20.11.10

എച്ചുച്ചോത്തി

ഡീ…എച്ചുവേ…കഞ്ഞി തിളച്ചെന്ന് നോക്കിക്കേഡീ…നീരേറ്റുപറമ്പിലെ കുഞ്ഞേല വല്യമ്മ മുറിയില്‍ നിന്നും അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. അതിനുള്ള മറുപടി വന്നത് അടുക്കളില്‍ നിന്നായിരുന്നില്ല. മുറ്റത്തു നിന്നായിരുന്നു.
“ഇപ്പൊ തീ കത്തിച്ചിങ്ങിറങ്ങിയതല്ലേ ഉള്ളു. കൊതക്കാറൊന്നുമായിട്ടില്ലെന്റെ വെല്യമ്മേ…” ധൃതിയില്‍ പ്രാകുന്നതിനിടയില് എച്ചുച്ചോത്തി വിളിച്ചു പറഞ്ഞു.
“ഇവളുടെ ഒരു ബാഷ…തെളക്കെണെന്നു പറയാമ്മേലെ..ഒരു കൊതക്കല്..”
കുഞ്ഞേല വെല്യമ്മ പതുക്കെ പറഞ്ഞു.

മുറ്റമടിച്ചു കൊണ്ടിരുന്ന എച്ചു അതു കേട്ടില്ല.അല്ലെങ്കില്‍ തന്നെ പ്രാകുന്നതിന്റെ തിരക്കിലായിരുന്നല്ലോ എച്ചൂച്ചോത്തി. മാമ്പഴക്കാലാമായാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ മുറ്റമടിയുടെ കൂടെ എച്ചൂച്ചോത്തിക്ക് പ്രാക്കിന്റെ സീസണ് കൂടിയാകും. വെറുതെയല്ല എച്ചു പ്രാകുന്നത്. നീരേറ്റുപറമ്പു വീടിന്റെ തൊടി നിറയെ മാവുകളാണ്. ആറു മക്കളുള്ള ആ വീട്ടിലെ ഇളയ സന്താനങ്ങള്‍ മാമ്പഴങ്ങള്‍ ഈമ്പിക്കുടിച്ച് അതിന്റെ തൊലിയും മാങ്ങാണ്ടിയും മുറ്റത്തേക്ക് അഭിഷേകം ചെയ്തിട്ടുണ്ടാകും. മുറ്റത്തെ മാമ്പഴത്തൊലികള്‍ കണ്ട് അരിശം പൂണ്ട് മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ചൂലില് മാങ്ങാണ്ടി തടയുന്നത്.ചൂലുകൊണ്ട് അടിച്ചാല്‍ നീങ്ങുകയില്ലാത്ത മാങ്ങാണ്ടി മുറ്റത്തിന് ദൂരെ എറിഞ്ഞു കൊണ്ട് അന്നത്തെ പ്രാക്ക് ആരംഭിക്കുകയായി. ഇഷ്,കിഷ്,കുഷ് എന്നിങ്ങനെ സ്വകാര്യം പറയുന്നതു പോലെയാണ് പ്രാക്ക് . കുട്ടികള്‍ അതെന്താ പറയുന്നതെന്നു കേള്ക്കാനായി പലവട്ടം ചെവി വട്ടം പിടിച്ചു നോക്കിയിട്ടുണ്ട്.
“ഒരു രക്ഷയുമില്ല. സ്വകാര്യ്ത്തിലാ പ്രാക്ക്” എന്നു പറഞ്ഞവര്‍ തോറ്റു പിന്വാങ്ങും.
എച്ചു എല്ലാദിവസവും കുട്ടികള്‍ ഇട്ടിരിക്കുന്ന വസ്ത്രമെല്ലാം പരിശോധിക്കും. അതില്‍ എത്രമാത്രം അഴുക്കുണ്ട് എന്നെല്ലാം തിട്ടപ്പെടുത്തും. അവധിക്കാലത്ത്‌ അവര്‍ മണ്ണില്‍ കളിച്ചു തിമര്ക്കുന്നതു കാണുമ്പോഴേ എച്ചൂന് കലിയിളകും.
“നെരങ്ങിക്കോ മണ്ണിക്കെടെന്നെല്ലാം….വാക്കിയൊള്ളവന്‍ വേണം അലക്കി നേരെയാക്കാന്‍..” എന്നിട്ടവരുടെ നേരെ കടുപ്പിച്ചു നോക്കും.

