3.8.11

പിരാനകള്‍



പിരാനകള്‍ കൂട്ടത്തോടെയാണ് സുജയുടെ ചുറ്റും എത്തിയത്‌. എങ്ങനെ അവ എത്തി എന്നത് അവള്ക്കു മനസ്സിലായില്ല. വിവസ്ത്രയായി കിടന്ന അവളുടെ ശരീരത്തിലെ മാംസം അവ ഒരറ്റത്തു നിന്നും ഭക്ഷിക്കുവാന്‍ തുടങ്ങി. കാലുകളില്‍ നിന്നും അവ ഉടലിലേക്ക് നീങ്ങിയിരിക്കുന്നു. കാലുകളില്‍ ഇപ്പോള്‍ അസ്ഥികള്‍ മാത്രമേ ബാക്കിയുള്ളു. ഉടലിലെ മാംസം തിന്നു തീര്ന്ന അവ അവളുടെ വലത്തെ മാറും ഭക്ഷിച്ചു കഴിഞ്ഞു, ഇപ്പോള്‍ അവ അവളുടെ ഇടത്തെ മാറിലേക്ക് നീങ്ങിയിരിക്കുന്നു. വളരെ പെട്ടെന്ന് അത് തീര്ത്തുകഴിഞ്ഞ പിരാനകള്‍ ഇപ്പോള്‍ അവളുടെ ഹൃദയത്തിനടുത്താണ്. പക്ഷേ തുടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം മാത്രം അവക്ക്‌ ഭക്ഷിക്കാനാവുന്നില്ല. കൂര്ത്ത പല്ലുകള്‍ ഉപയോഗിച്ച് ഓരോന്നായി ശ്രമിക്കുന്നുണ്ട് അവളുടെ ഹൃദയം ഭക്ഷിക്കുവാനായി. പക്ഷേ എന്തൊരതിശയം അവ തോറ്റു പിന്‍വാങ്ങുന്നു. !!! തുടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം അവയെ ഭയപ്പെടുത്തുന്നത് പോലെ തോന്നി. ഇനി അവ എന്ത് ചെയ്യുമെന്ന് നോക്കി കിടക്കുമ്പോഴാണ്.

“ലൈബ്രറിയില്‍ കിടന്നുറങ്ങാതെ ഹോസ്റ്റലില്‍ പോയി ഉറങ്ങൂ സുജേ..”
എന്ന മഹേഷിന്റെ ശബ്ദം അവളെ ഉണര്ത്തിയത്. തടിച്ച റെഫറന്സ് ബുക്കില്‍ തല ചായ്ച്ചു മയങ്ങിപ്പോയ സുജ തല ഉയര്ത്തി മുന്നില്‍ നില്ക്കുന്ന മഹേഷിനെയും പുസ്തകത്തിലെ പിരാന മത്സ്യങ്ങളുടെ ചിത്രത്തിലേക്കും മാറി മാറി നോക്കി. പെട്ടെന്ന് തന്നെ പരിസര ബോധമുണ്ടായ അവള്‍ ബുക്കടച്ചു വെച്ച് അയാളെ നോക്കി ചെറിയ ചമ്മലോടെ ചിരിച്ചു.
“ഉറങ്ങിപ്പോയതറിഞ്ഞില്ല മഹീ... പിരാനകളെപ്പറ്റി ഒരു വിചിത്ര സ്വപ്നവും കണ്ടു.”
അയാളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
“നീയും നിന്റെ ഒരു പിരാനകളും.. ഈ ഗവേഷണം തീര്ന്ന് എന്ന് നമ്മള്‍ വിവാഹിതരാകും സുജേ..? അന്ന് നീ വീട്ടില്‍ വന്നു പോയതില്‍ പിന്നെ അമ്മ ധൃതി പിടിക്കുന്നുണ്ട്.”
“ഇനി അധികമില്ല മഹീ. ഏറിയാല്‍ ഒരു ആറു മാസം..”
ലൈബ്രറിക്ക് മുന്നിലെ തണല്‍ മരത്തിന്റെ ചുവട്ടിലെ ചാരു ബെഞ്ചിലേക്കിരിക്കുന്നതിടയില്‍ അവള്‍ പറഞ്ഞു.
നോക്കൂ.. മഹേഷ്‌, ഈ പിരാനകളില്‍ ചെറിയൊരു വിഭാഗം മാത്രമേ മാംസഭുക്കുകളുള്ളൂ. ചില സ്പീഷിസുകള്‍ മാത്രം ബാക്കിയെല്ലാം സസ്യഭുക്കുകളാണ്.” സുജ വീണ്ടും പിരാനകളെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.
“പക്ഷെ നമ്മള്‍ കേട്ടിരിക്കുന്നത് അങ്ങനെയല്ലല്ലോ..? ഒരു മനുഷ്യനെ കിട്ടിയാല്‍ കൂട്ടത്തോടെ ആക്രമിച്ചു എല്ലു മാത്രം ബാക്കി വെക്കുന്ന മീനുകളെന്നല്ലേ.”
“അത് ചെറിയ ശതമാനം മാത്രമേ ഉള്ളു. ബാക്കിയുള്ളവ വെറും നിരുപദ്രവകാരികള്‍. പക്ഷേ മാംസഭോജികള്‍ അപകടകാരികള്‍ തന്നെ. വിശന്നിരിക്കുന്ന പിരാന അതിന്റെ കുഞ്ഞുങ്ങളെ വരെ തിന്നു കളയും.”
“ഭീകരം തന്നെ. യക്ഷികള്‍ മനുഷ്യന്റെ മുടിയും നഖവും മാത്രം ബാക്കി വെക്കുന്ന പോലെ ഒരു കൂട്ടം മല്‍സ്യങ്ങള്‍ മനുഷ്യന്റെ എല്ലുമാത്രം അവശേഷിപ്പിച്ചു ഭക്ഷിക്കുക.”
“തീര്ച്ചയായും...അതാണല്ലോ ഞാന്‍ ഗവേഷണ വിഷയമായി പിരാനകളെ തന്നെ തിരഞ്ഞെടുത്തത്‌.”
“നിനക്ക് പി ച്ച് ഡി കിട്ടുന്ന ദിവസം ഞാന്‍ എന്റെ ജനകീയ ഭൂമിയുടെ മുന്‍ പേജില്‍ നിന്റെ ചിത്രം കൊടുക്കും.”
“മുന്‍ പേജിലോ..?” സുജക്ക്‌ ചിരിയടക്കാനായില്ല.
“അതേ. കൊച്ചി സര്‍വകലാശാലയില്‍ നിന്നും പിരാനാ മല്‍സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റു ലഭിച്ച സുജാത നായര്‍. എസ് ശേഖരന്‍ നായരുടെയും സുമതിയുടെയും മകളും ജനകീയ ഭൂമി സബ്‌ എഡിറ്റര്‍ മഹേഷ് കുമാറിന്‍റെ പ്രതിശ്രുതവധുവുമാണ്. എങ്ങനെയുണ്ട്..?”
മഹേഷ്‌ ഗൌരവത്തില്‍ ചോദിച്ചു.
“കൊള്ളാം..അവസാന ഭാഗം ഒന്ന് തിരുത്തണം. ജനകീയ ഭൂമി സബ്‌ എഡിറ്റര്‍ മഹേഷ്കുമാറിന്റെ ഭാര്യയുമാണ് എന്ന്‍.”
“അതിനു നമ്മള്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ സുജേ..?
“റിസേര്ച് തീര്ന്നിയട്ടല്ലേ നമ്മുടെ കല്യാണം. എന്നിട്ട് നമുക്ക്‌ ഹണിമൂണിന് ആമസോണ്‍ നദിക്കരയില്‍ പോകണം. പിരാനകളെ കാണുവാന്‍." സുജ ആവേശത്തോടെ പറഞ്ഞു.
“എന്ത്..? അങ്ങ് തെക്കേ അമേരിക്ക വരെയോ..? ഒറിനോക്കോ-ആമസോണ്‍ നദിക്കര ഒരു ഭീകര സ്ഥലമായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യ ഭോജികളായ ഗുഹാരിബോസ് എന്ന് പറയുന്ന ഒരു കൂട്ടം വനവാസികള്‍ അവടെയുണ്ടെന്നു കേട്ടിട്ടുണ്ട്. പിന്നെ സിനിമയില്‍ കണ്ടിട്ടുള്ള അനക്കോണ്ട എന്ന നരഭോജി പാമ്പ്‌.”
“ആമസോണിലെ നരഭോജികള്‍ ഇരകള്‍ കണ്മുന്നില്‍ വന്നാലേ ഇരയെ ഭക്ഷിക്കുകയുള്ളു. നമ്മുടെ നാട്ടിലെ നരഭോജികളെപ്പോലെ തന്ത്ര പൂര്‍വം ഇരയെ കുടുക്കില്‍ പെടുത്തുകയില്ല.’
മഹേഷിന്റെ മുഖം പെട്ടെന്ന് മങ്ങി. സര്‍വ ഉത്സാഹവും ചോര്ന്ന് ‍ അയാള്‍ ദേഷ്യത്തോടെ വിളിച്ചു
“സുജേ...”
“സോറി..മഹീ...”
അവള്‍ അയാളെ കുറ്റബോധത്തോടെ നോക്കി.
“നമ്മള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തപ്പോഴുള്ള ആദ്യത്തെ കണ്ടീഷനായിരുന്നു ഇത്. ഇക്കാര്യം വീണ്ടും എന്നെ ഓര്മ്മപ്പെടുത്തരുതെന്ന്.” അയാള്‍ ഇര്ഷ്യയോടെ പറഞ്ഞു
“വാ..നമുക്ക് കുറച്ചു നടക്കാം.” അയാളുടെ മൂഡ്‌ മാറ്റുന്നതിനായി അവള്‍ പെട്ടെന്ന് പറഞ്ഞു.
“വേണ്ട..എനിക്ക് ഓഫീസില്‍ ഒന്ന് കൂടെ പോകണം. ഫീച്ചറിന്റെ ജോലി തീര്ന്നിട്ടില്ല. നിന്നെ കണ്ടിട്ടു കുറച്ചു ദിവസമായല്ലോ എന്നോര്ത്തപ്പോള്‍ ഇടക്ക് സമയമുണ്ടാക്കി വന്നതാണ്. വല്ലാത്തൊരു കുഴപ്പം പിടിച്ച ഫീച്ചറാണ് അത്. ഒന്ന് രണ്ടു ലക്കം നീ വായിച്ചു കാണുമല്ലോ.”.
“ആ മയക്കു മരുന്ന് മാഫിയായുടേതാണോ...? വായിച്ചു..ശരിക്കും ത്രില്ലിങ്ങാണ് അല്ലെ മഹേഷ്‌..”
“പക്ഷേ..നമുക്കിതൊക്കെ വലിയ തല വേദനയാണ് സുജേ. അതെഴുതാന്‍ തുടങ്ങിയതോടെ ആകെ പ്രശ്നങ്ങളാണ്. നിര്ത്തിയേക്കാം എന്ന് പറഞ്ഞിട്ട് ബോസ്സ് സമ്മതിക്കുന്നുമില്ല”. അയാള്‍ പോകാനൊരുങ്ങിക്കൊണ്ടു പറഞ്ഞു

