്ടിയപ്പോള്‍ എച്ചുച്ചോത്തി വീണ്ടും അവരോടു രഹസ്യമായി പറഞ്ഞു.
“ഇനി ചാകുന്ന വരേ..ഇനി ഇതേ രക്ഷയുള്ളു ഗ്രേസമ്മേ…” എന്റെ വിജയനു വേണ്ടിയാ ഞാനി കഷ്ടപ്പാടു സഹിക്കണേ. എങ്ങനെങ്കിലും കാലന് വന്നെന്നെ അങ്ങു കൊണ്ടു പോയാല്‍ മതിയായിരുന്നു.“
സരോ കടന്നു വരുന്നതു കണ്ട് കേട്ട് എച്ചുച്ചോത്തി വീണ്ടും കണ്ണുകളടച്ചു കിടന്നു. അഭിനയം അവസാനിപ്പിച്ച് കാലന് വന്നു രക്ഷിക്കുന്ന നിമിഷവും കാത്ത്
പഴയ ഗ്രാമമനുഷ്യരെ ഈ കഥയിൽ കണ്ടപ്പോൾ സന്തോഷം തോന്നി, എച്ചു എത്രകാലം കീടന്നു അഭിനയിച്ചു കൊണ്ട്?
ReplyDeleteഇത് കഥയല്ല സത്യമായ അനുഭവസാക്ഷ്യം ,,കൊതക്കല് എന്ന വാക്ക് വീണ്ടും കേട്ടപ്പോള്‍ ഒരു ഗൃഹാതുരത ...
ReplyDeleteരണ്ടും കൂടെ നേരില്‍ കണ്ടാല്‍ പിന്നെ നോക്കെണ്ട. "തേവാതര യുധം "തന്നെ " ഈ " തേവാതര യുധം"എന്നത് ലച്ചു ചോത്തിയുടെ ഭാഷ്യം തന്നെയല്ലേ ?.എന്താണിന്തിനു അര്‍ഥം എന്നറിയാമോ ? ദേവാസുര യുദ്ധം എന്നതിന്റെ പ്രാകൃത രൂപമാണിത് .റോസിലി ഇതില്‍ ഗ്രേസിയാണോ എന്നൊരു തോന്നല്‍ ..നോവല്‍ രചനയ്ക്ക് പറ്റിയ ഒരു ഭാഷയുണ്ട് എഴുത്തുകാരിക്ക് .ഒന്നുകൂടി വികസിപ്പിച്ചു ഉപകഥകളും ചേര്‍ത്തു ഒരു നോവല്‍ ആക്കു ..
ലളിതവും സുന്ദരവുമായ കഥ. വാര്‍ദ്ധക്യം ഒരു തടവറ തന്നെ. രോഗവും ഏകാന്തതയും നിസ്സഹായതയും അവഗണനയും ഒക്കെ കൂട്ടുകാര്‍. . നമ്മുടെ ചുറ്റിലും ഇതുപോലുള്ള എത്ര എച്ചുമുമാര്‍. ഒരു സമാധാനം ഇവരെ നോക്കാന്‍ വിജയനെങ്കിലും ഉണ്ടായി. അതുപോലുമില്ലാത്തവരാണ് കൂടുതല്‍ പേരും.
ReplyDeleteജീവിതം തന്നെ ഒരു അഭിനയമല്ലേ? ആ സ്ഥിതിക്ക് എച്ചുന് ഇനി കുറച്ചു കാലം കൂടി അഭിനയിച്ചാല്‍ മതിയല്ലോ.
അഭിനന്ദനങ്ങള്‍..
റോസിലിയുടെ മറ്റു കഥകളില്‍ നിന്നും നല്ല വിത്യാസമുണ്ട് ഈ കഥക്ക് . പുതിയ രീതിയും അവതരണവും നന്നായിട്ടുണ്ട്
ReplyDeleteഎച്ചുച്ചോത്തി എന്ന കഥാപാത്രത്തെ എവിടയക്കൊയോ കണ്ടു മുട്ടിയത് പോലെ തന്നെ..
