2.1.10

കൈതപ്പൂക്കള്‍ പറഞ്ഞത്

തൊട്ടടുത്തുള്ള സ്കൂള്‍ വിട്ടതിന്റെ ആരവം കേട്ടു. സമയം നാലുമണിയായിരിക്കുന്നു.ഇറയത്തിന്റെ മൂലയിൽ ചാരിവെച്ചിരുന്ന ഊന്നുവടി കയ്യിലെടുത്തു രാമസ്വാമി നായിക്കന്‍ താഴേക്കിറങ്ങി, വലിയപറമ്പിലെ റീത്താമ്മയുടെ വീട്ടിലേക്ക് നടന്നു. റീത്താമ്മ ഉച്ചയുറക്കം കഴിഞ്ഞ് ചായ അനത്തുന്ന സമയമായിട്ടുണ്ട്. പണിക്കുപോയ മകന്‍ ബാലനും ഭാര്യയും വരുന്നതിനിയും സമയമുണ്ട്. അവര്‍ വരുന്നതിനുമുന്പ്‍ ചായ കുടിച്ച് അയാള്ക്ക് വീട്ടില്‍ തിരിച്ചെത്തണം. അല്ലെങ്കില്‍ “പതിവു തെണ്ടലിനു‍ പോയി” എന്ന് കനകത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും. എന്തു വേണമെങ്കിലും പറയട്ടെ നായിക്കന് വലിയപറമ്പിലെ നാലുമണിച്ചായ ഒഴിവാക്കുവാന്‍ പറ്റില്ല. ആയകാലത്ത് അവിടത്തെ പണിക്കാരനായിക്കുമ്പോഴേ കുഞ്ഞമ്മച്ചേടത്തി തുടങ്ങിവെച്ച ശീലമാണത്. കുഞ്ഞമ്മച്ചേടത്തിയുടെ ശേഷവും മരുമകള്‍ റീത്താമ്മ ആ പതിവിനു മുടക്കം വരുത്തിയില്ല. എത്രയോ കൊല്ലം വലിയമ്പറമ്പില്‍ പണിയെടുത്ത് കുഞ്ഞമ്മച്ചേടത്തിയുടെ കഞ്ഞിയും പുഴുക്കും കഴിച്ചിരിക്കുന്നു!!!!!!!

വയസ്സു നൂറ്റിരണ്ടു കഴിഞ്ഞെന്നു മക്കള്‍ പറയുന്നു. അത്രയും ആയോ എന്നു അയാള്‍ക്ക് നല്ല നിശ്ചയമില്ല. ആ പ്രായത്തിലും വലിയ കുഴപ്പമില്ലാതെ നടക്കുന്ന നായിക്കന്‍ കാഞ്ഞരപ്പള്ളിക്കാര്‍ക്ക് അതിശയം തന്നെ.

അയാളുടെ തലവെട്ടം കണ്ടയുടന്‍ “ദാ രാമസ്വാമീ…. ചായ“ എന്നു പറഞ്ഞ് റീത്താമ്മ അടുക്കള വരാന്തയില്‍ ചായയും ചക്ക പുഴുക്കും കൊണ്ടു വച്ചു.
അവിടെയിരുന്ന് സാവധാനം ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്തേക്കിറങ്ങി വന്ന പെണ്‍കുട്ടിയെ നോക്കി അയാള്‍ ചോദിച്ചു
“ആരാ റീത്താമ്മേ ഈ കുട്ടി..?”
“ഇതെന്റെ അനിയത്തിയുടെമോളാ“
“ഡെല്‍ഹിയിലുള്ള റീനയുടേതോ….? ഇവളെ ഞാന്‍ തീരെ കുഞ്ഞിലേ കണ്ടിട്ടുള്ളതാണല്ലോ?”
“അതേ… അവള്‍ക്കിപ്പോ അവധിയാണ് കുറച്ചുദിവസം കഴിഞ്ഞു തിരികെപ്പോകും”
“നീതു എന്നല്ലേ മോളുടെ പേര്..?” അവളെ നോക്കിച്ചിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. പ്രായമേറെയായെങ്കിലും നായിക്കന് നല്ല ഓര്‍മ്മ ശക്തിയാണ്.
“അതേ” അവളയാളെ സസൂഷ്മം നോക്കിക്കൊണ്ട് പറഞ്ഞു.
“മോളെന്തു ചെയ്യുവാ..പഠിക്കുവാണോ അതോജോലിയോ..?”ചായ കുടിക്കുന്നതിനിടെ അയാള്‍ ചോദിച്ചു.
“പഠിക്കുവാ..ഇക്കൊല്ലം കഴിയും."
ഡെല്‍ഹി യൂണിവേര്സിറ്റിയില്‍ ചരിത്ര ഗവേഷകയായ നീതു അവധിക്ക് നാട്ടിലെത്തിയിട്ട് രണ്ടു ദിവസമായി. പണ്ടേങ്ങോ ചെറിയകുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ കൂടെ വന്നതാണ് റീത്താമ്മന്റിയുടെ വീട്ടില്‍.അന്നു നായിക്കനെ കണ്ടതൊന്നും അവള്‍ക്ക് ഓര്‍മ്മയില്ല.

അടുക്കളയിലേക്കു പോയ റീത്താമ്മയോട് നീതു ചോദിച്ചു..

“അയാള്‍ ആരാ അന്റീ..? തമിഴനാണോ….? നല്ല മലയാളമല്ലല്ലോ പറയുന്നത്…?”
“അതു ഞങ്ങളുടെ രാമസ്വാമിയല്ലേ.... രാമസ്വാമി നയിക്കന്‍. ഇവിടത്തെ പണിക്കാരനായിരുന്നു. അവര്‍ നായിക്കന്മാരാണ്. തെലുങ്കാണു വീട്ടില്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നിന്നും പണ്ടേങ്ങോ പലാക്കാടുവന്നു താമസമാക്കിയ അവര്‍ മലബാര്‍ ലഹളയുടെ കാലത്ത് നമ്മുടെ നാട്ടിലേക്ക് കുടിയേറിയതാണ് .

“ഓ…..നമ്മുടെ സ്വാതന്ത്ര്യ സമരത്തിനും മുന്പോ…?“ നീതുവിനു കൌതുകമായി.. “ഞാനയാ‍ളോടു ചോദിക്കട്ടെ ആന്റീ.. അവരുടെ കാര്യങ്ങള്‍.“
“വേണ്ട മോളേ അയാള്ക്ക് പഴയ കാര്യങ്ങളൊന്നും പറയുന്നതിഷ്ടമല്ല.കല്യാണം കഴിഞ്ഞ് വന്ന കാലത്ത് ഞാന്‍ പലപ്രാവശ്യം അവരുടെ കാര്യങ്ങള്‍ ചോദിച്ചിട്ടുള്ളതാ‍.അന്നെല്ലാം മറുപടി പറയാതെ അയാള്‍ ഒഴിഞ്ഞു കളഞ്ഞു.പിന്നീട് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല.
“അതെന്താ...?”
പാലക്കാടെങ്ങോ നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണവര്‍,കൃഷിയിടങ്ങളും മറ്റു സൌകര്യങ്ങളൊക്കെയുമായി. രാമസ്വാമിയുടെ അച്ഛന്‍ ഒരു പാഠശാലയില്‍ അധ്യാപകനായിരുന്നു എന്നു അമ്മച്ചി പറഞ്ഞിട്ടുകേട്ടിട്ടുണ്ട്.“
“ആ അപ്പൂപ്പന്റെ വീടെവിടെയാ..?”
“നമ്മുടെ പറമ്പിന്റെ അതിരില്‍ കാണുന്ന ആ ഇഷ്ടിക കെട്ടിയ ചെറിയ വീടില്ലേ… അതാണയാളുടെ വീട്.“ റീത്താമ്മ പറമ്പിന്റെ അതിരിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു.