കൊച്ചു കുട്ടികളോടു മാത്രമേ എച്ചൂച്ചോത്തിക്ക് ഈ കലിയുള്ളു. നീരേറ്റുപറമ്പിലെ വീട്ടിലെ മറ്റംഗങ്ങളോടെല്ലാം വളരെ ബഹുമാനത്തോടെയേ അവര്‍ പെരുമാറുകയുള്ളു.

എച്ചുവിനെ കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴേ കെട്ടിയവന്‍ ഉപേക്ഷിച്ചതാണ്. മക്കളുമില്ല. ഭര്ത്താവ് കുഞ്ഞുങ്ങള്‍ എന്നീ സങ്കല്പ്പങ്ങള്ക്ക് അന്യയായി ജീവിക്കുന്നതു കൊണ്ടാകാം കുഞ്ഞുങ്ങളുടെ ഒരു കുസൃതിയും എച്ചുവിന് പിടിക്കാതെ പോയത്.
നീരേറ്റുപറമ്പിലെ വീട്, അടുത്തുള്ള ഭഗവതിയുടെ അമ്പലം. തീര്ന്നു എച്ചുവിന്റെ ചെറിയ ലോകം. ജീവിതത്തിലെ പ്രധാന സംഭവം വര്ഷാ വര്ഷം വരുന്ന ഉത്സവവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടുമാണ്. ഭഗവതി കഴിഞ്ഞാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ ഇത്തമ്മയും ചാക്കോച്ചനും കണ്‍ കണ്ട ദൈവങ്ങള്‍. താമസം മരിച്ചു പോയ ആങ്ങള കേശോച്ചോന്റെ വീടിനോടു ചേര്ന്ന് സ്വന്തം ഭൂമിയായ നാലു സെന്റിലെ ഒരു കൊച്ചു വീട്ടില്‍. കൂട്ടിന് കേശോച്ചോന്റെ മൂത്തമകള്‍ സരോ. കേശോച്ചോന്റെ ഭാര്യ കമലാക്ഷിക്ക് മാനസികത്തകരാറുണ്ട്.അതുകൊണ്ട് പരസ്യമായി നാത്തൂന്‍ പോരെടുക്കും.രണ്ടും കൂടെ നേരില്‍ കണ്ടാല്‍ പിന്നെ നോക്കെണ്ട. തേവാതര യുധം തന്നെ. തലക്കു സ്ഥിരമില്ലാത്ത ആളല്ലേ എന്നൊന്നും എച്ചൂച്ചോത്തി നോക്കുകയില്ല.കട്ടക്കു കട്ടക്കു പിടിച്ചു നില്ക്കും. ഭ്രാന്തിന്റെ സൌകര്യം മുതലെടുത്ത് കമലാക്ഷി അവസരം കിട്ടുമ്പോഴെല്ലാം നാത്തൂനെ ഉപദ്രവിച്ചു കൊണ്ടിരിക്കും. അലക്കിയിട്ട തുണികള്‍ അഴയില്‍ നിന്നും താഴെ മണ്ണിലിടുക, അടുപ്പില്‍ വെള്ളം കോരിയൊഴിക്കുക എന്നിങ്ങനെ കലാ പരിപാടികള്‍ .