ദേ ..റോസാപ്പൂവേ,,ഒരു കാര്യം പറയാന്‍ വിട്ടു പോയി .ഈ കഥയ്ക്ക് ഒരുതരത്തിലും ചേരുന്നില്ല കേട്ടോ "കാലന് രക്ഷകന് "എന്ന ടൈറ്റില്‍-
ReplyDelete.ആ എച്ചുവിനെ പോന്നു പോലെ നോക്കുന്ന വിജയനെ കാലന് എന്ന് വിളിച്ചതിന് തുല്യമായി ഈ തലക്കെട്ട് .
"രക്ഷകനെ കാത്ത് " എന്നോ മറ്റോ മാറ്റിക്കോളൂ ..
പരിചയമുള്ള കുറെ പഴകാല ആള്‍ക്കാരുടെ ചിന്തയും സംഭാഷണവും കൊണ്ട് നന്നാക്കിയ ഒരു കഥ. എല്ലാവിടെയും അവസാനം കാണിക്കുന്ന സ്നേഹത്തിന് പിന്നില്‍ ഇത്തരം ചില ചിന്തകള്‍ തന്നെ. എവിടെയും മനുഷ്യത്വം നശിക്കാത്ത വിജയനെപ്പോലുള്ളവര്‍ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്.
ReplyDeleteഇഷ്ടപ്പെട്ടു.
റോസിന്റെ നല്ലൊരു കഥയായി ഞാനിതിനെ വിശേഷിപ്പിക്കട്ടേ...
ReplyDeleteഈ എച്ചുച്ചോത്തിയെയൊക്കെ ഞാൻ ഞങ്ങളൂടെ ഗ്രമാത്തിലും കണ്ടിട്ടുണ്ട്, ആ ദേവാസുരയുദ്ധത്തിന്റെ കഥയും അവരിൽ നിന്നും കേട്ടിട്ടുണ്ട്
പിന്നെ , തലക്കെട്ട് ഒന്ന് മാറ്റിക്കൂടെ ?
റാംജി സാറിന്റെ അഭിപ്രായവുമായി ഞാനും യോജിക്കുന്നു. നല്ല കഥ.
ReplyDelete“അമ്മായിക്കു കുറേ നാളായി ബോധമൊന്നുമില്ല..ആരെയും മനസ്സിലാകുകേം ഇല്ല.എഴുന്നേറ്റിരിക്കാനും പ്രയാസം.ഞങ്ങളോടൊക്കെ നിങ്ങളാരാ..? എന്താ..? എന്നൊക്കെ ചോദിക്കും”
ReplyDelete“നോക്കട്ടെ ഞങ്ങളുടെ എച്ചൂച്ചോത്തി ഞങ്ങളെ മറന്നോ എന്ന്” ഷേര്‍ലി കട്ടിലില്‍ കിടക്കുന്ന അസ്ഥിപഞ്ഞരെത്തെ വിഷമത്തോടെ നോക്കി പറഞ്ഞു
(ഈ അവസ്ത്തയിൽ കിടക്കുന്ന ഒരാളെ ഈ അടുത്ത ദിവസ്സം ഞാനും കണ്ട്. എന്റെ മൂത്ത മാമയെ, ഉമ്മായുടെ ആങ്ങളയെ) മനുഷ്യന്റെ അവസ്ഥ ഇങ്ങനെ ഒക്കെ തന്നെ. എങ്കിലും നമുക്ക് പ്രാർഥിക്കാം ഇങ്ങനെ ഒന്നും ആവരുതെ എന്ന്)
nalla ezhuthu. nalla avatharanam.
ReplyDeleteee vazhikku veendum varaam.
ippol mal font illa.
കഥ സൂപ്പര്‍ ........റോസാ പ്പൂക്കള്‍ ...അഭിനന്ദനങ്ങള്‍ ...
ReplyDeleteടൈറ്റില്‍ മാറ്റമായിരുന്നു ........