നീതു വീണ്ടും വരാന്തയില്‍ വന്ന്‍ അയാള്‍ ചായ കുടിക്കുന്നതും നോക്കി നിന്നു.
കുറച്ചു സമയം കൂടെ റീത്താമ്മയോടും നീതുവിനോടും കുശലം പറഞ്ഞിരുന്ന ശേഷം നായിക്കന്‍ സാവധാനം വീട്ടിലേക്കു പോയി.
“ആന്റീ….നായിക്കന്മാരെക്കുറിച്ച് അറിയാനെന്താ വഴി.മക്കളോടു ചോദിച്ചു നോക്കിയാലോ…?”നീതു പിന്നെയും റീത്താമ്മയുടെ പിന്നാലെ കൂടി.
“നിനക്കു വേറെ പണിയൊന്നുമില്ലേ..നീതു..മക്കളെല്ലാം അയാളിവിടെ വന്നു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായവരാണ്. അവര്‍ക്കാര്‍ക്കും പഴയ കാര്യങ്ങള്‍ ചോദിക്കുന്നതേ ഇഷ്ടമല്ല.അവര്‍ക്ക് ഈ കാ‍ഞ്ഞരപ്പിള്ളിക്ക് അപ്പുറത്തൊരു ലോകവുമില്ല.
റീത്താമ്മയുടെ വാക്കുകള്‍ നീതുവിലെ ചരിത്ര ഗവേഷയെ തീരെ തൃപ്തിപ്പെടുത്തിയില്ല. നേരിട്ടു തന്നെ കാര്യങ്ങള്‍ ചോദിച്ചറിയാന് അവള്‍ തീരുമാനിച്ചു.കാഞ്ഞരപ്പള്ളിയിലെ നായിക്കന്മാരുടെ ചരിത്രവും ചരിത്രകാരനും രാമസ്വാമി മാത്രമാണെന്നവള്‍ക്കു മനസ്സിലായി.

പിറ്റെ ദിവസം നാലുമണിയാകുവാന്‍ നീതു കാത്തിരുന്നു.റിത്താമ്മയോട് കുശലം പറഞ്ഞ് നായിക്കന്‍ ചായയും പുഴുക്കും കഴിക്കുന്നതിടെ അവള്‍ പതുക്കെ തൊടിയിലേക്കിറങ്ങി.അവളുടെ മനസ്സു നിറയെ നായിക്കന്മാരുടെ കഥയറിയാനുള്ള ജിജ്ഞാസയായിരുന്നു. ആന്റിയുടെ മുന്നില്‍ വച്ച് വിവരങ്ങള്‍ തിരക്കിയാല്‍ അയാള്‍ പറയില്ലെന്നവള്‍ക്കു തോന്നി. അവള്‍ നായിക്കന്റെ വീട്ടിലേക്കുള്ള നടവഴിയിലൂടെ നടന്നു.വളവു തിരിഞ്ഞ് ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ അയാളുടെ വരവും കാത്ത് നിന്നു.ഒരു നൂറ്റാണ്ടിന്റെ ജീവിത ഭാണ്ടവും പേറി സാവധാനം നടന്നടുക്കുന്ന നായിക്കന്റെ വലിയ നിഴല്‍ അയാള്‍ക്കു മുന്‍പേ നടക്കുന്നുണ്ടായിരുന്നു.

“എന്താ മോളിവിടെ തനിയെ നില്ക്കു ന്നത്..?” അയാളവളോട് ചോദിച്ചു.
“വെറുതെ… അപ്പൂപ്പന്‍ വീട്ടിലേക്കാണോ..?”
“അതേ”
“അവിടെ ആരൊക്കെയുണ്ട്..?” അവള്‍ ആരാഞ്ഞു
“മകനും മരുമകളും പിന്നെ മൂന്നു കൊച്ചുമക്കളും.“
“അവരൊക്കെ അവിടെയുണ്ടോ..?”
“മകനും ഭാര്യയും പണിക്കുപോയിരിക്കുകയാ‍.മക്കള് പഠിക്കാനും. അവരെത്തുമ്പോള്‍ സന്ധ്യയാകും“.
“ഞാന്‍ അപ്പൂപ്പന്റെ കൂടെ വീട്ടിലേക്ക് വരട്ടെ” താല്പര്യത്തോടെ നീതു ചോദിച്ചു.
“എന്തിനാ..?”
“വെറുതെ…. കാണാന്‍”
“പാവങ്ങളുടെ വീട്ടില്‍ കാണാനെന്തിരിക്കുന്നു കുഞ്ഞേ…?”
“വീട്ടില്‍ അമ്മൂമ്മയില്ലേ..?”
“ഇല്ലാ…അവള്‍ പത്തിരുപതു കൊല്ലം മുമ്പേ പോയി. മൂത്ത രണ്ട് ആണ്മക്കള്‍ വേറെയാണ് താമസം. ഇപ്പോള്‍ ഇളയ മകന്‍ മാത്രമേ നോക്കാനുള്ളു. അവനും എന്നെ അത്ര കാര്യമല്ല. പിന്നെ വീട് കിട്ടിയതുകൊണ്ട് നോക്കേണ്ടി വന്നു എന്നു മാത്രം. ഈ പന്തു കളിക്കുമ്പോള്‍ നൂറെണ്ണമാകുന്നതിന് നിങ്ങളൊക്കെ എന്തോ പറയുമല്ലോ കുഞ്ഞേ..എന്നാത്..?”
“സെഞ്ചുറിയോ..?”
“ആ..അതു തന്നെ...സെഞ്ചുറിയടിച്ചിട്ടും അപ്പൂപ്പന്‍ സ്ഥലം വിടുന്നില്ല എന്നാണ് പേരക്കുട്ടികള്‍ പറയുന്നത്. ഈ ദീര്ഘായുസ്സ് എന്നു പറയുന്നത് അത്ര വലിയ യോഗമൊന്നുമല്ല കുഞ്ഞേ…. അതൊരു ശാപം തന്നെയാണ്.അതനുഭവിച്ചാലേ മനസ്സിലാകൂ. ”

അയാള്‍ ദു:ഖത്തോടെ തുടര്ന്നു .
“ഞങ്ങളിങ്ങനെയൊന്നും കഴിഞ്ഞരുന്നവരല്ല മോളേ…. പാലക്കാടുനിന്നും ഇങ്ങോട്ട് പോരുന്നത് വരെ.”
നീതുചോദിക്കാതെ തന്നെ അയാള്‍ കഥ പറയാന്‍ തുടങ്ങി.ആരോടോ പറയാന്‍ വെമ്പിയിരുന്നതു പോലെ.
“അവിടത്തെ കാര്യങ്ങളെല്ലാം അപ്പൂപ്പനിപ്പോഴും ഓര്‍മ്മയുണ്ടോ..?”
അവള്‍ അയാളെ പ്രോത്സാഹിപ്പിച്ചു.
“ഉണ്ടെന്നോ…..? ഇന്നലത്തെപ്പോലെ…. കുഞ്ഞിവിടെ ഇരി…“
തൊട്ടടുത്ത പാറക്കല്ലു ചൂണ്ടിക്കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു.