വൈകുന്നേരം തിരിച്ചു മുറിയിലെത്തിയിട്ടും അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. എപ്പോഴെങ്കിലും ഒരു പീഡനക്കേസ് റിപ്പോര്ട്ട് ചെയ്യേണ്ടി വന്നാല്‍ അയാളുടെ സുജ അവളുടെ സ്കൂള്‍ ബസ്സിലെ ഡ്രൈവറുടെ കയ്യില്‍ കിടന്നു പിടഞ്ഞ രംഗം അയാള്‍ മനസ്സില്‍ കാണും.
അവളുടെ അച്ഛനേക്കാള്‍ പ്രായമുള്ള മനുഷ്യന്‍. അങ്കിള്‍ എന്നാണത്രേ കുട്ടികള്‍ അയാളെ വിളിച്ചിരുന്നത്. സ്കൂള്‍ ബസ്സില്‍ നിന്നും അവസാനം ഇറങ്ങുന്ന പത്തു വയസ്സുകാരിയെ അയാള്‍ പ്ലാന്‍ ചെയ്തു കുടുക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ കണ്ടപ്പോഴാണ് അവള്ക്ക് തനിക്ക് പറ്റിയ അപകടത്തിന്റെ ഗൌരവം കുറച്ചെങ്കിലും മനസ്സിലായത്‌. ഗൈനക്കൊളജിസ്റ്റിന്റെ മുറിയുടെ മുന്നില്‍ പരിശോധനക്കായി അച്ഛന്റെയും അമ്മയുടെയും കൂടെ പോയപ്പോഴും അവരുടെ കണ്ണുകള്‍ തോര്ന്നിരുന്നില്ല. “പോലീസില്‍ അറിയിക്കാമായിരുന്നില്ലേ..?” എന്ന ഡോക്ടറുടെ ചോദ്യത്തിന് മുന്നില്‍ എന്റെ ഗിരിജക്കുട്ടിയുടെ ഗതി എന്റെ മോള്ക്കും വരരുതെന്ന് പറഞ്ഞു അച്ഛന്‍ കൊച്ചു കുട്ടികളെപ്പോലെ വിതുമ്പിക്കരഞ്ഞു. അച്ഛന്റെ കുഞ്ഞനുജത്തി അവളുടെ ഗിരിജചിറ്റ കാമുകനാല്‍ ചതിക്കപ്പെട്ടു ഗര്ഭിണിയായപ്പോള്‍ തൂങ്ങി മരിക്കുകയായിരുന്നത്രേ..
പോലീസും കേസുമൊന്നുമാക്കാതെ അച്ഛന്‍ സ്ഥലം മാറ്റം വാങ്ങി, സ്കൂളും മാറിയപ്പോള്‍ സുജ എന്ന പെണ്കുട്ടി പഴയ സുജയുടെ പേരും രൂപവുമുള്ള വേറെ ഒരു കുട്ടിയായി, പുതിയ സ്കൂളില്‍ പോയി.
കോളേജു പഠനകാലത്ത്‌ പ്രേമത്തോളം വളരാന്‍ തുടങ്ങിയ സൗഹൃദവും അവള്ക്കു ണ്ടായിരുന്നു. ഒരിക്കല്‍ ചവിട്ടി അരക്കപ്പെട്ട പൂവാണ് താനെന്ന അവളുടെ വെളിപ്പെടുത്തലില്‍ ആ സ്നേഹം എങ്ങോ മറഞ്ഞു.
അത് കൊണ്ടു തന്നെ മഹേഷിനോടും തന്റെ പഴയ കാലം വെളിപ്പെടുത്തുവാന്‍ അവള്‍ മടിച്ചില്ല. അതെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തുള്ളി കണ്ണീരോ ശബ്ദത്തില്‍ പതര്ച്ചയോ കാണാതിരുന്നത് അയാളെ അതിശയിപ്പിച്ചു.
“കഴിഞ്ഞ സംഭവങ്ങളുടെ ഒരു നിഴല്‍ പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകരുത് സുജേ.” എന്ന അയാളുടെ ആശ്വസിപ്പിക്കലില്‍
“നമ്മുടെ തലച്ചോറിലെ ഇഷ്ടമില്ലാത്ത ഓര്മ്മകള്‍ ഫീഡ് ചെയ്യപ്പെട്ട കോശങ്ങളെ നശിപ്പിക്കുവാനുള്ള സംവിധാനം ഇപ്പോഴും മെഡിക്കല്‍ സയന്സ് കണ്ടുപിടിച്ചിട്ടില്ല മഹേഷ്‌.” എന്നാണവള്‍ മറുപടി പറഞ്ഞത്‌.
“പുഴുക്കുത്തേറ്റ മൊട്ടുകള്‍ ശരിയായി വിടാറില്ല എന്ന് പറയുന്നത് വെറുതെയാണ് മഹീ..എന്നെ നോക്ക് ഞാന്‍ അതെല്ലാം അതിജീവിചില്ലേ. ഏതു പുഴുക്കുത്തിനെയും അതിജീവിക്കുവാന്‍ പറ്റിയ ഔഷധം ഉണ്ടാക്കുവാന്‍ അറിയാവുന്ന മനസ്സുമായാണ് ഈ സുജയെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ”
“ഇനി അക്കാര്യം നമുക്ക് പറയണ്ട സുജേ.. പ്ലീസ്‌ ...” അയാള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.
“ഞാന്‍ ആ ദുഃഖം എന്നേ മറികടന്നു മഹേഷ്‌, എന്നാലും കുഞ്ഞു നാളില്‍ കണ്ട പേടി സ്വപ്നം പോലെ ആ ഓര്മ്മകള്‍ എന്റെ മരണം വരെ കൂടെയുണ്ടാകും എന്നാണെനിക്കു തോന്നുന്നത്.”