കാലനെയും കാത്തു കിടക്കുക...
ReplyDeleteഅങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരത്തരുതേ ഈശ്വരാ...
റോസ്,
ReplyDeleteകഥകളിലെ വ്യത്യസ്ഥത ഇവിടെയും നിലനിര്‍ത്തി. പക്ഷെ വിഷയത്തിലോ കഥ പറയുന്ന രീതിയിലോ അല്ല മറിച്ച് സംഭാഷണങ്ങളിലെ ഗ്രാമീണത മാത്രമായിരുന്നു അത്. എനിക്ക് തോന്നുന്നു ഇതിലെ എചുചോത്തി എന്ന കഥാപാത്രവും ഗ്രാമാന്തരീക്ഷവും വടക്കന്‍ മലബാറോ മറ്റോ ആവും എന്ന്. തെക്കന്‍-മധ്യ കേരളത്തില്‍ ഒന്നും ഇത്തരം സംഭാഷണ രീതി അവലംബിച്ച് കണ്ടിട്ടില്ല. ഇനി ഇത് പ്രത്യേക ആളുകളുടേയോ നാടിന്റെയോ അല്ല, മറിച്ച് ചുമ്മാ സൃഷ്ടിച്ചതാണെങ്കില് ഒ.കെ. ഏതായാലും പ്രമേയത്തില്‍ എനിക്ക് വലിയ പുതുമ തോന്നിയില്ലെങ്കിലും (റോസിന്റെ മറ്റു കഥകള്‍ പോലെ) കഥ നന്നായി പറഞ്ഞു എന്ന് പറയാതെ വയ്യ.
മനുഷ്യ അവസ്ഥ ഇങ്ങനെ തന്നെ.. സുന്ദരമായ കഥ
ReplyDeleteഅഭിനന്ദനങ്ങള്‍...
എന്താ പറയുക? ഇതേപോലെ ജീവിതം അനുഭവിച്ചു തീര്‍ക്കുന്നവരും ഉണ്ടെന്ന് മനസ്സിലായി.
ReplyDeleteറോസപ്പൂക്കളെ .................. ഇത് നേരത്തെ വായിച്ചിരുന്നു ............ ഒരു വില്ലേജ് സ്റ്റോറി ... ലളിതമായ ഈ നാടന്‍ എഴുത്ത് ഇഷ്ടപ്പെട്ടു .... ഹോട്ടല്‍ കോറിഡോറില്‍ ഇരുന്നാണ് എഴുതുന്നത് . അത് കൊണ്ട് നിര്‍ത്തുന്നു ..
ReplyDeleteനന്ദി,ശ്രീനാഥന്‍,രേമേഷ്,വായാടി,ഹംസ,റാംജി,മുരളി മുകുന്ദന്,സ്വപ്നസഖി,സിദ്ദിക്ക്,
ReplyDeleteവെട്ടിയാട്ടില്‍,റാണി പ്രിയ,ബിജിത്,മനോരാജ്,നേനാ,ശ്രീ,പ്രദീപ്
ശ്രീനാഥന്‍,പാവം എച്ചുവിന് അധികം നാള് അഭിനയിക്കേണ്ടി വന്നില്ല.
ReplyDeleteരമേശ്,കൊതക്കല് എന്ന് പറയുന്ന ചിലര്‍ മാത്രമേ എന്റെ നാട്ടിലുള്ളു. നമ്മുടെ കഥാ നായിക അങ്ങനെയേ പറയാറുള്ളൂ. ഈ തേവാതര യുദ്ധവും പുള്ളിക്കാരിയുടെ ഭാഷ തന്നെ.എന്റെ മിക്ക കഥകളിലും എന്റെ തന്നെ അനുഭവമുണ്ടാകും.ഈ കഥയും അങ്ങനെ തന്നെ. ഈ കഥ കുറെ നാള് മുന്‍പ് എഴുതി വെച്ചതാണ്.പേരില്ലാത്തത് കൊണ്ടാണ് പോസ്റ്റു ചെയ്യാന്‍ താമസിച്ചത്, എന്തായാലും പഴയ പേര് മാറ്റി.