വീട്ടില്‍ കിടന്നു പോരടിക്കുന്നത് പോരാതെ കമലാക്ഷി ഇടക്ക് നീരേറ്റുപറമ്പിലെ വീട്ടില്‍ വന്നും എച്ച്ചുവിനോടു വഴക്കിനു വരും. ഒറ്റക്ക് ഒറ്റക്ക് പറഞ്ഞു പോരടിക്കുന്ന എച്ചുവിനോടു കുഞ്ഞേല വലിയമ്മ ചോദിക്കും.
”നിനക്ക് നാണമില്ലേ എച്ചു...? തലയ്ക്കു സ്ഥിരമില്ലാത്തത് നിനക്കോ അതോ അവള്ക്കോ ..?”
“അല്ലാ...വെല്യമ്മേ... വീട്ടിലോ എനിക്ക് സ്വൈര്യം തരില്ല. അപ്പൊ ഇവിടേം കൂടി വന്നു സ്വൈര്യക്കെടുണ്ടാക്കിയാലോ..? അങ്ങനെ വിട്ടു കൊടുക്കുവാന്‍ പറ്റുവോ…? ഓപ്പയുണ്ടായിരുന്ന കാലത്ത്‌ ഇത്രേം വഴക്കിനു വരിയേലായിരുന്നു ഈ അസത്ത്‌.”
“കേശവനെ പേടിയായിരുന്നോ കമലാക്ഷിക്ക്..?”
“പിന്നല്ലാതെ എന്നോടു വഴക്കിനു വന്നാല്‍ ഓപ്പ നല്ല വീക്ക് വെച്ചു കൊടുക്കുമായിരുന്നു.പിന്നെ കുറെ ദിവസത്തേക്ക് സമാധാനമായിട്ടിരിക്കാം ..”

ഒരു ദിവസം ഉച്ചനേരത്ത് നീരേറ്റുപറമ്പിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എച്ചൂചോത്തിയെ തേടി അയല് പക്കത്തെ ഭാസ്കരന്‍ പാഞ്ഞെത്തി
“എച്ചു വെല്യമ്മേ..ദേ നിങ്ങടെ വീടിനു തീപിടിച്ചേ..ഓടിവായോ…”

അരച്ചുകൊണ്ടിരുന്ന തേങ്ങായും മുളകും അരകല്ലില്തന്നെ ഇട്ട് എച്ചൂ വീട്ടിലേക്കോടി. ആ ചെറിയ ഓലവീടു മുഴുവനും അഗ്നിദേവന്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു. വീടിരുന്ന സ്ഥലത്ത് വെള്ളമൊഴിച്ചു കെടുത്തിയ ചാരക്കൂമ്പാരവും അതില്‍ നിന്ന് വരുന്ന പുകച്ചുരുളുകളും. പെട്ടിയിലിരുന്ന സരോയുടെ സാരികളും എച്ചുവിന്റെ സെറ്റുമുണ്ടുകളെമെല്ലാം ആ ചാരക്കൂമ്പാരത്തിലൊടുങ്ങി. തന്റെ സമ്പാദ്യങ്ങളെല്ലാം കത്തിയമര്ന്നതു കണ്ട് ആ പാവം ഒന്നും മിണ്ടാനില്ലാതെ അടങ്ങിക്കൊണ്ടിരിക്കുന്ന പുകച്ചുരുളുകളെ നോക്കി നിന്നു.
“ഞാനൊന്നുമല്ല തീവെച്ചത്..ഞാനിവിടെ കെടന്നുറങ്ങുവായിരുന്നു." എന്ന നാത്തൂന്‍ കമലാക്ഷിയുടെ പ്രഖ്യാപനം കേട്ടപ്പോഴേ കിണ്ണം കട്ടതാരെന്ന് എല്ലാര്ക്കും മനസ്സിലായി. പക്ഷേ എന്തു പറയാന്‍…? കമലാക്ഷിയെ ഒന്നു കടുപ്പിച്ചു നോക്കുവാന്‍ പോലും ശക്തിയിലാതെ എച്ചു തളര്ന്നു നിന്നു. ചിത്ത ഭ്രമത്തില് ചെയ്യാവുന്നതേത് പാടില്ലാത്തതേത് എന്നറിയാന്‍ വയ്യാത്ത നാത്തൂനോട് പോരടിച്ചാല് കത്തിപ്പോയ വീട് തിരികെ കിട്ടില്ലെന്ന് മനസ്സിലായിക്കാണും.
‘അമ്മായി ഇനി ഇവിടെ താമസിച്ചോ.ഇനീപ്പ വീടൊന്നും കെട്ടാന്‍ പോകേണ്ട. അമ്മ ഇനീ തീവെക്കില്ലെന്നാരു കണ്ടു..?”
കേശവന്റെ മകന്‍ വിജയന്‍ പറഞ്ഞു
വിജയന് സ്വന്തം അമ്മയെക്കളേറെ അമ്മായിയെ കാര്യമായിരുന്നു. ഓര്മ്മ നഷ്ടപ്പെട്ട അവന്റെ അമ്മ മക്കളോട് പ്രത്യേകിച്ച് ഒരടുപ്പവും കാണിച്ചിരുന്നില്ലല്ലോ.ശരിക്കും അമ്മ തന്നെയായിരുന്നു എച്ചു അവര്ക്ക്.