സുജയുമായുള്ള അടുപ്പം തുടങ്ങിയ കുറെ നാള്‍ ഒരു നീറ്റലായി അത് അയാളുടെ മനസ്സില്‍ കിടന്നു. അവളെ വിട്ടിട്ടു പോയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. ചിന്തകള്‍ നടത്തിയ വടം വലിയില്‍ സുജ എന്ന പെണ്കുട്ടി അയാളുടെ മനസ്സിന്റെ് ചാഞ്ചാട്ടങ്ങളെ അതിജീവിച്ച് പ്രിയപ്പെട്ടവളായി മാറി. അവളെപ്പോലൊരു പെണ്കുട്ടി. അതവള്‍ മാത്രമേ ഉള്ളു എന്ന തിരിച്ചറിവില്‍ അയാള്‍ എല്ലാം മറന്നു. എല്ലാം തുറന്നു പറഞ്ഞ അവളുടെ നല്ല മനസ്സിനെ തള്ളിക്കളയാന്‍ ആയില്ല എന്നതായിരുന്നു സത്യം. പത്തു വയസ്സുള്ള ഒരു കൊച്ചു പെണ്കുട്ടി ഒരു രാത്രി ഏതോ ദുര്ഭൂതത്തിന്റെ പേക്കിനാവ് കണ്ടു. ആ രാത്രി കഴിപ്പോള്‍ ആ ഓര്മ്മകള്‍ പോലും അവളില്‍ നിന്നകന്നുപോയി. അതെ അത്ര മാത്രം. അയാള്‍ അങ്ങനെ മനസ്സിനെ ശാന്തമാക്കാന്‍ പഠിച്ചു.

പെട്ടെന്നയാളുടെ ഫോണ്‍ ശബ്ദിച്ചു. ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് ഈ നമ്പറില്‍ നിന്നുള്ള കോള്‍. ആദ്യത്തെ ഒരു പ്രാവശ്യമേ അയാള്‍ അതെടുത്തുള്ളു. നഗരത്തിലെ സ്കൂള്‍ പരിസരങ്ങളിലെ ലഹരി മരുന്ന് മാഫിയയെപ്പറ്റിയുള്ള ആ പരമ്പര എഴുതുവാന്‍ തുടങ്ങിയപ്പോള്‍ വരുന്നതാണ് ഈ നമ്പറില്‍ നിന്നുള്ള കോളുകള്‍ .“നിന്നെ തകര്ത്ത് കളയും, ദുഖിക്കേണ്ടി വരും” തുടങ്ങിയ ഭീഷണികള്‍. അയാള്‍ ദേഷ്യത്തോടെ ഫോണ്‍ സ്വിച്ച് ഓഫു ചെയ്തു വെച്ചു. അല്ലാതെ തന്നെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ്. അയാള്ക്ക് സകലരോടും ദേഷ്യം തോന്നി. ഇന്നത്തെ ദിവസം നശിപ്പിച്ച സുജയോടും. അയാള്‍ അസ്വസ്ഥതയോടെ കണ്ണടച്ചു കിടന്നു.
രാത്രി വൈകിയെപ്പോഴോ അയാള്ക്ക് ‌ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ സുജയുടെ പത്തോളം മിസ്സ്ഡ്‌ കോളുകള്‍. അയാള്‍ അമ്പരപ്പോടെ അവളെ തിരികെ വിളിക്കാനാഞ്ഞപ്പോള്‍ വീണ്ടും അവളുടെ കോള്‍ വന്നു
”ഞാനാണ് സുജ.” വല്ലാത്ത മുറുക്കം ആ ശബ്ദത്തില്‍.
“സുജേ...എന്താ..നിനക്കെന്തു പറ്റി..ശബ്ദം വല്ലാതിരിക്കുന്നല്ലോ...? എന്റെ ഫോണ്‍ ഓഫായിരുന്നു.”
“ഞാന്‍ വീണ്ടും പിരാനകളുടെ ഇരയായി. പക്ഷെ മരിച്ചില്ല. എന്റെ ശരീരത്തിലെ മാംസം മുഴുവന്‍ അവര്‍ തിന്നു കഴിഞ്ഞു മഹീ.”
“നീ.... നീയെന്താ..ഈ പറയുന്നത് സുജേ..?” അയാള്‍ പരിഭ്രാന്തനായി..
“നീ അവര്ക്കെതിരെ എഴുതിയിട്ടാണ് ലൈബ്രറിയില്‍ നിന്നും ഇറങ്ങിയ വഴിയില്‍ എന്നെ കിഡ്നാപ്പ് ചെയ്തതെന്ന് എനിക്ക് മനസ്സിലായി. എന്റെ ഹോസ്റ്റല്‍ പോലും അവര്ക്ക് നിശ്ചയമുണ്ടായിരുന്നു. കുറച്ചു മുന്പ് എന്നെ ഇവിടെ കൊണ്ടു തള്ളി.”