മനോരാജ് ,ഇത് മലബാറിലെ ഭാഷയല്ല. നമ്മുടെ കൊച്ചിക്കാരുടെ തന്നെ.എച്ചുവിന് വേറൊരു ഭാഷയുമുണ്ടായിരുന്നു."ചെര്ക്കണ്ണിച്ച് വെക്കുക".പതുക്കെ ചാരി വെക്കുക എന്നാണു ഇതിന് അര്‍ഥം സത്യത്തില്‍ നമ്മുടെ നാട്ടിലെ ഭാഷക്ക് ജാതിക്ക് നല്ല സ്വാധീനമുണ്ട്(ജാതി പറഞ്ഞതായി തെറ്റി ധരിക്കരുത്.ശരിയായ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം)
കൊതയ്ക്കുക(തിളയ്ക്കുക ),തേവാതരയുദം,(ദേവാസുര യുദ്ധം)ചേര്ക്കണ്ണിക്കുക(അടുപ്പിലുള്ള ചട്ടിയോ ,കലമോ അല്പം തുറന്നു ആവി പോകും വിധം വയ്ക്കുക)സുമാര്‍ (ഏകദേശം),ഏന്(ഞാന്‍ )ഏന്റ
ReplyDelete(എന്റെ)അവക്കട (അവളുടെ)തേയി(ദേവി)
ചീത(സീത)എന്നിങ്ങനെ ഗ്രാമ്യ സംസ്കൃതിയുടെ ഒട്ടേറെ ഉദാഹരങ്ങളുണ്ട് വടക്കന്തിരുവിതാം കൂര് ,കൊച്ചി മേഖലകളില്‍.ഇവിടങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള- കര്‍ഷക തൊഴിലാളി വിഭാഗങ്ങളുടെ ജീവിതത്തിന്റെ മൂലക്കല്ലാണ് ഈ പ്രാകൃത ഭാഷ.നമുക്ക് അന്യം നിന്ന് പോകുന്നതും ഇതൊക്കെ തന്നെ."ഇല്ല"എന്ന് പറയാന്‍ മടിച്ചു "ഇല്ല്യ "എന്ന് പറയാനും എഴുതാനും
എഴുതാനും തിരുവിതാംകൂറിലെ പുതിയ തലമുറ ഭ്രമം കാട്ടുന്നു .ഇല്ല്യ എന്നത് വള്ളുവനാടിന്റെ ഭാഷയാണ്.ജാതി വ്യവസ്ഥ ഉള്ളതിനാല്‍ അതില്‍ അതിഷ്ടിതമായ സംസ്കൃതിയെയും ഭാഷയെയും പരാമര്ശിക്കുന്നതില് തെറ്റില്ലെന്ന് തോന്നുന്നു.പുതിയ എഴുത്തുകാര്‍ക്ക് തങ്ങളുടെ തട്ടകത്തിലെ ഈ ഭാഷാ സംസ്കാരത്തെക്കുറിച്ച്
അറിയില്ലത്തതും പ്രാചീന ഭാഷാ പ്രയോഗങ്ങളുടെ നാശത്തിനു കാരണമാണ്.റോസിനെ പോലെയുള്ളവര്‍ എഴുതുമ്പോള്‍ ജീവനുള്ള ഇത്തരം വാക്കുകള്‍ താനേ ഉയര്‍ന്നു വരും .അത് പുതിയജനതയെ മുന്‍ഗാമികളുടെ ജീവിതധാരകളിലേക്ക് എത്തിനോക്കാനുള്ള വഴികള്‍ തുറക്കും ..