നീതുവിന് അത്ഭുതം തോന്നി .അവള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് ചോദിക്കാതെ തന്നെ നായിക്കന്‍ പറയാന്‍ തുടങ്ങുകയാണ്…. അടുത്തു തന്നെയുളള കയ്യാലമേലിരുന്ന് അയാള്‍ കഥ പറയാന്‍ തുടങ്ങി.

അവളുടെ മുന്നില്‍ ഇപ്പോള്‍ രാമസ്വാമി നായിക്കന്‍ എന്ന വൃദ്ധനില്ല.
പകരം ഒരു പതിനഞ്ചുകാരന്‍. പൊടിമീശയും തിളങ്ങുന്ന കണ്ണുകളുമുള്ള രാമു. പാലക്കാട്ടെ ഒരു കൊച്ചു ഗ്രാമത്തിലുള്ള വീട്. അതിനു പിന്നിലൂടെ ഒഴുകുന്ന കോരിക്കല്‍ തോട്.കൈതക്കാടുകള്‍ തിങ്ങിനില്ക്കുന്ന തോട്ടു വക്കില്‍ വെയില്‍ ചായുമ്പോള്‍ കുളിച്ചലക്കാന്‍ വരുന്ന സുഗന്ധി.വീട്ടിലെ കാളകളെ കുളിപ്പിക്കാനെന്ന വ്യാജേനെ എന്നും അവിടെപ്പോയി ഇരിക്കുന്ന അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നവള്‍. അടുത്ത വീട്ടില്‍ വിരുന്ന്‍ വന്നതാണവള്‍. ആ വീട്ടിലെതന്നെ വസന്തയെ അവനു നന്നേ ചെറുപ്പത്തിലേ‍ കല്യാണം പറഞ്ഞു വെച്ചിരിക്കുന്നതാണ്. പക്ഷേ വസന്തക്കവനെയും അവന് അവളെയും തീരെ ഇഷ്ടമല്ല. വല്ലാത്തൊരു സ്വഭാവക്കാരിയാണവള്‍. കളിക്കാനിരുന്നാല്‍ അടിപിടികൂടി പിരിയുന്നവള്‍. ആരോടും കൂട്ടുകൂടാനറിയാത്ത ആ കുറുമ്പുകാരി അവനെ എപ്പോള്‍ കണ്ടാലും മുഖം വീര്‍പ്പിച്ചു നടക്കും.

എപ്പോഴാണ് രാമുവിന് സുഗന്ധിക്ക് തന്നെ ഇഷ്ടമാണെന്നു മനസ്സിലായത്…? അയാള്‍ക്കതു കൃത്യമായി ഓര്മ്മിച്ചെടുക്കുവാന്‍ പറ്റുന്നില്ല. തോട്ടുവക്കില്‍ അയാളെ കാണാതിരുന്ന ഒരു വൈകുന്നേരം അവള്‍ കാത്തു നിന്നപ്പോഴോ…?
“എന്തിനാ കാത്തു നിന്നത്..?” എന്ന ചോദ്യത്തിനും ഒന്നും പറയാതവള്‍ പുഞ്ചിരിച്ചു..
അവള്‍ക്കും അവന്റെ തന്നെ പ്രായമായിരുന്നെന്നു തോന്നുന്നു. അവന്‍ പറിച്ചു കൊടുക്കുന്ന കൈതപ്പുക്കള്‍ മണത്തുകൊണ്ട് ഒന്നും മിണ്ടാതെ അവനെത്തന്നെ നോക്കി നില്ക്കും . ഒരേയൊരു ദിവസം മാത്രമേ അവളവനോടു സംസാരിച്ചിട്ടുള്ളു. അവളെ അവസാനമായി കണ്ട ആ ദിവസം.

“നാളെ ഞാനിവിടന്നു പോകും..…എന്റെ വീട്ടിലേക്ക്..അച്ഛന്‍ വന്നിട്ടുണ്ട് എന്നെ കൊണ്ടുപോകുവാന്‍” സങ്കടത്തോടെയാണവള്‍ അതറിയിച്ചത്.
“ഇനിയെന്നു വരും..?”ഉല്‍ക്കണ്ഠയോടുള്ള അയാളുടെ ചോദ്യത്തിന്
“അറിയില്ല” എന്നായിരുന്നു അവളുടെ മറുപടി.
“പോയാല്‍ പിന്നെ എന്നെ മറന്നു കളയുമോ…?”
“എന്തിനാ ഓര്‍ക്കുന്നത്… വസന്തയ്ക്കു കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന ആളല്ലേ.. പോയിക്കഴിഞ്ഞാല്‍ എന്നെ കണ്ടുമുട്ടിയ കാര്യം പോലും ഓര്‍ക്കരുത്..”
വിതുമ്പലോടെയാണവള്‍ പറഞ്ഞത്
“ഇല്ലാ…..വസന്തയെ എനിക്കിഷ്ടമല്ലാ..ഞാനത് അച്ഛനോട് തുറന്നു പറയും”

സന്ധ്യയായിട്ടും സുഗന്ധിയെ കാണാതെ അന്വേഷിച്ചു വന്ന വസന്ത കണ്ടത് തോട്ടുവക്കിലെ കൈതക്കാട്ടിലെ ഇരുളില്‍ നില്ക്കുന്ന ഇരുവരെയും. വസന്തയുടെ മൂര്‍ച്ചയേറിയ നോട്ടത്തില്‍ രണ്ടുപേരും ഉത്തരമില്ലാതെ നിന്നു.

“മലബാറിലാകെ ലഹള നടക്കുന്ന കാലമായിരുന്നു അത്. അന്നു രാത്രിയിലെ ആ കലാപത്തില്‍ ഗ്രാമവാസികള്‍ പലയിടത്തേക്ക് ചിന്നിച്ചിതറി. വീട്ടിലേക്കു തിരിച്ചു പോയ സുഗന്ധിയും അവളുടെ അച്ഛനും കലാപകാരികളുടെ കയ്യിലകപ്പെട്ടു. അവരെപ്പറ്റി പിന്നീടൊന്നും കേട്ടില്ല. ആ വാര്‍ത്ത കേട്ടു തളര്‍ന്നു പോയ എന്നെ സംതൃപ്തിയോടെ നോക്കി നിന്ന വസന്തയുടെ മുഖം ഇന്നും എനിക്കു മറക്കാന്‍ കഴിയുന്നില്ല.“