.അതോടെ എച്ചുവിന്റെ താമസം അവരുടെ കൂടെയായി. സരോ കുറെ നാളേക്കു അവളുടെ കത്തിയെരിഞ്ഞു പോയ സാരികളെക്കുറിച്ചു സങ്കടപ്പെട്ടു എച്ചു കമലാക്ഷിയുമായി പൂര്വ്വാധികം ശക്തിയില് വഴക്കും നടത്തി കൊണ്ടിരുന്നു.

നീരേറ്റുപറമ്പിലെ വീട്ടിലെ മൂത്ത കുട്ടി ഗ്രേസിയെ അവിടത്തെ ഇത്തമ്മ പ്രസവിച്ചു കിടക്കുമ്പോള്‍ പണിക്കു വന്നതാണ് എച്ചു. ഗ്രേസിയും കേശവന്റെ മകള്‍ സരോയും ഒരേ പ്രായക്കാര്‍. സരോ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളില്ലാത്ത എല്ലാ ദിവസവും എച്ചുവിന്റെ. കൂടെ നീരേറ്റുപറമ്പിലെ വീട്ടിലെത്തും.എന്നിട്ട് എച്ചുവിന്റെ കൂടെ വിസ്തരിച്ചൊരു കഞ്ഞി കുടിയുണ്ട്. അത് കാണുമ്പോള്‍ നീരേറ്റുപറമ്പിലെ വീട്ടിലെ കുട്ടികള്‍ കൂടെ ഊണ് മേശയില്‍ നിന്നും പ്ലേറ്റുമായി വന്ന്‍ അവരുടെ കൂടെയിരുന്നു കഞ്ഞി കുടിക്കും.
കുറച്ചു കഞ്ഞികുടിച്ചു കഴിയുമ്പോ സരോ മടുക്കും.
“ആ പാവാട കുത്തഴിച്ച്ചു തിന്നടീ ..”എന്ന അമ്മായിയുടെ ശാസന കേള്ക്കുമ്പോള്‍ അവള്‍ പാവാട അഴിച്ചിട്ടു ബാക്കി കൂടെ അകത്താക്കും. എന്നിട്ട് വിമ്മിഷ്ടപ്പെട്ടു എഴുന്നേറ്റു പോകും.