പക്ഷെ,രമേശ് എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യം ഒരേ നാട്ടില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ എങ്ങനെ ഈ വ്യത്യസ്തത ഭാഷയില്‍ വന്നു എന്നതാണ്.ചിലപ്പോള്‍ സമുദായത്തിന്റെ ചേരിതിരിവ് അത്രയ്ക്ക് രൂക്ഷമായിരുന്ന ഒരു കാലത്ത് രൂപം കൊണ്ടതായിരിക്കാം. എന്റെ നാട്ടില്‍ മല്‍സ്യ ബന്ധനത്തിന് പോകുന്നവര്‍ ധാരാളം ഉണ്ട്ട് അവരുടെ ഭാഷക്ക് മറ്റുള്ളവുരുടെ ഭാഷയുമായി എത്ര വ്യത്യാസമുണ്ടന്നോ..എന്നാല്‍ പുതിയ തലമുറ സംസാരത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. അവര്‍ മാറ്റട്ടെ. ഭാഷ സമുദായത്തെ സൂചിപ്പിക്കും. അങ്ങനെ ഒരു തിരിവ് നമുക്കിടയില്‍ ഇല്ലാതാകട്ടെ.ഈ ഭാഷയൊക്കെ നമുക്ക് എഴുത്തില്‍ മതി.ജീവിതത്തില്‍ നമ്മള് എല്ലാരും ഒരു പോലെ യാകട്ടെ
ReplyDeleteനന്നായിട്ടുണ്ട്! എവിടെയോ കണ്ടുമറന്ന കഥാപാത്രങ്ങളെപോലെ. നമ്മളും നാട്ടുമ്പുറത്തുകാരായതുകൊണ്ട് അങ്ങന്നെ തോന്നാതിരിക്കില്ല!
ReplyDeleteറോസിലി നമ്മുടെ സമൂഹത്തില്‍ നൂറ്റാണ്ടുകളായി വെരോടിയതാണ് ജാതിയും മതവും തിരിച്ചുള്ള ഭാഷകളും ആചാര രീതികളും.ഒരു ജനതയ്ക്ക് മുലപ്പാലിനൊപ്പം പകര്‍ന്നു കിട്ടുന്നതാണ് അവന്റെ പരമ്പരയുടെ സംസ്കൃതി പ്രകടമാക്കുന്ന ഭാഷയും. അത് കൊണ്ടാണ് ഒരേ നാട്ടില്‍ ജീവിച്ചിട്ടും മനുഷ്യര്‍ പല ഭാഷകളില്‍ സംസാരിക്കുന്നത് .
ReplyDeleteതുല്യത പണ്ടും ഇല്ല ഇപ്പോളും ഇല്ല.കീഴാള ജാതിയില്‍ പെട്ടവര്‍ കൂടുതല്‍ താമസിക്കുന്ന സമൂഹത്തില്‍
അത്തരം ഭാഷകള്‍ മേല്‍ക്കൈ നേടും .വിദ്യാഭ്യാസം കൊണ്ട് മാറ്റം വരും എന്നതാണ് ഇപ്പോള്‍ കാണുന്ന വ്യത്യാസങ്ങള്‍ സൂചിപ്പിക്കുന്നത് .ഞങ്ങളുടെ നാട്ടില്‍ (അരൂര്‍ മേഖലയില്‍ -പഴയ തെക്കന്‍ തിരുവിതാം കൂര് കൊച്ചിയില്‍ പെട്ട ചെല്ലാനം ,കണ്ടക്കടവ് ,
കണ്ണമാലി ,തുടങ്ങിയ കടപ്പുറം മേഖലകളില്‍ ഇപ്പോളും ജാതി മത ഭേതമന്യേ ജനങ്ങള്‍ സംസാരിക്കുന്ന വായ്മൊഴി ഭാഷയില്‍ ഞാന്‍ രണ്ടു ആര്‍ട്ടിക്കിളുകള്‍ മരുഭൂമികള്‍ എന്ന ബ്ലോഗില്‍ എഴുതിയിട്ടുണ്ട് .വായിക്കുമല്ലോ "പൊറിഞ്ചു വിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ " ഭാഗം ഒന്ന് ,രണ്ട് ..:)
Title neve suite to story!
ReplyDeleteനാട്ടുമ്പുറത്തെ കഥ , ഭാഷ .