“പിറ്റേ ദിവസം കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി ഓരോരോ കൂട്ടര്‍ ഗ്രാമം വിട്ടു.എന്റെ കുടുംബം, വസന്തയുടെ കുടുംബം അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍….. അച്ഛനു സ്വന്തമായി കാളവണ്ടിയുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ അതില്‍ കയറി യാത്ര പുറപ്പെട്ടു. ലക്ഷ്യമെന്തെന്നറിയാത്ത യാത്ര… യാത്രക്കിടയില്‍ ഇളയ അനുജന്‍ എട്ടുവസ്സുകാരന്‍ മുത്തുരാജന്‍ സുഖമില്ലാതായി. ജ്വരം മൂര്‍ച്ഛിച്ച അവന്‍ ഒരു രാത്രിയില്‍ കാളവണ്ടിയില്‍ തന്നെ കിടന്നു മരിച്ചു. മുത്തുരാജന്‍ മരിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്റെയോ അച്ഛനെയോ കണ്ണില്‍ നിന്നും വന്നില്ല. മറിച്ച് അവന്റെ ശരീരം എന്തു ചെയ്യും എന്ന ആധിയായിരുന്നു.അലമുറയിട്ടു കരഞ്ഞ അമ്മയെയും ഞങ്ങള്‍ക്ക് ആശ്വസിപ്പിക്കാനായില്ല. അന്നു രാത്രിയില്‍ത്തന്നെ ആരുമില്ലാത്ത സമയം നോക്കി ഞാനും അച്ഛനും ചേര്‍ന്ന് വഴിയരികില്‍ കുഴിയുണ്ടാക്കി അവനെ അവിടെത്തന്നെ സംസ്കരിച്ചു. മുത്തുരാജനെ അടക്കിയ സ്ഥലത്തുനിന്നും നിന്നും വരാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ ബലമായി പിടിച്ചുകൊണ്ട് അച്ഛന്‍ വണ്ടിയില്‍ കൊണ്ടുചെന്നിരുത്തുകയായിരുന്നു. കാഞ്ഞിരപ്പിള്ളിയില്‍ എത്തുന്നതുവരെയും അമ്മ ജലപാനമില്ലാതെ ആ വണ്ടിയില്‍ തളര്‍ന്നു കിടന്നു…അവന്‍ മരിച്ചപ്പോള്‍ വീഴാതിരുന്ന കണ്ണുനീരെല്ലാം പിന്നീടവനെക്കുറിച്ചോര്ക്കുമ്പോള്‍‍ താനെ വീഴും കുഞ്ഞേ….“

നായിക്കന്റെ കണ്ണുകളില്‍ നിന്നും പൊടിഞ്ഞ നീര്ത്തുള്ളികള്‍ ചുളിവുകള്‍ വീണ കവിളിലേക്കു വീണു. പിന്നീടവ നരച്ച താടി രോമങ്ങളില്‍ കുരുങ്ങി നിന്നു.
നീതു വിഷണ്ണയായി നോക്കി നിന്നു. റീത്താമ്മാന്റി പറഞ്ഞതുപോലെ ഒന്നും ചോദിക്കേണ്ടതില്ലായിരുന്നു എന്നവള്ക്ക് തോന്നി.
ഒരു നെടുവീര്‍പ്പോ ടെ അയാള്‍ തുടര്ന്നു ….
“ഞങ്ങളുടെ കൂട്ടര്‍ക്കിങ്ങനെ അലയാനാ വിധി. പണ്ടു ഞങ്ങളുടെ പൂര്‍വ്വികര്‍ പിറന്ന നാടുപേക്ഷിച്ചു വന്നതാണ് മലബാറില്‍.

“ഉവ്വോ…നീതുവിന് അതിശയമായി
“അതേ ..കുഞ്ഞേ….അതെല്ലാം എന്റെ അച്ഛനും മുത്തച്ഛനും മെല്ലാം പറഞ്ഞു കേട്ടിട്ടുള്ള കഥകളാണ്..കുഞ്ഞു വിജയ നഗര സാമ്രാജ്യത്തെപ്പറ്റി കേട്ടിട്ടില്ലേ.. ടിപ്പു വിജയ നഗരം കീഴടക്കിയപ്പോള്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ ‍ബെല്ലാരിയില്‍ നിന്നും പലയിടങ്ങളിലേക്ക് ചിന്നി ചിതറിപ്പോയി . ഞങ്ങള്‍ എത്തപ്പെട്ടത് പാലക്കാട്ടാ‍. കുറെപ്പേര്‍ അന്യദേശങ്ങളില്‍ ഉണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു. വിജയ നഗരത്തിലെ സമ്പല്‍ സാമൃദ്ധിയില്‍ നിന്നും പാലക്കാട്ടേക്ക് പറിച്ചെറിയപ്പെട്ട ഞങ്ങള്‍ രണ്ടു തലമുറയുടെ പ്രയത്നം കൊണ്ട് സാമാന്യം നല്ല നിലയിലെത്തി. അപ്പോഴാണ് അതേ ദു:ര്‍‍വിധി മലബാര്‍ ലഹളയുടെ രൂപത്തില്‍ ഞങ്ങളെ പിടികൂടിയത്.“

“ബെല്ലാരിയിലെ നായിക്കന്മാരെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്.അവരുടെ പിന്മുറക്കാര്‍ തന്നെയാണോ നിങ്ങളും..?

“അതേ കുഞ്ഞേ…ഞങ്ങളുടെ പൂര്‍വ്വികര്‍ പടനായകന്മാരായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരെ ധാര്‍വ്വാഡില്‍ പട നയിച്ച സിധൂര്‍ ലക്ഷ്മണന്റെയും ബല്ഗാമില്‍ പൊരുതിയ റാണി കിട്ടൂര്‍ ചന്നമ്മയുടെയും പിന്മുറക്കാരാ ഞങ്ങളെന്ന് അച്ഛനെപ്പോഴും അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.
“ഈ കഥകളെല്ലാം കാഞ്ഞരപ്പിള്ളിക്കാര്‍ക്കറിയില്ലേ അപ്പൂപ്പാ...”നീതു അത്ഭുതത്തോടെ ചോദിച്ചു.
“അതെല്ലാം പഴങ്കഥകളല്ലേ കുഞ്ഞേ… പറഞ്ഞ് അഭിമാനിക്കാന്‍ മാത്രമുള്ളവ. എന്റെ മക്കള്‍ക്കു പോലും അതൊന്നും കേള്‍ക്കാന്‍ താല്പര്യമില്ല. കാഞ്ഞരപ്പിള്ളില്‍ ഞങ്ങള്‍ വെറും കൂലിപണിക്കാര്‍ മാത്രം.”