എത്ര കൊല്ലമായി എച്ചു നീരേറ്റുപറമ്പിലെ വീട്ടിലെ അംഗത്തെപ്പൊലെയായിട്ട്. സരോക്കും ഗ്രേസിക്കും ഇപ്പോള്‍ കല്യാണ പ്രായമായി പക്ഷേ ഇപ്പോഴും കാര്യമായ അടുക്കള പണികള്‍ എച്ചുവിന് അറിയില്ല. ഒരു കറിവെക്കാനോ മീന്‍ വെട്ടാനോ പോലും.
“ഈ അമ്മയെ കൊള്ളില്ലാഞ്ഞിട്ടാ..എന്റെ കുഞ്ഞു പ്രായത്തില് ഇവിടെ വന്നയാളെ ഒരു കറിവെക്കാനും കൂടെ അമ്മ പഠിപ്പിച്ചില്ലല്ലോ..?” ഗ്രേസി ഇടക്ക് അമ്മയോടു ചോദിക്കും.
“പാവം... അതങ്ങനെയായിപ്പോയി. ഒരു കഴകത്തുമില്ല അടുക്കളക്കാര്യത്തില്. പിന്നെ തുണിയലക്ക്,അടിച്ചുതുടക്കല് അരക്കല് ഇതൊക്കെ ചെയ്യുമല്ലോ.അതുപോരെ..?”
“എച്ചൂച്ചോത്തി കല്യാണം കഴിച്ചു കെട്ട്യോന്റെ വീട്ടില് ചെന്നപ്പോഴും കറിവെക്കാനറിയാതെ എന്തു ചെയ്തു..?” ഒരിക്കല് ഗ്രേസി തമാശക്കു ചോദിച്ചു.
“അതെന്റെ അമ്മായി അച്ഛനാ ചെയ്തിരുന്നത്. മീന്‍ വരെ അമ്മായി അച്ഛന്‍ നന്നാക്കുമായിരുന്നു.” മൂന്നുമാസത്തെ ഭര്തൃവീട്ടിലെ എക്സ്പീരിയന്സ് എച്ചു പറഞ്ഞു.
“ചുമ്മാതല്ല അങ്ങേര് ഉപേക്ഷിച്ചത്. പണ്ടത്തെക്കാലത്ത് ഒരു വീട്ടില്‍ ചെന്നു കയറിയിട്ട് മീന് വെട്ടാന്‍ കൂടെ അറിയില്ലെന്നു പറഞ്ഞാല് പിന്നെന്താ ചെയ്യേണ്ടത്....?" അവള്‍ തമാശയായി പറഞ്ഞു.
“അല്ല ഗ്രേസമ്മെ…അയാക്കു വേറെ പെണ്ണൊണ്ടായിരുന്നു. ഞാനതു കണ്ടു പിടിച്ചു. എന്റെ വീട്ടിലേക്ക് പോരുകേം ചെയ്തു.ഒരു വിജയിയുടെ ഭാവത്തില് എച്ചു പറഞു.ശിവരാത്രിക്ക് ഓപ്പയുടെ കൂടെ മണപ്പുറത്തു പോയപ്പോള്‍ അവിടെ വെച്ച് ഭര്ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടിയ കഥ എച്ചു ഗ്രേസിയെ വിശദമായി പറഞ്ഞു കേള്പ്പിച്ചു.
കേശോച്ചോനും കമലാക്ഷിയും മരിച്ചു വിജയന്‍ പെണ്ണുകെട്ടിയിട്ടും അവന്‍ അമ്മായിയെ സംരക്ഷിച്ചു പോന്നു. സരോയും ഇളയവള്‍ കാഞ്ചനയും വിവാഹിതരായി പോവുകയും ചെയ്തു.

കാലം മുന്നോട്ടു നീങ്ങവെ ഒരു നാള്‍ എച്ചൂച്ചോത്തി നീരേറ്റുപറമ്പിലെ വീട്ടില് നിന്ന് റിട്ടയര് ചെയ്തു. എങ്കിലും എല്ലാ ഓണത്തിനും എച്ചുവിന് സെറ്റുമുണ്ടും ബ്ലൌസിനു തുണിയുമെല്ലാം ഇത്തമ്മ മുടങ്ങാതെ കൊടുത്തു വിടുമായിരുന്നു. കുഞ്ഞേല വെല്യമ്മ എപ്പോഴേ ഇടവക പള്ളിയിലെ കല്ലറക്കുള്ളിലായി. നീരേറ്റുപറമ്പിലെ വീട്ടിലെ സന്താനങ്ങളോരോരുത്തരായി വിവാഹം കഴിച്ചു പോവുകയും വിവാഹം ചെയ്തു കൊണ്ടു വരികയും ചെയ്തു.