ReplyDeleteഎന്നാല്‍ കഥയില്‍ ആധുനിക
തയുണ്ട് എന്നത് എഴുത്തിന്റെ
വിജയം തന്നെ.
Nallathu. aashamsakal.
ReplyDeleteKalan too is a savior sometimes for some. There are those who would love to pass away from this world where they have everything, yet nothing.
ReplyDeleteവിജയന്മാര് പെരുകട്ടെ
ReplyDeleteനന്നായി എഴുതി
പലയിടത്തും ഈ പേര് കണ്ടിട്ടുണ്ട് .ഇന്ന് വെറുതെ ഇത് വഴി ഒന്ന് വരണമെന്ന് തോന്നി ..ഈ കഥ വായിച്ചു ,ഇതിലെ പല വാക്കുകളും കേട്ടപ്പോള്‍ നമ്മുടെ വീടുകളില്‍ കേട്ടിട്ടുള്ള വാക്കുകള്‍ പോലെ തോന്നി .. .റോസ് എത്ര ഭംഗിയായി ഇവിടെ എഴുതി വച്ചിരിക്കുന്നു !!!ഇനിയും ഒരുപാട് എഴുതുവാന്‍ കഴിയട്ടെ ,എല്ലാ വിധ ആശംസകളും ..കാണാം .
ReplyDeleteനന്ദി
ReplyDeleteസലാം,സജീം,ഇസ്മയില്‍,ജയിംസ്,സണ്ണി,
സുജിത്,സിയാ
പുതുതായി ഇവിടെ വന്ന കൂട്ടുകാര്‍ക്ക് ഒരിക്കല്‍ കൂടെ നന്ദി
എല്ലാ നാട്ടിലും ഇപ്പോഴും കാണാം
ReplyDeleteജീവിതം അഭിനയിച്ച് തീര്‍ക്കുന്ന എച്ചോത്തിമാരെ.
എനിക്കും ഓര്‍മ്മ വന്നു അത്തരത്തിലൊരു എച്ചോത്തിയെ.
നല്ല രചനാചാതുര്യം.അവതരണം അല്പം കൂടി മെച്ചപ്പെടുത്തിയാല്‍ ഭേഷായി.
അഭിനന്ദനങ്ങള്‍
കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന കഥകളിലെ കഥാപാത്രങ്ങള്‍ ഒരിക്കല്‍ക്കൂടി മുന്നില്‍ വന്നു നിന്ന പോലെ. അമ്മയുടെ നാട്ടിന് പുറത്തെ വിശേഷങ്ങള്‍ ഒത്തിരി പറഞ്ഞു തരുമായിരുന്നു. ഏറെ ഇഷ്ടമായി ഈ കഥ. ആശംസകള്‍.
ReplyDeleteവളരെ നന്നായിരിക്കുന്നു. ഗ്രാമീണത വാക്കുകളില്‍ അനുഭവിക്കാം. പാവം എച്ചുച്ചോത്തിയെ പോലെ എന്റെ കുടുംബത്തിലും ഒരാളുണ്ട്...
ReplyDeleteഎന്റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ താങ്കളെ എന്റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.
ReplyDeleteനന്നായിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളുണ്ട്. പലപ്പോഴും നമ്മള് മറന്നുപോകുന്നവര്‍. പക്ഷെ നാടും വീടും വിട്ട് അന്യദേശത്തെത്തുമ്പോള്‍ പതുക്കെ ചിലതെല്ലാം ഓര്‍മ്മയിലേക്കെത്തും. അതെല്ലാം വേദനിപ്പിക്കുന്ന ചില ഓര്‍മ്മകളായി അവശേഷിക്കും. ആശംസകള്‍
ReplyDeleteനന്ദി. വീണ്ടും വരാം.
ReplyDeleteനന്നായി എഴുതി റോസ് ..
ReplyDeleteഗ്രാമങ്ങളില്‍ ഇത്തരം അമ്മയല്ലത്ത്ത അമ്മമാര്‍ ഒരുപാട് ഉണ്ടാവും .. എല്ലാരും കാണില്ല എന്ന് മാത്രം ..