അയാള്‍ പെട്ടെന്ന്‍ വാച്ചിലേക്ക് നോക്കി. സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിക്കുന്നു. സുജ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ശബ്ദത്തിന്റെ കാഠിന്യം കുറഞ്ഞ് അത് വലിയൊരു തേങ്ങലായി. അവ ആര്ത്തലച്ച തിരമാലകളായി അയാളുടെ ചെവിയില്‍ പതിച്ചു കൊണ്ടിരുന്നു. കരച്ചിലിനിടയില്‍ അവള്‍ പിന്നീട് പറഞ്ഞതൊന്നും അയാള്‍ കേട്ടില്ല. തിരമാലകള്‍ അയാളുടെ ചെവിയിലൂടെ തലയില്‍ കടന്നു, വലിയ കൊടുംകടലായി തലക്കുള്ളില്‍ അലറി വിളിക്കുന്നതിനിടെ “നാളെ രാവിലെ തന്നെ നമുക്ക് പോലീസ്‌ സ്റ്റേഷനില്‍ പോകണം. എന്റെ കൂടെ വരണം” എന്ന അവളുടെ വാക്കുകള്‍ അയാള്‍ അവ്യക്തമായി കേട്ടു .
‘സുജേ,,നമുക്ക് നാളെ കാണാം.” എന്ന മറുപടി പറഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ ഒരു ആശ്വാസവാക്കുപോലും പറയാന്‍ മറന്നല്ലോ എന്നയാള്‍ ഖേദത്തോടെ ഓര്ത്തു . ആര്ക്കാണ് ആശ്വാസം വേണ്ടത്‌....? അവള്ക്കോ ..അതോ തനിക്കോ....?

തലക്കുള്ളിലെ കൊടും കടല്‍ കൂടുതല്‍ കരുത്താര്ജ്ജിക്കുകയാണ്. അതിലെ ശക്തിയേറിയ തിരമാലകള്ക്ക് മീതെ നീന്തിയടുക്കുന്ന പിരാനകള്‍. അവക്കിടയില്‍ പെട്ട സുജ എന്ന നിസ്സഹായയായ പെണ്കുട്ടി. അവളുടെ ശരീരത്തില്‍ നിന്ന പടര്ന്ന രക്തം ചുറ്റുമുള്ള തിരമാലകള്ക്ക് കടും ചുവപ്പ് നിറം പകര്ന്നിരിക്കുന്നു. കടിച്ചു മുറിവേല്ക്കപ്പെട്ട ശരീരവുമായി അവള്‍ ആഴങ്ങളിലേക്ക് മുങ്ങിത്താണു പോകുന്നു. മഹേഷ്‌ തലയിണയില്‍ മുഖമമര്ത്തി കിടന്ന്‍, കൈ വിരലുകള്‍ കൊണ്ട് തലയിണ കീറിപ്പോകും എന്നവണ്ണം അതിനെ ഞെരിച്ചു കൊണ്ടിരുന്നു.

പിറ്റേന്നു കാണുമ്പോള്‍ സുജയുടെ മുഖം പനിക്കിടക്കയില്‍ നിന്നും എഴുന്നേറ്റു വന്നവളെപ്പോലെ തോന്നിച്ചു. അവളുടെ മുഖത്തേക്ക് നോക്കുവാന്‍ പോലും അയാള്‍ ഭയപ്പെട്ടു. എത്രയോ പെണ്കുട്ടികളെ ഈ നിലയില്‍ അയാള്‍ കണ്ടിരിക്കുന്നു. അവരെല്ലാവരും ഒരേ പോലുള്ള മുഖം മൂടി അണിഞ്ഞു നിലക്കുന്നവാരാണെന്നാണ് അയാള്ക്ക് ‌ തോന്നിയിരുന്നത്. യാന്ത്രികമായ ചലങ്ങളും വറ്റി വരണ്ട കണ്ണുകളും ഉള്ളവര്‍. അവരിലൊരാളായി സുജ ഇപ്പോള്‍ അയാളുടെ മുന്നില്‍ നില്ക്കുന്നു.

“ഈ പോലീസ്‌, കേസ്‌, പീഡനം..ഇതൊക്കെ പുലിവലാണ് സുജേ..ഒരു പത്രത്തില്‍ ജോലിചെയ്യുന്ന ഞാന്‍ ഇത് പ്രത്യേകം പറഞ്ഞു തരണോ..? ഞാന്‍ ഇതെത്ര കണ്ടിരിക്കുന്നു. ധൃതിപ്പെടാതെ നീ ഒന്ന് കൂടെ ആലോചിക്ക്.
“എനിക്ക് ആലോചിക്കാന്‍ ഒരു നിമിഷം പോലും ഉറങ്ങാനാവാഞ്ഞ ഒരു രാത്രി ധരാളമായിരുന്നു മഹീ..”
“നിന്റെയും എന്റെയും കരിയര്‍..മയക്കു മരുന്നു മാഫിയക്ക് എന്നോടുള്ള എന്നോടുള്ള വൈരാഗ്യം അതെല്ലാം വാര്ത്തയാകും. നമ്മള്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്‌. മറ്റു പത്രങ്ങള്‍ ഇത് ആഘോഷിക്കും. എനിക്ക് പിന്നെ പത്രത്തില്‍ ജോലിചെയ്യാനാവുമോ..? ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്കുട്ടിയുടെ പീഡന വാര്ത്ത റിപ്പോര്ട്ട് ചെയ്യേണ്ടി വരുന്ന എന്റെ ഗതികേട് നീ ഒന്നലോചിക്ക് സുജേ..? അടുത്ത മാസം മുതല്‍ എനിക്ക് സ്ഥാനകയറ്റവും കിട്ടേണ്ടതാണ്.”
അയാള്‍ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. പിന്നെ അസ്വസ്ഥതയോടെ കൈകള്‍ തിരുമ്മി പിന്നെ ഒരു നിമിഷം രണ്ടു കൈകള്‍ കൊണ്ടും ചെന്നിയില്‍ അമര്ത്തി പിടിച്ചു, കണ്ണുകളടച്ച് നിന്നു.
സുജ അയാളുടെ ചെയ്തികളെ സസൂഷ്മം വീക്ഷിച്ചു കൊണ്ട് മിണ്ടാതെ നിന്നു.
“എന്താ സുജേ നീ മറുപടി പറയാത്തത്..? ഈ ഒരു കാരണം കൊണ്ടു എന്റെ ജീവിതം ഞാന്‍ ഒരു പരീക്ഷണത്തിന് കൊടുക്കണോ..?”