“ഇവിടെയെത്തിയ ഞങ്ങള്ക്ക് ഇവിടത്തെ ജോണിക്കുട്ടിയുടെ വല്ല്യപ്പന്‍‍‍‍ ചാക്കോമാപ്പിള കയറി കിടക്കാനൊരിടം തന്നു. ഞങ്ങള്‍ അവരുടെ കുടിയാന്മാരായി. അങ്ങനെ ഞങ്ങളും കാഞ്ഞിരപ്പള്ളിക്കാരായി. ഇവിടത്തെ റബ്ബര്‍ തോട്ടത്തിലും കാപ്പിത്തോട്ടത്തിലുമെല്ലാം പണിക്കാരായി. വസന്തയുടെ കുടുബവും ഈ ഭാഗത്തേക്കു തന്നെയാണ് വന്നത്. പത്തിരുപതു വയസ്സു കഴിഞ്ഞപ്പോള്‍ അവളെത്തന്നെ കല്യാണം കഴിച്ചു. വളര്‍ന്നു വലിയ പെണ്ണായിട്ടും വസന്തയുടെ പഴയ സ്വഭാവത്തിന് മാറ്റമുണ്ടായിരുന്നില്ല. വര്ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിന് അവളെന്നോട് കുത്തു വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു.“
“ആ ലഹളയില്‍ ചത്ത സുഗന്ധിയെ ഓര്ത്താ നിങ്ങളെന്നെ തൊടുന്നത്.പിന്നെങ്ങനെയാ ഈശ്വരന്‍ നിങ്ങള്‍ക്കു കുഞ്ഞുങ്ങളെത്തരുന്നത്..?“
“അവളുടെ കുത്തുവാക്കുകള്‍ ദിവസം തോറും കൂടിക്കൊണ്ടിരുന്നു. അതിനറുതി വരുത്തുവാനെന്നോണം ഈശ്വരന്‍ നാല്‍പ്പതാം വയസ്സില്‍ ഞങ്ങള്‍ക്ക് ആദ്യത്തെ കുഞ്ഞിനെ തന്നു. ഇളയവന്‍ ബാലരാജുവിന് പതിനഞ്ചു വയസ്സായപ്പോള്‍ അവള്‍ മരിച്ചു.“
“വസന്തയെ കല്യാണം കഴിച്ചിട്ടും അപ്പൂപ്പനെന്താ പഴയ സുഗന്ധിയെ ഓര്‍ത്തിരുന്നത്..?അതു ശരിയായില്ല അപ്പൂപ്പാ” നീതു പറഞ്ഞു.
“ഒരിക്കലുമില്ല കുഞ്ഞേ.. ഞാന്‍ മറക്കാന്‍ ശ്രമിക്കുന്തോറും വസന്ത കുത്തുവാക്കുകള്‍ പറഞ്ഞെന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.“
രാമസ്വാമി ചെറുചിരിയോടെ തുടര്ന്നു
“ചില പെണ്ജന്മങ്ങള്‍ അങ്ങനെയാ…..കെട്ടിയവന്മാര്ക്ക് സ്വൈര്യം കൊടുക്കുന്നത് ഇഷ്ടമല്ല. സത്യം പറഞ്ഞാല്‍ വസന്തയുടെ മരണത്തിനു ശേഷം സുഗന്ധിയെ ഞാനങ്ങനെ ഓര്‍ത്തിട്ടില്ല കുത്തുവാക്കുകള്‍ പറഞ്ഞോര്‍പ്പിക്കാന്‍ അളില്ലാഞ്ഞതു കൊണ്ടാവും. ഇന്നിപ്പോള്‍ വളരെ വര്‍ഷങ്ങള്‍‍‍ക്കു ശേഷം അവളെ ഓര്‍ത്തു .”
കഥപറഞ്ഞു തീര്‍ന്നി ട്ടും നായിക്കന്‍ പഴയ ഓര്‍മ്മരകളില്‍ നിന്നും വിടുതല്‍ പ്രാപിച്ചിട്ടില്ലെന്നവള്‍ക്കു മനസ്സിലായി. ചുളിഞ്ഞ കണ്‍പോളകള്‍ക്കുള്ളിലെ ആ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അയാള്‍ അഗാധമായ ചിന്തയിലാണെന്നു തോന്നി
“എന്താ അപ്പൂപ്പാ…അലോചിക്കുന്നത്..? സുഗന്ധിയെക്കുറിച്ചാണോ…?”
അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്ന് മന്ദഹസിച്ചു കൊണ്ട് അതേയെന്ന് തലയാട്ടി.

“ഞാന്‍ പോകുന്നു.നാളെ കാണാം” എന്ന് പറഞ്ഞവള്‍ തോട്ടത്തിലേക്കിറങ്ങി. വിശാലമായ തോട്ടത്തിന്റെ ഓരം ചേര്ന്നൊഴുകുന്ന ചെറു തോടിന്റെ അരികിലെ കൈതക്കടുകള്ക്കരികിലെത്തിയപ്പോള്‍ കൈതപ്പൂക്കളുടെ സുഗന്ധം... മുള്ളുകള്‍ വക വെക്കാതെ അവള്‍ കുറച്ചു കൈതപൂക്കള്‍ പൊട്ടിച്ചെടുത്തു. തിരിച്ചു വന്നപ്പോള്‍ അതേ കയ്യാലയില്‍ തന്നെയിരിപ്പുണ്ട് രാമസ്വാമി. കൈതപ്പൂക്കള്‍ പിന്നില്‍ ഒളിപ്പിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“അപ്പൂപ്പനിതുവരെ വീട്ടില്‍ പോയില്ലേ…?”
“പോകുന്നു കുഞ്ഞേ…കനകവും കുട്ടികളും വീട്ടിലെത്താറായിക്കാണും.ബാലന്‍ പിന്നെ ഇരുട്ടിയാലേ എത്തുകയുള്ളു”
“അപ്പൂപ്പനൊന്നു കണ്ണടച്ചേ..ഞാന്‍ ഒരു സമ്മാനം തരാം” കുസൃതിയോടെ അവള്‍ പറഞ്ഞു
കണ്ണുകളടച്ചിരുന്ന രാമസ്വാമിയുടെ കൈകളിലേക്ക് അവള്‍ ആ കൈതപ്പൂക്കള്‍ വച്ചു കൊടുത്തു. ശുഷ്ക്കിച്ച കൈ വിരലുകള്‍ കൊണ്ട് പരതി നോക്കിയ അയാള്‍ക്കു മനസ്സിലായി ആ വിലപ്പെട്ട സമ്മാനം എന്താണെന്ന്. കണ്ണുതുറക്കാതെ തന്നെ അയാള്‍ അതെടുത്ത് സാവധാനം മണത്തു.. അടഞ്ഞ കണ്ണുകളുമായി അയാള്‍ അത് മണത്തുകൊണ്ടിരുന്നു…. ആ കണ്ണുകളില്‍ നിന്നും ജലബിന്ദുക്കള്‍ പ്രവഹിച്ചു. ഒന്നു രണ്ടു നിമിഷം കഴിഞ്ഞിട്ടും അയാള്‍ കണ്ണു തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ നീതു പരിഭ്രമത്തോടെ അയാളെ വിളിച്ചു…
“അപ്പൂപ്പാ…”
കണ്ണുതുറന്നു അവളെ നോക്കിയ അയാള്‍ കണ്ണുകള്‍ തുടച്ചു കൊണ്ടു പറഞ്ഞു..
“നന്ദി….കുഞ്ഞേ…ഒരുപാടു നന്ദി…“
കൈതപ്പൂക്കളും നെഞ്ചോടു ചേര്ത്തുകൊണ്ട് യാത്രപോലും പറയാതെ ഊന്നുവടി നിലത്തമര്‍ത്തി ആ പടുവൃദ്ധന്‍ വീട്ടിലേക്കു നടന്നകന്നു.