ഒരു അവധിക്കാലത്ത് വീട്ടിലെത്തിയ ഗ്രേസിയോടും ഇളയവള്‍ ഷേര്ലിയോടും ഇത്തമ്മ പറഞ്ഞു.
“നമ്മുടെ എച്ചു തീരെ മേലാണ്ടു കിടക്കുവാ.ഒന്നു പോയി കണ്ടേരെ..ഇനി വരുമ്പോ കാണുമോ എന്നാര്ക്കറിയാം..പാവം”
“ആരാ അതിനെ നോക്കാനുള്ളത്…?”
“വിജയന്‍ അല്ലാതാരാ…അവന്റെ മക്കളു വലുതയല്ലോ..അവരു പൊന്നു പോലെ നോക്കുന്നുണ്ട്.അവന്റെ കൂടെയല്ലെ അവളു പണ്ടു തൊട്ടേ.”
ഗ്രേസിയും ഷേര്ലിയും വിജയന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വിജയന്റെ സഹോദരിമാര്‍ സരോയും കാഞ്ചനയുമുണ്ട്.
“അമ്മായിക്കു കുറേ നാളായി ബോധമൊന്നുമില്ല..ആരെയും മനസ്സിലാകുകേം ഇല്ല.എഴുന്നേറ്റിരിക്കാനും പ്രയാസം.ഞങ്ങളോടൊക്കെ നിങ്ങളാരാ..? എന്താ..? എന്നൊക്കെ ചോദിക്കും”
“നോക്കട്ടെ ഞങ്ങളുടെ എച്ചൂച്ചോത്തി ഞങ്ങളെ മറന്നോ എന്ന്” ഷേര്ലി കട്ടിലില്‍ കിടക്കുന്ന അസ്ഥിപഞ്ഞരെത്തെ വിഷമത്തോടെ നോക്കി പറഞ്ഞു
“ദേ അമ്മായീ.... ആരാ ഈ വന്നേക്കണതെന്നു നോക്കിക്കേ…?”
സരോയുടെ ശബ്ദം കേട്ട് എച്ചു കണ്ണുതുറന്നു. കട്ടിലിനടുത്തു നില്ക്കുന്ന മുഖങ്ങളെ സൂക്ഷിച്ചു നോക്കി.പെട്ടെന്ന് ആ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി.”
ശുഷ്കിച്ച കൈകള്കൊണ്ട് ഷേര്ലിയെയും ഗ്രേസിയെയും തലോടി.എഴുന്നേറ്റിരിക്കണെമെന്ന് ആഗ്യം കാണിക്കുകയും ചെയ്തു.
“അമ്മായിക്ക് നിങ്ങളെ മനസ്സിലായി എന്നാ തോന്നുനത്..”അല്ഭുതത്തോടെ കാഞ്ചന പറഞ്ഞു.
“പിള്ളേരെ കൊണ്ടുവന്നില്ലേ…? ഷേര്ലിയോട് അവ്യക്ത ശബ്ദത്തില് എച്ചൂച്ചോത്തി ചോദിച്ചു.
“ഇല്ലാ..”അവള്‍ പതുക്കെ പറഞ്ഞു.
കാഞ്ചനയും സരോയും അന്തം വിട്ടു.രണ്ടു മൂന്നു മാസമായി ആരെയും അറിയാതെ കിടന്ന ആളാ..
“കണ്ടോ ..കണ്ടോ...? അമ്മായിയുടെ വേണ്ടപ്പെട്ടവരെക്കണ്ടപ്പോള്‍ തനിയെ ബോധം വന്നതു കണ്ടോ…?” അവള്‍ കളി പറഞ്ഞു.