സുജക്കൊന്നും പറയാനില്ലായിരുന്നു. ഇത്തവണ പിരാന അവളുടെ ഹൃദയത്തെയാണ്‌ ആക്രമിച്ചത്‌. കൂട്ടമായല്ല അവസാനത്തെ പിരാന വന്നതെങ്കിലും അതവളുടെ ഹൃദയത്തെ കാര്ന്നു തിന്നുവാന്‍ തക്ക ശക്തിയുള്ളതായിരുന്നു. ഹൃദയത്തിന്റെ സ്വപ്നങ്ങളോ തുടിപ്പോ കാണാതെ ഞൊടിയിടയില്‍ അത് നശിക്കപ്പെട്ടു. ഒരു ഇരയുടെ മരണം അതിന്റെ ഹൃദയം നശിക്കപ്പെടുമ്പോഴാണെന്ന തിരിച്ചറിവില്‍ സുജ തളര്ന്നു നിന്നു.

54 comments:

  1. മുഴുവനും വായിച്ചു. നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന കഥ. നന്നായിരിക്കുന്നു. ആശംസകൾ...

    ReplyDelete
  2. തീമിനെ നന്നായി അവതരിപ്പിച്ചു റോസിലി. പക്ഷെ പതിവില്ലാത്ത വിധം വല്ലാത്ത അക്ഷരതെറ്റുകള്‍. എന്തോ ധൃതി പിടിച്ച് ചെയ്ത പോലെ. അതൊക്കെ ഒന്ന് ക്ലിയര്‍ ചെയ്യൂ..

    ReplyDelete
  3. ഹോ! വല്ലാത്ത കഥ. പലകാരണങ്ങള്‍ കൊണ്ട് പീഡനം പുറത്തുപറയാനാവാത്ത സ്ത്രീകള്‍!
    ആ അവസാനവരി മാത്രം എനിക്കിഷ്ടമായില്ല. ഒരുനിമിഷംകൊണ്ട് ആ കുട്ടി മരണപ്പെടുകയോ?

    ReplyDelete
  4. വല്ലാത്ത അനുഭവങ്ങൾ കഥയായി പെയ്തു,,

    ReplyDelete
  5. ഞാനും വായിച്ചു..ക്ലൈമാക്സ്‌ ഒഴിച്ച് ബാക്കി എല്ലാം എനിക്കും ഇഷ്ടായി ..പിന്നെ അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ട്..ഒന്നൂടെ എഡിറ്റ്‌ ചെയ്താല്‍ നന്നായിരിക്കും

    ReplyDelete
  6. മഹിയെപ്പോലെയാണ്, സുജയുടെ അഛനെപ്പോലെയുള്ളവരാണ് മിക്കവാറും എല്ലാവരും. കഥ യാഥാർത്ഥ്യബോധത്തോടെ പ്രശ്നത്തെ സമീപിക്കുന്നു, അതിന്റെ ഗൌരവം ചോരാതെ തന്നെ. പിരാന നല്ല പ്രതീകവുമായി.നമ്മുടെ നാട്ടിലെ നരഭോജികളെപ്പോലെ തന്ത്രപരമായി ഇരയെ കുടുക്കില്‍ പെടുത്തുകയില്ല.’
    മഹേഷിന്റെ മുഖം പെട്ടെന്ന് മങ്ങി. - നന്നായി.

    ReplyDelete
  7. പീഡനം. ഇര. വന്നു വന്നു ഈ വാക്കുകള്‍ ഒരു തരാം ഈര്‍ഷ്യ ഉണ്ടാക്കുന്നു ഇപ്പോള്‍. പറയാന്‍ ഉദ്ദേശിച്ചത് നന്നായി പറഞ്ഞു റോസിലി

    ReplyDelete
  8. വായനക്ക് നന്ദി
    റിജോ,മനോ,സോണി,മിനി,ദുബായിക്കാരന്‍,ശ്രീനാഥന്‍ മാഷ്‌,
    കഥ പോസ്റ്റ് ചെയ്തയുടന്‍ നെറ്റ് കട്ടായത് കൊണ്ടാണ് എഡിറ്റിംഗ് നടത്താന്‍ പറ്റാതെ പോയത്‌.ഗൂഗിള്‍ മലയാളത്തിന്റെ ഒരു കുസൃതി.

    സോണി,ആ കുട്ടി മരിചെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌.ഒരു വായനക്കാരനെങ്കിലും അങ്ങനെ തോന്നിയത് കൊണ്ടു അവിടം എഡിറ്റു ചെയ്തിട്ടുണ്ട്

    ReplyDelete
  9. കഥ ഇഷ്ടപ്പെട്ടു...

    ReplyDelete
  10. കാലികം .......നന്നായി പറഞ്ഞു .....

    ReplyDelete
  11. പീഡനം,ഭ്രുണഹത്യ നമുടെ സംസ്കാരത്തിന് ഇണങ്ങാത്ത പ്രവര്‍ത്തികളുടെ വാര്‍ത്തകളാന്ന് എവിടെയും,നമുക്ക്‌ എന്താണ് സംഭവിക്കുന്നത്?
    കഥനന്നായി പറഞ്ഞു..

    ReplyDelete
  12. നല്ല കഥ ആയിരുന്നു റോസിലി ചേച്ചി. ആശംസകള്‍!! പക്ഷെ, മഹിയുടെ തീരുമാനം കേസിന് പോകേണ്ടാ എന്നുമാത്രമായിരുന്നു. അവളെ ഉപേക്ഷിച്ച് അയാള്‍ പോകുന്നില്ല എന്ന് അയാളുടെ വാക്കുകളില്‍ വ്യക്തമാണ്.അയാള്‍ അവളെ അപ്പോഴും സ്നേഹിക്കുന്നു. ആ നിലയ്ക്ക് ആ സ്നേഹത്തിന് മുന്നില്‍ അവള്‍ക്ക് ഒന്ന് ആലോചിക്കാമായിരുന്നു. അല്ലെങ്കില്‍, തന്റെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ഒരുമിച്ച് ജീവിക്കണമോ എന്ന് വീണ്ടും ചിന്തിക്കണമെന്നുള്ള രീതിയില്‍ മഹിയെക്കൊണ്ട് പറയിപ്പിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് കൂടുതല്‍ വിശ്വസനീയം ആയിരുന്നേനെ. :-)

    ReplyDelete
  13. കഥ നന്നായിരിക്കുന്നു..
    ഈയൊരു സംഭാഷണം മാത്രം കല്ലുകടി പോലെ തോന്നി..

    “ഞാന്‍ വീണ്ടും പിരാനകളുടെ ഇരയായി. പക്ഷെ മരിച്ചില്ല. എന്റെ ശരീരത്തിലെ മാംസം മുഴുവന്‍ അവര്‍ തിന്നു കഴിഞ്ഞു മഹീ.”