പിറ്റേന്ന് രാവിലെ ഏഴുമണിയായിക്കാണും. റീത്താമ്മാന്റിയുടെ കൂടെ അടുക്കളയിലിരുന്നു ചായകുടിക്കുകയായിരുന്നു നീതു.
“റീത്താമ്മച്ചേച്ചി… ജോണിച്ചേട്ടനില്ലേ ഇവിടെ..?“ അടുക്കള വരാന്തയില്‍ നിന്നും പരിഭ്രമത്തോടെ വിളിക്കുന്ന കനകത്തിന്റെ ശബ്ദം.
“എന്താ കനകം..?എന്തു പറ്റി..? പല്ലുതേച്ചുകൊണ്ടിരുന്ന ജോണിക്കുട്ടി ശബ്ദം കേട്ട് റീത്താമ്മയോടൊപ്പം പുറത്തേക്കിറങ്ങി.
“അച്ഛന്‍ രാവിലെ വിളിച്ചിട്ട് ഉണരുന്നില്ല.എനിക്കെന്തോ വല്ലാതെ തോന്നുന്നു..” അവള്‍ കിതച്ചു കൊണ്ടു പറഞ്ഞു.
“ബാലനില്ലേ അവിടെ..?” നായിക്കന്റെ വീട്ടിലേക്കു ധൃതിയില്‍ നടക്കുന്നതിനിടയില്‍ ജോണിക്കുട്ടി അന്വേഷിച്ചു.
“ഇല്ല.. അവരച്ഛനും മക്കളും ഇന്നു നേരത്തേ പോയി. ഇന്നലെ രാത്രി കിടക്കുന്നതു വരെ എന്നുമില്ലാത്ത സന്തോഷമായിരുന്നു അച്ഛന്.
ഇന്നലെ ഈ മോളെക്കണ്ട കാര്യവും ഞങ്ങളോട് പറഞ്ഞായിരുന്നു.” അവരുടെ കൂടെ നടക്കുന്ന നീതുവിനെ നോക്കി കനകം പറഞ്ഞു.

അവരുടെ പിന്നാലെ രാമസ്വാമിയുടെ വീടിനുള്ളില്‍ കയറിയ നീതു, കട്ടിലില്‍ തഴപ്പായയില്‍ കിടക്കുന്ന വൃദ്ധന്റെ ചേതനയറ്റ ശരീരം കണ്ടു.മുറിയിലാകെ കൈതപ്പുക്കളുടെ സുഗന്ധം.നായിക്കന്റെ കട്ടിലില്‍ അവിടവിടെയായി വാടിയ കൈതപ്പൂക്കള്‍ ചിതറിക്കിടക്കുന്നു. ഒരു കൈതപ്പൂവിതള്‍ അയാളുടെ ചുരുട്ടിപ്പിടിച്ച കൈയ്യില്‍ നിന്നും പുറത്തേക്കു നീണ്ടു നിന്നു.

55 comments:

  1. "നീളമുള്ള ഒരു കൈതപ്പൂവിതള്‍ അയാളുടെ ചുരുട്ടിപ്പിടിച്ച കൈയ്യില്‍ നിന്നും പുറത്തേക്കു നീണ്ടു നിന്നു."
    കഴിഞ്ഞ കഥയേക്കാള്‍ ഇതെനിക്ക് കൂടുതല്‍ നന്നായി തോന്നി. ലളിതമായി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നാലുമണിച്ചായ, കഞ്ഞിയും പുഴുക്കും തുടങ്ങിയ പ്രയോഗങ്ങള്‍ കഥയുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചു. പിന്നെ സെഞ്ചറിയെകുറിച്ച് വരച്ച ഹാസ്യാത്മകമായ കൂട്ടിച്ചേര്‍ക്കലുകള്‍ പോലുള്ള മേമ്പൊടി എല്ലാം....
    ഒരു ചെറിയ വിയോജിപ്പുകൂടി പറയട്ടെ. കുറേ സംഭവങ്ങള്‍ ഒന്നിപ്പിച്ച് പറഞ്ഞതുപോലെ തോന്നി. നീളവും കുറച്ച് കുറയ്ക്കാമായിരുന്നു.

    നവവത്സരാശംസകള്‍.

    ReplyDelete
  2. രാമസ്വാമി നായ്ക്കനെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.

    ഒരുപക്ഷേ ,മനസ്സിലുള്ളതെല്ലാം ആരോടെങ്കിലും പറഞ്ഞു തീര്‍ക്കാന്‍ വേണ്ടി മാത്രം അയാള്‍ അത്രയും കാലം ജീവനോടെ ഇരുന്നതാകണം.

    പുതുവത്സരാശംസകള്‍!

    ReplyDelete
  3. വായനയ്ക്കു നന്ദി റാംജീ,ശ്രീ..

    ReplyDelete
  4. ഭാഷയും ശൈലിയും ഇഷ്ടമായി. പോസ്റ്റിന്റെ നീളം കുറച്ചാല്‍ വായനക്ക് കുറച്ചു കൂടി സുഖം കിട്ടും എന്ന് തോന്നുന്നു. ആശംസകള്‍.

    ReplyDelete
  5. ജ്വരം മൂര്‍ച്ഛിച്ച അവന്‍ ഒരു രാത്രിയില്‍ ആ കാളവണ്ടിയില്‍ തന്നെ കിടന്നു മരിച്ചു. മുത്തുരാജന്‍ മരിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്റെയോ അച്ഛനെയോ കണ്ണില്‍ നിന്നും വന്നില്ല. മറിച്ച് അവന്റെ ശരീരം എന്തു ചെയ്യും എന്ന ആധിയായിരുന്നു.അലമുറയിട്ടു കരഞ്ഞ അമ്മയെയും ഞങ്ങള്‍ക്ക് ശ്രദ്ധിക്കാനായില്ല.
    ചേച്ചി വല്ലാത്ത ഒരു കഥ .
    ചേച്ചിയുടെ ജോലി എന്താ ?? ഒരു ബ്യൂറോക്രാറ്റ് ആണോ ?? ഐ എ എസ്, ഐ പി എസ് പോലെ .
    പിന്നെ എന്‍റെ ഒരു പോസ്റ്റ്‌ ഒരു മാസം മുന്‍പ് ഇട്ടിരുന്നു . അത് ചേച്ചി കണ്ടിരുന്നോ ?

    ReplyDelete
  6. വയനക്കു നന്ദി ശ്രദ്ധേയന്‍
    പ്രദീപ് നന്ദി. ഞാന്‍ ഒരു വീട്ടമ്മയാണ്.ഹസ്സ് കേന്ദ്രസേനയില്‍ പോലീസ് ഓഫീസര്‍.അതാണ് എനിക്ക് സര്‍ക്കാരുമായുള്ള ബന്ധം.അതുകൊണ്ടാ ഈ കാശ്മീരില്‍ തണുപ്പത്തു വന്നു കിടക്കുന്നേ.പ്രദീപിന്റെ ബ്ലോഗ് വായിച്ചായിരുന്നു.കമന്റിടാന്‍ പറ്റുന്നില്ല.പ്രൊഫൈല്‍ ചൂസ് ചെയ്യുമ്പോള്‍ എന്തോ കുഴപ്പം.....

    ReplyDelete
  7. നന്നായിരിക്കുന്നു
    പുതുവത്സരാശംസകള്‍

    ReplyDelete
  8. നായ്ക്കരെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു...
    വളരെ സുന്ദരം, ഗംഭീരം...

    (ഊർമ്മിള പല ആവർത്തി വായിച്ചു, ഇനിയും വായിക്കും, അതിമനോഹരം, എന്തുകൊണ്ടോ കമന്റ് ഇടാൻ സാങ്കേതിക തടസ്സം വന്നു, ക്ഷമിക്കണം)

    നന്ദി...അശംസകൾ...