അവരെ കണ്ടതിനും ..അവരുടെ ഓര്‍മ്മ വായനക്കാരില്‍ എത്തിച്ചതിനും നന്ദി
--
കൃസ്തുമസ് പുതുവത്സരാസംസകള്‍.
ReplyDeleteനന്നായി...ആ എഴുത്തും ഭാഷയും... റോസാപ്പൂക്കള്‍ എന്നും സൌരഭ്യം പരത്തട്ടേ...
ReplyDeleteഞാൻ നേരത്തെ വായിച്ചിരുന്നു.
ReplyDeleteഈയിടെ ഈ കഥയെക്കുറിച്ച് ഒരു പരാമർശം എന്റെ ബ്ലോഗിൽ വന്നിരുന്നു.
അതുകൊണ്ട് രണ്ടാമതും വന്നു വായിച്ചു.
അഭിനന്ദനങ്ങൾ, പിന്നെ പുതുവർഷത്തിൽ റോസാപ്പൂക്കളുടെ സൌരഭ്യം കൂടുതൽ പരക്കാനിട വരട്ടേ
എച്ച്മുക്കുട്ടി വന്നിട്ടില്ലേന്നാ കമന്റ് ബോക്സിലെത്തിയപ്പോ ആദ്യം നോക്കിയത്. (പേരിലെ സാദൃശ്യം മാത്രാണേ-അത്രേ അറിയൂ എന്ന് സാരം).
ReplyDeleteദാ കിടക്കണു ഏറ്റവും താഴെ!
ഗൗരവത്തില്‍, ശ്വാസം പിടിച്ച്, വായിച്ച് വന്ന കഥ, ഠിംന്ന് കാറ്റ് പോയ പോലായ് അവസാനം. കഥ മോശായീന്നല്ല, അപ്രതീക്ഷിതമായ, എങ്കിലും നല്ലൊരു അവസാനം. കഥയിഷ്ടമായി എഴുത്തും. ഇതിനോട് അടുത്ത്, പല മാനറിസത്തിലും, നില്ക്കുന്ന ഒരുപാട് പേരെ നാട്ടിന് പുരങ്ങളില്‍ കാണാം. അത് മനോഹരമായ് പകര്ത്തുകേം ചെയ്തു.
ആശംസകള്‍. (ആദ്യമായാണിവിടെ-ഐശ്വര്യപൂര്‍ണ്ണമായ പുതുവര്‍ഷവും നേരുന്നു.)
നന്ദി,
ReplyDeleteകനല്,അശോക് സദന്,ഹഫീസ്,എന്റെ നാടും വീടും,കാര്ഡ്ര ഉപയോക്താവ്,ചേച്ചിപ്പെണ്ണ്,ഗോപകുമാര്‍,നിശാസുരഭി.രാംജി കൃസ്തുമസ് മംഗളങ്ങക്ക് നന്ദി
എച്ചുമു, എച്ചുമുവിന്റെ ബ്ലോഗിലെ മറുപടി ഞാന്‍ കണ്ടൂ കേട്ടോ.
എല്ലാവര്ക്കും പുതുവല്സാര ആശംസകള്‍
ആ താജ് മഹല്‍ കഥ വായിച്ചു.പിന്നെ ഒന്നും
ReplyDeleteകണ്ടില്ല.ഇനി പോസ്റ്റ് ഇടുമ്പോള്‍ ഒന്ന് മെയില്‍
ചെയ്യണേ ആ കഥ ഒരു firendinu അയച്ചു കൊടുക്കാന്‍ ഓര്‍ത്തപ്പോള്‍ വായാടി പറഞ്ഞു അത് ഇവിടെ ആണെന്ന്. അങ്ങനാ വീണ്ടും
വന്നത്.അഭിനന്ദനങ്ങള്‍ .
വന്നു കണ്ടു കീഴടങ്ങി
ReplyDelete