    ആ അവസ്ഥയിൽ ഒരു പെൺകുട്ടി ഇത്രയും സാഹിത്യം കലർത്തി സംസാരിക്കുമോ എന്ന് സംശയമുണ്ട്‌..

    ReplyDelete
  14. ഇത് ഒരു കഥയായി കഥ മാത്രമായി കാണാന്‍ ആഗ്രഹം , ആരുടേയും അനുഭവങ്ങള്‍ ആവരുതെ എന്ന് ആശിക്കാനും, പത്രങ്ങള്‍ തുറന്നാല്‍ കിട്ടുന്ന ദിവസേനയുള്ള കണക്കെടുപ്പുകള്‍ തെറ്റാണു എന്നുവേണം മനസ്സിലാക്കാന്‍

    ReplyDelete
  15. തീഷ്ണതയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്നു..

    ReplyDelete
  16. നല്ല എഴുത്
    ഒന്ന് നമുക് മുന്നില്‍ നടന്നുകൊണ്ടിരികുന്ന ചില കഥകള്‍
    ആശംസകള്‍

    ReplyDelete
  17. മറ്റൊരു ബ്ലോഗ് വഴി എത്തി.. വായിചു.. ബോധിച്ചു...തുടർന്നും എഴുതുക.. ആശംസകൾ..

    ReplyDelete
  18. വായിച്ചു....പക്ഷെ എല്ലാ ആണുങ്ങളും തുല്യരാണ് എന്ന് വരുത്തുന്ന ആ അവസാന ഭാഗം അത് മാത്രം പോരാ..എല്ലാരും ഒരേ പോലെ അല്ല..കേട്ടാ

    ReplyDelete
  19. ഹ്മം.... വായിച്ച് തീര്‍ത്തു. മനുഷ്യരെ ചുമ്മാ ആധികയറ്റാനായിട്ട്. ഹോ!

    ഇഷ്ടപെട്ടു, കഥയും, കഥപറച്ചിലും! :)

    ReplyDelete
  20. സ്നേഹരാഹിത്യമാണ് യഥാർഥ പിരാന അല്ലേ? നല്ല കഥ. ഇഷ്ടപ്പെട്ടു.

    ReplyDelete
  21. ഒരക്രമകാരിയാല്‍ ഇരയാക്കപ്പെട്ട ഒരുവളെ സമൂഹത്തിന് മുമ്പില്‍ വീണ്ടും വീണ്ടും നിര്‍ദാക്ഷണ്യം പ്രദര്‍ശന വസ്തുവാക്കുന്നത് നമ്മുടെ വാര്‍ത്താകോടതികള്‍ വഴി നാം അറിയുന്നു. ഇന്നിതൊരു നിത്യകാഴ്ചയായി മാറിയിരിക്കുന്നു. ഒരുപക്ഷെ, ഒട്ടുമിക്ക 'പീഡന'കേസുക...ളും {ഇരകളുടെ പക്ഷം തന്നെയും} മറച്ചുവെക്കപ്പെടുന്നതിന്‍റ​െ കാരണവും മറ്റൊന്നല്ല.
    കഥയിലെ സുജ നേരത്തെ ഇത്തരുണത്തില്‍ ഒരുവനാല്‍ ഇരയാക്കപ്പെടുകയും പിന്നീടതിന്‍റെ മുറിവുകളെ ഉണക്കി ജീവനുള്ളൊരു ആത്മാവിന്‍റെ സഹായത്താല്‍ ജീവനം തേടുന്നതായാണ് അനുഭവം. എന്നാല്‍, അവള്‍ രണ്ടാമതും ആക്രമിക്കപ്പെടുന്നത്..? ശേഷമുള്ള മഹേഷിന്‍റെ ഇടപെടലുകള്‍ അതവളുടെ ദൈന്യതയെ കൂട്ടിയതേ ഒള്ളൂ.. കഥാന്ത്യത്തിലെ വാചകങ്ങള്‍ ശരിതന്നെ, ഇരകളുടെ ദൈന്യതയിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്. ആ ദൈന്യതയെ ജയിക്കുന്ന പുതിയ ഊര്‍ജ്ജം സംഭരിക്കാനാണ് നമ്മുടെ ഉടലിലൊരു ആത്മാവുണ്ടാകേണ്ടത്. അതും ജീവനുള്ളൊരു ആത്മാവ്.

    കഥക്കഭിനന്ദനം.

    ReplyDelete
  22. maybe her dream was less frighetening...

    ReplyDelete
  23. പ്രപഞ്ചം മുഴുവൻ എന്നും ഇരകളുടെ ദൈന്യത്തിൽ വേട്ടക്കാരൻ കരുത്തനാവുന്നു, ഇരയെ എപ്പോഴും ദീനയായി നിലനിറുത്താൻ ആകാവുന്നതെല്ലാം ചെയ്യുന്നു........
    കഥയ്ക്ക് അഭിനന്ദനങ്ങൾ.


    കഥയിൽ സങ്കടമാണെങ്കിലും റോസാപ്പൂവ് എഴുതി തെളിഞ്ഞുകാണുമ്പോൾ വലിയ ആഹ്ലാദം.

    ReplyDelete
  24. Excellent !!!!!!!!!!!!!!!!!!!

    ReplyDelete
  25. വായനക്ക് നന്ദി
    യൂസഫ്‌,അബ്ദുല്‍ ജബ്ബാര്‍,വേണാട്ടരചന്‍,ഷാബു,സാബു,മൊട്ട മനോജ്‌,ജെഫു,ഷാജു,ആയിരങ്ങളില്‍ ഒരുവന്‍,ആചാര്യന്‍,ചെറുത,കുമാരന്‍,നാമൂസ്‌,ദീപസ്,എച്ചുമുകുട്ടി,ദീപു നായര്‍.

    @ ആചാര്യന്‍,ഷാബു,നാമൂസ്‌,
    ഈ കഥയിലെ നായിക രണ്ടു പ്രാവശ്യം പീഡിപ്പിക്കപ്പെടുന്ന ഒരുവളാണ്.കേസിന് പുറകെ പോകണ്ട എന്ന് പറയുന്ന കാമുകനോടല്ല എന്റെ പ്രതിഷേധം കേസിന് പുറകെ പോകുന്നവരെ അവജ്ഞ യോടെ നോക്കുന്ന സമൂഹത്തിനോടാണ്. മഹേഷ്‌ ശരിക്കും ഒരു നല്ല കാമുകനാണ്.ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ട പപെണ് കുട്ടിയാനെന്നറിഞ്ഞിട്ടും അവളെ സ്നേഹിക്കുന്നവന്‍. അവള്‍ രണ്ടാമത് പീഡിപ്പിക്കപ്പെട്ടിട്ടും അവളെ ഉപേക്ഷിക്കുന്നില്ല,അയാള്‍ ഞാന്‍ അടക്കമുള്ള സമൂഹത്തിന്റെ പ്രതിനിധിയാണ്. മാനം രക്ഷിക്കാന്‍ തത്രപ്പെടുന്ന ഒരു സാധാരണക്കാരന്‍.ഞാനും മഹേഷിനെപ്പോലെയെ ചിന്തിക്കുകയുള്ളൂ. എന്നാണു ഒരു ഇരയെ സമൂഹം നല്ല കണ്ണോടു കൂടി കാണുക അന്നെ അവള്‍ക്ക്‌ നീതി ലഭിക്കുകയുള്ളൂ.അങ്ങനെ ഒരു കാലം ഉണ്ടാകുമോ..?അറിയില്ല.