    ReplyDelete
  9. നന്ദി നന്ദന,മധൂ,ഗോപകുമാര്‍

    ഗോപകുമാറിന്റെ പോസ്റ്റിന്‍ എനിക്കും കമന്റിടാ സാധിക്കുന്നില്ല.ഗൂഗിള്‍ അക്കൌണ്ട് ചൂസ് ചെയ്തിട്ടും കമന്റു പോകുന്നില്ല

    ReplyDelete
  10. നായ്ക്കന്റെ കൂടെ വിസ്മൃതിയിലാണ്ട പതിറ്റാണ്ടുകൾക്ക് പുറകിലേക്കൊരു യാത്ര തരമാക്കി തന്നതിനു നന്ദി.. കഥ കൈതപ്പൂവിന്റെ സുഗന്ധമായ് ഒരു ചെറു വിങ്ങലായ് മനസ്സിലുടക്കി നില്ക്കുന്നു..
    ആശംസകൾ !!

    ReplyDelete
  11. കുറേ സമയം വേണ്ടി വന്നു .....കഥ മനോഹരമായിരിക്കുന്നു................

    ReplyDelete
  12. നല്ലത് ഏറിയാല്‍ കുഴപ്പമെന്നാരാണു പറഞ്ഞത്...
    നന്നായി...ആശംസകള്‍...

    ReplyDelete
  13. thanks to toms,veeru,kunjippennu,gopikrishnanan & kottottikkaran

    ReplyDelete
  14. thanks mazhameghangal...read yr blog also.but I can't comment in it..some problems while choosing profile...........

    ReplyDelete
  15. നന്നായിരിക്കുന്നു.

    ആശംസകള്‍

    ReplyDelete
  16. രാമസ്വാമി നയിക്കനെ നേരില്‍ കണ്ട ഒരു പ്രതിതി !
    നന്നായിരിക്കുന്നു !

    ReplyDelete
  17. റോസിലി ചേച്ചി കമന്റ്‌ ഇടാന്‍ വൈകിപോയി, മനോഹരമായി രാമസ്വാമി നയിക്കന്റെ കഥ പറഞ്ഞു, നല്ല ഭാഷ, ശരിക്കും പിടിച്ചു ഇരുത്തി കളഞ്ഞു.

    ReplyDelete
  18. nalla kadha rose ..

    nerathe vayichathaa,, but coment idan patteella sorry ,,,
    ineem ezhuthuka ,,,

    ReplyDelete
  19. കഥ നന്നായിരിക്കുന്നു!!!


    ഒരല്പം നീളം കുറച്ചിരുന്നു എങ്കില്‍ നന്നായേനെ എന്നൊരു തോന്നല്‍!

    ReplyDelete
  20. നല്ലൊരു കഥ
    ഇഷ്ട്ടമായിട്ടോ ..

    ReplyDelete
  21. കുറെ നേരമെടുത്തു വായിച്ച് തീര്‍ക്കാന്‍..നല്ല കഥ..ബുക്ക് മാര്‍ക്ക് ചെയ്തേക്കാംസ് എന്ന് വിചാരിച്ചു ബാക്കി സമയം പോലെ വായിക്കാമല്ലൊ. ആശംസകള്‍..

    ReplyDelete
  22. ആശംസകള്‍............

    ReplyDelete
  23. thanks to
    Hamsa,Khan.Ozhukkan,Ramanika,Unmesh,Checchippennu,Sinu,Jayaraj,Pradeepand Kurupp

    ReplyDelete
  24. കുറച്ചുനീളമേറിയതാണെങ്കിലും,നല്ല വായനാസുഖമുള്ള കഥ കേട്ടൊ റോസ് ....
    ഈ കഥയൊഴുക്ക് നായിക്കിന്റെ സ്വെഞ്ചറി ചരിത്രത്തോടൊപ്പം,ബെല്ലാരി/പാലക്കാട്/കാഞ്ഞിരപ്പള്ളി വരെ ഒഴുകിയെത്തിയപ്പോഴേക്കും,രണ്ടുപടയോട്ടങ്ങളുടെ പരിണിതഫലങ്ങൾകൂടി തിരയടിച്ചുപോകുന്നതും ചിത്രീകരിച്ചത് കേമമായി....
    അഭിനന്ദനങ്ങൾ !

    ReplyDelete
  25. ഒരു സുഹൃത്ത്‌ പറഞ്ഞാണ് താങ്കളുടെ ബ്ലോഗില്‍ എത്തിയത്. "ഊര്‍മിള" നന്നായിരുന്നു.. പുതിയത് വായിച്ചില്ല. കഥയുടെ നീളം കണ്ടപ്പോള്‍ പേടിയായി. പിന്നീട് വായിക്കാം. സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും വായിക്കൂ... ഉത്തരേന്ത്യയില്‍ താമസിച്ചിരുന്ന ഒരു മലയാളി തന്നെയാണ് ഞാനും.

    ReplyDelete
  26. really a good story.language also very good.
    but mappila lahalayum,tippuvinte crueltyum okke paranju chechide assal jathi swabhavam kaanichu

    ReplyDelete
  27. നന്ദി ബിലത്തിപട്ടണം,മനോ വിഭ്രാന്തികള്‍..

    അഞ്ജാതക്ക്,.മഞ്ഞക്കണ്ണാടിയില്ലാതെ ഒരു കഥയെ കഥയായി കാണുക. ആവശ്യമില്ലാതെ മതവും ജാതിയും ഇതിലേക്ക് വലിച്ചിഴക്കാതിരിക്കുക.മതത്തിന്റെ വിഷ വിത്തുക്കളില്‍ നിന്ന് ബ്ലോഗു മേഖലയെ എങ്കിലും ദയവായി ഒഴിവാക്കു.
    ഈ കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരാളാണ്.ഇതിലെ റൊമാന്റിക് വശം ഒഴികെ ബാക്കിയെല്ലാം ബെല്ലാരിയില്‍ നിന്നും പാലായനം ചെയ്ത് പിന്നീട് മലബാറില്‍ നിന്നും പാലായനം ചെയ്യപ്പെട്ട നായിക്കന്മാരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്.വഴിയരികിലെ ആ ശവസംസ്കാരം വരെ.പാലായനം എന്നും ദുഖകരമല്ലേ...അതാണ് ഞാനിതില്‍ അവതരിപ്പിച്ചത്.. അനുഭവസ്ഥരില്‍ നിന്നു കേള്‍ക്കുമ്പോള്‍ അതിനു തീവ്രതയേറും

    ReplyDelete
  28. മനോവിഭ്രാന്തികളിലെ കമന്റ്‌ ഫോളോ അപ്പാണ്‌ ഇവിടെയെത്തിച്ചത്‌. എതിലേയോ പോയി എവിടെയോ എത്തി, നായ്‌ക്കനെപ്പോലെ.......നല്ല കഥ.

    ReplyDelete
  29. നല്ല അവതരണം...
    അസ്സലായി....
    കലകലക്കന്‍...
    ഉശാറായിക്ക്ണ്...
    വ്യത്തിയുള്ള എഴുത്ത്...
    ഒരു നല്ല കഥ വായിച്ചു. നന്ദി.