കാഞ്ചന അവര്ക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി. സരോ അമ്മായിയെ ഓരോന്നു നിര്ബന്ധിച്ചു കഴിപ്പിക്കുന്നു.“ മക്കളില്ലെങ്കിലെന്താ മക്കളേക്കാള്‍ നന്നായി നോക്കുന്നവരുണ്ടല്ലോ കൂടെ.”ഗ്രേസിയും ഷേര്ലിയും ആത്മഗതം ചെയ്തു. കുറച്ചു കഴിഞ്ഞു മുറിയില് ആരുമില്ലെന്ന് ഉറപ്പു വരുത്തിയപ്പോ എച്ചൂച്ചോത്തി ഗ്രേസിയെയും ഷേര്ലിയെയും കട്ടിലിനരികിലേക്ക് മാടി വിളിച്ചു.പതുക്കെ പറഞ്ഞു തുടങ്ങി
‘എനിക്ക് ബോധക്കുറവൊന്നുമില്ല ഗ്രേസമ്മേ,ഷേര്ലിമോളേ….“
എച്ചൂച്ചോത്തി ഇതെന്താ പറയുന്നതെന്ന ഭാവത്തില് അവര് മുഖാമുഖം നോക്കി.
“എന്റെ ആ നാലു സെന്റു സ്ഥലത്തിനു വേണ്ടിയാ ഈ പെണ്ണുങ്ങളീ സ്നേഹം കാണിക്കണേ. അതു വിജയനു തന്നെ കിട്ടിയാല് ശരിയാവൂല്ലന്നും പറഞ്ഞ് അവരു തല്ലുകൂടി…ഇത്രേം കൊല്ലം എന്നെ സ്വന്തം അമ്മയെപ്പൊലെ നോക്കിയ അവനല്ലാതെ ഞാന്‍ പിന്നാര്ക്കു കൊടുക്കണം...? കല്യാണം കഴിഞ്ഞു പോയെപ്പിന്നെ എന്നെ ഒന്നു തിരിഞ്ഞു നോക്കാതിരുന്ന ഇവര് ഇപ്പോ മരിക്കാറായി എന്നു കണ്ടപ്പോ അടുത്തു കൂടി എന്നെ വല്ലാതങ്ങു സ്നേഹിക്കുവാ.”
ചായയുമായി കാഞ്ചന വരുന്നതു കണ്ട് എച്ചൂച്ചോത്തി വീണ്ടും കണ്ണടച്ചു കിടന്നു.
“അമ്മായിക്കു പിന്നേം ബോധം പോയെന്നാ തോന്നുന്നേ”അവള്‍ പറഞ്ഞു.
പോകാന്‍ നേരം വീണ്ടും അവസരം കിട്ടിയപ്പോള്‍ എച്ചുച്ചോത്തി വീണ്ടും അവരോടു രഹസ്യമായി പറഞ്ഞു.
“ഇനി ചാകുന്ന വരേ..ഇനി ഇതേ രക്ഷയുള്ളു ഗ്രേസമ്മേ…” എന്റെ വിജയനു വേണ്ടിയാ ഞാനി കഷ്ടപ്പാടു സഹിക്കണേ. എങ്ങനെങ്കിലും കാലന്‍ വന്നെന്നെ അങ്ങു കൊണ്ടു പോയാല് മതിയായിരുന്നു.“
സരോ കടന്നു വരുന്നതു കണ്ട് കേട്ട് എച്ചുച്ചോത്തി വീണ്ടും കണ്ണുകളടച്ചു കിടന്നു. അഭിനയം അവസാനിപ്പിച്ച് കാലന്‍ വന്നു രക്ഷിക്കുന്ന നിമിഷവും കാത്ത്