    ഇത് ഞാന്‍ മൂന്നു മാസം മുന്‍പ്‌ എഴുതിയ കഥയാണ്. സമാനമായ സംഭവം(എട്ടാം ക്ലാസ് കാരിയുടെ ആത്മഹത്യ) കഴിഞ്ഞ ആഴ്ച ഉണ്ടായപ്പോള്‍ പോസ്റ്റ് ചെയ്തു എന്നെ ഉള്ളു

    ReplyDelete
  26. സ്വപ്നങ്ങളിലെ പിരാന ഹൃദയം ഭക്ഷിക്കാന്‍ നോക്കിയിട്ട് സാധിച്ചില്ല എന്ന ഭാവനയും അവസാനം ഹൃദയം തിന്നുന്ന പിരാനയുടെയും വര്‍ണ്ണന നന്നായി. ഇടയിലുള്ള സംഭവങ്ങളും.

    ReplyDelete
  27. വായിച്ചു.ഒരു കഥയാണ് എന്ന് സമാധാനിക്കുന്നു.

    ReplyDelete
  28. വായിച്ചു...കഥയെന്നു സമാധാനിക്കാനാണു മനസ്സ് പറയുന്നത്..പത്രവാർത്തകൾ യുക്തി പറഞ്ഞതിനെ വെല്ലു വിളിക്കുമ്പോഴും...

    ReplyDelete
  29. ഹൃദയഹാരിയായി എഴുതി റോസിലീ... പിരാനയിലൂടെ സമൂഹത്തെ വരച്ചു കാട്ടിയത് ഏറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  30. ഒരുപാട് ഇഷ്ടമായി... ഈ ഒരു അവസ്ഥയില്‍ പെണ്‍കുട്ടികളുടെ മനസ്സ് ഇങ്ങനെ തന്നെ ആവില്ലേ ചിന്തിക്കുക....??

    ReplyDelete
  31. വളരെ നല്ലകഥ അതിലുപരി കാലിക ചുറ്റു പാടുകളിലെക്ക് തിരിച്ചു വെച്ച കണ്ണാടി

    ReplyDelete
  32. ഏതൊരു മാതാ പിതാക്കളും ചെയ്യുന്നതേ സുജയുടെ അച്ഛനും അമ്മയും ചെയ്തുള്ളൂ.

    ഏതൊരു കാമുകനും ചിന്തിക്കുന്നതെ മഹിയും ചെയ്തുള്ളൂ.

    ഈ അവസ്ഥയില്‍ വേറെ എന്ത് ചെയ്യാനാകും..

    നല്ല കഥ..എല്ലാ അഭിനന്ദനങ്ങളും.

    ReplyDelete
  33. കരിങ്കല്ലിൽ തീർത്ത ഹൃദയമായാൽ പിന്നെങ്ങിനാ പാവം പിരാനകൾക്ക് തിന്നാമ്പറ്റുക......
    നല്ല കഥ ഇഷ്ടായി...

    ReplyDelete
  34. മഹിയെ തെറ്റ് പറയാന്‍ പറ്റില്ല..സുജയെയും..സമൂഹം അതാണ്‌..വളരെ നല്ല ആവിഷ്ക്കാരം ആശംസകള്‍

    ReplyDelete
  35. നല്ലൊരു കഥ.
    പിരാനകളുമായി കൂട്ടിചേര്‍ത്തു പറഞ്ഞത് കഥയ്ക്ക് നല്ലൊരു പാക്ശാതലം ആയി.
    അതാണ്‌ കഥയുടെ വിത്യസ്ഥതയും.
    അഭിനന്ദനങ്ങള്‍

    ReplyDelete
  36. വായിച്ചു ട്ടോ..
    കഥയാണല്ലോ എന്നൊരു സമാധാനം..

    ഒത്തിരി ആശംസകള്‍.
    ഇങ്ങിനെ ഒരു നല്ല വായന തന്നതിന്..

    ----
    ഒഴിവു കിട്ടുമ്പോള്‍ എന്റെ കചടതപ യിലും ഒന്ന് വരണേ..

    ReplyDelete
  37. ഇത്തവണ പിരാന അവളുടെ ഹൃദയത്തെയാണ്‌ ആക്രമിച്ചത്‌.

    ഈ പരാമര്‍ശം ഒരു കണ്‍ഫ്യൂഷനുണ്ടാക്കി.

    അവിടിവിടങ്ങളില്‍ നോട്ടപ്പിശകുണ്ട്,
    കഥ ഇഷ്ടമായി. ഇന്നത്തെ ജീവിതകഥ തന്നെയാണ് ഇത്.

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. വായിക്കാന്‍ വൈകി ..
    കഥ ഇഷ്ടപ്പെട്ടു .അല്പം തിരക്ക് കൂടി എന്ന് തന്നെയാണ് തോന്നിയത് ..അക്ഷരതെറ്റുകള്‍ ഇനിയുമുണ്ട് ..
    മറ്റൊന്ന് :ഏതു അടിയന്തിര സാഹചര്യം ആയാലും സബ് എഡിറ്റര്‍ പ്രൊമോഷന്‍ ആയി ഉടന്‍ ചീഫ് എഡിറ്റര്‍ ആകില്ല റോസിലി .അതിനു ചില ഫോര്‍മാലിറ്റീസ് ഒക്കെയുണ്ട് :)

    സബ് ഇന്‍സ്പെക്ടര്‍ അത്ര പെട്ടെന്ന് ഡി ജി പി ആകുമോ ?
    ഓണാശംസകള്‍ :)

    ReplyDelete
  40. ഏറെ നൊമ്പരപ്പെടുത്തിയ കഥ.. നന്നായി അവതരിപ്പിച്ചു

    ReplyDelete
  41. കാലികമായ വിഷയത്തെ നന്നായി അവതരിപ്പിച്ചു ,അഭിനന്ദനങ്ങള്‍ ..