    ReplyDelete
  30. ഇത്തിരി വൈകി എത്താന്‍. ഇഷ്ടായീട്ടോ കഥ. പലായനം എത്ര സങ്കടകരമാണില്ലേ, അതു വീണ്ടും വീണ്ടുമാകുമ്പോഴോ?

    രാമസ്വാമി നായ്കനെ കാണാന്‍ പറ്റുന്നുണ്ട് മനസ്സില്‍. ആരോഗ്യമെങ്കിലും ഉണ്ടല്ലോ ആ പാവം വയസ്സനു്.

    ReplyDelete
  31. കഥ നന്നായി. നായിക്കന്‍ എന്ന കഥാപാത്രം കൈതമുള്ള് കൊണ്ട വേദനയായി.

    ReplyDelete
  32. you please remember what you hav told me before writing.british rulers ajenda was split & rule. for that they hav done a lot to split hindu muslim unity.even in historical narrations they picturised muslim rulers like tipu sultan in a very bad way.they only put the seed for mappila lahala also.after them, some people have taken their duty to spread these wrong ideas through articles, stories,novels& even news media.that's wat i point out here.when someone tells the truth don't get disturbed.really it is a touching story,with that you are putting some bad hints .i am not introducing any cast related topics .it is already here.

    ReplyDelete
  33. അഞ്ജാതക്ക്,

    "chechide assal jathi swabhavam kaanichu"


    ഇതാണ് താങ്കള്‍ എനിക്കിട്ട കമന്റ് .ജാതിസ്വഭാവം കാണിക്കാനല്ല ഒരു കഥ പറയാനാണ്. ഞാന്‍ ശ്രമിച്ചത്.ഇതിനെച്ചൊല്ലിയുള്ള തുടര്‍ കമന്റുകള്‍ ഇവിടെ നിര്‍ത്തുന്നു

    ReplyDelete
  34. നന്ദി മൈത്രേയി,മുക്തര്‍,ടൈപ്പിസ്റ്റ്,സുകന്യ,ജയരജ്

    ReplyDelete
  35. LENGTHY.....BUT REALLY INTERESTING.
    IT DEPICTS THE RURAL LIFE & IT'S INNOCENCE BEAUTIFULLY.

    ReplyDelete
  36. നന്നായിരിക്കുന്നു...

    ReplyDelete
  37. ആസ്വദിക്കേണ്ട രീതിയില്‍ വായിച്ചാല്‍ ഒരു നല്ല കഥ... വരികള്‍ക്കിടയിലൂടെ വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ അജ്ഞാതക്ക് മറുപടി കൊടുത്തത് നന്നായി... ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഒട്ടും സമയം കളയാതെ നീക്കണം.

    ReplyDelete
  38. നല്ല കഥ...വായിച്ചു തുടങ്ങിയപ്പോള്‍ പൂര്‍ത്തിയാക്കാതിരിക്കാന്‍ കഴിഞ്ഞില്ല..പുതിയ തലമുറയിലെ കുട്ടികള്‍ നീതുവിനെ പോലെ ആയിരിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു.....

    ReplyDelete
  39. ഹെ ഹെ ഹേ.. :)

    ചുമ്മാതല്ല ഈ കഥ മോഷ്ടിച്ചതെന്ന് ഇപ്പോ മനസ്സിലാവണു :))

    ചരിത്രാഖ്യയിക (ശരി തന്നെയോ??) സ്പര്‍ശനം വായനയെ നല്ലൊരു തലത്തിലെത്തിക്കുന്നുണ്ട്!

    ReplyDelete
  40. നിശാസുരഭി,
    ഈ പോസ്റ്റ് കട്ടവനെ തെറിവിളിയ്ക്കേണ്ടിവന്നു. താങ്കള്‍ ക്ഷമിയ്ക്കുമല്ലോ.

    ReplyDelete
  41. റോസിലി,
    നല്ലതൊന്നും നാലാളു കാണുന്നിടത്തെല്ലാം വെയ്ക്കരുതെന്നു്, ഇപ്പോള്‍ മനസ്സിലായില്ലേ?
    ആ പാവം മോഷ്ടാവിനു നന്ദി പറയണം! അവനില്ലെങ്കില്‍ ഒരു പക്ഷെ, ഞാന്‍ ഈ നല്ല കഥ വായിക്കാതെ പോകുമായിരുന്നു.
    മോഷ്ടാവിന്റെ ബ്ലോഗില്‍ ഞാനൊന്നു പോയിനോക്കി. നാല്ല തെറികളെല്ലാം ഓരോരുത്തരു പോസ്ടിപ്പോയി.
    അതുകൊണ്ട്, ഞാനായിട്ട് ഒന്നും പറയാതെ ഇങ്ങു പോന്നു.
    കഥ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
    ഏതെങ്കിലും ഉളുമ്പു കള്ളന്മാരെ പേടിച്ചിട്ടു കഥ എഴുതാതെ ഇരിക്കേണ്ട, പ്രതിഫലം ആഗ്രഹിക്കാതെ കര്‍മ്മം ചെയ്യുക.
    ആശംസകള്‍!

    ReplyDelete
  42. മുകളിൽ പറഞ്ഞപോലെ മോഷ്ടാവിനു നന്ദി...

    വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.. നല്ല എഴുത്ത്. നന്നായിരിക്കുന്നു. തുടർന്നും എഴുതു... ആശംസകൾ...

    ReplyDelete
  43. ഈ കഥ വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു. ചരിത്രവും ഭാവനയുമെല്ലാം വേണ്‌ടുവോളം നിറഞ്ഞ്‌ നില്‍ക്കുന്നു. ജീവിതത്തില്‍ ഒാരോരുത്തര്‍ക്കും ഒരു ആത്മ സഖിയുണ്‌ടാകും. അത്‌ ഭാര്യയോ ഭര്‍ത്താവോ ആകണമെന്നില്ല. മറിച്ച്‌ നമ്മുടെ ഉപബോധ മനസ്സില്‍ നമ്മെ സ്പര്‍ശിച്ച ആള്‍ ആയിരിക്കും നമ്മുടെ ആത്മസഖി. ഒരു ഒഴുക്കൊടെ വായിച്ചു തീര്‍ത്തു. അഭിനന്ദനങ്ങള്‍ !

    ReplyDelete
  44. വൈകിയ സമയത്തൊരു കമന്റ്‌...
    എന്നെ പോലുള്ളവര്‍ വായിക്കാന്‍ പറ്റിയ രീതിയില്‍ ... ഉപമയോ ഉത്പ്രേക്ഷയോ.. സാഹിത്യമോ ഒന്നും വരി വലിചിടാതെയുള്ള നല്ല എഴുത്ത്..

    ReplyDelete
  45. കഥയിലൂടെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ഒരു പ്രതീതി...ശൈലി ഇഷ്ടമായി ...കഥയും

    ReplyDelete
  46. പതിവ് പ്പോലെ തന്നെ റോസ് ലി എഴുതിയ നല്ലൊരു കഥ നൊമ്പരവും ചരിത്രവുമായി അങ്ങനെ മനോഹരമായി ഈ കഥ

    ReplyDelete
  47. അപ്പൊ ഇതിനു വേണ്ടിയാ നായ്ക്കന്മാരുടെ ചരിത്രം അന്വേഷിച്ചത്,അല്ലെ..?
    കഥ നന്നായിട്ടുണ്ട്,അഭിനന്ദനം.

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