    ReplyDelete
  42. വായനക്ക് നന്ദി
    അജിത്‌,
    ഹൈന,
    സീത,
    കുഞ്ഞൂസ്.
    മഞ്ഞു മനോജ്‌,
    കൊമ്പന്‍,
    പോന്മളക്കാരന്‍,
    വില്ലേജ്‌ മാന്‍,
    മാദ്,
    ചെറുവാടി,
    നിശാസുരഭി,
    മുസാഫി,
    രമേശ്‌,
    ബഷീര്‍,
    സിയാഫ്‌

    രമേശ്‌ തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി

    ReplyDelete
  43. മനോഹരമായ കഥ.പിരാനകള്‍ എന്ന പേരാണ് ശരിക്കും ഇതിനു യോജിക്കുക.ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന ചിലതിന്റെ വിവരണം ഒരു കഥയുടെ രൂപത്തില്‍ നല്ല ഭാഷയില്‍ പറഞ്ഞിരിക്കുന്നു.ആശംസകള്‍

    ReplyDelete
  44. നല്ല അവതരണം, വായനാസുഖം ഉണ്ട്. വീണ്ടും വരാം ഈ വഴിക്ക്

    ReplyDelete
  45. പിരാനകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആ സിനിമയാണ് ഓര്‍മവരുന്നത് . അത് കണ്ട മരവിപ്പ് ഇതുവരെ മാറിയിട്ടില്ല ! ഇപ്പോഴിതാ മറ്റൊരു രൂപത്തില്‍ പിരാനകള്‍ വീണ്ടും !! ശരിക്കും ഇത്തരം ദുഷ്ടന്മാരോട് ഉപമിക്കാന്‍ പിരാനകളെപ്പോലെ മറ്റൊന്നും ഇല്ലെന്നു തോന്നിപ്പോകുന്നു...

    എല്ലാവര്‍ക്കും പേടി സമൂഹത്തിനെ തന്നെ , വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണ് പീഡനത്തിനിരയായി എന്ന് സമൂഹം അറിഞ്ഞാല്‍ എന്താവും എന്ന ചിന്ത. ശരിക്കും ഇഷ്ടായി കഥ.

    (ഈ ബ്ലോഗ്‌ ഫോളോ ചെയ്തിട്ടും പോസ്റ്റുകള്‍ ഡാഷ്ബോര്‍ഡില്‍ വരുന്നില്ലല്ലോ ! ഇപ്പൊ എനിക്ക് വന്ന കമന്റ്‌ കണ്ടു വെറുതെ ഇവിടെ വന്നു നോക്കിയപ്പോഴാ പോസ്റ്റുകള്‍ കാണുന്നത് ! എന്തെങ്കിലും പരിഹാരം അറിയുമെങ്കില്‍ പറഞ്ഞു തരണേ... )

    ReplyDelete
  46. This comment has been removed by the author.

    ReplyDelete
  47. വളരെ വ്യത്യസ്തമായ ഈ കഥ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    കഥ കാമ്പുള്ളതും അവതരണ മികവുള്ളതുമാണ്.

    ReplyDelete
  48. മനോഹരമായ പോസ്റ്റ്‌.

    ReplyDelete
  49. ഹൃദയസ്പര്‍ശി.

    ReplyDelete
  50. റോസിലി ചേച്ചി ഇതില്‍ കുറിച്ചിട്ട പ്രതീകാത്മക വിവരണങ്ങളാണ് ഈ കഥയെ കൂടുതല്‍ മനോഹരമാക്കുന്നത്!
    <<< തലക്കുള്ളിലെ കൊടും കടല്‍ കൂടുതല്‍ കരുത്താര്ജ്ജിക്കുകയാണ്. അതിലെ ശക്തിയേറിയ തിരമാലകള്ക്ക് മീതെ നീന്തിയടുക്കുന്ന പിരാനകള്‍. അവക്കിടയില്‍ പെട്ട സുജ എന്ന നിസ്സഹായയായ പെണ്കുട്ടി. അവളുടെ ശരീരത്തില്‍ നിന്ന പടര്ന്ന രക്തം ചുറ്റുമുള്ള തിരമാലകള്ക്ക് കടും ചുവപ്പ് നിറം പകര്ന്നിരിക്കുന്നു. കടിച്ചു മുറിവേല്ക്കപ്പെട്ട ശരീരവുമായി അവള്‍ ആഴങ്ങളിലേക്ക് മുങ്ങിത്താണു പോകുന്നു. മഹേഷ്‌ തലയിണയില്‍ മുഖമമര്ത്തി കിടന്ന്‍, കൈ വിരലുകള്‍ കൊണ്ട് തലയിണ കീറിപ്പോകും എന്നവണ്ണം അതിനെ ഞെരിച്ചു കൊണ്ടിരുന്നു.>>>>
    സമകാലിക വിഷയങ്ങളെ ഭംഗിയായി കോര്‍ത്തിണക്കിയ സുന്ദരമായ ആഖ്യാനം. ഒത്തിരി ഇഷ്ടമായി!! അഭിനന്ദനങ്ങള്‍!!!!!!

    ReplyDelete
  51. സത്യം പറഞ്ഞാല്‍ പിരാന എന്താണെന്നും എവിടെയാണ് ഇത്തരം മീനുകള്‍ ഉണ്ടാകുക തുടങ്ങീ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് കുറച്ചു ദിവസങ്ങളായി അതിന്റെ പിന്നാലെ തന്നെയായിരുന്നു. യാദൃശ്ചികമായാണ് ഇന്നീ പോസ്റ്റ്‌ കണ്ടത്. വായന തുടക്കം മുതല്‍ ആകാംക്ഷ കൊണ്ട് നിറഞ്ഞു. പിരാനാ മത്സ്യങ്ങളുടെ പശ്ചാത്തലത്തില്‍ നല്ല രീതിയില്‍ സമൂഹത്തിലെ ദുഷിപ്പുകളെ വരച്ചു കാണിച്ചു.

    രണ്ടാമതും ആ കുട്ടി പീഡനത്തിന് ഇരയായി എന്നതു ഒഴിവാക്കി കൊണ്ട് തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ നായകന്‍ അവളുടെ പഴയ കാലത്തെ ചോദ്യം ചെയ്യുകയോ , വിവാഹ ശേഷം അവളുടെ പഴയ കാലം തന്നെയും തന്‍റെ കരിയരിനെയും ബാധിക്കാന്‍ പോകുന്നു എന്നൊരു സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിലൂടെ അവളുടെ ഹൃദയം പണ്ട് നടന്ന പീഡന ത്തെക്കാള്‍ കൂടുതല്‍ മുറിവെല്‍ക്കപ്പെടുന്നു എന്ന തരത്തില്‍ എഴുതിയിരുന്നെങ്കില്‍ ഒന്ന് കൂടി നന്നാകുമായിരുന്നു എന്ന് തോന്നിപ്പോയി. ഇപ്പോള്‍ മോശമായി എന്നല്ല ട്ടോ ഞാന്‍ പറഞ്ഞത്. രണ്ടു പീഡനങ്ങള്‍ എന്ന ദുരന്ത ആവര്‍ത്തനം കഥയില്‍ നിന്നോഴിവാക്കാമായിരുന്നു എന്ന് മാത്രം.

    ആശംസകള്‍..

    ReplyDelete
  52. ഹൃദയം തിന്നുന്ന പിരാനകള്‍ അവയാണ് കൂടുതല്‍ ഭയാനകം.....

    ReplyDelete

  53. ..നന്നായിട്ടുണ്ട്...

    ReplyDelete

  54. ..നന്നായിട്ടുണ്ട്...

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